2020, നവംബർ 22, ഞായറാഴ്‌ച

വെളിനെല്ലൂർശ്രീരാമസ്വാമി ക്ഷേത്രം കൊല്ലം ജില്ല

 

വെളിനെല്ലൂർശ്രീരാമസ്വാമി ക്ഷേത്രം കൊല്ലം ജില്ല

========================================================================



കൊല്ലം ജില്ലയിൽ വെളിനെല്ലൂരിൽ  എം സി റോഡിലെ ഓയൂർ ജംഗ്ഷനിൽ നിന്നും പാറിപ്പിള്ളി റൂട്ട്. ഇത്തിക്കരയാറിന്റെ തീരത്താണ് ഈ ക്ഷേത്രം കിഴക്കും വടക്കും പടിഞ്ഞാറും പുഴ  നാലു വശവും കുന്നുകളുമുണ്ട്  പ്രധാന മൂർത്തി ശ്രീരാമൻ . കിഴക്കോട്ടു ദർശനം .ആറ്റിലേക്കാണ് ദൃഷ്ടി  ഈ ആറ്റിൽ മലം ചുഴിയുണ്ട് (വലിയ ചുഴി) രണ്ടു നേരം പൂജയുണ്ട് .തന്ത്രി കുഴിക്കാട്ട് .ഉപദേവതമാർ, ഇണ്ടളയപ്പൻ,ഭഗവതി  നാഗരാജാവ്, ഭൂതത്താൻ ഹനുമാൻ . മേടമാസത്തിലെ തിരുവോണം കൊടി കയറി  പത്തു ദിവസത്തെ ഉത്സവം ആദ്യം ഇവിടെ ഇണ്ടളയപ്പൻ ക്ഷേത്രവും  ഭഗവതി ക്ഷേത്രവുമായിരുന്നു  വടക്കു നിന്നും വന്ന പ്രദേശ ബ്രാ ഹ്മണനു  ഇവിടെ വച്ച് ശ്രീരാമ ദർശനം  ഉണ്ടായി എന്നും ശ്രീരാമന്റെ പ്രതിഷ്ഠ  നടത്തിയെന്നും ഐതിഹ്യം .

ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ നായ് വെപ്പ് മഹോത്സവത്തിനോടനുബന്ധിച്ചു  ക്ഷേത്രത്തിൽ നടന്നിരുന്ന  തെക്കേ വയൽ വാണിഭം (കാള ചന്ത ) പ്രസിദ്ധമായിരുന്നു ഇണ്ടളയപ്പന്റെ തിരുനാളായ മീനത്തിലെ രോഹിണി  നാളിൽ  

വേളോർ  സമുദായത്തിലെ മാമൂട്ടിൽ കുടുംബക്കാർ കളിമണ്ണുകൊണ്ടു  നായ രൂപമുണ്ടാക്കി തിരു നടയിൽ അർപ്പിയ്ക്കും രോഹിണി നാലിന് പത്തു ദിവസം മുൻപ്  ആലും മൂട്  എന്ന സ്ഥലത്ത് പാണൻ ചെണ്ടകൊട്ടി ഉത്സവം അറിയിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു കൂടാതെ പറയ സമുദായക്കാർ  കുട്ട, വട്ടി ,മുറം   എന്നിവയുണ്ടാക്കി ക്ഷേത്രത്തിനു സമീപം കൊണ്ടുവരും പൊന്നുരുട്ടി കുടുംബക്കാർ ഇതേറ്റു വാങ്ങി ക്ഷേത്രത്തിലർപ്പിക്കും .ഈ ആചാരങ്ങൾ ഇപ്പോൾ ഇല്ല ഉത്സവത്തിന് ക്ഷേത്രത്തിനു മുന്നിൽ മത്സ്യ കച്ചവടം എന്ന ആചാരമുണ്ടായിരുന്നു  മുസ്ലിം സമുദായക്കാരാണ് മത്സ്യം വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് ഇപ്പോൾ തിരുവതാം കൂർ  ദിവസം ബോര്ഡിന്റെതാണ്  ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കൂമ്പല്ലൂർ കാവ് ശാസ്താവ് ,ചെംതുപ്പ് ദേവി   കുരികേശ്വരം വിഷ്ണു  എന്നിവയാണ് 

2020, നവംബർ 21, ശനിയാഴ്‌ച

തിരുമത്തതളിയപ്പൻ ക്ഷേത്രം, തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി

 


തിരുമത്തതളിയപ്പൻ  ക്ഷേത്രം 


കേരളത്തിലെ പഴയ തളി  ക്ഷേത്രങ്ങളിൽ ഒന്ന് .നെടുംപുറം തളിയെന്നും നിത്യ വിചാരേശ്വരം തളിയെന്നും  അറിയപ്പെടുന്ന ക്ഷേത്രം .ഇപ്പോൾ വടക്കൻ ചേരി തളി  എന്ന് പേര് പറയുന്നു .തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി യ്ക്കടുത്തു തളിയിൽ .വരവൂർ പഞ്ചായത്തു. പ്രധാന പ്രതിഷ്ഠ ശിവൻ.  നിറയെ ശില്പങ്ങളുള്ള വലിയ ശ്രീകോവിൽ  കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട് കുറച്ചു കാലം പൂട്ടിയിട്ട നിലയിൽ ആയിരുന്നു  ക്ഷേത്ര വളപ്പ് നാല് ഏക്കറോളം വരും. ഇവിടെ നന്ദിയുടെ  തല നേരെയല്ല . അൽപ്പം വടക്കോട്ടു ചരിഞ്ഞാണ് .ഇത് പൂർണ്ണമായും ചെരിയുമ്പോൾ ലോകം അവസാനിയ്ക്കും  എന്ന് ഒരു വിശ്വാസം ഇവിടെയുണ്ട്  ഉപദേവത  ശ്രീകൃഷ്ണൻ ,രണ്ടു ഗണപതി  ശാസ്താവ് ഭഗവതി  ഭഗവതി സങ്കല്പം  ഉരുണ്ട കല്ലാണ് . ഗണപതി ഒന്ന് കിഴക്കോട്ടു ഒന്ന് പടിഞ്ഞാട്ടു ദർശനം . ഇത് കൂടാതെ ചുറ്റമ്പലത്തിനു പുറത്തും ഒരു ശിവക്ഷേത്രമുണ്ട് അറിയപ്പെടുന്ന കാലത്ത് ദേശമംഗലം മനവകയായിരുന്നു .ശിവരാത്രി ആഘോഷമുണ്ട്. കുലശേഖര സാമ്രാജ്യകാലത്തെ  പതിന്നാലു നാടുകളിൽ ഒന്നായിരുന്ന നെടുംപുറയൂർ  നാടിന്റെ ഭരണാധിപന്റെ കേന്ദ്രം  ഈ ക്ഷേത്രമായിരുന്നു എന്ന് കരുതുന്നു 

2020, നവംബർ 18, ബുധനാഴ്‌ച

അഴിക്കോട് പുതിയകാവ് കണ്ണൂർ ജില്ല

 അഴിക്കോട് പുതിയകാവ് കണ്ണൂർ ജില്ല

=====================================================



കണ്ണൂർ ജില്ലയിലെ പുതിയാപറമ്പിൽ . അഴിക്കോട് പഞ്ചായത്തിൽ .പ്രധാന മൂർത്തി ഭദ്രകാളി കിഴക്കോട്ടു ദർശനം . ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം പുതിയാമഠം പറമ്പിലായിരുന്നു എന്ന് ഐതിഹ്യം .ക്ഷേത്രത്തിനു മുന്നിൽ കിഴക്കൻ കാവ്  ഇവിടെ കളരിവാതുക്കൽ അമ്മ  മകരം എട്ടിന്കൊടി കയറി ഏഴു ദിവസത്തെ ഉത്സവമുണ്ട് .കിഴക്കൻ കാവിൽ കളിയാട്ടവുമുണ്ട് ചെങ്ങുനി അച്ഛന്റെയും മുരിക്കഞ്ചേരി നായനാരുടെയും ക്ഷേത്രമായിരുന്നു .പിന്നീട് അവർ 48   വീട്ടുകാരായി . ഊരാണ്മതറവാടുകൾ 37 .ചെങ്ങിനിയ്ക്കു അച്ഛൻ ബിരുദവും മുരിക്കഞ്ചേരിയ്ക്കു നായനാർ ബിരുദവും  തളിപ്പറമ്പ് കൊട്ടുമ്പുപുറത്തുനിന്നും കിട്ടിയതാണെന്നാണ്  പഴമ. പിന്നീടാണു് ഇവരെ അഴിക്കോട് തറകളിലെ  നാടുവാഴികളായി  നിശ്ചയിച്ചത് . പഴയകാലത്ത് ഊട്ടുണ്ടായിരുന്ന ക്ഷേത്രമാണ്  ഇടക്കാലത്ത് ഇത് കോലത്തിരി പിടിച്ചെടുത്തിരുന്നു 

2020, നവംബർ 17, ചൊവ്വാഴ്ച

ഗംഗാതീർത്ഥത്തിലാറാടി അരക്കുപറമ്പ്‌ അർദ്ധനാരീശ്വര മൂർത്തി


 ഗംഗാതീർത്ഥത്തിലാറാടി അരക്കുപറമ്പ്‌ അർദ്ധനാരീശ്വര മൂർത്തി

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ്‌ ഗ്രാമത്തിലെ വെളിങ്ങോട്‌ എന്ന സ്ഥലത്താണ്‌ ശ്രീകോവിലും , പ്രദക്ഷിണ വഴിയും, നമസ്കാരമണ്ഡപവും ഗംഗാതീർത്ഥത്തിലാറാടി നിൽക്കും അരക്കുപറമ്പ്‌ വെളിങ്ങോട്‌ അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഒരുപാട്‌ ഐതിഹ്യങ്ങളും , ചരിത്രങ്ങളും ഉള്ള വള്ളുവനാട്ടിലെ പ്രസിദ്ധമായ ഈ ക്ഷേത്രത്തെ കുറിച്ച്‌ നമുക്ക്‌ വായിക്കാം ഇവിടെ.

വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ഒരുപാട്‌ പ്രദേശങ്ങളുടെ ഐതിഹ്യങ്ങൾ മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്‌ . ദുര്യോധനൻ പാണ്ഡവർക്കായി പണിത അരക്കില്ലം ഇവിടെ ആയിരുന്നു എന്നും അത്‌ കൊണ്ടാണ്‌ ഈ ഗ്രാമത്തിന്‌ അരക്കുപറമ്പ്‌ എന്ന് പേരു കാലക്രമേണ വന്നതെന്നും പറയപ്പെടുന്നു. നിലമ്പൂരിനടുത്തുള്ള
എടക്കര ( ഏകചക്ര) സൈലന്റ്‌ വാലി ( സൈരന്ധ്രി) കുന്തിപ്പുഴ, പാത്രക്കടവ്‌, ഭീമനാട്‌, ഐവർ മഠം തുടങ്ങീ അനവധി പ്രദേശങ്ങൾക്ക്‌ ഇത്‌ പോലെ മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഐതിഹ്യം ഉണ്ട്‌ . ക്ഷേത്രം സ്ഥിതി ചെയ്യുന്ന വെളിങ്ങോട്‌ എന്ന സ്ഥലത്തെ കുന്നിൻ മുകളിൽ നൂറ്റാണ്ടുകൾക്ക്‌ മുന്നെ ഒരു യോഗി താമസിച്ചിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം തപസ്സ്‌ ചെയ്യുന്ന സമയം ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത്‌ ജലത്തിലാറാടി ശ്രീപരമേശ്വര , പാർവ്വതി സാന്നിധ്യം ഉണ്ടെന്ന് അദ്ദേഹത്തിന്‌ വെളിപാട്‌ ഉണ്ടായി . അതിൻപ്രകാരം ജനങ്ങളുടെ ശ്രേയസ്സിനായി ആ പുണ്യാത്മാവ്‌ ശ്രീ പരമേശ്വര പാർവ്വതി സാന്നിധ്യം ഉള്ള ഭാഗത്ത്‌ ചെന്ന് അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ ദേവചൈതന്യത്തിൽ ആരാധിച്ച്‌ പൂജിച്ച്‌ പോന്നു . ഈ യോഗീശ്വരന്‌ വെളിപാട്‌ ഉണ്ടായ സ്ഥലമാണ്‌ ലോപിച്ച്‌ വെളിങ്ങോട്‌ ആയി മാറിയെന്ന് പറയപ്പെടുന്നു.

