2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

ശ്രീസുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രം. ഹരിപ്പാട്

ശ്രീസുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രം.  ഹരിപ്പാട്

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ ശ്രീസുബ്രഹ്മണ്യസ്വാമിയാണ്. കൂടാതെ ഉപദേവതകളായി ഗണപതിദക്ഷിണാമൂർത്തിശ്രീകൃഷ്ണൻഅയ്യപ്പൻനാഗദൈവങ്ങൾകുരുതികാമൻപഞ്ചമീദേവിയക്ഷിയമ്മ എന്നിവരും പ്രതിഷ്ഠകളായുണ്ട്. 'കേരള പഴനി/തെക്കൻ പഴനി' എന്ന പേരിൽ പുകഴ്പെറ്റ ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ ദേശത്ത് മഹാക്ഷേത്രങ്ങളിൽ മഹാക്ഷേത്രങ്ങളായി അറിയപ്പെട്ടിരുന്ന ഏഴ് ക്ഷേത്രങ്ങളിലൊന്ന് ഇതാണ്. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം, ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തിണങ്ങിയ പ്രതിഷ്ഠ, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, മൂന്ന് കൊടിയേറ്റുത്സവങ്ങൾ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ഐതിഹ്യം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ഒരു കഥ നിലനിൽക്കുന്നുണ്ട്. പണ്ട് ഈ സ്ഥലത്തിന്റെ പേര് 'ഏകചക്രം' എന്നായിരുന്നു. അന്നിവിടത്തെ പ്രമാണിമാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിലനിന്നിരുന്നു. 'തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ പ്രമാണിമാർ തീരുമാനിച്ചു. അവർ വിദഗ്ദ്ധരായ പണിക്കാരെ അതിന് നിയോഗിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. ദേവശില്പിയായ വിശ്വകർമ്മാവ്പോലും അമ്പരന്നുപോകും വിധം മനോഹരമായ, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. അവിടെ പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു.
അങ്ങനെയിരിയ്ക്കെ ഒരുദിവസം എല്ലാ പ്രമാണിമാർക്കും ഒരേ സമയം സ്വപ്നദർശനമുണ്ടായി. അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹം കായംകുളം കായലിൽ ജലാധിവാസമേറ്റുകിടപ്പുണ്ടെന്നതായിരുന്നു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യന്റെ വാക്കുകൾ. പണ്ട് പരശുരാമൻ പൂജിച്ച് ജലാധിവാസം ചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും അത് എടുക്കാനായി ഉടനെത്തന്നെ പുറപ്പെടണമെന്നും അത് അന്വേഷിച്ച് അവിടെച്ചെല്ലുമ്പോൾ ഒരുസ്ഥലത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എല്ലാവരും കൂടി അത്യുത്സാഹത്തോടെ വിഗ്രഹം തപ്പാനായി കായംകുളത്തെത്തി. അവിടെ കായലിൽ നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്ത് ഇറങ്ങിത്തപ്പിയപ്പോൾ അവർക്ക് വിഗ്രഹം കിട്ടി. തുടർന്ന് അവർ അതെടുത്ത് അടുത്തുള്ള നാലുപറക്കടവിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് പായിപ്പാട്ടാറ്റിലൂടെ ഘോഷയാത്രയായി വിഗ്രഹം ഏകചക്രത്തെത്തിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നു.
തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെ, ശ്രീഹരിയുടെ, അതായത് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കാലുകുത്തിയ സ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം (തൃക്കാർത്തിക) നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും ആ ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

ക്ഷേത്രപരിസരം

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമായ ഹരിപ്പാട് ക്ഷേത്രം ഹരിപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്നു. ഹരിപ്പാട് പോലീസ് സ്റ്റേഷൻ, കാർത്തികപ്പള്ളി താലൂക്ക് ഓഫീസ്, നഗരസഭാ കാര്യാലയം, ഗവ. സ്കൂൾ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എട്ടേക്കറോളം വിസ്തീർണ്ണമുള്ള അതിവിശാലമായ മതിലകമാണ് ക്ഷേത്രത്തിന്. ക്ഷേത്രത്തിനുചുറ്റും വലിയ ആനപ്പള്ളമതിൽ പണിതിരിയ്ക്കുന്നു. ഇതിന്റെ നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും അവ അനാകർഷകങ്ങളാണ്. ക്ഷേത്രത്തിന്റെ ധാടിമോടികൾക്ക് യോജിച്ചവയല്ല അവ. കിഴക്കേ ഗോപുരത്തിൽ നിന്ന് അല്പദൂരം മാറി ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ പ്രവേശനകവാടം കാണാം. അത് 2015-ൽ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിയിരുന്നു. അത് കടന്ന് അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രമുറ്റത്തെത്താം. . പതിവുപോലെ ക്ഷേത്രത്തിന്റെ മുന്നിൽ അരയാൽ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. അരയാലിനടുത്തുതന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും. താരതമ്യേന ചെറിയ ഗോപുരമാണിത്. ഒരു നിലയേയുള്ളൂ. എന്നാൽ, വലിയ ആനവാതിൽ ഈ ഗോപുരത്തിനുണ്ട്. മരംകൊണ്ടുതീർത്ത ആനവാതിൽ ഇപ്പോൾ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഗോപുരത്തോടുചേർന്നുതന്നെയാണ് ക്ഷേത്രത്തിലെ സ്റ്റേജും. അടുത്ത് ക്ഷേത്രം വക ഒരു ഓഡിറ്റോറിയവുമുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടക്കുന്നു.
ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സാമാന്യം വലുപ്പമുള്ള ഒരു കുളം കാണാം. 'വേലകുളം' എന്നാണ് ഈ കുളം അറിയപ്പെടുന്നത്. തിരുവിതാംകൂർ പ്രദേശത്തെ ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലാരൂപമാണ് വേലകളി. അത് പല രൂപത്തിലും നടത്തിവരുന്നുണ്ട്. അവയിലൊന്നാണ് 'കുളത്തിൽ വേല'. ഹരിപ്പാട് ക്ഷേത്രത്തിൽ ഉത്സവക്കാലത്ത് കുളത്തിൽ വേല നടക്കുന്നത് തെക്കുകിഴക്കുഭാഗത്തുള്ള ഈ കുളത്തിലാണ്. അതുമൂലമാണ് ഇത് 'വേലകുളം' എന്ന് അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ വഴികൾ ദേശീയപാതയിലേയ്ക്കുള്ളതാണ്. വടക്കുഭാഗത്താണ് അതിവിശാലമായ പ്രധാനക്ഷേത്രക്കുളമുള്ളത്. 'പെരുംകുളം' എന്നറിയപ്പെടുന്ന ഈ കുളം കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണ്. അഞ്ചേക്കറോളം വിസ്തീർണ്ണമുള്ള ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനെത്തുന്നത്. പെരുംകുളത്തിന്റെ വടക്കേക്കരയിലാണ് ദേവസ്വം വക ആനത്താവളവും മറ്റുമുള്ളത്. തെക്കേക്കരയിൽ മറ്റൊരു അരയാൽമരം കാണാം. ഇതിന്റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ സാന്നിദ്ധ്യം. ഇതിനടുത്ത് ഒരു കൽമണ്ഡപമുണ്ട്. പണ്ട് തൃശ്ശൂർ നടുവിൽ മഠം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തുമ്പോൾ അദ്ദേഹത്തിന് ഇരിയ്ക്കാൻ നിർമ്മിച്ചുകൊടുത്തതാണത്രേ ഇത്. ക്ഷേത്രകാര്യങ്ങളിൽ ഇടപെടാൻ അവകാശമുള്ള ഏക വ്യക്തി നടുവിൽ മഠം സ്വാമിയാരാണ്. വിശേഷദിവസങ്ങളിൽ അദ്ദേഹത്തിന് പൂജ നടത്താൻ പോലും അവകാശമുണ്ട്! കുളത്തിന്റെ കിഴക്കേക്കരയിൽ മറ്റൊരു ക്ഷേത്രമുണ്ട്. ആഞ്ജനേയസ്വാമിയും നവഗ്രഹങ്ങളുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. സപ്തചിരഞ്ജീവികളിലൊരാളായ ആഞ്ജനേയസ്വാമിയുടെ സാന്നിദ്ധ്യമുള്ള ക്ഷേത്രത്തിന് അധികം പഴക്കമില്ലെങ്കിലും ഹരിപ്പാട്ടെത്തുന്ന ഭക്തർ ഇവിടെ തൊഴാതെ പോകാറില്ല. പത്നീസമേതരായ നവഗ്രഹങ്ങളാണ് മറ്റൊരു പ്രത്യേകത. കേരളത്തിൽ പത്നീസമേതരായ നവഗ്രഹങ്ങളുള്ള ഏക ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെയടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹരിപ്പാട് ഗ്രൂപ്പ് ഓഫീസ്. ദേവസ്വം ബോർഡിനുകീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊന്നാണ് ഹരിപ്പാട് ഗ്രൂപ്പ്.

