2020, ജൂലൈ 16, വ്യാഴാഴ്‌ച

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ശ്രീ നാഗച്ചേരി ഭഗവതി ക്ഷേത്രം



നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ശ്രീ നാഗച്ചേരി ഭഗവതി ക്ഷേത്രം
============================================
അള്ളട സ്വരൂപത്തിൽ തളിയിലപ്പൻറെ അമര ഭൂമിക്കകത്ത് മാടത്തിൻ കീഴിൽ ക്ഷേത്രപാലകന്റെ പരിധിയിൽ വരുന്ന ക്ഷേത്രമാണ് പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം. വരീക്കര കാവിൽ പോയ പുതിയടതീയ്യന്റെ വെള്ളോല മെയ്ക്കുട ആധാരമായി എഴുന്നള്ളിയ വരീക്കര ഭഗവതിയാണ് ഇവിടെ മുഖ്യദേവത. നാഗങ്ങൾ അധിവസിക്കുന്ന നാഗച്ചേരി കാവിൽ നിലയുറപ്പിച്ച ദേവിയെ നാഗച്ചേരി ഭഗവതി എന്ന് വിളിച്ച് ആരാധിച്ചു. നവനാഗപ്രതിഷ്ഠ കൊണ്ട് പുകൾപെറ്റ നാഗച്ചേരി കാവിൽ ധനു മാസത്തിൽ നടക്കുന്ന ആയില്യ പൂജയ്ക്ക് സർപ്പ ദോഷം തീർക്കാൻ ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്നു. പുതിയടത്ത് തീയന്റെ വെള്ളോലക്കുടയിൽ വന്നതുകൊണ്ട് ഈ ക്ഷേത്രത്തിലെ പ്രധാന അവകാശങ്ങളും, അന്തിത്തിരി,സ്ഥാനികൻ,വിളക്കും തളിക, മണിക്കുട,അടിച്ചുതളി എന്നിവ നിർവഹിക്കേണ്ടത് മേൽ തറവാട്ടുകാരാണ്. വെള്ള കുടയും വെള്ളോട്ടു കുടയും എഴുന്നള്ളിക്കുന്നത് പ്രത്യേകം നിശ്ചയിക്കുന്ന സമുദായാംഗങ്ങളാണ്. ക്ഷേത്രനിർമാണത്തിൽ സജീവ പങ്കാളിത്തം വഹിച്ച കേളച്ചൻ വീട്ടുകാരാണ് 2 കാർന്നോർപാടും നിർവഹിച്ചത്. ഒഴിഞ്ഞവളപ്പ് വീട്ടുകാർ പൊന്തയ്കയും(മകുടം), മൂലപ്പള്ളി കൊല്ലൻ ആയുധവും,പുതുക്കൈ കണിയാർ വീട്ടുകാർ വെള്ളകുടയും, മടുപ്പിൽ തറവാട്ടുകാർ കലശവും വെച്ച് ദേവിയെ ആരാധിക്കുന്നു. ഇന്ന് ക്ഷേത്രഭരണം നടത്തുന്നത് നീലേശ്വരം, പടിഞ്ഞാറ്റം കൊഴുവൽ,തീർത്ഥങ്കര, ഒഴിഞ്ഞവളപ്പ്,ഞാണിക്കടവ്,അനന്ദംപള്ള, പടന്നക്കാട്,കണിച്ചിറ,കൊട്രച്ചാൽ,കരുവളം എന്നിവിടങ്ങളിലെ സമുദായാംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പൂർണ നിയന്ത്രണത്തിലാണ്. ഇവിടത്തെ പൂരവും പൂരക്കളിയും പൂരവിളക്കും കളിയാട്ടവും പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. പുത്തരിയും മറുപുത്തരിയും 12 സംക്രമങ്ങളും,കർക്കിടകം 18,നിത്യദീപം എന്നിവ നടത്തിവരുന്നു. എല്ലാവർഷവും വൃശ്ചികമാസത്തിൽ കളിയാട്ട മഹോത്സവം നടക്കുന്നു. നാഗച്ചേരി ഭഗവതി,പാടാർകുളങ്ങര ഭഗവതി,രക്തചാമുണ്ഡി,പൂമാരുതൻ വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. നീലേശ്വരം അഞ്ഞൂറ്റാൻ, കിണാവൂർ നേണിക്കം,പാലായി പരപ്പേൻ എന്നിവർക്കാണ് കോലം ധരിക്കാനുള്ള അവകാശം.

2020, ജൂലൈ 15, ബുധനാഴ്‌ച

അറക്കൽ ക്ഷേത്രം


     

