2020, നവംബർ 16, തിങ്കളാഴ്‌ച

ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.

 




ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.

=========================================



ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. ദേവാദിദേവനായ ഭഗവാൻ പരമശിവനും, ആദിപരാശക്തിയായ ശ്രീ പാർവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. സ്വയംവര പാർവതിയെന്നാണ് സങ്കൽപ്പം. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പരാശക്തിയുടെ അംശമായ കണ്ണകിയുടെ ചൈതന്യവും ഭഗവതിയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇവിടുത്തെ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്രാ പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇഷ്ടവിവാഹം നടക്കുവാനും, ദീർഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും ദേവീദർശനം ഉത്തമമെന്ന് കരുതപ്പെടുന്നു. അതിനാൽ വിവാഹം വൈകുന്നവരും, ദമ്പതിമാരും ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ ധാരാളമായി എത്താറുണ്ട്. ഇവിടെ വിവാഹം നടത്തുന്നതും,താലിപൂജ ചെയ്യുന്നതും വിശേഷമാണെന്നും ഭക്തർ കരുതുന്നു. ഈ ക്ഷേത്രത്തിൽ ഉമാമഹേശ്വരപൂജ, സംവാദ അർച്ചന എന്നിവ നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യകലഹം ഒഴിയുമെന്ന് വിശ്വാസമുണ്ട്. അമിത രക്തസ്രാവം തുടങ്ങിയ ആർത്തവ പ്രശ്നങ്ങൾ, ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ, വന്ധ്യത എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി അടുത്തുള്ള ശക്തിതീർത്ഥക്കുളത്തിൽ മീനൂട്ട് നടത്തുന്നത് രോഗശമനത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്. പ്രത്യേകിച്ചും ഋതുമതികളാകുന്ന പെൺകുട്ടികൾ ഇവിടെ ദർശനത്തിന് എത്താറുണ്ട്. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഭഗവതിക്ക് തുല്യപ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്. ഉപപ്രതിഷ്ഠകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാദേവി,ചണ്ഡികേശ്വരൻ, നീലഗ്രീവൻ, സ്ഥലീശൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിയ്ക്കുന്ന 28 ദിവസത്തെ മഹോത്സവം (മറ്റൊരു ക്ഷേത്രത്തിലും ഇന്ന് കാണാൻ കഴിയാത്ത പ്രത്യേകത), പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ" നവകാഭിഷേകം, കന്നിമാസത്തിലെ നവരാത്രി-വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.


ഐതിഹ്യം


നിരവധി ഐതിഹ്യ കഥകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ ക്ഷേത്രം. ശിവപാർവ്വതീ വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അവയിൽ ഏറ്റവും പ്രസിദ്ധം. അതിങ്ങനെ:


