2018, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

കാഞ്ചനൂര്‍ ശുക്രക്ഷേത്രം,,വൈത്തീശ്വരന്‍ കോവില്‍,കീഴ്‌പെരുംപള്ളം കേതുക്ഷേത്രം,തിരുനെല്ലാറിലെ ശനിദേവന്‍



കാഞ്ചനൂര്‍ ശുക്രക്ഷേത്രം

ശുക്രനക്ഷത്രത്തിലേക്കാണ് ഇനി യാത്ര. തിരുവാടുതുറൈയിലെ ശുക്രക്ഷേത്രത്തിലേക്ക്. സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ. കാവേരിയുടെ വടക്കെ കരയിലാണ് കാഞ്ചനൂര്‍ അഗ്‌നീശ്വരക്ഷേത്രം.
വയലുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമിടയിലൂടെ നീളുന്ന വഴി ചെന്നവസാനിക്കുന്നത്് വളരെ ചെറിയൊരു ക്ഷേത്രത്തില്‍. വെയിലില്‍ വെട്ടിത്തിളങ്ങുന്ന താഴികക്കുടം. ഉച്ചപ്പൂജ തീര്‍ന്നു നടയടക്കാറായിരിക്കുന്നു. തീരെ ആള്‍ത്തിരക്കില്ല. ശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ശുക്രന്‍ സങ്കല്‍പ്പദേവനാണ്. പ്രത്യേകകോവില്‍ ഇല്ല. അഗ്‌നീശ്വരനെത്തന്നെ ശുക്രനായി സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അഗ്‌നി ശിവനെ ഭജിച്ചു പ്രത്യക്ഷനാക്കിയത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം.
കാഞ്ചനൂരില്‍ അധിക സമയം വേണ്ട ക്ഷേത്രക്കാഴ്ചകള്‍ കണ്ടു തീരാന്‍. ഉച്ചയായിരിക്കുന്നു. ഇനി ചൊവ്വാ ഗ്രഹത്തിലേക്ക്. തിരുമണഞ്ചേരി, മയിലാടുംതുറൈ വഴി 35 കിലോമീറ്ററോളം നീളുന്ന യാത്രയില്‍ ഉച്ചഭക്ഷണവും വഴിത്തണലില്‍ ഒരല്‍പ്പം വിശ്രമവും. 

വൈത്തീശ്വരന്‍ കോവില്‍


തിരുപുള്ളിരുക്കുംവേളൂരെന്ന വൈത്തീശ്വരന്‍ കോവിലിലെത്തുമ്പോള്‍ നാലു മണി. ചൊവ്വയുടെ ഭ്രമണപഥം പോലെ നീണ്ടു നീണ്ടു പോകുന്ന ഇടനാഴികളും തൂണുകളും ചുറ്റോടുചുറ്റും ഉപദേവന്മാരുമുള്ള മഹാക്ഷേത്രം. ചൊവ്വയുടെ സന്നിധാനം. വൈദ്യനാഥനായ ശിവനാണിവിടുത്തെ മുഖ്യ പ്രതിഷ്ഠ

പ്രദക്ഷിണവഴിയിലെങ്ങും പലയിടങ്ങളില്‍ നിന്നെത്തിയ വൈദ്യന്മാരുടെ പ്രാര്‍ഥനകള്‍ നടക്കുന്നു. ഇവിടെ വന്നിരുന്ന് അഷ്ടാംഗഹൃദയം വായിക്കുന്നത് വൈദ്യന്മാര്‍ക്ക് തൊഴിലില്‍ അറിവും മികവും പ്രശസ്തിയും അഭിവൃദ്ധിയും സമ്മാനിക്കുമത്രെ.

ക്ഷേത്രത്തിനകത്താണ് തീര്‍ഥക്കുളം. കിഴക്കെ പ്രദക്ഷിണവഴിയില്‍ കുമാരസ്വാമിയുടെ ശ്രീകോവില്‍. കിഴക്കോട്ടു തിരിഞ്ഞ് ദണ്ഡായുധപാണി. തെക്കോട്ടഭിമുഖമായിരിക്കുന്നതാണ് അംഗാരകന്‍(ചൊവ്വ).

