2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

ഐതിഹ്യമാല/കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

പ്രസിദ്ധ മാന്ത്രികനും യുദ്ധവിദഗ്ദ്ധനും ചാരാഗ്രസരനും ധീരനും ശൂരനും അനന്യസാധാരണമായ കായബലത്തോടുകൂടിയ പുരു‌ഷകേസരിയുമായിരുന്ന കുഞ്ചിക്കുട്ടിപ്പിള്ളയുടെ ജനനം ആലങ്ങാട്ടു താലൂക്കിൽ കോട്ടപ്പുറം ദേശത്തു ചന്ത്രത്തിൽ എന്നു പ്രസിദ്ധമായ നായർ ഗൃഹത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു ശാഖാകുടുംബമായി ഈ പേരോടു കൂടിത്തന്നെ ഒരു വീട് പറവൂർ താലൂക്കിൽ പറവൂത്തറ ദേശത്ത് ഇപ്പോഴുമുണ്ട്.
കുഞ്ചിക്കുട്ടിപ്പിള്ള ബാല്യത്തിൽ അക്കാലത്തു നടപ്പുണ്ടായിരുന്ന രീതിയിൽ വിദ്യാഭ്യാസം ചെയ്തു. മലയാളവും തമിഴും സാമാന്യംപോലെ എഴുതാനും വായിക്കാനും, കണക്കും ശീലമാക്കിയതിന്റെ ശേ‌ഷം ഏതാനും കാലം കായികാഭ്യാസവും യുദ്ധമുറകളും പരിശീലിച്ചു. പിന്നെ അദ്ദേഹം കുറച്ചുകാലം ദേശസഞ്ചാരം ചെയ്തിരുന്നു. അനന്തരം അദ്ദേഹം വീണ്ടും സ്വദേശത്തുതന്നെ മടങ്ങിയെത്തി. അക്കാലത്തു നാടുവാഴികളായിരുന്ന ആലങ്ങാട്, പറവൂർ എന്നീ രാജാക്കന്മാരുടെ സേവകനായും ആ രാജാക്കന്മാരുടെ മേൽക്കോയ്മസ്ഥാനം വഹിച്ചിരുന്ന കൊച്ചി രാജാവിന്റെ ആശ്രിതനായും താമസിച്ചിരുന്നു. അക്കാലത്താണ് 97-ആമാണ്ട് നാടുനീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു കൊച്ചി രാജാവിന്റെ ദാനപ്രകാരം ആലങ്ങാടും പറവൂരും തിരുവിതാംകൂറിൽ ചേർത്തു നാടുവാണിരുന്നത്. അലങ്ങാടും പറവൂരും കൈവിട്ടുകളഞ്ഞതായി അറിഞ്ഞ ഉടനെ കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തെത്തി മഹാരാജാവു തിരുമനസ്സിലെ മുഖം കാണിച്ചു തന്റെ സ്ഥിതികളെല്ലാം തിരുമനസ്സറിയിക്കുകയും കൽപനപ്രകാരം ആ തിരുമനസ്സിലെ സേവകനായി അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞു കൊച്ചി രാജാവു ഗൂഡമായി ആളയച്ചു കുഞ്ചിക്കുട്ടിപ്പിള്ളയെ തന്റെ അടുക്കൽ വരുത്തി, 'നീ നമ്മുടെ അധികാരത്തിലിരുന്നിരുന്ന രാജ്യത്തു ജനിച്ചു വളർന്നവനാണല്ലോ. എന്നിട്ട് ഇപ്പോൾ തിരുവിതാംകൂറിൽപ്പോയി ആ രാജാവിനെ സേവിച്ചു താമസിക്കുന്നതെന്താണ്? ഇതു ന്യായവും നമ്മുക്കു സമ്മതമായിട്ടുള്ളതുമല്ല. കുഞ്ചിക്കുട്ടി നമ്മുടെ അടുക്കൽത്തന്നെ താമസിക്കണം' എന്നു കൽപിച്ചു. ഇതിനു മറുപടിയായി കുഞ്ചിക്കുട്ടിപ്പിള്ള, 'അടിയന്റെ ജന്മഭൂമി തിരുമനസ്സുകൊണ്ടു കൈവിട്ടുകളഞ്ഞുവല്ലോ. ആ സ്ഥലം ഇപ്പോൾ തിരുവിതാംകൂറിലായിരിക്കുന്നതിനാലാണ് അടിയൻ അങ്ങോട്ടു വിടകൊണ്ടത്. ആ ദേശം തിരുമനസ്സുകൊണ്ടു വീണ്ടെടുക്കുന്ന കാലത്ത് അടിയൻ ഇവിടെ വിടകൊണ്ടു താമസിച്ചുകൊള്ളാം' എന്നറിയിച്ചിട്ട് അപ്പോൾത്തന്നെ മടങ്ങിപ്പോന്നു.
കുഞ്ചിക്കുട്ടിപ്പിള്ള കൊച്ചിയിൽ നിന്നു മടങ്ങിയെത്തി തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത് ആയോധനവിദ്യ കുറച്ചുകൂടി അഭ്യസിച്ച് അതിൽ അദ്വിതീയനായിത്തീർന്നു. ദേശസഞ്ചാരത്തിൽ അദ്ദേഹം പലരോടും പരിചപ്പെടുകയും പലരിൽ നിന്നുമായി പല ഭാ‌ഷകളും പഠിക്കുകയും ചെയ്തിരുന്നു. അനന്തരം അദ്ദേഹം തിരുമനസ്സിലെ അനുവാദത്തോടുകൂടി ചെങ്ങന്നൂർ തേവലശ്ശേരി ദാമോദരൻ നമ്പിയുടെ അടുക്കൽച്ചെന്നു താമസിച്ചു മന്ത്രവാദം പഠിച്ച് അതിലും അസാമാന്യമായ നൈപുണ്യം സമ്പാദിച്ചു. കുഞ്ചിക്കുട്ടിപ്പിള്ളയെക്കുറിച്ചു വളരെ സന്തോ‌ഷം തോന്നുകയാൽ നമ്പി ഒരു സ്വർണ്ണത്തകിടിൽ ഒരു യന്ത്രമെഴുതി മന്ത്രസംഖ്യ കഴിച്ചു കുഞ്ചിക്കുട്ടിപ്പിളയുടെ ഒരു തുട കീറി യന്ത്രം സ്ഥാപിച്ച് ഒരു പച്ചമരുന്നു തേച്ച് മുറിവുണക്കി ശരിയാക്കി. 'ഈ തകിടു ദേഹത്തിലിരിക്കുന്ന കാലത്ത് കുഞ്ചിക്കുട്ടിക്കു ശത്രുക്കളുടെ ആയുധമേറ്റു മരിക്കാനിടവരില്ല.' എന്നു പറഞ്ഞു അനുഗ്രഹിച്ചയച്ചു. കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തെത്തി വിവരമെല്ലാം തിരുമനസ്സറിയിച്ചു. തിരുമനസ്സിലേക്കു വളരെ സന്തോ‌ഷമായെന്നു മാത്രമല്ല, കുഞ്ചിക്കുട്ടിപ്പിള്ളയെ ശമ്പളക്കൂടുതലോടുകൂടി വലിയ കൊട്ടാരം ഹേഡ്രായസമായി കൽപിച്ചു നിയമിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുന്ന കാലത്താൺ ടിപ്പു സുൽത്താൻ തിരുവിതാംകൂറിനെ ആക്രമിക്കാൻ വരുന്നു എന്നുള്ള വിവരം തിരുമനസ്സിലേക്ക് അറിവു കിട്ടിയത്. എന്നാൽ ആ മൈസൂർ കടുവായുടെ വരവ് ഏതു വഴിക്കാണെന്ന് അറിയാൻ കഴിഞ്ഞില്ല. അതിനാൽ തിരുമനസ്സുകൊണ്ട് 'രാജാകേശവദാസൻ' എന്നു പ്രസിദ്ധനായിരുന്ന കേശവപിള്ള ദിവാൻജിയുമായി ആലോചിച്ച് ഈ വിവരം ഗൂഡമായി തിരക്കിയറിഞ്ഞു വരുന്നതിനായിട്ട് കുഞ്ചിക്കുട്ടിപ്പിളയെ നിയമിച്ചു. കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു മധ്യേമാർഗ്ഗം സന്യാസിവേ‌ഷം ധരിച്ചുകൊണ്ട് മൈസൂറിലെത്തി ടിപ്പുവിന്റെ യാത്രാമാർഗ്ഗവും മറ്റും ഉപായത്തിൽ മനസ്സിലാക്കിക്കൊണ്ടു മടങ്ങി തിരുവനന്തപുരത്തെത്തി. ടിപ്പുസുൽത്താൻ തൃക്കണാമതിലകം വഴിയാണ് വരുന്നതെന്നും അതിനാൽ വടക്കേ അതിർത്തിയാണ് ഉറപ്പിക്കേണ്ടതെന്നും തിരുമനസ്സറിയിക്കുകയും ദിവാൻജിയെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഈ അറിവു കിട്ടുകയാൽ അങ്ങുമിങ്ങുമായി താമസിച്ചിരുന്ന സൈന്യങ്ങളെയൊക്കെ ശേഖരിച്ചു രാജ്യത്തിന്റെ വടക്കേ അതിർത്തിയിൽ അയച്ചു താമസിപ്പിച്ച് ആ ഭാഗം മുൻകൂട്ടി ഉറപ്പിക്കുന്നതിനു കേശവപിള്ള ദിവാൻജിക്ക് സാധിച്ചു.
ടിപ്പു സുൽത്താൻ ആലുവായിലെത്തി പാളയമടിച്ചു താമസിച്ച സമയം മലവെള്ളം പൊങ്ങി യുദ്ധക്കോപ്പുകളും സൈന്യത്തിൽ ഏതാനും ഭാഗവും നശിച്ചു പോവുകയാൽ ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോയി എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. എന്നാൽ അതിനും കാരണഭൂതൻ കുഞ്ചിക്കുട്ടിപ്പിള്ളതെന്നെയായിരുന്നു. പെരിയാറ്റിന്റെ ഉദ്ഭവസ്ഥനത്തിനു സമീപം ഒരു വലിയ തടാകമുണ്ടായിരുന്നു. മലവഴി വരുന്ന വെള്ളം മുഴുവനും പെരിയാറുവഴി താഴേക്കു വരികയാണെങ്കിൽ ആലുവാ മുതലായ സ്ഥലങ്ങളിൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്കു പലവിധത്തിലുള്ള നാശങ്ങൾ സംഭവിക്കുമായിരുന്നു. അങ്ങനെ വരാതെയിരുന്നത് മലവഴി വരുന്ന വെള്ളത്തിൽ ഏതാനും ഭാഗം ആ തടാകത്തിൽ വന്നു വീണു കെട്ടിനിന്നതുകൊണ്ടായിരുന്നു. തടാകത്തിന്റെ ഒരു വശം മലയും ശേ‌ഷം ഭാഗങ്ങളിൽ വലിയ ഉരുളൻ പാറകൾ കൊണ്ടുള്ള ചിറയുമുണ്ടായിരുന്നതിനാലാണ് വെള്ളം അവിടെ കെട്ടിനിന്നിരുന്നത്. ടിപ്പുവിന്റെ സൈന്യങ്ങൾ തിരുവിതാംകൂറിലുള്ളതിൽ വളരെയധികമുണ്ടായിരുന്നതിനാൽ അവനെ ജയിക്കാൻ കഴിയുമോ എന്നു സംശയം തോന്നുകകൊണ്ട് കുഞ്ചിക്കുട്ടിപ്പിള്ള ഒരു കശൗലം ആലോചിച്ചു നിശ്ചയിച്ചുകൊണ്ട് ഒരു ഗൂടന്മമാർഗ്ഗത്തിൽക്കൂടി കിഴക്കോട്ട് പുറപ്പെട്ടു. കുഞ്ചിക്കുട്ടിപ്പിള്ള മുൻപു ചെയ്ത ദേശാടനത്തിൽ കിഴക്കൻ പ്രദേശങ്ങളിലെ മലകളും കാടുകളും കുഴികളും സ്ഥിതികളുമെല്ലാം നോക്കിക്കണ്ടു ധരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ ഏതു വഴിയേ പോകുന്നതിനും ഏതു ദിക്കിൽ സഞ്ചരിക്കുന്നതിനും അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹം കിഴക്കോട്ടു പുറപ്പെട്ടതു രാത്രിയിലായിരുന്നു. കുറേ പോയതിനു ശേ‌ഷം രണ്ടു മൂന്നു നാഴിക വിസ്താരം കുറഞ്ഞ ഒരു ഇടവഴിയിൽക്കൂടിത്തന്നെ പോകേണ്ടിയിരുന്നു. ആ വഴിയുടെ രണ്ടു വശങ്ങളും വലിയ മതിൽകെട്ടിയതു പോലെ പാറകളായിരുന്നു. വഴി ഏകദേശം പകുതിയായപ്പോൾ മുൻവശത്തു സ്വൽപം ദൂരെയായി ഒരു വെളിച്ചം കണ്ടു. ഉടനേതന്നെ അത് അദൃശ്യമാകുകയും ചെയ്തു. സ്വൽപം കഴിഞ്ഞപ്പോൾ കുറചുകൂടി അടുത്തു പിന്നെയും യഥാപൂർവ്വം വെളിച്ചം കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ തനിക്ക് എതിരായി ഏറ്റവും കൂറ്റനായ ഒരു പന്നി വരുന്നെണ്ടെന്നും അതിന്റെ തേറ്റകൾ പാറകളിൽ മുട്ടീട്ടു പുറപ്പെടുന്ന തീയുടെ വെളിച്ചമാണ് താൻ കണ്ടതെന്നും അദ്ദേഹത്തിനു മനസ്സിലായി. പുറകോട്ടു പോവുകയാണെങ്കിൽ ആ ഇടുങ്ങിയ വഴിയുടെ ദൈർഘ്യം കുറച്ചൊന്നുമല്ല. പന്നി അടുത്തു വന്നാൽ ഉപദ്രവിക്കുമെന്നുള്ള കാര്യം തീർച്ച തെന്നെ. ഒഴിഞ്ഞു മാറാൻ അവിടെ മാർഗ്ഗവുമില്ല. ആകപ്പാടെ അദ്ദേഹം കുഴങ്ങി വശായി. 'ഈശ്വരാ! ഇനി എന്താണ് ചെയ്യേണ്ടത്?' എന്നു വിചാരിച്ച് അങ്ങനെ നിന്നപ്പോൾ അദ്ദേഹത്തിന് ഒരു കശൗലം തോന്നി. വഴിയുടെ രണ്ടു വശങ്ങളിലുമുള്ള രണ്ടു പാറകളിൽ കാലുകളുറപ്പിച്ചു പന്നിക്കു കടന്നു പോകാവുന്ന വിധത്തിൽ കവച്ചു നിന്നു. പന്നികൾ മേൽപോട്ടു നോക്കുക പതിവില്ലല്ലോ. അതിനാൽ അത് അദ്ദേഹം അവിടെ അങ്ങനെ നിന്നിരുന്നതു കാണാതെ മുമ്പോട്ടു കടന്നുപോയി. പന്നി അദ്ദേഹത്തിന്റെ കാൽക്കീഴിൽക്കൂടി കടന്ന ക്ഷണത്തിൽ അദ്ദേഹം താഴെചാടുകയും പന്നിയുടെ പിൻകാലുകൾ രണ്ടും കൂട്ടിപ്പിടിചെടുത്ത് നിലത്ത് ഒരടിയടിക്കുകയും ഒരുമിച്ചു കഴിഞ്ഞു. അതോടുകൂടി പന്നിയുടെ കഥയും കഴിഞ്ഞു. ഇതുകൊണ്ടുതന്നെ കുഞ്ചിക്കുട്ടിപ്പിള്ളയുടെ കായബല വും കരബലവും സാമാന്യമല്ലായിരുന്നു എന്നു തീർച്ചയാക്കാമല്ലോ. സൂകരവധം കഴിച്ചതിന്റെ ശേ‌ഷം അദ്ദേഹം പിന്നെയും യാത്ര തുടർന്നു. അങ്ങനെ പോയിപ്പോയി മേൽപറഞ്ഞ തടാകത്തിന്റെ വക്കത്തിരുന്നതും പത്താളുകൾ കൂടിപ്പിടിചാലിളകാത്തതുമായ ഒരു കല്} അദ്ദേഹം ഇളക്കിയുരുട്ടി മാറ്റി. അപ്പോൾ തടാകത്തിലെ വെള്ളം വലിയ അണമുറിച്ചുവിട്ടാലെന്നവണ്ണം ഊക്കോടുകൂടി പടിഞ്ഞാട്ട് ഒഴുകിത്തുടങ്ങി. ആ സമയം കാലവർ‌ഷത്തിന്റെ ആരംഭഘട്ടമായതിനാൽ മലവെള്ളപ്പാച്ചിൽ തുടങ്ങിയിരുന്നു. അതോടുകൂടി തടാകത്തിലെ വെള്ളവും ചെന്നു ചേർന്നതിനാലാണ് ക്ഷണത്തിൽ ആലുവാപ്പുഴ കവിഞ്ഞൊഴുകുന്നതിനും ടിപ്പുവിനു വിചാരിച്ചിരിക്കാത്ത ആപത്തുകളും അനർത്ഥങ്ങളും സംഭവിക്കുന്നതിനും അവൻ പ്രാണഭയത്തോടുകൂടി മടങ്ങിയോടുന്നതിനും ഇടയായത്.
ടിപ്പു സുൽത്താന്റെ ഉപദ്രവം നിമിത്തം പല ദേശക്കാർ നാടും വീടും വിട്ട് ഓടി തിരുവതാംകൂറിലെത്തി മഹാരാജാവിനെ ശരണം പ്രാപിക്കുകയും അവിടുന്ന് എല്ലാവരെയും അഭയം കൊടുത്തു രക്ഷിക്കുകയും ചെയ്തുവെന്നുള്ളതു പ്രസിദ്ധമാണല്ലോ. അങ്ങനെ തിരുവനന്തപുരത്തു വന്നു ചേർന്നവരുടെ കൂട്ടത്തിൽ മൈസൂർക്കാരനും ടിപ്പുവിന്റെ ചാരനുമായ ഒരു ദുഷ്ടനുമുണ്ടായിരുന്നു. അവൻ സദാ മാഹാരാജാവിനെ നിഗ്രഹിക്കാനുള്ള മാർഗ്ഗവും തരവും നോക്കിക്കൊണ്ടു തന്നെയാണ് തിരുവനന്തപുരത്തു താമസിച്ചത്. ഇതൊന്നും മനസ്സിലാക്കുന്നതിന് അവിടെ ആർക്കും കഴിഞ്ഞില്ല. എങ്കിലും കുഞ്ചിക്കുട്ടിപ്പിള്ള ഈ വന്നിരിക്കുന്നവൻ ആരാണെന്നും ഏതു ദേശക്കാരനാണെന്നും അവന്റെ ഉദ്ദേശ്യമെന്താണെന്നും മറ്റും ഉപായത്തിൽ മനസ്സിലാക്കുകയും അവനെ സദാ പ്രത്യേകം സൂക്ഷിചുകൊണ്ടിരിക്കുകയും ചെയ്തു.
എന്നാൽ ഇതൊന്നും അവനറിഞ്ഞുമില്ല. അവൻ മഹാരാജാവിനെ അകപ്പെടുത്തുന്നതിനു പല മാർഗ്ഗങ്ങൾ നോക്കീട്ടും ഒന്നും ശരിയായി കണ്ടില്ല. ഒടുക്കം അവൻ ഒരു കശൗലം കണ്ടുപിടിച്ചു നിശ്ചയിച്ചു. മഹാരാജാവു തിരുമനസ്സിലെ പള്ളിയറ മാളികയുടെ സമീപത്തായി ഒരു മരം നിൽക്കുന്നുണ്ടായിരുന്നു. രാത്രി സമയം ഒരു കയറും കൊണ്ട് ആ മരത്തിന്മേൽ കയറിയാൽ കയറിന്റെ ഒരറ്റം മരത്തിന്റെ ഒരുകൊമ്പിന്മേലും മറ്റേ അറ്റം തന്റെ അരയ്ക്കും കെട്ടിമുറുക്കിക്കൊണ്ട് കീഴ്പോട്ടു നിന്നാൽ ആടിച്ചെന്നു ജനലിൽപ്പിടിക്കാം. മഹാരാജാവ് നല്ല ഉറക്കമാകുന്ന സമയം ജന്നലിൽക്കൂടി അകത്തു കടന്നു മഹാരാജാവിന്റെ കഥ കഴിക്കാം എന്നാണ് അവൻ നിശ്ചയിചുറചത്. ഒരു ദിവസം പകൽ സമയം ആ ചാരൻ പള്ളിയറയുടെ സമീപത്തു ചുറ്റി നടക്കുന്നതും ആ മരത്തിന്റെ ചുവട്ടിൽച്ചെന്നു മേൽപോട്ടും മറ്റും നോക്കുന്നതും കുഞ്ചിക്കുട്ടിപ്പിള്ള ഒരു സ്ഥലത്ത് ഒളിച്ചുനിന്നു കണ്ടു. അപ്പോൾത്തന്നെ അവന്റെ അന്തർഗ്ഗതം മനസ്സിലാക്കുകയും ചെയ്തു.
ഒരു ദിവസം രാത്രിയിൽ ഏകദേശം പന്ത്രണ്ടുമണിയായ സമയം ആ ചാരൻ ഒരു വലിയ കയറും കൊണ്ട് ആ മരത്തിൽചെന്നു കയറി. ജന്നലിൽക്കൂടി മാളികയിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. മാളികയിൽ വിളക്കു കൊളുത്തിവെച്ചിരുന്നതുകൊണ്ട് അവിടത്തെ സ്ഥിതികളെലാം അവനു സ്പഷ്ടമായിക്കാണാമായിരുന്നു. അവൻ അവിടെത്തന്നെ ദൃ ഷ്ടി ഉറപ്പിച്ചുകൊണ്ടിരുന്ന സമയം കുഞ്ചിക്കുട്ടിപ്പിള്ള ഒരു കറുത്ത വസ്ത്രവും ധരിച്ച് ഒരായുധവുമായി മരത്തിന്റെ മറ്റേവശത്തുകൂടി മന്ദം മന്ദം കയറി മുകളിലെത്തി ശിഖരങ്ങളുടെ മറവിലായി ഒളിച്ചിരുന്നു. മഹാരാജാവു തിരുമനസ്സുകൊണ്ട് പള്ളിക്കുറുപ്പായി എന്നു തോന്നിയപ്പോൾ ആ ചാരൻ കയറെടുത്ത് ഒരറ്റം മരത്തിന്റെ കൊമ്പത്തും മറ്റേ അറ്റം തന്റെ അരയിലും കെട്ടിമുറുക്കിക്കൊണ്ട് കീഴ്പോട്ടു പോന്നു. ആ സമയം കുഞ്ചിക്കുട്ടിപ്പിള്ള തന്റെ കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് കയറിന്റെ മുകളിലത്തെ അറ്റം അറുത്തുമുറിച്ചു. ചാരൻ ചക്കവെട്ടിയതുപോലെ 'പൊത്തോ'യെന്നു നിലത്തു ചെന്നു വീണു. കുഞ്ചിക്കുട്ടിപ്പിള്ളയുടെ നിയോഗപ്രകാരം അവിടെ ഒരു സ്ഥലത്ത് ഒളിച്ചിരുന്ന ഭടന്മാർ ഉടനെ വന്ന് അവനെ പിടികൂടി. അപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ളയും താഴെയിറങ്ങി അവിടെയെത്തി ആ ചാരന്റെ അരയിൽ കെട്ടിയിരുന്ന കയറുകൊണ്ടുതന്നെ അവന്റെ കൈകൾ കൂട്ടിക്കെട്ടി കൊണ്ടുപോയി. നേരം വെളുക്കുന്നതുവരെ അവനെ പാറാവിൽ വച്ചു സൂക്ഷിച്ചു. നേരം വെളുത്തപ്പോൾ കുഞ്ചിക്കുട്ടിപ്പിള്ള ആ ചാരണെ തിരുമുമ്പാകെ ഹാജരാക്കിക്കൊണ്ടു സംഗതികളെല്ലാം തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് ആ ദുഷ്ടനെ തൂക്കിക്കൊല്ലുന്നതിനു കൽപിക്കുകയും കുഞ്ചിക്കിട്ടിപ്പിള്ളയെ സർവ്വാധികാര്യക്കാരായി കൽപിച്ചു നിയമിച്ചു നീട്ടു കൊടുക്കുകയും ചെയ്തു.
കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാരായിരുന്ന കാലത്തു കൊച്ചിയും തിരുവിതാംകൂറും കൂടിച്ചേർന്നതായ അതിർത്തിസ്ഥലത്ത് ഒരാന കുഴിയിൽ വീണു. അതറിഞ്ഞ് ആ ആനയെ കുഴിയിൽനിന്നു കയറ്റിക്കൊണ്ടുപോരാനായി കൽപന പ്രകാരം കുഞ്ചിക്കുട്ടിപ്പിള്ള പരിവാരസമേതം പോയിരുന്നു. അദ്ദേഹം സ്ഥലത്തെത്തിയപ്പോഴേക്കും കൊച്ചി സർക്കാരിൽനിന്നു താപ്പാനകളെയും മറ്റും കൊണ്ട് ആളുകൾ വന്ന് ആനയെ കുഴിയിൽനിന്നു കയറ്റി അതിർത്തി കടത്തിക്കഴിഞ്ഞിരുന്നു. കുഞ്ചിക്കുട്ടിപ്പിള്ള അടുത്തു ചെന്ന് തന്റെ മന്ത്രശക്തികൊണ്ട് ആനയെ പിറകോട്ടു നടത്തിത്തിരിച്ചു കൊണ്ടുവന്ന് തിരുവിതാംകൂർ സർക്കാർ വക ആനക്കൂട്ടിലാക്കിയടച്ചു. ഇണക്കവും പരിചയം വരാത്ത കാട്ടാനയെ പിടിക്കാനോ തടുക്കാനോ അതിന്റെ അടുക്കൽ ചെല്ലാനോ ആർക്കും സാധ്യമല്ലല്ലോ. അതിനാൽ കൊച്ചിയിൽനിന്നു വന്നവർ ഒന്നും ചെയ്യാൻകഴിയാതെ നോക്കിക്കൊണ്ടു നിന്നതേയുള്ളു.
അക്കാലത്തു കൊച്ചിയിൽ നാടുവാണിരുന്നത് അമാനു‌ഷപ്രഭാവനും പ്രസിദ്ധനുമായിരുന്ന ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ടായിരുന്നു. ആ തിരുമനസ്സുകൊണ്ടു കുഞ്ചിക്കുട്ടിപ്പിള്ളയുടെ ഈ ദിവ്യത്വത്തെക്കുറിച്ചു കേട്ടിട്ടു തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേക്ക് 'അവിടെ ഇപ്പോൾ സർവ്വാധിയായിരിക്കുന്ന കുഞ്ചിക്കുട്ടിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുണ്ട്. അതിനാൽ സകൗര്യംപോലെ അവനെ ഇങ്ങോട്ടൊന്ന് അയച്ചാൽക്കൊള്ളാം' എന്നൊരു തിരുവെഴുത്ത് എഴിതിയയച്ചു. തിരുവെഴുത്തു കണ്ടയുടനെ മഹാരാജാവു തിരുമനസ്സുകൊണ്ട് സർവ്വാധികാര്യക്കാരെ തിരുമുമ്പിൽ വരുത്തി, 'കുഞ്ചിക്കുട്ടിയെ ഒന്നു കാണാനായിട്ടു തൃപ്പൂണിത്തുറേയ്ക്കയചാൽ കൊള്ളാമെന്നു പെരുമ്പടപ്പിൽ മൂപ്പിലെ എഴുത്തു വന്നിരിക്കുന്നു. എന്താ ഒന്നു പോയിവരാൻ വയ്യേ?' എന്നു കൽപിച്ചു ചോദിച്ചു. അതിനുത്തരമായി 'കൽപനയുണ്ടെങ്കിൽ വിടകൊള്ളാം' എന്നു സർവ്വാധികാര്യക്കാർ അറിയിക്കുകയും, 'ആട്ടെ ഒന്നു പോയി വരൂ: സൂക്ഷിച്ചുവേണം. അദ്ദേഹം ഒരു ശുദ്ധാത്മാവാണ്. എങ്കിലും മുൻകോപം കലശലായിട്ടുണ്ട്. ദേ‌ഷ്യം വന്നാൽ എന്തും ചെയും. അങ്ങനെയാണ് സ്വഭാവം. ആളറിഞ്ഞു പെരുമാറിക്കൊണ്ടാൽ മതി' എന്നു കൽപിക്കുകയും ചെയ്തു.
സർവ്വാധികാര്യക്കാർ മഹാരാജാവു തിരുമനസ്സിലെ വന്ദിച്ചുകൊണ്ട് അന്നു തന്നെ പുറപ്പെട്ട്, നാലാം ദിവസം തൃപ്പൂണിത്തുറയെത്തി. സേവകന്മാർ മുഖാന്തരം അനുവാദം വാങ്ങിക്കൊണ്ടു തിരുമുമ്പാകെയെത്തി. ആ സമയം ശക്തൻ തിരുമനസ്സുകൊണ്ട് കളിമാളികയുടെ വരാന്തയിൽ ഒരു ചാരുകസാലയിൽ എഴുന്നള്ളിയിരിക്കുകയായിരുന്നു. തൃക്കൈയിൽ ഒരു വാളുമുണ്ടായിരുന്നു. സർവ്വാധികാര്യക്കാർ അടുത്തു ചെന്നു വന്ദിച്ചു. വിനീതഭാവത്തിൽ പഞ്ചപുച്ഛമൊതുക്കി നിന്നു. അപ്പോൾശക്തൻ തിരുമനസ്സുകൊണ്ട് 'കുഞ്ചിക്കുട്ടിയെക്കുറിച്ചു ധാരാളമായി കേട്ടിട്ടുണ്ട്. കാണാൻ കഴിഞ്ഞിട്ടില്ല. ഒന്നു കണ്ടാൽക്കൊള്ളാമെന്നു ഞാൻ വിചാരിച്ചുതുടങ്ങീട്ടു വളരെ ദിവസമായി. ഇന്നു കണ്ടുവല്ലോ. സന്തോ‌ഷ മായി' എന്നരുളിച്ചെയ്തു.
സർവ്വാധികാര്യക്കാർ: ഇവിടെ വിടകൊണ്ട് തൃപ്പാദം കണ്ടു വന്ദിച്ചാൽ കൊള്ളാമെന്ന് അടിയനും വിചാരിക്കാറുണ്ട്. അതിനുള്ള വിധി ഇന്നേ അടിയനു ലഭിച്ചുള്ളൂ.
ശക്തൻ: (തൃക്കൈയിലിരുന്ന വാൾ കാണിച്ചുകൊണ്ട്) കുഞ്ചിക്കുട്ടി ഇതു കണ്ടുവോ?
സർവ്വാധികാര്യക്കാർ: ഇറാൻ. ചെറുതായിട്ടൊന്ന് അടിയന്റെ കൈയിലുമുണ്ട്. (എന്നു പറഞ്ഞ് അരയിൽ ഒളിച്ചുവെച്ചിരുന്ന അരവാളെടുത്തു കാണിച്ചു.)
ശക്തൻ: കാണട്ടെ. അതിങ്ങോട്ടു തരൂ.
സർവ്വാധികാര്യക്കാർ: തൃക്കൈയിലിരിക്കുന്നത് ഇങ്ങോട്ടു കൽപിച്ചു തന്നാൽ കൊള്ളാം.
(ശക്തൻ തിരുമനസ്സുകൊണ്ടു തൃക്കൈയിലിരുന്ന വാൾ കൽപ്പിച്ചു കൊടുക്കുകയും സർവ്വാധികാര്യക്കാർ താണു തൊഴുതു രണ്ടു കൈയ്യും നീട്ടി സാദരം വാങ്ങുകയും ചെയ്തതിന്റെ ശേ‌ഷം)
ശക്തൻ: ഇനി അതിങ്ങോട്ടു തരരുതോ?
സർവ്വാധികാര്യക്കാർ: നിവൃത്തിയില്ല. ഇതു തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് അടിയനു കൽപിച്ചു തന്നിട്ടുള്ളതാണ്. അത് അടിയൻ ജീവനുള്ളപ്പോൾ താഴെ വെയ്ക്കുകയോ മറ്റൊരാളുടെ കൈയ്യിൽകൊടുക്കുകയോ ചെയ്കയില്ല.