കീഴ്തൃക്കോവിൽ ക്ഷേത്രം

ക്ഷേത്രമുറ്റത്തെത്തുന്നതിന് തൊട്ടുമുമ്പ് വഴിയുടെ തെക്കുഭാഗത്ത് ഒരു ചെറിയ ക്ഷേത്രം കാണാം. ഇതാണ്, ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ 'കീഴ്തൃക്കോവിൽ'. വളരെ ചെറിയൊരു ക്ഷേത്രമാണിത്. ശ്രീകോവിലും മണ്ഡപവും പ്രദക്ഷിണവഴിയും മാത്രമാണ് ഇവിടെയുള്ളത്. ശ്രീകോവിൽ സാമാന്യം വലുതാണ്. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലാണിത്. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യസ്വാമിയാണ് കീഴ്തൃക്കോവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. ഏറെക്കാലം ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം 2015-ലാണ് നന്നാക്കിയത്. ഉത്സവക്കാലത്ത് ഇവിടെയും കൊടിയേറ്റമുണ്ട്. മൂന്നാം ദിവസമാണ് ഇവിടെ കൊടിയേറ്റം. സ്ഥിരം കൊടിമരം ഇവിടെയില്ലാത്തതിനാൽ താൽക്കാലികമായി അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

മതിലകം

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലുപ്പമുള്ള ആനക്കൊട്ടിലാണിത്. ചോറൂൺതുലാഭാരംഭജന തുടങ്ങിയവ നടത്തുന്നത് ഈ ആനക്കൊട്ടിലിലാണ്. ആറാനകളെ എഴുന്നള്ളിച്ച് നിർത്താൻ സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് തെക്കുഭാഗത്താണ് കൂത്തമ്പലം പണിതിരിയ്ക്കുന്നത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രംകൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിലെ കൂത്തമ്പലങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ കൂത്തമ്പലമാണ് ഹരിപ്പാട്ടേത്. വിശേഷദിവസങ്ങളിൽ ഇവിടെ കൂത്തും കൂടിയാട്ടവുംപതിവുണ്ട്. ആനക്കൊട്ടിലും കൂത്തമ്പലവും ശില്പകലാവൈദഗ്ദ്ധ്യം കൊണ്ട് സമ്പന്നമാണ്. സ്കന്ദപുരാണംശ്രീമദ് ഭാഗവതംരാമായണംമഹാഭാരതംതുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങൾ ഇവിടെ മനോഹരമായി ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പതിനാറുകൈകളോടുകൂടിയ ദുർഗ്ഗാദേവി, ആറുമുഖങ്ങളോടുകൂടിയ സുബ്രഹ്മണ്യസ്വാമി, ശ്രീകൃഷ്ണലീലകൾ, ഹനുമാൻ ലങ്കയിലേയ്ക്ക് ചാടുന്നത് എന്നിവ സവിശേഷപ്രാധാന്യമർഹിയ്ക്കുന്നു. കൂത്തമ്പലത്തിനകത്ത് ഒരു തൂണിൽ യക്ഷി കുടികൊള്ളുന്നു. ഈ യക്ഷിയെ ക്ഷേത്രത്തിലെ ഉപദേവതയായി ആചരിച്ചുവരുന്നു.
ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും ഉയരം കൂടിയ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം എഴുന്നൂറടി ഉയരം വരും ഈ കൊടിമരത്തിന്. ഒരിയ്ക്കൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായപ്പോൾ രക്ഷപ്പെട്ട ഈ കൊടിമരം പിന്നീട് പുനഃപ്രതിഷ്ഠിയ്ക്കുകയായിരുന്നുവത്രേ! കൊടിമരത്തിനപ്പുറത്താണ് ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല വലുപ്പമുള്ള ബലിക്കല്ലാണിത്. അതിനാൽ, പുറത്തുനിന്നുനോക്കുമ്പോൾ വിഗ്രഹം കാണാൻ കഴിയില്ല. പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയ ഈ ബലിക്കല്ലിന് പീഠമുൾപ്പെടേ ഏകദേശം പത്തടി ഉയരം വരും. ഏണിചാരിനിന്നാണ് ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ പ്രവേശനകവാടത്തിനുമുകളിൽ മയിൽവാഹനനായ സുബ്രഹ്മണ്യസ്വാമിയുടെ രൂപം കാണാം.
ക്ഷേത്രമതിലകത്ത് തെക്കുകിഴക്കേമൂലയിൽ അടച്ചിട്ട പ്രദക്ഷിണവഴിയോടുകൂടി ഒരു ചെറിയ ശ്രീകോവിൽ കാണാം. ശ്രീകൃഷ്ണഭഗവാനാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ. 'തിരുവമ്പാടി ക്ഷേത്രം' എന്ന് ഈ ശ്രീകോവിൽ അറിയപ്പെടുന്നു. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, അടച്ചിട്ട പ്രദക്ഷിണവഴി ഗോശാലയായി സങ്കല്പിയ്ക്കപ്പെടുന്നു. പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്ന ഭഗവാന്റെ വിഗ്രഹം ഇരുകൈകളിലും കാലിക്കോലും ഓടക്കുഴലുമേന്തിയ രൂപത്തിലാണ്. ഉത്സവക്കാലത്ത് ഇവിടെയും കൊടിയേറ്റമുണ്ട്. അഞ്ചാം ഉത്സവത്തിനാണ് ഇവിടെ കൊടിയേറ്റമുള്ളത്. സ്ഥിരം കൊടിമരം ഇവിടെയില്ലാത്തതിനാൽ താൽക്കാലികമായി അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി മറ്റൊരു ചെറിയ ശ്രീകോവിലുണ്ട്. അയ്യപ്പസ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. ശബരിമലയിലേതുപോലെത്തന്നെയാണ് ഇവിടെയും അയ്യപ്പന്റെ വിഗ്രഹം. ശ്രീകോവിലിനുമുന്നിൽ ഒരു മുഖപ്പുണ്ട്. ഇവിടെയാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഇവിടെനിന്ന് ഒരല്പം മാറിയാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠകൾ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടക്കമുള്ള പരിവാരങ്ങളടങ്ങുന്നതാണ് ഈ പ്രതിഷ്ഠകൾ.
ക്ഷേത്രമതിലകത്ത് അങ്ങിങ്ങായി നിരവധി മരങ്ങൾ തഴച്ചുവളരുന്നത് കാണാം. 2013-ൽ ഹരിപ്പാട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു നക്ഷത്രവനം പണിതിരിന്നു. 'ശരവണഭവ നക്ഷത്രവനം' എന്നറിയപ്പെടുന്ന ഈ നക്ഷത്രവനത്തിൽ 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങളെ ഭക്തിപുരസ്സരം പൂജിച്ചുവരുന്നുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഗോപുരത്തിന്റെ ഇരുവശത്തുമായി പഴയകാല പത്തായപ്പുരമാളികയും മതപഠനകേന്ദ്രങ്ങളും കാണാം. ഇരുനിലകളോടുകൂടിയ പത്തായപ്പുര ക്ഷേത്രത്തിന്റെ ഗതകാലപ്രൗഢി വിളിച്ചുണർത്തുന്നു. വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുര കാണാം. സാമാന്യം വലുപ്പമുള്ള ഊട്ടുപുരയാണിത്. പണ്ടുകാലത്ത് സ്ഥിരം ഇവിടെ ഊട്ടുണ്ടാകുമായിരുന്നു. ഇന്ന് വിശേഷദിവസങ്ങളിൽ മാത്രമേ ഊട്ടുള്ളു. വടക്കുകിഴക്കുഭാഗത്താണ് പ്രസിദ്ധമായ മയിൽക്കൂടുള്ളത്. ഭക്തർ ക്ഷേത്രത്തിലേയ്ക്ക് സമർപ്പിയ്ക്കുന്ന മയിലുകൾ ഇവിടെ വളരുന്നു. എന്നാൽ, ഈ കൂട് ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ മുമ്പുണ്ടായിരുന്ന മയിൽ 2017 ഒക്ടോബർ 18-ന് ചത്തുപോയി. ഇവിടത്തെ മയിലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഹരിപ്പാട് സ്വദേശി കൂടിയായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പ്രസിദ്ധമായ 'മയൂരസന്ദേശം' എന്ന കാവ്യം രചിച്ചത്. മറ്റൊരു ഹരിപ്പാട്ടുകാരനായ ശ്രീകുമാരൻ തമ്പിയും ഈ മയിലിനെക്കുറിച്ച് പാട്ടുകളെഴുതിയിട്ടുണ്ട്.

ശ്രീകോവിൽ

ചെമ്പുമേഞ്ഞ, അസാമാന്യ വലുപ്പമുള്ള വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം 150 അടി ചുറ്റളവുണ്ടാകും. ഇതിന്റെ മേൽക്കൂരയിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ശ്രീകോവിലിനകത്ത് രണ്ടാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരമുള്ള ചതുർബാഹുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നു. അത്യുഗ്രമൂർത്തിയായ ദേവസേനാപതിയായാണ് പ്രതിഷ്ഠാസങ്കല്പം. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹമാണിത്. എന്നാൽ, വിഗ്രഹം സുബ്രഹ്മണ്യന്റേതാണെന്ന് ഉറപ്പിച്ചുപറയാനും വയ്യ. കാരണം, പുറകിലെ കൈകളിൽ ശംഖചക്രങ്ങളും, മുന്നിലെ ഇടതുകയ്യിൽ ഗദയും, വലത്തേ ചുമലിൽ വേലും, ഇടത്തേ ചുമലിൽ ത്രിശൂലവും കാണാം. ത്രിശൂലത്തിൽ ഉടുക്ക് കെട്ടിവച്ചിട്ടുമുണ്ട്. കൂടാതെ, ശിരസ്സിൽ ചന്ദ്രക്കലയുമുണ്ട്. ഇതിന് കാരണമായി പറയപ്പെടുന്നത് ആദ്യസങ്കല്പം മഹാവിഷ്ണുവായിട്ടായിരുന്നു എന്നാണ്. 'ഹരിപ്പാട്' എന്ന പേരിൽ മഹാവിഷ്ണുവിന്റെ പര്യായനാമമായ 'ഹരി' ഉള്ളത് ഈ വാദത്തെ ബലപ്പെടുത്തുന്നു. ശൈവ-വൈഷ്ണവ സംഘട്ടനങ്ങൾ വ്യാപകമായിരുന്ന കാലത്ത് വൈഷ്ണവരിൽ നിന്ന് ക്ഷേത്രം പിടിച്ചടക്കിയ ശൈവർ, വിഗ്രഹത്തിലെ ശംഖചക്രങ്ങൾ മറയ്ക്കുകയും ചാർത്തിയിരുന്ന ഗോപിക്കുറിയും ആഭരണങ്ങളും ഊരിമാറ്റുകയും ചെയ്തു. തുടർന്ന്, വിഗ്രഹത്തിൽ കൃത്രിമമായി മൂന്നാം കണ്ണും ഭസ്മക്കുറിയും ചാർത്തുകയും, സ്വർണ്ണക്കിരീടം മാറ്റി ജടാമകുടമാക്കുകയും വിഗ്രഹത്തിൽ ത്രിശൂലം ഘടിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് വന്ന കൗമാരവിശ്വാസികൾ (സുബ്രഹ്മണ്യഭക്തർ) വിഗ്രഹത്തിൽ നിന്ന് ത്രിശൂലം മാറ്റുകയും വേൽ ഘടിപ്പിയ്ക്കുകയും ചെയ്തു. നെറ്റിയിൽ നിന്ന് മൂന്നാം കണ്ണ് എടുത്തുമാറ്റി. ഇങ്ങനെ പോകുന്നു കഥ. സംഗതി എന്തായാലും മൂന്നുകൂട്ടരെയും തൃപ്തിപ്പെടുത്താൻ ഇവയെല്ലാം ഒരുമിച്ച് ചാർത്താൻ തുടങ്ങി എന്നാണ് കഥയുടെ അവസാനം. ഈ സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിൽ മൂന്ന് ഉത്സവങ്ങൾ തുടങ്ങിയതും ഇപ്പോഴും നടത്തിപ്പോരുന്നതും. മേടമാസത്തിലെ വിഷു-പത്താമുദയം ഉത്സവം സുബ്രഹ്മണ്യനെയും ചിങ്ങമാസത്തിലെ ഓണം ഉത്സവം വിഷ്ണുവിനെയും ധനുമാസത്തിലെ തിരുവാതിരഉത്സവം ശിവനെയും പ്രതിനിധീകരിയ്ക്കുന്നു. എങ്കിലും, സുബ്രഹ്മണ്യഭാവത്തിന് പ്രാധാന്യമുള്ളതിനാൽ മേടമാസത്തിലെ ഉത്സവമാണ് പ്രധാനം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ച ശിവപാർവ്വതീപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യസ്വാമി, ത്രിമൂർത്തികളുടെ തേജസ്സോടെ ശ്രീലകത്ത് വാഴുന്നു.
ശ്രീകോവിൽ മനോഹരമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. സുബ്രഹ്മണ്യകഥകളും ദശാവതാരങ്ങളുമടക്കം എണ്ണിയാൽ തീരാത്ത പുരാണസംഭവങ്ങൾ ഇവിടെ ചിത്ര-ശില്പരൂപങ്ങളിൽ പുനർജന്മമെടുത്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയും ഗണപതിയും കുടികൊള്ളുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവേ അപൂർവ്വമാണ് ദക്ഷിണാമൂർത്തിയും ഗണപതിയും ഒന്നിച്ചുള്ള പ്രതിഷ്ഠ. അവയിൽ അധികവും തെക്കൻ കേരളത്തിലാണ്. സാധാരണയായി ദക്ഷിണാമൂർത്തിപ്രതിഷ്ഠ ശിവക്ഷേത്രങ്ങളിലാണ് കാണപ്പെടാറുള്ളത്. ഹരിപ്പാട്ടെ ശിവസാന്നിദ്ധ്യത്തിന്റെ മറ്റൊരു പ്രതീകമായി ശിവന്റെ സന്ന്യാസരൂപമായ ദക്ഷിണാമൂർത്തി കണക്കാക്കപ്പെടുന്നു. ഗണപതിപ്രതിഷ്ഠ ദക്ഷിണാമൂർത്തിയുടെ വലതുവശത്താണ്. ചെറിയൊരു ശിവലിംഗമാണ് ദക്ഷിണാമൂർത്തിയുടേത്. ഗണപതിവിഗ്രഹം സാധാരണപോലെ. വടക്കുവശത്ത്, വ്യാളീമുഖത്തോടുകൂടിയ ഓവുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന ജലവും പാലും ഇതിലൂടെ ഒഴുകിപ്പോകുന്നു.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. അകത്തേയ്ക്കുള്ള വഴിയുടെ ഇരുവശത്തുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് ഗണപതിഹോമമടക്കമുള്ള ഹോമങ്ങൾ നടത്തിവരുന്നത്. വടക്കേ വാതിൽമാടത്തിലാണ് വാദ്യമേളങ്ങൾ നടത്തുന്നത്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ഇവയാണ് എടുത്തുപറയേണ്ട പ്രത്യേകതകൾ.
ശ്രീകോവിലിനുചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ(ബ്രാഹ്മി/ബ്രഹ്മാണിവൈഷ്ണവിമഹേശ്വരിഇന്ദ്രാണിവരാഹികൗമാരിചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ബലിക്കല്ലുകൾ ദേവന്റെ വികാരഭാവങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ, അവയിൽ ചവിട്ടാനോ തൊട്ടു തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപം

ശ്രീകോവിലിന്റെ നേരെമുന്നിൽ ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപമുണ്ട്. അതിവിശാലമായ മണ്ഡപമാണിത്. പതിനാറ് കാലുകളുള്ള ഈ മണ്ഡപത്തിൽ ഏകദേശം അഞ്ഞൂറിലധികം കലശം വച്ച് പൂജിയ്ക്കാനുള്ള സൗകര്യമുണ്ട്. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ഇതിന്റെ ഒരറ്റത്ത്, ഭഗവദ്വാഹനമായ മയിലിന്റെ ഒരു ശില്പം കാണാം. മയിലിനെ തൊഴുതുവേണം ഭഗവാനെ തൊഴാൻ എന്നാണ് ചിട്ട. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും തൂണുകളിൽ ദേവരൂപങ്ങളും മറ്റും കാണാം. ഉത്സവക്കാലത്ത് ഇവിടെ വച്ചാണ് കലശപൂജയും മറ്റും നടക്കുന്നത്.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലം

ക്ഷേത്ര ആചാരങ്ങൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം തലേദിവസത്തെ ആടയാഭരണങ്ങൾ ചാർത്തി നടത്തുന്ന നിർമ്മാല്യദർശനമാണ്. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തിൽ എണ്ണ, ജലം, വാകപ്പൊടി മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. അപ്പോഴേയ്ക്കും സമയം അഞ്ചുമണിയാകും. മലർനിവേദ്യത്തിനുശേഷം ഉഷഃപൂജയാണ്. ഇതിന് അടച്ചുപൂജയുണ്ട്. നെയ്പായസവും വെള്ളനിവേദ്യവുമാണ് ഈ സമയത്ത് ഭഗവാന്റെ നിവേദ്യം. പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജ. ഇത് ഉപദേവതകൾക്ക് നിവേദ്യം സമർപ്പിച്ചുകൊണ്ടുള്ള പൂജയാണ്. ഇതേസമയത്ത് തന്നെയാണ് ക്ഷേത്രത്തിലെ മഹാഗണപതിഹോമവും. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ പിന്നിലുള്ള അർത്ഥം. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. അകത്തെ ബലിവട്ടത്തുള്ള ഓരോ ബലിക്കല്ലിലും മേൽശാന്തി ബലി തൂകുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ), ശാസ്താവ്, അനന്തൻ, ദുർഗ്ഗ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് ബലിക്കല്ലുകളുടെ രൂപത്തിൽ ശ്രീകോവിലിനുചുറ്റുമുള്ളത്. തുടർന്ന് പുറത്തിറങ്ങിയശേഷം പ്രദക്ഷിണവഴിയിലൂടെ മൂന്നുതവണ പ്രദക്ഷിണം വച്ച് പുറത്തെ ബലിക്കല്ലുകളിലും ബലിതൂകുന്നു. തുടർന്ന് വലിയ ബലിക്കല്ലിലും ബലിതൂകി തിരിച്ചുപോകുന്നു. ശീവേലി കഴിഞ്ഞാൽ പാൽ, ഇളനീർ, പനിനീർ, കളഭം, കുങ്കുമം, ഭസ്മം മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ തീർത്ഥജലം നിറച്ചുവച്ച് അവ മണ്ഡപത്തിൽവച്ച് പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് "നവകാഭിഷേകം". ഇത് നിത്യേന നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് ക്ഷേത്രം. തുടർന്ന് എട്ടുമണിയ്ക്ക് പന്തീരടിപൂജ നടക്കുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നുപറയുന്നത്. പന്തീരടിപൂജ കഴിഞ്ഞാൽ പത്തുമണിയോടുകൂടി പഞ്ചഗവ്യാഭിഷേകം തുടങ്ങുന്നു. പാൽ, നെയ്യ്, ചാണകം, ഗോമൂത്രം, തൈര് എന്നിവ നിശ്ചിതമായ ഒരളവിൽ ചേർത്തുണ്ടാക്കുന്നതാണ് പഞ്ചഗവ്യം. ഇതും അപൂർവ്വം ചില ക്ഷേത്രങ്ങളിലേ നിത്യേന അഭിഷേകം ചെയ്യാറുള്ളൂ. തുടർന്ന് പത്തരയോടെ ഉച്ചപൂജ തുടങ്ങുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പ്രധാന നിവേദ്യമായ തുലാപായസം ഈ സമയത്താണ് നേദിയ്ക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം പതിനൊന്നരയോടെ ഉച്ചശീവേലി. എതിരേറ്റുശീവേലിയുടെ അതേ ചടങ്ങുകൾ തന്നെയാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.
വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. തുടർന്ന് രാത്രി ഏഴരയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പാൽപ്പായസവും അപ്പവുമാണ് നിവേദ്യങ്ങൾ.. തുടർന്ന് എട്ടരയ്ക്ക് അത്താഴശീവേലി. എതിരേറ്റുശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. അത്താഴശീവേലി കഴിഞ്ഞ് രാത്രി ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. അവർ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോൾ ഒഴികെ). കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള പുല്ലൂർ ഗ്രാമസഭയിൽ നിന്നുള്ള പത്തില്ലത്തിൽ പോറ്റിമാർക്കാണ് മേൽശാന്തിയവകാശം. കീഴ്ശാന്തിമാർ ദേവസ്വം നിയമനമാണ്.

വഴിപാടുകൾ

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് (ദേശീയപാത 47-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിപ്പാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ ഒന്നര കിലോമീറ്റർ മാത്രമേയുള്ളൂ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

പഴയന്നൂർ ഭഗവതിക്ഷേത്രം തൃശ്ശൂർ ജില്ല



പഴയന്നൂർ ഭഗവതിക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ പഴയന്നൂർ ഭഗവതിക്ഷേത്രംകൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയാണ്‌‍ പഴയന്നൂർ ഭഗവതി. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവുംഭഗവതിയുമാണ്. ഭഗവതി അന്നപൂർണ്ണേശ്വരീഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാൽത്തന്നെ അന്നദാനത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ഐതിഹ്യപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് അന്നപൂർണ്ണേശ്വരി. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്ക്കരൻ ക്ഷേത്രവുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