നാഡീ ജ്യോതിഷത്തിനും പേരുകേട്ടതാണ് ഈ ഗ്രാമം. അഗസ്ത്യനും വസിഷ്ഠനും പോലുള്ള മുനീശ്വരന്മാര്‍ എഴുതിവെച്ച താളിയോലകള്‍ ഈ ഗ്രാമത്തിന്റെ പാരമ്പര്യ സ്വത്തത്രെ. അതിനെ ആസ്​പദമാക്കി ഒരാളുടെ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ പറയുന്ന ജ്യോതിഷമാണിത്. ക്ഷേത്രത്തിനു ചുറ്റും നാഡീജ്യോതിഷികളുടെ വീടുകളുണ്ട്. ഏജന്റുമാരും ധാരാളം.

സമയം തീരുന്നു. നേരം സന്ധ്യയോടടുക്കുന്നു. ബുധഗ്രഹത്തിലെ സന്ദര്‍ശനമാണ് ഇനി. വണ്ടി നേരേ തിരുവേങ്കാട്ടേക്ക്.
തിരുവേങ്കാട് ബുധക്ഷേത്രം
ശീര്‍കാഴി റോഡിലൂടെ വാഹനം കുതിച്ചുപാഞ്ഞു. നാലു കിലോമീറ്റര്‍ ചെന്നാല്‍ പൂംപുഹാറിലേക്കുള്ള വഴി. അതിലേ കഷ്ടി പത്തു കിലോമീറ്റര്‍ കൂടി. മുന്നില്‍ അരുള്‍മികു ശ്വേതാരണ്യേശ്വര്‍ ആലയം, തിരുവേങ്കാട് എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയ ബോര്‍ഡ്.

രാമായണത്തില്‍ പരാമര്‍ശമുള്ള ക്ഷേത്രമാണ് തിരുവേങ്കാട്. കാശിക്കു തുല്യമായ ആറു പുണ്യസ്ഥാനങ്ങളില്‍ ഒന്ന്. സന്ധ്യ ചാഞ്ഞു തുടങ്ങിയ നേരം. കര്‍പ്പൂരത്തിന്റെയും വിളക്കെണ്ണയുടെയും ഗന്ധം ചൂഴ്ന്നുനില്‍ക്കുന്ന ക്ഷേത്രത്തില്‍ സന്ധ്യാപൂജ തൊഴാനുള്ള സന്ദര്‍ശകരുടെ വരവ് തുടങ്ങുന്നേയുള്ളൂ. കുട്ടികളില്ലാത്തവര്‍ ഉള്ളുരുകി പ്രാര്‍ഥിക്കാനെത്തുന്ന ക്ഷേത്രമാണിത്. ഇവിടെ പൂജിച്ച നെയ്യ് 48 ദിവസം സേവിച്ചാല്‍ കുട്ടികളുണ്ടാകും. ജാതകത്തില്‍ അഞ്ചില്‍ ബുധന്‍ വന്നാലാണത്രെ കുട്ടികളില്ലാതിരിക്കുക. അതിന് ഇവിടെ ഭജിക്കലാണ് പരിഹാരം.

അതിവേഗം പോയാല്‍ ഒരു ക്ഷേത്രം കൂടി ഇന്നു തന്നെ കാണാം. മയിലാടുംതുറൈ നിന്ന് പൂംപുഹാറിലേക്കുള്ള വഴിയില്‍ ധര്‍മ്മകുളത്തിനടുത്തുള്ള കീഴ്‌പെരുംപള്ളത്തെ കേതു ക്ഷേത്രം.

കീഴ്‌പെരുംപള്ളം കേതുക്ഷേത്രം


നവഗ്രഹക്ഷേത്രച്ചങ്ങലയില്‍ ഏറ്റവും തിരക്കു കുറഞ്ഞ ക്ഷേത്രത്തിലാണ് എത്തിയിരിക്കുന്നത്. അത്താഴപൂജയുടെ ഒരുക്കങ്ങളിലാണ് പൂജാരി. ക്ഷേത്രത്തില്‍ കുറച്ചു പേരേയുള്ളൂ. ഇടനാഴിയിലുടനീളം കര്‍പ്പൂരത്തിരികള്‍ കത്തുന്നു. കരിങ്കല്‍ത്തൂണുകള്‍ക്കു പിന്നില്‍ ക്ഷേത്രവിളക്കുകള്‍ കെടാന്‍ കാത്ത് ഇരുട്ട് പതുങ്ങിനില്‍ക്കുന്നു.

