2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/കടമറ്റത്ത് കത്തനാർ

ഐതിഹ്യമാല/കടമറ്റത്ത് കത്തനാർ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കടമറ്റത്ത് കത്തനാർ

പ്രസിദ്ധ മാന്ത്രികനായിരുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി കേരളവാസികളിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. തിരുവിതാംകൂറിലുള്ള കുന്നത്തുനാടു താലൂക്കിൽ കടമാറ്റം എന്ന ദേശത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പേരു 'പൗലൂസ്' എന്നായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അദ്ദേഹത്തെ എലാവരും കൊച്ചുപൗലൂസ് എന്നായിരുന്നു വിളിച്ചിരുന്നത്. മാതാപിതാക്കന്മാർ മരിച്ചുപോവുകയും സഹോദരന്മാരും മറ്റും ഇല്ലാതെയിരിക്കുകയും ചെയ്യുകയാൽ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ആ കുടുംബത്തിൽ ഏകാകിയായിത്തീർന്നു. ഏറ്റവും ചെറുതായ ഒരു ചെറ്റപ്പൂരയില്ലാണ് ആ കുടുംബക്കാർ താമസിച്ചിരുന്നത്. നിത്യവൃത്തിക്കു യാതൊരു മാർഗ്ഗവുമില്ലാതെ ഏകാകിയായി ആ ചെറ്റപ്പുരയിൽ താമസ്സിക്കയെന്നുള്ളത് കൊച്ചുപൗലൂസിന് ഏറ്റവും ദു‌ഷ്കരവും ദുസ്സഹവുമായിത്തീർന്നു. അതിനാലവൻ ഒരു ദിവസം ആ വാസസ്ഥലത്തുനിന്നിറങ്ങി. സ്വദേശത്തുള്ള പള്ളിയിൽച്ചെന്നു തന്റെ കഷ്ടതയ്ക്കു എന്തെങ്കിലും നിവൃത്തിമാർഗ്ഗമുണ്ടാക്കിത്തരേണമെന്നു ഭക്തിപൂർവ്വം ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു. ആ സമയം ആ പളളിയിലെ പ്രധാന വികാരിയായ കത്തനാർ ദൈവപ്രേരിതനായിട്ടോ എന്നു തോന്നുമാറ് അവിടെ വരികയും കൊച്ചു പൗലൂസിനെ കണ്ടിട്ട് 'ഏറ്റവും സുമുഖനും കോമളനുമായ ഈ ബാലകൻ ദുസ്സഹദുഃഖപാരവശ്യത്തോടു കൂടി ഇവിടെ വന്നു മുട്ടുകുത്തി ഇപ്രകാരം പ്രാർത്ഥിക്കുന്നതിന്റെ കാരണമെന്തായിരിക്കും'എന്നു വിചാരിച്ച് അവനെ അടുക്കൽ വിളിച്ചു വിവരമെല്ലാം ചോദിക്കുകയും കൊച്ചു പൗലൂസ് തന്റെ കഷ്ടതകളെല്ലാം അദ്ദേഹത്തെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഉടനെ ആർദ്രമാനസനായി ഭവിച്ച ആ കത്തനാർ,"നീ ഒട്ടും വ്യസനിക്കേണ്ടാ. ഇവിടെ വന്ന് എന്നോടുകൂടി താമസിച്ചുകൊള്ളുക. നിന്നെ ഞാനെന്റെ പുത്രനെപ്പോലെ വിചാരിച്ചു യാതൊരു ബുദ്ധിമുട്ടിനുമിടയാക്കാതെ രക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചു. വലിയ സമ്പന്നനായ ആ കത്തനാരുടെ വീട്ടിൽ അന്നവസ്ത്രാദികൾക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ ബാലൻ സുഖമായി താമസിച്ചു.
കുറച്ചുദിവസത്തെ സഹവാസംകൊണ്ടു കൊച്ചുപൗലൂസ് ഏറ്റവും സുശീലനും നല്ല ബുദ്ധിമാനുമാണെന്നു മനസ്സിലാവുകയാൽ കത്തനാർ അവനെ ഒരു ഗുരുനാഥന്റെ അടുക്കലാക്കി യഥായോഗ്യം വിദ്യാഭ്യാസം ചെയ്യിക്കുകയും സുറിയാനിയും ഒരു കത്തനാരാകുന്നതിനു വേണ്ടുന്നവയുമെല്ലാം സ്വയമേവ പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോഴേക്കും കൊച്ചുപൗലൂസ് മലയാളം, സുറിയാനി എന്നീ ഭാ‌ഷകളിലും ഒരു പട്ടക്കാരൻ ഗ്രഹിച്ചിരിക്കേണ്ടുന്ന വി‌ഷയങ്ങളിലും അതിനിപുണനായിത്തീരുന്നു. അനന്തരം കൊച്ചുപൗലൂസിന് ശെമ്മാശുപട്ടം കൊടുത്തു. അന്നുമുതൽ ആ യുവാവിനെ എല്ലാവരും "പൗലൂസുശെമ്മാശൻ" എന്നു വിളിച്ചുതുടങ്ങുകയും ചെയ്തു.
അക്കാലത്ത് ആ കത്തനാർക്ക് അനവധി പശുക്കളും അവയെ മേയ്ക്കുന്നതിന് ഒരു ഭൃത്യനുമുണ്ടായിരുന്നു. ആ ഭൃത്യൻ രാവിലെ വല്ലതും ആഹാരം കഴിച്ചിട്ട് ഉച്ചയ്ക്കുണ്ണാൻ പൊതിച്ചോറും കെട്ടിയെടുത്തു പശുക്കളെയെല്ലാമഴിച്ചുവിട്ട് അടുക്കലുള്ള മലകളിൽക്കൊണ്ടുപോയി തീറ്റി, നേരം വൈക്കുമ്പോൾ പശുക്കളെയും കൊണ്ടു മടങ്ങിവരിക പതിവായിരുന്നു. ഒരു ദിവസം അവൻ പശുക്കളെയെല്ലാം തീറ്റി, നേരം വൈകിയപ്പോൾ എല്ലാറ്റിനെയും തിരിയെ അടിച്ചുകൊണ്ടുപോകുന്ന സമയം മദ്ധ്യേമാർഗ്ഗംനിന്ന് ഒരു വ്യാഘ്രം ചാടിവന്ന് ഒരു പശുവിനെ അടിച്ചുവീഴ്ത്തുകയും അതു കണ്ടശേ‌ഷം പശുക്കൾ വിരണ്ടു നാലുപുറത്തേക്കുമോടുകയും വ്യാഘ്രം അടിച്ചു വീഴ്ത്തിയ പശുവിനെ എടുത്തുകൊണ്ടു കാട്ടിലേക്കു പായുകയും ചെയ്തു. ഇതെല്ലാം കണ്ടു ഭയപരിതാപപരവശനായിത്തീർന്ന പശുപാലകഭൃത്യൻ ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു വിവരം കത്തനാരെ ധരിപ്പിച്ചു. പ്രാണാധിക സ്നേഹത്തോടുകൂടി രക്ഷിച്ചുകൊണ്ടിരിക്കുന്ന പശുക്കൾക്ക് ഇപ്രകാരം ആപത്തു നേരിട്ടിരിക്കുന്നതായിക്കേട്ടു കത്തനാർ അത്യന്തം വി‌ഷണ്ണനായിത്തീർന്നു. ഉടനെ അദ്ദേഹം ആയുധപാണികളായ ചില അനുചരന്മാരോടു പൗലൂസുശെമ്മാശനോടും കൂടി പശുക്കളെ അന്വേ‌ഷിച്ചു പുറപ്പെട്ടു. അവർ കാട്ടിൽക്കയറിയതിന്റെശേ‌ഷം ഓരോരുത്തരും പല വഴികളിലായിപ്പിരിഞ്ഞാണ് അന്വേ‌ഷണം നടത്തിയത്. സ്വല്പ സമയം കഴിഞ്ഞപ്പോഴേക്കും നേരമിരുട്ടുകയും അന്ധകാരംകൊണ്ട് ഒന്നും കാൺമാൻവയ്യാതെയായിത്തീരുകയും ചെയ്യുകയാൽ "ഇന്നിനി അന്വേ‌ഷിച്ചതുകൊണ്ടു ഫലമൊന്നുമുണ്ടാവുകയില്ല" എന്നു പറഞ്ഞുകൊണ്ടു കത്തനാരും കൂട്ടരും മടങ്ങിപ്പോന്നു. കത്തനാരു വീട്ടിലെത്തിയപ്പേഴേക്കും വ്യഘ്രം പിടിച്ച ഒരു പശുവൊഴികെ ശേ‌ഷമെല്ലാം അവയുടെ ശാലകളിൽ വന്നെത്തിയിരുന്നു. "ഒരു പശു പോയെങ്കിലും ശേ‌ഷമുള്ളവ ആപത്തൊന്നും കൂടാതെ ഇങ്ങു വന്നെത്തിയല്ലോ" എന്നു വിചാരിച്ചു കത്തനാരൊരുവിധം സമാധാനപ്പെട്ടു. അപ്പോഴാണ് പൗലൂസുശെമ്മാശന്റെ കാര്യം അദ്ദേഹമോർത്തത്. രാത്രി നേരം വളരെ അധികമായിട്ടും ശെമ്മാശൻ മടങ്ങി വരായ്കയാൽ കത്തനാർ ഏറ്റവും വ്യസനാക്രാന്തനായിത്തീർന്നു. പോയത് ഒരുമിച്ചാണെങ്കിലും കാട്ടിൽ ചെന്നതിന്റെ ശേ‌ഷം കത്തനാരാകട്ടെ വേറെ കൂടെയുണ്ടായിരുന്നവരാകട്ടെ ആരും ശെമ്മാശനെ കാണുകയുണ്ടായില്ല. സമയമതിക്രമിക്കുംതോറും കത്തനാർക്കു വ്യസനം വർദ്ധിച്ചുകൊണ്ടിരുന്നു.വാസ്തവത്തിൽ അദ്ദേഹത്തിനു ശെമ്മാശനെക്കുറിച്ചു പുത്രനിർവ്വിശേ‌ഷമായ വാൽസല്യമുണ്ടായിരുന്നു. കത്തനാരും ശെമ്മാശനും ഒരുമിച്ചാണ് ഭക്ഷണംകഴിക്കുക പതിവ്. അതിനാൽ ശെമ്മാശൻ കൂടി വന്നിട്ട് അത്താഴമുണ്ണാമെന്നു വിചാരിച്ച് കത്തനാർ അർദ്ധാരാത്രിവരെ കാത്തിരുന്നു. എന്നിട്ടും ശെമ്മാശൻ വന്നില്ല. അതിനാൽ കത്തനാർ അത്തഴമുണ്ടു എന്നു വരുത്തി, ഉറങ്ങനായി പോയിക്കിടന്നു. എങ്കിലും മനോവിചാരം മൂലം അദ്ദേഹത്തിന് അല്പം പോലും ഉറക്കം വന്നില്ല. അദ്ദേഹം ഇരുന്നും കിടന്നും ശയനമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നും ഒരുവിധത്തിൽ നേരം വെളിച്ചമാക്കി. കത്തനാർ വെളുപ്പാൻ കാലത്തേ എണീറ്റു ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ടു പത്തുപതിനഞ്ചു കൂട്ടുകാരോടുകൂടി കാട്ടിലേക്കു പോയി. അവിടെ അടുത്തുള്ള കാടും മലയുമെല്ലാം തിരഞ്ഞു പരിശോധിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. നാലഞ്ചു ദിവസം കഴിഞ്ഞിട്ടും വന്നു കാണയ്കയാൽ ശെമ്മാശനെയും കടുവാ പിടിച്ചു തിന്നതാണെന്നുതന്നെ എല്ലാവരും തീർച്ചപ്പെടുത്തി. എങ്കിലും കത്തനാർ അങ്ങനെ തീർച്ചയാക്കിയില്ല. അത്യന്തം സൂശീലനും ദൈവഭക്തനുമായ ആ മനു‌ഷ്യന് അങ്ങനെയുള്ള ദുർമരണത്തിന് ദൈവം ഇടവരുത്തുകയില്ലെന്നായിരിന്നു കത്തനാരുടെ വിചാരം. അതിനാൽ അദ്ദേഹം ശെമ്മാശന്റെ രക്ഷയ്ക്കായി സദാ ദൈവത്തോടപേക്ഷിച്ചുകൊണ്ടിരുന്നു.
എല്ലാവരും വിചാരിച്ചതുപോലെ ശെമ്മാശനു ജീവഹാനി സംഭവിച്ചില്ല. എന്നാൽ സ്വല്പം ചില കുഴപ്പങ്ങൾ പറ്റാതെയിരുന്നുമില്ല അദ്ദേഹം കാട്ടിൽക്കയറി വളരെ നേരം പശുക്കളെ അന്വേ‌ഷിച്ച് അലഞ്ഞു നടന്നു. പശുക്കളിൽ ഒന്നിനെപ്പോലും അവിടെയെങ്ങും കാണയ്കയാൽ ഒടുക്കം വലിയ മനസ്താപത്തോടുകൂടി വാസസ്ഥലത്തേക്കുതന്നെ മടങ്ങി. ചില സ്ഥലങ്ങളിൽ ചിലപ്പോൾ നടന്നാൽ പിശാചുക്കൾ കണ്ണുകെട്ടി വഴിയറിയാൻ വയ്യാതെയാക്കുമെന്നും മറ്റും ചിലർ പറയുന്നുണ്ടല്ലോ. അങ്ങനെ വല്ലതും സംഭവിച്ചിട്ടോ എന്തോ കുറെ നടക്കുമ്പോൾ ശെമ്മാശനു വഴി തെറ്റിയെങ്കിലും അദ്ദേഹമതു തൽക്കാലമറിഞ്ഞില്ല. വികാരിയുടെ വീട്ടിലേക്കെന്നു വിചാരിച്ചു കൊണ്ടാണ് അദ്ദേഹം നടന്നത്. വളരെ നടന്നിട്ടും വിചാരിച്ച സ്ഥലത്തെത്തായ്കയാൽ അദ്ദേഹത്തിനു ഭയം തോന്നിത്തുടങ്ങി. "ഞാൻനടന്നു തുടങ്ങീട്ടു വളരെ നേരമായി. ഇതുവരെ വീട്ടിലെത്തിയില്ലല്ലോ. ഇതെന്താണ്? എനിക്കു വഴിതെറ്റിപ്പോയിരിക്കുമോ? ഞാൻനടന്നു തുടങ്ങിയ സ്ഥലത്തുനിന്നു വീട്ടിലേക്കു കൂടിയാൽ രണ്ടുനാഴികയാവട്ടെ; അതിലധികം വഴിയില്ല. ഞാൻനടന്നുതുടങ്ങീട്ട് ഇപ്പോൾ ഏകദേശം ഒരു പന്ത്രണ്ടു നാഴികയായിരിക്കണ. ഇതെന്തൊരത്ഭുതമാണ്? ഇനിയെങ്ങോട്ടാണ് പോകേണ്ടത്? ഇരുട്ടിന്റെ കാഠിന്യംകൊണ്ട് ഇങ്ങോട്ടുവന്ന വഴിതന്നെ കാൺമാൻ വയ്യാതെയായിരിക്കുന്നു. വല്ലവരോടും വഴി ചോദിക്കാമെന്നുവച്ചാൽ ഇവിടെയെങ്ങും ആരെയും കാണുന്നില്ലെന്നല്ല, മനു‌ഷ്യരുടെ ശബ്ദം കേൾക്കുകപോലും ചെയ്യുന്നില്ല" ഇങ്ങനെ ഓരോന്നു വിചാരിച്ചുകൊണ്ടു സാധുശീലനായ ആ ശെമ്മാശൻ ഒരു സ്ഥലത്തുനിന്നു. അതൊരു വലിയ ഗുഹയുടെ വാതിൽക്കലായിരുന്നു.
ശെമ്മാശൻ വിചാരമഗ്നനായി ഇങ്ങനെ നിന്ന് സമയം അതിഭയങ്കരമൂർത്തിയായ ഒരാൾ പിന്നിൽക്കൂടിച്ചെന്ന് അദ്ദേഹത്തെ പിടിച്ചെടുത്തുകൊണ്ട് ആ ഗുഹയിലേക്ക് ഇറങ്ങിപ്പോയി. ആ ഗുഹാന്തർഭാഗം ആദ്യം ഘോരാന്ധകാരമായമായും വിജനമായിട്ടുമാണ് കാണപ്പെട്ടത്. സ്ഥല്പം ദൂരം ചെന്നപ്പോൾ അവിടെ നിറച്ചു വിളക്കുകളും പകൽപ്പോലെ വെളിച്ചവും കണ്ടുതുടങ്ങി. ശെമ്മാശനെ എടുത്തിരുന്നയാൾ അദ്ദേഹത്തെ അവിടെ അതിവിശാലമായ ഒരു സ്ഥലത്തു കൊണ്ടുചെന്നു നിർത്തിയിട്ട് അവിടെ ആസനസ്ഥനായിരുന്ന ഗംഭീരപുരു‌ഷന്റെ അടുക്കൽച്ചെന്നു സവിനയം എന്തോ സ്വകാര്യമായി പറഞ്ഞു. ആസനസ്ഥനായിരുന്നു ആ ആളുടെ അടുക്കൽ പഞ്ചപുച്ഛമടക്കി വന്ദിച്ചുകൊണ്ടു ചിലർ നിൽക്കുന്നുമുണ്ടായിരുന്നു. അവരെല്ലാവരും നഗ്നന്മാരും ഒരുപോലെ ഭയങ്കരാകൃതികളുമായിരുന്നു. എങ്കിലും ഒരാളുടെ ഇരിപ്പും മറ്റുള്ളവരുടെ നില്പ്പും കൊണ്ട് അവരുടെ സേവ്യസേവകഭാവം സ്പഷ്ടീഭവിച്ചിരിന്നു. അവരെ ആകെപ്പാടെ കണ്ടപ്പോൾ, മുമ്പേതന്നെ ഒരു ഭയങ്കര മൂർത്തിയാൽ ആക്രാന്തനാകയാൽ അർദ്ധഗതപ്രാണനായീത്തീർന്നിരുന്ന ശെമ്മാശന്റെ പ്രാണൻ മുഴുവനും പോയി എന്നുതന്നെ പറയാം. അദ്ദേഹം ഒരു ജീവച്ഛവം പോലെ അവിടെ നിന്നുവെന്നേയുള്ളു. അദ്ദേഹം മനസ്സുകൊണ്ടു ദൈവത്തെ മുറുകെ പിടിച്ചിരുന്നതിനാലായിരിക്കാം നിലത്തുവീഴാതെ ഒരുവിധം നിന്നത്. അദ്ദേഹം കണ്ഠഗതപ്രാണനായി അങ്ങനെ നിൽക്കവെ ചില ബീഭൽസാകൃതികൾ അവിടെ വന്ന് ആ കൂട്ടത്തിൽ തലവനായി ഇരുന്നിരുന്ന ആളോട്, "ഇപ്പോൾ കൊണ്ടുവരപ്പെട്ട ഈ മനു‌ഷ്യനെ ഞങ്ങൾ മുറിച്ചു പങ്കുവച്ചു തിന്നുകൊള്ളട്ടെയോ?" എന്നു ചോദിച്ചു. ഇതുകേട്ടപ്പോൾ ശെമ്മാശന്റെ മനഃസ്ഥിതി ഏതുപ്രകാരമായിത്തീർന്നിരിക്കുമെന്നുള്ളതു വായനക്കാർതന്നെ ഊഹിച്ചുകൊള്ളൂകയല്ലാതെ പറഞ്ഞറിയിക്കാൻ 'ഞാൻശക്തനല്ല. എങ്കിലും ആ പ്രധാനപുരു‌ഷൻ മറ്റുള്ളവരോടു പറഞ്ഞത് "നിങ്ങൾ സ്വല്പം ക്ഷമിക്കുവിൻ. ഇവൻ ഒരു മര്യാദക്കാരനാണെന്നാണ് കണ്ടിട്ട് തോന്നുന്നത്. ഞാൻ പരീക്ഷിച്ചു നോക്കട്ടെ. ഇവൻ നമ്മോടുകൂടിത്താമസിക്കാൻ യോഗ്യനല്ലെന്നു കണ്ടാൽ നിങ്ങൾക്കുവിട്ടുതന്നേക്കാം. ഇപ്പോൾ ഇവിടെ നിൽക്കേണ്ടാ പൊയ്ക്കൊൾവിൻ. ഞാൻവിളിക്കുമ്പോൾ വന്നാൽ മതി" എന്നാണ്. ഇതുകേട്ട് ആ വികൃതാകൃതികൾ വി‌ഷാദത്തോടുകൂടി പിന്മാറിപ്പോയി. ഉടനെ കാട്ടുമുട്ടനായ ആ പ്രമാണി ശെമ്മാശനെ അടുക്കൽ വിളിച്ച് ഏറ്റവും വാൽസല്യഭാവത്തോടുകൂടി, "അല്ലയോ സാധുവായ യുവാവേ, നീ ആരാണ്? എങ്ങനെയാണ് ഇവിടെ വന്നുചേർന്നത്? എന്റെ നിയമങ്ങളനുസരിച്ച് ഇവിടെ താമസിക്കാൻ നിനക്കു സമ്മതമുണ്ടെങ്കിൽ ഇവിടെ സുഖമായി താമസിക്കാം. ഉണ്ണാനും ഉറങ്ങാനും കുളിക്കാനും മറ്റും ഇവിടെ ധാരാളം സകൗര്യമുണ്ട്. യാതൊന്നിനും ഈ ഗുഹയിൽനിന്നും പുറത്തു പോകേണ്ടാ. ഇനി ഇവിടെനിന്നു പുറത്തുപോകാൻ എങ്ങനെയായാലും നിനക്ക് ഒരിക്കലും സാധിക്കയില്ല. ഇവിടെ വന്നുചേരുന്നവരെ വിട്ടയയ്ക്കുക പതിവില്ല. നമ്മുടെ ആജ്ഞ അനുസരിക്കുന്നവരെ ഇവിടെ സുഖമായി താമസിപ്പിക്കും. അല്ലാത്തവരെ ഇവിടെയുള്ള മനു‌ഷ്യഭോജികൾ ഭക്ഷിക്കും. അങ്ങനെയാണ് ഇവിടുത്തെ പതിവ്" എന്നു പറഞ്ഞു.
ഇതുകേട്ട് ശെമ്മാശൻ, "ഈ ദുഷ്ടന്റെ വരുതി അനുസരിക്കാത്ത പക്ഷം ഉടനെ മരിക്കേണ്ടതായിവരും. ഇവന്റെ ഇഷ്ടമനുസരിച്ചു താമസിച്ചാൽ ദൈവകൃപകൊണ്ട് ഒരു കാലത്ത് ഇവിടെനിന്നുപോയി രക്ഷപ്പെടാൻ തരംകിട്ടിയെന്നും വരാമല്ലോ"'എന്നു വിചാരിച്ച് "ഇവിടുത്തെ കല്പന അനുസരിച്ചു താമസിക്കുന്നതിന് എനിക്ക് പൂർണ്ണസമ്മതമാണ്. എന്നെ ആരും ഭക്ഷിക്കാതെ അവിടുന്നു രക്ഷിക്കണം"എന്നു പറഞ്ഞിട്ടു പിന്നെ താനാരാണെന്നും ആ ഗുഹയിൽ ചെന്നുചേർന്നത് ഇപ്രകരമാണെന്നും മറ്റും വിവരിച്ച് അവനെ ഗ്രഹിപ്പിക്കുകയും ചെയ്തു. ശെമ്മാശന്റെ ആകൃതിയും വാക്കും വിനയഭാവവുമെല്ലാം ആ സംഘപ്രമാണിക്കു വളരെ ബോധിച്ചു. അതിനാൽ സന്തോ‌ഷസമേതം അവൻ വീണ്ടും പറഞ്ഞു:
"നിന്നെ ആരുമുപദ്രവിക്കാതെ ഞാൻ രക്ഷിച്ചുകൊള്ളാം. നീയൊരു നല്ലവനാണെന്നും നമ്മുടെ കൂടെ താമസിക്കാൻ യോഗ്യനാണെന്നും നമുക്ക് ബോധപ്പെട്ടിരിക്കുന്നു. അതിനാൽ നാം നിന്നെ നമ്മുടെ ശി‌ഷ്യനായി സ്വീകരിച്ചിരിക്കുന്നു. നമുക്കു മന്ത്രവാദവും ഇന്ദ്രജാലം മുതലായ വിദ്യകളും നല്ലപോലെ അറിയാം. അവയെല്ലാം നിന്നെയും നാം പഠിപ്പിക്കാം. നാം ഒരു മലയരയനാണ്. മലയരയന്മാർക്കു പാരമ്പര്യമായിതന്നെ മന്ത്രവാദമുണ്ട്. നാം അതു വിശേ‌ഷിച്ചും കൂടുതലായി പഠിച്ചിട്ടുണ്ട്. ഇവിടെയുള്ളവരിൽ മിക്കവരും എന്റെ ജാതിക്കാരാണ്. നിന്നെപ്പോലെ ഇവിടെ വന്നുചേർന്ന അന്യജാതിക്കാരും ചിലരുണ്ട്. എല്ലാവരും നമ്മുടെ ഭൃത്യന്മാർതന്നെ. നമ്മുടെ സ്ഥിരവാസം ഈ ഗുഹയിൽത്തന്നെയാണെങ്കിലും നാം നാട്ടുമ്പുറങ്ങളിൽ സഞ്ചരിക്കുകയും പല സ്ഥലങ്ങളിൽ പല അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുകയും പലരിൽ നിന്നുമായി പല സമ്മാനങ്ങളും മറ്റും ലഭിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നാമാരാണെന്നും നമ്മുടെ വാസമെവിടെയാണെന്നും മറ്റൂം നാമാരെയും അറിയിച്ചിട്ടില്ല. അതൊന്നും ആരുമറിയരുതെന്നാണ് നമ്മുടെ വിചാരം. അതുകൊണ്ടാണ് ഇവിടെ വരുന്നവരെ ആരെയും വിട്ടയയ്ക്കാത്തത്. നമ്മുടെ ഭൃത്യന്മാരിൽ മനു‌ഷ്യഭോജികളായിട്ടും ചിലരുണ്ട്. ആരും നമ്മുടെ അനുവാദം കൂടാതെ യാതൊന്നും പ്രവർത്തിക്കുകയില്ല. നീ ഇവിടെ നമ്മുടെ ശി‌ഷ്യനായിത്താമസിക്കാമെന്നു തന്നെ തീർച്ചപ്പെടുത്തിയെങ്കിൽ നിന്റെ വസ്ത്രങ്ങളെല്ലാമഴിച്ചുകളയുക. നഗ്നന്മാരായിട്ടാല്ലതെ ഇവിടെ ആരും താമസിക്കാൻ പാടില്ലെന്നാണ് ഏർപ്പാട്.