നൂറ്റാണ്ടുകൾ അധികം പഴക്കമുണ്ടീ ക്ഷേത്രത്തിന്‌ . ഇവിടുത്തെ അർദ്ധനാരീശ്വര പ്രതിഷ്ഠ സ്വയംഭൂ ആണ്‌ . പൂർണ്ണമായും ജലത്തിൽ വസിക്കുന്ന അർദ്ധനാരീശ്വര പ്രതിഷ്ഠ അത്യപൂർവ്വങ്ങളിൽ അപൂർവ്വമാണ്‌ താനും. രണ്ട്‌ ശിലകൾ ചേർന്ന ഒറ്റശിലയായിട്ടാണ്‌ പ്രതിഷ്ഠയുള്ളത്‌. മൂർത്തി എന്നും ജലത്തിൽ വസിക്കുന്നതിനാൽ നിവേദ്യവും മറ്റും തെക്ക്‌ ഭാഗത്തായി ഉള്ള സ്ഥാനത്താണ്‌ നടത്തുന്നത്‌. ശിവരാത്രി നാളിൽ ജലം വറ്റിച്ച്‌ വിഗ്രഹത്തിൽ അർദ്ധരാത്രി അഭിഷേകം ഉണ്ട്‌, ഈ സമയത്തും നല്ല വെയിലുള്ള സമയത്ത്‌ ജലത്തിനുള്ളിലൂടെയും മാത്രമെ വിഗ്രഹം ദർശ്ശിക്കാൻ കഴിയൂ.തിരുവളയനാട്‌ ഭഗവതി, നാഗദൈവങ്ങൾ , എന്നീ പ്രതിഷ്ഠകളും , തിരുമാന്ധാംകുന്ന് ഭഗവതി സാന്നിധ്യവും ഉണ്ടിവിടെ . ശ്രീകോവിൽ നമസ്കാര മണ്ഡപം , അഷ്ടദിക്ക്‌ പാലകന്മാർ, പ്രദക്ഷിണ വഴി, സോമസൂത്രം വലിയ ബലിക്കല്ല്, സോപാനം, തുടങ്ങിയ ഭാഗങ്ങൾ മുഴുവൻ ഗംഗാസാന്നിധ്യം ഉള്ള ജലത്തിൽ ആറാടി നിൽക്കുന്ന അപൂർവ്വ കാഴ്ച്ച ഇവിടെ മാത്രമെ കാണൂ . പുതുമന ഹരിശങ്കരൻ നമ്പൂതിരിയാണ്‌ ക്ഷേത്ര തന്ത്രി. മേൽശാന്തി തഞ്ചാവൂർ സ്വദേശിയായ ശ്രീ മണി അയ്യർ ആണ്‌ . ഒരു കാലത്ത്‌ ഈ ക്ഷേത്രം സാമൂതിരി കോവിലകത്തിന്റേതായിരുന്നു. ഇന്ന് ജനകീയ കമ്മിറ്റിയുടെ കീഴിൽ ക്ഷേത്ര ഭരണം നടക്കുന്നു.

ഒരു കാലത്ത്‌ ക്ഷേത്രം അന്യാധീനപ്പെട്ട്‌ കിടന്നത്‌ പോലെ ആയിരുന്നു .പൂജകൾ പോലും ഇല്ലാതെ ഇരുന്ന കാലം . കുളത്തിനോട്‌ ചേർന്ന് ഒരു പ്രതിഷ്ഠ മാത്രം ആയിരുന്നു അന്നീ ക്ഷേത്രം . 1983 ഇൽ ദേശത്തെ ജനങ്ങൾ എല്ലാം ചേർന്ന് അഖണ്ഡ നാപജപത്തോടെ ക്ഷേത്രത്തിന്‌ പുതു ജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. 2007 ഇൽ അഗസ്ത്യമല ശ്രീ ഉമാമഹേശ്വര ക്ഷേത്രം മേൽശാന്തി രാജീവ്‌ ജി ഈ ക്ഷേത്ര പുനരുദ്ധാരാണത്തിൽ മാർഗ്ഗദർശ്ശിയായി എത്തി. അദ്ദേഹത്തിന്റെയും ദേശത്തിലെ ജനങ്ങളുടെയും സഹകരണത്തോടെ, തച്ചുശാസ്ത്ര പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നാലമ്പല ,ചുറ്റമ്പല ,ശ്രീകോവിൽ നിർമ്മാണം പ്രക്രിയ നടന്നു പൂർണമായും ജലത്തിൽ ഉണ്ടായിരുന്ന പ്രതിഷ്ഠയ്ക്ക്‌ ചുറ്റുമായി പഴമ ഒട്ടും മായാതെ, കാഠിന്യമേറിയ ചെങ്കല്ല് കൊണ്ടും തറയും , ചുമരും നിർമ്മിച്ചു .ഈ ക്ഷേത്രം സന്ദർശിച്ചവർക്ക്‌ ഒരിക്കലും നിർമ്മിതി കണ്ട്‌ പഴക്കം കണ്ടുപിടിക്കാൻ സാധിക്കില്ലാ അതുറപ്പ്‌ . അത്രത്തോളം പഴമയുടെ ഭംഗി എടുത്ത്‌ കാണിക്കുന്ന വിധമാണീ ക്ഷേത്ര നിർമ്മാണം നടന്നിരിക്കുന്നത്‌ .ചെമ്പ്‌ മേഞ്ഞ ശ്രീകോവിലും , നമസ്കാര മണ്ഡപവും , മണ്ഡപത്തിലെ കരിങ്കൽ തൂണുകളിലെ കൊത്തുപണികളും എല്ലാം പൗരാണികത വിളിച്ചോതുന്നവയാണ്‌.2017 ജൂൺ28 ന്‌ 32 അടിയോളം ഉയരമുള്ള ഒറ്റക്കല്ലിൽ അലങ്കാരത്തോടെ തീർത്ത കൊടിമരം ക്ഷേത്രത്തിൽ സ്ഥാപിച്ചു . ഇത്‌ കേരള ചരിത്രത്തിൽ തന്നെ ആദ്യത്തെതാണ്‌ . ഇന്ന് ദേശത്തിലെ ഭക്ത ജനങ്ങളാലും , മാതൃസമിതിയാലും, ക്ഷേത്ര പുനരുദ്ധാരണ സമിതിയാലും , രാജീവ്‌ ജിയെ പോലെ ഉള്ള മഹത്‌ വ്യക്തിത്വങ്ങളുടെ മാർഗ്ഗനിർദ്ദേശത്താലും ക്ഷേത്രം പുരോഗമിച്ച്‌ വരുന്നു .ഇത്രയും ചെറിയ കാലഘട്ടം കൊണ്ട്‌ ജീർ ണാവസ്ഥയിൽ കിടന്നിരുന്ന ഒരു ക്ഷേത്രത്തെ ഇപ്പോൾ കാണുന്നത്രയും മനോഹരമാക്കിയ ഈ ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട എല്ലാവർക്കും കൂപ്പുകൈ. ഇതൊരു മാതൃക കൂടിയാണ്‌.

ഒരു മഹായോഗിയുടെ വെളിപാടിനാൽ അറിയപ്പെടുന്ന ഈ പുണ്യ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഒരു മഹായോഗിയുടെ സാന്നിധ്യം വേണമെന്ന് പ്രശ്നചിന്തയിൽ കണ്ടതിനാൽ 2007 ലെ മിഥുന മാസത്തിലെ മകം നാളിൽ 1008 കുടം ജലാഭിഷേകത്തിന്‌ , ജഗൽഗുരു ശങ്കരാചാര്യ സ്വാമിയുടെ ശിഷ്യനായ തോടകാചാര്യ പാരമ്പര്യത്തിലെ കാസർക്കോട്‌ ഇടനീർ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദഭാരതി ശ്രീപാദതീർത്ഥർ ക്ഷേത്രത്തിൽ വരികയും, അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ 1008 കുടും അഭിഷേകം നടക്കുകയും, ഇന്നും നടന്ന് പോരികയും ചെയ്യുന്നു. സർവ്വദുരിതങ്ങൾക്കും പരിഹാരമായുള്ള ഈ ചടങ്ങിൽ അനവധി ഭക്തർ പങ്കെടുക്കാറുണ്ട്‌. ജനങ്ങൾക്ക്‌ നേരിട്ട്‌ അഭിഷേക ജലം നൽകാം എന്ന പ്രത്യേക കൂടി ഈ ചടങ്ങിനുണ്ട്‌. ഈ ചടങ്ങിന്‌ മുന്നെയുള്ള മൂന്ന് ദിനം പൂർണ്ണ വ്രതാനുഷ്ഠാനങ്ങൾ ഭക്തർ ആചരിക്കണം എന്ന് മാത്രം. 2007 മിഥുനമാസത്തിലെ മകം നാളിലെ ഇടനീർ മഠാധിപതി സ്ഥാപിച്ച കെടാവിളക്ക്‌ ഇന്നും ക്ഷേത്രത്തിൽ ചെന്നാൽ കാണാം.

ശിവരാത്രി , മിഥുന മാസത്തിലെ മകം നാളിൽ പ്രതിഷ്ഠാദിനത്തിനോട്‌ അനുബന്ധിച്ച്‌ നടക്കുന്ന ഉത്സവം ,ധനുമാസത്തിലെ മകം നാളിൽ തൃക്കൊടിയേറ്റവും തുടർന്ന് അഞ്ചാം നാളിൽ തിരുആറാട്ട് മഹോത്സവം എന്നിവ പ്രധാനം .മിഥുന മാസത്തിലെ മകം നാളിൽ ഉത്സവത്തോടനുബന്ധിച്ച്‌ മൂന്ന് ദിനം കളം പാട്ട്‌ നടക്കാറുണ്ട്‌ (തിരുവളയനാട്‌ ഭഗവതിയ്ക്കും, തിരുമാന്ധാകുന്നിലമ്മയ്ക്കും) മിഥുനത്തിലെ മകം നാളിലാണ്‌ 1008 കുടം ജലാഭിഷേകവും നടക്കുന്നത്‌. മാംഗല്യ വിഘ്നങ്ങൾക്ക്‌ പരിഹാരമായി ഉമാമഹേശ്വര പൂജ ഇവിടെ നടത്തുന്നത്‌ വിശേഷമാണ്‌ . നാനാദിക്കിൽ നിന്ന് അനവധി ഭക്ത ജനങ്ങൾ ഉമാമഹേശ്വര പൂജ നടത്താൻ വേണ്ടി ഇവിടെ വരാറുണ്ട്‌ . നിത്യേന രണ്ട്‌ നേരം പൂജയുണ്ട്‌. മണ്ഡലകാലത്തും , വിശേഷ ദിവസങ്ങളിലും പ്രത്യേക പൂജകൾ നടക്കാറുണ്ട്.