അറക്കൽ ക്ഷേത്രം.കോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്കേ അതിരിൽ ഒഞ്ചിയം പഞ്ചായത്ത് ഊരാളുങ്കൽ അംശം മടപ്പളളി ദേശം. ഇങ്ങിനെയാണു കറുകച്ചാൽ മുക്കാൽ വട്ടം (ഇപ്പോൾ മടപ്പളളി) കടപ്പുറത്ത് അതിവിശാലമായ മണൽപരപ്പിൽ ഉയർന്നു നിൽക്കുന്ന അറക്കൽ കടപ്പുറത്ത് ഭഗവതീ ക്ഷേത്രത്തിന്റെ ഔദ്യോഗിക മേൽവിലാസം. 
ദേശീയപാത 17 ൽ വടകരക്കും തലശ്ശേരിക്കും ഇടയിൽ നാദാപുരം റോഡ്, മടപ്പളളി, കേളുബസാർ എന്നിവിടങ്ങളിൽ നിന്നും തീരേദേശ റോഡിലേക്ക് ഒന്നു ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ഉദ്ദേശം അഞ്ഞൂറു വർഷത്തെ പഴക്കം, തൈക്കടപ്പുറം-നീലേശ്വരം (കാസർഗോഡ് ജില്ല) ആണു മൂലസ്ഥാനം. നീലേശ്വരത്ത് ഏളത്തവും മടപ്പളളിയിൽ പൂരവുമാണ് പ്രധാന ഉൽസവങ്ങൾ.
അറക്കൽ ഭഗവതിക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ അമ്മ, മകൾ ഭഗവതിമാരാണ്. ആദ്യം അമ്മ ഭഗവതി, തൊട്ട് വലതു വശം മകൾ ഭഗവതി. ദൈവത്താർ, ശ്രീപോതി (കൂടെയുളളോർ), കുട്ടിച്ചാത്തൻ, ഗുളികൻ, ഗുരു, നാഗം, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ എന്നീ ഉപദേവതമാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്.
ആദ്യകാലത്ത് പടിഞ്ഞാറ് മുഖമായിരുന്നു. പിന്നീട് ജ്യോതിഷ പ്രശ്‌നവിധി പ്രകാരം കിഴക്ക് മുഖമായി മാറ്റി പ്രതിഷ്ഠിച്ചു. അങ്ങിനെ ഉഗ്രസ്വരൂപിണിയായ ഭഗവതിമാർ ശാന്തഭാവം കൈവരിച്ചു. സൃഷ്ടിയുടെ അടിസ്ഥാനമാണ് അമ്മ. അമ്മ ഭഗവതിയെ ആരാധിക്കുന്നത് പൗരാണിക കാലം മുതലുളള സമ്പ്രദായമാണ്. അമ്മ എന്നാൽ ആദിപരാശക്തി. പ്രപഞ്ചത്തിനും കാണപ്പെട്ട സർവ്വചരാചരങ്ങൾക്കും അവയുടെ ജീവിത വിധികൾക്കും കാരണഭൂതയാണ് ആദിപരാശക്തി. അമ്മ ദുർഗ്ഗയായും കാളിയായും ഭുവനേശ്വരിയായും മഹാലക്ഷ്മിയായും സരസ്വതിയായും ഭാവം കൈക്കൊളളും. എല്ലാ ശക്തികളും ദേവിക്കധീനമാണ്. സ്ഥാനം തോറും പുരം തോറും വനം തോറും ഗൃഹം തോറും ദേവി ആരാധിക്കപ്പെടുന്നു.
ഉപദേവതമാർ
ദൈവത്താർ
മകൾ ഭഗവതിയുടെ തൊട്ടുവലത് ഭാഗത്താണു ദൈവത്താർ സ്ഥാനം. കിഴക്കുമുഖം. കിരാതമൂർത്തിയാണു ദൈവത്താർ. പരമശിവന്റെ കാട്ടാളരൂപമാണ് കിരാതമൂർത്തി.ഭഗവതിമാരുടെ യാത്രയിൽ വഴിതടഞ്ഞ ദൈവത്താറുമായി ഏറ്റുമുട്ടലുണ്ടായി. പിന്നോട്ട് നടന്നു പ്രതിരോധിച്ച ദൈവത്താറിനു രാജ്യാതിർത്തിയായ രാമന്തളി കടന്നതോടെ ശക്തിക്ഷയം സംഭവിച്ചു. തിരിച്ചറിവുണ്ടായ ദൈവത്താർ കൂടെപ്പോന്നോട്ടെയന്ന ആഗ്രഹത്തിന് മൗനമായി പിന്തുടർന്നോളാൻ അനുവദിച്ചു. വിട്ടുപിരിയാത്ത സൗഹൃദത്തിന്റെ അടയാളമായി ദൈവത്താറിനു വലത് ഭാഗത്ത് സ്ഥാനം നൽകി.
ശ്രീപോതി (കൂടെയുള്ളോർ)
ദൈവത്താറിനു വലതുഭാഗം പടിഞ്ഞാറു മുഖം. പരിചാരകസങ്കൽപത്തിലുളള ദേവതയായതിനാൽ കൂടെയുള്ളോർ എന്നും വിളിക്കുന്നു. ദേവിമാരുടെ കറുകച്ചാൽ മുക്കാൽ വട്ടത്തേക്കുളള യാത്രയിൽ അഴീക്കൽ കോടി വച്ചാണത്രേ ശ്രീപോതി കൂടെ ചേരുന്നത്. ദൈവത്താർ, ശ്രീപോതി എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേവതമാർ മറ്റു ക്ഷേത്രങ്ങളിലുമുണ്ട്. എന്നാൽ ദേവതാ സങ്കൽപങ്ങൾ വ്യത്യസ്തമാണ്.
കുട്ടിച്ചാത്തൻ
ദൈവത്താറിനു കിഴക്ക് ഭാഗത്തായി പടിഞ്ഞാറു മുഖം. ശിവപുത്രനാണു കുട്ടിച്ചാത്തൻ. വളളുവവേഷത്തിൽ ഭൂമിയിൽ അവതരിച്ച ശിവപാർവ്വതിമാർക്ക് പിറന്നു, മക്കളില്ലാത്ത ശിവഭക്തനായ കാളക്കാട്ട് ഇല്ലത്ത് നമ്പൂതിരി വളർത്തിയ ശാസ്തൻ ആണു കുട്ടിച്ചാത്തൻ എന്നാണ് ഐതിഹ്യം. പതിനെട്ട് ബ്രാഹ്മണകുടുംബങ്ങൾ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ് ആയുധവിദ്യയിലും മായാവിദ്യയിലും അദ്വിതീയനായ കുട്ടിച്ചാത്തൻ.
ഗുളികൻ
ക്ഷേത്രസമുച്ചയത്തിന്റെ തെക്ക് കിഴക്കേ ഭാഗത്താണ് ഗുളികനു സ്ഥാനം. നാഗരൂപിയായ ഗുളികൻ ശിവാംശമാണ്. പരമശിവന്റെ ഇടത് തൃക്കാലിന്റെ പെരുവിരലിൽ നിന്നുമാണ് ഗുളികന്റെ പിറവി. അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമാണ് ഗുളികൻ. നല്ലതും ചീത്തയുമായ എല്ലാ കർമ്മത്തിലും ഗുളികന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം.
ചിത്രകൂടം
ശ്രീപോതി സ്ഥാനത്തിനു പടിഞ്ഞാറു ഭാഗത്ത് വടക്ക് മുഖമായിട്ടാണു നാഗങ്ങൾക്കുളള ചിത്രകൂടം. അമ്മഭഗവതിയെ സങ്കൽപിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ ഉപദേവതയായി നാഗദേവതകളുടെ സാന്നിദ്ധ്യമുണ്ടാവും.ആയില്യം നക്ഷത്രമാണു നാഗപൂജയ്ക്ക് ഉത്തമം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നാഗപൂജ നടത്തുന്നു. സർപ്പദോഷമുളളവർ, സന്താനമില്ലായ്മക്കും ത്വക് രോഗങ്ങൾക്കും കുടുംബഛിദ്രത്തിനും പരിഹാരം തേടിയും നാഗപൂജയും വഴിപാടുകളും നടത്താറുണ്ട്. മഹാവിഷ്ണുവിന്റെ ശയ്യയായ അനന്തൻ, ശിവന്റെ കണ്ഠത്തിനലങ്കാരമായ വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, കാളിയൻ, ശംഖപാശൻ എന്നിവയാണ് പ്രധാന നാഗദേവതകൾ.
വിഷ്ണുമൂർത്തി
ക്ഷേത്രസമുച്ചയത്തിനു വടക്ക് പടിഞ്ഞാറെ ഭാഗത്താണു വിഷ്ണുമൂർത്തി സ്ഥാനം. കിഴക്ക് മുഖം. വൈഷ്ണവാംശമാണ് നരസിംഹരൂപിയായ വിഷ്ണുമൂർത്തി. പാലന്തായി കണ്ണൻ ആണ് മംഗലാപുരത്ത് നിന്നും വിഷ്ണുമൂർത്തിയെ തന്റെ ചുരികയിൽ ആവാഹിച്ച് അളളടനാട്ടിൽ എത്തിച്ചത്. നീലേശ്വരം കോട്ടപ്പുറം വൈകുണ്‌ഠേശ്വരക്ഷേത്രമാണു വിഷ്ണുമൂർത്തിയുടെ പ്രധാന ദേവസ്ഥാനം. അളളട സ്വരൂപവുമായുളള പൂർവ്വ ബന്ധമാണ് വിഷ്ണുമൂർത്തിയും ദേവിമാരെ അനുഗമിച്ചെത്താനുളള ഇവിടെ സ്ഥാനം കൽപ്പിക്കാനുമുളള കാരണം.
ക്ഷേത്രപാലകൻ
ക്ഷേത്രത്തിന്റെ കാവൽക്കാരനാണ് ക്ഷേത്രപാലകൻ. ക്ഷേത്രസമുച്ചയത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ആണ് ക്ഷേത്രപാലന് സ്ഥാനം കൽപിച്ചിട്ടുളളത്. അളളട സ്വരൂപത്തിന്റെ കുലദൈവം ആണ് ക്ഷേത്രപാലകൻ. ആദിപരാശക്തിയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഇടങ്ങളിൽ ക്ഷേത്രസംരക്ഷനായി കാലഭൈവരവൻ ആയ ക്ഷേത്രപാലകൻ ഉണ്ട്.
കൊടുങ്ങല്ലൂരിൽ നിന്നുമാണ് ദേവകൽപനപ്രകാരം ക്ഷേത്രപാലകൻ നെടിയിരുപ്പ് സ്വരൂപത്തിലെത്തുന്നത്. സഹചാരികളായ വൈരജാതൻ, വേട്ടക്കൊരു മകൻ എന്നിവരുമൊത്ത് പന്ത്രണ്ട് വർഷക്കാലം പയ്യന്നൂർ പെരുമാളിനെ തപസ്സ് ചെയ്ത് അളളട സ്വരൂപം കീഴടക്കി. അളളട സ്വരൂപവുമായുളള ബന്ധവും അറക്കൽ ക്ഷേത്രത്തിൽ ക്ഷേത്രപാലകന് സ്ഥാനം കൽപ്പിക്കുവാൻ അടിസ്ഥാനമായി.
ധ്വജം
1998 മാർച്ച് അഞ്ചിനു ഉച്ചക്ക് 2.37 നും 3.23 നും ഇടയിൽ ആണു ധ്വജപ്രതിഷ്ഠ നടത്തിയത്. പ്രശസ്ത വാസ്തുശിൽപി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണു ധ്വജത്തിനു സ്ഥാനനിർണ്ണയം നടത്തിയത് തന്ത്രി വാരിക്കാട്ടില്ലത്ത് പദ്മനാഭൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തി.
ഗുരു
ദേവിമാർ കറുകച്ചാൽ മുക്കാൽ വട്ടത്ത് എത്തിച്ചേരാൻ കാരണഭൂതനായ മഹാത്മാവ് ആണ് ഗുരു. ക്ഷേത്രസമുച്ചയത്തിന്റെ തെക്കു പടിഞ്ഞാറെ കോണിലാണ് ഗുരുവിന്റെ സ്ഥാനം.
ആമ്പൽപൊയ്ക
ക്ഷേത്രത്തിനും കടലിനുമിടയിൽ നിറയെ വെളളത്താമര വിരിഞ്ഞു നിൽക്കുന്ന ജലാശയമാണ് ആമ്പൽപൊയ്ക. കടലിനു തൊട്ടടുത്താണെങ്കിലും വെളളത്തിനു ഉപ്പുരസമില്ല. ആമ്പൽപൊയ്കക്ക് ക്ഷേത്രഐതിഹ്യവുമായി അഭേദ്യബന്ധമാണുളളത്. ആദിയിൽ ഒഞ്ചിയം മുകയനു ദർശനനിയോഗമുണ്ടായത് ആമ്പൽപൊയ് തീരത്ത് വെച്ചാണ്. ആറാട്ടുനാളിൽ അതിപ്രധാന ചടങ്ങായ താലപ്പൊലി പുറപ്പെടുന്നത് ഈ സ്ഥലത്ത് നിന്നുമാണ്. ആമ്പൽ പൊയ്കയുടെ വടക്കേ ചാലിലാണ് തർപ്പണം നടക്കുന്ന പൊടിക്കളം.