നഗ്നനായിത്താമസിക്കുന്ന കാര്യം ശെമ്മാശന് ഒട്ടും സമ്മതമല്ലായിരുന്നു. എങ്കിലും ഗത്യന്തരമില്ലാതെയിരുന്നതിനാൽ ആ ക്രൂരൻ പറഞ്ഞതെല്ലാം സമ്മതിക്കുകയും അവിടെത്താമസിച്ച് ഇന്ദ്രജാലം, മഹേന്ദ്രജാലം, മന്ത്രവാദം മുതലായവ പഠിച്ചു തുടങ്ങുകയും ചെയ്തു. വൃത്തിഹീനന്മാരും, ക്രൂരന്മാരും ഭയങ്കരമൂർത്തികളുമായ ആ ദുഷ്ടന്മാരുടെ സഹവാസം സുശീലനായ ശെമ്മാശന് ഒട്ടും സന്തോ‌ഷാവഹമല്ലായിരുന്നു. എങ്കിലും ഉണ്ണാനുമുറങ്ങാനും കുളിക്കാനും മറ്റും അദ്ദേഹത്തിന് അവിടെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
ഇങ്ങനെ പലോസ് ശെമ്മാശൻ ഒരു വ്യാഴവട്ടം (പന്ത്രണ്ടു സംവൽസരം) തികച്ചും ആ ഗുഹയിൽ താമസിച്ചു. അത്രയും കാലം കൊണ്ട് ആ മലയരയൻ പഠിച്ചിരുന്ന വിദ്യകൾ മുഴുവനും ശെമ്മാശനെ പഠിപ്പിക്കുകയും ബുദ്ധിമാനായ ശെമ്മാശൻ അവയെല്ലാം അക്ഷരംപ്രതി ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോഴേക്കും ശെമ്മാശന് ആ ഗുരുവിനെക്കുറിച്ചു വളരെ ഭക്തിയും അളവില്ലാതെ ബഹുമാനവും ഉണ്ടായിത്തീർന്നു. അപ്രകാരംതന്നെ ആ ഗുരുവിന് ശി‌ഷ്യനെക്കുറിച്ച് ഏറ്റവും സ്നേഹവും പുത്രനിർവ്വിശേ‌ഷമായ വാൽസല്യവുമുണ്ടായി. എങ്കിലും "ഇനി ഇവിടെനിന്നു വല്ലപ്രകാരവും വെളിക്കു ചാടണം" എന്നുള്ള വിചാരം ശെമ്മാശനും "ഇനിയവൻ നമ്മെപറ്റിച്ചു ചാടിപ്പോയേക്കാം" എന്നുള്ള വിചാരം ആ മലയരയനുമുണ്ടാകാതെയിരുന്നില്ല. അതിനാൽ മലയരയൻ ശെമ്മാശനെ സദാ സൂക്ഷിച്ചു കൊള്ളുന്നതിനു കാവൽക്കാരെ പ്രത്യേകം ചട്ടംകെട്ടി. അവർ രാത്രിയും പകലും ഒരു പോലെ ഗുഹാദ്വാരത്തിങ്കൽ കാവലായി. എന്നു മാത്രമല്ല, രാത്രികാലങ്ങളിൽ അവർ ഓരോരുത്തർ മാറിമാറി ഉറക്കമിളച്ചിരുന്നു. കൂടെക്കൂടെ ശെമ്മാശനെ വിളിക്കണമെന്നും വിളിക്കുമ്പോഴെല്ലാം ശെമ്മാശൻ മൂളണമെന്നും ഏർപ്പാടു വയ്ക്കുകയും ചെയ്തു.അതിനാൽ മനോരാജ്യം സാധിക്കാതെ ശെമ്മാശൻ വല്ലാതെ കുഴങ്ങിവശായി. എന്തെല്ലാമേർപ്പാടു കളുണ്ടായിരുന്നാലും കാവൽക്കാരെയെല്ലാം മയക്കി വെളിയിൽച്ചാടുന്നതിനുള്ള വിദ്യ ശെമ്മാശനറിയാമായിരുന്നു. എങ്കിലും തന്റെ ഗുരുനാഥനെ വഞ്ചിക്കുന്നതിനു അദ്ദേഹത്തിനു മനസ്സുവന്നില്ല. അതിനാലാണ് അദ്ദേഹം കുഴങ്ങിയത്. ഏതു വിധവും പോകണമെന്നുള്ള വിചാരം മൂത്തുവരികയും അതിനു നിവൃത്തിയില്ലാതെയായിത്തീരുകയും ചെയ്യുകയാൽ ശെമ്മാശൻ ഏറ്റവും വി‌ഷണ്ണനായി ഭവിച്ചു. വി‌ഷാദം നിമിത്തം അദ്ദേഹത്തിന് ഉണ്ണാനുമുറങ്ങാനും ആസ്ഥ കുറയുകയും സദാ ഒരു മൗനം അദ്ദേഹത്തെ ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അദ്ദേഹത്തെ പതിവുപോലെയല്ലാതെ വി‌ഷണ്ണനായിക്കാണുകയാൽ അദ്ദേഹത്തിന്റെ ഗുരുവായ മലയരയൻ അദ്ദേഹത്തെ അടുക്കൽ വിളിച്ച്, "നിനക്കെന്താണ് ഈയിടെ വലിയ വി‌ഷാദമുള്ളതുപോലെ ഇരിക്കുന്നത്? സത്യം പറയണം. നിനക്ക് ഇവിടെനിന്ന് പോകണമെന്നുണ്ടോ" എന്നു സ്വകാര്യമായി ചോദിച്ചു.
ശെമ്മാശൻ: എനിക്കങ്ങനെ ആഗ്രഹമുണ്ടെങ്കിലും അവിടുന്ന് അതിനനുവദിക്കുകയില്ലല്ലോ. അവിടുന്ന് അനുവദിക്കാതെയിരിക്കുന്നിടത്തോളം കാലം അതു സാദ്ധ്യവുമല്ല. അവിടുത്തെ വിട്ടുപിരിയുന്ന കാര്യത്തിലും എനിക്കു വളരെ സങ്കടമുണ്ട്. എങ്കിലും അനാഥനായ എന്നെ ബാല്യകാലം മുതൽ ഇങ്ങോട്ടു പോരുന്നതു വരെ വാൽസല്യപൂർവ്വം രക്ഷിച്ചിരുന്ന ദയാലുവായ വികാരിയദ്ദേഹത്തെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുള്ള ആഗ്രഹവും സാമാന്യത്തിലധികം എനിക്കുണ്ട്. ഈ രണ്ടു വിചാരവും കൂടി എന്നെ അത്യധികം വി‌ഷണ്ണനാക്കിത്തീർത്തിരിക്കുന്നു. ഇങ്ങനെയെല്ലാമാണ് പരമാർത്ഥം. ഇനി ഇവിടുത്തെ കല്പനപോലെ.
മലയരയൻ: നീ സത്യം പറഞ്ഞതിനെക്കുറിച്ചു നാം അത്യന്തം സന്തോ‌ഷിക്കുന്നു. നിന്നെ വിട്ടുപിരിയുന്ന കാര്യം നമുക്കൂം വളരെ സങ്കടമായിട്ടുള്ളതാണ്. നിന്നെ ദുഃഖിപ്പിക്കുന്ന കാര്യവും അങ്ങനെതന്നെ. ഇവിടെ വരുന്നവരെ വിട്ടയയ്ക്കുന്നതു നമ്മുടെ പതിവിനു വിരോധവുമാണ്. നാം മനസ്സാലെ നിന്നെ വിട്ടയച്ചാൽ നാമൊരസ്ഥിരചിത്തനാണെന്ന് ഇവിടെയുള്ളവർ വിചാരിക്കും. അതിനാൽ നാം അപ്രകാരം ചെയ്യുകയില്ല. എങ്കിലും നിന്റെ മനസ്സുപോലെ ചെയ്യുന്നതിനു നാമനുവദിച്ചിരിക്കുന്നു. നാമൊന്നും അറിഞ്ഞില്ലെന്നുള്ള ഭാവത്തിലിരുന്നേക്കാം. നമ്മുടെ കാവൽക്കാരറിയാതെ പോവാൻ നിനക്കു സാമർത്ഥ്യമുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക. നിനക്കു നിന്റെ ആദ്യരക്ഷിതാവിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരിക്കുന്ന സ്ഥിതിക്ക് നീ നമ്മെയും കാലാന്തരത്തിൽ മറന്നുകളയുകയില്ലെന്നു നാം വിശ്വസിക്കുന്നു.
ശെമ്മാശൻ: എന്റെ ജീവനുള്ള കാലത്തു ഞാൻഅവിടുത്തെ വിസ്മരിക്കുകയോ അവിടുത്തെക്കുറിച്ച് എനിക്കുള്ള ഭക്തിബഹുമാനാദരങ്ങൾക്കു കുറവു വരികയോ ചെയ്യുന്നതല്ല.
മലയരയൻ: എന്നാൽ നീ ഇവിടെനിന്നു പുറത്തുപോയാൽ എന്നെക്കുറിച്ചും ഈ സ്ഥലത്തെക്കുറിച്ചും ആരോടും യാതൊന്നും പറയുകയില്ലെന്നു സത്യം ചെയ്യണം.
ശെമ്മാശൻ ഇതു കേട്ട ഉടനെ സസന്തോ‌ഷം സത്യം ചെയ്യുകയും ആ ഗുരുവിനെ വന്ദിച്ച് അനുഗ്രഹം വാങ്ങുകയും അന്നു രാത്രിയിൽതന്നെ ചില വിദ്യകൾ പ്രയോഗിച്ചു കാവൽക്കാരെയും മറ്റും ബോധംകെടുത്തിക്കിടത്തീട്ടു യഥേഷ്ടം ഗുഹയിൽനിന്നു പുറത്തിറങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹം അവിടെച്ചെന്ന ദിവസം അഴിച്ചു സൂക്ഷിച്ചുവച്ചിരുന്ന ഉടുപ്പുകളും തൊപ്പിയുമെല്ലാം എടുത്തുകൊണ്ടാണ് ഗുഹയിൽ നിന്നു പുറത്തിറങ്ങിയത്. അതിനാൽ പുറത്തിറങ്ങിയ ഉടനെ അവയെല്ലാം ധരിച്ചു ശെമ്മാശന്റെ വേ‌ഷത്തിൽതന്നെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അന്നു നിലാവുള്ള കാലമായിരുന്നതിനാൽ കുറെ നടന്നപ്പോൾ ആ പെരുങ്കാട്ടിനിടയിൽ ചില ചെറുവഴികൾ അദ്ദേഹം കണ്ടു. എങ്കിലും അവ എങ്ങോട്ടെല്ലാമുള്ളവയാണെന്നു തിരിച്ചറിയാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു. 'എവിടെയെങ്കിലും ചെല്ലട്ടെ; മനു‌ഷ്യരുള്ള ദിക്കിലെത്തിയാൽപ്പിന്നെ ചോദിച്ചറിഞ്ഞു സ്വദേശത്തേക്കു പോകാമല്ലോ' എന്നു വിചാരിച്ച് അവയിൽ ഒരു വഴിയേ അദ്ദേഹം നടന്നുതുടങ്ങി. അദ്ദേഹം ഗുഹയിലെ കാവൽക്കാരെയും മറ്റും ബോധംകെടുത്തിയിരുന്നതു മൂന്നേമുക്കാൽ നാഴിക നേരെത്തേക്കു മാത്രമായിരുന്നതിനാൽ അവർ ബോധം വീണു നോക്കുമ്പോൾ തന്നെ കാണാഞ്ഞിട്ടു പിന്നാലെ ഓടിയെത്തിയേക്കുമോ എന്നുളള ഭയമുണ്ടായിരുന്നതിനാൽ അദ്ദേഹം വളരെ വേഗത്തിലാണ് നടന്നത്. അങ്ങനെ പോയിപ്പോയി നേരം വെളുത്തപ്പോഴേക്കും അദ്ദേഹം മനു‌ഷ്യസഞ്ചാരമുള്ള ഒരു ദിക്കിലെത്തി. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ സ്വല്പം സമാധാനമായി. എങ്കിലും ഭയം മുഴുവനും വിട്ടുമാറിയില്ല. അതിനാൽ പിന്നെയും വേഗത്തിൽത്തന്നെ നടന്നു. അഞ്ചെട്ടു നാഴിക പുലർന്നപ്പോഴേക്കും അദ്ദേഹത്തിനു വിശപ്പൂം ദാഹവും ക്ഷീണവും കലശലാവുകയാൽ നടക്കാൻ വഹിയാതെയായി. അതിനാൽ വഴിയരികിൽ കണ്ടതായ ഒരു ചെറിയ വീട്ടിൽ കയറി. അവിടെ ഒരു വൃദ്ധ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരോടു ശെമ്മാശൻ, "വലിയമ്മേ,എനിക്കു വിശപ്പും ദാഹവും കലശലായിരിക്കുന്നു. കുറച്ചു കഞ്ഞി തരുമോ?" എന്നു ചോദിച്ചു.
വൃദ്ധ: എന്റെ മകനേ, അരിയില്ലാഞ്ഞിട്ട് ഇന്നലെത്തന്നെ ഇവിടെ കഞ്ഞിവച്ചില്ല. പിന്നെ ഞാൻ എങ്ങനെയാണ് കഞ്ഞി തരുന്നത്? ഇനി വല്ലയിടത്തും പോയി അരി മേടിച്ചു കൊണ്ട് വന്നിട്ടു വേണം കഞ്ഞിവയ്ക്കാൻ. അതുവരെ ഇവിടെ ഇരിക്കാമെങ്കിൽ ഉള്ളതിൽ പങ്കുതരാം.
ശെമ്മാശൻ: ഒരരിയുടെ തരിയെങ്കിലും ഇവിടെക്കാണാതിരിക്കുമോ?
വൃദ്ധ: ഒന്നോ ഒരു മുറിയോ അരി എന്റെ വട്ടി തട്ടിക്കുടഞ്ഞാൽ കാണുമായിരിക്കും. അതുകൊണ്ടെന്തു കാണിക്കാനാണ്?
ശെമ്മാശൻ: ഒരരിയെങ്കിലും എടുത്തുകൊണ്ടുവരണം. നമുക്കതുകൊണ്ടു വല്ലതും കൗശലമുണ്ടാക്കാം.
വൃദ്ധ: എന്റെ മകനേ, നിനക്കു പിച്ചുണ്ടോ? ആട്ടെ, ഞാൻ നോക്കട്ടെ. എന്നു പറഞ്ഞ് ആ വൃദ്ധ ചെന്ന് അവരുടെ അരിവട്ടി തട്ടിക്കുടഞ്ഞിട്ട് ഒരു പൊടിയരി കിട്ടിയതു ശെമ്മാശന്റെ കയ്യിൽ കൊണ്ടുചെന്നുകൊടുത്തു. ഉടനെ ശെമ്മാശൻ "ഇനി വല്യമ്മ വെള്ളം കോരി അടുപ്പത്തു വച്ചു തിളപ്പിക്കണം" എന്നു പറഞ്ഞു. ഇതു വെറും കമ്പമാണെന്നു വൃദ്ധയ്ക്കു തോന്നി. എങ്കിലും ഇയാൾ എന്തു ചെയ്യുന്നു എന്നു കാണാമല്ലോ എന്നു വിചാരിച്ചു വൃദ്ധ ഒരു പാത്രത്തിൽ വെള്ളം കോരി അടുപ്പത്തു വച്ചു തീകത്തിച്ചു വെള്ളം തിളപ്പിച്ചു. അപ്പോൾ ശെമ്മാശൻ ആ പൊടിയരികൊണ്ടു ചെന്നു വെള്ളത്തിലിട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പാത്രം നിറച്ചു കഞ്ഞിയുണ്ടായി. അതു കണ്ടു വൃദ്ധ വിസ്മയിച്ചു. ഉടനെ അവർ ഉപായത്തിലൊരു പുഴുക്കമുണ്ടായി. ശെമ്മാശനു കഞ്ഞി വിളമ്പിക്കൊടുത്തു. രണ്ടുപേരും വയറു നിറച്ചു കഞ്ഞി കുടിച്ചു കഴിഞ്ഞിട്ടും പിന്നെയും പാത്രത്തിലരയിടം കഞ്ഞി ശേ‌ഷിച്ചു. ശെമ്മാശൻ മലയരയന്റെ അടുക്കൽനിന്നു വിദ്യകളഭ്യസിച്ചിട്ട് ആദ്യമായി പ്രയോഗിച്ച വിദ്യ കാവൽക്കാരെ ബോധംകെടുത്തിയതും രണ്ടാമത്തെ വിദ്യ ഇതുമായിരുന്നു. കഞ്ഞികുടി കഴിഞ്ഞതിന്റെ ശേ‌ഷം ശെമ്മാശൻ വൃദ്ധയോട്, "ഇവിടെ നിന്നു കടമറ്റത്തു പള്ളിയിലേക്ക് എന്തുദൂരമുണ്ട്" എന്നു ചോദിച്ചു. "ഒരു നാലു നാഴിക കാണും" എന്നു വൃദ്ധ പറഞ്ഞു. "എന്നാൽ പരിഭ്രമിക്കാനൊന്നുമില്ല" എന്നു വിചാരിച്ചു ശെമ്മാശൻ അവിടെത്തന്നെ കിടന്ന് ഒന്നുറങ്ങി. ഉണർന്നെണീറ്റ് അദ്ദേഹം പതുക്കെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു കണ്ടവരോടൊക്കെ വഴി ചോദിച്ചുചോദിച്ച് സന്ധ്യയ്ക്കു മുമ്പായി പഴയ വാസസ്ഥലത്തെത്തി. കത്തനാരെ കണ്ടു വന്ദിച്ചു. ശെമ്മാശനെ കണ്ടിട്ടു കത്തനാർ ആളറിഞ്ഞില്ല. അതിനാൽ ശെമ്മാശൻ "അച്ഛൻ എന്നെ അറിയില്ലയോ? ഞാൻ ഇവിടുത്തെ ദാസനും ശി‌ഷ്യനുമായ പൗലൂസാണ്" എന്നു പറഞ്ഞു. അതു കേട്ടു കത്തനാർ, "അയ്യോ, എന്റെ കുഞ്ഞേ, നീ മരിച്ചുപോയിയെന്നാണല്ലോ ഞാൻവിചാരിച്ചിരുന്നത്" എന്നു പറഞ്ഞുകൊണ്ട് ശെമ്മാശനെ മുറുകെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുപൊഴിച്ചു. അപ്പോൾ ശെമ്മാശനും സന്തോ‌ഷ പാരവശ്യത്താൽ പൊട്ടിക്കരഞ്ഞുപോയി. പിന്നെ കുറച്ചുനേരത്തേക്കു സന്തോ‌ഷാധിക്യത്താൽ രണ്ടുപേർക്കും സംസാരിക്കാൻ ശബ്ദം പുറപ്പെടാതെയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ കത്തനാർ ഒരുവിധം മനസ്സിനെ സമാധനപ്പെടുത്തിക്കൊണ്ട് "നീ ഇത്രയും കാലം എവിടെ യായിരുന്നു" എന്നു ചോദിച്ചു.
ശെമ്മാശൻ: ഞാൻഅന്നു പശുക്കളെ അന്വേ‌ഷിച്ചു കാട്ടിൽ നടന്നപ്പോൾ വഴിതെറ്റി നടന്നു നടന്നു ഒടുക്കം പരിചയമില്ലാത്ത ഒരു സ്ഥലത്തു ചെന്നു ചേർന്നു. അവിടെ വച്ചു ചില ദുഷ്ടന്മാർ എന്നെ പിടിച്ചു കാരാഗൃഹത്തിലാക്കി. അവിടെനിന്നു പോരാൻ ഇപ്പോൾ മാത്രമേ എനിക്കു തരംകിട്ടിയുള്ളു. ഉടനെ ഞാൻപോരികയും ചെയ്തു.
കത്തന്നാർ: ദൈവകൃപകൊണ്ട് ഇപ്പോളെങ്കിലും തിരിയെപ്പോരാൻ സാധിച്ചുവല്ലോ. അതുതന്നെ ഭാഗ്യം. എന്റെ ഒരു മകൻ മരിച്ചുപോയിട്ടു വീണ്ടും ജനിച്ചുവന്നതുപോലെയുള്ള സന്തോ‌ഷം എനിക്കിപ്പോൾ തോന്നുന്നുണ്ട്.
അവർ ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നപ്പോൾ പള്ളിയിലെ കപ്പിയാർ ഓടി വിയർത്തു കിടുകിടാ വിറച്ചുകൊണ്ട് അവിടെയെത്തി, "അയ്യോ, നമ്മുടെ പള്ളിയിൽ പിശാചുക്കൾ നിറഞ്ഞു. ഓരോന്നിന്റെ സ്വരൂപം എങ്ങനെയിരിക്കുന്നു! അവരെക്കണ്ടാൽ പേടിച്ചു ചത്തുപോകും. നേരം സന്ധ്യയായല്ലോ. പള്ളിയിൽ കേറി മണിയടിക്കാൻ നിവൃത്തിയില്ല. അങ്ങോട്ടുചെന്നാൽ അവർ പിടിച്ചു ജീവനോടെ വിഴുങ്ങും, സംശയമില്ല. ഓരോന്നിന്റെ പൊക്കം ഓരോ കൊന്നത്തെങ്ങോളമുണ്ട്. പിടിച്ചാൽ പിടിമുറ്റാത്ത വണ്ണം. കരിങ്കല്ലുകൊണ്ടു വാർത്തതുപോലെ എല്ലാം കറുകറെയിരിക്കുന്നു. ഇനി എന്താ നിവൃത്തി? ഇന്നു പള്ളിയിൽ മണിയടിയും നമസ്കാരവുമൊന്നും വേണ്ടയോ? അത് അച്ഛൻ നിശ്ചയിക്കണം. ഇന്നവിടെ മനു‌ഷ്യരായിട്ടുള്ളവരാരും വരികയില്ല; അതു തീർച്ചതന്നെ" എന്നു പറഞ്ഞു. അപ്പോൾ ശെമ്മാശൻ, "ഞാനങ്ങോട്ടു വരാം. കപ്പിയാരും വരണം. ഞാൻആ പിശാചുക്കളെയൊക്കെ അവിടെനിന്നു മാറ്റിത്തരാം" എന്നു പറഞ്ഞു.
കത്തനാർ: അയ്യോ, നീ പോകണ്ടാ.ഇനിയും വല്ലതും ആപത്തുപറ്റിയേക്കും. ഞാനങ്ങോട്ടു ചെല്ലാം. എനിക്കു വല്ലതും പറ്റിയാലും തരക്കേടില്ല. വയസ്സ് എൺപത്തെട്ടായല്ലോ. ഇനി ഞാൻ ജീവിച്ചിരുന്നാൽ എത്ര നാളിരിക്കും? എന്റെ കുഞ്ഞിനു ചെറുപ്പമല്ലേ? നീ ഇനിയും വളരെക്കാലം ജീവിച്ചിരിക്കേണ്ടുന്ന ആളാണല്ലോ.
