2020, ജനുവരി 15, ബുധനാഴ്‌ച

ക്ഷേത്രചൈതന്യ രഹസ്യം ഭാഗം - 23




ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 23

കേരളീയ ക്ഷേത്ര മാതൃകയും അവ  ഉൾക്കൊള്ളുന്ന ചൈതന്യവും

നമ്മളിൽ പലരും പല അവസരങ്ങളിലും ഒരുപക്ഷേ ദിവസവും ക്ഷേത്രദർശനം നടത്തുന്നവരാണ്. ക്ഷേത്ര ദർശന വേളയിൽ ഒരു മഹാക്ഷേത്രത്തിൽ നാം കാണുന്ന പലകാര്യങ്ങളും നമ്മൾക്ക് ഇന്നും അജ്ഞാതമാണ്. ഇവയെക്കുറിച്ച് നമുക്ക് അറിയില്ല എന്നുമാത്രമല്ല അറിയാൻ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം... എന്നാൽ ഇന്ന് നമുക്ക് അവയെക്കുറിച്ച് കുറച്ചെങ്കിലും ഒന്ന് അറിയാൻ ശ്രമിക്കാം...

ആദ്യം നമുക്ക് ക്ഷേത്രത്തിൻറെ ബാഹ്യമായ രൂപം എന്താണെന്ന് നോക്കാം...

കേരളീയ മഹാക്ഷേത്രങ്ങള്‍ പഞ്ച പ്രാകാരങ്ങളോടു കൂടിയവയായിരിക്കും. ശ്രീകോവിലിനു പുറത്തായി അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം. മധ്യഹാര അഥവാ വിളക്കുമാടം, പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറംമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍.

മഹാക്ഷേത്രങ്ങള്‍ക്കാണ് ഇതുപോലെ പഞ്ചപ്രാകാരങ്ങള്‍ കാണപ്പെടുക. ശ്രീകോവില്‍, അതിനുചുറ്റുമായുള്ള പഞ്ചപ്രകാരങ്ങളുടെ ഘടകങ്ങളായ ക്ഷേത്രഭാഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇനി പറയാം.

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവും പവിത്രവുമായ ഭാഗം ശ്രീകോവിലും അതിനുള്ളിലുള്ള ഗര്‍ഭഗൃഹവും തന്നെ. സമചതുരം, ദീര്‍ഘചതുരം, വൃത്തം, അണ്ഡവൃത്തം, ഗജപൃഷ്ഠം തുടങ്ങിയ ആകൃതികളിലുള്ള ശ്രീകോവിലുകളാണ് കേരളത്തിലുള്ളത്. ഉയരമുള്ള ഒരു അധിഷ്ഠാനത്തിലായിരിക്കും ശ്രീകോവിലിന്റെ നിര്‍മ്മിതി. ചില ക്ഷേത്രങ്ങളില്‍ അധിഷ്ഠാനത്തിനു താഴെ ഉപപീഠം എന്ന ഭാഗവുമുണ്ടായിരിക്കും. അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ശ്രീകോവില്‍ ചുവര്‍ ദാരുശില്പങ്ങള്‍കൊണ്ടോ ചുവര്‍ചിത്രങ്ങളാലോ അലങ്കരിക്കുന്നതിന് കേരളീയക്ഷേത്രകല അതീവപ്രാധാന്യം കല്പിച്ചിരുന്നു.  വിടര്‍ന്ന താമര, കലശം, തണ്ട്, മൊട്ട് എന്നിവയുടെ സമന്വയമായ താഴികക്കുടങ്ങളാണ് ശ്രീകോവിലിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം.

അന്തര്‍ മണ്ഡപത്തില്‍ ശ്രീകോവിലിനു ചുറ്റുമായി അഷ്ടദിക്പാലകര്‍, ഊര്‍ദ്ധ്വദിക്കിന്റെ അധിപനായ ബ്രഹ്മാവ്, അധോദിക്കിന്റെ അധിപനായ അനന്തന്‍, സപ്തമാതൃക്കള്‍, ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, കുബേരന്‍, നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. ശ്രീകോവിലിനു മുന്നില്‍ അതില്‍നിന്നും വേര്‍പ്പെട്ട് നമസ്‌കാര മണ്ഡപം സ്ഥിതിചെയ്യുന്നു. പുരോഹിതന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും നമസ്‌കാരത്തിനും മന്ത്രജപത്തിനും ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങള്‍ക്കും മറ്റുമായാണ് ഈ മണ്ഡപം . ഇവയുടെ മച്ചില്‍ അഷ്ടദിക്പാലകരുടെയും നവഗ്രഹങ്ങളുടെയോ ശില്പങ്ങള്‍ ആലേഖനം ചെയ്യാറുണ്ട്. അന്തര്‍ മണ്ഡപത്തിലെ പ്രദക്ഷിണപഥത്തിനു പുറത്താണ് നാലമ്പലം അഥവാ ചുറ്റമ്പലം സ്ഥിതിചെയ്യുന്നത്. തിടപ്പള്ളി,  കലവറ എന്നിവ ഇതിന്റെ ഭാഗങ്ങാണ്. കൂത്ത്, പാഠകം തുടങ്ങിയ ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിനുള്ള മണ്ഡപങ്ങള്‍ ചുറ്റമ്പലത്തിന്റെ ഭാഗമായി പ്രവേശനദ്വാരത്തിന് ഇരുവശവും സജ്ജീകരിച്ചിരിക്കും. പുറത്തെ ബലിവട്ടത്തിന്റെ ഭാഗങ്ങളാണ് വലിയബലിക്കല്‍പ്പുര, ധ്വജസ്തംഭം, പുറത്തെ പ്രദക്ഷിണവീഥി, ക്ഷേത്രപാലകന്‍, കൂത്തമ്പലം, ഉപദേവതകള്‍ തുടങ്ങിയവ.  വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ബലിക്കല്‍പ്പുരയ്ക്കും ആനക്കൊട്ടിലിനുമിടയ്ക്കാണ് കൊടിമരം സ്ഥിതിചെയ്യുന്നത്. ഇത് ദേവന്റെ സൂക്ഷ്മശരീരത്തിലെ കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ധ്വജത്തിന്റെ ആധാരശില മൂലാധാരത്തെയും അഗ്രം സഹസ്രാരപത്മത്തെയും പ്രതിനിധാനം ചെയ്യുന്നു. ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങള്‍കൊണ്ടും സ്വര്‍ണം, വെള്ളി തുടങ്ങിയവ പൂശിയും ധ്വജം നിര്‍മ്മിക്കാറുണ്ട്. ശിവന് കാള, ഭഗവതിക്ക് സിംഹം, വിഷ്ണുവിന് ഗരുഡന്‍, ഗണപതിക്ക് മൂഷികന്‍, സുബ്രഹ്മണ്യന് മയില്‍, അയ്യപ്പന് കുതിര, ഭദ്രകാളിക്ക് വേതാളം എന്നിവയാണ് വാഹനങ്ങള്‍. ദേവദര്‍ശനത്തിനു സന്ദര്‍ഭം ലഭിക്കാത്തപ്പോള്‍ ധ്വജസ്തംഭത്തിലെ ദേവവാഹനത്തെ തൊഴുതുവന്ദിച്ചാലും ദേവദര്‍ശനഫലം സിദ്ധിക്കും എന്നാണ് വിശ്വാസം.

ക്ഷേത്രവും ബലിക്കല്ലുകളും

ക്ഷേത്രം എന്നുള്ളത് ദേവീദേവന്മാരുടെ വാസസ്ഥലമായി ആണ് കരുതി പോരുന്നത്. ക്ഷേത്രം ഒരു രാജകൊട്ടാരത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിൽ പ്രധാന ദേവീദേവന്മാർ ക്ഷേത്രം ആകുന്നു രാജകൊട്ടാരത്തിലെ രാജാവിൻറെ സ്ഥാനം അലങ്കരിക്കുന്നു.

ഈ രാജാവിന് ഒരുപാട് ദൃശ്യവും അദൃശ്യവുമായ [പ്രതിഷ്ഠ രൂപത്തിൽ]

ദേവഗണങ്ങളുടെയും ഭൂതഗണങ്ങളുടെ അകമ്പടിയും പരിചരണവും കാവലും ഉണ്ട്. ഇവയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള വരാണ് ബലിക്കല്ലിന്റെ രൂപത്തിൽ നാം കാണുന്നു ദേവതാസങ്കല്പങ്ങൾ.

ദേവഗണങ്ങൾക്ക് ശ്രീകോവിലിന്റെ ചുറ്റുമുള്ള അകത്തെ ബലിവട്ടത്തിലും ഭൂതഗണങ്ങൾക്ക് പുറത്തെ ബലിവട്ടത്തിലും, വലിയ ബലികല്ലിലും ആ വലിയ ബലിക്കല്ലിന്റെ അഷ്ടദിക്കുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള  ബലിക്കല്ലിലുമാണ് സ്ഥാനം. ഇവർ ഓരോരുത്തർക്കും ചുറ്റിലുമായി മറ്റനേകം ദേവ /ഭൂതഗണങ്ങളും വസിക്കുന്നുണ്ട്.

പല ക്ഷേത്രങ്ങളിലും ദൃശ്യമായ  ബലിക്കല്ലുകൾ കാണണമെന്നില്ല  അതിനർത്ഥം അവിടെ അത്തരം ചൈതന്യങ്ങൾ ഇല്ല എന്നല്ല മറിച്ച് അവരുടെ അദൃശ്യസാന്നിദ്ധ്യം എപ്പോഴും  ആ ക്ഷേത്രത്തിൽ ചുറ്റിലും ഉണ്ടാവും.

ഈ ഒരു കാരണങ്ങൾ കൊണ്ടുതന്നെയാണ് ക്ഷേത്രത്തിനകത്ത് തുപ്പുകയോ ഉപയോഗിച്ച ശേഷം പ്രസാദങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയോ ക്ഷേത്രവും പരിസരവും മലിനമാക്കുന്ന പ്രവർത്തികൾ ചെയ്യുകയോ അരുത് എന്നും പറയുന്നത്.

ക്ഷേത്രത്തിനു ചുറ്റിലും അനേകായിരം ഭൂത /ദേവസങ്കൽപങ്ങൾ ഉള്ളതിനാലാകണം ക്ഷേത്ര പ്രദക്ഷിണത്തിനും ഒരു നിയമം നിശ്ചയിച്ചിരിക്കുന്നത്. നമ്മളിൽ പലരുടെയും ക്ഷേത്രദർശന സമയത്തെ ചവിട്ടി തേച്ചുള്ള പ്രദക്ഷിണം കണ്ടാൽ തന്നെ മനസ്സിലാക്കാം ഇതൊരു കടമ നിർവ്വഹിക്കൽ മാത്രമാണെന്ന്. മേൽപ്പറഞ്ഞ അനേകായിരം ഭൂത ദേവസങ്കൽപങ്ങളുടെ സ്വൈര്യവിഹാരം  തടസ്സപ്പെടുത്താത്ത വിധത്തിൽ ആയിരിക്കണം ക്ഷേത്ര പ്രദക്ഷിണം.

പ്രദക്ഷിണ നിയമം:

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം"

പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.

''പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം"

പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീശരുത്. തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം. ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.