കീഴ്‌പെരുംപള്ളത്തെ നാഗാനന്ദസ്വാമി ക്ഷേത്രം പ്രശസ്തമാകുന്നത് വലുപ്പം കൊണ്ടല്ല, അവിടത്തെ കേതുസാന്നിധ്യം കൊണ്ടാണ്. കേതുദോഷം തീര്‍ക്കാന്‍ ഇവിടെ ഭജനമിരിക്കണമെന്നാണ് വിശ്വാസം.

ഇന്നത്തെ യാത്ര തീരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ട ഓട്ടത്തിന്റെ തളര്‍ച്ചയുമായി ക്ഷേത്രത്തിനു പുറത്തേക്ക്. ഒരു നല്ല കട പോലും ക്ഷേത്രത്തിനടുത്തില്ല. തികച്ചും നാട്ടിന്‍പുറം. അതിരാവിലെ കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ശനിഗ്രഹക്ഷേത്രത്തിലെത്തണം.
ഗ്രഹപര്യടനത്തിന്റെ ആലസ്യത്തില്‍ തിരുക്കടൈയൂരില്‍ രാപ്പാര്‍പ്പ്. സുഖനിദ്രയുടെ ഒരു രാത്രി.

തിരുനെല്ലാറിലെ ശനിദേവന്‍


നേരം പുലരും മുമ്പ് 'ശനിദശ' തുടങ്ങി. ശനിദേവനെത്തേടിയാണ് യാത്ര. 20 കിലോമീറ്റര്‍ ദൂരം അത്രയും മിനുട്ടുകൊണ്ട് പറന്നു താണ്ടി കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ക്ഷേത്രനടയിലെത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നേയുള്ളൂ.
കേതുക്ഷേത്രത്തിലെ ഏകാന്തനിശ്ശബ്ദതയില്‍ നിന്നു വന്നു വീണത് വഴിയിലുടനീളം ബാരിക്കേഡുകളും കര്‍ശനമായ പരിശോധനകളുമുള്ള മഹാക്ഷേത്രത്തിലേക്ക്. ക്യാമറ അനുവദനീയമല്ല. അധികസമയം നില്‍ക്കരുത്. തൊഴുതാലുടന്‍ നീങ്ങണം. എവിടെയും സുരക്ഷാഭടന്മാര്‍. കര്‍ശനനിയമങ്ങള്‍.

ഗോപുരത്തിനു വടക്ക് ദര്‍പ്പാരണ്യേശ്വരക്ഷേത്രം. തെക്കാണ് ശനിസന്നിധി. ശനിക്ക് അഭിഷേകവും കറുത്ത പട്ടു വഴിപാടും പ്രധാനം. അവിടെ തൊഴുത് രണ്ടാം ഗോപുരം കടന്ന്, കൊടിമരവും കൊടിമരച്ചുവട്ടിലെ മഹാഗണപതിയേയും വന്ദിച്ച് പ്രദക്ഷിണവഴിയില്‍ കയറി. ചുറ്റമ്പലത്തില്‍ 63 ശൈവസന്യാസിമാരുടെ പ്രതിമകള്‍. നിരവധി കോവിലുകള്‍. അംബാള്‍, ദക്ഷിണാമൂര്‍ത്തിസ്വാമി, സ്വര്‍ണവിനായകര്‍, സ്‌കന്ദര്‍, സപ്തവിദംഗശിവലിംഗം, സുബ്രഹ്മണ്യസ്വാമി, വള്ളി, ദേവയാനി, നളനാരായണര്‍, ദുര്‍ഗ, ചണ്ഡികേശ്വര്‍, വൈരവര്‍, നടരാജര്‍, സൂര്യദേവര്‍, തുടങ്ങി നിരവധി ദേവീദേവന്മാര്‍ വാഴുന്ന ചെറുകോവിലുകള്‍. അവിടെയെല്ലാം തൊഴുത് ഒടുവില്‍ ത്യാഗേശ്വരനായ ശിവനേയും വണങ്ങി തെക്കെ ഗോപുരത്തിലൂടെ വേണം പുറത്തു കടക്കാന്‍.