ശെമ്മാശൻ: ദൈവത്തിന്റെ കൃപകൊണ്ട് ആർക്കും ആപത്തൊന്നും സംഭവിക്കയില്ല. ഞാനിപ്പിശാചുക്കളെ അവിടെനിന്ന് ഓടിക്കാം. അച്ഛൻ കൂടെ വരുന്നുണ്ടെങ്കിൽ വരണം, നമുക്കു പോകാം. അച്ചനെ അയച്ചിട്ടു ഞാനിവിടെ ഇരിക്കയില്ല. തീർച്ചതന്നെ.
ഇങ്ങനെപ്പറഞ്ഞ് കത്തനാരും ശെമ്മാശനും കപ്പിയാരുംകൂടി പള്ളിയിലേക്കു ചെന്നു. കപ്പിയാരുടെ വാക്കു കേട്ടപ്പോൾത്തന്നെ പള്ളിയിൽ വന്നിരിക്കുന്നതു തന്നെ അന്വേ‌ഷിച്ചു കണ്ടുപിടിക്കാനായി ഗുഹയിൽ നിന്നു പുറപ്പെട്ടിരിക്കുന്നവരായിരിക്കും എന്നു ശെമ്മാശൻ ഊഹിചു. അവിടെച്ചെന്നു കണ്ടപ്പോൾ അങ്ങനെതന്നെ എന്നു തീർച്ചയാവുകയും ചെയ്തു. ശെമ്മാശൻ അവരുടെ അടുക്കലേക്കു ചെല്ലുന്നതു കണ്ടുപേടിചുവിറചുകൊണ്ട് കത്തനാർ, "എന്റെ മകനേ, അടുത്തു പോകരുതേ" എന്നു പറഞ്ഞു. ശെമ്മാശൻ ഒരു കൂസലും കൂടാതെ അടുത്തുചെന്ന് അവരോട് "നിങ്ങൾ ഇവിടെ എന്തിനു വന്നു? ഇതു ദേവാലയമാണ്. നിങ്ങൾക്കു കളിക്കാനും പാർക്കാനുമുള്ള സ്ഥലമല്ല. നിങ്ങൾക്കു ജീവനോടുകൂടി തിരിയെപ്പോകണമെന്നുണ്ടെങ്കിൽ ക്ഷണത്തിൽ ഇവിടെ നിന്നറങ്ങി, വന്നവഴിയേ പൊയ്ക്കൊൾവിൻ. അല്ലെങ്കിൽ നിങ്ങളുടെ കഥ ഞാൻകഴിക്കും" എന്നു പറഞ്ഞു. അതു കേട്ട് ആ കാട്ടുമുട്ടന്മാർ "ഞങ്ങൾ നിന്നെക്കൊണ്ടുപോകാനായിട്ടാണ് വന്നത്. നിന്നെയുംകൊണ്ടല്ലാതെ ഞങ്ങൾ പോവുകയില്ല" എന്നു പറഞ്ഞുകൊണ്ട് ശെമ്മാശനെ പിടിക്കാനായി എല്ലാവരും അടുത്തുകൂടി. ശെമ്മാശൻ ഒരു വിദ്യ പ്രയോഗിക്കുകയും ആ ദുഷ്ടന്മാർ ബോധംകെട്ടു വെട്ടിയിട്ട മരങ്ങൾപോലെ തൽക്ഷണം നിലംപതിക്കുകയും ചെയ്തു. ഇതു കണ്ടു കത്തനാരും കപ്പിയാരും അത്ഭുതപരവശരായിത്തീർന്നു. ഉടനെ കപ്പിയാർ മണിയടിക്കുകയും പള്ളിയിൽ പതിവിലധികം ആളുകൾ വന്നുകൂടുകയും ചെയ്തു. വൈകുന്നേരം പതിവുള്ള കർമ്മാനു‌ഷ്ഠാനുങ്ങളെലാം കഴിഞ്ഞതിന്റെ ശേ‌ഷം ജനങ്ങളെല്ലാവരും ആ കാട്ടാളന്മാരുടെ ഭയങ്കര ആകൃതി കണ്ടും ശെമ്മാശന്റെ വിദ്യയെക്കുറിച്ചു കേട്ടും വിസ്മയിച്ചു. അപ്പോൾ കത്തനാർ ശെമ്മാശനോട്, "ഇവർ മരിച്ചുപോയിരിക്കുമോ?" എന്നു ചോദിച്ചു.
ശെമ്മാശൻ: മരിച്ചിട്ടില്ല. വേണമെങ്കിൽ മരിപ്പിക്കാം.
കത്തനാർ: ഏതുവിധവും ഇവരെ ഇവിടെനിന്നു കളയണമല്ലോ. ഇവർ ഇവിടെ കിടന്നാലും നടന്നാലും ഉപദ്രവം തന്നെ.
ശെമ്മാശൻ: ഇപ്പോൾ കളഞ്ഞേക്കാം.
അദ്ദേഹം പിന്നെയും എന്തോ വിദ്യ പ്രയോഗിച്ചു. ഉടനെ ആ ഉറക്കത്തിൽനിന്നെന്നപ്പോലെ ഉണർന്നേണീറ്റു. ഭയങ്കരാകൃതികൾ അപ്പോൾ ശെമ്മാശൻ, "എന്താ ഇനിപ്പൊയ്ക്കൊള്ളാമോ? വേണമെങ്കിൽ കുറച്ചുകൂടി വല്ലതുമാവാം" എന്നു പറഞ്ഞു. അതു കേട്ട് ആ കാട്ടുമുട്ടന്മാർ
"അയ്യോ, ഇനി ഒന്നും വേണ്ടാ. ഞങ്ങൾ പൊയ്ക്കൊള്ളാം" എന്നു പറഞ്ഞു ശെമ്മാശനെ വന്ദിച്ചിട്ട് അപ്പോൾത്തന്നെ അവിടെനിന്നു പോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെലാം അത്ഭുതപ്പെടുകയും ശെമ്മാശനെ വളരെ പുകഴ്ത്തുകയും ചെയ്തു. അപ്പോൾ കത്തനാർ ശെമ്മാശനോട്, "എന്റെ മകനേ, നീ ഈ ദിവ്യശക്തി എവിടെനിന്നു കിട്ടി?" എന്നു ചോദിച്ചു. "ഇതൊന്നും എന്റെ ശക്തിയില്ല എല്ലാം ദൈവത്തിന്റെ ശക്തിയാണ്. ദൈവം സർവ്വശക്തനാണല്ലോ" എന്നു ശെമ്മാശൻ മറുപടി പറയുകയും ചെയ്തു.
അനന്തരം അധികം താമസിയാതെ മേൽപട്ടക്കാരെല്ലാവരുംകൂടി ശെമ്മാശനു കത്തനാർപട്ടം കൊടുത്തു. അന്നു മുതൽ അദ്ദേഹത്തെ ജനങ്ങൾ "കടമറ്റത്തു കത്തനാർ" എന്നും "കടമറ്റത്തച്ചൻ" എന്നും അവരുടെ സ്ഥിതി അനുസരിച്ചു പറഞ്ഞുതുടങ്ങി. അക്കാലത്ത് അദ്ദേഹം സ്വദേശത്തു ചിലർക്കുണ്ടായ ബാധോപദ്രവങ്ങളും ചാത്തന്റെ ഉപദ്രവങ്ങളും മറ്റും മാറ്റുകയാൽ അദ്ദേഹം വലിയ മന്ത്രവാദിയാണെന്ന് ഒരു പ്രസിദ്ധി ഉണ്ടായിത്തീരുകയും തന്നിമിത്തം ദൂരസ്ഥലങ്ങളിൽനിന്നുകൂടി ആളുകൾ വന്നു മന്ത്രവാദത്തിനായി അദ്ദേഹത്തെ കൊണ്ടുപോയിത്തുടങ്ങുകയും ആ മാർഗ്ഗത്തിൽ അദ്ദേഹത്തിനു ധാരാളം പണം കിട്ടിത്തുടങ്ങുകയും ചെയ്തു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നല്ല സമ്പന്നനായിത്തീരുകയും അദ്ദേഹത്തിന്റെ രക്ഷിതാവായിരുന്ന വികാരിക്കത്തനാർ ചരമഗതിയെ പ്രാപിക്കുകയും ചെയ്യുകയാൽ അദ്ദേഹം സ്വന്തമായി ഒരു ഗൃഹം പണികഴിപ്പിച്ചു താമസം അങ്ങോട്ടു മാറ്റി. അതിനാൽ അദ്ദേഹം പാചകന്മാരായും പരിചാരകന്മാരായും മറ്റും നാലഞ്ചുപേരെ തന്നോടുകൂടി താമസ്സിപ്പിച്ചു തുടങ്ങുകയും ചെയ്തു.
അപ്പോഴേക്കും "കടമറ്റത്തു കത്തനാർ" എന്നുള്ള കീർത്തി ലോകത്തിൽ സർവ്വത്ര വ്യാപിച്ചു. കടമറ്റത്തു കത്തനാർ വിചാരിച്ചാൽ സാധിക്കാത്ത കാര്യം ലോകത്തിൽ യാതൊന്നുമില്ലെന്നുള്ള വിശ്വാസം സകല ജനങ്ങളുടെയിടയിലും ദൃഢമായിത്തീർന്നു. അതിനാൽ ഓരോരോ കാര്യങ്ങൾക്കായി അദ്ദേഹത്തെ കൊണ്ടു പോകുവാൻ ജനങ്ങൾ സദാ വന്നുകൊണ്ടിരുന്നു. ആരാവശ്യപ്പെട്ടാലും എവിടെയായാലും അദ്ദേഹം പൊയ്ക്കൊണ്ടിരിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം സ്വഗൃഹത്തിൽ താമസിച്ചിരുന്ന ദിവസം ചുരുക്കമായിരുന്നു. അദ്ദേഹം ഒരു കാര്യത്തിനായി പോയിട്ട്, അതു സാധിക്കാതെ വരിക ഒരിക്കലുമുണ്ടായില്ല. ആർക്കായാലും ഏതു കാര്യമായാലും സാധിച്ചുകൊടുത്താൽ ഇന്നതു കിട്ടണമെന്നുള്ള നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം വിചാരിക്കുന്നതിൽ കൂടുതലായിട്ടാല്ലാതെ അദ്ദേഹത്തിനാരും കൊടുക്കാറുമില്ല. അതിനാലദ്ദേഹം കാലക്രമേണ വലിയ കുബേരനായിത്തീർന്നു. കടമറ്റത്തു കത്തനാരുടെ മന്ത്രവാദമെന്നുള്ള പ്രസിദ്ധി ലോകത്തിലെല്ലാം നിറഞ്ഞു കവിയുകയാൽ അനേകം ദിക്കുകളിൽനിന്നും പലരും മന്ത്രവാദം പഠിക്കാനായി അദ്ദേഹത്തിന്റെ അടുക്കൽ വന്നു ചേരുകയും എല്ലാവരെയും അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ അദ്ദേഹത്തിനു ശി‌ഷ്യ സമ്പത്തും ധാരാളമുണ്ടായി. "കടമറ്റത്തു സമ്പ്രദായം" എന്നുള്ളത് ഇന്നും പ്രസിദ്ധമാണല്ലോ. ആ സമ്പ്രദായക്കാരായ മന്ത്രവാദികൾ ഇപ്പോഴും പല സ്ഥലങ്ങളിലുമുണ്ട്. ഇപ്രകാരമെല്ലാമാണ് കടമറ്റത്തു കത്തനാരുടെ ജീവിതകഥാ സംക്ഷേപം മരിക്കുന്നതുവരെ താൻ മന്ത്രവാദം മുതലായവ പഠിച്ചത് ആരോടാണെന്നും മറ്റുമുള്ള വിവരം അദ്ദേഹം ആരോടും പറഞ്ഞില്ല. ഗുരുവിന്റെ അടുക്കൽവച്ചു ചെയ്ത സത്യം അദ്ദേഹം ശരിയായിട്ടുതന്നെ നിർവ്വഹിച്ചു. എങ്കിലും അദ്ദേഹം സ്വന്തം ജീവചരിത്രം ഒരു താളിയോലഗ്രന്ഥത്തിലെഴുതി സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലശേ‌ഷം ആ ഗ്രന്ഥം മൂലമാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധമായിത്തീർന്നത്.
കടമറ്റത്തു കത്തനാരുടെ കുടുംബം അദ്ദേഹത്തോടുകൂടിത്തന്നെ അവസാനിച്ചു. അദ്ദേഹം താമസിച്ചിരുന്ന ഗൃഹംപോലും ഇപ്പോൾ അവിടെ കാൺമാനില്ല. എങ്കിലും ചില മന്ത്രവാദികളും മറ്റും ഇപ്പോഴും ആ സ്ഥലത്തു ചെന്ന് അദ്ദേഹത്തെ ധ്യാനിച്ചു വന്ദിക്കുകയും ചില കാര്യസിദ്ധിക്കായി പ്രാർത്ഥിക്കുകയും ചില വഴിപാടുകൾ കഴിക്കുകയും മറ്റും ചെയ്തുവരുന്നുണ്ട്. അത്ഭുതകർമ്മങ്ങൾ പ്രവർത്തിക്കുന്ന മഹാന്മാരെക്കുറിച്ചുള്ള ഭക്തി ജനങ്ങളുടെ ഹൃദയത്തിൽനിന്ന് എളുപ്പത്തിൽ വിട്ടുപോവുകയില്ല. പുളിയാമ്പള്ളി നമ്പൂരിക്കും മറ്റും ഇപ്പോഴും ചിലർ വെള്ളംകൂടി നടത്തിവരുന്നുണ്ടല്ലോ. ഇനി കത്തനാരുടെ അത്ഭുതകർമ്മങ്ങളിൽ ചിലതുകൂടിപ്പറയാം.
പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു. ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി. ആ യക്ഷി പകൽസമയത്തും സർവ്വാംഗസുന്ദരിയും യുവതിയുമായ ഒരു വേശ്യസ്ത്രീയുടെ വേ‌ഷം ധരിച്ച് ആ വഴിയിൽച്ചെന്നു നിൽക്കും. അ വഴിയേ പോക്കുന്നവരോട് ആദ്യംതന്നെ "ഒരിക്കൽ മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു സസ്മിതം ചോദിക്കും. ചുണ്ണാമ്പു കൊടുത്തു കഴിയുമ്പോൾ നർമ്മസല്ലാപം തുടരും. അവളുടെ വാക്കു കേട്ടാൽ മയങ്ങിപ്പോകാത്തവരില്ലായിരുന്നു. അതിനാൽ അവൾ പറഞ്ഞു മയക്കി ഓരോരുത്തരെയും കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകും. കാട്ടിൽചെന്നാലുടനെ പിടിച്ചു കടിച്ചുകീറി ചോര കുടിക്കുകയും നഖവും ശിഖയുമല്ലാത്തതെല്ലാം ഭക്ഷിക്കുകയും ചെയ്യു. ഇതായിരുന്നു അവളുടെ പതിവ്. ഇങ്ങനെ അവൾ അനേകമാളുകളെ ഭക്ഷിച്ചു. ഇതറിഞ്ഞു ജനങ്ങൾ അതിലേ നടക്കാതായി. അപ്പോൾ ആ യക്ഷി രാത്രികാലങ്ങളിൽ കുടിയിടയിൽ കടന്നും മനു‌ഷ്യരെ പിടിച്ചു ഭക്ഷിച്ചുതുടങ്ങി. അതിനാൽ ജനങ്ങൾ ഏതുവിധവും ഈ യക്ഷിയെ ഇവിടെനിന്ന് ഒഴിച്ചുവിടണമെന്നു വിചാരിച്ച് അനേകം മന്ത്രവാദികളെ വരുത്തി പല വിദ്യകൾ ചെയ്യിച്ചു. അതൊന്നുകൊണ്ടും യതൊരു ഫലവുമുണ്ടായില്ല. ഒടുക്കം ചിലർ കടമറ്റത്തു ചെന്നു കത്തനാരെ കണ്ടു വിവരം പറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.
കത്തനാർ ആ സ്ഥലത്തു ചെന്നപ്പോഴും യക്ഷി മേൽപറഞ്ഞ വേ‌ഷത്തിൽ വഴിയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെന്നപ്പോൾ യക്ഷി പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്, "ഒന്നു മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു ചോദിച്ചു. അതുകേട്ടു കത്തനാർ സന്തോ‌ഷത്തോടുകൂടി "തരാമല്ലോ" എന്നു പറഞ്ഞിട്ടു കുറച്ചു ചുണ്ണാമ്പെടുത്ത് ഒരിരുമ്പാണിമേൽ വച്ചു നീട്ടിക്കൊടുത്തു. അതു മേടിക്കാൻ യക്ഷി സ്വല്പം മടിച്ചു. ഏങ്കിലും മേടിച്ചു. അതോടുകൂടി യക്ഷി കത്തനാരുടെ ബന്ധനത്തിലകപ്പെടുകയും അവൾക്ക് ഒന്നിനും ശക്തിയില്ലാതായിത്തീരുകയും ചെയ്തു.
ചുണ്ണാമ്പോടുകൂടി ആ ഇരുമ്പാണി കൈയിൽ കൊടുത്തു എന്നാണ് യക്ഷിക്കു തോന്നിയത്. എന്നാൽ കത്തനാർ ഒരു മന്ത്രം ജപിച്ച് ആ ആണി അവളുടെ ശിരസ്സിൽ തറയ്ക്കുകയാണ് ചെയ്തത്. ആ വാസ്തവവും യക്ഷി അറിഞ്ഞില്ല.
ചുണ്ണാമ്പ് കൊടുത്തിട്ട് ഉടനെ കത്തനാർ നടന്നുതുടങ്ങി. ഒരു ദാസിയെപ്പോലെ യക്ഷിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. അങ്ങനെ നടന്നും ഇടയ്ക്ക് ചില സ്ഥലങ്ങളിലും താമസിച്ചും നാലഞ്ചു ദിവസംകൊണ്ട് അവർ കായംകുളത്തു വന്നു ചേർന്നു. അവിടെ കത്തനാർക്കു പരിചയമുള്ള ഒരു വീടുണ്ടായിരുന്നതിനാൽ അദ്ദേഹം അവിടെ കയറി. യക്ഷിയും കൂടെത്തന്നെ ഉണ്ടായിരുന്നു. ആ വീട് കത്തനാരുടെ മാതുലന്റേതായിരുന്നുവത്ര. അവിടെ അക്കാലത്തു കത്തനാരുടെ മാതുലിയും വയോവൃദ്ധയും വിധവയുമായ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വിധവ യക്ഷിയെ കണ്ടിട്ട് "ഇവളേതാണ്" എന്നു ചോദിച്ചു.
കത്തനാർ: ഇവളെ ഇപ്പോൾ ഞാനെന്റെ ദാസിയാക്കിയിരിക്കുകയാണ്, എന്താ ചോദിച്ചത്?
വൃദ്ധ: എനിക്കു സഹായത്തിന് ഇവിടെ ഒരു പെണ്ണുണ്ടായാൽ കൊള്ളാമെന്നുണ്ട്. ഇവിടെ ഞാൻമാത്രമല്ലേയുള്ളൂ? അതാണ് ചോദിച്ചത്.
കത്തനാർ: ഓഹോ, വിരോധമില്ല. വേണമെങ്കിൽ ഇവളെ ഇവിടെ താമസിപ്പിച്ചേക്കാം.
ഇതുകേട്ടു വൃദ്ധയ്ക്കു വളരെ സന്തോ‌ഷമായി. അവർ ആ യക്ഷിയെ തന്റെ പുത്രിയെപ്പോലെ വാൽസല്യപൂർവം സ്വീകരിച്ചു. ഉടനെ കത്തനാർ കുളിക്കാൻ പോയി. യക്ഷിയും വൃദ്ധയും കുടി ഭക്ഷണത്തിനെല്ലാം കാലമാക്കി. കത്തനാർ കുളിയും ഊണും കഴിഞ്ഞു സ്വല്പമൊന്നു കിടന്നു. വൃദ്ധയും യക്ഷിയും ഊണു കഴിഞ്ഞ് ഓരോ വർത്തമാനങ്ങളും പറഞ്ഞ് അവിടെ വേറൊരു മുറിയിലിരുന്നു. ആ സമയം വാൽസല്യത്തോടുകൂടി അവർ, യക്ഷിയുടെ തലമുടി ഭംഗിയായി കെട്ടിക്കുന്നതിനായി ചീർപ്പെടുത്തു ചീകി. അപ്പോൾ എന്തോ തടഞ്ഞതായി തോന്നുകയാൽ അവർ സൂക്ഷിച്ചു നോക്കുകയും യക്ഷിയുടെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നതായി കാണുകയും ചെയ്തു. ഉടനെ വൃദ്ധ, "അയ്യോ മകളെ, ഇതാ നിന്റെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നു. ഇതെങ്ങനെ വന്നു? കഷ്ടംതന്നെ" എന്നു പറഞ്ഞ് ആ ആണി വലിച്ചൂരി. തൽക്ഷണം യക്ഷി പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും അദൃശ്യമായി ഭവിക്കുകയും ചെയ്തു. വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് അടുക്കൽ ഇരുന്നിരുന്നവൾ പെട്ടെന്ന് അദൃശ്യയായിത്തീർന്നപ്പോൾ വൃദ്ധ വല്ലാതെ പരിഭ്രമിച്ചു കത്തനാരുടെ അടുക്കൽചെന്നു വിവരം പറഞ്ഞു. തലയിൽ തറച്ചിരുന്ന ആണി ഊരിക്കളഞ്ഞു എന്നു കേട്ടപ്പോൾ, എന്നാൽ കാര്യം തെറ്റി എന്നു പറഞ്ഞിട്ട് കത്തനാരും പിന്നാലെ പുറപ്പെട്ടു. ചില ലക്ഷണങ്ങൾകൊണ്ട് യക്ഷി വടക്കോട്ടാണ് പോയതെന്നറിഞ്ഞു കത്തനാരും വടക്കോട്ടുതന്നനടന്നു. കുറച്ചുദൂരം ചെന്നപ്പോൾ യക്ഷി അതിവേഗത്തിൽ നടന്നുപോകുന്നതു കത്തനാർ കണ്ടു. കൂടെ എത്തണമെന്നു വിചാരിച്ചു കത്തനാരും ക്ഷണത്തിൽ നടന്നു. രണ്ടുപേരും മാന്നാറിൽ വന്നു ചേർന്നു. കത്തനാർ ആറ്റുകടവിലെത്തിയപ്പോഴേക്കും കടത്തുകാരൻ യക്ഷിയെ ഒരു തോണിയിൽ കയറ്റി "പനയന്നാർകാവിൽ" ക്കടവിലിറക്കിക്കഴിഞ്ഞു. കത്തനാർക്കു പിന്നാലെ എത്തുന്നതിനു തൽക്കാലമവിടെ വേറെ വള്ളമില്ലായിരുന്നു. വള്ളം കിട്ടീട്ട് അതിൽക്കയറി അക്കരെച്ചെലുമ്പോഴേക്കും യക്ഷി അവിടെനിന്നു പൊയ്ക്കളഞ്ഞെങ്കിലോ എന്നു വിചാരിച്ച് കത്തനാർ അവിടെനിന്നുകൊണ്ട് യക്ഷിക്ക് അവിടെനിന്നു പോകാൻ പാടില്ലാത്ത വിധത്തിൽ ഒരു വിദ്യ പ്രയോഗിച്ചു. പിന്നെ അദ്ദേഹം ഒരു വാഴയിൽനിന്നുഒരു തൂശനില മുറിച്ചെടുത്തു വെള്ളത്തിലിട്ട് അതിൽക്കയറി തുഴഞ്ഞ് അക്കരെയിറങ്ങി യക്ഷിയുടെ അടുക്കൽചെന്ന്, "നീ എവിടെപ്പോകുന്നു" നിന്നെ ഞാൻവിട്ടയയ്ക്കുകയില്ല. ജനങ്ങൾക്കു യാതൊരു ഉപദ്രവവും ചെയ്യാതെ ഇവിടെ ഇരുന്നുകൊള്ളമെങ്കിൽ ഞാനങ്ങനെ അനുവദിക്കാം.അല്ലാത്തപക്ഷം നിന്നെ ഞാൻഅറുത്തു ഹോമിക്കും. ഏതാണ് നിനക്കു സമ്മതമെന്നു പറയുക" എന്നു പറഞ്ഞു. അതുകേട്ട് യക്ഷി, " ഞാൻ ആരെയും ഉപദ്രവിക്കാതെ ഇനിയെന്നും ഇവിടെ ഇരുന്നുകൊള്ളാം. എന്നെ സംഹരിക്കരുതെന്നു ഞാനപേക്ഷിക്കുന്നു" എന്നു പറഞ്ഞു. "ഇവിടെ ഇരുന്നുകൊള്ളാമെങ്കിൽ അങ്ങനെ സത്യം ചെയ്യുക" എന്നു കത്തനാർ പറയുകയും യക്ഷി അപ്രകാരം സത്യം ചെയുകയും ചെയ്തു. അന്നുമുതൽ ആ യക്ഷി അവിടെത്തന്നെ താമസമായി. യക്ഷി അദൃശ്യയായിട്ടാണ് അവിടെ താമസിക്കുന്നത്. എങ്കിലും കറുത്തവാവ്, വെള്ളിയാഴച ഇങ്ങനെയുള്ള ദിവസങ്ങളിൽ അർദ്ധരാത്രി സമയത്തും മറ്റും ചിലർ ആ യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രൂപത്തിലും കത്തുന്ന തീയായിട്ടും മറ്റും ഇപ്പോഴും ചില കാലങ്ങളിൽ കാണാറുണ്ടെന്നാണ് കേൾവി. അവിടെയുള്ള ഭദ്രകാളീക്ഷേത്രത്തെ പ്രധാനമാക്കിപ്പറയുമ്പോൾ ജനങ്ങൾ ആ യക്ഷിയെ "പനയന്നാർക്കാവിലെ യക്ഷി"യെന്നും ദേശപ്പേരിനെ അടിസ്ഥാനപ്പെടുത്തിപ്പറയുമ്പോൾ "പരുമലയക്ഷി" എന്നും പറഞ്ഞുവരുന്നു. ആ യക്ഷി അവിടെ വന്നതിൽപിന്നെ ആരെയും ഒരുവിധത്തിലും ഉപദ്രവിച്ചതായി കേട്ടുകേൾവി പോലുമില്ല.