Home/

2020, ജൂലൈ 14, ചൊവ്വാഴ്ച

3. തൃപ്പരപ്പ് ശ്രീ മഹാദേവക്ഷേത്രം ===============================







3. തൃപ്പരപ്പ് ശ്രീ മഹാദേവക്ഷേത്രം
===============================


തിക്കുറിശ്ശി മഹാദേവനെ തൊഴുത് കഴിഞ്ഞാൽ അവിടെ നിന്നും=മൂന്നാം ശിവാലയത്തിൽ എത്തിച്ചേരാനുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നും ഇരുള്‍ വീണു തുടങ്ങിയ പാതയിലൂടെ ഒരു യാത്ര. അങ്ങനെ ചിതറാല്‍ -അരുമന - കളിയല്‍ വഴി 15 കി.മി സഞ്ചരിച്ചാൽ പ്രകൃതിരമണീയത കനിഞ്ഞനുഗ്രഹിച്ച സ്ഥലമായ തൃപ്പരപ്പിൽ എത്തിച്ചേരാം. സംസ്കൃതത്തില്‍ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്.

12 ശിവാലയങ്ങളിൽ, ശിവഭഗവാൻ പടിഞ്ഞാറ് ദര്‍ശനമരുളുന്ന ഒരേ ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത കോതയാർ നദി മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. ഈ ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് ഈ കോതയാറ് 50 അടി താഴ്ചയിലേക്കു പതിച്ച് സൃഷ്ടിക്കുന്ന *തൃപ്പരപ്പ് വെള്ളച്ചാട്ടം* സ്ഥിതി ചെയ്യുന്നത്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തര്‍വാഹിനിയായി വെള്ളച്ചാട്ടത്തില്‍ ലയിക്കുന്നുവെന്നാണ് സങ്കല്‍പം.

ഇവിടെത്തെ മൂർത്തി സങ്കൽപ്പം ജഡാധരൻ ആണ്. ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനതയായ ദേവി ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞതും രോക്ഷാകുലനായ ശിവ ഭഗവാൻ കാളിദേവിയെയും വീരഭദ്രനേയും സൃഷ്ടിച്ച് ദക്ഷന്റെ ശിരസ്സ് മുറിച്ച് മാറ്റുന്നു. ധ്യാനഭംഗത്താൽ ഒടുങ്ങാത്ത കോപവുമായി നിലകൊള്ളുന്ന സങ്കൽപ്പത്തിലാണ് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

1881ല്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ക്ഷേത്രത്തിന് മുന്നിലെ കോതയാറിൽ ഒരു കല്‍മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ഈ കൽമണ്ഡപത്തെ ആറാട്ടുമണ്ഡപം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂർ രാജാക്കന്മാരും ക്ഷേത്രവും തമ്മിലുള്ള ബന്ധം തൊട്ടറിയാൻ സാധിക്കും.

തൃപ്പരപ്പ് ശ്രീ മഹാദേവനെ തൊഴുതുവണങ്ങി നാലാം ശിവാലയത്തിലേക്കുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നു കുലശേഖരം വഴി 10 കി.മി സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം. ഇരുൾ നിറഞ്ഞ രാത്രിയെ വകവെയ്ക്കാതെ ഒരു യാത്ര. നാലാം ശിവാലയത്തെ ലക്ഷ്യമാക്കിയുള്ള ഈ യാത്രാ ലക്ഷ്യസ്ഥാനത്തിലേക്ക് അടുക്കുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നത് ഒരു ടണൽയാത്രക്കു വേണ്ടിയാണ്. അങ്ങനെ ആറടി ഉയരവും മൂന്നടി വീതിയുമുള്ള ടണലിലേക്ക് പ്രവേശിക്കുമ്പോൾ, ഗോവിന്ദാ ഗോപാലാ ജപമന്ത്രത്തിന്റെ ധ്വനിയും ഇരട്ടിക്കുന്നു. ഈ യാത്രക്കിടയിൽ ടണലിന് മുകളില്‍ ഇരമ്പിപ്പോകുന്ന പേച്ചിപ്പാറ കനാലില്‍ നിന്നും നെറുകയില്‍ ശീതജലം ഊറിവീഴുന്നത് മുന്നോട്ടുള്ള യാത്രക്ക് ഒരു ഉന്മേഷം തന്നെ തരുന്നു. അങ്ങനെ ടണൽ യാത്ര കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിടുമ്പോൾ നാം നാലാം ശിവാലയമായ തിരുനന്ദിക്കരയിൽ എത്തിച്ചേരുന്നു. 12 ശിവാലയങ്ങളിലും തികച്ചും കേരളിയ വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിക്കപ്പെട്ടതാണ് ഈ ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീ പരമേശ്വരന്‍ നന്ദികേശ്വര രൂപത്തിലാണ് വാണരുളുന്നത്. ഇവിടെത്തെ ഉത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. ആദ്യ ശിവാലയ ഓട്ടക്കാരൻ ഓടി ഈ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സമയത്താണ് ഇവിടെ ഉത്സവത്തിന് കൊടിയേറുന്നത്.

ശിവക്ഷേത്രത്തിനു 50 മീറ്റർ വടക്കുകിഴക്ക് ഭാഗത്തായി ഒരു മലയും അതിൽ ശിവലിംഗ പ്രതിഷ്ഠയോടു കൂടിയ ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഈ മലയെ പൊരിക്കപ്പാറ, ഉളുപ്പൻ പാറ, ഉന്തു പാറ എന്നെല്ലാം വിളിച്ചു വരുന്നു. ഈ പറയ്ക്കുള്ളിലാണ് ഗുഹാക്ഷേത്രം ഉള്ളത്. വടക്ക് ഭാഗത്ത് കൂടി ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചാൽ പടിഞ്ഞാറു ഭാഗത്തു കാണുന്ന മറ്റൊരു ഗുഹയിൽ കിഴക്ക് ദർശനമായ ഒരു ശിവലിംഗ പ്രതിഷ്ഠ കാണാൻ സാധിക്കുന്നു. ഈ ഗുഹാക്ഷേത്രം രാജരാജ ചോഴനാൽ നിർമ്മിതമാണ് എന്ന് ചരിത്ര രേഖകൾ പറയുന്നു. *മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടിത്തരുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച തിരുനന്തിക്കര ശാസനം ഈ പാറയുടെ ഇരുവശങ്ങളിലും കൊത്തി വച്ചിട്ടുണ്ട്.*
മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം

തുടർന്ന് വായിക്കുക




തിരുനന്തിക്കര ശിവക്ഷേത്രം.