ആദ്യം ഇവിടെ വിഷ്ണുക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു പേര്. തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നാണ് ഭഗവാൻ ഇന്നും അറിയപ്പെടുന്നത്. പെരുമ്പടപ്പുസ്വരൂപത്തിലെ ഒരു രാജാവ് കാശിയിലെ പുരാണപുരിയിൽ നിന്നും ഭഗവതിയെ ഭജിച്ച് ആദ്യം വിഷ്ണുക്ഷേത്രത്തിനടുത്തുള്ള അരയാൽത്തറയിലും പിന്നീട് ക്ഷേത്രത്തിൻറെ തിടപ്പള്ളിയിലും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ ഉപദേവതയ്ക്കാണ് പിന്നീട് വിഷ്ണുവിനൊപ്പം പ്രാധാന്യം ലഭിച്ചത്. ഭഗവതിയ്ക്ക് പ്രാധാന്യം ലഭിച്ചപ്പോൾ സ്ഥലനാമവും 'പുരാണപുരി' എന്നായി. ഇത് മലയാളീകരിച്ചാണ് പഴയന്നൂരായത്.
ഭഗവതി ആദ്യമായി രാജാവിനോടൊപ്പം വന്നത് ഒരു പൂവൻകോഴിയുടെ രൂപത്തിലായിരുന്നുവെന്നാണ് വിശ്വാസം. തന്മൂലമാണ് ക്ഷേത്രത്തിൽ പൂവൻകോഴി വളർത്തൽ പ്രധാന വഴിപാടായി മാറിയത്. പിൽക്കാലത്ത് കൊച്ചി രാജകുടുംബത്തിന്റെ പ്രധാന പരദേവതകളിലൊരാളായി മാറിയ പഴയന്നൂരമ്മയ്ക്ക് കൊച്ചിയ്ക്കടുത്ത് മട്ടാഞ്ചേരിയിലും ക്ഷേത്രം വന്നു. ഇത് കൊച്ചി പഴയന്നൂർ ഭഗവതിക്ഷേത്രം എന്നറിയപ്പെടുന്നു. കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന മട്ടാഞ്ചേരി കൊട്ടാരത്തിനകത്താണ് ഈ ക്ഷേത്രം. പഴയന്നൂരിലേതുപോലെ ഇവിടെയും സമീപം ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവുമുണ്ട്.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

തൃശ്ശൂർ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് പഴയന്നൂർ ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരി-ആലത്തൂർ റോഡും പഴയന്നൂർ-ലക്കിടി റോഡും യഥാക്രമം ക്ഷേത്രത്തിന്റെ തെക്കും കിഴക്കും ഭാഗങ്ങളിലൂടെ കടന്നുപോകുന്നു. പഴയന്നൂർ ഗ്രാമപഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റാൻഡ്, വിവിധ കടകമ്പോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വേട്ടേയ്ക്കരൻകാവ് റോഡിന്റെ തെക്കുഭാഗത്ത് എളനാട് റോഡിൽ പടിഞ്ഞാറോട്ട് ദർശനമായി കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണെങ്കിലും തെക്കുഭാഗത്താണ് ക്ഷേത്രകവാടം. ക്ഷേത്രത്തിന്റെ പേര് എഴുതിവച്ച മനോഹരമായ കവാടം ആരെയും ആകർഷിയ്ക്കും. കവാടത്തിന് ഇരുവശവും രണ്ട് കോഴികളുടെ രൂപങ്ങൾ കാണാം. കവാടം കഴിഞ്ഞാൽ പതിവുപോലെ അരയാൽമരം കാണപ്പെടുന്നു. പടർന്നുപന്തലിച്ച ഏറെ പഴക്കം ചെന്ന അരയാലാണിത്. 'ഉണ്ണിയാൽ' എന്ന് ഈ ആൽമരം അറിയപ്പെടുന്നു. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ ഈ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ഈ ആൽത്തറയിൽത്തന്നെയാണ് ഭഗവതിയുടെ ശ്രീമൂലസ്ഥാനം.
പിന്നീട് ഒരു നൂറുമീറ്റർ നടന്നാൽ ക്ഷേത്രഗോപുരത്തിന് മുന്നിലെത്താം. താരതമ്യേന അടുത്ത കാലത്ത് നിർമ്മിച്ചതാണ് ഈ ഗോപുരം. രണ്ടുനിലകളോടുകൂടിയ ഈ ഗോപുരത്തിന് വലിയ ആനവാതിലുണ്ട്. ഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു ശിവക്ഷേത്രം കാണാം. ഇരവിമംഗലം ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഭഗവതിക്ഷേത്രത്തിന്റെ ഉപക്ഷേത്രമായി കണക്കാക്കപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതാണ് ഈ ക്ഷേത്രം. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശിവഭഗവാന് ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളുമുണ്ട്. ഇതിന് പുറകിൽ ക്ഷേത്രത്തിലെ പടിഞ്ഞാറേക്കുളം സ്ഥിതിചെയ്യുന്നു. അതിവിശാലമായ കുളമാണ് ഇത്. ഗോപുരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ചെരുപ്പ്, വഴിപാട് കൗണ്ടറുകളും കിഴക്കുഭാഗത്ത് ദേവസ്വം ഓഫീസും സ്ഥിതിചെയ്യുന്നു. കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിൽ തിരുവില്വാമല ഗ്രൂപ്പിൽ പെട്ട ഒരു ദേവസ്വമാണ് പഴയന്നൂർ ദേവസ്വം.
തെക്കേ നടയിലൂടെ അകത്ത് കടന്നാൽ പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല. തെക്കുപടിഞ്ഞാറേമൂലയിൽ ഒരു തൂണിൽ ശ്രീഗുരുവായൂരപ്പന്റെ ഒരു ചിത്രം തൂക്കിയിട്ടിട്ടുള്ളത് കാണാം. പഴയന്നൂരിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെ ഉദ്ദേശിച്ച് പിൽക്കാലത്ത് സ്ഥാപിച്ച ചിത്രമാണിത്. കഷ്ടിച്ച് ഒരേക്കർ വിസ്തീർണ്ണം വരുന്ന ക്ഷേത്രവളപ്പിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് മുല്ലത്തറയും അതിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുമുണ്ട്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും ചിത്രകൂടവും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ നാഗദൈവപ്രതിഷ്ഠ. വടക്കുഭാഗത്താണ് ക്ഷേത്രത്തിലെ ഊട്ടുപുര സ്ഥിതിചെയ്യുന്നത്. ഇവിടെ നിത്യവും അന്നദാനം നടന്നുവരുന്നു. ക്ഷേത്രപരിസരത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിനാൽ എല്ലാവരും ഇതിൽ പങ്കെടുക്കും. ഊട്ടുപുരയ്ക്കപ്പുറത്ത് മറ്റൊരു ക്ഷേത്രക്കുളമുണ്ട്. മറ്റ് ക്ഷേത്രക്കുളങ്ങളുടെയത്ര വലിപ്പം ഇതിനില്ല.
ക്ഷേത്രദർശനവശമായ കിഴക്കുഭാഗത്ത് സ്ഥലം വളരെക്കുറവാണ്. ഇവിടെ ഭഗവദ്വാഹനമായ ഗരുഡനെയും ദേവീവാഹനമായ സിംഹത്തെയുംശിരസ്സിലേറ്റുന്ന രണ്ട് സ്വർണ്ണക്കൊടിമരങ്ങളുണ്ട്. ആദ്യം ചെമ്പുകൊടിമരങ്ങളായിരുന്നു. നവീകരണകലശത്തിനുശേഷമാണ് സ്വർണ്ണക്കൊടിമരങ്ങൾ പ്രതിഷ്ഠിച്ചത്. വിഷ്ണുക്ഷേത്രത്തിന് ബലിക്കൽപ്പുരയുണ്ട്. ഇതിന്റെ നേരെ മുന്നിൽ ഒരു മണ്ഡപവും കാണാം. കിഴക്കുഭാഗത്തുതന്നെയാണ് പ്രധാന ക്ഷേത്രക്കുളവും അതിനോടനുബന്ധിച്ചുള്ള കുളപ്പുരയും സ്ഥിതിചെയ്യുന്നത്. ഉത്സവക്കാലത്ത് ഭഗവാന്റെയും ഭഗവതിയുടെയും ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്.
ഭഗവതിയുടെ നടയുടെ തൊട്ടടുത്തായി ഒരു കൂത്തമ്പലം പണിതിട്ടുണ്ട്. ഉത്സവക്കാലങ്ങളിൽ ഇവിടെ കൂത്ത് നടത്താറുണ്ട്. നങ്ങ്യാർക്കൂത്താണ് ക്ഷേത്രത്തിൽ നടത്തിവരുന്നത്. ഉത്സവക്കാലത്ത് കളമെഴുത്തും പാട്ടും നടത്തുന്നതും ഇവിടെത്തന്നെയാണ്. ഇത് ഭദ്രകാളീസാന്നിദ്ധ്യം കാണിയ്ക്കുന്നു. അടുത്തുള്ള വേട്ടേയ്ക്കരൻ ക്ഷേത്രത്തിൽ നിന്ന് വേട്ടേയ്ക്കരന്റെ പള്ളിവാൾ എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നതും ഇവിടെത്തന്നെ. അതിനാൽ, സർവ്വദേവതാസാന്നിദ്ധ്യം ഇവിടെ കാണാം. ക്ഷേത്രവളപ്പിലും പരിസരത്തുമെല്ലാം നിരവധി കോഴികളെ കാണാം. ക്ഷേത്രശ്രീകോവിലിലും നാലമ്പലത്തിലും മുല്ലത്തറയിലും പുറത്തെ ഇടവഴികളിലുമെല്ലാം ഇവ സ്വൈരവിഹാരം നടത്തുന്നു. ഇവയ്ക്ക് അന്നം നൽകുന്നത് പ്രധാനവഴിപാടായി കണ്ടുവരുന്നു