ബ്രഹ്മതീര്‍ഥം, വാണീതീര്‍ഥം, അന്നതീര്‍ഥം, അഗസ്ത്യതീര്‍ഥം, നളതീര്‍ഥം. പഞ്ചതീര്‍ഥങ്ങളുണ്ട് ഇവിടെ. ഇതില്‍ വടക്കു പടിഞ്ഞാറുള്ള നളതീര്‍ഥത്തില്‍ കുളിച്ചാണത്രെ നളനു മേലുള്ള കലിബാധ ഒഴിഞ്ഞുപോയത്. ഏതു ക്ഷേത്രത്തില്‍ പോയില്ലെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും ശനിക്ഷേത്രത്തില്‍ പോണം. നളതീര്‍ഥക്കരയിലെ സന്യാസി ഓര്‍മ്മിപ്പിച്ചു. ശനി നമ്മുടെ ഉള്ളിലുള്ള ഒരു ശാപദോഷാവസ്ഥയാണ്. അതു കുറയ്ക്കലാണ് ഇല്ലാതാക്കലല്ല പരിഹാരം.

തിരുനാഗേശ്വരം രാഹുക്ഷേത്രം


വെയില്‍ ചായും മുമ്പ് കൊല്ലുമാന്‍കുടി വഴി വീണ്ടും കുംഭകോണം റോഡിലേക്കെത്തി. ഇവിടെനിന്ന് 28 കിലോമീറ്റര്‍ പോയാല്‍ തിരുനാഗേശ്വരമായി. അവിടെയാണ് നാഗരാജാവായ രാഹുവിന്റെ അമ്പലം. ശിവനെ പ്രസാദിപ്പിച്ച് രാഹു ഗ്രഹപദവി നേടിയെടുത്ത സ്ഥലം.

കിഴക്കോട്ടു സൂര്യാഭിമുഖമായി നില്‍ക്കുന്ന ക്ഷേത്രത്തിന് അഞ്ചു നിലയുള്ള നാലു ഗോപുരവും മൂന്നു മഹാപ്രാകാരങ്ങളും. കാവേരീതടത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് തിരുനാഗേശ്വരത്തെ നാഗനാഥക്ഷേത്രം. വടക്ക് പുഷ്‌കരണീ തീര്‍ഥവും നല്ലൊരു പൂന്തോട്ടവും. കിഴക്കേ ഗോപുരത്തിലൂടെ പ്രവേശിച്ചാല്‍ വിനായകക്ഷേത്രവും ബലിപീഠവും നന്ദീശ്വരമണ്ഡപവും കൊടിമരവും. തെക്ക് നാലു മണ്ഡപങ്ങളുള്ള തീര്‍ഥക്കുളം. നൂറുകാലുള്ള രഥരൂപമാര്‍ന്ന പ്രാര്‍ഥനാമണ്ഡപം. മതിലിനു ചുറ്റും നാലു വശത്തും തെരുവുകള്‍. മധ്യഗോപുരം കടന്നാല്‍ മഹാപ്രാകാരമായി. പരിക്രമണവഴിയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് രാഹുവിന്റെ കോവില്‍.

ഇവിടത്തെ ദേവീപ്രതിഷ്ഠയ്ക്ക് ഒരു പ്രത്യേകതയുണ്ട്. രാവിലെ പെണ്‍കുട്ടിയായും ഉച്ചക്ക് യുവതിയായും രാത്രി അമ്മയായും സങ്കല്‍പ്പിച്ചാണ് പൂജ. രാഹു പ്രതിഷ്ഠക്കുമുണ്ട് ഒരു വിശേഷം. എല്ലാ ദിവസവും രാഹുകാലത്തെ അഭിഷേകസമയത്ത് പാലൊഴിച്ചാല്‍ വിഗ്രഹം നീല നിറമാവുമത്രെ. രാഹുദോഷം പിടിപെട്ടവര്‍ ഇവിടെ വന്ന് രാഹുകാലത്ത് അഭിഷേകം നടത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നാഗേശ്വരനായ ശിവനാണ്, ദേവി, ഗിരികുജാംബികയും.

സന്ധ്യയ്ക്കു മുമ്പ് അവസാനത്തെ നവഗ്രഹ സന്ദര്‍ശനത്തിന്. ആളാങ്കുടി വ്യാഴക്ഷേത്രമാണ് ബാക്കിയുള്ളത്. കുംഭകോണത്തു നിന്ന് വലങ്കൈമണ്‍ വഴി നീഡാമംഗലത്തേക്കുള്ള റോഡില്‍ 17 കലോമീറ്റര്‍ കൂടി..