2020, ഡിസംബർ 3, വ്യാഴാഴ്‌ച

വാക്കിന്റെ ശക്തി

 വാക്കിന്റെ ശക്തി

======================

വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിക്ക് രണ്ടു ഗുണങ്ങളാണുള്ളത്, പ്രകാശവും ചൂടും.  നമ്മുടെ വാക്കിനും അതുപോലെ രണ്ടു ഗുണങ്ങൾ ഉണ്ടായിരിക്കണം. കേൾക്കുന്നവർക്ക് അത് അറിവും സന്തോഷവും പകരുന്നതാകണം.  എന്നാൽ, ഈവിധം നല്ല കാര്യങ്ങൾ പറയുന്നവർ ചുരുക്കമാണ്.

നമ്മളിൽ പലരുടേയും വാക്ക് നനഞ്ഞ വിറകു പോലെയോ വാഴപ്പിണ്ടി പോലെയോ ആണ്. അതിൽ നിന്നു പുക മാത്രമേ ഉണ്ടാകൂ. ചിലർക്കു സ്വയം പുകഴ്ത്താനാണ്, ആത്മപ്രശംസ ചെയ്യാനാണ് ഇഷ്ടം. മറ്റു ചിലർക്ക് അന്യരെ നിന്ദിക്കാനും പരിഹസിക്കാനുമാണ് താല്‍പര്യം. അത്തരം വാക്കുകൾ പരസ്പരം വിദ്വേഷവും വൈരവും വളർത്തുന്നൂ.

മഹാഭാരത യുദ്ധത്തിൽ അർജുനനും കർണനും തമ്മിൽ യുദ്ധം നടന്ന ആദ്യ ദിവസം കർണനെ കൊല്ലാൻ അർജുനനു സാധിച്ചില്ല. അന്നു വൈകുന്നേരം യുധിഷ്ഠിരൻ അര്‍ജുനനോടു പറഞ്ഞു.

" കർണനെ കൊല്ലുമെന്ന് നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോൾ എന്തു പറ്റി? കർണനെ കൊല്ലാൻ സാധിക്കാത്ത സ്ഥിതിക്ക് ഇനിയും നിനക്ക് എന്തിനാണീ ഗാണ്ഡീവം? അതു വലിച്ചെറിഞ്ഞേക്കൂ. "

അതുകേട്ട് അർജുനൻ ദേഷ്യം കൊണ്ടു തിളച്ചു മറിഞ്ഞു. അർജുനന് ഒരു പ്രതിജ്ഞയുണ്ട്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാൽ,  അങ്ങനെ ചെയ്യുന്നവരെ കൊല്ലുമെന്ന്.

ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ടയുടനെ അർജുനൻ പെട്ടെന്ന് വാളൂരി  യുധിഷ്ഠിരനെ കൊല്ലാനായി അടുത്തു. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണന്‍ തടുത്തു. ഭഗവാൻ പറഞ്ഞു.

" അർജുനാ, നിൽക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞ ചെയ്തു എന്നത് സത്യം തന്നെയാണ്. എന്നാൽ അതിന് യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയിൽ ആ പ്രതിജ്ഞ നിറവേറ്റാം. "

അതു കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി. ഭഗവാൻ തുടർന്നു.

" യുധിഷ്ഠിരൻ നിന്റെ ജ്യേഷ്ഠനാണ്. ജ്യേഷ്ഠനെ നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണ്. അതുകൊണ്ട്  യുധിഷ്ഠിരനെ നീ നിന്ദിക്കുക. അപ്പോൾ നിന്റെ പ്രതിജ്ഞ പാലിച്ചതിനു തുല്യമാകുകയും ചെയ്യും. ''

അതുകേട്ട് അർജുനൻ എല്ലാം മറന്ന് യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചു കഴിഞ്ഞാണ് അർജുനന് സ്ഥലകാലബോധം വന്നത്.

" പിതൃതുല്യം ബഹുമാനിച്ചിരുന്ന ജ്യേഷ്ഠനെ ഞാൻ കഠിനമായി  നിന്ദിച്ചല്ലോ. ഈ കൊടും പാപത്തിന് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളത്? "

ഇങ്ങനെ ചിന്തിച്ച് അർജുനൻ ആത്മഹത്യ ചെയ്യാൻ ഉറച്ചു. അതിനായി തീ കൂട്ടി അതിൽ ചാടാൻ ഒരുമ്പെട്ടു. അപ്പോഴും ഭഗവാൻ അർജുനനെ തടഞ്ഞു.  ഭഗവാൻ പറഞ്ഞു,

" അർജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. മറ്റൊരു മാർഗമുണ്ട്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ്. ''

ഇതുകേട്ട് അർജുനൻ തന്നെത്തന്നെ വാനോളം പുകഴ്ത്തി. അങ്ങനെ വലിയൊരു ദുരന്തം ഒഴിവായി. അന്യരെ നിന്ദിക്കുകയും, സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോൾ നമ്മൾ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണ് ഈ കഥയിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ആത്മവിശ്വാസം കൊള്ളാം. എന്നാൽ ഞാൻ എല്ലാം ചെയ്തു. എന്റെ കഴിവു കൊണ്ടാണ് വിജയിച്ചത് എന്നു കരുതുന്നത് അബദ്ധമാണ്. സ്വയം പ്രശംസിക്കുമ്പോൾ, മറ്റുള്ളവരുടെ കണ്ണിൽ നമ്മൾ പരിഹാസപാത്രമായിത്തീരുന്നു. അതുകൊണ്ടാണ് ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ് എന്നു പറയുന്നത്.

അടുത്ത ശ്വാസം പോലും നമ്മുടെ കൈയിലല്ല. ''ഞാൻ ഇതാ വരുന്നു'' എന്നു പറഞ്ഞ് അടുത്ത ചുവടു വെക്കുമ്പോഴേക്കും പറയുന്ന ആൾ മറിഞ്ഞു വീണ് മരിച്ചു പോകാം. എല്ലാം ചെയ്യുന്നതു ഞാൻ ആണെന്നു പറയുന്നവർക്ക് സ്വന്തം ശ്വാസം നിലയ്ക്കുന്നത് തടുക്കാൻ കഴിയുമോ? പരമാത്മാവിന്റെ ശക്തി കൊണ്ടാണ് എല്ലാം നടക്കുന്നത്. ആ ഒരു വിശ്വാസവും തിരിച്ചറിവും നമുക്കുണ്ടായിരിക്കണം. ''ഞാൻ ഒരു ബട്ടൺ അമർത്തിയാൽ ലോകം മുഴുവന്‍ നശിക്കും'' എന്ന് അഹങ്കരിക്കുന്നവരുണ്ട്. എന്നാൽ ബട്ടണമർത്താനും നമ്മുടെ കൈ പൊക്കാനും ശക്തി വേണ്ടേ? ആ ശക്തി എവിടെ നിന്നു വരുന്നു? ആ ശക്തിയുടെ സഹായമില്ലാതെ ഒരു വിരൽ പോലും ചലിപ്പിക്കാൻ ആർക്കും സാധ്യമല്ല. നാം ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതുമെല്ലാം ഈശ്വരന്റെ ശക്തി കൊണ്ടാണെന്ന സത്യം നമ്മൾ സദാ ഓർമ്മിക്കണം.

നമ്മൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ എത്രമാത്രം ശ്രദ്ധിക്കണമെന്ന സന്ദേശം കൂടി ഭഗവാന്റെ ഉപദേശത്തിലുണ്ട്. വാക്കുകൾ കൊണ്ട് ഒരാളെ താഴ്ത്തുകയും ഉയർത്തുകയും ചെയ്യാം. വാക്കുകൾ കൊണ്ട് ദുഃഖിതനു ആശ്വാസം ഏകാനും തളർന്നവന് ശക്തി പകരാനും സാധിക്കും. മന്ഥരയുടെ വാക്കുകളാണ് കൈകേയിയെ ഏറ്റവും അധമമായ മാനസിക തലത്തിലേക്കു താഴ്ത്തിയത്. അതേസമയം, ഭഗവാന്റെ വാക്കുകൾ അർജുനന് ശരിയായ ഉൾക്കാഴ്ച്ചയും ഉണർവ്വും പകർന്നു.

അതുപോലെ ജാംബവാന്റെ വാക്കുകൾക്ക് ഹനുമാനിൽ ഉറങ്ങിക്കിടന്ന പൗരുഷത്തെയും വീര്യത്തെയും ഉണർത്താൻ കഴിഞ്ഞു. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു ഹിതവും പ്രിയവും ചെയ്യുന്നതാകണം. സന്ദർഭവും സാഹചര്യവും മനസ്സിലാക്കിയായിരിക്കണം. നമ്മുടെ വാക്കുകൾ ആരോടു പറയുന്നു, എപ്പോൾ പറയുന്നു, എന്തിനു പറയുന്നു, എങ്ങനെ പറയുന്നു ഇതിലെല്ലാം ശ്രദ്ധ വെക്കണം. അങ്ങനെയായാൽ, നമുക്കും ലോകത്തിനും വാക്കുകൾ പ്രയോജനകരമാകും. സ്‌നേഹവും വിവേകവും ഒത്തിണങ്ങിയ വാക്കുകൾ അമൃതസമാനം തന്നെയാണ്.

ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല

 ശ്രീ കൃഷ്ണൻ എന്തുകൊണ്ട് പാണ്ഡവരെ ശകുനിയുടെ കള്ളച്ചൂതുകളിയിൽ നിന്ന് രക്ഷിച്ചില്ല

ഒന്നാം  ഭാഗം
------------------------
മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ഉദ്ധവർ.
-------------------------------------------------------------------------


കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ്  വളർന്നത്.  ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.

മഹാഭാരത യുദ്ധം കഴിഞ്ഞിട്ട്  അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.

ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.

"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.

അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും. 

അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."

ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.

ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും  പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.

ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.

"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ  ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.

മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"

ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.

"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.

അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ  ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.

ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."

*********
രണ്ടാം ഭാഗം
*********

ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"

മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.

"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."

ഉദ്ധവർ:  "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.

അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.

അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.

ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.

അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?

എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?

അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.

അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ  ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ  അങ്ങേക്ക് രക്ഷിക്കാമായിരുന്നു.

ചൂതുകളി നടക്കുന്ന രാജസഭയുടെ  വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ  സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ  തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.

ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം  സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.

അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.

ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.

അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ  ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?

അങ്ങ് എന്താണ് സംരക്ഷിച്ചത്?

അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?

ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"

കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ  കൃഷ്ണന്റെ ഉത്തമഭക്തനായ  ഉദ്ധവരുടെ  കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.

നമുക്കെല്ലാവർക്കും വേണ്ടിയാണ്  ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.
*********
മൂന്നാം ഭാഗം
*********

ഉദ്ധവരുടെ ഈ ചോദ്യങ്ങൾ കേട്ട് ഭഗവാൻ കൃഷ്ണൻ പുഞ്ചിരിച്ചു.

"പ്രിയമുള്ള ഉദ്ധവാ, വിവേകമുള്ളവർ (ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ) വിജയിക്കുമെന്നതാണ് ഈ ലോക നിയമം.

ചൂതുകളിയുടെ കാര്യത്തിൽ ദുര്യോധനൻ വിവേകം കാണിച്ചപ്പോൾ ധർമ്മപുത്രർ വിവേകമില്ലാത്ത പെരുമാറി. അങ്ങനെയാണ് ധർമ്മപുത്രർ ചൂതിൽ തോറ്റത്."

ഉദ്ധവർക്ക് കൃഷ്ണൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. ഉദ്ധവരുടെ ഭാവം കണ്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ തുടർന്നു.

"ദുര്യോധനന്റെ കയ്യിൽ വാതുവയ്ക്കാൻ വേണ്ടുവോളം ധനവും, സ്വത്തുക്കളും ഉണ്ടായിരുന്നെങ്കിലും, ചൂതുകളിയിൽ ദുര്യോധനൻ സമർഥനായിരുന്നില്ല.

അതുകൊണ്ടു തന്നെ, ദുര്യോധനൻ, തന്റെ മാതുലനനും ചൂതിൽ വിരുതനുമായ ശകുനിയെ കളിക്കാനിരുത്തുകയും, വാതുവയ്ക്കാനുള്ള  ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം കഴിവും കഴിവുകേടും മനസിലാക്കുകയും അതനുസ്സരിച്ചു പ്രവർത്തിക്കുകയും ചെയ്യുക  - ഇതാണ് വിവേകം.

ഇപ്രകാരം തന്നെ യുധിഷ്ഠിരനും വിവേകപൂർവം ചിന്തിക്കാമായിരുന്നു. അയാൾക്ക്‌ പകരം അയാളുടെ മച്ചുനനായ ഞാൻ ശകുനിയോട് ചൂത്കളിക്കുമെന്ന് പറയാമായിരുന്നു.

ഉദ്ധവാ, ഞാനും ശകുനിയും നേരിട്ട് ചൂതുകളിച്ചിരുന്നെങ്കിൽ, ആര് ജയിക്കുമായിരുന്നു?

ഞാൻ പറയുന്ന സംഖ്യകൾ ശകുനിയുടെ പകിടയിൽ തെളിയുമോ, അതോ ശകുനി പറയുന്ന സംഖ്യകൾ ഞാൻ ഉരുട്ടുന്ന പകിടയിൽ തെളിയുമോ?

അതുപോട്ടെ, കള്ളനായ ശകുനിയോട്  ചൂതുകളിക്കാൻ എന്നെ ഇരുത്തണമെന്നു യുധിഷ്ഠിരൻ ചിന്തിച്ചില്ലായെന്ന കാര്യം ഞാൻ ക്ഷമിക്കാം. എന്നാൽ വിവേകശൂന്യനായിത്തീർന്ന യുധിഷ്ഠിരൻ മറ്റൊരു തെറ്റും കൂടി ചെയ്തു.

അയാൾ, ഞാൻ ചൂതുകളി നടക്കുന്ന സഭയിൽ കടന്നുവരരുതേ എന്ന്  പ്രാര്ഥിക്കുകകൂടി ചെയ്തു. അയാളുടെ ഭാഗ്യഹീനത കാരണമാണ് ചൂതുകളിയിൽ അടിക്കടി തോല്കുന്നതെന്നത് ഞാൻ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു.

യുധിഷ്ഠിരൻ സ്വന്തം പ്രാർത്ഥനകൊണ്ട് എന്നെ ആ സഭയുടെ കവാടത്തിനുവെളിയിൽ കെട്ടിയിട്ടു, അതുകാരണം സഭയ്ക്കുള്ളിൽ കടക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.

ആരെങ്കിലും ഒരാൾ  ഞാൻ സഭയ്ക്കുള്ളിലേക്കു വരണമേ എന്ന്‌ പ്രാർത്ഥിക്കുമെന്ന്  പ്രതീക്ഷിച്ചു രാജസഭാ കവാടത്തിനു പുറത്തു ഞാൻ കാത്തുനിന്നു.

ഭീമനും, അർജുനനും, നകുലനും, സഹദേവനും എന്നെപ്പറ്റി മറന്നു. പകരം അവർ ദുര്യോധനനെ ശപിക്കുകയും സ്വന്തം ദൗർഭാഗ്യത്തെ പഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പാണ്ഡവർ കളിയിൽ പൂർണമായി പരാജയപ്പെട്ട ശേഷം, ദുര്യോധനന്റെ ആജ്ഞ അനുസരിച്ചു ദുശ്ശാസനൻ ദ്രൗപദിയെ  മുടിയിൽ പിടിച്ചു വലിച്ചിഴച്ചപ്പോൾ പോലും അവൾ  എന്നെ വിളിച്ചില്ല.

ദുശ്ശാസനന്റെ പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ സഭയിലുള്ളവരോട് സ്വയം വാദിച്ചു ജയിക്കാനാണ് അവൾ ശ്രമിച്ചത് . അപ്പോഴും അവൾ എന്നെ വിളിച്ചതേയില്ല.

അവസാനം ദുശ്ശാസനൻ അവളെ വിവസ്ത്രയാക്കാൻ ശ്രമിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് അവൾക്കു ബുദ്ധിയുദിച്ചത്. അവൾ സ്വന്തം കഴിവിലുള്ള അമിത വിശ്വാസം ഉപേക്ഷിച്ചു - കൃഷ്ണാ, കൃഷ്ണാ അഭയം തരണേ  എന്ന് ഉറക്കെ എന്നെ വിളിച്ചു പ്രാർത്ഥിച്ചു.

അതുവരെ സഭയിൽ കടക്കരുതേ എന്ന പ്രാർത്ഥനയാൽ തളച്ചു കിടക്കപ്പെട്ടിരുന്ന എനിക്ക് അപ്പോഴേ സഭയിൽ പ്രവേശിക്കാനും ദ്രൗപദിയുടെ അഭിമാനം രക്ഷിക്കാനും ഉള്ള അവസരം കിട്ടിയുള്ളൂ.

എന്നെ വിളിച്ച ഉടനെ ഞാൻ സഭയിൽ എത്തി, ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു.

ഇതിൽ കൂടുതൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഇവിടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?"

കൃഷ്ണൻ  ഈ ചോദ്യത്തിൽ തന്റെ മറുപടി അവസാനിപ്പിച്ചു.

*********
നാലാം ഭാഗം
*********

"നല്ല വിശദീകരണം കണ്ണാ. എനിക്ക് ഇപ്പോൾ കൂടുതൽ മനസ്സിലായി. എങ്കിലും എന്റെ സംശയങ്ങൾ പൂർണ്ണമായി തീർന്നില്ല. ഞാൻ മറ്റൊന്ന് കൂടി ചോദിക്കട്ടെ?" ഉദ്ധവർ ചോദിച്ചു.

ആവട്ടെ എന്ന് കൃഷ്ണൻ സമ്മതവും നൽകി.

"ഇപ്പോൾ പറഞ്ഞത് ശരിയാണെങ്കിൽ, അങ്ങയെ വിളിച്ചാൽ മാത്രമേ അങ്ങ് വരികയുള്ളു എന്നാണോ അങ്ങ് പറഞ്ഞതിന്റെ അർഥം?

ആപത്തിൽ പെടുന്നവരെ രക്ഷിക്കാനും ധർമ്മം സംരക്ഷിക്കുവാനുമായി വിളിക്കാതെതന്നെ അങ്ങ് വരികയില്ലേ?"  ഉദ്ധവർ ചോദിച്ചു.

ശ്രീ കൃഷ്ണൻ പുഞ്ചിരിച്ചുകൊണ്ട്  ഇപ്രകാരം പറഞ്ഞു.

“ഉദ്ധവാ, ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമ്മത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

ഓരോരുത്തരുടെയും കർമ്മം ഞാനല്ല നിശ്ചയിക്കുന്നത്. ഒരാളുടെയും  കർമ്മത്തിൽ ഞാൻ ഇടപെടാറുമില്ല.

ഞാൻ വെറും സാക്ഷി മാത്രം. ഞാൻ നിന്നോടൊപ്പം അടുത്തു നിന്നുകൊണ്ട് എന്തൊക്കെ നടക്കുന്നുവോ  അവയൊക്കെ നിരീക്ഷിക്കുന്നു. അതാണ് എന്റെ ധർമ്മം."

ഇതു കേട്ട് ഉദ്ധവർ ഇങ്ങനെ പറഞ്ഞു.

"ശരി കൃഷ്ണാ, കൊള്ളാം.
അങ്ങനെയാണെങ്കിൽ, അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ പാപ കർമങ്ങളും നിരീക്ഷിക്കുന്നു; ഞങ്ങൾ കൂടുതൽ കൂടുതൽ പാപങ്ങൾ ചെയ്യുമ്പോൾ അങ്ങ് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അങ്ങനെ ഞങ്ങളെ കൊണ്ട് കൂടുതൽ തിന്മകൾ ചെയ്യിച്ച്‌, ഞങ്ങൾ കൂടുതൽ പാപഭാരം ഏറ്റി കഷ്ടത അനുഭവിക്കട്ടെ എന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്?"

ഇതു കേട്ട് ശ്രീ കൃഷ്ണൻ ഇങ്ങനെ പറഞ്ഞു.

"ഉദ്ധവാ, അങ്ങയുടെ വാക്കുകളിൽ അടങ്ങിയിട്ടുള്ള, ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കൂ.

ഞാൻ എപ്പോഴും സർവം സാക്ഷിയായി തന്റെ കൂടെയുണ്ട് എന്ന് ഓരോനിമിഷവും അറിയുകയും പൂർണമായി ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിന് എങ്ങനെ തെറ്റുകളോ തിന്മയോ ചെയ്യാൻ കഴിയും? അങ്ങനെയുള്ള ഒരാളിന് ഒരിക്കലും അധർമ്മം ചെയ്യുവാൻ കഴിയുകയില്ല.

എന്നാൽ പലരും ഈ പരമാർത്ഥം മറക്കുകയും, എന്റെ അറിവില്ലാതെ അവർക്കു സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിചാരിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിന്തിക്കുമ്പോഴാണ് വിവേകശൂന്യതയും തെറ്റുകളും തിന്മയും സംഭവിക്കുന്നത്.

ഞാൻ അറിയാതെ ചൂതുകളിക്കാൻ  കഴിയും എന്ന് വിചാരിച്ചതാണ് യുധിഷ്ഠിരൻറെ ബുദ്ധിശൂന്യത.

ഞാൻ എല്ലാവരോടൊപ്പവും സാക്ഷി യായി എപ്പോഴും ഉണ്ടാവും എന്ന് ധർമ്മപുത്രർ അറിഞ്ഞിരുന്നുവെങ്കിൽ ചൂതുകളിയുടെ ഫലം വേറൊന്നാവുമായിരുന്നില്ലേ?"

കൃഷ്ണന്റെ മാസ്മരികമായ ഈ വിശദീകരണം കേട്ടു വാക്കുകൾ കിട്ടാതെ ഭക്തിയിൽ മുഴുകി ഉദ്ധവർ നിന്നുപോയി.

അവസാനം, ഉദ്ധവർ പറഞ്ഞു "കേശവാ, എന്തൊരു ആഴമുള്ള തത്വം, എന്തൊരു വലിയ സത്യം."

*********
അഞ്ചാം  ഭാഗം
     - വിശദീകരണം
*********

പൂജ നടത്തുന്നതും, പ്രാത്ഥിക്കുന്നതും, സഹായത്തിനായി ഈശ്വരനെ വിളിക്കുന്നതും എല്ലാം നമ്മുടെ വിശ്വാസമാണ്.

ഈ പ്രപഞ്ചത്തിൽ യാതൊന്നും പ്രപഞ്ച സൃഷ്ടാവിന്റെ അറിവോടെയല്ലാതെ ഒരു തലനാരിഴ പോലും നീങ്ങുകയില്ല എന്ന് നമ്മൾ പരിപൂർണമായി ഉൾകൊണ്ടുകഴിഞ്ഞാൽ പിന്നെ ആ സൃഷ്ടാവിന്റെ സാന്നിദ്ധ്യo എന്തിലും നമുക്ക് കാണാതിരിക്കാൻ പറ്റുമോ?

ഇതു മറന്നിട്ട് നമുക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?

ഈ സന്ദേശം തന്നെയാണ് ശ്രീ കൃഷ്ണൻ ഭഗവത്‍ഗീതയിലൂടെയും അര്ജുനന് പകർന്നു കൊടുത്തത്.

കുരുക്ഷേത്രത്തിൽ ശ്രീ കൃഷ്ണൻ അർജുനന്റെ ഉപദേഷ്ടാവും, തേരാളിയുമായിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും അർജുനനുവേണ്ടി യുദ്ധത്തിൽ ആയുധമേറ്റിയില്ല.

ഏകാദശി

 


ഏകാദശി

==================



ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്.

ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം.


" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-


അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.


സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം

ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.


 മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ  മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ്  ശയന ഏകാദശി.... ഇതിനെ പത്മ ഏകാദശി എന്നും പറയും.... മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. വ്രതാനുഷ്ഠാനം കൊണ്ട് അഭിലാക്ഷസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും. ആയതിനാൽ ഹൈന്ദവ ധർമ്മ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും... അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഹൈന്ദവ ധർമ്മ ക്ഷേത്രത്തിൽ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം....

ആരതി ഉഴിയൽ

 



ആരതി ഉഴിയൽ

===============


ഹിന്ദു ആചാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കർമ്മമാണ് ആരതി. ആരതിയുഴിഞ്ഞാണ് പല ഹൈന്ദവ വിവാഹത്തിലും വധൂ വരന്മാരെ എതിരേല്‍ക്കുന്നതും. വളരെ വിശുദ്ധിയുള്ള ഒരു കര്‍മ്മമാണ് ആരതി. ഇത് വെറുതെ വിളക്കു കത്തിച്ച് ഉഴിയുക മാത്രമല്ല. ആരതി വളരെ കൃത്യമായി ചെയ്താലേ ഗുണം ലഭിയ്ക്കൂ. ഏത് കർമ്മം ആയാലും അത് ആ വിധി പ്രകാരം ചെയ്‌താൽ മാത്രമേ ഗുണം ലഭിക്കൂ. ആരതിയുഴിയുമ്പോഴും ഇത് ബാധകമാണ്.


ഹൃദയത്തിന്റെ ഭാഗത്തു നിന്നും തുടങ്ങി വൃത്തത്തില്‍ പുരികത്തിന്റെ നടുഭാഗത്തു കൂടി ആരതി ഉഴിഞ്ഞു പൂര്‍ത്തിയാക്കണം. ലോഹത്തിന്റെ പാത്രത്തിലോ തളികയിലോ വേണം ആരതിയുഴിയാന്‍. ആരതിയുഴിയുന്നതിന് പ്രത്യേക പാത്രവും ലഭിക്കും. ആരതിത്തട്ടില്‍ പൂക്കളും നെയ്യിലോ എണ്ണയിലോ മുക്കി കത്തിച്ച വിളക്ക്, കര്‍പ്പൂരം എന്നിവയും വേണം. ആരതിയുഴിയുന്നത് ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി എന്നിങ്ങനെ പ്രകൃതിയിലെ അഞ്ചു ഘടകങ്ങള്‍ക്കും കൂടി വേണം. ഭഗവാന് ഉഴിഞ്ഞ ആരതി പുറത്തേയ്ക്കു കാണിച്ച് ഇവയേയും ഉഴിയാം. അഞ്ചു തിരിയിട്ട വിളക്കുകള്‍ തെളിയിച്ചും ആരതിയുഴിയാം. ഇങ്ങനെ ചെയ്യുമ്പോള്‍ സത്വം രജസിലേയ്ക്കു മാറുന്നു. ഇത് ഒരു തരം കാന്തിക പ്രഭാവമുണ്ടാക്കും. ഇത് ആരതിയുഴിയുന്നവരുടേയും ഇതിനു സമീപത്തുള്ളവരുടേയും ശരീരത്തിലേയ്ക്കു പ്രവഹിക്കും. തരംഗകവചം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യും.

നേരേ വായിച്ചാൽ ശ്രീരാമൻ, തിരിച്ചു വായിച്ചാൽ ശ്രീകൃഷ്ണൻ ========================================================

 



നേരേ വായിച്ചാൽ ശ്രീരാമൻ, തിരിച്ചു വായിച്ചാൽ ശ്രീകൃഷ്ണൻ

========================================================



നേരേ വായിക്കുമ്പോൾ രാമകഥ. എന്നാൽ തിരിച്ചു വായിക്കുമ്പോൾ, അതേ വരികൾ കൃഷ്ണകഥ ആയി മാറുന്നു. കേട്ടിട്ടുണ്ടോ ആ വരികൾ?


പതിനേഴാം നൂറ്റാണ്ടിൽ, തമിഴ്നാട്ടിൽ ജീവിച്ചിരുന്ന, കവി വെങ്കിടാധ്വരിയുടെ രാഘവ യാദവീയം എന്ന സംസ്കൃത കാവ്യമാണ് ഈ അദ്ഭുത രചന.


വെങ്കിടാധ്വരിയുടെ പിൻ തലമുറക്കാരൻ ശഠകോപതാതാചാര്യ, ആ കാവ്യത്തിന്റെ പ്രത്യേകത കുറേക്കൂടി പ്രസിദ്ധമാക്കണമെന്ന ആഗ്രഹത്തിലാണ്,


ശ്രീശങ്കര സംസ്കൃത സർവ കലാശാലയുടെ തൃശ്ശൂർ കേന്ദ്രത്തിൽ ന്യായം വിഭാഗം അധ്യാപകനായത്.


രാഘവ യാദവീയത്തിലെ ആദ്യ ശ്ലോകത്തിന്റെ രണ്ടു ഭാഗങ്ങൾ ഇങ്ങനെ:-


വന്ദേഹം ദേവം തം ശ്രിതം രന്താരം കാലം ഭാസാ യഃ രാമോ രാമാധീരാപ്യാഗോ ലീലാമാരായോധ്യേവാസേ


ഇതേ വരികൾ തിരിച്ചിട്ടാൽ ഇപ്രകാരമായിരിക്കും.


സേവാധ്യേയോ രാമാലാലീ ഗോപ്യാരാധീമാരാമോരാഃ യഃ സാഭാലങ്കാരം താരം തം ശ്രിതം വന്ദേ ഹം ദേവം


ആദ്യ ഭാഗത്തിലെ രണ്ടാംവരിയിലെ, അവസാന അക്ഷരം മുതൽ തിരിച്ചു വായിച്ചാൽ, രണ്ടാം ശ്ലോകമായി മാറുന്നതിലാണ് ഈ കാവ്യത്തിലെ ഒളിഞ്ഞിരിക്കുന്ന അദ്ഭുതം.


വെറുതെ അക്ഷരം തിരിച്ചെഴുതുക മാത്രമല്ല വെങ്കിടാധ്വരി ചെയ്തത്. തിരിച്ചെഴുതിയ രണ്ടാം ശ്ലോകത്തിൽ, ശ്രീകൃഷ്ണനാണ് പ്രതിപാദ്യമായത്. ആദ്യ ശ്ലോകം, ശ്രീരാമ കേന്ദ്രിതമാണ്. ഇങ്ങനെയുള്ള 30 പദ്യങ്ങളാണ് രാഘവ യാദവീയത്തിൽ ഉള്ളത്.


ശ്ലോകത്തിന്റെ ആദ്യ ഭാഗത്തിന്റെ അർത്ഥം അറിയണ്ടേ?


അയോധ്യയെ വെടിഞ്ഞ്, സീതയെ അന്വേഷിച്ച്‌, മലയ പർവതത്തിലൂടെ യാത്ര ചെയ്ത ദേവനെ ഞാൻ വന്ദിക്കുന്നു.


രണ്ടാം ഭാഗത്തിന്റെ അർത്ഥം ഇപ്രകാരം:-


ഗോപികകളാൽ ആരാധിക്കപ്പെടുന്നവനും, സ്ത്രീകളെ ആനന്ദിപ്പിക്കുന്നവനും, മാറിൽ ലക്ഷ്മീദേവി കുടികൊള്ളുന്നവനുമായ ദേവനെ, ഞാൻ വന്ദിക്കുന്നു.


സങ്കീർണ്ണവും അതിസൂക്ഷ്മവുമായ നിർമിതിയായിട്ടാണ് ഈ കൃതിയുടെ സ്ഥാനം.


സാമാന്യം വലിയ ശ്ലോകങ്ങളിലും, കവി ഇത്തരം ഭാഷാവിനോദം, സൂക്ഷ്മതലത്തിൽ നിറവേറ്റുന്നുണ്ട്.


ഒരു ഉദാഹരണം:-


രാമനാമാ സദാ ഖേദഭാവേ ദയാവാനതാപീനതേജാരിപാവനതേ കാദിമോദാസഹതാസ്വഭാസരസാമേസുഗോരേണുകാഗാത്രജേ ഭൂരുമേ


ഈ ശ്ലോകം, ഇനി തിരിച്ചു വായിച്ചാൽ ഇങ്ങനെ:


മേരുഭൂജേത്രഗാകാണുരേഗോസുമേസാരസാ ഭാസ്വതാഹാസദാമോദികാ തേന വാ പാരിജാതേന പീത നവാ യാദവേ ഭാദഖേദാസമാനാമരാ


ഈ രണ്ടു ശ്ലോകങ്ങളിലും, ആദ്യത്തേത് രാമപരവും, രണ്ടാമത്തേത് കൃഷ്ണപരവുമാണ്.


മൈക്രോസർജറിയുടെ, അതിസൂക്ഷ്മ ഭാവത്തിൽ, ഭാഷയെ സംവിധാനം ചെയ്യുന്ന ഈ കൃതി, വിസ്മയിപ്പിക്കുന്നതാണെന്ന്, കാലടി ശ്രീശങ്കര സർവ കലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം അധ്യാപകൻ, ഡോ. വി.ആർ. മുരളീധരൻ അഭിപ്രായപ്പെട്ടു.


കാഞ്ചീപുരം സ്വദേശിയാണ് വെങ്കിടാധ്വരി. വിശ്വഗുണാദർശ ചമ്പുവാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കൃതി. 16 വർഷമായി, തൃശ്ശൂരിലെ കേന്ദ്രത്തിൽ അധ്യാപകനായ ശഠകോപതാതാചാര്യയുടെ, അച്ഛൻ വഴിയുള്ള ബന്ധുവാണ് വെങ്കിടാധ്വരി.


കാഞ്ചീപുരത്തിന് പട്ടിന്റെ പകിട്ടിനു മുൻപ്, സമ്പന്നമായ സംസ്കൃത പശ്ചാത്തലവും ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു. അത്യന്തം സുന്ദരമായ ഈ സൃഷ്ടിയെപ്പറ്റി, അറിഞ്ഞിരിക്കുക.

അറിയാമോ ?പുരാതനകേരളത്തിലെ നാടൻ ദേവതാനാമങ്ങൾ

 


 അറിയാമോ ?പുരാതനകേരളത്തിലെ നാടൻ ദേവതാനാമങ്ങൾ

=========================================================


എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത് .ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാദ്ധ്യദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട് .ദേവതകളെ ദേവഗൃഹം,അസുരഗൃഹം,ഗന്ധർവ്വഗൃഹം,യക്ഷഗൃഹം,പിശാച്ഗൃഹം,ബ്രഹ്മരക്ഷസ്,പിതൃഗൃഹം,ഗുരു- വൃദ്ധഗൃഹം,സർപ്പഗൃഹം,പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.അവയിൽ ചിലതിനെ പരിചയപ്പെടുത്താം.


അമരകോശത്തിൽ വിദ്യാധരന്മാർ,അപ്സരസ്സുകൾ,യക്ഷന്മാർ,രാക്ഷസന്മാർ,ഗന്ധർവ്വന്മാർ,കിന്നരന്മാർ,പിശാചന്മാർ,ഹുഹ്യകന്മാർ,സിദ്ധന്മാർ,ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.


തന്ത്രസമുച്ചയാദിഗ്രന്ഥങ്ങളിൽ ശിവൻ,വിഷ്ണു,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.


ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ,കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി,ഭദ്രകാളി, വീരഭദ്രൻ,ക്ഷേത്രപാലൻ,ഭൈരവൻ തുടങ്ങിയവരാണ്.

താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്.ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്.യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.


യക്ഷികൾ

-------------------

സുന്ദരയക്ഷി, അന്തരയക്ഷി,അംബരയക്ഷി(ആകാശയക്ഷി),മായയക്ഷി,അരക്കി,അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി,അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.


പക്ഷി(പുള്ള്) ദേവതകൾ

----------------------------------------

ഈശ്വരപുള്ള്,കോൽപുള്ള്,കോലിറച്ചിപുള്ള്,നീലപുള്ള്,നീർപുള്ള്,പരന്തറച്ചിപുള്ള്,രാക്ഷസപുള്ള്,രുദ്രപുള്ള്,വരടപുള്ള്,വർണ്ണപുള്ള്,വിങ്ങാപുള്ള്,വിങ്ങുപുള്ള്,വിഷ്ണുപുള്ള്...ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.


ഗന്ധർവ്വൻ(കാമൻ,കന്നി,മാരൻ)

--------------------------------------------------

ആകാശഗന്ധർവ്വൻ,പൂമാലഗന്ധർവ്വൻ,ബാലഗന്ധർവ്വൻ,വിമാനഗന്ധർവ്വൻ.കാമൻ,ഭൂതകാമൻ,വൈശ്രകാമൻ,ഇരസികാമൻ,ചന്ദനമാരൻ,കന്നി...ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.

ഭൂതം

----------

വെളുത്ത ഭൂതം,ശ്രീ(കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി,തോട്ടു ചിലച്ചി....ഇവ ഭൂതങ്ങളാണ്.


മാടൻ

----------

ചെറുമാടൻ,തൊപ്പിമാടൻ,വടിമാടൻ,പുള്ളിമാടൻ,ചുടലമാടൻ,കാലമാടൻ,അഗ്നിമാടൻ,ഭൂതമാടൻ,പിള്ളതിന്നിമാടൻ,ചിതവറയിൽമാടൻ...അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.


ഭൈരവൻ

----------------

അഗ്നിഭൈരവൻ,കാലഭൈരവൻ,ആദിഭേരവൻ,കങ്കാളഭൈരവൻ,യോഗിഭൈരവൻ,ശാക്തേയഭൈരവൻ,കപാലഭൈരവൻ...അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.


പോട്ടൻ

---------------

പുലപ്പൊട്ടൻ,മാരണപ്പൊട്ടൻ,ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പോട്ടൻ ദേവങ്ങൾ.


കുട്ടിച്ചാത്തൻ

--------------------

കരിങ്കുട്ടിച്ചാത്തൻ,പൂങ്കുട്ടിച്ചാത്തൻ,തീക്കുട്ടിച്ചാത്തൻ,പറക്കുട്ടിച്ചാത്തൻ,പൊലക്കുട്ടിച്ചാത്തൻ,വിഷ്ണുമായച്ചാത്തൻ,കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.


ഗുളികൻ

-----------------

കുളിയൻ(ഗുളികൻ),തെക്കൻ കുളിയൻ,കാര ഗുളികൻ,മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ,മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.


കുറത്തി

-------------

കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി,സേവക്കുറത്തി,തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.


മറുത

--------------

കരിമറുത,കാലകേശി മറുത,ഈശാന്തൻ മറുത,പണ്ടാരമറുത,പച്ചമറുത,തള്ളമറുത...ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.


രക്ഷസ്സ്

------------------

ബ്രഹ്മരക്ഷസ്സ്,ഗോരക്ഷസ്സ്,മാർജ്ജാരരക്ഷസ്സ്

....ഇവ വിവിധ രക്ഷസ്സുകളാണ്.


വീരൻ

---------------

കതുവന്നൂർ വീരൻ,കോയിച്ചാറു വീരൻ,പാടൻകുളങ്ങര വീരൻ,തുളുവീരൻ,മലവീരൻ,പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.


മല്ലൻ

---------

മൂവോട്ടുമല്ലൻ,തെറ്റിക്കോട്ടുമല്ലൻ,കാരക്കോട്ടുമല്ലൻ,പറമല്ലൻ,മലിമല്ലൻ....ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.


പിശാച്

--------------

കാലപിശാച്,ഭസ്മപിശാച്,ജലപിശാച്,പൂതപിശാച്,എരിപിശാച്,മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.


കാളി

------------

ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി,കൊടുങ്കാളി,പറക്കാളി,പുള്ളിക്കരിങ്കാളി,മലയകരിങ്കാളി,വേട്ടക്കാളി,ശൂലക്കാളി...ഇങ്ങനെ പലതരം കാളികളുണ്ട്.


ചാവ്

---------

പുലിചാവ്,ആനചാവ്,പാമ്പ്ചാവ് (ഇങ്ങനെ  ദുർമ്മരണം സംഭവിച്ച മനുഷ്യാത്മാക്കളെ പലതരം ചാവുകളായി വിശേഷിപ്പിക്കുന്നു).


ഈശ്വരി

------------~

രക്തേശ്വരി,ഭുവനേശ്വരി, പരമേശ്വരി...തുടങ്ങിയവ ഈശ്വരീഗണത്തിൽ പെടുന്നു.


ചാമുണ്ഡി

--------------

രക്തചാമുണ്ഡി,മാടച്ചാമുണ്ഡി,മുട്ടിയറച്ചാമുണ്ഡി,നീലംകൈച്ചാമുണ്ഡി,പെരിയാട്ടുചാമുണ്ഡി,മലച്ചാമുണ്ഡി,എടപ്പാറച്ചാമുണ്ഡി,ആനമടച്ചാമുണ്ഡി,ചാലയിൽ ചാമുണ്ഡി.....ഇങ്ങനെ കുറെ ചാമുണ്ഡിമാരുണ്ട്.


നാഗദേവതകൾ

---------------------------

നാഗകണ്ഠൻ,നാഗകന്നി,നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി,എരിനാഗം,കരിനാഗം,മണിനാഗം,കുഴിനാഗം,നാഗക്കാളി,നാഗഭഗവതി,നാഗേനീശ്വരി....ഇങ്ങനെ കുറെ നാഗദേവതകളുണ്ട്.


വനദേവതകൾ

-----------------------

ആയിരവില്ലി,കരിവില്ലി,പൂവല്ലി,ഇളവില്ലി,കരീമലദൈവം,തലച്ചിറവൻ,താന്നിയോടൻ,മലക്കാരി,പുളിപ്പൂളോൻ...ഇങ്ങനെ വിവിധങ്ങളായ വനദേവതകളുണ്ട്.


മൂർത്തികൾ

------------------

കണ്ടകമൂർത്തി,കടുവാ മൂർത്തി, മാരണമൂർത്തി,വനമൂർത്തി,പാഷാണമൂർത്തി,കാട്ടുമൂർത്തി....ഇങ്ങനെപോകുന്നു മൂർത്തിദേവതകൾ.


രോഗദേവതകൾ

------------------------

ചീറുമ്പമാർ,ദണ്ഡദേവൻ,വസൂരിമാല,ഭദ്രകാളി, മാരിയമ്മൻ,മാരിമടക്കിത്തമ്പുരാട്ടി,തൂവക്കാളി,അപസ്മാരമൂർത്തി ...ഇവ രോഗദേവതകളാണ്.


ഇനി സ്ഥലപ്പേരുമായി ബന്ധപ്പെട്ട ദേവതാനാമങ്ങളാണ് 

-----------------------------------------------------------------------------------------

കരിങ്കുഴി ശാസ്താവ്,കൊട്ടിയൂർ പെരുമാൾ,ചെറുകുന്നത്ത് അന്നപൂർണ്ണേശ്വരി,തൃക്കരിപ്പൂർ ചക്രപാണി....എന്നിവ.


 കാട്ടുമടന്ത,പാറമേക്കാവിൽ ഭഗവതി, ചെക്കിപ്പാറഭഗവതി,ചെറുകുന്നത്തമ്മ..തുടങ്ങിയ നാമങ്ങൾ മല,പാറ,കുന്ന് ,കാട് എന്നി വിശേഷണങ്ങൾ ചേർന്നു വരുന്നവയാണ്

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായി

 


യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായി 

===========================================================


മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുമ്പേ  എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.



ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.


മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു. 

ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

 



ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

===============================================


വടക്കുംനാഥൻ സർവ്വം തുണയ്ക്കും

നാഥൻ ശംഭോ മഹാദേവൻ."

നിങ്ങൾക്കറിയാമോ , ഏകദേശം 8 മീറ്റർ ചുറ്റളവിലും 3 മീറ്റർ ഉയരത്തിലുമുള്ള നെയ്യുമലയിൽ വാണരുളുന്ന ശ്രീ വടക്കുംനാഥനെ - പുറമേ ദിവസേന മൂന്നര കിലോ നെയ്യിന്റെ അഭിഷേകവും -എന്നിട്ടും ഉറുമ്പുകൾ എത്തിനോക്കാത്ത ഒരു ശ്രീകോവിൽ

ലോകത്തെവിടെയും ദര്‍ശിക്കുവാന്‍ കഴിയാത്ത രീതിയില്‍ നെയ്മലയില്‍ ഉപവിഷ്ഠനായിരിക്കുന്ന തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന് പൈതൃകമായി കിട്ടിയ തനിമ കൈവിടാതെയുള്ള പുതുമ ആത്മീയചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ശ്രീ വടക്കുംനാഥന്റെ നെയ്മല അത്ഭുതവും ദിവ്യ ഔഷധവുമാണ്. ദിനംപ്രതിയുള്ള നെയ്യഭിഷേകം മൂലം 9 അടിയോളം ഉയരവും അടിഭാഗത്തെ ചുറ്റളവ് 26 അടിയോളവുമായി നെയ്മല വളര്‍ന്നു. തിരുനടയില്‍ ധാരാളം നെയ് വിളക്കുകള്‍ പ്രകാശപൂരിതമാകുമ്പോഴും നെയ്മല ഉരുകാറില്ല. വല്ലപ്പോഴും ചില ഭാഗങ്ങള്‍ അടര്‍ന്നു വീണെന്നു വരും. ശ്രീ കോവിലിനകത്ത് ഒരൊറ്റ ഉറുമ്പിനെപ്പോലും കാണാറില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീ വടക്കുംനാഥന് ദിവസവും ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നെയ്യഭിഷേകത്തിനു പുറമെ പുലര്‍ച്ചെ മൂന്നര കിലോ നെയ്യുകൊണ്ടുള്ള അഭിഷേകവും ഇന്നും തുടര്‍ന്നു വരുന്നു.


കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വടക്കുംനാഥക്ഷേത്രം. തൃശ്ശിവപേരൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 64 ഏക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനത്തിന് മദ്ധ്യത്തിലുള്ള ക്ഷേത്രമതില്‍ക്കകത്ത് പതിനാറ് ഏക്കര്‍ വരുന്ന വിസ്തൃതവും ശാന്തവുമായ പുണ്യസ്ഥലത്താണ് ശ്രീ വടക്കുന്നാഥന്‍ കുടികൊള്ളുന്നത്. ജില്ലയുടെ നാമധേയത്തിനുതന്നെ ഹേതുവായ ശ്രീ പരമേശ്വരനെ ശ്രീവടക്കുംനാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത് പുരാണ പുരുഷനായ സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനാണെന്നാണ്് ഐതിഹ്യം.


ശ്രീ മഹാവിഷ്ണുവിന്റെ അവതാരമെന്ന് കരുതുന്ന ഇദ്ദേഹം ത്രേതായുഗത്തില്‍ ജനിച്ച് പുരാണങ്ങളിലൂടെ പരശുരാമനായി അറിയപ്പെട്ടു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള ഭൂപ്രദേശങ്ങളത്രയും കടലെടുത്തുപോയ അവസരത്തില്‍ അവിടങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസന്മാര്‍ പരശുരാമനെകണ്ട് സങ്കടമുണര്‍ത്തിച്ചു. പരശുരാമന്‍ വരണനോട് സമുദ്രം കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മടിച്ചു നിന്ന വരുണദേവനോട് കോപിച്ച പരശുരാമന്‍ ഗോകര്‍ണ്ണത്തിലെത്തി തന്റെ പരശുകന്യാകുമാരിയെ ലക്ഷ്യമാക്കി നീട്ടിയെറിഞ്ഞു. അഗ്നിപടര്‍ത്തിക്കൊണ്ട് സമുദ്രത്തിലൂടെ ആ ക്രോധായുധം നീങ്ങാന്‍ തുടങ്ങിയതോടെ സമുദ്രം പേടിച്ചു പിന്‍വാങ്ങി. സമുദ്രാധിപനില്‍നിന്നും വീണ്ടെടുത്ത ഭൂമി പരശുരാമന്‍ ബ്രാഹ്മണര്‍ക്കു ദാനം നല്‍കി കൈലാസത്തിലെത്തി തപസ്സ് തുടര്‍ന്നു. ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രമല്ല ഭൂമി വീണ്ടെടുത്ത് നല്‍കിയ ബ്രാഹ്മണരേയും, സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ശ്രീ പരമേശ്വരന്‍ തന്റെ ഇരിപ്പിടം കണ്ടെത്താനായി നന്ദികേശ്വരനേയും സിംഹോദരനേയും പറഞ്ഞയച്ചു. ദീര്‍ഘയാത്രക്കിടെ ഘോരവനങ്ങള്‍ക്കു മദ്ധ്യത്തില്‍ വിജനമായ കുന്നിന്‍നെറുകയില്‍ അവര്‍ എത്തിച്ചേര്‍ന്നു ആ പുണ്യ സ്ഥലം ഭഗവാന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. ശ്രീ മഹാദേവന്റെ ഇംഗിതമറിഞ്ഞ പരശുരാമന്‍ കാടിനു നടുവില്‍ ഉറവു കണ്ട പാറയിടുക്കിന് സമീപത്തായി ശ്രീരാമ രൂപത്തില്‍ ശ്രീ മഹാവിഷ്ണുവിനേയും മദ്ധ്യഭാഗത്ത് ശൈവ-വൈഷ്ണവ തേജസ്സുകള്‍ സംഗമിച്ച് ശ്രീ ശങ്കര നാരായണ മൂര്‍ത്തിയേയും തൊട്ടടുത്ത് ശ്രീ മഹാ ഗണപതിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ചു.


ക്ഷേത്രത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറെ ഗോപുരത്തിനു മുന്നിലെ ആലിന്‍ ചുവട്ടില്‍ ധ്യാനനിരതനായിരുന്ന പരശുരാമന്റെ മുന്നില്‍ ശ്രീ പരമേശ്വരന്‍ കുടുംബസമേതനായി പ്രത്യക്ഷപ്പെടുകയുണ്ടായി. അവരുടെ കൂടെ നാരദനും പാര്‍ഷാദരും, മഹര്‍ഷിമാരും ഉണ്ടായിരുന്നു. ആശ്രിതര്‍ക്ക് അഭയസ്ഥാനമേകണേയെന്ന് പ്രപഞ്ചമാതാപിതാക്കളോട് പരശുരാമന്‍ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചതിന്റെ അടയാളമായി ആലിന്‍ ചുവട്ടില്‍ ഒരു ശിവലിംഗം സ്വയംഭൂവായി ഉയര്‍ന്നു. ആ പുണ്യ സ്ഥലം ശ്രീമൂലസ്ഥാനമെന്ന ഖ്യാതി നേടി. പ്രധാന ക്ഷേത്രത്തോളം കാലപ്പഴക്കമില്ലെങ്കിലും പതിനാലാം നൂറ്റാണ്ടിനു മുമ്പായി ഗോശാല കൃഷ്ണന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം ഉണ്ട്. ശ്രീമൂലസ്ഥാനത്ത് ധ്യാനനിരതനായിരുന്ന വില്വമംഗലംസ്വാമിയാര്‍ മതില്‍ക്കകത്ത് ഈശാന കോണില്‍ ഗോക്കളെ മേച്ചു നടക്കുന്ന ഉണ്ണികൃഷ്ണനെ മനോദര്‍പ്പണത്തില്‍ ദര്‍ശിക്കാന്‍ ഇടയായി. അങ്ങനെയാണ് വില്വമംഗലം സ്വാമിയാര്‍ ഗോശാല കൃഷ്ണന്റെ മനോഹരമായ ശിലാവിഗ്രഹ പ്രതിഷ്ഠ നടത്തിയത്. ഗോശാലകൃഷ്ണന്റെ ശ്രീകോവിലനടുത്തുള്ള ഇലഞ്ഞിത്തറയിലായിരുന്നു പണ്ട് ശ്രീ പാറമേക്കാവിലമ്മ കുടപ്പുറത്ത് എഴുന്നെള്ളി കുടിയിരുന്നതെന്നും ഐത്യഹ്യമുണ്ട്. അദൈ്വതാചാര്യന്‍ ശ്രീ ശങ്കരാചാര്യസ്വാമികള്‍ പ്രശസ്തമായ സൗന്ദര്യലഹരിയുടെ രചന നിര്‍വ്വഹിച്ചത് ശ്രീ വടക്കുംനാഥ ക്ഷേത്രസങ്കേതത്തില്‍ വെച്ചാണെന്ന് ഐതിഹ്യത്തില്‍ പറയുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുമരുകളില്‍ പുരാണ കഥകള്‍ മനോഹരമായി ആലേഖനം ചെയ്തിട്ടുള്ള ചുമര്‍ ചിത്രങ്ങളും മറ്റും ഭാരതസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു.


തച്ചുശാസ്ത്രകുലപതി പെരുന്തച്ചന്‍ നിര്‍മ്മിച്ച ചെമ്പോല മേഞ്ഞ, താഴിക കുടം ചൂടിയ മനോഹര കൂത്തമ്പലം ശ്രീവടക്കുംനാഥന്റേതായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രത്തെ പുരാതന ഗ്രന്ഥങ്ങളില്‍ തെങ്കൈലാസം, ഋഷാഭാദ്രീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളില്‍ അറിയപ്പെടുന്നു. ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, രാമേശ്വരത്തിലെ സേതുനാഥന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി, കൂടല്‍മാണിക്യസ്വാമി, ഊരകത്തമ്മതിരുവടി എന്നീ ദേവീദേവന്മാരെ മനസ്സില്‍ സങ്കല്‍പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരന്‍, വേദവ്യാസശില, ഹനുമാന്‍തറയിലെ മൃതസഞ്ജീവനി, അര്‍ജ്ജുനന്റെ വില്‍ക്കുഴി, ശ്രീ ഗോശാലകൃഷ്ണന്‍, വൃഷഭന്‍, നന്ദികേശ്വരന്‍, നൃത്തനാഥന്‍, വാസുകീശയനന്‍, ശ്രീ പരശുരാമന്‍, ശ്രീ അയ്യപ്പന്‍, ശംഖു ചക്രങ്ങള്‍, ആദിശങ്കരാചാര്യസ്വാമികളുടെ സമാധി സ്മാരകം, നാഗദൈവങ്ങള്‍, വേട്ടേക്കരന്‍ എന്നീ കല്പിതസ്ഥാന ദര്‍ശനംകൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീ വടക്കുംനാഥക്ഷേത്രദര്‍ശനത്തിലൂടെ വളരെയധികം ഊര്‍ജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.


ശ്രീ വടക്കുംനാഥക്ഷേത്രത്തില്‍ മഹാ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, കര്‍ക്കടകമാസത്തിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും, കലശദിനം എന്നിവയാണ് പ്രധാന ആഘോഷ ചടങ്ങുകള്‍. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച തൃശ്ശൂര്‍ പൂരമെന്ന ദേവസംഗമം ശ്രീ വടക്കുംനാഥന്റെ മഹനീയ സാന്നിധ്യത്തിലാണ് നടത്തപ്പെടുന്നത്. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് ശ്രീ വടക്കുന്നാഥ തെക്കേഗോപുരനടയില്‍ തിരുവമ്പാടി- പാറമേക്കാവ് ദേശക്കാര്‍ മല്‍സര ബുദ്ധിയോടെ നടത്തുന്ന തെക്കോട്ടിറക്കമെന്ന് ഖ്യാതി നേടിയ കുടമാറ്റം പ്രസിദ്ധമാണ്.

കാഞ്ചീപുരത്ത് ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഉള്ള കഥ =====================================================================

 


കാഞ്ചീപുരത്ത് ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഉള്ള കഥ

=================================================


ഒരു ദിവസം കൈലാസത്തിൽ വെറുതെയിരുന്നപ്പോൾ ശ്രീപാര്‍വതിയും ശ്രീപരമേശ്വരനും പകിട കളിച്ചു. ഈ കളിക്കിടയില്‍ ദേവി ഭഗവാന്റെ കണ്ണു പൊത്തി. ആ നിമിഷം പ്രപഞ്ചം അന്ധകാരത്തിലാണ്ടു. ഭുമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലായി.ഭഗവാൻ പെട്ടെന്ന് തൃക്കണ്ണ് തുറന്ന് ഭൂമിയെ പ്രകാശമാനമാക്കി രക്ഷിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ പാര്‍വതി മാപ്പു ചോദിച്ചെങ്കിലും മഹാദേവൻ ക്ഷമിച്ചില്ല. പൊതുവെശാന്തം പത്മാസനസ്ഥം എന്ന പ്രകൃതമാണ് പരമശിവനെന്നാണ് പറയുന്നത്. കോപിച്ചു പോയാലാകട്ടെ എല്ലാം കരിച്ചു കളയും. ദേവിയുടെ പ്രവർത്തിയിൽ ക്ഷുഭിതനായ മഹാദേവന്‍ പക്ഷേ കടുംകൈയൊന്നും ചെയ്തില്ല; പകരം ത്രിലോകസുന്ദരിയായ ദേവിയെ ശപിച്ചു. സൗന്ദര്യം കെട്ട് വികൃത രൂപമായിതീരട്ടെ എന്ന്. ഈ ശാപത്തിന് ആ നിമിഷം തന്നെ ഫലമുണ്ടായി. ശാപമോക്ഷത്തിന് ദേവി താണുവീണ് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കോപം തെല്ല് ശമിച്ചപ്പോൾ ശാപമോക്ഷത്തിനായി ഭഗവാന്‍ ഒരു മാർഗ്ഗം നിര്‍ദ്ദേശിച്ചു. ഭൂമിയില്‍ കാഞ്ചിപുരം എന്ന സ്ഥലത്ത് ഒരു മാവുണ്ട്. അതിന്റെ കീഴിൽ പോയിരുന്ന് തപസ്സ് ചെയ്യുക.മറ്റ് വഴിയില്ലാതെ ദേവി കാഞ്ചീപുരത്ത് കൊടും തപസ്സു തുടങ്ങി. ദേവിയുടെ കഠിന തപസിനെക്കുറിച്ചറിഞ്ഞ ഭഗവാന്‍ മഹാവിഷ്ണു വൈരൂപ്യം മറയ്ക്കാൻ കരിനീലക്കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ദേവിക്ക് കാമം ചൊരിയുന്ന സുന്ദരമായ വലിയ കറുത്ത കണ്ണുകള്‍ സ്വന്തമായി.അതോടെ പാര്‍വതി ദേവി കാമാക്ഷി ആയിത്തീര്‍ന്നു.ദേവിയുടെ സൗന്ദര്യം അനേകായിരം മടങ്ങ് വർദ്ധിച്ചു. എന്നിട്ടും ദേവി ശിവലിംഗത്തിനു മുമ്പില്‍ തപസ്സ് തുടര്‍ന്നു. ഇത് കണ്ട് സംപ്രീതനായ ഭഗവാൻ പാര്‍വതിയുടെ തപോബലം പരീക്ഷിക്കുന്നതിനായി ആദ്യം അഗ്നിയെ അയച്ചു. മഹാവിഷ്ണുവിനെ പ്രാർത്ഥിച്ച് ദേവി അഗ്നിയെ പ്രതിരോധിച്ചു. പിന്നെ ശിവൻ ഗംഗയെ വേഗാവതി നദിയാക്കി അവിടേക്കയച്ചു. സംഹാരരുദ്രയായി അതിശക്തമായി കുതിച്ചു വന്ന പ്രളയ ജലം കണ്ട് കമ്പ, കമ്പ എന്ന് വിളിച്ച് കരഞ്ഞതല്ലാതെ ദേവി ശിവലിംഗം ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയില്ല. പകരം ശിവലിംഗത്തെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നു. സംതൃപ്തനായ ശിവന്‍ അപ്പോൾ തന്നെ പ്രത്യക്ഷനായി ദേവിയെ കൈലാസത്തിലേക്ക് കൂട്ടിിക്കൊണ്ടു പോയി. കാഞ്ചീപുരത്തെ മാവിന്‍ ചുവട്ടില്‍ പ്രത്യക്ഷനായ ശിവനാണ് ഏകാംബരേശ്വരര്‍. കമ്പ എന്നാൽ പേടി എന്നാണ് അർത്ഥം. ഈ നദിക്ക് അങ്ങനെയാണ് കമ്പ എന്ന് പേരുണ്ടായതെന്നും പറയപ്പെടുന്നു.


ഈ ഐതിഹ്യത്തിന് രൂപാന്തരങ്ങൾ വേറെയുമുണ്ട്: ശിവന്റെ ശാപഫലമായി പാർവ്വതി ശിശുവായി ഭൂമിയിൽ അവതരിച്ചപ്പോൾ കാത്ത്യയന മഹാമുനിയത്രേ വളർത്തിയത്. അങ്ങനെ ദേവി കാത്ത്യയനിയായി. പിന്നീട് കാത്ത്യയനിക്ക് കാഞ്ചീപുരത്തേക്ക് വഴികാട്ടിയതും ശിവലിംഗമുണ്ടാക്കാൻ പ്രത്യേക മണല്‍ത്തരികള്‍ സമ്മാനിച്ചതും കാത്ത്യയന മഹാമുനിയാണെന്നാണ് കഥയുടെ മറ്റൊരു രൂപാന്തരം . തമിഴ്നാട്ടിലെ ഏകാംബര ക്ഷേത്രത്തിലുള്ള മാവിന്റെ മാന്ത്രികതയില്‍ ഭക്തര്‍ക്ക് വലിയ വിശ്വാസമാണ്. മാവിന്റെ നാല് ശിഖരങ്ങള്‍ നാല് വേദങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാവിലെ ഓരോ ശിഖരത്തിലുള്ള മാങ്ങയ്ക്ക് വെവ്വേറെ രുചിയാണ്. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ ഇവിടുത്തെ മാങ്ങ രുചിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹിക്കപ്പെടുമത്രേ. മംഗല്യഭാഗ്യത്തിനും കാമാക്ഷി അമ്മയുടെ സന്നിധിയിൽ അഭയം തേടുന്നത് അനേകായിരങ്ങളാണ്. കമ്പ നദിയും ശിവഗംഗയും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഇവിടെയുള്ള ഏകാംബരേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക് രോഗങ്ങളും ഉദര രോഗങ്ങളും മാറും. ശരീരത്തിലെ അമിതമായ ചൂട് ശമിക്കുമെന്നും വിശ്വാസമുണ്ട്.കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഏകാംബരേശ്വര്‍ ക്ഷേത്രം. മണല്‍ തരികളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിവലിംഗം അതി വിശിഷ്ടമാണ്; അപാരമായ അനുഗ്രഹ ശക്തിയുള്ളതാണ്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ഗോപുരമാണ് ഏകാംബരേശ്വര്‍ ക്ഷേത്രത്തിലുള്ളത്.ആയിരം കാല്‍ മണ്ഡപമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.വിവാഹങ്ങള്‍ ധാരാളം നടക്കുന്ന ക്ഷേത്രത്തിലെ കമ്പ തീര്‍ത്ഥം എന്നറിയപ്പെടുന്ന കുളത്തിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നാണ് വിശ്വാസം.

2020, നവംബർ 29, ഞായറാഴ്‌ച

ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം

ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം 

==========================================================================
















കേരളത്തിലെ ഏറ്റവും പ്രത്യേകതയുള്ള ശിവക്ഷേത്രങ്ങളിലൊന്നാണ് ഏറ്റമാനൂര്‍ മഹാശിവക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നു എന്നതു മാത്രമല്ല, ക്ഷേത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം ഏറ്റുമാനൂര്‍ ക്ഷേത്രത്തെ ഏറെ മഹനീയമാക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെ ദര്‍ശനം നടത്തിയാല്‍ അതിലധികമൊന്നും ഒരു മനുഷ്യായുസ്സിനു അനുഗ്രഹമായി വേണ്ട എന്നു വിശ്വസിക്കുന്നവരാണ് ഏറ്റുമാനൂരപ്പന്‍റെ വിശ്വാസികളിലധികവും. ഏഴരപ്പൊന്നാനയും കെടാവിളക്കും വിശ്വാസങ്ങളുമായി വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും... ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്ന് വിശ്വാസികളെ അത്ഭുതപ്പെ‌ടുത്തുന്ന നിരവധി കാര്യങ്ങള്‍ ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ചരിത്രം ലഭ്യമല്ല. ഖരന്‍ എന്ന അസുരനാണ് ഇവി‌ടെ ശിവസിംഗ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെ‌ടുന്ന താഴെവയ്ക്കുവാന്‍ പറ്റാത്ത ശിവലിംഗം ഖരന്‍ എന്ന അസുരന്‍ ഒരിക്കല്‍ ചിദംബരത്തു പോയി ശിവനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തി. വരമായി ശിവന്‍ ഖരന് മൂന്ന് ജ്യോതിർലിംഗങ്ങൾ സമ്മാനിച്ചു. ഒരിക്കലും നിലത്തുവയ്ക്കരുത് എന്ന നിബന്ധനയോ‌ടെയാണ് ശിവന്‍ ജ്യോതിര്‍ലിംഗങ്ങള്‍ കൈമാറിയത്. തിരികെ പോകുന്നവഴി ക്ഷീണമനുഭവപ്പെട്ട ഖരന്‍ വൈക്കത്തെത്തിയപ്പോള്‍ വിശ്രമിക്കുവാനായി വലതുകയ്യിലെ ശിവലിംഗം താഴെവെച്ചു. ക്ഷീണം മാറി എണീറ്റ് ശിവലിംഗമെ‌ടുക്കുവാന്‍ നോക്കിയപ്പോള്‍ അതിനു സാധിക്കാതെ വരികയും തനിക്ക് ഇരിക്കേണ്ട സ്ഥലം ഇതാണെന്ന് ശിവന്‍ ഖരനെ അനുഗ്രഹിക്കുകയും ചെയ്തു. ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഖരന്‍ ഏല്പിച്ചു. ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം ഉച്ചയ്ക്ക് മുന്‍പ് ദര്‍ശനം ന‌ടത്തിയാല്‍ ശിവന്‍ സമ്മാനിച്ച ജ്യോതിര്‍ലിംഗങ്ങള്‍ സ്ഥിതി ചെയ്യുന്ന വൈക്കം ശിവക്ഷേത്രത്തിലും കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും ഏറ്റുമാനൂര്‍ മഹാക്ഷേത്രത്തിലും ഉച്ചയ്ക്കു മുന്‍പേ ദര്‍ശനം നടത്തുന്നത് ഏറെ പുണ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്നു ഭാവങ്ങള്‍ സമയത്തിനനുസരിച്ച് മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ശിവനുള്ളത്. മുഖ്യ പ്രതിഷ്ഠ രൗദ്ര ഭാവത്തിലാണെങ്കിലും രാവിലെ അഘോരമൂർത്തിയായും ഉച്ചയ്ക്ക് ശരഭമൂർത്തിയായും വൈകീട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ചാണ് പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നത് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ക്ഷേത്രമുള്ളത്. ഏറ്റുമാനൂരിലെ കെ‌ടാവിളക്കും ഏഴരപ്പൊന്നാനയും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏറ്റവും പ്രത്യേകതകയുള്ള കാര്യങ്ങളാണ് കെടാവിളക്കും ഏഴരപ്പൊന്നാനയും. ക്ഷേത്രത്തിന്‍റെ എല്ലാ ഐശ്വര്യങ്ങളും ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഏറ്റുമാനൂര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ മനസ്സില്‍ ആദ്യമെത്തുക കെടാവിളക്കും ഏഴരപ്പൊന്നാനയുമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഏഴരപ്പൊന്നാനയെ വിശ്വാസികള്‍ കരുതുന്നത്. ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും പ്ലാവിന്‍ തട‌ിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണത്തില്‍ പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്. തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യം ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്വേശിച്ച് നാശനഷ്‌‌ടങ്ങള്‍ വരുത്തിയത്രെ. മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിന്റെ ഭാഗമായിരുന്നു ഈ അക്രമണം. ഇതിനു ശേഷം തിരുവിതാംകൂര്‍ രാജാവിന് പല അനിഷ്ടങ്ങളും സംഭവിക്കുകയും ഇതിന് പരിഹാരമായി രാജാവ് ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തിന് സമര്‍പ്പിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്ഏഴരപ്പൊന്നാനകളെ ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. ഏഴര പൊന്നാന ദര്‍ശനം കുംഭമാസത്തിലെ ഉത്സവത്തിനാണ് ഏഴരപ്പൊന്നാനകളെ എഴുന്നള്ളിക്കുന്നത്. . ഇതില്‍ എട്ടാം ഉത്സവ ദിനമായ രോഹിണി നാളിലാണ് ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുന്നത്.രാത്രി 12 മണി മുതല്‍ ഇവിടെ ദര്‍ശനം സാധ്യമാകും. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഭഗവാന്റെ തിടമ്പ് കൊണ്ടുവരുന്നതാണ് ച‌ടങ്ങിന്റെ തുടക്കം. പിന്നീട് ഇതിനു മുന്നില്‍ വയ്ക്കുന്ന വലിയ പാത്രത്തില്‍ അന്ന് ക്ഷേത്രത്തിലെത്തുന്ന ആളുകള്‍ ഏറ്റുമാനൂരപ്പന് കാണിക്ക നിക്ഷേപിക്കും, വലിയ കാണിക്ക എന്നാണ് ഇത് അറിയപ്പെടുന്നത്. കാണിക്കയിടുന്ന സമയത്ത് തന്നെ ഏഴരപ്പൊന്നാനകളെ കൊണ്ടുവരും. തിടമ്പിന്റെ വലതു ഭാഗത്ത് മൂന്ന് പൊന്നാനകളെയും ഇടതു ഭാഗത്ത് നാലു പൊന്നാനകളെയുമാണ് വയ്ക്കുക.തിടമ്പിന്റെ താഴെ അരപ്പൊന്നാനയെയും വയ്ക്കും. അരപ്പൊന്നാന ഏഴരപ്പൊന്നാനകള്‍ പ്രതിനിധീകരിക്കുന്ന അഷ്ടദിക് ഗജങ്ങളെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇതില്‍ വാമനന്‍ ചെറുതായതുകൊണ്ടാണ് അരപൊന്നാനയായതെന്നാണ് വിശ്വാസം. കെടാവിളക്ക് കേരളത്തില്‍ കെടാവിളക്ക് കത്തിനില്‍ക്കുന്ന ഏക ക്ഷേത്രമാണ് ഏറ്റുമാനൂര്‍. കൊല്ലവര്‍ഷം 720-ലാണ് വലിയ വിളക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. ഭഗവാന്‍ കൊളുത്തിയതാണ് ഈ വിളക്കെന്നാണ് വിശ്വാസം. അതിനു ശേഷം ഒരിക്കലും ഈ വിളക്ക് അണഞ്ഞിട്ടില്ലത്രെ. ഈ വിളക്കില്‍ എണ്ണ നിറയ്ക്കുന്നത് ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടുകളിലൊന്നാണ്. ഈ വിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ വിളികേള്‍ക്കും എന്നാണ് വിശ്വാസം‌ മാധവിപള്ളിപൂജ പേരുകേള്‍ക്കുമ്പോള്‍ സംശയം തോന്നുമെങ്കിലും ക്ഷേത്രത്തിലെ ഉഷപൂജയെയാണ് മാധവിപള്ളിപൂജ എന്നു വിളിക്കുന്നത്. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത് എന്നാണ് വിശ്വാസം. വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയാണ് ഇവിടെ യക്ഷിയുടെ പ്രതിഷ്ഠയായി ഉള്ളത്. ക്ഷേത്രനമസ്കാരമണ്ഡപത്തിന്റെ വടക്കുകിഴക്കേത്തൂണിലാണ് ഈ പ്രതിഷ്ഠ. പിണങ്ങിയിരിക്കുന്ന വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തിരുവിതാംകൂര്‍ സ്ഥാപകനായിരുന്ന അനിഴം തിരുന്നാള്‍ വീരമാര്‍ത്താണ്ഡ വര്‍മ്മയായിരുന്നുവത്രെ ഏഴരപ്പൊന്നാനയെ ക്ഷേത്രത്തിനു നേര്‍ന്നത്. എന്നാല്‍ നേരും മുന്‍പ് നാടുനീങ്ങിയതിനാല്‍ പിന്നീട് വന്ന കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയാണത്രെ ഇത് നടയ്ക്ക് വെച്ചത്. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഏഴരപ്പൊന്നാന വൈക്കം ക്ഷേത്രത്തിലേക്ക് നേര്‍ന്നതായിരുന്നു എന്ന്. രാജാവും ഭടന്‍മാരും ഏഴരപ്പൊന്നാനയുമായി വരുമ്പോള്‍ വിശ്രമിക്കാനായി ഏറ്റുമാനൂര്‍ ക്ഷേത്രം തിരഞ്ഞെടുത്തു. അവിടെ നിന്നും ഇറങ്ങുമ്പോള്‍ ആനകളുടെ ദേഹത്ത് സര്‍പ്പങ്ങള്‍ ഫണം വിടര്‍ത്തി നില്‍ക്കുകയാണത്രെ.പിന്നീട് പ്രശ്‌നം വെച്ചപ്പോള്‍ ഭഗവാന്റെ ആഗ്രഹം ഏഴരപ്പൊന്നനകളെ ഇവിടെ സമര്‍പ്പിക്കണമെന്നാണെന്ന് തെലിയുകയും അങ്ങനെ ഇവിടെ വയ്ക്കുകയും ചെയ്തു എന്നാണ് ചരിത്രം. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നനയെ നല്കാനായി ധര്‍മ്മരാജ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വപ്നത്തില്‍ വൈക്കത്തപ്പന്‍ പ്രത്യക്ഷപ്പെട്ട ഏഴരപ്പൊന്നാന വേണ്ടന്നും പകരം ഒരു സഹസ്രകലശം നടത്തിയാല്‍ മതി എന്നും പറഞ്ഞുവത്രെ. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നാന കൊടുക്കാത്തതിനാല്‍ പിണക്കമാണെമ്മാണ് വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ടു തന്നെ വൈക്കംകാര്‍ ഏറ്റുമാനൂരില്‍ ആസ്ഥാന മണ്ഡപ ദര്‍ശനത്തിനോ ഏറ്റുമാനുരുകാര്‍ വൈക്കത്ത് അഷ്ടമിക്കോ പോയിരുന്നില്ല.

 

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,കോട്ടയം ജില്ല

 



നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കോട്ടയം ജില്ല

=================================================







നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ തന്നെ അതീവ ശ്രേഷ്ഠമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായാണ് കോ‌ട്ടയത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ


പ്രത്യേകതകള്‍ ഏറെയുണ്ട് കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്. മനുഷ്യ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും സുബ്രഹ്മണ്യനെ ഭജിച്ചാല്‍ മതിയെന്നാണ് വിശ്വാസം. സന്താനങ്ങളുടെ ഗുണത്തിനും സര്‍പ്പദോഷ പരിഹാരത്തിനും എല്ലാ വിശ്വാസികള്‍ എന്നും ആശ്രയിക്കുന്നത് സുബ്രഹ്മണ്യ ക്ഷേത്രങ്ങളെയാണ്. അത്തരത്തില്‍ പ്രസിദ്ധവും പുരാതനവുമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തങ്ങളു‌‌ടെ നിരാശകളില്‍ ഇരുകയ്യും നീട്ടി വിശ്വാസികള്‍ ഓടിയെത്തുന്ന നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്


പവിത്രമായ സ്ഥാനം 


സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നതിനോടൊപ്പം തന്നെ വേറേയും പ്രത്യേകതകല്‍ ഈ ക്ഷേത്രത്തെ വിശിഷ്‌ടമാക്കുന്നു. അഗസ്ത്യ മുനിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വേദവ്യാസനും വില്യമംഗലത്തു സ്വമിയാരുമെല്ലാം ഈ സന്നിധിയില്‍ എത്തിയിട്ടുണ്ടെന്നും ക്ഷേത്ര വിശ്വാസങ്ങള്‍ പറയുന്നു


വേല്‍ തലകീഴായി പി‌ടി‌ച്ച സുബ്രഹ്മണ്യന്‍ 


മറ്റൊരു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും കാണുവാന്‍ സാധിക്കാത്ത പല പ്രത്യേകതകളും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ കാണാം. കിഴക്കോട്ട് ദര്ഞസനമായാണ് സുബ്രഹ്മണ്യനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണ പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി താരകാസുരനിഗ്രഹഭാവത്തിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. മറ്റൊരിടത്തും ഇത്തരത്തിലൊരു വിഗ്രഹവും പ്രതിഷ്ഠയും കാണുവാന്‍ സാധിക്കില്ല.


ഏറ്റുമാനൂര്‍ ക്ഷേത്രവും പെരുന്ന ക്ഷേത്രവും കോട്ടയം ജില്ലയിലെ തന്നെ പ്രസിദ്ധങ്ങളായ മറ്റു ക്ഷേത്രങ്ങളാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവും ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും. ഈ മൂന്നു ക്ഷേത്രങ്ങള്‍ തമ്മിലും പരസ്പരരം ബന്ധപ്പെട്ടു കിടക്കുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെയും ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെയും നിർമ്മാണം ഒരേ കാലഘട്ടത്തിലായാണ് നടന്നതെന്നാണ് വിശ്വാസം. ഏറ്റുമാനൂരപ്പന്റെ മകനാണ് നീണ്ടൂര്‍ സുബ്രഹ്മണ്യന്‍. ഇരുവരെയും മുഖാമുഖം ഒരേ ദിശയിലായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.


ഉപദേവതകള്‍ സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ധാരാളം ഉപദേവതകളെ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, ദുർഗ്ഗ, തൂണിന്മേൽ ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് പ്രധാന ഉപദേവതകള്‍. നമസ്കാരമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേ തൂണിൽ ഭദ്രകാളീഭാവത്തിലുള്ള തൂണിന്മേൽ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതും വളരെ അപൂര്‍വ്വമായ ഒരു കാര്യമായാണ് കരുതിപ്പോരുന്നത്


പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ്! നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമിയോട് പ്രാര്‍ത്ഥിച്ചാല്‍ അത് ഒരിക്കലും വെറുതെയാവില്ല എന്നാണ് വിശ്വാസം. ആഗ്രഹ സാധ്യത്തിനായി വിശ്വാസികള്‍ക്കായി നിരവധി വഴിപാടുകളും പൂജകളും ക്ഷേത്രത്തിലുണ്ട്. ഒറ്റനാരാങ്ങാമാല വഴിപാടാണ് അതില്‍ പ്രധാനം. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി ചൊവ്വാഴ്ച ദിവസങ്ങളിലായാണ് ഇത് ന‌ടത്തുന്നത്. ഉരിയരിപ്പായസം, ഇടിച്ചുപിഴിഞ്ഞുപായസം, പാൽപായസം, പഞ്ചാമൃതം, കാർത്തിക ഊട്ട് എന്നിവയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. അഭിഷേകവും നാരങ്ങാമാല ചാർത്തലും ഇവിടെ പ്രധാനമാണ്. എല്ലാ മാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസങ്ങളിൽ ഷഷ്ഠിവ്രതവും, മഹാഗണപതിഹോമവും, ശ്രീ ഗണേശസുബ്രഹ്മണ്യ സംഗീതാരാധനയുംനടത്തി വരുന്നു. നീണ്ടൂരപ്പൻ സംഗീത സേവ എന്നാണ് സംഗാതാരാധന അറിയപ്പെടുന്നത്.


ആഘോഷങ്ങള്‍ സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഇവിടെ വലിയ പ്രാധാന്യത്തോടെ നടത്തിവരുന്നു. ഷഷ്‌ഠി ആഘോഷങ്ങള്‍ തന്നെയാണ് ഇതിലേറ്റവും പ്രധാനപ്പെ‌ട്ടത്. മേടമാസത്തിലെ ഷഷ്ഠി ആറാട്ടായി വരത്തക്കവിധം ആറ് ദിവസമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം. മുറജപം , തൈപ്പൂയം, സ്കന്ദഷഷ്ഠി, നവരാത്രി ആഘോഷങ്ങൾ, മണ്ഡലവൃതം, മകരവിളക്ക്‌-രഥഘോഷയാത്ര, രാമായണ മാസാചരണം, കളമെഴുത്തും പാട്ടും, നിറപുത്തരി തുടങ്ങിയവയും വലിയ രീതിയില്‍ തന്നെ ഇവിടെ ആഘോഷിക്കുവാറുണ്ട്.


എത്തിച്ചേരുവാന്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡ് വഴി ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. കോട്ടയത്തു നിന്നും 17 കിലോമീറ്ററും ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 4.5 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.


മലമേൽ ക്ഷേത്രം കൊല്ലം ജില്ല

 


മലമേൽ ക്ഷേത്രം കൊല്ലം ജില്ല

===========================================


കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്തിൽ കൊട്ടാരക്കരയിൽ നിന്നും 16  കിലോമീറ്റര് തെക്കു കിഴക്ക്  ഇരുമ്പഴിക്കുന്നിലാണ്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് അറയ്ക്കൽ വില്ലജ് ഏകദേശം എട്ടു ഏക്കറോളം വിസ്‌തീർണമുള്ള  പാറയുടെ മുകളിലാണ് പ്രധാനമൂർത്തി .ശിവൻ  കിഴക്കോട്ടു ദർശനം . വട്ട ശ്രീകോവിൽ  രണ്ടു നേരം പൂജയുണ്ട്  കൂടാതെ പടിഞ്ഞാട്ടു ദർശനമായി നരസിംഹ സങ്കല്പം  ഇപ്പോൾ വിഗ്രഹമുണ്ട്. 1954  ൽ ജീർണോദ്ധാരണം നടത്തിയ ക്ഷേത്രമാണ് . താരനിരപ്പിൽ നിന്നും ഏകദേശം 400 അടി ഉയരത്തിലാണ് ക്ഷേത്രം. .കൂടാതെ പാറയുടെ 150  അടി ഉയരത്തിൽ മേൽക്കൂരയില്ലാത്ത  ശാസ്താ ക്ഷേത്രവുമുണ്ട് .ഇവിടെ ചെമ്പരുത്തി പൂമാലചാര്ത്തും  ഇത് 108 അയ്യപ്പൻ കാവുകളിൽ ഒന്നാണെന്നും കരുതുന്നു .ഇവിടെ കുരങ്ങന്മാരുണ്ട് ആദ്യം ഈ ശാസ്താ ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു  പിന്നീടാണ് ശിവ ക്ഷേത്രം പണിതീർത്തത് എന്നാണ് പഴമ .ശിവക്ഷേത്രത്തിന്റെ വടക്കു  ഭാഗത്ത് കരക്കണ്ടകുഴി .ഇതിലെ വെള്ളം വറ്റാ റില്ല രണ്ടു മീറ്റർ താഴ്ഴ്ചയുണ്ട് .താഴെയുള്ള ക്ഷേത്ര കുളവും തീർത്ഥകുളവും തീർത്ഥകിണറും  അടത്തടുത്താണ് .പക്ഷെ ഇതിലെ ജലനിരപ്പ് വ്യത്യാസമുണ്ട്  30 അടിയോളം താഴ്ചയുള്ള കിണറിന്റെ അടിയിൽ ഒരു കരിങ്കൽ കട്ടിളയും വാതിലുമുണ്ടത്രെ ഇതിലൂടെ ഭൂഗർഭജല മാറ്ഗ്ഗമുണ്ടന്നും പറയുന്നു. ശിവരാത്രി ആഘോഷമുണ്ട്  അന്ന് കെട്ട് കാഴ്ചയുമുണ്ട്  കടലായ് മനവക   ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസ്വ ബോർഡ് . ഇത് ജൈന ക്ഷേത്രമായിരുന്നു എന്നും അല്ല ബുദ്ധമത കേന്ദ്രമായിരുന്നു എന്ന്  നിഗമന ങ്ങളുണ്ട് ഇവിടെ നിന്നും മുൻപ് ഇരുമ്പു കുഴിച്ചെടുക്കാനുള്ള    സാധ്യത പരിശോധിച്ചിരുന്നു  എന്ന് പറയുന്നു അന്ന് മുതലാണ് ഇരുമ്പഴിക്കുന്നെന്നു    പേര് വന്നത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയ്ക്കു  നാടുകാണിപ്പാറ എന്ന് പറയുന്നു   പാറയുടെ മുകളിൽ കയറി നാട് കാണാൻ  എത്തുന്നവരുടെ സംഖ്യ കൂടിയപ്പോൾ  കൈവന്നതാണ് ഈ പേര്                                                                                                                                                                                                                                                                                 

2020, നവംബർ 26, വ്യാഴാഴ്‌ച

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം വിളപ്പിൽശാലതിരുവനന്തപുരം

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം  വിളപ്പിൽശാലതിരുവനന്തപുരം 

=======================================================================



തിരുവനന്തപുരത്തുനിന്നു 17 കിലോമീറ്റർ കിഴക്കു മാറി വിളപ്പിൽശാല എന്ന സ്ഥലത്തു വിളപ്പിൽശാല-കാട്ടാകട റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം. ആദിപരാശക്തിയായ ഭദ്രകാളിയാണ്  പ്രധാന പ്രതിഷ്ഠ.


തെക്കൻതിരുവിതാംകൂറിലും കന്യാകുമാരി പ്രദേശങ്ങളിലും കാണപ്പെടുന്ന മുടിപ്പുരകളിൽ ഒന്നാണിത്. ദേവിയുടെ തിരുമുടി വച്ച് ആരാധിക്കുന്നതിനാലാണ് മുടിപ്പുര എന്ന് വിശേഷിപ്പിക്കുന്നത്.പ്രാദേശികമായി കുണ്ടാമൂഴി മുടിപ്പുര എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഉപദേവതമാരായി ഗണപതി, നാഗം , ശാസ്താവ്, യക്ഷി, മന്ത്രമൂർത്തി, തമ്പുരാൻ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ പ്രതിഷ്ഠകൾ ഉണ്ട്.


കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ്ന്റെ കീഴിലാണ്  പ്രവർതിയ്ക്കുന്നതു 


പ്രതിഷ്ഠ

പരാശക്തിയുടെ രൗദ്ര ഭാവമായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ.ദാരികവധത്തിനായി പരമേശ്വരന്റെ മൂന്നാംകണ്ണിൽനിന്ന് പിറന്ന മഹാഭൈരവിയായി വിശ്വാസം. തിരുമുടികളിലായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വടക്കോട്ടു ദർശനമായി ഉഗ്രഭാവത്തിലും കിഴക്കൊട്ട് ദർശനമായി സൗമ്യഭാവത്തിലുമാണ് പ്രതിഷ്ഠ.


വടക്കോട്ട്‌ ദർശനമായിയാണ് ആദ്യം പ്രധാന തിരുമുടി(രൗദ്ര ഭാവത്തിൽ)പ്രതിഷ്ഠിച്ചിരുന്നത്.കാലക്രമേണ ദേവിയുടെ രൗദ്രത വർധിച്ചുവന്നതിനാൽ ചെറിയ തിരുമുടി ശാന്തഭാവത്തിൽ നിർമ്മിച്ച് കിഴക്കോ ട്ടു ദർശനമായി പ്രതിഷ്ഠിക്കുകയാണുണ്ടായത്.തിരുമുടിയോടൊപ്പം ദേവിയുടെ പള്ളിവാളും ത്രിശൂലവും മുലഹാരവും കാൽച്ചിലമ്പും ശ്രീകോവിലിലുണ്ട്.


തലയിൽ എഴുന്നള്ളിക്കാൻ ബുദ്ധിമുട്ടായതിനാൽ പ്രധാന തിരുമുടി പുറത്തെഴുന്നള്ളിക്കാറില്ല. ഉത്സവകാലങ്ങളിലും പ്രധാനത്തിരുമുടി ശ്രീകോവിലിന്റെ ഉള്ളിൽ തന്നെയാണ് ആരാധിക്കുക (ആദ്യ പ്രതിഷ്ഠനടത്തിയ കാലം പ്രധാന തിരുമുടി തന്നെയാണ് പുറത്തെഴുന്നള്ളിച്ചു കൊണ്ടിരുന്നത് എന്നാൽ ദേവിയുടെ ചൈതന്യം വർധിച്ചതിനാൽ തിരുമുടിക്ക് ഭാരം വർധിക്കുകയുണ്ടായതായി പറയപ്പെടുന്നു).


ഭദ്രകാളി ഭാവത്തിലായതിനാൽ കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. പാൽപ്പായസവും നിവേദിക്കാറുണ്ട്.


ഭദ്രകാളി സങ്കല്പം

മാർക്കണ്ഡേയപുരാണത്തിൽ ഭദ്രോത്പത്തിപ്രകരണം എന്ന ഭാഗത്താണ് ശിവന്റെ മകളായ ശ്രീ ഭദ്രകാളിയുടെ ഐതീഹ്യം പരാമർശിക്കുന്നത്. ദാരുമതിയുടെ പുത്രനായ ദാരികൻ ബ്രഹ്മാവിനെ തപസ്സുചെയ്യുന്നു.അങ്ങനെ നീണ്ടതപസ്സിനൊടുവിൽ സംപ്രീതനായ ബ്രഹ്മാവ് അവനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.അമരത്വം വരമായി ചോദിക്കുന്ന ദാരികനേ അത് തനിക്ക് നൽകാനാവില്ല എന്നുപദേശിച് മറ്റെന്തങ്കിലും വരിക്കാൻ ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിൽ ഏറ്റവും ശക്തിയില്ലാത്തത് സ്ത്രീകൾ ആണെന്ന് ധരിച്ചിരുന്ന അവൻ നാരിയുടെ കൈകളാൽ മാത്രം വധ്യരാവണമെന്നും മണിമന്ത്രവും ആവശ്യപ്പെടുന്നു. വരബലത്താൽ അഹങ്കരിച്ച ദാരികാസുരൻ മൂന്നുലോകവും കൈക്കലാക്കാൻ തീരുമാനിക്കുന്നു.അങ്ങനെ ദേവലോകത്തേക്ക് അസുരപടനയിക്കുന്നു. ദാരികനേ ജയിക്കാനാവില്ല എന്ന കണ്ട ദേവേന്ദ്രനും സംഘവും അമരാവതിയിൽ നിന്ന് രക്ഷപ്പെടുന്നു.അങ്ങനെ മുന്ന് ലോകവും ജയിച്ചു അസുരചക്രവർത്തിയായ ദാരികൻ മദിച്ചുനടക്കുന്നു.


ദേവലോകത്തിൽ നിന്ന് തുരത്തപ്പെട്ട ദേവന്മാർ സത്യലോകത്തിൽ ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു.തന്നെക്കൊണ്ട് അസുരശ്രേഷ്ഠനെ നശിപ്പിക്കാനാവില്ല എന്ന് പറയുന്ന ബ്രഹ്മാവ് വൈകുണ്ഠത്തിൽപോയി മഹാവിഷ്ണുവിനെ കാണാൻ നിർദേശിക്കുന്നു.ബ്രഹ്മാവിന്റെ നേതൃത്വത്തിൽ വൈകുണ്ഠത്തിലേത്തിയ ദേവന്മാർ മഹാവിഷ്ണുവിനെ കണ്ടു സഹായം അഭ്യർത്ഥിക്കുന്നു. തന്നെകൊണ്ടും ദാരുമതിയുടെ പുത്രനെ കൊല്ലാനാവില്ല എന്ന് നാരായണൻ അവരെ അറിയിക്കുന്നു.തുടർന്ന് ബ്രഹ്മാവിഷ്ണുദേവാദികൾ കൈലാസത്തിൽ ഉമാകാന്തനെ കാണാൻ പുറപ്പെടുന്നു.അങ്ങനെ കൈലാസത്തിൽ എത്തിയ ദേവന്മാരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ ശ്രീ പരമേശ്വരൻ ഉഗ്രഭാവംകൈക്കൊള്ളുകയും നെറ്റിത്തടത്തിലെ മൂന്നാംതൃക്കണ്ണ് തുറക്കുകയും ചെയ്തു.ആ ത്രിനയനത്തിൽനിന്ന് പ്രപഞ്ചം അന്നുവരെ കണ്ടിട്ടില്ലാത്തവണ്ണം ഘോരമായ ദിവ്യസ്വരൂപത്തിൽ മൂലപ്രകൃതിയായ സാക്ഷാൽ പരാശക്തി കാളിയായി അവതരിക്കുന്നു.ആ ഉഗ്രരൂപത്തെ കാൺകെ ശ്രീപാർവ്വതിപോലും ഭയംകൊണ്ടു. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദിവ്യരൂപത്തിൽ സഹസ്രശിരസ്സുകളിൽ അന്ഗ്നിയാളുന്ന മൂവായിരം തൃക്കണ്ണുകളും ആയിരം തൃക്കൈകളിൽ അസ്ത്രശസ്ത്രങ്ങൾ ധരിച്ചും ആനത്തോൽമുലക്കച്ചയും പുലിത്തോൽപാവാടയായും ചെമ്പട്ട് വലിച്ചുടുത്തും കരിവീരന്മാരെ കർണ്ണാഭരണമായും പത്തിനാഗങ്ങളെ തിരുമുടിയായും ധരിച്ചും നിൽക്കുന്ന ആദിചൈതന്യമൂർത്തിയെ ദേവന്മാർ സ്തുതിച്ചുവണങ്ങുന്നു.അമ്മയായ ശ്രീപാർവ്വതിയുടെ അഭ്യർത്ഥനപ്രകാരം ഒരുശിരസ്സും 16 തൃക്കൈകളും ചേർന്ന രൂപം സ്വീകരിച്ച മഹാദേവി ശേഷം അച്ഛനായ മഹാദേവനിൽ നിന്ന് തന്റെ അവതാരോദ്ദേശ്യം മനസ്സിലാക്കുന്നു.


തുടർന്ന് മഹാവേതാളിയെ ഭക്ഷണം ഉറപ്പുനൽകി വാഹനമാക്കി ദാരികപുരിയിലേക്ക് തിരിയ് ക്കുന്നു.വൈകാതെ ദാരികപുരിയിലെത്തിയ മഹാഭൈരവിയുടെ സാന്നിദ്ധ്യത്തിൽ ദാരികാസുരൻ ചിലദുർ നിമിത്തങ്ങൾ കാണുകയും ഭാര്യയായ മനോദരിയോട് മണിമന്ത്രം ഉപദേശിച്ചശേഷം തനിക്ക് എന്തെങ്കിലും ആപത്തുണ്ടായാൽ മന്ത്രംജപിച്ചു രക്ഷിക്കാനും നിർദേശിക്കുന്നു.മറ്റൊരാൾക്ക് ഉപദേശിച്ചതിനാൽ ദാരികന് ആ മന്ത്രം ഉപഗോഗിക്കാനാവാതെ വരുന്നു.ശേഷം ഭദ്രകാളിയെ നശിപ്പിക്കുവാനായി ദാരികപ്പടയെ അയക്കുന്നു.ദാരികപ്പടയെ മുച്ചൂടും മുടിച്ച മഹാകാളിയെനേരിടാൻ ദാരികസഹോദരനായ ദാനവേന്ദ്രൻ പുറപ്പെടുന്നു എന്നാൽ പ്രപഞ്ചമാതാവായ ദേവിയെയുണ്ടോ ദാനവേന്ദ്രന്ന് നശിപ്പിക്കാൻ കഴിയുന്നു. അങ്ങനെ ദേവിയുടെ ദിവ്യമായ നന്തകവാളാൽ ദാനവേന്ദ്രൻ കാലനൂർ പൂകുന്നു.തന്റെ സഹോദരൻ വധിക്കപ്പെട്ടതറിഞ്ഞ ദാരികാസുരൻ ദേവിയോട് പോരുനയിക്കാൻ പടനിലത്തിൽ എത്തുന്നു. ഈസമയം ശ്രീപാർവതിയുടെ ഭക്തകൂടെ ആയിരുന്ന മനോദാരിയിൽ നിന്ന് ഗൗരി സൂത്രത്തിൽ മണിമന്ത്രം കൈക്കലാക്കുന്നു.അങ്ങനെ പലവിധആയുധങ്ങളാൽ 7 പോരുകൾ നടത്തുന്നു. ഇതിനിടയിൽ ദാരികൻ ദേവിയെയും അച്ഛനായ ശ്രീപരമേശ്വരനെയും അസഭ്യം പറയുകയും വീരവാദം നടത്തുകയും ഒക്കെ ചെയ്യുന്നു. കാളി-ദാരികയുദ്ധം മഹാഭീകരതയിലേക്ക് പോകുന്നതു കണ്ട സുരവൃന്ദൾപോലും ഭയപ്പെടുന്നു.അങ്ങനെ 7 പോരുകൾക്കൊടുവിൽ മുപ്പാരിനെയും പോറ്റുന്ന ജഗതീശ്വരി ദാരികകണ്ഠം അറുത്തു രക്തപാനം ചെയ്യുന്നു. ദാരികവധത്തിനുശേഷവും കോപവും രക്തദാഹവും ശമിക്കാത്ത വന്ന ദേവിക്ക് മഹാദേവൻ തന്റെ അണിവിരൽ മുറിച്ചു 3 തുള്ളി രക്തം കൊടുക്കുന്നു.രക്തദാഹം ശമിച്ച ദേവി കോപം വെടിഞ്ഞു ഈരേഴുപത്തിനാലുലോകവുംകാത്തരുളീ മൂലസ്ഥാനമായ കൊടുങ്ങല്ലൂർകാവിൽ വിളങ്ങുന്നു എന്നാണ് വിശ്വാസം.


പൂജാക്രമം 

ക്ഷേത്രത്തിൽ ത്രികാലപൂജ പതിവില്ല. ദിവസവും വൈകീട്ട് 4 30ന് നടതുറക്കുന്നു ; വൈകിട്ട് 6 30ന് ദീപാരാധന ; 7 ന് പൂജ തുടർന്ന് നട അടയ്ക്കുന്നു. തിരുമുടി പ്രതിഷ്ഠയായതിനാൽ നിർമ്മാല്യം മാറ്റിയതിനു ശേഷമേ നടയടക്കുകയൊള്ളു.


എല്ലാ ചൊവാഴ്ചയും രാഹുകാലസമയത് (3 നുമേൽ 4 30 നകം) നാരങ്ങാവിളക്കും രാഹുർദോഷനിവാരണവും നടക്കുന്നു.

ആയില്യം നാളിൽ രാവിലെ നാഗത്താൻ മാർക്കു ആയില്യ പൂജയും പൗർണമി നാളിൽ വൈകിട്ട് 5 ന് ഐശ്വര്യപൂജയുമുണ്ട്.

എല്ലാ മലയാള മാസം ഒന്നാം തീയതി രാവിലെ ഗണപതിഹോമവും 7 30 നും വൈകീട്ട് 5 30 നും സമൂഹപൊങ്കാലയും ഉണ്ട്


കാളിയൂട്ടും ദിക്കുബലിയും

കാളിയൂട്ട് മഹോത്സവം


എല്ലാവർഷവും കുംഭമാസത്തിലെ പൂരം നാളിലാണ് ഉത്സവം കൊടിയേറുന്നത്.എല്ലാ വർഷവും കാളിയൂട്ട് ഉത്സവം 8 ദിവസം നീണ്ടുനിൽക്കുന്നു .


ഒന്നാം ഉത്സവ ദിവസം രാത്രി തൃക്കൊടിയേറ്റിനുശേഷം തിരുമുടി പുറത്തെഴുന്നളിച്ചു പച്ചപ്പന്തലിൽ ഇരുത്തി ദേവിയെ കാപ്പുകെട്ടി പാടിക്കുടിയിരുത്തുന്നു. ചെറിയ തിരുമുടിയാണ് പുറത്തെഴുന്നള്ളിക്കുന്നത്.തോറ്റം പാട്ട് പാടി ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂരിൽനിന്നും ആവാഹിച്ചു കുടിയിരുത്തുന്നു.ദേവിയുടെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് തോറ്റംപാട്ട് പാടുന്നത്.ഓരോ ദിവസത്തെ ഉത്സവപൂജകളും ഈ ഭദ്രകാളി പാട്ടുമായി ബന്ധപെട്ടു കിടക്കുന്നു.


കാളിയൂട്ട് ഉത്സവനാളുകളിൽ പൊതുവെ 2 4 6 ഉത്സവദിവസങ്ങളിൽ രാത്രി കളംകാവൽ ഉണ്ടാവും[തിരുമുടി ശിരസിൽ എടുത്ത് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദേവി ദാരികനെ തിരയുന്നതിന്റെ ആവിഷ്കാരം].വളരെയേറെ നേരം നീണ്ടു നിൽക്കുന്ന ഒരു ചടങ്ങാണിത്.പല വിധ പുഷ്പ്പങ്ങളാലും പനിനീരിനാലും കൊണ്ടുള്ള അഭിഷേകത്തോടെയാണ് തിരുമുടി ഏന്തിയുള്ള ദേവിയുടെ(തിരുമുടി ശിരസ്സിൽ എടുത്തു കഴിഞ്ഞാൽ പൂജാരിയിൽ സ്വയം ഭദ്രകാളി ആവേശിക്കുന്നതായി പറയുന്നു) ചുവടുകൾ. കളംകാവലിന്റെ അവസാനം ദേവി ഭാവം ഉച്ചസ്ഥായിയിൽ എത്തുകയും തിരുമുടി ശിരസ്സിൽ നിന്ന് ഊരിമാറ്റുകയും ചെയ്യുന്നു(മുടി ചായുന്നു)


ദേവിയുടെ ത്രിക്കല്യാണം വർണ്ണിക്കുന്ന ഭാഗമായ മാലപ്പുറം പാട്ടു പാടുന്ന സമയം മാലവയ്പ്പ് എന്ന കർമ്മം നടക്കുന്നു.രണ്ട് വലിയപുഷ്പഹാരങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ച് ത്രിക്കല്യാണം പാടുന്ന നേരം അവ തിരുമുടികളിൽ ചാർത്തി ദീപാരാധന നടത്തുന്നു,ഇതിനെയാണ് മലവയ്പ്പ് എന്ന് പറയുന്നത്.ഉത്സവദിവസങ്ങളിൽ പല സംഘങ്ങളുടെ നേതൃത്വത്തിൽ വിളക്കുകെട്ടുകൾ ചെണ്ടമേളത്തിന്റെയും മറ്റു കലാപരിപാടികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്താറുണ്ട്.


പാലകൻ കൊല്ലപ്പെടുന്ന ഭാഗം വർണ്ണിക്കുന്ന പാട്ടു പാടുന്ന ദിവസം കൊന്ന് തോറ്റ് ദിവസം എന്നറിയപ്പെടുന്നു.അന്നേദിവസം ഉച്ചപൂജക്ക് ശേഷം നട അടച്ചാൽ പാലകനെ ദേവി തോറ്റിയുണർത്തിയതിനു ശേഷം മാത്രമേ തുറക്കുകയുള്ളു.(പാട്ടോ മറ്റു കലാപരിപാടികൾ ഒന്നും അന്നേ ദിവസം ഉച്ചപൂജക്ക് ശേഷം വെക്കാറില്ല).



വിളപ്പിൽശാല നല്ലിരുപ്പ് കളത്തിലെ കളംകാവൽ

ഉത്സവത്തിന്റെ ഏഴാം നാൾ രാവിലെ പാട്ടിൽ തന്റെ ഭർത്താവിനെ ചതിച്ചുകൊന്ന പാണ്ട്യരാജാവിനെ ദേവി വധിക്കുന്ന ഭാഗം പാടുമ്പോൾ പൊങ്കാല കലങ്ങളിൽ അഗ്നിപകരുന്നു. അന്നേദിവസം ഉച്ചക്ക് ശേഷം തിരുമുടി മാതൃവൃക്ഷച്ചുവട്ടിൽ എഴുന്നളിച്ചു പൂജ നടത്തുന്നു. വൈകീട്ട് കൊല്ലംകോണം ശ്രീ മണ്ണടി ഭഗവതി ക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടം താലപ്പൊലി ഘോഷയാത്രയകുത്തിയോട്ടം താലപ്പൊലി എന്നിവയോടൊപ്പമുള്ള കളങ്കാവലും ശേഷം ഗുരുസിയും നടക്കുന്നു.ശേഷം തിരുമുടിയിൽ നിന്ന് കാപ്പഴിച്ചു* ആറാട്ടിനുശേഷം അകത്തെഴുന്നള്ളിച്ചു പൂജയോടുകൂടി ഉത്സവത്തിന് പരിസമാപ്തിയാകുന്നു.*(ദേവിയെ തിരിച്ചു കൊടുങ്ങലൂരിൽ കൊണ്ടാക്കുന്നു എന്നാണ് വിശ്വാസം)


ദിക്കുബലി മഹോത്സവം


മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന പതിനാലുദിവസം നീണ്ടു നിൽക്കുന്ന ദിക്കുബലി ഉത്സവത്തിൽ ദേവി നിറപറയ്ക്കായി നാലുദിക്കിലേക്കും എഴുന്നള്ളുന്നു. ദിക്കുബലി ഉത്സവനാളുകളിൽ തോറ്റംപാട്ട് കുറച്ചു കൂടി വിസ്തരിച്ചു പാടുന്നു(ഇവിടെ ദാരിക വധവും പരാമർശിക്കുന്നു). അഞ്ചാം ദിവസം മലവയ്പ്പും ഒൻപതാം ദിവസം കൊന്നുതോറ്റും പതിമൂന്നാം ദിവസം പൊങ്കാലയും വരുന്ന രീതിയിലാണ് പാട്ട് ക്രമീകരിച്ചിരിക്കുന്നത്.



ഓട്ടംതാലപ്പൊലി എന്നിവയോടൊപ്പമുള്ള കളംകാവൽ

നാല് ദിക്കുബലി കളങ്ങളിലേക്കും മൂന്ന് നല്ലിരുപ്പ്* കളങ്ങളിലേക്കും തിരുമുടി എഴുന്നള്ളിക്കുന്നു.ദിക്‌ബലി,നല്ലിരുപ്പ് കഴിഞ്ഞെഴുന്നള്ളുന്ന ദേവിയെ ഭക്തജനങ്ങൾ നിറപറയും തട്ടപൂജയും ഒരുക്കി സ്വീകരിക്കുന്നു.അലങ്കരിച്ചൊരുക്കിയ പച്ചപ്പന്തലിൽ ഇരുത്തിയാണ് നിറപറ പൂജ നടത്തുന്നത്.അർധരാത്രിയാണ് ദേവി ദിക്കുബലി കളങ്ങളിലേക്കു പുറപ്പെടുന്നത്.ഇതിനു മുന്നോടിയായി ഉച്ചബലി എന്ന കർമ്മം നടക്കുന്നു. ദേവിയില്ലാത്തസമയം ക്ഷേത്രത്തിന്റെ കാവൽ ചുമതല അഷ്ടദിക്ക്പാലകൾക്കുനൽകുന്നതാണ് ഈ കർമ്മത്തിനാധാരം.വലിയ കളം ഒരുക്കിയാണ് ഈ പൂജ നടക്കുന്നത്.


ദിക്‌ബലിക്കായി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടാൽ തിരിച്ചു ദേവി ക്ഷേത്രത്തിൽ എഴുന്നള്ളാൻ 3 ദിവസംവരെ കഴിയും. നല്ലിരുപ്പ്ദിക്കുബലി കളങ്ങളിൽ കളംകാവൽ ഉണ്ടാകും.ശേഷം ദേവി ധ്യാനാവസ്ഥയിൽ ഇരിക്കുന്നു.*ഈ ധ്യാനത്തെയാണ് നല്ലിരുപ്പ് എന്ന് പറയുന്നത്. എന്നാൽ തെക്ക് ദിക്കിൽ മാത്രം ദേവി നല്ലിരിക്കുന്നില്ല. തെക്കുദിക്കിലെ ദിക്‌ബലിക്ക് ശേഷം നിറപറകൾ സ്വീകരിച്ച ദേവി നേരെ ക്ഷേത്രത്തിലേക്ക് വരുന്നു.നിറപറകൾ സ്വീകരിച്ചു എത്തുന്ന ദിവസങ്ങളിൽ കളംകാവലൊടയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുക.തുടർന്നുള്ള പൂജാകാര്യങ്ങൾ കാളിയൂട്ട് ഉത്സവത്തിന്റേതു പോലെ തന്നെ ആണ്.


എല്ലാ ഉത്സവങ്ങൾക്ക് ശേഷവും 7 ദിവസത്തേയ്ക്ക് ക്ഷേത്ര നട തുറക്കില്ല.ഏഴാം ദിവസം ഗണപതി ഹോമം പ്രസാദശുദ്ധി എന്നിവയോടെ രാവിലെ നടതുറക്കുന്നു.അന്നേദിവസം രാവിലെയും വൈകീട്ടും സമൂഹപൊങ്കാലയുണ്ടാവും.


കടപ്പാട്