ശക്തൻ: എന്നാൽ ഞാൻതന്നത് ഇങ്ങോട്ടു തന്നേക്കൂ.
സർവ്വാധികാര്യക്കാർ: അടിയന് ഇവിടുത്തെക്കുറിച്ചും ഭക്തി ഒട്ടും കുറവില്ല. ഇവിടുന്ന് അടിയനു കൽപ്പിച്ചുതന്നത് അടിയൻ തിരിച്ചുതരുന്നതു മര്യാദയല്ല. കൽപ്പിച്ചു തന്നതു തിരിച്ചുവാങ്ങുന്നത് ഇവിടേയ്ക്കും യുക്തമല്ലല്ലോ. ഇതും അടിയൻ അടിയന്റെ ജീവനുള്ളപ്പോൾ താഴെ വയ്ക്കുകയോ മറ്റൊരാളുടെ കൈയിൽ കൊടുക്കുകയോ ചെയ്കയില്ല.
ശക്തൻ: എടാ! സമർത്ഥാ! നീ കുഞ്ചിക്കുട്ടിയല്ല. ആനക്കുട്ടിയാണ്.
സർവ്വാധികാര്യക്കാർ: ഇവിടെ വിചാരിച്ചാൽ അടിയനെ ആനക്കുട്ടിയാക്കാനും പൂനക്കുട്ടിയാക്കാനും കഴിയും.
ശക്തൻ: ആട്ടെ, സന്തോ‌ഷമായി. കുലശേഖരപെരുമാളുടെ ആളുകളെല്ലാം നമ്മുടെയും സ്വന്തമാണ്.
എന്ന് അരുളിച്ചെയുകയും ഒരു കുത്തു പാവുമുണ്ടും ഒരു വീരശൃംഖലയും കൂടി സമ്മാനമായി കൽപ്പിച്ചു കൊടുത്തു സർവ്വ്വാധികാര്യക്കാരെ മടക്കിയയയ്ക്കുകയും ചെയ്തു.
കുഴിയിൽ വീണ ആനയെ തിരിച്ചു കൊണ്ടുപോന്നതിനെക്കുറിച്ചു വല്ലതും കൽപ്പിച്ചു ചോദിച്ചേക്കുമോ എന്നുള്ള വിചാരം സർവ്വാധികാര്യക്കാരുടെ മനസ്സിൽ സാമാന്യത്തിലധികമുണ്ടായിരുന്നു. ഈശ്വരകാരുണ്യം കൊണ്ട് അതിനെക്കുറിച്ചു യാതൊന്നും കൽപിച്ചു ചോദിച്ചില്ല. തേവലശ്ശേരി നമ്പി ധരിപ്പിച്ച രക്ഷയുണ്ടായിരുന്നതുകൊണ്ടു തിരുമനസ്സിലെ ആയുധമേറ്റു മരിക്കാനിടയാവുകയില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നുവെങ്കിലും തിരുമുമ്പാകെനിന്നു പിരിഞ്ഞുപോന്നതിന്റെ ശേ‌ഷമേ സർവ്വാധി കാര്യക്കാരുടെ മനസ്സിനു സമാധാനമുണ്ടായുള്ളു. സർവ്വാധികാര്യക്കാർഅന്നുതന്നെ തൃപ്പൂണിത്തുറനിന്നു പുറപ്പെടുകയും യഥാകാലം തിരുവനന്തപുരത്തെത്തുകയും തൃപ്പൂണിത്തുറെ ചെന്നിട്ടുണ്ടായ സകല സംഗതികളും മഹാരാജാവു തിരുമനസ്സിലെ അടുക്കൽ അറിയിക്കുകയും ചെയ്തു. ഇങ്ങനെ അദ്ദേഹത്തിന്റെ യോഗ്യതാംശങ്ങൾവളരെപ്പറയാനുണ്ട്. വിസ്തരഭത്താൽ ചുരുക്കുന്നു.
കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ആ സ്ത്രീയിൽ അദ്ദേഹത്തിനു ചില സന്താനങ്ങളുണ്ടാവുകയും ചെയ്തു. ആസന്താനപരമ്പരയിലുൾപ്പെട്ട ഒരു വീട്ടുകാർ ഇപ്പോഴും കാർത്തികപ്പള്ളിത്താലൂക്കിൽ ഏവൂർ ദേശത്ത് ഉള്ളതായി അറിയുന്നുണ്ട്.
ഇപ്രകാരം അർത്ഥപുത്രമിത്രകളത്രാദികളോടും ഉദ്യോഗപദവിയോടും കൂടി മഹാരാജാവു തിരുമനസ്സിലെ പ്രീതിഭാജനമായി പാർത്തിരുന്ന സർവ്വാധികാര്യക്കാർ ഒരു യോഗീശ്വരന്റെ സാഹചര്യം നിമിത്തം ഒരു വിരക്തനായ സന്യാസിയായിത്തീർന്നു. പിന്നെ മുറയ്ക്കു യോഗശാസ്ത്രമഭ്യസിച്ചു വലിയ യോഗിയായിത്തീരുകയും ഒടുക്കം സർവ്വസ്വവുമുപേക്ഷിച്ചു ദേശം വിട്ടുപോവുകയും ചെയ്തു. പിന്നെ അദ്ദേഹം കാട്ടുപഴങ്ങളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ചുകൊണ്ടു വനങ്ങളിലും മലകളിലും സഞ്ചരിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു മലയുടെ അടിവാരത്തു സമാധിയിൽ ഇരുന്നിരുന്ന സമയം ഒരു ഉരുൾ (മലയുടെ ജലഗർഭമായ സ്ഥലം) പൊട്ടി അത്യുഗ്രമായ ജലപ്രവാഹമുണ്ടാവുകയും അദ്ദേഹം അതിൽപ്പെട്ട് ഒഴുകിപ്പോവുകയും ഒടുക്കം അദ്ദേഹത്തിന്റെ ദേഹം സമുദ്രത്തിലും ദേഹി പരമാത്മാവിങ്കലും ചെന്നു ചേരുകയും ചെയ്തു. കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ ചരമഗതിയെ പ്രാപിച്ചതും കൊല്ലം 969-ആമാണ്ടാണെന്നാണ് കേട്ടിട്ടുള്ളത്.

ഐതിഹ്യമാല/തോലകവി

ഐതിഹ്യമാല/തോലകവി

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
തോലകവി

ദ്ദേഹം ഒരു മലയാള ബ്രാഹ്മണകുലത്തിൽ ജനിച്ച ആളായിരുന്നു എന്നല്ലാതെ ഇദ്ദേഹത്തിന്റെ ഇല്ലം എവിടെയായിരുന്നുവെന്നും സാക്ഷാൽ പേരെന്തായിരുന്നുവെന്നും ജീവിച്ചിരുന്ന കാലമേതെന്നും മറ്റുമറിയുന്നതിനു ശരിയായ ലക്ഷ്യമൊന്നും കാണുന്നില്ല. എങ്കിലും ഇദ്ദേഹം അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യപ്രബന്ധത്തിന്റെയും നിർമാതാവും കേരളചക്രവർത്തിയുമായിരുന്ന 'കുലശേഖരവർമാ'വെന്ന ചേരമാൻ പെരുമാളുടെകൂടെ സേവകനായി തിരുവഞ്ചിക്കുളത്തു താമസിച്ചിരുന്നതായി കേൾവിയുണ്ട്. അതിനാൽ തോലകവി ജീവിച്ചിരുന്നത് ആ ചേരമാൻ പെരുമാളുടെ കാലത്തായിരുന്നു എന്നു വിചാരിക്കാം. തോലകവിയുടെ കുടുംബവും വംശ്യന്മാരും ഇപ്പോൾ ഇല്ലെന്നു തീർച്ചയാണ്. അദ്ദേഹത്തിന്റെ ചരിത്രം വിചാരിച്ചാൽ അതൊന്നുമുണ്ടായിരിക്കാൻ മാർഗവുമില്ല. തോലകവി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. പിന്നെ ആ കുടുംബത്തിൽ അദ്ദേഹവും വിധവയായ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. തോലകവി വിവാഹം കഴിച്ചിരുന്നില്ല. പിന്നെ ആ വംശം വർദ്ധിക്കാനിടയില്ലല്ലോ.
തോലകവി ചെറുപ്പത്തിൽത്തന്നെ ബുദ്ധിയും യുക്തിയുമുള്ള ആളും ഫലിതക്കാരനും പരിഹാസശീലനുമായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്ത് ഊണുകഴിച്ചുകൊണ്ടും അമ്മ വിളമ്പിക്കൊടുത്തു കൊണ്ടുമിരുന്ന സമയം അവിടെ ദാസ്യ പ്രവൃത്തികൾ ചെയ്തു താമസിച്ചിരുന്ന 'ചക്കി' എന്നു പേരായ വൃ‌ഷലി ഇതൊരു നല്ല അവസരമാണെന്നു കരുതി നെല്ലു മോഷ്ടിച്ചെടുക്കാനായി പത്തായത്തിൽ കയറി. തോലനും അമ്മയും അടുക്കളയിലായിരുന്നതിനാൽ ആരും കാണുകയില്ലെന്നു വിചാരിച്ചാണ് അവൾ ആ തരം നോക്കി പത്തായത്തിൽ കയറിയത്. എങ്കിലും തോലൻ അതു കണ്ടു. ബ്രഹ്മചാരികൾ ഉണ്ടിരിക്കുമ്പോൾ മിണ്ടരുതെന്നും അഥവാ വല്ലതും സംസാരിക്കുകയാണെങ്കിൽ അതു സംസ്കൃതത്തിലേ ആകാവൂ എന്നും മലയാള ബ്രാഹ്മണരുടെ ഇടയിൽ ഒരു ചട്ടമുണ്ട്. തോലന് സംസ്കൃതഭാ‌ഷാജ്ഞാനമില്ലായിരുന്നതിനാൽ ഒരു സമയം അദ്ദേഹം കണ്ടാലും തത്ക്കാലമൊന്നും മിണ്ടുകയില്ലെന്നുള്ള വിചാരവും ചക്കിക്ക് ഉണ്ടായിരുന്നു. എന്നാൽ തോലൻ ഇതു കണ്ടിട്ടു മിണ്ടാതെയിരുന്നില്ല. അദ്ദേഹത്തിനു ഗീർവ്വാണഭാ‌ഷാജ്ഞാനമില്ലായിരുന്നുവെങ്കിലും തൽക്കാലാവശ്യത്തിനായി അദ്ദേഹം തന്റെ യുക്തികൊണ്ടും ബുദ്ധികൊണ്ടും ചില വാക്കുകൾ സൃഷ്ടിച്ചാണ് സംസാരിച്ചത്. അത് 'പനസി ദശായാം പാശി' എന്നായിരുന്നു. പനസം എന്നു പറഞ്ഞാൽ ചക്ക എന്നും ദശ എന്നു പറഞ്ഞാൽ പത്ത് എന്നും പാശം എന്നു പറഞ്ഞാൽ കയറ് എന്നും അർത്ഥമുള്ളതിനാൽ പനസി എന്നു പറഞ്ഞാൽ ചക്കി എന്നും ദശായാം എന്നു പറഞ്ഞാൽ പത്തായത്തിലെന്നും പാശി എന്നു പറഞ്ഞാൽ കയറി എന്നും അർത്ഥം സിദ്ധിക്കുമെന്നു യുക്തികൊണ്ടു നിശ്ചയിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തോലന്റെ അമ്മയും പുത്രനെപ്പോലെത്തന്നെ ബുദ്ധിയും യുക്തിയുമുള്ള കൂട്ടത്തിലായിരുന്നു. അതിനാൽ ആ അന്തർജനം പുത്രൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുകയും ഉടൻ ഓടിച്ചെന്ന് ചക്കിയുടെ കളവു കണ്ടുപിടിക്കുകയും ചെയ്തു എങ്കിലും 'ഇനി മേലാൽ ഇങ്ങനെ ചെയ്യരുതെ'ന്നും പറഞ്ഞു ശാസിച്ചതല്ലാതെ ആ അന്തർജനം ചിരപരിചിതയും അനന്യശരണയുമായിരുന്ന ആ വൃ‌ഷലിയെ ഉപേക്ഷിച്ചില്ല. അതിനാൽ അവൾ പിന്നെയും യഥാപൂർവ്വം അവിടെത്തന്നെ താമസിച്ചു. എങ്കിലും അക്കാലം മുതൽ അന്തർജനവും തോലനും പ്രത്യേകം സൂക്ഷിച്ചു തുടങ്ങിയതുകൊണ്ട് അവൾക്ക് അവിടെനിന്ന് ഒന്നും മോഷ്ടിച്ചെടുക്കാൻ തരമില്ലാതെയായിത്തീർന്നു. അതിനാലവൾ, 'ബ്രഹ്മചാരിയെ ഏതു വിധവും സ്വാധീനപ്പെടുത്തണം. ഇദ്ദേഹത്തിന്റെ സഹായം കൂടാതെ ഇവിടെനിന്നും യാതൊന്നും കൈക്കലാക്കുവാൻ സാധിക്കയില്ല' എന്നു വിചാരിച്ച് അദ്ദേഹത്തെ വശപ്പെടുത്താൻ ഉത്സാഹിച്ചു തുടങ്ങി. ഈ ആഗ്രഹം സാധിക്കുന്നതിനായി അവൾ പ്രയോഗിച്ച ഉപായങ്ങൾ ഗൂഡമായി ചില നർമ്മാലാപങ്ങളും ശൃംഗാരചേഷ്ടകളും മറ്റുമായിരുന്നു. ആദ്യ കാലത്ത് ഇവകൊണ്ട് വിശേ‌ഷിചു ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ക്രമേണ തോലനു പ്രായം കൂടിവരികയും അതോടുകൂടി അദ്ദേഹത്തിനു ചക്കിയുടെ ചേഷ്ടകളിലും നാട്യങ്ങളിലും രഹസ്സല്ലാപങ്ങളിലും ഒരു കൌതുകം ജനിക്കുകയും ചെയ്തു. പതിനാറു വയസ്സാകാതെ സമാവർത്തനം കഴിച്ചുകൂടാ എന്നാണല്ലോ മലയാള ബ്രാഹ്മണരുടെ നിയമം. ഈ ബ്രഹ്മചാരി പതിനാറു വയസ്സാകുന്നതിനു മുമ്പു തന്നെ മന്മഥാക്രാന്തഹൃദയനായിത്തീരുകയും ചക്കിയുടെ അപാംഗവലയിലകപ്പെടുകയും അങ്ങനെ ബ്രഹ്മചര്യവ്രതത്തിനു ഭംഗം വരുത്തുകയും അതു പലരും അറിയുന്നതിന് ഇടയാവുകയും ചെയ്തു. ഇതിനു വിധിപ്രകാരം പ്രായശ്ചിത്തവും മറ്റും ചെയ്യിച്ച് അദ്ദേഹത്തെ ശുദ്ധീകരിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് അച്ഛനും മറ്റും ജീവിച്ചിരിക്കുന്നുണ്ടായിരുന്നില്ലല്ലോ. എന്നു മാത്രമല്ല, അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം എല്ലാവരെയും പരിഹസിക്കാറുമുണ്ടായിരുന്നതുകൊണ്ട് സ്വജനങ്ങൾക്കൊക്കെ അദ്ദേഹത്തോടു വിരോധവുമുണ്ടായിരുന്നു. അതിനാൽ എല്ലാവരും കൂടി അദ്ദേഹത്തെ ഭ്രഷ്ടനാക്കിക്കളഞ്ഞു. സമാവർത്തനത്തിന്റെ കാലമായിട്ടും ആരും അത് നടത്താതെയിരിക്കുകയും നടത്തുകയില്ലെന്നു തീർച്ചയാവുകയും ചെയ്തപ്പോൾ അദ്ദേഹം സ്വയമേവ അദ്ദേഹത്തിന്റെ കഴുത്തിൽക്കിടന്നിരുന്ന തോൽ പറിച്ചു കളഞ്ഞു. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമാവർത്തനം. ബ്രാഹ്മണകുമാരന്മാരെ ഉപനയിക്കുമ്പോൾ പൂണൂലോടു കൂടി തോലും (കൃ‌ഷ്ണാജിനവും) ഇടുക പതിവുണ്ടല്ലോ. അതിനാൽ ബ്രഹ്മചാരികളെ തോലിട്ട ഉണ്ണി എന്നും ചിലർ പരിഹാസമായിട്ടു തോലൻ എന്നും പറയാറുണ്ട്. ആ തോൽ എടുത്തുകളയുന്നത് സമാവർത്തന സമയത്താണ്. ഈ ഉണ്ണിക്കു തോൽ ഇട്ടതല്ലാതെ മുറപ്രകാരം എടുത്തു കളയുകയുണ്ടായില്ലല്ലോ. അതുകൊണ്ടും സ്വയമേവ തോൽ പറിച്ചു കളഞ്ഞതുകൊണ്ടും അദ്ദേഹത്തെ എല്ല്ലാവരും തോലൻ എന്നു പറഞ്ഞു തുടങ്ങുകയും ആ പേരുതന്നെ ക്രമേണ സ്ഥിരപ്പെടുകയും അതിനാൽ അദ്ദേഹത്തിന്റെ സാക്ഷാൽ പേർ എന്തായിരുന്നുവെന്നു കാലാന്തരത്തിൽ ആർക്കും നിശ്ചയമില്ലാതെയായിത്തീരുകയും ചെയ്തു. ഭ്രഷ്ടനായിപ്പോയ അദ്ദേഹത്തിനു സ്വജനങ്ങളായിട്ടുള്ളവരാരും പെണ്ണിനെ കൊടുക്കാഞ്ഞിട്ടാണ് അദ്ദേഹം വിവാഹം കഴിക്കാതെയിരിക്കുകയും അദ്ദേഹത്തിന്റെ വംശം നശിച്ചുപോവുകയും ചെയ്തതെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ആരും പെണ്ണിനെ കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ചക്കിയെത്തന്നെ അദ്ദേഹം ഭാര്യയായി സ്വീകരിച്ചു.
അനന്തരം തോലൻ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും അചിരേണ വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായുള്ള പരിഹാസശീലത്തിനും ഫലിതോക്തിക്കും യാതൊരു ഭേദവും വന്നില്ല. ചക്കിയെക്കുറിച്ചുതന്നെ അദ്ദേഹം വർണ്ണിച്ചു പല ശ്ലോകങ്ങളുണ്ടാക്കിയിട്ടുണ്ട്. അവയിൽ ചിലതു താഴെ ചേർക്കുന്നു:
'അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ!
തേനൊത്ത വാക്കീ! തിലപു‌ഷ്പമൂക്കീ!
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ!'
ഈ ശ്ലോകം ചക്കിക്ക് ഒട്ടും സന്തോ‌ഷകരമായില്ല. 'എന്നെ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്നും മറ്റും പറയരുത്' എന്നവൾ പറഞ്ഞു. അതിനാൽ തോലൻ നല്ല ഭംഗിയുള്ള പദങ്ങൾ ചേർത്തു പിന്നെയൊരു ശ്ലോകമുണ്ടാക്കി. അത്:
'അർക്കശു‌ഷ്കഫലകോമളസ്തനീ!
ശർക്കരാസദൃശ ചാരുഭാ‌ഷിണീ!
തന്ത്രിണീദല സമാന ലോചനേ!
സിന്ധുരേന്ദ്രരുചിരാമലദ്യുതേ!
ഇതു ചക്കിക്കു നല്ലപോലെ ബോധിച്ചു. ചക്കി കേവലം വിഡ്ഢിയായിരുന്നുവെന്നും ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ അവൾക്കു ശക്തിയില്ലായിരുന്നുവെന്നും വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. തോലകവി ചക്കിയെ വർണ്ണിച്ചുണ്ടാക്കിയ മറ്റൊരു ശ്ലോകവും താഴെ ചേർക്കുന്നു:
'മുളഞ്ഞാസന സൃഷ്ടീങ്കൽ
വിളങ്ങും ചേർജലോചനേ!
പൊതിപ്പെണ്ണച്ചനോടൊത്ത
മാർജദ്വന്ദം വിരാജതേ!'
ചില ആശാന്മാർ 'വിരിഞ്ചഃ കമലാസനഃ' എന്നുള്ളത് 'വിരിംചക്കമലാസന' എന്നു ചൊല്ലിക്കൊടുത്തു കുട്ടികളെ പഠിപ്പിക്കുന്നതുകേട്ടിട്ട് ആ ആശാന്മാരെ പരിഹസിക്കാനും തന്റെ യുക്തി കാണിക്കാനും കൂടിയാണ് തോലൻ ഈ ശ്ലോകമുണ്ടാക്കിയത്. ചക്കമലാസനനൻ ചക്കയുടെ മലം ആസനമായിട്ടുള്ളവൻ. ചക്കയുടെ മലം മുളഞ്ഞ്.
'വിരിഞ്ചഃ കമലാസനഃ' എന്നുള്ളതു ബ്രഹ്മാവിന്റെ പര്യായങ്ങളാണല്ലോ. ബ്രഹ്മാവിനെ 'ചക്കമലാസനൻ' എന്നു പറയാമെങ്കിൽ 'മുളഞ്ഞാസനൻ' എന്നും പറയാമെന്നാണ് തോലന്റെ യുക്തി. ചേർ = പങ്കം. ചേർജം എന്നു പറഞ്ഞാൽ പങ്കജം എന്നർത്ഥം. കാളപ്പുറത്തു കെട്ടിയിടുന്ന ചുമടിനു പൊതിയെന്നു പറയാറുണ്ടല്ലോ. അപ്പോൾ കാളപ്പുറത്തിരിക്കുന്നതിനു പൊതിയെന്നു പറയാമെന്നു സിദ്ധിക്കുന്നു. ശിവനും കാളപ്പുറത്തിരിക്കുമല്ലോ. അതിനാൽ ശിവനെയും പൊതിയെന്നു പറയാം. ആ പൊതിയുടെ പെണ്ണ് ശ്രീപാർവതി. ശ്രീപാർവതിയുടെ അച്ചൻ (അച്ഛൻ) ഹിമവാൻ. അപ്പോൾ 'പൊതിപ്പെണ്ണച്ചനോടൊത്ത്' എന്നു പറഞ്ഞാൽ 'പർവത തുല്യമായ' എന്നർത്ഥം. മാർജം മാറിൽ ജനിച്ചത്. സ്തനം എന്നു താൽപര്യം. ഉരോജം, വക്ഷോജം ഇത്യാദി എന്നപോലെ.
ഈ ശ്ലോകവും ചക്കിക്ക് ഏറ്റവും സന്തോ‌ഷകരമായിരുന്നതിനാൽ ഒരു ശ്ലോകം കൂടിയുണ്ടാക്കണമെന്ന് അവൾ പറയുകയും ഉടനെ തോലകവി താഴെക്കാണുന്ന പ്രകാരം ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു.
'വക്ത്രാംഭോജം തു കൈലാസവദിദമളകാലംകൃതം, കൊങ്കയുഗ്മം
വൃത്രാരാതേഃ കഠോരം കുലിശമിവപരി¢ിന്നസാരം ഗിരീണാം.
മധ്യം മത്തേഭവത്തേ പിടിയിലമരുവൊന്നെത്രയും ചിത്രമോർത്താൽ
മുഗ്ദ്ധേ, മൽപ്രാണനാഥേ, വപുരുദധിരിവാഭാതി ലാവണ്യപൂർണ്ണം.'
ഇങ്ങനെ ചക്കിയുടെ ആവശ്യപ്രകാരവും അല്ലാതെയും ശൃംഗാരഹാസ്യരസ പ്രധാനങ്ങളും ഫലിതമയങ്ങളുമായിട്ടുള്ള അനേകം ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കീട്ടുണ്ട്. എല്ലാത്തിന്റെയും രീതി ഇതു തന്നെ.
തോലകവിയുടെ ഭക്തിരസപ്രധാനങ്ങളായ ശ്ലോകങ്ങൾ ഫലിതമയങ്ങളും യുക്തികൊണ്ട് അർത്ഥം ഗ്രഹിക്കേണ്ടുന്നവയുമാണ്. രീതി കാണിക്കാനായി ഒരു ശ്ലോകം താഴെ ചേർക്കുന്നു:
'പല്ലിത്തോലാടയാം യസ്യ യസ്യ പന്ത്രണ്ടര പ്രിയാ കോണച്ചേട്ടാഭിധാനസ്യ അർദ്ധാർദ്ധം പ്രണതോസ്മ്യഹം.'
പല്ലിനു സംസ്കൃതത്തിൽ ദന്തമെന്നു പറയുമല്ലോ. അപ്പോൾ പല്ലി എന്നു പറഞ്ഞാൽ ദന്തി ആന എന്നർത്ഥം. പന്ത്രണ്ടര ആറ്. ഗംഗ എന്നു താൽപര്യം. കോണ് = മുക്ക്. ചേട്ടൻ = അണ്ണൻ. കോണചേട്ടൻ = മുക്കണ്ണൻ. അർദ്ധാർദ്ധം = അർദ്ധത്തിന്റെ അർദ്ധം. അർദ്ധം = പകുതി. അര എന്നു താൽപര്യം. അതിന്റെ അർദ്ധം കാൽ = പാദം എന്നർത്ഥം. ആനത്തോൽ വസ്ത്രമായും ഗംഗ ഭാര്യയായും മുക്കണ്ണൻ എന്നു പേരോടുകൂടിയവനുമായിരിക്കുന്ന അവന്റെ പാദത്തെ ഞാൻ നമസ്കരിക്കുന്നു എന്ന് ആകപ്പാടെയുള്ള അർത്ഥം.
തോലകവി ശിവനെക്കുറിച്ചുതന്നെ മറ്റൊരു വന്ദനശ്ലോകമുണ്ടാക്കിയിട്ടുണ്ട്. അതും താഴെ ചേർക്കുന്നു:
'മാരാരേ, തവ ദാസോഹം വാരി യസ്യ ജടാന്തരേ
യം പ്രാഹുരവ്യയം നിത്യം തന്ത്രിണേത്രം നമാമ്യഹം.'
കേവലം സംസ്കൃതഭാ‌ഷയിലുള്ള ഈ ശ്ലോകത്തിലും അദ്ദേഹം മാരാർ, വാരിയർ, എമ്പ്രാൻ, തന്ത്രി എന്നിവരുടെ പേരുകൾ വരുത്തിയിരിക്കുന്നു. ഇതും ഒരുവക ഫലിതമാണല്ലോ. പരപരിഹാസാർത്ഥമായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കീട്ടുണ്ട്. 'ഒന്നായ്ച്ചേർക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേർത്തിടാം' എന്നാണല്ലോ സംസ്കൃതനിയമം. ആ നിയമവും പ്രാസം, യമകം മുതലായ ശബ്ദഭംഗിക്കും പാദപൂരണത്തിനും മറ്റുമായി നിരർത്ഥകങ്ങളും അനാവശ്യകങ്ങളുമായ പദങ്ങൾ പ്രയോഗിക്കുന്നതും തോലകവിക്ക് ഇഷ്ടമല്ല. അങ്ങനെ പ്രയോഗിക്കുന്ന വരെ ആക്ഷേപിച്ചു തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങളും താഴെ ചേർക്കുന്നു:
ഥപ്രഥനന്ദാനന്ദം
പദദ്വയം നാത്ര ജനിതനന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയം ദലിതദാനവന്ദേവക്യാഃ
ഈ ശ്ലോകത്തിൽ ഥപ്രഥനം, ദാനന്ദം, വക്യാഃ ഈ മൂന്നു പദങ്ങൾ നിരർത്ഥങ്ങളും യമകത്തിനായിട്ടു മാത്രം ചേർത്തിട്ടുള്ളവയുമാണ്. ശേ‌ഷമുള്ള പദങ്ങൾകൊണ്ടു മാത്രമേ കാര്യമുള്ളു. ആവശ്യമില്ലാത്ത
പദങ്ങളോടു ചേർത്തുതന്നെ 'പദദ്വയം നാത്ര' എന്നും 'നിരന്വയം'എന്നും പ്രയോഗിച്ച് അവ അനാവശ്യകങ്ങളാണെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതും ഒരു സാമർത്ഥ്യമാണല്ലോ. ഇനി ഇതുപോലെത്തന്നെ വേറൊരു ശ്ലോകം:
'ഉത്തി‌ഷ്ഠോത്തി‌ഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ ടഃ
ഏഷഖ ആഹ്വയതേ കുക്കു
ച വൈ തു ഹി ച വൈ തു ഹി'
ഇവിടെ 'കുക്കു' എന്നുള്ളതിനോടു 'ടഃ' എന്നുകൂടിച്ചേർത്ത് അന്വയിക്കണം. പദങ്ങളെ അങ്ങുമിങ്ങുമായി പ്രയോഗിക്കാമെങ്കിൽ അക്ഷരങ്ങളെയും അങ്ങനെ പ്രയോഗിക്കാം എന്നാണ് തോലകവിയുടെ അഭിപ്രായം. അപ്രകാരം തന്നെ 'ച, വൈ, തു, ഹി ഇത്യാദി അനാവശ്യകങ്ങളായിട്ടുള്ള അവ്യയപദങ്ങൾ അങ്ങുമിങ്ങുമായി ഇടയ്ക്കിടയ്ക്കു ചേർത്തു പ്രയോഗിക്കുന്നതെന്തിന്? എല്ലാംകൂടി ഒരുമിച്ചിരിക്കട്ടെ. ആവശ്യം പോലെ ഓരോ പദങ്ങൾ എടുത്ത് അന്വയിക്കാമല്ലോ' എന്നു വിചാരിച്ചാണ് തോലകവി ആ വക പദങ്ങൾ കൊണ്ടുതന്നെ നാലാം പാദം തീർത്തത്. അനാവശ്യങ്ങളും അനർത്ഥങ്ങളുമായ പദങ്ങളെ ഔചിത്യം കൂടാതെ പ്രയോഗിക്കുന്ന കവികൾക്ക് ഈ ആക്ഷേപങ്ങൾ മർമഭേദകങ്ങളായിരിക്കുമല്ലോ.
അന്യരുടെ കൃതികൾക്കു കുറ്റവും കുറവും പറയുന്നവർ ധാരാളവും നിരാക്ഷേപമായി കവനം നിർമിക്കുവാൻ കഴിയുന്നവർ ലോകത്തിൽ ചുരുക്കവുമാണല്ലോ. എന്നാൽ തോലകവി അന്യന്മാരുടെ കൃതികളെ ആക്ഷേപിക്കുന്നതിനും അന്യന്മാർ ആക്ഷേപിക്കാത്തവിധത്തിൽ കാവ്യ ങ്ങൾ നിർമിക്കുന്നതിനും കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്വയ ക്രമത്തിനു പദങ്ങൾ ചേർത്തും അനാവശ്യപദങ്ങൾ കൂടാതെയും കാവ്യം നിർമിച്ചിട്ടുണ്ട്. അതിലുള്ള ശ്ലോകങ്ങളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒന്നു താഴെ ചേർക്കുന്നു.
'സ്വർജാലികാനിർജരനിർഝരിണ്യാം
തദീയസൗധാഗ്രജു‌ഷാം വധൂനാം
ആലോലനേത്രപ്രകരം നിരീക്ഷ്യ
ഝ‌ഷഭ്രമാർജാലശതം ക്ഷിപന്തി.'
ഈ കാവ്യം കൂടി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും തോലകവി വിശ്വവിശ്രുതനായിത്തീർന്നു. അദ്ദേഹത്തെ 'തോലൻ' എന്നു പറഞ്ഞിരുന്ന അസൂയാലുക്കളായ വിരോധികൾ പോലും 'തോലകവി' എന്നുതന്നെ പറഞ്ഞുതുടങ്ങുകയും ചെയ്തു.
