2020, ജൂൺ 27, ശനിയാഴ്‌ച

കാളകാട് കരിങ്കുട്ടി ശാസ്തപ്പന്‍


കാളകാട് കരിങ്കുട്ടി ശാസ്തപ്പന്‍




ആരാധന യിലും സങ്കല്‍പത്തിലും ഏറെ വൈവിധ്യമുള്ള അനുഷ്ഠാനമാണ് കരിങ്കുട്ടിശാസ്തന്‍റേത് . തെയ്യത്തില്‍ കാളകാട് കരിങ്കുട്ടി ശാസ്തപ്പന്‍ എന്നാണ് ദേവന്‍റെ വിളിപേര്.ശൈവസങ്കല്‍പ്പത്തിലും,ശൈവ-വൈഷ്ണവ സങ്കല്‍പ്പത്തിലും, വൈഷ്ണവ സങ്കല്‍പ്പത്തിലുമെല്ലാം വിവിധ കൂട്ടായ്മകള്‍ കരിങ്കുട്ടിശാസ്തന്‍ ആരാധനയ്ക്ക് വൈവിധ്യം പകര്‍ന്നിട്ടുണ്ട്.
കരിങ്കുട്ടിചാത്തന്‍റെ ഈറ്റില്ലമായ് സങ്കല്‍പ്പിക്കന്നത് കാളകാട്ടില്ലത്തെയാണ് അവിടെ ശംഖ്,ചക്രം,പൊന്തി,പലിശ എന്നിവയോട് കൂടിയ ചതുര്‍ബാഹുവായ വിഷ്ണു സങ്കല്‍പ്പത്തില്‍ കരിങ്കുട്ടിചാത്തനെ പ്രതിഷ്ഠിച്ചിരിക്കുന്നു.ഇല്ലക്കാര്‍ തങ്ങളുടെ ധര്‍മ്മദൈവമായാണ് കരിങ്കുട്ടിചാത്തനെ കണക്കാക്കുന്നത്. കാളകാടരുടെ കുടുംബദേവത ചന്ദ്രനല്ലൂര്‍ ഭഗവതിയാണ് (കല്ലടിക്കോട്ട് നീലി തന്നെയാണ് ഈ ഭഗവതി എന്നു പറയുന്നു).പടിഞ്ഞാറ്റകത്ത് കുടുംബദേവതയായ ചന്ദ്രനല്ലൂര്‍ ഭഗവതിക്ക് വലതുവശത്തായി ധര്‍മ്മദൈവമായി കരിങ്കുട്ടിചാത്തനെ പ്രതിഷ്ഠിച്ചിരിക്കുന്നു ഇവ കൂടാതെ അനേകം മന്ത്രമൂര്‍ത്തികളുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.
തുലാ പത്തിന് ഗുരുസിയാണ് ഇവിടെ വിശേഷചടങ്ങ്.ആണ്ട് കളിയാട്ടത്തില്‍ ഇല്ലത്ത് പ്രതിഷ്ഠയുള്ള മന്ത്രമൂര്‍ത്തികളെയും കരിങ്കുട്ടിചാത്തനെയും തെയ്യകോലത്തില്‍ കെട്ടിയാടിക്കുന്നുണ്ട് കുടുംബപരദേവതയായ ചന്ദ്രനല്ലൂര്‍ ഭഗവതി സ്ഥിരപ്രതിഷ്ഠയാണെങ്കിലും തെയ്യമായികെട്ടിയാടിക്കുന്നില്ല പകരം 'വലിയവട്ടളം ഗുരുസി'എന്ന അനുഷ്ഠാനമാണ് ദേവതാപ്രീതിക്കുവേണ്ടി നടത്തപെടുന്നത്‌ .