4.തിരുനന്തിക്കര ശിവക്ഷേത്രം. 
===============================================
ശിവാലയ ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് തിരുനന്തിക്കര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശ്രീ കോവിൽ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയിൽ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരന് ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.എത്തിച്ചേരാനുള്ള വഴി തൃപ്പരപ്പിൽ നിന്നു കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുനന്തിക്കരയിലെത്താം.
കേരളീയ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണിത്. ഇതിനോടുചേര്‍ന്ന് ജൈന ഗുഹാക്ഷേത്രവുമുണ്ട്. തിരുനന്ദിക്കര ക്ഷേത്രത്തില്‍ ഉത്സവവും ശിവരാത്രി നാളുകളിലാണ്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഔട്ട്ഡോർ

5. പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം ==========================================



5. പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം
==========================================

തിരുനന്തിക്കരയിലെ നന്ദികേശ്വര ദർശനം കഴിഞ്ഞ് കുലശേഖരം - പെരുഞ്ചാണി റോഡിലൂടെ 8 കി.മി സഞ്ചരിച്ചാല്‍ മഹേന്ദ്രഗിരിയിൽ നിന്നുത്ഭവിച്ചെത്തുന്ന പയസ്വിനി നദീതീരത്തുള്ള അഞ്ചാം ശിവാലയമായ പൊന്മനയിലെത്താം. ഇവിടെ ശ്രീ മഹാദേവൻ തിമ്പിലേശ്വരൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പണ്ടു കാലത്ത് പശുക്കളെ മേച്ച് ജീവിച്ചിരുന്ന ഒരു സാധാരണകാരനാണ് തമ്പിലൻ. ഒരിക്കൽ ഇയാൾ പശുക്കൾക്ക് പുല്ലരിഞ്ഞു കൊണ്ടിരുന്നപ്പോൾ അരിവാൾ ഒരു കല്ലിൽ കുരുങ്ങി. ആ അരിവാൾ വലിച്ചെടുത്തപ്പോൾ അതിൽ രക്തത്തിന്റെ പാട് കണ്ടതിനാൽ ആ ഭാഗത്തെ കാട്ടുച്ചെടികളും വള്ളികളും വകഞ്ഞുമാറ്റി. അപ്പോൾ അയാൾക്ക് അവിടെ കാണാൻ സാധിച്ചത് രക്തം വാർന്നു കൊണ്ടിരിക്കുന്ന ഒരു ശിവലിംഗത്തെയാണ്. അദ്ദേഹം ഉടൻ തന്നെ ഭഗവാനെ അവിടെ കടിയിരുത്തി പൂജിക്കാൻ തുടങ്ങി. കാലക്രമത്തിൽ തിമ്പിലാൻ കുടി മഹാദേവൻ തമ്പിലേശനായി അറിയപ്പെട്ടു. പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ടായിരുന്നതായി ചരിത്രം പറയുന്നു.
മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം
തുടർന്ന് വായിക്കുക

5.പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം





6. പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം =============================





 
6. പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം
=============================



പൊന്‍മനയിലെ തമ്പിലേശ്വര സന്നിധിയിൽ നിന്നു വലിയാറ്റുമുഖം വഴി 11 കിലോമീറ്റര്‍ സഞ്ചരിച്ച് മുട്ടയ്ക്കാട് കവലയിൽ എത്തിയാൽ അവിടെ നിന്ന് 1 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ച് ആറാം ശിവാലയമായ പന്നിപ്പാകം ക്ഷേത്രത്തിലെത്താം. ഇവിടെ എത്തുമ്പോഴേക്കും ഇരുൾ നിറഞ്ഞ പാതകളെ വകഞ്ഞുമാറ്റി കൊണ്ട് പ്രഭാത കിരണം വന്നെത്തി കഴിയും. പ്രഭാതത്തിലെ സൂര്യപ്രഭ ഏറ്റുവാങ്ങി പരന്നു കിടക്കുന്ന നെല്‍വയലുകള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍ക്കുമിടയിൽ ആറാം ശിവാലയം സ്ഥിതിചെയ്യുന്നു. അര്‍ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. അതില്‍ നിന്നാണത്രെ ഈ ക്ഷേത്രത്തിനു പന്നിപ്പാകം എന്ന പേരു ലഭിക്കാന്‍ കാരണം.

ഈ ക്ഷേത്രത്തിലെ മൂർത്തി ഭാവം കിരാതമൂർത്തിയാണ്. അതായത് അർജ്ജുനന് പാശുപതാസ്ത്രം കൊടുക്കുന്നതിന് മുമ്പത്തെ ശിവഭാവത്തിലുള്ള പ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും വലിയ കാലഭൈരവ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശിവ ഭഗവാന്റെ ഉഗ്രരൂപത്തിലെ ഒരു ഭാവമാണ് കാലഭൈരവൻ


ഫോട്ടോയുടെ വിവരണം ലഭ്യമല്ല.

7. കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം





7. കൽക്കുളം ശ്രീ 

നീലകണ്ഠസ്വാമി ക്ഷേത്രം
========================================

പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴാം ശിവാലയമായ കല്‍ക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരാം. ഈ ക്ഷേത്രം പത്മനാഭപുരം കൊട്ടാരത്തിന്റെ കിഴക്കു ഭാഗത്തായി പരിലസിക്കുന്നു.

മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ച ഈ ക്ഷേത്രത്തിൽ തഞ്ചാവൂർ ശില്പകലയുടെ ചാരുത നിറഞ്ഞു നിൽക്കുന്നു. ഇവിടെ ശിവ ഭഗവാൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പാര്‍വതീസമേതനായ ശിവപ്രതിഷ്ഠയാണിവിടെ ഉള്ളത്. *ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളില്‍ പാര്‍വ്വതീ ദേവിയുടെ പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും ഇതാണ്.* ഇവിടെ പാര്‍വ്വതി ദേവിയുടെ പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. ഇവിടെ വിസ്തിർതമായ ഒരു തീർത്ഥകുളവും നടുവിൽ ഒരു കൽമണ്ഡപവും കാണാൻ സാധിക്കും. ഏഴു നിലകളുള്ള ക്ഷേത്രഗോപുരം ഈ ക്ഷേത്രത്തിന്റെ രാജപ്രതാപത്തെ ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുവര്‍ഷം 1744-ല്‍ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി കല്‍ക്കുളം തിരഞ്ഞെടുക്കുകയും പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്യുകയും ചെയ്തു. പത്മനാഭപുരത്ത് തമിഴ്ശില്പ ഭംഗിയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കാണാം സാധിക്കുന്നു. ഇവിടെത്തെ ശ്രീരാമസ്വാമി ക്ഷേത്രം മരത്തില്‍ കൊത്തിവെച്ച രാമായണ കഥയാല്‍ പ്രസിദ്ധമാണ്.

നീലകണ്ഠ സ്വാമിയെ ദർശിച്ച ശേഷം തുടരുന്ന യാത്ര 3 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോൾ എട്ടാം ശിവാലയമായ മേലാംങ്കോട് ശിവ സന്നിധിയിൽ എത്തിച്ചേരുന്നു. വേളിമലയുടെ താഴ്വാരത്തെ സമതല പ്രദേശത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. സാക്ഷാല്‍ കാലകാലൻ രൂപത്തിലാണ് ശ്രീ മഹാദേവൻ ഇവിടെ കുടികൊള്ളുന്നത്.

മാർക്കണ്ഡേയന്റെ ജീവനു വേണ്ടി യമധർമ്മൻ കയർ വീശിയെറിയുന്നു. ഇതു കണ്ട മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. യമധർമ്മൻ എറിഞ്ഞ കയർ ശിവലിംഗത്തിൽ കുരുങ്ങുകയും വലിച്ചപ്പോൾ ശിവലിംഗത്തിന് ചരിവ് സംഭവിക്കുകയും ചെയ്തു. അങ്ങനെ ദേഷ്യാകുലനായ മഹാശിവൻ യമധർമ്മനെ കാലുകൊണ്ട് തൊഴിക്കുകയും മാർക്കണ്ഡേയനെ രക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്.