ശ്രീകോവിലുകൾ

ക്ഷേത്രത്തിൽ മഹാവിഷ്ണുവിനും ഭഗവതിയ്ക്കും തുല്യപ്രാധാന്യം തന്നെയാണെങ്കിലും ആദ്യമുണ്ടായത് മഹാവിഷ്ണുപ്രതിഷ്ഠയായതിനാൽ അതിന് പ്രാധാന്യം നൽകുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. താരതമ്യേന വലിയ ശ്രീകോവിലും നാലമ്പലവും ബലിക്കൽപ്പുരയുമെല്ലാം വിഷ്ണുനടയിലാണുള്ളത്. കരിങ്കല്ലിൽ തീർത്ത വട്ടശ്രീകോവിലാണ് വിഷ്ണുഭഗവാന് പണിതിട്ടുള്ളത്. വളരെ ചെറുതാണ് ഈ ശ്രീകോവിൽ. ഏതാണ്ട് 60 അടി മാത്രം ചുറ്റളവ് വരുന്ന ഒറ്റനില ശ്രീകോവിലാണിത്. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അകത്ത് രണ്ട് മുറികളേയുള്ളൂ. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന, കൃഷ്ണശിലാനിർമ്മിതമായ ചതുർബാഹു വിഷ്ണുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ച, നിൽക്കുന്ന ഭാവത്തിലുള്ള ഭഗവാൻ തന്നെയാണ് ഇവിടെയും പ്രതിഷ്ഠ. എന്നാൽ, ശ്രീകൃഷ്ണനായാണ് ഭഗവാൻ അറിയപ്പെടുന്നത്. നരസിംഹസങ്കല്പവുമുണ്ട്. അലങ്കാരപ്രിയൻ എന്ന് വിശേഷണമുള്ള ഭഗവാൻ നിത്യേന ചാർത്തുന്ന ചന്ദനമുഴുക്കാപ്പിലും ആടയാഭരണങ്ങളിലും ശോഭിച്ച്, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് വാഴുന്നു.
ശ്രീകോവിൽ തീർത്തും നിരാർഭാടമായ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ചുവർച്ചിത്രങ്ങളോ, ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലംകൃതമാക്കുന്നില്ല. എന്തിനേറെ, ശ്രീകോവിലിൽ ചായം പൂശിയിട്ടുപോലുമില്ല! 2009-ലെ അഗ്നിബാധയിൽ നിന്ന് ഈ ശ്രീകോവിൽ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വടക്കുവശത്ത് ഓവ് നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ അഭിഷേകജലം ഒഴുകിപ്പോകുന്നു. ഓവ് താങ്ങിനിർത്തുന്നത് പതിവുപോലെ ഒരു ഉണ്ണിഭൂതമാണ്. ഇത് ശിവാംശമാണെന്ന് വിശ്വസിച്ചുവരുന്നു.
ഭഗവതിയുടെ ശ്രീകോവിൽ വാസ്തവത്തിൽ മഹാവിഷ്ണുക്ഷേത്രത്തിന്റെ പഴയ തിടപ്പള്ളിയാണ്. ചതുരാകൃതിയിലാണ് ഇത് തീർത്തിരിയ്ക്കുന്നത്. ഭഗവതിയ്ക്ക് കൊടിമരമുണ്ടെങ്കിലും ബലിക്കല്ലില്ല. അകത്ത് ഒരു മുറിയേയുള്ളൂ. അതാണ് വിഹാഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. തൃക്കൈകളിൽ ഒരു ചട്ടിയും കോരികയും കാണാം. ഇത് അന്നപൂർണ്ണേശ്വരീഭാവത്തിന്റെ പ്രതീകമാണ്. എന്നാൽ, ഭക്ഷണം കഴിയ്ക്കാൻ നിൽക്കുന്ന ഭാവമാണ് ഇവിടെ ദേവിയ്ക്കെന്നും കാണാം. ഐതിഹ്യപ്രകാരം കാശിയിൽ നിന്ന് പെരുമ്പടപ്പ് തമ്പുരാനോടൊപ്പം വന്ന ഭഗവതി തിടപ്പള്ളിയിൽ കയറിയപ്പോൾ ആദ്യം പറഞ്ഞത് അല്പം ഭക്ഷണം വേണമെന്നാണ്. തുടർന്ന്, ശാന്തിക്കാർ ദേവിയ്ക്ക് മതിവരുവോളം ഭക്ഷണം നൽകുകയും തുടർന്ന് തിടപ്പള്ളിയിൽ തന്നെ പ്രതിഷ്ഠിയ്ക്കാൻ ഒരുങ്ങുകയുമായിരുന്നു. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ അന്നപൂർണ്ണേശ്വരി, വിഷ്ണുസമേതയായി ശാന്തഭാവത്തിൽ, ഭക്തരുടെ ദാരിദ്ര്യദുഃഖമെല്ലാം അകറ്റി പഴയന്നൂരിൽ വാഴുന്നു.

നാലമ്പലം

മഹാവിഷ്ണുശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. ഓടുമേഞ്ഞതാണ് ഈ നാലമ്പലം. ഇതിന്റെ നല്ലൊരു ഭാഗവും 2009-ലെ അഗ്നിബാധയിൽ നശിച്ചുപോയിരുന്നു. പിന്നീട് പുതുക്കിപ്പണി നടത്തിയ രൂപത്തിലാണ് ഇന്ന് ഇത് കാണുന്നത്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവ വിശേഷപരിപാടികൾക്ക് ഉപയോഗിച്ചുവരുന്നു. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. ഇവിടത്തെ പഴയ തിടപ്പള്ളിയാണ് ഇന്ന് ദേവീക്ഷേത്രമായി മാറിയത്. തെക്കുപടിഞ്ഞാറേമൂലയിൽ ഒറ്റ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതി, ശാസ്താവ്, ശിവൻ എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. അത്യപൂർവ്വമാണ് മൂവരുമൊന്നിച്ചുള്ള പ്രതിഷ്ഠ.
ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക്- യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണിവൈഷ്ണവിമഹേശ്വരിഇന്ദ്രാണിവരാഹികൗമാരിചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ വികാരങ്ങളാണെന്നാണ് സങ്കല്പം. അതിനാൽ അവയിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപം

ശ്രീകോവിലിന് തൊട്ടുമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. വളരെ ചെറുതാണ് മണ്ഡപവും. കരിങ്കല്ലിൽ തീർത്ത ഈ മണ്ഡപത്തിന് നാലുകാലുകളേയുള്ളൂ. അവയിൽ ശില്പകലാവൈഭവങ്ങളൊന്നുമില്ല. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ഇതിന് സ്ഥലം വളരെക്കുറവായതിനാൽ ശാന്തിക്കാർക്ക് നമസ്കരിയ്ക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിവരും. കലശപൂജ നടത്താൻ സൗകര്യമില്ലാത്തതിനാൽ വാതിൽമാടത്തിൽ തന്നെയാണ് കലശപൂജയും നടത്തുന്നത്.