കടമറ്റത്തു കത്തനാരും അക്കാലത്തുണ്ടായിരുന്ന കുഞ്ചമൺമഠത്തിൽ മൂത്തപോറ്റിയും തമ്മിൽ പരിചയമെന്നല്ല, വലിയ സ്നേഹമായിരുന്നു. കുഞ്ചമൺ പോറ്റിമാർ പണ്ടേതന്നെ വലിയ മന്ത്രവാദികളും ചാത്തന്മാരെ സേവിച്ചു വശംവദന്മാരാക്കീട്ടുള്ളവരുമാണെന്നു പ്രസിദ്ധമാണല്ലോ. കത്തനാരും വലിയ മന്ത്രവാദിയായി സഞ്ചരിക്കുമ്പോൾ വഴിയിൽ വച്ചും മറ്റും കത്തനാരും പോറ്റിയും തമ്മിൽ കാണുകയും അപ്പോഴെല്ലാം പോറ്റി കത്തനാരെ മഠത്തിലേക്കു ചെല്ലാനായി ക്ഷണിക്കുകയും പതിവായിരുന്നു.
ഇങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരിക്കൽ കുഞ്ചമൺമഠത്തിലൊന്നു പോകണമെന്നു കത്തനാർ നിശ്ചയിച്ചു. അവർ തമ്മിൽ വലിയ സ്നേഹമായിരുന്നുവെങ്കിലും സ്വൽപം ഉൾത്തിടുക്കമുണ്ടായിരുന്നു. താൻ ചാത്തന്മാരെ തന്റെ ഭൃത്യന്മാരെപ്പോലെ ആക്കീട്ടുണ്ടല്ലോ എന്നും അതു കത്തനാർക്കു സാധിച്ചിട്ടില്ലല്ലോ എന്നുമായിരുന്നു പോറ്റിയുടെ വിചാരം. ഇന്ദ്രജാലം മഹേന്ദ്രജാലം മുതലായ വിദ്യകളിൽ പോറ്റിക്കുതന്നോളം നൈപുണ്യമില്ലല്ലോ എന്നൊരു വിചാരം കത്തനാർക്കുമുണ്ടായിരുന്നു. അതിനാൽ കത്തനാർ ഒരു കൗശലം പ്രയോഗിച്ചു. കുഞ്ചമൺപോറ്റി എവിടെയെങ്കിലും വള്ളത്തിലോ ബോട്ടിലോ കയറിപ്പോകുമ്പോൾ ഊന്നാനും തണ്ടുവലിക്കാനും മറ്റും അന്യന്മാർക്കു അദൃശ്യന്മാരായ ചാത്ത ന്മാരാണ് പതിവ്. അതുപോലെ തനിക്കും പോകണമെന്നു നിശ്ചയിച്ച് കത്തനാർ ഒരു വള്ളത്തിൽ കയറി ഊന്നുകാരാരുമില്ലതെ പുറപ്പെട്ടു കുഞ്ചമൺ പോറ്റിയുടെ കടവിൽച്ചെന്നടുത്തു. ആരും ഊന്നുകയും തഴയുകയും മറ്റും ചെയ്യാതെ ഒരു വള്ളം വന്നടുക്കുന്നതു കണ്ടു പോറ്റി കടവിലേക്കു ചെന്നു. അപ്പോൾ കത്തനാർ വള്ളത്തിൽനിന്നു കരയ്ക്കിറങ്ങി. അപ്പോൾ "ഹേ, ഇതെന്താണ് വള്ളക്കാരാരുമില്ലതെ പുറപ്പെട്ടത്?' എന്നു ചോദിച്ചു.അതിനുത്തരമായി കത്തനാർ,"തൽക്കാലം വള്ളക്കാരെ അന്വേ‌ഷിച്ചിട്ടു കിട്ടിയില്ല. ഇങ്ങോട്ടു യാത്ര നിശ്ചയിക്കുകയും ചെയ്തു. അതിനാൽ എന്നെ ഇവിടെക്കൊണ്ടിറക്കണെമെന്നു തോണിയോടുതന്നെ പറഞ്ഞിട്ടു ഞാൻ തോണിയിൽ കയറി. തോണി അന്യസഹായംകിട്ടാതെ ഇവിടെ വന്നടുക്കുകയും ചെയ്തു" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ തോണി തനിയെ നടന്നതു കത്തനാരുടെ ഇന്ദ്രജാലവിദ്യകൊണ്ടാണെന്നും ഇതു തന്നെ ആക്ഷേപിക്കാനായി പ്രയോഗിച്ചതാണെന്നും പോറ്റിക്കു മനസ്സിലായി. എങ്കിലും പിന്നെയൊന്നും അദ്ദേഹം പറഞ്ഞില്ല.
ഉടനെ പോറ്റി കത്തനാർക്കു കുളിക്കാനും ഉണ്ണാനും വേണ്ടതെല്ലാം ചട്ടംകെട്ടിക്കൊടുത്തു. ഭക്ഷണാനന്തരം സ്വൈരസല്ലാപം ചെയ്തുകൊണ്ടു രണ്ടുപേരുംകൂടി നേരം നാലഞ്ചുനാഴിക പകലാവുന്നതുവരെ അവിടെയി രുന്നു. അതിന്റെ ശേ‌ഷം കത്തനാർ, "നേരം വൈകിത്തുടങ്ങിയല്ലോ, എനിക്ക് ഇന്നുതന്നെ പോകേണ്ടിയിരിക്കുന്നു. അതിനനുവാദം തരണം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി, "ഞാൻ പലപ്രാവശ്യമപേക്ഷിചിട്ടാണ് കത്തനാരിവിടെ വന്നത്. ഒരു നാലു ദിവസമെങ്കിലും താമസിക്കാതെ ഇന്നുതന്നെ പോകുന്നതു വലിയ സങ്കടമാണ്. എനിക്കു കത്തനാരോടു ചോദിച്ചു ചില സംഗതികൾ അറിയാനുണ്ട്. അതിനാൽ നിവൃത്തിയുണ്ടെങ്കിൽ രണ്ടു ദിവസമെങ്കിലും ഇവിടെ താമസിച്ചിട്ടു പോയാൽക്കൊള്ളാം. അതിനു സൗകര്യയമില്ലെങ്കിൽ ഞാനൊന്നും പറയുന്നില്ല. ഇഷ്ടംപോലെ ചെയ്യുക. അല്ലാതെ നിവൃത്തിയില്ലല്ലോ" എന്നു പറഞ്ഞു വളരെ നിർബന്ധിച്ചു. എങ്കിലും "ഇന്നു പോകാതിയിരിക്കാൻ നിവൃത്തിയില്ല. ചങ്ങനാശ്ശേരിയിൽ ഒരു സ്ഥലത്ത് ഇന്ന് എത്തിക്കൊള്ളമെന്നു ഞാൻ തീർച്ചയായി പറഞ്ഞിട്ടുണ്ട്. അങ്ങോട്ടാണ് ഇപ്പോൾ പോകുന്നത്. താമസിയാതെ ഞാൻഇനിയും ഇവിടെ വന്നുകൊള്ളാം" എന്നു പറഞ്ഞ് കത്തനാർ യാത്രയായി. കടവുവരെ അനുയാത്രയായി പോറ്റിയും വന്നു. അപ്പോൾ കത്തനാരുടെ വള്ളം അവിടെ ഇല്ലായിരുന്നു. "ഓ, നമ്മുടെ വള്ളമിവിടെ കാണുന്നില്ലല്ലോ" എന്നു പറഞ്ഞു കത്തനാർ നാലു പുറത്തേക്കും മേൽപ്പോട്ടും നോക്കി. അപ്പോൾ വള്ളം കടവിനടുത്തു നിന്നിരുന്ന ഒരു വലിയ മാവിന്റെ മുകളിലിരിക്കുന്നതു കണ്ടിട്ട് 'ഇത് പോറ്റി തന്നെ അവമാനിക്കാനായി തന്റെ ചാത്തന്മാരെക്കൊണ്ടു ചെയ്യിച്ച വിദ്യയാണ്' എന്നു മനസ്സിൽ വിചാരിച്ചു കൊണ്ട് കത്തന്നാർ, "ഇതാ എന്റെ തോണി ഈ മാവിന്റെ മുകളിലിരിക്കുന്നു. ഇവിടുത്തെക്കടവിലാണ് ഞാൻ തോണിയിട്ടിരുന്നത്. അതിനാൽ അതു താഴെ ഇറക്കിച്ചു തരാനുള്ള ചുമതല ഇവിടേക്കാണ്" എന്നു പോറ്റിയോടു പറഞ്ഞു.
പോറ്റി: മാവിന്റെ മുകളിലിരിക്കുന്ന വള്ളം താഴെ ഇറക്കിച്ചുതരാൻ ഞാൻ വിചാരിച്ചാൽ സാധിക്കയില്ല. അതു കത്തനാർതന്നെ എങ്ങനെയെങ്കിലും ഇറക്കിച്ചുക്കൊണ്ടുപൊയ്ക്കൊള്ളണം.
കത്തനാർ: ഉപായമൊന്നും പറയേണ്ട. സംഗതിയൊക്കെ എനിക്കറിയാം. തോണി താഴെ ഇറക്കിച്ചു തരാത്തപക്ഷം അന്തർജ്ജനങ്ങൾ വസ്ത്രമുടുക്കാതെ വെളിയിലിറങ്ങി വന്ന്, മാവിന്മേൽക്കയറി, തോണിയെടുത്തു താഴെ കൊണ്ടുവരാനുള്ള വിദ്യ ഞാൻ പ്രയോഗിക്കും. അതു കൂടാതെ കഴിക്കുകയല്ലേ നല്ലത്?
പോറ്റി: കത്തനാർ വിചാരിച്ചാൽ അതു സാധിക്കുമോ?
കത്തനാർ: പരീക്ഷിച്ചു നോക്കാം.
കത്തനാരും പോറ്റിയും തമ്മിൽ ഇത്രയും സംഭാ‌ഷണം കഴിഞ്ഞപ്പോഴേക്കും അവിടെയുണ്ടായിരുന്ന അന്തർജ്ജങ്ങൾ വിവസ്ത്രകളായി പുറത്തേക്കു വന്നു തുടങ്ങി. അതു കണ്ടു പോറ്റി, "അയ്യോ, എന്റെ കത്തനാരെ, എന്നെ അവമാനിക്കരുതേ, ഞാനിപ്പോൾ വള്ളമിറക്കിച്ചു തരാം" എന്നു പറയുകയും ചാത്തന്മാരെകൊണ്ടു വള്ളമിറക്കിച്ച് അതു കിടന്നിരുന്ന സ്ഥലത്താക്കിച്ചു കൊടുക്കുകയും ഉടനെ അന്തർജ്ജനങ്ങ ളെല്ലാം അകത്തേക്കുതന്നെ പോവുകയും ചെയ്തു. അപ്പോൾത്തന്നെ കത്തനാരും പോറ്റിയും ഇനി ഒരിക്കലും തമ്മിൽതമ്മിൽ മൽസരിക്കില്ലെന്നും യോജിപ്പോടും സ്നേഹത്തോടുംകൂടിയിരുന്നുകൊള്ളാമെന്നും പരസ്പരം കൈ പിടിച്ചു സത്യം ചെയ്തു. രണ്ടുപേരും ആജീവനാന്തം അങ്ങനെതന്നെ ഇരിക്കുകയും ചെയ്തു.
ഒരിക്കൽ യെറുശലേമിൽനിന്നോ മറ്റോ ഒരു ബാവ മലയാളരാജ്യം സന്ദർശിക്കുന്നതിനായി വന്നിരുന്നു. അദ്ദേഹം പല സ്ഥലങ്ങളിൽ സഞ്ചരിച്ച കൂട്ടത്തിൽ ഒരു ദിവസം കടമറ്റത്തു പള്ളിയിൽ വന്നുചേർന്നു. അപ്പോൾ കത്തനാർ ചില സാധനങ്ങൾ കാഴ്ചവച്ച് ബാവായെ വന്ദിച്ചു. കാഴ്ചവച്ച സാധനങ്ങൾ യൂറോപ്പുരാജ്യങ്ങളിലല്ലാതെ മലയാളത്തിൽ കിട്ടാത്തവയായിരുന്നു. അതിനാൽ അവ കണ്ട് ബാവാ ഏറ്റവും സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും "ഈ കൂട്ടത്തിൽ പച്ചമുന്തിരിങ്ങക്കുലകൂടി ആകാമായിരുന്നു. അത് ഈ ദിക്കിൽ സുലഭമായിരിക്കുമല്ലോ" എന്നു പറയുകയും ചെയ്തു.
അപ്പോൾ കത്തനാർ, "ഇവിടെ സുലഭമല്ലാതെ ഒന്നുമില്ല, പച്ചമുന്തിരിങ്ങാക്കുല എത്രവേണമെങ്കിലും ഉണ്ടാകും. ഒരു മുന്തിരിങ്ങാപ്പഴം കുഴിച്ചിട്ടാൽ ഒരു മാത്ര കഴിയുന്നതിനു മുമ്പ് പച്ചമുന്തിരിങ്ങാക്കുല പറിക്കാം" എന്നു പറഞ്ഞു. ഇതു കേട്ടു ബാവാ, "എന്നാൽ അതൊന്നു കണ്ടാൽക്കൊള്ളാം" എന്നു പറയുകയും ഉടനെ കത്തനാർ ഒരു മുന്തിരിങ്ങാപ്പഴം പള്ളിമുറ്റത്തു കുഴിച്ചിടുകയും മാത്രയ്ക്കു മുമ്പ് അത് മുളച്ചു പടർന്ന് അസംഖ്യം മുന്തിരിങ്ങാക്കുലകളുണ്ടാവുകയും ചെയ്തു. ബാവാ അതു കണ്ടു പൂർവാധികം വിസ്മയിച്ച് ഒരു പച്ച മുന്തിരിങ്ങാക്കുല പറിച്ചെടുത്തു പരീക്ഷിച്ചു നോക്കിയതിൽ കാഴ്ചയിലും സ്വാദിലും യാതൊരു വ്യത്യാസുവുമുണ്ടായിരുന്നില്ല.
ബാവാ പള്ളിയിൽനിന്നു പുറത്തിറങ്ങിയപ്പോൾ ആരോ ഒരാൾ, കത്തനാർ വലിയ മാന്ത്രികനും ഇന്ദ്രജാലക്കാരനുമാണെന്നും അദ്ദേഹം പച്ചമുന്തിരിങ്ങായുണ്ടാക്കിയത് ഇന്ദ്രജാലംകൊണ്ടാണെന്നും കത്തനാരുടെ വാസസ്ഥലത്ത് അനേകം മന്ത്രവാദഗ്രന്ഥങ്ങളുണ്ടെന്നും മറ്റും ബാവായെ ഗ്രഹിപ്പിച്ചു. ഉടനെ ബാവാ കത്തനാരുടെ വാസസ്ഥലത്തു ചെന്ന് അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളെല്ലാമെടുപ്പിച്ചു തീയിലിട്ടു ചുടുവിച്ചു. അപ്പോൾ ആ ഗ്രന്ഥങ്ങളെലാം പക്ഷികളെപ്പോലെ പറന്ന് ആകാശമാർഗ്ഗത്തിങ്കൽപ്പോയി നിന്നു. ബാവായും കൂട്ടരും വളരെ ശ്രമിച്ചിട്ടും അതിലൊരു ഗ്രന്ഥം പോലും നശിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുക്കം ബാവാ കത്തനാരെ അടുക്കൽ വിളിച്ച്, "എന്റെ മക്കളെ, ഈവക വിദ്യകളൊന്നും ക്രിസ്ത്യാനികൾക്കു ചേർന്നതല്ല. അതിനാൽ നീ ഇനി മേലാൽ മന്ത്രവാദവും മറ്റും ചെയ്യരുത്" എന്നു പറഞ്ഞു. അപ്പോൾ കത്തനാർ, " ഞാൻ ദൈവത്തെ മറന്നും ജനങ്ങൾക്കു ഉപദ്രവമായും യാതൊന്നും ചെയ്യാറില്ല. മേലാൽ ചെയ്യുകയുമില്ല. പഠിച്ച വിദ്യ ജനോപകാരാർത്ഥമായി ചെയ്യരുതെന്നു കൽപ്പിക്കുന്നതു സങ്കടമാണ്. ജനങ്ങൾക്കു ഉപദ്രവകരമല്ലാ ത്തതെല്ലാം ചെയ്തുകൊള്ളുന്നതിനു കൽപ്പിച്ചനുവദിക്കണം" എന്നാണ് മറുപടി പറഞ്ഞത്. വളരെ വാദപ്രതിവാദങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം യഥേഷ്ടം എന്തുംചെയ്തുകൊള്ളുന്നതിന് അനുവദിച്ചു കത്തനാരെ അനുഗ്രഹിച്ചിട്ട് ബാവാ അവിടെ നിന്നു പോവുകയും ചെയ്തു.
ഒരിക്കൽ ലന്തക്കാരുടെ ഉപദ്രവം ദുസ്സഹമായിത്തിരുകയാൽ അന്നു നാടുവാണിരുന്ന കൊച്ചിത്തമ്പുരാൻ കടമറ്റത്തു കത്തനാർക്ക് ആളയച്ചു കോവിലകത്തു വരുത്തി വിവരം കൽപ്പിച്ചപ്പോൾ കത്തനാർ ഒരമ്പു ജപിച്ചു കൊടുത്തിട്ട് "ഈ അമ്പ് എയ്തു ലന്തക്കാരുടെ പാളയത്തിൽ വീഴിച്ചാൽ ഇവിടേക്കുള്ള ഉപദ്രവമൊഴിയും" എന്നു പറയുകയും തമ്പുരാൻ ആ അമ്പ് ഒരു ഭടനെക്കൊണ്ടെയ്യിച്ചു ലന്തക്കാരുടെ പാളയത്തിൽ വീഴിക്കയും അപ്പോൾമുതൽ ലന്തപ്പടയാളികൾക്കു ബുദ്ധിഭ്രമമാരംഭിക്കുകയും അവർ പരസ്പരം വെട്ടിയും കുത്തിയും എല്ലാവരും മരിക്കുകയും അങ്ങനെ കൊച്ചിത്തമ്പുരാനു നേരിട്ടിരുന്ന ഉപദ്രവം ശമിക്കുകയും ചെയ്തു.
ചില ക്ഷേത്രസന്നിധിയിലും മറ്റും വഴിപാടായിട്ടോ വിനോദത്തിനായിട്ടൊ "പടേണി" എന്നൊരു കളി ഇപ്പോഴും നടപ്പുണ്ടലോ. അതിൽ സംഘ ക്കളിയിലും മറ്റുമുള്ളതുപോലെ പല വേ‌ഷങ്ങൾ കെട്ടിവരിക പതിവാണ്. അക്കൂട്ടത്തിൽ മുൻകാലങ്ങളിൽ ഒരു കത്തനാരുടെ വേ‌ഷംകൂടി പതിവുണ്ടായിരുന്നു. ഒരിക്കൽ കടമറ്റത്തു കത്തനാർ എവിടെയോ പോയി വരുന്ന സമയം ഒരു പടേണി കാണുന്നതിനിടയായി. ഒരാൾ ഒരു കത്തനാരുടെവേ‌ഷം ധരിച്ച അരങ്ങത്തു വന്നു ചില ഗോഷ്ടികൾ കാണിക്കുകയും ചില അസഭ്യങ്ങൾ പറയുകയും മറ്റും ചെയുന്നതാണ് അദ്ദേഹം കണ്ടത്. ഉടനെ അദ്ദേഹം എന്തോ ഒരു വിദ്യ പ്രയോഗിക്കുകയാൽ കത്തനാരുടെ വേ‌ഷം ധരിച്ചിരുന്നയാൾ ബോധരഹിതനായി മുഷ്ടി ചുരുട്ടി തന്നത്താൻ മാറ ത്തടിച്ചു തുടങ്ങി. പടേണിക്കാർ വിചാരിച്ചിട്ട് ഭേദപ്പെടുത്താൻ കഴിഞ്ഞില്ല കത്തനാരുടെ വേ‌ഷം ധരിച്ചയാൾ തന്നത്താനടിച്ചു മരിക്കുമെന്നുള്ള ദിക്കായി. അപ്പോൾ കടമറ്റത്തു കത്തനാർ അവിടെ അടുത്തൊരു സ്ഥലത്തു വന്നിരിക്കുന്നുണ്ടെന്നും, അദ്ദേഹം എന്തോ ചെയ്തിട്ടാണ് ഈ വേ‌ഷക്കാരൻ ഇപ്രകാരം ചെയ്യുന്നതെന്നും പടേണിക്കാർക്കു മനസ്സിലായി. അവരെല്ലാം കൂടി കത്തനാരുടെ അടുക്കൽ ചെന്നു കാൽക്കൽ വീണു നമസ്കരിച്ചിട്ടു ക്ഷമായാചന ചെയ്തു. മേലാൽ പടേണികളിൽ കത്തനാരുടെ വേ‌ഷം കെട്ടുകയില്ലെന്ന് അവരെക്കൊണ്ട് സത്യം ചെയ്യിച്ചിട്ട് കത്തനാർ എന്തോ ചെയ്ത് ആ വേ‌ഷക്കാരനെ സ്വസ്ഥനാക്കിത്തീർത്തു. അന്നുമുതൽ പടേണിക്കാർ കത്തനാരുടെ വേ‌ഷം ധരിക്കാതെയുമായി.
ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ കടമറ്റത്തു കത്തനാരുടെ അത്ഭുതകർമ്മങ്ങൾ അസംഖ്യമുണ്ട്. അവയെല്ലാം പറഞ്ഞുതീർക്കാൻ ആരാലും സാധിക്കുന്നതല്ല. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ കത്തനാർ അസാമാന്യനായ ഒരു മാന്ത്രികനായിരുന്നെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ.
പുരാതനന്മാരായ മഹർ‌ഷിമാർ, മന്ത്രവാദം സംബന്ധിച്ച് മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, പ്രപഞ്ചസാരം മുതലയി അനേകം ഗ്രന്ഥങ്ങൾ ഉണ്ടാക്കീട്ടുണ്ടല്ലോ. അതുപോലെ കടമറ്റത്തു കത്തനാരും അസംഖ്യം മന്ത്രവാദഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയെല്ലാം ഒരുമാതിരി ഭാ‌ഷയിലാണെന്നേയുള്ളു.

ഐതിഹ്യമാല/മണ്ണടിക്കാവും കാമ്പിത്താനും

ഐതിഹ്യമാല/മണ്ണടിക്കാവും കാമ്പിത്താനും

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
മണ്ണടിക്കാവും കാമ്പിത്താനും

തിരുവിതാംകൂർ കൊല്ലം ഡിവി‌ഷനിൽച്ചേർന്ന കുന്നത്തൂർ താലൂക്കിൽ കണ്ണാടി എന്ന ദേശത്തുള്ള സുപ്രസിദ്ധമായ ഭദ്രകാളീക്ഷേത്രത്തെയാണ് "മണ്ണടിക്കാവെ"ന്നു പറയുന്നത്. ഭദ്രകാളീക്ഷേത്രത്തിൽ ഒരു വെളിച്ചപ്പാടുണ്ടായിരിക്കുക സാധാരണമാണല്ലോ. ചില ദിക്കുകളിൽ വെളിച്ചപ്പാടിനെ "കോമര"മെന്നും പറയുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ കണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ "കാമ്പിത്താ”നെന്നാണ് പറയുക പതിവ്. മണ്ണടിക്കാവിൽ ഭഗവതി സ്വയംഭൂവാണ്. ആ ക്ഷേത്രം പണ്ട് ദേശാധിപതിയായിരുന്ന വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലെ വകയായിരുന്നു. അടുത്ത കാലത്ത് ഒരു വിധിപ്രകാരം അതു "മംഗലത്തു പണിക്കർ" എന്നൊരു നായരുടെ വകയാണെന്നു തീർച്ചപ്പെട്ടിട്ടുണ്ടത്ര.
പണ്ടു വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ മണ്ണടിദേശത്തിന്റെ അധിപനായിരുന്ന കാലത്ത് അവിടത്തെ വകയായി ഒരു ചെറിയ സൈന്യശേഖരമുണ്ടായിരുന്നു. ആ സൈനികന്മാരെ ആയോധനവിദ്യ അഭ്യസിപ്പിക്കുകയും സൈന്യത്തിന്റെ ആധിപത്യം വഹിക്കുകയും ചെയ്തിരുന്നത് മംഗലത്തു പണിക്കരുടെ തറവാട്ടിൽ അന്നന്നു മൂപ്പായിരിക്കുന്നവരായിരുന്നു. അന്നു സൈന്യങ്ങളെ അഭ്യസിപ്പിച്ചിരുന്ന കളരിയും ആ കളരിയിൽ ചില പരദേവതമാരുടെ വിഗ്രഹങ്ങളും മംഗലത്തു പണിക്കരുടെ ഗൃഹത്തിനടുത്ത് ഇപ്പോഴും കാൺമാനുണ്ട്. ഇങ്ങനെ വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ ദേശാധിപതിയും മംഗലത്തു പണിക്കർ സേനാനായകനുമായിരുന്ന കാലത്ത് ഒരു ദിവസം കൃ‌ഷിയിറക്കുന്നതിനു കാടു വെട്ടിത്തെളിക്കാനായി ചില പുലയർ മംഗലത്തു പണിക്കരുടെ ഭവനത്തിനു സമീപം ഒരു കാട്ടിൽ വന്നുചേർന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പുലക്കള്ളി (പുലയസ്ത്രീ) അവിടെക്കണ്ട ഒരു കല്ലിന്മേൽ അരിവാൾ തേച്ചപ്പോൾ ആ ശിലയിൽനിന്നു രക്തം പ്രവഹിക്കുകയാൽ അതുകണ്ടു പുലയർ ഭയാത്ഭുതപരവശന്മാരായി ഉറക്കെ നിലവിളിച്ചു. നിലവിളികേട്ടു മംഗലത്തു പണിക്കർ മുതലായ സമീപസ്ഥർ ഉടനെ സ്ഥലത്തെത്തി സംഗതി മനസ്സിലാക്കുകയും വിവരം വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലെ അടുക്കൽ അറിയിക്കുകയും ചെയ്തു. അതുകേട്ടപ്പോൾ അന്നത്തെ മൂത്ത പണ്ടാരത്തിൽ "രക്തം കണ്ടുവെങ്കിൽ അതൊരു ദേവബിംബമായിരിക്കണം. ഇപ്രകാരം സ്വയംഭൂവായ ദേവബിംബം കണ്ടാൽ ഉടനെ അതിനൊരു നിവേദ്യം കഴിച്ചില്ലെങ്കിൽ അതു മറഞ്ഞു പോകുമെന്നു കേട്ടിട്ടുണ്ട്. അതിനാൽ പണിക്കർ ഈ മലരും പഴവും അവിടെക്കൊണ്ടുപോയി വയ്ക്കുകയും ആ പുലയരെ അവിടെനിന്ന് മാറ്റുകയും ചെയ്യണം. ഞാനൊന്നു കുളിച്ചിട്ടു ക്ഷണത്തിൽ അങ്ങോട്ടു വന്നേക്കാം" എന്നു പറഞ്ഞു കുറെ മലരും പഴവും കൊടുത്തു മംഗലത്തു പണിക്കരെ മുൻപെ അയച്ചിട്ടു പണ്ടാരത്തിൽ കുളിക്കാൻപോയി. പണിക്കർ മലരും പഴവും എടുത്തു ബിംബത്തിന്റെ അടുക്കൽ കൊണ്ടുചെന്നുവച്ചു. അപ്പോഴേക്കും പുലയരെല്ലാം അവിടെനിന്നു ദൂരെ മാറുക കഴിഞ്ഞിരുന്നു. ഉടനെ പണ്ടാരത്തിൽ കുളിയും കഴിഞ്ഞ് പരിവാരസമേതം ഒരു വിളക്കുമായി അവിടെയെത്തി. ദേശക്കാരെല്ലാവരും അപ്പോൾ അവിടെ വന്നുകൂടി. ആ സമയം ഒരു ഊരാളി (മണ്ണാനെന്നും വണ്ണാനെന്നും പരവനെന്നും മറ്റുകൂടി പേരുള്ള ഒരു ജാതിക്കാരൻ) തുള്ളിക്കൊണ്ട് അവിടെ വരുകയും "ഈ കാണപ്പെട്ടിരിക്കുന്ന ബിംബം ഭദ്രകാളിയുടേതാണ്. ഇവിടെ നിവേദ്യവും പൂജയുമൊന്നും വേണ്ട. അവിൽ, മലർ, പഴം മുതലായ സാധനങ്ങൾ സന്നിധിയിൽ കൊണ്ടുചെന്നുവെയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോൾ എടുത്തുകൊണ്ടുപോവുകയും ചെയ്താൽ മതി. അങ്ങനെ ചെയ്താൽ നിവേദ്യം കഴിച്ചാലെന്നപോലെ ദേവിക്കു തൃപ്തിയാകും. മലരും, പഴവും മറ്റും കൊണ്ടുചെന്നുവയ്ക്കുന്നത് മംഗലത്തു പണിക്കർ തന്നെവേണം. ബ്രാഹ്മണരുടെ പൂജയും മറ്റും ഇവിടെ വേണ്ട" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് ആരും വിശ്വസിച്ചില്ല. ഇവനിങ്ങനെ പറയുന്നതു പണിക്കരുടെ സേവയ്ക്കുവേണ്ടിയോ സ്വകാര്യമായി പണിക്കർ ചട്ടം കെട്ടീട്ടൊ ആയിരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്. അതിനാൽ ആ ഊരാളി, "എന്താ ഞാൻ പറഞ്ഞത് നിങ്ങൾക്കാർക്കും വിശ്വാസമായില്ല, അല്ലേ? ആട്ടേ, ഞാൻ നിങ്ങളെ വിശ്വസിപ്പിക്കാം" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഓടിപ്പോയി. ഉത്സാഹശാലികളായ ചില ജനങ്ങളും അവന്റെ പിന്നാലെ ഓടി. അവൻ ഓടിച്ചെന്ന് "കുടപ്പാറ"യുടെ മുകളിൽക്കയറി നിന്നു. കുടപ്പാറ സ്ഥിതിചെയ്യുന്നത് മണ്ണടിയിൽനിന്ന് ആറേഴുനാഴിക കിഴക്കുവടക്കായി പത്തനാപുരം താലൂക്കിൽ കലഞ്ഞൂര് എന്ന ദേശത്ത് ഒരു മലയുടെ മുകളിലാണ്. ആ പാറ കുടയുടെ ആകൃതിയിൽ മേൽഭാഗം വൃത്താകാരമായി പരന്നും അതിന്റെ മധ്യത്തിങ്കൽ ഒരു കാലുമായിട്ടാണിരിക്കുന്നത്. അതിനാൽ അതിന്റെ മുകളിൽ കയറുകയെന്നുള്ളത് മനു‌ഷ്യർക്ക് അസാദ്ധ്യമാണ്. ആ ഊരാളി ഏഴു പ്രാവശ്യം അതിന്റെ മുകളിൽ കയറുകയുമിറങ്ങുകയും ചെയ്തു. ആ പാറയുടെ ചുറ്റും വലിയ കാടായിരുന്നതിനാൽ ഊരാളിയുടെ പിന്നാലെ ഓടിച്ചെന്നവർക്ക് അടുത്തു ചെല്ലുവാൻ സാധിച്ചില്ല. പാറ ഒരുയർന്ന സ്ഥലത്തായിരുന്നതിനാൽ അവൻ അതിന്മേൽ കയറുകയും ഇറങ്ങുകയും ചെയ്തത് അവർ ദൂരെ നിന്നുകൊണ്ട് കാണുക മാത്രമെ ചെയ്തുള്ളൂ. പന്ത്രണ്ടുകോലിൽ കുറയാതെ പൊക്കമുള്ള ആ പാറ ഇപ്പോഴും അവിടെക്കാണ്മാനുണ്ട്.
ആ ഊരാളി കുടപ്പാറയുടെ മുകളിൽനിന്നിറങ്ങി, കാട്ടിൽനിന്നു വെളിയിൽ വന്നതു നാലഞ്ചു കടുവാക്കുട്ടികളെയും പിടിച്ചുകൊണ്ടാണ്. അവൻ ആ കടുവാക്കുട്ടികളെയുംകൊണ്ട് മണ്ണടിയിൽ ബിംബം കണ്ട സ്ഥലത്തെത്തി. അതുകണ്ട് എലാവരും ഭയപ്പെടുകയും അവൻ പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം ദേവിയുടെ അധിവാസമുണ്ടായിട്ടാണെന്ന് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. അതിനാൽ അവൻ കടുവാക്കുട്ടികളെയെല്ലാം വിട്ടയയ്ക്കുകയും അതോടുകൂടി അവന്റെ കലി അടങ്ങുകയും ചെയ്തു. ഊരാളി പറഞ്ഞതെല്ലാം എല്ലാവരും വിശ്വസിച്ചുവെങ്കിലും പണ്ടാരത്തിലും മംഗലത്തു പണിക്കരും ദേശക്കാരുംകൂടി സർവ്വസമ്മതനായ ഒരു പ്രശ്നക്കാരനെക്കൊണ്ടു പിന്നെ പ്രശ്നം വെപ്പിച്ചുനോക്കിക്കുകകൂടി ചെയ്തു. ഊരാളി പറഞ്ഞതെല്ലാം ശരിയാണെന്ന് പ്രശ്നക്കാരനും പറയുകയാൽ പണ്ടാരത്തിലെ ആജ്ഞപ്രകാരം അവിടെ ക്ഷേത്രം പണി നടത്തിക്കുകയും നിത്യനിദാനം മുതലായവയ്ക്കു പതിവുകൾ നിശ്ചയി ക്കുകയും ചെയ്തു. ഇപ്രകാരമാണ് മണ്ണടിക്കാവുണ്ടായത്. അവിടെ ഇപ്പോഴും അരിവച്ചു നിവേദ്യവും ബ്രാഹ്മണരുടെ പൂജയും പതിവില്ല. മലർ, പഴം മുതലായവ ബിംബസന്നിധിയിൽ കൊണ്ടുചെന്നു വയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോൾ എടുത്തുകൊണ്ടുപോവുകയും മാത്രമേ പ്രതിദിനം ഇപ്പോഴും ചെയ്തുവരുന്നുള്ളൂ. മലരും പഴവും മറ്റും കൊണ്ടുചെന്നു വയ്ക്കുന്നത് ഇപ്പോഴും മംഗലത്തു പണിക്കർ തന്നെയാണ്. ഇനി കാമ്പിത്താനെക്കുറിച്ചു കൂടി പറയാം.
മണ്ണടിക്കാവു ക്ഷേത്രമുണ്ടായതിന്റെ ശേ‌ഷം ഏതാനും കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ വാക്കുവഞ്ഞിപ്പണ്ടാരത്തിലേക്കു പുത്രസന്താനമില്ലാതെയായിത്തീർന്നു. പണ്ടാര ത്തിൽ സന്താനാർത്ഥമായി അനേകം സത്ക്കർമ്മങ്ങൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടകായ്കയാൽ ഒടുക്കം ഭഗവതി തന്നെ ഇതിനൊരു നിവൃത്തിയുണ്ടാക്കണമെന്നു പ്രാർത്ഥിച്ചുകൊണ്ട് പണ്ടാരത്തിൽ അന്തർജ്ജ ́നസമേതം മണ്ണടിക്കാവിൽ ഭജനമിരുന്നു. ഭജനം ദൃഢഭക്തിയോടും പൂർണ്ണവിശ്വാസത്തോടും കഠിനനി‌ഷ്ഠയോടും കൂടിയായിരുന്നു. അങ്ങനെ ഏകദേശം അരമണ്ഡലം (ഇരുപത്തിയൊന്നു ദിവസം) കഴിഞ്ഞപ്പോൾ പണ്ടത്തെ ഊരാളി (ബിംബം കാണപ്പെട്ട സമയം തുള്ളിക്കൊണ്ടു വന്ന ഊരാളി തന്നെ) തുള്ളിക്കൊണ്ടു നടയിൽ വരുകയും കല്പന കേൾക്കാനായി പണ്ടാരത്തിൽ അവിടെച്ചെന്നു നിൽക്കുകയും ചെയ്തു. അപ്പോൾ ഊരാളി "ഒട്ടും വ്യസനിക്കേണ്ടാ. ഇന്നേക്കു മൂന്നാം ദിവസം ഒരാൾ ഇവിടെ വരും. ഭഗവതിയുടെ അധിവാസമുണ്ടായിട്ട് അയാൾ പറയുന്നതുപോലെ ചെയ്താൽ താമസിയാതെ സന്തതിയുണ്ടാകും" എന്നു പറഞ്ഞിട്ട് കലിയടങ്ങി മടങ്ങിപ്പോയി.
ഊരാളി പറഞ്ഞതുപോലെ മൂന്നാം ദിവസം ഒരാൾ അവിടെച്ചെന്നു. അയാൾ ഒരു വിദേശീയനുംഭിക്ഷ യാചിച്ചുകൊണ്ടു നടന്ന പാവപ്പെട്ട ഒരു ശൂദ്രനുമായിരുന്നു. അയാൾ അവിടെയെത്തിയ ഉടനെ കൈയിലുണ്ടായിരുന്ന കുടയും വടിയും മാറാപ്പും ദൂരെ വലിച്ചെറിഞ്ഞിട്ടു ക്ഷേത്രത്തിൽ തെക്കുവശത്തുള്ള ആറ്റിൽച്ചാടിക്കുളിച്ചു കയറി തുള്ളിക്കൊണ്ടു നാലു നടയിലും ചെന്നു നിന്ന് അത്യുച്ചത്തിൽ മൂന്നു പ്രാവശ്യം വീതം അട്ടഹസിച്ചു. മുൻകൂട്ടി ഊരാളി പറഞ്ഞിരുനതിനാലും അട്ടഹാസം കേൾക്കുകകൊണ്ടും പണ്ടാരത്തിലും മംഗലത്തു പണിക്കരും ദേശക്കാരുമെല്ലാം ക്ഷണത്തിൽ അവിടെയെത്തി. അപ്പോൾ തുള്ളിക്കൊണ്ടു നിന്ന ആ മനു‌ഷ്യൻ പണ്ടാരത്തിലെ നേരെ നോക്കി, "ഒട്ടും വ്യസനിക്കേണ്ടാ. എനിക്ക് ഒരു "ഉച്ചബലി" നടത്തിയാൽ ഉടനെ സന്താനമുണ്ടാകും" എന്നും ഉച്ചബലി നടത്തേണ്ടുന്ന ക്രമങ്ങളും പറഞ്ഞു. ഉടനെ കലിയടങ്ങുകയും ചെയ്തു. ആ മനു‌ഷ്യൻ പറഞ്ഞതെല്ലാം ഭഗവതി അരുളിച്ചെയ്തതായിത്തന്നെ എല്ലാവരും വിശ്വസിക്കുകയും പണ്ടാരത്തിൾ ഉച്ചബലി എന്ന അടിയന്തിരം വഴിപാടായി നടത്തുകയും താമസിയാതെ അവിടേക്കു പുത്രസന്താന മുണ്ടാവുകയും ചെയ്തു. ഉച്ചബലി കഴിച്ചാൽ ഉണ്ണിയുണ്ടാകുമെന്നു തുള്ളിപ്പറഞ്ഞ ആ മനു‌ഷ്യനെ പണ്ടാരത്തിൽ ചെലവിനു വേണ്ടതെല്ലാം കൊടുത്ത് അവിടെത്തന്നെ താമസിപ്പിക്കുകയും ആ മനു‌ഷ്യൻ ഭഗവതിയെ ഭജിച്ചുകൊണ്ട് സന്യാസവൃത്തിയോടുകൂടി അവിടെത്തന്നെ താമസിക്കുകയും ചെയ്തു. പണ്ടാരത്തിലേക്ക് ഉണ്ണിയുണ്ടായപ്പോഴേക്കും ജനങ്ങൾക്ക് ആ മനു‌ഷ്യനെക്കുറിച്ചുള്ള വിശ്വാസവും ഭക്തിയും വളരെ വർദ്ധിക്കുകയും കല്പനകൾ കേൾക്കാനായി പലവിധത്തിലുള്ള സങ്കടക്കാർ മണ്ണടിക്കാവിൽ മുട്ടുപാടിരിക്കുകയും ആ മനു‌ഷ്യൻ പറയുന്നതെല്ലാം ശരിയായിത്തീരുകയും ചെയ്യുകയാൽ പണ്ടാരത്തിലും പണിക്കരും ദേശക്കാരുംകൂടി അയാളെ ആ കാവിലെ കാമ്പിത്താനായി സ്ഥിരപ്പെടുത്തുകയും അയാൾക്ക് ചില സ്ഥാനമാനങ്ങളെല്ലാം നിശ്ചയിക്കുകയും തുള്ളുമ്പോൾ ഉപയോഗിക്കാനായി വാൾ, ശൂലം, അരമണി, ചിലമ്പ് മുതലായവ കൊടുക്കുകയും ചെയ്തു. മണ്ണടിക്കാവിലെ ആദ്യത്തെ കാമ്പിത്താൻ അയാളാണ്. അയാളുടെ വാക്കുകളും പ്രവൃത്തികളും അത്ഭുതപ്പെടത്തക്കവയായിരുന്നു. അയാൾ തുള്ളിപ്പറഞ്ഞിട്ടുള്ളവയിൽ ഒന്നുപോലും ഒക്കാതെയിരുന്നിട്ടില്ല.
ഈ കാമ്പിത്താന്റെ കാലത്തു കായംകുളത്തുരാജാവിനു സന്തതി യില്ലാതാവുകയാൽ കല്പന കേൾക്കാനായി കായംകുളത്തുരാജാവ് അവിടെച്ചെലുകയും കാമ്പിത്താൻ തുള്ളി, "എനിക്കു തരാമെന്നു നിശ്ചയിച്ചിട്ടുള്ളത് നിശ്ചിതകാലത്തു തരണം, വിശേ‌ഷാൽ ഒരു ഉച്ചബലി കൂടി നടത്തണം. ഉച്ചബലി കഴിച്ചാൽ ഒരു വത്സരം തികയുന്നതിനുമുമ്പു ഒരു സന്തതിയുണ്ടാകും" എന്നു കല്പിച്ചു. സന്തതിയുണ്ടായാൽ ആ കുട്ടിയുടെ അന്നപ്രാശനം കഴിഞ്ഞാലുടനെ മണ്ണടിക്കാവിൽ കൊണ്ടുചെന്നു തൊഴീക്കയും രത്നഖചിതമായ ഒരു പൊൻമുടി നടയ്ക്കു വയ്ക്കുകയും ചെയ്യാമെന്നായിരുന്നു രാജാവ് നിശ്ചയിച്ചിരുന്നത്. ഈ സംഗതി മനസ്സിൽ വിചാരിച്ചതല്ലാതെ അവിടുന്ന് ആരോടും പറഞ്ഞിരുന്നില്ല. ഇതു കാമ്പിത്താൻ കല്പിചുകേട്ടപ്പോൾ കായംകുളത്തു രാജാവ് ഏറ്റവും വിസ്മയിക്കുകയും കല്പനപോലെയെല്ലാം ചെയ്യാമെന്നു സമ്മതിക്കുകയും അധികം താമസിയാതെ ഉച്ചബലി നടത്തിക്കുകയും ഒരു കൊല്ലം കഴിയുന്നതിനുമുമ്പ് അവിടെ സന്തതിയുണ്ടാവുകയും ചെയ്തു. ആ കുട്ടിയുടെ അന്നപ്രാശനം കഴിഞ്ഞയുടനെ ആ കുട്ടിയെ മണ്ണടിക്കാവിൽ കൊണ്ടുപോയി തൊഴീക്കയും അമൂല്യങ്ങളായ അനേകം രത്നങ്ങൾ പതിച്ച ഒരു പൊൻമുടി രാജാവു നടയ്ക്കു വയ്ക്കുകയും ചെയ്തു. മംഗലത്തു പണിക്കരുടെ കളരിയിൽ വച്ചു സൂക്ഷിച്ചിരുന്നതും ഈ അടുത്ത കാലത്തു തസ്കരന്മാർ തട്ടിക്കൊണ്ടുപോയതുമായ പൊൻമുടി ഇതുതന്നെയാണത്ര.
കായംകുളത്തു രാജാവു മനസ്സിൽ വിചാരിച്ച വഴിപാടു കാമ്പിത്താൻ തുള്ളി ചോദിച്ചു മേടിച്ചുവെന്നും മറ്റുമുള്ള വർത്തമാനം അന്നു മധുരയിൽ വാണിരുന്ന പാണ്ഡ്യരാജാവു കേട്ടിട്ടു സ്വർണ്ണത്തിലും വെള്ളിയിലുമായി രണ്ടുകൂട്ടം വാളും ചിലമ്പുമുണ്ടാക്കിച്ചുവയ്ക്കുകയും ഇതറിഞ്ഞ് കാമ്പിത്താൻ തുള്ളിക്കല്പിച്ച് ആളയയ്ക്കുകയാണെങ്കിൽ വെള്ളികൊണ്ടുള്ള വാളും ചിലമ്പും കൊടുത്തയയ്ക്കുകയും കാമ്പിത്താൻ തന്നെ വരുകയാണെങ്കിൽ സ്വർണം കൊണ്ടുള്ള വാളും ചിലമ്പും തന്നെ കൊടുത്തയയ്ക്കാമെന്നു മനസ്സിൽ വിചാരിച്ചു.