ഇങ്ങനെയിരുന്ന കാലത്താണ് കുലശേഖരവർമാവെന്ന് പ്രസിദ്ധനായിരുന്ന ചേരമാൻ പെരുമാൾ സംസ്കൃതനാടകങ്ങൾ ചാക്യാന്മാരെ ക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കുവാൻ ഉത്സാഹിച്ചു തുടങ്ങിയത്. അദ്ദേഹം ആദ്യംതന്നെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കാനുത്സാഹിച്ചതു ശാകുന്തളം നാടകമാണ്. അരങ്ങേറ്റത്തിനു സൂതന്റെ വേ‌ഷം ധരിച്ച ചാക്യാർ 'രാജാനം മൃഗഞ്ചാവലോക്യ' (മൃഗമതിനെയുമാത്തചാപനാകും ജഗദഭിവന്ദ്യ ഭവാനെയും വിലോക്യ) എന്നുള്ള ഭാഗം യഥാക്രമം അഭിനയിച്ചപ്പോൾ ആ ചാക്യാരുടെ കണ്ണു പൊട്ടിപ്പോവുകയാൽ അരങ്ങേറ്റം നടന്നില്ല. പിന്നെ പെരുമാൾ അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം ഇങ്ങനെ മൂന്നു നാടകങ്ങൾ സ്വയമേ നിർമിക്കുകയും അവ ഉടനെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു. ആ മൂന്നു നാടകങ്ങളിൽ ഒടുവിലുണ്ടാക്കിയ സുഭദ്രാധനഞ്ജയമാണ് പെരുമാൾക്ക് അധികം ബോധിച്ചത്. അതിനാൽ അതു തന്നെ ആദ്യം അരങ്ങേറ്റം കഴിപ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. എങ്കിലും അതു വിദ്വാന്മാരെ ഒന്നു കേൾപ്പിച്ചിട്ടു വേണം ചാക്യാന്മാരെ ഏൽപിക്കാനെന്ന് അദ്ദേഹത്തിനു തോന്നി. 'ആപരിതോ‌ഷാദ്വി ദു‌ഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം' എന്നുണ്ടല്ലോ. അതിനാൽ ചേരമാൻ പെരുമാൾ ഒരു ദിവസം തന്റെ സദസ്യന്മാരും സമീപസ്ഥന്മാരുമായ വിദ്വാന്മാരെയെല്ലാം വിളിച്ചുകൂട്ടി. ആ സദസ്സിൽ തോലകവിയും ചെന്നു ചേർന്നിരുന്നു. ആ സഭാവാസികളെ ചേരമാൻ പെരുമാൾ സുഭദ്രാധനഞ്ജയം സ്വയമേവ വായിച്ചു കേൾപ്പിക്കാനാരംഭിച്ചു. ഒന്നാമങ്കം കഴിഞ്ഞു രണ്ടാമങ്കം വയിച്ചുതുടങ്ങിയപ്പോൾ തന്നെ തോലകവി കുറേശ്ശെ വിറച്ചു തുടങ്ങി. രണ്ടാമങ്കം ഏകദേശം പകുതിയായപ്പോൾ തോലകവി അത്യുച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും 'അയ്യോ, എനിക്കു സഹിക്കാൻ വയ്യേ' എന്നു പറഞ്ഞുകൊണ്ട് ചാടിയെണീറ്റുനിന്നു വെളിച്ചപ്പാടിനെ പ്പോലെ തുള്ളിത്തുടങ്ങി. സദസ്യരെല്ലാം പരിഭ്രമിച്ച് എണീക്കുകയും 'ആരാണ്? കാര്യമെന്താണ്?' എന്നും മറ്റും ചോദിക്കുകയും ചെയ്തു. അപ്പോൾ തോലകവി 'ഞാൻശാകുന്തളം നാടകമാണ്. എനിക്കുള്ള അർത്ഥകൽപ്പനകളും Cായയുമെല്ലാമപഹരിച്ച് സുഭദ്രാധനഞ്ജയത്തിനു കൊടുത്തിരിക്കുന്നു. ഇതെനിക്കു സഹിക്കാവുന്നതല്ല' എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഇതു തോലകവി ചേരമാൻ പെരുമാളെ പരിഹസിക്കാനായിട്ടെടുത്ത വിദ്യയാണെന്നു സദസ്യർക്കു മനസ്സിലാവുകയും ചിലർ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോവുകയും ഏതാനും പേർ തങ്ങൾക്കു വന്ന ചിരി പെരുമാളെ ഭയപ്പെട്ട് ഉള്ളിൽ ഒതുക്കുകയും ചെയ്തു. പെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ. അദ്ദേഹം ശേ‌ഷം വായിക്കാൻ ശക്തനാകാതെ ലജ്ജാവനതമുഖനായി അവിടെനിന്ന് എണീറ്റുപോയി. ഉടനെ തോലകവിയുടെ തുള്ളൽ നിൽക്കുകയും സഭാവാസികളെല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.
അന്നു രാത്രിയിൽ കിടന്നിട്ടു ചേരമാൻ പെരുമാൾക്ക് ഉറക്കം വന്നില്ല. തന്റെ നാടകങ്ങൾ വിദ്വജ്ജനങ്ങൾക്കു രുചിക്കയും അവയ്ക്കു പ്രസിദ്ധിയും പ്രചാരവും സിദ്ധിക്കുകയും ചെയ്യുന്നതിന് എന്താണ് വേണ്ടതെന്ന് അദ്ദേഹം വളരെ നേരം വിചാരിച്ചു നോക്കീട്ടും ശരിയായ മാർഗ്ഗമൊന്നും കണ്ടില്ല. ഒടുക്കം തോലകവിയെ തന്നെ വരുത്തി ആലോചിക്കാമെന്നു നിശ്ചയിച്ചു. ചേരമാൻ പെരുമാൾ ആ രാത്രിയിൽത്തന്നെ ആളയച്ചു തോലകവിയെ ഗൂടമമായി തന്റെ അടുക്കൽ വരുത്തി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നാടകാഭിനയത്തിനുവേണ്ടുന്ന മുറകളെല്ലാം വ്യവസ്ഥപ്പെടുത്തി. വിദൂ‌ഷകനുള്ള നാടകങ്ങൾ അഭിനയിക്കുന്നതിന് ആദ്യം തന്നെ വിദൂ‌ഷകവേ‌ഷധാരിയായ ഒരു നടൻ പ്രവേശിച്ചു വിവാദു തീർത്തു എന്നും വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരു‌ഷാർത്ഥങ്ങൾ സാധിച്ചു എന്നും പറയണമെന്നും അവയ്ക്കും നാടക ങ്ങളിലെ വിദൂ‌ഷകന്റെ വാക്യങ്ങൾക്കു പകരമായിട്ടും മണിപ്രവാളമായും മറ്റു ചിലശ്ലോകങ്ങൾ കൂടി വേണമെന്നും മറ്റുമാണ് അവർ വ്യവസ്ഥപ്പെടുത്തിയത്. ആ വക ശ്ലോകങ്ങളെല്ലാമുണ്ടാക്കുന്നതിന് ചേരമാൻ പെരുമാൾ തോലകവിയെത്തന്നെ ഏൽപിക്കുകയും അദ്ദേഹം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
വിവാദുതീർക്കുക എന്നുവെച്ചാൽ അനധീതമംഗലം ഗ്രാമക്കാരും പെരുംതൃക്കോവിലെന്ന ക്ഷേത്രത്തിലെ ഊരാളന്മാരുമായ മേയ്ക്കാന്തല, കിഴക്കാന്തല എന്നു രണ്ടുകൂട്ടർ തമ്മിലുള്ള അധികാരത്തർക്കം തീർക്കുകയാണ്. ഇതിൽ ഊരാളന്മാർ, സമുദായം, ശാന്തിക്കാർ, വാരിയർ, മാരാര് മുതലായ ക്ഷേത്രാധികാരികളുടെയും ക്ഷേത്രസംബന്ധികളുടെയും ചാക്യാർ, നമ്പ്യാർ മുതലായവരുടെയും സ്വഭാവങ്ങളെ വർണ്ണിച്ച് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിനോദം എന്നത് ഈ ഊരാളന്മാർ മുതലായവരെല്ലാംകൂടി 'ഭ്രമരികുലകോലാഹലത്തുണ്ണിമഞ്ജരി' എന്നൊരു വേശ്യാസ്ത്രീയുടെ അടുക്കൽച്ചെന്നു തൃതീയപുരു‌ഷാർത്ഥം സാധിക്കുകയാണ്. ഇതിന് സ്ത്രീകളുടെ സ്വഭാവങ്ങളെ വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ തോലകവി നിർമ്മിച്ചു. വഞ്ചനം എന്നത് വിനോദം സാധിക്കാൻ പോയവരിൽ ഒരാൾ ഉണ്ണിമഞ്ജരിയുടെ വെള്ളിക്കരണ്ടകം മോഷ്ടിച്ച് ആരുമറിയാതെ വായിലാക്കി കൊണ്ടുപോന്നു എന്നുള്ളതാണ്. അതിന് അധികം വിസ്താരവും വർണ്ണനയുമൊന്നുമില്ല. പിന്നെ അശനം എന്നത് ണ്ഠീം ണ്ഠീം നായ്ക്കരുടെ പന്ത്രണ്ടാം മാസസദ്യ ഇവർ പോയി ഉണ്ടു എന്നുള്ളതാണ്. ഇതു വളരെ കേമമാക്കി. സദ്യയുടെ ഓരോ വിഭവങ്ങളെയും പ്രത്യേകം പ്രത്യേകം വിവരിച്ചും വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ കവി ഉണ്ടാക്കി. ഇങ്ങനെ മൂന്നു പുരു‌ഷാർത്ഥങ്ങൾ സാധിച്ചുകഴിഞ്ഞാൽ പിന്നെ രാജസേവയായി. അതിന് ഈ ഊരാളന്മാർ മുതലായവരിൽ സമർത്ഥനായ ഒരാളെ തിരഞ്ഞെടുത്ത് അയയ്ക്കുകയാണ്. അയാൾ, പിന്നീടഭിനയിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാടകെമേതോ അതിലെ കഥാനായകനായ രാജാവിനെ സേവിച്ചു താമസിച്ചു എന്നു പറഞ്ഞ് നാടകവുമായി സംബന്ധം വരുത്തണം. നാടകത്തിലെ വിദൂ‌ഷകനായിത്തീരുന്നതും അയാൾ തന്നെയാണ്. ഈ നാലാമത്തെ പുരു‌ഷാർത്ഥം പറയുന്നതിനും രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ച് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിവാദു തീർത്തതായും പുർ‌ഷാർത്ഥങ്ങൾ സാധിച്ചതായും പറയുന്നതിലേക്കായി തോലകവി ഉണ്ടാക്കിയ ശ്ലോകങ്ങളെല്ലാം സരസങ്ങളും ഫലിതഭരിതങ്ങളുമാണ്. അവയിൽ മിക്കവയും മണിപ്രവാളങ്ങളും ചിലതു സംസ്കൃതങ്ങളുമാണ്. ഭർത്തൃഹരി മുതലായവയിൽനിന്നും ചില ശ്ലോകങ്ങൾ ഈ ആവശ്യത്തിലേക്കായി അദ്ദേഹം യഥോചിതം എടുത്തു ചേർത്തിട്ടുമുണ്ട്. തോലകവി ഉണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ കേട്ടാൽ പ്രത്യേകമറിയാം. അവയുടെ രസികത്വം ഒന്നു വേറെ തന്നെയാണ്.
മേൽപറഞ്ഞ ചടങ്ങുകളോടും തോലകവിയുടെ സഹായത്തോടും കൂടി ചേരമാൻ പെരുമാൾ തന്റെ നാടകങ്ങളെലാം അരങ്ങേറ്റം കഴിപ്പിക്കുകയും എല്ലാവരും വളരെ രസിക്കുകയും സന്തോ‌ഷിക്കുകയും ചെയ്തു. അപ്പോൾ മാത്രമേ ചേരമാൻ പെരുമാൾക്കു മുമ്പുണ്ടായ കുണ്ഠിതം നിശ്ശേ‌ഷം തീർന്നുള്ളു. പിന്നെ അദ്ദേഹം തോലകവിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷിപ്പിച്ച് അദ്ദേഹത്തിനെ തന്റെ കൂടെത്തന്നെ താമസിപ്പിച്ചു.
അനന്തരം ചേരമാൻ പെരുമാൾ നാഗാനന്ദം മുതലായ ചില നാടകങ്ങൾക്കു കൂടി തോലകവിയെക്കൊണ്ടു വിദൂ‌ഷകശ്ലോകങ്ങളുണ്ടാക്കിക്കുകയും അവയും ആശ്ചര്യചൂഡാമണി, കല്യാണസഗൗന്ധികം മുതലായി മറ്റു ചില നാടകങ്ങളും കൂടി അരങ്ങേറ്റം കഴിപ്പിക്കുകയും ചെയ്തു. ചാക്യാന്മാർ നാടകങ്ങളിലഭിനയിക്കുന്നതിനു ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ള പേര് 'കൂടിയാട്ടം' എന്നാണ് അങ്ങനെതന്നെ ഇപ്പോഴും പറഞ്ഞുവരുന്നു. അതിന് ആകപ്പാടെയുള്ള പേര് കൂത്ത് എന്നുമാണ്. രസവാസനയും നാട്യസാമർത്ഥ്യവും വേ‌ഷഭംഗിയുമുള്ള ചാക്യാന്മാർ നായകന്റെ ഭാഗവും, മനോധർമ്മവും യുക്തിയും വാഗ്മിത്വവും വാq് മാധുര്യവുമുള്ള ചാക്യാന്മാർ വിദൂ‌ഷകന്റെ ഭാഗവും നിർവ്വഹിക്കുന്നതായാൽ കൂടിയാട്ടം കാണാനും കേൾക്കാനും വളരെ നല്ലതാണ്. പക്ഷേ അങ്ങനെയുള്ള ചാക്യാന്മാർ ഇപ്പോൾ ചുരുക്കമാണെന്നേയുള്ളു. വിദൂ‌ഷകനില്ലാത്ത നാടകങ്ങൾ അഭിനയിക്കുന്നതിനു പുർ‌ഷാർത്ഥങ്ങളും മറ്റും പറയുക പതിവില്ലാത്തതിനാൽ നല്ല ആട്ടക്കാരായിട്ടുള്ള ചാക്യന്മാരുണ്ടായാലും മതി. അതിനും യോഗ്യന്മാരായിട്ടുള്ളവർ വളരെ ചുരുക്കമാണ്. കൂത്ത് ക്ഷേത്രങ്ങളിൽ മാത്രമേ പാടുള്ളൂ എന്നാണ് ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ളത്. കൂത്തിനുള്ള വിളക്കിനു വെളിച്ചെണ്ണയും വേ‌ഷം കെട്ടുന്നതിനു വെളുത്തേടന്റെ മാറ്റും മാലയ്ക്കു ചെത്തിപ്പൂവും വേണമെന്നാണ് നിശ്ചയം. 'കലിയുഗം മൂക്കുമ്പോൾ ഇല്ലത്തു കൂത്തും കൊമ്പത്തെണ്ണ(പുന്നക്കായെണ്ണ, പൂവത്തെണ്ണ, മരോട്ടിയെണ്ണ മുതലായവ)യും മണ്ണാത്തി മാറ്റും അശകിൻ പൂവും വേണമെന്നു ജനങ്ങൾ പറഞ്ഞുതുടങ്ങും. അപ്പോൾ നിങ്ങളുടെ അണയലങ്ങൾ (വേ‌ഷം കെട്ടാനുള്ള കോപ്പുകൾ) തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ കൊണ്ടു ചെന്നു മണ്ഡപത്തിൽ കെട്ടിത്തൂക്കീട്ടു നിങ്ങൾ തീർത്ഥാടനം ചെയ്തുകൊള്ളണം' എന്നു ചേരമാൻ പെരുമാൾ ചാക്യാരോടും പറഞ്ഞിട്ടുണ്ടെന്ന് ഒരു കേൾവിയുണ്ട്. ഇതുകൊണ്ടും മുമ്പു വിവരിച്ചിട്ടുള്ള ചില സംഗതികൾ കൊണ്ടും കുലശേഖരവർമ്മാവു താമസിച്ചിരുന്നതു തിരുവഞ്ചിക്കുളത്തുതന്നെയായിരുന്നുവെന്നും തോലകവിയുടെ വാസ സ്ഥലവും അവിടെ സമീപത്തെവിടെയോ ആയിരുന്നുവെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.
തോലകവി ഉണ്ടാക്കീട്ടുള്ള പുർ‌ഷാർത്ഥശ്ലോകങ്ങളുടെയും നാടക ശ്ലോകങ്ങളുടെയും രസികത്വം വിചാരിക്കുമ്പോൾ അവയിൽ ചിലതുകൂടി ഇവിടെ പകർത്തിയാൽ കൊള്ളാമെന്നു തോന്നുന്നുണ്ട്. ലേഖനദൈർഘ്യം വിചാരിക്കുമ്പോൾ അതിനു മനസ്സു വരുന്നുമില്ല. എങ്കിലും ചിലതു താഴെ ചേർക്കുന്നു:
'ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം
തത്രത്യവാരവനിതാമദനാഗ്നിശാന്തിം
പക്വാജ്യപായസഗുളൈർജഠരാഗ്നിശാന്തിം
കാലക്രമേണ പരമേശ്വരശക്തിശാന്തിം.'
'കുളിച്ചു കുറ്റിത്തലയും കുടഞ്ഞ-
ങ്ങമന്ത്രകുംഭം ചൊരിയുന്ന നേരം
ഭ്രമിച്ചു ദേവൻ ചുമരോടലച്ചു
നീരോകിലൂടെ ഗമനം കരോതി.'
ഈ ശ്ലോകങ്ങൾ വിവാദു തീർക്കുന്നതിലുള്ളവയാണ്. ഇനി വിനോദത്തിലെ ചില ശ്ലോകങ്ങൾ താഴെ കുറിക്കുന്നു:
'പത്തചങ്ങു പടിപ്പുരയ്ക്കു പുറമേ നിൽപ്പാ, നകം പൂകുവാൻ
പത്താനക്കളഭാ, നകത്തൊരു പദം വെയ്പാൻ സുവർണ്ണാചലം
മറ്റേകാൽക്കു സുരദ്രുമം, പുണരുവാൻ വിശ്വം തരേണം നമു-
ക്കിത്ഥം ചൊൽവൊരു നാരിമാരൊടണയുന്നോർക്കേ‌ഷ ബദ്ധാഞ്ജലിഃ'
അശനത്തിലെ പ്രധാനവും പ്രഥമവുമായ ശ്ലോകം കൂടി അടിയിൽ ചേർക്കുന്നു:
വെണ്ണസ്മേരമുഖീം വറത്തു വരളും വാർത്താകദന്തച്ഛദാം
ചെറ്റോമന്മധുരക്കറിസ്തനഭരാമമ്ലാപദം ശോദരീം
ചേണാർന്നോരെരുമത്തയിർക്കുടിതടാം ചിങ്ങമ്പഴോരുദ്വയീ
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ ലോകഃ കഥം ജീവതി?'
രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ചു രാജസേവയിലും വളരെ ശ്ലോകങ്ങളുണ്ട്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ പകർത്തുന്നില്ല.
കേരളത്തിൽ ബ്രാഹ്മണർക്കു ശാസ്ത്ര(സംഘ)ക്കളിയും നായന്മാർ മുതലായവർക്ക് ഏഴാമത്തു കളിയുമുള്ളതുപോലെ അമ്പലവാസിവർഗ്ഗക്കാർക്കു കൂറപ്പാറകൻ എന്നൊരു കളിയുണ്ടല്ല്ലോ. അതിൽ ഉപയോഗിക്കുന്നതിനായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കി ആ വകക്കാർക്കു കൊടുത്തു. ആ കളിയിലും അനേകം വേ‌ഷങ്ങളുണ്ട്. അവർ ചൊല്ലുന്ന ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. പാത്രം തേയ്ക്കാൻ പോകുന്ന ഭാവത്തിൽ പ്രവേശിക്കുന്ന വാരസ്യാരെക്കുറിച്ചുള്ള ശ്ലോകമാണ് താഴെ പകർത്തുന്നത്:
'വെണ്ണീറ്റുകട്ട വലിയോന്നു വലത്തുകൈയിൽ,
മറ്റേതിൽ വറ്റുരുളി, ചട്ടക, മൊട്ടു വയ്ക്കോൽ
ഓമൽക്കഴുത്തിലൊരു മദ്ദളവും ധരിച്ചു
കൈലാസനാരി വരവുണ്ടതു കാണ്മനീ ഞാൻ.'
ഒരു വൃദ്ധയും മകളും പ്രവേശിച്ചിട്ടു വൃദ്ധ മകളോടു പറയുന്നതായി ചൊല്ലുന്ന ശ്ലോകം കൂടി താഴെ ചേർക്കുന്നു:
'പത്തു പത്തനമൊത്തോണം
ശുദ്ധശൂന്യം വരുത്തി ഞാൻ
പത്താലൊന്നു മുടിച്ചീടാൻ
മുഗ്ധേ! നീ മതിയാകുമോ?'
കൂട്ടപ്പാഠകത്തിൽ ഉപയോഗിച്ചുവരുന്ന ശ്ലോകങ്ങളെല്ലാം തോലകവി ഉണ്ടാക്കീട്ടുള്ളവയാണെന്നാണ് പറയുന്നത്. എന്നാൽ അവയിൽ ചില ശ്ലോകങ്ങൾ കേട്ടൽ രീതിഭേദം കൊണ്ട് അവ മറ്റാരോ ഉണ്ടാക്കിയതാണെന്ന് തോന്നിപ്പോകും. അങ്ങനെയുള്ള ചില ശ്ലോകങ്ങൾ കൂടിയാട്ടങ്ങളിൽ ചാക്യാന്മാരുപയോഗിക്കുന്ന വിദൂ‌ഷകശ്ലോകങ്ങളിലും കാണുന്നുണ്ട്. അവയുടെ വ്യത്യാസം കവിതാമർമ്മജ്ഞന്മാരായ സഹൃദയന്മാർ ക്കറിയാവുന്നതാണ്. അതൊക്കെ എങ്ങിനയായാലും കൂട്ടപ്പാഠകം എന്നൊന്ന് ഉണ്ടാക്കിത്തീർത്തതു തോലകവിതന്നെയാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.
'പോരുന്ന ലോകരു പരമ്പരയാ പറഞ്ഞു
പോരുന്ന വാക്കിലയഥാർത്ഥവിചാരമാകാ'
എന്നുണ്ടല്ലോ. ഇനി നാടകങ്ങളിൽ വിദൂ‌ഷകനു ചൊല്ലാനായി തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം.
സുഭദ്രാധനഞ്ജയത്തിൽ സുഭദ്രയെക്കുറിച്ചുള്ള 'സൌന്ദര്യം, സുകുമാരതാ' ഇത്യാദി ശ്ലോകത്തിനു പകരം,
'വാനാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
നോക്കും വാക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേ‌ഷചക്കീഗുണാൻ
ഇച്ചക്ക്യാമുപയുജ്യ പത്മജനഹോ! ശക്യാണ, ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം.'
'നാഴിഭിരുരിഭിരുഴഗ്ഭിഃ
പാതി മണൽഭിസ്തഥൈവ ചവലരിഭിഃ
യത്ര മനോരഥമുടനേ
സിധ്യയി തസ്യൈ നമോ നമശ്ചക്ക്യൈ'
തനിക്കു വിവേവകമില്ലാതെയിരുന്ന ചെറുപ്പകാലത്തു തന്നെ മയക്കി ഭ്രഷ്ടനാക്കിത്തീർത്ത ചക്കിയെക്കുറിച്ചു തോലകവിക്കു പിന്നീടു വൈരസ്യമുണ്ടായതായി മേലെഴുതിയിരിക്കുന്ന ഈ ശ്ലോകങ്ങൾകൊണ്ടു വിചാരിക്കാം. അഥവാ അദ്ദേഹത്തിനു പ്രകൃത്യാ ഉള്ള പരിഹാസശീലം കൊണ്ട് ഇങ്ങനെയുണ്ടാക്കിയതാണെന്നും വരാം. ഏതായാലും അദ്ദേഹം ചക്കിയെ ഒരുകാലത്തും മറന്നിരുന്നില്ലെന്നു സ്പഷ്ടമാകുന്നുണ്ട്.
മലയാളപദങ്ങൾക്കു (നാമമായാലും ക്രിയയായാലും) സംസ്കൃത പ്രത്യയങ്ങൾ ചേർത്തു പ്രയോഗിക്കുകയെന്നുള്ള വിദ്യ ആദ്യം തുടങ്ങിയത് തോലകവി തന്നെയാണെന്നാണു തോന്നുന്നത്. അദ്ദേഹത്തിന്റെ മിക്ക പദ്യങ്ങളിലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം. അങ്ങനെയുള്ളതും പ്രസിദ്ധവുമായ ഒരു സന്ധ്യാവർണ്ണനശ്ലോകം കൂടി താഴെ ചേർക്കുന്നു:
'താഴ്പൂട്ടിയന്തി തകരാഃ കറികൊയ്തശേ‌ഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങിയന്തി
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ
മിന്നാമിനുങ്ങനിവഹാശ്ചഃ മിനുങ്ങയന്തി.'
തോലകവി ചേരമാൻ പെരുമാളുടെ സേവകനായിത്താമസിച്ചിരുന്ന കാലത്തുണ്ടായ ചില നേരമ്പോക്കുകൾ കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.
ഒരിക്കൽ ചേരമാൻ പെരുമാൾ എണ്ണതേച്ച സമയം തന്റെ കൈ വിരലിൽ കിടന്നിരുന്ന തിരുവാഴി (മോതിരം) ഊരി താഴെ വച്ചിട്ട് എണ്ണ തേച്ചു. കുളി കഴിഞ്ഞു പോന്ന സമയം ആ മോതിരമെടുക്കാൻ അദ്ദേഹം മറന്നുപോയി. കൂടെയുണ്ടായിരുന്ന പരിചാരകന്മാരും മോതിരത്തിന്റെ കാര്യം ഓർത്തില്ല. ചേരമാൻ പെരുമാൾ കുളികഴിഞ്ഞു പോയ ഉടനെ തോലകവി കടവിൽച്ചെന്നപ്പോൾ തിരുവാഴി അവിടെയിരിക്കുന്നതു കണ്ടു. അദ്ദേഹം ആരും കാണാതെയും ആരോടും പറയാതെയും നേരമ്പോക്കിനായി അതെടുത്തുകൊണ്ടു പോയി വാളിന്റെ ഉറയിലിട്ട് ഒളിച്ചുവച്ചു. പിന്നെ അദ്ദേഹം ആ കടവിൽ പോകാതെ മറ്റൊരു സ്ഥലത്തു പോയി കുളിച്ചു പോരികയും ചെയ്തു. ചേരമാൻ പെരുമാൾ ഊണു കഴിഞ്ഞു കൈ കഴുകിയപ്പോഴാണ് മോതിരത്തെക്കുറിച്ച് ഓർത്തത്. ഉടനെ ആളയച്ചു കടവിൽ നോക്കിച്ചു. മോതിരം അവിടെ കാണായ്കയാൽ മുറയ്ക്ക് അന്വേ‌ഷണം തുടങ്ങി. പലവിധത്തിൽ അന്വേ‌ഷിച്ചിട്ടും ഒരു തുമ്പുമുണ്ടായില്ല. തോലകവി സേവകന്മാരിൽ പ്രധാനിയായിത്തീരുകകൊണ്ടും അദ്ദേഹം എല്ലാവരെയും പരിഹസിച്ചിരുന്നതിനാലും പലർക്കും അദ്ദേഹത്തോടു വിരോധവും അസൂയയുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി തിരുവാഴി മോഷ്ടിച്ചതു തോലകവിയാണെന്നു പെരുമാളുടെ അടുക്കൽ പറഞ്ഞു വിശ്വസിപ്പിച്ചു. പെരുമാൾ ചോദിച്ചിട്ടും തോലവവി കുറ്റം സമ്മതിച്ചില്ല. ഒടുക്കം തോലകവി കൈ മുക്കണമെന്നു പെരുമാൾ വിധിച്ചു. കൈ മുക്കുകയെന്നാൽ ഇരുനാഴിയുരി നെയ്യ് ഒരു പാത്രത്തിലൊഴിച്ച് അടുപ്പത്തുവെച്ച് തിളപ്പിച്ച് ചൂടോടുകൂടി വങ്ങിവെച്ച് അതിൽ കൈ മുക്കുകയാണ്. കൈ പൊള്ളിയെങ്കിൽ മോഷ്ടിച്ചു എന്നും പൊള്ളിയില്ലെങ്കിൽ മോഷ്ടിച്ചില്ലെന്നും തീർച്ചപ്പെടുത്തും. ഒരിക്കൽ എന്തെങ്കിലും കുറ്റം ചെയ്തതായി സംശയം ജനിക്കുകയും സംശയിക്കപ്പെടുന്നയാൾ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്താൽ സംശയം തീർക്കുന്നതിന് അക്കാലത്ത് ഇങ്ങനെ ഒരു വിദ്യയാണ് ചെയ്തിരുന്നത്. (മുൻകാലങ്ങളിൽ സ്മാർത്തവിചാരത്തിൽ സംശയഗ്രസ്തന്മാരായിത്തീരുന്നവർ ശുചീന്ദ്രത്തു നടയിൽവെച്ച് കൈ മുക്കുക പതിവായിരുന്നുവല്ലോ.) അങ്ങനെ ചെയ്യാമെന്നു തോലകവി സമ്മതിക്കുകയും ചെയ്തു. ഉടനെ ചിലർ കൂടി ചേരമാൻ പെരുമാളുടെ മുമ്പിൽത്തന്നെ ഒരടുപ്പുണ്ടാക്കി തീ കത്തിച്ചു, പാത്രത്തിൽ നെയ്യൊഴിച്ച്, അടുപ്പത്തു വച്ച് തിളപ്പിച്ചു. നെയ്യ് നല്ലപോലെ തിളച്ച സമയം ഒരാൾ കൈക്കല കൂട്ടിപ്പിടിച്ച് അതു വാങ്ങിത്താഴെവെച്ചു. ഉടനെ തോലകവി 'ഇനി ഞാൻകൈ മുക്കണമെന്നുണ്ടോ? കളവിവിടെ തെളിഞ്ഞുവല്ലോ. ഈ നെയ്യു വാങ്ങിവെച്ച ആളാണ് തിരുവാഴി മോഷ്ടിച്ചത്. അല്ലെങ്കിൽ അയാൾ കൈക്കല കൂട്ടിപ്പിടിച്ചതെന്തിനാണ്? അയാൾ മോഷ്ടിച്ചില്ലെങ്കിൽ അയാളുടെ കൈ പൊള്ളുകയില്ലല്ലോ'എന്നു പറഞ്ഞു. ഇതിനു ശരിയായ സമാധാനം പറയാൻ ആർക്കും തോന്നിയില്ല. പെരുമാളും മൗനത്തെത്തനെ അവലംബിച്ചു. അപ്പോൾ തോലകവി 'ഇതൊക്കെ വിഢ്ഢികളെപ്പറ്റിക്കാനുള്ള വിദ്യകളാണ്. ഇതൊന്നും എന്നോടു പറ്റുകയില്ല. ബുദ്ധിയുള്ളവർ ശരിയായി അന്വ്വേ‌ഷിച്ചിരുന്നെങ്കിൽ തിരുവാഴി കിട്ടുമായിരുന്നു. തമ്പുരാന്റെ ചോറു തിന്നുന്നവരിൽ അങ്ങനെയുള്ള വരാരും ഇവിടെയില്ല. എല്ലാവരുടെയും ഉത്സാഹമൊക്കെക്കഴിഞ്ഞുവല്ലോ. ഇനി തിരുവാഴി ഞാൻകണ്ടെടുത്തുതരാം' എന്നു പറഞ്ഞു തിരുവാഴി വാളുറയിൽ നിന്നെടുത്തു തിരുമുമ്പിൽ വെച്ചുകൊടുത്തു.