അരക്കു‌ പറമ്പ്‌ വെളിങ്ങോട്‌ അർദ്ധനാരീശ്വര ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേക അവിടുത്തെ പ്രകൃതി ഭംഗിയും ശാന്തതയും ആണ്‌ . നാലുഭാഗവും പാടങ്ങളാൽ ചുറ്റപ്പെട്ട്‌, കൊടിക്കുത്തി മലയുടെ താഴെയായി , നീർച്ചോലകൾ തേവർക്ക്‌ മാലപോലെ ഒഴുകുന്ന ഭൂമിയിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.ക്ഷേത്രത്തോട്‌ ചേർന്ന് തന്നെയുള്ള മനോഹരമായ തീർത്ഥം കുളം ഗംഗാസാന്നിധ്യത്താൽ പുണ്യമായിരിക്കുന്നു.ഇവിടുത്തെ കാറ്റിൽ പോലും ഓംകാര മന്ത്ര ധ്വനികൾ കേൾക്കാം നമുക്ക്‌. തേവർക്ക്‌ കാവൽ നിൽക്കുന്ന കിങ്കരന്മാരെ പോലെ തലയുയർത്തി നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലൂടെ നടന്നാണ്‌ ക്ഷേത്രത്തിൽ എത്തിയത്‌. എന്തൊരു ശാന്തതയാണെന്നറിയാമൊ അവിടെ. ക്ഷേത്രഭൂമിയിൽ കാൽസ്പർശ്ശിച്ചപ്പോൾ തന്നെ മനശാന്തി കൈവന്നു. ക്ഷേത്രത്തിന്റെ ഉള്ളിലേക്ക്‌ കയറി , ആ പുണ്യ തീർത്ഥത്തിൽ കാൽ വച്ചപ്പോൾ എന്റെ ഉള്ളിലേക്ക്‌ കയറിയ തണുപ്പ്‌ ദുഖങ്ങൾക്ക്‌ എല്ലാം മരുന്ന് തന്നെ . ജലത്തിലൂടെ നടന്ന് മൂർത്തിയെ തൊഴുത്‌ വരുമ്പോഴേക്കും മനസ്സ്‌ ശാന്തമായി. പ്രിയരെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവിടെ ചെന്ന് തൊഴുക. അപ്പോൾ ലഭിക്കുന്ന നിർവൃതി അതൊന്ന് വേറെ തന്നെയാണ്‌ . ശാന്തിയും സമാധാനവും തേടിയുള്ള യാത്രയ്ക്കുള്ള ഉത്തരം ഇവിടെ നിന്ന് ലഭിക്കും . കൊറോണ കാലം കഴിഞ്ഞ്‌ ഒരിക്കൽ ഇവിടെ ചെന്ന് തൊഴാൻ ശ്രമിക്കുക . ദേശത്തിന്റെ സകല ഐശ്വര്യങ്ങൾക്കും കാരണഭൂതനായ്‌ അർദ്ധനാരീശ്വര മൂർത്തി ഏവരെയും കാത്തനുഗ്രഹിക്കട്ടെ.

ക്ഷേത്രത്തിലേക്ക്‌ എത്താനുള്ള മാർഗ്ഗം :പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണി stop ൽ നിന്നും വെട്ടത്തുർ റോഡിൽ 6 കി മീ സഞ്ചരിച്ചാൽ അരക്കു പറമ്പ് കുറ്റിപ്പുളിസ്റ്റോപ്പ്  ന് അടുത്താണ് ക്ഷേത്രം,

പെരിന്തൽമണ്ണ - കാര്യാ വട്ടം - അലനല്ലൂർ റോഡിൽ വെട്ടത്തൂർ ജംഗ്ഷനിൽ നിന്നും 3കി.മീ അരക്കുപറമ്പ് റോഡിൽ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം

2020, നവംബർ 16, തിങ്കളാഴ്‌ച

ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.

 




ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.

=========================================



ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം.വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. ദേവാദിദേവനായ ഭഗവാൻ പരമശിവനും, ആദിപരാശക്തിയായ ശ്രീ പാർവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. സ്വയംവര പാർവതിയെന്നാണ് സങ്കൽപ്പം. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പരാശക്തിയുടെ അംശമായ കണ്ണകിയുടെ ചൈതന്യവും ഭഗവതിയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇവിടുത്തെ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്രാ പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇഷ്ടവിവാഹം നടക്കുവാനും, ദീർഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും ദേവീദർശനം ഉത്തമമെന്ന് കരുതപ്പെടുന്നു. അതിനാൽ വിവാഹം വൈകുന്നവരും, ദമ്പതിമാരും ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ ധാരാളമായി എത്താറുണ്ട്. ഇവിടെ വിവാഹം നടത്തുന്നതും,താലിപൂജ ചെയ്യുന്നതും വിശേഷമാണെന്നും ഭക്തർ കരുതുന്നു. ഈ ക്ഷേത്രത്തിൽ ഉമാമഹേശ്വരപൂജ, സംവാദ അർച്ചന എന്നിവ നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യകലഹം ഒഴിയുമെന്ന് വിശ്വാസമുണ്ട്. അമിത രക്തസ്രാവം തുടങ്ങിയ ആർത്തവ പ്രശ്നങ്ങൾ, ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ, വന്ധ്യത എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി അടുത്തുള്ള ശക്തിതീർത്ഥക്കുളത്തിൽ മീനൂട്ട് നടത്തുന്നത് രോഗശമനത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്. പ്രത്യേകിച്ചും ഋതുമതികളാകുന്ന പെൺകുട്ടികൾ ഇവിടെ ദർശനത്തിന് എത്താറുണ്ട്. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഭഗവതിക്ക് തുല്യപ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്. ഉപപ്രതിഷ്ഠകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാദേവി,ചണ്ഡികേശ്വരൻ, നീലഗ്രീവൻ, സ്ഥലീശൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിയ്ക്കുന്ന 28 ദിവസത്തെ മഹോത്സവം (മറ്റൊരു ക്ഷേത്രത്തിലും ഇന്ന് കാണാൻ കഴിയാത്ത പ്രത്യേകത), പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ" നവകാഭിഷേകം, കന്നിമാസത്തിലെ നവരാത്രി-വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.


ഐതിഹ്യം


നിരവധി ഐതിഹ്യ കഥകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ ക്ഷേത്രം. ശിവപാർവ്വതീ വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അവയിൽ ഏറ്റവും പ്രസിദ്ധം. അതിങ്ങനെ:


പാർവ്വതീപരമേശ്വരന്മാരുടെ വിവാഹത്തിൽ ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രൻ, ലക്ഷ്മി, സരസ്വതി തുടങ്ങി ദേവീദേവന്മാരുടെയും മഹർഷിമാരുടെയും ഒരു നീണ്ടനിര തന്നെ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം ഭാരം കാരണം ഭൂമി ചരിഞ്ഞുപോകുമോ എന്നായിരുന്നു എല്ലാവരുടെയും ഭയം. അപ്പോൾ ഭഗവാൻ ഇതിനൊരു പരിഹാരമായി അഗസ്ത്യമുനിയെ തെക്കുഭാഗത്തിരുത്തി. ഉയരം കുറഞ്ഞ ശരീരപ്രകൃതിയായിരുന്ന അഗസ്ത്യമുനിയ്ക്ക് എങ്ങനെ ഭൂമിയുടെ ചരിവ് പരിഹരിയ്ക്കാനാകുമെന്നായി ദേവന്മാരുടെ സംശയം. എന്നാൽ, തെക്കുഭാഗത്തെ ശോണാദ്രിയിൽ (ഇന്നത്തെ ചെങ്ങന്നൂർ) തപസ്സിരുന്നുകൊണ്ട് അഗസ്ത്യമുനി ഭൂമിയെ ചരിയാതെ നിലനിർത്തി. തന്റെ ദിവ്യദൃഷ്ടി കൊണ്ട് മുനി ശിവപാർവ്വതീ പരിണയം കണ്ടു. വിവാഹശേഷം ഭഗവാൻ പാർവ്വതീസമേതനായി അഗസ്ത്യമുനിയെ കാണാൻ ശോണാദ്രിയിലെത്തി. അവിടെ വച്ച് ദേവിയ്ക്ക് ഋതു ഉണ്ടാകുകയും തുടർന്ന് ഋതുശാന്തിവിവാഹം നടത്തുകയും ചെയ്തു.അങ്ങനെ അഗസ്ത്യമഹർഷിയ്ക്ക് ശിവപാർവ്വതീസ്വയംവരത്തിൽ പങ്കെടുക്കാത്തതിലുള്ള ദുഃഖം തീർന്നുകിട്ടി. ഋതുശാന്തികല്യാണം നടന്ന സ്ഥലത്താണ് ക്ഷേത്രത്തിലെ ദേവീചൈതന്യം പ്രസരിക്കുന്ന ശക്തിതീർത്ഥം എന്നറിയപ്പെടുന്ന തീർത്ഥക്കുളം ഉള്ളതെന്നാണ് ഐതീഹ്യം. ഈ കുളത്തിന്റെ അടിയിൽ ഋതുശാന്തികല്യാണം നടത്തിയ അഗസ്ത്യരുടെ ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്നാണ് സങ്കല്പം. ഇവിടെയാണ് മീനൂട്ട് വഴിപാട് നടത്തുന്നത്. തനിയ്ക്ക് പൂജ നടത്താൻ എന്നും കുടികൊള്ളണമെന്ന അഗസ്ത്യമഹർഷിയുടെ അഭ്യർത്ഥനയെത്തുടർന്ന് ശിവപാർവ്വതിമാർ സ്വയംഭൂവായി ചെങ്ങന്നൂരിൽ അവതരിച്ചു. ഇതാണ് ഇന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് കാണപ്പെടുന്ന മൂലക്ഷേത്രമായ 'കുന്നത്ത് മഹാദേവക്ഷേത്രം'. ചെങ്ങന്നൂർ ക്ഷേത്ര ദർശനം പൂർണ്ണം ആകണമെങ്കിൽ ഇവിടെയും ദർശനം നടത്തണം എന്നത്രെ സങ്കൽപ്പം. ഇവിടെ ദർശനം നടത്തുന്നത് വന്ധ്യതയ്ക്കും പരിഹാരമാണെന്ന് ഭക്തരുടെ വിശ്വാസം. കുന്നത്ത് മഹാദേവൻ കുട്ടികളോട് ഏറെ വാത്സല്യം ഉള്ളവനാണെന്ന് ഐതീഹ്യം. അതിനാൽ കുട്ടികളെ ഈ ക്ഷേത്രത്തിൽ കൊണ്ടുവരുന്നത് ബാലാരിഷ്ടത മാറാൻ ഉത്തമമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു. അതിന് വേണ്ടി നടത്തപ്പെടുന്ന വിശേഷാൽ വഴിപാടാണ് "കൊട്ടും ചിരിയും". (കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളും ഫലവര്ഗങ്ങളും പൂജിച്ചു വിതരണം ചെയ്യുന്നു. ആ സമയത്ത് കുട്ടികൾ കൈകൊട്ടി ചിരിക്കുന്നു. സന്താന ലാഭത്തിനും കുട്ടികളുടെ രോഗദുരിത ശമനത്തിനും ആയുസിനും വേണ്ടിയാണ് പ്രസിദ്ധമായ ഈ വഴിപാട് നടത്തുന്നത്) സ്വയംവരത്തിനുശേഷം ബ്രഹ്മാദികൾ പിരിഞ്ഞുപോകുകയും സ്ഥലം കാടുപിടിച്ച് ദീർഘകാലം കിടക്കുകയും ചെയ്തു. പിന്നീട് മധുരാനഗരം ദഹിപ്പിച്ച ഭദ്രകാളിയുടെ അംശമായ കണ്ണകി കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേ ഇവിടെ വിശ്രമിച്ചു തപസ് അനുഷ്ടിച്ചതായും ഐതീഹ്യമുണ്ട്. അതിനാൽ ചെങ്ങന്നൂരമ്മയെ കണ്ണകീ, കാളീ ഭാവത്തിലും ആരാധിച്ചിരുന്നു. ആസാമിലെ കാമാഖ്യക്ക് തുല്യമാണ് കേരളത്തിലെ ചെങ്ങന്നൂർ ക്ഷേത്രം എന്ന് സങ്കല്പമുണ്ട്. ചെങ്ങന്നൂരമ്മ അരയരാജാവിന്റെ മകളാണ് എന്നും മറ്റൊരു ഐതീഹ്യമുണ്ട്. മഹാദേവന്റെ ശാപത്താൽ ശ്രീപാർവതി ഒരു മുക്കുവ കുടുംബത്തിൽ ജനിച്ചതായും മുക്കവ യുവാവിന്റെ രൂപത്തിൽ വന്ന പരമശിവനെ സ്വയംവരം ചെയ്തതായും പുരാണത്തിൽ കഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവരാത്രിക്ക് ആലപ്പാട്ടെ അരയ സമുദായക്കാർ നടത്തുന്ന ചടങ്ങാണ് "പരിശംവയ്പ്പ്". അരയ കുലാചാരപ്രകാരം വിവാഹസമയത്തുള്ള ചടങ്ങാണ് "പരിശം വയ്ക്കൽ". അതിനാൽ അരയ സമുദായക്കാരുടെ കുലദൈവമായും ചെങ്ങന്നൂരമ്മയെ ആരാധിക്കുന്നു.


വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ഇതിനിടയിൽ പരശുരാമൻ കേരളത്തിലേയ്ക്ക് നിരവധി ബ്രാഹ്മണരെ കൊണ്ടുവരികയും അവർക്ക് താമസിയ്ക്കാൻ പാകത്തിൽ സ്ഥലം വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഈ പുരോഹിതരെ 64 ഗ്രാമക്കാരാക്കി തിരിച്ച പരശുരാമൻ, അവർക്ക് ആരാധന നടത്താൻ പാകത്തിൽ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും നിർമ്മിച്ചുകൊടുത്തു. ആ 64 ഗ്രാമങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ ഗ്രാമം. 'ശോണാദ്രി' എന്ന സംസ്കൃതപദം മലയാളത്തിൽ 'ചെങ്കുന്നൂർ' എന്നും പിന്നീട് അതു ലോപിച്ച് 'ചെങ്ങന്നൂർ' എന്നും മാറുകയായിരുന്നു. ആ നാട്ടിലെ പേരുകേട്ട നാടുവാഴി കുടുംബമായ വഞ്ഞിപ്പുഴ മഠത്തിലെ തമ്പുരാനായിരുന്നു ഭരണാധികാരി. ഇപ്പോൾ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം 'നയനാരുപിള്ള' എന്നയാൾക്ക് തമ്പുരാൻ പാട്ടത്തിനുകൊടുത്തിരുന്നു. അവിടം കൊടുംകാടായിരുന്നു.


അക്കാലത്തൊരു ദിവസം നയനാരുപിള്ളയുടെ വേലക്കാരിയായ ഒരു പുലയസ്ത്രീ ആ കാട്ടിൽ പുല്ലുചെത്താൻ വന്നപ്പോൾ തന്റെ അരിവാളിന് മൂർച്ച കൂട്ടാനായി അവിടെക്കണ്ട ഒരു കല്ലിൽ ഉരച്ചുനോക്കുകയും അതിൽ നിന്ന് രക്തപ്രവാഹമുണ്ടാകുകയും ചെയ്തു. ഈ സംഭവം കണ്ട് പരിഭ്രാന്തയായ അവർ വിവരം നയനാരുപിള്ളയെയും നയനാരുപിള്ള ഈ വിവരം വഞ്ഞിപ്പുഴ തമ്പുരാനെയും അറിയിച്ചു. തമ്പുരാൻ ഉടനെ അന്നാട്ടിലെ ഏതാനും ബ്രാഹ്മണർക്കൊപ്പം സ്ഥലത്തെത്തി. അവരിലൊരാൾ പ്രസിദ്ധ താന്ത്രികകുടുംബമായ താഴമൺ മഠത്തിലെ വലിയ പോറ്റിയായിരുന്നു. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്നും രക്തപ്രവാഹം നിലയ്ക്കണമെങ്കിൽ മുപ്പത്താറുപറ നെയ്യുകൊണ്ട് ശിവലിംഗത്തിൽ അഭിഷേകം നടത്തണമെന്നും ഇല്ലെങ്കിൽ ജ്യോതിർലിംഗം അപ്രത്യക്ഷമാകുമെന്നും പോറ്റി അറിയിച്ചതിനെത്തുടർന്ന് തമ്പുരാൻ മഠത്തിൽ നിന്ന് അഭിഷേകത്തിനുള്ള നെയ്യും നിവേദ്യത്തിനുള്ള വസ്തുക്കളും കൊണ്ടുവരികയും പോറ്റി മന്ത്രതന്ത്രാദികളോടുകൂടി അഭിഷേകവും നിവേദ്യസമർപ്പണവും നടത്തുകയും ചെയ്തു.


പിന്നീട് വഞ്ഞിപ്പുഴ തമ്പുരാനും താഴമൺ പോറ്റിയടക്കമുള്ള പുരോഹിതരും ചേർന്ന് ക്ഷേത്രം പണിയാനുള്ള ആലോചന നടത്തി. ശിവനെക്കൂടാതെ ശക്തിസ്വരൂപിണിയായ ശ്രീപാർവ്വതിയെയും ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കണമെന്നും, കണ്ണകിയുടെ ചൈതന്യവും പ്രദേശത്തു കുടികൊള്ളുന്നുവെന്നും, ശ്രീകോവിൽ പണിയുമ്പോൾ ശിവനും പാർവ്വതിയ്ക്കുമായി ഗർഭഗൃഹം വീതിച്ചുകൊടുക്കണമെന്നും പോറ്റി തമ്പുരാനെ അറിയിച്ചു. ആ സമയത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ സാക്ഷാൽ ഉളിയന്നൂർ പെരുന്തച്ചൻ അവിടെയെത്തിച്ചേർന്നത്. തമ്പുരാനും പോറ്റിയും പെരുന്തച്ചനെ സാദരം സത്കരിച്ചിരുത്തുകയും ക്ഷേത്രനിർമ്മാണത്തെക്കുറിച്ച് വിശദമായി സംസാരിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പെരുന്തച്ചൻ രണ്ടുമൂന്നുദിവസം അവിടെ താമസിച്ച് ശ്രീകോവിൽ, നമസ്കാരമണ്ഡപങ്ങൾ, കൂത്തമ്പലം, ഗോപുരങ്ങൾ, ഉപദേവാലയങ്ങൾ തുടങ്ങിയവയുടെ കണക്കുകൾ ചാർത്തിക്കൊടുക്കുകയും ഉടനെ വരാമെന്നുപറഞ്ഞ് സ്ഥലം വിടുകയും ചെയ്തു. മൂന്നുമാസം കഴിഞ്ഞാണ് പെരുന്തച്ചൻ ചെങ്ങന്നൂരിൽ മടങ്ങിയെത്തിയത്. അപ്പോഴേയ്ക്കും ക്ഷേത്രത്തിൽ കൂത്തമ്പലമൊഴികെയുള്ള എല്ലാ ഭാഗങ്ങളും പണികഴിപ്പിച്ചിരുന്നു. കൂത്തമ്പലത്തിന്റെ പണി തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അണ്ഡാകൃതിയിലാണ് കൂത്തമ്പലത്തിന്റെ പണി നിശ്ചയിച്ചിരുന്നത്. ഇതുചെയ്യാൻ ശില്പികൾക്കൊന്നും കഴിയുന്നില്ല എന്ന് മനസ്സിലാക്കിയ പെരുന്തച്ചൻ, കൂത്തമ്പലത്തിന്റെ നിർമ്മാണം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. തുടർന്ന് വളരെ കുറച്ചുദിവസം കൊണ്ട് അദ്ദേഹം കൂത്തമ്പലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. അവിടെ പ്രതിഷ്ഠിയ്ക്കാനായി ശിലകൊണ്ട് ഒരു ദേവീരൂപവും അദ്ദേഹം നിർമ്മിച്ചു. തുടർന്ന് ഒരു മംഗളമുഹൂർത്തത്തിൽ ഭഗവതിയെ ശ്രീലകത്ത് പ്രതിഷ്ഠിച്ചു. നിരവധി ഭക്തജനങ്ങൾ ചെങ്ങന്നൂരപ്പനെയും ചെങ്ങന്നൂരമ്മയെയും തൊഴുത് നിർവൃതിയടഞ്ഞു. അങ്ങനെയാണ് ചെങ്ങന്നൂർ നഗരത്തിന് തിലകക്കുറിയായി വിളങ്ങുന്ന ഈ മഹാക്ഷേത്രം രൂപം കൊണ്ടത്.


ചരിത്രം


ഐതിഹ്യപ്രകാരം ഏറെ പഴക്കമുണ്ടെങ്കിലും ചെങ്ങന്നൂർ ശിവ ക്ഷേത്രത്തിന് ചരിത്രപരമായി നോക്കുമ്പോൾ പഴക്കം കുറവാണ്. ഊർവ്വരതയുടെ പ്രതീകമായ മാതൃഭഗവതിയെ, കണ്ണകി സങ്കൽപ്പത്തെ വളരെക്കാലം മുൻപേ ഇവിടെ ആരാധന നടത്തിയിരുന്നു. പിന്നീട് വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാടവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു. പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തിനശിച്ചുപോവുകയും, അതിനുശേഷം തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗദ്ഭരുടെ നിരീക്ഷണത്തിൽ ക്ഷേത്രം പുനരുദ്ധരിയ്ക്കപ്പെടുകയും ചെയ്തു. തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇത് നടന്നത്. ചെങ്ങന്നൂർ മതിൽക്കകത്തെ പണി എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും അതിനെ തുടർന്ന് വളരെയേറെ വർഷങ്ങൾ നീണ്ടുപോകുകയും ചെയ്തു ക്ഷേത്രനിർമ്മാണം. അന്നു കത്തിനശിച്ച ക്ഷേത്ര സമുച്ചയങ്ങൾ മിക്കതും പുനഃനിർമ്മിച്ചെങ്കിലും പെരുന്തച്ചൻ ഉണ്ടാക്കിയ അണ്ഡാകൃതിയിലുള്ള (ദീർഘഗോളം) കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല.അതുണ്ടാക്കാൻ ആരും ശ്രമം നടത്തിയിട്ടില്ല.


ചെങ്ങന്നൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പമ്പാനദിയുടെ പടിഞ്ഞാറേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം.