പാർവ്വതീപരമേശ്വരന്മാരുടെ വിവാഹത്തിൽ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രൻ, ലക്ഷ്മി, സരസ്വതി തുടങ്ങി ദേവീദേവന്മാരുടെയും മഹർഷിമാരുടെയും ഒരു നീണ്ടനിര തന്നെ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം ഭാരം കാരണം ഭൂമി ചരിഞ്ഞുപോകുമോ എന്നായിരുന്നു എല്ലാവരുടെയും ഭയം. അപ്പോൾ ഭഗവാൻ ഇതിനൊരു പരിഹാരമായി അഗസ്ത്യമുനിയെ തെക്കുഭാഗത്തിരുത്തി. ഉയരം കുറഞ്ഞ ശരീരപ്രകൃതിയായിരുന്ന അഗസ്ത്യമുനിയ്ക്ക് എങ്ങനെ ഭൂമിയുടെ ചരിവ് പരിഹരിയ്ക്കാനാകുമെന്നായി ദേവന്മാരുടെ സംശയം. എന്നാൽ, തെക്കുഭാഗത്തെ ശോണാദ്രിയിൽ (ഇന്നത്തെ ചെങ്ങന്നൂർ) തപസ്സിരുന്നുകൊണ്ട് അഗസ്ത്യമുനി ഭൂമിയെ ചരിയാതെ നിലനിർത്തി. തന്റെ ദിവ്യദൃഷ്ടി കൊണ്ട് മുനി ശിവപാർവ്വതീ പരിണയം കണ്ടു. വിവാഹശേഷം ഭഗവാൻ പാർവ്വതീസമേതനായി അഗസ്ത്യമുനിയെ കാണാൻ ശോണാദ്രിയിലെത്തി. അവിടെ വച്ച് ദേവിയ്ക്ക് ഋതു ഉണ്ടാകുകയും തുടർന്ന് ഋതുശാന്തിവിവാഹം നടത്തുകയും ചെയ്തു.അങ്ങനെ അഗസ്ത്യമഹർഷിയ്ക്ക് ശിവപാർവ്വതീസ്വയംവരത്തിൽ പങ്കെടുക്കാത്തതിലുള്ള ദുഃഖം തീർന്നുകിട്ടി. ഋതുശാന്തികല്യാണം നടന്ന സ്ഥലത്താണ് ക്ഷേത്രത്തിലെ ദേവീചൈതന്യം പ്രസരിക്കുന്ന ശക്തിതീർത്ഥം എന്നറിയപ്പെടുന്ന തീർത്ഥക്കുളം ഉള്ളതെന്നാണ് ഐതീഹ്യം. ഈ കുളത്തിന്റെ അടിയിൽ ഋതുശാന്തികല്യാണം നടത്തിയ അഗസ്ത്യരുടെ ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് സങ്കല്പം. ഇവിടെയാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. തനിയ്ക്ക് പൂജ നടത്താൻ എന്നും കുടികൊള്ളണമെന്ന അഗസ്ത്യമഹർഷിയുടെ അഭ്യർത്ഥനയെത്തുടർന്ന് ശിവപാർവ്വതിമാർ സ്വയംഭൂവായി ചെങ്ങന്നൂരിൽ അവതരിച്ചു. ഇതാണ് ഇന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് കാണപ്പെടുന്ന മൂലക്ഷേത്രമായ 'കുന്നത്ത് മഹാദേവക്ഷേത്രം'. ചെങ്ങന്നൂർ ക്ഷേത്ര ദർശനം പൂർണ്ണം ആകണമെങ്കിൽ ഇവിടെയും ദർശനം നടത്തണം എന്നത്രെ സങ്കൽപ്പം. ഇവിടെ ദർശനം നടത്തുന്നത് വന്ധ്യതയ്ക്കും പരിഹാരമാണെന്ന് ഭക്തരുടെ വിശ്വാസം. കുന്നത്ത് മഹാദേവൻ കുട്ടികളോട് ഏറെ വാത്സല്യം ഉള്ളവനാണെന്ന് ഐതീഹ്യം. അതിനാൽ കുട്ടികളെ ഈ ക്ഷേത്രത്തിൽ കൊണ്ടുവരുന്നത് ബാലാരിഷ്ടത മാറാൻ ഉത്തമമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു. അതിന് വേണ്ടി നടത്തപ്പെടുന്ന വിശേഷാൽ വഴിപാടാണ് "കൊട്ടും ചിരിയും". (കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളും ഫലവര്ഗങ്ങളും പൂജിച്ചു വിതരണം ചെയ്യുന്നു. ആ സമയത്ത് കുട്ടികൾ കൈകൊട്ടി ചിരിക്കുന്നു. സന്താന ലാഭത്തിനും കുട്ടികളുടെ രോഗദുരിത ശമനത്തിനും ആയുസിനും വേണ്ടിയാണ് പ്രസിദ്ധമായ ഈ വഴിപാട് നടത്തുന്നത്) സ്വയംവരത്തിനുശേഷം ബ്രഹ്മാദികൾ പിരിഞ്ഞുപോകുകയും സ്ഥലം കാടുപിടിച്ച് ദീർഘകാലം കിടക്കുകയും ചെയ്തു. പിന്നീട് മധുരാനഗരം ദഹിപ്പിച്ച ഭദ്രകാളിയുടെ അംശമായ കണ്ണകി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേ ഇവിടെ വിശ്രമിച്ചു തപസ് അനുഷ്ടിച്ചതായും ഐതീഹ്യമുണ്ട്. അതിനാൽ ചെങ്ങന്നൂരമ്മയെ കണ്ണകീ, കാളീ ഭാവത്തിലും ആരാധിച്ചിരുന്നു. ആസാമിലെ കാമാഖ്യക്ക് തുല്യമാണ് കേരളത്തിലെ ചെങ്ങന്നൂർ ക്ഷേത്രം എന്ന് സങ്കല്പമുണ്ട്. ചെങ്ങന്നൂരമ്മ അരയരാജാവിന്റെ മകളാണ് എന്നും മറ്റൊരു ഐതീഹ്യമുണ്ട്. മഹാദേവന്റെ ശാപത്താൽ ശ്രീപാർവതി ഒരു മുക്കുവ കുടുംബത്തിൽ ജനിച്ചതായും മുക്കവ യുവാവിന്റെ രൂപത്തിൽ വന്ന പരമശിവനെ സ്വയംവരം ചെയ്തതായും പുരാണത്തിൽ കഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവരാത്രിക്ക് ആലപ്പാട്ടെ അരയ സമുദായക്കാർ നടത്തുന്ന ചടങ്ങാണ് "പരിശംവയ്പ്പ്". അരയ കുലാചാരപ്രകാരം വിവാഹസമയത്തുള്ള ചടങ്ങാണ് "പരിശം വയ്ക്കൽ". അതിനാൽ അരയ സമുദായക്കാരുടെ കുലദൈവമായും ചെങ്ങന്നൂരമ്മയെ ആരാധിക്കുന്നു.


വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ഇതിനിടയിൽ പരശുരാമൻ കേരളത്തിലേയ്ക്ക് നിരവധി ബ്രാഹ്മണരെ കൊണ്ടുവരികയും അവർക്ക് താമസിയ്ക്കാൻ പാകത്തിൽ സ്ഥലം വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഈ പുരോഹിതരെ 64 ഗ്രാമക്കാരാക്കി തിരിച്ച പരശുരാമൻ, അവർക്ക് ആരാധന നടത്താൻ പാകത്തിൽ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും നിർമ്മിച്ചുകൊടുത്തു. ആ 64 ഗ്രാമങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ ഗ്രാമം. 'ശോണാദ്രി' എന്ന സംസ്കൃതപദം മലയാളത്തിൽ 'ചെങ്കുന്നൂർ' എന്നും പിന്നീട് അതു ലോപിച്ച് 'ചെങ്ങന്നൂർ' എന്നും മാറുകയായിരുന്നു. ആ നാട്ടിലെ പേരുകേട്ട നാടുവാഴി കുടുംബമായ വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാനായിരുന്നു ഭരണാധികാരി. ഇപ്പോൾ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം 'നയനാരുപിള്ള' എന്നയാൾക്ക് തമ്പുരാൻ പാട്ടത്തിനുകൊടുത്തിരുന്നു. അവിടം കൊടുംകാടായിരുന്നു.


അക്കാലത്തൊരു ദിവസം നയനാരുപിള്ളയുടെ വേലക്കാരിയായ ഒരു പുലയസ്ത്രീ ആ കാട്ടിൽ പുല്ലുചെത്താൻ വന്നപ്പോൾ തന്റെ അരിവാളിന് മൂർച്ച കൂട്ടാനായി അവിടെക്കണ്ട ഒരു കല്ലിൽ ഉരച്ചുനോക്കുകയും അതിൽ നിന്ന് രക്തപ്രവാഹമുണ്ടാകുകയും ചെയ്തു. ഈ സംഭവം കണ്ട് പരിഭ്രാന്തയായ അവർ വിവരം നയനാരുപിള്ളയെയും നയനാരുപിള്ള ഈ വിവരം വഞ്ഞിപ്പുഴ തമ്പുരാനെയും അറിയിച്ചു. തമ്പുരാൻ ഉടനെ അന്നാട്ടിലെ ഏതാനും ബ്രാഹ്മണർക്കൊപ്പം സ്ഥലത്തെത്തി. അവരിലൊരാൾ പ്രസിദ്ധ താന്ത്രികകുടുംബമായ താഴമൺ മഠത്തിലെ വലിയ പോറ്റിയായിരുന്നു. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്നും രക്തപ്രവാഹം നിലയ്ക്കണമെങ്കിൽ മുപ്പത്താറുപറ നെയ്യുകൊണ്ട് ശിവലിംഗത്തിൽ അഭിഷേകം നടത്തണമെന്നും ഇല്ലെങ്കിൽ ജ്യോതിർലിംഗം അപ്രത്യക്ഷമാകുമെന്നും പോറ്റി അറിയിച്ചതിനെത്തുടർന്ന് തമ്പുരാൻ മഠത്തിൽ നിന്ന് അഭിഷേകത്തിനുള്ള നെയ്യും നിവേദ്യത്തിനുള്ള വസ്തുക്കളും കൊണ്ടുവരികയും പോറ്റി മന്ത്രതന്ത്രാദികളോടുകൂടി അഭിഷേകവും നിവേദ്യസമർപ്പണവും നടത്തുകയും ചെയ്തു.


പിന്നീട് വഞ്ഞിപ്പുഴ തമ്പുരാനും താഴമൺ പോറ്റിയടക്കമുള്ള പുരോഹിതരും ചേർന്ന് ക്ഷേത്രം പണിയാനുള്ള ആലോചന നടത്തി. ശിവനെക്കൂടാതെ ശക്തിസ്വരൂപിണിയായ ശ്രീപാർവ്വതിയെയും ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കണമെന്നും, കണ്ണകിയുടെ ചൈതന്യവും പ്രദേശത്തു കുടികൊള്ളുന്നുവെന്നും, ശ്രീകോവിൽ പണിയുമ്പോൾ ശിവനും പാർവ്വതിയ്ക്കുമായി ഗർഭഗൃഹം വീതിച്ചുകൊടുക്കണമെന്നും പോറ്റി തമ്പുരാനെ അറിയിച്ചു. ആ സമയത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചൻ അവിടെയെത്തിച്ചേർന്നത്. തമ്പുരാനും പോറ്റിയും പെരുന്തച്ചനെ സാദരം സത്കരിച്ചിരുത്തുകയും ക്ഷേത്രനിർമ്മാണത്തെക്കുറിച്ച് വിശദമായി സംസാരിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പെരുന്തച്ചൻ രണ്ടുമൂന്നുദിവസം അവിടെ താമസിച്ച് ശ്രീകോവിൽ, നമസ്കാരമണ്ഡപങ്ങൾ, കൂത്തമ്പലം, ഗോപുരങ്ങൾ, ഉപദേവാലയങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ ചാർത്തിക്കൊടുക്കുകയും ഉടനെ വരാമെന്നുപറഞ്ഞ് സ്ഥലം വിടുകയും ചെയ്തു. മൂന്നുമാസം കഴിഞ്ഞാണ് പെരുന്തച്ചൻ ചെങ്ങന്നൂരിൽ മടങ്ങിയെത്തിയത്. അപ്പോഴേയ്ക്കും ക്ഷേത്രത്തിൽ കൂത്തമ്പലമൊഴികെയുള്ള എല്ലാ ഭാഗങ്ങളും പണികഴിപ്പിച്ചിരുന്നു. കൂത്തമ്പലത്തിന്റെ പണി തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അണ്ഡാകൃതിയിലാണ് കൂത്തമ്പലത്തിന്റെ പണി നിശ്ചയിച്ചിരുന്നത്. ഇതുചെയ്യാൻ ശില്പികൾക്കൊന്നും കഴിയുന്നില്ല എന്ന് മനസ്സിലാക്കിയ പെരുന്തച്ചൻ, കൂത്തമ്പലത്തിന്റെ നിർമ്മാണം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. തുടർന്ന് വളരെ കുറച്ചുദിവസം കൊണ്ട് അദ്ദേഹം കൂത്തമ്പലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. അവിടെ പ്രതിഷ്ഠിയ്ക്കാനായി ശിലകൊണ്ട് ഒരു ദേവീരൂപവും അദ്ദേഹം നിർമ്മിച്ചു. തുടർന്ന് ഒരു മംഗളമുഹൂർത്തത്തിൽ ഭഗവതിയെ ശ്രീലകത്ത് പ്രതിഷ്ഠിച്ചു. നിരവധി ഭക്തജനങ്ങൾ ചെങ്ങന്നൂരപ്പനെയും ചെങ്ങന്നൂരമ്മയെയും തൊഴുത് നിർവൃതിയടഞ്ഞു. അങ്ങനെയാണ് ചെങ്ങന്നൂർ നഗരത്തിന് തിലകക്കുറിയായി വിളങ്ങുന്ന ഈ മഹാക്ഷേത്രം രൂപം കൊണ്ടത്.