ഇപ്രകാരം തന്നെ പിന്നെയുമൊരിക്കൽ ചിലർ കൂടി തോലകവിയുടെ മേൽ ഒരു കുറ്റം സ്ഥാപിച്ചുകൊണ്ട് തിരുമനസ്സറിയിച്ചു. തോലകവി ആ കുറ്റം സമ്മതിച്ചില്ല. അതിനു ചേരമാൻ പെരുമാൾ വിധിച്ചത് തോലകവി ഒരു കയത്തിൽ ചാടണമെന്നായിരുന്നു. മനു‌ഷ്യരോ മറ്റു ജീവജന്തുക്കളോ വീണാൽ ഉടനെ പിടിച്ചുതിന്നുന്നവയായ വലിയ മുതലകൾ ആ കയത്തിൽ വളരെയുണ്ടായിരുന്നു. തോലകവി അതിൽ ചാടീട്ടു മുതല പിടിച്ചില്ലെങ്കിൽ നിർദ്ദോ‌ഷനാണെന്നു വിശ്വസിക്കാമെന്നായിരുന്നു കൽപ്പന. തോലകവി അതും സമ്മതിച്ചു. കയത്തിൽ ചാടാനുള്ള ദിവസവും സമയവും നിശ്ചയിച്ചു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും ആ സമയത്തു പെരുമാളും അസംഖ്യം ജനങ്ങളും കയത്തിന്റെ കരയിലെത്തുകയും ചെയ്തു. ആ സമയം, ജനിച്ചിട്ടു കണ്ണുതുറക്കുകപോലും ചെയ്യാത്ത രണ്ടു പട്ടിക്കുട്ടികളെ തോലകവി കയത്തിലേയ്ക്ക് എറിയുകയും തൽക്ഷണം മുതലകൾ വന്ന് അവയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അപ്പോൾ തോലകവി ചേരമാൻ പെരുമാളുടെ അടുക്കൽച്ചെന്ന് 'ആ പട്ടിക്കുട്ടികൾ ജനിച്ചിട്ട് കണ്ണു തുറക്കുക പോലും ചെയ്തിട്ടില്ല. അവ യാതൊരപരാധവും ചെയ്തിരിക്കയില്ലല്ലോ. അവയെയും ഈ മുതലകൾ പിടിച്ചു. അതിനാൽ ഈ മുതലകൾ അപരാധികളെയും നിരപരാധ ന്മാരെയും തിരിച്ചറിയുന്നവയാണെന്നു തോന്നുന്നില്ല. അവ ആരെയും പിടിച്ചു തിന്നും. ഈ സ്ഥിതിക്കു ഞാൻചാടിയാൽ എന്നെയും പിടിക്കയില്ലയോ എന്നു ഞാൻസംശയിക്കുന്നു' എന്നു പറഞ്ഞു. ഇതിനും ശരിയായ മറുപടിയൊന്നും പറയാൻ തോന്നായ്കയാൽ ചേരമാൻ പെരുമാൾ ഒന്നും മിണ്ടാതെ തിരിച്ചെഴുന്നള്ളി. പുരു‌ഷാരങ്ങളും പിരിഞ്ഞു. തോലകവിയും മടങ്ങിപ്പോയി. അതിൽപ്പിന്നെ ആരും അദ്ദേഹത്തെക്കുറിച്ചു പെരുമാളുടെ അടുക്കൽ ഏഷണി പറയുകയും പെരുമാൾ കുറ്റം വിധിക്കുകയുമുണ്ടായില്ല.
ഇങ്ങനെ തോലകവിയെക്കുറിച്ച് ഇനിയും പല കഥകൾ പറയാനുണ്ട്. വിസ്തരഭയത്താൽ ഇപ്പോൾ വിരമിക്കുന്നു.

ഐതിഹ്യമാല/പുരുഹരിണപുരേശമാഹാത്മ്യം

ഐതിഹ്യമാല/പുരുഹരിണപുരേശമാഹാത്മ്യം

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പുരുഹരിണപുരേശമാഹാത്മ്യം

പുരുഹരിണപുര (ഏറ്റുമാനൂർ) മഹാക്ഷേത്രം ധനപുഷ്ടികൊണ്ടും പ്രസിദ്ധികൊണ്ടും തിരുവതാംകൂറിലുള്ള മഹാക്ഷേത്രങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തത്താണെന്നുള്ളതിനു സംശയമില്ല. ഇവിടെ ഖരപ്രകാശമഹർ‌ഷിയാൽ പ്രതി‌ഷ്ഠിക്കപ്പെട്ട അഘോര (അത്യുഗ്ര) മൂർത്തിയായ ശിവന്റെ സാന്നിധ്യം ആദ്യകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നു എന്നും, പിന്നീടു തപസ്വിയായ ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ഈ സ്ഥലം ആയിരം സംവൽസരക്കാലം വലിയ വനമായി കിടന്നുപോയി എന്നും തദനന്തരം പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരാണ് ഈ സ്ഥലം കണ്ടുപിടിക്കുകയും മുപ്പത്താറു നാഴിക ചുറ്റളവുള്ള സ്ഥലം മുഴുവനും ദേവന്റെ സങ്കേതമാക്കിത്തീർക്കുകയും ഈ സ്ഥലത്തുനിന്നുള്ള ആദായം കൊണ്ടും അയൽദേശവാസികളായും മറ്റുമുള്ള മഹാജനങ്ങളുടെ സഹായത്തോടുകൂടിയും ഇവിടെ ക്ഷേത്രം പണി കഴിപ്പിക്കുകയും പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെക്കൊണ്ട് ദേവനു നവീകരണത്തോടുകൂടി കലശം മുതലായ ക്രിയകൾ നടത്തിക്കുകയും പടിത്തരം നിശ്ചയിക്കുകയും മറ്റും ചെയ്തതെന്നുമാണ് ഐതിഹ്യം. അതൊക്കെയെങ്ങനെയായാലും ഇവിടെ അസാമാന്യമായി ദേവസാന്നിധ്യമുണ്ടെന്നും ഇവിടത്തെ ദേവന്റെ മാഹാത്മ്യം അദ്ഭുതകരമാണെന്നുമുള്ളതിനു സംശയമില്ല. ഏറ്റുമാനൂർ ദേവന്റെ പ്രസിദ്ധി കേരളത്തിൽ മാത്രമല്ല, പരദേശങ്ങളിലും ധാരാളമായി വ്യാപിച്ചിട്ടുണ്ട്. ഈ ദേവസന്നിധിയിൽ ഭക്തിയോടുകൂടി ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത രോഗവുമില്ലെന്നുള്ളതു ലോകപ്രസിദ്ധമാണ്. ആ ദേവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. അതിനാൽ പലവിധത്തിലുള്ള കാര്യസിദ്ധിയെ ഉദ്ദേശിച്ചു പല സ്ഥലങ്ങളിൽനിന്നും അനേകമാളുകൾ പ്രതിദിനമെന്നപോലെ ഇപ്പോഴും അവിടെ വരികയും ഭജിക്കുകയും ചെയ്യുന്നുണ്ട്. രക്ഷസ്സ്, അപസ്മാരം എന്നീ ബാധകളെ ഒഴിക്കുന്ന വി‌ഷയത്തിലാണ് ഏറ്റുമാനൂർ മഹാദേവന്റെ ശക്തി സവിശേ‌ഷം പ്രത്യക്ഷപ്പെട്ടു കാണുന്നത്. ഇവ ഇതരദേവസന്നിധിയിൽപ്പോയാൽ എളുപ്പത്തിൽ ഒഴിയുകയില്ലല്ലോ. അതിനാൽ ഇവിടെ ഭജനത്തിനായും മറ്റും വരുന്നവരിൽ അധികം പേരും രക്ഷസ്സോ, അപസ്മാരമോ ബാധിച്ചവരായിരിക്കും. വേറെ കാര്യങ്ങളെ ഉദ്ദേശിച്ചും ഇവിടെ പലരും വരുന്നുണ്ട്. വിശ്വാസവും ഭക്തിയുമുള്ളവരിലാരും ഈ ദേവസന്നിധിയിൽ വന്നിട്ടു കാര്യം സാധിക്കാതെ മടങ്ങിപ്പോയിട്ടില്ല.
പണ്ടൊരിക്കൽ ഒരു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവിനു സഹിക്കവഹിയാതെയുള്ള ഒരു വറ്റിൽവേദനയുണ്ടായി. അനേകം വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പിക്കുകയും പല ക്ഷേത്രങ്ങളിൽ ഭജനമിരിക്കുകയും ചെയ്തിട്ടും വയറ്റിൽവേദനയ്ക്കു യാതൊരു കുറവുമുണ്ടായില്ല. പിന്നെ ഏറ്റുമാനൂർ ദേവസന്നിധിയിൽച്ചെന്നു ഭജിച്ചാൽ ഈ ഉദരവ്യാധി ശമിക്കുമെന്നു കാണുകയാൽ രാജാവ് അവിടെച്ചെന്ന് ഭജനം തുടങ്ങി. നാൽപത്തൊന്നു ദിവസത്തെ ഭജനം കഴിഞ്ഞപ്പോൾത്തന്നെ രാജാവിനു വേദന വളരെക്കുറയുകയും ഒരുവിധം സഹിക്കാമെന്നുള്ള സ്ഥിതിയാവുകയും ചെയ്തു. പിന്നെയും അദ്ദേഹം ഭക്തിയോടും വിശ്വാസത്തോടും നി‌ഷ്ഠയോടുംകൂടി ഒരു സംവൽസരം ഭജിച്ചു. വയറ്റിൽവേദന നിശ്ശേ‌ഷം മാറി രാജാവു പൂർണ്ണസുഖത്തെ പ്രാപിച്ചു. ഭജനം ഏതാണ്ടു പതിനൊന്നു മാസമായപ്പോൾത്തന്നെ രാജാവു ഭജനം കാലംകൂടുന്ന ദിവസം ക്ഷേത്രത്തിൽ ഒരു സദ്യയും വിളക്കും കഴിക്കണമെന്നു നിശ്ചയിച്ചു. അതു നിശ്ചയിച്ച ദിവസം രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന് ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കൽ ഒരാൾ ചെന്ന്, 'എനിക്ക് സദ്യയും വിളക്കുമൊന്നും ആവശ്യമില്ല; വിചാരിച്ചിട്ടുള്ള സംഖ്യ പണമായിട്ടോ പണ്ടമായിട്ടോ തന്നാൽ മതി' എന്നു പറഞ്ഞതായിട്ടാണ് സ്വപ്നം കണ്ടത്. ഇത് ഏറ്റുമാനൂർ മഹാദേവൻ തന്നെ അരുളിച്ചെയ്തതാണെന്ന് അദ്ദേഹത്തിനു തോന്നി. പിറ്റേദിവസം പ്രശ്നം വെയ്പിച്ചു നോക്കീട്ട് അങ്ങനെതന്നെ വിധിക്കുകയും ചെയ്തു. അതിനാൽ രാജാവു സദ്യയ്ക്കും വിളക്കിനുമായി നിശ്ചയിച്ചിരുന്ന സംഖ്യയിൽനിന്ന് ഏതാനും ചിലവുചെയ്ത് ഓടുകൊണ്ട് ഒരു വൃ‌ഷഭവിഗ്രഹം വാർപ്പിച്ച് ഭജനം കാലംകൂടിയ ദിവസം നടയ്ക്കു വയ്ക്കുകയും ശേ‌ഷം പണം ഭണ്ഡാരത്തിലിടുകയും ചെയ്തു. ആ വൃ‌ഷഭവിഗ്രഹത്തിന്റെ അകം പൊള്ളയാണ്. അതിന്റെ ഒരു വശത്ത് ഒരു ദ്വാരവും ആ ദ്വാരത്തിനു ശംഖു പിരിയായിട്ട് ഒരടപ്പുമുണ്ട്. ആ വിഗ്രഹത്തിനകത്തു നിറച്ച് ചെന്നെല്ലു വിത്താക്കി അടച്ചാണ് അതു നടയ്ക്കുവെച്ചത്. അതു നടയ്ക്കുവെച്ച രാത്രിയിൽ രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. അദ്ദേഹം കിടന്നുറങ്ങിയ സമയം, മുൻപു സ്വപ്നത്തിൽക്കണ്ട ആൾ തന്നെ അദ്ദേഹത്തിന്റെ അടുത്തുചെന്ന്, 'ഞാൻവളരെ സന്തോ‌ഷിച്ചിരിക്കുന്നു. ഇനി അങ്ങേയ്ക്കു വയറ്റിൽവേദന ഒരിക്കലുമുണ്ടാവില്ല. നാളെത്തന്നെ സ്വദേശത്തേയ്ക്കു പൊയ്ക്കൊള്ളൂ. അങ്ങു നടയ്ക്കുവെച്ചിരിക്കുന്ന വൃ‌ഷഭവിഗ്രഹത്തിന്റെ അടപ്പുതുറന്ന് ഒരു നെല്ലെടുത്തു ഭക്ഷിച്ചാൽ ആർക്കും ഏതു വിധത്തിലുള്ള ഉദരവ്യാധിയും ശമിക്കും' എന്നു പറഞ്ഞതായിട്ട് അദ്ദേഹത്തിനു തോന്നി. രാജാവ് ആ വിവരം ദേവസ്വക്കാരെ അറിയിച്ചിട്ടു പിറ്റേ ദിവസം തന്നെ സ്വദേശത്തേയ്ക്കു പോയി. ആ വൃ‌ഷഭവിഗ്രഹം ഇപ്പോഴും ഏറ്റുമാനൂർ ക്ഷേത്രത്തിൽ മണ്ഡപത്തിലിരിക്കുന്നുണ്ട്. അതിൽ നിന്നു നെല്ലെടുത്തു തിന്നിട്ടു പലർക്കും ഉദരവ്യാധി ഭേദമാകുന്നുമുണ്ട്. ഭക്തിയും വിശ്വാസവുമില്ലാത്തവർക്കു യാതൊരു ഫലവും കാണുകയില്ലെന്നു മാത്രമേയുള്ളു.
പണ്ടൊരു കാലത്ത് ഒരു പൂഞ്ഞാറ്റിൽത്തമ്പുരാൻ ആളറിയാതെ ഒരു പരദേശബ്രാഹ്മണനെ വെട്ടിക്കൊന്നു. ആ ബ്രഹ്മരക്ഷസ്സ് തമ്പുരാനെ ബാധിക്കുകയും തന്നിമിത്തം തമ്പുരാൻ വലിയ കഷ്ടസ്ഥിതിയിലായിത്തീരുകയും ചെയ്തു. ആ രക്ഷസ്സിനെ ഒഴിക്കാനായിട്ടു തമ്പുരാൻ പലരെക്കൊണ്ടും മന്ത്രവാദങ്ങൾ ചെയ്യിക്കുകയും അനേകം ദേവാലയങ്ങളിൽ ഭജനമാരംഭിക്കുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം അദ്ദേഹം ഏറ്റുമാനൂർ ദേവസന്നിധിയിലെത്തി, ഏറ്റവും നി‌ഷ്ഠയോടുകൂടി ഭജനം തുടങ്ങി. നാൽപത്തൊന്നാം ദിവസം രക്ഷസ്സു തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞുപോയി. അനന്തരം തമ്പുരാൻ പ്രതിദിനം മുപ്പത്താറു ബ്രാഹ്മണർക്കുവീതം ക്ഷേത്രത്തിൽ നമസ്കാരം (ഭക്ഷണം) കൊടുക്കുന്നതിനു വേണ്ടുന്ന വസ്തുവകകൾ ദേവസ്വത്തിലേക്കു വെച്ചൊഴിഞ്ഞു കൊടുത്തു. ആ മുപ്പത്താറു നമസ്കാരം ഇപ്പോഴും അവിടെ മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.
ഒരിക്കൽ സാമൂതിരിപ്പാടു തമ്പുരന്റെ ഭാഗിനേയിയും 'മാധവി' എന്നു പേരുമായ ഒരു തമ്പുരാട്ടിയുടെ തലയിൽ ഒരു വലിയ വ്രണമുണ്ടായി. അനേകം ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം വ്രണം വളരെ വർദ്ധിക്കുകയും പുഴുക്കുകയും ചെയ്തു. അപ്പോൾ തമ്പുരാട്ടിക്കു വേദനയും മനസ്താപവും സഹിക്കാൻ വയ്യാതെയായി ത്തീർന്നു. ഒരു ദിവസം രാത്രിയിൽ തമ്പുരാട്ടി വേദന കൊണ്ട് ഉറക്കം വരാതെ വ്യസനിച്ചുകൊണ്ട് കിടന്നപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യങ്ങൾ പലരും പറഞ്ഞു കേട്ടിട്ടുള്ളതിനെക്കുറിച്ച് ഓർമ്മ വരികയാൽ 'എന്റെ ഏറ്റുമാനൂർ മഹാദേവാ, എന്റെ ഈ വ്യാധി മാറ്റി ഒരു ദിവസമെങ്കിലും സുഖമായി ജീവിച്ചിരിക്കാൻ എനിക്കു സംഗതിയാക്കിത്തന്നാൽ അവിടെ എന്റെ പേർക്ക് എന്നും ഒരു പൂജ നടത്തിച്ചേക്കാം. അനേകം പേരുടെ രോഗങ്ങളും ബാധകളും മാറ്റി അവിടുന്നു രക്ഷിക്കുന്നുണ്ടല്ലോ. എന്നെക്കുറിച്ചുകൂടി അവിടേയ്ക്കു സ്വൽപം കൃപയുണ്ടാകേണമേ' എന്നു പ്രാർത്ഥിച്ചു. സ്വൽപസമയം കഴിഞ്ഞപ്പോൾ വേദന കുറയുകയും തമ്പുരാട്ടി ഉറങ്ങിത്തുടങ്ങുകയും ചെയ്തു. ആ സമയം വലത്തുകൈയിൽ ഒരു വാളും ഇടത്തു കൈയിൽ ഒരു ഭസ്മസഞ്ചിയും അരയിൽ ഒരു പട്ടും ധരിച്ച്, ഒരാൾ തന്റെ അടുക്കൽ വരികയും വാൾകൊണ്ടു തലയിലെ പുഴുക്കളെയെല്ലാം വടിച്ചു കളഞ്ഞു ഭസ്മം തേച്ചിട്ട് 'നീ ഒട്ടും വ്യസനിക്കേണ്ട, നിന്റെ സുഖക്കേടു നിശ്ശേ‌ഷം ഭേദമായിരിക്കുന്നു' എന്നു പറയുകയും ചെയ്തു എന്നു തമ്പുരാട്ടി സ്വപ്നം കണ്ടു. നേരം വെളുത്തു തമ്പുരാട്ടി ഉണർന്നു തലയിൽ തപ്പി നോക്കിയപ്പോൾ വ്രണം നിശേ‌ഷം ഉണങ്ങിയിരിക്കുന്നതായി അറിഞ്ഞു. ലേശം പോലും വേദന ഉണ്ടായിരുന്നുമില്ല. ഉടനെ തമ്പുരാട്ടി ഈ വിവരമെല്ലാം സാമൂതിരിപ്പാടു തമ്പുരാന്റെ അടുക്കൽ അറിയിക്കുകയും തമ്പുരാൻ അത്യധികം സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും അടുത്ത ദിവസം തന്നെ മാധവിത്തമ്പുരാട്ടിയെയും കൊണ്ടു പരിവാരസമേതം പുറപ്പെട്ട് ഏറ്റുമാനൂരെത്തുകയും ചെയ്തു. തമ്പുരാൻ അവിടെ ഏതാനും ദിവസം താമസിച്ചു 336 പറ നിലവും ഏഴര മുറി പുരയിടവും വാങ്ങി. അതിന്റെ ആധാരവും അസംഖ്യം പണവും പട്ടും രത്നങ്ങളും മാധവി ത്തമ്പുരാട്ടിയെക്കൊണ്ടു നടയ്ക്കുവെയ്പിച്ചു വന്ദിപ്പിക്കുകയും ആ വസ്തുക്കളുടെ ആദായമെടുത്ത് പതിവായി ദേവന് അഭി‌ഷേകം കഴിഞ്ഞാലുടനെ ഒരു പൂജ നടത്തുന്നതിന് ഏർപ്പാടു ചെയുകയും ചെയ്തു. ഈ പൂജ പതിവായി നിർവ്വിഘ്നം നടത്തിക്കുന്നതിനായി അദ്ദേഹം തന്റെ ശമ്പളക്കാരിൽ ചിലരെ അവിടെ താമസിപ്പിച്ചു. അവർക്കു താമസിക്കു ന്നതിന് ഒരു മഠം പണിയിച്ചുകൊടുക്കുകയും ചെയ്തു. ഇത്രയുമൊക്കെ ക്കഴിച്ചിട്ടാണ് തമ്പുരാൻ മടങ്ങിപ്പോയത്. അത്രയും കാലം ഏറ്റുമാനൂർ മഹാദേവനെ ഭജിച്ചുകൊണ്ട് മാധവിത്തമ്പുരാട്ടിയും അവിടെത്താമസി ച്ചിരുന്നു. തമ്പുരാട്ടിയുടെ വകയായി ഏർപ്പെടുത്തിയ പൂജ ഇപ്പോഴും അവിടെ പതിവായി നിർവ്വിഘ്നം നടന്നുവരുന്നുണ്ട്. ആ പൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നാണ് പേരു പറഞ്ഞുവരുന്നത്. പൂജ വകയ്ക്കായി ദേവസ്വത്തിലേക്ക് ഏൽപ്പിച്ചുകൊടുത്ത നിലത്തിന് 'മാധവിപ്പള്ളിനില' മെന്നും പുരയിടങ്ങൾക്ക് 'മാധവിപ്പള്ളിപ്പുരയിട'മെന്നും ഇപ്പോഴും പേരു പറഞ്ഞുവരുന്നു. ഈ പുജയ്ക്കു നീലക്കരിമ്പിന്റെ ആറുപലം ശർക്കരയും ആറു നാളികേരവും രണ്ടു തുടം നെയ്യും ഇരുനാഴി അരിയുമായിട്ട് ഒരു ഇടിച്ചു പിഴിഞ്ഞ പായസവും ഒരു പറ അരി വെള്ള നിവേദ്യവും വിളക്കു വകയ്ക്ക് നാഴി എണ്ണയുമാണ് പതിവ്.
കൊല്ലം 929-ആമാണ്ട് വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ അവിടെ പ്രവേശിച്ചപ്പോൾ മാധവിപ്പിള്ളനിലത്തിലെ വിളവും മാധവിപ്പിള്ളപ്പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും തന്നിമിത്തം മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തദ്ദോ‌ഷപരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെയ്ക്കുകയും മാണിക്കം ദേശത്തുൾപ്പെട്ട 168 പറ നിലവും ഇരുപത്തി മൂന്നര മുറി പുരയിടവും ഒരു മഠവും ഏറ്റുമാനൂർ മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തതായി ഒരു പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. ഈ ഏഴര പൊന്നാനകളെ 973- ആമാണ്ട് നാടു നീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കിച്ചു വൈക്കത്തപ്പനു വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തി യപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ വിരോധം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും മറ്റും ഒരൈതിഹ്യ മുണ്ട്. മേൽപറഞ്ഞ പ്രായശ്ചിത്തച്ചാർത്തുകൊണ്ട് ആദ്യം പറഞ്ഞതുതന്നെ വാസ്തവമാണെന്നു വിചാരിക്കാം. ഏതുവിധമായാലും ഈ പൊന്നാനകൾ ഇപ്പോഴും ഏറ്റുമാനൂരുണ്ടെന്നുള്ളതിൽ പക്ഷാന്തരത്തിനവകാശമില്ല. മരംകൊണ്ടുണ്ടാക്കി സ്വർണ്ണത്തകിടുകൊണ്ടു പൊതിഞ്ഞ ഏഴര (ഏഴു വലിയതും ഒന്നു ചെറിയതുമായ) പ്പൊന്നാനകളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആണ്ടുതോറും ഉത്സവകാലത്ത് ഭണ്ഡാരത്തിൽ നിന്നെടുത്ത് വിളക്കിനും മറ്റുമുള്ള എഴുന്നള്ളത്തുസമയത്ത് അകമ്പടിയായി കൊണ്ടു നടക്കുന്നത് പതിവായിക്കാണുന്നുണ്ടല്ലോ. ഈ പൊന്നാനകളും പഴുക്കാ ക്കുലയും കൂടാതെ ഓരോ കാലത്ത് ഓരോ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും നടയ്ക്കു വച്ചിട്ടുള്ളതായ വലംപിരിശംഖ്, നെല്ലുമാണിക്യം മുതലായ അനേകം ദിവ്യവസ്തുക്കളും പൊന്നുപണവും പണ്ടങ്ങളുമായി അസംഖ്യം മുതലും ഏറ്റുമാനൂർ മഹാദേവന്റെ ഭണ്ഡാരത്തിലിരിക്കുന്നുണ്ട്. 'ചൊൽക്കൊള്ളുന്നേറ്റുമാനൂരധിപതി ഭഗവാൻ വിത്തമാർജിച്ചനേകം വെയ്ക്കുന്നു' എന്നുള്ളതു പ്രസിദ്ധമാണല്ലോ. തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യം പിടിച്ചടക്കാനായി സൈന്യസമേതം ആക്രമിച്ച സമയം അവിടെ തേവാരക്കാരനായിരുന്ന കാക്കൂർ ചെമ്മന്തട്ടമഠത്തിൽ നമ്പൂരി തേവാരവിഗ്രഹങ്ങളും സാളഗ്രാമ ങ്ങൾ മുതലായവയുമെടുത്തുകൊണ്ട് ഗൂഢമായി പെട്ടെന്ന് വള്ളം കേറിപ്പോയി. ഈ വർത്തമാനം ചാരമുഖേന ഗ്രഹിച്ച മഹാരാജാവും ഒരു ഓടിവള്ളത്തിൽ കയറി പിന്നാലെ ചെന്നു. മധ്യേമാർഗം നമ്പൂരിയെ വെട്ടിക്കൊന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളെ ടുത്തുംകൊണ്ട് മടങ്ങിപ്പോന്നു. ആ ബ്രഹ്മഹത്യാദോ‌ഷം തീരുന്നതിനായി മഹാരാജാവു കഠിനനി‌ഷ്ഠയോടുകൂടി ഏറ്റുമാനൂർ ദേവനെ നാൽപ ത്തൊന്നു ദിവസം ഭജിക്കുകയും മഹാദേവപ്രസാദത്താൽ ആ ദോ‌ഷം തീരുകയും ചെയ്തു. മഹാരാജാവു ഭജനം കാലം കൂടിയത് ഒരു തുലാമാസത്തിൽ തിരുവോണദിവസമായിരുന്നു. അതിനാൽ മഹാരാജാവു താൻ വെട്ടിക്കൊന്ന നമ്പൂരിയുടെ ഇല്ലക്കാരുൾപ്പടെ വേങ്ങാട്ടുഗ്രാമത്തി ലുള്ള 141 ഇല്ലക്കാരെയും തലേദിവസം വൈകുന്നേരം തന്നെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വരുത്തി, അന്നും പിറ്റേദിവസവുമായി മൂന്നുനേരം ചതുർവ്വിധ വിഭവങ്ങളോടുകൂടി ഭക്ഷണവും തിരുവോണദിവസം 101 പണവും 12 വസ്ത്രവും വീതം ദക്ഷിണയും (ദാനവും) അവർക്കെല്ലാവ ർക്കും കൊടുത്ത് സന്തോ‌ഷിപ്പിച്ച് അനുഗ്രഹം വാങ്ങുകയും ഇപ്രകാരം ആണ്ടുതോറും ആ മഹാദേവസന്നിധിയിൽ വച്ചു നടത്തുന്നതിനു നിശ്ചയിക്കുകയും ചെയ്തു. ആണ്ടുതോറും തുലാമാസത്തിൽ തിരുവോണ ദിവസവും തലേദിവസം വൈകുന്നേരവുമായി വേങ്ങാട്ടുഗ്രാമക്കാരായ 141 നമ്പൂരിമാർക്കു മൂന്നു നേരത്തെ സദ്യയും 101 പണവും 12 വസ്ത്രവും വീതം തിരുവോണദിവസം ദാനവും ഏറ്റുമാനൂർ മഹാദേവസന്നിധിയിൽ വെച്ചു മഹാരാജാവു തിരുമനസ്സിലെ വകയായി ഇപ്പോഴും നടത്തി വരുന്നുണ്ട്. ഈ അടിയന്തിരത്തിനു 'പട്ടത്താനം' എന്നാണ് പേരു പറഞ്ഞുവരുന്നത്. ഇപ്പോൾ ഈ ദാനം മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായി ഏറ്റുമാനൂരെത്തി നടത്തിവരുന്നത് വഞ്ഞിപ്പുഴത്തമ്പുരാ നാണ്. ഇതിലേയ്ക്കു തമ്പുരാനു ചില അനുഭവങ്ങൾ കൽപിച്ചുവച്ചിട്ടുമുണ്ട്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ലിന്റെ പടിഞ്ഞാറുവശത്തായി ഒരു വലിയ തൂക്കുവിളക്കുണ്ട്. അതു മേൽത്തട്ടിന്മേൽ ഒരു കുറ്റിയും വളയും തറച്ച് അതിന്മേലാണു തൂക്കിയി രിക്കുന്നത്. ആ വിളക്കിനു സാധാരണയായി പറഞ്ഞു വരുന്ന പേര് 'വലിയ വിളക്ക്' എന്നാണ്. അതു വാടാവിളക്കായി എന്നും അഹോരാത്രം കത്തിക്കൊണ്ടുതന്നെ നിൽക്കുന്നു. ആ വിളക്കു വകയ്ക്കു ദേവസ്വത്തിൽ നിന്നും യാതൊരു ചെലവും പതിവില്ല. ആ വിളക്കു വകയ്ക്കായി വഴിപാടായിട്ടു വരുന്ന എണ്ണകൊണ്ട് ആ ചെലവു നടക്കുന്നുണ്ടെന്നു മാത്രമല്ല, ആണ്ടുതോറും 100-150 ചോതന എണ്ണവീതം മിച്ചം വരുന്നുണ്ട്. ഏറ്റുമാനൂർ വലിയ വിളക്കു കൊളുത്തിക്കുക പ്രാധാനമായിട്ടുള്ള ഒരു വഴിപാടാണ്. ബാധോപദ്രവമുള്ളവർ അവിടെ ഭജനമിരിക്കുകയോ ദർശനത്തിനായി നടയിൽ ചെല്ലുകയോ ചെയ്താൽ തുള്ളി സത്യംചെയ്ത് ഒഴിഞ്ഞു പോകുക സാധാരണമാണ്. അങ്ങനെ സത്യം ചെയ്യുന്നതെല്ലാം ഈ വലിയ വിളക്കു പിടിച്ചാണ്. ഈ വിളക്കിന്റെ അടിത്തട്ടിനു മുകളിലായി ഒരു മൂടിയുണ്ട്. അതിന്മേൽ ദീപജ്വാല തട്ടി എല്ലായ്പോഴും മ‌ഷി പിടിച്ചിരിക്കും. ആ മ‌ഷിയെടുത്തു കണ്ണെഴുതിയാൽ സകലവിധ നേത്രരോഗങ്ങളും മറ്റുള്ള വ്യാധികളും ശമിക്കുമെന്നുള്ളതു പ്രസിദ്ധമാണ്. പലവിധത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും ഭേദമാകാത്ത നേത്രരോഗങ്ങൾ ഈ മ‌ഷിയെടുത്ത് കണ്ണെഴുതിയിട്ട് പലർക്കും ഭേദമായിട്ടുണ്ട്. ഇപ്രകാര മെല്ലാം മാഹാത്മ്യമുള്ള ഈ വിളക്ക് ഇവിടെ വന്നുചേർന്നതെങ്ങനെയാണെന്നുകൂടി വായനക്കാർ അറിഞ്ഞിരിക്കേണ്ടതാകയാൽ അതു താഴെ പറഞ്ഞുകൊള്ളുന്നു.
ഏറ്റുമാനൂർ മഹാക്ഷേത്രം ജീർണ്ണോദ്ധാരണാർത്ഥം കൊല്ലം 717-ആമാണ്ട് അനുജ്ഞ വാങ്ങി പണി ആരംഭിക്കുകയും 721-ആമാണ്ട് പണി കഴിഞ്ഞു ദ്രവ്യകലശം മുതലായവ നടത്തുകയും ചെയ്തു. നാലാം കലശം കഴിഞ്ഞ ദിവസം ഊരാൺമക്കാരും സമുദായവും ക്ഷേത്രസംബന്ധികളും മറ്റും കൃതാർത്ഥതയോടും സന്തോ‌ഷത്തോടുംകൂടി പടിഞ്ഞാറേ ഗോപുരത്തിങ്കൽക്കൂടി അമ്പലം പണിയും കലശവും നിശ്ചിതകാലത്തു തന്നെ നി‌ഷ്പ്രയാസം കഴിഞ്ഞുകൂടിയതിനെക്കുറിച്ചും മഹാദേവന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ഓരോന്നു പറഞ്ഞുകൊണ്ടു നിന്ന സമയം ദാരിദ്യ്രദേവതയുടെ മൂർത്തിയോ എന്നു തോന്നുമാറ് പ്രാകൃതവേ‌ഷനായ ഒരു മൂശാരി മേൽപറഞ്ഞ പ്രകാരം അടിത്തട്ടിനു മുകളിൽ ഒരു മൂടിയും തറച്ചുതൂക്കാനുള്ള കുറ്റി, വളയം, തുടൽ ഇവയുള്ളതുമായ ഒരു വലിയ തൂക്കുവിളക്ക് അവിടെ കൊണ്ടുവന്നു വച്ചിട്ട് "ഈ വിളക്ക് ഇവിടെ എടുത്തുകൊണ്ട് എനിക്കു വല്ലതും തരണം. ഇന്നതു കിട്ടണമെന്നില്ല; ഇന്നത്തെ ചെലവിനുള്ള വക കിട്ടിയാലും മതി. ഈ വിളക്കു വളരെ മാഹാത്മ്യമുള്ളതാണ്. ഇവിടെ എടുക്കാതെയിരിക്കരുത്" എന്നു പറഞ്ഞു. അപ്പോൾ അവിടെ കൂടിയിരുന്നവരിൽ ഒരാൾ, "ഈ വിളക്കിന്റെ മാഹാത്മ്യമെന്താണ്? ഇതിൽ എണ്ണ ഒഴിക്കാതെ കത്തുമോ?" എന്നു ചോദിച്ചു. അതിനുത്തരമായി മൂശാരി, "ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം കൊണ്ട് അങ്ങനെയും വന്നേക്കാം" എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവർ ഓരോരുത്തരും ആ വിളക്കെടുത്തു മാറ്റിവെയ്ക്കാൻ നോക്കീട്ടു സാധിച്ചില്ല. അപ്പോൾ ഒരാൾ, "രണ്ടുപേരെടുത്താൽ പൊങ്ങാത്ത ഈ വിളക്ക് ഇവിടെ എവിടെയാണ് തൂക്കുന്നത്? ഇതെടുത്തു തൂക്കുന്നതാരാണ്? ഇത് അസാദ്ധ്യമായ കാര്യമാണ്" എന്നു പറഞ്ഞു.
ഈ സമയം ഊരാൺമക്കാരായ നമ്പൂരിമാരിൽ ഒരാൾ ഉറക്കെ അട്ടഹസിച്ചുകൊണ്ടു തുള്ളിയുറഞ്ഞു ചെന്ന് ഇടതുകൈകൊണ്ട് ആ വിളക്കു നി‌ഷ്പ്രയാസം എടുത്തുകൊണ്ട് ബലിക്കൽപ്പുരയിലേക്ക് ഓടി പ്പോയി. പിന്നാലെ അവിടെ കൂടിയിരുന്ന ജനങ്ങളും ചെന്നു. അവർ അവിടെയെത്തിയപ്പോൾ വലിയ ബലിക്കല്ലിനോടടുത്ത് പടിഞ്ഞാറുഭാഗ ത്തായി മേൽത്തട്ടിന്മേൽ കുറ്റിയും വളയവും തറച്ചു വിളക്കു തൂക്കിയിരിക്കുന്നതായും തുള്ളിയ നമ്പൂരി സ്വബോധത്തോടു കൂടി സ്വസ്ഥനായി അവിടെ നിൽക്കുന്നതായും കണ്ടു. ഉടനെ ചിലർ, 'ഈ വിളക്ക് ഇപ്പോൾ തന്നെ കത്തിക്കണം' എന്നു പറഞ്ഞ് എണ്ണയും തിരിയും കൊണ്ടുവന്നു. തിരി വിളക്കിലിട്ട് എണ്ണയൊഴിക്കുന്നതിനു മുമ്പായി അതിഭയങ്കരമായ ഒരു ഇടിയും മിന്നലുമുണ്ടായി. അതോടുകൂടി അവിടെക്കൂടിയിരുന്നവർക്കെല്ലാം കുറച്ചു സമയത്തേക്കു കണ്ണു കാണാൻ വയ്യാതെയായിപ്പോയി. എല്ലാ വർക്കും കണ്ണു കാണാറയപ്പോൾ വിളക്കിൽ എണ്ണ നിറഞ്ഞിരിക്കുന്നതായും വിളക്കു കത്തുന്നതായും കണ്ടു. കൊണ്ടുചെന്നുവെച്ച എണ്ണ മുഴുവനും അവിടെത്തന്നെ ഇരിക്കുന്നുമുണ്ടായിരുന്നു. ഇപ്രകാരമാണ് ഈ വലിയ വിളക്കിന്റെ ആഗമം.
എല്ലാവരും വിസ്മയാകുലരായി കുറച്ചുനേരം നിന്നതിന്റെ ശേ‌ഷം അവർക്കു മൂശാരിയുടെ കാര്യം ഓർമവന്നു. 'അവനു വല്ലതും കൊടുത്തയയ്ക്കണം. അവനൊരു പാവമാണ്. നേരം വൈകിത്തുടങ്ങി. അവന് അത്താഴത്തിന് ഇവിടെനിന്നു വല്ലതും കിട്ടി കൊണ്ടുചെന്നിട്ടു വേണമായിരിക്കും' എന്നു പറഞ്ഞുകൊണ്ട് എല്ലാവരും വീണ്ടും ഗോപുരത്തിങ്കലെത്തി. മൂശാരിയെ അവിടെക്കാണാഞ്ഞിട്ടു നാലു ദിക്കിലേക്കും ആളുകളെ അയച്ച് അന്വേ‌ഷിപ്പിച്ചു. അവിടെയെങ്ങും അവനെ കണ്ടില്ല. അവൻ ഏതു ദിക്കുകാരനെന്നോ എവിടെനിന്നു വന്നു എന്നോ എങ്ങോട്ടു പോയി എന്നോ അറിയാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് അവൻ കേവലം ഒരു മൂശാരി അല്ലായിരുന്നു എന്നും ഒരു ദിവ്യനായിരുന്നു എന്നും എല്ലാവരും തീർച്ചപ്പെടുത്തി. രണ്ടുപേർകൂടിപ്പിടിച്ചാൽ നീക്കിവെയ്ക്കാൻ കഴിയാത്തതായ ആ വിളക്ക് അവൻ തനിച്ച് എടുത്തുകൊണ്ടുവന്നപ്പോൾത്തന്നെ അവൻ കേവലമൊരു മനു‌ഷ്യനല്ലെന്ന് അറിയേണ്ടതായിരുന്നു. അപ്പോൾ അതിനെക്കുറിച്ച് ആരും ഓർത്തില്ല എന്നേയുള്ളു.
ഇങ്ങനെ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യത്താൽ അവിടെയുണ്ടായിട്ടുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ ഒരിക്കലും അവസാനിക്കുകയില്ല. അതിനാൽ ഈ അടുത്ത കാലത്തുണ്ടായ ഒരത്ഭുതസംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ സമാപിപ്പിക്കാമെന്നു വിചാരിക്കുന്നു.
വയോവൃദ്ധനായ ഒരു പരദേശബ്രാഹ്മണൻ ചേർത്തലെയുള്ള ധനവാനായ ഒരു തിരുമുൽപാടിന്റെ അടുക്കൽചെന്ന്, "എന്റെ കൈവശം ആയിരം രൂപയുണ്ട്. ഇത് എന്റെ ചെറുപ്പം മുതൽ ഓരോ സ്ഥലങ്ങളിൽ സദ്യയ്ക്കു ദേഹണ്ഡം (പാചകവൃത്തി) കഴിച്ചും പ്രതിഗ്രഹം വാങ്ങിയും മറ്റും വളരെ കഷ്ടപ്പെട്ടു സമ്പാദിച്ചതാണ്. ഇതല്ലാതെ എനിക്കു വേറെയാതൊരു സമ്പാദ്യവുമില്ല. ഇപ്പോൾ എനിക്ക് അധ്വാനിക്കാൻ ശേ‌ഷിയില്ലാതെയായിരിക്കുന്നു. രണ്ടുമൂന്നു കുട്ടികളുള്ളവർക്ക് ഒന്നും ചെയ്‌വാൻ പ്രായമായിട്ടില്ല. ഭാര്യയ്ക്ക് ദേഹത്തിനു നല്ല സുഖമില്ല. ഈ പണത്തിന്റെ പലിശകൊണ്ടുവേണം നിത്യവൃത്തി കഴിഞ്ഞുകൂടാൻ. അതിനാൽ ഈ രൂപ ഇവിടുന്ന് ആർക്കെങ്കിലും കൊടുത്തു പലിശ ഈടാക്കിത്തന്ന് ഈ പാവപ്പെട്ട ബ്രാഹ്മണകുടുംബത്തെ ഇവിടുന്നു രക്ഷിക്കണം. മറ്റാരുടെ കൈവശവും കൊടുക്കാൻ എനിക്കു വിശ്വാസമില്ല. ഇവിടെ ഏർപ്പാടുള്ളവർ ധാരാളമുള്ളതുകൊണ്ട് ഇവിടെയ്ക്ക് ഇതൊരു ബുദ്ധിമുട്ടായി വരികയുമില്ലല്ലോ" എന്നു പറഞ്ഞു. അതുകേട്ടു തിരുമുൽപാട്, "ഇതു വാങ്ങി ആർക്കെങ്കിലും കൊടുത്തു ശരിയായ പ്രമാണം വാങ്ങുകയും ആണ്ടുതോറും മുറയ്ക്കു പലിശ വാങ്ങി അങ്ങേക്കു തരികയും അതിനൊക്കെ കണക്കെഴുതുകയും മറ്റും പ്രയാസമുള്ള കാര്യമാണ്. ചിലർക്കു കൊടുത്തിട്ടു കിട്ടാതെ വന്നാൽ അന്യായം കൊടുത്ത് ഈടാക്കേണ്ടാതായും വരും. അപ്പോൾ കുറേശ്ശെ പാഴ്ചെലവും ബുദ്ധിമുട്ടും വേണ്ടിവന്നേക്കും. ചിലപ്പോൾ പണം പലിശയ്ക്കു പോകാതെ ഇരിപ്പായിപ്പോയാലും ഞാൻ അങ്ങേയ്ക്കു പലിശ തരണമല്ലോ. അതെനിക്കു നഷ്ടകാരണമായിത്തീരുമല്ലോ. ഇങ്ങനെയൊക്കെയാണ് പരമാർത്ഥസ്ഥിതി എങ്കിലും അങ്ങ് എന്റെ അടുക്കൽ വന്ന് അപേക്ഷിച്ചിട്ടു ഞാൻ തീരെ ഉപേക്ഷിക്കുന്നതു കഷ്ടമാണല്ലോ. അതിനാൽ ആയിരം രൂപയ്ക്ക് ആണ്ടിൽ അറുപതു രൂപ പലിശയായിട്ടു സമ്മതമുണ്ടെങ്കിൽ രൂപ തന്നേക്കൂ; ഞാൻ എടുത്തുകൊള്ളാം. പണം പലിശയ്ക്കു പോകാതെ ഇവിടെ ഇരുന്നു പോയാലും ഈ പലിശ ഞാൻ തന്നേക്കാം. ഒരു ബ്രാഹ്മണകുടുംബം രക്ഷിക്കാനായിട്ടു സ്വൽപം നഷ്ടവും ബുദ്ധിമുട്ടും വന്നാലും അതൊന്നും ഒരു വലിയ കാര്യമായി ഞാൻ വിചാരിക്കുന്നില്ല. പലിശ ഞാൻ പറഞ്ഞതിൽ കൂടുതൽ വേണമെന്നുണ്ടെങ്കിൽ പണം ഇവിടെ വേണ്ടാ. വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളൂ" എന്നു പറഞ്ഞു. പലിശ സ്വൽപം കുറഞ്ഞാലും മുതലിനു ദോ‌ഷം വരികയില്ലല്ലോ എന്നു വിചാരിച്ചു ബ്രാഹ്മണൻ തിരുമുൽപാടു പറഞ്ഞതുപോലെ തന്നെ പലിശ സമ്മതിച്ചു രൂപ കൊടുത്തു. തിരുമുൽപാട് രൂപ ആയിരവും എണ്ണിയെടുത്തുകൊണ്ട് അതിന് ബ്രാഹ്മണന് ഒരു പ്രമാണവും എഴുതിക്കൊടുത്തു. പ്രമാണം വാങ്ങിക്കൊണ്ടു ബ്രാഹ്മണൻ അപ്പോൾതന്നെ പോവുകയും ചെയ്തു. പിന്നെ ആണ്ടു തികഞ്ഞപ്പോൾ ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കലെത്തി. ഉടനെ തിരുമുൽപാടു പലിശവക ഉറുപ്പിക അറുപതും എണ്ണിക്കൊടുക്കുകയും ബ്രാഹ്മണൻ അതു വാങ്ങിക്കൊണ്ടു രശീതു കൊടുക്കുകയും ചെയ്തു.
അങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ പ്രമാണത്തിനു കാലഹരണം സംഭവിക്കാറായതിനാൽ കാലഹരണം വരുന്നതിന്റെ തലേദിവസം ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കൽ ചെന്ന്, "നമ്മുടെ പ്രമാണത്തിന് കാലഹരണദോ‌ഷം സംഭവിക്കാറായിരിക്കുന്നു. അതിനാൽ അതൊന്നു മാറിയെഴുതിത്തന്നാൽ കൊള്ളാം. എനിക്ക് അവിടുത്തെപ്പേരിൽ അവിശ്വാസമുണ്ടായിട്ടു പറയുന്നതല്ല. പ്രമാണത്തിനു കാലഹരണം വന്നാലും ഇവിടെ നേരുകേടു പറയുകയില്ലെന്ന് എനിക്കു നല്ല ധൈര്യമുണ്ട്. എങ്കിലും മനു‌ഷ്യാവസ്ഥയല്ലേ? പ്രമാണം ശരിയായിത്തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു പറയുന്നതാണ്. ഞാൻ അഗതിയാണെന്നും എനിക്കു വേറെ സമ്പാദ്യമൊന്നും ഇല്ലെന്നും അറിയാമല്ലോ" എന്നു പറഞ്ഞു. അപ്പോൾ തിരുമുൽപാട്, "പ്രമാണത്തിനു നാളെ കാലഹരണ മാകും എന്നുള്ള കാര്യം ഞാൻ ഓർത്തുകൊണ്ടു തന്നെയാണിരിക്കുന്നത്. ഇനി പ്രമാണം മാറിയെഴുതാനും, അങ്ങേയ്ക്കു പലിശ തന്നു കൊണ്ടിരി ക്കാനും മറ്റും എന്നെക്കൊണ്ടു സാധിക്കയില്ല. ഇവിടെയുള്ള കൊടുക്ക വാങ്ങലുകളെല്ലാംതന്നെ ഇനി മതിയാക്കണമെന്നാണ് ഞാൻ വിചാരിക്കു ന്നത്. അങ്ങേയ്ക്കു തരുവാനുള്ള ഒരാണ്ടത്തെ പലിശയും മുതലും നാളെ രാവിലെ വന്നാൽ തന്നേക്കാം. പണം ഇവിടെ തയ്യാറുണ്ട്. ഒരു നൂറോ നൂറ്റമ്പതോ ഉറുപ്പിക മാത്രമേ പോരാതെയുള്ളു. അതു നാളെ രാവിലെ ഉണ്ടാവും. എനിക്ക് ഒരാൾ ഒരഞ്ഞൂറുറുപ്പിക പലിശ തരാനുണ്ട്. അതു നാളെ കാലത്ത് ഏഴുമണിക്കുമുമ്പ് ഇവിടെ കൊണ്ടുവരാമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. അയാളെ ഞാൻ ഇന്നലെ വൈകുന്നേരവും കണ്ടു പറഞ്ഞിട്ടുണ്ട്"എന്നു പറഞ്ഞു. അതു കേട്ടു ബ്രാഹ്മണൻ, "മുതൽ കുറച്ചുകാലം കൂടെ ഇവിടെത്തന്നെ നിറുത്തിയാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. "ഇനി അതിനൊക്കെ പ്രയാസമാണ്. അങ്ങു പണം വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളണം. മുതലുള്ള ആളായിരിക്കുകയും വസ്തു ഈടു കാണിച്ച് പ്രമാണം തരികയും ചെയ്താൽ പിന്നെ പേടിക്കാനെന്താണുള്ളത്? പണം തന്നില്ലെങ്കിൽ നമുക്കീടാക്കാമല്ലോ?" എന്നു തിരുമുൽപാടു പറയുകയാൽ ബ്രാഹ്മണൻ ഒടുക്കം അങ്ങനെ സമ്മതിച്ച് അന്നവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തു മണി ഏകദേശം എട്ടായപ്പോൾ തിരുമുൽപ്പാട്, "അയാൾ വന്നില്ലല്ലോ, ഞാനൊന്നിറങ്ങി അയാളെ അന്വേ‌ഷിക്കട്ടെ. താമസിക്കയില്ല; ക്ഷണത്തിൽ വന്നേക്കാം. പണം അതു കിട്ടാനില്ലെങ്കിൽ വേറെ ഉണ്ടാകും. എങ്ങനെയായാലും കാര്യത്തിനു കുഴപ്പമില്ല. ഞാൻ മടങ്ങി വരുമ്പോഴേയ്ക്കും അങ്ങ് കുളിച്ച് ഊണുകഴിക്കണം. പണവും കൊണ്ടു പോകുമ്പോൾ കുളിക്കാനുമുണ്ണാനുമായി വഴിക്കു വല്ല സ്ഥലത്തും കയറു ന്നതു ശരിയല്ല; വല്ലതും അനർഥമുണ്ടായാൽ വി‌ഷമമാണ്. കാലം കലിയുഗമല്ലേ? ഇപ്പോൾ ആരെയും വിശ്വസിക്കാൻ പാടില്ല. പണം ആളെക്കൊല്ലിയാണ്; നല്ലപോലെ സൂക്ഷിക്കണം. 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നുണ്ടല്ലോ" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി. ബ്രാഹ്മണൻ കുളിയും ഊണും കഴിച്ചു തിരുമുൽപ്പാടിന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. നേരം പത്തുമണിയായി. പന്ത്രണ്ടുമണിയായി, രണ്ടുമണിയായി. തിരുമുൽപ്പാടിനെക്കാണുന്നില്ല. അപ്പോൾ ബ്രാഹ്മണനു കുറേശ്ശെ ദുശ്ശങ്ക തുടങ്ങി. അന്നു പ്രമാണം മാറിയെഴുതുകയോ അന്യായം കോടതിയിൽ കൊടുക്കുകയോ ചെയ്തില്ലെങ്കിൽ കാലഹരണമാവും. സംഖ്യ ആയിരം രൂപായ്ക്ക് മേലുള്ളതിനാൽ അന്യായം കൊടുക്കണമെങ്കിൽ ആലപ്പുഴ ജില്ലാക്കോർട്ടിൽ വേണം. രണ്ടുമണിക്കു തന്നെ പോയാലും കച്ചേരി പിരിയുന്നതിനുമുമ്പ് ആലപ്പുഴച്ചെന്ന് അന്യായമെഴുതിച്ചു കോടതിയിൽ കൊടുക്കുന്ന കാര്യം അസാധ്യമാണല്ലോ. അതിനാൽ ബ്രാഹ്മണൻ മനസ്സിലെ വ്യസനവും പരിഭ്രമവും പുറത്തുകാണിക്കാതെ ധൈര്യത്തോടുകൂടി അവിടെത്തന്നെയിരുന്നു.
ഏകദേശം മൂന്നു മണിയായപ്പോൾ തിരുമുൽപ്പാടു മടങ്ങിയെത്തി. അദ്ദേഹം അതുവരെ കുളിക്കുകയും ഉണ്ണുകയും ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ ഗൃഹത്തിലെത്തിയ ക്ഷണത്തിൽ ഒന്നും മിണ്ടാതെ കുളിക്കാനുമുണ്ണാനും പോയി. കുളിയും ഊണും കഴിഞ്ഞപ്പോഴേയ്ക്കും നേരമേകദേശം മണി നാലരയോളമായി. അപ്പോൾ പുറത്തു ബ്രാഹ്മണന്റെ അടുക്കൽ വന്നു. "പണത്തിനായി ഓടി നടന്നതുകൊണ്ട് കുളിക്കാനും ഉണ്ണാനും ഒന്നും ഒത്തില്ല. ഇന്നു ഞാൻ ഇപ്പോഴാണ് ഊണു കഴിചത്. ഇങ്ങനെ ഒരു കഷ്ടപ്പാട് എനിക്ക് ഇതിനുമുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് തരക്കേടൊന്നുമില്ല. ഇന്ന് ഏതെങ്കിലും നേരം വൈകിയല്ലോ. നാളെ നേരത്തെ ഏർപ്പാടു തീർത്തേക്കാം" എന്നു പറഞ്ഞു. തിരുമുൽപ്പാട് പറഞ്ഞതിനെ വിശ്വസിച്ച് ബ്രാഹ്മണൻ അവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തേ തിരുമുൽപ്പാട് ഉറക്കമുണർന്നു പുറത്തു വന്ന് ബ്രാഹ്മണനോട് "പ്രമാണമെടുക്കൂ, നോക്കട്ടെ" എന്നു പറഞ്ഞു. ഉടനെ അദ്ദേഹം പ്രമാണമെടുത്തു കൊടുത്തു. തിരുമുൽപ്പാട് പ്രമാണം വാങ്ങി നോക്കീട്ട്, "ഹേ! ഈ പ്രമാണത്തിനു കാലഹരണം വന്നുപോയല്ലോ. കാലഹരണം വന്ന പ്രമാണത്തിനു പണം കൊടുക്കുക ഇവിടെ പതിവില്ല. എനിക്കാരും തരാറുമില്ല. അതിനാൽ പണത്തിനായി ഇനി താമസിക്കണമെന്നില്ല. അങ്ങേക്കു പോകാം" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് തിരുമുൽപ്പാടു നേരംപോക്കു പറയുകയാണെന്നു വിചാരിച്ചു ബ്രാഹ്മണൻ "ഹേ നേരംപോക്കു പറയാതെ പണം തന്ന് എന്നെ അയക്കണം. നേരം പുലരുന്നു. ഇനിയും ഇവിടെ താമസിക്കാൻ എനിക്കു നിവൃത്തിയില്ല" എന്നു പറഞ്ഞു. "താമസിക്കണമെന്നില്ല എന്നു ഞാൻ പറഞ്ഞില്ലേ? ഇങ്ങനെയുള്ള കാര്യങ്ങളിൽ നേരംപോക്കു പറയുക എനിക്കു പതിവില്ല ഞാൻ കാര്യമാണ് പറഞ്ഞത്. കാലഹരണം വന്ന പ്രമാണപ്രകാരമുള്ള പണം തരാൻ ഞാൻ തയ്യാറല്ല. ഇതു തീർച്ചയാണ്" എന്നു തിരുമുൽപ്പാട് ഗൌരവഭാവത്തോടുകൂടി വീണ്ടും പറഞ്ഞപോൾ ബ്രാഹ്മണനുണ്ടായ മനസ്താപം എത്രമാത്രമെന്നു പറയാൻ പ്രയാസം. അദ്ദേഹം വ്യസനസമേതം വീണ്ടും വളരെയൊക്കെ പറഞ്ഞുനോക്കി. യാതൊരു ഫലവുമുണ്ടായില്ല. തിരുമുൽപ്പാടു പണം കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ആ സാധു കരഞ്ഞുകൊണ്ട് അവിടെനിന്ന് ഇറങ്ങി പ്പോയി. ഉടനെ ഒരു തോണിയിൽക്കയറി കായലിനു കിഴക്കേക്കരയിലിറങ്ങി വൈക്കത്തു ചെന്ന് കുളിയും നിത്യകർമാനു‌ഷ്ഠാനവും കഴിച്ചു ക്ഷേത്രത്തിലെത്തി വൈക്കത്തപ്പനെ തൊഴുതിട്ടു മണ്ഡപത്തിൽ കയറി ജപിച്ചുകൊണ്ടിരുന്നു. സദ്യയ്ക്ക് ഇലവെച്ചു തുടങ്ങീട്ടും അദ്ദേഹം അവിടെ നിന്ന് എണീറ്റില്ല. ഊണു കഴിക്കാനായി പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോയില്ല. ജലപാനം പോലും കഴിക്കാതെ അദ്ദേഹം അവിടെത്തന്നെ ഇരുന്നു. നേരം സന്ധ്യയായപ്പോൾ പോയി സന്ധ്യാവന്ദനം കഴിച്ചു തിരിച്ചുവന്നു. പിന്നെയും മണ്ഡപത്തിൽക്കയറി ജപിച്ചുകൊണ്ടിരുന്നു. അത്താഴശ്ശീവേലി കഴിഞ്ഞ് അമ്പലമടയ്ക്കാറായപ്പോൾ ചിലർ ചെന്നു പുറത്തിറങ്ങിപ്പോകണമെന്നു പറഞ്ഞതിനാൽ അദ്ദേഹം അവിടെ നിന്നിറങ്ങി കൊടിമരച്ചുവട്ടിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രം കാവൽക്കാർ ചെന്ന് അവിടെനിന്നുമിറങ്ങി മതിൽക്കു പുറത്തു പോകണമെന്നു പറയുകയാൽ അദ്ദേഹം പോയി കിഴക്കേ ഗോപുരത്തിന്റെ പുറത്തേത്തറയിൽ ചെന്നിരുന്നു. നേരം രാത്രി ഏകദേശം പത്തു മണിയായപ്പോൾ ഇരിക്കാൻ വയ്യാതെയായിട്ട് അദ്ദേഹം അവിടെക്കിടന്നു. വ്യസനം കൊണ്ട് ഉറക്കം വന്നില്ലെങ്കിലും വിശപ്പും ക്ഷീണവും കൊണ്ട് അദ്ദേഹം കണ്ണടച്ച് സ്വൽപമൊന്നു മയങ്ങി. അപ്പോൾ ഒരു വൃദ്ധബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് "ഇവിടെ പട്ടിണി കിടക്കാൻ പാടില്ല അങ്ങ് ഏറ്റുമാനൂർചെന്ന് സങ്കടം പറയൂ. ഏറ്റുമാനൂർ ദേവൻ നിവൃത്തിയുണ്ടാക്കിത്തരും" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ കണ്ണു തുറന്ന് നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു വൈക്കത്തപ്പന്റെ അരുളപ്പാടുതന്നെയാണ് എന്നു നിശ്ചയിച്ച് അദ്ദേഹം അവിടെനിന്നെണീറ്റു പതുക്കെ നടന്നുതുടങ്ങി. പിറ്റേദിവസം കാലത്തെ ഏകദേശം എട്ടുമണിയായപ്പോഴേയ്ക്കും അദ്ദേഹം ഒരുവിധത്തിൽ ഏറ്റുമാനൂരെത്തി. ഉടനെ പോയിക്കുളിച്ചു നിത്യകർമാദികൾ കഴിച്ചുകൊണ്ട് ക്ഷേത്രത്തിലെത്തി. മഹാദേവനെ വന്ദിച്ചിട്ടു മണ്ഡപത്തിലിരുന്നു ജപം തുടങ്ങി. നമസ്കാരമൂണു കാലമായപ്പോൾ പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോകാതെ ജപിച്ചുകൊണ്ടുതന്നെ ഇരുന്നു. അദ്ദേഹം അങ്ങനെ ഇരിക്കട്ടെ! ഇനി നമുക്കു തിരുമുൽപ്പാടിന്റെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു നോക്കാം.
ബ്രാഹ്മണൻ ഏറ്റുമാനൂരെത്തിയ ദിവസം കാലത്തു പത്തുമണി യായപ്പോൾ തിരുമുൽപ്പടിനു മുളകരച്ചു തേച്ചതുപോലെയോ ഉമിത്തീയി ലിട്ടതുപോലെയോ ഇന്നവിധമെന്നു പറയാൻ വയ്യാത്തവിധം ദേഹമാസ കലം ഒരു നീറ്റലും പുകച്ചിലും തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് തിരുമുൽപ്പാടിന് ഇരിക്കാനും കിടക്കാനും കുളിക്കാനും ഉണ്ണാനും ഒന്നും വയ്യാത്ത വിധത്തിലായി. ഉടനെ വൈദ്യന്മാരും മന്ത്രവാദികളുമൊക്കെയെത്തി ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെത്തുടങ്ങി. അവരെല്ലാവരും പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചിട്ടും അദ്ദേഹത്തിനു സുഖക്കേടുകൂടിവന്നതല്ലാതെ ലേശം പോലും കുറഞ്ഞില്ല. പിന്നെ പ്രസിദ്ധനായ കായിക്കര മേനവനെ വരുത്തി പ്രശ്നം വയ്പിച്ചു നോക്കിച്ചപ്പോൾ ധനസംബന്ധമായ ഒരു കാര്യത്തിനായി ഒരു ബ്രാഹ്മണൻ ചെന്ന് ഏറ്റുമാനൂർ മഹാദേവനെ ശരണം പ്രാപിച്ചിരിക്കുന്നതിനാൽ ആ മഹാദേവന്റെ കോപം നിമിത്തമാണ് ഈ സുഖക്കേടുണ്ടായിരിക്കുന്നതെന്നും, ബ്രാഹ്മണനു കൊടുക്കാനുള്ള സംഖ്യ കൊടുത്തു ക്ഷമായാചനം ചെയ്യുകയും അത്രയും സംഖ്യ ഭണ്ഡാരത്തിലിട്ടു മഹാദേവനെ വന്ദിക്കുകയും ചെയ്യാതെ സുഖക്കേടു ഭേദമാവുകയില്ലെന്നും അങ്ങനെ ചെയ്താൽ ഉടനെ സുഖമാകുമെന്നും വിധിച്ചു. ഉടനെ തിരുമുൽപ്പാട് ആയിരത്തി ഒരുനൂറു രൂപ വീതം രണ്ടു കിഴി കെട്ടിയെടുപ്പിചുകൊണ്ട് ഒരു തോണിയിൽ കയറി പുറപ്പെട്ട് ഏറ്റുമാനൂർക്കു സമീപം അതിരമ്പുഴയെത്തി കരയ്ക്കിറങ്ങി നടന്ന് ഏറ്റുമാനൂർ ചെന്നു ചേർന്നു. അദ്ദേഹം കുളിച്ച് അമ്പലത്തിൽ ചെന്നപ്പോൾ ഉത്തമർണ്ണനായ ബ്രാഹ്മണൻ മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുന്നതു കണ്ട് ഒരു കിഴി അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും മറ്റേക്കിഴിയിലെ സംഖ്യ ഭണ്ഡാരത്തിലിട്ട് മഹാദേവനെ വന്ദിക്കുകയും ചെയ്തു. ഇത്രയും ചെയ്തുകഴിഞ്ഞപ്പോൾ തിരുമുൽപ്പാടിനു സുഖക്കേടൊക്കെ മാറി പൂർണ്ണസുഖമായി. ബ്രാഹ്മണനു മനസ്താപം തീർന്നു സന്തോ‌ഷമായി. അദ്ദേഹം കിഴിയഴിച്ച് എണ്ണിനോക്കി ആയിരം രൂപയെടുക്കുകയും നൂറു രൂപ ഭണ്ഡാരത്തിലിടുകയും ചെയ്തു. പിന്നെ അദ്ദേഹവും തിരുമുൽപ്പാടും പോയി ഊണു കഴിച്ച് വീണ്ടും നടയ്ക്കൽ ചെന്ന് മഹാദേവനെ വന്ദിച്ചിട്ട് അവരവരുടെ ദേശങ്ങളിലേക്കു മടങ്ങിപ്പോയി. ആയിരത്തി അറുപതു രൂപ കൊടുക്കേണ്ടതു കൊടുക്കാതെയിരുന്ന തിരുമുൽപ്പാടിന് ആയിരത്തി ഒരുനൂറ്റി നാൽപതു രൂപ നഷ്ടവും കൊടുക്കേണ്ടതു കൊടുപ്പിച്ച ഏറ്റുമാനൂർ മഹാദേവനു ആയിരത്തി ഇരുന്നൂറു രൂപ ലാഭവുമായി. ഇപ്രകാരമൊക്കെയാണ് ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം. ആ ദേവസ്വം തിരുവതാംകൂർ സർക്കാരിൽ ചേർത്തപ്പോൾ അവിടുത്തെ നിത്യനിദാനാദികൾക്കു മുമ്പുണ്ടായിരുന്ന പതിവിൽ വളരെ കുറച്ചിട്ടുണ്ട്. കാലഭേദം കൊണ്ട് അവിടുത്തെ പൂജാകർമാദികൾക്ക് വളരെ വൈകല്യവും വന്നിട്ടുണ്ട്. എങ്കിലും ദേവസാന്നിധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു കുറവും വന്നിട്ടില്ല.

ഐതിഹ്യമാല/കടമറ്റത്ത് കത്തനാർ

ഐതിഹ്യമാല/കടമറ്റത്ത് കത്തനാർ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കടമറ്റത്ത് കത്തനാർ

പ്രസിദ്ധ മാന്ത്രികനായിരുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി കേരളവാസികളിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. തിരുവിതാംകൂറിലുള്ള കുന്നത്തുനാടു താലൂക്കിൽ കടമാറ്റം എന്ന ദേശത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പേരു 'പൗലൂസ്' എന്നായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അദ്ദേഹത്തെ എലാവരും കൊച്ചുപൗലൂസ് എന്നായിരുന്നു വിളിച്ചിരുന്നത്. മാതാപിതാക്കന്മാർ മരിച്ചുപോവുകയും സഹോദരന്മാരും മറ്റും ഇല്ലാതെയിരിക്കുകയും ചെയ്യുകയാൽ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ആ കുടുംബത്തിൽ ഏകാകിയായിത്തീർന്നു. ഏറ്റവും ചെറുതായ ഒരു ചെറ്റപ്പൂരയില്ലാണ് ആ കുടുംബക്കാർ താമസിച്ചിരുന്നത്. നിത്യവൃത്തിക്കു യാതൊരു മാർഗ്ഗവുമില്ലാതെ ഏകാകിയായി ആ ചെറ്റപ്പുരയിൽ താമസ്സിക്കയെന്നുള്ളത് കൊച്ചുപൗലൂസിന് ഏറ്റവും ദു‌ഷ്കരവും ദുസ്സഹവുമായിത്തീർന്നു. അതിനാലവൻ ഒരു ദിവസം ആ വാസസ്ഥലത്തുനിന്നിറങ്ങി. സ്വദേശത്തുള്ള പള്ളിയിൽച്ചെന്നു തന്റെ കഷ്ടതയ്ക്കു എന്തെങ്കിലും നിവൃത്തിമാർഗ്ഗമുണ്ടാക്കിത്തരേണമെന്നു ഭക്തിപൂർവ്വം ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു. ആ സമയം ആ പളളിയിലെ പ്രധാന വികാരിയായ കത്തനാർ ദൈവപ്രേരിതനായിട്ടോ എന്നു തോന്നുമാറ് അവിടെ വരികയും കൊച്ചു പൗലൂസിനെ കണ്ടിട്ട് 'ഏറ്റവും സുമുഖനും കോമളനുമായ ഈ ബാലകൻ ദുസ്സഹദുഃഖപാരവശ്യത്തോടു കൂടി ഇവിടെ വന്നു മുട്ടുകുത്തി ഇപ്രകാരം പ്രാർത്ഥിക്കുന്നതിന്റെ കാരണമെന്തായിരിക്കും'എന്നു വിചാരിച്ച് അവനെ അടുക്കൽ വിളിച്ചു വിവരമെല്ലാം ചോദിക്കുകയും കൊച്ചു പൗലൂസ് തന്റെ കഷ്ടതകളെല്ലാം അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഉടനെ ആർദ്രമാനസനായി ഭവിച്ച ആ കത്തനാർ,"നീ ഒട്ടും വ്യസനിക്കേണ്ടാ. ഇവിടെ വന്ന് എന്നോടുകൂടി താമസിച്ചുകൊള്ളുക. നിന്നെ ഞാനെന്റെ പുത്രനെപ്പോലെ വിചാരിച്ചു യാതൊരു ബുദ്ധിമുട്ടിനുമിടയാക്കാതെ രക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചു. വലിയ സമ്പന്നനായ ആ കത്തനാരുടെ വീട്ടിൽ അന്നവസ്ത്രാദികൾക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ ബാലൻ സുഖമായി താമസിച്ചു.
കുറച്ചുദിവസത്തെ സഹവാസംകൊണ്ടു കൊച്ചുപൗലൂസ് ഏറ്റവും സുശീലനും നല്ല ബുദ്ധിമാനുമാണെന്നു മനസ്സിലാവുകയാൽ കത്തനാർ അവനെ ഒരു ഗുരുനാഥന്റെ അടുക്കലാക്കി യഥായോഗ്യം വിദ്യാഭ്യാസം ചെയ്യിക്കുകയും സുറിയാനിയും ഒരു കത്തനാരാകുന്നതിനു വേണ്ടുന്നവയുമെല്ലാം സ്വയമേവ പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോഴേക്കും കൊച്ചുപൗലൂസ് മലയാളം, സുറിയാനി എന്നീ ഭാ‌ഷകളിലും ഒരു പട്ടക്കാരൻ ഗ്രഹിച്ചിരിക്കേണ്ടുന്ന വി‌ഷയങ്ങളിലും അതിനിപുണനായിത്തീരുന്നു. അനന്തരം കൊച്ചുപൗലൂസിന് ശെമ്മാശുപട്ടം കൊടുത്തു. അന്നുമുതൽ ആ യുവാവിനെ എല്ലാവരും "പൗലൂസുശെമ്മാശൻ" എന്നു വിളിച്ചുതുടങ്ങുകയും ചെയ്തു.
അക്കാലത്ത് ആ കത്തനാർക്ക് അനവധി പശുക്കളും അവയെ മേയ്ക്കുന്നതിന് ഒരു ഭൃത്യനുമുണ്ടായിരുന്നു. ആ ഭൃത്യൻ രാവിലെ വല്ലതും ആഹാരം കഴിച്ചിട്ട് ഉച്ചയ്ക്കുണ്ണാൻ പൊതിച്ചോറും കെട്ടിയെടുത്തു പശുക്കളെയെല്ലാമഴിച്ചുവിട്ട് അടുക്കലുള്ള മലകളിൽക്കൊണ്ടുപോയി തീറ്റി, നേരം വൈക്കുമ്പോൾ പശുക്കളെയും കൊണ്ടു മടങ്ങിവരിക പതിവായിരുന്നു. ഒരു ദിവസം അവൻ പശുക്കളെയെല്ലാം തീറ്റി, നേരം വൈകിയപ്പോൾ എല്ലാറ്റിനെയും തിരിയെ അടിച്ചുകൊണ്ടുപോകുന്ന സമയം മദ്ധ്യേമാർഗ്ഗംനിന്ന് ഒരു വ്യാഘ്രം ചാടിവന്ന് ഒരു പശുവിനെ അടിച്ചുവീഴ്ത്തുകയും അതു കണ്ടശേ‌ഷം പശുക്കൾ വിരണ്ടു നാലുപുറത്തേക്കുമോടുകയും വ്യാഘ്രം അടിച്ചു വീഴ്ത്തിയ പശുവിനെ എടുത്തുകൊണ്ടു കാട്ടിലേക്കു പായുകയും ചെയ്തു. ഇതെല്ലാം കണ്ടു ഭയപരിതാപപരവശനായിത്തീർന്ന പശുപാലകഭൃത്യൻ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു വിവരം കത്തനാരെ ധരിപ്പിച്ചു. പ്രാണാധിക സ്നേഹത്തോടുകൂടി രക്ഷിച്ചുകൊണ്ടിരിക്കുന്ന പശുക്കൾക്ക് ഇപ്രകാരം ആപത്തു നേരിട്ടിരിക്കുന്നതായിക്കേട്ടു കത്തനാർ അത്യന്തം വി‌ഷണ്ണനായിത്തീർന്നു. ഉടനെ അദ്ദേഹം ആയുധപാണികളായ ചില അനുചരന്മാരോടു പൗലൂസുശെമ്മാശനോടും കൂടി പശുക്കളെ അന്വേ‌ഷിച്ചു പുറപ്പെട്ടു. അവർ കാട്ടിൽക്കയറിയതിന്റെശേ‌ഷം ഓരോരുത്തരും പല വഴികളിലായിപ്പിരിഞ്ഞാണ് അന്വേ‌ഷണം നടത്തിയത്. സ്വല്പ സമയം കഴിഞ്ഞപ്പോഴേക്കും നേരമിരുട്ടുകയും അന്ധകാരംകൊണ്ട് ഒന്നും കാൺമാൻവയ്യാതെയായിത്തീരുകയും ചെയ്യുകയാൽ "ഇന്നിനി അന്വേ‌ഷിച്ചതുകൊണ്ടു ഫലമൊന്നുമുണ്ടാവുകയില്ല" എന്നു പറഞ്ഞുകൊണ്ടു കത്തനാരും കൂട്ടരും മടങ്ങിപ്പോന്നു. കത്തനാരു വീട്ടിലെത്തിയപ്പേഴേക്കും വ്യഘ്രം പിടിച്ച ഒരു പശുവൊഴികെ ശേ‌ഷമെല്ലാം അവയുടെ ശാലകളിൽ വന്നെത്തിയിരുന്നു. "ഒരു പശു പോയെങ്കിലും ശേ‌ഷമുള്ളവ ആപത്തൊന്നും കൂടാതെ ഇങ്ങു വന്നെത്തിയല്ലോ" എന്നു വിചാരിച്ചു കത്തനാരൊരുവിധം സമാധാനപ്പെട്ടു. അപ്പോഴാണ് പൗലൂസുശെമ്മാശന്റെ കാര്യം അദ്ദേഹമോർത്തത്. രാത്രി നേരം വളരെ അധികമായിട്ടും ശെമ്മാശൻ മടങ്ങി വരായ്കയാൽ കത്തനാർ ഏറ്റവും വ്യസനാക്രാന്തനായിത്തീർന്നു. പോയത് ഒരുമിച്ചാണെങ്കിലും കാട്ടിൽ ചെന്നതിന്റെ ശേ‌ഷം കത്തനാരാകട്ടെ വേറെ കൂടെയുണ്ടായിരുന്നവരാകട്ടെ ആരും ശെമ്മാശനെ കാണുകയുണ്ടായില്ല. സമയമതിക്രമിക്കുംതോറും കത്തനാർക്കു വ്യസനം വർദ്ധിച്ചുകൊണ്ടിരുന്നു.വാസ്തവത്തിൽ അദ്ദേഹത്തിനു ശെമ്മാശനെക്കുറിച്ചു പുത്രനിർവ്വിശേ‌ഷമായ വാൽസല്യമുണ്ടായിരുന്നു. കത്തനാരും ശെമ്മാശനും ഒരുമിച്ചാണ് ഭക്ഷണംകഴിക്കുക പതിവ്. അതിനാൽ ശെമ്മാശൻ കൂടി വന്നിട്ട് അത്താഴമുണ്ണാമെന്നു വിചാരിച്ച് കത്തനാർ അർദ്ധാരാത്രിവരെ കാത്തിരുന്നു. എന്നിട്ടും ശെമ്മാശൻ വന്നില്ല. അതിനാൽ കത്തനാർ അത്തഴമുണ്ടു എന്നു വരുത്തി, ഉറങ്ങനായി പോയിക്കിടന്നു. എങ്കിലും മനോവിചാരം മൂലം അദ്ദേഹത്തിന് അല്പം പോലും ഉറക്കം വന്നില്ല. അദ്ദേഹം ഇരുന്നും കിടന്നും ശയനമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നും ഒരുവിധത്തിൽ നേരം വെളിച്ചമാക്കി. കത്തനാർ വെളുപ്പാൻ കാലത്തേ എണീറ്റു ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ടു പത്തുപതിനഞ്ചു കൂട്ടുകാരോടുകൂടി കാട്ടിലേക്കു പോയി. അവിടെ അടുത്തുള്ള കാടും മലയുമെല്ലാം തിരഞ്ഞു പരിശോധിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. നാലഞ്ചു ദിവസം കഴിഞ്ഞിട്ടും വന്നു കാണയ്കയാൽ ശെമ്മാശനെയും കടുവാ പിടിച്ചു തിന്നതാണെന്നുതന്നെ എല്ലാവരും തീർച്ചപ്പെടുത്തി. എങ്കിലും കത്തനാർ അങ്ങനെ തീർച്ചയാക്കിയില്ല. അത്യന്തം സൂശീലനും ദൈവഭക്തനുമായ ആ മനു‌ഷ്യന് അങ്ങനെയുള്ള ദുർമരണത്തിന് ദൈവം ഇടവരുത്തുകയില്ലെന്നായിരിന്നു കത്തനാരുടെ വിചാരം. അതിനാൽ അദ്ദേഹം ശെമ്മാശന്റെ രക്ഷയ്ക്കായി സദാ ദൈവത്തോടപേക്ഷിച്ചുകൊണ്ടിരുന്നു.
എല്ലാവരും വിചാരിച്ചതുപോലെ ശെമ്മാശനു ജീവഹാനി സംഭവിച്ചില്ല. എന്നാൽ സ്വല്പം ചില കുഴപ്പങ്ങൾ പറ്റാതെയിരുന്നുമില്ല അദ്ദേഹം കാട്ടിൽക്കയറി വളരെ നേരം പശുക്കളെ അന്വേ‌ഷിച്ച് അലഞ്ഞു നടന്നു. പശുക്കളിൽ ഒന്നിനെപ്പോലും അവിടെയെങ്ങും കാണയ്കയാൽ ഒടുക്കം വലിയ മനസ്താപത്തോടുകൂടി വാസസ്ഥലത്തേക്കുതന്നെ മടങ്ങി. ചില സ്ഥലങ്ങളിൽ ചിലപ്പോൾ നടന്നാൽ പിശാചുക്കൾ കണ്ണുകെട്ടി വഴിയറിയാൻ വയ്യാതെയാക്കുമെന്നും മറ്റും ചിലർ പറയുന്നുണ്ടല്ലോ. അങ്ങനെ വല്ലതും സംഭവിച്ചിട്ടോ എന്തോ കുറെ നടക്കുമ്പോൾ ശെമ്മാശനു വഴി തെറ്റിയെങ്കിലും അദ്ദേഹമതു തൽക്കാലമറിഞ്ഞില്ല. വികാരിയുടെ വീട്ടിലേക്കെന്നു വിചാരിച്ചു കൊണ്ടാണ് അദ്ദേഹം നടന്നത്. വളരെ നടന്നിട്ടും വിചാരിച്ച സ്ഥലത്തെത്തായ്കയാൽ അദ്ദേഹത്തിനു ഭയം തോന്നിത്തുടങ്ങി. "ഞാൻനടന്നു തുടങ്ങീട്ടു വളരെ നേരമായി. ഇതുവരെ വീട്ടിലെത്തിയില്ലല്ലോ. ഇതെന്താണ്? എനിക്കു വഴിതെറ്റിപ്പോയിരിക്കുമോ? ഞാൻനടന്നു തുടങ്ങിയ സ്ഥലത്തുനിന്നു വീട്ടിലേക്കു കൂടിയാൽ രണ്ടുനാഴികയാവട്ടെ; അതിലധികം വഴിയില്ല. ഞാൻനടന്നുതുടങ്ങീട്ട് ഇപ്പോൾ ഏകദേശം ഒരു പന്ത്രണ്ടു നാഴികയായിരിക്കണ. ഇതെന്തൊരത്ഭുതമാണ്? ഇനിയെങ്ങോട്ടാണ് പോകേണ്ടത്? ഇരുട്ടിന്റെ കാഠിന്യംകൊണ്ട് ഇങ്ങോട്ടുവന്ന വഴിതന്നെ കാൺമാൻ വയ്യാതെയായിരിക്കുന്നു. വല്ലവരോടും വഴി ചോദിക്കാമെന്നുവച്ചാൽ ഇവിടെയെങ്ങും ആരെയും കാണുന്നില്ലെന്നല്ല, മനു‌ഷ്യരുടെ ശബ്ദം കേൾക്കുകപോലും ചെയ്യുന്നില്ല" ഇങ്ങനെ ഓരോന്നു വിചാരിച്ചുകൊണ്ടു സാധുശീലനായ ആ ശെമ്മാശൻ ഒരു സ്ഥലത്തുനിന്നു. അതൊരു വലിയ ഗുഹയുടെ വാതിൽക്കലായിരുന്നു.
ശെമ്മാശൻ വിചാരമഗ്നനായി ഇങ്ങനെ നിന്ന് സമയം അതിഭയങ്കരമൂർത്തിയായ ഒരാൾ പിന്നിൽക്കൂടിച്ചെന്ന് അദ്ദേഹത്തെ പിടിച്ചെടുത്തുകൊണ്ട് ആ ഗുഹയിലേക്ക് ഇറങ്ങിപ്പോയി. ആ ഗുഹാന്തർഭാഗം ആദ്യം ഘോരാന്ധകാരമായമായും വിജനമായിട്ടുമാണ് കാണപ്പെട്ടത്. സ്ഥല്പം ദൂരം ചെന്നപ്പോൾ അവിടെ നിറച്ചു വിളക്കുകളും പകൽപ്പോലെ വെളിച്ചവും കണ്ടുതുടങ്ങി. ശെമ്മാശനെ എടുത്തിരുന്നയാൾ അദ്ദേഹത്തെ അവിടെ അതിവിശാലമായ ഒരു സ്ഥലത്തു കൊണ്ടുചെന്നു നിർത്തിയിട്ട് അവിടെ ആസനസ്ഥനായിരുന്ന ഗംഭീരപുരു‌ഷന്റെ അടുക്കൽച്ചെന്നു സവിനയം എന്തോ സ്വകാര്യമായി പറഞ്ഞു. ആസനസ്ഥനായിരുന്നു ആ ആളുടെ അടുക്കൽ പഞ്ചപുച്ഛമടക്കി വന്ദിച്ചുകൊണ്ടു ചിലർ നിൽക്കുന്നുമുണ്ടായിരുന്നു. അവരെല്ലാവരും നഗ്നന്മാരും ഒരുപോലെ ഭയങ്കരാകൃതികളുമായിരുന്നു. എങ്കിലും ഒരാളുടെ ഇരിപ്പും മറ്റുള്ളവരുടെ നില്പ്പും കൊണ്ട് അവരുടെ സേവ്യസേവകഭാവം സ്പഷ്ടീഭവിച്ചിരിന്നു. അവരെ ആകെപ്പാടെ കണ്ടപ്പോൾ, മുമ്പേതന്നെ ഒരു ഭയങ്കര മൂർത്തിയാൽ ആക്രാന്തനാകയാൽ അർദ്ധഗതപ്രാണനായീത്തീർന്നിരുന്ന ശെമ്മാശന്റെ പ്രാണൻ മുഴുവനും പോയി എന്നുതന്നെ പറയാം. അദ്ദേഹം ഒരു ജീവച്ഛവം പോലെ അവിടെ നിന്നുവെന്നേയുള്ളു. അദ്ദേഹം മനസ്സുകൊണ്ടു ദൈവത്തെ മുറുകെ പിടിച്ചിരുന്നതിനാലായിരിക്കാം നിലത്തുവീഴാതെ ഒരുവിധം നിന്നത്. അദ്ദേഹം കണ്ഠഗതപ്രാണനായി അങ്ങനെ നിൽക്കവെ ചില ബീഭൽസാകൃതികൾ അവിടെ വന്ന് ആ കൂട്ടത്തിൽ തലവനായി ഇരുന്നിരുന്ന ആളോട്, "ഇപ്പോൾ കൊണ്ടുവരപ്പെട്ട ഈ മനു‌ഷ്യനെ ഞങ്ങൾ മുറിച്ചു പങ്കുവച്ചു തിന്നുകൊള്ളട്ടെയോ?" എന്നു ചോദിച്ചു. ഇതുകേട്ടപ്പോൾ ശെമ്മാശന്റെ മനഃസ്ഥിതി ഏതുപ്രകാരമായിത്തീർന്നിരിക്കുമെന്നുള്ളതു വായനക്കാർതന്നെ ഊഹിച്ചുകൊള്ളൂകയല്ലാതെ പറഞ്ഞറിയിക്കാൻ 'ഞാൻശക്തനല്ല. എങ്കിലും ആ പ്രധാനപുരു‌ഷൻ മറ്റുള്ളവരോടു പറഞ്ഞത് "നിങ്ങൾ സ്വല്പം ക്ഷമിക്കുവിൻ. ഇവൻ ഒരു മര്യാദക്കാരനാണെന്നാണ് കണ്ടിട്ട് തോന്നുന്നത്. ഞാൻ പരീക്ഷിച്ചു നോക്കട്ടെ. ഇവൻ നമ്മോടുകൂടിത്താമസിക്കാൻ യോഗ്യനല്ലെന്നു കണ്ടാൽ നിങ്ങൾക്കുവിട്ടുതന്നേക്കാം. ഇപ്പോൾ ഇവിടെ നിൽക്കേണ്ടാ പൊയ്ക്കൊൾവിൻ. ഞാൻവിളിക്കുമ്പോൾ വന്നാൽ മതി" എന്നാണ്. ഇതുകേട്ട് ആ വികൃതാകൃതികൾ വി‌ഷാദത്തോടുകൂടി പിന്മാറിപ്പോയി. ഉടനെ കാട്ടുമുട്ടനായ ആ പ്രമാണി ശെമ്മാശനെ അടുക്കൽ വിളിച്ച് ഏറ്റവും വാൽസല്യഭാവത്തോടുകൂടി, "അല്ലയോ സാധുവായ യുവാവേ, നീ ആരാണ്? എങ്ങനെയാണ് ഇവിടെ വന്നുചേർന്നത്? എന്റെ നിയമങ്ങളനുസരിച്ച് ഇവിടെ താമസിക്കാൻ നിനക്കു സമ്മതമുണ്ടെങ്കിൽ ഇവിടെ സുഖമായി താമസിക്കാം. ഉണ്ണാനും ഉറങ്ങാനും കുളിക്കാനും മറ്റും ഇവിടെ ധാരാളം സകൗര്യമുണ്ട്. യാതൊന്നിനും ഈ ഗുഹയിൽനിന്നും പുറത്തു പോകേണ്ടാ. ഇനി ഇവിടെനിന്നു പുറത്തുപോകാൻ എങ്ങനെയായാലും നിനക്ക് ഒരിക്കലും സാധിക്കയില്ല. ഇവിടെ വന്നുചേരുന്നവരെ വിട്ടയയ്ക്കുക പതിവില്ല. നമ്മുടെ ആജ്ഞ അനുസരിക്കുന്നവരെ ഇവിടെ സുഖമായി താമസിപ്പിക്കും. അല്ലാത്തവരെ ഇവിടെയുള്ള മനു‌ഷ്യഭോജികൾ ഭക്ഷിക്കും. അങ്ങനെയാണ് ഇവിടുത്തെ പതിവ്" എന്നു പറഞ്ഞു.
ഇതുകേട്ട് ശെമ്മാശൻ, "ഈ ദുഷ്ടന്റെ വരുതി അനുസരിക്കാത്ത പക്ഷം ഉടനെ മരിക്കേണ്ടതായിവരും. ഇവന്റെ ഇഷ്ടമനുസരിച്ചു താമസിച്ചാൽ ദൈവകൃപകൊണ്ട് ഒരു കാലത്ത് ഇവിടെനിന്നുപോയി രക്ഷപ്പെടാൻ തരംകിട്ടിയെന്നും വരാമല്ലോ"'എന്നു വിചാരിച്ച് "ഇവിടുത്തെ കല്പന അനുസരിച്ചു താമസിക്കുന്നതിന് എനിക്ക് പൂർണ്ണസമ്മതമാണ്. എന്നെ ആരും ഭക്ഷിക്കാതെ അവിടുന്നു രക്ഷിക്കണം"എന്നു പറഞ്ഞിട്ടു പിന്നെ താനാരാണെന്നും ആ ഗുഹയിൽ ചെന്നുചേർന്നത് ഇപ്രകരമാണെന്നും മറ്റും വിവരിച്ച് അവനെ ഗ്രഹിപ്പിക്കുകയും ചെയ്തു. ശെമ്മാശന്റെ ആകൃതിയും വാക്കും വിനയഭാവവുമെല്ലാം ആ സംഘപ്രമാണിക്കു വളരെ ബോധിച്ചു. അതിനാൽ സന്തോ‌ഷസമേതം അവൻ വീണ്ടും പറഞ്ഞു:
"നിന്നെ ആരുമുപദ്രവിക്കാതെ ഞാൻ രക്ഷിച്ചുകൊള്ളാം. നീയൊരു നല്ലവനാണെന്നും നമ്മുടെ കൂടെ താമസിക്കാൻ യോഗ്യനാണെന്നും നമുക്ക് ബോധപ്പെട്ടിരിക്കുന്നു. അതിനാൽ നാം നിന്നെ നമ്മുടെ ശി‌ഷ്യനായി സ്വീകരിച്ചിരിക്കുന്നു. നമുക്കു മന്ത്രവാദവും ഇന്ദ്രജാലം മുതലായ വിദ്യകളും നല്ലപോലെ അറിയാം. അവയെല്ലാം നിന്നെയും നാം പഠിപ്പിക്കാം. നാം ഒരു മലയരയനാണ്. മലയരയന്മാർക്കു പാരമ്പര്യമായിതന്നെ മന്ത്രവാദമുണ്ട്. നാം അതു വിശേ‌ഷിച്ചും കൂടുതലായി പഠിച്ചിട്ടുണ്ട്. ഇവിടെയുള്ളവരിൽ മിക്കവരും എന്റെ ജാതിക്കാരാണ്. നിന്നെപ്പോലെ ഇവിടെ വന്നുചേർന്ന അന്യജാതിക്കാരും ചിലരുണ്ട്. എല്ലാവരും നമ്മുടെ ഭൃത്യന്മാർതന്നെ. നമ്മുടെ സ്ഥിരവാസം ഈ ഗുഹയിൽത്തന്നെയാണെങ്കിലും നാം നാട്ടുമ്പുറങ്ങളിൽ സഞ്ചരിക്കുകയും പല സ്ഥലങ്ങളിൽ പല അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുകയും പലരിൽ നിന്നുമായി പല സമ്മാനങ്ങളും മറ്റും ലഭിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നാമാരാണെന്നും നമ്മുടെ വാസമെവിടെയാണെന്നും മറ്റൂം നാമാരെയും അറിയിച്ചിട്ടില്ല. അതൊന്നും ആരുമറിയരുതെന്നാണ് നമ്മുടെ വിചാരം. അതുകൊണ്ടാണ് ഇവിടെ വരുന്നവരെ ആരെയും വിട്ടയയ്ക്കാത്തത്. നമ്മുടെ ഭൃത്യന്മാരിൽ മനു‌ഷ്യഭോജികളായിട്ടും ചിലരുണ്ട്. ആരും നമ്മുടെ അനുവാദം കൂടാതെ യാതൊന്നും പ്രവർത്തിക്കുകയില്ല. നീ ഇവിടെ നമ്മുടെ ശി‌ഷ്യനായിത്താമസിക്കാമെന്നു തന്നെ തീർച്ചപ്പെടുത്തിയെങ്കിൽ നിന്റെ വസ്ത്രങ്ങളെല്ലാമഴിച്ചുകളയുക. നഗ്നന്മാരായിട്ടാല്ലതെ ഇവിടെ ആരും താമസിക്കാൻ പാടില്ലെന്നാണ് ഏർപ്പാട്.
നഗ്നനായിത്താമസിക്കുന്ന കാര്യം ശെമ്മാശന് ഒട്ടും സമ്മതമല്ലായിരുന്നു. എങ്കിലും ഗത്യന്തരമില്ലാതെയിരുന്നതിനാൽ ആ ക്രൂരൻ പറഞ്ഞതെല്ലാം സമ്മതിക്കുകയും അവിടെത്താമസിച്ച് ഇന്ദ്രജാലം, മഹേന്ദ്രജാലം, മന്ത്രവാദം മുതലായവ പഠിച്ചു തുടങ്ങുകയും ചെയ്തു. വൃത്തിഹീനന്മാരും, ക്രൂരന്മാരും ഭയങ്കരമൂർത്തികളുമായ ആ ദുഷ്ടന്മാരുടെ സഹവാസം സുശീലനായ ശെമ്മാശന് ഒട്ടും സന്തോ‌ഷാവഹമല്ലായിരുന്നു. എങ്കിലും ഉണ്ണാനുമുറങ്ങാനും കുളിക്കാനും മറ്റും അദ്ദേഹത്തിന് അവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
ഇങ്ങനെ പലോസ് ശെമ്മാശൻ ഒരു വ്യാഴവട്ടം (പന്ത്രണ്ടു സംവൽസരം) തികച്ചും ആ ഗുഹയിൽ താമസിച്ചു. അത്രയും കാലം കൊണ്ട് ആ മലയരയൻ പഠിച്ചിരുന്ന വിദ്യകൾ മുഴുവനും ശെമ്മാശനെ പഠിപ്പിക്കുകയും ബുദ്ധിമാനായ ശെമ്മാശൻ അവയെല്ലാം അക്ഷരംപ്രതി ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോഴേക്കും ശെമ്മാശന് ആ ഗുരുവിനെക്കുറിച്ചു വളരെ ഭക്തിയും അളവില്ലാതെ ബഹുമാനവും ഉണ്ടായിത്തീർന്നു. അപ്രകാരംതന്നെ ആ ഗുരുവിന് ശി‌ഷ്യനെക്കുറിച്ച് ഏറ്റവും സ്നേഹവും പുത്രനിർവ്വിശേ‌ഷമായ വാൽസല്യവുമുണ്ടായി. എങ്കിലും "ഇനി ഇവിടെനിന്നു വല്ലപ്രകാരവും വെളിക്കു ചാടണം" എന്നുള്ള വിചാരം ശെമ്മാശനും "ഇനിയവൻ നമ്മെപറ്റിച്ചു ചാടിപ്പോയേക്കാം" എന്നുള്ള വിചാരം ആ മലയരയനുമുണ്ടാകാതെയിരുന്നില്ല. അതിനാൽ മലയരയൻ ശെമ്മാശനെ സദാ സൂക്ഷിച്ചു കൊള്ളുന്നതിനു കാവൽക്കാരെ പ്രത്യേകം ചട്ടംകെട്ടി. അവർ രാത്രിയും പകലും ഒരു പോലെ ഗുഹാദ്വാരത്തിങ്കൽ കാവലായി. എന്നു മാത്രമല്ല, രാത്രികാലങ്ങളിൽ അവർ ഓരോരുത്തർ മാറിമാറി ഉറക്കമിളച്ചിരുന്നു. കൂടെക്കൂടെ ശെമ്മാശനെ വിളിക്കണമെന്നും വിളിക്കുമ്പോഴെല്ലാം ശെമ്മാശൻ മൂളണമെന്നും ഏർപ്പാടു വയ്ക്കുകയും ചെയ്തു.അതിനാൽ മനോരാജ്യം സാധിക്കാതെ ശെമ്മാശൻ വല്ലാതെ കുഴങ്ങിവശായി. എന്തെല്ലാമേർപ്പാടു കളുണ്ടായിരുന്നാലും കാവൽക്കാരെയെല്ലാം മയക്കി വെളിയിൽച്ചാടുന്നതിനുള്ള വിദ്യ ശെമ്മാശനറിയാമായിരുന്നു. എങ്കിലും തന്റെ ഗുരുനാഥനെ വഞ്ചിക്കുന്നതിനു അദ്ദേഹത്തിനു മനസ്സുവന്നില്ല. അതിനാലാണ് അദ്ദേഹം കുഴങ്ങിയത്. ഏതു വിധവും പോകണമെന്നുള്ള വിചാരം മൂത്തുവരികയും അതിനു നിവൃത്തിയില്ലാതെയായിത്തീരുകയും ചെയ്യുകയാൽ ശെമ്മാശൻ ഏറ്റവും വി‌ഷണ്ണനായി ഭവിച്ചു. വി‌ഷാദം നിമിത്തം അദ്ദേഹത്തിന് ഉണ്ണാനുമുറങ്ങാനും ആസ്ഥ കുറയുകയും സദാ ഒരു മൗനം അദ്ദേഹത്തെ ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അദ്ദേഹത്തെ പതിവുപോലെയല്ലാതെ വി‌ഷണ്ണനായിക്കാണുകയാൽ അദ്ദേഹത്തിന്റെ ഗുരുവായ മലയരയൻ അദ്ദേഹത്തെ അടുക്കൽ വിളിച്ച്, "നിനക്കെന്താണ് ഈയിടെ വലിയ വി‌ഷാദമുള്ളതുപോലെ ഇരിക്കുന്നത്? സത്യം പറയണം. നിനക്ക് ഇവിടെനിന്ന് പോകണമെന്നുണ്ടോ" എന്നു സ്വകാര്യമായി ചോദിച്ചു.
ശെമ്മാശൻ: എനിക്കങ്ങനെ ആഗ്രഹമുണ്ടെങ്കിലും അവിടുന്ന് അതിനനുവദിക്കുകയില്ലല്ലോ. അവിടുന്ന് അനുവദിക്കാതെയിരിക്കുന്നിടത്തോളം കാലം അതു സാദ്ധ്യവുമല്ല. അവിടുത്തെ വിട്ടുപിരിയുന്ന കാര്യത്തിലും എനിക്കു വളരെ സങ്കടമുണ്ട്. എങ്കിലും അനാഥനായ എന്നെ ബാല്യകാലം മുതൽ ഇങ്ങോട്ടു പോരുന്നതു വരെ വാൽസല്യപൂർവ്വം രക്ഷിച്ചിരുന്ന ദയാലുവായ വികാരിയദ്ദേഹത്തെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുള്ള ആഗ്രഹവും സാമാന്യത്തിലധികം എനിക്കുണ്ട്. ഈ രണ്ടു വിചാരവും കൂടി എന്നെ അത്യധികം വി‌ഷണ്ണനാക്കിത്തീർത്തിരിക്കുന്നു. ഇങ്ങനെയെല്ലാമാണ് പരമാർത്ഥം. ഇനി ഇവിടുത്തെ കല്പനപോലെ.
മലയരയൻ: നീ സത്യം പറഞ്ഞതിനെക്കുറിച്ചു നാം അത്യന്തം സന്തോ‌ഷിക്കുന്നു. നിന്നെ വിട്ടുപിരിയുന്ന കാര്യം നമുക്കൂം വളരെ സങ്കടമായിട്ടുള്ളതാണ്. നിന്നെ ദുഃഖിപ്പിക്കുന്ന കാര്യവും അങ്ങനെതന്നെ. ഇവിടെ വരുന്നവരെ വിട്ടയയ്ക്കുന്നതു നമ്മുടെ പതിവിനു വിരോധവുമാണ്. നാം മനസ്സാലെ നിന്നെ വിട്ടയച്ചാൽ നാമൊരസ്ഥിരചിത്തനാണെന്ന് ഇവിടെയുള്ളവർ വിചാരിക്കും. അതിനാൽ നാം അപ്രകാരം ചെയ്യുകയില്ല. എങ്കിലും നിന്റെ മനസ്സുപോലെ ചെയ്യുന്നതിനു നാമനുവദിച്ചിരിക്കുന്നു. നാമൊന്നും അറിഞ്ഞില്ലെന്നുള്ള ഭാവത്തിലിരുന്നേക്കാം. നമ്മുടെ കാവൽക്കാരറിയാതെ പോവാൻ നിനക്കു സാമർത്ഥ്യമുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക. നിനക്കു നിന്റെ ആദ്യരക്ഷിതാവിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരിക്കുന്ന സ്ഥിതിക്ക് നീ നമ്മെയും കാലാന്തരത്തിൽ മറന്നുകളയുകയില്ലെന്നു നാം വിശ്വസിക്കുന്നു.
ശെമ്മാശൻ: എന്റെ ജീവനുള്ള കാലത്തു ഞാൻഅവിടുത്തെ വിസ്മരിക്കുകയോ അവിടുത്തെക്കുറിച്ച് എനിക്കുള്ള ഭക്തിബഹുമാനാദരങ്ങൾക്കു കുറവു വരികയോ ചെയ്യുന്നതല്ല.
മലയരയൻ: എന്നാൽ നീ ഇവിടെനിന്നു പുറത്തുപോയാൽ എന്നെക്കുറിച്ചും ഈ സ്ഥലത്തെക്കുറിച്ചും ആരോടും യാതൊന്നും പറയുകയില്ലെന്നു സത്യം ചെയ്യണം.
ശെമ്മാശൻ ഇതു കേട്ട ഉടനെ സസന്തോ‌ഷം സത്യം ചെയ്യുകയും ആ ഗുരുവിനെ വന്ദിച്ച് അനുഗ്രഹം വാങ്ങുകയും അന്നു രാത്രിയിൽതന്നെ ചില വിദ്യകൾ പ്രയോഗിച്ചു കാവൽക്കാരെയും മറ്റും ബോധംകെടുത്തിക്കിടത്തീട്ടു യഥേഷ്ടം ഗുഹയിൽനിന്നു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹം അവിടെച്ചെന്ന ദിവസം അഴിച്ചു സൂക്ഷിച്ചുവച്ചിരുന്ന ഉടുപ്പുകളും തൊപ്പിയുമെല്ലാം എടുത്തുകൊണ്ടാണ് ഗുഹയിൽ നിന്നു പുറത്തിറങ്ങിയത്. അതിനാൽ പുറത്തിറങ്ങിയ ഉടനെ അവയെല്ലാം ധരിച്ചു ശെമ്മാശന്റെ വേ‌ഷത്തിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അന്നു നിലാവുള്ള കാലമായിരുന്നതിനാൽ കുറെ നടന്നപ്പോൾ ആ പെരുങ്കാട്ടിനിടയിൽ ചില ചെറുവഴികൾ അദ്ദേഹം കണ്ടു. എങ്കിലും അവ എങ്ങോട്ടെല്ലാമുള്ളവയാണെന്നു തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു. 'എവിടെയെങ്കിലും ചെല്ലട്ടെ; മനു‌ഷ്യരുള്ള ദിക്കിലെത്തിയാൽപ്പിന്നെ ചോദിച്ചറിഞ്ഞു സ്വദേശത്തേക്കു പോകാമല്ലോ' എന്നു വിചാരിച്ച് അവയിൽ ഒരു വഴിയേ അദ്ദേഹം നടന്നുതുടങ്ങി. അദ്ദേഹം ഗുഹയിലെ കാവൽക്കാരെയും മറ്റും ബോധംകെടുത്തിയിരുന്നതു മൂന്നേമുക്കാൽ നാഴിക നേരെത്തേക്കു മാത്രമായിരുന്നതിനാൽ അവർ ബോധം വീണു നോക്കുമ്പോൾ തന്നെ കാണാഞ്ഞിട്ടു പിന്നാലെ ഓടിയെത്തിയേക്കുമോ എന്നുളള ഭയമുണ്ടായിരുന്നതിനാൽ അദ്ദേഹം വളരെ വേഗത്തിലാണ് നടന്നത്. അങ്ങനെ പോയിപ്പോയി നേരം വെളുത്തപ്പോഴേക്കും അദ്ദേഹം മനു‌ഷ്യസഞ്ചാരമുള്ള ഒരു ദിക്കിലെത്തി. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ സ്വല്പം സമാധാനമായി. എങ്കിലും ഭയം മുഴുവനും വിട്ടുമാറിയില്ല. അതിനാൽ പിന്നെയും വേഗത്തിൽത്തന്നെ നടന്നു. അഞ്ചെട്ടു നാഴിക പുലർന്നപ്പോഴേക്കും അദ്ദേഹത്തിനു വിശപ്പൂം ദാഹവും ക്ഷീണവും കലശലാവുകയാൽ നടക്കാൻ വഹിയാതെയായി. അതിനാൽ വഴിയരികിൽ കണ്ടതായ ഒരു ചെറിയ വീട്ടിൽ കയറി. അവിടെ ഒരു വൃദ്ധ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരോടു ശെമ്മാശൻ, "വലിയമ്മേ,എനിക്കു വിശപ്പും ദാഹവും കലശലായിരിക്കുന്നു. കുറച്ചു കഞ്ഞി തരുമോ?" എന്നു ചോദിച്ചു.
വൃദ്ധ: എന്റെ മകനേ, അരിയില്ലാഞ്ഞിട്ട് ഇന്നലെത്തന്നെ ഇവിടെ കഞ്ഞിവച്ചില്ല. പിന്നെ ഞാൻ എങ്ങനെയാണ് കഞ്ഞി തരുന്നത്? ഇനി വല്ലയിടത്തും പോയി അരി മേടിച്ചു കൊണ്ട് വന്നിട്ടു വേണം കഞ്ഞിവയ്ക്കാൻ. അതുവരെ ഇവിടെ ഇരിക്കാമെങ്കിൽ ഉള്ളതിൽ പങ്കുതരാം.
ശെമ്മാശൻ: ഒരരിയുടെ തരിയെങ്കിലും ഇവിടെക്കാണാതിരിക്കുമോ?
വൃദ്ധ: ഒന്നോ ഒരു മുറിയോ അരി എന്റെ വട്ടി തട്ടിക്കുടഞ്ഞാൽ കാണുമായിരിക്കും. അതുകൊണ്ടെന്തു കാണിക്കാനാണ്?
ശെമ്മാശൻ: ഒരരിയെങ്കിലും എടുത്തുകൊണ്ടുവരണം. നമുക്കതുകൊണ്ടു വല്ലതും കൗശലമുണ്ടാക്കാം.
വൃദ്ധ: എന്റെ മകനേ, നിനക്കു പിച്ചുണ്ടോ? ആട്ടെ, ഞാൻ നോക്കട്ടെ. എന്നു പറഞ്ഞ് ആ വൃദ്ധ ചെന്ന് അവരുടെ അരിവട്ടി തട്ടിക്കുടഞ്ഞിട്ട് ഒരു പൊടിയരി കിട്ടിയതു ശെമ്മാശന്റെ കയ്യിൽ കൊണ്ടുചെന്നുകൊടുത്തു. ഉടനെ ശെമ്മാശൻ "ഇനി വല്യമ്മ വെള്ളം കോരി അടുപ്പത്തു വച്ചു തിളപ്പിക്കണം" എന്നു പറഞ്ഞു. ഇതു വെറും കമ്പമാണെന്നു വൃദ്ധയ്ക്കു തോന്നി. എങ്കിലും ഇയാൾ എന്തു ചെയ്യുന്നു എന്നു കാണാമല്ലോ എന്നു വിചാരിച്ചു വൃദ്ധ ഒരു പാത്രത്തിൽ വെള്ളം കോരി അടുപ്പത്തു വച്ചു തീകത്തിച്ചു വെള്ളം തിളപ്പിച്ചു. അപ്പോൾ ശെമ്മാശൻ ആ പൊടിയരികൊണ്ടു ചെന്നു വെള്ളത്തിലിട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പാത്രം നിറച്ചു കഞ്ഞിയുണ്ടായി. അതു കണ്ടു വൃദ്ധ വിസ്മയിച്ചു. ഉടനെ അവർ ഉപായത്തിലൊരു പുഴുക്കമുണ്ടായി. ശെമ്മാശനു കഞ്ഞി വിളമ്പിക്കൊടുത്തു. രണ്ടുപേരും വയറു നിറച്ചു കഞ്ഞി കുടിച്ചു കഴിഞ്ഞിട്ടും പിന്നെയും പാത്രത്തിലരയിടം കഞ്ഞി ശേ‌ഷിച്ചു. ശെമ്മാശൻ മലയരയന്റെ അടുക്കൽനിന്നു വിദ്യകളഭ്യസിച്ചിട്ട് ആദ്യമായി പ്രയോഗിച്ച വിദ്യ കാവൽക്കാരെ ബോധംകെടുത്തിയതും രണ്ടാമത്തെ വിദ്യ ഇതുമായിരുന്നു. കഞ്ഞികുടി കഴിഞ്ഞതിന്റെ ശേ‌ഷം ശെമ്മാശൻ വൃദ്ധയോട്, "ഇവിടെ നിന്നു കടമറ്റത്തു പള്ളിയിലേക്ക് എന്തുദൂരമുണ്ട്" എന്നു ചോദിച്ചു. "ഒരു നാലു നാഴിക കാണും" എന്നു വൃദ്ധ പറഞ്ഞു. "എന്നാൽ പരിഭ്രമിക്കാനൊന്നുമില്ല" എന്നു വിചാരിച്ചു ശെമ്മാശൻ അവിടെത്തന്നെ കിടന്ന് ഒന്നുറങ്ങി. ഉണർന്നെണീറ്റ് അദ്ദേഹം പതുക്കെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു കണ്ടവരോടൊക്കെ വഴി ചോദിച്ചുചോദിച്ച് സന്ധ്യയ്ക്കു മുമ്പായി പഴയ വാസസ്ഥലത്തെത്തി. കത്തനാരെ കണ്ടു വന്ദിച്ചു. ശെമ്മാശനെ കണ്ടിട്ടു കത്തനാർ ആളറിഞ്ഞില്ല. അതിനാൽ ശെമ്മാശൻ "അച്ഛൻ എന്നെ അറിയില്ലയോ? ഞാൻ ഇവിടുത്തെ ദാസനും ശി‌ഷ്യനുമായ പൗലൂസാണ്" എന്നു പറഞ്ഞു. അതു കേട്ടു കത്തനാർ, "അയ്യോ, എന്റെ കുഞ്ഞേ, നീ മരിച്ചുപോയിയെന്നാണല്ലോ ഞാൻവിചാരിച്ചിരുന്നത്" എന്നു പറഞ്ഞുകൊണ്ട് ശെമ്മാശനെ മുറുകെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുപൊഴിച്ചു. അപ്പോൾ ശെമ്മാശനും സന്തോ‌ഷ പാരവശ്യത്താൽ പൊട്ടിക്കരഞ്ഞുപോയി. പിന്നെ കുറച്ചുനേരത്തേക്കു സന്തോ‌ഷാധിക്യത്താൽ രണ്ടുപേർക്കും സംസാരിക്കാൻ ശബ്ദം പുറപ്പെടാതെയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ കത്തനാർ ഒരുവിധം മനസ്സിനെ സമാധനപ്പെടുത്തിക്കൊണ്ട് "നീ ഇത്രയും കാലം എവിടെ യായിരുന്നു" എന്നു ചോദിച്ചു.
ശെമ്മാശൻ: ഞാൻഅന്നു പശുക്കളെ അന്വേ‌ഷിച്ചു കാട്ടിൽ നടന്നപ്പോൾ വഴിതെറ്റി നടന്നു നടന്നു ഒടുക്കം പരിചയമില്ലാത്ത ഒരു സ്ഥലത്തു ചെന്നു ചേർന്നു. അവിടെ വച്ചു ചില ദുഷ്ടന്മാർ എന്നെ പിടിച്ചു കാരാഗൃഹത്തിലാക്കി. അവിടെനിന്നു പോരാൻ ഇപ്പോൾ മാത്രമേ എനിക്കു തരംകിട്ടിയുള്ളു. ഉടനെ ഞാൻപോരികയും ചെയ്തു.
കത്തന്നാർ: ദൈവകൃപകൊണ്ട് ഇപ്പോളെങ്കിലും തിരിയെപ്പോരാൻ സാധിച്ചുവല്ലോ. അതുതന്നെ ഭാഗ്യം. എന്റെ ഒരു മകൻ മരിച്ചുപോയിട്ടു വീണ്ടും ജനിച്ചുവന്നതുപോലെയുള്ള സന്തോ‌ഷം എനിക്കിപ്പോൾ തോന്നുന്നുണ്ട്.
അവർ ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നപ്പോൾ പള്ളിയിലെ കപ്പിയാർ ഓടി വിയർത്തു കിടുകിടാ വിറച്ചുകൊണ്ട് അവിടെയെത്തി, "അയ്യോ, നമ്മുടെ പള്ളിയിൽ പിശാചുക്കൾ നിറഞ്ഞു. ഓരോന്നിന്റെ സ്വരൂപം എങ്ങനെയിരിക്കുന്നു! അവരെക്കണ്ടാൽ പേടിച്ചു ചത്തുപോകും. നേരം സന്ധ്യയായല്ലോ. പള്ളിയിൽ കേറി മണിയടിക്കാൻ നിവൃത്തിയില്ല. അങ്ങോട്ടുചെന്നാൽ അവർ പിടിച്ചു ജീവനോടെ വിഴുങ്ങും, സംശയമില്ല. ഓരോന്നിന്റെ പൊക്കം ഓരോ കൊന്നത്തെങ്ങോളമുണ്ട്. പിടിച്ചാൽ പിടിമുറ്റാത്ത വണ്ണം. കരിങ്കല്ലുകൊണ്ടു വാർത്തതുപോലെ എല്ലാം കറുകറെയിരിക്കുന്നു. ഇനി എന്താ നിവൃത്തി? ഇന്നു പള്ളിയിൽ മണിയടിയും നമസ്കാരവുമൊന്നും വേണ്ടയോ? അത് അച്ഛൻ നിശ്ചയിക്കണം. ഇന്നവിടെ മനു‌ഷ്യരായിട്ടുള്ളവരാരും വരികയില്ല; അതു തീർച്ചതന്നെ" എന്നു പറഞ്ഞു. അപ്പോൾ ശെമ്മാശൻ, "ഞാനങ്ങോട്ടു വരാം. കപ്പിയാരും വരണം. ഞാൻആ പിശാചുക്കളെയൊക്കെ അവിടെനിന്നു മാറ്റിത്തരാം" എന്നു പറഞ്ഞു.
കത്തനാർ: അയ്യോ, നീ പോകണ്ടാ.ഇനിയും വല്ലതും ആപത്തുപറ്റിയേക്കും. ഞാനങ്ങോട്ടു ചെല്ലാം. എനിക്കു വല്ലതും പറ്റിയാലും തരക്കേടില്ല. വയസ്സ് എൺപത്തെട്ടായല്ലോ. ഇനി ഞാൻ ജീവിച്ചിരുന്നാൽ എത്ര നാളിരിക്കും? എന്റെ കുഞ്ഞിനു ചെറുപ്പമല്ലേ? നീ ഇനിയും വളരെക്കാലം ജീവിച്ചിരിക്കേണ്ടുന്ന ആളാണല്ലോ.
ശെമ്മാശൻ: ദൈവത്തിന്റെ കൃപകൊണ്ട് ആർക്കും ആപത്തൊന്നും സംഭവിക്കയില്ല. ഞാനിപ്പിശാചുക്കളെ അവിടെനിന്ന് ഓടിക്കാം. അച്ഛൻ കൂടെ വരുന്നുണ്ടെങ്കിൽ വരണം, നമുക്കു പോകാം. അച്ചനെ അയച്ചിട്ടു ഞാനിവിടെ ഇരിക്കയില്ല. തീർച്ചതന്നെ.
ഇങ്ങനെപ്പറഞ്ഞ് കത്തനാരും ശെമ്മാശനും കപ്പിയാരുംകൂടി പള്ളിയിലേക്കു ചെന്നു. കപ്പിയാരുടെ വാക്കു കേട്ടപ്പോൾത്തന്നെ പള്ളിയിൽ വന്നിരിക്കുന്നതു തന്നെ അന്വേ‌ഷിച്ചു കണ്ടുപിടിക്കാനായി ഗുഹയിൽ നിന്നു പുറപ്പെട്ടിരിക്കുന്നവരായിരിക്കും എന്നു ശെമ്മാശൻ ഊഹിചു. അവിടെച്ചെന്നു കണ്ടപ്പോൾ അങ്ങനെതന്നെ എന്നു തീർച്ചയാവുകയും ചെയ്തു. ശെമ്മാശൻ അവരുടെ അടുക്കലേക്കു ചെല്ലുന്നതു കണ്ടുപേടിചുവിറചുകൊണ്ട് കത്തനാർ, "എന്റെ മകനേ, അടുത്തു പോകരുതേ" എന്നു പറഞ്ഞു. ശെമ്മാശൻ ഒരു കൂസലും കൂടാതെ അടുത്തുചെന്ന് അവരോട് "നിങ്ങൾ ഇവിടെ എന്തിനു വന്നു? ഇതു ദേവാലയമാണ്. നിങ്ങൾക്കു കളിക്കാനും പാർക്കാനുമുള്ള സ്ഥലമല്ല. നിങ്ങൾക്കു ജീവനോടുകൂടി തിരിയെപ്പോകണമെന്നുണ്ടെങ്കിൽ ക്ഷണത്തിൽ ഇവിടെ നിന്നറങ്ങി, വന്നവഴിയേ പൊയ്ക്കൊൾവിൻ. അല്ലെങ്കിൽ നിങ്ങളുടെ കഥ ഞാൻകഴിക്കും" എന്നു പറഞ്ഞു. അതു കേട്ട് ആ കാട്ടുമുട്ടന്മാർ "ഞങ്ങൾ നിന്നെക്കൊണ്ടുപോകാനായിട്ടാണ് വന്നത്. നിന്നെയുംകൊണ്ടല്ലാതെ ഞങ്ങൾ പോവുകയില്ല" എന്നു പറഞ്ഞുകൊണ്ട് ശെമ്മാശനെ പിടിക്കാനായി എല്ലാവരും അടുത്തുകൂടി. ശെമ്മാശൻ ഒരു വിദ്യ പ്രയോഗിക്കുകയും ആ ദുഷ്ടന്മാർ ബോധംകെട്ടു വെട്ടിയിട്ട മരങ്ങൾപോലെ തൽക്ഷണം നിലംപതിക്കുകയും ചെയ്തു. ഇതു കണ്ടു കത്തനാരും കപ്പിയാരും അത്ഭുതപരവശരായിത്തീർന്നു. ഉടനെ കപ്പിയാർ മണിയടിക്കുകയും പള്ളിയിൽ പതിവിലധികം ആളുകൾ വന്നുകൂടുകയും ചെയ്തു. വൈകുന്നേരം പതിവുള്ള കർമ്മാനു‌ഷ്ഠാനുങ്ങളെലാം കഴിഞ്ഞതിന്റെ ശേ‌ഷം ജനങ്ങളെല്ലാവരും ആ കാട്ടാളന്മാരുടെ ഭയങ്കര ആകൃതി കണ്ടും ശെമ്മാശന്റെ വിദ്യയെക്കുറിച്ചു കേട്ടും വിസ്മയിച്ചു. അപ്പോൾ കത്തനാർ ശെമ്മാശനോട്, "ഇവർ മരിച്ചുപോയിരിക്കുമോ?" എന്നു ചോദിച്ചു.
ശെമ്മാശൻ: മരിച്ചിട്ടില്ല. വേണമെങ്കിൽ മരിപ്പിക്കാം.
കത്തനാർ: ഏതുവിധവും ഇവരെ ഇവിടെനിന്നു കളയണമല്ലോ. ഇവർ ഇവിടെ കിടന്നാലും നടന്നാലും ഉപദ്രവം തന്നെ.
ശെമ്മാശൻ: ഇപ്പോൾ കളഞ്ഞേക്കാം.
അദ്ദേഹം പിന്നെയും എന്തോ വിദ്യ പ്രയോഗിച്ചു. ഉടനെ ആ ഉറക്കത്തിൽനിന്നെന്നപ്പോലെ ഉണർന്നേണീറ്റു. ഭയങ്കരാകൃതികൾ അപ്പോൾ ശെമ്മാശൻ, "എന്താ ഇനിപ്പൊയ്ക്കൊള്ളാമോ? വേണമെങ്കിൽ കുറച്ചുകൂടി വല്ലതുമാവാം" എന്നു പറഞ്ഞു. അതു കേട്ട് ആ കാട്ടുമുട്ടന്മാർ
"അയ്യോ, ഇനി ഒന്നും വേണ്ടാ. ഞങ്ങൾ പൊയ്ക്കൊള്ളാം" എന്നു പറഞ്ഞു ശെമ്മാശനെ വന്ദിച്ചിട്ട് അപ്പോൾത്തന്നെ അവിടെനിന്നു പോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെലാം അത്ഭുതപ്പെടുകയും ശെമ്മാശനെ വളരെ പുകഴ്ത്തുകയും ചെയ്തു. അപ്പോൾ കത്തനാർ ശെമ്മാശനോട്, "എന്റെ മകനേ, നീ ഈ ദിവ്യശക്തി എവിടെനിന്നു കിട്ടി?" എന്നു ചോദിച്ചു. "ഇതൊന്നും എന്റെ ശക്തിയില്ല എല്ലാം ദൈവത്തിന്റെ ശക്തിയാണ്. ദൈവം സർവ്വശക്തനാണല്ലോ" എന്നു ശെമ്മാശൻ മറുപടി പറയുകയും ചെയ്തു.
അനന്തരം അധികം താമസിയാതെ മേൽപട്ടക്കാരെല്ലാവരുംകൂടി ശെമ്മാശനു കത്തനാർപട്ടം കൊടുത്തു. അന്നു മുതൽ അദ്ദേഹത്തെ ജനങ്ങൾ "കടമറ്റത്തു കത്തനാർ" എന്നും "കടമറ്റത്തച്ചൻ" എന്നും അവരുടെ സ്ഥിതി അനുസരിച്ചു പറഞ്ഞുതുടങ്ങി. അക്കാലത്ത് അദ്ദേഹം സ്വദേശത്തു ചിലർക്കുണ്ടായ ബാധോപദ്രവങ്ങളും ചാത്തന്റെ ഉപദ്രവങ്ങളും മറ്റും മാറ്റുകയാൽ അദ്ദേഹം വലിയ മന്ത്രവാദിയാണെന്ന് ഒരു പ്രസിദ്ധി ഉണ്ടായിത്തീരുകയും തന്നിമിത്തം ദൂരസ്ഥലങ്ങളിൽനിന്നുകൂടി ആളുകൾ വന്നു മന്ത്രവാദത്തിനായി അദ്ദേഹത്തെ കൊണ്ടുപോയിത്തുടങ്ങുകയും ആ മാർഗ്ഗത്തിൽ അദ്ദേഹത്തിനു ധാരാളം പണം കിട്ടിത്തുടങ്ങുകയും ചെയ്തു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നല്ല സമ്പന്നനായിത്തീരുകയും അദ്ദേഹത്തിന്റെ രക്ഷിതാവായിരുന്ന വികാരിക്കത്തനാർ ചരമഗതിയെ പ്രാപിക്കുകയും ചെയ്യുകയാൽ അദ്ദേഹം സ്വന്തമായി ഒരു ഗൃഹം പണികഴിപ്പിച്ചു താമസം അങ്ങോട്ടു മാറ്റി. അതിനാൽ അദ്ദേഹം പാചകന്മാരായും പരിചാരകന്മാരായും മറ്റും നാലഞ്ചുപേരെ തന്നോടുകൂടി താമസ്സിപ്പിച്ചു തുടങ്ങുകയും ചെയ്തു.
അപ്പോഴേക്കും "കടമറ്റത്തു കത്തനാർ" എന്നുള്ള കീർത്തി ലോകത്തിൽ സർവ്വത്ര വ്യാപിച്ചു. കടമറ്റത്തു കത്തനാർ വിചാരിച്ചാൽ സാധിക്കാത്ത കാര്യം ലോകത്തിൽ യാതൊന്നുമില്ലെന്നുള്ള വിശ്വാസം സകല ജനങ്ങളുടെയിടയിലും ദൃഢമായിത്തീർന്നു. അതിനാൽ ഓരോരോ കാര്യങ്ങൾക്കായി അദ്ദേഹത്തെ കൊണ്ടു പോകുവാൻ ജനങ്ങൾ സദാ വന്നുകൊണ്ടിരുന്നു. ആരാവശ്യപ്പെട്ടാലും എവിടെയായാലും അദ്ദേഹം പൊയ്ക്കൊണ്ടിരിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം സ്വഗൃഹത്തിൽ താമസിച്ചിരുന്ന ദിവസം ചുരുക്കമായിരുന്നു. അദ്ദേഹം ഒരു കാര്യത്തിനായി പോയിട്ട്, അതു സാധിക്കാതെ വരിക ഒരിക്കലുമുണ്ടായില്ല. ആർക്കായാലും ഏതു കാര്യമായാലും സാധിച്ചുകൊടുത്താൽ ഇന്നതു കിട്ടണമെന്നുള്ള നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം വിചാരിക്കുന്നതിൽ കൂടുതലായിട്ടാല്ലാതെ അദ്ദേഹത്തിനാരും കൊടുക്കാറുമില്ല. അതിനാലദ്ദേഹം കാലക്രമേണ വലിയ കുബേരനായിത്തീർന്നു. കടമറ്റത്തു കത്തനാരുടെ മന്ത്രവാദമെന്നുള്ള പ്രസിദ്ധി ലോകത്തിലെല്ലാം നിറഞ്ഞു കവിയുകയാൽ അനേകം ദിക്കുകളിൽനിന്നും പലരും മന്ത്രവാദം പഠിക്കാനായി അദ്ദേഹത്തിന്റെ അടുക്കൽ വന്നു ചേരുകയും എല്ലാവരെയും അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ അദ്ദേഹത്തിനു ശി‌ഷ്യ സമ്പത്തും ധാരാളമുണ്ടായി. "കടമറ്റത്തു സമ്പ്രദായം" എന്നുള്ളത് ഇന്നും പ്രസിദ്ധമാണല്ലോ. ആ സമ്പ്രദായക്കാരായ മന്ത്രവാദികൾ ഇപ്പോഴും പല സ്ഥലങ്ങളിലുമുണ്ട്. ഇപ്രകാരമെല്ലാമാണ് കടമറ്റത്തു കത്തനാരുടെ ജീവിതകഥാ സംക്ഷേപം മരിക്കുന്നതുവരെ താൻ മന്ത്രവാദം മുതലായവ പഠിച്ചത് ആരോടാണെന്നും മറ്റുമുള്ള വിവരം അദ്ദേഹം ആരോടും പറഞ്ഞില്ല. ഗുരുവിന്റെ അടുക്കൽവച്ചു ചെയ്ത സത്യം അദ്ദേഹം ശരിയായിട്ടുതന്നെ നിർവ്വഹിച്ചു. എങ്കിലും അദ്ദേഹം സ്വന്തം ജീവചരിത്രം ഒരു താളിയോലഗ്രന്ഥത്തിലെഴുതി സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലശേ‌ഷം ആ ഗ്രന്ഥം മൂലമാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധമായിത്തീർന്നത്.
കടമറ്റത്തു കത്തനാരുടെ കുടുംബം അദ്ദേഹത്തോടുകൂടിത്തന്നെ അവസാനിച്ചു. അദ്ദേഹം താമസിച്ചിരുന്ന ഗൃഹംപോലും ഇപ്പോൾ അവിടെ കാൺമാനില്ല. എങ്കിലും ചില മന്ത്രവാദികളും മറ്റും ഇപ്പോഴും ആ സ്ഥലത്തു ചെന്ന് അദ്ദേഹത്തെ ധ്യാനിച്ചു വന്ദിക്കുകയും ചില കാര്യസിദ്ധിക്കായി പ്രാർത്ഥിക്കുകയും ചില വഴിപാടുകൾ കഴിക്കുകയും മറ്റും ചെയ്തുവരുന്നുണ്ട്. അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുന്ന മഹാന്മാരെക്കുറിച്ചുള്ള ഭക്തി ജനങ്ങളുടെ ഹൃദയത്തിൽനിന്ന് എളുപ്പത്തിൽ വിട്ടുപോവുകയില്ല. പുളിയാമ്പള്ളി നമ്പൂരിക്കും മറ്റും ഇപ്പോഴും ചിലർ വെള്ളംകൂടി നടത്തിവരുന്നുണ്ടല്ലോ. ഇനി കത്തനാരുടെ അത്ഭുതകർമ്മങ്ങളിൽ ചിലതുകൂടിപ്പറയാം.
പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി. ആ യക്ഷി പകൽസമയത്തും സർവ്വാംഗസുന്ദരിയും യുവതിയുമായ ഒരു വേശ്യസ്ത്രീയുടെ വേ‌ഷം ധരിച്ച് ആ വഴിയിൽച്ചെന്നു നിൽക്കും. അ വഴിയേ പോക്കുന്നവരോട് ആദ്യംതന്നെ "ഒരിക്കൽ മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു സസ്മിതം ചോദിക്കും. ചുണ്ണാമ്പു കൊടുത്തു കഴിയുമ്പോൾ നർമ്മസല്ലാപം തുടരും. അവളുടെ വാക്കു കേട്ടാൽ മയങ്ങിപ്പോകാത്തവരില്ലായിരുന്നു. അതിനാൽ അവൾ പറഞ്ഞു മയക്കി ഓരോരുത്തരെയും കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. കാട്ടിൽചെന്നാലുടനെ പിടിച്ചു കടിച്ചുകീറി ചോര കുടിക്കുകയും നഖവും ശിഖയുമല്ലാത്തതെല്ലാം ഭക്ഷിക്കുകയും ചെയ്യു. ഇതായിരുന്നു അവളുടെ പതിവ്. ഇങ്ങനെ അവൾ അനേകമാളുകളെ ഭക്ഷിച്ചു. ഇതറിഞ്ഞു ജനങ്ങൾ അതിലേ നടക്കാതായി. അപ്പോൾ ആ യക്ഷി രാത്രികാലങ്ങളിൽ കുടിയിടയിൽ കടന്നും മനു‌ഷ്യരെ പിടിച്ചു ഭക്ഷിച്ചുതുടങ്ങി. അതിനാൽ ജനങ്ങൾ ഏതുവിധവും ഈ യക്ഷിയെ ഇവിടെനിന്ന് ഒഴിച്ചുവിടണമെന്നു വിചാരിച്ച് അനേകം മന്ത്രവാദികളെ വരുത്തി പല വിദ്യകൾ ചെയ്യിച്ചു. അതൊന്നുകൊണ്ടും യതൊരു ഫലവുമുണ്ടായില്ല. ഒടുക്കം ചിലർ കടമറ്റത്തു ചെന്നു കത്തനാരെ കണ്ടു വിവരം പറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.
