2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം” (കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം)



മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം” 
(കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം)

"മണികണ്ഠേശ്വരം (കിഴക്കേക്കര)" ശിവക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രി പരമശിവൻ ആണ് . കിഴക്കോട്ട് ദർശനമായ മുഖ്യവിഗ്രഹം ശിവന്‍റെതാണ്. എന്നിരുന്നാലും ഉപദേവനായ ഗണപതിയുടെ പേരിൽ ആണു ദേവാലയത്തിന്‍റെ  പ്രശസ്തി.

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം എന്ന് ലോക പ്രസിദ്ധി നേടിയ  ക്ഷേത്രമാണിത്...

കൊട്ടാരങ്ങളുടെ കരയായ  കൊട്ടാരക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു..

കൊട്ടാരക്കര എന്ന സ്ഥലനാമം തന്നെ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്ഷേത്ര സമീപമുളള 12 കാൽ കൊട്ടാര മണ്ഡപത്തിൽ വച്ചായിരുന്നു കരക്കാർ തമ്മിൽ ഉത്സവ കാര്യവിചാരങ്ങൾ നടത്തിയിരുന്നത്. കിഴക്കേകരയും പടിഞ്ഞാറേകരയും ആയിരുന്നു ഈ കരകൾ. ‘കൊട്ടാര’ത്തിൽ വച്ച് ‘കര’ക്കാർ നടത്തിയ കാര്യവിചാര സഭയുടെ പ്രാധാന്യം മൂലമാണ് ഇളയിടത്തു സ്വരൂപം എന്ന പേരുമാറി ഈ സ്ഥലത്തിന് കൊട്ടാരക്കര എന്ന പേര് ലഭിച്ചതെന്ന് ഒരഭിപ്രായമുണ്ട്.

രാജാവും കരപ്രമാണികളും കൂടി കൊട്ടാരത്തിനുളളിലിരുന്നാണ് കാര്യവിചാരം നടത്തിയത് എന്നുളളതുകൊണ്ടായിരിക്കാം കൊട്ടാരങ്ങളുടെ സമുച്ചയമായ ഈ പ്രദേശത്തിന് (കരയ്ക്ക്) ‘കൊട്ടാരക്കര’ എന്ന സംജ്ഞാനാമം ലഭിച്ചത്.

കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ്‌ പ്രധാനം.
കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻ‌കര  ശിവക്ഷേത്രവും. 
കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻ‌കര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്‍റെയും അധികാരത്തിലായിരുന്നു...

പടിഞ്ഞാറ്റിൻ‌കരക്ഷേത്രത്തിന്‍റെ  നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്‍റെ  അപേക്ഷ നിരസിച്ചു. സത്യത്തിൽ അദ്ദേഹം ഒരു വിഡ്ഢിയായിരുന്നു! ശിവൻ ഗണപതിയുടെ പിതാവാണെന്നും ഗണപതി വിഘ്നേശ്വരനാണെന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു!

നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് പ്രതിഷ്ഠിക്കുകയും ചെയ്തു...

അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ്‌ ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം"പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ്‌ പ്രശസ്തം.

പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ്‌ എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിൻ അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു.

ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ്‌ ഉണ്ണിയപ്പം.

ഇതേ ഐതിഹ്യം തന്നെ ചെറിയൊരു വ്യത്യാസത്തോടെയും നിലവിലുണ്ട്. അത് ഇപ്രകാരമാണ്..

 കിഴക്കേക്കര ശിവക്ഷേത്രത്തിന്‍റെ നിർമ്മാണച്ചുമതല പെരുന്തച്ചനായിരുന്നു. പ്ലാന്തടിയിൽ താൻ നിർമിച്ച ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ അത് നിഷേധിക്കുകയും ഇവിടെ ശിവനെയാണ്‌ പ്രതിഷ്ഠിക്കേണ്ടത്, ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്‌ ഇല്ല എന്ന് പറയുകയും ചെയ്തു. ക്ഷുഭിതനായ പെരുന്തച്ചൻ ക്ഷേത്രത്തിലെ ശ്രീകോവിലിനു വെളിയിൽ താൻ നിർമിച്ച ഗണപതി വിഗ്രഹം തെക്കോട്ട് തിരിച്ച് പ്രതിഷ്ഠിക്കുകയും ഈ ക്ഷേത്രം ഗണപതിയുടെ പേരിലാവും പ്രശസ്തമാവുക എന്ന് പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞതു ഫലിച്ചു. പിൽക്കാലത്ത് ഈ ക്ഷേത്രം ഗണപതിയുടെ പേരിൽ പ്രശസ്തമായി.

മുഖ്യവഴിപാടുകൾ:-

ഉദയാസ്തമനപൂജ,അഷ്ടദ്രവ്യ ഗണപതിഹോമം,നാളികേരം ഉടയ്ക്കൽ
പുഷ്പാഞ്ജലി,പുഷ്പാർച്ചന,തുലാഭാരം,തിരുമധുരം.

കൊട്ടാരക്കര MC Road ന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..

തൃപ്പാറ മഹാദേവർ ക്ഷേത്രം. പത്തനംതിട്ട ജില്ലയിൽ



തൃപ്പാറ മഹാദേവർ ക്ഷേത്രം...

പത്തനംതിട്ട ജില്ലയിൽ ഏകദേശം 6 കി. മി തെക്ക് മാറി കൈപ്പട്ടൂർ-കോന്നി റോഡിൽ കൈപ്പട്ടൂരിൽ നിന്നും 1 കി.മി കിഴക്കാണ്‌ ത്രിപ്പാറ ശ്രീ മഹാദേവർ ക്ഷേത്രം.

പൗരാണികപരമായും വാസ്തുവിദ്യാപരമായും വ്യത്യസ്തതകളുള്ള ഈ ക്ഷേത്രം അച്ചൻ കോവിൽ ആറിന്‍റെ തീരത്ത്‌ സ്ഥിതിചെയ്യുന്നു..
ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാക്ഷേത്രമാണ് തൃപ്പാറ. അവിടെ നടന്നിരുന്ന “തൃപ്പാറക്കൂട്ടം”വളരെ പ്രസിദ്ധമായിരുന്നു.

ഒരിക്കൽ പാണ്ഡവരുടെ വനവാസ കാലത്ത് വില്ലാളി വീരനായിരുന്ന അർജ്ജുനനെയും ,ഭഗവാൻ ശ്രീകൃഷ്ണനും കൂടി ഒരു പ്രദോഷ ദിവസം വനത്തിലൂടെ സഞ്ചരിക്കുക ആയിരുന്നു . നടന്നു നടന്നു ക്ഷീണിതരായ കൃഷ്നാർജുനന്മാർ നദീതീരത്ത് വിശ്രമിക്കുമ്പോൾ ഇരുവർക്കും കഠിനമായ വിശപ്പു അനുഭവപ്പെട്ടു . അർജ്ജുനൻ നദിക്കരയിൽ ആഹാരം പാകം ചെയ്തു . ഭക്ഷണത്തിന് മുൻപ് സാക്ഷാൽ കൈലാസനാഥനായ പരമശിവനു പൂജ ചെയ്യുക പതിവായതിനാൽ ശിവ ഭക്തനായ പാര്‍ഥന്‍  പൂജയ്യ്ക്കായുള്ളസ്ഥലം ശ്രീകൃഷ്ണ ഭഗവാനോട് അന്വേഷിച്ചു . ഭക്ത വത്സലനായ ഭഗവാൻ തന്‍റെ  പാദങ്ങൾ കാണിച്ചുകൊണ്ട് ശിവ സങ്കല്പത്തിൽ പൂജ ചെയ്തു കൊള്ളുവാൻ ആവശ്യപ്പെട്ടു . അങ്ങനെ ആശ്രിത വത്സലനായ ശ്രീകൃഷ്ണ ഭഗവാന്‍റെ  പാദങ്ങളിൽ കാരുണ്യ വാരിധിയായ സാക്ഷാൽ മഹാദേവനെ അർജ്ജുനൻ പൂജിച്ചു .അങ്ങനെശിവ സാന്നിധ്യമുള്ള തൃപ്പാദങ്ങൾ പിന്നീട് തൃപ്പാറയായി മാറി .

നൂറ്റാണ്ടുകൾക്ക് ശേഷം കാടു പിടിച്ചുകിടന്ന പാറക്കൂട്ടത്തിൽ പുല്ലു അറുക്കാൻ പൊയ ഒരാൾ അരിവാള്ളിനു മൂര്‍ച്ച  കൂട്ടാൻഒരു പാറക്കല്ലിൽ രാകിയപ്പോൾ അതിൽ നിന്നും രക്തം വരികയ്യുണ്ടായി . നാട്ടുകാർ ഈ വിവരം അവിടുത്തെ കരപ്രമാണിയെ അറിയ്യിക്കുകയും പിന്നീടു അവിടുത്തെ ദൈവ സാന്നിധ്യം മനസ്സിലാക്കി പൂജ തുടങ്ങുകയും ചെയ്യ്തു. അങ്ങനെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന തൃപ്പാറ മഹാദേവ ക്ഷേത്രം പഴമയുടെ പര്യായമായി നാടിന്‍റെ  ഐശ്വര്യമായി, മഹാദേവൻ നാട്ടുകാരുടെ തൃപ്പാറ അപ്പൂപ്പനായി ഇന്നും ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹദായകാനായി നിലകൊള്ളുന്നു .

കേരളത്തിലെ ആറു പ്രധാന സര്‍പ്പാരാധന  സ്ഥലങ്ങളിൽ ഒന്നാണ് തൃപ്പാറ മഹാദേവർ ക്ഷേത്രം (വെട്ടിക്കോട് ,ആമേട,മണ്ണറശ്ശാല ,നാഗര്കോവിൽ , തൃപ്പാറ, പാമ്പുമേക്കാട്).. കന്നി മാസത്തിലെ ആയില്യം നാളിൽ ഇവിടുത്തെ നൂറും പാലും തൊഴാൻ വൻ ഭക്തജന തിരക്കാണ് .കുടുംബത്തിലെ സര്‍പ്പ  ദോഷങ്ങൾ മാറാനും ഐശ്വര്യം ഉണ്ടാകാനും വേണ്ടി മഞ്ഞള്‍പൊടി സമര്‍പ്പണം  ധാരാളമായി ഇവിടെ നടക്കുന്നു .

ഈ ക്ഷേത്രത്തിന്‍റെ  മാത്രമായ ഏറ്റവും വലിയ പ്രത്യേകത ആണ് തിടപ്പള്ളിയോടു ചേര്‍ന്ന്  നില്ക്കുന്ന ശ്രീകോവിൽ. സാധാരണ ഗതിയിൽ ശ്രീ കോവിലിന്‍റെ  ആകൃതി സമചതുരമോ വൃത്താകൃതിയോ ആകാം .മേല്ക്കൂര ഇല്ലാത്ത മറ്റു ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും മേല്ക്കൂര ഇല്ലാതെ ദീര്ഘ്ചതുരാകൃതിയിൽ തീര്‍ത്തും കരിങ്കല്ലിൽ പണിത ഈശ്രീകോവിൽ കേരളീയ വാസ്തു വിദ്യയുടെ അഭിമാനമാണ് ...

ശ്രീ കോവിലിന്‍റെ  നടുക്ക് നിന്നും ലേശം പടിഞ്ഞാറു മാറി ഒരു കുഴിയിലാണ് ഇവിടെ പൂജ നടക്കുന്നത്. ഈ കുഴിയിൽ ഭഗവാൻ കൈലാസ നാഥനായ പരമശിവന്‍റെ സങ്കല്പത്തിൽ തുടാകൃതിയിൽ ഉള്ള കരിങ്കൽ ശിലയിൽ ആണ് പൂജ . ഈ ശിലയുടെ ആദ്യാന്തങ്ങൾ വ്യക്തമല്ല . ഭഗവാന്‍റെ  വലതു ഭാഗത്തായി ഉപദേവനായി മൂല ഗണപതിയുടെ മറ്റൊരു അവതാരമായ ചലന ഗണപതിയുടെ പ്രതിഷ്ട്ടയും ഉണ്ട് . കെടാത്ത  ദേവി സങ്കല്പത്തിൽ പ്രധാനമായി അഞ്ചു വിളക്കു മാടങ്ങളും . നാഗരാജാവ് ,നാഗയക്ഷി എന്നെ ഉപ ദേവതകളെയും കുടിയിരുത്തിയിട്ടുണ്ട്‌...

ഭഗവാനെ അഭിഷേകം ചെയ്യുന്ന തീര്ത്ഥം ഓവുവഴി ആറിലെക്കാണ് ചെല്ലുന്നത് . അത് കൂടാതെ ശ്രീ കോവിലിനു അലങ്കാരമായി ധാരാളം കല്‍വിളക്കുകള്‍  ഉണ്ട് .

കൊടിമരത്തിന്‍റെ ഇടതു ഭാഗത്ത് മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂവളമരത്തിനു ഈ ക്ഷേത്രത്തോളം പഴക്കമുണ്ട്..എന്നും കൂവളത്തും കായ ഉള്ള ഏക മരം എന്നത് ഇതിന്‍റെ  മാത്രം പ്രത്യേകതയാണ് . എല്ലാ ദിവസവും നിറയെ കായ്കളോടെ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഈ മരച്ചുവട്ടിൽ, ഭഗവാനെ ശുദ്ധത്തോടും, വൃത്തിയോടും ദര്‍ശിക്കാന്‍  എത്തുന്നവരുടെ ശിരസ്സിൽ എങ്ങും വീഴാതെ മറ്റു സ്ഥലങ്ങളിലേക്ക് പതിക്കുന്നത് ഈ മരത്തിന്‍റെ ദൈവീക ശക്തിയെ വെളിപ്പെടുത്തുന്നു . കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്  വരെ ഈ കൂവള ചുവട്ടിൽ നിന്നും തീര്ത്ഥം  ഉത്ഭവം ഉണ്ടായിരുന്നു . അശുദ്ധയായ ഒരു സ്ത്രീ ആ തീര്ത്ഥം മരച്ചുവട്ടിൽ നിന്നും സ്വീകരിച്ചതിനു ശേഷം അത് നില്ക്കുകയായിരുന്നു ...

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ ആറന്മുള ഗ്രൂപ്പിന്‍റെ കീഴിലുള്ള ഈ ദേവസ്വം ഒരു മേജർ ക്ഷേത്രമാണ്., കൂടാതെ സബ്ഗ്രൂപ്പുമാണ് .ഈ സബ്ഗ്രൂപ്പിന്‍റെ തന്നെ  കീഴിൽ മറ്റൊരു മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഉണ്ട് .

ഓച്ചിറ പരബ്രഹ്മക്ഷേത്രം



      ഓച്ചിറ പരബ്രഹ്മക്ഷേത്രം




ഓച്ചിറ പരബ്രഹ്മക്ഷേത്രം...

കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കൊല്ലം ജില്ലയിലെ  ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം..

ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്‍റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌.., കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം.

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം.ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മ സ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍ അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്...

വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു:-

പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു.

 ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്‍റെ  ഫലമായി പരബ്രഹ്മം മാടൻപോത്തിന്‍റെ  രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു.

മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു. പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിനു തന്‍റെ  വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി.

പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്‍റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും.

പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ്‌ ഓച്ചിറ പടനിലം. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു.

ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌. ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവികമായും ആൽമരത്തിന്‌ പ്രസക്‌തിയുണ്ടായി. ആൽമരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്ന വിശ്വാസത്തിന്‌ പിൻബലം നൽകുന്നു. ക്ഷേത്രത്തിന്‍റെ  ആവിർഭാവം അജ്ഞാതമാണെന്നാണ്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്‌....,..ഓച്ചിറയും പരിസര പ്രദേശങ്ങളിലുള്ള ബുദ്ധമത സംസ്കാരാവശിഷ്ടങ്ങളും പള്ളി എന്നവസാനിക്കുന്ന സ്ഥലനാമങ്ങളുടെ ബാഹുല്യവും ഇതിനുപോൽബലകമായി ചൂണ്ടികാണിക്കപ്പെടുന്നു..

പരബ്രഹ്മ ചൈതന്യത്തിന്‍റെ  മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "കാള"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "ഭസ്മം" ശിവവിഭൂതിയായും "കാള" യെ ശിവ വാഹനമായും" ത്രിശൂലം" ഭഗവാന്‍റെ  ആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ പരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം..

വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവ പണികഴിപ്പിച്ചവയാണ്‌. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കൽപം.

പരബ്രഹ്മമൂര്‍ത്തിക്ക്‌ ക്ഷേത്രം പണിയാന്‍ കായംകുളം രാജാവും തിരുവിതാംകൂര്‍ രാജാവും ശ്രമിച്ചെങ്കിലും നടന്നില്ല. ലോകം നിറഞ്ഞുനില്‍ക്കുന്നതാണല്ലോ പരബ്രഹ്മം. പിന്നെന്തിന്‌ അമ്പലം എന്നായിരിക്കാം ഈശ്വര നിശ്ചയം.

ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌ പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്‌. ...ആൽത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്‌. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.

ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. ..മണ്ണ്‌ പ്രസാദമായി നൽകുന്നതാണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്.ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്.പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു.ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു.ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.

കന്നിയിലെ തിരുവോനത്തിനു കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണവും പ്രസിദ്ധമാണ്.ചിങ്ങത്തിലെ ഓണം കഴിഞ്ഞ് 28 മത് ദിവസം നടക്കുന്നതുകൊണ്ടാണ് ഇതിന്‍ ഈ പേരു വന്നത്.

കൊല്ലം നഗരത്തില്‍ നിന്ന് 34 കി.മീ. അകലെയാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നത് ദേശീയപാത-47 നു സമീപമാണ്.

2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം അഞ്ച്)




ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം അഞ്ച്)

പാണ്ഡ്യേശ വംശ തിലകം കേരളേ കേളി വിഗ്രഹം
ആർത്ത പ്രാണ പരം ദേവം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................

തിരുവാഭരണത്തെ കുറിച്ചും, തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നത് വരെയും പന്തളം ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പോസ്റ്റിൽ ചേർത്തിരിക്കുന്നത് കൊണ്ട് ഘോഷ യാത്രയുടെ സഞ്ചാര ഗതിയെ കുറിച്ച് ഈ ഭാഗത്തിൽ എഴുതുന്നു. കൈപ്പുഴ, കുളനട,  ഉള്ളന്നൂര്‍, ആറന്മുള, പൊന്നിന്‍തോട്ടം, ചെറുകോല്‍ എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഘോഷയാത്ര അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തില്‍ രാത്രിയോട് കൂടി എത്തി ചേരുകയും അന്ന് അവിടെ തങ്ങുകയും ചെയ്യുന്നു. രണ്ടാം ദിവസം ആദ്യം ഇടപ്പാവൂർ ദേവി ക്ഷേത്രത്തിൽഎത്തുംതുടര്‍ന്ന് വഞ്ചിയിൽ പമ്പയാർ കുറുകെ കടന്ന് ആഴിക്കൽ കുന്നുപാറപ്പുറത്തെ സ്വീകരണത്തിൽ പങ്ക് കൊള്ളുംഅവിടുന്ന് വടശ്ശേരിക്കരയിൽ എത്തുംതുടർന്ന് ചെറു കാവ് ദേവി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി സ്വീകരിച്ച് യാത്ര തുടരുന്നുമാടമണ്‍ ക്ഷേത്രം വഴി മടത്തും മുഴിക്കടവ് എത്തുകയുംതുടര്‍ന്ന് പമ്പ തിരികെ കടന്ന് പെരുനാട് ക്ഷേത്രത്തില്‍ എത്തുകയുംആഹാരം കഴിച്ച് വിശ്രമിക്കുകയും ചെയ്യുന്നുമൂന്ന് മണിക്ക് ശേഷം ചെട്ടിയാരുടെ പ്രാര്‍ത്ഥനാലയത്തിലെ സ്വീകരണം കഴിഞ്ഞ് ചെമ്മണ്ണു കയറ്റം തുടങ്ങുന്ന സ്ഥലത്ത് വച്ച് വേലന്‍ ഉറഞ്ഞു തുള്ളി സംഘത്തെ സ്വീകരിക്കും. അതിനു ശേഷം ളാഹാ തോട്ടത്തിലെ ഭക്ത ജനങ്ങളുടെ സ്വീകരണവും, തുടര്‍ന്ന് ളാഹാ വനം വകുപ്പിന്റെ ഓഫീസില്‍ വിശ്രമവും. അങ്ങിനെ രണ്ടാം ദിവസത്തെ യാത്ര അവസാനിക്കും.

തിരുവാഭരണ ഘോഷയാത്ര
മൂന്നാം ദിവസം അതി രാവിലെ രണ്ട് മണിയോടെ തിരുവാഭരണ ഘോഷ യാത്രയാരംഭിച്ച് പ്ലാപ്പള്ളിക്ക് അടുത്തുള്ള തലപ്പാറ മല കോട്ടയില്‍ എത്തുന്നുകോട്ടയെ പ്രദക്ഷിണം ചെയ്ത ശേഷം, അയ്യപ്പ സ്വാമിയുടെ രണ്ടാമത്തെ വളർത്തച്ചനെന്ന് വിശ്വസിക്കുന്ന കൊച്ചു വേലന്‍ (പുലി പാൽ കൊണ്ടു വരാൻ പോകുന്ന അയ്യപ്പ സ്വാമിയേ ഇവൻ നിന്റെയും മകനാണ്, കാത്ത് സംരക്ഷിച്ച് തിരികെ കൊണ്ട് വരണം എന്ന് കരഞ്ഞ് പറഞ്ഞാണത്രെ പന്തളത്തരചൻ കൊച്ചു വേലന്റെ കൈയ്യിൽ ഏൽപ്പിച്ചത്)തിരുവാഭരണങ്ങള്‍ താങ്ങിയിറക്കി പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുംഅതിനു ശേഷം ദക്ഷിണ വാങ്ങിഅദ്ദേഹം തന്നെ തിരുവാഭരണ പെട്ടികള്‍ താങ്ങി ഉയര്‍ത്തി വിടുംതുടര്‍ന്ന് കൊച്ചു വേലനും ഘോഷയാത്രയോടൊപ്പം ശബരിമലക്ക് യാത്രയാകും.

മാടമണ്‍ (വടശ്ശേരിക്കര) ക്ഷേത്രം തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വാഗതമരുളാൻ അണിഞ്ഞൊരുങ്ങി
അതിന് ശേഷം നിലക്കല്‍ ക്ഷേത്രത്തിലെത്തി പ്രഭാത ഭക്ഷണം കഴിക്കുംശേഷം കൊല്ല മുഴി ആദിവാസികളുടെ സ്വീകരണംവലിയാന വട്ടത്ത് മധുര വാസികളായ ഭക്ത ജനങ്ങളുടെ സ്വീകരണം.പിന്നീട് പമ്പയിൽ എത്തി പേടകങ്ങൾ സന്നിധാനത്തേക്ക് അയച്ചിട്ട് തമ്പുരാൻ രാജ മണ്ഡപത്തില്‍ വിശ്രമിക്കുന്നു. രാജ പ്രധിനിധി കുറുപ്പ് തുടർന്നും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.ശബരിപീഠത്തിലെയും ശരംകുത്തിയിലെയും സ്വീകരണത്തിനു ശേഷം സന്നിധാനത്തെത്തുന്നതിരുവാഭരണം, പതിനെട്ടാം പടി ഇറങ്ങി വന്നു ദേവസ്വം പ്രതിനിധികള്‍ സ്വീകരിക്കും, തുടർന്ന് കുറുപ്പ് പതിനെട്ടാം പടി കയറി ചെന്ന് തിരുവാഭരണങ്ങൾ എത്തി ചേർന്നു എന്ന് തന്ത്രിയെയും മേൽ ശാന്തിയെയും അറിയിക്കും. തുടർന്ന് തിരുവാഭരണത്തിലെ പ്രധാന പേടകം മേൽ ശാന്തി ഏറ്റു വാങ്ങി ശ്രീകോവിലിലേക്കുംമറ്റ് പേടകങ്ങള്‍ മാളിക പുറത്തേക്കും ആനയിക്കുന്നുഅപ്പോൾ തന്നെ ചുരികകൾഒഴികെ മറ്റെല്ലാ തിരുവാഭരണങ്ങളും അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും തുടര്‍ന്നാണ്‌ ദീപാരാധനക്ക് നട തുറക്കുന്നത്.

തിരുവാഭരണം സന്നിധാനത്തേയ്ക്ക്
മകര മാസം മൂന്നാം തീയതി ഉച്ച പൂജക്ക് ശേഷം ശബരിമല നടടക്കുകയുംപതിനെട്ടാം പടിയും പ്രദക്ഷിണ മുറ്റവും കഴുകി വൃത്തിയാക്കുകയും ചെയ്യുന്നുഉച്ചക്ക് ഒന്നെരയോടെ പമ്പയില്‍ നിന്ന് തമ്പുരാന്‍(അതുവരെ പന്തളം രാജ പ്രതിനിധി പമ്പ രാജ മണ്ഡപത്തിൽ തങ്ങും)  സന്നിധാനത്തേക്ക് തിരിക്കുംആ സംഘം നാലുമണിയോടെ ശരം കുത്തിയില്‍ എത്തും. വാദ്യമേളം, ആന എന്നിവയുടെ അകമ്പടിയോടെ ദേവസ്വം ബോര്‍ഡിലെ അധികാരികള്‍ തമ്പുരാനെ സ്വീകരിക്കുകയും ചെയ്യുന്നുതമ്പുരാന്‍ നടന്നാണ്‌വരുന്നത് എങ്കിലുംആനപ്പുറത്ത് ആണ്‌ അദ്ദേഹം വരുന്നത് എന്ന സങ്കല്‍പ്പത്തില്‍ ആനയുടെ പുറത്ത് ഒരു വെള്ള വസ്ത്രവും വിരിച്ചിരിക്കുംതിരുവാഭരണ പേടകത്തിലെ ചെറിയ ചുരിക ദേവസ്വം പ്രതിനിധിയില്‍ നിന്ന് സ്വീകരിച്ച് കൊണ്ട്അംഗ വസ്ത്രവും മുണ്ടും പകരം സമ്മാനമായി തമ്പുരാന്‍ നല്‍കുംതുടര്‍ന്ന് സന്നിധാനത്തിലേക്ക് യാത്ര ആരംഭിക്കും. മുന്നില്‍ ചങ്ങല വിളക്ക്, അതിനു പിന്നില്‍ ഉടവാളും പരിചയുമായി കുറുപ്പ്, അതിനു പിന്നില്‍ വലത്തെ കൈയ്യില്‍ ചുരിക പിടിച്ച് കൊണ്ട് തമ്പുരാന്‍, പുറകിനു പരിവാരങ്ങളും.

 തിരുവാഭരണങ്ങൾ
പതിനെട്ടാം പടിയിലെത്തുന്ന രാജ പ്രതിനിധിയെ കിണ്ടിയില്‍ വെള്ളവുംനാളികേരവുമായി മേല്‍ശാന്തി സ്വീകരിക്കുംആ നാളികേരം പതിനെട്ടാം പടിയില്‍ ഉടച്ച്കുറുപ്പിനു പിന്നാലെ ചുരികയുമേന്തി പതിനെട്ടാം പടി കയറി ഇടതു വശത്തു കൂടി നടന്ന് തമ്പുരാന്‍ ശ്രീകോവിലിന്റെ സമീപമെത്തെത്തുന്നുഎന്നിട്ട് അദ്ദേഹം തന്റെ കൈയ്യിലുള്ള ചെറിയ ചുരിക പടിയില്‍ വക്കുകയുംമേല്‍ശാന്തി അതെടുത്ത് ഭഗവാന്റെവലതു ഭാഗത്ത് സ്ഥാപിക്കുകയും ചെയ്യുംഅങ്ങിനെ ഭഗവാന്‍ തിരുവാഭരണം പൂര്‍ണ്ണമായി അണിയും. തുടര്‍ന്ന് ഭഗവാനെയും, കന്നി മൂല ഗണപതിയെയും, മറ്റ് ഉപദേവതമാരെയും കര്‍പ്പൂരാരാധന നടത്തി വന്ദിച്ച ശേഷം പ്രദക്ഷിണമായി വടക്കേ നട ഇറങ്ങി പല്ലക്കില്‍ തമ്പുരാന്‍ മാളികപ്പുറത്തേക്ക് ചെന്ന് കര്‍പ്പൂരാരാധന തൊഴുത് അവിടെയുള്ള രാജമണ്ഡപത്തില്‍ താമസിക്കുന്നു. മകരം ആറുവരെ തമ്പുരാനും പരിവാരങ്ങളും ഇവിടെ താമസിക്കുകയും, രാവിലെയും ഉച്ചക്കും, വൈകിട്ടുമുള്ള പൂജാ സമയങ്ങളില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്നു.


കലിയിൽ കലിദാമോദം നിൻ കഥ പാടി കദനം നീക്കാൻ........ സ്വാമി
കരിമലയിൽ കയറിയിരിക്കും വരപുരുഷാ വരമരുളെണേ........ സ്വാമി
ഉത്രം നക്ഷത്രത്തിങ്കെൽ ഉത്തമം വൃശ്ചിക ലഗ്നത്തിൽ........ സ്വാമി
ശുഭ കൃഷ്ണ പഞ്ചമി പക്കം മണികണ്ഠൻ ശ്രീ അവതാരം........ സ്വാമി
ഒന്നാം തിരു വയസിൽ ഒരടിയായ് പിച്ച നടന്നേ........ സ്വാമി
രണ്ടാം തിരു വയസിൽ ചുണ്ടിൽ തേൻ കൊഞ്ചൽ അണിഞ്ഞേ... സ്വാമി 
മൂന്നാം തിരു വയസിൽ മുടി നീട്ടി കൊണ്ട് നടന്നേ........ സ്വാമി
നാലാം തിരു വയസിൽ നിലവയ്യൻ നീളെ നടന്നേ........ സ്വാമി
അഞ്ചാം തിരു വയസിൽ അഞ്ചാതെ ഭൂതി നിറഞ്ഞേ........ സ്വാമി
ആറാം തിരു വയസിൽ ആറാകും ഇന്ദ്രിയങ്ങൾ വണങ്ങീ........ സ്വാമി
ഏഴാം തിരു വയസിൽ എഴുത്താം വിദ്യ പഠിച്ചേ........ സ്വാമി
എട്ടാം തിരു വയസിൽ ദിക്കെട്ടും ജ്യോതി പൊഴിച്ചേ........ സ്വാമി 
ഒമ്പതാം തിരു വയസിൽ ഓത്ത് ശാസ്ത്രവും ഗ്രഹിച്ചേ........ സ്വാമി
പത്താം തിരു വയസിൽ പയറ്റിനായ് കളരി പുക്ക്........സ്വാമി
പതിനൊന്നാം തിരു വയസിൽ ദേവകളോട് വേദം വാദിച്ചേ..... സ്വാമി
പന്ത്രണ്ടാം തിരു വയസിൽ പാണ്ട്യനിൻ പാദം സേവിച്ചേ........ സ്വാമി
സത്യമായ പൊന്നു പതിനെട്ടാം പടിമുകളിൽ പൊന്നിൻ
തൃക്കൊവിലകത്ത് രത്ന ഭൂഷാദികൾ അണിഞ്ഞു
ചിമുദ്ര ഹസ്തനായ് യോഗ ഭട്ട ബന്ധിതനായ് കോടാനു കോടി
ഭക്തന്മാരുടെ മാനസ പൂജയിൽ നൈയ് അഭിഷേകവുമേറ്റ് 
പത്മ പീഠത്തിൽ യോഗാസനത്തിൽ അമർന്നരുളും നിത്യ ബ്രഹ്മചാരി
ശ്രീ ഭൂതനാഥൻ അകിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകൻ
ശത്രു സംഹാര മൂർത്തി സേവിപ്പോർക്ക് ആനന്ദ മൂർത്തി
അദ്വൈത ഗാത്രാൻ സമന്വയ നേത്രൻ
പാണ്ടി മലയാളം അടക്കി വാണിടും കലിയുഗ വരദൻ
ശബരിമല ശ്രീ ധർമ്മ ശാസ്താവ് സമസ്താപരാധവും
പൊറുത്ത് കാത്തു രക്ഷിക്കണം ഓം ശ്രീ ഹരിഹരസുതൻ
ആനന്ദ ചിത്തൻ അയ്യൻ അയ്യപ്പ സ്വാമിയേ........
ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ................
മകര മാസം അഞ്ചാം തീയതി ഉച്ചയ്ക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തില്‍ നെയ്യഭിക്ഷേകം അവസാനിക്കുംപന്ത്രണ്ട് മണിയോടെ തമ്പുരാനും കൂട്ടരും ക്ഷേത്രത്തിലെത്തി സോപാനത്തിന്റെ തെക്ക് ഭാഗത്ത് നില്‍ക്കുംതുടര്‍ന്ന് കളഭാഭിക്ഷേകവും നിവേദ്യ പൂജയുംഅതിനു ശേഷം തന്ത്രിയില്‍ നിന്ന് പ്രസാദം വാങ്ങി തമ്പുരാന്‍ വലിയമ്പലത്തിന്റെ തെക്കു ഭാഗത്ത് ഇരിക്കുംഇവിടെ വച്ച് തന്ത്രിക്കുംമേല്‍ ശാന്തിക്കുംപാണിശംഖ്വാദ്യം തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കും തമ്പുരാന്‍ ദക്ഷിണ നല്‍കുംശേഷം മേല്‍ ശാന്തിയേയുംതന്ത്രിയേയുംഅധികൃതരേയും താ നടത്തുന്ന കളഭ സദ്യയില്‍ പങ്ക് കൊള്ളാന്‍ ക്ഷണിച്ച ശേഷം മാളികപ്പുറത്തേക്ക് മടങ്ങുന്നുപിറ്റേന്ന് പതിവുള്ള ദര്‍ശനത്തിനു ശേഷം അദ്ദേഹം സന്നിധാനത്തിലേക്ക് താമസം മാറുംഅന്നേ ദിവസം മാളികപ്പുറത്ത് നടക്കുന്ന കളമെഴുത്തു പാട്ടിലും ഗുരുതിയിലും പങ്കെടുക്കുകയും കര്‍മ്മികള്‍ക്ക് ദക്ഷിണ നല്‍കുകയും ചെയ്യുന്നു.

മകര മാസം ഏഴാം തീയതി അഭിക്ഷേക ശേഷം ഗണപതി ഹോമവുംനീരാഞ്ജനവും മാത്രമേ കാണു.പിന്നീട് മേല്‍ശാന്തി അയ്യനെ ശിരോവസ്ത്രം അണിയിച്ച്അമ്പും വില്ലും നല്‍കി തമ്പുരാനുമായി കൂടി കാഴ്ചക്ക് ഒരുക്കുന്നുശ്രീകോവിലിലെ എല്ലാ വിളക്കുകളും കൊളുത്തിഇടതു കൈയ്യില്‍ നീരാഞ്ജനവുമായി മേല്‍ശാന്തി ശ്രീകോവിലിന്റെ കതകിനു മറഞ്ഞ് നില്‍ക്കുംഈ സമയം തമ്പുരാന്‍ സ്വാമിയുമായി കൂടികാഴ്ച നടത്തുകയും കൈകൂപ്പി വിട ചോദിക്കുകയും ചെയ്യുന്നു (വർഷത്തിൽ ഈ ഒരു തവണ അല്ലാതെ പന്തളം രാജ വംശത്തിലെ ആരും നടയ്ക്ക് നേരെ മുമ്പിൽ നിന്ന് തൊഴുവാറില്ല)ഉടന്‍ മേല്‍ ശാന്തി മുന്നോട്ട് വന്ന് വിഗ്രഹത്തിലെ ശിരോ വസ്ത്രവുംഅമ്പും വില്ലും മാറ്റിഭസ്മാഭിക്ഷേകം നടത്തുന്നുതുടര്‍ന്ന് രുദ്രാക്ഷമാലയും ദണ്ഡും അണിയിച്ച് ഭഗവാനെ ധ്യാന നിരതനാക്കുന്നുതുടര്‍ന്ന് മേല്‍ ശാന്തി ശ്രീകോവിലിലെ വിളക്കുകള്‍ ഒന്നൊന്നായി അണക്കുകയുംഒരു ചെറിയ തിരിയില്‍ ദീപം തെളിച്ച് തമ്പുരാനോട് ശ്രീകോവില്‍ അടക്കുന്നതിനു അനുവാദം ചോദിക്കുകയും ചെയ്യുന്നുഅനുവാദം ലഭിക്കുന്നതോടെ കര്‍പ്പൂരം കത്തിച്ച് നടയടച്ച് മേല്‍ശാന്തി താക്കോല്‍ തമ്പുരാനെ ഏല്‍പ്പിക്കുന്നു.

തുടര്‍ന്ന് മുന്നില്‍ ഉടവാളും പരിചയുമായി കുറുപ്പുംപിന്നില്‍ നീരാഞ്ജനവുമായി മേല്‍ ശാന്തിയുംഅതിനു പിന്നില്‍ തമ്പുരാനുമായി ക്ഷേത്രം വലം വക്കുന്നുപിന്നീട് കുറുപ്പും മേല്‍ ശാന്തിയും പതിനെട്ടം പടിയിറങ്ങിയ ശേഷംമേൽ ശാന്തി നല്‍കിയ നാളീകേരം പതിനെട്ടം പടിയിൽ ഉടച്ച് തമ്പുരാനും താഴെയിറങ്ങുന്നു.താഴെയെത്തുന്ന മേല്‍ ശാന്തിയും തമ്പുരാനും പടിഞ്ഞാട്ട് ദര്‍ശനമായി സാഷ്ടാംഗം നമസ്ക്കരിക്കുന്നു.അതിനു ശേഷം തമ്പുരാന്‍ പടിഞ്ഞാറോട്ടുംമേല്‍ശാന്തി കിഴക്കോട്ടും തിരിഞ്ഞ് മുഖാമുഖമായി നിന്ന്,മേല്‍ശാന്തി തമ്പുരാന് ഒരു പണക്കിഴി നല്‍കുകയും ചെയ്യുന്നുആ വര്‍ഷത്തെ വരവു ചിലവ് മിച്ചമാണ്‌ ആ കിഴിയെന്നു സങ്കല്‍പ്പംതുടര്‍ന്ന് അടുത്ത വര്‍ഷം വരെ മാസ പൂജ നടത്തുന്നതിനു താക്കോല്‍ തമ്പുരാന്‍ തിരിച്ച് ഏല്‍പ്പിക്കുകയുംതമ്പുരാനും കൂട്ടരും മടക്ക യാത്ര ആരംഭിക്കുകയും ചെയ്യുന്നുപമ്പയില്‍ ചെന്ന് തിരുവാഭരണവും പല്ലക്കുമായി നിലക്കല്‍ വഴി ളാഹ എസ്റ്റേറ്റിലെത്തി അന്ന് രാത്രി അവിടെ വിശ്രമിക്കുന്നു.

പെരുനാട് അയ്യപ്പ ക്ഷേത്രം
മകര മാസം എട്ടാം തീയതി റാന്നി പെരുനാട് ശ്രാംബിക്കല്‍ കുടുംബനാഥന്റെ ആതിഥേയം സ്വീകരിച്ച് വിശ്രമിക്കുന്നു,  തുടര്‍ന്ന് തിരുവാഭരണത്തെയും തമ്പുരാനെയും പെരുനാട് ക്ഷേത്രത്തിലേക്ക് ആനയിക്കുകയും, അവിടെ വച്ച് തമ്പുരാന്റെ നിര്‍ദ്ദേശ പ്രകാരം തിരുവാഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തുകയും ചെയ്യുന്നുപിറ്റേന്ന് അവര്‍ ആറന്മുള കിഴക്കേ നടയിലുള്ള കൊട്ടാരത്തില്‍ എത്തി ചേരുന്നുഅവിടെ അറ വാതുക്കല്‍ തിരുവാഭരണം ഇറക്കി വച്ച് അന്നവിടെ വിശ്രമിക്കുന്നുപിറ്റേന്നാൾ ആറന്മുളയില്‍ നിന്ന് യാത്ര തിരിച്ച്രാവിലെ എട്ടു മണിയോടെ പന്തളം ക്ഷേത്രത്തിടുത്തുള്ള ആല്‍ത്തറയിൽ എത്തുന്ന ഇവരെ അവിടുത്തെ അയ്യപ്പ സേവാ സംഘം സ്വീകരിക്കുന്നുഅവിടെ നിന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളും,കൊട്ടാരത്തിലെ അംഗങ്ങളും കൂടി അവരെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയുംപ്രദക്ഷിണ ശേഷം തമ്പുരാന്‍ തിരുവാഭരണം സൂക്ഷിക്കുന്ന അറയില്‍ ഉടവാള്‍ വച്ച് കൊട്ടാരത്തിലേക്ക് മടങ്ങുന്നതോടെ ഘോഷ യാത്ര അവസാനിക്കുന്നു.

ഉത്രം നക്ഷത്രം, മകര ജ്യോതിസ്
ഉത്തരായണത്തിന്റെ ആരംഭത്തെ കുറിക്കുന്ന ശുഭ മുഹുർത്തമാണ് മകര സംക്രമം. ഭാരതമൊട്ടുക്കും പല രൂപത്തില്‍ ഈ പുണ്യ വേള ആഘോഷിക്കപ്പെടുന്നു. ഈ പുണ്യ വേളയില്‍ ശബരി മലയില്‍തിരുവാഭരണങ്ങള്‍ അണിയിച്ചു കൊണ്ട് ഭഗവാന് പ്രത്യേക പൂജകളും ദീപാരാധനയും അപ്പിക്കപ്പെടുന്നു. തത്സമയം പൊന്നമ്പലമേട്ടിൽ കാനന വാസനായ സ്വാമിയ്ക്ക് ദേവകളും ഋഷികളും നൽകുന്നദീപാരാധനയാണ് മകര ജ്യോതിസെന്ന് ഐതീഹ്യം. വന വാസികള്‍ നൽകിയിരുന്ന ദീപാരാധനയിരുന്നു മുന്‍ കാലങ്ങളിലെ മകര വിളക്ക് എന്നും പറയപ്പെടുന്നു. എന്നാല്‍ അതിനെ ഒരു രഹസ്യ നാടകം എന്ന നിലയില്‍ അധികാരികള്‍ മാറ്റിയെങ്കില്‍ അത് ശബരിമലയിലെ ഇന്നത്തെ അപചയത്തിന്റെ മറ്റൊരു മുഖം മാത്രമാണ്.

മണ്ഡല പൂജയ്ക്ക് തങ്ക അങ്കി ധരിച്ച് അയ്യപ്പൻ
മണ്ഡല പൂജയ്ക്ക് ചാർത്താൻ തിരുവതാങ്കൂർ രാജാവ് നൽകിയ തങ്ക അങ്കി തിരുവാറന്മുള ക്ഷേത്രത്തിലാണ് സൂക്ഷിക്കുന്നത്. മണ്ഡല പൂജയ്ക്ക് അഞ്ച് ദിനം മുമ്പ് പുലര്‍ച്ചെ 4.30 മുതൽ ആറന്മുള ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ ദര്‍ശനത്തിന്‌ വച്ച ശേഷം ഏഴ് മണിയോടെ കിഴക്കേ നടയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. മൂര്‍ത്തിട്ട ഗണപതി ക്ഷേത്ര നടയിലാണ്‌ ആദ്യ വരവേല്‍പ്പ്‌. പുന്നം തോട്ടം, കോഴഞ്ചേരി വഴി മാരാമണ്‍ തേവലശേരി ക്ഷേത്രത്തിൽ 9.30ന്‌ എത്തും. പാമ്പാടി മണ്‍, കാരം വേലി, ഇലന്തൂർ, ഭഗവതി കുന്ന്‌, ഗണപതി ക്ഷേത്രം വഴി ഉച്ചയ്ക്ക് ഒന്നിന്‌ ഇലന്തൂർ നാരായണ മംഗലം ശാസ്ത ക്ഷേത്രത്തിലെത്തി വിശ്രമിക്കും. ഉച്ചയ്ക്ക് ശേഷം മുഴുവേലി, ഇലവുംതിട്ട, മുട്ടത്തു കോണം, പ്രക്കാനം വഴി രാത്രി 9.45ന് ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിക്കും. രണ്ടാം ദിവസം രാവിലെ 9.30ന്‌ കൊടുന്തറ ക്ഷേത്രത്തിൽ ആദ്യ സ്വീകരണം. അഴൂർ, പത്തനം തിട്ട വഴി രഥ ഘോഷ യാത്ര കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് ഒന്നിന്‌ എത്തും. കുമ്പഴ, ഇളകൊള്ളൂർ, കോന്നി വഴി 7.30ന്‌ മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തും. മൂന്നാം ദിവസം രാവലെ പുറപ്പെട്ട്‌ അട്ടച്ചാക്കൽ, വെട്ടൂർ, മലയാല പുഴ ക്ഷേത്രം, മേക്കൊഴൂർ വഴി റാന്നി രാമപുരം ക്ഷേത്രത്തിലെത്തും. ഇട കുളം, വടശേരിക്കര, മാടമണ്‍ വഴി പെരുനാട്‌ രാത്രി 8.30ന്‌ എത്തി വിശ്രമിക്കും. നാലാം ദിവസം ളാഹ, നിലയ്ക്കൽ, ചാലക്കയം വഴി ഉച്ചയ്‌ക്ക് 1.30ന്‌ പമ്പയിലെത്തും. 3ന്‌ പമ്പയിൽ നിന്നും പുറപ്പെട്ട്‌ ശരം കുത്തിയിൽ എത്തുമ്പോൾ പാരമ്പര്യ ആചാര പ്രകാരം സ്വീകരിക്കും. ശേഷം സന്ധ്യയ്ക്ക് ശാസ്‌താ വിഗ്രഹത്തിൽ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടക്കും. നാൽപ്പത്തൊന്നിന് ചാർത്തിയ ശേഷം തിരികെ തിരുവാറന്മുള ക്ഷേത്രത്തിൽ എത്തിക്കുന്നു. ശബരി മല ക്ഷേത്രത്തിന്റെ മേൽ കൂര ചെമ്പ് തകിട് കൊണ്ടാണ് . 1998 സെപ്റ്റംബറിൽ യുബി ഗ്രൂപ്പ്‌ ചെയർമാൻ വിജയ്‌ മല്യയുടെ വഴിപാടായി മേൽ കൂരയും ചുവരുകളും വാതിലും സ്വർണം പൊതിഞ്ഞു. ഏകദേശം 32 കിലോ ഗ്രാം സ്വർണം വേണ്ടി വന്നു (അന്നത്തെ കണക്കനുസരിച്ച് 18 കോടി രൂപ).

നിലയ്ക്കൽ
ഭഗവാന്റെ പൂങ്കാവനങ്ങളിൽ ഒന്നാണ് നിലയ്ക്കൽ. വർഷന്തോറും കൂടി കൂടി വരുന്ന തീർഥടക പ്രവാഹം കണ്ടു വിറളി പിടിച്ച ചില തൽപ്പര കക്ഷികൾ 1983ൽ നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിനു സമീപംകുരിശ് സ്ഥാപിക്കുകയും തത്ഫലമായി കേരളത്തിൽ അന്ന് വരെ കാണാത്ത സമുദായ സ്പർദ്ധ ഉണ്ടാവുകയും ചെയ്തു. മത സഹിഷ്ണുക്കളായ കൃസ്തീയർ സമയോചിതമായി ഇടപ്പെട്ടത് കൊണ്ട് കുരിശ് അവിടെ നിന്ന് മാറ്റുകയും പൂർവ സ്ഥിതിയിലാവുകയും ചെയ്തുമത, ജാതി, ദേശ ഭേദമന്യേ ഭക്ത കോടികൾ ശബരി മലയിൽ എത്തുന്നത് കണ്ടു അസൂയ പൂണ്ട തൽപ്പര കക്ഷികൾ ചില കുത്സിത പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിന് ഉദാഹരണമാണ് 2012 - '13 തീർഥാടന കാലയളവിൽ മുല്ല പെരിയാർ പ്രശ്നം പറഞ്ഞ് തമിഴ് അയ്യപ്പന്മാരെ മലപ്പുറത്തും തൊടുപുഴയിലും വച്ച് തടഞ്ഞത്. അത് പോലെ തന്നെ അപകട സാധ്യത ഇല്ലാത്ത സ്ഥലമാണ് പുൽ മേട് ഇറങ്ങി താവളത്തിലേയ്ക്ക് വരുന്ന വഴി, അവിടെ വച്ച് 2011 ജനുവരി 14ന് മകര ജ്യോതി കണ്ടിറങ്ങിയവരിൽ നൂറോളം അയ്യപ്പന്മാർ തിക്കിലും തിരക്കിലും മരണമടഞ്ഞ വസ്തുതയിൽ എന്തോ അപാകത കാണാം.

പുൽ മേട് അപകടം നടന്ന സ്ഥലം
ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാ മുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്. ദര്‍ശനം കഴിഞ്ഞു വരുന്ന തീര്‍ഥാടകന്‍,വിളക്ക് കണ്ടേ വീട്ടിൽ തിരിച്ചു കയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പ ദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാ മുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീര ശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം. മാലയൂരുന്നതിന് മന്ത്രമുണ്ട്, അത് ഇതാണ്.
അപൂര്‍വ്വ മചലാരോഹ ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ ദേഹിമേ വ്രത മോചനം

ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ തേങ്ങയുടച്ച് വ്രത മോചനം വരുത്തണം.
ആറ് വർഷത്തെ സമഗ്രമായ പഠനത്തിന് ശേഷമാണ് ശബരിമല ധർമ്മ ശാസ്താവിനെ കുറിച്ച്  ഈ ലേഖനം എഴുതിയത്. ദയവ് ചെയ്ത് കോപ്പിയടിക്കാതിരിക്കുക. ഈ ലേഖനം ഇഷ്ടമായെങ്കിൽ ഫേസ് ബുക്ക്‌, ഗൂഗിൾ പ്ലസ്‌ എന്നിവയിൽ ഷെയർ ചെയ്യുക. ഏതെങ്കിലും പ്രസിദ്ധികരണങ്ങളിൽ ലേഖകന്റെ അനുവാദത്തോട് കൂടി ഈ ലേഖന പരമ്പര ചേർക്കുന്നതിൽ വിരോധമില്ല. അയ്യപ്പ സ്വാമിയേ കുറിച്ച് കൂടുതലാളുകൾ അറിയുന്നത് സന്തോഷകരമല്ലേ. എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ.
പഞ്ചാദ്രീശ്വരി മംഗളം, ഹരിഹര പ്രേമാകൃതെ മംഗളം
പിഞ്ചാലകൃത മംഗളം, പ്രണമതാം ചിന്താമണേ മംഗളം
പഞ്ചാസ്യ ധ്വജ മംഗളം, തൃജഗദാം ആദ്യ പ്രഭു മംഗളം
പഞ്ചാസ്ത്രോപമ മംഗളം, ശ്രുതി ശിരോലങ്കാര സൻമംഗളം