പ്രധാന പ്രതിഷ്ഠകൾ

ശ്രീ പള്ളിപ്പുറത്തപ്പൻ (മഹാവിഷ്ണു)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ചതുർബാഹുവായ മഹാവിഷ്ണുവാണ് പള്ളിപ്പുറത്തപ്പനായി കുടികൊള്ളുന്നത്. നാലടി ഉയരം വരുന്ന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പള്ളിപ്പുറത്തപ്പന്റെ പ്രതിഷ്ഠ. തൃക്കൈകളിൽ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ച ചതുർബാഹു വിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് പള്ളിപ്പുറത്തപ്പന്റെ സങ്കല്പം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് വാഴുന്ന പള്ളിപ്പുറത്തപ്പന് പാൽപ്പായസം, അപ്പം, അട, തൃക്കൈവെണ്ണ, ചന്ദനം ചാർത്ത്, കളഭാഭിഷേകം, തുളസിമാല, സഹസ്രനാമാർച്ചന എന്നിവയാണ് പ്രധാന വഴിപാടുകൾ.

ശ്രീ പഴയന്നൂരമ്മ (ഭഗവതി)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. അന്നപൂർണ്ണേശ്വരിയാണ് പഴയന്നൂരമ്മ. ഐതിഹ്യപ്രകാരം പെരുമ്പടപ്പിലെ ഒരു തമ്പുരാനോടൊപ്പം കാശിയിൽ നിന്ന് വന്ന് കുടിയിരുന്ന ശ്രീഭഗവതി പാർവ്വതീദേവിയുടെ വകഭേദമായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുക്ഷേത്രത്തിന്റെ പഴയ തിടപ്പള്ളി സ്ഥിതിചെയ്തിരുന്ന തെക്കുകിഴക്കേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. നാലടി ഉയരം വരുന്ന ശിലാവിഗ്രഹമാണിവിടെ. തൃക്കൈകളിൽ ചട്ടിയും കോരികയും കാണപ്പെടുന്നതുകൊണ്ട് അന്നപൂർണ്ണേശ്വരിയായി കാണാമെങ്കിലും ഭക്ഷണം കഴിയ്ക്കാൻ ഒരുമ്പെട്ടുനിൽക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. ഇതൊരു സവിശേഷതയാണ്. അന്നപൂർണ്ണേശ്വരി കുടികൊള്ളുന്ന ദേവാലയത്തിൽ നിത്യേന അന്നദാനം നടന്നുവരുന്നു. കൂട്ടുപായസം, ത്രിമധുരം, പട്ടും താലിയും ചാർത്തൽ, സഹസ്രനാമാർച്ചന എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ

ശിവൻ

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേക ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശിവന്റെ പ്രതിഷ്ഠ. എവിടത്തേതും പോലെ ശിവലിംഗമാണ് ഇവിടെയും പ്രതിഷ്ഠ. ഒരടിയോളം ഉയരം വരുന്ന ഈ ശിവലിംഗം ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് മൂടിയാണ് മിക്കവാറും കാണപ്പെടുന്നത്. സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെ ധാര, ശംഖാഭിഷേകം, ഭസ്മാഭിഷേകം, കൂവളമാല, പിൻവിളക്ക് തുടങ്ങിവയാണ് ഇവിടെയും പ്രധാന വഴിപാടുകൾ.
ക്ഷേത്രത്തിന്റെ പുറത്ത് തെക്കുഭാഗത്തും ഒരു ശിവക്ഷേത്രമുണ്ട്. പ്രധാനക്ഷേത്രത്തെക്കാൾ പഴക്കം കൂടുതൽ ഈ ക്ഷേത്രത്തിനാണെന്ന് വിശ്വസിച്ചുവരുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പരാമർശമുള്ള പഴയന്നൂർ ക്ഷേത്രമാണിത്. കിഴക്കോട്ടാണ് ഈ ക്ഷേത്രത്തിന്റെയും ദർശനം. രണ്ടടി ഉയരം വരും ഇവിടത്തെ ശിവലിംഗത്തിന്.

ഗണപതി

ശിവപ്രതിഷ്ഠയ്ക്കൊപ്പമാണ് പുത്രനായ ഗണപതിയുടെയും പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഗണപതിയുടെ വിഗ്രഹത്തിന് രണ്ടടി ഉയരം വരും. രൂപഘടനകളൊക്കെ സാധാരണ ഗണപതിവിഗ്രഹങ്ങളിലേതുപോലെ. ഗണപതിഹോമം, ഒറ്റയപ്പം, അട, അവിൽ, മോദകം, കറുകമാല എന്നിവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ശിവക്ഷേത്രത്തിലും ഗണപതിപ്രതിഷ്ഠയുണ്ട്.

അയ്യപ്പൻ

ശിവന്റെയും ഗണപതിയുടെയും ഒപ്പമാണ് അയ്യപ്പന്റെയും പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിന് രണ്ടടി ഉയരം വരും. ഈ നടയിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നെയ്യഭിഷേകം, നീരാജനം (എള്ളുതിരി), പുഷ്പാഭിഷേകം, എള്ളുപായസം എന്നിവയാണ് അയ്യപ്പന് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വേട്ടേയ്ക്കരൻകാവിലും അയ്യപ്പപ്രതിഷ്ഠയുണ്ട്.

നാഗദൈവങ്ങൾ

ക്ഷേത്രനാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ മുല്ലത്തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. നാഗരാജാവായി അനന്തനും കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടങ്ങുന്ന പരിവാരങ്ങളുമാണ് ഇവിടത്തെ പ്രതിഷ്ഠ. നാഗരാജാവായി അനന്തൻ വന്നത് ഇതിന്റെ വൈഷ്ണവസാന്നിദ്ധ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. നൂറും പാലും, പുറ്റും മുട്ടയും, എണ്ണയഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം, ആയില്യപൂജ എന്നിവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ.

വേട്ടേയ്ക്കരൻ

ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വേട്ടേയ്ക്കരൻ ക്ഷേത്രത്തിലെ മൂർത്തിയാണിത്. കിരാതമൂർത്തിയായ പരമശിവനാണ് വേട്ടേയ്ക്കരനായി കുടികൊള്ളുന്നത്. ഒന്നരയടി ഉയരം വരുന്ന ശിവലിംഗം പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ഇവിടെ നടത്താവുന്നതാണ്. വേട്ടേയ്ക്കരന് സ്ഥിരം വെളിച്ചപ്പാടുണ്ട്. ഉത്സവക്കാലത്ത് വേട്ടേയ്ക്കരനെ പ്രധാനക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു കൊണ്ടുവരുന്ന പതിവുണ്ട്.

നിത്യപൂജകളും തന്ത്രവും

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് പഴയന്നൂർ ഭഗവതിക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. അതിനുശേഷം അഭിഷേകവും മലരുനിവേദ്യവും നടത്തുന്നു. തുടർന്ന് അഞ്ചരയോടെ ഉഷഃപൂജയും സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. രാവിലെ ഏഴുമണിയ്ക്ക് ഉഷഃശീവേലിയാണ്. എട്ടുമണിയ്ക്ക് പന്തീരടിപൂജയും തുടർന്ന് പത്തുമണിയോടെ ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നിറമാല, നവരാത്രി, തൃക്കാർത്തിക, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയുള്ള ദിവസം പതിനെട്ട് പൂജകളുണ്ടാകും.
പെരുവനം കുന്നത്ത് പടിഞ്ഞാറേടത്ത് ഭട്ടതിരിമാർക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി പദവികൾ ദേവസ്വം ബോർഡ് നിയമനമാണ്.

ഉത്സവങ്ങൾ

കൊടിയേറ്റുത്സവം

മീനമാസത്തിൽ തിരുവോണം ആറാട്ടായി എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. തിരുവോണം നക്ഷത്രത്തിലെ ആറാട്ട് ക്ഷേത്രത്തിലെ വൈഷ്ണവപ്രാധാന്യം എടുത്തുകാണിയ്ക്കുന്നു. ഉത്സവത്തിന് തൊട്ടുമുമ്പ് ശുദ്ധിക്രിയകളും മറ്റും നടത്തുന്നു. ആദ്യദിവസം (സാധാരണയായി ചോതിനാളിൽ) വൈകീട്ട് ക്ഷേത്രത്തിലെ രണ്ട് കൊടിമരങ്ങളിലും തന്ത്രിയുടെ നേതൃത്വത്തിൽ കൊടിയേറ്റുന്നു. തുടർന്നുള്ള എട്ടുദിവസം പഴയന്നൂരമ്മയുടെ തട്ടകം ഉത്സവലഹരിയിൽ ആണ്ടുപോകും. നിരവധി പ്രത്യേക പൂജകളും കലാപരിപാടികളും ക്ഷേത്രത്തിൽ ഇതിനോടനുബന്ധിച്ചുണ്ടാകും. ഉത്സവനാളുകളിൽ പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പുകൾ പ്രധാനമാണ്.
മൂന്നാം ദിവസം വേട്ടേയ്ക്കരനെ എഴുന്നള്ളിച്ചുകൊണ്ടുവരുന്നതോടെ ഉത്സവം പൂർണ്ണപ്രൗഢിയിലെത്തും. ഇതിനോടനുബന്ധിച്ചുതന്നെ, ഭദ്രകാളീസങ്കല്പത്തിൽ കളമെഴുത്തും പാട്ടും നടത്തിവരുന്നുമുണ്ട്. ക്ഷേത്രത്തിൽ കൂത്തമ്പലത്തിലും പുറത്തുള്ള പ്രത്യേക സ്റ്റേജിലും ഓഡിറ്റോറിയത്തിലുമായാണ് കലാപരിപാടികൾ നടത്തിവരുന്നത്. നങ്ങ്യാർക്കൂത്ത്, പാഠകംമിമിക്രികഥാപ്രസംഗംസംഗീത-നൃത്താർച്ചനകൾ എന്നിവ അവയിൽ പ്രധാനമാണ്. ആറാം ദിവസം ഉത്സവബലി നടത്തിവരുന്നു. ഇതിനോടനുബന്ധിച്ചുള്ള സപ്തമാതൃബലിയും മറ്റും വളരെ വിശേഷമാണ്. ഏഴാം ദിവസം പള്ളിവേട്ട. ഭഗവാനും ഭഗവതിയും അഞ്ച് ആനകളുടെ അകമ്പടിയോടെ അടുത്തുള്ള പറമ്പുവരെ പോയി അവിടെ വച്ചിരിയ്ക്കുന്ന പന്നിയുടെപ്രതിമയിൽ അമ്പെയ്തുതീർക്കുന്നതാണ് ചടങ്ങ്. സകല ദുഷ്കൃത്യങ്ങളും നീക്കം ചെയ്തതിന്റെ പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. പള്ളിവേട്ട കഴിഞ്ഞ് ഇരുദേവതകൾക്കും പള്ളിക്കുറുപ്പാണ്. പിറ്റേന്ന് രാവിലെ ഏറെ വൈകി ഉണരുന്ന ഭഗവാനും ഭഗവതിയും ഏഴ് ആനകളുടെ അകമ്പടിയോടെ ആറാട്ടെഴുന്നള്ളിപ്പിന് പുറപ്പെടുന്നു. ഏറെനേരം നീണ്ടുനിൽക്കുന്ന ഘോഷയാത്രയ്ക്കൊടുവിൽ ഉത്സവവിഗ്രഹങ്ങൾ കിഴക്കുഭാഗത്തെ പ്രധാന തീർത്ഥക്കുളത്തിനടുത്തെത്തുമ്പോൾ തന്ത്രി സകല തീർത്ഥങ്ങളെയും കുളത്തിലേയ്ക്ക് ആവാഹിയ്ക്കുന്നു. തുടർന്ന് ഇളനീർ കൊണ്ട് അഭിഷേകം നടത്തിയ ശേഷം തന്ത്രിയും ശാന്തിക്കാരും വിഗ്രഹവുമെടുത്ത് കുളത്തിലിറങ്ങി മൂന്നുപ്രാവശ്യം മുങ്ങുന്നു. തുടർന്ന് കരയിലെത്തിച്ച് മഞ്ഞൾപ്പൊടി കൊണ്ട് വീണ്ടും അഭിഷേകം നടത്തി കുളത്തിലിറങ്ങി വീണ്ടും മൂന്നുപ്രാവശ്യം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ കുളത്തിൽ നിരവധി ഭക്തരും ഒപ്പം മുങ്ങുന്നു. തുടർന്ന് കരയ്ക്കുകയറുന്ന ഭഗവാനെയും ഭഗവതിയെയും നിറപറയും നിലവിളക്കും നൽകി ഭക്തർ സ്വീകരിയ്ക്കുന്നു. പിന്നീട് ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം നടത്തി കൊടിയിറക്കുന്നതോടെ ഉത്സവം സമാപിയ്ക്കുന്നു.

നിറമാല

തുലാമാസത്തിലെ അവസാന വെള്ളിയാഴ്ച നടക്കുന്ന നിറമാലയാണ് ക്ഷേത്രത്തിലെ മറ്റൊരു വിശേഷം. ഇതിനോടനുബന്ധിച്ചും വിശേഷാൽ പൂജകളും കലാപരിപാടികളും ഉണ്ടാകാറുണ്ട്.

നവരാത്രി

കൊടുങ്ങല്ലൂർ ഭഗവതിയും പഴയന്നൂർ ഭഗവതിയും

പഴയന്നൂർ ഭഗവതി കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയാണെന്നാണ് ഐതിഹ്യം. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെ ഉപാസനാമൂർത്തിയാണ് കൊടുങ്ങല്ലൂരമ്മ. പെരുമ്പടപ്പ് രാജവംശം പഴയന്നൂരമ്മയെയാണ് ഉപാസന മൂർത്തിയായി സ്വീകരിച്ചത്.
പഴയന്നൂരമ്മയുടെ പ്രതിഷ്ഠ അക്കാലത്തെ കൊടുങ്ങല്ലൂർ രാജാവുമായി മത്സരിച്ച് നടത്തിയതാണെന്ന് ഒരു വാദം ഉണ്ട്. കൊടുങ്ങല്ലൂരിൽ ശൈവശാക്തേയ സങ്കല്പത്തിൽ ശിവനും ഭദ്രകാളിയുമാണ് പ്രതിഷ്ഠകൾ. എന്നാൽ പഴയന്നൂരിൽ വിഷ്ണുവും ദുർഗ്ഗയുമാണ് പ്രതിഷ്ഠകൾ. പഴയന്നൂർ തട്ടകത്തിൽ നിന്നും കൊടുങ്ങല്ലൂർ മീനഭരണി ഉത്സവത്തിന് ആരും പോകരുതെന്ന് വിലക്കുണ്ട്. കൊടുങ്ങല്ലൂരിൽ കോഴി വെട്ടായിരുന്നുവെങ്കിൽ ഇവിടെ കോഴി വളർത്തലാണ്.