കത്തനാർ ആ സ്ഥലത്തു ചെന്നപ്പോഴും യക്ഷി മേൽപറഞ്ഞ വേ‌ഷത്തിൽ വഴിയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെന്നപ്പോൾ യക്ഷി പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്, "ഒന്നു മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു ചോദിച്ചു. അതുകേട്ടു കത്തനാർ സന്തോ‌ഷത്തോടുകൂടി "തരാമല്ലോ" എന്നു പറഞ്ഞിട്ടു കുറച്ചു ചുണ്ണാമ്പെടുത്ത് ഒരിരുമ്പാണിമേൽ വച്ചു നീട്ടിക്കൊടുത്തു. അതു മേടിക്കാൻ യക്ഷി സ്വല്പം മടിച്ചു. ഏങ്കിലും മേടിച്ചു. അതോടുകൂടി യക്ഷി കത്തനാരുടെ ബന്ധനത്തിലകപ്പെടുകയും അവൾക്ക് ഒന്നിനും ശക്തിയില്ലാതായിത്തീരുകയും ചെയ്തു.
ചുണ്ണാമ്പോടുകൂടി ആ ഇരുമ്പാണി കൈയിൽ കൊടുത്തു എന്നാണ് യക്ഷിക്കു തോന്നിയത്. എന്നാൽ കത്തനാർ ഒരു മന്ത്രം ജപിച്ച് ആ ആണി അവളുടെ ശിരസ്സിൽ തറയ്ക്കുകയാണ് ചെയ്തത്. ആ വാസ്തവവും യക്ഷി അറിഞ്ഞില്ല.
ചുണ്ണാമ്പ് കൊടുത്തിട്ട് ഉടനെ കത്തനാർ നടന്നുതുടങ്ങി. ഒരു ദാസിയെപ്പോലെ യക്ഷിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. അങ്ങനെ നടന്നും ഇടയ്ക്ക് ചില സ്ഥലങ്ങളിലും താമസിച്ചും നാലഞ്ചു ദിവസംകൊണ്ട് അവർ കായംകുളത്തു വന്നു ചേർന്നു. അവിടെ കത്തനാർക്കു പരിചയമുള്ള ഒരു വീടുണ്ടായിരുന്നതിനാൽ അദ്ദേഹം അവിടെ കയറി. യക്ഷിയും കൂടെത്തന്നെ ഉണ്ടായിരുന്നു. ആ വീട് കത്തനാരുടെ മാതുലന്റേതായിരുന്നുവത്ര. അവിടെ അക്കാലത്തു കത്തനാരുടെ മാതുലിയും വയോവൃദ്ധയും വിധവയുമായ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിധവ യക്ഷിയെ കണ്ടിട്ട് "ഇവളേതാണ്" എന്നു ചോദിച്ചു.
കത്തനാർ: ഇവളെ ഇപ്പോൾ ഞാനെന്റെ ദാസിയാക്കിയിരിക്കുകയാണ്, എന്താ ചോദിച്ചത്?
വൃദ്ധ: എനിക്കു സഹായത്തിന് ഇവിടെ ഒരു പെണ്ണുണ്ടായാൽ കൊള്ളാമെന്നുണ്ട്. ഇവിടെ ഞാൻമാത്രമല്ലേയുള്ളൂ? അതാണ് ചോദിച്ചത്.
കത്തനാർ: ഓഹോ, വിരോധമില്ല. വേണമെങ്കിൽ ഇവളെ ഇവിടെ താമസിപ്പിച്ചേക്കാം.
ഇതുകേട്ടു വൃദ്ധയ്ക്കു വളരെ സന്തോ‌ഷമായി. അവർ ആ യക്ഷിയെ തന്റെ പുത്രിയെപ്പോലെ വാൽസല്യപൂർവം സ്വീകരിച്ചു. ഉടനെ കത്തനാർ കുളിക്കാൻ പോയി. യക്ഷിയും വൃദ്ധയും കുടി ഭക്ഷണത്തിനെല്ലാം കാലമാക്കി. കത്തനാർ കുളിയും ഊണും കഴിഞ്ഞു സ്വല്പമൊന്നു കിടന്നു. വൃദ്ധയും യക്ഷിയും ഊണു കഴിഞ്ഞ് ഓരോ വർത്തമാനങ്ങളും പറഞ്ഞ് അവിടെ വേറൊരു മുറിയിലിരുന്നു. ആ സമയം വാൽസല്യത്തോടുകൂടി അവർ, യക്ഷിയുടെ തലമുടി ഭംഗിയായി കെട്ടിക്കുന്നതിനായി ചീർപ്പെടുത്തു ചീകി. അപ്പോൾ എന്തോ തടഞ്ഞതായി തോന്നുകയാൽ അവർ സൂക്ഷിച്ചു നോക്കുകയും യക്ഷിയുടെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നതായി കാണുകയും ചെയ്തു. ഉടനെ വൃദ്ധ, "അയ്യോ മകളെ, ഇതാ നിന്റെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നു. ഇതെങ്ങനെ വന്നു? കഷ്ടംതന്നെ" എന്നു പറഞ്ഞ് ആ ആണി വലിച്ചൂരി. തൽക്ഷണം യക്ഷി പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും അദൃശ്യമായി ഭവിക്കുകയും ചെയ്തു. വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് അടുക്കൽ ഇരുന്നിരുന്നവൾ പെട്ടെന്ന് അദൃശ്യയായിത്തീർന്നപ്പോൾ വൃദ്ധ വല്ലാതെ പരിഭ്രമിച്ചു കത്തനാരുടെ അടുക്കൽചെന്നു വിവരം പറഞ്ഞു. തലയിൽ തറച്ചിരുന്ന ആണി ഊരിക്കളഞ്ഞു എന്നു കേട്ടപ്പോൾ, എന്നാൽ കാര്യം തെറ്റി എന്നു പറഞ്ഞിട്ട് കത്തനാരും പിന്നാലെ പുറപ്പെട്ടു. ചില ലക്ഷണങ്ങൾകൊണ്ട് യക്ഷി വടക്കോട്ടാണ് പോയതെന്നറിഞ്ഞു കത്തനാരും വടക്കോട്ടുതന്നനടന്നു. കുറച്ചുദൂരം ചെന്നപ്പോൾ യക്ഷി അതിവേഗത്തിൽ നടന്നുപോകുന്നതു കത്തനാർ കണ്ടു. കൂടെ എത്തണമെന്നു വിചാരിച്ചു കത്തനാരും ക്ഷണത്തിൽ നടന്നു. രണ്ടുപേരും മാന്നാറിൽ വന്നു ചേർന്നു. കത്തനാർ ആറ്റുകടവിലെത്തിയപ്പോഴേക്കും കടത്തുകാരൻ യക്ഷിയെ ഒരു തോണിയിൽ കയറ്റി "പനയന്നാർകാവിൽ" ക്കടവിലിറക്കിക്കഴിഞ്ഞു. കത്തനാർക്കു പിന്നാലെ എത്തുന്നതിനു തൽക്കാലമവിടെ വേറെ വള്ളമില്ലായിരുന്നു. വള്ളം കിട്ടീട്ട് അതിൽക്കയറി അക്കരെച്ചെലുമ്പോഴേക്കും യക്ഷി അവിടെനിന്നു പൊയ്ക്കളഞ്ഞെങ്കിലോ എന്നു വിചാരിച്ച് കത്തനാർ അവിടെനിന്നുകൊണ്ട് യക്ഷിക്ക് അവിടെനിന്നു പോകാൻ പാടില്ലാത്ത വിധത്തിൽ ഒരു വിദ്യ പ്രയോഗിച്ചു. പിന്നെ അദ്ദേഹം ഒരു വാഴയിൽനിന്നുഒരു തൂശനില മുറിച്ചെടുത്തു വെള്ളത്തിലിട്ട് അതിൽക്കയറി തുഴഞ്ഞ് അക്കരെയിറങ്ങി യക്ഷിയുടെ അടുക്കൽചെന്ന്, "നീ എവിടെപ്പോകുന്നു" നിന്നെ ഞാൻവിട്ടയയ്ക്കുകയില്ല. ജനങ്ങൾക്കു യാതൊരു ഉപദ്രവവും ചെയ്യാതെ ഇവിടെ ഇരുന്നുകൊള്ളമെങ്കിൽ ഞാനങ്ങനെ അനുവദിക്കാം.അല്ലാത്തപക്ഷം നിന്നെ ഞാൻഅറുത്തു ഹോമിക്കും. ഏതാണ് നിനക്കു സമ്മതമെന്നു പറയുക" എന്നു പറഞ്ഞു. അതുകേട്ട് യക്ഷി, " ഞാൻ ആരെയും ഉപദ്രവിക്കാതെ ഇനിയെന്നും ഇവിടെ ഇരുന്നുകൊള്ളാം. എന്നെ സംഹരിക്കരുതെന്നു ഞാനപേക്ഷിക്കുന്നു" എന്നു പറഞ്ഞു. "ഇവിടെ ഇരുന്നുകൊള്ളാമെങ്കിൽ അങ്ങനെ സത്യം ചെയ്യുക" എന്നു കത്തനാർ പറയുകയും യക്ഷി അപ്രകാരം സത്യം ചെയുകയും ചെയ്തു. അന്നുമുതൽ ആ യക്ഷി അവിടെത്തന്നെ താമസമായി. യക്ഷി അദൃശ്യയായിട്ടാണ് അവിടെ താമസിക്കുന്നത്. എങ്കിലും കറുത്തവാവ്, വെള്ളിയാഴച ഇങ്ങനെയുള്ള ദിവസങ്ങളിൽ അർദ്ധരാത്രി സമയത്തും മറ്റും ചിലർ ആ യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രൂപത്തിലും കത്തുന്ന തീയായിട്ടും മറ്റും ഇപ്പോഴും ചില കാലങ്ങളിൽ കാണാറുണ്ടെന്നാണ് കേൾവി. അവിടെയുള്ള ഭദ്രകാളീക്ഷേത്രത്തെ പ്രധാനമാക്കിപ്പറയുമ്പോൾ ജനങ്ങൾ ആ യക്ഷിയെ "പനയന്നാർക്കാവിലെ യക്ഷി"യെന്നും ദേശപ്പേരിനെ അടിസ്ഥാനപ്പെടുത്തിപ്പറയുമ്പോൾ "പരുമലയക്ഷി" എന്നും പറഞ്ഞുവരുന്നു. ആ യക്ഷി അവിടെ വന്നതിൽപിന്നെ ആരെയും ഒരുവിധത്തിലും ഉപദ്രവിച്ചതായി കേട്ടുകേൾവി പോലുമില്ല.
കടമറ്റത്തു കത്തനാരും അക്കാലത്തുണ്ടായിരുന്ന കുഞ്ചമൺമഠത്തിൽ മൂത്തപോറ്റിയും തമ്മിൽ പരിചയമെന്നല്ല, വലിയ സ്നേഹമായിരുന്നു. കുഞ്ചമൺ പോറ്റിമാർ പണ്ടേതന്നെ വലിയ മന്ത്രവാദികളും ചാത്തന്മാരെ സേവിച്ചു വശംവദന്മാരാക്കീട്ടുള്ളവരുമാണെന്നു പ്രസിദ്ധമാണല്ലോ. കത്തനാരും വലിയ മന്ത്രവാദിയായി സഞ്ചരിക്കുമ്പോൾ വഴിയിൽ വച്ചും മറ്റും കത്തനാരും പോറ്റിയും തമ്മിൽ കാണുകയും അപ്പോഴെല്ലാം പോറ്റി കത്തനാരെ മഠത്തിലേക്കു ചെല്ലാനായി ക്ഷണിക്കുകയും പതിവായിരുന്നു.
ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരിക്കൽ കുഞ്ചമൺമഠത്തിലൊന്നു പോകണമെന്നു കത്തനാർ നിശ്ചയിച്ചു. അവർ തമ്മിൽ വലിയ സ്നേഹമായിരുന്നുവെങ്കിലും സ്വൽപം ഉൾത്തിടുക്കമുണ്ടായിരുന്നു. താൻ ചാത്തന്മാരെ തന്റെ ഭൃത്യന്മാരെപ്പോലെ ആക്കീട്ടുണ്ടല്ലോ എന്നും അതു കത്തനാർക്കു സാധിച്ചിട്ടില്ലല്ലോ എന്നുമായിരുന്നു പോറ്റിയുടെ വിചാരം. ഇന്ദ്രജാലം മഹേന്ദ്രജാലം മുതലായ വിദ്യകളിൽ പോറ്റിക്കുതന്നോളം നൈപുണ്യമില്ലല്ലോ എന്നൊരു വിചാരം കത്തനാർക്കുമുണ്ടായിരുന്നു. അതിനാൽ കത്തനാർ ഒരു കൗശലം പ്രയോഗിച്ചു. കുഞ്ചമൺപോറ്റി എവിടെയെങ്കിലും വള്ളത്തിലോ ബോട്ടിലോ കയറിപ്പോകുമ്പോൾ ഊന്നാനും തണ്ടുവലിക്കാനും മറ്റും അന്യന്മാർക്കു അദൃശ്യന്മാരായ ചാത്ത ന്മാരാണ് പതിവ്. അതുപോലെ തനിക്കും പോകണമെന്നു നിശ്ചയിച്ച് കത്തനാർ ഒരു വള്ളത്തിൽ കയറി ഊന്നുകാരാരുമില്ലതെ പുറപ്പെട്ടു കുഞ്ചമൺ പോറ്റിയുടെ കടവിൽച്ചെന്നടുത്തു. ആരും ഊന്നുകയും തഴയുകയും മറ്റും ചെയ്യാതെ ഒരു വള്ളം വന്നടുക്കുന്നതു കണ്ടു പോറ്റി കടവിലേക്കു ചെന്നു. അപ്പോൾ കത്തനാർ വള്ളത്തിൽനിന്നു കരയ്ക്കിറങ്ങി. അപ്പോൾ "ഹേ, ഇതെന്താണ് വള്ളക്കാരാരുമില്ലതെ പുറപ്പെട്ടത്?' എന്നു ചോദിച്ചു.അതിനുത്തരമായി കത്തനാർ,"തൽക്കാലം വള്ളക്കാരെ അന്വേ‌ഷിച്ചിട്ടു കിട്ടിയില്ല. ഇങ്ങോട്ടു യാത്ര നിശ്ചയിക്കുകയും ചെയ്തു. അതിനാൽ എന്നെ ഇവിടെക്കൊണ്ടിറക്കണെമെന്നു തോണിയോടുതന്നെ പറഞ്ഞിട്ടു ഞാൻ തോണിയിൽ കയറി. തോണി അന്യസഹായംകിട്ടാതെ ഇവിടെ വന്നടുക്കുകയും ചെയ്തു" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ തോണി തനിയെ നടന്നതു കത്തനാരുടെ ഇന്ദ്രജാലവിദ്യകൊണ്ടാണെന്നും ഇതു തന്നെ ആക്ഷേപിക്കാനായി പ്രയോഗിച്ചതാണെന്നും പോറ്റിക്കു മനസ്സിലായി. എങ്കിലും പിന്നെയൊന്നും അദ്ദേഹം പറഞ്ഞില്ല.
ഉടനെ പോറ്റി കത്തനാർക്കു കുളിക്കാനും ഉണ്ണാനും വേണ്ടതെല്ലാം ചട്ടംകെട്ടിക്കൊടുത്തു. ഭക്ഷണാനന്തരം സ്വൈരസല്ലാപം ചെയ്തുകൊണ്ടു രണ്ടുപേരുംകൂടി നേരം നാലഞ്ചുനാഴിക പകലാവുന്നതുവരെ അവിടെയി രുന്നു. അതിന്റെ ശേ‌ഷം കത്തനാർ, "നേരം വൈകിത്തുടങ്ങിയല്ലോ, എനിക്ക് ഇന്നുതന്നെ പോകേണ്ടിയിരിക്കുന്നു. അതിനനുവാദം തരണം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി, "ഞാൻ പലപ്രാവശ്യമപേക്ഷിചിട്ടാണ് കത്തനാരിവിടെ വന്നത്. ഒരു നാലു ദിവസമെങ്കിലും താമസിക്കാതെ ഇന്നുതന്നെ പോകുന്നതു വലിയ സങ്കടമാണ്. എനിക്കു കത്തനാരോടു ചോദിച്ചു ചില സംഗതികൾ അറിയാനുണ്ട്. അതിനാൽ നിവൃത്തിയുണ്ടെങ്കിൽ രണ്ടു ദിവസമെങ്കിലും ഇവിടെ താമസിച്ചിട്ടു പോയാൽക്കൊള്ളാം. അതിനു സൗകര്യയമില്ലെങ്കിൽ ഞാനൊന്നും പറയുന്നില്ല. ഇഷ്ടംപോലെ ചെയ്യുക. അല്ലാതെ നിവൃത്തിയില്ലല്ലോ" എന്നു പറഞ്ഞു വളരെ നിർബന്ധിച്ചു. എങ്കിലും "ഇന്നു പോകാതിയിരിക്കാൻ നിവൃത്തിയില്ല. ചങ്ങനാശ്ശേരിയിൽ ഒരു സ്ഥലത്ത് ഇന്ന് എത്തിക്കൊള്ളമെന്നു ഞാൻ തീർച്ചയായി പറഞ്ഞിട്ടുണ്ട്. അങ്ങോട്ടാണ് ഇപ്പോൾ പോകുന്നത്. താമസിയാതെ ഞാൻഇനിയും ഇവിടെ വന്നുകൊള്ളാം" എന്നു പറഞ്ഞ് കത്തനാർ യാത്രയായി. കടവുവരെ അനുയാത്രയായി പോറ്റിയും വന്നു. അപ്പോൾ കത്തനാരുടെ വള്ളം അവിടെ ഇല്ലായിരുന്നു. "ഓ, നമ്മുടെ വള്ളമിവിടെ കാണുന്നില്ലല്ലോ" എന്നു പറഞ്ഞു കത്തനാർ നാലു പുറത്തേക്കും മേൽപ്പോട്ടും നോക്കി. അപ്പോൾ വള്ളം കടവിനടുത്തു നിന്നിരുന്ന ഒരു വലിയ മാവിന്റെ മുകളിലിരിക്കുന്നതു കണ്ടിട്ട് 'ഇത് പോറ്റി തന്നെ അവമാനിക്കാനായി തന്റെ ചാത്തന്മാരെക്കൊണ്ടു ചെയ്യിച്ച വിദ്യയാണ്' എന്നു മനസ്സിൽ വിചാരിച്ചു കൊണ്ട് കത്തന്നാർ, "ഇതാ എന്റെ തോണി ഈ മാവിന്റെ മുകളിലിരിക്കുന്നു. ഇവിടുത്തെക്കടവിലാണ് ഞാൻ തോണിയിട്ടിരുന്നത്. അതിനാൽ അതു താഴെ ഇറക്കിച്ചു തരാനുള്ള ചുമതല ഇവിടേക്കാണ്" എന്നു പോറ്റിയോടു പറഞ്ഞു.
പോറ്റി: മാവിന്റെ മുകളിലിരിക്കുന്ന വള്ളം താഴെ ഇറക്കിച്ചുതരാൻ ഞാൻ വിചാരിച്ചാൽ സാധിക്കയില്ല. അതു കത്തനാർതന്നെ എങ്ങനെയെങ്കിലും ഇറക്കിച്ചുക്കൊണ്ടുപൊയ്ക്കൊള്ളണം.
കത്തനാർ: ഉപായമൊന്നും പറയേണ്ട. സംഗതിയൊക്കെ എനിക്കറിയാം. തോണി താഴെ ഇറക്കിച്ചു തരാത്തപക്ഷം അന്തർജ്ജനങ്ങൾ വസ്ത്രമുടുക്കാതെ വെളിയിലിറങ്ങി വന്ന്, മാവിന്മേൽക്കയറി, തോണിയെടുത്തു താഴെ കൊണ്ടുവരാനുള്ള വിദ്യ ഞാൻ പ്രയോഗിക്കും. അതു കൂടാതെ കഴിക്കുകയല്ലേ നല്ലത്?
പോറ്റി: കത്തനാർ വിചാരിച്ചാൽ അതു സാധിക്കുമോ?
കത്തനാർ: പരീക്ഷിച്ചു നോക്കാം.
കത്തനാരും പോറ്റിയും തമ്മിൽ ഇത്രയും സംഭാ‌ഷണം കഴിഞ്ഞപ്പോഴേക്കും അവിടെയുണ്ടായിരുന്ന അന്തർജ്ജങ്ങൾ വിവസ്ത്രകളായി പുറത്തേക്കു വന്നു തുടങ്ങി. അതു കണ്ടു പോറ്റി, "അയ്യോ, എന്റെ കത്തനാരെ, എന്നെ അവമാനിക്കരുതേ, ഞാനിപ്പോൾ വള്ളമിറക്കിച്ചു തരാം" എന്നു പറയുകയും ചാത്തന്മാരെകൊണ്ടു വള്ളമിറക്കിച്ച് അതു കിടന്നിരുന്ന സ്ഥലത്താക്കിച്ചു കൊടുക്കുകയും ഉടനെ അന്തർജ്ജനങ്ങ ളെല്ലാം അകത്തേക്കുതന്നെ പോവുകയും ചെയ്തു. അപ്പോൾത്തന്നെ കത്തനാരും പോറ്റിയും ഇനി ഒരിക്കലും തമ്മിൽതമ്മിൽ മൽസരിക്കില്ലെന്നും യോജിപ്പോടും സ്നേഹത്തോടുംകൂടിയിരുന്നുകൊള്ളാമെന്നും പരസ്പരം കൈ പിടിച്ചു സത്യം ചെയ്തു. രണ്ടുപേരും ആജീവനാന്തം അങ്ങനെതന്നെ ഇരിക്കുകയും ചെയ്തു.
ഒരിക്കൽ യെറുശലേമിൽനിന്നോ മറ്റോ ഒരു ബാവ മലയാളരാജ്യം സന്ദർശിക്കുന്നതിനായി വന്നിരുന്നു. അദ്ദേഹം പല സ്ഥലങ്ങളിൽ സഞ്ചരിച്ച കൂട്ടത്തിൽ ഒരു ദിവസം കടമറ്റത്തു പള്ളിയിൽ വന്നുചേർന്നു. അപ്പോൾ കത്തനാർ ചില സാധനങ്ങൾ കാഴ്ചവച്ച് ബാവായെ വന്ദിച്ചു. കാഴ്ചവച്ച സാധനങ്ങൾ യൂറോപ്പുരാജ്യങ്ങളിലല്ലാതെ മലയാളത്തിൽ കിട്ടാത്തവയായിരുന്നു. അതിനാൽ അവ കണ്ട് ബാവാ ഏറ്റവും സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും "ഈ കൂട്ടത്തിൽ പച്ചമുന്തിരിങ്ങക്കുലകൂടി ആകാമായിരുന്നു. അത് ഈ ദിക്കിൽ സുലഭമായിരിക്കുമല്ലോ" എന്നു പറയുകയും ചെയ്തു.
അപ്പോൾ കത്തനാർ, "ഇവിടെ സുലഭമല്ലാതെ ഒന്നുമില്ല, പച്ചമുന്തിരിങ്ങാക്കുല എത്രവേണമെങ്കിലും ഉണ്ടാകും. ഒരു മുന്തിരിങ്ങാപ്പഴം കുഴിച്ചിട്ടാൽ ഒരു മാത്ര കഴിയുന്നതിനു മുമ്പ് പച്ചമുന്തിരിങ്ങാക്കുല പറിക്കാം" എന്നു പറഞ്ഞു. ഇതു കേട്ടു ബാവാ, "എന്നാൽ അതൊന്നു കണ്ടാൽക്കൊള്ളാം" എന്നു പറയുകയും ഉടനെ കത്തനാർ ഒരു മുന്തിരിങ്ങാപ്പഴം പള്ളിമുറ്റത്തു കുഴിച്ചിടുകയും മാത്രയ്ക്കു മുമ്പ് അത് മുളച്ചു പടർന്ന് അസംഖ്യം മുന്തിരിങ്ങാക്കുലകളുണ്ടാവുകയും ചെയ്തു. ബാവാ അതു കണ്ടു പൂർവാധികം വിസ്മയിച്ച് ഒരു പച്ച മുന്തിരിങ്ങാക്കുല പറിച്ചെടുത്തു പരീക്ഷിച്ചു നോക്കിയതിൽ കാഴ്ചയിലും സ്വാദിലും യാതൊരു വ്യത്യാസുവുമുണ്ടായിരുന്നില്ല.
ബാവാ പള്ളിയിൽനിന്നു പുറത്തിറങ്ങിയപ്പോൾ ആരോ ഒരാൾ, കത്തനാർ വലിയ മാന്ത്രികനും ഇന്ദ്രജാലക്കാരനുമാണെന്നും അദ്ദേഹം പച്ചമുന്തിരിങ്ങായുണ്ടാക്കിയത് ഇന്ദ്രജാലംകൊണ്ടാണെന്നും കത്തനാരുടെ വാസസ്ഥലത്ത് അനേകം മന്ത്രവാദഗ്രന്ഥങ്ങളുണ്ടെന്നും മറ്റും ബാവായെ ഗ്രഹിപ്പിച്ചു. ഉടനെ ബാവാ കത്തനാരുടെ വാസസ്ഥലത്തു ചെന്ന് അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളെല്ലാമെടുപ്പിച്ചു തീയിലിട്ടു ചുടുവിച്ചു. അപ്പോൾ ആ ഗ്രന്ഥങ്ങളെലാം പക്ഷികളെപ്പോലെ പറന്ന് ആകാശമാർഗ്ഗത്തിങ്കൽപ്പോയി നിന്നു. ബാവായും കൂട്ടരും വളരെ ശ്രമിച്ചിട്ടും അതിലൊരു ഗ്രന്ഥം പോലും നശിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുക്കം ബാവാ കത്തനാരെ അടുക്കൽ വിളിച്ച്, "എന്റെ മക്കളെ, ഈവക വിദ്യകളൊന്നും ക്രിസ്ത്യാനികൾക്കു ചേർന്നതല്ല. അതിനാൽ നീ ഇനി മേലാൽ മന്ത്രവാദവും മറ്റും ചെയ്യരുത്" എന്നു പറഞ്ഞു. അപ്പോൾ കത്തനാർ, " ഞാൻ ദൈവത്തെ മറന്നും ജനങ്ങൾക്കു ഉപദ്രവമായും യാതൊന്നും ചെയ്യാറില്ല. മേലാൽ ചെയ്യുകയുമില്ല. പഠിച്ച വിദ്യ ജനോപകാരാർത്ഥമായി ചെയ്യരുതെന്നു കൽപ്പിക്കുന്നതു സങ്കടമാണ്. ജനങ്ങൾക്കു ഉപദ്രവകരമല്ലാ ത്തതെല്ലാം ചെയ്തുകൊള്ളുന്നതിനു കൽപ്പിച്ചനുവദിക്കണം" എന്നാണ് മറുപടി പറഞ്ഞത്. വളരെ വാദപ്രതിവാദങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം യഥേഷ്ടം എന്തുംചെയ്തുകൊള്ളുന്നതിന് അനുവദിച്ചു കത്തനാരെ അനുഗ്രഹിച്ചിട്ട് ബാവാ അവിടെ നിന്നു പോവുകയും ചെയ്തു.
ഒരിക്കൽ ലന്തക്കാരുടെ ഉപദ്രവം ദുസ്സഹമായിത്തിരുകയാൽ അന്നു നാടുവാണിരുന്ന കൊച്ചിത്തമ്പുരാൻ കടമറ്റത്തു കത്തനാർക്ക് ആളയച്ചു കോവിലകത്തു വരുത്തി വിവരം കൽപ്പിച്ചപ്പോൾ കത്തനാർ ഒരമ്പു ജപിച്ചു കൊടുത്തിട്ട് "ഈ അമ്പ് എയ്തു ലന്തക്കാരുടെ പാളയത്തിൽ വീഴിച്ചാൽ ഇവിടേക്കുള്ള ഉപദ്രവമൊഴിയും" എന്നു പറയുകയും തമ്പുരാൻ ആ അമ്പ് ഒരു ഭടനെക്കൊണ്ടെയ്യിച്ചു ലന്തക്കാരുടെ പാളയത്തിൽ വീഴിക്കയും അപ്പോൾമുതൽ ലന്തപ്പടയാളികൾക്കു ബുദ്ധിഭ്രമമാരംഭിക്കുകയും അവർ പരസ്പരം വെട്ടിയും കുത്തിയും എല്ലാവരും മരിക്കുകയും അങ്ങനെ കൊച്ചിത്തമ്പുരാനു നേരിട്ടിരുന്ന ഉപദ്രവം ശമിക്കുകയും ചെയ്തു.
ചില ക്ഷേത്രസന്നിധിയിലും മറ്റും വഴിപാടായിട്ടോ വിനോദത്തിനായിട്ടൊ "പടേണി" എന്നൊരു കളി ഇപ്പോഴും നടപ്പുണ്ടലോ. അതിൽ സംഘ ക്കളിയിലും മറ്റുമുള്ളതുപോലെ പല വേ‌ഷങ്ങൾ കെട്ടിവരിക പതിവാണ്. അക്കൂട്ടത്തിൽ മുൻകാലങ്ങളിൽ ഒരു കത്തനാരുടെ വേ‌ഷംകൂടി പതിവുണ്ടായിരുന്നു. ഒരിക്കൽ കടമറ്റത്തു കത്തനാർ എവിടെയോ പോയി വരുന്ന സമയം ഒരു പടേണി കാണുന്നതിനിടയായി. ഒരാൾ ഒരു കത്തനാരുടെവേ‌ഷം ധരിച്ച അരങ്ങത്തു വന്നു ചില ഗോഷ്ടികൾ കാണിക്കുകയും ചില അസഭ്യങ്ങൾ പറയുകയും മറ്റും ചെയുന്നതാണ് അദ്ദേഹം കണ്ടത്. ഉടനെ അദ്ദേഹം എന്തോ ഒരു വിദ്യ പ്രയോഗിക്കുകയാൽ കത്തനാരുടെ വേ‌ഷം ധരിച്ചിരുന്നയാൾ ബോധരഹിതനായി മുഷ്ടി ചുരുട്ടി തന്നത്താൻ മാറ ത്തടിച്ചു തുടങ്ങി. പടേണിക്കാർ വിചാരിച്ചിട്ട് ഭേദപ്പെടുത്താൻ കഴിഞ്ഞില്ല കത്തനാരുടെ വേ‌ഷം ധരിച്ചയാൾ തന്നത്താനടിച്ചു മരിക്കുമെന്നുള്ള ദിക്കായി. അപ്പോൾ കടമറ്റത്തു കത്തനാർ അവിടെ അടുത്തൊരു സ്ഥലത്തു വന്നിരിക്കുന്നുണ്ടെന്നും, അദ്ദേഹം എന്തോ ചെയ്തിട്ടാണ് ഈ വേ‌ഷക്കാരൻ ഇപ്രകാരം ചെയ്യുന്നതെന്നും പടേണിക്കാർക്കു മനസ്സിലായി. അവരെല്ലാം കൂടി കത്തനാരുടെ അടുക്കൽ ചെന്നു കാൽക്കൽ വീണു നമസ്കരിച്ചിട്ടു ക്ഷമായാചന ചെയ്തു. മേലാൽ പടേണികളിൽ കത്തനാരുടെ വേ‌ഷം കെട്ടുകയില്ലെന്ന് അവരെക്കൊണ്ട് സത്യം ചെയ്യിച്ചിട്ട് കത്തനാർ എന്തോ ചെയ്ത് ആ വേ‌ഷക്കാരനെ സ്വസ്ഥനാക്കിത്തീർത്തു. അന്നുമുതൽ പടേണിക്കാർ കത്തനാരുടെ വേ‌ഷം ധരിക്കാതെയുമായി.
ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ കടമറ്റത്തു കത്തനാരുടെ അത്ഭുതകർമ്മങ്ങൾ അസംഖ്യമുണ്ട്. അവയെല്ലാം പറഞ്ഞുതീർക്കാൻ ആരാലും സാധിക്കുന്നതല്ല. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ കത്തനാർ അസാമാന്യനായ ഒരു മാന്ത്രികനായിരുന്നെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.
പുരാതനന്മാരായ മഹർ‌ഷിമാർ, മന്ത്രവാദം സംബന്ധിച്ച് മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, പ്രപഞ്ചസാരം മുതലയി അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ടല്ലോ. അതുപോലെ കടമറ്റത്തു കത്തനാരും അസംഖ്യം മന്ത്രവാദഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയെല്ലാം ഒരുമാതിരി ഭാ‌ഷയിലാണെന്നേയുള്ളു.