2018, ജനുവരി 10, ബുധനാഴ്‌ച






അഗ്നിഹോത്രം

പുരാതന ഭാരതത്തിലെ ഋഷിമാര്‍ ചെയ്തു വന്നിരുന്ന കര്‍മം ആണ് അഗ്നിഹോത്രം. ഗ്നിഹോത്രത്തെപ്പറ്റി അഥര്‍വ്വ വേദത്തില്‍ പ്രതിപാതിച്ചിട്ടുണ്ട്. യുജുര്‍വേദ സംഹിതയിലും ശടപത ബ്രാഹ്മണത്തിലും ഇതിനെ ക്കുറിച്ച് വിശതമായിതന്നെ പറഞ്ഞിട്ടുണ്ട്. ഈ കര്‍മം ചെയ്യുന്നത് സൂര്യസ്തമയത്തിനോ സൂര്യോദയത്തിനോ ആണ്.
ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഒരു ഹോമകര്‍മം. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, അന്വാഹാര്യന്‍ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയില്‍ നിത്യവും ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികള്‍. ഇവര്‍ അഗ്നിഹോത്രികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. (അരണി കടഞ്ഞു തീയുണ്ടാക്കി മൂന്നു കുണ്ഡങ്ങളില്‍ ഇട്ട് ആ ത്രേതാഗ്നിയില്‍ രണ്ടു ദിവസം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട കര്‍മമാണ് അഗ്ന്യാധാനം.)

അഗ്നിഹോത്രം ചെയ്യുമ്പോള്‍ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ചൊല്ലി നിര്‍ദിഷ്ട ക്രമം അനുസരിച്ച് പാല്‍ (തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കര്‍മം ചെയ്യുമ്പോള്‍ യജമാനനോ (ചെയ്യുന്ന കര്‍മത്തിന്റെ ഫലമനുഭവിക്കേണ്ടയാള്‍) പത്നിയോ അഗ്നിശാലയില്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കര്‍മം ചെയ്യാറുള്ളത്. എന്നാല്‍ യജമാനന്‍ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കര്‍മം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കില്‍ ചെന്നാലും മന്ത്രങ്ങള്‍ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താല്‍ അഗ്നിഹോത്രം മുടങ്ങാന്‍ ഇടവന്നാല്‍ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാന്‍ പാടുള്ളു. ആധാനം ചെയ്ത അടിതിരിയും സോമയാഗം ചെയ്ത ചോമാതിരി (സോമയാജി)യും അഗ്നി (അതിരാത്രം) ചെയ്ത അക്കിത്തിരിയും പത്നി ജീവിച്ചിരിക്കുന്നതുവരെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടവയാണ് അഗ്നിഹോത്രവും അഗ്നിഹോത്രോപസ്ഥാനവും. ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയതാണ് ഇവയില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങള്‍. ഇവ കൂടാതെ സപ്തര്‍ഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോള്‍ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരന്‍മാര്‍ പറയുന്നു.


കടപ്പാട്:
ഡോ. കെ.വി. നമ്പൂതിരിപ്പാട്