2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം നാല്)





ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം നാല്)


 

അസ്മത് കുലേശ്വരം ദേവം അസ്മത് ശത്രു വിനാശനം
അസ്മ ദിഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
മനുഷ്യന്റെ അവസാനിക്കാത്ത സത്യാന്വേഷണ യാത്രയുടെ ഭാഗം തന്നെയാണ്‌ തീര്‍ഥാടനം. ശാന്തി,വിശുദ്ധിആത്മ സാക്ഷാത്‌കാരം ഇവയ്ക്ക്  വേണ്ടിയുള്ള അന്വേഷണമാണ്‌ ശബരിമല തീര്‍ഥാടന ലക്ഷ്യം. ആ യാത്രയില്‍ പരമ പവിത്രമായ പതിനെട്ടാം പടിയും തീര്‍ഥാടകന്‍ പിന്നിടുന്നു. വിജയത്തിലേക്കുള്ള പതിനെട്ട് പടികള്‍ കടന്നു ചെല്ലുന്ന അവന്‍ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവായി സാക്ഷാത്‌കരിക്കപ്പെടുന്നു. പക്ഷേ, ഒരു സാധാരണ ഭക്തന്‌ പതിനെട്ടാം പടിയുടെ വിപുലമായ അര്‍ഥം ഉൾക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല. വേദ ശാസ്‌ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമ സത്യത്തെ തന്നെയാണ്‌ സത്യമായ പൊന്ന് പതിനെട്ടാം പടിയും സൂചിപ്പിക്കുന്നത്‌. പള്ളി കെട്ട് തലയിൽ ഏറ്റിയവർക്ക് മാത്രമേ പതിനെട്ടാം പടി ചവിട്ടുവാന്‍ പാടോള്ളൂ (കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു സിനിമാ നടൻ പള്ളി കെട്ട് അലക്ഷ്യമായി തോളത്ത് വച്ച് പതിനെട്ടാം പടി കയറുന്നത് കണ്ടു അത് തെറ്റാണ്). അയ്യപ്പന്മാര്‍ പടിക്കടുത്തുള്ള നാളികേരം ഉടയ്ക്കാനുള്ള സ്ഥലത്ത് തേങ്ങയുടച്ച്‌ വലത് കാല്‍ വച്ച്‌ കയറണം. ധ്യാന നിരതനായ ഭക്തന്റെ മനസ്സ്‌ സ്ഥൂല സൂക്ഷ്‌മ ശരീരങ്ങള്‍ ഭേദിച്ച്‌ യഥാര്‍ഥമെന്നു കരുതുന്ന “കാരണത്തിലെത്തി” ലയിക്കണം. ഇതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ്‌ തേങ്ങ ഉടയ്‌ക്കല്‍ ചടങ്ങ്‌. ഇവിടെ തേങ്ങയുടെ ചിരട്ട സ്ഥൂല” ശരീരത്തെയും, പരിപ്പ്‌ സൂക്ഷ്‌മ” ശരീരത്തെയും, ഉള്ളിലുള്ള വെള്ളം “കാരണത്തെയും” സൂചിപ്പിക്കുന്നു.

പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്‌. ആ പതിനെട്ട് മലകളും ചവിട്ടി മല നടയിൽ എത്തുന്നു എന്നാണ്‌ വിശ്വാസം. പതിനെട്ടാം പടിയിലെ ഓരോ പടിയും ഓരോ മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന വിശ്വാസവുമുണ്ട്‌. കാള കെട്ടിഇഞ്ചിപ്പാറപുതുശ്ശേരികരിമലനീലിമലപൊന്നമ്പല മേട്‌ചിറ്റമ്പല മേട്‌മൈലാടും മേട്‌തലപ്പാറനിലയ്‌ക്കല്‍, ദേവന്‍ മലശ്രീപാദ മലകല്‍ക്കി മലമാതംഗ മലസുന്ദര മലനാഗ മലഗൗണ്ട മലശബരി മല എന്നിവയാണാ പതിനെട്ട് മലകള്‍. ഒരു സാധാരണ വിശ്വാസിക്ക്‌ അഗമ്യമായ ഈ മലകള്‍ ആരാധിക്കാന്‍ അവനു അവസരമൊരുക്കുന്നതാണ്‌ പതിനെട്ടാം പടിയെന്നു പറയുന്നു. അതല്ല മോക്ഷ പ്രാപ്തിയ്ക്ക് മുമ്പ്‌ മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ട് ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച്‌ ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്‌, ചെവി, നാക്ക്‌, മൂക്ക്‌, തൊലി), ആറ് മുതൽ പതിമൂന്നാമത് വരെയുള്ള എട്ട് പടികള്‍ പടികള്‍ അഷ്ട രാഗങ്ങളെ (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്‌, അസൂയ) പ്രതിനിധീകരിക്കുന്നു. പതിനാല് മുതല്‍ പതിനാറ് വരെയുള്ള പടികള്‍ ഗീതയില്‍ പ്രകീര്‍ത്തിക്കുന്ന ത്രി ഗുണങ്ങളായ സത്വ ഗുണം, രജോ ഗുണം, തമോ ഗുണം എന്നിവയെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന പതിനേഴ്‌, പതിനെട്ട്  പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന്‌ ഈ ലോകമാകുന്ന മായയില്‍ നിന്ന്‌ മോചനം നേടാനാവൂ. പതിനെട്ട് എന്ന അക്കത്തിന്‌ ഹൈന്ദവ ധർമ്മത്തിൽ വലിയ പ്രാധാന്യമുണ്ട്‌. ഭഗവദ്‌ ഗീതയില്‍ പതിനെട്ട് അധ്യായങ്ങളാണുള്ളത്‌, കുരുക്ഷേത്ര യുദ്ധം പതിനെട്ട് ദിവസം നീണ്ടു നിന്നു, പുരാണങ്ങള്‍ പതിനെട്ടാണ്. നാല് വേദങ്ങളും ആറ് ശാസ്‌ത്രങ്ങളും അഞ്ച് ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേര്‍ന്നാലും പതിനെട്ട് എന്ന സംഖ്യ ലഭിക്കുന്നു. സംഗീതത്തിലും പതിനെട്ട് അടിസ്ഥാന ഉപകരണങ്ങളാണുള്ളത്‌. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ തന്നെ ആത്മാവ്‌ തേടുന്ന വഴിയാണ് പതിനെട്ടു പടികള്‍. പടികള്‍ ചവുട്ടിക്കയറാനുള്ള യോഗ്യത നേടലാണ്‌ വ്രത കാലത്ത്‌ ഭക്തന്‍ ചെയ്യേണ്ടത്‌. ശ്രദ്ധ, വീര്യം, സ്‌മൃതി, സമത്വ ബുദ്ധി എന്നിവയാണാ യോഗ്യത. യമ നിയമ പാലനം വഴിയേ ഈ യോഗ്യത കൈ വരിക്കൂ. വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും പാലിക്കുന്ന അഹിംസ, സത്യം, ബ്രഹ്മചര്യം, അസ്തേയ (ആഗ്രഹങ്ങളേറ്റാതെ സ്വന്തമല്ലാത്തതൊന്നും ആഗ്രഹിക്കാതെയും ഇരിക്കുക), അപരിഗ്രഹ (അന്യരില്‍നിന്ന്‌ ഒന്നും സ്വീകരിക്കാതിരിക്കുക) എന്നിങ്ങനെ അഞ്ച് കാര്യങ്ങളാണ് യമ നിയമങ്ങള്‍.


പടികളിൽ നാളികേരമുടച്ച് കേറണം എന്നായിരുന്നു ആചാരം. കന്നിക്കാരൻ ഒന്നാം പടിയിൽ, രണ്ടാമത്തെ വർഷം വരുന്നയാൾ രണ്ടാമത്തെ പടിയിൽ എന്ന് തുടങ്ങി പതിനെട്ടാം വർഷം വരുന്നയാൾ പതിനെട്ടാം പടിയിൽ. പതിനെട്ട് വർഷം തുടർച്ചയായി വരുന്നയാൾ പെരിയ സ്വാമിയാകും അദ്ദേഹത്തിന് സന്നിധാനത്തിനു സമീപം ഒരു തെങ്ങ് വയ്ക്കാൻ അവകാശമുണ്ട്. പിന്നെ അദ്ദേഹം അടുത്ത വർഷം വരുമ്പോൾ കന്നിക്കാരനായി വരണം എന്നും ആചാരമുണ്ടായിരുന്നു. അത് പോലെ ശരിമലയിൽ നിന്ന് തിരിച്ചു പോരുമ്പോൾ പതിനെട്ടം പടി വഴി തിരിഞ്ഞു ഇറങ്ങണം എന്നും (ഭഗവാനെ നോക്കി കൊണ്ട്) ഇറങ്ങുമ്പോൾ പതിനെട്ടം പടിയിൽ നാളികേരം ഉടയ്ക്കണം എന്നും ആചാരമുണ്ടായിരുന്നു. കരിങ്കല്ല് കൊണ്ടുണ്ടാക്കിയ പടികൾ നൂറ്റാണ്ടുകളോളം നാളികേരമുടച്ചുടച്ച്‌ പതുക്കെ പൊട്ടി തുടങ്ങിയത് കൊണ്ട് 1985ൽ പഞ്ചലോഹം പൊതിഞ്ഞു. പതിനെട്ടാം പടി കയറുന്നതിനു മുമ്പ് വലതു വശത്തും ഇടതു വശത്തും നിർമ്മിച്ച പ്രത്യേക സ്ഥലങ്ങളിൽ മാത്രം നാളികേരം ഉടയ്ക്കണം എന്നും നിശ്ചയിച്ചു (വലതു വശത്ത് പതിനെട്ടാം പടിയ്ക്കും കറുപ്പസ്വാമി കറുപ്പായിഅമ്മ കോവിലിനും ഇടയ്ക്കുള്ള സ്ഥലത്തും ഇടതു വശത്ത് പടിയ്ക്കും വലിയ കടുത്ത സ്വാമി കോവിലിനും ഇടയ്ക്കുള്ള സ്ഥലത്തും).

തന്ത്രിയ്ക്ക് എപ്പോൾ വേണമെങ്കിലും ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാം. പ്രത്യേക സമയങ്ങളിൽ ചില വ്യക്തികൾക്കും ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാം. പടി പൂജാ വേളയിൽ മേല്‍ശാന്തി പരികര്‍മ്മികൾതിരുവാഭരണത്തെ അനുഗമിച്ചെത്തുന്ന രാജ പ്രതിനിധിതിരുവാഭരണ തങ്ക അങ്കി ഘോഷയാത്രകൾ സ്വീകരിക്കാൻ അയ്യപ്പ ഭഗവാന്റെ ജ്ഞ വാങ്ങി ശ്രീകോവിലിൽ നിന്ന് മാലയണിഞ്ഞ് എത്തുന്ന ദേവസ്വം പ്രതിനിധികള്‍ എന്നിവരാണവർ.
ശബരി മല പൂജ സമയങ്ങൾ

നട തുറക്കൽ - 04:00 AM
നിർമാല്യം - 04:05 AM
ഗണപതി ഹോമം - 04:15 AM
നെയ്യഭിഷേകം - 04:30 AM to 11:30 AM
ഉഷ പൂജ - 
07:30 AM
അഷ്ടാഭിഷേകം - 
08:00 AM
ഉച്ച പൂജ - 
01:00 PM
നട അടയ്ക്കൽ - 
01:30 PM
നട തുറക്കൽ - 
04:00 PM
ദീപാരാധന - 
06:30 PM
പുഷ്പഭിഷേകം - 
07:00 PM
അത്താഴ പൂജ - 10:30 PM
ഹരിവരാസനം - 10:55 PM
നട അടയ്ക്കൽ - 1
1:00 PM

ശബരിമലയില്‍ ഏറ്റവും പവിത്രമായ ഒന്നാണ്‌ പടിപൂജ. പന്ത്രണ്ട് വര്‍ഷത്തിൽ ഒരിക്കല്‍ മാത്രമാണ്‌പണ്ട് പടി പൂജ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അതു മിക്ക ദിവസങ്ങളിലും (തീര്‍ഥാടന കാലത്തും മാസ പൂജയ്ക്ക് നട തുറക്കുമ്പോഴും) നടക്കുന്നു. ശബരിമലയില്‍ ഏറ്റവും ചെലവേറിയ പൂജയും ഇതു തന്നെ,40001 രൂപയാണ്‌ വഴിപാടുനിരക്ക്‌. അത്താഴ പൂജയ്‌ക്കു മുമ്പ്‌ ഒരു മണിക്കൂറിലധികം നീളുന്നതാണ് ഈ പൂജ. ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിര്‍ത്തിവെക്കും. മുപ്പത് നില വിളക്കുകള്‍, 18 നാളികേരം, 18 കലശ വസ്‌ത്രങ്ങള്‍, 18 പുഷ്‌പഹാരങ്ങള്‍ എന്നിവ പടി പൂജയുടെ പ്രത്യേകതയാണ്‌.

പതിനെട്ടാംപടി കടന്നു ചെന്നാല്‍ കാണുന്നത്‌ ഭട്ടബന്ധം പൂണ്ട്‌ യോഗ സമാധി പൊരുളായി ചിന്മുദ്രയും കാട്ടി ഇരിക്കുന്ന അയ്യപ്പനെയാണ്‌. ചിത്‌ എന്ന ധാതു മുദ്രയോടുകൂടി ചേർന്നതാണ്‌ ചിൻമുദ്ര (ചിന്മുദ്ര). ചിത്‌ എന്നാൽ ജ്ഞാനം, ചിൻമുദ്ര ജ്ഞാന മുദ്രയാണ്‌. വലതു കൈയ്യിലെ ചെറു വിരൽ, മോതിര വിരൽ, നടു വിരൽ എന്നിവ നിവർത്തിപ്പിടിച്ച്‌ ചൂണ്ടു വിരൽ തള്ള വിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെയ്ക്കുന്നതാണ്‌ ചിൻമുദ്ര. ചെറു വിരൽ, മോതിര വിരൽ, നടു വിരൽ എന്നിവ നിവർത്തി പിടിച്ചിരിക്കുന്നത്‌ ഒരു മനുഷ്യൻ സാധാരണ കടന്നു പോകുന്ന മൂന്ന്‌ അവസ്ഥകളായ ജാഗ്രത, സ്വപ്നം, സുഷുപ്തി എന്നിവയെ ഉദ്ദേശിച്ചാണ്‌. ചൂണ്ടുവിരൽ തള്ളവിരലിനോട്‌ ചേർത്ത്‌ വൃത്താകാരമായി വെച്ചിരിക്കുന്നത്‌ തുരീയം എന്ന നാലാമത്തെ അവസ്ഥയെ ഉദ്ദേശിച്ചാണ്‌. വൃത്തത്തിന്‌ ആരംഭവും അവസാനവും ഇല്ല. അതു പോലെ തന്നെയാണ്‌ തുരീയവും. ഈ തുരീയം സ്വരൂപമാണെന്ന്‌ അറിയുക എന്ന്‌ ഉപദേശിക്കുന്നതിനാണ്‌ ചിൻ മുദ്ര കാണിക്കുന്നത്‌. ഇരിക്കുന്ന അയ്യപ്പ സ്വാമിയുടെ രണ്ടു കാലുകളും ബന്ധിച്ചു ബാർ പോലെ കാണുന്നതാണ് ഭട്ട ബന്ധം. പിതൃ തുല്യനായ പന്തളം രാജാവ് വരുമ്പോൾ എഴുന്നേൽക്കാതെ ഇരിക്കാനാണ് ഭട്ട ബന്ധം വച്ചിരിക്കുന്നത്. ഭട്ട ബന്ധത്തിൽ ഇരിക്കുന്ന അയ്യപ്പൻ എഴുന്നേൽക്കാൻ ശ്രമിച്ചു വേദനിക്കാതെ രിക്കാൻ പന്തളത്ത് നിന്ന് രാജ സ്ഥാനീയരായ ആരെങ്കിലും ദർശനം നടത്തിയാൽ നേരെ നിൽക്കാതെ ഒഴിഞ്ഞു മാറി നിന്നെ തൊഴുവാറോള്ളൂ.


 എല്ലാ ദിവസവും അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതിന് മുമ്പ് ഉടുക്കു കൊട്ടി പാടുന്ന ഹരി വരാസനം ഭഗവാന്റെ ഉറക്ക് പാട്ടാണ്. ഹരി വരാസനം പാടിത്തീരുമ്പോഴേക്കും പരി കർമ്മികൾ നട ഇറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നില വിളക്കും അണച്ച് മേൽ ശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപ ഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരി വരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ട എട്ട് പാദങ്ങളാണ് ഉള്ളത്. പരക്കെയുള്ള വിശ്വാസം കമ്പക്കുടി കുളത്തൂർ സുന്ദരേശ അയ്യരാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ്. മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോട് കടപ്പെട്ടിരിക്കുന്നതായി ഐതീഹ്യമുണ്ട്. തമിഴ് നാട്ടിലെ തേനി ജില്ലയിലാണ് കമ്പക്കുടി. പന്തളത്ത് നിന്നും പുലി പാലിന് പോയ അയ്യപ്പൻ വിശന്നു വലഞ്ഞ് കാട്ടിനുള്ളിൽ കണ്ട ഒരു ചെറു കുടിലിൽ കയറി ചെന്നു. അവിടെ ഉണ്ടായിരുന്ന വയസ്സായ പാട്ടി കമ്പ് എന്ന ധാന്യം അരച്ച് കഞ്ഞി കുടിക്കാൻ കൊടുത്തു. വിശന്നു വന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ കമ്പക്കുടി എന്നറിയപ്പെടുമെന്ന് സ്വാമി അരുൾ ചെയ്തുവത്രേ. വിമോചനാനന്ദ സ്വാമികളായി മാറിയ കൃഷ്ണൻ നായർ അയ്യപ്പ ധർമ്മം പ്രചരിപ്പിക്കാൻ ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചു. കേരളം മറന്നു പോയ അദ്ദേഹത്തെ തെലുങ്ക് നാടുകളിലേയും, തമിഴ് നാടിലേയും വിദൂര ഗ്രാമങ്ങളിൽ ഫോട്ടോ വച്ച് പൂജിക്കുന്നുണ്ട്. ഹരിവരാസന കീർത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. വിമോചനാനന്ദ 1955ൽ ശബരിമലയിൽ ഈ കീർത്തനം ആലപിച്ചതിന് ശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണ് ക്ഷേത്ര നട അടയ്ക്കുന്നത്. വിമോചനാനന്ദയുടെ പരിശ്രമ ഫലമായി ഹരിവരാസന കീർത്തനം അയ്യപ്പന്റെ ഉറക്ക് പാട്ടായി അംഗീകരിക്കപ്പെട്ടു.

അതേ സമയം ആലപ്പുഴ പുറക്കാട്ട് കോന്നക്കകത്ത് ജാനകിയമ്മയാണ് 1923ൽ ഹരിവരാസന കീർത്തനം രചിച്ചത് എന്ന അവകാശ വാദവുമായി 2007ൽ അവരുടെ ചെറു മകൻ എത്തുകയുണ്ടായി. 1930 മുതൽ തന്നെ ഭജന സംഘക്കാർ ഈ പാട്ട് പാടി മലകയറിയിരുന്നെന്നും അവകാശപ്പെടുന്നു. വിമോചാനന്ദയാണ് ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിന് ഇത് വിരുദ്ധമാണ്. 1940കളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴക്കാരനായ വീ ആർ ഗോപാല മേനോൻ എന്നൊരു ഭക്തൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസിച്ചിരുന്നു. അന്ന് ശബരിമല മേൽ ശാന്തിയായിരുന്ന ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധനയ്ക്ക് ഹരിവരാസനം പാടിയിരുന്നു. ദേവസ്വം ബോർഡ് ശബരിമല ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടി പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിന്റെ മരണവാർത്ത അറിഞ്ഞ മേൽശാന്തി അന്ന് നടയടക്കും മുമ്പ് മേനോനെ അനുസ്മരിച്ച് ഹരിവരാസനം ആലാപിച്ചു. അങ്ങിനെ അതൊരു പതിവായി എന്നും കേൾക്കുന്നുണ്ട്.


ഹരിവരാസനം വിശ്വ മോഹനം, ഹരിദധീശ്വരം ആരാധ്യ പാദുകം
അരിവി മർദ്ദനം നിത്യ നർത്തനം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണ കീർത്തനം ശക്ത മാനസം, ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂത നായകം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

പ്രണയ സത്യകം പ്രാണ നായകം, പ്രണത കല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീർത്തന പ്രിയം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

തുരഗ വാഹനം സുന്ദരാനനം, വരഗദായുധം ദേവവർണ്ണിതം
ഗുരു കൃപാകരം കീർത്തന പ്രിയം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ത്രിഭുവനാർച്ചിതം ദേവതാത്മകം, ത്രിനയനം പ്രഭും ദിവ്യ ദേശികം
ത്രിദശ പൂജിതം ചിന്തിത പ്രദം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഭവഭയാപഹം ഭാവുകാവഹം, ഭുവന മോഹനം ഭൂതി ഭൂഷണം
ധവള വാഹനം ദിവ്യ വാരണം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കളമൃദുസ്മിതം സുന്ദരാനനം, കളഭ കോമളം ഗാത്ര മോഹനം
കളഭ കേസരി വാജി വാഹനം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശ്രിത ജന പ്രിയം ചിന്തിത പ്രദം, ശ്രുതി വിഭൂഷണം സാധു ജീവനം
ശ്രുതി മനോഹരം ഗീതലാലസം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിവരാസന കീർത്തനം ശ്യാമ, നീലാംബരി, മോഹനം, കല്യാണി തുടങ്ങിയ രാഗങ്ങളിലും പാടുന്നുണ്ട്. അത് പോലെ കുറച്ചു കൂടി ഭക്തി ലയിപ്പിച്ച് ഇടയ്ക്ക് സ്വാമി എന്നും ചേർത്ത് പാടുന്നതും കേൾക്കുന്നുണ്ട്.

ഹരിവരാസനം സ്വാമി വിശ്വ മോഹനം, ഹരിദധീശ്വരം സ്വാമി ആരാധ്യ പാദുകം
അരിവി മർദ്ദനം സ്വാമി നിത്യ നർത്തനം, ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ

എന്ന പോലെ. സാധാരണ ജനങ്ങൾക്കും മനസ്സിലാവുന്ന രീതിയിലാണ് ഈ കീർത്തനം എങ്കിലും, ചില അർത്ഥ വിത്യാസം കാണുന്നുണ്ട്. അത് കൊണ്ട് സാമാന്യമായി കീർത്തനത്തിന്റെ അർത്ഥം എഴുതുന്നു.

ആദ്യ പാദം - ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെ മുഴുവൻ ആകർഷിക്കുന്നവനും, ദിക്കുകളുടേ ഈശ്വരനും ആരാദ്ധ്യങ്ങളായ പാദുകങ്ങൾ ഉളളവനും, ശത്രു നാശകനും, നിത്യവും നർത്തനം ചെയ്യുന്നവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. രണ്ടാം പാദം - ശരണാഗത രക്ഷകനെന്ന് കീർത്തി ഉള്ളവനും, ദൃഡ നിശ്ചയക്കാരനും, വിശ്വ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തത്പരനും, ഉദയ സൂര്യനെ പോലെ ശോഭയുള്ളവനും, ഭൂത നാഥനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. മൂന്നാം പാദം - പ്രഭാ സത്യക സമേതനും (സത്യത്തെ ഇഷ്ടപ്പെടുന്നവനെന്നും അർത്ഥം കൊടുക്കാം), പ്രാണ നായകനും, ഭക്തർക്ക് കൽപ്പതരുവായവനും, ദിവ്യ പ്രഭയുള്ളവനും, ഓംകാര ക്ഷേത്രമായവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. നാലാം പാദം - കുതിരയെ വാഹനമാക്കിയവനും സുന്ദരമായ മുഖമുള്ളവനും, ഗദ ആയുധമായുള്ളവനും വേദത്താൽ വർണ്ണിക്കപ്പെടുന്നവനും, ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. അഞ്ചാം പാദം - മൂന്ന് ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായവനും, സാക്ഷാൽ ശിവൻ തന്നെയായവനും, മൂന്നു കാലങ്ങളിൽ പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നത് മുഴുവൻ സത്യമാക്കുന്നവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. ആറാം പാദം – ഭവ ഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും, ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും, വെളുത്ത നിറമുള്ള ദിവ്യ ആനയേ വാഹനമാക്കിയവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. ഏഴാം പാദം – മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും, കളഭമണിഞ്ഞ മനോഹര ശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവയേ വാഹനമാക്കിയവനുമായ ഹരി ഹര പുത്രനെ ആശ്രയിക്കുന്നു. എട്ടാം പാദം - ഭക്ത പ്രിയനും, ചിന്തിക്കുന്നത് സത്യമാക്കുന്നവനും, വേദങ്ങൾ ആഭരണമായിട്ടുള്ളവനും, സന്യാസ ജീവിതം നയിക്കുന്നവനും, ശ്രുതി മനോഹര ഗീതങ്ങൾ ഇഷ്ടപ്പെടുന്നവനുമായ ഹരിഹര പുത്രനെ ആശ്രയിക്കുന്നു. ഹരിവരാസന കീർത്തനത്തിൽ പുലി വാഹനനായ അയ്യപ്പനെ വിശേഷിപ്പിക്കുന്നത് ആന, സിംഹം, കുതിര എന്നീ വാഹനങ്ങൾ ഉള്ളവനെന്നാണ്. കേസരി എന്ന് ഉദ്ദേശിച്ചത് പുലിയെ ആയിരുന്നിരിയ്ക്കാം. പുലിമേൽ ഏറി വന്നത് കൊണ്ട് സ്വാമി പുലി വാഹനനാണ്, വാവരുമായുള്ള യുദ്ധത്തിൽ ആന പുറത്ത് ഏറിയത് കൊണ്ട് ഗജ വാഹനനുമാണ്. കുതിര ശാസ്താവിന്റെ വാഹനമാണെന്നും ഐതീഹ്യമുണ്ട്. ശാസ്താവ് ഗണപതിയെ വാഹനമാക്കി കൈലാസത്തിൽ കളിച്ചു. അത് കണ്ട് സങ്കടം വന്ന പാർവതി നന്തി കേശനോട് ശാസ്താവിന്റെ വാഹനമാകാൻ പറഞ്ഞു. ഞാൻ അച്ഛന്റെ വാഹനമായത് കൊണ്ട് മകന്റെ വാഹനം കുതിരയാകട്ടേ എന്നായി നന്തി. അങ്ങിനെ ശാസ്താവ് വാജി വാഹനനായത്രേ.

ഭക്തന്റെ നിലയ്ക്കനുസരിച്ച് വഴിപാടുകള്‍ നടത്താം. ചടങ്ങായല്ല, ഭക്തി പുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല. ശനീശ്വന് ഇഷ്ട വഴിപാടായ നീരാജ്ഞനം നടത്തിയാലും ഇഷ്ട ധാന്യമായ എള്ളിന്റെ കിഴി കെട്ടി തിരി തെളിയിച്ചാലും ശനി ദോഷമകലുമെന്നാണ് വിശ്വാസം. നെയ്യഭിഷേകം, പാലഭിഷേകം, പനിനീര്‍ അഭിഷേകം, കളഭച്ചാർത്ത്, കര്‍പ്പൂരദീപം, അപ്പം, അരവണ, ശർക്കര പായസം, നെയ്യ് പായസം, വെള്ള നിവേദ്യം, ത്രിമധുരം, പഞ്ചാമൃതം, ഇളനീര്‍, താംബൂല, നെയ്‌വിളക്ക്, അർച്ചന, ചന്ദനം ചാര്‍ത്തല്‍, തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. ലോഹ പ്രതിമകള്‍, പട്ട്, നാണയം, രത്നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയന പ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍ തന്നെ. സ്തുതി ഗീത ആലാപനവും വെടി വഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.

കലിയുഗ വരദനു ഏറ്റം പ്രിയങ്കരം നെയ്യഭിഷേകം തന്നെ മുദ്ര നിറച്ചു കൊണ്ട് പോയ നെയ്യ് തേങ്ങയുടച്ച് ഒരു പാത്രത്തിലാക്കണം സന്നിധാനത്തിനു താഴെ മാളിക പുറത്തേയ്ക്ക് പോകുന്ന വഴി നെയ്യഭിഷേകം ടിക്കറ്റ് കൗണ്ടറുണ്ട് രാവിലെ മൂന്നര മുതൽ ടിക്കറ്റ് കൊടുത്ത് തുടങ്ങും. ടിക്കറ്റ് വാങ്ങി സന്നിധാനത്ത് ചെന്ന് നെയ്യഭിഷേകത്തിനുള്ള ക്യു നില്ക്കണം. രാവിലെ നാലര മുതൽ പതിനൊന്നര വരെയാണ് നെയ്യഭിഷേക സമയം. നമ്മൾ കൊടുക്കുന്ന നെയ്യ് അയ്യപ്പന് അഭിഷേകം നടത്തി ശ്രീകോവിലിൽ നിന്ന് തിരിച്ചു നൽകും. കാണി പൊന്ന് കെട്ടഴിച്ച് കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കണം. കർപ്പൂരവും നെയ്യ് എടുത്ത ശേഷമുള്ള ഉടച്ച തേങ്ങയും പതിനെട്ടാം പടിയ്ക്ക് താഴെയുള്ള കർപ്പൂരാഴിയിൽ നിക്ഷേപിക്കണം. അയ്യപ്പന് ഇഷ്ടമുള്ള മറ്റൊരു വഴിപാടാണ് കർപ്പൂര പൂജ, സന്ധ്യാ ദീപാരാധന കഴിഞ്ഞു ഒരു താലത്തിൽ കർപ്പൂരം കത്തിച്ച് ഭജന പാടി കൊണ്ട് സന്നിധാനത്തുള്ള ഭക്ത ജന ലക്ഷങ്ങൾക്കിടയിലൂടെ നടന്നു ശ്രീകോവിലിൽ കൊടുത്താൽ അയ്യപ്പന് ആരതി നടത്തി തിരിച്ചു തരും അത് വാങ്ങി പിന്നെയും ഭജന പാടി കർപ്പൂരാഴിയിൽ നിക്ഷേപിക്കണം. അരവണ, അപ്പം, പായസങ്ങൾ, വെള്ള നിവേദ്യം എന്നിവ പതിനെട്ടാം പടിയ്ക്ക് താഴെ കർപ്പൂരാഴിയ്ക്ക് സമീപമുള്ള കൗണ്ടറുകളിൽ നിന്ന് ലഭിക്കും. അർച്ചന പ്രസാദത്തിന് ടിക്കറ്റ് സന്നിധാനത്തുള്ള കൗണ്ടറിൽ നിന്ന് വാങ്ങി മേൽ ശാന്തിയുടെയോ തന്ത്രിയുടെയോ മുറികളിൽ ചെന്ന് യഥാ വിധി ദക്ഷിണ കൊടുത്ത് ഈറ്റയിലയിൽ കിട്ടുന്ന അർച്ചന പ്രസാദം വാങ്ങാം.

മാളികപുറത്തമ്മ - സന്നിധാനത്തിൽ നിന്ന് വടക്കേ നട വഴി താഴെ ഇറങ്ങി കുറച്ചു നടന്നാൽ മാളികപുറം കാണാം (സന്നിധാനത്തു നിന്നു ഫ്ലൈ ഓവറും ഉണ്ട്). സന്നിധാനത്തിനേക്കാൾ ഉയരത്തിൽ ആയതു കൊണ്ടാണ് മാളികപുറം എന്ന് പറയുന്നത്. മാളികപുറത്തമ്മയ്ക്ക് മഞ്ജുനാഥയെന്നും മഞ്ചാംബികയെന്നും പേരുകൾ ഉണ്ട്. മാളികപുറത്തമ്മ ശാപമോഷം കിട്ടിയ മഹിഷിയാണെന്നും ചീരപ്പൻ ചിറ മൂപ്പന്റെ മകളാണെന്നും രണ്ടു പക്ഷമുണ്ട്. വിവാഹ അഭ്യർത്ഥന നടത്തിയ ശാപ മോചിതയായ മഹിഷിയോട് ശാസ്താവായാലും മൂപ്പന്റെ മകളോട് അയ്യപ്പനായാലും പറഞ്ഞത് കന്നി അയ്യപ്പന്മാർ എന്നെ കാണാൻ വരാതെ രിക്കുമ്പോൾ വിവാഹം കഴിക്കാമെന്നാണ്. അതാണ്‌ സംക്രമ പൂജ കഴിഞ്ഞു നടക്കുന്ന വേട്ടവിളിഎന്ന ചടങ്ങ്. മാളികപുറത്തമ്മയെ പിടിയാന പുറത്ത് എഴുന്നുള്ളിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വന്ന്കന്നി അയ്യപ്പന്മാ വന്നിട്ടുണ്ടോ എന്ന് വിളിച്ച് ചോദിക്കും. അതിനു മറുപടിയായി ശരം കുത്തി ആലിചെന്ന് നോക്കാൻ മേൽശാന്തി ആവശ്യപ്പെടും. മാളികപുറത്തമ്മ അപ്പോൾ വാദ്യ ഘോഷങ്ങളോടെ ശരം കുത്തിയാലിൽ ചെല്ലുംഅവിടെ കന്നി അയ്യപ്പന്മാർ കുത്തിയ കോടി കണക്കിന് ശരങ്ങൾ കണ്ടു ദുഃഖിതയായി വാദ്യ ഘോഷങ്ങൾ ഉപേക്ഷിച്ച് തിരികെ പോരും. അടുത്ത വർഷം കന്നിക്കാർ വരില്ല എന്ന പ്രതീക്ഷയോടെ. മാളികപുറത്ത് അമ്മയുടെ വഴിപാടുകളിൽ പ്രധാനം മഞ്ഞൾ അഭിഷേകം തന്നെ.തീർത്ഥാടന കാലയളവിൽ ഭക്തന്മാർ തൂകുന്ന മഞ്ഞൾ പൊടിയിൽ കുളിച്ചിരിക്കും മാളികപുറം. മാളികപുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ചാംബികയ്ക്ക് ഏറെ ഇഷ്ടമാണ്.

മാളികപ്പുറം ക്ഷേത്ര സമുച്ചയത്തിലുള്ള മറ്റു ദേവതാ സ്ഥാനങ്ങൾ കൊച്ചു കടുത്ത സ്വാമി ക്ഷേത്രം, നാഗ ദേവതമാർ, മണി മണ്ഡപം എന്നിവയാണ്. കൊച്ചു കടുത്ത സ്വാമിയ്ക്ക് മലർ നിവേദ്യമാണ് പ്രധാനം. ഇടയ്ക്കൊരു രഹസ്യം പറയാം കൊച്ചു കടുത്ത സ്വാമിയ്ക്ക് കഞ്ചാവ് ഇഷ്ട വഴിപാടാണ് പണ്ട് കാലത്ത് ഗുരു സ്വാമിമാർ മുൻ കെട്ടിൽ ഒരു ചെറിയ പൊതി കഞ്ചാവും ഇടുമായിരുന്നു. ഇന്ന് അതിനൊന്നും ശ്രമിക്കരുതേ കഞ്ചാവോ മറ്റു മയക്കു മരുന്നുകളോ കൈവശം വയ്ക്കുന്നത് ഗുരുതരമായ കുറ്റമാണ് ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും. മകരം ആറിന് രാത്രി ഹരിവരാസനം പാടി നടയടച്ചാൽ മാളികപ്പുറം സമുച്ചയത്തിൽ വച്ച് മല ദൈവങ്ങൾക്ക് ഗുരുതി കൊടുക്കും. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് പൊതു ജനങ്ങൾക്ക് പങ്കെടുക്കാൻ പറ്റുന്ന അവസാനത്തെ ചടങ്ങാണത്. മാളികപ്പുറം സമുച്ചയത്തിൽ നടക്കുന്ന മറ്റൊരു ചടങ്ങാണ് പറ കൊട്ടി പാട്ട്. പാലാഴി മഥനത്തെ തുടര്‍ന്ന് വിഷ്ണുവിന് ശനി ബാധിച്ചു. ശിവൻ വേലനായും പാര്‍വ്വതി വേലത്തിയായും വന്ന് പാടി വിഷ്ണുവിന്റെ ശനി ദോഷം അകറ്റിയത്രേ. ആ സംഭവത്തെ അനുസ്മരിക്കുന്ന രീതിയിൽ മാളികപ്പുറത്തമ്മയുടെ മുന്നിൽ ഭക്തരുടെ ശനി ദോഷമകറ്റാനാണ് പറ കൊട്ടി പാടുന്നത്. മണ്ഡപത്തിന് മുന്നിലായി പതിനഞ്ച് വേലന്‍മാർ നിന്ന് കേശാദിപാദം കഥ പാടിയാണ് ശനി ദോഷം അകറ്റുന്നത്. 

സന്നിധാനത്ത് കന്നി മൂലയിൽ (തെക്ക് പടിഞ്ഞാറ്) ഗണപതി ക്ഷേത്രം, സന്നിധാനത്ത് തന്നെ നാഗരാജ ക്ഷേത്രവുമുണ്ട്. പതിനെട്ടാം പടിയുടെ വലതുവശത്തെ ഉപ ക്ഷേത്രത്തിൽ കറുപ്പ സ്വാമിയും കറുപ്പായി അമ്മയും മരുവുന്നു. പതിനെട്ടാം പടിയുടെ ഇടതുവശത്ത് വലിയ കടുത്ത സ്വാമിയും. പടിയുടെ താഴെ വാവരു സ്ഥാനവും ഉണ്ട്. പമ്പ ക്ഷേത്ര സമുച്ചയങ്ങളിൽ ഗണപതി, ശ്രീരാമൻ, പാർവതി, ഹനുമാൻ കോവിലുകൾ ഉണ്ട്. പമ്പ ഗണപതിയ്ക്ക് മോദക വഴിപാടും ഹനുമാൽ സ്വാമിയ്ക്ക് അവലും പ്രധാനം.

നീലിമല കയറി ചെല്ലുമ്പോൾ ശബരി പീഠം കാണാം. പുണ്യവതിയായ ശബരി തപസ് അനുഷ്ടിച്ചിരുന്ന സ്ഥലമാണത്. അങ്ങിനെയാണ് ശബരിമലയെന്ന് പേര് കിട്ടിയത്. സീതാന്വേഷണ വേളയിൽ രാമ ലക്ഷമണന്മാർ ശബരി ആശ്രമത്തിൽ ചെന്നു. യുഗങ്ങളോളം ഭഗവാനെ പ്രതീഷിച്ചിരുന്ന ശബരി പഴങ്ങൾ നല്കി രാമ ലക്ഷമണന്മാരെ സൽക്കരിച്ചു. പഴങ്ങളോരോന്നും ശബരി കടിച്ചു നോക്കി രുചിയുണ്ടെന്ന് ഉറപ്പു വരുത്തിയാണ് കൊടുത്തത്. ഇത് കണ്ടു കോപിഷ്ഠനായ ലക്ഷമണനോട് രാമൻ പറഞ്ഞു ശബരി ലോക മാതാവാണ്. ശേഷം ശബരി രാമന്റെ പാദാരവിന്ദങ്ങളിൽ വീണു മുക്തിയടഞ്ഞു മോക്ഷം പ്രാപിച്ചു. ശബരിയ്ക്ക് വസ്ത്രം കൊടുക്കുന്നു എന്ന കരുതി പ്രാർത്ഥനയോടെ എരുമേലിയിൽ നിന്ന് വാങ്ങിയ കച്ച ശബരി പീഠത്തിൽ തൂക്കണം.
സന്നിധാനത്ത് നിന്ന് മാളികപ്പുറത്തേയ്ക്ക് പോകുമ്പോൾ ഇടതു വശത്തേയ്ക്ക് ഇറങ്ങിയാൽ പരി പാവനമായ ഭസ്മകുളം കാണാം. സന്നിധാനത്തിനു തൊട്ടു താഴെയായിരുന്ന ഭസ്മ കുളം ഈയിടെയാണ് മാറ്റി സ്ഥാപിച്ചത്. ശയന പ്രദക്ഷിണം കഴിഞ്ഞു ഭസ്മ കുളത്തിലാണ് കുളിക്കേണ്ടത്. മുമ്പുള്ള ഭസ്മകുളം ശബരിയ്ക്ക് മോക്ഷം കിട്ടിയ സ്ഥാനത്തായിരുന്നു എന്ന് പഴമക്കാർ.

സന്നിധാനത്തിൽ നിന്ന് പുൽ മേടിനു പോകുമ്പോൾ പാണ്ടി താവളത്തിൽ നിന്ന് കുറച്ചു താഴേയ്ക്ക് ഇറങ്ങിയാൽ ഉരൽ കുഴി തീർത്ഥം കാണാം. ഒരു ചെറിയ വെള്ള ചാട്ടം ഒരു ചെറിയ കുഴിയിലേയ്ക്ക്,കുഴിയിൽ നിന്ന് വെള്ളം കവിഞ്ഞു താഴേയ്ക്ക് ഒഴുകുന്നു. കുഴി ഉരൽ പോലെ തോന്നുന്നത് കൊണ്ട് ഉരൽ കുഴി. തീർഥാടകർ ഉരൽ കുഴിയിൽ കുളിച്ചാലേ ദർശനം പൂർത്തിയാകുയെന്നണ് വിശ്വാസം.ദേവന്‍മാർ ഭഗവാനു സഹസ്ര കലശാഭിക്ഷേകം നടത്താൻ ഉപയോഗിക്കുന്നെന്ന വിശ്വാസത്തിൽ ഉരുക്കുഴി തീര്‍ത്ഥത്തെ കുംഭ തീര്‍ത്ഥം എന്നും അറിയപ്പെടുന്നു.
പതിനെട്ടാം പടിയ്ക്ക് താഴെ ഇടതു വശത്തായി കർപ്പൂരാഴി (കർപ്പൂര കുണ്ഡം) കാണാം. മുദ്രയിൽ നിന്ന് നൈയ്യ് എടുത്ത ശേഷമുള്ള തേങ്ങയും അയ്യപ്പന്മാർ കൊണ്ടു വരുന്ന കർപ്പൂരവും മറ്റു പൂജാ സാധനങ്ങളും നിക്ഷേപിക്കുന്നത് മൂലം തീർഥാടന കാലയളവിൽ കർപ്പൂരാഴി നിറഞ്ഞു കത്തി കൊണ്ടേയിരിക്കും.

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം മൂന്ന്)



ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം മൂന്ന്)


മത്ത മാതംഗ ഗമനം കാരുണ്യാമൃത പൂരിതം
സർവ്വ വിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................

എരുമേലി വരെ വാഹനത്തിൽ വന്ന നമ്മൾ ഇനിയുള്ള യാത്ര കാനന പാതയിലൂടെയാണ്. എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രം എന്ന പോസ്റ്റിൽ എരുമേലി ക്ഷേത്രങ്ങളെ കുറിച്ചും, പ്രായശ്ചിത്ത കർമ്മത്തെ കുറിച്ചും, പേട്ട കെട്ടിനെ കുറിച്ചും ചേർത്തിരിക്കുന്നത് കൊണ്ട് ആ ഭാഗം ഒഴിവാക്കുന്നു.

എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട കെട്ട്
അയ്യപ്പന്റെ ഉറ്റ മിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പ ഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെ ക്ഷേത്രങ്ങളും എരുമേലിയിൽ നില കൊള്ളുന്നു. അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് ഉറ്റ സുഹൃത്തായി തീരുകയും ചെയ്തയാളാണ് വാവർ. ഭൂതനാഥോപാഖ്യാനത്തിൽ അംഗരക്ഷകന്റെ പേരായി പറയുന്നത് വാപരനെന്നാണ്. ബാവർ മാഹാത്മ്യം എന്ന ഗ്രന്ഥത്തിൽ മക്കം പുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായാണ് വാവർ ജനിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മദാര്‍സാ, സിക്കന്തര്‍സാ, ഹലിയാർ, ബദുറുദ്ദീൻ എന്നിങ്ങനെ പല പേരുകളും വാവർക്ക് ഉണ്ടായിരുന്നതായും പറയുന്നു. വാവർ ജനിച്ചത് തകൃതിത്താൻ തോട്ടത്തിൽ (തുര്‍ക്കിസ്ഥാൻ) ആണെന്നാണ് വാവരങ്കത്തിൽ പാടുന്നത്. കയ്ല ബത്തുത്തിയ എന്ന അറബി ഗ്രന്ഥ പ്രകാരം അറേബ്യയിൽ നിന്ന് സുഗന്ധ ദ്രവ്യങ്ങൾ തേടി എത്തിയതാണ് ബാബർ, വാവരു പള്ളിയിലും ശബരിമല വാവരു നടയിലും പ്രസാദമായി കൊടുക്കുന്നത് കേരളത്തിന്റെ തനത് സുഗന്ധ ദ്രവ്യമായ കുരുമുളക് തന്നെയാണല്ലോ.

 എരുമേലി കൊച്ചമ്പലം (പേട്ട ധർമ്മ ശാസ്താ ക്ഷേത്രം)
സന്ദർഭോചിതം അല്ലെങ്കിലും അർത്തുങ്കൽ പള്ളിയും അയ്യപ്പ സ്വാമിയുമായുള്ള ബന്ധത്തെ കുറിച്ച് എഴുതുന്നു. ആർത്തുങ്കൽ വെളുത്തച്ചനും അയ്യപ്പനുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യം മദ്ധ്യ കേരളത്തിൽ നിലവിലുണ്ട്. വെളുത്തച്ചൻ യൂറോപ്യനായ ഫാദർ ഫെനോഷ്യയാണെന്ന് കണക്കാക്കാം. ഈ വൈദിക ശ്രേഷ്ഠൻ കളരിപ്പയറ്റ് പഠിക്കുവാനായി ചീരപ്പൻ ചിറയിലെത്തി, അയ്യപ്പന്റെ ഗുരു കുലവും ചീരപ്പൻ ചിറയായിരുന്നു, അവിടെ ഇരുവരും സഹോദര തുല്യമായ സ്നേഹത്തോടെ താമസിച്ചു പഠിച്ചു, അയ്യപ്പന്റെ പടയൊരുക്കത്തിൽ കൊച്ചു തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം പടയാളികളെ അച്ചൻ അയച്ചു കൊടുത്തു. അയ്യപ്പന്റെ അവതാര കഥ നടന്നത് പതിനൊന്നാം നൂറ്റാണ്ടിലും അർത്തുങ്കൽ പള്ളി സ്ഥാപിച്ചത് പതിനഞ്ചാം നൂറ്റാണ്ടിലുമാണന്നുള്ളത് ഈ ഐതീഹ്യത്തിന്റെ പോരയ്മ്മയാണ്. ചിലപ്പോൾ പള്ളി സ്ഥാപിയ്ക്കുന്നതിന് മുമ്പ് അർത്തുങ്കലിൽ വന്ന യൂറോപ്പ്യൻ മിഷിണറിയായിരിക്കും വെളുത്തച്ചൻ. മല യാത്രയ്ക്ക് ശേഷം അർത്തുങ്കൽ പള്ളിയിൽ ചെന്നാണ് മാലയൂരേണ്ടത് എന്ന് ഒരു വിശ്വാസവും മദ്ധ്യ കേരളത്തിലുണ്ട്.    

  എരുമേലി മുതൽ പമ്പ വരെ ഗൂഗിൾ മാപ്പ്
എരുമേലി മുതൽ പമ്പ വരെ 46 കിലോ മീറ്ററാണ്. ആരോഗ്യമുള്ള ഒരാൾക്ക് ഒറ്റ ദിവസം കൊണ്ട് നടക്കാനുള്ള വഴി മാത്രമേയുള്ളൂയെങ്കിലും വന യാത്രയുടെ സുഖമനുഭവിച്ച് കർമ്മങ്ങൾ യഥാവിധി അനുഷ്ടിച്ച് പോകണമെങ്കിൽ അഴുതയിലും കരിയിലാം തോട്ടിലും രണ്ടു രാത്രി തങ്ങി (വിരി വച്ച്) മൂന്നാം ദിവസം വൈകുന്നേരത്തോടെ വേണം പമ്പയിൽ എത്താൻ. എരുമേലിയിൽ നിന്ന് ടാർ ചെയ്ത വഴിയിലൂടെ നാല് കിലോ മീറ്റർ നടന്നാൽ കോട്ടപ്പടി എന്ന സ്ഥലത്ത് എത്തും. ഉദയനന്റെ കോട്ടകൾ തുടങ്ങുന്ന പടിയാണ് അത്. കോട്ട പടിയിൽ നിന്ന് രണ്ടു കിലോമീറ്റർ നടന്നാൽ പേരൂർ തോടെത്തും നാടിനെയും കാടിനേയും വേർ തിരിക്കുന്നത് പേരൂർ തോടാണ്. പാലം കടക്കുമ്പോൾ തോട്ടിലെ മത്സ്യങ്ങൾക്ക് അരിയും മലരും ഇട്ടു കൊടുക്കണം. പേരൂർ തോട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ നടന്നാൽ ഇരുമ്പൂന്നിക്കരയിൽ എത്തും കഴിഞ്ഞാൽ. ഇവിടെ നിന്നാണ് സ്വാമിയുടെ പൂങ്കാവനം തുടങ്ങുന്നതെന്നും അയ്യപ്പന്മാർ മാത്രമേ ഇനി സഞ്ചരിക്കാൻ പാടോള്ളു എന്നുമാണ് പഴമക്കാരുടെ വിശ്വാസം (ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ലല്ലോ). ഇരുമ്പൂന്നിക്കരയിൽ നിന്ന് എട്ട് കിലോ മീറ്റർ നടന്നാൽ കാള ഘട്ടിയാകും (കാള കെട്ടി). മഹിഷി മർദ്ദന സമയത്ത് അച്ഛൻ ശിവൻ നന്ദിയെ ഇവിടെയുള്ള ആഞ്ഞലിയിൽ കെട്ടി മകന്റെ യുദ്ധം കണ്ടു എന്നാണ് ഐതീഹ്യം. “കാളകെട്ടിയാഞ്ഞലി ശരണം പൊന്നയ്യപ്പ” എന്ന ശരണ മന്ത്രം ഓർക്കുക. കാള കെട്ടിയിൽ വെടി വഴിപാട് നടത്താനും കർപ്പൂരം കത്തിക്കാനും തേങ്ങയടിക്കാനും സൗകര്യമുണ്ട്. അവിടെ നിന്ന് രണ്ട് കിലോ മീറ്റർ നടന്നാൽ അഴുതാ നദി അലസമായി ഒഴുകുന്നത്‌ കാണുമാറാകും. അഴുതാ നദിക്കര അയ്യപ്പന്മാരുടെ സുപ്രധാന താവളമാണ്. വിരി വയ്ക്കാൻ താൽകാലിക ഷെഡുകൾ വാടകയ്ക്ക് കിട്ടും അല്ലെങ്കിൽ നദിയുടെ തീരത്ത്‌ എവിടെയെങ്കിലും വിരി വെയ്ക്കാം. പുഴയുടെ നടുക്കുള്ള ചെറിയ തുരുത്തുകളിലോ, ആൾ സഞ്ചാരം കുറവുള്ളിടത്തോ വിരി വെയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്, ആന ശല്യം ഉണ്ടാകുവാൻ സാധ്യതയുണ്ട്.  പിന്നെ കാനന ഭംഗി കണ്ടു കുളിച്ച് ഭക്ഷണം പാകം ചെയ്തു കഴിച്ചു ഭജനകൾ പാടി ഉറങ്ങി എണിക്കാം. പുലർച്ചെ എഴുന്നേറ്റ് അഴുതയിൽ മുങ്ങി ഒരു ചെറു കല്ലെടുത്ത് ഉടു വസ്ത്രത്തിൽ കെട്ടി വയ്ക്കണം കല്ലിടാം കുന്നിൽ എറിയാൻ ഉള്ളതാണ് ഈ കല്ല്‌. ശേഷം കുളിച്ചു തോർത്തി പ്രാതൽ കഴിഞ്ഞു പുഴ കടന്നു അഴുതാ മേട് കയറാൻ തുടങ്ങാം. ഉദ്ദേശം മൂന്ന് കിലോ മീറ്റർ ഉണ്ട് ചെങ്കുത്തായ കയറ്റം. പാപ പുണ്യങ്ങളുടെ ഏറ്റ കുറവ് അറിയാൻ പറ്റിയതാണ് അഴുതാ മേട് കയറ്റം എന്ന് പഴമക്കാർ. സ്വാമിയുടെ കൃപാ കടാക്ഷം ഉണ്ടെങ്കിൽ കയറ്റം അനായാസമാകും.

01. എരുമേലി, 02. പേരൂർ തോട്, 03. ഇരുമ്പൂന്നിക്കര, 04. അരശമുടി കോട്ട, 05. കാളകെട്ടി, 06. പോത്തൻ മല, 07. അഴുത നദി, 08. കല്ലിടും കുന്ന്, 09. ഇഞ്ചപ്പാറ കോട്ട, 10. മുക്കുഴി, 11. കരിയിലാം തോട്, 12. കരിമല, 13. വലിയാന വട്ടം, 14. ചെറിയാന വട്ടം, 15. പമ്പ
അഴുതാ മേട് കയറി ചെന്നാൽ ഒരു പാറ കാണാം അതാണ്‌ കല്ലിടാം കുന്ന്. അഴുതയിൽ നിന്ന് മുങ്ങിയെടുത്ത കല്ല്‌ അവിടെ നിക്ഷേപിക്കണം. മഹിഷി വധത്തിനു ശേഷം ഭഗവാന്റെ ഭൂത ഗണങ്ങൾ മഹിഷിയെ കല്ലിട്ടു മൂടിയ (സംസ്ക്കരിച്ച) സ്ഥലം ആണത്രേ അത്. പിന്നെ കുറച്ചു ദൂരം നിരപ്പായ സ്ഥലത്ത് കൂടി പോയാൽ ഇഞ്ച പാറ കോട്ടയിൽ എത്തും. ഉദയനന്റെ ആദ്യ കോട്ടയാണ് ഇഞ്ച പാറ, ഉദയനനെ തോൽപ്പിച്ച് അയ്യപ്പനും സംഘവും ഇഞ്ച പാറ കോട്ട ഇടിച്ചു നിരത്തി. അഴുതാ മേട് ഇറങ്ങി ചെല്ലുന്ന വഴി കോരൂർ തോട് ആദിവാസി കോളനി കാണാം. അഴുതാ മേട് കയറി ഇറങ്ങുവാൻ മടിയുള്ള ചിലർ അഴുതയിൽ നിന്ന് കൂപ്പു റോഡ്‌ വഴി ചുറ്റി പാലം കടന്നു ഇവിടെ വന്നു ചേരാറുണ്ട്. അത് പോലെ ചിലർ പാലത്തിനു ഇപ്പുറം വരെ വാഹനങ്ങളിൽ (എരുമേലിയിൽ നിന്ന് കോരൂർ തോട് വരെ ടാർ റോഡ്‌ ഉണ്ട്) വരുന്നുണ്ട്. കോരൂർ തോട് കടന്നു കയറ്റം കയറി എത്തുന്നവർ മുക്കുഴിയിൽ (ഇവിടം വരെ ഇപ്പോൾ ജനവാസ മേഖലയാണ്) വച്ച് അഴുതാ മേട് കയറി വരുന്നവരുമായി സംഗമിക്കും. അഴുതാ മേട് ഇറങ്ങി ചെന്നാൽ ഉൾ വനമായി. പിന്നെ പതിനൊന്ന് കിലോ മീറ്റർ താരതമ്യേനെ നിരപ്പുള്ള സ്ഥലമാണ് വഴിയൊന്നും ഇല്ലെങ്കിലും അയ്യപ്പന്മാർ നടന്നു നടന്നു വഴിയാക്കി. മല യാത്രയിൽ ഏറ്റവും കൂടുതൽ കാനന ഭംഗി ആസ്വദിക്കാൻ പറ്റുന്നതാണീ ദൂരം. അങ്ങിനെ കരി മലയുടെ അടിവാരത്തുള്ള കരിയിലാം തോട്ടിലെത്തിച്ചേരും. കരിയിലാം തോട് രണ്ടാമത്തെ താവളമാണ് അന്ന് അവിടെ വിരി വച്ച് അതി രാവിലെ കരി മല കയറി തുടങ്ങാം. കരി മല കയറ്റം കഠിനം എന്ന് പ്രസിദ്ധമാണല്ലോ, എട്ടു മടക്കായി കിടക്കുന്ന കരി മലയുടെ മുകളിൽ വന ദുർഗ പ്രതിഷ്ഠയും കൊച്ചു കടുത്ത സ്വാമി പ്രതിഷ്ഠയും കിണറും കുളവുമുണ്ട്. വെടി വഴിപാടു നടത്താനുള്ള സൗകര്യവുമുണ്ട്. കരിമല കയറ്റം പോലെ തന്നെ ഇറക്കവും കഠിനം തന്നെ. കരിമല ഇറങ്ങി ചെന്നാൽ ചെറിയാന വട്ടം, വലിയാന വട്ടം എന്നീ സ്ഥലങ്ങളിലൂടെ പമ്പ തീരത്തെത്താം.

പമ്പ സ്നാനം
പെരിയാറും ഭാരത പുഴയും കഴിഞ്ഞാൽ കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാ നദി. ശബരി മലയുടെ സാന്നിധ്യം മൂലം പുണ്യ നദിയായി അറിയപ്പെടുന്ന പമ്പയെ ദക്ഷിണ ഗംഗയെന്നും വിളിക്കുന്നു. പമ്പാ നദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചി മലയിലാണ്‌. പിന്നീടത് റാന്നി, പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ 176 കിലോമീറ്റർ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജല സ്രോതസ്സ് പമ്പ നദിയാണ്. നീലക്കൊടുവേലി നിറഞ്ഞ കാട്ടിലൂടെ ഒഴുകി വരുന്ന പമ്പ സർവ രോഗ സംഹാരി കൂടിയാണ്. പമ്പയിൽ വിരി വച്ചു, കുളിച്ച്, വിളക്ക് ഒഴുക്കി, പമ്പ സദ്യ ഉണ്ടാക്കി കഴിച്ചു, ഭജന നടത്തി ഉറങ്ങി എഴുന്നേറ്റ് രാവിലത്തെ പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു വേണം തുടർ യാത്ര. ഈ കാലഘട്ടത്തിൽ ഇതിനൊന്നും നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ. ചുരുങ്ങിയത് കുളിച്ചു എല്ലാ പിതൃക്കൾക്കുമായി ബലി തർപ്പണം എങ്കിലും നടത്തണം. പമ്പ തീരം സീസണിൽ ഇപ്പോൾ ഒരു നഗര പ്രതീതി ഉണർത്തും വളരെയധികം ഭക്ഷണ ശാലകൾ അവരെല്ലാം വിരി വയ്ക്കാൻ സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. അത് പോലെ അയ്യപ്പ സേവാ സംഘത്തിന്റെയും ദേവസ്വം ബോർഡിന്റെയും വനം വകുപ്പിന്റെയും ഗസ്റ്റ് ഹൗസുകളും ഉണ്ട്. ദിനചര്യകൾക്കായി ഒരു പാട് സൗകര്യം ദേവസ്വം ബോർഡ്‌ ഒരുക്കിയിട്ടുണ്ട്.

പമ്പ കിഴക്കേ പാലം
വാഹനങ്ങളിൽ വരുന്ന അയ്യപ്പന്മാർ പമ്പയ്ക്ക്‌ അക്കരെ ഇറങ്ങി പാലം കടന്നു വേണം എത്തേണ്ടത്. അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും വലിയ പാലങ്ങൾ ഉണ്ട്. കെഎസ്ആർടിസി ബസ്‌ സ്റ്റാന്റ് ചാലക്കയത്താണ് അവിടെ നിന്ന് രണ്ടു കിലോമീറ്റർ നടന്നു വേണം പമ്പയിൽ എത്താൻ. പമ്പയ്ക്ക്‌ അക്കരെയുള്ള വിശാലമായ പാർക്കിംഗ് സ്ഥലത്ത് ചെറു വാഹനങ്ങൾ പാർക്ക് ചെയ്യാം. ബസ്‌ പോലെയുള്ള വലിയ വാഹനങ്ങളിൽ വരുന്നവർ പമ്പയിൽ നിന്ന് 22 കിലോ മീറ്റർ അകലെയുള്ള നിലയ്ക്കലിലാണ് വാഹനം പാർക്ക് ചെയ്യേണ്ടത്. നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ചെറു ബസുകൾ പമ്പയ്ക്കും തിരിച്ചും ഓടിക്കുന്നു. തിരക്ക് കുറവുള്ള സമയങ്ങളിൽ ബസ്‌ പമ്പയിൽ വന്നു അയ്യപ്പന്മാരെ ഇറക്കുവാൻസമ്മതിക്കും.

പമ്പ ബലി തർപ്പണം
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യ സ്നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലി തറയും കർമ്മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും (രാപകൽ ഭേദമന്യേ) മറവ പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സേനാംഗങ്ങള്‍ക്ക് അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അത് പോലെ ശബരിയ്ക്ക് മോക്ഷം കൊടുത്ത ശേഷംരാമ ലക്ഷ്മണന്മാരും ദശരഥനും ശബരിയ്ക്കും വേണ്ടി പമ്പ തീരത്ത്‌ ബലി തർപ്പണം നടത്തിയെന്നും ഐതീഹ്യമുണ്ട്. ശരണ പാതയിലുടെ ഇനിയുള്ള യാത്രയും ഭഗവത് ദർശനവും കന്നി ദർശനത്തിന് പോയ ഒരു കുട്ടിയാണ് വിവരിക്കുന്നത്.

മുദ്ര നിറയ്ക്കൽ
എന്റെ അച്ഛനും സഹപ്രവര്‍ത്തകരും എല്ലാ വര്‍ഷവും ശബരി മലക്ക് പോകും, ചെറുപ്പത്തിലെ തന്നെ എന്നെ കൊണ്ട് പോകുമോ എന്ന് ചോദിക്കുമായിരുന്നു, നാലാം ക്ലാസ്സില്‍ എത്തിയപ്പോൾ ഞാൻ ഭയങ്കരമായി ശാഠ്യം പിടിച്ചു, അമ്മയും എനിക്ക് അനുകൂലമായി പറഞ്ഞു, അച്ഛൻ സമ്മതിച്ചു. മകര വിളക്കിന് മൂന്നു ദിവസം മുമ്പ് ഞങ്ങൾ ഇരുമുടി കെട്ടുമായി പുറപ്പെട്ടു രാത്രി ഒരു മണിയായപ്പോൾ എരുമേലിയില്‍ എത്തി, രാവിലെ അഞ്ചു മണിയായപ്പോൾ നടന്നു തുടങ്ങി ഉച്ചക്ക് രണ്ടു മണിയാപ്പോഴേക്കും അഴുത എന്ന പുണ്യ സ്ഥലത്ത് എത്തി. അന്ന് അവിടെ വിശ്രമിക്കാം എന്ന് തിരുമാനിച്ചു. അഴുതാ നദിയുടെ അങ്ങേ കരയിലാണ് ക്ഷേത്രം, അതും കുത്തനെ കയറ്റം കയറണം. നദിയുടെ ഇരുകരകളിലുമായി ഈറ്റ കൊണ്ടുണ്ടാക്കിയ പുരകൾ ധാരാളം, വിരി എന്നാണ് പേര്, തീര്‍ത്ഥടകര്‍ക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയിരിക്കുന്നതാണ്. അതില്‍ ഒരു വിരി ഞങ്ങൾ വാടകക്ക് എടുത്തു. ഞാൻ ഉടനെ തന്നെ ഉറക്കം തുടങ്ങി. അച്ഛൻ എനിക്ക് കാവലായ് ഇരുന്നു മറ്റുള്ളവർ കുളിച്ചു ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. അഞ്ചുമണിയായപ്പോൾ അച്ഛൻ എന്നെ ഉണര്‍ത്തി. ഞങ്ങൾ രണ്ടു പേരും കുളിച്ചു വന്നപ്പോഴേക്കും കഞ്ഞി റെഡി. ചൂട് കഞ്ഞിയും ചമ്മന്തി പൊടിയും കണ്ണി മാങ്ങ അച്ചാറും, വയർ നിറച്ചു കഞ്ഞി കുടിച്ചു, തലേ ദിവസത്തെ ഉറക്ക ബാക്കിയും പതിനാറു കിലോമിറ്റർ നടന്നതിന്റെ ക്ഷീണവും പിന്നെയും ഞാനുറങ്ങി പോയി. രാവിലെ ഏഴു മണിയായപ്പോൾ ഞങ്ങൾ അഴുതാ മേട് കയറി തുടങ്ങി കുത്തനെ ഉള്ള കയറ്റം. പിന്നെ അതേ പോലെ ഉള്ള ഇറക്കവും. ഉച്ച കഴിഞ്ഞു രണ്ടു മണിയായപ്പോൾ കരിമല തുടക്കത്തിലുള്ള കരിയിലാം തോട് എന്ന സ്ഥലത്ത് ചെന്നു. അന്നത്തെ വിശ്രമം അവിടെ. അഴുതയിലുള്ള പോലെ തന്നെ വിശ്രമ സങ്കേതങ്ങൾ കരിയിലാം തോട്ടിലും ഉണ്ട്. പക്ഷെ ഞങ്ങൾ തോടിന്റെ ഓരം ചേര്‍ന്ന് ഉൾ കാട്ടിലേക്ക് കയറി. ഉദ്ദേശം ഒരു കിലോ മിറ്റർ നടന്നപ്പോൾ ഒരു ചെറിയ വെള്ളച്ചാട്ടം, താഴെ ഒരു ചെറിയ തടാകം, അവിടെ നിന്ന് അരുവി പിന്നെയും ഒഴുകുന്നു. ചുറ്റും ഇടതൂർന്ന മരങ്ങൾ, കിളികളുടെ കലപിലാരവം നിര്‍ത്താതെ, ഇടയ്ക്കിടയ്ക്ക് മലമുഴക്കി പക്ഷിയുടെ ശബ്ദം അവിടെ ഞങ്ങൾ മാത്രം. അവാച്യം, അനിര്‍വചനീയം ശ്രീ അയ്യപ്പന്റെ പൂങ്കാവനം. ശരിക്കും ഇവിടമാണ് ഈശ്വര സന്നിധാനം. പക്ഷെ രസകരവും വേദനിപ്പിക്കുന്നതുമായ ഒരു കാര്യം തോട്ട പുഴു അല്ലെങ്കില്‍ അട്ടയാണ്, അതിനു നൂല് വണ്ണമേ ഉള്ളു, അറിയാതെ വന്ന് കടിക്കും, ചോര കുടിച്ചു പന്ത് പോലെ വീര്‍ക്കും, കടി വിട്ടു പോകും. ചോര ക്ലോട്ട് ചെയ്യാതിരിക്കുന്നത് കൊണ്ട് കടി വിട്ടാലും ഏറെ സമയം ചോര വാര്‍ന്നു കൊണ്ടേയിരിക്കും. ഇനി കടിക്കുന്ന സമയത്ത് അറിഞ്ഞാലും വലിച്ചു പറിച്ചാല്‍ അതിന്റെ പല്ല് ദേഹത്ത് തറഞ്ഞിരിക്കും ഇന്‍ഫക്ഷൻ ആകും, ആകെയുള്ള രക്ഷ തീപ്പെട്ടി കൊള്ളി ഉരച്ചു വയ്ക്കുകയോ, ചുണ്ണാമ്പ് പുരട്ടുകയോ ആണ്. ഇവൻ വരുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം വാല്‍ ഭാഗം കുത്തി ചാടി ചാടിയാണ് വരവ്. കാനന ഭംഗി നോക്കിനിന്നാല്‍പറ്റുകയില്ലല്ലോ, കഞ്ഞി വയ്ക്കാനുള്ള തയാറെടുപ്പ് തുടങ്ങി, കുളി കഴിഞ്ഞു കഞ്ഞി കുടിച്ചു, അപ്പോഴേക്കും അഞ്ചു മണിയായി, തിരിച്ചു നടക്കാൻ തുടങ്ങി, നിമിഷ നേരം കൊണ്ട് ഇരുൾ വീണു മാത്രമല്ല ആനയുടെ ചിന്നം വിളി കേട്ട് തുടങ്ങി, എല്ലാവര്‍ക്കും പേടിയായി, അച്ഛൻ എന്നെ വാരി എടുത്തു കൊണ്ട് ഒരോട്ടം വച്ച് കൊടുത്തു, ഒരു വിധത്തില്‍ ഉൾ കാട്ടില്‍ നിന്ന് കരിയിലാം തോട്ടില്‍ എത്തി. അഴുതയിലെ പോലെ വിരി വാടകയ്ക്ക് എടുത്തു ഉറക്കവും തുടങ്ങി. രാവിലെ എട്ടു മണിയായപ്പോഴേക്കും ഞങ്ങൾ കരിമല കയറ്റം തുടങ്ങി. കരിമല കയറ്റം കഠിനം കഠിനം എന്ന് പറയുന്നുണ്ടങ്കിലും എനിക്ക് അത്ര കഠിനമായി തോന്നിയില്ല, ഞങ്ങൾ വളരെ പതിയെ ആണ് കയറിയത്, കരിമല എട്ടു സ്റ്റെപ്പായിട്ടാണ്. ഉച്ചയ്ക്ക് രണ്ടു മണി ആയപ്പോൾ കരിമല മുകളിലെത്തി. കരിമല മുകളിലെത്തിയപ്പോഴേക്കും പാത വിജനമായി തുടങ്ങി, മാത്രമല്ല വഴിയിലുള്ള കടക്കാരെല്ലാം ബാക്കി വന്നതെല്ലാം ഉപേക്ഷിച്ച്, വില പിടിച്ചത് മാത്രം എടുത്തു ധൃതിയില്‍ മലയിറങ്ങുന്നത് കണ്ടു. അതെന്താ കാര്യം എന്ന് അന്വേഷിച്ചപ്പോൾ ജ്യോതി കാണാൻ എല്ലാവരും ഇറങ്ങുന്നതാണെന്ന് മനസിലായി, മാത്രമല്ല പാത വിജനമായാല്‍ ആനയിറങ്ങും പിന്നെ അവിടെ തങ്ങുന്നത് പന്തിയല്ല. ഞങ്ങളും വേഗത്തില്‍ മലയിറങ്ങി തുടങ്ങി. കയറ്റം കഠിനമായി തോന്നിയില്ലങ്കിലും ഇറക്കം കുറച്ചു കഠിനം തന്നെ, വളഞ്ഞു പുളഞ്ഞു കുത്തനെ ഇറക്കവും പാറകളും. കരി മല ഇറങ്ങാൻ കയ്യില്‍ ഒരു വടി വേണ്ടത് അത്യാവിശ്യം, കാലില്‍ മാത്രം ബലം കൊടുത്തു ഇറങ്ങാൻ പ്രയാസം. വൈകുന്നേരം ആറു മണിയായപ്പോൾ വലിയാനവട്ടം എന്ന സ്ഥലത്ത് എത്തി മലയിറങ്ങി വന്നവരെല്ലാം അവിടെ തമ്പടിക്കുകയാണ്. ഇനി ഇറങ്ങിയാല്‍ മകര ജ്യോതിസ് കാണാൻ പറ്റുകയില്ല. ഞങ്ങളും സുരക്ഷിതമായി നിൽക്കാൻ ഇടം കണ്ടെത്തി. സമയം ആറര കഴിഞ്ഞു, അവിടെ നിന്ന ആയിരങ്ങളുടെ കണ്ഠത്തില്‍ നിന്ന് മുകളിലേക്ക് നോക്കി സ്വാമിയേ ശരണം അയ്യപ്പ എന്ന മന്ത്രാക്ഷരി കേട്ടു, അങ്ങ് ആകാശത്തില്‍ ഉത്രം നക്ഷത്രം ഉദിച്ചതാണത്, നോക്കി നോക്കി നില്‍ക്കുമ്പോൾ ഒന്നല്ല രണ്ടല്ല എണ്ണമറ്റ കൃഷണ പരുന്തുകൾ ആകാശത്ത് കാണാൻ തുടങ്ങി. എല്ലാവരും നീശബ്ദരായി പൊന്നമ്പലമേട് ലക്‌ഷ്യം വച്ച് ഉറ്റു നോക്കി നില്‍ക്കുകയാണ്. പെട്ടന്ന് അങ്ങകലെ മല മുകളില്‍ ഒരു ദീപ ജ്യോതി പ്രത്യക്ഷപ്പെടുന്നു, വലിയാന വട്ടം ശരണ മന്ത്രത്താല്‍ മുഖരിതമായി. ഉടൻ തന്നെ ജ്യോതി അണഞ്ഞു പിന്നെ രണ്ടു തവണ കൂടി ദീപ ജ്യോതി പ്രത്യക്ഷപ്പെട്ടു.

മകര ജ്യോതി
ഞാൻ ഒന്ന് പറഞ്ഞോട്ടെ ഇവിടെ യുക്തി വേണ്ട നിറഞ്ഞ ഭക്തി മതി, വലിയാനവട്ടം മാത്രമല്ല പമ്പ ഹില്‍ടോപ്‌, സന്നിധാനം, പുല്‍മേട് ഇവിടങ്ങളിൽ എല്ലാം ലക്ഷകണക്കിന് അയ്യപ്പ ഭക്തന്മാരാണ് മകര വിളക്ക് കണ്ടു സായുജ്യം അണയുന്നത്. മാത്രമല്ല കോടി കണക്കിന് ആളുകൾ ലൈവ് ടെലികാസ്റ്റിലൂടെയും, അവര്‍ക്കൊന്നും ജ്യോതിയുടെ ഉറവിടം അറിയേണ്ടാ, നിറഞ്ഞ ഭക്തി മാത്രമേ ഉള്ളു.

മകര ജ്യോതി കാണാൻ സന്നിധാനത്ത് ഭക്ത സാഗരം
മകര ജ്യോതിസ് കണ്ടു കഴിഞ്ഞതിനു ശേഷം വലിയാന വട്ടത്ത് നിന്ന് പമ്പയിലേക്ക് ജനം ഒഴുകി തുടങ്ങി, ഞങ്ങളും അതില്‍ ചേര്‍ന്ന് എട്ടു മണി യപ്പോഴേക്കും പമ്പയില്‍ എത്തി. സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ജന സാഗരം ഒഴുകുന്ന കാഴ്ച കണ്ടു, മല കയറാൻ വളരെ കുറച്ചു ആളുകളും. ഇത് തന്നെ പറ്റിയ സമയം എന്ന് കരുതി പെട്ടന്ന് കുളിച്ചു, ബലി തര്‍പ്പണങ്ങൾ നടത്തി, പമ്പ ഗണപതിയെയും മറ്റു ദേവി ദേവമാരെ വന്ദിച്ച് ഞങ്ങളും മല കയറി തുടങ്ങി. ഒരു മണിയായപ്പോൾ ശബരി മലയില്‍ ചെന്നു. അപ്പോഴേക്കും ദിവസങ്ങളോളം മകര വിളക്ക് കാണാൻ ശബരി മലയില്‍ തമ്പടിച്ചിരുന്ന ഭക്ത ലക്ഷങ്ങളെല്ലാം ശ്രീ അയ്യപ്പനോട്‌ വിട വാങ്ങി കഴിഞ്ഞിരുന്നു. ഈ പറഞ്ഞത് കൊണ്ട് ശബരിമല വിജനമായി എന്ന് കരുതരുതേ, ഞങ്ങളുടെ കൂടെ വന്നവരും, പമ്പ ഹില്‍ ടോപ്പില്‍ നിന്ന് ഇറങ്ങിയവരും, പുല്‍മേട്ടില്‍ നിന്ന് പാണ്ടി താവളം വഴി ഇറങ്ങിയവരുമായി പതിനായിരകണക്കിനാളുകൾ അപ്പോഴും ശബരിമലയില്‍ ഉണ്ട്. 

ശ്രീ അയ്യപ്പൻ റോഡ്‌
പമ്പയില്‍ നിന്ന് ശബരിമലയ്ക്ക് രണ്ടു വഴികൾ ഉണ്ട്, ഒന്ന് പരമ്പരാഗതമായ പാത, മറ്റൊന്ന് ശ്രീ അയ്യപ്പൻ സിനിമ നിര്‍മ്മിച്ച മേരിലാന്‍ഡ്‌ സുബ്രമണ്യം, സിനിമയില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ട് 35 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ശ്രീ സുബ്രമണ്യം റിലീജിയസ് ട്രസ്റ്റിന്റെ ശ്രീ അയ്യപ്പൻ റോഡ്‌. പമ്പ ക്ഷേത്ര സമുച്ചയങ്ങളില്‍ നിന്ന് കുറച്ചു കയറിയാലാണ് ഈ പാതകൾ പിരിയുന്നത്. ശ്രീ അയ്യപ്പൻ റോഡ്‌ ജീപ്പുകൾ കയറാൻ പാകത്തിനുള്ളതാണ്. നീലിമല, അപ്പാച്ചിമേട്, ശബരി പീഠം, ശരം കുത്തി വഴി പരമ്പരാഗത പാത ശബരി മലയില്‍ എത്തും. ശ്രീ അയ്യപ്പൻ റോഡ്‌ ശബരി പീഠം കഴിഞ്ഞ് പരമ്പരാഗത പാത ക്രോസ് ശബരിമലയില്‍ എത്തും. സാധാരണ പരമ്പരാഗത പാത മല കയറുവാനും, അയ്യപ്പൻ റോഡ്‌ ഇറങ്ങുവാനും ഉപയോഗിക്കുന്നു. അയ്യപ്പൻ റോഡ്‌ വഴിയാണ് കഴുത പുറത്തു സാധനങ്ങൾ കൊണ്ട് പോകുന്നത്. ഈ രണ്ടു പാതകളും ശബരിമലയ്ക്ക് താഴെ വച്ച് സംഗമിക്കും. അവിടെ നിന്ന് നട പന്തല്‍ ആരംഭിക്കും. ദർശനം കഴിഞ്ഞ് ഇറങ്ങുവാൻ ഇന്ത്യൻ ആർമി നിർമ്മിച്ചിരിയ്ക്കുന്ന താൽക്കാലിക പാത ഭസ്മ കുളത്തിനരുകിൽ (സന്നിധാനത്തിന് പുറകിൽ) നിന്ന് തുടങ്ങി ഈ പാതകൾ യോജിക്കുന്നതിന് തൊട്ട് മുമ്പ് ശ്രീ അയ്യപ്പൻ റോഡിൽ ചേരുന്നു.

ശബരിമലയിൽ ഇന്ത്യൻ ആർമി നിർമ്മിച്ചിരിയ്ക്കുന്ന താൽക്കാലിക പാത
ഞങ്ങൾ ഒരു മണിക്കുറോളം എടുത്തു നട പന്തല്‍ വഴി പതിനെട്ടാം പടിയ്ക്ക് താഴെ ചെല്ലാൻ. ഇത് വളരെ കുറഞ്ഞ സമയമാണ്, സാധാരണ അഞ്ചും ആറും മണിക്കൂർ എടുക്കും. തിരക്കുള്ളപ്പോൾ ചിലപ്പോൾ ഒരു ദിവസത്തോളമെടുക്കും. ക്യൂ തുടങ്ങുന്നത് ചിലപ്പോൾ ശരം കുത്തിയിൽ നിന്നാകും, ചിലപ്പോൾ ശബരി പീഠം കഴിഞ്ഞുള്ള മര കൂട്ടത്തിൽ നിന്നാകും, ചിലപ്പോഴോ പമ്പയിൽ നിന്ന് തന്നെ ക്യൂ തുടങ്ങാം. വിശാലമായ നടപന്തലിന്റെ കിഴക്ക് വശം കുറച്ച് ഭാഗം തിരക്ക് ഇല്ലാത്തപ്പോൾ ദർശനം കഴിഞ്ഞ് ഇറങ്ങാനുള്ളതാണ്. അപ്പോൾ അവിടെ വിരി വയ്ക്കാനും അനുവദിയ്ക്കും, പന്തലിന്റെ കിഴക്ക് വശത്ത് നിരയായി കടകളുമുണ്ട്. കടകൾക്ക് താഴെയാണ് വെടി വഴിപാടിനുള്ള സ്ഥലം. നട പന്തലിന്റെ പടിഞ്ഞാറ് എട്ട് നിരകളായ് കമ്പി അഴികൾ ഇട്ടു തിരിച്ചിരിക്കുന്നു. അതിൽ കിഴക്ക് വശത്തുള്ള രണ്ട് നിരകൾ ഓണ്‍ ലൈനിൽ ബുക്ക്‌ ചെയ്ത് വരുന്നവർക്കാണ്. കേരള പോലിസാണ് വിർച്ചുൽ ക്യൂ എന്ന ഈ ഓണ്‍ ലൈൻ സംവിധാനം ഒരുക്കിയിരിയ്ക്കുന്നത്. പടിഞ്ഞാറ് വശത്തേ ആറ് നിരകൾ ബുക്ക്‌ ചെയ്യാതെ വരുന്നവർക്ക് വേണ്ടിയാണ്. ബാച്ച് ആയാണ് നടപന്തൽ വഴി ആളുകളെ പോലിസയ്യപ്പന്മാർ വിടുന്നത്. 
നട പന്തൽ
തിരക്കുള്ളപ്പോൾ നട പന്തൽ നിറച്ചു ആളുകളുണ്ടാവുമെങ്കിലും തിരക്ക് കുറവുള്ളപ്പോൾ ഒരു ബാച്ച് കഴിഞ്ഞ് അടുത്ത ബാച്ച് ഓടുന്നത് കാണാൻ രസമാണ്, നേരിട്ട് കണ്ടാലേ അതിന്റെ രസം മനസിലാവുകയോള്ളൂ. നട പന്തൽ കഴിഞ്ഞ് കുറച്ച് പടികൾ കയറി ചെന്നാൽ വിശാലമായ തിരുമുറ്റത്ത് എത്തും. വടക്ക് ഭാഗത്ത് കർപ്പൂരാഴി, ആൽ, വഴിപാട്‌ കൗണ്ടർ എന്നിവ കാണാം. തെക്ക് ഭാഗത്ത് തിരു മുറ്റം മാളികപ്പുറം ചുറ്റി പാണ്ടി താവളത്തിലേയ്ക്ക്‌ പോകാൻ കയറുന്ന പടികൾ വരെ നീളുന്നു. തിരു മുറ്റത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ഫ്ലൈ ഓവർ നട പന്തലിലെ കടകൾക്ക് മുകളിൽ കൂടെ നടപന്തൽ തുടങ്ങുന്നിടത്ത് അവസാനിക്കുന്നു. തിരക്കുള്ളപ്പോൾ ദർശനം കഴിഞ്ഞ് ഇറങ്ങുന്നവരെ ഈ ഫ്ലൈ ഓവർ വഴിയും ആർമി നിർമ്മിച്ച പാതയിലൂടെയും മാത്രമേ വിടൂ.

ഫ്ലൈ ഓവറിലെ തിരക്ക്
പതിനെട്ടാം പടിക്ക് താഴെ തേങ്ങ അടിച്ച് പടി കയറാനുള്ള തയാറെടുപ്പിലായി. പതിനെട്ടാം പടിക്ക് താഴെ തെക്ക് വശത്ത് വലിയ കടുത്ത സ്വാമിയുടെയും വടക്ക് വശത്ത് കറുപ്പ സ്വാമിയുടെയും, കറുപ്പായി അമ്മയുടെയും കോവിലുകൾ ഉണ്ട്. ഈ കോവിലുകൾക്കും പതിനെട്ടാം പടിയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തേങ്ങ ഉടയ്ക്കേണ്ടത്. പതിനെട്ടാം പടിയുടെ ഓരോ പടിക്കും രണ്ടു വശത്തുമായി രണ്ടു പോലിസയ്യപ്പന്മാർ വീതം നില്‍ക്കുന്നുണ്ട്. അവരെ സമ്മതിക്കണം, പോലിസിനെ പറ്റി എന്തൊക്കെ ആക്ഷേപങ്ങളുണ്ടെങ്കിലും ശബരി മലയില്‍ അവരുടെ സേവനം മഹനീയമാണ്. പക്ഷെ എനിക്ക് അവരുടെ സേവനം ഇഷ്ടമായില്ല, കാര്യം ഒരു പടിയും തൊടാൻ അവർ എന്നെ സമ്മതിച്ചില്ല. ഓരോരുത്തർ കൈമാറി കൈമാറി മുകളില്‍ എത്തിച്ചു. പതിനെട്ടാം പടിയുടെ മുകളില്‍ നിന്ന് മേൽ പാലം വഴി കറങ്ങി അയ്യപ്പ സ്വാമിയേ തൊഴുത്‌, മാളിക പുറത്തമ്മയെ തൊഴുത്‌ താഴെ ഇറങ്ങി പോലിസ് ബാരക്കിനോടുള്ള ചേര്‍ന്നുള്ള ഒരു വിരി വാടകയ്ക്ക് എടുത്ത് ഉറക്കം തുടങ്ങി. ഞാൻ മാത്രമേ ഉറങ്ങിയോള്ളൂട്ടോ മറ്റുള്ളവര്‍ക്കെല്ലാം പിടിപ്പതുപണിയുണ്ടായിരുന്നു നൈയ്യഭിഷേകം കഴിക്കണം, അപ്പം അരവണ വാങ്ങണം എന്നിത്യാതി. എതായാലും ഞാൻ പത്ത് മണി വരെ ഉറങ്ങി, എന്നെ ആരും ശല്യപെടുത്തിയില്ല, ആരെങ്കിലും ഒരാൾ എനിക്ക് കാവലിരിക്കും, മറ്റുള്ളവർ ബാക്കി കാര്യങ്ങൾ ചെയ്യും. അച്ഛൻ എന്നെ കൊണ്ട് പോയി പ്രഭാതകൃത്യങ്ങൾ ചെയ്യിപ്പിച്ചു കുളിപ്പിച്ച് വന്നപ്പോഴെക്കും എല്ലാവരും തിരികെ പോകാൻ റെഡിയായി. അയ്യപ്പ സ്വാമി, മാളികപുറത്തമ്മ, നാഗ ദൈവങ്ങൾ, കൊച്ചു കടുത്ത, വലിയ കടുത്ത, വാവര്, കറുപ്പ സ്വാമി, കറുപ്പായി അമ്മ എന്നിവരെ കണ്ടു വിട പറഞ്ഞു, മണി മണ്ഡപം ദര്‍ശിച്ചു, ഭസ്മകുളം ദര്‍ശിച്ചു, ക്കുഴി ചുറ്റി പാണ്ടി താവളം വഴി പുല്‍മേട് കയറാൻ തുടങ്ങി.

പുല്‍മേട്
പണ്ടു കാലം മുതല്‍ തമിഴ് നാട്ടുകാര്‍ക്ക് ശബരി മലയില്‍ എത്താനുള്ള എളുപ്പ വഴി കുമളിയില്‍ നിന്ന് പുല്‍മേട് കയറിയിറങ്ങിയാണ്, ആ വഴി 45 കിലോ മീറ്ററോളം വരും. പാണ്ടി താവളത്തില്‍ നിന്ന് 10 കിലോ മീറ്റർ കയറിയാല്‍ (ഇടതൂർന്ന കാടാണ് ചുറ്റും, ഒരു ഭാഗം വല്യ കൊല്ലിയും) പുല്‍മേട്ടില്‍ എത്താം. പുല്‍മേട്ടില്‍ എത്തുന്നതിനു തൊട്ടു മുന്‍പ് താഴോട്ടു നോക്കിയാല്‍ വളരെ താഴെ ചെറുതായി സന്നിധാനം കാണാം. മുകളിലെത്തിയാല്‍ അവിടെ വൻവൃഷങ്ങൾ ഒന്നും തന്നെ ഇല്ല, പുല്‍ തൈലം വാറ്റുന്ന പുല്ല് മാത്രമേ കാണു, മാത്രമല്ല നല്ല കാറ്റുമാണവിടെ പുല്‍മേടു കയറി ഇറങ്ങല്‍ എട്ട് കിലോ മീറ്റർ കാണും. പുൽ മേട് ഇറങ്ങി ചെല്ലുന്ന സ്ഥലത്തിനു ഉപ്പുപാറ താവളം എന്ന് പറയും. അവിടെ നിന്ന് കെഎസ്ആർടിസി ബസ്സില്‍ വണ്ടി പെരിയാറില്‍ എത്തി.