ചരിത്രം


ഐതിഹ്യപ്രകാരം ഏറെ പഴക്കമുണ്ടെങ്കിലും ചെങ്ങന്നൂർ ശിവ ക്ഷേത്രത്തിന് ചരിത്രപരമായി നോക്കുമ്പോൾ പഴക്കം കുറവാണ്. ഊർവ്വരതയുടെ പ്രതീകമായ മാതൃഭഗവതിയെ, കണ്ണകി സങ്കൽപ്പത്തെ വളരെക്കാലം മുൻപേ ഇവിടെ ആരാധന നടത്തിയിരുന്നു. പിന്നീട് വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാടവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു. പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തിനശിച്ചുപോവുകയും, അതിനുശേഷം തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗദ്ഭരുടെ നിരീക്ഷണത്തിൽ ക്ഷേത്രം പുനരുദ്ധരിയ്ക്കപ്പെടുകയും ചെയ്തു. തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇത് നടന്നത്. ചെങ്ങന്നൂർ മതിൽക്കകത്തെ പണി എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും അതിനെ തുടർന്ന് വളരെയേറെ വർഷങ്ങൾ നീണ്ടുപോകുകയും ചെയ്തു ക്ഷേത്രനിർമ്മാണം. അന്നു കത്തിനശിച്ച ക്ഷേത്ര സമുച്ചയങ്ങൾ മിക്കതും പുനഃനിർമ്മിച്ചെങ്കിലും പെരുന്തച്ചൻ ഉണ്ടാക്കിയ അണ്ഡാകൃതിയിലുള്ള (ദീർഘഗോളം) കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല.അതുണ്ടാക്കാൻ ആരും ശ്രമം നടത്തിയിട്ടില്ല.


ചെങ്ങന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പമ്പാനദിയുടെ പടിഞ്ഞാറേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം.


ശബരിമലയിൽ നിന്നൊഴുകിവരുന്ന പമ്പാനദി, ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ വടക്കുകിഴക്കുമാറി ഒഴുകുന്നു. പമ്പാനദിയിലുള്ള മിത്രപ്പുഴക്കടവിലാണ് ഉത്സവാവസാനം ഭഗവാന്റെയും തൃപ്പൂത്തുകാലത്ത് ഭഗവതിയുടെയും ആറാട്ടുകൾ നടത്തുന്നത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവക്ഷേത്രം ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇവിടെ തൊഴുതുവേണം പ്രധാന ക്ഷേത്രത്തിൽ ദർശനം നടത്താൻ എന്നാണ് ചിട്ട. സാമാന്യം വലിയ വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുന്നത്തപ്പൻ കുടികൊള്ളുന്നു. കിഴക്കുഭാഗത്ത് ക്ഷേത്രത്തിന് അഭിമുഖമായി ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്. ഇത് താരതമ്യേന പുതിയതാണ്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തടുക്കാനാണ് ഇവിടെ ആഞ്ജനേയനെ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.


ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം മുന്നൂറു വർഷം മുമ്പുണ്ടായ അഗ്നിബാധയിൽ നശിച്ചുപോയിട്ടുള്ളതും, ഉദേശം 80 വർഷങ്ങൾക്കു മുൻപ് പുതുക്കി പണിതതും ആണ് . മൂന്നുനിലകളോടുകൂടിയ ഈ ഗോപുരം കേരളീയശൈലിയിൽ നിർമ്മിച്ച ഏറ്റവും വലിയ ക്ഷേത്രഗോപുരമാണ്. മറ്റ് മൂന്നുദിക്കുകളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോപുരങ്ങളാണ്. കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം ആനക്കൊട്ടിലിലെത്തുന്നു. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. അഞ്ച് ആനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭജന, നാമജപം തുടങ്ങിയവ നടത്തുന്നതും ഇവിടെയാണ്. ആനക്കൊട്ടിലിനപ്പുറമാണ് കത്തിനശിച്ച കൂത്തമ്പലതിന്റെ തറ സ്ഥിതിചെയ്യുന്നത്. ഈ തറയിൽ ഭഗവദ്വാഹനമായ നന്ദിയുടെ ചെറിയൊരു ശിലാവിഗ്രഹമുണ്ട്. ഭക്തർ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ഇതിനപ്പുറത്താണ് നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം നൂറടി ഉയരം വരുന്ന ഈ കൊടിമരം, ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അസാമാന്യ വലിപ്പമുള്ള ബലിക്കല്ലാണിവിടെ. അതിനാൽ, പുറത്തുനിന്നുനോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല. ശീവേലിസമയത്ത് വലിയ ബലിക്കല്ലിലാണ് അവസാനം ബലിതൂകുന്നത്. ഏണിചാരിനിന്നാണ് ബലിതൂകുന്നത്.


ഏകദേശം പത്തേക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ചെങ്ങന്നൂർ ക്ഷേത്രമതിലകം. നിരവധി മരങ്ങൾ ക്ഷേത്രത്തിന്റെ പല ഭാഗത്തായി തഴച്ചുവളരന്നുണ്ട്. തെക്കുപടിഞ്ഞാറേ മൂലയിൽ ഭക്തജനങ്ങൾ ചേർന്ന് നക്ഷത്രവനം ഒരുക്കിയിട്ടുണ്ട്. ഭാരതീയ ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾക്കും മൃഗം, പക്ഷി, വൃക്ഷം എന്നിവ പറയുന്നുണ്ട് 27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളും ഇവിടെ തഴച്ചുവളരുന്നുണ്ട്. അവ ക്ഷേത്രത്തിന് ഒരു ആകർഷണം നൽകുന്നു. നക്ഷത്രവൃക്ഷങ്ങൾക്ക് നിത്യവും പൂജകളുണ്ട്. തെക്കുകിഴക്കുഭാഗത്ത് ക്ഷേത്രം വക ഓഡിറ്റോറിയമുണ്ട്. ഇത് തുറന്ന ഓഡിറ്റോറിയമാണ്. വിശേഷദിവസങ്ങളിലും മറ്റും ഇവിടെ പ്രഭാഷണങ്ങളും കലാപരിപാടികളും നടത്തപ്പെടുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയൊരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശനീശ്വരനായ ധർമശാസ്താവ് വാഴുന്നു. ശബരിമലയിലേതുപോലെത്തന്നെയാണ് ഇവിടെയും വിഗ്രഹം. എന്നാൽ ഇവിടെ ശിലാവിഗ്രഹമാണ്. ഒന്നരയടി ഉയരം വരുന്ന ഈ ശ്രീകോവിലിന്റെ മുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശബരിമലയിൽ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ചെങ്ങന്നൂരിൽ, അതുകൊണ്ടുതന്നെ മണ്ഡലകാലത്ത് ധാരാളം ഭക്തർ ദർശനത്തിനെത്താറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നുകൂടിയാണ് ചെങ്ങന്നൂർ ക്ഷേത്രം. ശാസ്താക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി മറ്റൊരു ചെറിയ ശ്രീകോവിൽ കാണാം. ഇവിടെയും ശിവപ്രതിഷ്ഠയാണ്. 'നീലഗ്രീവൻ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. പാലാഴിമഥനത്തിനിടയിൽ പൊന്തിവന്ന കാളകൂടവിഷം പാനം ചെയ്തശേഷമുള്ള നീലകണ്ഠന്റെ ഭാവത്തിലാണ് ഈ പ്രതിഷ്ഠ. രണ്ടടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും അർദ്ധപ്രദക്ഷിണമേ വിധിച്ചിട്ടുള്ളൂ. സർവ ദോഷങ്ങളെയും ഈ നീലകണ്ഠൻ ശമിപ്പിക്കും എന്നാണ് വിശ്വാസം.


ദേവീസാന്നിദ്ധ്യത്തോടുകൂടിയ പടിഞ്ഞാറേ നടയിലും വലിയ ആനക്കൊട്ടിൽ കാണാം. കിഴക്കേ നടയിലേതുമായി നോക്കുമ്പോൾ അല്പം വലുപ്പം കുറവാണെങ്കിലും പ്രധാനപ്പെട്ട പല ചടങ്ങുകളും ദേവിയ്ക്കുമുന്നിലാണ് നടത്താറുള്ളത്. ചോറൂൺ, വിവാഹം തുടങ്ങിയവ അവയിൽ പെടുന്നു. പടിഞ്ഞാറേ ഗോപുരത്തിന് പുറത്ത് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശ്രീകൃഷ്ണഭഗവാന്റെ ക്ഷേത്രവും ഗംഗാദേവിക്ഷേത്രവും ജടാവരി എന്ന് പേരുള്ള ചെറിയ ഒരു കുളവുമുണ്ട്. 'തിരുവമ്പാടി ക്ഷേത്രം' എന്നാണ് ഈ ശ്രീകൃഷ്ണക്ഷേത്രം അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയായ തൃച്ചെങ്ങന്നൂരപ്പന്റെ കോപം തണുപിയ്ക്കാനാണ് ഈ പ്രതിഷ്ഠയെന്നും അതല്ല ശൈവ-വൈഷ്ണവ സൗഹൃദപ്രതീകമാണെന്നും വിശ്വസിച്ചുവരുന്നു. ഗംഗാദേവിയുടെ സാന്നിദ്ധ്യം ഒരു കുളത്തിന്റെ രൂപത്തിലാണ്. കാലിക്കോലും ഓടക്കുഴലുമേന്തിയ ശ്രീകൃഷ്ണഭഗവാനാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം.


വടക്കുപടിഞ്ഞാറേമൂലയിൽ ഒരു ആൽത്തറയിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്ന പ്രതിഷ്ഠയാണിത്. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും ഇവിടെ വിശേഷമാണ്. ഇവിടെനിന്ന് അല്പം മാറിയാണ് ശിവന്റെ മറ്റൊരു ഭാവമായ സ്ഥലീശന്റെ ശ്രീകോവിൽ. സ്ഥലീശനെ തൊഴുന്ന ഭക്തർ അവിടെനിന്ന് വടക്കോട്ട് തിരിഞ്ഞുനിന്ന് തളിപ്പറമ്പ് രാജരാജേശ്വരനെ വന്ദിയ്ക്കുന്നു. തുടർന്ന് പ്രദക്ഷിണം തുടരുമ്പോൾ സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിൽ കാണാം. താരതമ്യേന അടുത്തകാലത്താണ് ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്. എങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ ക്ഷേത്രം ശ്രദ്ധേയമായിട്ടുണ്ട്. ദേവസേനാപതിയും ശിവപുത്രനുമായ സുബ്രഹ്മണ്യൻ കിഴക്കോട്ട് ദർശനമായി വാഴുന്നു. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന സുബ്രഹ്മണ്യൻ, ഇടതുകൈ ചുമലിൽ കൊത്തിവച്ചിരിയ്ക്കുന്നു. വലതുചുമലിൽ വേലുണ്ട്. സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്ന് അല്പം മാറിയാണ് ക്ഷേത്രത്തിലെ വടക്കേ ഗോപുരം. ഇതിലൂടെ ഇറങ്ങിയാൽ ക്ഷേത്രക്കുളത്തിലെത്താം. 'ശക്തികുണ്ഡതീർത്ഥം' എന്നറിയപ്പെടുന്ന അതിവിശാലമായ ഈ കുളം, അഗസ്ത്യ മഹർഷിയുടെ ഹോമകുണ്ഡമായിരുന്നെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഒരിയ്ക്കൽ ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിനിടയിൽ ഒരു ഭാഗത്ത് ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഇതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. ഈ കുളം 2017-ലാണ് പുനരുദ്ധരിച്ചത്. ഇവിടെയാണ് ആർത്തവ, ഗർഭപാത്ര, ഉദരസംബന്ധമായ രോഗദുരിതങ്ങൾ കൊണ്ട് വലയുന്നവർ മീനൂട്ട് നടത്തുന്നത്. വടക്കേ ഗോപുരത്തിന്റെ കിഴക്കുഭാഗത്ത് ഊട്ടുപുര. സാമാന്യം വലിപ്പമുള്ള ഊട്ടുപുരയാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ അന്നദാനം നടത്തിവരുന്നു.


ശ്രീകോവിൽ


ഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടത്തേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഒരു നിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. 150 അടിയോളം ചുറ്റളവുണ്ട് ഈ ശ്രീകോവിലിന്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ സ്വയംഭൂലിംഗവും തൊട്ടപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായി ദേവീപ്രതിഷ്ഠയുമാണ്. ശിവന്റെ ഗർഭഗൃഹം മൂന്ന് മുറികൾക്കുള്ളിലാണ്. ആദ്യത്തെ മുറി ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടുള്ള മൂത്തത് പോലുള്ള പരിചാരകർക്കാണ്. മറ്റ് രണ്ടിടത്തും ശാന്തിക്കാർ മാത്രമേ കയറാവൂ. മൂന്നുമുറികൾക്കും നല്ല വലിപ്പമുണ്ട്. ശിവലിംഗത്തിന് ഏകദേശം മൂന്നടി ഉയരം കാണും. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടന്നിട്ടില്ല. ദേവീപ്രതിഷ്ഠ പഞ്ചലോഹനിർമ്മിതമാണ്. മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. രണ്ട് കൈകളേയുള്ളൂ. അവയിൽ വരദാഭയമുദ്രകൾ ധരിച്ചിരിയ്ക്കുന്നു. രണ്ടിടത്തും ഒരേ മേൽശാന്തി തന്നെയാണ് പൂജ നടത്തുന്നത്. ഈ ശ്രീകോവിൽ പെരുന്തച്ചൻ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ നടന്ന അഗ്നിബാധയിൽ നശിയ്ക്കാതെ അവശേഷിച്ചത് ഈ ശ്രീകോവിൽ മാത്രമാണ്. ശ്രീകോവിലിൽ ചളിയിട്ട് നിറച്ചതുകൊണ്ടാണത്രേ ഇത്.


ശ്രീകോവിലിന്റെ പുറംചുവരുകൾ ദാരുശില്പങ്ങളാൽ അലംകൃതമാണ്. ശിവകഥകൾ, ശ്രീകൃഷ്ണലീല, ദശാവതാരം തുടങ്ങിയവ അവയിൽ പ്രധാനമാണ്. തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്. താരതമ്യേന ചെറിയവയാണ് രണ്ട് പ്രതിഷ്ഠകളും. വടക്കുവശത്ത്, വ്യാളീമുഖത്തോടെ മനോഹരമാക്കിയ ഓവ് നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ, ഓവിനപ്പുറം പ്രദക്ഷിണം പാടില്ല.


നാലമ്പലം


ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശന കവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് ഹോമങ്ങൾ നടക്കുന്നത്. വടക്കേ വാതിൽമാടം വാദ്യമേളങ്ങൾക്കും നാമജപത്തിനും വിശ്രമത്തിനുമായി ഉപയോഗിയ്ക്കുന്നു. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. നിവേദ്യസമയത്ത് ഇവിടെ നിന്ന് അപ്പത്തിന്റെയും പായസത്തിന്റെയും മണമടിയ്ക്കുന്നത് പതിവാണ്. വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു മുറിയിൽ ശിവഭൃത്യനായ ചണ്ഡികേശ്വരന്റെ പ്രതിഷ്ഠയുണ്ട്. ഇതിനടുത്തുള്ള ഒരു മുറിയിലാണ് തൃപ്പൂത്തുകാലത്ത് ദേവീപൂജ നടക്കുന്നത്.


നമസ്കാരമണ്ഡപങ്ങൾ


നാലമ്പലത്തിനകത്ത് ശിവന്റെ നടയിലും ഭഗവതിയുടെ നടയിലും നമസ്കാരമണ്ഡപങ്ങൾ കാണാം. രണ്ടും ചതുരാകൃതിയിൽ പണികഴിപ്പിച്ചതും ചെമ്പുമേഞ്ഞ മേൽക്കൂരയോടുകൂടിയതുമാണ്. ഇവയിൽ കിഴക്കേ നടയിലെ നമസ്കാരമണ്ഡപമാണ് വലുത്. അസാമാന്യ വലിപ്പമുള്ള ഈ മണ്ഡപത്തിൽ ഏകദേശം ഇരുപതിലധികം തൂണുകൾ കാണാം. ഇവയിലെല്ലാം ശില്പരൂപങ്ങൾ ദൃശ്യവിസ്മയം തീർക്കുന്നു. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ കിഴക്കേയറ്റത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ഒരു ശില്പമുണ്ട്. ഏകദേശം ആയിരത്തിയൊന്ന് കലശം വരെ വച്ചുപൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. അത്രയും വലുതാണ് ഈ മണ്ഡപം. എന്നാൽ, പടിഞ്ഞാറേ നടയിലെ മണ്ഡപം ചെറുതും ശില്പകലാനിർമ്മിതികളില്ലാത്തതുമാകുന്നു.


ദേവതാ സങ്കല്പം


തൃച്ചെങ്ങന്നൂരപ്പൻ (പരമശിവൻ)


ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും ഭഗവാന്റെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. മഹാദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്. ഇവിടുത്തെ ശിവനെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്. ധാര, ചതുഃശതം, അപ്പം, അട, ഉമാമഹേശ്വരപൂജ എന്നിവയാണ് തൃച്ചെങ്ങന്നൂരപ്പന്റെ പ്രധാന വഴിപാടുകൾ.


തൃച്ചെങ്ങന്നൂരമ്മ (ഭഗവതി)


പശ്ചിമദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ഭഗവാന് പുറകിലായി പരാശക്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീപാർവ്വതീയെന്നാണ് അറിയപ്പെടുന്നതെങ്കിലും സ്വയംവര പർവതിയായും, ദക്ഷപുത്രിയായ സതിയായും, മഹാകാളിയായും സങ്കല്പമുണ്ട്. ഭഗവതിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയും മംഗല്യവരദായിനിയുമാണ്. ആദിപരാശക്തിയായ ചെങ്ങന്നൂരമ്മയ്ക്ക് പട്ടും താലിയും ചാർത്തുന്നതും മഞ്ഞൾപ്പൊടി കൊണ്ട് അഭിഷേകം നടത്തുന്നതും മീനൂട്ട് നടത്തുന്നതും അതിവിശേഷമാണ്. എങ്കിലും തൃപ്പൂത്തുകാലത്ത് നടത്തപ്പെടുന്ന ഹരിദ്രാപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇത് മറ്റൊരു ക്ഷേത്രത്തിലും നടത്താത്ത വഴിപാടായതിനാൽ ഇതിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. നെയ്പായസം, ലളിതാസഹസ്രനാമാർച്ചന, കുങ്കുമാർച്ചന തുടങ്ങിയവയാണ് ദേവിയുടെ മറ്റ് വഴിപാടുകൾ.


ഉപദേവപ്രതിഷ്ഠകൾ


ഗണപതി


കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്ന വിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ടാകും. ഏതൊരു കർമ്മവും തടസ്സങ്ങളില്ലാതെ തീരാൻ ഗണപതിപൂജയോടെയാണ് ഹിന്ദുക്കൾ തുടങ്ങുന്നത്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കുവശത്ത് കിഴക്കോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.


ദക്ഷിണാമൂർത്തി


ഹൈന്ദവവിശ്വാസപ്രകാരം ശിവന്റെ ധ്യാനരൂപത്തിലുള്ള ഭാവമാണ് ദക്ഷിണാമൂർത്തി. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം കഠിനതപസ്സനുഷ്ഠിയ്ക്കുകയായിരുന്ന ഭഗവാൻ, തന്റെ മുന്നിൽ ആഗ്രഹമുണർത്തിച്ച സനകാദിമുനികൾക്കുമുന്നിൽ ചിന്മുദ്രയോടെ അവതരിച്ചുവെന്നും അതിലൂടെ അവർക്ക് ജ്ഞാനോപദേശം കൊടുത്തെന്നും കഥയുണ്ട്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഗണപതിയോടൊപ്പം തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തിപ്രതിഷ്ഠ. ഇവിടെ തൊഴുന്നത് വിദ്യാഭിവൃദ്ധിയ്ക്ക് നല്ലതാണെന്ന് വിശ്വസിച്ചുവരുന്നു. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും നടത്തപ്പെടുന്നുണ്ട്.