ശബരിമലയിൽ നിന്നൊഴുകിവരുന്ന പമ്പാനദി, ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ വടക്കുകിഴക്കുമാറി ഒഴുകുന്നു. പമ്പാനദിയിലുള്ള മിത്രപ്പുഴക്കടവിലാണ് ഉത്സവാവസാനം ഭഗവാന്റെയും തൃപ്പൂത്തുകാലത്ത് ഭഗവതിയുടെയും ആറാട്ടുകൾ നടത്തുന്നത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവക്ഷേത്രം ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇവിടെ തൊഴുതുവേണം പ്രധാന ക്ഷേത്രത്തിൽ ദർശനം നടത്താൻ എന്നാണ് ചിട്ട. സാമാന്യം വലിയ വട്ടശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുന്നത്തപ്പൻ കുടികൊള്ളുന്നു. കിഴക്കുഭാഗത്ത് ക്ഷേത്രത്തിന് അഭിമുഖമായി ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്. ഇത് താരതമ്യേന പുതിയതാണ്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തടുക്കാനാണ് ഇവിടെ ആഞ്ജനേയനെ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.


ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം മുന്നൂറു വർഷം മുമ്പുണ്ടായ അഗ്നിബാധയിൽ നശിച്ചുപോയിട്ടുള്ളതും, ഉദേശം 80 വർഷങ്ങൾക്കു മുൻപ് പുതുക്കി പണിതതും ആണ് . മൂന്നുനിലകളോടുകൂടിയ ഈ ഗോപുരം കേരളീയശൈലിയിൽ നിർമ്മിച്ച ഏറ്റവും വലിയ ക്ഷേത്രഗോപുരമാണ്. മറ്റ് മൂന്നുദിക്കുകളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോപുരങ്ങളാണ്. കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം ആനക്കൊട്ടിലിലെത്തുന്നു. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. അഞ്ച് ആനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭജന, നാമജപം തുടങ്ങിയവ നടത്തുന്നതും ഇവിടെയാണ്. ആനക്കൊട്ടിലിനപ്പുറമാണ് കത്തിനശിച്ച കൂത്തമ്പലതിന്റെ തറ സ്ഥിതിചെയ്യുന്നത്. ഈ തറയിൽ ഭഗവദ്വാഹനമായ നന്ദിയുടെ ചെറിയൊരു ശിലാവിഗ്രഹമുണ്ട്. ഭക്തർ നന്ദിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ഇതിനപ്പുറത്താണ് നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം നൂറടി ഉയരം വരുന്ന ഈ കൊടിമരം, ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അസാമാന്യ വലിപ്പമുള്ള ബലിക്കല്ലാണിവിടെ. അതിനാൽ, പുറത്തുനിന്നുനോക്കിയാൽ ശിവലിംഗം കാണാൻ കഴിയില്ല. ശീവേലിസമയത്ത് വലിയ ബലിക്കല്ലിലാണ് അവസാനം ബലിതൂകുന്നത്. ഏണിചാരിനിന്നാണ് ബലിതൂകുന്നത്.


ഏകദേശം പത്തേക്കർ വിസ്തീർണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ചെങ്ങന്നൂർ ക്ഷേത്രമതിലകം. നിരവധി മരങ്ങൾ ക്ഷേത്രത്തിന്റെ പല ഭാഗത്തായി തഴച്ചുവളരന്നുണ്ട്. തെക്കുപടിഞ്ഞാറേ മൂലയിൽ ഭക്തജനങ്ങൾ ചേർന്ന് നക്ഷത്രവനം ഒരുക്കിയിട്ടുണ്ട്. ഭാരതീയ ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾക്കും മൃഗം, പക്ഷി, വൃക്ഷം എന്നിവ പറയുന്നുണ്ട് 27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളും ഇവിടെ തഴച്ചുവളരുന്നുണ്ട്. അവ ക്ഷേത്രത്തിന് ഒരു ആകർഷണം നൽകുന്നു. നക്ഷത്രവൃക്ഷങ്ങൾക്ക് നിത്യവും പൂജകളുണ്ട്. തെക്കുകിഴക്കുഭാഗത്ത് ക്ഷേത്രം വക ഓഡിറ്റോറിയമുണ്ട്. ഇത് തുറന്ന ഓഡിറ്റോറിയമാണ്. വിശേഷദിവസങ്ങളിലും മറ്റും ഇവിടെ പ്രഭാഷണങ്ങളും കലാപരിപാടികളും നടത്തപ്പെടുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയൊരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശനീശ്വരനായ ധർമശാസ്താവ് വാഴുന്നു. ശബരിമലയിലേതുപോലെത്തന്നെയാണ് ഇവിടെയും വിഗ്രഹം. എന്നാൽ ഇവിടെ ശിലാവിഗ്രഹമാണ്. ഒന്നരയടി ഉയരം വരുന്ന ഈ ശ്രീകോവിലിന്റെ മുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശബരിമലയിൽ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ചെങ്ങന്നൂരിൽ, അതുകൊണ്ടുതന്നെ മണ്ഡലകാലത്ത് ധാരാളം ഭക്തർ ദർശനത്തിനെത്താറുണ്ട്. ശബരിമല യാത്രയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നുകൂടിയാണ് ചെങ്ങന്നൂർ ക്ഷേത്രം. ശാസ്താക്ഷേത്രത്തിൽ നിന്ന് അല്പം വടക്കുമാറി മറ്റൊരു ചെറിയ ശ്രീകോവിൽ കാണാം. ഇവിടെയും ശിവപ്രതിഷ്ഠയാണ്. 'നീലഗ്രീവൻ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. പാലാഴിമഥനത്തിനിടയിൽ പൊന്തിവന്ന കാളകൂടവിഷം പാനം ചെയ്തശേഷമുള്ള നീലകണ്ഠന്റെ ഭാവത്തിലാണ് ഈ പ്രതിഷ്ഠ. രണ്ടടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും അർദ്ധപ്രദക്ഷിണമേ വിധിച്ചിട്ടുള്ളൂ. സർവ ദോഷങ്ങളെയും ഈ നീലകണ്ഠൻ ശമിപ്പിക്കും എന്നാണ് വിശ്വാസം.


ദേവീസാന്നിദ്ധ്യത്തോടുകൂടിയ പടിഞ്ഞാറേ നടയിലും വലിയ ആനക്കൊട്ടിൽ കാണാം. കിഴക്കേ നടയിലേതുമായി നോക്കുമ്പോൾ അല്പം വലുപ്പം കുറവാണെങ്കിലും പ്രധാനപ്പെട്ട പല ചടങ്ങുകളും ദേവിയ്ക്കുമുന്നിലാണ് നടത്താറുള്ളത്. ചോറൂൺ, വിവാഹം തുടങ്ങിയവ അവയിൽ പെടുന്നു. പടിഞ്ഞാറേ ഗോപുരത്തിന് പുറത്ത് തെക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശ്രീകൃഷ്ണഭഗവാന്റെ ക്ഷേത്രവും ഗംഗാദേവിക്ഷേത്രവും ജടാവരി എന്ന് പേരുള്ള ചെറിയ ഒരു കുളവുമുണ്ട്. 'തിരുവമ്പാടി ക്ഷേത്രം' എന്നാണ് ഈ ശ്രീകൃഷ്ണക്ഷേത്രം അറിയപ്പെടുന്നത്. അത്യുഗ്രമൂർത്തിയായ തൃച്ചെങ്ങന്നൂരപ്പന്റെ കോപം തണുപിയ്ക്കാനാണ് ഈ പ്രതിഷ്ഠയെന്നും അതല്ല ശൈവ-വൈഷ്ണവ സൗഹൃദപ്രതീകമാണെന്നും വിശ്വസിച്ചുവരുന്നു. ഗംഗാദേവിയുടെ സാന്നിദ്ധ്യം ഒരു കുളത്തിന്റെ രൂപത്തിലാണ്. കാലിക്കോലും ഓടക്കുഴലുമേന്തിയ ശ്രീകൃഷ്ണഭഗവാനാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കിഴക്കോട്ട് ദർശനം.


വടക്കുപടിഞ്ഞാറേമൂലയിൽ ഒരു ആൽത്തറയിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്ന പ്രതിഷ്ഠയാണിത്. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും ഇവിടെ വിശേഷമാണ്. ഇവിടെനിന്ന് അല്പം മാറിയാണ് ശിവന്റെ മറ്റൊരു ഭാവമായ സ്ഥലീശന്റെ ശ്രീകോവിൽ. സ്ഥലീശനെ തൊഴുന്ന ഭക്തർ അവിടെനിന്ന് വടക്കോട്ട് തിരിഞ്ഞുനിന്ന് തളിപ്പറമ്പ് രാജരാജേശ്വരനെ വന്ദിയ്ക്കുന്നു. തുടർന്ന് പ്രദക്ഷിണം തുടരുമ്പോൾ സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിൽ കാണാം. താരതമ്യേന അടുത്തകാലത്താണ് ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്. എങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ ക്ഷേത്രം ശ്രദ്ധേയമായിട്ടുണ്ട്. ദേവസേനാപതിയും ശിവപുത്രനുമായ സുബ്രഹ്മണ്യൻ കിഴക്കോട്ട് ദർശനമായി വാഴുന്നു. വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന സുബ്രഹ്മണ്യൻ, ഇടതുകൈ ചുമലിൽ കൊത്തിവച്ചിരിയ്ക്കുന്നു. വലതുചുമലിൽ വേലുണ്ട്. സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്ന് അല്പം മാറിയാണ് ക്ഷേത്രത്തിലെ വടക്കേ ഗോപുരം. ഇതിലൂടെ ഇറങ്ങിയാൽ ക്ഷേത്രക്കുളത്തിലെത്താം. 'ശക്തികുണ്ഡതീർത്ഥം' എന്നറിയപ്പെടുന്ന അതിവിശാലമായ ഈ കുളം, അഗസ്ത്യ മഹർഷിയുടെ ഹോമകുണ്ഡമായിരുന്നെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഒരിയ്ക്കൽ ക്ഷേത്രക്കുളം വൃത്തിയാക്കുന്നതിനിടയിൽ ഒരു ഭാഗത്ത് ഹോമകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഇതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. ഈ കുളം 2017-ലാണ് പുനരുദ്ധരിച്ചത്. ഇവിടെയാണ് ആർത്തവ, ഗർഭപാത്ര, ഉദരസംബന്ധമായ രോഗദുരിതങ്ങൾ കൊണ്ട് വലയുന്നവർ മീനൂട്ട് നടത്തുന്നത്. വടക്കേ ഗോപുരത്തിന്റെ കിഴക്കുഭാഗത്ത് ഊട്ടുപുര. സാമാന്യം വലിപ്പമുള്ള ഊട്ടുപുരയാണിത്. വിശേഷദിവസങ്ങളിൽ ഇവിടെ അന്നദാനം നടത്തിവരുന്നു.


ശ്രീകോവിൽ


ഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടത്തേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഒരു നിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. 150 അടിയോളം ചുറ്റളവുണ്ട് ഈ ശ്രീകോവിലിന്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ സ്വയംഭൂലിംഗവും തൊട്ടപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായി ദേവീപ്രതിഷ്ഠയുമാണ്. ശിവന്റെ ഗർഭഗൃഹം മൂന്ന് മുറികൾക്കുള്ളിലാണ്. ആദ്യത്തെ മുറി ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടുള്ള മൂത്തത് പോലുള്ള പരിചാരകർക്കാണ്. മറ്റ് രണ്ടിടത്തും ശാന്തിക്കാർ മാത്രമേ കയറാവൂ. മൂന്നുമുറികൾക്കും നല്ല വലിപ്പമുണ്ട്. ശിവലിംഗത്തിന് ഏകദേശം മൂന്നടി ഉയരം കാണും. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടന്നിട്ടില്ല. ദേവീപ്രതിഷ്ഠ പഞ്ചലോഹനിർമ്മിതമാണ്. മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. രണ്ട് കൈകളേയുള്ളൂ. അവയിൽ വരദാഭയമുദ്രകൾ ധരിച്ചിരിയ്ക്കുന്നു. രണ്ടിടത്തും ഒരേ മേൽശാന്തി തന്നെയാണ് പൂജ നടത്തുന്നത്. ഈ ശ്രീകോവിൽ പെരുന്തച്ചൻ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ നടന്ന അഗ്നിബാധയിൽ നശിയ്ക്കാതെ അവശേഷിച്ചത് ഈ ശ്രീകോവിൽ മാത്രമാണ്. ശ്രീകോവിലിൽ ചളിയിട്ട് നിറച്ചതുകൊണ്ടാണത്രേ ഇത്.


ശ്രീകോവിലിന്റെ പുറംചുവരുകൾ ദാരുശില്പങ്ങളാൽ അലംകൃതമാണ്. ശിവകഥകൾ, ശ്രീകൃഷ്ണലീല, ദശാവതാരം തുടങ്ങിയവ അവയിൽ പ്രധാനമാണ്. തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകളുണ്ട്. താരതമ്യേന ചെറിയവയാണ് രണ്ട് പ്രതിഷ്ഠകളും. വടക്കുവശത്ത്, വ്യാളീമുഖത്തോടെ മനോഹരമാക്കിയ ഓവ് നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ, ഓവിനപ്പുറം പ്രദക്ഷിണം പാടില്ല.


നാലമ്പലം


ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശന കവാടത്തിന് ഇരുവശവുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് ഹോമങ്ങൾ നടക്കുന്നത്. വടക്കേ വാതിൽമാടം വാദ്യമേളങ്ങൾക്കും നാമജപത്തിനും വിശ്രമത്തിനുമായി ഉപയോഗിയ്ക്കുന്നു. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. നിവേദ്യസമയത്ത് ഇവിടെ നിന്ന് അപ്പത്തിന്റെയും പായസത്തിന്റെയും മണമടിയ്ക്കുന്നത് പതിവാണ്. വടക്കുപടിഞ്ഞാറുഭാഗത്ത് ഒരു മുറിയിൽ ശിവഭൃത്യനായ ചണ്ഡികേശ്വരന്റെ പ്രതിഷ്ഠയുണ്ട്. ഇതിനടുത്തുള്ള ഒരു മുറിയിലാണ് തൃപ്പൂത്തുകാലത്ത് ദേവീപൂജ നടക്കുന്നത്.


നമസ്കാരമണ്ഡപങ്ങൾ


നാലമ്പലത്തിനകത്ത് ശിവന്റെ നടയിലും ഭഗവതിയുടെ നടയിലും നമസ്കാരമണ്ഡപങ്ങൾ കാണാം. രണ്ടും ചതുരാകൃതിയിൽ പണികഴിപ്പിച്ചതും ചെമ്പുമേഞ്ഞ മേൽക്കൂരയോടുകൂടിയതുമാണ്. ഇവയിൽ കിഴക്കേ നടയിലെ നമസ്കാരമണ്ഡപമാണ് വലുത്. അസാമാന്യ വലിപ്പമുള്ള ഈ മണ്ഡപത്തിൽ ഏകദേശം ഇരുപതിലധികം തൂണുകൾ കാണാം. ഇവയിലെല്ലാം ശില്പരൂപങ്ങൾ ദൃശ്യവിസ്മയം തീർക്കുന്നു. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ കിഴക്കേയറ്റത്ത് ഭഗവദ്വാഹനമായ നന്ദിയുടെ ഒരു ശില്പമുണ്ട്. ഏകദേശം ആയിരത്തിയൊന്ന് കലശം വരെ വച്ചുപൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. അത്രയും വലുതാണ് ഈ മണ്ഡപം. എന്നാൽ, പടിഞ്ഞാറേ നടയിലെ മണ്ഡപം ചെറുതും ശില്പകലാനിർമ്മിതികളില്ലാത്തതുമാകുന്നു.


ദേവതാ സങ്കല്പം


തൃച്ചെങ്ങന്നൂരപ്പൻ (പരമശിവൻ)


ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും ഭഗവാന്റെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. മഹാദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്. ഇവിടുത്തെ ശിവനെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്. ധാര, ചതുഃശതം, അപ്പം, അട, ഉമാമഹേശ്വരപൂജ എന്നിവയാണ് തൃച്ചെങ്ങന്നൂരപ്പന്റെ പ്രധാന വഴിപാടുകൾ.


തൃച്ചെങ്ങന്നൂരമ്മ (ഭഗവതി)


പശ്ചിമദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ഭഗവാന് പുറകിലായി പരാശക്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീപാർവ്വതീയെന്നാണ് അറിയപ്പെടുന്നതെങ്കിലും സ്വയംവര പർവതിയായും, ദക്ഷപുത്രിയായ സതിയായും, മഹാകാളിയായും സങ്കല്പമുണ്ട്. ഭഗവതിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയും മംഗല്യവരദായിനിയുമാണ്. ആദിപരാശക്തിയായ ചെങ്ങന്നൂരമ്മയ്ക്ക് പട്ടും താലിയും ചാർത്തുന്നതും മഞ്ഞൾപ്പൊടി കൊണ്ട് അഭിഷേകം നടത്തുന്നതും മീനൂട്ട് നടത്തുന്നതും അതിവിശേഷമാണ്. എങ്കിലും തൃപ്പൂത്തുകാലത്ത് നടത്തപ്പെടുന്ന ഹരിദ്രാപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇത് മറ്റൊരു ക്ഷേത്രത്തിലും നടത്താത്ത വഴിപാടായതിനാൽ ഇതിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. നെയ്പായസം, ലളിതാസഹസ്രനാമാർച്ചന, കുങ്കുമാർച്ചന തുടങ്ങിയവയാണ് ദേവിയുടെ മറ്റ് വഴിപാടുകൾ.


ഉപദേവപ്രതിഷ്ഠകൾ


ഗണപതി


കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്ന വിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ടാകും. ഏതൊരു കർമ്മവും തടസ്സങ്ങളില്ലാതെ തീരാൻ ഗണപതിപൂജയോടെയാണ് ഹിന്ദുക്കൾ തുടങ്ങുന്നത്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കുവശത്ത് കിഴക്കോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.


ദക്ഷിണാമൂർത്തി


ഹൈന്ദവവിശ്വാസപ്രകാരം ശിവന്റെ ധ്യാനരൂപത്തിലുള്ള ഭാവമാണ് ദക്ഷിണാമൂർത്തി. സതീദേവിയുടെ ദേഹത്യാഗത്തിനുശേഷം കഠിനതപസ്സനുഷ്ഠിയ്ക്കുകയായിരുന്ന ഭഗവാൻ, തന്റെ മുന്നിൽ ആഗ്രഹമുണർത്തിച്ച സനകാദിമുനികൾക്കുമുന്നിൽ ചിന്മുദ്രയോടെ അവതരിച്ചുവെന്നും അതിലൂടെ അവർക്ക് ജ്ഞാനോപദേശം കൊടുത്തെന്നും കഥയുണ്ട്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഗണപതിയോടൊപ്പം തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തിപ്രതിഷ്ഠ. ഇവിടെ തൊഴുന്നത് വിദ്യാഭിവൃദ്ധിയ്ക്ക് നല്ലതാണെന്ന് വിശ്വസിച്ചുവരുന്നു. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും നടത്തപ്പെടുന്നുണ്ട്.


ചണ്ഡികേശ്വരൻ

നീലഗ്രീവൻ

സ്ഥലീശൻ

അയ്യപ്പൻ

സുബ്രഹ്മണ്യൻ

ശ്രീകൃഷ്ണൻ

ഗംഗാദേവി

ഹനുമാൻ

നാഗദൈവങ്ങൾ


തിരുവുത്സവം


ധനുമാസത്തിലെ തിരുവാതിരയിൽ കൊടിയേറി മകരമാസത്തിലെ തിരുവാതിരയിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഇവിടെ. പണ്ട് വേറെയും ചില ക്ഷേത്രങ്ങളിൽ 28 ദിവസം ഉത്സവം ഉണ്ടായിരുന്നു. ഇന്ന് ചെങ്ങന്നൂരിൽ മാത്രമാണ് 28 ദിവസം ഉത്സവമുള്ളത്. 28 ദിവസവും ഗംഭീര ആഘോഷപരിപാടികളുണ്ടാകും. പമ്പാനദിയിലാണ് ആറാട്ട്.


ശിവരാത്രി


കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളാണ് ശിവരാത്രിയായി ആചരിച്ചുവരുന്നത്. ശിവരാത്രി നാളിൽ കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിന്നും എത്തുന്ന അരയ സമുദായത്തിൽ പെട്ടവർ ചെങ്ങന്നൂർ ദേവിയുടെ പിതൃസ്ഥാനീയരായി മഹാദേവന് പരിശപണം നൽകുന്ന ചടങ്ങ് ഇവിടുത്തെ പ്രധാന വിശേഷമാണ്. ഇത് സംബന്ധിച്ചു കേട്ടുവരുന്ന ഐതിഹ്യം പണ്ടുകാലത്ത് ക്ഷേത്രത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ദേവിപ്രതിഷ്ഠ ഉരുകി പോകുകയുണ്ടായി.തുടർന്ന് പല മൂശാരിമാരും പഞ്ചലോഹത്തിൽ പഴയതുപോലെയുള്ള രൂപം ഉണ്ടാക്കുവാൻ ശ്രമിച്ചെങ്കിലും മുൻപുണ്ടായിരുന്ന പോലത്തെ വിഗ്രഹം ഉണ്ടാക്കുവാൻ സാധിച്ചില്ല. തുടർന്ന് നാടുവാഴി തമ്പുരാന് സ്വപ്ന ദർശനമായി താളിയോലകൾ പരിശോദിക്കുവാൻ അരുളിപ്പാട് ഉണ്ടാകുകയും അങ്ങനെ താളിയോല പരിശോധിക്കവേ പെരുംതച്ചൻ എഴുതിയ ഓല ലഭിക്കുകയും ചെയ്തു. അതിൽ ജ്ഞാനിയായ പെരുംതച്ചൻ ഇങ്ങനെ കുറിച്ചിരുന്നു. ഒരിക്കൽ അഗ്നിബാധയാൽ ക്ഷേത്രം നശിക്കുകയും ദേവിപ്രതിഷ്ഠ ഉരുകിപോകുകയും ചെയ്യും, ആയതിനാൽ ദേവിയുടെ മറ്റൊരു പഞ്ചലോഹ വിഗ്രഹം പമ്പാനദിയിലെ പാറക്കടവിന് സമീപമുള്ള കയത്തിൽ നിക്ഷേപിക്കുന്നു എന്ന്. തുടർന്ന് നാട്ടുകാർ കയത്തിൽ മുങ്ങി നോക്കിയെങ്കിലും വിഗ്രഹം ലഭിച്ചില്ല. ആ സമയത്ത് മത്സ്യബന്ധനതിനായി എത്തിയ ആലപ്പാട്ട് അരയന്മാർ ഈ കയത്തിൽ മുങ്ങുകയും വിഗ്രഹം കണ്ടെടുക്കയും ഈ വിഗ്രഹവുമായി ക്ഷേത്രത്തിൽ എത്തുകയും ചെയ്തു. അന്നെദിവസം ശിവരാത്രി ആയതിനാലും; മഹാദേവനു തന്റെ ദേവിയെ അരയന്മാർ നൽകുകയും ചെയ്തതിനാൽ അവർ വർഷംതോറും ശിവരാത്രി നാളിൽ പിതൃസ്ഥാനീയരായി ക്ഷേതതിലെത്തി ദേവന് പരിശപണം നൽകുന്നു. "പരിശം വയ്പ്പ്" എന്നാണു ഈ ചടങ്ങ് അറിയപ്പെടുന്നത്.


തൃപ്പൂത്താറാട്ട്


ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ പ്രസിദ്ധമാണ്‌..... ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂർവ ചടങ്ങാണ്‌.,. ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌..,. പൂജാരി നിർമ്മാല്യം മാറ്റുന്ന അവസരത്തിൽ ഉടയാടയിൽ രജസ്വലയായതിന്റെ പാടുകണ്ടാൽ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. ഭഗവതീ ചൈതന്യത്തെ ബലിബിംബത്തിലേക്ക്‌ മാറ്റിയിരുത്തുന്നു. നാലാംദിവസം രാവിലെ ദേവിയെ ചെങ്ങന്നൂർ പമ്പാനദിക്കരയിലെ മിത്രപ്പുഴക്കടവിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളിക്കുന്നു. തുടർന്ന് പമ്പാനദിയിലെ കുളിപ്പുരയിൽ ദേവിയെ എഴുന്നെള്ളിച്ചിരിത്തുകയും, ആർഭാടപൂർവ്വമായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. 


കടപ്പാട് 

താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രം ,കോഴിക്കോട് ജില്ല

 


താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രം 

======================================



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്തിൽ .കോഴിക്കോട് വയനാട് റൂട്ടിൽ .രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും ഭഗവതിയും  വിഷ്ണു കിഴക്കോട്ടും ഭഗവതി  വടക്കോട്ടും ദര്ശനം  മൂന്ന് നേരം പൂജയുണ്ട് തന്ത്രി പാടേരി . ഉപദേവതാ ശ്രീകൃഷ്ണൻ അയ്യപ്പൻ, വേട്ടക്കാരൻ കാണിയ്ക്ക കരുമകൻ .ഗണപതി കൂടാതെ പഴശിയുടെ സേനാനായകൻ  പയ്യമ്പള്ളി ചന്ദു .ചന്ദുവിന്‌ സംക്രമ നാളിൽ നേദ്യമുണ്ട് .കോട്ടയം രാജാവിന് താമരശ്ശേരി കോട്ട യും ക്ഷേത്രവും ഉൾപ്പടെ  പിടിച്ചെടുത്തുകൊണ്ടു നൽകിയത് പയ്യമ്പള്ളി ചന്ദുവിന്റെ നേതൃത്വത്തിലാണ്  എന്ന് പഴമ. .യുദ്ധത്തിൽ തോറ്റ ശത്രുക്കൾ കിണറ്റിൽ ഒളിച്ചിരുന്ന് ചന്ദുവിനെ വേടി  വച്ച് കൊന്നു.അതല്ല ചന്ദു സ്വയം വെടി വച്ച് മരിച്ചതാണെന്നും  ഉറുമി ക്ഷേത്രത്തിന്റെ ചിറയിലെറിഞ്ഞു എന്നും ഐതിഹ്യമുണ്ട്  അക്കാലത്തു ഇത് നമ്പൂതിരിമാരുടെ വിഷ്ണു ക്ഷേത്രമായിരുന്നു .ഈ സംഭവങ്ങൾക്ക് ശേഷം കോട്ടയം രാജവംശത്തിന്റെ  ഉപാസനാമൂർത്തിയായ പോർക്കിലി ഭഗവതിയെ ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു  അന്ന് മുതലാണ് ഇവിടെ രണ്ടു പ്രധാന മൂർത്തികൾ  കൂടാതെ ചന്ദുവിനെയും ഇരുത്തി കുംഭത്തിലെ തിരുവാതിര മുതൽ ആയില്യം വരെ  ഉത്സവം ഭഗവതിയ്ക്കു പാട്ടും ഉണ്ട് .കോട്ടയം രാജവംശത്തിന്റെ ക്ഷേത്രമായിരുന്നു  ഇപ്പോൾ കമ്മിറ്റി 

തളം പിള്ളർക്കാട് ക്ഷേത്രം , ആലപ്പുഴ ജില്ലയിൽ വെണ്മണി

 


തളം പിള്ളർക്കാട് ക്ഷേത്രം ആലപ്പുഴ ജില്ലയിൽ വെണ്മണി


ആലപ്പുഴ ജില്ലയിൽ വെണ്മണി പഞ്ചായത്തിൽ പന്തളം ചെങ്ങനൂർ റൂട്ടിലെ കുളനടയിൽ നിന്നും 8 കിലോമീറ്റര് അകലെ. പ്രധാനമൂർത്തി വിഷ്ണു. പടിഞ്ഞാട്ടു  ദര്ശനം രണ്ടു നേരം  പൂജയുണ്ട്  ഉപദേവതമാർ ഇല്ല. നേരത്തെ ഉത്സവം ഉണ്ടായിരുന്നു. പന്തളം കോവിലകത്തെ കുട്ടികൾ കളിച്ചു നടക്കുമ്പോൾ കിട്ടിയ വിഗ്രഹം  എന്ന് പുരാവൃത്തം പന്തളം കോവിലകം വക ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ്. ഇതിനടുത്തതാണ് തളത്തിൽ ഭഗവതി ക്ഷേത്രവും. പന്തളം കോവിലകത്തിന്റെ ഇവിടെയുണ്ടായിരുന്ന ശാഖയുടെ നാലുകെട്ടിനകത്തെ ദേവി ക്ഷേത്രമായിരുന്നു തളത്തിൽ ഭഗവതി കുളനടയിൽ നിന്നും കിഴക്കു ഭാഗത്ത് പനങ്ങാട് പുലിക്കുന്നിൽ ധർമ്മ ശാസ്താ  ക്ഷേത്രവുമുണ്ട്  ഇവിടെ പ്രധാന മൂർത്തി ശിവനാണെങ്കിലും ശാസ്താവിനു പ്രാധാന്യം .കിഴക്കോട്ടു ദര്ശനം ഇത് നാല് വീട്ടിൽകുറുപ്പന്മാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി അയ്യപ്പൻ പുലികളെ ഈ പാറയുടെ മുകളിൽ കൊണ്ട് വന്നു വിട്ടു എന്ന് ഐതിഹ്യം  ഈ ക്ഷേത്രം പത്തനം തിട്ട ജില്ലയിലാണ് 


2020, നവംബർ 3, ചൊവ്വാഴ്ച

കണ്ടനകം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം മലപ്പുറം ജില്ല

 



കണ്ടനകം  വേട്ടയ്ക്കൊരുമകൻ ക്ഷേത്രം 

============================================================

മലപ്പുറം ജില്ലയിലെ കണ്ടനകത്ത്  തവനൂർ പഞ്ചായത്തിൽ എടപ്പാൾ കുറ്റിപ്പുറം റൂട്ടിൽ  ,എടപ്പാൾ കെ.എസ്സ് .ആർ  ടി സി  വർക്ക് ഷോപ്പിനു  എതിർ  വശത്ത്  സ്ഥിതിചെയ്യുന്നു . പ്രധാന മൂർത്തി വേട്ടയ്ക്കൊരുമകൻ വിഗ്രഹമല്ല .ലിംഗം പോലെയുള്ള ശിലയാണ് .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി കാലടി ഉപദേവത  പൂര്ണപുഷ്കലാ സമേതനായ അയ്യപ്പൻ. മകരത്തിലെ ഒരു മുപ്പെട്ടു ശനിയാഴ്ച പാട്ടും താലപ്പൊലിയും ടിപ്പുവിനോട് പടയോട്ടക്കാലത്ത്  ആക്രമിയ്ക്കപ്പെടാത്ത ക്ഷേത്രമാണ് ആക്രമണം തടയാൻ ഒത്താശ ചെയ്തുകൊടുത്ത  എട്ടു മുസ്ലിം വീട്ടുകാരുടെ താമസിയ്ക്കുന്ന സ്ഥലത്തിന്റെ  നികുതി ഇതിനു പരോപകാരമായി  ഈ ദേവസത്തിൽ നിന്നും അടച്ചിരുന്നു .ഈ വീട്ടുകാർക്ക് ഓണപുടവയും കൊടുത്തിരുന്നു എന്ന് പഴ. മാണിയൂർ നമ്പിടിയുടെസമൃദ്ധമായ ക്ഷേത്രം എന്ന് പ്രസിദ്ധി  ഈ ക്ഷേത്രത്തിനായിരുന്നു  ഇപ്പോൾ കമ്മിറ്റി ഭരണം മൂന്നു മുപ്പത്താറായിരം പറ നെല്ലും അതിനനുശ്രതമായ പാട്ടവും ഉണ്ടായിരുന്ന ക്ഷേത്രമാണ് .

2020, ഒക്‌ടോബർ 31, ശനിയാഴ്‌ച

തൃക്കളത്തൂർ ശ്രീരാമക്ഷേത്രം എറണാകുളം ജില്ല

 



തൃക്കളത്തൂർ ശ്രീരാമക്ഷേത്രം എറണാകുളം ജില്ല

=================================================



എറണാകുളം ജില്ലയിലെ മഴുവന്നൂർ പഞ്ചായത്തിൽ  മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിലെ മണ്ണൂർ ജംഗ്ഷനിൽ നിന്നും ഒരുകിലോമീറ്റർ. പ്രധാനമൂർത്തി ശ്രീരാമൻ. നാലടിയൊളം  ഉയരമുള്ള ചതുർബാഹു വിഗ്രഹം .കൈയിൽ കോദണ്ഡം .ശംഖ് , ചക്രം, ഗദ , ഖരവധം കഴിഞ്ഞു സീതാന്വേഷണം സങ്കല്പം. വട്ടശ്രീകോവിൽ കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് .തന്ത്രി പുലിയന്നൂർ  മകരത്തിലെ ചോതി കൊടി കയറി തിരുവോണം ആറാട്ടായി ഉത്സവം ഉപദേവത ദക്ഷിണാമൂർത്തി ,ഗണപതി, ഹനുമാൻ  ഭഗവതി രക്ഷസ്സ്  ശാ സ്താവ്. ശാസ്താവ്.  ക്ഷേത്രകുളത്തിലായിരുന്നു എന്നാണു ഐതിഹ്യം കുളം വറ്റിച്ചപ്പോൾ ഹോമകുണ്ഡം കണ്ടു  എന്നും പഴമ. ഈ കുളത്തിൽ നിന്നും ശ്രീകോവിലിലേക്ക് ഗുഹയുണ്ടെന്നു പുരാവൃത്തം  ഐ ക്ഷേത്രകുളത്തി ലെ ജലം വിഭൂതി പ്രസാദമായി കൊണ്ടുപോകുന്ന ആചാരമുണ്ടായിരുന്നു യാഗം നടത്തുന്നവർ കിഴക്കു ഭാഗത്തുള്ള ആലിന്റെകൊമ്പുകളും കൊണ്ടുപോകും .അഗസ്ത്യ മുനി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം .ചേലാട് എന്ന കുഴിക്കാട് മുല്ലശേരി എന്ന കടമ്പനാൽ ,തേവലക്കാട് ആത്രിശ്ശേരി  ഇല്ലക്കാരുടെ ക്ഷേത്രമാണ് .സേവാസമിതിയുണ്ട് 

2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

വെഞ്ചാമരവും അതിന്റെ പിന്നാമ്പുറങ്ങളും

 




വെഞ്ചാമരവും അതിന്റെ പിന്നാമ്പുറങ്ങളും


==========================================  


ലോകത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരം,അതിന് ഉപയോഗിക്കുന്ന ഒഴിച്ചകൂടാനാകാത്ത ചില സംഗതികൾ,അതിലൊന്ന് ഇവിടെ പറയുന്നത്.