ഒരു ദിവസം എന്തോ ചില സംഗതികൾക്കു കല്പന കേൾക്കാനായി പണ്ടാരത്തിലും പണിക്കരും ദേശക്കാരും മണ്ണടിക്കാവിൽ കൂടുകയാൽ സന്ധ്യാസമയമായപ്പോൾ കാമ്പിത്താൻ തുള്ളുകയും തുള്ളി നടയിൽ വന്നയുടനെ "എനിക്ക് ഒരാൾ ചില സമ്മാനങ്ങൾ തരാൻ നിശ്ചയിച്ചിരിക്കുന്നു. ഞാൻപോയി അതുവാങ്ങിക്കൊണ്ടു ക്ഷണത്തിൽ വരാം" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു. എങ്ങോട്ടാണ് പോകുന്നതെന്നറിയാനായി ചിലർ കാമ്പിത്താന്റെ പിന്നാലെ ഓടി. കുറച്ചുദൂരം ചെന്നപ്പോൾ കാമ്പിത്താൻ അദൃശ്യനായിത്തീരുകയാൽ പിന്നാലെ ഓടിയവർ മടങ്ങിപ്പോന്നു. രാത്രി മൂന്നേമുക്കാൽ നാഴികയായപ്പോൾ കാമ്പിത്താൻ മധുരയിൽ പാണ്ഡ്യരാജാവിന്റെ അടുക്കലെത്തി. "എനിക്കു തരാനായി വച്ചിരിക്കുന്നതു വേഗത്തിൽ തരണം. താമസിക്കാനിടയില്ല" എന്നു പറഞ്ഞു. ആയുധങ്ങളും വേ‌ഷവും വാക്കും എല്ലാം കണ്ടും കേട്ടും ഈ വന്നിരിക്കുന്നതു കാമ്പിത്താൻ തന്നെയാണെന്ന് നിശ്ചയിച്ചു പാണ്ഡ്യരാജാവു വെള്ളികൊണ്ടുള്ള വാളും ചിലമ്പും കൊടുക്കാനായി എടുത്തുകൊണ്ടുവന്നു. അപ്പോൾ കാമ്പിത്താൻ, "ഇതല്ലല്ലോ എനിക്കു തരാമെന്നു വിചാരിച്ചിരുന്നത്. ഞാൻ ആളയയ്ക്കുകയായിരുന്നുവെങ്കിൽ ഇതു മതിയായിരുന്നു. ഇപ്പോൾ ഞാൻ തന്നെയാണല്ലോ വന്നിരിക്കുന്നത്. അതിനാൽ ആദ്യം വിചാരിച്ചതു തന്നെ തരണം. അല്ലെങ്കിൽ ഒന്നും വേണ്ടാ. താമസിയാതെ ഞാൻ ഒന്നിനു രണ്ടുവീതം എന്റെ സ്ഥലത്തു വരുത്തി വാങ്ങിക്കൊള്ളാം" എന്നു പറഞ്ഞു. ഇതുകേട്ട് പാണ്ഡ്യരാജാവ് ഭയാത്ഭുതപരവശനായി അകത്തുപോയി സ്വർണ്ണം കൊണ്ടുള്ള വാളും ചിലമ്പും തന്നെ എടുത്തുകൊണ്ടുചെന്നു കൊടുക്കു കയും താൻ പ്രവർത്തിക്കാൻ ഭാവിച്ച തെറ്റിനു ക്ഷമായാചനം ചെയ്യുകയും ചെയ്തു. കാമ്പിത്താൻ ആ വാളും ചിലമ്പും വാങ്ങിക്കൊണ്ട് അപ്പോൾ ത്തന്നെ തിരികെപ്പോരുകയും ഏഴരനാഴിക രാച്ചെന്നപ്പോഴേക്കും മണ്ണടിക്കാവിലെത്തുകയും അവിടെക്കൂടിയിരുന്നവർ ആവശ്യപ്പെട്ട കല്പനകൾ യഥോചിതം കൊടുക്കുകയും ചെയ്തു. അക്കാലം മുതൽ ആ കാമ്പിത്താനും പിന്നീടുണ്ടായ കാമ്പിത്താന്മാരും തുള്ളുന്ന സമയങ്ങളിൽ ഉപയോഗിച്ചിരുന്നതു പാണ്ഡ്യരാജാവു കൊടുത്ത ആ വാളും ചിലമ്പുമാണ്. ആ ഒന്നാമത്തെ കാമ്പിത്താൻ മരിച്ചതിന്റെ ശേ‌ഷം ആ വാളും ചിലമ്പും അവിടെ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള നദിയിൽ വലിയ കയമായിട്ടുള്ള ഒരു സ്ഥലത്തു കൊണ്ടുചെന്നു നിക്ഷേപിക്കുകയും അവിടെ മുങ്ങി ആ വാളും ചിലമ്പും എടുത്തുകൊണ്ടുവരുന്ന ആളെയല്ലാതെ മേലാൽ കാമ്പിത്താനായി സ്വീകരിക്കയില്ലെന്നും നിശ്ചയിക്കു കയും ചെയ്തു. ഇപ്രകാരം ചെയ്തതു പണ്ടാരത്തിലും പണിക്കരും ദേശക്കാരും കൂടിയാലോചിച്ചിട്ടാണ്. വാളും ചിലമ്പുമിട്ട ആ സ്ഥലത്തിന്റെ പേര് "പാറക്കടവ്" എന്നാണ് പറഞ്ഞുവരുനന്ത്. അതിനിമ്നമായ ആ സ്ഥലത്തു മുങ്ങി അടിയിൽച്ചെലുക എന്നുള്ളതു മനു‌ഷ്യരാൽ സാദ്ധ്യമായിട്ടുള്ളതല്ല. വർ‌ഷകാലങ്ങളിൽ അവിടെ അതികഠിനമായ ഒഴുക്കുണ്ടായിരിക്കും. ഒഴുക്കില്ലാത്ത സമയങ്ങളിൽ അവിടെ വലിയ മുതലകളുണ്ടായിരിക്കുകയും പതിവാണ്. എങ്കിലും ഒന്നാമത്തെ കാമ്പിത്താന്റെ കാലശേ‌ഷവും പാറക്കടവിൽ മുങ്ങി വാളും ചിലമ്പുമെടുത്തുകൊണ്ടുവരികയും കുടപ്പാറയുടെ മുകളിൽ കയറി നൃത്തം ചെയുകയും കലഞ്ഞൂർ കാട്ടിൽനിന്ന് കടുവാക്കുട്ടികളെ പിടിച്ചുകൊണ്ടുവരുകയും ചെയ്തവരായ രണ്ടോ മൂന്നോ കാമ്പിത്താന്മാർ അവിടെ ഉണ്ടായിത്തീർന്നിരുന്നു. അവരുടെ ഓരോരുത്തരുടേയും കാലശേ‌ഷം ആ വാളും ചിലമ്പും ആ കയത്തിലിടുകതന്നെയാണ് ചെയ്തിരുന്നത്. ഇപ്പോൾ വളരെക്കാലമായി അവിടെ കാമ്പിത്താനുണ്ടാകാതെയിരിക്കുന്നതുകൊണ്ട് ആ വാളും ചിലമ്പും ആ കയത്തിൽത്തന്നെ കിടക്കുകയാണ്.
ഒന്നാമത്തെ കാമ്പിത്താന്റെ കാലശേ‌ഷമുണ്ടായ കാമ്പിത്താന്മാരുടെ ദിവ്യത്വം സംബന്ധിച്ചും അനേകം ഐതിഹ്യങ്ങളുണ്ട്. അവയിൽ ചിലതു മാത്രം താഴെപ്പറഞ്ഞുകൊള്ളുന്നു.
ഒരിക്കൽ ഒരു നമ്പൂരി ഭദ്രോല്പത്തി പതിവായി വായിക്കണമെന്ന് നിശ്ചയിച്ച് എവിടെനിന്നോ ഒരു ഗ്രന്ഥം സമ്പാദിച്ചു. ഭദ്രാല്പത്തി ഗ്രന്ഥം എഴുതി സമ്പാദിച്ചിട്ടുള്ളവർ ചുരുക്കവും അച്ചടിച്ചിട്ടില്ലാത്തതുമാകയാൽ ദേവീമാഹാത്മ്യവും മറ്റുംപോലെ അതത്ര സുലഭവുമല്ല. അതിനാൽ ആ നമ്പൂരി ആ ഒരു ഗ്രന്ഥം സമ്പാദിച്ചതു വളരെ പ്രയാസപ്പെട്ടാണ്. അദ്ദേഹം ആ ഗ്രന്ഥം അഴിച്ചുനോക്കിയപ്പോൾ അതിൽ ഒരു ഭാഗത്തു മൂന്നക്ഷരങ്ങൾ പൊടിഞ്ഞുപോയിരിക്കുന്നതായിക്കണ്ടു. ആ അക്ഷരങ്ങൾകൂടിയില്ലാതെ പാരായണം ശരിയായി നടത്താൻ നിവൃത്തിയില്ലല്ലോ. അതിനാൽ അദ്ദേഹം ഇതിനെക്കുറിച്ച് പല വിദ്വാന്മാരോടും ചോദിച്ചു. അവർ ഓരോരുത്തരും ഓരോവിധം മാറിമാറിപ്പറഞ്ഞു. വിദ്വാന്മാരുടെ അഭിപ്രായം ഭിന്നിച്ചുവരുക യാൽ നമ്പൂരി വേറെ പല ഗ്രന്ഥങ്ങളിൽ നോക്കി. ഓരോ ഗ്രന്ഥത്തിലും ഈ അക്ഷരങ്ങൾ മാറിമാറിത്തന്നെ കണ്ടു. ഒന്നിൽ കണ്ടതുപോലെ മറ്റൊന്നിൽക്കൂടെ കാണ്മാൻ സാധിച്ചില്ല. ആകെപ്പാടെ നമ്പൂരി വി‌ഷമിച്ചു. പിന്നെ അദ്ദേഹം ഭദ്രകാളീ ക്ഷേത്രങ്ങളിലുള്ള വെളിച്ചപ്പാടന്മാർക്കു ഭഗവതിയുടെ അധിവാസമുണ്ടാകുന്ന സമയം അവരോടു ചോദിച്ചാൽ ഇതിന്റെ വാസ്തവമറിയാമെന്ന് വിചാരിച്ച് അതിനായി ശ്രമിച്ചുതുടങ്ങി. അദ്ദേഹം ഇതിനായി മലയാളത്തിലുള്ള പല ഭദ്രകാളീ ക്ഷേത്രങ്ങളിൽ പ്പോയി. ഓരോ സ്ഥലത്തും ചെല്ലുമ്പോൾ എന്തിനായിട്ടാണ് ചെന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ "ഒരു കല്പന കേൾക്കാനാണ്" എന്നു മാത്രമല്ലാതെ അദ്ദേഹം വാസ്തവം ആരോടും പറഞ്ഞില്ല. കാര്യമെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ "അതു ഭഗവതിക്കറിയാം" എന്നു മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്.
നമ്പൂരി കല്പന കേൾക്കാനായിച്ചെന്ന ക്ഷേത്രങ്ങളിലെല്ലാം വെളിച്ചപ്പാടന്മാർ തുള്ളിചെലുമ്പോൾ "എന്താണ് എന്റെ ഉണ്ണിക്കു സങ്കടം? എന്താണറിയേണ്ടത്?" എന്നു ചോദിക്കുകയും "എനിക്ക് അറിയിക്കാനും അറിയാനുമുള്ള കാര്യം ഗോപ്യമായിട്ടുള്ളതാണ്. അത് മറ്റാരും കേൾക്കാനും അറിയാനും പാടില്ല" എന്നു നമ്പൂരി പറയുകയും അപ്പോൾ അടുത്തുചെന്നു ചെവിയിൽ സ്വകാര്യമായി പറഞ്ഞുകൊള്ളുന്നതിന് വെളിച്ചപ്പാടനുവദിക്കുകയും നമ്പൂരി അടുത്തുചെന്ന് വെളിച്ചപ്പാടിന്റെ ചെവിയിൽ സ്വകാര്യമായി "ഇപ്പോൾ വരട്ടുവാഴയ്ക്കായ്ക്ക് എന്തു വിലയുണ്ട്" എന്നു ചോദിക്കുകയും ഇതുകേട്ടു ചില വെളിച്ചപ്പാടന്മാർ ലജ്ജിച്ച് ഒന്നും മിണ്ടാതെ പിന്മാറുകയും ചിലർ കോപിച്ച്, "അഹോ! എന്നെ പരീക്ഷിക്കാനായി വന്നിരിക്കയാണ് അല്ലേ? ആട്ടെ ഇതിന്റെ ഫലം ഞാൻ കാണിച്ചുതരാം" എന്നും മറ്റും പറയുകയും ചെയ്തുകൊണ്ടിരുന്നു. വെളിച്ചപ്പാടന്മാരുടെ ദേ‌ഷ്യപ്പെടലും മറ്റും നമ്പൂരി അല്പം പോലും വകവയ്ക്കാറില്ല. "വാസ്തവമായി ഭഗവതിയുടെ അധിവാസമുണ്ടായിട്ടു തുള്ളുന്നതണെങ്കിൽ വെളിച്ചപ്പാടന്മാർ കാര്യമെന്താണെന്നു ചോദിക്കയില്ലല്ലോ; ആരും പറയാതെ തന്നെ ഭഗവതിക്ക് എല്ലാമറിയാമല്ലോ" എന്നായിരുന്നു നമ്പൂരിയുടെ വിചാരം. കള്ളത്തുള്ളലു തുള്ളുന്ന വെളിച്ചപ്പാടന്മാരെക്കുറിച്ചുള്ള് പുച്ഛംകൊണ്ടാണ് അദ്ദേഹം വരട്ടുവാഴയ്ക്കായുടെ വില ചോദിച്ചിരുന്നതെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.
ഇങ്ങനെ ആ നമ്പൂതിരി ഭദ്രകാളീക്ഷേത്രങ്ങളിൽ പോയി കല്പന കേൾക്കുകയും കാര്യം സാധിക്കായ്കയാൽ ഇച്ഛാഭംഗത്തോടുകൂടി പിരിയുകയും ചെയ്തതിന്റെശേ‌ഷം ഒടുവിൽ മണ്ണടിക്കാവിൽ ചെന്നു ചേർന്നു. അവിടെ കാമ്പിത്താൻ അധിവാസമുണ്ടായി തുള്ളിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്പൂരി ചെന്നു ചേർന്നത്. അദ്ദേഹം അവിടെ ചെന്നയുടനെ കാമ്പിത്താൻ അദ്ദേഹത്തെ അടുക്കൽ വിളിച്ച് "എന്താ, വരട്ടുവാഴയ്ക്കായുടെ വിലയറിയണം, അല്ലേ? പല സ്ഥലങ്ങളിൽപോയിട്ടും അതറിയാൻ കഴിഞ്ഞില്ലല്ലോ. ആട്ടെ അതു ഞാൻപറഞ്ഞുതരാം" എന്നു പറഞ്ഞിട്ട് കൈയിലുണ്ടായിരുന്ന വാളിന്റെ അഗ്രം കോണ്ട് മൂന്നക്ഷരങ്ങൾ നിലത്തു എഴുതിക്കാണിച്ചു കൊടുക്കുകയും, "എന്താ മനസ്സിലായോ? ഇപ്പോൾ ശരിയായില്ലേ?" എന്നു ചോദിക്കുകയും ചെയ്തു. നമ്പൂരി ആ അക്ഷരങ്ങൾ നോക്കി ധരിച്ചതിന്റെ ശേ‌ഷം ഭക്ത്യാദരസമേതം കാമ്പിത്താന്റെ കാല്ക്കൽ വീണു നമസ്കരിക്കുകയും "ഭഗവതിയുടെ കൃപകൊണ്ട് ഇപ്പോൾ എന്റെ ആഗ്രഹം സാധിച്ചു. ഈ ഭക്തനിൽ എന്നും കരുണയുണ്ടായിരിക്കണം" എന്നു പറയുകയും കുളിച്ചു തൊഴുത് ക്ഷേത്രത്തിൽ അനേകം വഴിപാടുകൾ നടത്തുകയും ചെയ്തു. കാമ്പിത്താൻ എഴുതിക്കാണിച്ച അക്ഷരങ്ങൾ ശ്ലോകത്തിന്റെ വൃത്തത്തിനും അർഥത്തിനും യോജിച്ചവയാ യിരുന്നതിനാൽ നമ്പൂരി അവകൂടി തന്റെ ഗ്രന്ഥത്തിൽ ചേർത്തെഴുതിക്കൊണ്ടു സ്വദേശത്തെത്തി പതിവായി ഭദ്രാല്പത്തി പാരായണം ചെയ്തു കൊണ്ടിരുന്നു.
മുമ്പുണ്ടായിരുന്ന കാമ്പിത്താൻ കഴിഞ്ഞുപോയതിന്റെ ശേ‌ഷം കാമ്പിത്താനുണ്ടാകാതെയും ഒരു കാമ്പിത്തനുണ്ടായാൽക്കൊള്ളാമെന്ന് ജനങ്ങൾ ആഗ്രഹിച്ചുകൊണ്ടുമിരുന്ന കാലത്ത് ഒരിക്കൽ ഒരു നായർ എവിടെനിന്നോ ഒരു ചുമട് ഉപ്പുമായി മണ്ണടിക്കാവിന്റെ കിഴക്കേ നടയിൽ വന്നുചേർന്നു. അയാൾ അവിടെ ഒരു മരത്തണലിൽ ചുമടിറക്കിവച്ചു ക്ഷീണം തീർക്കാനായി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാളുടെ വിധമൊക്കെ മാറി. അയാൾ തുള്ളിച്ചാടിയെണീറ്റ് അത്യുച്ചത്തിൽ ഒന്നട്ടഹസിചു. ആ അട്ടഹാസം കേട്ട് സമീപസ്ഥന്മാരായ ജനങ്ങളെല്ലാവരും അവിടെക്കൂടി. അപ്പോൾ ആ മനു‌ഷ്യൻ, "കാമ്പിത്താനാണ്, അടുത്ത വെള്ളിയാഴ്ച ജനങ്ങളെല്ലാവരും കുടപ്പാറയുടെ സമീപത്തു വരണം. അപ്പോൾ എന്നെ അവിടെക്കാണാം" എന്നു പറഞ്ഞിട്ട് പാറക്കടവിൽച്ചെന്നു ചാടി വെള്ളത്തിൽത്താഴുകയും ചെയ്തു.
അടുത്ത വെള്ളിയാഴ്ച ജനങ്ങൾ കുടപ്പാറയുടെ സമീപത്തു ചെന്നപ്പോൾ ആ മനു‌ഷ്യൻ കുടപ്പാറയുടെ മുകളിൽ നില്ക്കുന്നതായി എല്ലാവരും കണ്ടു. പാണ്ഡ്യരാജാവു സ്വർണ്ണംകൊണ്ടു പണിയിച്ച് ഇതിനു മുമ്പിലത്തെ കാമ്പിത്താനു കൊടുത്തതും ആ കാമ്പിത്താന്റെ കാലശേ‌ഷം പാറക്കടവിൽ നിക്ഷേപിച്ചിരുന്നതുമായ വാളും ചിലമ്പും ഇളക്കിപ്പിടിച്ചു കൊണ്ടാണ് ആ മനു‌ഷ്യൻ അവിടെ നിന്നിരുന്നത്. ജനങ്ങളെക്കണ്ടയുടനെ അയാൽ താഴെയിറങ്ങി നാലഞ്ചു കടുവാക്കുട്ടികളെയും പിടിച്ചുകൊണ്ട് ജനങ്ങളുടെ അടുക്കലെത്തി. അവിടെ നിന്ന് എല്ലാവരുംകൂടി മണ്ണടിക്കാവിലെത്തി. അപ്പോൾ വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലും മംഗലത്തുപണിക്കരും ദേശക്കാരും അവിടെക്കൂടുകയും ആ കാമ്പിത്താനെ വിശ്വാസപൂർവ്വം ബഹുമാനിച്ചു സ്വീകരിക്കുകയും ചെയ്തു. ആ കാമ്പിത്താനും അനേകം അത്ഭുതകർമ്മങ്ങൾ ചെയ്തിട്ടുണ്ട്.
ഒരിക്കൽ ഈ കാമ്പിത്താൻ തുള്ളി. പാറക്കടവിൽ വെള്ളത്തിനടിയിൽ ഒരു ഭഗവതി ഇരിക്കുന്നുണ്ടെന്നും അവിടെ ഒരു പൂജ കഴിക്കേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു. കുറെ ഉണക്കലരിയും പൂവും പൂജാപാത്രങ്ങളും തീയും വിറകും ചന്ദനവും ഉപസ്തരണവും മറ്റുമെടുത്തുകൊണ്ട് പാറക്കടവിൽച്ചെന്നു വെള്ളത്തിൽച്ചാടി മുങ്ങുകയും നാലഞ്ചു നാഴിക കഴിഞ്ഞപ്പോൾ ചൂടാറാത്ത ചോറും പൂജാപാത്രങ്ങളും എടുത്തുകൊണ്ട് വെള്ളത്തിൽനിന്നു കയറിവരുകയും ഇതുകണ്ട് ജനങ്ങൾ ഏറ്റവും വിസ്മയിക്കുകയും ചെയ്തു.
ഒരിക്കൽ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിൽനിന്ന് ഏറ്റവും വിലയേറിയ ചില തിരുവാഭരണങ്ങൾ തസ്കരന്മാർ തട്ടിക്കൊണ്ടു പോവുകയും പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും യാതൊരു തുമ്പുമുണ്ടാകാതെ വരികയും ചെയ്യുകയാൽ അന്നു നാടു വാണിരുന്ന മഹാരാജാവു തിരുമനസ്സുകൊണ്ടു ഭഗവതിയുടെ കല്പന കേൾക്കുന്നതിനായി മണ്ണടിക്കാവിലേക്ക് കല്പിച്ചാളയച്ചു. തിരുമനസ്സിലെ ആളുകൾ മണ്ണടിക്കാവിൽ വന്ന സമയം ഈ കാമ്പിത്താൻ തുള്ളി കളവുപോയ സാധനങ്ങൾ ഇന്നിടത്ത് ഇന്നാരുടെ അറയിൽ ഒരു പെട്ടിക്കകത്തിരിപ്പുണ്ടെന്നും മോഷ്ടിച്ചത് ഇന്നാരാണെന്നും സ്പഷ്ടമായി പറഞ്ഞു. അതനുസരിച്ച് അന്വേ‌ഷണം നടത്തിയപ്പോൾ സാധനങ്ങളെല്ലാം കണ്ടുകിട്ടുകയും മോഷ്ടാവു കുറ്റം സമ്മതിക്കുകയും അവനെ യഥാന്യായം ശിക്ഷിക്കുകയും ചെയ്തു. ഈ മോ‌ഷണം തെളിയിച്ചുകൊടുത്തതിലേക്ക് തിരുമനസ്സു കൊണ്ട് "പട്ടാഴി" എന്ന ദേശം കരമൊഴിവായി ആ കാമ്പിത്താന്റെ പേരിൽ കല്പിച്ചു പതിപ്പിച്ചു കൊടുത്തു. അതിനാൽ അക്കാലം മുതൽ ആ ദേശ ത്തുള്ള നിലം പുരയിടങ്ങൾക്കെല്ലാം കാമ്പിത്താൻ കുടിയാന്മാർക്ക് ആധാരങ്ങൾ എഴുതിക്കൊടുക്കുകയും പാട്ടം പിരിക്കുകയും ചെയ്തു തുടങ്ങി. അവിടെയുണ്ടായിരുന്ന ഭദ്രകാളീക്ഷേത്രം ജീർണ്ണോദ്ധാരണം ചെയിച്ച് കലശം കഴിപ്പിക്കലും കാമ്പിത്താൻതന്നെ നടത്തി. ദേവസ്വകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചു നടത്തിവരുന്നതും കാമ്പിത്താൻതന്നെ.
കാമ്പിത്താനെക്കുറിച്ചു ജനങ്ങൾക്കു വിശ്വാസവും ഭക്തിയും ബഹുമാനവും ക്രമേണ വർദ്ധിച്ചുവരികയാൽ അവിടെ കാമ്പിത്താനു സാമാന്യത്തിലധികം പ്രാബല്യവും സിദ്ധിച്ചു. അതിനാൽ മണ്ണടിക്കാവിൽ വഴിപാടായും നടവരവായുമുണ്ടാകുന്ന മുതലുകളെല്ലാം കാമ്പിത്താൻ തന്നെ എടുത്തുതുടങ്ങി. അപ്പോൾ മംഗലത്തു പണിക്കർക്ക് ആദായം കുറഞ്ഞുതുടങ്ങുകയും തന്നിമിത്തം പണിക്കരും കാമ്പിത്താനുമായി വഴക്കും ശണ്ഠയും കലശലായിത്തീരുകയും ചെയ്തു. അപ്പോൾ ദേശക്കാരും മറ്റും കൂടിപ്പറഞ്ഞ് ആ ശണ്ഠ ശമിപ്പിച്ച് അവരെ രാജിപ്പെടുത്തുകയും "കയ്യിൽ കിട്ടുന്നതു കാമ്പിത്താനും നടയ്ക്കു വരുന്നതു പണിക്കരും എടുത്തുകൊള്ളുക" എന്നൊരു വ്യവസ്ഥ നിശ്ചയിക്കുകയും ചെയ്തു. അപ്പോൾ ആരുമൊന്നും നടയ്ക്കു വയ്ക്കാതെ എല്ലാം കാമ്പിത്താന്റെ കൈയിൽക്കൊടുത്തു തുടങ്ങി. ദേവസ്വം സംബന്ധിച്ച് ഒന്നും കിട്ടാതായപ്പോൾ പിന്നേയും പണിക്കർക്കു കാമ്പിത്താനോട് വൈരം വർദ്ധിച്ചു. എങ്കിലും കാമ്പിത്താനു സകലജനങ്ങളുടെയും സഹായവും മഹാരാജാവു തിരുമനസ്സിലെ കാരുണ്യവും വേണ്ടുംവണ്ണമുണ്ടായിരുന്നതിനാൽ ജയം കിട്ടുന്ന കാര്യം അസാദ്ധ്യമാണെന്നു വിചാരിച്ച് പണിക്കർ വ്യവഹാരത്തിനും മറ്റും പോയില്ല. ചില ദുർമ്മന്ത്രവാദികളെക്കൊണ്ട് പണിക്കർ ആഭിചാരം ചെയ്യിച്ചു (വി‌ഷം കൊടുത്താണെന്നും ചിലർ പറയുന്നുണ്ട്) കാമ്പിത്താനെക്കൊല്ലിച്ചു. അതിനാൽ മണ്ണടിക്കാവു ദേവസ്വം പിന്നെയും യഥാപൂർവ്വം മംഗലത്തു പണിക്കരുടെ കൈവശംതന്നെയായി ത്തീർന്നു. അതിൽപ്പിന്നെ ഇതുവരെ അവിടെ കാമ്പിത്താനുണ്ടായിട്ടില്ലാത്തതിനാൽ ഇപ്പോഴും ദേവസ്വം നിർബാധം പണിക്കരുടെ കൈവശം തന്നെയായിരിക്കുന്നു.
ഒരു കാമ്പിത്താൻ മരിച്ചാൽ അയാളുടെ ശവസംസ്കാരവും ഉദകക്രിയ മുതലായവയും ചെയ്യേണ്ടതു പിന്നെയുണ്ടാകുന്ന കാമ്പിത്താനാണ്. പ്രസ്തുത കാമ്പിത്താന്റെ കാലശേ‌ഷം ഇതുവരെ കാമ്പിത്താനുണ്ടായിട്ടില്ലാത്തതിനാൽ ഈ ഒടുവിൽ കഴിഞ്ഞ കാമ്പിത്താന്റെ ശവസംസ്കാരവും ശേ‌ഷക്രിയകളും ഇതുവരെ നടന്നിട്ടില്ല. അയാളുടെ മൃതദേഹം ഒരു പെട്ടിയിലാക്കി ഉപ്പും കർപ്പൂരവുമിട്ടു സ്ഥാപിച്ചിരിക്കുകയാണ്. വാളും ചിലമ്പും പാറക്കടവിലും നിക്ഷേപിച്ചിരിക്കുന്നു.
കാമ്പിത്താൻ മരിച്ചതിന്റെ ശേ‌ഷം പട്ടാഴിദേശവും ദേവസ്വവും തിരുവിതാംകൂർ ഗവർമ്മേന്റിൽ ചേർക്കുകയും ചെയ്തു. എന്നാൽ ഇനിയൊരു കാമ്പിത്താനുണ്ടായാൽ അപ്പോൾ വിട്ടുകൊടുക്കുവാൻ തക്കവണ്ണമല്ലാതെ പൂർണ്ണമായി സർക്കാരിൽ ചേർത്തിട്ടില്ല.
ഇനി ഉച്ചബലിയെസ്സംബന്ധിചാണ് സ്വല്പം പറയാനുള്ളത്. അതു താഴെ പ്രസ്താവിച്ചുകൊള്ളുന്നു.
പട്ടാഴിയിലുള്ള ഭദ്രകാളീക്ഷേത്രത്തിൽ പണ്ടേതന്നെ ഒരു മുടി ഇരിക്കുന്നുണ്ടായിരുന്നു. അതു ഭദ്രകാളിയുടെ മുടിയാണെങ്കിലും അവിടെ ബിംബത്തിൽ ചാർത്തുക പതിവില്ല. സ്വർണ്ണമയമായ ആ മുടി ക്ഷേത്രത്തിനകത്തുതന്നെ പ്രത്യേകമൊരു സ്ഥലത്തുവച്ചു പതിവായി പൂജിച്ചിരുന്നു. മുടിവച്ചു പൂജിച്ചിരുന്ന സ്ഥലത്തിന് "മുടിപ്പുര" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ മുടി എങ്ങനെയോ മണ്ണടിക്കാവിൽച്ചെന്നുചേരുകയും മംഗലത്തു പണിക്കർ കൈവശപ്പെടുത്തുകയും പണിക്കർ അയാളുടെ വീട്ടുമുറ്റത്തു തന്നെ ഒരു മുടിപ്പുര പണിയിച്ച് മുടി അവിടെവച്ച് അയാൾ തന്നെ പൂജ തുടങ്ങുകയും ചെയ്തു.
പണിക്കരും കാമ്പിത്താനും രസമില്ലാതെയാവുകയും മണ്ണടിക്കാവു കാമ്പിത്താന്റെ കൈവശത്തിലാവുകയും ചെയ്തപ്പോൾ പണിക്കർ അയാളുടെ ഗൃഹത്തിനു സമീപം ഒരു ക്ഷേത്രം പണിയിച്ച് അവിടെ ഒരു ഭഗവതിയെ പ്രതി‌ഷ്ഠിക്കുകയും ആ ഭഗവതിക്കു പണിക്കർതന്നെ പൂജ നടത്തിത്തുടങ്ങുകയും ചെയ്തു. ആ ക്ഷേത്രത്തിനു "പുതിയകാവ്" എന്നും "പടിഞ്ഞാറെ നട" എന്നും പേരു സിദ്ധിച്ചു. പുതിയതായി ഉണ്ടായതു കൊണ്ടും മണ്ണടിക്കാവിന്റെ പടിഞ്ഞാറുവശത്തായതുകൊണ്ടും ഈ പേരുകളുണ്ടായതാണ്. പുതിയ കാവിലും മുടിപ്പുരയിലും നിവേദ്യം മലർ മാത്രമാണ് പതിവ്.
ഇദംപ്രഥമമായി ഉച്ചബലിയടിയന്തിരം നിശ്ചയിച്ച കാലത്ത് പണിക്കർ ഒരു ദാരുക(ചിലർ ദാരികനെന്നും പറയും)ന്റെ മുടികൂടിപ്പണിയിച്ചു മുടിപ്പുരയിൽ വച്ചു.
കുംഭമാസം ഒന്നാം തീയതി മംഗലത്തു പണിക്കരും ദേശക്കാരും കിഴക്കേനടയിൽ കൂടിയാണ് ഉച്ചബലിയുടെ ദിവസം നിശ്ചയിച്ചിരുന്നത്. കുംഭമാസം 15-ം തീയതി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ വേണമെന്നല്ലാതെ ഉച്ചബലി ഇന്ന ദിവസം വേണമെന്നില്ല. ഉച്ചബലിയുടെ പത്തു ദിവസം മുമ്പേ കൊടിയേറ്റും പിന്നെ പത്തു ദിവസത്തെ ഉത്സവവുമുണ്ട്. കൊടിയേറിയാൽ പത്തു ദിവസത്തേക്കു മംഗലത്തു പണിക്കർ ശരീരശുദ്ധിയോടുകൂടി വ്രതമായിട്ടിരിക്കണം.
ഉച്ചബലിനാൾ എഴരനാഴികപ്പകലാവുന്ന സമയം മൂത്തപണിക്കർ വാദ്യഘോ‌ഷങ്ങളോടും ദേശക്കാരുടെ അകമ്പടിയോടുംകൂടി ഭദ്രകാളിയുടെ മുടിയെടുത്ത് എഴുന്നള്ളിച്ചുകൊണ്ട് വാക്കുവഞ്ഞിപ്പുഴമഠത്തിൽച്ചെല്ലണം. അവിടെനിന്ന് മേൽപ്രകാരം ആഘോ‌ഷങ്ങളോടുകൂടിത്തന്നെ മുടിയെഴുന്നള്ളിച്ചുകൊണ്ട് ഊരുവലത്തായി (ദേശപ്രദക്ഷിണമായി) കിഴക്കേ നടയിൽ വന്നു ചേരണം. ഏഴര നാഴിക രാത്രിയാകുമ്പോൾ ഇളയ പണിക്കർ ദാരുകന്റെ മുടിയുമെടുത്തുകൊണ്ട് അവിടെ എത്തണം. അവിടെ വച്ചു മൂത്തപണിക്കരും ഇളയപണിക്കരുംകൂടി ഭദ്രകാളിയും ദാരുകനും കൂടി പണ്ടുണ്ടായ വിധം ഒരു യുദ്ധം അഭിനയിക്കണം. അതു കഴിഞ്ഞാൽ മുടികൾ രണ്ടും പണിക്കരുടെ വീട്ടിലേക്ക് എഴുന്നള്ളിക്കുകയും മുടിപ്പുരയിൽ കൊണ്ടുചെന്ന് യഥാപൂർവം വയ്ക്കുകയും ചെയണം. ഇത്രയുമാണ് ഉച്ചബലിയുടെ ചടങ്ങുകൾ. ഇതിനു "മുടിയെടുപ്പ്" എന്നും പറയാറുണ്ട്.
പണ്ടൊരിക്കൽ ഒരുച്ചബലിക്കു മൂത്തപണിക്കരും ഇളയപണിക്കരും കൂടി യുദ്ധമഭിനയിച്ച സമയം മൂത്തപണിക്കർക്കു കലികൊള്ളുകയും യുദ്ധം അഭിനയം വിട്ടു വാസ്തവമായിത്തീരുകയും ദാരുകനായ ഇളയപണിക്കർക്കു നേരിട്ടുനിൽക്കാൻ നിവൃത്തിയില്ലാതെയാവുകയാൽ അയാൾ ഓടുകയും ഭദ്രകാളിയായ മൂത്തപണിക്കർ പിന്നാലെ എത്തുകയും ഗത്യന്തരമില്ലെന്നായപ്പോൾ ഇളയ പണിക്കർ ഒരു കിണറ്റിൽ ചാടുകയും മൂത്ത പണിക്കർ കൂടെ ചാടുകയും കുറച്ചുകഴിഞ്ഞപ്പോൾ മൂത്തപണിക്കർ ഇളയ പണിക്കരുടെ തലയും ദാരുകന്റെ മുടിയുംകൊണ്ടു കരയ്ക്കു കയറി വരികയും ആ ഉച്ചബലി അങ്ങനെ അവസാനിക്കുകയും ചെയ്തു.
ഇളയപണിക്കർ കഴിഞ്ഞിട്ടു പിന്നെ അവരുടെ കുടുംബത്തിൽ പുരു‌ഷനായിട്ടു മൂത്തപണിക്കർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പണിക്കരുടെ തറവാട്ടിൽ പ്രായം തികഞ്ഞ രണ്ടു പുരു‌ഷന്മാരുണ്ടാകുന്ന കാലത്ത് അവർ മുടിയെഴുന്നള്ളിച്ചാൽ മതിയെന്നും അതുവരെ കണിയാന്മാരെക്കൊണ്ട് ഉച്ചബലി നടത്തിയാൽ മതിയെന്നും തീർച്ചപ്പെടുത്തി. അതിൽപ്പിന്നെ ഇതുവരെ മംഗലത്തു പണിക്കരുടെ തറവാട്ടിൽ പ്രായം തികഞ്ഞ രണ്ടുപുരു‌ഷന്മാർ ഒരു കാലത്തുമുണ്ടായിട്ടില്ല. ഇളമുറക്കാരനു പുരു‌ഷപ്രായമാകുന്നതിനുമുമ്പു മൂത്തപണിക്കർ മരിക്കും. അങ്ങനെയാണ് ഇപ്പോഴും അവിടെക്കണ്ടുവരുന്നത്.
ഇളയപണിക്കരുടെ കാലശേ‌ഷം ഉച്ചബലിയടിയന്തിരം ദേശാവകാശികളായ കണിയാന്മാരെക്കൊണ്ടു നടത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു ഉച്ചബലിദിവസം കാളിയും ദാരുകനുംകൂടി യുദ്ധമഭിനയിച്ചുകൊണ്ടുനിന്ന സമയം ആ സ്ഥലത്തു ജനങ്ങളുടെ തിക്കും തിരക്കുംകൊണ്ടു കണിയാന്മാർക്കു നില്ക്കാൻ നിവൃത്തിയില്ലാതെയായി. മറിഞ്ഞുവീണുകയും കാലുമൊടിയുകയോ ഏറ്റവും വിലയേറിയ മുടികൾക്കു വല്ലതും കേടുപറ്റുകയോ ചെയ്തുവെങ്കിലോ എന്നു ഭയപ്പെട്ടു കണിയാന്മാർ മുടികൾ അടുത്തു നിന്നിരുന്ന ഈഴവരുടെ കൈയിലേക്കു കൊടുത്തു. ഈഴവർ ആ മുടികൾ മടക്കിക്കൊടുക്കാതെ കൊണ്ടുപോവുകയും ഒരു മുടിപ്പുര പണിയിച്ച് അവിടെവച്ച് അവർതന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അക്കാലം മുതൽ രണ്ടുകൊല്ലം മുമ്പ് (1097-ആമാണ്ട്) വരെ ഉച്ചബലിയടിയന്തിരം നടത്തിവന്നത് ഈഴവരാണ്. 1097-ആമാണ്ട് ഈഴവർ അവർക്കുകൂടി ക്ഷേത്രപ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെടുകയും മംഗലത്തുപണിക്കരും ദേശക്കാരും അതനുവദിക്കായ്കയാൽ ഈഴവർ പിണങ്ങി അവർക്ക് ഉച്ചബലി നടത്താൻ കഴികയില്ലെന്നു പറഞ്ഞ് മുടികൾ മംഗലത്തു പണിക്കരെ ഏല്പിച്ചു കൊടുക്കുകയും ചെയ്തു. അക്കാലംമുതൽ വീണ്ടും കണിയാന്മാരെക്കൊണ്ട് ഉച്ചബലി നടത്തിച്ചു തുടങ്ങി. ഇപ്പോൾ അതു നടത്തുന്നതു കണിയാന്മാർ തന്നെയാണ്. മുടികൾവച്ചു സൂക്ഷിക്കുന്നതു മംഗലത്തു പണിക്കർ തന്നെ.
ഉച്ചബലി സംബന്ധിച്ചു യുദ്ധമഭിനയിക്കുന്ന സ്ഥലത്തിനു "ഊട്ടുകളം" എന്നാണ് പേർ പറഞ്ഞുവരുന്നത്. ദാരുകനായ ഇളയപണിക്കർ ചാടിയ കിണറ്റിലെ വെള്ളം ഇപ്പോഴും രക്തവർണ്ണമായിത്തന്നെ കിടക്കുന്നു. അതു ക്ഷേത്രത്തിന്റെ വടക്കു വശത്താണ്. ആ സ്ഥലത്തിനു "ഭഗവതിമഠം" എന്നു പേർ പറഞ്ഞുവരുന്നു.
മണ്ണടിക്കാവിൽ ഇപ്പോൾ കാമ്പിത്താനില്ലെങ്കിലും ഭഗവതിയുടെ ശക്തിയ്ക്ക് അവിടെ ഇപ്പോഴും യാതൊരു കുറവും വന്നിട്ടില്ല. പതിവായി ഉത്സവവും ഉച്ചബലിയും നടന്നുവരുന്നു. കാലഭേദംകൊണ്ടു ജനങ്ങൾക്കു ഭക്തി കുറഞ്ഞുപോവുകയാൽ പണ്ടത്തെപ്പോലെ ആരും ഭഗവതിയെ ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നില്ലെന്നു മാത്രമേ അവിടെയൊരു ദോ‌ഷം വന്നിട്ടുള്ളൂ.
സ്വയംഭൂവായ ബിംബത്തിന്മേൽ അരിവാൾ തേച്ച പുലക്കള്ളി രക്തം കണ്ട സമയം മണ്ണുവാരി അടിച്ചതിനാലാണ് ആ സ്ഥലത്തിനു "മണ്ണടി" എന്നു പേരു സിദ്ധിച്ചതെന്നു ജനങ്ങൾ പറയുന്നു. അതെങ്ങനെയായാലും ആ സ്ഥലം ഏറ്റവും മാഹാത്മ്യമുള്ളതും ആ ഭഗവതി അത്യുഗ്രമൂർത്തിയാണെന്നുമുള്ളതിന് സംശയമില്ല.

ഐതിഹ്യമാല/കുളപ്പുറത്തു ഭീമൻ

ഐതിഹ്യമാല/കുളപ്പുറത്തു ഭീമൻ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കുളപ്പുറത്തു ഭീമൻ

മീനച്ചിൽ താലൂക്കിൽ കയ്യ്യൂർ ദേശത്തു കുളപ്പുറത്ത് എന്ന നായർ ഗൃഹത്തിൽ കൊല്ലവർ‌ഷം ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു മനു‌ഷ്യന്റെ പേരാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഈ മനു‌ഷ്യന്റെ സാക്ഷാൽ പേര് എന്തായിരുന്നു എന്ന് നിശ്ചയമില്ല. അത്ഭുതകർമ്മങ്ങൾ നിമിത്തം ജനങ്ങൾ കൊടുത്തിട്ടുള്ളതാണ്. കുളപ്പുറത്തു ഭീമന്റെ അത്ഭുതകർമ്മങ്ങൾ പറയുകയെന്നുവച്ചാൽ അവസാനമില്ലാതെയുണ്ട്. അവയിൽ ചിലതു മാത്രമേ ഇവിടെ വിവരിക്കണമെന്നു വിചാരിക്കുന്നുള്ളു.
ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമൻ കാഴ്ചയിൽ ഒരു ഭീമൻ തന്നെയായിരുന്നുവെങ്കിലും ഒട്ടും വിരൂപനായിരുന്നില്ല "വ്യൂഢോരസ്കോവൃ‌ഷസ്കന്ധസ്സാലപ്രാംശുർമ്മഹാഭുജഃ" എന്നു കാളിദാസൻ ദിലീപരാജാവിനെ വർണ്ണിച്ചിട്ടുള്ളതു നമ്മുടെ ഭീമനും നല്ലപോലെ ചേരുമായിരുന്നു. എന്നാൽ നമ്മുടെ ഭീമനു ചെറുപ്പത്തിൽ മതിയാകത്തക്കവണ്ണമുള്ള ആഹാരം സ്വഗൃഹത്തിൽ നിന്നു ലഭിച്ചിരുന്നില്ല. ഭീമനു ഭക്ഷണം സാധാരണ മനു‌ഷ്യരെപ്പോലെ ആയാൽ മതിയാവുകയില്ലെന്ന് അറിഞ്ഞിരുന്നതുകൊണ്ട് അയാൾക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് കാരണവർ പതിവുവച്ചിരുന്നത്. അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാൽ അയാൾ സമീപത്തുള്ള കാടുകളിൽ കയറി ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തിൽ ജീവിച്ചിരുന്നത്. കാരണവർ മരിക്കുകയും തനിക്കു തറവാട്ടിൽ കാരണവസ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കകയും ചെയ്ത കാലം മുതൽ ഭീമൻ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേർന്ന മറ്റു വിഭവങ്ങളുമാണ് ഭീമൻ സ്വയമേവ നിശ്ചയിച്ചപതിവ്. ഈ പതിവ് അയാളുടെ പതിനാറാമത്തെ വയസ്സിൽ നിശ്ചയിച്ചതാണ്. അതിനെ പിന്നെ ഒരിക്കലും അയാൾ ഭേദപ്പെടുത്തിയിരുന്നുമില്ല. എന്നാൽ ഇത്രയും കൊണ്ട് അയാൾക്കു മതിയായിരുന്നു എന്ന് ആരും വിചാരിച്ചുപോകരുത് അയാൾ കാരണവരായപ്പോൾ തറവാട്ടിൽ അധികച്ചെലവുണ്ടാക്കി എന്നുള്ള ദു‌ഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാൻ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്ചയിച്ചു എന്നേയുള്ളു. പോരാത്തതു യഥാപൂർവ്വം വന്യമൃഗങ്ങളെക്കൊണ്ടുതന്നെയാണ് അയാൾ നികത്തിപ്പോന്നത്. പക്ഷേ, പ്രായത്തിനും സ്ഥിതിക്കും തക്കവണ്ണം അയാൾ അതൊന്നു പരി‌ഷ്കരിച്ചിരുന്നു. ചെറുപ്പത്തിൽ ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു ചുട്ടു തിന്നുകയാണല്ലോ അയാൾ ചെയ്തിരുന്നത്. യൗവ്വനമായപ്പോൾ മാൻ, പന്നി മുതലായവയെ പിടിച്ചു കൊണ്ടുവന്നു കാലുകൾ കെട്ടി വലിയ ചെമ്പിലോ വാർപ്പിലോ ഇട്ട് അടുപ്പത്തുവച്ചു വെള്ളമൊഴിച്ചു വേവിച്ചെടുത്തു തോൽ പൊളിച്ചാണ് അയാൾ തിന്നിരുന്നത്. അതും ഒരു വിശേ‌ഷ രീതിയിലായിരുന്നു. ഭീമനു പകൽ സമയം കിടക്കുന്നതിന് ഒരു തൂക്കുവഞ്ചി (ഊഞ്ഞാൽക്കട്ടിൽ) ഒരു മുറിക്കകത്തു തൂക്കിയിരുന്നു. ഇതിന്റെ തലയ്ക്കലായി മാൻ,പന്നി മുതലായവയുടെ വേവിച്ച മാംസം പൊക്കംപാകത്തിനു കെട്ടിത്തൂക്കും. പിന്നെ ഊഞ്ഞാൽക്കട്ടിലിൽ മലർന്നു കിടന്ന് ആടിക്കൊണ്ടു കടിച്ചു കടിച്ചു തിന്നും. ഇങ്ങനെയാണ് പതിവ്. കഞ്ഞിയും ചോറും കറികളും കുടാതെ രണ്ടു പന്നിയെയും ഒരു മാനിനെയും അയാൾ പ്രതിദിനം ഇങ്ങനെ ഭക്ഷിച്ചിരുന്നു.
നമ്മുടെ ഭീമൻ ഗംഭീരനായിരുന്നുവെങ്കിലും ഒരു വിനോദശീലനു മായിരുന്നു. അയാൾ മാനിനെയും പന്നിയെയും മറ്റും പിടിക്കാൻ കാട്ടിൽ പോകുമ്പോൾ ചില ദിവസങ്ങളിൽ നാലും അഞ്ചും പുലിക്കുട്ടികളെയും പിടിച്ചുകൊണ്ടു പോരും അവയെ വീട്ടിൽ കൊണ്ടുവന്നു പൂച്ചക്കുട്ടികളെപ്പോലെ വളർത്തി, ചില കളികൾ പഠിപ്പിച്ചു സർക്കസ്സുകാരെപ്പോലെ കളിപ്പിക്കുക പതിവായിരുന്നു. ഒരിക്കൽ ഭീമൻ കാട്ടിൽ ചെന്നപ്പോൾ ഒരു വലിയ കടുവയെ കണ്ടു. അതിനെയും അയാൾ പിടിച്ചു വീട്ടിൽ കൊണ്ടു വന്നു. ശ്രീകൃ‌ഷ്ണൻ ഉരൽ വലിച്ചുകൊണ്ടു ചെന്ന വഴിയിൽ നിന്നിരുന്ന കകുഭദ്രുമങ്ങൾ പോലെ രണ്ടു മരങ്ങൾ അടുത്തടുത്തു കുളപ്പുറത്തു പുരയിടത്തിൽ നിൽക്കുന്നുണ്ടായിരുന്നു. ഭീമൻ ആ കടുവായെ ആ മരങ്ങളുടെ ഇടയ്ക്കു കയറ്റി ഒന്നമർത്തി അവിടെ നിറുത്തി. കടുവാകാലുകൾ നിലത്തു തൊടാതെയും വായ്പൊളിച്ചും നാക്കുനീട്ടിയും കണ്ണുകൾ മിഴിച്ചും മുൻപോട്ടും പുറകോട്ടും പോകാൻ നിവൃത്തിയില്ലാതെയും അവിടെ നിലായായി. അതിനാൽ ആ ദിക്കുകാർക്കു ജീവനോടു കൂടിയ കടുവയെ നിർഭയമായി അടുത്തു കാണുന്നതിന് അന്നു തരപ്പെട്ടു.
ഒരിക്കൽ ഭീമൻ കാട്ടിൽ ചെന്നപ്പോൾ ഒരു കാട്ടുപോത്ത് അയാളെ വെട്ടാനായി ചാടിച്ചെന്നു. പൊത്തിനെ കണ്ടപ്പോൾ അയാൾക്കു സ്വൽപം ഭയമുണ്ടായി എങ്കിലും അയാൾ ധൈര്യസമേതം അതിന്റെ കൊമ്പുകളിൽപ്പിടിച്ചു തല കുനിച്ചു മോന്ത നിലത്തിട്ട് ഉരച്ചു തുടങ്ങി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ പോത്തിന്റെ മുൻവശത്തുണ്ടായിരുന്ന പലുകളെലാം രക്തപ്രാവാഹത്തോടുകൂടി നിലത്തു വീണു. ഭീമനെ കൊല്ലാനായി വന്ന പോത്തിന്റെ വിചാരം അപ്പൊൾ താൻ ചാകാതെ വല്ല പ്രകാരവും പോയിപ്പിഴച്ചാൽ മതിയെന്നായി. ആ സമയം ഭീമൻ പോത്തിനെ പുറകോട്ടൊന്നു തള്ളുകയും പോത്ത് അവിടെ മറിഞ്ഞു വീഴുകയും ആ തരത്തിനു ഭീമൻ ഓടി വീട്ടിലേക്കും പോത്ത് ഒരു വിധം എഴുന്നേറ്റ് കാട്ടിലേക്കും പോവുകയും ചെയ്തു.
ഭീമൻ ജീവിച്ചിരിന്ന കാലത്ത് കയ്യൂർ ദേശത്തും സമീപപ്രദേശങ്ങളിലും കച്ചവടസ്ഥലങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ ആ ദേശക്കാർക്ക് ഉപ്പ് എട്ടുപത്തു നാഴിക കിഴക്ക് ഈരാറ്റുപേട്ട എന്ന സ്ഥലത്തു പോയി വാങ്ങിക്കൊണ്ട് വരേണ്ടിയിരുന്നു. കുളപ്പുറത്തു വിട്ടിലേക്കു ഭീമൻ തന്നെ പോയി അഞ്ചാറു പറ ഉപ്പ് ഒരുമിച്ചു വാങ്ങിക്കൊണ്ടുപോരുകയാണ് പതിവ്. ഭീമൻ ഉപ്പുവാങ്ങാൻ പോകുന്ന സമയം അയൽ വീട്ടുകാരും അവരവർക്കു ആവശ്യമുള്ള ഉപ്പിനു വേണ്ടുന്ന പണവും പാത്രവും അയാളെ ഏൽപ്പിച്ചയയ്ക്കുക പതിവാണ്. അക്കാലത്ത് ഇപ്പോഴത്തെപ്പോലെ ചാക്കു സുലഭമല്ലാതിരുന്നതിനാൽ ഉപ്പും മറ്റും വാങ്ങിക്കൊണ്ട് പോരുന്നതു നെപ്പട്ടിലായിരുന്നു. ഒരു നെപ്പട്ടിൽ ആറു പറ ഉപ്പുകൊള്ളും. അതിനാൽ ഒരു ചുമടുപ്പ് എന്നു പറഞ്ഞാൽ ആറു പറ ഉപ്പെന്നു കണക്കാക്കാം. ഒരിക്കൽ ഭീമൻ പോയി തനിക്കും അയൽ വിട്ടുകാർക്കും കൂടി ആറു ചുമടുപ്പു വാങ്ങിക്കെട്ടി മീതെയ്ക്കു മീതെയായി തലയിൽക്കയറ്റിക്കൊണ്ട് ഈരാറ്റുപേട്ടയിൽ നിന്നു സ്വദേശത്തേക്കു പുറപ്പെട്ടു. അങ്ങനെ ഏകദേശം നാലു നാഴിക ദൂരം പോയപ്പോൾ കുറേശ്ശേ മഴ ആരംഭിച്ചു. ഉപ്പു നനഞ്ഞാൽ നഷ്ടപ്പെട്ടുപോകുമല്ലോ അതു നനയ്ക്കാതെ കൊണ്ടു പോകാൻ എന്താണ് കശൗലമെന്നു വിചാരിച്ചു നോക്കിയപ്പോൾ വഴിക്കടുത്തുതന്നെ ഒരു വലിയ ആഞ്ഞിലിത്തടി കാമരം കേറ്റിയറുത്തി നടു പൊളിച്ചിട്ടു വച്ചിരിക്കുന്നതായി ക്കണ്ടു ഭീമൻ അതിലൊരു പൊളിപ്പെടിത്തു ചുമടുകളുടെ മീതെ വച്ചുകൊണ്ട് ഉപ്പു നനയ്ക്കാതെ കൊണ്ടുപോയി. വീട്ടിലെത്തിയപ്പോഴേക്കും മഴ മറിയതിനാൽ അയാൾ ആ തടിയെടുത്ത് ഒരു മാവിന്മേൽ ചാരിവച്ചിട്ട് ചുമടുകൾ ഒരോന്നായി താഴെ ഇറക്കി വയ്ക്കുകയും അയൽക്കാർക്കു ള്ളതു കൊടുക്കുകയും തനിക്കുള്ളതു വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്തു. പിന്നെ ഭീമൻ തന്റെ പുരപൊളിചു പണി കഴിചപ്പോൾ അന്നു മാവിന്മേൽ ചാരി വച്ചിരുന്ന തടികൂടി എടുത്തുപയോഗിച്ചു. ഇരുപത്തൊമ്പതുകോൽ പതിനാറുകണക്കിൽ പണിയിച്ച തായിപ്പുരയുടെ പടി (നെടിയതും കുറിയതും) നാലും ആ ഒരു പൊളിപ്പുകൊണ്ടു തീർന്നു. പടി ഒന്നേകാൽക്കോൽ ചതുരമായിരുന്നു. അതുകൊണ്ട് ആ തടിയുടെ വലിപ്പം എത്രമാത്രമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ. ആ പുരയും പടിയും കണ്ടിട്ടുള്ളവരിൽ പലർ ഇപ്പോഴും ആ ദേശത്തു ജീവിച്ചിരിക്കുന്നുണ്ട്.
മീനച്ചിൽ മുതലായ സ്ഥലങ്ങളിൽ പ്രധാനമായി നെൽ കൃ‌ഷി ചെയ്യുന്നതു മലകളിലാണല്ലോ. മലകളിൽ നെൽകൃ‌ഷി ചെയ്യുന്നതു പത്തും പന്ത്രണ്ടും കൊല്ലങ്ങൾ കൂടുമ്പോൾ മാത്രമേ പതിവുള്ളൂ. അതിനാൽ ഒരു സ്ഥലത്തു വലിയ മരങ്ങളും കാടുകളും നിറഞ്ഞിരിക്കും. വിതയ്ക്കുന്ന കാലത്തിനു രണ്ടുമൂന്നു മാസം മുൻപേ ഉടമസ്ഥന്മാർ ആ മരങ്ങളും കാടുകളുമെല്ലാം കൂലിക്കാരെക്കൊണ്ടു വെട്ടിച്ചിടും. അതിന് ഉഴവുവെട്ട് എന്നാണ് പേർ പറഞ്ഞുവരുന്നത്. ആ മരങ്ങളും കാടുകളുമെല്ലാം ഉണങ്ങിക്കഴിയുമ്പോൾ ഉടമസ്ഥന്മാർ കൂലിക്കാരെയും ആനകളെയും കൊണ്ട് ആ സ്ഥലത്തു ചെന്ന് വേലിക്കാവശ്യമുള്ള തടികൾ പിടിച്ചു വിതയ്ക്കാനുള്ള സ്ഥലത്തിന്റെ നാലരികുകളിലും വെയ്പിക്കുകയും അധികമുള്ള തടികൾ പിടിപ്പിച്ചു കൃ‌ഷിസ്ഥലത്തിനു പുറത്താക്കുകയും ഉണങ്ങിക്കിടക്കുന്ന കാടുകളും മറ്റും തീയിട്ടു ചുടുകയും ചെയ്യും. അതിന് ഉഴവു ചുടുക എന്നണ് കൃ‌ഷിക്കാർ പറയുന്നത്. ഇത്രയും കഴിഞ്ഞാൽപ്പിന്നെ നിലം ഉഴുതും കിളച്ചും കല്ലും കട്ടകളും പെറുക്കിമാറ്റിയും പുല്ലും മറ്റും പറിച്ചും പെറുക്കിയും കളഞ്ഞും വെടിപ്പാക്കും. അതിന് ഉഴവൊരുക്കുക എന്നാണ് പറയുന്നത് ഈ പണികളിൽ പ്രധാനമായതും പ്രയാസമേറിയതും ഉഴവു ചുടുക എന്നുള്ളതാണ്.
എന്നാൽ അതിനു നമ്മുടെ ഭീമന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ഭീമൻ ഉഴവുചുടാൻ പോകുമ്പോൾ അയാൾക്കു സഹായത്തിനു കൂലിക്കാരും ആനകളും ഒന്നും വേണ്ടാ. അയാൾ ആ ജോലി മുഴുവനും തീർത്തു തിരിയെ വീട്ടിൽ വന്നിട്ടില്ലാതെ കഞ്ഞിയും ചോറുമൊന്നും കഴിക്കാറില്ല. ആ ജോലിക്കിടയിൽ അയാൾ കാച്ചിലും കിഴങ്ങും ചേനയും മറ്റും ധാരാളമായി ചുട്ടുതിന്നും. മലയിലേക്കു പോകുന്ന സമയം തന്നെ ചുട്ടുതീറ്റിക്കുള്ള സാമാനങ്ങൾ കൂടി അയാൾ കൊണ്ടുപോകും; അങ്ങനെയാണ് പതിവ്. ഭീമൻ ഉഴവുസ്ഥലത്തു ചെന്നാലുടനെ വേലിക്ക് ആവശ്യമുള്ള തടികൾ പെറുക്കിയെടുത്തു നാലരികുകളിലും അടുക്കി വയ്ക്കും. പിന്നെ ഒരു തടി കയിലെടുത്ത് അതുകൊണ്ട് ശേ‌ഷമുള്ള തടികൾ നാലു വശത്തേക്കും തോണ്ടി എറിയും ആ തടികൾ ചുറ്റുമുള്ള അയൽ വസ്തുക്കളിൽ ചെന്നുവീഴും. അതിനാൽ ഭീമൻ ഉഴവുചുടുന്ന സ്ഥലത്തിനു സമീപം ചുറ്റുമുള്ള വസ്തുക്കളിൽ ആരും കൃ‌ഷി നടത്താറില്ല. ഭീമൻ തോണ്ടിയെറിയുന്ന തടികൾ ആനകളെക്കൊണ്ടല്ലാതെ മാറ്റാൻ സാധിക്കുകയില്ലല്ലോ. അതിനുള്ള പ്രയാസം കൊണ്ടാണ് അയൽവസ്തുക്കളുടെ ഉടമസ്ഥന്മാർ കൃ‌ഷി വേണ്ടെന്നു വയ്ക്കുന്നത്. തടികളെല്ലാം മാറ്റിക്കഴിഞ്ഞാൽപ്പിന്നെ ഭീമൻ ഉണങ്ങിക്കിടക്കുന്ന കാടിനു തീവയ്ക്കും ആ തീയിലിട്ടാണ് അയാൾ കാച്ചിൽ, കിഴങ്ങു മുതലായവ ചുട്ടു തിന്നുന്നത്. ആ സമയം മുയൽ പന്നി മുതലായവയെയും അനായാസേന ലഭിച്ചാൽ അയാൾ ഉപേക്ഷിക്കാറില്ല. അവയെയും അയാൾ ചുട്ടു തിന്നുക തന്നെ ചെയ്യും. ഇപ്രകാരമെല്ലാമായിരുന്നു ഭീമന്റെ ഉഴവുചുടൽ.
അടുത്തുള്ള പൂഞ്ഞാർ എന്ന സ്ഥലത്ത് ഒരു വീട്ടുകാർ ഒരു കിണർ കുഴിപ്പിച്ചു. കുഴിച്ചു കുഴിച്ച് അടിയിൽ ച്ചെന്നപ്പോൾ അവിടെ ഒരു വലിയ പാറ കാണപ്പെട്ടു. ആ പാറയുടെ അടിയിൽ ധാരാളം വെള്ളവുമുണ്ടായിരുന്നു. എങ്കിലും ആ പാറ എടുത്തു മാറ്റാതെ വെള്ളം കോരിയെടുക്കാൻ നിവൃത്തിയില്ലായിരുന്നു. വെള്ളത്തിനു മീതെ ആ പാറ ഒരടപ്പുപോലെ യാണ് കിടന്നിരുന്നത്. അതിനാൽ ആ പാറ എടുത്തു മറ്റുന്നതിനായി വലിയ വടങ്ങളും ചങ്ങലകളുമിട്ടു കെട്ടി അനേകമാളുകൾ കൂടി പിടിക്കുകയും ആനകളെക്കൊണ്ടു പിടിപ്പിക്കുകയും ചെയ്തു നോക്കീട്ടും ആ പാറ ഇളക്കാൻപോലും സാധിച്ചില്ല. ഒടുക്കം ആ വീട്ടുകാർ ഈ കാര്യം നമ്മുടെ ഭീമനെക്കൊണ്ട് കഴിപ്പിക്കണമെന്നു നിശ്ചയിച്ച് ഒരു സദ്യയ്ക്കു വട്ടം കൂട്ടി. ഭീമനെ ക്ഷണിച്ചുവരുത്തി കേമമായി ഭക്ഷണം കഴിപ്പിച്ചു ഭീമൻ ഊണും കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ആ വീട്ടുകാർ അയാളോടു "കൈകഴുകുവാൻ വെള്ളം കിണറ്റിലാണ് വെള്ളം കോരിയെടുത്തു കൈ കഴുകിക്കൊള്ളണം" എന്നു പറഞ്ഞ്, ഒരു പാളയും കയറും എടുത്തുകൊടുത്തു. ഭീമൻ പാളയും കയറും ഇടത്തുകൈകൊണ്ട് എടുത്തുകൊണ്ടുപോയി. കിണറ്റിൽ നോക്കിയപ്പോൾ അതിൽ ഒരു വലിയ പാറയും അതിന്മേൽ ചില വടങ്ങളും ചങ്ങലകളുമിട്ടു കെട്ടിയിരിക്കുന്നതു കണ്ടു. ഉടനെ അയാൾ പാളയും കയറും അവിടെ വെച്ചിട്ട് ഇടത്തുകൈകൊണ്ടു തന്നെ വടങ്ങളിൽ പിടിച്ചുവലിച്ചു നി‌ഷ്പ്രയാസം പാറ കരയ്ക്കെടുത്തിടുകയും പാളയും കയറുമെടുത്തു വെള്ളംകോരി കൈകഴുകുകയും ചെയ്തു. ഇതു കണ്ടിട്ട് ആ വീട്ടുകാർക്കും അന്യന്മാർക്കുമുണ്ടായ സന്തോ‌ഷവും വിസ്മയവും സീമാതീതമായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.
നമ്മുടെ ഭീമൻ പൂഞ്ഞാറ്റിൽത്തമ്പുരാക്കന്മരുടെ ഒരു ഇഷ്ടനായിരുന്നു. അയാൾ തമ്പുരാക്കന്മാരുടെ ആവശ്യപ്രകാരം കൂടെക്കൂടെ അവിടെപ്പോവുകയും മനു‌ഷ്യർക്കു ദുസ്സാധ്യങ്ങളായ അനേകം കാര്യങ്ങൾ സാധിച്ചുകൊടുക്കുകയും തമ്പുരാക്കന്മാർ സന്തോ‌ഷിച്ച് ഇയാൾക്ക് ചില സമ്മാനങ്ങൾ കൊടുക്കുകയും സാധാരണമായിരുന്നു. അങ്ങനെ ഉണ്ടായിട്ടുള്ളവയിൽ ഒരു സംഗതി മാത്രം താഴെ കുറിക്കുന്നു.
ഒരിക്കൽ പാണ്ടിക്കാരായ മറവരും മുഹമ്മദീയരും കുടി പൂഞ്ഞാർ ദേശത്തെ ആക്രമിക്കുവാൻ വരുന്നതായിക്കേട്ടു പൂഞ്ഞാറ്റിൽ വലിയ തമ്പുരാൻ ആ വിവരം കുളപ്പുറത്തു ഭീമനെ അറിയിച്ചു. ഉടനെ ഭീമൻ ആളയച്ചു തന്റെ സ്നേഹിതനായ മന്ദത്തുപണിക്കരെയും കുളപ്പുറത്തു വരുത്തി. പണിക്കർ കുളപ്പുറത്ത് ഭീമനോളം തന്നെ ദേഹപുഷ്ടിയും കായബലവുമുള്ള ആളല്ലായിരുന്നുവെങ്കിലും ഒരു ചെറിയ ഭീമൻ തന്നെയായിരുന്നു. അയാൾക്കു കാലത്തെ കഞ്ഞിക്കു പന്ത്രണ്ടേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കുമേ പതിവുണ്ടായിരുന്നുള്ളൂ. അവർ തമ്മിൽ ആലോചിച്ച് ഉടനെ പൂഞ്ഞാറ്റിലേക്ക് പോകണമെന്നു തീർച്ചപ്പെടുത്തീട്ടു രണ്ടു പേരും കൂടി ഉണ്ണാനിരുന്നു. ഊണ് ഏകദേശം പകുതിയായപ്പോൾ ഒരാൾ ഓടിവന്നു"മറവരും മുഹമ്മദീയരും വന്നടുത്തിരിക്കുന്നു. ഉടനെ വരണമെന്നു തമ്പുരാൻ കൽപിചിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ട് "എന്നാലിനി പോയിവന്നിട്ട് ഊണു മുഴുവനാക്കാം" എന്നു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റ് കൈകഴുകി. അപ്പോൾ തക്കതായ ആയുധമൊന്നും കാണാഞ്ഞിട്ടു രണ്ടുപേരും ഓരോ കൊന്നത്തെങ്ങു ചുവടോടെ പറിച്ചെടുത്തു കൊണ്ട് ഓടിപ്പോയി. ഭീമനും പണിക്കരും കൊന്നത്തെങ്ങുമായി ചെല്ലുന്നതു കണ്ടപ്പോൾത്തന്നെ മറവരും മുഹമ്മദീയരും പേടിച്ചോടി പമ്പകടന്നൊളിച്ചു. ഊണു മുഴുവനാക്കണമല്ലോ എന്നു വിചാരുച്ചു ഭീമനും പണിക്കരും അപ്പോൾത്തന്നെ തിരിച്ചു പോരുകയും ചെയ്തു.
ഈ സംഗതി നടന്നത് ഒരു വെള്ളപ്പൊക്കക്കാലത്തായിരുന്നു. ഇവർ അങ്ങോട്ടു പോയപ്പോൾ വെള്ളം ആറു നിറഞ്ഞിരുന്നതേയുള്ളൂ ഇവർ ഇങ്ങോട്ടു വന്നപ്പോഴേക്ക് ആ വെള്ളം കരകവിഞ്ഞൊഴുകി ഇരുകരയിലും സാധാരണമനു‌ഷ്യർക്കു നിലയില്ലാതെയായിരുന്നു. എങ്കിലും ഭീമന് അരയോളവും പണിക്കർക്കു മുലയോളവും മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. അവർ ആ വെള്ളത്തിൽക്കൂടിയാണ് നടന്നുപോയത്. അവർ അങ്ങനെ പോന്നപ്പോൾ ഒരു വീട്ടിന്റെ ഇറയത്ത് ഒരു പത്തായമിരിക്കുന്നത് കണ്ടു ആ വിട്ടിനകത്തും വെള്ളം കയറിയിരുന്നതിനാൽ അവിടെപ്പാർത്തിരുന്നവരെല്ലാം പ്രാണരക്ഷാർത്ഥം ഓടിപ്പോയിരുന്നതുകോണ്ട് ആ വീടു കേവലം നിർജ്നജമായിരുന്നു; പത്തായവും ഇളകിപ്പോകാറായിരുന്നു. ആർക്കും ഉപയോഗപ്പെടാതെ വെറുതെ പോകേണ്ടാ എന്നു വിചാരിച്ച് ഭീമൻ അതെടുത്തു തലയിൽവച്ചുകൊണ്ടു നടന്നു. സ്വഗൃഹത്തിലെത്തി പത്തായം താഴെ ഇറക്കി വച്ചു. അതിലുണ്ടായിരുന്ന നെല്ല് വാരിയിട്ട് അളന്നുനോക്കീട്ടു നൂറുപറയുണ്ടായിരുന്നു. നെല്ലു തിരിയെ പത്തായത്തിൽത്തന്നെ ആക്കിക്കഴിഞ്ഞപ്പോഴേക്കും പണിക്കരും അവിടെയെത്തി.
പിന്നെ രണ്ടുപേരും കൂടി പകുതിയാക്കി വച്ചിരുന്ന ഭക്ഷണം മുഴുവനാക്കുകയും പണിക്കർ അപ്പോൾത്തന്നെ യാത്ര പറഞ്ഞ് അയാളുടെ വീട്ടിലേക്ക് പോകയും ഭീമൻ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു.
നമ്മുടെ ഭീമന്റെ കഥകൾ ഇനിയും വളരെ പറയാനുണ്ട്. എങ്കിലും വിസ്തരഭയം നിമിത്തം അതിനായി തുനിയുന്നില്ല. ഇത്രയും പറഞ്ഞതുകൊണ്ടു തന്നെ നമ്മുടെ കഥാനായകൻ ഒരസാമാന്യമനു‌ഷ്യനായിരുന്നു എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. നമ്മുടെ ഭീമന് ഈശ്വരഭക്തി, സത്യം മുതലായ സൽഗുണങ്ങൾ ധാരാളമായിട്ടുണ്ടായിരുന്നു. "ബ്രാഹ്മേ മുഹുർത്ത ഉത്തി‌ഷ്ഠേൽസ്വസ്ഥേ രക്ഷാർത്ഥമായു‌ഷഃ" എന്നുള്ള പ്രമാണത്തെ അയാൾ ആജീവനാന്തം ശരിയായി ആചരിച്ചിരുന്നു. അതിനാൽ അയാൾ നൂറു വയസ്സു തികഞ്ഞതിന്റെ ശേ‌ഷമാണ് ചരമഗതിയെ പ്രാപിച്ചത്. അതും അനായസേന തന്നെയായിരുന്നു. നമ്മുടെ കഥാനായകനു രോഗപീഡ നിമിത്തവും മറ്റും ഒരു ദിവസം പോലും കിടന്നു കഷ്ടപ്പെടേണ്ടതായി വന്നില്ല.
ഭീമൻ മരിച്ചതിന്റെ ശേ‌ഷം അയാളുടെ പ്രതം (പരേതാത്മാവ്) ആ വീട്ടുകാരെയും മറ്റും അസാമാന്യമായി ഉപദ്രവിചുകൊണ്ടിരുന്നു. അത് അയാളുടെ അപരക്രിയകൾ ആരും വേണ്ടതുപോലെ ചെയ്യാഞ്ഞിട്ടായിരിക്കാം.
"ആബ്ദദീക്ഷാദിലോപേന പ്രതാ യാന്തി പിശാചതാം
സ്വജനാൻ ബാധമാനാസ്തേ വിചരന്തി മഹീതലേ "
എന്നുണ്ടല്ലോ ആ ഉപദ്രവം ഈ പ്രതത്തിന്റേതാണെന്നും മറ്റും അറിയാതെതന്നെ വളരെക്കാലം കഴിഞ്ഞു. ക്രമേണ ആ ഉപദ്രവം ദുസ്സഹമായിത്തീരുകയാൽ ഈ അടുത്ത കാലത്തു പ്രശ്നംവെപ്പിച്ചു നോക്കിക്കികയും അപ്പോൾ അത് ഈ ഭീമന്റെ ഉപദ്രവമാണെന്നും ഭീമൻ സാധാരണ മനു‌ഷ്യനല്ലായിരുന്നുവെന്നും അയാൾ ദേവാംശമായിട്ടുള്ള ഒരു അവതാരപുരു‌ഷനായിരുന്നുവെന്നും അയാളുടെ വിഗ്രഹമുണ്ടാക്കിച്ചു പ്രതത്തെ ആ വിഗ്രഹത്തിന്മേലാവാഹിച്ചു പ്രതി‌ഷ്ഠ കഴിപ്പിക്കുകയും ആണ്ടുതോറും മുടങ്ങാതെ പൂജ നടത്തിക്കുകയും ചെയ്തല്ലാതെ ഉപദ്രവം നീങ്ങുകയില്ലെന്നും കാണുകയാൽ ആ വീട്ടുകാർ അപ്രകാരമൊക്കെ ചെയ്യിച്ചു പൂജ ആണ്ടുതോറും ഇപ്പോഴും നടത്തിവരുന്നുണ്ട്. പ്രതി‌ഷ്ഠ കുളപ്പുറത്തുപുരയിടത്തിന്റെ കന്നിപദത്തിൽ ദ്രകാളിമറ്റപ്പിള്ളി നമ്പൂതിരിപ്പാട്ടിലേക്കൊണ്ടാണ് നടത്തിച്ചത്. പ്രതി‌ഷ്ഠ കഴിഞ്ഞതിൽപ്പിന്നെ ഭീമന്റെ ഉപദ്രവം ആ വീട്ടിലെന്നല്ല ആ ദേശത്തു തന്നെ എങ്ങും ഉണ്ടാകാറില്ല. പ്രതി‌ഷ്ഠിക്കപ്പെട്ടിരിക്കുന്ന വിഗ്രഹം കണ്ടാൽ ഭീമന്റേതാണെന്നുതന്നെ തോന്നും. അതിന്റെ സ്ഥല്യൗം അത്രയ്ക്കു മാത്രമുണ്ട്. അവിടെ സാന്നിദ്ധ്യത്തിനും ഒട്ടും കുറവില്ല. ചില കാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി പലരും ഭീമനു വഴിപാടുകൾ കഴിക്കുകയും ചിലർക്കു ചിലതു സാധിക്കുകയും ചെയ്യുന്നുണ്ട്. അവിടെ സാധാരണ വഴിപാടു കരിക്കും പഴവും നിവേദിക്കുകയാണ്. ചിലർ അപ്പം, അട, കൊഴുക്കട്ട മുതലായവ ഉണ്ടാക്കിച്ചു നിവേദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവയ്ക്ക് അരി ഒന്നേകാലിടങ്ങഴി മുതൽ മുപ്പത്തറേകാലിടങ്ങഴി വരെ നടപ്പുണ്ട്. അവിടെ പ്രതി‌ഷ്ഠ ഒരു മേടമാസം പതിനാലാം തീയതിയായിരുന്നതിനാൽ ആണ്ടുതോറും വിശേ‌ഷദിവസമായി ആചരിച്ചുവരുന്നത് ആ ദിവസമാണ്.