2021, ഒക്‌ടോബർ 13, ബുധനാഴ്‌ച

ചിനക്കത്തൂർ ഭഗവതിക്ഷേത്രം പാലക്കാട് ജില്ല

 



ചിനക്കത്തൂർ ഭഗവതിക്ഷേത്രം പാലക്കാട് ജില്ല

================================================

തെക്കോട്ടു ദർശനമുള്ള ഭദ്രകാളി ക്ഷേത്രം 

കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം ദേശത്ത് സ്ഥിതിചെയ്യുന്ന നിത്യേന മൂന്നുപൂജകളുള്ള ക്ഷേത്രമാണ്പ്രസിദ്ധവും പുരാതനവുമായ ഒരു ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതിക്ഷേത്രം. മാതൃദേവതയായ ഭദ്രകാളി രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിയ്ക്കുന്ന ക്ഷേത്രം, തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം, മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. അതിവിശാലമായ വളപ്പോടുകൂടിയ ഈ ക്ഷേത്രം ഒറ്റപ്പാലത്തുനിന്ന് 4 കിലോമീറ്റർ കിഴക്കുമാറി പാലക്കാട്ടേയ്ക്കുള്ള വഴിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടക്കുന്ന പൂരമഹോത്സവം അതിപ്രസിദ്ധമാണ്. പാലപ്പുറം, പല്ലാർ മംഗലം മീറ്റ് റ എറക്കോട്ടിരി ഒറപ്പാലം വടക്കു മംഗലം എന്നീ ഏഴുദേശങ്ങളങ്ങുന്ന വിശാല തട്ടകത്തിലെയും തിരുവില്വാമല ചുനങ്ങാട് തുടങ്ങിയ ദേശങ്ങളിലെയും ജനത ആഘോഷിക്കുന്ന ഉത്സവമാണ് ഇത്. രണ്ട് നടകൾ കാണാം. ഇവ 'താഴത്തെക്കാവ്' എന്നും 'മുകളിലെക്കാവ്' എന്നും അറിയപ്പെടുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. ചിനക്കത്തൂർ ഭഗവതി ക്ഷേത്രം 

ഐതിഹ്യം

-----------------------

സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശ്രീരാമനും ലക്ഷ്മണനും യാത്ര ചെയ്ത് ക്ഷീണിച്ച് ഭാരതപ്പുഴയുടെ തീരത്തെത്തി. ശ്രീധർമ്മശാസ്താവും ഭദ്രകാളിയും അവർക്കൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചുവരാനായി ശ്രീരാമൻ ശാസ്താവിനോട് അപേക്ഷിച്ചു. ഉടനെ ശാസ്താവ് ഭദ്രകാളിയോടൊപ്പം സ്ഥലം നോക്കാൻ പുറപ്പെട്ടു. അവർ അങ്ങനെ തിരുവില്വാമലയിലെത്തി. വിശ്രമിയ്ക്കാൻ ഏറ്റവും അനുയോജ്യം അവിടമാണെന്ന് തോന്നിയ അവർ അവിടെത്തന്നെയിരുന്നു.


ഏറെ നേരം കഴിഞ്ഞിട്ടും ശാസ്താവിനെയും ഭദ്രകാളിയെയും കാണാത്തതിൽ സംശയം പൂണ്ട ശ്രീരാമലക്ഷ്മണന്മാർ ഉടനെ അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവിൽ തിരുവില്വാമലയിലെത്തിയ അവർ ശാസ്താവിനെ കണ്ടെത്തി. ദേഷ്യപ്പെട്ട ശ്രീരാമൻ ശാസ്താവിനെ പുറംകാലുകൊണ്ട് ചവുട്ടിവീഴ്ത്തി. ചവുട്ടേറ്റ ശാസ്താവ് ചെന്നുവീണത് 50 അടി താഴെയുള്ള പടുകുഴിയിലാണ്. തിരുവില്വാമലയിലെ വില്വാദ്രിനാഥക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പൻ അങ്ങനെയാണ് വന്നതെന്ന് പറയപ്പെടുന്നു.


ഈ സംഭവം കണ്ട ഭദ്രകാളി ഉടനെത്തന്നെ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ എന്നു നിലവിളിച്ചുകൊണ്ട് ഓടിപ്പുറപ്പെട്ടു. ശ്രീരാമനും ലക്ഷ്മണനും പിന്നാലെ ഓടി. എന്നാൽ, അധികം കഴിയും മുമ്പേ അവർ തിരിച്ചുവന്നു. ഭദ്രകാളി ഭാരതപ്പുഴ കടന്ന് മറുകരയിലെത്തി ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടം നിർത്തി സ്വയംഭൂവായി അവതരിച്ചു. അവിടെയാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യം വടക്കോട്ടായിരുന്നു പ്രതിഷ്ഠയുടെ ദർശനം. പിന്നീട് സ്വയം തിരിഞ്ഞ് തെക്കോട്ടാകുകയായിരുന്നുവത്രേ!


ആര്യന്മാരുടെ വരവിനുമുമ്പ് ദ്രാവിഡരുടെ ആരാധനാമൂർത്തികളായിരുന്ന ശാസ്താവിനും ഭദ്രകാളിയ്ക്കുമുണ്ടായിരുന്ന സ്ഥാനം ആര്യന്മാരുടെ വരവോടെ നഷ്ടപ്പെട്ടതും പകരം ആര്യദേവതകൾ ആധിപത്യം സ്ഥാപിച്ചതുമാണ് ഈ കഥയുടെ പിന്നിൽ ചരിത്രകാരന്മാർ കാണുന്ന തത്ത്വം. ഭദ്രകാളി വിളിച്ചോടിയ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ' എന്ന വാക്കുകൾ ഇന്നും കുംഭമാസത്തിലെ പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേൾക്കാറുണ്ട്.


ചരിത്രം

---------------

കാവ് സങ്കല്പവുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാൽ ചിനക്കത്തൂർ ക്ഷേത്രം ആദിയിൽ ഒരു ദ്രാവിഡക്ഷേത്രമായിരുന്നിരിയ്ക്കാനാണ് സാദ്ധ്യത. ആദിയിൽ ദ്രാവിഡർ പൂജിച്ചിരുന്ന കാവിനെ പിന്നീട് ക്ഷേത്രമാക്കി മാറ്റിയതാകും. ക്ഷേത്രത്തിൽ താഴെയും മുകളിലുമായി കാണപ്പെടുന്ന ക്ഷേത്രങ്ങൾ ഇരുകൂട്ടരുടെയും ആരാധനാക്രമങ്ങളിലെ വ്യത്യാസം കാണിയ്ക്കുന്നു. താഴത്തെ ക്ഷേത്രം ആര്യവത്കരിയ്ക്കപ്പെട്ടപ്പോൾ പ്രതിഷേധമായി രൂപത്തോടുകൂടിയ ഒരു വിഗ്രഹം മുകളിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതാകാൻ സാദ്ധ്യത കാണുന്നുണ്ട്. ഇതിന് ഉപോദ്ബലകമായി താഴത്തെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത് നമ്പൂതിരിമാരും മുകളിലെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത് നായന്മാരുമാണ്. മുകളിലെ ക്ഷേത്രത്തിൽ വളരെക്കാലം മുമ്പ് മൃഗബലി നടത്തിവന്നിരുന്നു. പിന്നീട് അത് നിർത്തലാക്കി.


വള്ളുവനാട് രാജ്യത്തിന്റെ പാരമ്പര്യവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. പറഞ്ഞുവരുന്ന കഥയനുസരിച്ച് തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടുവർഷത്തിലൊരിയ്ക്കൽ നടന്നുവന്നിരുന്ന മാമാങ്കത്തിന്റെ സ്മരണ പുതുക്കലാണ് ചിനക്കത്തൂർ പൂരം. അതിന്റെ തെളിവായി ചില ചരിത്രവസ്തുതകളുമുണ്ട്. മാമാങ്കം തുടങ്ങിയിരുന്ന കുംഭമാസത്തിലെ മകം നാളിലാണ് ചിനക്കത്തൂർ പൂരം നടക്കുന്നത്. അവസാനത്തെ ചേരചക്രവർത്തി തന്റെ സ്ഥാനമാനങ്ങളെല്ലാം തന്റെ സാമന്തന്മാർക്ക് ഏൽപ്പിച്ചുപോയപ്പോൾ അദ്ദേഹം നടത്തിവന്ന മാമാങ്കത്തിന്റെ അവകാശം വള്ളുവനാട്ട് രാജാവിനാണ് കൊടുത്തത്. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ വള്ളുവനാട്ട് രാജാക്കന്മാർ വഹിച്ചുപോന്ന ഈ സ്ഥാനം പിന്നീട് സാമൂതിരി തട്ടിയെടുക്കുകയായിരുന്നു. ഇതുകാരണം, ഇരുകൂട്ടരും ബദ്ധശത്രുക്കളായി. അങ്ങനെയാണ് മാമാങ്കം ഒരു യുദ്ധമായി മാറിയത്. വില്ല്യം ലോഗന്റെ മലബാർ മാന്വലിൽ പറയുന്നതനുസരിച്ച് സാമൂതിരി അക്കാലത്ത് കേരളത്തെ മുഴുവൻ നിയന്ത്രിച്ചിരുന്നു. ആ സമയത്ത് സാമൂതിരിയുടെ അധീശത്വത്തെ നിരാകരിച്ച വള്ളുവനാട്ട് രാജ്യത്തെ നിരവധി പടയാളികൾ ചാവേറുകളാകാനായി പോയിരുന്നു. സാമൂതിരിയോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച വള്ളുവനാടൻ ചാവേറുകൾ നിരവധിയാണ്. ഇതിന്റെ സ്മരണയ്ക്കായി ചിനക്കത്തൂർ പൂരത്തിന് കുതിരകളി നടത്തിവരുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കുതിരയ്ക്ക് 'സാമൂതിരി' അഥവാ 'പാണ്ടക്കുതിര' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ഈ കുതിരയാണ് ബാക്കി യുദ്ധം മുഴുവൻ നിയന്ത്രിയ്ക്കുന്നത്. കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ വേറെയും കുതിരകളുണ്ട്.


ക്ഷേത്രം ആദ്യം ഊരാളന്മാരുടെ വകയായിരുന്നു. ഏറന്നൂർ മന എന്ന ബ്രാഹ്മണകുടുംബവും, ഒരേ കുടുംബത്തിന്റെ നാലുശാഖകളായ വടക്കേവീട്ടിൽ, കിഴക്കേവീട്ടിൽ, പടിഞ്ഞാറേവീട്ടിൽ, തെക്കേവീട്ടിൽ എന്നീ നായർ കുടുംബങ്ങളുമാണ് ക്ഷേത്രഭരണം നോക്കിയിരുന്നത്. പിന്നീട്, 1988-ൽ ക്ഷേത്രഭരണം ഹിന്ദുമത ധർമ്മകേന്ദ്രം (എച്ച്.ആർ.&സി.ഇ.) ഏറ്റെടുത്തു. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇപ്പോൾ, മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് ചിനക്കത്തൂർ ദേവസ്വം. എക്സിക്യൂട്ടീവ് ഓഫീസറാണ് ക്ഷേത്രകാര്യങ്ങൾ നോക്കുന്നത്.


ശ്രീകോവിലുകൾ

---------------------------

ക്ഷേത്രത്തിൽ താഴത്തും മുകളിലുമായി രണ്ട് ശ്രീകോവിലുകളുണ്ട്. രണ്ടും ചതുരാകൃതിയിൽ തീർത്തതും താരതമ്യേന ചെറുതുമാണ്. രണ്ടിനും ഓരോ മുറിയേയുള്ളൂ. താഴത്തെക്കാവിലെ ശ്രീകോവിൽ തറനിരപ്പിൽ നിന്ന് താഴെയായാണ് കിടക്കുന്നത്. അതിനാൽ, സോപ്പാനപ്പടികൾ പണിതിട്ടില്ല. ഒരടിയോളം ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള സ്വയംഭൂവായ വിഗ്രഹം തെക്കോട്ട് ദർശനമായി ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സ്വയംഭൂവിഗ്രഹമായതിനാൽ, വിഗ്രഹത്തിൽ ചെത്തിമിനുക്കലൊന്നും നടത്തിയിട്ടില്ല. വിഗ്രഹത്തിന് സ്വർണ്ണഗോളകയും പ്രഭാമണ്ഡലവും ചാർത്തിയിട്ടുണ്ട്. അവ അഴിച്ചുമാറ്റാറില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ താഴത്തെക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.


മേലേക്കാവിലെ ശ്രീകോവിലിൽ ഉഗ്രഭാവത്തോടുകൂടിയ ഭദ്രകാളിയായാണ് പ്രതിഷ്ഠാസങ്കല്പം. താരതമ്യേന പുതിയ ശ്രീകോവിലാണിത്. ചെമ്പുമേഞ്ഞ ഈ ശ്രീകോവിലിൽ നാലടിയോളം ഉയരം വരുന്ന, ചതുർബാഹുവായ ഭദ്രകാളിവിഗ്രഹമാണുള്ളത്. പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ ദാരുകരക്തം ശേഖരിച്ചുവയ്ക്കാനുള്ള കൈവട്ടകയും ധരിച്ച ഭഗവതി ദാരുകവധത്തിനുശേഷം രൗദ്രമടങ്ങാത്ത ഭാവത്തിലാണ്. മണ്ണുകൊണ്ടുള്ള വിഗ്രഹമായിരുന്നു ആദ്യമുണ്ടായിരുന്നത്. 1954-ൽ അതു മാറ്റി ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇപ്പോൾ ഈ വിഗ്രഹത്തിനും സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ മേലേക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.


ഇരുശ്രീകോവിലുകളും ചുവർചിത്രങ്ങൾ കൊണ്ടോ ദാരുശില്പങ്ങൾ കൊണ്ടോ അലംകൃതമല്ല. തികച്ചും ലളിതമായ നിർമ്മിതികളാണ് രണ്ടും. ചിനക്കത്തൂർ കാവിൽ സ്വർണ കൊടിമരങ്ങൾ ഇല്ല. ഉള്ള മൂന്നു കൊടിമരങ്ങളും വെറും അലങ്കാര കൊടിമരങ്ങളാണ്. അതായത് യഥാസ്ഥാനത്ത് ഉള്ളതല്ല.

ഉപദേവത

--------------

ഗണപതി

പ്രധാന ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് പ്രത്യേക ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണ് ഗണപതിയ്ക്ക്. വിദ്യാഗണപതിയായാണ് പ്രതിഷ്ഠാസങ്കല്പം. മുമ്പ് ക്ഷേത്രത്തിന്റെ കിഴക്കേ ആൽത്തറയിലുണ്ടായിരുന്ന ഗണപതിയെ 2006-ലാണ് പുതിയ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചത്. ഇപ്പോഴും ക്ഷേത്രത്തിന്റെ പുറകിൽ ആൽത്തറ കാണാം. തന്മൂലം ഗണപതിയെയും ആലിനെയും ഒരുമിച്ച് വലം വയ്ക്കാൻ ഇവിടെ സൗകര്യമുണ്ട്. ഗണപതിയ്ക്ക് പ്രത്യേകം തിടപ്പള്ളിയുമുണ്ട്.