മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്രം”
(കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം)
"മണികണ്ഠേശ്വരം (കിഴക്കേക്കര)" ശിവക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രി പരമശിവൻ ആണ് . കിഴക്കോട്ട് ദർശനമായ മുഖ്യവിഗ്രഹം ശിവന്‍റെതാണ്. എന്നിരുന്നാലും ഉപദേവനായ ഗണപതിയുടെ പേരിൽ ആണു ദേവാലയത്തിന്‍റെ പ്രശസ്തി.
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം എന്ന് ലോക പ്രസിദ്ധി നേടിയ ക്ഷേത്രമാണിത്...
കൊട്ടാരങ്ങളുടെ കരയായ കൊട്ടാരക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു..
കൊട്ടാരക്കര എന്ന സ്ഥലനാമം തന്നെ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്ഷേത്ര സമീപമുളള 12 കാൽ കൊട്ടാര മണ്ഡപത്തിൽ വച്ചായിരുന്നു കരക്കാർ തമ്മിൽ ഉത്സവ കാര്യവിചാരങ്ങൾ നടത്തിയിരുന്നത്. കിഴക്കേകരയും പടിഞ്ഞാറേകരയും ആയിരുന്നു ഈ കരകൾ. ‘കൊട്ടാര’ത്തിൽ വച്ച് ‘കര’ക്കാർ നടത്തിയ കാര്യവിചാര സഭയുടെ പ്രാധാന്യം മൂലമാണ് ഇളയിടത്തു സ്വരൂപം എന്ന പേരുമാറി ഈ സ്ഥലത്തിന് കൊട്ടാരക്കര എന്ന പേര് ലഭിച്ചതെന്ന് ഒരഭിപ്രായമുണ്ട്.
രാജാവും കരപ്രമാണികളും കൂടി കൊട്ടാരത്തിനുളളിലിരുന്നാണ് കാര്യവിചാരം നടത്തിയത് എന്നുളളതുകൊണ്ടായിരിക്കാം കൊട്ടാരങ്ങളുടെ സമുച്ചയമായ ഈ പ്രദേശത്തിന് (കരയ്ക്ക്) ‘കൊട്ടാരക്കര’ എന്ന സംജ്ഞാനാമം ലഭിച്ചത്.
കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ് പ്രധാനം.
കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും.
കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്‍റെയും അധികാരത്തിലായിരുന്നു...
പടിഞ്ഞാറ്റിൻകരക്ഷേത്രത്തിന്‍റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്‍റെ അപേക്ഷ നിരസിച്ചു. സത്യത്തിൽ അദ്ദേഹം ഒരു വിഡ്ഢിയായിരുന്നു! ശിവൻ ഗണപതിയുടെ പിതാവാണെന്നും ഗണപതി വിഘ്നേശ്വരനാണെന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു!
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് പ്രതിഷ്ഠിക്കുകയും ചെയ്തു...
അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ് ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം"പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ് പ്രശസ്തം.
പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ് എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിൻ അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു.
ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ് ഉണ്ണിയപ്പം.
ഇതേ ഐതിഹ്യം തന്നെ ചെറിയൊരു വ്യത്യാസത്തോടെയും നിലവിലുണ്ട്. അത് ഇപ്രകാരമാണ്..
കിഴക്കേക്കര ശിവക്ഷേത്രത്തിന്‍റെ നിർമ്മാണച്ചുമതല പെരുന്തച്ചനായിരുന്നു. പ്ലാന്തടിയിൽ താൻ നിർമിച്ച ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ അത് നിഷേധിക്കുകയും ഇവിടെ ശിവനെയാണ് പ്രതിഷ്ഠിക്കേണ്ടത്, ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന് ഇല്ല എന്ന് പറയുകയും ചെയ്തു. ക്ഷുഭിതനായ പെരുന്തച്ചൻ ക്ഷേത്രത്തിലെ ശ്രീകോവിലിനു വെളിയിൽ താൻ നിർമിച്ച ഗണപതി വിഗ്രഹം തെക്കോട്ട് തിരിച്ച് പ്രതിഷ്ഠിക്കുകയും ഈ ക്ഷേത്രം ഗണപതിയുടെ പേരിലാവും പ്രശസ്തമാവുക എന്ന് പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞതു ഫലിച്ചു. പിൽക്കാലത്ത് ഈ ക്ഷേത്രം ഗണപതിയുടെ പേരിൽ പ്രശസ്തമായി.
മുഖ്യവഴിപാടുകൾ:-
ഉദയാസ്തമനപൂജ,അഷ്ടദ്രവ്യ ഗണപതിഹോമം,നാളികേരം ഉടയ്ക്കൽ
പുഷ്പാഞ്ജലി,പുഷ്പാർച്ചന,തുലാഭാരം,തിരുമധുരം.
കൊട്ടാരക്കര MC Road ന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..