വെഞ്ചാമരം ഒറ്റവാക്കിൽ പറഞ്ഞാൽ കരവിരുതിന്റെ അത്ഭുതം എന്നു തന്നെ പറയാം, അതിനോട് അനുബന്ധിച്ചുള്ള ചില കാര്യങ്ങളും. നമ്മൾ സാധാരണ പൂരം,ഉത്സവങ്ങൾ കാണുമ്പോൾ ചിന്തിക്കാറുണ്ടോ വർണ്ണ വിസ്മയം അല്ലെങ്കിൽ വർണ്ണ കാഴ്ച, അല്ലെങ്കിൽ സ്വർഗ്ഗിയ സുഖം തീർക്കുന്ന ഈ വെഞ്ചാമരത്തിന്റെ പിന്നാമ്പുറ ബുദ്ധിമുട്ടുകൾ,അല്ലെങ്കിൽ എങ്ങനെ ഉണ്ടാക്കുന്നു എന്ന് എത്ര പൂരപ്രമികൾ ചിന്തിച്ചു കാണും.ഇതിന്റെ പിന്നിലെ കഷ്ടപ്പാടുകൾ ചെറുതൊന്നുമല്ല.

പൂ രത്തിന്റെ ആവേശവും ആരവങ്ങളും ആനപ്പുറത്തു ലഹരി വിടർത്തുക വട്ടംചുഴറ്റി വിരിയുന്ന വെഞ്ചാമരങ്ങളിലാണ്. എത്ര ലക്ഷണമൊത്ത തലയെടുപ്പുള്ള ആനയാണെങ്കിലും അവനെ മിനുക്കുന്നതും ഒരുക്കുന്നതും പൂരം വിസ്മയമാക്കുന്നതും ചമയങ്ങളാണ്. അതിൽ മുഖ്യമാണ‌് വെഞ്ചാമരം.


വെഞ്ചാമരമെന്നു കേൾക്കുമ്പോൾ ജോൺസൺ മാഷ് സംഗീതം നൽകി കൈതപ്രം ഗാനരചന നൽകി എം .ജി.ശ്രീകുമാർ  കുടമാറ്റത്തിൽ പാടിയ ഒരു പാട്ടാണ്...വെ ളളി നിലവിൽ വെഞ്ചാമരവും

ആലിലക്കാറ്റിൽ പാൽക്കാവടി

തുയിലുണർത്താൻ സോപാനം

തിടമ്പ് എഴുനെളളാൻ പൊന്നാന

.................................................

കൊടിയേറ്റം കുടമാറ്റം.......എന്നിങ്ങനെ പോകുന്നു....


ആൾപ്പൂരത്തിന്റെ ആവേശവും ആരവങ്ങളും ആനപ്പുറത്തു ലഹരി വിടർത്തുക വട്ടംചുഴറ്റി വിരിയുന്ന വെഞ്ചാമരങ്ങളിലാണ്. എത്ര ലക്ഷണമൊത്ത തലയെടുപ്പുള്ള ആനയാണെങ്കിലും അവനെ മിനുക്കുന്നതും ഒരുക്കുന്നതും പൂരം വിസ്മയമാക്കുന്നതും ചമയങ്ങളാണ്. അതിൽ മുഖ്യമാണ‌് വെഞ്ചാമരം.

വെളുത്ത ചമരിമാനിന്‍റെ വാലുകൊണ്ട് ഉണ്ടാക്കിയ അലങ്കാര വിശറിആണ് വെഞ്ചാമരമായി ഉപയോഗിക്കുന്നത്.ശരിക്കും പറഞ്ഞാൽ ആനകാഴ്ചകളിലെ ഒരു അത്ഭുതം തന്നെയാണ്.മനസ്സിനെയും കണ്ണിനെയും ഒരേ സമയം ആന്ദലഹരിയിലാറാടിക്കുന്ന ഈ ആകാശ വിസ്മയം വർണ്ണിക്കാൻ പറ്റുന്നതിനുമപ്പുറത്താണ്.


ക്ഷേത്രോത്സവങ്ങളിൽഉപയോഗിച്ചുവരുന്ന ഒരു അലങ്കാരസാമഗ്രിയാണു് വെൺചാമരം (വെഞ്ചാമരം). പ്രധാനമായും ആനയെഴുന്നള്ളിപ്പിനാണ് ഇത് അവിഭാജ്യഘടകമായി ഉപയോഗിക്കുന്നത്. ചമരിമാനിന്റെ രോമം കൊണ്ടാണു് വെൺചാമരം നിർമ്മിച്ചിരുന്നതു്. ഹിമപ്രദേശങ്ങളിൽ വളരുന്ന ജീവിയാണ് ചമരിമാൻ അഥവാ യാക്ക്. സാധാരണയായി ഹിമാലയത്തിൽ നിന്നാണ് ഇവയുടെ രോമം കേരളത്തിലെ ഉത്സവങ്ങൾക്ക് കൊണ്ടുവരുന്നത്. അപൂർവമായ ചെമരി രോമം കൊണ്ടുണ്ടാക്കുന്നതിനാൽ വെൺചാമരങ്ങൾക്ക് വൻവിലയാണുള്ളത്. അതിനാൽത്തന്നെ ഉത്സവങ്ങൾക്ക് ഇവ വാടകയ്ക്കെടുക്കുകയാണ് പതിവ്. എന്നാൽ തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന വെൺചാമരങ്ങൾ ഓരോ വർഷവും ഉണ്ടാക്കുന്നവയാണ്. പാറമേക്കാവ്, തിരുവബാടി ദേവസ്യങ്ങളുടെ അണിയറയിൽ പൂരത്തിന് മാസങ്ങൾക്കു മുന്പേ വെഞ്ചാമരങ്ങളുടെ നിർമ്മാണം തുടങ്ങാറുണ്ട്. വൃത്തിയായി ഒതുക്കിക്കെട്ടിയ വെളുത്തു മൃദുലമായ ഒരു കെട്ട് ചമരിരോമമാണു് ഏകദേശം ഒരു കിലോഗ്രാമിൽ താഴെ മാത്രം വരുന്ന വെൺചാമരം. ലോഹംകൊണ്ടുണ്ടാക്കിയ കൈപ്പിടിയ്ക്ക് ഏകദേശം ഒരടി നീളമുണ്ടായിരിക്കും.


പൂരങ്ങളിൽ എഴുന്നള്ളിക്കുന്ന ഓരോ ആനകളുടേയും പുറത്ത് ഒരു ജോടി വെഞ്ചാമരവും ഒരു ജോടി ആലവട്ടവും ഒരു കുടയും പതിവുണ്ടു്. ഇവ ഓരോ ഇനവും കൈകാര്യം ചെയ്യുവാൻ ഓരോ ആളുകൾ ആനപ്പുറത്ത് ഇരിയ്ക്കണം. (ഇതിനു പുറമേ തിടമ്പേറ്റിയ ആനയ്ക്ക് തിടമ്പ്(കോലം) പിടിക്കുവാൻ ഒരാൾ കൂടി ഉണ്ടാവും.) ഇതിൽ ഏറ്റവും പിന്നിലാണു് വെൺചാമരത്തിന്റെ സ്ഥാനം. വാദ്യമേളം കാലം (താളം) മാറി കൊട്ടിക്കയറുമ്പോൾ അതിനൊപ്പം ഈ ആളുകളും ആലവട്ടവും വെൺചാമരവും തലയ്ക്കുമീതെ ഉയർത്തിപ്പിടിച്ച് നിൽക്കുന്നു. നിശ്ചലമായി ഉയർത്തിനിൽക്കുന്ന ആലവട്ടങ്ങളിൽനിന്നു വ്യത്യസ്തമായി വെൺചാമരങ്ങൾ രണ്ടു കയ്യുകളുമുയർത്തി നീട്ടി വീശുന്നു.


വർഷങ്ങളായി തിരുവമ്പാടിക്ക‌് വെഞ്ചാമരമൊരുക്കുന്നത് കണിമംഗലം കടവത്ത് ചന്ദ്രനാണ‌്. മകൻ കൊച്ചിൻ ദേവസ്വം ബോർഡ‌് ജീവനക്കാരൻ സുജിത്തും അച്ഛനെ സഹായിക്കാനുണ്ട‌്. കാത്തലിക് സിറിയൻ ബാങ്കിൽനിന്ന് വിരമിച്ച ചന്ദ്രൻ പതിനേഴ് വർഷമായി തിരുവമ്പാടിക്കാരുടെ ചുമതലക്കാരനാണ്. 1976 മുതൽ ഈ രംഗത്തുണ്ട്.വെഞ്ചാമരമൊരുക്കുന്ന യാക്കിന്റെ രോമത്തിന്റെ വില കിലോ ആറായിരം രൂപയാണ‌്. മൈസൂരുവിൽ നിന്നും ചെന്നൈയിൽ നിന്നുമായി ഏജന്റുമാരാണ‌് എത്തിക്കുക. വാല് കനംകൂടിയാൽ രോമംകുറയും. അത്നോക്കി വാങ്ങണം. തൂവെള്ള നിറമുള്ള വാലിനാണ‌് ഡിമാൻഡ‌്. വാലടക്കമാണ് കച്ചവടം. ജടയും അഴുക്കും കളഞ്ഞ് ചീകി മിനുസം വരുത്തി ചരടിൽ മെടയണം. മൂന്നുദിവസംകൊണ്ട് ഒരുസെറ്റ് വെഞ്ചാമരം തീരും. ഒരു വെഞ്ചാമരത്തിന‌് മൂന്ന‌് കിലോ രോമം വേണ്ടിവരും. യാക്കിന്റെ രണ്ട‌് വാല‌്. 15 ആനകൾക്കായുള്ള 30 വെഞ്ചാമരങ്ങൾക്ക് 90 കിലോ യാക്ക‌് രോമം വേണം. ഒമ്പതുമുഴം, എട്ടുമുഴം, അഞ്ചുമുഴം എന്നിങ്ങനെയാണ് വെഞ്ചാമരക്കണക്ക്. ചെറു പൂരങ്ങൾക്ക് അഞ്ച‌് മുഴം ധാരാളം. തൃശൂർ പൂരമാവുമ്പോൾ ഒമ്പതു മുഴമാണ് തോത്. ഒരു വെഞ്ചാമരത്തിന‌് 30,000 അതിൽ കുറച്ചു കൂടുതലോ രൂപ വില വരും. പാരമ്പര്യം വിട്ട് വെഞ്ചാമരം സ്വീകരിക്കാൻ ആളുകൾ തയ്യാറല്ല. ഒരിക്കൽ പ്ലസ്റ്റിക് നാരുകൊണ്ട് തീർത്ത വെഞ്ചാമരവും നിറങ്ങൾ ചേർത്ത് മാറ്റുകൂട്ടിയ വെഞ്ചാമരവും പരീക്ഷിച്ചതാണ്. വെഞ്ചാമരം കാറ്റിