2020, ജൂലൈ 6, തിങ്കളാഴ്‌ച

ക്ഷേത്രം തന്ത്രം മന്ത്രം.



ക്ഷേത്രം തന്ത്രം മന്ത്രം.
****************************
“ഈശാവാസ്യമിദം സർവ്വംയത് കിംച ജഗത്യാം ന്യേന ത്യക്തേന ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യ സ്വിദ്ധനം” (ഈശാവാസ്യോപനിഷത്ത്)
ഈ കാണുന്ന പ്രപഞ്ചമൊക്കെയും ഈശ്വരനാൽ സമ്പൂർണ്ണമാക്ക പെട്ടിരിക്കുന്നു. അങ്ങനെ ഉള്ള പ്രപഞ്ചത്തെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യണമെങ്കിൽ ഈശ്വര ചിന്ത എപ്പോഴും നിലനിർത്തേണ്ടതാണ്...
തന്നേക്കാൾ ഉദാത്തവും ബ്രഹത്തും ഗുണസമ്പൂർണ്ണവുമായ ഒന്നിനെ കണ്ടെത്താനും പുനരാവിഷ്കരിക്കാനും അത് തന്നിൽ അനുഭൂതമാക്കാനും ഉള്ള മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്നും തൃഷ്ണയിൽ നിന്നും ഉണ്ടായ പ്രയോഗ പദ്ധതിയാണു ഈശ്വരാരാധന...ഇപ്രകാരമുള്ള ആരാധനാ സമ്പ്രദായം ബാഹ്യവുമാകാം ആന്തരികവും ആകാം..തന്ത്ര. ശാസ്ത്രങ്ങളുടെ കാഴ്ചപാടിൽ ഈ ആരാധനക്രമങ്ങളെ വീക്ഷിച്ചാൽ ഈ പ്രപഞ്ചത്തിൽ സർവ്വത്ര വ്യാപിച്ചിരിക്കുന്ന ഈശ്വര ചൈതന്യ പ്രഭാവത്തെ അഥവാ ബ്രഹ്മത്തെ സാധാരണമനുഷ്യനെ സംബന്ധിച്ച് ഉൾക്കൊള്ളാനും ഭാവിക്കാനും ദുഷ്കരമാണു..കാരണം അത് അപരിമിതവും നിർഗ്ഗുണവും നിരാകാരവും ആണ്..
ഈ ഘട്ടത്തിൽ ആണ് സാധാരണക്കാർക്കായി ബ്രഹ്മാംശമായ ഒരു ഉപാധി ആവശ്യമായി വരുന്നത്..ഉപാധി പരിമിതവും സഗുണവും സാകാരവും ആയിരിക്കണം എന്നാൽ മാത്രമേ മനുഷ്യന്റെ കേവല പരിധിയിൽ വരൂ....സത്വ രജോ തമോ ഗുണങ്ങളാൽ വ്യത്യസ്തമായിരിക്കുന്ന മനുഷ്യമനസ്സുകളുടെ അഭിരുചിക്കൊത്തവണ്ണം ഉപാധിഭേദമായാണു ബ്രഹ്മത്തിനു വിവിധ രൂപ ഭാവ ഭേദങ്ങൾ പ്രതിഷ്ഠാ രൂപത്തിൽ കൽപിച്ച് സരൂപവും സഗുണവും പരിമിതവും ആക്കിതീർക്കുന്നത്...ഇവിടെ ഉപാസകന്റെ അഭീഷ്ടത്തിനാണു പ്രാധാന്യം...
സഗുണമായ ഈ വിഗ്രഹ ആരാധനകൾ കൂടുതലും ഭൌതിക വ്യവഹാരത്തെയും ജീവിത ഐശ്വര്യങ്ങളെയും മുന്നിർത്തിയാണു മുന്നോട്ടുപോകുന്നത്...എങ്കിലും ആഗ്രഹ നിവർത്തി കൈവന്ന് മോക്ഷത്തിൽ എത്തുക എന്നതാണു ഈ ഉപാധിയുടെ പ്രധാന ഉദ്ദേശം...അല്ലാതെ അടങ്ങാത്ത ആഗ്രഹവും ശുദ്ധമാകാത്ത മനസ്സുമായി സഗുണോപാസന മുന്നോട്ടു പോയാൽ എങ്ങും എത്തിച്ചേരില്ല...എന്ന് മാത്രമല്ല പന്ത്രണ്ട് അഴികളും ആറു പർവ്വങ്ങളും മുന്നൂറ്റി അറുപത് ആരങ്ങളുമുള്ള കാലചക്ര ഗതിക്കനുസരിച്ച് ഭ്രമണം ചെയ്യുക മാത്രമേ നിവൃത്തിയുള്ളൂ.... (ഗീത 7/23)
ക്ഷേത്ര പ്രതിഷ്ഠകളിൽ പ്രധാനമായും ദേവീ ദേവന്മാരുടെ രൂപഭാവങ്ങൾക്ക് മാത്രമാണു വ്യത്യാസം..അല്ലാതെ സൂക്ഷ്മ സത്തയിൽ അല്ല..ഒരു വ്യക്തിയുടെ സവിശേഷതകൾ എല്ലാം മാറ്റി നിർത്തിയാൽ ശേഷിക്കുന്നത് ആത്മ ചൈതന്യം മാത്രമാണു..അതുപോലെ തന്നെ ഏതൊരു ദേവതയുടെയും സവിശേഷതകൾ മാറ്റികഴിഞ്ഞാൽ ശേഷിക്കുന്നതും ചൈതന്യം മാത്രമാണു...മനുഷ്യനിലും ദേവതയിലും കുടികൊള്ളുന്ന ചൈതന്യം ഒന്നുതന്നെ..ജീവോ ബ്രഹ്മൈവനാ പരഃ എന്നാണു ശങ്കരാചാര്യ സ്വാമികൾ പറഞ്ഞിരിക്കുന്നത്..
ഉദാഹരണത്തിനു പരമശിവനെ പ്രതിഷ്ഠകളിലൊ അല്ലാതെയോ പൂജിക്കുമ്പോൾ ശിലയെയോ ശിവ സ്വരൂപത്തെയോ അല്ല പൂജിക്കുന്നത്...ശിവനിലുള്ള ശിവത്വത്തെ ആണ്....ശംഖ ചക്ര ഗദാ പത്മ വിഭൂഷിതമായ വിഷ്ണുവിനെ പൂജിക്കുമ്പോൾ വിഷ്ണുവിലുള്ള വിഷ്ണുത്വത്തെ ആണു പൂജിക്കുന്നത്...ദുർഗ്ഗയെ പൂജിക്കുമ്പോളൂം ഇത് തന്നെ ആണു സ്ഥിതി..അതായത് ദുർഗ്ഗാ ദേവിയിലുള്ള ദുർഗ്ഗതി ശമന ഭാവത്തെ ആണു പൂജിക്കുന്നത്..ഭദ്രകാളിയെ ആണങ്കിൽ നാവുനീട്ടിപിടിച്ചുള്ള ബീഭത്സവും കരാളവുമാര രൂപത്തെ അല്ല അവിടെ പൂജിക്കുന്നത്...ഭദ്രം -സുരക്ഷിതത്വ പ്രദായകരമായ ഭാവത്തെ ആണു പൂജിക്കുന്നത്..പ്രതിഷ്ഠകളിൽ ആരാധന എപ്പോഴും എവിടെയും തന്ത്ര ശാസ്ത്ര പ്രകാരം ഭാവപ്രധാനമായിരിക്കും...ഈ കാലത്തെ ശാന്തിക്കാരും ഭക്ത ജനങ്ങളും ശ്രദ്ധിക്കേണ്ട കാര്യം ആണ് ഇത്.
'യാദൃശി ഭാവനാ നിത്യാ സിദ്ധിർ ഭവതി സാദൃശി" എന്നാണു.. നാം എന്തിനെ ക്കുറിച്ച് നിത്യവും ഭാവിക്കുന്നുവോ അതനുസരിച്ചുള്ള സിദ്ധിയും സാഫല്യവും ഉണ്ടാകുന്നു... "സർവ്വ പ്രധാനം ഭാവം ഹിതസ്മാൻ ഭാവ പരോ ഭവേൽ" (ജ്ഞാന തന്ത്രം) എല്ലാറ്റിലും വെച്ച് സർവ്വ പ്രധാനം ഭാവം തന്നെ ആണു..(ഭ്ഗവത് ഗീതയിൽ 7/22 ആരാധനയുടെ പ്രത്യേകത് എടുത്തു പറയുന്നുണ്ട്.. )
"ഏഷോ അന്തരാത്മാ ചേതസാവേദി തവ്യോ യസ്മിൻ പ്രാണഃ
പഞ്ചധാ സംവിവേശ പ്രാണൈശ്ചിത്തം സർവ്വ മോതം
പ്രജാനാനം യസ്മിൻ വിശുദ്ധേ വിഭവത്യേഷത്തരമാ" (മുണ്ഡകോപനിഷത്ത്)
നൈർമ്മല്യമേറിയ മനസിനാൽ ജീവ ചൈതന്യത്തെ തിരിച്ചറിയാം..മനസ്സ് പരിശുദ്ധമാകുമ്പോൾ ആത്മാവ് മനുസിലാക്കപെടുന്നു..ഈശ്വരോപാസനകളിൽ ബാഹ്യമായ ശുദ്ധിയേക്കാൾ ആന്തരിക ശുദ്ധിയുടെ പ്രാധാന്യം ആണ് ഇവിടെ വെളിപെടുത്തുന്നത്...
ഹ്രദയത്തിൽ സ്വച്ഛന്ദമായി സ്ഫുരിക്കുകയും ജ്യോതിർമയിയായി പ്രസരിക്കുകയും ചെയ്യുന്ന ജീവ ചൈതന്യത്തിന്റെ ബാഹ്യമായ ആവിഷ്കരണവും പൂജനീയ ഭാവവുമാണു വിഗ്രഹാരാധന..."വിഗ്രഹം ബാഹ്യമിഷ്യതേ "എന്നാണു വാതുല തന്ത്രം വ്യക്ത് മാക്കുന്നത്...മനുഷ്യരുടെ ശരീരം കർമ്മോപാധിയാണു എന്നത് പോലെ വിഗ്രഹം അർച്ചനോപാധിയാണു...ഹൃദയത്തെ രക്തം പമ്പ് ചെയ്യുന്ന യന്ത്രമായിട്ടല്ല ആർഷ ജ്ഞാനികൾ ദർശിച്ചത്..മറിച്ച് ഒരുവന്റെ സമസ്ത വ്യവഹാരങ്ങളുടെയും കേന്ദ്രവും അഭയ സ്ഥാനവും ആയിട്ടാണു...
. "ബ്രഹ്മാണ്ഡം വൈ ശരീരം തു സർവ്വേഷാം പ്രാണധാരിണാം
ബ്രഹ്മാണ്ഡെ യേ ഗുണാസന്തി തേതിഷ്ഠന്തി കളേബരേ (മുണ്ഡമാലാ തന്ത്രം
ഈ കാണുന്ന ബ്രഹ്മാണ്ഡം തന്നെ ആണ് മനുഷ്യ ശരീരം..ബ്രഹ്മാണ്ഡത്തിൽ എന്തെല്ലാം ഗുണ വിശേഷങ്ങൾ നിലനിൽക്കുന്നുവോ അവയെല്ലാം ഈ ശരീരത്തിൽ സ്ഥിതിചെയ്യുന്നു.. ജ്ഞാന തന്ത്രം പറയുന്നത് " ബ്രഹ്മാണ്ഡലക്ഷണം സർവ്വം ദേഹ മദ്ധ്യേ വ്യവസ്ഥിതം " എന്നാണു ബ്രഹ്മാണ്ഡത്തിലെ സർവ്വ വിഷയങ്ങളും ഈ പിണ്ഡാണ്ഡമായ ശരീരത്തിൽ സ്ഥിതി ചെയ്യുന്നു...ബ്രഹ്മാണ്ഡം സ്ഥൂല പ്രപഞ്ചമാണു..ശരീരം സൂക്ഷ്മ പ്രപഞ്ചവുമാണു..രണ്ടും പഞ്ചഭൂത നിർമ്മിതമാണു താനും ..ഈ സ്ഥൂലത്തിലും സൂക്ഷ്മത്തിലും വ്യാപരിക്കുന്ന ചൈതന്യം ഒന്നു തന്നെ എന്ന ബോധമാണു പ്രപഞ്ച സത്തയേയും ജീവ സത്തയേയും ഒന്നാക്കുന്നത്..അതായത് ദ്വൈത ഭാവം മാറി അദ്വൈത ഭാവത്തെ പ്രാപിക്കുന്നു...ഇതാണു പ്രധാന തന്ത്ര ദർശനം...കേരളീയ തന്തശാസ്ത്രം ആയാലും ബുദ്ധ ജൈന തന്ത്രം ആയാലും ഏതിന്റെയും അടിസ്ഥാനം ഒന്നു തന്നെ..
ഈ തത്ത്വ പ്രകാരം പൊതുജന ക്ഷേമകാര്യാർദ്ധമായി തന്നിൽ തന്നെ യുള്ള ഈശ്വര ഭാവത്തെ കണ്ടെത്തിയ ഭാരതീയ ആചാര്യന്മാരുടെ സംഭാവനയാണു ക്ഷേത്രങ്ങളും അതിലെ പ്രതിഷ്ഠകളും..പണ്ഡിത പാമര ഭേദമന്യേ ഒരു പോലെ ഈശ്വര സാക്ഷാത്കാരം അനുഭവവേദ്യമാക്കുക .അതിനു ക്ഷേത്ര നിർമ്മിതിയിലും പ്രതിഷ്ഠാ കർമ്മങ്ങളിലും പഞ്ചമഹായജ്ഞങ്ങളിലും സവിശേഷ പ്രാധാന്യം കണ്ടെത്തി.(ശ്രീമദ് ഭഗവത് ഗീതയിൽ മൂന്നാം അദ്ധ്യായത്തിൽ പത്തുമുതൽ പതിനാറു വരെ ഉള്ള ശ്ളോകങ്ങളിൽ പഞ്ചമഹായജ്ഞങ്ങളുടെ സാര സംഗ്രഹം വിവരിച്ചിരിക്കുന്നത് കാണാം)...മനുഷ്യ ശരീരത്തിലെ പ്രധാന അംഗങ്ങൾക്ക് സമാനമായി ക്ഷേത്രങ്ങൾ പുനരാവിഷ്കരിച്ചു...തന്റെ ഉള്ളിൽ കുടികൊള്ളുന്ന ദിവ്യത്ത്വത്തെ പൂർണ്ണമായി അടുത്തറിയുകയും അതിനെ ബാഹ്യോപാധിയിലേക്ക് ആവിഷ്കരിക്കുകയും ചെയ്തു..അതാണു ക്ഷേത്ര പതിഷ്ഠകൾ..അതിനായി തന്ത്രശാസ്ത്രം ,ശിലപശാസ്ത്രം, ജ്യോതിഷം എന്നീശാസ്ത്രങ്ങളുടെ ഒരു കൂട്ടായ്മയാണു ഇവിടെ ആവിഷ്കരിക്കുന്നത്..പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ബ്രഹ്മാംശം ആണന്ന അദ്വൈത ചിന്താഗതിയാണു ഇതിൽ ആകമാനം ദർശിക്കുന്നത്..ഈ നന്മയാണു ഋഷി ഗണങ്ങൾ പ്രധാനമായും ക്ഷേത്ര പ്രതിഷ്ഠകളിൽ ഉദ്ദേശിച്ചത്..
."ദേവോ ഭൂത്വാ തു തം യജേൽ അർച്ചകസ്യ പ്രഭാവേന ശില ഭവതി ശങ്കര" അർച്ചകന്റെ (പൂജകന്റെ) പ്രഭാവം കൊണ്ടനു ശില ശങ്കരനായി തീരുന്നത് അതായത് ദേവനായിതീരുന്നത്..ദേവനായി തീർന്നീട്ട് വേണം ദേവനെ പൂജിക്കാൻ.. ഇങ്ങനെ ശിലയിൽ ദേവാംശം വരുത്തണമെങ്കിൽ ആചാര്യൻ തന്നിൽ തന്നെയുള്ള ഈശ്വര ഭാവത്തെ കണ്ടെത്തിയവൻ ആയിരിക്കണം...എങ്കിൽ മാത്രമേ ശില ശങ്കരനായി ഭവിക്കൂ.
"സത്യേനലഭ്യസ്തപസാ ഹ്യേഷ ആത്മാ സംയഗ്ജ്ഞാ നേന ബ്രഹ്മ ചര്യേണ നിത്യം അന്തഃശരീരേജ്യോതിർമയാഹി ശുഭോ യം പശ്യതി യതയഃ ക്ഷീണ ദോഷാഃ" (മുണ്ഡകോപനിഷത്ത്).
തന്നിൽ കാണുന്ന ഈശ്വര ചൈതന്യം സത്യത്തിനാലും തപസ്സിനാലും ജ്ഞാനത്തിനാലും ബ്രഹ്മചര്യത്താലും കാണപ്പെടുന്നവനാണു യാഥാർത്ഥ താന്ത്രിക പ്രസിദ്ധൻ.. അല്ലങ്കിൽ ആചാര്യൻ… ..
ക്ഷേത്രം പണിയാൻ ആലോചിച്ചാൽ ആചാര്യനെ വരിക്കലാണു (തന്ത്രിയെ നിശ്ചയിക്കലാണു) ആദ്യത്തെ ച്ചടങ്ങ് പൊതുവേ കേരളത്തിൽ ഒരു ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം ഒരാൾ തന്നെ തുടരുകയാണു ചെയ്യുക..കേരളീയ രീതി വെച്ച് ദേവനു പിതൃസ്ഥാനീയനാണു തന്ത്രി..കേരളീയ ക്ഷേത്രങ്ങളിൽ താന്ത്രിക കർമ്മങ്ങൾ ചെയ്യുന്നവർ ക്ഷേത്ര നിത്യ പൂജകൾ ചെയ്യുന്നില്ല എന്നത് പ്രത്യേകത ആണ് .നിത്യപൂജകൾക്ക് .ശാന്തിമാർ ആണു കൂടുതലും .
"ആചിനോതി ഹീ ശാസ്ത്രാണി ആചാരേസ്ഥപയത്യപി
സ്വയമാചരതേ തസ്മാദാചാര്യ ഇതി കഥ്യതേ"
ശാസ്ത്രങ്ങളെ സ്വീകരിക്കുകയും ആചാരങ്ങളെ സ്ഥാപിക്കുകയു സ്വയം ആചരിക്കുകയും ചെയ്യുന്നവരാണു ആചാര്യൻ ആക്കുന്നത്..ഇവിടെ സ്വയം ആചരിക്കുക എന്നതിനു വളരെ പ്രാധാന്യം ഉണ്ട്.. ഇങ്ങനെയുള്ള തന്ത്രിമാർ അല്ലങ്കിൽ ആചാര്യർ അല്ലെങ്കിൽ സന്ന്യാസി ശ്രേഷ്ഠർ.. യഥാർത്ഥത്തിൽ പൊതുജനങ്ങൾക്ക് ഈശ്വരനിലേക്ക് എത്താനുള്ള ഒരു ലഘുവായ ഒരു വഴി കാണിച്ചു കൊടുക്കുകയാണു ചെയ്യുന്നത്...അതും സ്വന്തം ജീവചൈതന്യാംശത്തിൽ നിന്ന് ശിലകളിലേക്കും ശിലയിലെ ദേവചൈതന്യത്തിൽ നിന്ന് ഭക്ത്ജന ഹൃദയങ്ങളിലേക്കും പകർന്നു നൽകുന്ന ഒരു ക്രിയാപദ്ധതി ആണു ഇവിടെ നടക്കുന്നത്.."അയമാത്മാ ബ്രഹ്മാ" എന്ന വാക്യം ആണു ഇവിടെ പ്രാവർത്തികമാകുന്നത്..സർവ്വ ചരാചരങ്ങളിലുമുള്ള ആത്മചൈതന്യമാണു യഥർത്ഥ ഈശ്വ്രര ചൈതന്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...
ശരീരത്തിൽ ജീവനു എത്രത്തൊളം പ്രാധാന്യം ഉണ്ടോ അത്രത്തോളം പ്രാധാന്യം വിഗ്രഹത്തിൽ മന്ത്ര ദേവതക്കും ഉണ്ട്...ശരീരം സ്ഥൂലമാണു..ജീവന് സൂക്ഷ്മവുമാണു..അതുപോലെ വിഗ്രഹം സ്ഥൂലമാണു..മന്ത്ര ചൈതന്യം സൂക്ഷ്മവുമാണു.അതായത് പ്രതിഷ്ഠ ഒരു പ്രതീകമായി മാറുകയാണു...രണ്ട് ഉപാധികളിലും ചൈതന്യം ശരീരത്തിലോ വിഗ്രഹത്തിലോ അല്ല..മറിച്ച് ജീവനിലും മന്ത്രപ്രഭാവത്തിലും ആണു..നിലകൊള്ളുന്നത്.."മന്ത്ര ഏവതു ദേവതഃ (മേരു തന്ത്രം) മന്ത്ര പ്രഭാവവും ദേവതാസ്വരൂപവും ഒന്നു തന്നെ ആണു.ദേവതയുടെ നാമധേയമാണു മന്ത്രം.
.
.
"ആചാര്യ തപസ്സാ അമുനായ ജപേന നിയമേന ച ഉത്സവേനാന്നദാനേ ക്ഷേത്രവൃദ്ധി സ്തു പഞ്ചധാ"
ക്ഷേത്രങ്ങളിൽ ദേവതയുടെ ചൈതന്യത്തിനു മാറ്റുകുറക്കുന്ന ആവരണങ്ങളെ ഇല്ലാതാക്കുന്ന ക്രിയാപദ്ധതിയാണു കലശങ്ങൾ..അതോടൊപ്പം ക്ഷേത്ര തന്ത്ര ആചാര്യന്റെയും ക്ഷേത്രം ശാന്തിയുടെയും ഭക്തന്റെയും ഭക്തിയും തപസ്സും സ്വാദ്ധ്യായവും കൂടെ ഉത്സവങ്ങളും ഒക്കെ ചൈതന്യ വർദ്ധനവിനു കാരണമാകുന്നു... അതോടൊപ്പം തന്നെ ക്ഷേത്രം തന്ത്രി ,പൂജാരി, ജീവനക്കാർ., ഭരണാധികാരികൾ ഭക്തർ ഇവരുടെ പ്രവർത്തിദോഷങ്ങളും ആചാരഭംഗങ്ങളും ക്ഷേത്ര ദേവതയുടെ ചൈതന്യത്തിനു ക്ഷയം സംഭവിക്കുന്ന ഘടകങ്ങളുമാണ്
.
എന്നാൽ ഭക്തനിലും പൂജകനിലും ആചാര്യനിലും എല്ലാം ഈശ്വര ചൈതന്യത്തിന്റെ.മാറ്റുകുറക്കുന്നത്...കാമം ,ക്രോധം ,ലോഭം (അത്യാഗ്രഹം) ,മോഹം(ഇല്ലാത്തത് ഉണ്ടന്ന് കല്പിക്കൽ) ,മദം (അവിവേകമായ തന്റ്റെടം കാണിക്കൽ, സകലതിലും തെറ്റുകുറ്റങ്ങൾ മാത്രം കാണുന്ന അവസ്ഥ) ,മാത്സര്യം (മത്സരത്തിൽ നിന്ന് വ്യക്തി വിദ്വേഷം ഉണ്ടാകുന്നു)ഡംഭം (ഞാനെന്ന് ഭാവം,, എല്ലാം എനിക്ക് എന്റെത്, എന്റെ സ്വന്തം എന്ന അവസ്ഥ) ,അസൂയ എന്നീ അഷ്ടരാഗങ്ങളും..
ഘൃണാ ലജ്ജാ ഭയാ ശോകം
ജുഗുപ്സാ ചേതി പഞ്ചമം
ശീലം കുലം തഥാ ജാതി
.. അഷ്ടപാശഃ പ്രകീർത്തിതഃ (കുലാർണ്ണവ തന്ത്രം)
ഘൃണ (നിന്ദ) , ലജ്ജ ,ഭയം ,ശോകം ജുഗുപ്സ (വെറുപ്പ് ,ആക്ഷേപം) ,ശീലം (ദുർഗുണം) ,കുലം (ആഭിജാത്യ അഭിമാനം) ജാതി (വേർതിരിവ്) ഈ എട്ട് വിഷയങ്ങളും പാശങ്ങൾ എന്ന് അറിയപ്പെടുന്നു...ഇവയാണ് ചൈതന്യ ക്ഷയത്തിന്റെ കാരണക്കാർ... ഈ അഷ്ട പാശങ്ങളാൽ ബന്ധിക്കപെട്ട ജീവനെ പശു എന്നറിയപ്പെടുന്നു...പാശത്തിൽ നിന്ന് മുക്തനാകുമ്പോൾ ജീവൻ ശിവനായി മാറുന്നു...
ഈ അഷ്ടപാശങ്ങളും ഷഡ് വൈരികളോടു കൂടിയ അഷ്ട രാഗങ്ങളുമാണു...മനുഷ്യന്റെ യഥാർത്ഥ ശത്രുക്കൾ..ഇതാണു യഥാർത്ഥ ശത്രുദോഷം...ഇവ സ്വയം തിരിച്ചറിഞ്ഞു മാറ്റാനായി പൂർവ്വ സൂരികൾ വിധിക്കപെട്ട പല സാത്വിക കർമ്മങ്ങളും മന്ത്രങ്ങളും കാലഘട്ടത്തിന്റെ ഗതി മാറ്റത്തിനനുസരിച്ച് ശാസ്ത്ര ഗോഷ്ഠികാട്ടി തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചും ഈശ്വരാംശം കുടികൊള്ളുന്ന സഹജീവികളുടെ നാശത്തിനു കാരണമാക്കിയും ഇതിന്റെ പേരിൽ പരസ്പര വിദ്വേഷം ഉണ്ടാക്കിയും സ്വയം പാപികളായി മാറുന്ന ഒരു തലമുറയാണു ഇന്ന് കൂടുതലും കാണുന്നത്..സ്വയം ആത്മ പരിശോധന നടത്തി ശത്രുതയുടെ കാരണം (മുകളിൽ പറഞ്ഞവ) തന്റെ ഉള്ളിൽ ഉണ്ടൊ എന്ന് ചിന്തിച്ച് ബോധ്യപെടുന്നതാണു കൂടുതൽ ഉചിതം..
വിധിപൂർവ്വം ദോഷനിവാരണത്തിനു ഈശ്വര പ്രാർത്ഥന ചെയ്യുന്നവർ..മറ്റുള്ളവർ ശത്രുക്കൾ ആകാതിരിക്കാൻ അനുയോജ്യമായ പ്രവർത്തികൾ സ്വയം ചെയ്യുക എന്നതാണു അഭികാമ്യം..അല്ലാതെ പ്രാർത്ഥനകളും സ്മരണകളും കർമ്മങ്ങളും ആഭിചാര രീതിയിൽ പോകരുത് എന്ന ധ്വനി ആണു വ്യക്തമാക്കുന്നത്
ദേവനിൽ ചൈതന്യലോപം വന്നാൽ തത്പരിഹാരം വ്യക്തമായി തന്ത്രശാസ്ത്രം വ്യക്തമാക്കുന്നുണ്ട്..അതുകൊണ്ട് എല്ലാമാണു....തന്ത്രശാസ്ത്രത്തിനെ "സര്വഃ അർത്ഥയേന തന്യന്തേത്രായന്തേ ച തന്ത്രം" എന്നു പറയുന്നത്....എല്ലാ പുരുഷാർത്ഥങ്ങളാലും വ്യാപിക്കപെടുകയും രക്ഷിക്കപെടുകയും ചെയ്യുന്നതാണു തന്ത്രം...കാലത്തിന്റെ കുത്തൊഴുക്കിൽ ശാസ്ത്രങ്ങളുടെ കൂട്ടായ്മയായ തന്ത്രശാസ്ത്രത്തിന്റെ പരിശുദ്ധിയും പ്രസക്തിും നഷ്ടപെടാതിരിക്കാൻ ഓരോ ആചര്യനും ശ്രദ്ധാലു ആകേണ്ടതാണ്. ..ഇതിൽ പ്രധാനമായും ആചാര്യന്മാർ ജ്യോതിഷം ,പൂജ തുടങ്ങിയ ശാസ്ത്രവിധികളെ അക്കാഡമിക് ലെവൽ മാനദണ്ഡങ്ങളുടെ അളവുകോൽ സ്വീകരിക്കാത്തെ..."പാല് പായസം ഒഴിച്ചുകൊടുക്കന്ന പാത്രങ്ങൾ വൃത്തി ഉള്ളതാണോ എന്ന് നിരീക്ഷിക്കുക....വൃത്തി ഇല്ലങ്കിൽ കഴുകി വൃത്തി ആക്കാൻ ശ്രമിക്കുക...എന്നിട്ടും വൃത്തിയായില്ലങ്കിൽ വൃത്തി ആക്കാൻ പറ്റുന്ന പാത്രങ്ങളിലെക്ക് മാത്രം ഒഴിച്ചു കൊടുക്കുക....ഇല്ലങ്കിൽ വിദൂരഭാവിയിൽ ഈ ശാസ്ത്രങ്ങൾ ശസ്ത്രങ്ങളായി പരിണമിക്കും..... ഇല്ലങ്കിൽ സാധാരണക്കാരായ ഭക്ത്ജനങ്ങളായിരിക്കും ഇതിനു വലിയ വില നൽകേണ്ടിവരുക.
.. ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കുന്ന പദവും വ്യവസായവുമാണു..ഭക്തി..ഭക്തി ഒരിക്കലും പ്രകടിപ്പിക്കാനുള്ളതല്ല..മറ്റൊരാളെ ബോധ്യപെടുത്താൻ ഉള്ളതുമല്ല...തന്നിൽ തന്നെ വറ്റാത്ത ഉറവയായി നിർഗമിക്കുന്ന സമർപ്പണ ഭാവമാണു ഭക്തി.(.ഭഗവത് ഗീത 9/21 മുതൽ 27വരെ ഉള്ള ശ്ലോകങ്ങൾ ഉത്തമ മദ്ധ്യമ പ്രാകൃത ഭക്തനമാരെ ക്കുറിച്ച വ്യക്തമായി വിവരിക്കുന്നുണ്ട്)...
സർവ്വ ഭൂതേഷു യഃ പശ്യേത് ഭഗവദ് ഭാവമാത്മനഃ
ഭൂതാനി ഭഗവന്യാതമ ന്യേഷ ഭാഗവതോത്തമഃ (വിഷ്ണു ഭാഗവതം)
സ്ഥൂല സൂക്ഷമാത്മകമായ പ്രപഞ്ച പദാർത്ഥങ്ങളിലും പരമാത്മാവും പരമാത്മാവിൽ സകല പ്രപഞ്ച പദാർത്ഥങ്ങളും വർത്തിക്കുന്നവനായി കാണുന്നവനാണു ഉത്തമ ഭക്തൻ
അതേ പോലെ തന്നെ
അർച്ചയാമേവ ഹരയേ- പൂജാം യഃ ശ്രദ്ധയേഹതേ,
ന തദ്ഭക്തേഷു ചാന്യേഷു- സഭക്തഃ പ്രാകൃത സ്മൃതഃ (വിഷ്ണു ഭാഗവതം)
എല്ലാറ്റിലും പരമാത്മാവു ഉണ്ടന്നറിയാതെ ഏതൊരുവൻ പ്രതിമാദികളിൽ മാത്രം ഈശ്വരനെ ശ്രദ്ധയോടെ പൂജിക്കുകയും ഭഗവത് ഭക്തന്മാരിലും മറ്റും സ്നേഹമില്ലാതെ അവരെ അന്യരായി കരുതുകയും ചെയ്യുന്നുവോ അവനാണ് പ്രാകൃത ഭക്തൻ..ഇന്നു കൂടുതലും ഇവരിൽ ഏത് ഗണത്തിൽ പെടുന്നവർ ആണ് ഉള്ളത്..ഭക്തത ജന ചിന്ത്യം..
ശ്രദ്ധ ,ഭക്തി, വിശ്വാസം എന്നീ ഭാവങ്ങളെ പുറത്തേക്ക് നയിക്കുമ്പോൾ ഭക്തി പ്രകടാത്മകമായി മാറും ,,പക്ഷെ ഈ മൂന്ന് ഭാവങ്ങളെ തന്നിലേക്ക് തന്നെ തിരിച്ചു വിടുമ്പോൾ അത് ആത്മ സമർപ്പണമായിത്തീരുന്നു..ശരീര മനോ ബുദ്ധി ഇന്ദ്രിയങ്ങളുടെ വിലയനവും സമർപ്പണവും ആണു..യഥാർത്ഥ ഭക്തി...തന്റെ ഉള്ളിലുള്ള ഈശ്വര സാന്നിദ്ധ്യത്തെ ഏറ്റവും അടുത്തറിയാനുള്ള മാർഗ്ഗമാണു ഉത്തമ ഭക്തി.. പക്ഷെ ഇന്ന്
ഇതിൽ പ്രധാന തടസ്സം
ബഹു പൂജനീയ ഗുരുപാദത്തിന്റെ അഭിപ്രായങ്ങൾ ഇവിടെ വളരെ പ്രസക്തമാണു..
ദേവീ കലോത്തരത്തിലെ....
"ലോക ഗോഷ്ഠീം ന കുർവ്വീത
ശാസ്ത്ര ഗോഷ്ഠീം ന കാരയേൻ"
അതായത് ശാസ്ത്രത്തെ ശാസ്ത്ര തത്ത്വങ്ങൾക്ക് വിപരീതമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിനെ ആണു ശാസ്ത്ര ഗോഷ്ഠി എന്നു പറയുന്നത്... മറ്റൊരാൾ കാട്ടിയത് അതുപോലെ കാട്ടുകയാണു ലോക ഗോഷ്ഠി...അതിന്റെ പൊരുൾ എന്താണന്നോ യുക്തി സഹമാണൊ എന്നൊന്നും ഗൌനിക്കാതെ അന്ധമായി അനുകരിക്കുന്നതിനെ ലോക ഗോഷ്ഠി എന്നുപറയുന്നത്..
തത്ത്വനിഷ്ഠയോടെയും ആത്മ നിഷ്ഠയോടെയും ആചാര്യന്മാരും ഭക്തരും പരിഹാരം കാണേണ്ടുന്ന വിഷയം തന്നെ
പ്രാരബ്ധം, സഞ്ചിതം ,ആഗമികം എന്നീ മൂന്ന് ദുരിതങ്ങൾ മനുഷ്യജീവിതത്തിൽ വന്നുപെടുന്നു...ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമ്മങ്ങളിലൂടെ പ്രാരബ്ധവും...ചെയ്ത കർമ്മങ്ങളിലൂടെ ഭാവി ജന്മങ്ങളിലെക്ക് സഞ്ചരിക്കുന്ന ദുഃഖം ആഗമികവും പൂർവ്വജന്മങ്ങളിലൂടെ സൂക്ഷ്മ ശരീരത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ദുഃഖഭാരം സഞ്ചിതവും ആകുന്നു..ഇവയിൽ പരിഹരിക്കാൻ പറ്റുന്നതും പരിഹരിക്കാൻ പറ്റാത്തതുമായ കർമ്മഫലങ്ങൾ ഉണ്ട്...ഇവ ഏത് താപ ത്രയങ്ങളിൽ വരും എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയുന്ന ജ്യോതിഷിയെ ആണു ദൈവജ്ഞന് എന്ന നാമത്തിൽ വിളിക്കുന്നത്... അതുക്കൊണ്ടാണു ഇങ്ങനെയുള്ള ജ്ഞാന ശാഖകളെ ശാസ്ത്രങ്ങൾ എന്നു വിളിക്കുന്നത്... ശാസ്ത്രങ്ങൾ രണ്ട് തരം ഉണ്ട്..ജ്ഞാനവും വിജ്ഞാനവും...വിജ്ഞാനത്തിൽ അധിഷ്ടിത്തമായവ എല്ലാം ഭൌതികമ്മാണു..അതാണു ഇന്ന് സർവ്വ സാധാരണ ഉപയോഗിച്ചു കാണുന്നത്.....പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ച് പുസ്തകരുപത്തിൽ ധാരാളാം ഉണ്ട്......ഇന്ന് ഇന്നതെന്ന് തീർച്ചപെടുത്തിയത് നാളെ അതല്ലാതായി മാറാം.... ജ്ഞാനം പരമാർത്ഥികമായ അറിവ് ആണു..... അത് ജന്മനാൽ പൂർവ്വ ജന്മാർജ്ജിതമായി കൂടെ ലഭിക്കുന്നതാണു ഗുരുപദേശത്താലും ശാസ്ത്ര നിത്യ പരിചയത്തതാലും ആണു അത് പരിപോഷിക്കുന്നത്...മോക്ഷ വിഷയമായ അറിവു..ജ്ഞാനം തന്നെ രണ്ട് വിധം ഉണ്ട്///വൃത്തി ജ്ഞാനവും സ്വരൂപജ്ഞാനവും... ഭഗവത് ഗീത 16/23,24 ഭാഗങ്ങൾ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നുണ്ട്.
"ശാസനാദനിശം ദേവി വർണ്ണാശ്രമനിവാസിനാം
താരണാത് സർവ്വ പാപേഭ്യഃ ശാസ്ത്ര മിത്യഭിധീയ.. (കുലാർണ്ണവ തന്ത്രം)
വർണ്ണാശ്രമ ധർമ്മം അനുസരിച്ച് ജീവിക്കുന്നവർക്ക് സദാമാർഗ്ഗ ദർശനം നൽകികൊണ്ട്..അവരെ സർവ്വ പാപങ്ങളിൽ നിന്നും തരണം ചെയ്യാൻ സഹായിക്കുന്നതിനാൽ ശാസ്ത്രം എന്നു പറയുന്നു...ഇവിടെ വർണ്ണാശ്രമ ധർമ്മങ്ങൾ എന്ന് പറയുന്നതിന് വളരെ പ്രാധാന്യം ഉണ്ട്..അതിലെ ധർമ്മ ശബ്ദത്തിനാണു കൂടുതൽ പ്രാധാന്യം.....ഇങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് ഭക്തിയും പരിഹാരവും എല്ലാം താമരയിലയിൽ വീഴുന്ന വെള്ളം പോലെയണ്....
ഹൃദിജ്ഞാനേന മഖിലം
പവിത്രമിഹ വിദ്യതേ (ഗീത)
ഹൃദയത്തിൽ ജ്ഞാന സൂര്യൻ പ്രകാശിക്കുമ്പോൾ എല്ലാം പവിത്രമായിത്തീരുന്നു..ഇതു തന്നെ യാണു ഹൃദയശുദ്ധി..ഇങ്ങനെ യുള്ള ശുദ്ധാത്മാക്കൾ ഈശ്വരനെ ദർശിക്കുന്നു...
ആഗതം പഞ്ച വക്ത്രതാത്തു ഗ തം ച ഗിരിജാനനേ
മ തം ച വാസുദേവസ്യ തസ്മാദാഗമമുച്യതെ....
“ലോകാ സമസ്ത സുഖിനോ ഭവന്തു”
ഓം… ശാന്തി... ശാന്തി..... ശാന്തി

2020, ജൂലൈ 5, ഞായറാഴ്‌ച

മഡിയന്‍ കൂലോം ക്ഷേത്രം അര്‍ജ്ജുനന്‍ പണികഴിപ്പിച്ച പുരാതനക്ഷേത്രം



മഡിയന്‍ കൂലോം ക്ഷേത്രം
അര്‍ജ്ജുനന്‍ പണികഴിപ്പിച്ച പുരാതനക്ഷേത്രം
=============================================
സപ്തഭാഷകളുടെയും വ്യത്യസ്ത സംസ്ക്കാരങ്ങളുടെയും സംഗമഭൂമിയാണ് കാസര്‍ഗോഡ്. ഹിന്ദു,മുസ്ലീം,ക്രിസ്ത്യന്‍ മതങ്ങള്‍ സഹവര്‍ത്തിത്വത്തോടെ താമസിക്കുന്ന ഒരിടം. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്. ദൈവങ്ങളുടെ ,കോട്ടകളുടെ,നദികളുടെ,സുന്ദരമായ കുന്നുകളുടെ ,നീളം കൂടിയ മണല്‍ ബിച്ചുകളുടെ നാടെന്ന വിശേഷണം കാസറഗോഡിനുണ്ട്. വ്യത്യസ്തതകള്‍ ഏറെയുള്ള ഈ പ്രദേശം സന്ദര്‍ശകരെ ആവേശത്തിലാക്കും.
ജില്ലയിലെ പ്രധാനപ്പെട്ട ആകര്ഷോകമായ പ്രദേശങ്ങളും അവയുടെ സവിശേഷതകളും.
അഡൂര്‍-
കാസര്‍ഗോഡ് നഗരത്തില്‍‍‍‍‍‍‍‍നിന്നും 45കിലോമീറ്റര്‍ മാറി കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. അര്‍ജ്ജുനന്‍ പണികഴിപ്പിച്ച പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ശിവനും, അര്‍ജ്ജുനനും മുഖാമുഖംനിന്ന് കിരാതയുദ്ധം നടത്തിയ സ്ഥലം. മനുഷ്യസ്ഞ്ചാരം അധികമില്ലാത്ത സമീപത്തുള്ള കാനനപ്രദേശം ശിവന്റെയ വാസസ്ഥലമായി കണക്കാക്കുന്നു. കുന്നിന്ചെനരുവിലൂടെ ഒഴുകുന്ന അരുവികള്‍ പ്രകൃതിരമണിയമാണ്.
മഹാലിംഗേശ്വര ക്ഷേത്രം
അജാനൂര്‍ –പ്രസിദ്ധമായ മഡിയന്‍ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത് അജാനൂര്‍ വില്ലേജിലാണ്. ഹോസ് ദുര്ഗ്് താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന കാഞ്ഞങ്ങാടുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണിത്. ഭദ്രകാളിയാണ് ഇവിടെത്തെ പ്രധാന ആരാധനമൂര്ത്തി്. കൂടാതെ ക്ഷേത്രപാലകന്‍,ഭഗവതി,ഭൈരവന്‍ എന്നീ ആരാധനമൂര്ത്തിപകളും ഇവിടെയുണ്ട്. ഉഷപൂജയും,സന്ധ്യാ്പൂജയും നടത്തുന്നത് മണിയാണികളും,ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണരുമാണ്.
ഇടവമാസത്തിലും(മെയ്,ജൂണ്‍)ധനുമാസത്തിലുമാണ് (ഡിസംബര്‍,ജനുവരി)ഇവിടുത്തെ ഉത്സവങ്ങള്‍ നടത്താറുള്ളത്.

പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം


കാളീം മേഘസമപ്രഭാം തൃണയനാം വേതാള കണ്ഠസ്ഥിതാം
ഖര്‍ഗ്ഗം ഖേട ഗുണൌഘ ദാരുകശിര:കൃത്വാ കരാ ഗ്രേഷ്ഠച
ഭൂതപ്രേതപിശാച മാതൃസഹിതാം മൂണ്ഡാസൃജാലം കൃതാം
വന്ദേ ദുഷ്ടവസൂരികാദി സകലാം സംഹാരി കാമീശ്വരീം”



പനയറ തൃപ്പോരിട്ടക്കാവ്  ഭഗവതി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് പനയറ തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വര്‍ക്കലയുടെ അതിര്‍ത്തി പ്രദേശം ആയ ചെമ്മരുതി
പഞ്ചായത്തിലെ പനയറ ദേശത്താണ് തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


എഴുനൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാളിയൂട്ട് നടന്നിരുന്നു. ക്ഷേത്രത്തിന്റെ തന്നെ പുനര്‍നാമകരണത്തിന് ഇടയാക്കിയ സംഭവബഹുലമായ അന്ത്യത്തോടെ കാളിയൂട്ട് അവസാനിപ്പിക്കുകയും പോരിട്ടക്കാവ് എന്ന് നാമകരണം
ചെയ്യുകയും ചെയ്തു എന്നാണ് ഐതിഹ്യം.




ചരിത്രവും ഐതീഹ്യങ്ങളും 


പ്രകൃതിയിലെ എല്ലാ മുക്ത ഭാവങ്ങളുടെയും നിത്യജ്യോതിസ്സായ സര്‍വ്വഭൂതാത്മികയായ തൃപ്പോരിട്ടക്കാവിലമ്മ മാതൃത്വത്തിന്റെ പ്രപഞ്ചമാതൃകയാണെന്ന് ബ്രഹ്മജ്ഞാനികള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ്. ദാരികനെ വധിച്ച് ഉഗ്രരൂപിണിയായി നിന്ന ശ്രീഭദ്രകാളിയുടെ ക്രോധം ശമിപ്പിക്കുവാന്‍ ദേവഗണങ്ങള്‍ പല ഉപായങ്ങള്‍ നോക്കിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. ഒടുവില്‍ സാക്ഷാല്‍ ശ്രീ പരമേശ്വരന്‍ ഒരു ഉപായം കണ്ടു. അതിശയിപ്പിക്കുന്ന തേജസ്സും നിഷ്കളന്കതയും ഉള്ള ഒരു കുഞ്ഞിന്‍റെ രൂപത്തില്‍ ശ്രീ ഭദ്ര കാളിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഈ അത്ഭുത ശിശുവിനെ കണ്ട മാത്രയില്‍ തന്നെ ശ്രീഭദ്രകാളിയുടെ ക്രൗര്യം അപ്പാടെ അപ്രത്യക്ഷമായി മാത്രമല്ല മാതൃത്വത്തിന്റെ അമൃത പ്രവാഹം ഉണ്ടാകുകയും ചെയ്തു. മാതൃത്വത്തിന്റെ ആ അത്ഭുതമാണ് തൃപ്പോരിട്ടകാവിലമ്മ എന്നത് ഒരു ഐതീഹ്യമായി കരുതപ്പെടുന്നു.

പുനരുദ്ധാരണത്തോടനുബന്ധിച്ചു നടന്ന ദേവപ്രശ്നത്തില്‍ ദേവി ഇപ്പോഴത്തെ സ്ഥാനത്ത് എത്തി ചേര്‍ന്നതിന്റെ ചരിത്രം പരാമര്‍ശിക്കപ്പെടുകയുണ്ടായി . വടക്കന്‍ കേരളത്തിലുള്ള വടക്കുംനാഥക്ഷേത്ര സമീപം എന്ന് കരുതപ്പെടുന്ന ഒരു സ്ഥലത്ത് നിന്ന് ദേവിയെ ഉപാസിച്ചു സ്വീകരിക്കുകയും ഒരു ഗൃഹത്തിന്റെ ഭാഗത്ത് കുറേകാലം സേവിക്കുകയും ശേഷം ദേവിയുടെ ഇച്ഛക്ക് അനുസരിച്ച് ഇപ്പോഴത്തെ സ്ഥാനത്തേക്ക് മാറ്റി ആലയം നിര്‍മ്മിച്ചുവെന്നു പറയുന്നു. കാടുപിടിച്ച് കിടന്നിരുന്ന ഈ പ്രദേശം ദേവിയുടെ പ്രകാശ ധോരണി ആവിര്‍ഭവിച്ചതിന്റെ ഫലമായി മാറിയിട്ടുള്ള തായ മറ്റൊരു കുടുംബവുമായി ദേവി ബന്ധപ്പെട്ടിരിക്കുന്നു. പൂര്‍വ്വാനുസ്മരണമെന്നോണം  മീനമാസത്തില്‍ ഭരണി നാളില്‍ ദേവിയെ എഴുന്നെള്ളിച്ചു പോയി ഇറക്കി പൂജിക്കുന്ന ഒരു സങ്കല്പ  സാങ്കേതമുണ്ട്. കളരി പരദേവത ബന്ധത്തിലുള്ള ഒരു കുടുംബവുമായും അഭേദ്യ ബന്ധമുള്ളതാണ്.  അങ്ങനെ ഏതാണ്ട് മൂന്നു കുടുംബവുമായും ബന്ധം സൂചിപ്പിക്കുന്നതായിരുന്നു ദേവ പ്രശ്നത്തില്‍ നിന്ന് വ്യക്തമാക്കപെട്ട ചരിത്രം. ഉഗ്ര ഭദ്രകാളി ഭാവത്തില്‍ കാളിയൂട്ടും കുരുതിയും വരെ നടന്നതായും ദേവ പ്രശ്നത്തില്‍ വ്യക്തമാക്കുകയുണ്ടായി എന്നത് ഒരു ഭദ്രകാളി ക്ഷേത്രം മാത്രം ആയിരുന്ന ഈ ക്ഷേത്രം തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം ആയി പുനനാമകരണം ചെയ്യപ്പെട്ട ഐതീഹ്യത്തെ കൂടുതല്‍ ഊട്ടിഉറപ്പിക്കുന്നതാണ്. ആ ഐതീഹ്യം പറയപ്പെടുന്നതിങ്ങനെ, 

കാളിയൂട്ട് നടന്ന ഒരു നാള്‍ ഭദ്രകാളിയും ദാരികനും പരസ്പരം പോരിനുവിളിച്ചു. താള മേള വാദ്യങ്ങള്‍ മുറുകി പെട്ടന്നാണ് ഭദ്രകാളിയുടെ കണ്ണില്‍ നിന്നും കോപാഗ്നി കത്തി ജ്വലിച്ചത്. തന്നെ പിടിചിരുന്നവരെ തട്ടി മാറ്റി വാളുമായി ദാരികനെ ലക്ഷ്യമാക്കി കുതിച്ചു കാളിയൂട്ട് കണ്ടു നിന്ന ജനങ്ങള്‍ അമ്പരന്നു. ദാരികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി കൂടെ ഭദ്രകാളിയും. ഒടുവില്‍ അങ്ങ് പടിഞ്ഞാറു അറബികടലില്‍ വച്ച് ഭദ്രകാളി ദാരികന്റെ കഴുത്തറുത്തു ചോര കുടിച്ചു. ദാരികന്റെയും ഭദ്രകാളിയുടെയും വേഷം കെട്ടിയിരുന്നവര്‍ സഹോദരങ്ങള്‍ ആയിരുന്നു. സ്വന്തം സഹോദരനെയാണ് താന്‍ വധിച്ചെതെന്നു തിരുമുടി തലയില്‍നിന്ന് എടുത്തപ്പോള്‍ ആണ് ഭദ്രകാളിയുടെ വേഷം കെട്ടിയ ആള്‍ മനസിലാക്കിയത്. അങ്ങനെ യഥാര്‍ത്ഥത്തില്‍ പോരിട്ട (യുദ്ധം ചെയ്ത) കാവ്‌ തൃപോരിട്ടക്കാവ് ആയി. അന്ന് മുതല്‍ കാളിയൂട്ട് നിര്‍ത്തിയെങ്കിലും ഇന്നും വൃശ്ചികമാസത്തില്‍ എല്ലാ ദിവസവും പാട്ടമ്പലത്തില്‍ ഭദ്രകാളിയുടെ രൂപം വരച്ചു പൊന്നറസ്തുതിഗീതം പാടിയും കുംഭമാസത്തില്‍ പ്രതീകാത്മക കുരുതി നടത്തിയും ശ്രീ ഭദ്രകാളി സേവ ചെയ്യുന്നു.

പുനരുദ്ധാരണവും അനുബന്ധപ്രവര്‍ത്തനങ്ങളും 


തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ കാലപ്പഴക്കം കൊണ്ട് ഉണ്ടായ ന്യൂനതകള്‍ മാറ്റുവാനും ക്ഷേത്രഖ്യാതി വിളംബരം ചെയ്യുവാനുമായി  ഒരുകൂട്ടം ക്ഷേത്ര വിശ്വാസികള്‍ സംഘടിക്കുകയും ഒരു കമ്മിറ്റി 2011 ഓഗസ്റ്റ്‌ മാസം രൂപികരിക്കുകയുണ്ടായി. തത്ഭലമായി ഓഗസ്റ്റ്‌ മാസം തനെ തലയോലപരമ്പ് പരമേശ്വരന്‍ മേനോന്റെ കാര്‍മ്മികത്വത്തില്‍ അഷ്ടമംഗല ദേവപ്രശ്നം നടത്തുകയും അമ്പലത്തിന്റെ ജീര്‍ണതകള്‍ പരിഹരിക്കുന്നതിന് ഏഴു ദിവസം നീണ്ടു നിന്ന പരിഹാരക്രിയകള്‍ നീലമന ഇല്ലത്തെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുക ഉണ്ടായി. തുടര്‍ന്ന് വിശ്വാസികളുടെയും നാട്ടുകാരുടെയും സാനിധ്യത്തില്‍ അഖന്ധ നാമ ജപവും നടന്നു. 
ക്ഷേത്ര പഴമ നിലനിര്‍ത്തി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി ക്ഷേത്ര ഭാരവാഹി ഉള്‍പ്പെട്ടു രൂപികരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി. ക്ഷേത്രത്തിലെ നുനതകള്‍ പരിഹരിക്കാം വിധം ദേവപ്രശ്നത്തില്‍ തയ്യാറാക്കിയ പരിഹാരക്രിയകള്‍ക്കു തുടര്‍ച്ചയെന്നോണം നവീകരണ പ്രവര്‍ത്തനങ്ങളായ

൧. ക്ഷേത്ര ചുറ്റുമതില്‍ പൂര്‍ണ്ണമായി പുനര്‍നിര്‍മ്മിക്കുക.

൨. നാലമ്പലം നവീകരിക്കുക.

൩. ക്ഷേത്രശ്രീകോവില്‍ പുതുക്കിപണിയുക.

൪. മേട, ഊട്ടുപുര, ഉപദേവാലയങ്ങള്‍, കളിത്തട്ട് തുടങ്ങിയവ നവീകരണത്തിന് വിധേയമാക്കുക.

൫. ക്ഷേത്രകുളം നവീകരിക്കുക.

൬. ക്ഷേത്രത്തില്‍ പുതിയതായി കൊടിമരം സ്ഥാപിക്കുക
൭. ക്ഷേത്രത്തിനു മുന്‍ വശത്തായി നടപന്തല്‍ നിര്‍മിക്കുക

൮. കൂടാതെ ഒരു വിവാഹ സദ്യാലയം നിര്‍മ്മിക്കുക.

എന്നി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി. നവീകരണങ്ങള്‍ക്ക് പര്യവസാനമായി അഷ്ടബന്ധ കലശം നടത്തി ദേവിയെ പുന പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നതോടെ മാത്രമേ പുനരുദ്ധാരണ മഹാമഹം അവസാനിക്കുകയുള്ളൂ.

ക്ഷേത്രാചാരങ്ങളും ഭരണിമഹോത്സവവും


വൃശ്ചിക വിളക്ക് :

ഉഗ്രഭദ്രകാളി ഭാവത്തില്‍ നടത്തപ്പെട്ടുകൊണ്ടിരുന്ന കാളിയൂട്ട് അവസാനിച്ചപ്പോള്‍ ഭദ്രകാളി ദേവിയുടെ കോപാഗ്നിയില്‍ നിന്നും രക്ഷനേടുന്നതിനും കോപഗ്നി ശമിപ്പിക്കുന്നതിനും വേണ്ടി വൃശ്ചികമാസത്തില്‍ എല്ലാ ദിവസവും പാട്ടമ്പലത്തില്‍ ഭദ്രകാളിയുടെ രൂപം വരച്ചു പൊന്നറസ്തുതിഗീതം പാടിയും ദേവിയെ പ്രീതിപ്പെടുത്തുന്നു. മാസത്തിന്റെ അവസാന ദിവസം കാളി-ദാരിക വധം അനുസ്മരിക്കും വിധം കാളിയൂട്ടിന്റെ പൂര്‍ണരൂപം വരച്ചും, സ്തുതിഗീതം പാടിയും, പ്രത്യേക ദേവിപൂജകള്‍ നടത്തിയും ദേവിയുടെ കോപാഗ്നി ശമിപ്പിച്ചു വരുന്ന ചടങ്ങ് ഇന്നും വളരെ പൂര്‍ണ്ണതയോടെ ആചരിക്കപ്പെടുന്നു.


കുംഭമാസത്തിലെ കുരുതി :

കാളി-ദാരിക വധത്തിനു പ്രതീകാത്മകമായി നടത്തിവരുന്ന മറ്റൊരു ചടങ്ങാണ് കുംഭമാസത്തില്‍ അര്‍പ്പിക്കപ്പെടുന്ന കുരുതി. അവസാനമായി നടന്ന കളിയൂട്ടിന്റെ അനുസ്മരണ ചടങ്ങായും ഈ ആചാരത്തെ പ്രകീര്‍ത്തിക്കാറുണ്ട്. പണ്ട് കാലങ്ങളില്‍ മൃഗബലി നടത്തി പോന്നിരുന്നതായി പറയപ്പെടുന്ന ഈ ആചാരത്തിന് ഇന്ന്തികച്ചും വ്യത്യസ്തമായ രീതിയില്‍ ഭഗവതിയുടെ മാതൃത്വത്തിനു   ഇണങ്ങും വിധം രക്തരൂക്ഷിതമല്ലാതെയുള്ള കുരുതിയാണ്  ഇന്നു നടന്നുവരുന്നത്. തുടര്‍ന്ന് തൃപ്പോരിട്ടക്കാവിലമ്മ മീനമാസത്തിലെ ജന്മനക്ഷത്രമായ ഭരണിനാള്‍ ആഘോഷിക്കുന്നതിനുള്ള അനുവാദം കല്‍പ്പിച്ചു നല്‍കുന്ന ചടങ്ങും ഇതിനോടൊപ്പം നടത്തപ്പെടുന്നു.


മീനഭരണി മഹോത്സവം :

ഭരണി മഹോത്സവമാണ്‌ ഇന്ന് തൃപോരിട്ടക്കാവ് ക്ഷേത്രത്തില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവ മഹാമഹം. പൂരാടം നാളില്‍ കൊടിയേറി പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഭരണി മഹോത്സവം വിവിധ ആഘോഷങ്ങളോടെയും ആചാര അനുഷ്ടാനങ്ങളോടും കൂടി നടന്നുവരുന്നു. ഉത്സവത്തിന്റെ എട്ടാം ദിവസമായ രേവതി നാളില്‍ വൃതമെടുത്ത ഏതൊരു ഭക്തനും കുളിച്ചു ഈറനുടുത്തു സുര്യദേവനെ വണങ്ങി ആകാശത്തിനു താഴെ പഞ്ജഭൂതങ്ങളുടെ സാന്നിദ്ധ്യത്തില്‍ മനസും ശരീരവും തൃപോരിട്ടക്കാവിലമ്മക്ക് അര്‍പ്പിച്ചു പൊങ്കാല നടത്തുന്ന ചടങ്ങ് വളരെ ഗംഭീരമായി ആചരിച്ചുവരുന്നു. ആയിരക്കണക്കിന് ഭക്തരുടെ തീരാ ദുഖങ്ങളും മോഹങ്ങളും പൊങ്കാലയില്‍ അര്‍പ്പിക്കപ്പെടുന്നു എന്നാണ് ഈ ചടങ്ങിലൂടെ വിശ്വസിച്ചുപോരുന്നത്.  മീനഭരണി നാളില്‍ സുര്യോദയത്തിനു മുന്പായി നടന്നുവരുന്ന ഉരുള്‍ മഹാമഹം ഇന്നും വളരെ പ്രസക്തിയോടെ നടന്നുവരുന്നു. ആയിരങ്ങളെ സാക്ഷി നിര്‍ത്തി തൃപോരിട്ടക്കാവിലമ്മയുടെ ആറാട്ട് എഴുന്നള്ളത്ത്‌ ഭരണിമഹോത്സവത്തിലെ വളരെ പ്രസക്തമായ ഒരു അനുഷ്ടാനമാണ്.  ദിവസാന്ത്യത്തില്‍ ക്ഷേത്രഅധികാരി ഉടവാള്‍ കയ്യിലേന്തി ഭഗവതിയെ  എഴുന്നെള്ളിച്ചു പോയി ഇറക്കി പൂജിക്കുന്ന സങ്കല്പ സങ്കേതത്തില്‍ ആറാട്ട് നടത്തി ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മടങ്ങിവരുന്നതുമായ അനുഷ്ടാനത്തോടെയാണ് ഭരണിമഹോത്സവം പൂര്‍ണ്ണമാകുന്നത്


പോരിട്ടക്കാവ് ക്ഷേത്രത്തില്‍ എങ്ങനെയൊക്കെ എത്തിച്ചേരാന്‍ കഴിയും

കല്ലമ്പലം, പാരിപ്പള്ളി, വര്‍ക്കല മുതലായ സ്ഥലങ്ങള്‍ ആണ് പോരിട്ടക്കാവ് ക്ഷേത്രത്തിനു വളരെ അടുത്തായി സ്ഥിതിചെയ്യുന്ന നഗരപ്രദേശങ്ങള്‍, തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം NH-47 വളരെ അടുത്തായി സ്ഥിതിചെയ്യുന്നതിനാല്‍ തിരുവനന്തപുര്തുനിന്നും കൊല്ലത്തുനിന്നും വരുന്ന ഭക്തര്‍ക്ക്‌ NH-47ന് കടന്നുപോകുന്ന കല്ലബലമോ പരിപ്പള്ളിയോ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്രദേശങ്ങളില്‍ നിന്നും എപ്പോഴും ബസ്‌ സര്‍വീസ് ലഭ്യമാണ്. വര്‍ക്കലയില്‍ നിന്നും എല്ലാ സമയവും പനയറയിലേക്ക് ബസ്‌ സര്‍വീസ് ഉള്ളതുകൊണ്ട് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ മാര്‍ഗവും ഭക്തജനങ്ങള്‍ക്ക് വളരെ പെട്ടന്ന് തന്നെ എത്തിച്ചേരാന്‍ കഴിയും.

2020, ജൂൺ 29, തിങ്കളാഴ്‌ച

ധ്രുവന്റെ കഥ



ധ്രുവന്റെ കഥ    

പ്രിയവ്രതനും ഉത്താനപാദനും സ്വയംഭുവമനുവിന്റെ പുത്രന്മാരായിരുന്നു . ജേഷ്ഠനായ  പ്രിയംവതൻ ലൗകിക കാര്യങ്ങളിൽ താല്പര്യമില്ലാതെ വിഷ്ണുഭഗവാനെ ധ്യാനി ക്കുന്നതിലേയ്ക്കായി വളരെ ചെറുപ്പത്തിലെ തന്നെ ഹിമാലയത്തിലേയ്ക്ക് പോയി . അതോടെ രാജ്യഭരണം നീതിമാനും ധർമ്മിഷ്ടനുമായ ഉത്താനപാദനിൽ വന്നു ചേർന്നു . നല്ലൊരു ഭരണാധികാരിയായിരുന്നു ഉത്താനപാദൻ . അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്നു . സുനീതിയും സുരുചിയും . ഗർവ്വിഷ്ഠയും സുന്ദരിയുമായിരുന്നു സുരുചി . ധർമ്മിഷ്ഠയും ഈശ്വരഭക്തയുമായിരുന്നു സുനീതി . സുന്ദരിയായ സുരുചിയുടെ ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടനായ രാജാവ് സദാസമയവും സുരുചിയോടൊപ്പമായിരുന്നു . സുനീതിയുടെ ആന്തരിക സൗന്ദര്യമോ സത്ഗുണങ്ങളോ അദ്ദേഹത്തെ ആകർഷിച്ചില്ല . കാലം കഴിഞ്ഞപ്പോൾ സുരുചിയിലും സുനീതിയിലും രാജാവിന് ഓരോ പുത്രന്മാർ ജനിച്ചു . സുരുചിയുടെ മകന് ഉത്തമൻ എന്നും സൂനീതിയുടെ പുത്രന് ധ്രുവനെന്നും അദ്ദേഹം നാമകരണം ചെയ്തു . സുരുചിയോടുള്ള പ്രമാധിക്യത്താൽ രാജാവ് ഉത്തമനെ കൂടുതലായി നേഹിച്ചു . തന്റെ മകനെ അവഗണിക്കുന്നതറിഞ്ഞ സുനീതി അതിൽ വളരെയധികം വേദനിച്ചു . ദുഖാർത്തയായ സുനീതി സദാസമയവും വിഷ്ണുവിനെ ഭജിച്ചും വതങ്ങൾ നോറ്റും അന്തപുരത്തിനുള്ളിൽ തന്നെ കഴിഞ്ഞു . - കാലങ്ങൾ കഴിഞ്ഞുപോയി . ഒരുനാൾ ഉത്തമനും ധ്രുവനും തങ്ങളുടെ ക്രീഡകൾ കഴിഞ്ഞ് പിതാവിന്റെ മടിയിൽ ചെന്നിരുന്നു . അതേ സമയം അവിടെയെത്തിയ സുരുചി അതുകണ്ട് കോപിഷ്ഠയായി . അസൂയ മൂത്ത സുരുചി ധ്രുവനെ അച്ഛന്റെ മടിയിൽ നിന്നും തള്ളിമാറ്റി . കോപത്തോടെ ശാസിച്ചു . - “ മഹാരാജാവിന്റെ മടിയിൽ കയറിയിരിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു . സർവ്വലോകത്തിന്റേയും രാജാവായ അദ്ദേഹത്തിന്റെ മടിത്തടം നിന്നെ പോലുള്ളവർക്ക് കയറിയിരിക്കാനുള്ളതല്ല . ആ അധികാരം എന്റെ പുത്രനായ ഉത്തമന് മാത്രമാണുള്ളത് . സദാ സമയവും അന്തപുരത്തിനുള്ളിൽ വിഷ്ണുവിനെ ഭജിച്ചു കഴിയുന്ന നിന്റെ മാതാവ് രാജാവിന്റെ കാര്യങ്ങൾ നോക്കുന്നുണ്ടോ , ഞാൻ അദ്ദേഹത്തിന്റെ പ്രിയപത്നിയാണ് . അദ്ദേ ഹത്തിന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് ഞാനാണ് , ധിക്കാരിയായ നിനക്ക് അദ്ദേഹ ത്തിന്റെ മടിയിൽ ഇരിക്കണമെന്നുണ്ടെങ്കിൽ നീ നിന്റെ അമ്മയെ പോലെ വിഷ്ണുഭഗ വാനെ തപസ്സുചെയ്യു " . - - അതുകേട്ട് ദുഖിതനായ ആ പിഞ്ചുബാലൻ തന്റെ മാതാവിന്റെ സമീപത്തെത്തി വിഷമം അറിയിച്ചു . തന്റെ പുത്രന് നേരിടേണ്ടി വന്ന യാതനകളോർത്ത് ആ മാതൃഹൃദയം തപിച്ചു , അവൾ മകനെ തലോടി കൊണ്ട് പറഞ്ഞു . - “ പുത്രാ , നാമെല്ലാം 
പൂർവ്വജന്മങ്ങളുടെ ഫലമാണ് അനുഭവിക്കുന്നത് . വിധിയെ മാറ്റി മറിക്കാൻ ആർക്കും കഴിയില്ല . ഭാഗ്യദോഷിയായ എന്നിൽ വന്നുപിറന്നതാണ് നിന്റെ ഭാഗ്യദോഷം , മുൻജന്മസുകൃതം കൊണ്ടാണ് സൂരുചിയ്ക്ക് എല്ലാ സ്നേഹവും അനുഭ വിക്കാൻ കഴിയുന്നത് . നിന്റെ മുൻജന്മപാപങ്ങൾ തീരുവാൻ നീ വിഷ്ണുഭഗവാനെ അഭയം പ്രാപിക്കുക , നദികൾ സാഗരത്തിൽ വന്നുചേരുന്നതു പോലെ നിന്നിലെ ഭക്തിയും ശുദ്ധിയും അനുസരിച്ച് അദ്ദേഹം എ ്നെങ്കിലും നിന്നിൽ പ്രസാദിക്കും . അതുവരെ നി കാത്തിരിക്കുക . പ്രായപൂർത്തിയായി കഴിഞ്ഞാൽ നിനക്ക് അദ്ദേഹത്തെ തപസ്സു ചെയ്ത് പ്രസാദിപ്പിക്കുവാൻ കഴിയും ". 
- അമ്മ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശിശുവായ ധ്രുവന്റെ മനസ്സിന്റെ വേദനയെ ശമിപ്പിക്കാൻ കഴിഞ്ഞില്ല . വിഷാദമഗ്നനായ അവൻ കൊട്ടാരത്തിൽ നിന്നും പുറത്തുകട ന്നു . എങ്ങാട്ടെന്നില്ലാതെ നടന്ന അവൻ തന്റെ യാത്രമദ്ധ്യ സപ്തർഷിമാരായ മരീചി , അതി , അംഗിരസ്സ് , പുലസ്ത്യൻ , പുലഹൻ , ക്രതു , വസിഷ്ഠൻ എന്നിവരെ കണ്ടു . അവർ ബാലനായ ധ്രുവന്റെ സമീപമെത്തി യാത്രാ ഉദ്ദേശ്യം ആരാഞ്ഞു . താൻ ശ്രീഹരിയെ തപസ്സുചെയ്ത് പ്രീതിപ്പെടുത്താൻ വനത്തിലേയ്ക്ക് പോകുകയാണെന്ന് അവൻ അവ രോട് പറഞ്ഞു . ഇത്ര ചെറുപ്പത്തിലെ തന്നെ ധ്രുവന് ജീവിതവിരക്തി വരുവാൻ എന്താണ് കാരണമെന്ന് അവർ അന്വേഷിച്ചു . തനിക്ക് നേരിട്ട അപമാനത്തിന്റെ കഥ ധ്രുവൻ അവ രോട് പറഞ്ഞു . അതുകേട്ട് മഹർഷിമാർ അവനോട് ക്ഷത്രിയന്റെ മനോബലത്തെ കുറിച്ച് പുകഴ്ത്തി . തുടർന്ന് പറഞ്ഞു . " കഴിഞ്ഞ ജന്മത്തിൽ സൂകൃതിയും വിഷ്ണുഭക്തനുമായ ഒരു വിപ്രനായിരുന്നു നീ . തന്റെ കൂട്ടുകാരനായ രാജകുമാരന്റെ ഭൗതികമായ ഐശ്വര്യങ്ങളിൽ ആകൃഷ്ടനായി തനിക്കും ഒരു രാജകുമാരന്റെ ജന്മം ലഭിക്കണമെന്ന് ആഗ്രഹിച്ചു . ആ ആഗ്രഹസാഫല്യ മായിട്ടാണ് നീ ഈ ജന്മം രാജകുമാരനായി ജനിച്ചത് . ഭൗതിക ജീവിതത്തിലെ സുഖദു ഖങ്ങളെ കുറിച്ച് നിനക്കിപ്പോൾ ബോധം വന്നിരിക്കും . സുഖമുള്ളിടത്ത് ദുഖമുണ്ട് . ഇവയൊന്നും ശാശ്വതങ്ങളല്ല . കേവലം അല്പായുസ്സു ക്കളായ ദുഖത്തിൽ നിന്നുള്ള നേരിയ വിരാമം മാത്രമാണ് സൂഖം . കരുണാമയനും പരമാത്മാവുമായ വിഷ്ണുവിന്റെ പാദങ്ങളിൽ മുക്തി യഥാർത്ഥ സുഖം . അതിനെക്കാൾ വലു തായി വേറൊന്നുമില്ല . നീ അദ്ദേഹത്തെ ഭജി ച്ചാലും . വിഷ്ണു സന്തോഷിച്ചാൽ ലഭിക്കാ ത്തതായി യാതൊന്നുമില്ല . നിന്നെപോലെ ഉത്തമനായ ഭക്തന്റെ മുന്നിൽ അദ്ദേഹം പ്രസാദിക്കുക തന്നെ ചെയ്യും , വിഷ്ണുവിനെ പ്രസാദിച്ചാണ് ഇന്ദ്രന് ദേവേന്ദ്രപദം ലഭിച്ചത് . വാസുദേവനെ ഭജിച്ചാൽ തീർച്ചയായും നിന്റെ ദുഃഖ ങ്ങൾ ശമിക്കുന്നതാണ് " , ഇതുകേട്ട ധ്രുവൻ മുനിമാരോട് ആരാഞ്ഞു . - - * മുനിമാരേ , വിഷ്ണുഭഗവാനെ പ്രസാ ദിപ്പിക്കുവാൻ ഞാനേതു വിധത്തിലാണ് അദ്ദേഹത്തെ ആരാധിക്കേണ്ടത് ? എന്തു മന്ത്രമാണ് ഞാൻ ജപിക്കേണ്ടത് ? ദയവായി പറഞ്ഞു തന്നാലും . "ലഭിക്കുമ്പോഴുള്ള പറഞ്ഞു | ധ്രുവന്റെ സംശയം കേട്ട ഋഷിമാർ പറഞ്ഞു . “ ധ്രുവകുമാരാ , ഭൗതികമായ ആഗ്രഹങ്ങളാണ് നമ്മെ ഭഗവാനിൽ നിന്നും അകറ്റി നിർത്തുന്നത് . അതിനാൽ നീ ഇന്ദ്രിയങ്ങളേയും മനസ്സിനെയും ബാഹ്യപ്രപഞ്ചത്തിൽ നിന്നും വേർതിരിച്ച് വിഷ്ണുവിൽ ലയിപ്പിക്കുക . അനന്തരം ശുദ്ധമായ ഹൃദയത്തോടും നിഷ്കളങ്കമായ ഭക്തിയോടും കൂടി നിഷ്കാമനായി " ഓം വാസുദേവായ നമഃ , ഓം നാരാ യണായ നമഃ , ' എന്നിവയിലേതെങ്കിലും ജപിക്കുക . നിന്റെ പിതാമഹനായ സ്വയംഭൂമ നുവിന് കൈവല്യം സിദ്ധിച്ചത് ഈ മന്ത്രങ്ങൾ ജപിച്ചിട്ടാണ് . നീയും അതുതന്നെ പിൻതു ടരുക ".

 ധ്രുവന്റെ  നക്ഷത്രപദവി -  

സപ്തർഷികളിൽ നിന്നും ഉപദേശം സ്വീകരിച്ച ധ്രുവൻ യമുനാനദീതീരത്തുള്ള മധു വനം എന്ന പുണ്യപ്രദേശത്തേയ്ക്ക് പോയി . മധു എന്ന രാക്ഷസൻ വസിച്ചിരുന്നതു കൊണ്ടാണ് ആ വനത്തിന് മധുവനം എന്ന പേര് ലഭിച്ചത് . ആ കൊടും കാനനമധ്യ ത്തിൽ ധ്രുവൻ ഏകാഗ്രമായ മനസ്സോടെ വിഷ്ണുവിനെ തപസ്സു ചെയ്യാൻ ആരംഭിച്ചു . ആരംഭഘട്ടങ്ങളിൽ അപൂർവ്വമായി മാത്രം കായ്കനികൾ ഭക്ഷിച്ചിരുന്ന ധ്രുവൻ ദിനങ്ങൾ പിന്നിട്ടപ്പോൾ കേവലം ജലപാനം മാത്രമായി . മാസങ്ങൾ കടന്നു പോക ഭക്ഷണം വായു മാത്രമായി . എന്നിട്ടും വിഷ്ണുഭഗവാൻ പ്രീതനല്ലായെന്നറിഞ്ഞ ധൂവൻ പ്രാണൻ , അപാനൻ , സമാനൻ , ഉദാനൻ , വ്യാനൻ , തുടങ്ങിയ സർവ്വപാണങ്ങളേയും നിയന്ത്രിച്ച് ' ഓം ശ്രീ നാരായണായ നമഃ ' എന്ന പ്രണവ മന്തത്തിൽ സർവ്വവും അധിഷ്ഠിതമാക്കി . - ധ്രുവന്റെ തപശക്തിയാൽ ഭൂമീദേവിയ്ക്ക് അവന്റെ ഭാരം താങ്ങാൻ കഴിയാതെയായി . സമുദ്രങ്ങൾ ഇളകിമറിഞ്ഞു . പർവ്വതങ്ങൾ ഉരുകിയൊലിച്ചു . നിയന്ത്രണം വിട്ട വായു ദേവൻ ധരണിയിലാകെ ആഞ്ഞടിച്ചു . ഉദയാസ്തമയങ്ങൾ തിരിച്ചറിയാത്ത വിധം ഗഗനം കാർമേഘങ്ങളാൽ നിറഞ്ഞു . ധ്രുവന്റെ തപസ്സ് മുടക്കുവാൻ ദേവന്മാർ തീരുമാനിച്ചു . അവർ മായാസിദ്ധി കൊണ്ട് സുനീതിയെ സൃഷ്ടിച്ചു . മായാസൂനീതി ധ്രുവന്റെ സമീപി ത്തെത്തി . പലതും പറഞ്ഞു എന്നാൽ ധ്രുവനെ അതൊന്നും സ്വാധീനിച്ചില്ല . - - ധ്രുവന്റെ തപസ്സിന് ഭംഗം വരുത്താനായി അസുരന്മാർ അവന്റെ മുന്നിൽ ഭീകരരൂപത്തിൽ നൃത്തം ചെയ്തു . ക്രൂരന്മാരായ മൃഗങ്ങളുടെ രൂപത്തിൽ ഗർജിച്ചു . വിഷ്ണു വിൽ മാത്രം മനസ്സുറപ്പിച്ച ധ്രുവൻ ഇതൊന്നും അറിഞ്ഞതേയില്ല . ധ്രുവന്റെ തപസ്സ് മൂടക്കാൻ സാധിക്കില്ലായെന്നറിഞ്ഞ് ദേവന്മാർ അവസാനം ബ്രഹ്മദേവനേയും മഹേശ്വരി നയും മഹാഋഷിമാരെയും കൂട്ടി വൈകുണ്ഠത്തിലെത്തി . വിഷ്ണുഭഗവാനെ വിവരം ധരിപ്പിച്ചു . ധ്രുവരാജകുമാരനെ എങ്ങനെയെങ്കിലും തപസ്സിൽ നിന്ന് പിൻതിരിപ്പിക്കണ മെന്ന് അഭ്യർത്ഥിച്ചു . ഇതുകേട്ട് വിഷ്ണുഭഗവാൻ അരുളിചെയ്തു .
“ ദേവന്മാരേ , തന്നിൽ തന്നെ ലയിച്ച് ഭക്തിയോടു കൂടി സർവ്വതും മറന്ന് നിസ്വാർത്ഥ നായി തപസ്സുചെയ്യുന്ന ധ്രുവനിൽ ഞാൻ പ്രസാദിക്കുന്നതാണ് . നിങ്ങളെല്ലാവരും ശാന്തരായി സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുക . ലോകത്തിൽ വച്ച് ശ്രഷ്ഠമായ സ്ഥാനം തന്നെ ഞാനവന് വരമായി നൽകുന്നതാണ് . ആശങ്കപ്പെടേണ്ടതില്ല . - - ഇതുകേട്ട ഇന്ദ്രാദി ദേവന്മാരും ബ്രഹ്മദേവന്മാരും മഹേശ്വരനും നാരായണനെ വണങ്ങി വൈകുണ്ഠത്തിൽ നിന്നും മടങ്ങി . തുടർന്ന് വിരാട് രൂപിയായ വിഷ്ണുഭഗവാൻ ധ്രുവന് മുന്നിൽ പ്രത്യക്ഷപ്പെട്ടു . സകല ജീവജാലങ്ങളിലും അധിവസിക്കുന്ന എന്നാൽ ഭക്തർക്ക് മാത്രം ദർശനീയനുമായ ഭഗവാനെ കണ്ട് ധ്രുവൻ ആനന്ദപുളകിതനായി . അവൻ ' നാരായണജയ നാരായണജയ ' എന്ന് മാത്രം ജപിച്ചു കൊണ്ട് വിഷ്ണു ഭഗവാനെ വണങ്ങി നിന്നു . അപ്പോൾ ഭഗവാൻ അവനോട് പറഞ്ഞു . - " വത്സാ , സ്വയംഭുവമനുവിന്റെ പൗത്രനായ നിന്നിൽ ഞാൻ സംപ്രീതനായിരിക്കു ന്നു . നിന്റെ തപസ്സിൽ ഞാൻ സംപ്രീതനാണ് . അതികഠിനമായ തപസ്സു മൂലം നീ എല്ലാ വരെക്കാളും ശ്രേഷ്ഠനായിരിക്കുന്നു . നിനക്കെന്താണ് വേണ്ടത് ചോദിച്ചു കൊള്ളുക " . ഭഗവാനെ കണ്ട് സ്വയം മറന്നു നിന്ന ധ്രുവൻ അല്പനേരത്തെ പരിഭവത്തിനു ശേഷം ദേവദേവനായ ഹരിയെ സ്തുതിക്കുവാൻ തുടങ്ങി . - “ പരമാത്മാവും ജീവാത്മാവുമായി വിചാരിച്ചിരിക്കുന്നതാരാണോ ആ ദേവദേവന് നമസ്കാരം , സർവ്വജ്ഞാനിയും , സർവ്വവ്യാപിയും , പരമാത്മാവുമായ ദേവേശാ , ഈ ബാലന്റെ നമസ്കാരം സ്വീകരിച്ചാലും , സൂര്യനും ചന്ദ്രനും ആകാശവും വായുവും എല്ലാം അങ്ങാകുന്നു . മഹാപ്രഭോ , നശ്വരമായ ഭൗതികജീവിതത്തിലെ യാതൊരു സുഖവും ഞാൻ ആഗ്രഹിക്കുന്നില്ല . അങ്ങയുടെ പാദങ്ങളിൽ എനിക്ക് അഭയം നൽകിയാലും , അങ്ങയോടുള്ള നിർവിശേഷമായ ഒടുങ്ങാത്ത ഭക്തി എനിക്ക് പ്രദാനം ചെയ്താലും . ലോകത്തിൽ വച്ച് ഏറ്റവും ഉത്തമമായ ആ സ്ഥാനം എനിക്ക് നൽകിയാലും , ഇതല്ലാതെ മറ്റൊരു വരവും അതിന് തുല്യമായില്ല " . - ഭക്തധ്രുവന്റെ സവിശേഷമായ ഭക്തിയിൽ സന്തുഷ്ടനായ ഭഗവാൻ നിന്റെ ആഗ്രഹം ഞാൻ നിറവേറ്റി തരുന്നതാണ് എന്ന് പറഞ്ഞു . - " എന്നിരുന്നാലും സകലജീവിയ്ക്കും അവരുടെ ജീവിതത്തിൽ അവരുടേതായ കർത്ത. വ്യങ്ങൾ അനുഷ്ഠിക്കേണ്ടതായുണ്ട് . ക്ഷത്രിയനായ നീ എന്നെ സ്മരിച്ചു കൊണ്ട് ലോക സാമ്രാട്ടായി ഭരണം നടത്തുക . മൂൻജന്മസുകൃതത്തിന്റെ ഫലമായാണ് നി സ്വയംഭുവമനുവിന്റെ കുലത്തിൽ ജനിച്ചത് . ക്ഷത്രിയധർമ്മത്തിന് യോജിച്ച വിധം നീ ഭരണം നടത്തുക . - ലോകപാലകനായ സപ്തർഷിമാരുടേയും നവഗ്രഹങ്ങളുടേയും ഉത്തരഭാഗത്തായി അനശ്വരമായ താരമായി നി വിളങ്ങുക . ആ നക്ഷത്രം ധ്രുവനക്ഷത്രമെന്ന പേരിൽ അറിയപ്പെടും . നിന്റെ മാതാവായ സുനീതിയും തിളങ്ങി നിൽക്കും . ത്രിസന്ധ്യാനേരങ്ങളിൽ നിന്നെ സ്മരിക്കുകയും വന്ദിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ ലോകർക്ക് എളുപ്പത്തിൽ മോക്ഷം ലഭിക്കുന്നതാണ് . നീ ലോകത്തിന് ഒരു വഴികാട്ടിയായി മാറുക " . | ഇതു കേട്ട ധ്രുവൻ സർവ്വേശ്വരനായ വിഷ്ണുഭഗവാനെ വിനീതനായി നമസ്കരിച്ചു . " അങ്ങയുടെ ആജ്ഞ പോലെ സർവ്വവും ഈയുള്ളവൻ അനുഷ്ഠിക്കാം . അങ്ങയ്ക്ക് എന്റെ ആയിരം കോടി പ്രണാമം . "

ശ്രീ വിഷ്ണുപുരാണം

പ്രാണായാമം




പ്രാണായാമം

=======================================

ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ഒരു വാക്കാണ് പ്രാണായാമം. ഇത് കേട്ടുകഴിയുമ്പോള്‍ അധികമാളുകളും മനസ്സിലാക്കുന്നത് ഒരു പ്രത്യേക രീതിയിലുള്ള ശ്വാസോച്ഛ്വാസം (a breathing technic) ആണെന്നാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് ഇത് ഒരു breathing technic മാത്രം അല്ല എന്നാണ്.

എന്നാല്‍ പിന്നെ എന്താണ്? അതാണ് അടുത്ത ചോദ്യം.

പ്രാണായാമം ഒരു സംസ്‌കൃതവാക്കാണ്. പ്രാണന്‍ എന്നാല്‍ ജീവശക്തി, ആയാമം എന്നാല്‍ നിയന്ത്രണം. പ്രാണശക്തിയുടെമേല്‍ നമുക്കുണ്ടാകുന്ന ഒരു control അഥവാ പ്രാണശക്തിയെ നാം കൈപ്പിടിയിലാക്കുന്ന ഒരു technic അതാണ് പ്രാണായാമം. പ്രാണായാമം ഒരു ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അധീനതയിലുള്ളതല്ല. ഇതിനെല്ലാമതീതമാണ്.
പ്രാണന്‍ എന്നു പറഞ്ഞാല്‍ ജീവശക്തി എന്ന് പറഞ്ഞുവല്ലൊ അതെന്താണ് എന്ന് നോക്കാം. ഒരു ദേഹം പ്രാണനോട് ചേരുമ്പോള്‍ അതിന്ന് ജീവന്‍ വെയ്ക്കുന്നു. എപ്പോള്‍ പ്രാണന്‍ ദേഹം വിട്ടുപോകുന്നുവോ അപ്പോള്‍ ആ ദേഹം മൃതമാകുന്നു. അതുകൊണ്ട് ശരീരത്തെ ചലിപ്പിക്കുന്ന ഒരു ശക്തിവിശേഷമാണ് പ്രാണന്‍. ഈ പ്രക്രിയ ജനനം മുതല്‍ മരണം വരെ നാമറിയാതെ തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പ്രാണനെ അതിന്റെ പ്രവര്‍ത്തനം (function)അനുസരിച്ച് അഞ്ചായി തരംതിരിച്ചിട്ടുണ്ട്. അതിനെയാണ് പഞ്ചപ്രാണന്‍ എന്നു പറയുന്നത്.

ഇനി പഞ്ചപ്രാണന്‍ ഏതൊക്കെയാണെന്ന് നോക്കാം. ആദ്യത്തേത് പ്രാണന്‍. അതാണ് നമ്മുടെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്നത്. രണ്ടാമത്തേത് അപാനന്‍. നമ്മുടെ ദേഹത്തിലുള്ള അനാവശ്യമായ അഥവാ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള വസ്തുക്കളെ പുറത്തേക്ക് വിസര്‍ജ്ജനം ചെയ്യിക്കുകയാണ് അപാനന്‍ ചെയ്യുന്നത്. മലം, മൂത്രം, വിയര്‍പ്പ് മുതലായ പലതും പുറത്തേക്ക് അയയ്ക്കുന്ന ഒരു യന്ത്രമാണ് അപാനന്‍ എന്നര്‍ത്ഥം. മൂന്നാമത്തേത് വ്യാനന്‍. ശരീരത്തിലെ രക്തധമനിയിലെ രക്തചംക്രമണം ഇദ്ദേഹത്തിന്റെ കയ്യിലാണ്. ഇദ്ദേഹത്തിന്റെ അനാസ്ഥമൂലമാണ് രക്തം കട്ടപിടിക്കുന്നതും ഹൃദയം വികസിക്കുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന് ചിന്തിക്കാന്‍ കൂടി വയ്യാത്ത വിധത്തിലാണ് വ്യാനന്‍ പ്രവര്‍ത്തിക്കുന്നത്. നാലാമത്തേത് ഉദാനന്‍. ഉദാനന്റെ പ്രവൃത്തി ദേഹത്തിന് ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പുറത്താക്കുക എന്നതാണ്. എന്തെങ്കിലും അപാകമായി അരുതാത്തതായി കഴിച്ചാല്‍ ദേഹത്തിന് അത് പറ്റുകയില്ല. അതിനെ പുറത്തു ചാടിക്കണമെങ്കില്‍ ഉദാനന്റെ സഹായം കൂടിയേ തീരൂ. കൂടാതെ ഉദാനന് വേറൊരു മഹത്കൃത്യംകൂടി ചെയ്യേണ്ടതുണ്ട്. മരണസമയത്ത് പ്രാണനെ ദേഹത്തില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ അവിടെ പിടിയും വലിയും നടത്തും. ആ അവസരത്തില്‍ ഒരു അമ്പയറെപ്പോലെ situation ശാന്തമാക്കുന്നു. പ്രാണന്‍ സമാധാനത്തോടെ സ്ഥിതി ഗതികള്‍ വിട്ടുപോകുന്നു. തന്മൂലം ശാന്തമായ ഒരു മരണം ദേഹത്തിന് കൈവരുന്നു. അഞ്ചാമത്തേത് സമാനന്‍. നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളെല്ലാം ദേഹത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് ഈ മഹാനല്ലാതെ മറ്റാരുമല്ല. ദഹനേന്ദ്രിയവ്യവസ്ഥ (complete digestive system) ഈ സമാനന്റെ കയ്യിലാണ്.
ഞാനിത്രയും വിശദമായി പഞ്ചപ്രാണന്മാരെ വിവരിച്ചതെന്തിനാണെന്നു വെച്ചാല്‍, ഈ പഞ്ചപ്രാണന്മാരാണ് ആധുനിക വൈദ്യശാസ്ത്രം (medical science)പറയുന്ന complete physiology എന്നറിയിക്കാനാണ്. ഇത് എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ഋഷിവര്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുകയും ശാസ്ത്രങ്ങളില്‍ അതിന്റെ പ്രത്യേക പരാമര്‍ശം ഉണ്ടായിട്ടുള്ളതുമാണെന്ന് അറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നുന്നില്ലെ? അത്ഭുതത്തോടൊപ്പം ഈ വസ്തുത നമുക്ക് സ്വീകരിച്ചുകൂടെ?
ഈ പറഞ്ഞ പഞ്ചപ്രാണന്മാരുടെ കൃത്യമായ ക്രിയ ഒരു ദേഹത്തില്‍ ഉണ്ടാകുമ്പോള്‍ ആ ദേഹം സമ്പൂര്‍ണ്ണ ആരോഗ്യത്തോടുകൂടിയതായിത്തീരുന്നു. എന്നാല്‍ ഈ പഞ്ചപ്രാണന്മാര്‍ എപ്പോഴാണോ ഉദാസീനരാകുന്നത് അപ്പോഴാണ് നമുക്ക്, ആരോഗ്യം നഷ്ടപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം നാം ചെയ്യുന്ന പ്രാണായാമം നമ്മുടെ ദേഹത്തേയും മനസ്സിനേയും എങ്ങനെ ബാധിക്കുന്നു എന്ന് കാണുവാന്‍. ദേഹത്തിന്റെ ആരോഗ്യം മാത്രമായാല്‍ 100% ആരോഗ്യമാകുകയില്ല. ആരോഗ്യമുള്ള മനസ്സുകൂടി വേണം. മനസ്സും ദേഹവും ദമ്പതിമാരാണെന്ന് പറയാം. പ്രാണായാമം അനുഷ്ഠിയ്ക്കുമ്പോള്‍ എങ്ങനെ അത് മനസ്സിനേയും ദേഹത്തേയും ബാധിക്കുന്നു എന്ന് നോക്കാം.

നമ്മുടെ ശരീരം പഞ്ചകോശങ്ങള്‍കൊണ്ട് നിര്‍മ്മിതമാണ്. ഇവിടെ കോശം എന്നതിന്ന് ആവരണം എന്ന അര്‍ത്ഥത്തില്‍ എടുക്കാം. ഏതൊക്കെയാണ് കോശങ്ങള്‍ എന്ന് നോക്കാം.

ആദ്യത്തേത് അന്നമയകോശം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥൂലമായ ദേഹത്തിനെയാണ്. അന്നത്താല്‍ പുഷ്ടി പ്രാപിക്കുന്ന കോശം. ഇത് നമ്മുടെ ഭൗതിക ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു.

രണ്ടാമത്തേത് പ്രാണമയകോശം. ഇതാണ് ശക്തികോശം അഥവാ ഊര്‍ജ്ജകോശം. പിന്നെ മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ്.
ഞാനിവിടെ പരാമര്‍ശിക്കുന്നത് അന്നമയകോശം, പ്രാണമയകോശം, മനോമയകോശം എന്നീ മൂന്നു കോശങ്ങളെയാണ്. ഇതില്‍ പ്രാണമയകോശം അന്നമയത്തിന്റേയും മനോമയത്തിന്റേയും ഇടയില്‍ ഒരു സാന്റ്‌വിച്ച് പോലെയാണ് വര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നാം പ്രാണായാമം ചെയ്യുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അന്നമയകോശത്തിനും മനോമയകോശത്തിനും തുല്യമായി ലഭിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഭൗതികശരീരത്തേയും അതോടൊപ്പം മനസ്സിനേയും ആരോഗ്യകരമായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രാണായാമത്തിന് സാധിക്കും. പാശ്ചാത്ത്യര്‍ ഇതിനു കൊടുക്കുന്ന പേര് health under you nose എന്നാണ്. ദേഹവും മനസ്സും സന്തുലിതാവസ്ഥയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു ഉപാധിയാണ് പ്രാണായാമം. ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതാണിത്. പതഞ്ജലി മഹര്‍ഷിയാണ് ഇതിന്റെ പിതാവ്. അദ്ദേഹത്തിന്റെ യോഗശാസ്ത്രമാണ് ഇതിന്റെ അടിത്തറ. പലവിധത്തിലുള്ള പ്രാണായാമത്തിന്റെ പ്രചരണം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെപ്പറ്റിയുള്ള ശരിയായ അറിവ് എല്ലാവരും നേടേണ്ടതാണ്.
ഇത് ഒന്നുകൂടി വിശകലനം ചെയ്യുകയാണെങ്കില്‍ താഴെ പറയുന്നകാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നമ്മുടെ ദേഹം തന്നെയെടുക്കുക. ഒരാളുടെ ദേഹം മറ്റൊരാളുടെ ദേഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. രാജ്യങ്ങള്‍ തോറും വ്യത്യാസം കണ്ടു വരുന്നുണ്ട്. കാഴ്ചയില്‍ അമേരിക്കക്കാരനും ഇന്ത്യക്കാരനും തികച്ചും ഭിന്നനാണ്. ഇനി നമ്മുടെ മനസ്സ്. ഓരോരുത്തരുടെയും മനസ്സ് വ്യത്യസ്തമല്ലെ? ഒരേ മനസ്സിന് തന്നെ ഓരോ സമയത്തും വ്യത്യാസമില്ലെ? എന്നാല്‍ നാം ശ്വസിക്കുന്ന വായു ഒരേ പ്രാണന്‍ തന്നെ. അമേരിക്കക്കാരനെന്നോ ചൈനക്കാരനെന്നോ ആഫ്രിക്കക്കാരനെന്നോ ഇന്ത്യക്കാരനെന്നോ അതില്‍ വ്യത്യാസമില്ല. അങ്ങനെ ലോകത്തിനെത്തന്നെ ഏകീകരിക്കുന്നതാണ് പ്രാണായാമം. ഇതും പ്രാണായാമത്തിന്റെ സവിശേഷമായ പ്രത്യേകതയാണ്. പ്രാണദൃഷ്ട്യാ എല്ലാവരും തുല്യര്‍. ലോകം മുഴുവനും ഒന്നുതന്നെയെന്ന് ഈ പ്രാണമയകോശം വെച്ച് നമുക്ക് പറയാന്‍ കഴിയും.
സാധാരണഗതിയില്‍ നാം ശ്വസിക്കുന്നത് നമ്മള്‍പോലും അറിയാറില്ല. അതങ്ങിനെ അനസ്യൂതമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ശ്വാസകോശത്തിനോ അല്ലെങ്കില്‍ ഹൃദയത്തിനോ ഉദരത്തിനോ എന്തെങ്കിലും അസുഖം വന്നാല്‍ അപ്പോള്‍ നാം മനസ്സിലാക്കുന്നു ശ്വാസത്തിന്റെ ബുദ്ധിമുട്ട് അല്ലെങ്കില്‍ കിതപ്പ്. ഗര്‍ഭിണികളുടെ കാര്യം എടുത്തുനോക്കൂ - ഗര്‍ഭം ധരിക്കുമ്പോള്‍ അവരുടെ സാധാരണ complaint അല്ലേ കിതപ്പ്? ആരോഗ്യസ്ഥിതിയനുസരിച്ച് ശ്വാസോച്ഛ്വാസത്തിന്റെ വേഗത്തില്‍ വ്യതിയാനം വരും. സാധാരണഗതിയില്‍ നാം നമ്മുടെ ശ്വാസകോശത്തിന്റെ 35-40 ശതമാനം വരെ മാത്രമെ ഉപയോഗിക്കുന്നുള്ളൂ. ഇത്രയും കൊണ്ടുതന്നെ സുഖമായി ജീവിക്കാന്‍ കഴിയും. എന്നാല്‍ ഒരാള്‍ പ്രാണായാമം പരിശീലിക്കുന്നു എന്നിരിക്കട്ടെ, അവന് വളരെ ചെറിയ പ്രയത്‌നം കൊണ്ട് ശ്വാസകോശ പ്രവര്‍ത്തനം 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്താം. ഈ ഉയര്‍ത്തല്‍ ഒരു പരിധി വരെ ആയുസ്സിനെ കൂടി കൂട്ടുന്നു എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.
മനുഷ്യന്‍ ഒരു മിനുട്ടില്‍ 18 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. മനുഷ്യന്റെ ആയുസ്സ് 120 വര്‍ഷം. ആമയുടെ ശ്വാസോച്ഛ്വാസം 1 മിനുട്ടില്‍ 5 പ്രാവശ്യം മാത്രമാണ്. അതിന്റെ ആയുസ്സ് 200 വര്‍ഷങ്ങളില്‍ മീതെയും. ചെറിയ പ്രാണികള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം കഴിയ്ക്കുന്നതുകൊണ്ട് അവരുടെ ജീവിത ദൈര്‍ഘ്യം വളരെ കുറവുമാണ്. ഇതായിരിക്കാം ഹിമാലയത്തില്‍ 150 വര്‍ഷം താമസിക്കുന്ന യോഗിമാരെല്ലാം ഉണ്ടെന്ന് കേള്‍ക്കുന്നത്. അങ്ങിനെ കേള്‍ക്കുമ്പോള്‍ അത് അസാദ്ധ്യമാണെന്നു കരുതി പുച്ഛിക്കേണ്ട ഒരു കാര്യവുമില്ല. ഇങ്ങിനെ ചിന്തിച്ചാല്‍ അതിനുള്ള സാദ്ധ്യത തീര്‍ച്ചയായും ഉണ്ട്. പ്രാണായാമം വഴി നമ്മുടെ കുണ്ഡലിനി ശക്തിയെ ഉയര്‍ത്താം എന്ന് പറയുന്നതും ഒരു വിധത്തില്‍ ശരിയാണ്. എന്താണ് കുണ്ഡലിനി. അധികപേരും ശരിയായി മനസ്സിലാക്കാത്ത ഒരു വാക്കാണ് കുണ്ഡലിനി. കുണ്ഡലിനിയുടെ Definition (ശരിയായ അര്‍ത്ഥം) എന്താണെന്ന് വെച്ചാല്‍ ഒരു വസ്തുവില്‍ ഗൂഢമായി കിടക്കുന്ന ശക്തിവിശേഷം എന്നാണ്. ഉദാഹരണത്തിലൂടെ കൂടുതല്‍ മനസ്സിലാക്കാം. വെള്ളത്തിന്റെ കുണ്ഡലിനി ശക്തിയാണ് വൈദ്യുതി. മനസ്സിന്റെ കുണ്ഡലിനി ശക്തിയാണ് ഓര്‍മ്മശക്തി. ഇങ്ങിനെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാത്ത പല ശക്തികളും നമ്മളില്‍ ഒളിഞ്ഞുകിടക്കുന്നു. പ്രാണായാമം പരിശീലിക്കുന്ന ഒരു സാധകന്ന് ഓര്‍മ്മശക്തി കൂട്ടാനും പല സിദ്ധികള്‍ കിട്ടാനും സാദ്ധ്യതയുണ്ട്. പക്ഷെ സിദ്ധികള്‍ക്കായി നാം പ്രാണായാമത്തെ ഒരു കരുവാക്കരുത്. അത് ഒരു ഉപഫലം (By Product) മാത്രം.

നമ്മുടെ ശരീരത്തില്‍ വിവിധ ഊര്‍ജ്ജ ബിന്ദു Energy Point ഉണ്ട്. അതിനാണ് ചക്രം എന്ന് പറയുന്നത്. ഈ ചക്രം ഉത്തേജിപ്പിച്ചാല്‍ അതിന്റെ Energy ദേഹത്ത് മുഴുവനും കിട്ടുന്നു. ചക്രത്തിനെ ഒരു Master Switch നോട് ഉപമിക്കാം. ഒരു ഹാളില്‍ അനവധി Switch ഉണ്ടെങ്കില്‍ ഓരോന്നും ഇടുന്നതിനു പകരം Master Switch ഇട്ടാല്‍ മതി. അതുപോലെ ദേഹത്തിനെ മുഴുവന്‍ ഉത്തേജിപ്പിക്കാന്‍ ഈ ചക്രങ്ങളെ ഉത്തേജിപ്പിച്ചാല്‍ മതി. പ്രാണായാമം ചെയ്യുന്നതോടൊപ്പം അതിലൂടെ ഈ ചക്രങ്ങളും ഉത്തേജിതമാകുന്നു. അവ പ്രധാനമായത് 8 എണ്ണം. അത് സഹസ്രാര, ആജ്ഞ, വിശുദ്ധി, മനിഷി, അനാഹത, മണിപുര, സ്വാധിഷ്ഠാന, മൂലാധാര എന്നിവയാകുന്നു. ആധുനിക മെഡിക്കല്‍ സയന്‍സിന്റെ ദൃഷ്ടിയില്‍ നിന്ന് നോക്കിയാല്‍ ഈ ചക്രങ്ങള്‍ ഓരോന്നും പ്രധാനമായ Nerve Plexus ആയി സംബന്ധമുള്ളതാണെന്ന് തെളിയും.
ഇതുവരെ ഞാന്‍ പറഞ്ഞത് പ്രാണായാമം കൊണ്ട് എങ്ങിനെ ഒരു ശരീരത്തിന് ആരോഗ്യം കിട്ടുന്നു എന്നതാണ്. പലരും പറയുന്നതു കേള്‍ക്കാം ഞാന്‍ പ്രാണായാമം ചെയ്തു എന്റെ ബി.പി. കുറഞ്ഞു ഉദരരോഗം മാറി. പലരും അത് കേള്‍ക്കുമ്പോള്‍ നെറ്റിചുളിയ്ക്കുന്നുണ്ടാകും. കാരണം വെറും ഒരു Breathing Exercise കൂടെ എങ്ങിനെ ഇതെല്ലാം സാധിയ്ക്കുന്നു എന്നാലോചിച്ച് വേണമെങ്കില്‍ അവരുടെ വക ഒരഭിപ്രായവും തട്ടിവിട്ടേയ്ക്കും. ഇതൊക്കെ മനസ്സിന്റെ തോന്നലാണ്.
ഇത് മനസ്സിന്റെ വെറും തോന്നലല്ല ഈ വക കാര്യങ്ങള്‍ സാധ്യമാണ് എന്ന് കാണിയ്ക്കാനാണ് ഞാന്‍ പഞ്ചപ്രാണന്മാരെയും അവയുടെ പ്രവൃത്തിയും മേല്‍ ഉദ്ധരിച്ചത്. അങ്ങിനെ പ്രാണായാമത്തില്‍ക്കൂടി നമുക്ക് നമ്മുടെ എല്ലാ Physiological System നേയും Control ചെയ്യാമെന്ന് മനസ്സിലായല്ലോ. ഒരു സ്ത്രീയുടെ Filoraid മാറി എന്ന് ശ്രീ മഹര്‍ഷി രാംദേവ് അവകാശപ്പെട്ടിരുന്നു. ഒരു Gynecologist എന്ന നിലയ്ക്ക് എനിയ്ക്ക് അതപ്പാടെ സ്വീകരിക്കാന്‍ പ്രയാസം തോന്നി. പിന്നീട് അതിന്റെ വഴിയായി പൂര്‍ണ്ണമായും അന്വേഷണം. അങ്ങിനെ എന്റെ ആദ്ധ്യാത്മിക ഗുരുനാഥന്മാരുടെയും മറ്റും സഹായത്തോടെ ഇതിന്റെ ആഴത്തിലേക്ക് ഒന്ന് എത്തിനോക്കി. അപ്പോഴാണ് തികച്ചും ബോദ്ധ്യമായത് ശ്രീ രാമദേവ് മഹര്‍ഷി അവകാശപ്പെട്ടത് തികച്ചും സാദ്ധ്യമാണ്. Filoraid ദേഹത്തില്‍ ഉണ്ടാകുന്ന മുഴയാണ്. അതിന്റെ കാരണം മെഡിക്കല്‍ ഭാഗത്ത് അറിയില്ല. അത് Human depended fumon ആണ്. പ്രാണായാമം ചെയ്യുമ്പോള്‍ നമ്മുടെ Energy വേണ്ട സ്ഥാനത്തേക്ക് ഒഴുകുമ്പോള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതെ അതിന്റെ രാസപ്രവര്‍ത്തനങ്ങള്‍ തെറ്റുമ്പോഴാണ് ഒരു ദേഹം രോഗത്തിന് അടിമപ്പെടുന്നത്. അങ്ങിനെ ഒരവസ്ഥയില്‍ പ്രാണായാമത്തിലൂടെ വേണ്ടവിധത്തില്‍ പ്രവര്‍ത്തിയ്ക്കാത്ത കോശങ്ങള്‍ വീണ്ടും ക്രമമായി പ്രവര്‍ത്തിച്ച് രോഗമുക്തി നേടുന്നു. ഇത് കേള്‍ക്കുമ്പോള്‍ വേറൊരു ചോദ്യം ഉയര്‍ന്ന് വന്നേയ്ക്കാം. പിന്നെ എന്തിനാണ് ജനങ്ങള്‍ ബാക്കി ചികിത്സാ സമ്പ്രദായങ്ങളുടെ കൂടെ പോകുന്നത്? പ്രാണായാമം മാത്രം ചെയ്താല്‍ മതിയല്ലൊ?
ഇത് നിങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള അടിസ്ഥാനപരമായ ഒരു പിശകാണ്. ഇന്നേവരെ ഈ ലോകത്തില്‍ ഒരു ശാസ്ത്രത്തിനും എല്ലാ മനുഷ്യര്‍ക്കും എപ്പോഴും പൂര്‍ണ്ണമായ ആരോഗ്യം നല്കാന്‍ സാധിയ്ക്കില്ല. അത് ആധുനിക വൈദ്യശാസ്ത്രമാകട്ടെ, ആയുര്‍വ്വേദത്തിനാകട്ടെ, ഹോമിയോയ്ക്കാകട്ടെ, മറ്റു പലതരം ചികിത്സാവിധികളോ ആകട്ടെ, പ്രാണായാമമാകട്ടെ ഏതായിരുന്നാലും. ആ സാഹചര്യത്തില്‍ ഒരു ചികിത്സ മറ്റൊന്നിന് സഹായകമായി വര്‍ത്തിക്കുകയാണ് വേണ്ടത്. ഒരു ചികിത്സാക്രമത്തിനും 100% ശമനം അവകാശപ്പെടാന്‍ സാദ്ധ്യമല്ല. ആവിധത്തില്‍ പ്രാണായാമത്തോടുള്ള സമീപനം ശരിയുമല്ല.
ഇനി നമുക്ക് എങ്ങിനെ പ്രാണായാമം ചെയ്യാം എന്നതിലേയ്ക്ക് കടക്കാം. പ്രാണായാമം തുടങ്ങുമ്പോള്‍ പ്രാര്‍ത്ഥനയോടെ തുടങ്ങുന്നത് വളരെ നല്ലതാണ്. എന്തിനാണ് പ്രാര്‍ത്ഥന? എന്തു സംരംഭത്തിനു മുമ്പും നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. പ്രാര്‍ത്ഥനയിലൂടെ നാം എന്ത് നേടുന്നു?
പ്രാര്‍ത്ഥനയിലൂടെ നമ്മളിലുള്ള പ്രബോധനശക്തിയെ അതിന്റെ പരമാവധിയിലേക്ക് (Maximum Level) കൊണ്ടുവരികയാണ് നമ്മള്‍ ചെയ്യുന്നത്. അങ്ങിനെ അത്യുന്നതിയിലെത്തിയ ആ ശക്തിയോടെ അവിടെ നമ്മള്‍ ചെയ്യാന്‍ പോകുന്നതെന്തും അതിന്റെ തുടര്‍ച്ചയ്ക്കും നിലനില്പിനും വിജയത്തിനും ആ ശക്തി കൂടിയേ തീരൂ. ആ പ്രാര്‍ത്ഥന നമ്മളിലെ ശക്തി വലിച്ചെടുക്കുന്നതോടൊപ്പം ദൈവത്തിന്റെ കൃപ കൂടി നമ്മള്‍ യാചിക്കുന്നു. ഈ പ്രാര്‍ത്ഥന എപ്പോഴും കൂട്ടപ്രാര്‍ത്ഥനയായി മാറുമ്പോള്‍ അതിന്റെ ശക്തിയും ഇരട്ടിക്കും. പ്രാര്‍ത്ഥന എന്തുവേണമെങ്കിലും ആകാം. അള്ളാവോ ക്രിസ്തുവോ കൃഷ്ണനോ ഇതില്‍ ഒരു വ്യത്യാസമില്ല. മതേതരമായ ഒരു ക്രിയയാണ് പ്രാണായാമം.
പ്രാര്‍ത്ഥനയോടെ പ്രാണായാമം ചെയ്യുന്നതിന്ന് സഗഭ പ്രാണായാമം എന്നും പ്രാര്‍ത്ഥനയില്ലാതെ ചെയ്യുന്നതിനു അഗഭ പ്രാണായാമം എന്നും പറയുന്നു. സഗഭ പ്രാണായാമത്തിലൂടെ നാം നമ്മുടെ മനസ്സിനെക്കൂടെ ശുദ്ധീകരിച്ച് purify ചെയ്ത് ധ്യാനത്തിന് പാകമാകുന്നു. എന്നാല്‍ അഗഭ പ്രാണായാമത്തില്‍ തെറ്റില്ല. അത് കൂടുതലും ബാഹ്യദേഹത്തെ സംരക്ഷിക്കുന്നു.
ഇനി പ്രാണായാമത്തിന്റെ ചിട്ടകളിലേക്ക് കടക്കാം.
പ്രാണായാമം എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഏറ്റവും പറ്റിയ സമയം കാലത്താണ്. കാലത്താണ് ഉത്തമമെന്നു പറയാന്‍ കാരണം സ്വസ്ഥമായ ഉറക്കം കഴിഞ്ഞ് തിരിച്ചുവരുന്ന മനസ്സ് താരതമ്യേന സംഘടനങ്ങളില്‍ നിന്ന് വിമുക്തയാണ്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യാന്‍ സാധിക്കും. രാവിലെ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് മറ്റു സൗകര്യമുള്ള ഏതു സമയത്തും ചെയ്യാം. രാത്രിയില്‍ ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കിയാല്‍ നന്ന്. കാരണം രാത്രിയില്‍ മനസ്സ് കൂടുതല്‍ തമോഗുണ പ്രധാനമായിരിക്കും. പക്ഷേ ബാക്കി സമയം ഒട്ടും തന്നെ പറ്റിയില്ലെങ്കില്‍ ചെയ്യാം. ഭക്ഷണം കഴിച്ച ഉടന്‍ പാടില്ല. പ്രാണായാമം ചെയ്യുന്നതിന് മുമ്പ് വയറ് കാലിയായിരിക്കണം എന്നര്‍ത്ഥം. കട്ടിയുള്ള ആഹാരം 3 മണിക്കൂര്‍ മുമ്പ് നിര്‍ത്തണം. എന്തെങ്കിലും കുടിയ്ക്കണമെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് കുടിയ്ക്കുന്നതില്‍ വിരോധമില്ല. പ്രാണായാമം കഴിഞ്ഞ മ്മമണിക്കൂര്‍ കഴിഞ്ഞശേഷമേ ഭക്ഷണം കഴിക്കാവൂ. ദേഹത്തെ വരിഞ്ഞുകെട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കരുത് സുഖകരമായും അയഞ്ഞുകിടക്കുന്ന ഏതു വസ്ത്രധാരണവും നല്ലതാണ്. പ്രാണായാമം കഴിഞ്ഞ ഉടനെ കുളിയ്ക്കരുത്. അരമണിക്കൂറെങ്കിലും കഴിയണം. ഒരു മണിക്കൂറാണ് ഉത്തമം. സ്‌നാനം ചെയ്തശേഷം പ്രാണായാമം ചെയ്യാവുന്നതാണ്.പ്രാണായാമത്തിനു മുമ്പ് മൂത്ര-മലവിസര്‍ജ്ജനം അത്യാവശ്യമാണ്. നല്ലപോലെ വായുസഞ്ചാരമുള്ള, കാറ്റ് സഞ്ചരിക്കുന്ന സ്ഥലത്തിരുന്ന് വേണം പ്രാണായാമം ചെയ്യേണ്ടത്. പ്രാണായാമം ചെയ്യുമ്പോള്‍ മെത്തപ്പായയോ കട്ടിയുള്ള ഷീറ്റോ ഇരിയ്ക്കാന്‍ ഉപയോഗിക്കണം. തറയുമായിട്ടുള്ള നേരിട്ടുള്ള ബന്ധം നല്ലതല്ല. പത്മാസനത്തിലോ അര്‍ദ്ധപത്മാസനത്തിലോ വജ്രാസനത്തിലോ സുഖാസനത്തിലോ ഇരിയ്ക്കാം. നിലത്ത് ഇരിയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് കസേരയിലും ഇരുന്നുകൊണ്ട് ചെയ്യാം. ശിരസ്സും കഴുത്തും നട്ടെല്ലും Straight ആയിട്ടുവേണം ഇരിയ്ക്കാന്‍. ഏറ്റവും അത്യാവശ്യമായിട്ടുള്ളത്, ശാന്തമായ മാനസികനിലയാണ്. മനസ്സു നിറയെ പല വിചാരങ്ങളുമായി പ്രാണായാമം ചെയ്യാന്‍ വരരുത്. പ്രാണായാമം ചെയ്യുമ്പോള്‍ ചെരിപ്പോ ഷൂസോ അഴിച്ചുവെയ്ക്കുന്നതോടൊപ്പം നമ്മുടെ മനസ്സിലെ വികാര-വിചാരങ്ങളും പുറത്ത് വെയ്ക്കണം.
ഇനി എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇരുന്ന് കൈ ചിന്മുദ്രയില്‍ തുടയുടെ മേല്‍ വെയ്ക്കണം. ചിന്മുദ്ര ജീവ-പരമാത്മാ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. തള്ളവിരല്‍ പരമാത്മാവിനേയും ചുണ്ടാണിവിരല്‍ ജീവാത്മാവിനേയും പ്രതിനിധീകരിക്കുന്നു. ബാക്കി മൂന്നു വിരലുകള്‍ സ്ഥൂല, സൂക്ഷ്മ, കാരണ ശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജീവന്‍ സ്ഥൂല, സൂക്ഷ്മ, കാരണങ്ങളില്‍ നിന്ന് വേര്‍പെട്ട് തന്റെ അഹങ്കാരം വെടിഞ്ഞ് പരമാത്മാവിന് മുന്നില്‍ തലകുനിയ്ക്കുന്നതായിട്ടാണ് ഈ മുദ്ര ദ്യോദിപ്പിക്കുന്നത്

ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ


ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ
===================================


ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ

ശിവപ്രോക്തമായ ആഗമതന്ത്രശാസ്ത്രത്തിലെ ശിവശക്തിസിദ്ധാന്ഥത്തിൽ അധിഷ്ഠിതമായ ആത്മവിദ്യയായ ക്രിയാകുണ്ഡലിനീയോഗ സാധനയിലൂടെ സ്വരൂപസിദ്ധി ആർജ്ജിച്ചവരാണു താഴെ പറഞ്ഞിരിയ്ക്കുന്ന 18 ശൈവസിദ്ധന്മാർ.

 1. നന്ദിദേവർ, 2. അഗസ്ത്യമുനി, 3.തിരുമൂലർ, 4.ഭോഗനാദർ, 5.കൊങ്കണവർ, 6.മച്ചമുനി, 7.ഗോരക്നാദ്, 8.ശട്ടമുനി, 9.സുന്ദരാനന്ദർ, 10.രാമദേവൻ, 11.കുദംബായ് , 12.കർവൂരാർ, 13.ഇടൈക്കടർ, 14.കമലമുനി, 15.വാല്മീകി, 16.പത്ജ്ഞലി. 17.ധന്വന്തരി, 18.പാമ്പാട്ടി.

18 സിദ്ധന്മാരുടെ സമകാലികരും ക്രിയാകുണ്ഡലിനീയോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.

19.കൊങ്കേയർ, 20.പുന്നകേശൻ, 21.പുലസ്ത്യൻ,22.പുലഹൻ, 23.അത്രി,24.പുനൈക്കണ്ണർ, 25.പുലിപ്പണി, 26.കാലാംഗി, 27.അഴുഗണ്ണി, 28.അഗപ്പേയർ, 29.തേരയ്യർ, 30.രോമർഷി, 31.അവ്വൈ, 32.കുംഭമുനി, 33.വരാരൂർ, 34.കൂർമ്മമുനി, 35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി, 39.കുമാരദീവർ, 40.വസിഷ്ടൻ, 41.ബാബാജിനാഗരാജ്, 42.പട്ടണത്താർ, 43.ഭർത്രുഹരി, 44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്, 47.സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ, 50.കടുവള്ളി, 51.ശിവവാക്യർ.

പതിനെട്ടു സിദ്ധന്മാർ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നു വത്രെ. ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ, എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ടത്രെ.

ഈ വിശ്വപ്രപഞ്ചം ശിവശക്ത്യാത്മകമാണെന്നാണു ആഗമശാസ്ത്രം പറയുന്നത്. ഓരോരുത്തരിലും കുടികൊള്ളുന്ന ശക്തിയെ ഉണർത്തിയാൽ പരിണാമവും ബോധപ്രാപ്തിയും കൈവരിച്ച് ആത്മജ്ഞാനവും, ജനനമരണപ്രവാഹത്തിൽനിന്നും മുക്തിയും നേടാൻ കഴിയുമത്രെ.

നമ്മുടെ മൂലാധാരചക്രയോടനുബന്ധിച്ചുള്ള കുണ്ഡത്തിൽ സുഷുപ്തിയിൽ കിടക്കുന്ന കുണ്ഡലിനീശക്തിയെ ഉണർത്തിയാൽ അത് ലിംഗരൂപത്തിലഗ്നിയായി ഉണരും.ഓരോ സ്ര്യഷ്ടിസമയത്തും  ഓംകാരനാദത്തോടെ പ്രചണ്ഡമായ അഗ്നിയായി ഉണരുന്നതും മഹാകുണ്ഡലിനി തന്നെ. ഈശരന്റെ അടയാളമായ ഈ അഗ്നിയെ ലംഗ അഥവാ ശിവലിംഗരൂപത്തിൽ മഹാശിവൻ തന്നെ ഇതിനെ ആരാധിച്ചിരുന്നു.

നമ്മുടെ അകത്ത് സ്ഥിതിചെയ്യുന്ന ഈ ആത്മലിംഗത്തെ സാധാരണ സാധകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടായിരിയ്ക്കണമെന്നില്ല. അവരുടെ അറിവിലേയ്ക്കാണു അതിനെ പുറത്ത് ആരാധിച്ചിരുന്നത്.

സിദ്ധന്മാരുടെ ജീവസമാധി സ്ഥാനങ്ങളിൽ ഈശ്വരപ്രതീകമായ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിരുന്നു.അവിടെ ശിഷ്യർ ഒത്തുകൂടി തങ്ങളുടെ ആത്മിയ സാധനകൾ ചെയ്തിരുന്നു.

ശക്തികേന്ദ്രങ്ങളായ സിദ്ധർസമാധിസ്ഥലങ്ങളിലാണു പല മഹാക്ഷേത്രങ്ങളും ഉയർന്നുവന്നിട്ടുള്ളതെന്നു കാണാവുന്നതാണു.

ക്ഷേത്രങ്ങൾ ഇന്നു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു.അവിടെ അല്പം ആന്തരികവും എന്നാൽ ഭൂരിഭാഗവും ബാഹ്യാചാരാനുഷ്ഠാന ങ്ങളുമാണു പാലിയ്ക്കുന്നത്.

തങ്ങൾ ദർശനം നടത്തുന്ന മഹാക്ഷേത്രങ്ങൾ മഹാസിദ്ധന്മാരുടെ ജീവസമാധി സ്ഥാ
നങ്ങളാണെന്ന കാര്യം ഭൂരിഭാഗം ഭക്തരും മറന്നിരിയ്ക്കുന്നു.

അവിടെ ക്ഷേത്രങ്ങളുണ്ടായതുകൊണ്ടല്ല അത് സിദ്ധന്മാരുടെ സമാധിസ്ഥലങ്ങളായതെന്നും, ആന്തരികസാധനയിലൂടെ സിദ്ധന്മാർ ഉണ്ടായതുകൊണ്ടാണു അവരുടെ ജീവസമാധിസ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ ഉയർന്നുവന്നതെന്നും പ്രത്യേകം ഓർക്കേണ്ടതാണു.

അതുകൊണ്ട് ഭക്തിമാർഗ്ഗത്തിനുപരി ആന്തരികസാധനയും,ഭക്തിയോഗവും കൂടി അനുഷ്ഠിയ്ക്കുന്നതാണു ഏറെ ഗുണകരമെന്നു ഒരോ ഭക്തനും അറിയുന്നത് ഗുണകരമാകാവുന്നതാണു.

താഴെ പറയുന്ന സ്ഥലങ്ങൾ പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...

1. തിരുമൂലര-തില്ലയിൽ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.

2.രാമദേവർ-അളകർമലയിൽ സമാധി കൊള്ളുന്നു.

3.കുംബമുനി ( അഗസ്ത്യർ) അനന്തശയനത്തിൽ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.

4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.

5.കമലമുനി- വരാവൂർ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.

6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.

7. കരുവൂരാർ-കരൂർമഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം

8.സുന്ദരാനന്ദർ-മധുരമീനാക്ഷിക്ഷേത്രം (കുടൽ-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹർഷിയുടെ സമാധിസ്ഥാനമത്രെ.

10.നന്തിദേവർ-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.

11.പാമ്പാട്ടി സിദ്ധൻ-പാതിയിരി ശങ്കരങ്കോവിൽ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.

12.ഭോഗനാദർ- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.

13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.

14.കോരക്കർ(ഗോരക്നാദ്)- പോയൂർ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.

15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹർഷിയുടെ സമാധിസ്ഥാനമത്രെ.

16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ.

17. കുതംബർ- തികഴ്മയൂരം ( മായാവരം) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

18.ഇടയ്ക്കാട്ടർ- ചിത്തരുണ ( തിരുത്തണി) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.






ഭാരതീയ സമയ മാത്രകൾ





ഭാരതീയ സമയ മാത്രകൾ
============================================================


ഒരു താമരയിതളിൽ സൂചി കൊണ്ട് കുത്തി മറുവശത്തെത്തുന്നതിന് എത്ര സമയമെടുക്കുന്നോ അതിന് അല്പകാലം എന്നു പറയുന്നു.

മുപ്പത് അല്പകാലങ്ങൾ ചേർന്നാൽ ഒരു ത്രുടി

മുപ്പത് ത്രുടി ചേർന്നാൽ ഒരു കല.

മുപ്പത് കല ചേർന്നാൽ ഒരു നിമിഷം.

നാല്പത് നിമിഷങ്ങൾ ചേർന്നാൽ മനുഷ്യന്റെ ഒരു വീർപ്പ്.

ആറു വീർപ്പുകൾ ചേരുന്നതിനെ ഒരു വിനാഴിക.

അറുപത് വിനാഴികകൾ ചേരുന്നതിനെ ഒരു നാഴിക.

അറുപത് നാഴികകൾ ചേരുന്നതിനെ ഒരു അഹോരാത്രം അഥവാ ദിവസം എന്നും പറയുന്നു.

യാമം

മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്.

അഹോരാത്രം (ദിവസം)

ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു.

സപ്താഹം

ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച).

പക്ഷം

പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും.

മാസം

സാമാന്യമായി 30 ദിവസം ചേര്‍ന്നതാണ് മാസം. ഇതില്‍ രണ്ടുപക്ഷമാണുള്ളത്. ചാന്ദ്രം, സൗരം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയുമുണ്ട്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് പന്ത്രണ്ട് ചാന്ദ്രമാസങ്ങള്‍.

ഋതു

ഫാല്‍ഗുനചൈത്രാദിയായി ഈ രണ്ടു മാസമാണ് ഋതു. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍.

അയനം

ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ആറുമാസം വീതം രണ്ട് അയനമാണുള്ളത്. അയനത്തില്‍ ഉത്തരായനമാണ് മംഗളകാര്യങ്ങള്‍ക്ക് ശുഭമായിട്ടുള്ളത്.

വര്‍ഷം

രണ്ടയനങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. ചാന്ദ്രം, സൗരം, സാവനം, നക്ഷത്രം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയും ഉണ്ട്. വര്‍ഷമെന്നാല്‍ മനുഷ്യവര്‍ഷമാണ് സാധാരണയായി പരിഗണിക്കുന്നത്. വര്‍ഷങ്ങളുടെ പേരുകള്‍ ശ്രീപതി ആചാര്യന്‍ ‘ജ്യോതിഷരത്‌നമാല’യില്‍ പറഞ്ഞിട്ടുണ്ട് (അദ്ധ്യായം ഒന്ന്, നാല് മുതല്‍ 11 ശ്ലോകങ്ങള്‍) അത് ഇപ്രകാരം 60 എണ്ണമാണ്.

1. പ്രഭവം
2. വിഭവം
3. ശുക്ലം
4. പ്രമോദുതം
5. പ്രജോത്പതി
6. അംഗിരസം
7. ശ്രീമുഖം
8. ഭവം
9. യുവം
10. ധാനു
11. ഈശ്വരം
12. ബഹുധാന്യം
13. പ്രമാഥി
14. വിക്രമം
15. വിഷു
16. ചിത്രഭാനു
17. സ്വഭാനു
18. താരണം
19. പാര്‍ത്ഥിവം
20. വ്യയം
21. സര്‍വജിത്
22. സര്‍വ്വധാരി
23. വിരോധി
24. വികൃതി
25. വരം
26. നന്ദനം
27. വിജയം
28. ജയം
29. മന്മഥം
30. ദുര്‍മുഖി
31. ഹേവിളംബി
32. വിളംബി
33. വികാരി
34. ശര്‍വ്വരി
35. പ്ലവം
36. ശുഭകൃതി
37. ശോഭകൃത്
38. ക്രോധി
39. വിശ്വവസു
40. പരാഭവം
41. പ്ലവഗം
42. കീലകം
43. സൗമ്യം
44. സാധാരണം
45. വിരോധികൃത്
46. പരിധാമി
47. പ്രമോദി
48. ആനന്ദം
49. രാക്ഷസം
50. നളം
51. കാലയുക്തി
52. സിദ്ധാര്‍ത്ഥി
53. രൗദ്രി
54. ദുര്‍മതി
55. ദുന്ദുഭി
56. രുധിരോദ്ഗാരി
58. രക്താക്ഷി,
59. കോധനം
60. ക്ഷയം.

പൈത്രം

പിതൃസംബന്ധിവര്‍ഷമാണ് പൈത്ര്യം. ഒരു മനുഷ്യമാസം പിതൃക്കള്‍ക്ക് ഒരു ദിവസം. 30 മനുഷ്യമാസം ഒരു പിതൃമാസവും 360 മനുഷ്യമാസങ്ങള്‍ ഒരു പിതൃവര്‍ഷവുമാണ്. ഇതാണ് പൈത്ര്യം.

ദിവ്യം

ദേവവര്‍ഷം എന്നു സാരം. ഒരു മനുഷ്യവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രം. 360 മനുഷ്യവര്‍ഷങ്ങള്‍ ഒരു ദിവ്യവര്‍ഷം.

മന്വന്തരം

ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു.

യുഗം

മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. സന്ധ്യ, സന്ധ്യാംഗം, യുഗകാലം എന്നിവ ചേര്‍ന്നതാണ് ഓരോ യുഗവും.

കൃതയുഗം: 4800 ദിവ്യവര്‍ഷമാണ് ഒരു കൃതം. 4800ത360=17,28,000 മനുഷ്യവര്‍ഷമെന്നു സാരം. ഇത് ആരംഭയുഗമാണ്. സത്യയുഗമെന്നും പറയും.

ത്രേതായുഗം: 3600 ദിവ്യവര്‍ഷമാണ് ഇതിന്റെ ദൈര്‍ഘ്യം.

ദ്വാപരയുഗം: 2400 ദിവ്യവര്‍ഷമാണ് ദ്വാപരയുഗത്തില്‍ ഉള്ളത്. ഇത് മൂന്നാമത്തെ യുഗമാണ്.

കലിയുഗം: 1200 ദിവ്യവര്‍ഷം അഥവാ 43200 മനുഷ്യവര്‍ഷമാണ് ഒരു കലിയുഗത്തിന്. ഓരോ യുഗാവസാനത്തിലും ചെറിയ പ്രളയം ഉണ്ടാകുന്നു.

ഇതനുസരിച്ച്
കൃതയുഗം 17,28,000 വർഷവും
ത്രേതായുഗം 12,96,000 വർഷവും
ദ്വാപരയുഗം 8,64,000 വർഷവും
കലിയുഗം 4,32,000 വർഷവും
ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.

ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം, 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. അധർമം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തിൽ ധർമ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കൽക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.

1 ദേവ ദിനം = 1 മനുഷ്യ വർഷം

1 ദേവ വർഷം = 360 ദേവദിനം

കൃതയുഗം = 4,800 ദേവവർഷം (360 X 4,800) 1,728,000മനുഷ്യവർഷം

ത്രേതായുഗം3,600 ദേവവർഷം (360 X 3,600) 1,296,000മനുഷ്യവർഷം

ദ്വാപരയുഗം = 2,400 ദേവവർഷം (360 X 2,400) 864,000 മനുഷ്യവർഷം

കലിയുഗം = 1,200 ദേവവർഷം (360 X 1,200) 4,32,000 മനുഷ്യവർഷം

മഹായുഗം = ചതുർയുഗങ്ങൾ (12,000 ദേവവർഷം)

മന്വന്തരം = 72 മഹായുഗങ്ങൾ (852,000 ദേവവർഷം)

കൃതയുഗം

ഭാരതീയ വിശ്വാസ മനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു.
1. മത്സ്യം
2. കൂർമ്മം
3. വരാഹം
4. നരസിംഹം.

1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്.

കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.

ത്രേതായുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു. 1. വാമനൻ
2. പരശുരാമൻ
3. ശ്രീരാമൻ).

1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.

ദ്വാപരയുഗം

ഭാരതീയ വിശ്വാസ മനുസരിച്ച് നാലു യുഗങ്ങളിൽ മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു
1. ബലരാമൻ
2. ശ്രീകൃഷ്ണൻ

ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം. 8,64,000 മനുഷ്യവർഷങ്ങൾ അതായത്, 2,400 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ രണ്ട് പാദങ്ങൾ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു.

കലിയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ അവസാനത്തേതാണ് കലിയുഗം. ഈ യുഗത്തിന്റെ നാഥൻ കലിയെന്നാണ് സങ്കല്പം. ക=ഒന്ന് എന്നാണ് അർത്ഥം, കലി മഹാവിഷ്ണുവിനാറെ എതിർ മൂർത്തിയാണ്, കലിയെ പുരാണങ്ങളിൽ അസുരനായാണ് പരാമർശിച്ചിട്ടുളളത്. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ കൽക്കി ഈ യുഗത്തിലാണ് അവതാരം എടുക്കുന്നതെന്നു വിശ്വസിക്കുന്നു. ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.

ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ് ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്) മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനു ശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു.

മഹാഭാരതത്തിലെ ദുര്യോധനൻ കലിയുഗത്തിന്റെ അവതാരമായിരുന്നു . അതുകൊണ്ടാണ് അയാൾ അത്യധികം കോപിഷ്ഠനായി കാണപ്പെട്ടത് . കലിയുഗത്തിൽ പാപത്തിന്റെ പ്രവർത്തനമാണ് ലോകത്തിൽ കൂടുതലായി നടക്കുന്നത് . "തനയനെ ജനകൻ തിന്നും ; ജനകനെ തനയൻ തിന്നും " എന്നാണു കലിയുഗത്തിലെ സ്ഥിതിയെക്കുറിച്ചു മുനിമാർ പാടിയത് .ലോകത്താകമാനം കലിയുടെ പ്രേരണയാൽ അധർമ്മം നടനമാടും . സത്യത്തിനു വിലയുണ്ടാകില്ല . സ്ത്രീകൾ പുരുഷന്മാരെക്കാളും പ്രബലകളാകും . "പിടക്കോഴി കൂവുന്ന കാലം" എന്നും കലിയുഗത്തെക്കുറിച്ചു പൗരാണികർ പാടിയിരുന്നു . മനുഷ്യന്റെ ധർമ്മബോധം കുറയും . പണത്തിനു മാത്രമാകും പ്രസക്തി . പണത്തിനു വേണ്ടി മനുഷ്യൻ എന്ത് ക്രൂരതയും ചെയ്യും . പട്ടിണിയും അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും കലിയുഗത്തിൽ കൂടുതലായി നടക്കും .

കല്‍പം

ബ്രഹ്മാവിന്റെ അര്‍ദ്ധദിവസമാണ് ഒരു കല്‍പം. ഇതില്‍ 14 മന്വന്തരങള്‍ 15 സന്ധ്യകളും (6 ചതുര്‍യുഗതുല്യം) അടങ്ങിയിരിക്കുന്നു. ആകെ 100 ചതുര്‍യുഗമാണ് ഒരു കല്‍പം എന്നത് (71ഃ14)+6)പ.
‘സസന്ധയസ്‌തേ മനവഃ
കല്‍പേ ജ്ഞേയഃ ചതുര്‍ദശ
കൃതപ്രമാണഃ കല്‍പാദൗ
സന്ധിഃ പഞ്ചദശ സ്മൃതഃ’

എന്ന് സൂര്യസിദ്ധാന്തം (1-14) സ്പഷ്ടമാക്കുന്നു. ഒരു കല്‍പം ബ്രഹ്മാവിന് പകലാണെങ്കില്‍ രാത്രിയും അത്രതന്നെയുണ്ട്. കല്‍പാദിയില്‍ സൃഷ്ടി നടക്കുന്നു. കല്‍പാന്ത്യത്തില്‍ നശിക്കുന്നു. ഇത് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നു (9-7) സര്‍വഭൂതാനി/കല്‍പാദൗവിസൃജാമ്യഹം’ ഒരു സൃഷ്ടിവ്യൂഹം നശിച്ചാല്‍ ഒരു കല്‍പകാലം ശൂന്യമായിരിക്കും. ഇത് ബ്രഹ്മാവിന്റെ നിദ്രാകാലമാണ്.

പരാര്‍ദ്ധം

ബ്രഹ്മാവിന്റെ ഒരു ദിവസം രണ്ടു കല്‍പമാണെന്ന് പറഞ്ഞുവല്ലോ. 30 ബ്രഹ്മദിവസങ്ങള്‍ ഒരു ബ്രഹ്മമാസവും 12 ബ്രഹ്മമാസങ്ങള്‍ ഒരു ബ്രഹ്മവര്‍ഷവും ആകുന്നു. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവര്‍ഷമാണ്. ഇതിന്റെ അര്‍ദ്ധമാണ് പരാര്‍ദ്ധം എന്നത്. അതായത് 15 ബ്രഹ്മവര്‍ഷം.

മഹാകല്‍പം

ബ്രഹ്മാവിന്റെ ആയുഷ്‌കാലമാണ് മഹാകല്‍പം. അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇത്ര അനവരതമായ കാലപ്രവാഹത്തില്‍ എവിടെയാണ് നമ്മള്‍ എന്ന ബോധ മുണ്ടാക്കുകയാണ് മുകളില്‍ കൊടുത്ത സങ്കല്‍പവാക്യം കൊണ്ടു ഉദ്ദേശിക്കുന്നത്. പുതുമന സോമയാജി കരണപദ്ധതി എന്ന ഗ്രന്ഥത്തില്‍ ഇത് ഇങ്ങനെ സ്പഷ്ടമാക്കുന്നു. (5-15, 18).

കല്‍പാദീനാം പ്രമാണം തു
ബഹുധാ കല്യതേ ബുധൈഃ
ഉപേയസൈ്യവ നിയമോ
നോപായസ്യേതി യത്തതഃ
കല്ല്യേളസ്മിന്‍ സപ്തമാസ്യാസ്യ
വൈവസ്വതമനോര്‍യുഗേ
അഷ്ടാവിംശേ കലിഃ സര്‍വ്വൈഃ
വര്‍ത്തമാന ഇഹസ്മൃതഃ

കല്‍പാദികളുടെ പ്രമാണത്തില്‍ അഭിപ്രായഭേദമുണ്ടാവാമെങ്കിലും ഈ കല്‍പത്തില്‍ ഏഴാമനായ വൈവസ്വതമനുവിന്റെ യുഗത്തില്‍ 28-ാം കലിയുഗമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭേദം ഇല്ല എന്നു സാരം.

അതായത് ശ്രീശ്വേതവരാഹ കല്‍പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു.
ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 1,98,28,80,000
മനുഷ്യവര്‍ഷം പഴക്കമുണ്ട് എന്നറിയണം. ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ ഏകദേശം ഇതിനടുത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസര്‍ ഫക്‌സല്‍ പറയുന്നു. നൂറുകോടിയിലധികം ഈ സൃഷ്ടിക്ക് പഴക്കമുണ്ടെന്ന്. (വൈല്‍ഡ് ലൈഫ്). അധികം വൈകാതെ തന്നെ അവശിഷ്ട കൊല്ലങ്ങള്‍കൂടി ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. കാരണം ഭൗതിക ശാസ്ത്രത്തിന്റെ സകല സിദ്ധാന്തങ്ങളും എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രത്തിന്റെ ആരംഭം എന്നതുതന്നെ. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സവിനയം ഓര്‍മിപ്പിക്കട്ടെ. ഈ വരുന്നത് ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ നൂറ്റാണ്ടല്ല. കലിയുഗത്തിലെ 52-ാം നൂറ്റാണ്ടാണ്.

ഭാരതീയ വേദ - പൈതൃക ഗ്രന്ഥങ്ങളുടെ കാലഘട്ടങ്ങള്‍

നമ്മുടെ പൈതൃകജ്ഞാനത്തെ കുറിച്ചും അതിന്റെ കാലഘട്ടത്തെയും ആധികാരികതയെയും കുറിച്ചും നമുക്കിടയില്‍ തന്നെ നിരവധി വാദപ്രതിവാദങ്ങള്‍ നടക്കുകയാണിപ്പോള്‍. പുരാവസ്തു ഗവേഷകരുടേയും , മാനുസ്ക്രിപ്റ്റ് ഗവേഷകരുടെയും, ഭാഷാ പണ്ഡിതന്മാരുടേയും  പ്രാചീനഗ്രന്ഥങ്ങളുടെയും ഏകീകരണഅഭിപ്രായത്തെ ക്രോഡീകരിച്ചുകൊണ്ടൂള്ള കാല നിര്‍ണ്ണയം ഈ വിഷയത്തിലേക്ക് അല്പമെങ്കിലും വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കാം.

നാലാം നൂറ്റാണ്ടില്‍ അതായത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട സൂര്യസിദ്ധാന്തപ്രകാരവും A.D. 499ല്‍ രചിക്കപ്പെട്ട ആര്യഭടീയപ്രകാരവും A.D.748ല്‍ രചിക്കപ്പെട്ട ശിഷ്യധി വൃദ്ധിദതന്ത്രപ്രകാരവും ആണ് ഭൂമിയുടെ കാലപ്പഴക്കം നമ്മുടെ പൌരാണികര്‍ കണക്കാക്കിയിട്ടുള്ളത്.

അപ്രകാരം, 1,72,8000 മനുഷ്യവര്‍‌ഷം ചേരുന്നതാണു ഒരു കൃതയുഗം. 12,96,000 മനുഷ്യവര്‍ഷങ്ങള്‍ ചേരുന്നതാണു ഒരു ത്രേതായുഗം. ത്രേതായുഗത്തിന്റെ  ഏതാണ്ട് പകുതിക്ക് ശേഷമാണ് ശ്രീരാമന്റെയും  പരശുരാമന്റെയും കാലഘട്ടം. ഈ കാലഘട്ടത്തിലും ഋഗ്വേദ പ്രകാരമുള്ള യാഗങ്ങളും യജ്ഞങ്ങളും നടന്നതായി രാമായണ രചനകളില്‍ നിന്ന് മനുസിലാക്കാം.

ഇതിനുശേഷം, 8,64,000 മനുഷ്യ  വര്‍ഷം ചേരുന്നതാണു ദ്വാപരയുഗം. ഇതിന്റെ അവസാനത്തിലാണു ശ്രീകൃഷണ ജനനം അതായത് മഹാഭാരത- ഭഗവത് ഗീതാ കാലഘട്ടം). ഈ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസനാണു ആദിയില്‍ ഒന്നായിരുന്ന വേദത്തെ പകുത്ത് നാലു വേദങ്ങളാക്കിയത് -ഋക്ക് ,യജൂര്‍,സാമം,അഥര്‍‌വ്വം. ഈ കാലഘട്ടത്തിലും വേദങ്ങളില്‍ അനുശാസിക്കുന്ന യാഗങ്ങളും യജ്ഞങ്ങളും നടന്നതായി മഹാഭാരതം സാക്ഷ്യപെടുത്തുന്നു.

3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ്  ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്.  4,32,000 വര്‍ഷങ്ങള്‍ ആണ് കലിയുഗത്തില്‍ ഉള്ളത്.
ഇങ്ങേനെ മൊത്തം നാലു യുഗങ്ങളിലും കൂടി ആകെ 43,20,000 വര്‍ഷങ്ങള്‍–ഇതാണു ബ്രഹ്മാവിന്റെ ഒരു ദിവസം . അതായത് ഒരു മഹായുഗം അല്ലങ്കില്‍ ഒരു (ചതുര്‍‌യുഗം)എന്നു പറയുന്നത്–ഇങ്ങനെ ബ്രഹ്മാവിന്റെ ആയിരം ദിവസം ചേരുന്നതാണു ഒരു കല്പം.

ഇങ്ങനെ ആകെ 72 മഹായുഗങ്ങള്‍ആണ്  ഉള്ളത്. ഇതില്‍  ആകെ  14 മന്വന്തരങ്ങള്‍ ഉണ്ട്  അതായത്,  14 മനുക്കള്‍ ഭരണം നടത്തുന്നു എന്ന് സാരം.

ഇതില്‍  6  മന്വന്തരങ്ങളും  27 മഹായുഗങ്ങളും ( കൃത ത്രേതാ ദ്വാപര യുഗങ്ങള്‍ മൂന്നും) മഹാഭാരത യുദ്ധത്തോടെ കഴിഞ്ഞിരിക്കുന്നു.അതിനു ശേഷം 3012 BC യില്‍ കലിയുഗ ആരംഭത്തോടെ ഇന്ന് നമ്മള്‍ വൈവസ്വത മനുവിനാല്‍ ഭരിക്കപെടുന്ന വൈവസ്വത മന്വന്തരമായ ഏഴാം മന്വന്തരത്തില്‍ ഇരുപത്തിയെട്ടാം  മഹായുഗത്തില്‍ ശ്വേതരാഹ കല്പത്തിലാണു വസിക്കുന്ന്ത് എന്നു  പ്രാചീന ഗ്രന്ഥങ്ങള്‍ സാക്ഷ്യപെടുത്തുന്നു.  അതായത്, കലിയുഗാരംഭത്തിനു  മുന്‍പ് വരെ 6 x 72 x  = 43,20,000+43,20,000 x 27  = 1,98,28,80,000  വര്‍ഷങ്ങള്‍ ഇതുവരെ ഭൂമിയില്‍ കടന്നു പോയിരിക്കുന്നു.

ഇന്ന് ആധുനിക ശാസ്ത്രം സാക്ഷ്യപെടുത്തുന്ന ആര്‍ക്കിസോയിക് ഇറ എന്നു പറയുന്നത് ഭൂമിയില്‍ ജീവസൃഷ്ടി ആരംഭിക്കുന്ന കാലഘട്ടം 198 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്എന്നാണ്‌.  ഈ പൗരാണികഗ്രന്ഥങ്ങളുടെ കണക്കുകള്‍ പ്രകാരം ഇത് പൂര്‍‌ണ്ണമായും യോജിക്കുന്നു. ഇന്ന് ഭൗതികവാദികള്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുന്ന  ആധുനിക കണ്ടെത്തലുകളെ മാത്രമേ  പുതു തലമുറകള്‍ വിശ്വസിക്കൂ. പക്ഷെ,  ഇതിനും അനേകം നൂറ്റണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതീയര്‍ ഇത് വളരെ വ്യക്ത്മാക്കിയിരുന്നു എന്നതാണ് നിരാകരിക്കാന്‍ ആകാത്ത സത്യം.

മനുസ്മൃതി (1-28) പ്രകാരം ബ്രഹമദേവനാണു വേദങ്ങളെ മനുഷ്യനു വേണ്ടി ലോകത്തിനു വെളിപ്പെടുത്തിയത് എന്നാണ്‌  സൂചിപ്പിക്കുന്നത്.  3000 BC ക്കും 2000 BC ക്കും ഇടക്കാണു സ്മൃതികളുടെ രചനാകാലഘട്ടങ്ങള്‍. ശ്രീരാമന്റെയും ശ്രീകൃഷണന്റെയും കാലഘട്ടങ്ങളിലെ അവരുടേ ജീവിതതത്ത്വങ്ങളെ വിവരിച്ചു കൊണ്ടുള്ള ഇതിഹാസങ്ങളാണ് രാമായണവും ,മഹാഭാരതവും. ഇത് സംസ്കൃതത്തില്‍  നിര്‍മ്മിച്ച് ഭാരതത്തില്‍ പ്രചാരത്തില്‍ ആയത് 500 BC ക്കും 1000 AD  ക്കും ഇടക്കാണു .

ഇതില്‍ പ്രതിപാദിക്കുന്ന  പ്രധാന രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും നാമങ്ങള്‍ , വര്‍ണ്ണനകള്‍, നദികളുടെ നാമങ്ങള്‍, ഭൂപ്രക്രതി  തുടങ്ങിയവ ഇന്നും ഭാരതത്തില്‍ കാണാവുന്നതാണ്. ഇങ്ങ് കൊച്ച് കേരളത്തില്‍ വരെ ആ നാമങ്ങള്‍ പലതും കാണാന്‍ സാധിക്കും. കൂടാതെ, ഇവയില്‍ പറഞ്ഞിരിക്കുന്ന  രാജ കൊട്ടാരങ്ങളുടേ മാതൃകയിലുള്ള അവശിഷ്ടങ്ങളുടെ ആധുനിക പുരാവസ്തു ഖനനങ്ങളിലൂടെ ഉള്ള വെളിപെടുത്തലുകള്‍ ഈ പറഞ്ഞ ഗ്രന്ഥങ്ങളെ സാധൂകരിക്കുന്നു.

പ്രാചീന ഗ്രന്ഥങ്ങ്ളിലെ ഭാഷാശൈലിയെ മത്രം കേന്ദ്രീകരിച്ച് ഇന്നു ലഭ്യമായിരിക്കുന്ന വേദങ്ങളുടെ കാലഘട്ടം BC 5000നും അപ്പുറം എന്നാണു പണ്ഡിതര്‍ ഒന്നടങ്കം പറയുന്നത്.  5000-2500 BC ലാണു പല ഉപനിഷത്തുക്കളൂടേയും കാലപഴക്കം നിര്‍‌ണ്ണയിച്ചിരിക്കുന്നത്. 5000 BC – 1000 BC ക്ക് ഇടയിലാണു വേദങ്ങ്ളിലെ ഗണിത ക്രിയകള്‍ കൂടുതല്‍ പ്രചാരത്തിലായത്. 3000 BC -1500 AD വരെ ആണു ഭാരതം ജ്യോതിശാസ്ത്രത്തില്‍ വിലപേട്ട ധാരാളം സംഭാവനകള്‍ നല്‍കിയത്. 3000- 2000 BC കാലഘട്ടത്തിലാണു ഭാരത്തില്‍ കൂടുതലായി യാഗങ്ങളും യജ്ഞങ്ങളും നടന്നിരുന്നത് എന്നാണ് പു രാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്.

പാണിനിയുടെയും ശൗനകന്റെയും തുടങ്ങി സംസ്കൃത ഭാഷയുടെ അടിസ്ഥാന നിയമങ്ങ്ള്‍ വിവരിക്കുന്ന നിരുക്ത്ം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, സൂത്രങ്ങള്‍, ദര്‍ശനങ്ങള്‍, പതജ്ഞലി, കപിലന്‍ വ്യാസന്‍ തുടങ്ങിയവരുടേ മീമാംസ, ന്യായം, സാംഖ്യം, യോഗ തുടങ്ങിയവ ഉപവേദങ്ങള്‍ തുടങ്ങിയവ എല്ലാം നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ലഭ്യമായ രീതിയില്‍ നിര്‍മ്മിക്കപെട്ടതോ 1000 BC -00 AD ക്ക് ഉള്ളില്‍  ആണന്ന് കരുതുന്നു. 500 BC മുതല്‍ 1000AD ക്കു ഇടക്കാണു ഭാരതത്തില്‍ ക്ഷേത്രാചാരങ്ങള്‍. വേദങ്ങളീലെ യാഗാചാരങ്ങള്‍ക്ക്പകരമായി ഉടലെടിക്കുന്നത്.

ഇതുവരെ പൗരാണിക ഗ്രന്ഥങ്ങളീലെ പരാമര്‍‌ശങ്ങളാണു മേല്‍ ചൂണ്ടികാണിച്ചത്.  ഇനി പുരാവസ്ത് ഖനന പ്രകാരം,

1)ദ്വാപര യുഗത്തില്‍ (ശ്രീകൃഷ്ണന്റെ കാലം) പ്രചാരത്തില്‍ ഉണ്ടായിരുന്ന ലോഹങ്ങളും ലോഹസങ്കരങ്ങളും, മെഹര്‍‌ഘര്‍, ഭഗവാന്‍ പുര എന്നിവടങ്ങ്ളിലെ ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടൂണ്ട്.  കാര്‍ബണ്‍‌ ഡേറ്റിങ്ങ് രീതി പ്രകാരം 8250 BC ആണു ഇവയുടെ കാലപഴക്കം.

2)മെഹര്‍ഘര്‍ ഖനനത്തില്‍ നിന്ന് 7786 BC ലെയും 4745 BC ലെയും ലോഹസങ്കരങ്ങളും കലിയുഗാരംഭത്തിനു മുമ്പൂള്ള ലോഹഖനികളും, ഉപകരണങ്ങ്ള്‍, കോട്ടകള്‍, കൊട്ടാരങ്ങ്ള്‍, റോഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടേ വ്യക്തമായ  അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടൂണ്ട്.

3)അറേബ്യന്‍ കടലില്‍ ഗുജറാത്ത് തീരത്ത് നിന്ന് ഏതാനം കിലോമീറ്റര്‍ ദൂരത്ത് 6000-7000 BC ക്ക് ഇടക്കുള്ള അതിവിസ്തൃതമായ  ഒരു നഗര സമുച്ഛയം തിട്ടെപെടുത്തിയിട്ടൂണ്ട്. കാംബേയിലെ നഷ്ടപെട്ട നഗരം ആണൊ ഇത് എന്ന് ചരിത്ര ഗവേഷകര്‍ സംശയിക്കുന്നു.

4) ഗുജറാത്തിലെ ലോഥില്‍ 5000 വര്‍ഷ പഴക്കം ഉള്ള ഒരു വ്യവസായ ശ്രംഖല യുടെ പ്രത്യക്ഷമായ ചിത്രം ഇന്ന് ലഭ്യമായിട്ടൂണ്ട്.

5) മോഹന്‍ജോദാരോ, ഹാരപ്പ  എന്നിവിടങ്ങളില്‍  നിന്ന് ലഭ്യമായ പുരാവസ്തു സംബന്ധമായവിവരങ്ങള്‍ ഉജ്ജ്വലമായ ഒരു വൈദിക സംസ്കാരം ദ്വാപരയുഗവും കലിയുഗവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്നു എന്നതിന് തെളിവാണ് .

ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഭാരതത്തില്‍ ഉണ്ടായ ആക്രമങ്ങള്‍ എല്ലാം സിന്ധൂ നദീ തടം വഴിയായിരുന്നു എന്ന് മനുസിലാക്കാം. ഈ അഞ്ചു നദികളുടേ കരയില്‍ ജനസാന്ദ്രമായ അനവധി നഗരങ്ങളൂടെ അവശിഷ്ടങ്ങള്‍ കാണാം. വേദങ്ങളില്‍ പറയുന്ന സപ്ത സിന്ധു തീരങ്ങള്‍ ചൈതന്യവത്തായ ഒരു ഗതകാല പ്രൗഡിയുടെയും ആക്രമണ പരമ്പരയുടെയും സന്ദേശം നല്‍കുന്നവയാണു.

ഇന്ന് ആര്യനമാര്‍ ഭാരതത്തില്‍ അതിക്രമിച്ച് കടന്നു വന്നവരാണന്നും ഹിന്ദുസംസ്കാരം ഇവിടെ ഉള്ളതല്ലായിരുന്നുവെന്നും ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് ഇവിടം സ്വന്താമാക്കിയതാണന്നും  ഉള്ള വാദങ്ങള്‍ അപ്പാടെ ഇല്ലാതാവുകയാണു. ദ്രാവിഡര്‍ എന്ന് വിളിപേര്‍ വിദേശികളുടേ സ്വാര്‍‌ത്ഥതാത്പര്യത്തിനു വേണ്ടിയുള്ള സ്രഷ്ടിയായിരുന്നുവെന്നും ഇത് കള്ളത്തരമായ ഒരു പ്രചാരം മാത്രമാണ് എന്നും വ്യക്തമാണ്.

ഇന്നു വേദങ്ങളും അതുപോലുള്ള പല ഭാരതീയ പൈതൃകഗ്രന്ഥങ്ങളും ബാബിലോണിയന്‍ സംസകാരത്തിന്റെ ബാക്കി പത്രമാണന്ന് പലരും പ്പിക്കുന്നുണ്ട്. കലിയുഗാരംഭത്തിനു ശേഷം ഭാരതത്തില്‍ ത്ത്തില്‍ ഉണ്ടായ സംസകാരത്തെ പോലെ BC 3 മില്ലെനിയത്തില്‍ ഉണ്ടായ  മറ്റൊരു സംസ്കാരം ആണു ബാബിലോണിയ സംസ്കാരം . ഇതിലും പ്രാചീനമായ തെളിവുകള്‍ ഇവിടെ  ഖനനത്തിലുടെ കണ്ടെത്തിയ സ്ഥിതിക്ക് ആ വാദം വെറും പ്രചരണം മാത്രമാണന്ന് തെളിയുകയാണ്