ഇവിടെത്തെ ശിവലിംഗത്തിന്റെ ചരിവും ശിവലിംഗത്തിലെ കയറിന്റെ പാടും ഈ ഐതിഹ്യത്തിന് കരുത്തേകുന്നു. ഇവിടെ ശ്രീ മഹാദേവൻ കാലകാലൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. കാലനെ കാലുകൊണ്ട് ചവിട്ടിയതിനാലാണ് ഈ നാമം ശ്രീ മഹാദേവന് കിട്ടിയത്.

ഈ ക്ഷേത്രത്തിന് സമീപത്തായി പ്രസിദ്ധമായ മേലാംങ്കോട് യക്ഷിയമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും അര കിലോമീറ്റർ അകലയായി പ്രസിദ്ധമായ വേളിമല കുമാര കോവിൽ ക്ഷേത്രം നിലകൊള്ളുന്നു.



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, ഔട്ട്ഡോർ, ടെക്‌സ്‌റ്റ്, വെള്ളം എന്നിവ

8. മേലാങ്കോട് ശിവക്ഷേത്രം 9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം




8. മേലാങ്കോട് ശിവക്ഷേത്രം
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം
==========================================
കല്ക്കുളം മഹാദേവരെ ദർശിച്ച് യാത്രയാവുന്ന ഭക്തർ തുടർന്നെത്തുന്നത് മേലാങ്കോട് ശിവക്ഷേത്രത്തിലാണ്. സാക്ഷാൽ കാലകാല രൂപത്തിലാണ് പരമേശ്വരൻ ഇവിടെ കുടികൊള്ളുന്നത്. 8 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട് ശിവക്ഷേത്രം.എത്തിച്ചേരാനുള്ള വഴി പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റൽ സഞ്ചരിച്ചാൽ മേലാങ്കോട് ക്ഷേത്രത്തിലെത്തിച്ചേരാം.
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം
=========================================
മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒൻപതാം ശിവാലയമായ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. അതായത് ദേശിയപാതയയിലെ വില്ലുക്കുറിക്കു സമീപമാണ് ഈ ക്ഷേത്രം.
അപൂർണ്ണമായ ശിവലിംഗവും കൊമ്പു മുറിഞ്ഞ നന്ദിയുമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഇതിനു പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. ക്ഷേത്ര വിഗ്രഹം നിർമ്മിക്കുവാൻ വന്ന ശില്പികൾ ആദ്യം പണികഴിപ്പിച്ചത് നന്ദിയുടെ വിഗ്രഹമായിരുന്നു. ശിവലിംഗ പണി പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിനിടയിൽ നിയന്ത്രണമില്ലാത്ത നന്ദി ആ പ്രദേശമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനാൽ ആദ്യം നന്ദി വിഗ്രഹത്തിന്റെ കൊമ്പു മുറിച്ചു മാറ്റി, എന്നിട്ടും പരിഹാരം കാണാൻ കഴിയാത്തതിനാൽ വേഗം തന്നെ അപൂർണ്ണമായ ശിവലിംഗ പ്രതിഷ്ഠ നടത്തി. ശേഷം നന്ദി വിഗ്രഹത്തെ പ്രതിഷ്ഠിച്ചു. അങ്ങനെ നന്ദി ശാന്തനായി. ചടയപ്പന്‍ അഥവാ ജടയപ്പന്‍ എന്ന നാമത്തിലാണ് ഇവിടെത്തെ ശിവലിംഗ പ്രതിഷ്ഠ.
ഇവിടെത്തെ മറ്റൊരു പ്രത്യേക്ത ആൽ, അരശ്ശ്, വേപ്പ് തുടങ്ങിയ മൂന്ന് മരങ്ങൾ ഒന്നിച്ച് നിൽക്കുകയും, ഈ മരച്ചുവട്ടിൽ ഗണപതി ഭഗവാനും നാഗരാജാവും കുടികൊള്ളുകയും ചെയ്യുന്നു.
18 സിദ്ധന്‍മാരില്‍ ഒരാളായ എടൈക്കോട് സിദ്ധൻ സമാധിയായത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും വിശ്വാസിക്കുന്നു.
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം

0. തിരുവിതാംകോട് ശ്രീ മഹാദേവ ക്ഷേത്രം





10.തിരുവിതാംകോട് ശ്രീ മഹാദേവ ക്ഷേത്രം
========================================
തിരുവിടൈകോട് ദർശനം കഴിഞ്ഞ് യാത്ര തുടരുന്നു. ഇവിടെ നിന്ന് 7 കിലോമീറ്റർ ദേശിയപാത വഴി സഞ്ചരിച്ചാൽ തക്കല എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം ഈ ദീർഘയാത്രക്ക് ക്ഷീണം വരുത്തിയേക്കാം. പക്ഷേ വഴിയോരത്തോട് ചേർന്നുള്ള ഇവിടെത്തെ തമിഴ് ഭക്തരുടെ സൽക്കാരം നമ്മുടെ ക്ഷീണമകറ്റി ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരാനുള്ള ഊർജ്ജമായി മാറുന്നു.അങ്ങനെ തക്കലയിൽ നിന്ന് 2 കിലോമീറ്റർ കേരളപുരം റൂട്ടിൽ സഞ്ചരിച്ചാൽ നമുക്ക് പത്താം ശിവാലയമായ തിരുവിതാംകോട് എത്തിച്ചേരാം. തെക്കു വടക്കായി ഹരിയും ഹരനും ദര്‍ശനം നല്‍കുന്ന ദേവാലയമാണ് തിരുവിതാംകോട്. ഇവിടെ ശിവപ്രതിഷ്ഠയുടെ ഇടതു വശത്തായി മറ്റൊരു ശ്രീകോവിലിൽ മഹാവിഷ്ണു കുടികൊള്ളുന്നു. ഇവിടെ ശ്രീ മഹാദേവന്റെ ശ്രീകോവിലിനു മുന്നിലും ശ്രീ മഹാവിഷ്ണുവിന്റെ ശ്രീകോവിലിനു മുന്നിലും രണ്ട് കൊടിമരങ്ങൾ കാണാൻ സാധിക്കുന്നു. ശ്രീകോവിലിന്റെ വാതിലിനെക്കാൾ വലുതാണ് ഉള്ളിലെ ശിവലിംഗ പ്രതിഷ്ഠ. ഇവിടെത്തെ ശ്രീ മഹാദേവനെ പാതിരിപാണി എന്ന നാമത്തിൽ അറിയപ്പെടുന്നു. മൂന്നു ഏക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്ര സന്നിധിയാണ് ഇവിടം. തിരുവിതാംകൂറിന്റെ ആദ്യ തലസ്ഥാനമായിരുന്നു ഈ തിരുവിതാംകോട്.


Melparampath temple TempleSecret

11. തൃപ്പന്നിക്കോട് ശ്രീ മഹാദേവ ക്ഷേത്രം




11. തൃപ്പന്നിക്കോട് ശ്രീ മഹാദേവ ക്ഷേത്രം
=========================================
തിരുവിതാംകോട് നിന്നു തുടരുന്ന യാത്ര കുഴിക്കോട് - പള്ളിയാടി വഴി ഏതാണ്ട് 8 കിലോമീറ്റര്‍ സഞ്ചരിച്ച് പതിനൊന്നാം ശിവാലയമായ തൃപ്പന്നിക്കോട് ക്ഷേത്രത്തിൽ എത്തുന്നു. ഇവിടെ കുടികൊള്ളുന്ന മഹാദേവൻ പ്രസന്ന ഭാവത്തിലുള്ള ഭക്തവത്സലനാണ്.

വരാഹരൂപം കൊണ്ട് ഹിരണ്യ നിഗ്രഹം നടത്തിയ മഹാവിഷ്ണു സ്വന്തം രൂപം തിരിച്ചു കിട്ടാതെ ലോകമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഒടുവിൽ മഹാദേവൻ പ്രത്യക്ഷനായി വരാഹത്തിന്റെ കൊമ്പു മുറിച്ച് മാറ്റുകയും തുടർന്ന് മഹാവിഷ്ണുവിന് സ്വന്തം രൂപം തിരിച്ചു ലഭിക്കുകയും ചെയ്തു എന്നൊരു കഥ സ്കന്ദപുരാണത്തിൽ ഉണ്ട്. അങ്ങനെ വരാഹത്തിന്റെ കൊമ്പു മുറിച്ച ഭാവത്തിലുള്ള മഹാദേവനാണ് തൃപ്പന്നിക്കോട് വാഴുന്ന ഭക്തവത്സലൻ.

