2018, ജൂൺ 10, ഞായറാഴ്‌ച

അത്രി, മാഹിഷ്മതി ബലരാമന്‍ വേദവ്യാസൻ പാലാഴിമഥനം


അത്രി,  മാഹിഷ്മതി  ബലരാമന്‍  വേദവ്യാസൻ  പാലാഴിമഥനം

അത്രി

സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. സ്വയംഭുവമന്വന്തരത്തിൽ ബ്രഹ്മാവിന്റെ കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. ഇന്ദ്രൻ, വിശ്വദേവൻമാർ, അശ്വിനികൾ, അഗ്നി എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു. ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂർത്തികളുടെ പ്രസാദത്താൽ സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തിൽ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. അതുകൊണ്ടാണ് 'അത്രിനേത്രഭവൻ' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹർഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയിൽ പുരാണങ്ങൾ അത്രിയെ പരാമർശിക്കുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തിൽ ചെന്ന് അത്രിയെയും അനസൂയയെയും സന്ദർശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തിൽ പ്രസ്താവമുണ്ട്.
വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്. ശിവന് അത്രി എന്ന പര്യായമുണ്ട്. ശുക്രന്റെ ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി മഹാഭാരതത്തിൽ കാണുന്നു (ആദിപർവം).

മാഹിഷ്മതി

യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ് മാഹിഷ്മതി. ഭാരതത്തിലെ സപ്തനദികളിലൊന്നായ നർമദയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പുരാതന നഗരിയായ മാഹിഷ്മതിയുടെ ഇന്നത്തെ പേർ മഹേശ്വർ (മദ്ധ്യപ്രദേശ് - ഖർഗോൺ ജില്ല) എന്നാണ്. മാഹിഷ്മതിയെക്കുറിച്ച് രാമായണത്തിലും, മഹാഭാരതത്തിലും, ഇതരപുരാണാങ്ങളിലും വർണ്ണിക്കുന്നുണ്ട്. രാമായണത്തിൽ പൂർവ്വാകാണ്ഡത്തിൽ കാർത്തവീര്യവിജയത്തിൽ മാഹിഷ്മതി നഗരിയെപറ്റിയും അവിടുത്തെ ജീവിതചര്യകളും മറ്റും വിശദമായി വിവരിക്കുന്നുണ്ട്. രാവണൻ തന്റെ പടയോട്ടക്കാലത്ത് ഈ സുന്ദര നഗരിയിൽ വരുകയും മനോഹര നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ രാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ അദ്ദേഹത്തെ നിശ്ശേഷം തോൽപ്പിച്ചു. (രാവണൻ രാമനെകൂടാതെ രണ്ടുപേരോടു മാത്രമെ തന്റെ തോൽവി സമ്മതിച്ചിട്ടുള്ളു, അത് മാഹിഷ്മതിപതി കാർത്തവീര്യാർജ്ജുനനോടും, കിഷ്കിന്ദാപതി ബാലിയോടുമാണ്). ജമദഗ്നി മഹർഷിയെ വധിച്ചതിനാൽ പരശുരാമൻ കാർത്തവീര്യനേയും അദ്ദേഹത്തിന്റെ മറ്റനുജന്മാരെയും, പുത്രന്മാരെയും നിഗ്രഹിക്കുകയും, മാഹിഷ്മതിനഗരം നശിപ്പിച്ചുകളയുകയും ചെയ്തു.

ബലരാമന്‍

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോട്‌ കൂടിയവനും സര്‍വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമന്‍ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്‌. വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചു. ശ്രീകൃഷ്ണാവതാരത്തില്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായി ബലരാമന്‍ എന്ന നാമധേയത്തിലും അവതരിച്ചു. ബലരാമന്‍ വെളുത്തതും ശ്രീകൃഷ്ണന്‍ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്‌. ഭൂലോത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന്‌ ശരണം പ്രാപിച്ചു. അപ്പോള്‍ ഭഗവാന്‍ തന്റെ ശിരസ്സിന്‍ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട്‌ രോമങ്ങള്‍ എടുത്ത്‌ അവ അവതാരങ്ങളായിത്തീരുമെന്ന്‌ പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനും, ശ്രീകൃഷ്ണനും അവതരിക്കുന്നത്‌..
മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദരപുത്രിയായ ദേവകിയെ ഗുരസേനന്റെ പുത്രനായ വാസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍.. ...., വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടമപുത്രന്‍ കംസനെ വധിക്കുമെന്ന്‌ അശരീരിയുണ്ടായി. ഇതുകേട്ട്‌ കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന്‌ കാഴ്ചവയ്ക്കാമെന്ന്‌ വാസുദേവന്‍ പറഞ്ഞു. കംസന്‍ അതിന്‌ സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്തു. ദേവകിയുടെ ആറ്‌ ശിശുക്കളെയും കംസന്‍ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക്‌ മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപ്പോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ്‌ ബലരാമന്‍. ഗര്‍ഭത്തെ സംഘര്‍ഷണം ചെയ്ത്‌ ജനിപ്പിച്ചവനായതുകൊണ്ട്‌ ബലരാമന്‌ സങ്കര്‍ഷണന്‍ എന്നൊരു പേരും കൂടിയുണ്ടായി.
ബലരാമന്‍ വിവാഹം ചെയ്തത്‌ രേവതിയെയായിരുന്നു. ഇതുസംബന്ധിച്ച കഥ ഇപ്രകാരമാണ്‌. രാമകൃഷ്ണന്മാരുടെ ആഗമനത്തിന്‌ മുന്‍പ്‌ ദ്വാരകയുടെ പേര്‍ കുശസ്ഥലി എന്നായിരുന്നു. അതിനെ ഭരിച്ചിരുന്നത്‌ ശര്യാതിയുടെ പൗത്രനും ആനര്‍ത്തന്റെ പുത്രനുമായ രേവതനായിരുന്നു. രേവതന്റെ പുത്രിയായിരുന്നു രേവതി. തന്റെ മകള്‍ക്ക്‌ അനുയോജ്യനായ പതി ആരാണെന്ന്‌ ചോദിക്കുവാന്‍ വേണ്ടി രേവതന്‍ അവളെയും കൊണ്ട്‌ ബ്രഹ്മലോകത്തേക്ക്‌ പോയി. ആ സമയത്ത്‌ വേദങ്ങളും യജ്ഞങ്ങളും സമുദ്രങ്ങളും, പര്‍വതങ്ങളുമൊക്കെ ബ്രഹ്മാവിനെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. രേവതന്‍ അതുശ്രവിച്ച്‌ അല്‍പനേരം നിന്നുപോയി. അതിന്‌ ശേഷം നൃപന്‍ തന്റെ ആഗമനോദ്ദേശ്യം ബ്രഹ്മാവിനോട്‌ പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു : “അല്ലയോ രാജാവേ, അവിടുന്ന്‌ ഭൂമിയില്‍ നിന്നും ഇവിടെയെത്തിയിട്ട്‌ അനേകായിരം വര്‍ഷങ്ങളായിരിക്കുന്നു. ബ്രഹ്മലോകത്തിലെ ഒരു നിമിഷം പോലും മര്‍ത്ത്യലോകത്തില്‍ അനേകവര്‍ഷങ്ങളാണല്ലോ. ഭൂമിയില്‍ ഇപ്പോള്‍ ദ്വാപരയുഗാന്ത്യമാണ്‌. അങ്ങയുടെ കുശസ്ഥലിയില്‍ ഇപ്പോള്‍ രാമകൃഷ്ണന്മാര്‍ വസിക്കുന്നു. അങ്ങയുടെ പുത്രിയായ രേവതിയെ പരിണയിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരിക്കുന്നത്‌ ബലരാമന്‍ തന്നെയാണ്‌.” ഇതുകേട്ട്‌ രേവതന്‍ ഭൂമിയിലേക്ക്‌ തിരികെവന്ന്‌ രേവതിയെ ബലരാമന്‌ വിവാഹം ചെയ്തുകൊടുത്തു. മഹാഭാരതത്തിലെ രണ്ട്‌ പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത്‌ ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ്‌ ബലരാമന്‍ നയിക്കുന്നത്‌. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന്‍ തീര്‍ത്ഥയാത്രയിലായിരുന്നു. ബ്രാഹ്മണശാപംകൊണ്ട്‌ യാദവര്‍ തമ്മില്‍തല്ലിമരിച്ചു. ഇതുകണ്ട്‌ ബലരാമന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന്‌ ധ്യാനനിമഗ്നനായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച്‌ സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത്‌ സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന്‌ ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക്‌ പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു. ശ്രീബലരാമസ്വാമിക്ക്‌ മുഖ്യപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണ്‌ പാലക്കാട്‌ ജില്ലയിലെ നെന്മിനി ക്ഷേത്രം. ഈ ക്ഷേത്രം ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴേടമാണ്‌.

വേദവ്യാസൻ

പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തുഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.എന്നാൽ ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി.വ്യാസനിൽ‌നിന്നും അംബിക, അംബാലിക എനിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.ജീവിതത്തിന്റെ അവസാനകാലങ്ങളിലാണ് മഹാഭാരത കാവ്യരചന നടന്നത്. മഹാഭാരത്തിന്റെ രചനയാണ് വ്യാസമഹർ‌ഷിയുടെ മഹത്തരമായതും ശ്രേഷ്ഠമായതുമായ സംഭാവന.
ഭാരതത്തിൽ പരാമർ‌ശിയ്ക്കാത്ത ഒരു കാര്യവും ഇതേവരേയും സംഭവിച്ചിട്ടില്ല എന്നും സംഭവിച്ചതായ എല്ലാം ഭാരതത്തിൽ പരാമർ‌ശിയ്ക്കപ്പെട്ടിട്ടുള്ളതുമാണെന്ന സങ്കല്പം മഹാഭാരതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഈ വസ്തുതയ്ക്ക് നിദാനം മാനവജീവിതത്തെക്കുറിച്ച് ഗ്രന്ഥകാരനു അഗാധമായ ജ്ഞാനം ഉണ്ട് എന്നതുതന്നെ. ഭാരതസാമ്രാജ്യത്തിൽ സംഭവിച്ച എല്ലാകഥകളും ഹൃദിസ്ഥമായിരുന്ന വ്യാസൻ, അവയെ കാവ്യരൂപത്തിൽ പകർ‌ത്താൻ ആഗ്രഹിച്ചു. ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം ഗണപതി നിയോഗിതനായി. എഴുത്താണി നിർ‌ത്താനിട വരാതെ നിർ‌ഗ്ഗളമായി കാവ്യം ചൊല്ലിക്കൊടുക്കാമെങ്കിൽ മാത്രം താൻ എഴുത്തുകാരനായിരിയ്ക്കാമെന്നും,അനർ‌ഗ്ഗളമായി ചൊല്ലുന്ന നേരം അർത്ഥം ധരിയ്ക്കാതെ എഴുതരുതെന്നുമുള്ള വ്യവസ്ഥകളുമായി മഹാഭാരതം രചന തുടങ്ങി.ഏകദേശം രണ്ടരവർഷം കൊണ്ട് കാവ്യരചന നടത്തി. മഹാഭാരതത്തിന്റെ ചെറിയ ഒരു സംഹിതയാണ് ഇത്. കുരുക്ഷേത്രയുദ്ധസമയത്ത് കൗരവപിതാവും ഹസ്തിനപുരിയിലെ രാജാവുമായിരുന്ന ധൃതരാഷ്ട്രർക്ക് യുദ്ധഭൂമിയിലുണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ തേരാളിയായ സഞ്ജയൻ വിവരിയ്ക്കുന്നു. ഇതിന്റെ പ്രാരംഭത്തിൽ അന്നുണ്ടായിരുന്ന വിവിധങ്ങളായ സാമ്രാജ്യങ്ങളെപ്പറ്റിയും അന്യഗ്രഹങ്ങളെക്കുറിച്ചും വിശദീകരിയ്ക്കുന്നു. ഭാരതം എന്ന സാമ്രാജ്യവും സേനാബലവും ഓരോ ഗ്രാമങ്ങളും നഗരങ്ങളും എല്ലാം വിധിപോലെ വിവരിയ്ക്കപ്പെടുന്നുണ്ട്. യുദ്ധഭൂമിയിൽ ഓരോ ദിവസവുമുള്ള സേനാവിന്യാസവും യുദ്ധസമ്പ്രദായങ്ങളും വിശദീകരിയ്ക്കുന്നു.ആയതിനാൽ‌തന്നെ ഈ സംഹിത ഭൂമിശാസ്ത്രം, ചരിത്രം, യുദ്ധതന്ത്രങ്ങൾ, മതം എന്നീ സകലമേഖലകളെപ്പറ്റിയും പരാമർശിയ്ക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മയ്ക്ക് സംഭവിച്ച വിജയം എന്ന ഉദ്ദേശ്യത്തോടെ ആയിരിയ്ക്കണം ജയം എന്ന് വിളിയ്ക്കുന്നത്.തിന്മ എന്നാൽ കൗരവപക്ഷത്തേയും നന്മ എന്നാൽ പാണ്ഡവപക്ഷത്തേയും സൂചിപ്പിയ്ക്കുന്നു.

പാലാഴിമഥനം

അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ പറയുന്നു. കടകോലായി മന്ദരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നു. അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി ധന്വന്തരിദേവനും പൊങ്ങിവന്നുവെന്നാണ് ഐതീഹ്യം. നിരവധി പുരാണങ്ങളിൽ പാലഴിമഥനം പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്. പരമശിവന്റെ അവതാരമായ അത്രി മഹർഷിയുടെ പുത്രൻ ദുർവ്വാസാവ് മഹർഷിക്ക് ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്യാധരസ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രനു സ്നേഹപൂർവ്വം സമ്മാനിച്ചു. ദേവേന്ദ്രൻ പാരിജാത പുഷ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ മുകളിൽ വച്ചു തലമുടി വൃത്തിയായി ഒതുക്കികെട്ടി തുടങ്ങി. അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം പൂമാലയെടുത്ത് നിലത്തിട്ട് ചതച്ചുകളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവേന്ദ്രനെ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ശപിച്ചു. ജരാനര ബാധിക്കട്ടെ ! എന്ന്. ശാപമോക്ഷത്തിനായി അപേക്ഷിക്കയാൽ പാലാഴികടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു.
ത്രിമൂർത്തിമാരുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. (ദേവന്മാർ തനിച്ചു സാധിക്കഞ്ഞതിനാലാവാം അസുര സഹായം ആവശ്യപ്പെട്ടത്). കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. വലിയുടെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. താഴ്ന്നുപോയ പർവ്വതത്തെ ഉയർത്താൻ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരം കൂർമ്മം ആയി അവതരിച്ചു. കൂർമ്മാവതാരം മന്ദരപ്രവ്വതത്തെ യഥാസ്ഥനത്തേക്ക് വീണ്ടും ഉയർത്തി കൊണ്ടുവന്നു. വീണ്ടും പാലാഴിമഥനം തുടർന്നു, കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി അസ്ഥാരസ്യം വന്നു ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു. പിന്നീട് ആ വിഷം പരമശിവൻ പാനം ചെയ്യുകയും, അതിലൂടെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തത് എന്നാണ് പറയപ്പെടുന്നത്.