ചണ്ഡികേശ്വരൻ

നീലഗ്രീവൻ

സ്ഥലീശൻ

അയ്യപ്പൻ

സുബ്രഹ്മണ്യൻ

ശ്രീകൃഷ്ണൻ

ഗംഗാദേവി

ഹനുമാൻ

നാഗദൈവങ്ങൾ


തിരുവുത്സവം


ധനുമാസത്തിലെ തിരുവാതിരയിൽ കൊടിയേറി മകരമാസത്തിലെ തിരുവാതിരയിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഇവിടെ. പണ്ട് വേറെയും ചില ക്ഷേത്രങ്ങളിൽ 28 ദിവസം ഉത്സവം ഉണ്ടായിരുന്നു. ഇന്ന് ചെങ്ങന്നൂരിൽ മാത്രമാണ് 28 ദിവസം ഉത്സവമുള്ളത്. 28 ദിവസവും ഗംഭീര ആഘോഷപരിപാടികളുണ്ടാകും. പമ്പാനദിയിലാണ് ആറാട്ട്.


ശിവരാത്രി


കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. ശിവരാത്രി നാളിൽ കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിന്നും എത്തുന്ന അരയ സമുദായത്തിൽ പെട്ടവർ ചെങ്ങന്നൂർ ദേവിയുടെ പിതൃസ്ഥാനീയരായി മഹാദേവന് പരിശപണം നൽകുന്ന ചടങ്ങ് ഇവിടുത്തെ പ്രധാന വിശേഷമാണ്. ഇത് സംബന്ധിച്ചു കേട്ടുവരുന്ന ഐതിഹ്യം പണ്ടുകാലത്ത് ക്ഷേത്രത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ദേവിപ്രതിഷ്ഠ ഉരുകി പോകുകയുണ്ടായി.തുടർന്ന് പല മൂശാരിമാരും പഞ്ചലോഹത്തിൽ പഴയതുപോലെയുള്ള രൂപം ഉണ്ടാക്കുവാൻ ശ്രമിച്ചെങ്കിലും മുൻപുണ്ടായിരുന്ന പോലത്തെ വിഗ്രഹം ഉണ്ടാക്കുവാൻ സാധിച്ചില്ല. തുടർന്ന് നാടുവാഴി തമ്പുരാന് സ്വപ്ന ദർശനമായി താളിയോലകൾ പരിശോദിക്കുവാൻ അരുളിപ്പാട് ഉണ്ടാകുകയും അങ്ങനെ താളിയോല പരിശോധിക്കവേ പെരുംതച്ചൻ എഴുതിയ ഓല ലഭിക്കുകയും ചെയ്തു. അതിൽ ജ്ഞാനിയായ പെരുംതച്ചൻ ഇങ്ങനെ കുറിച്ചിരുന്നു. ഒരിക്കൽ അഗ്നിബാധയാൽ ക്ഷേത്രം നശിക്കുകയും ദേവിപ്രതിഷ്ഠ ഉരുകിപോകുകയും ചെയ്യും, ആയതിനാൽ ദേവിയുടെ മറ്റൊരു പഞ്ചലോഹ വിഗ്രഹം പമ്പാനദിയിലെ പാറക്കടവിന് സമീപമുള്ള കയത്തിൽ നിക്ഷേപിക്കുന്നു എന്ന്. തുടർന്ന് നാട്ടുകാർ കയത്തിൽ മുങ്ങി നോക്കിയെങ്കിലും വിഗ്രഹം ലഭിച്ചില്ല. ആ സമയത്ത് മത്സ്യബന്ധനതിനായി എത്തിയ ആലപ്പാട്ട് അരയന്മാർ ഈ കയത്തിൽ മുങ്ങുകയും വിഗ്രഹം കണ്ടെടുക്കയും ഈ വിഗ്രഹവുമായി ക്ഷേത്രത്തിൽ എത്തുകയും ചെയ്തു. അന്നെദിവസം ശിവരാത്രി ആയതിനാലും; മഹാദേവനു തന്റെ ദേവിയെ അരയന്മാർ നൽകുകയും ചെയ്തതിനാൽ അവർ വർഷംതോറും ശിവരാത്രി നാളിൽ പിതൃസ്ഥാനീയരായി ക്ഷേതതിലെത്തി ദേവന് പരിശപണം നൽകുന്നു. "പരിശം വയ്പ്പ്" എന്നാണു ഈ ചടങ്ങ് അറിയപ്പെടുന്നത്.


തൃപ്പൂത്താറാട്ട്


ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ പ്രസിദ്ധമാണ്‌..... ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂർവ ചടങ്ങാണ്‌.,. ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌..,. പൂജാരി നിർമ്മാല്യം മാറ്റുന്ന അവസരത്തിൽ ഉടയാടയിൽ രജസ്വലയായതിന്റെ പാടുകണ്ടാൽ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. ഭഗവതീ ചൈതന്യത്തെ ബലിബിംബത്തിലേക്ക്‌ മാറ്റിയിരുത്തുന്നു. നാലാംദിവസം രാവിലെ ദേവിയെ ചെങ്ങന്നൂർ പമ്പാനദിക്കരയിലെ മിത്രപ്പുഴക്കടവിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളിക്കുന്നു. തുടർന്ന് പമ്പാനദിയിലെ കുളിപ്പുരയിൽ ദേവിയെ എഴുന്നെള്ളിച്ചിരിത്തുകയും, ആർഭാടപൂർവ്വമായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. 


കടപ്പാട്