കൊല്ലവർഷം 1820-ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിന് സ്വപ്ന ദർശനമുണ്ടായി. സ്വപ്നത്തിൽ പ്രത്യക്ഷനായ മഹാദേവൻ "ഞാൻ നനയുകയാണ് " എന്ന് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ മേൽക്കൂരയില്ലാത്ത ഈ ക്ഷേത്രം ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പുനരുദ്ധാരണം ചെയ്തു. വൃത്താകൃതിയോടുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. അതിനാൽ തന്നെ കേരള ക്ഷേത്രശില്‍പ്പ മാതൃകയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.





ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ടെക്‌സ്‌റ്റ്, ഔട്ട്ഡോർ എന്നിവ

തിരുനട്ടാലം ശ്രീ ശങ്കരനാരായണ ക്ഷേത്രം




 
12. തിരുനട്ടാലം ശ്രീ ശങ്കരനാരായണ ക്ഷേത്രം
==========================================

തൃപ്പന്നിക്കോട് ഭക്തവത്സലനെ വണങ്ങിയ ശേഷം വീണ്ടും യാത്ര തുടരുന്നു. ഇവിടെ നിന്നും 5 കി.മി ദൂരം സഞ്ചരിച്ചാൽ അവസാന ലക്ഷ്യസ്ഥാനമായ പന്ത്രണ്ടാം ശിവാലയത്തിൽ എത്തിച്ചേരാം. ഈ ശിവാലയത്തിലേക്കുള്ള യാത്ര മദ്ധ്യയിൽ തന്നെ സൂര്യപ്രഭയ്ക്ക് മങ്ങലേറ്റുകൊണ്ട് സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. അങ്ങനെ ശിലായ ഓട്ടത്തിന്റെ സമാപന ക്ഷേത്രമായ തിരുനട്ടാലത്ത് എത്തിച്ചേരുന്ന ഭക്തർ ഇവിടെത്തെ തീർത്ഥകുളത്തിൽ കുളിച്ച് ഇറനണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്നു. ഇവിടെത്തെ ഈ കുളത്തിൽ പണ്ട് മുതലയുണ്ടായിരുന്നതിനാൽ നക്രാലയം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലക്രമത്തിൽ നട്ടാലയം എന്നായി എന്ന് സ്ഥലപുരാണം പറയുന്നു.

ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവായതാണ്. ശിവനും വിഷ്ണുവും ഒന്നു തന്നെയാണെന്ന് ബോധ്യപ്പെടുത്താനാണ് ശങ്കരനും നാരായണനും ഒത്തുചേർന്ന് ശങ്കരനാരയണ സ്വാമിയായി ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രത്തിൽ കാണുന്ന വിഗ്രഹത്തിന്റെ ഒരു ഭാഗം ഉടുക്കേന്തിയ മഹാശിവനും മറുഭാഗം ശംഖ്ചക്ര ദാരിയായ മഹാവിഷ്ണുവുമാണ്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി മാറുന്ന ഈ ശിവാലയ ഓട്ടം, അങ്ങനെ ശ്രീ ശങ്കരനാരായണ സ്വാമിയുടെ തിരുമുന്നിൽ ഭക്തിനിർഭരമായി തൊഴുത് നെറ്റിയിൽ ഇവിടെ നിന്നും കിട്ടുന്ന വിഭൂതിയും ചന്ദനവും തൊടുന്നതോടെ പരിസമാപിക്കുന്നു. *എന്നാലും ശിവാലയ ഓട്ട തീർത്ഥാടനത്തിന്റെ പൂർണ്ണത ലഭിക്കണമെങ്കിൽ ഇനിയും ഒരു ക്ഷേത്രത്തിലൂടെ ദർശനം നടത്തേണ്ടത് അനുവാര്യമാണ്. ആ ക്ഷേത്രം തിരുവട്ടാർ ആദികേശവ ക്ഷേത്രമാണ്. അതായത് ശിവാലയ ഓട്ടത്തിന്റെ രണ്ടാമത്തെ പുരാവൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ് ഇത്.


ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഔട്ട്ഡോർ, ടെക്‌സ്‌റ്റ് എന്നിവ

തിരുവട്ടാർ ആദികേശവ ക്ഷേത്രം =================================





തിരുവട്ടാർ ആദികേശവ ക്ഷേത്രം
=================================
പന്ത്രണ്ട് ശിവക്ഷേത്രങ്ങളിലും ദർശനം കഴിഞ്ഞ് തിരുവട്ടാർ ക്ഷേത്രത്തെ പ്രദക്ഷിണം വച്ചൊഴുകുന്ന പയസ്വിനി നദിയിൽ സ്നാനം ചെയ്ത് ആദികേശവ ഭഗവാനെ ദർശനം നടത്തി പ്രസാദം സ്വീകരിച്ചാൽ ആദികേശവ ഭഗവാനെ വലംവച്ചു കൊണ്ടുള്ള ഈ ശിവാലയ ഓട്ട തീർത്ഥാടനത്തിന് പൂർണ്ണത ലഭിക്കുന്നു.
ശിവാലയ ഓട്ടത്തിൽ ഈ ക്ഷേത്രത്തിനുള്ള പ്രാധാന്യത്തെ വിളിച്ചോതുന്ന ഐതിഹ്യമാണ് രണ്ടാമത്തെ പുരാവൃത്തത്തിൽ ഉള്ളത്. ഒരിക്കൽ മഹാവിഷ്ണുവും കേശാസുരനുമായി അതിഘോരമായ യുദ്ധം നടന്നു. യുദ്ധത്തിൽ തളർന്ന അസുരനെ ഭഗവാൻ അനന്തനാൽ വരിഞ്ഞു കെട്ടി നിലം പതിപ്പിച്ച ശേഷം, ഭഗവാൻ അനന്തനു മുകളിൽ ശയിച്ചു. ഈ സമയത്തെ ആദികേശവനെ കേശീ മഥനൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശയനാനന്തരം അസുരൻ തന്റെ സ്വതന്ത്രമായ പന്ത്രണ്ട് കൈകൾ കൊണ്ട് ഭഗവാനെ ശല്യപ്പെടുത്താൻ തുടങ്ങി. ഇതു നിമിത്തം ഭഗവാൻ തന്നെ അസുരന്റെ ഒരോ കൈപ്പത്തിയിലും ഒരോ ശിവലിംഗ പ്രതിഷ്ഠ നടത്തി. അത് കാലക്രമത്തിൽ പന്ത്രണ്ട് ശിവാലയങ്ങളായി മാറി. ഇത് കൂടതെ അസുരന്റെ പന്ത്രണ്ട് ദുജസന്ധികളിൽ പന്ത്രണ്ട് ശാസ്താ ക്ഷേത്രങ്ങളും ഭുജങ്ങളുടെ മേൽ ഭാഗത്ത് പന്ത്രണ്ട് സർപ്പകാവുകളും സ്ഥാപിച്ചു. ഇങ്ങനെ രൂപപ്പെട്ടതാണ് ഈ ശിവാലയ ഓട്ട ക്ഷേത്രങ്ങളും, ഇതിനു അകം പരിധികളിൽ വരുന്ന പന്ത്രണ്ട് ശാസ്താ ക്ഷേത്രങ്ങളും സർപ്പക്കാവുകളും എന്നാണ് ഐതിഹ്യം പറയുന്നത്.
തിരുനട്ടാലത്ത് നിന്ന് 12 കി.മി സഞ്ചരിച്ചാൽ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഇവിടെ പയസ്വിനി നദിയിൽ സ്നാനം ചെയ്ത ശേഷം തറനിരപ്പിൽ നിന്ന് ഏതാനും പടവുകൾ കേറി ക്ഷേത്ര കവാടത്തിൽ എത്തിച്ചേരാം. ഇവിടെ നിന്നും കൊടിമരത്തേയും ശ്രീബലിക്കൽ പീഠത്തേയും കടന്ന് പടിഞ്ഞാറു തുറക്കുന്ന തിരുനടകളിൽ കൂടി ശയന മൂർത്തിയായ ആദികേശവ പെരുമാളിനെ ദർശിക്കാം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലേതു പോലെ അനന്തശയന രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹപ്രതിഷ്ഠ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ കിഴക്കോട്ട് അഭിമുഖമാണെങ്കില്‍ ഇവിടുത്തേത് പടിഞ്ഞാറു ദിശയിലേക്കാണെന്നത് ഒരു പ്രധാന വ്യത്യാസമാണ്.
18- അടി നീളമുള്ള തിരുസ്വരൂപം അനന്തശായിയായ സാക്ഷാൽ ഭഗവാൻ വിഷ്ണുവിന്റെതാണ്. ഇവിടെ അനന്തൻ മുന്ന് മടക്കുകളുള്ള മെത്തയായി ശയനമൂർത്തിയെ താങ്ങിയിരിക്കുന്നു. അനന്തന് അഞ്ച് ശിരസ്സുകൾ വൃത്താകാരമായി നിർമിക്കപ്പെട്ടിരിക്കുന്നു. സമശയന രൂപത്തിലാണ് ദേവന്റെ കിടപ്പ്. തിരുമുഖം സ്വല്പ്പം മേലോട്ടു നോക്കുന്നത് പോലെ കാണപ്പെടുന്നു. വലതു കൈ മടക്കി മുഖത്തിനു നേരെ സിംഹകർണമുദ്ര കാണിക്കുന്നു. ഇടത് കൈ തളിരിലകൾ പോലെ തൂക്കിയിട്ടിട്ടിരിക്കുന്നു. ഇവിടെ കിരീടമകുടം മുതൽ തൃപ്പാദങ്ങൾ വരെയുള്ള തിരുവുടൽ സർപ്പേന്ദ്ര ശയ്യയിൽ മുഴുവനായി ശയന രൂപത്തിൽ കാണപ്പെടുന്നു. മൂന്ന് തിരു നടകളിലൂടെ ആദികേശവ പെരുമാളിന്റെ ശയനരൂപം കണ്ടുതൊഴുത് പ്രസാദം സ്വീകരിക്കുന്നതോടെ ഈ ശിവാലയ ഓട്ടം അതിന്റെ പൂർണ്ണതയിൽ എത്തിച്ചേരുന്നു.
അങ്ങനെ മഹാശിവരാത്രിയിലെ ശിവാലയ ഓട്ടത്തിലൂടെ ഭക്തര്‍ക്ക് ലഭിച്ച പന്ത്രണ്ട് ശിവാലയങ്ങളിലെ ദര്‍ശന പുണ്യവുമായി തങ്ങളുടെ ഗൃഹങ്ങളിലേക്കോരു മടക്കയാത്ര.

സമ്പൽക്കര (ചമ്പക്കര).ദേവി ക്ഷേത്രം


· 
 സമ്പൽക്കര (ചമ്പക്കര).ദേവി ക്ഷേത്രം
===================================
സമ്പൽക്കര (ചമ്പക്കര).ദേവി ക്ഷേത്രം കറുകച്ചാൽ. പി.ഓ കോട്ടയം -
ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് സമ്പൽക്കര (ചമ്പക്കര). ഏറെ വിസ്തൃതമായ ഈ കരയുടെ വടക്കേ അറ്റത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രം കേന്ദ്രമായി വരുന്ന പ്രദേശത്തായിരുന്നു ഇവിടുത്തെ നായർ തറവാടുകളൊക്കയും. ഇതിൽ ഒരു പ്രധാന തറവാടായിരുന്ന കൈതക്കാട്ടു കുടുംബത്തിലെ കാരണവരുടെ ഉപാസനാ മൂർത്തിയായിരുന്ന ഭഗവതിക്കുവേണ്ടി പ്രസ്തുത കുടുംബം മുൻകൈ എടുത്തു പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഈ ഭഗവതിയുടെ മൂലസ്ഥാനം ആനിക്കാട് വട്ടകക്കാവ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയുടെ കാലയളവിനെപ്പറ്റി ലഖിത രേഖകൾ ഒന്നുംതന്നേ ഉള്ളതായി അറിവില്ല. അഷ്ടമംഗല്യദേവപ്രശ്ന വിധി അനുസരിച്ച് ക്ഷേത്രത്തിന് 800 വർഷത്തെ പഴക്കം ഉള്ളതായി കണകാക്കിയിട്ടുണ്ട്. തെക്കുകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രം പിന്നീട് നാട്ടുകൂട്ടങ്ങളുടെ ചുമതലയിലായിത്തീർന്നു. 1934ൽ ചമ്പക്കരയിൽ N.S.S കരയോഗം രൂപീകൃതമായപ്പോൾ കരയോഗത്തിന്റെ ചുമതലയിലും ഭരണത്തിലുമായി. 581-ാം നമ്പർ N.S.S കരയോഗത്തിന്റെ ചുമതലയിലായിരുന്നു ക്ഷേത്രo. 1971ൽ പ്രസ്തുത കരയോഗം അഞ്ചായി വിഭജിച്ച് രൂപീകരിച്ച N.S.S കരയോഗ കേന്ദ്രഭരണസമിതിയുടെയും, വീണ്ടും കരയോഗം വിഭജിച്ച് ഇപ്പോൾ 10 കരയോഗങ്ങൾ ഉൾപ്പെടുന്ന ചമ്പക്കര N.S.S കരയോഗ സംയുക്ത സമിതിയുടെയും ചുമതലയിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം.
ക്ഷേത്ര മൂർത്തി
ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി സങ്കൽപ്പത്തിലുള്ളതാണ്. ദാരിക നിഗ്രഹത്തിനുശേഷം ശാന്തഭാവം പൂണ്ട ദേവിയുടെ പ്രതിഷ്ഠ കണ്ണാടി ബിംബത്തിലുള്ളതാണ്
ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ കാലയക്ഷിയും നാഗരാജാവ് – നാഗയക്ഷിയുമാണ്
ക്ഷേത്രം തന്ത്രി- മേൽശാന്തി
കോട്ടയം ജില്ലയിൽ കാടമുറി പെരുഞ്ചേരിമന ഇല്ലത്തിനാണ് ക്ഷേത്രത്തിന്റെ ആദ്യകാലം മുതലുള്ള താന്ത്രിക ചുമതല. എന്നാൽ 1935 മുതൽ 1975 വരെയുള്ള 40 വർഷക്കാലം നെടുംകുന്നം പുതുമന ഇല്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു തന്ത്രിയായി പ്രവർത്തിച്ചുവന്നത്. 1975ൽ പെരുഞ്ചേരിമന തന്ത്രം ഏറ്റെടുക്കുകയും ഇപ്പോഴും തുടർന്നു വരുകയും ചെയ്തവരുന്നു. ഇപ്പോൾ ക്ഷേത്രo തന്ത്രി പെരുഞ്ചേരിമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയാണ്.
കോത്തല കോശാപ്പള്ളി ഇല്ലത്തെ ഒരു ശാഖയായ ചമ്പക്കര നാരായണമംഗലം ഇല്ലം എന്ന കുടുംബമാണ് ക്ഷേത്രത്തിലെ ശാന്തി ചുമതല നിർവഹിച്ചുപോരുന്നത്. ഇല്ലത്തെ ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ഇപ്പോൾ മേൽശാന്തി ചുമതല നിർവഹിച്ചു വരുന്നത്.

ചിറ്റുമല ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രം, =============================




ചിറ്റുമല ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രം,
=============================

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 23 മീറ്റർ ഉയരത്തിലുള്ള ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് കൊല്ലം താലൂക്കിന്റെ വടക്കുകിഴക്കായാണ്
ഒരു പൌരാണിക തുറമുഖമായിരുന്ന കല്ലട പ്രദേശമുള്‍പ്പെട്ട പ്രകൃതിരമണീയമായ പ്രദേശമാണ് ചിറ്റുമല. ഗ്രീക്ക് സഞ്ചാരികള്‍ തങ്ങളുടെ സഞ്ചാരക്കുറിപ്പുകളില്‍ പ്രതിപാദിച്ചിട്ടുള്ള ‘നെല്‍ക്കിണ്ട’ എന്ന തുറമുഖം കല്ലട തന്നെയാണെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. “പുറനാനൂറ്” എന്ന പ്രാചീന സംഘകാല കൃതിയില്‍, 23-ആം പാട്ട് രചിച്ചിട്ടുള്ള ‘കല്ലാടനാര്‍’ കല്ലടയിലുള്ള ആളായിരുന്നു എന്ന് കരുതപ്പെടുന്നു. ‘അകനാനൂ’റിലെ കുറിഞ്ഞിപ്പാട്ടില്‍ കുരുമുളകു തോട്ടത്തിലേക്ക് ജലം തിരിച്ചുവിടുന്ന കല്ലടയെപ്പറ്റി പരാമര്‍ശമുണ്ട്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഹൈന്ദവ നവോദ്ധാരണകാലത്ത്, ക്ഷേത്രനിര്‍മ്മാണം നടത്തുന്നതിന് കാട് വെട്ടിത്തെളിക്കുന്നതിലേക്കായി കീഴ്ജാതിക്കാരുടെ അധ്വാനം ആവശ്യമുള്ളതിനാല്‍, അവരെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെമ്പാടും പ്രചരിപ്പിച്ച കെട്ടുകഥ തന്നെയാണ് ഈ പ്രദേശത്തിന്റെ സ്ഥലനാമത്തിനു പിന്നിലുമുള്ളത്. കാട്ടില്‍ വിറക് ശേഖരിക്കുന്നതിനായി പോയ ചിറ്റ എന്നു പേരുള്ള കീഴ്ജാതി സ്ത്രീ തന്റെ അരിവാള്‍ മൂര്‍ച്ച കൂട്ടുന്നതിന് ഒരു ശിലയില്‍ തേച്ചുമിനുക്കുമ്പോള്‍, അതില്‍ നിന്നും രക്തം ധാരയായി വാര്‍ന്നൊലിച്ചുവെന്നും, അലമുറ കേട്ട് അവിടെ ഓടിക്കൂടിയ ജനത്തിന് അതൊരു ദേവീ വിഗ്രഹമാണെന്ന് ബോദ്ധ്യപ്പെട്ടുവെന്നും പ്രസ്തുത വിഗ്രഹം പ്രതിഷ്ഠിച്ച സ്ഥലം പിന്നീട് ചിറ്റുമല എന്നറിയപ്പെട്ടുവെന്നുമാണ് സ്ഥലനാമ ഐതിഹ്യം.
.

കുടത്തേരി ശ്രീ മഹാമായ ക്ഷേത്രം മംഗലാപുരം




കുടത്തേരി ശ്രീ മഹാമായ ക്ഷേത്രം മംഗലാപുരം

മംഗലാപുരത്തെ കാർ സ്ട്രീറ്റിലെ ശ്രീ വെങ്കടരാമണ ക്ഷേത്രത്തിന് വളരെ അടുത്താണ് കുടത്തേരി ശ്രീ മഹാമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ശ്രീ വെങ്കട്ടരാമണൻ, ശ്രീ ശ്രീനിവാസ്, മഹാലക്ഷ്മി, മഹാലസനര്യാനി, ശ്രീ ചന്ദ്രമൗ l ലിശ്വര, രക്തേശ്വരി അമ്മ എന്നിവരോടൊപ്പം കുടത്തേരി ശ്രീ മഹാമായ ' ആണ് ഇവിടത്തെ പ്രധാന ദേവത.
ഞാൻ 2016 സെപ്റ്റംബറിൽ ക്ഷേത്രം സന്ദർശിച്ചു, അത് കാർ സ്ട്രീറ്റിലെ ശ്രീ വെങ്കടരാമണ ക്ഷേത്രത്തിന് വളരെ അടുത്താണ്. ഉച്ചകഴിഞ്ഞ് പൂജയിൽ ക്ഷേത്രത്തിൽ തിരക്ക് അനുഭവപ്പെടുന്നു, പൂജ കഴിഞ്ഞ് എല്ലാ ദിവസവും തീർഥാടകർക്ക് ഭക്ഷണം നൽകുന്നു.
സമീപത്ത് ധാരാളം ക്ഷേത്രങ്ങളും മൃഗങ്ങളും ഉണ്ട്, ഈ പ്രദേശം മിക്കവാറും ജി.എസ്.ബി സമുദായക്കാർക്കുള്ളതാണ്.
ക്ഷേത്രം പുതുക്കിപ്പണിയുകയും 2000 ഫെബ്രുവരി 15 ന് കാശി മഠത്തിലെ എച്ച് എച്ച് ശ്രീമത് സുധീന്ദ്ര തീർത്ഥ സ്വാമിജിയാണ് പൂന പ്രതിഷ്ഠയും ചെയ്തത്.
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ശ്രീ മഹാമായ ക്ഷേത്രം ശക്തി ദേവിയെ ആരാധിക്കുന്നു. ക്ഷേത്രത്തിൽ സ്ഥാപിച്ച മഹാമായ ദേവിയുടെ വിഗ്രഹം പതിനാറാം നൂറ്റാണ്ടിൽ ഗോവയിലെ കുടത്തേരി ഗ്രാമത്തിൽ നിന്ന് ജി.എസ്.ബി സമൂഹം കൊണ്ടുവന്നതായി ചരിത്രം പറയുന്നു. ഈ കാരണത്താലാണ് കാർ സ്ട്രീറ്റിലെ ശ്രീ വെങ്കട്ടരാമണ ക്ഷേത്രത്തിന് സമീപം ക്ഷേത്രം സ്ഥാപിച്ചത്.
കാർ ഫെസ്റ്റിവൽ: ഫാൽഗുണ ശുദ്ധ പദ്യ മുതൽ ശാസ്തി വരെ (ആറ് ദിവസം) (ഫെബ്രുവരി / മാർച്ച്), നവരാത്രി - അശ്വജ ശുദ്ധ പദ്യ മുതൽ ദശാമി വരെ (10 ദിവസം) (ഒക്ടോബർ) ഇവിടെ പ്രധാന ഉത്സവങ്ങളാണ്.
ക്ഷേത്രത്തിന് മുന്നിലുള്ള ശ്രീ മഹാമായ തീർത്ഥ എന്ന ടാങ്ക് നഗരത്തിലെ ഏറ്റവും വലിയ ടാങ്കാണ്. നവരാത്രി ഉത്സവ വേളയിൽ ഗണേഷ് ചതുർത്ഥിയിലും ശരദയിലും ഗണപതിയുടെ കളിമൺ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിന് സാക്ഷികളായി ഇത് ഭക്തജനത്തെ ആകർഷിക്കുന്നു.
ശ്രീമഹാമായ ക്ഷേത്രത്തിൽ നിന്ന് 100 യാർഡ് മാത്രം അകലെയാണ് പ്രശസ്തമായ ശ്രീ വെങ്കട്ടരാമന ക്ഷേത്രം. രണ്ട് ക്ഷേത്രങ്ങളും ജി.എസ്.ബി സമൂഹത്തിന്റെ രണ്ട് കണ്ണുകൾ പോലെയാണ്. അവർ പൂർണ്ണമായും യോജിപ്പിലും പരസ്പര ധാരണയിലും സഹകരണത്തിലും പ്രവർത്തിക്കുന്നു. ജി‌എസ്‌ബി കമ്മ്യൂണിറ്റി ആളുകൾ‌ക്കായി ദിവസവും ഭക്ഷണം വിളമ്പുന്നു.
കുടത്തേരി ശ്രീ മഹാമായ ക്ഷേത്രം
ശ്രീ മഹാമയ ക്ഷേത്രം റോഡ്,
മംഗലാപുരം - 575001.
ഫോൺ 0824 496819
എങ്ങനെ എത്തിച്ചേരാം?
മംഗലാപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു പ്രധാന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിറ്റി ബസുകളും ഓട്ടോകളും ഉള്ളതിനാൽ ക്ഷേത്രത്തിൽ എളുപ്പത്തിൽ എത്തിച്ചേരാനാകുംലഭ്യമായ റിക്ഷകൾ. ക്ഷേത്രത്തിന് മുന്നിൽ മതിയായ പാർക്കിംഗ് സ്ഥലമുണ്ട്, എന്നിട്ടും തിരക്കേറിയ സമയങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം.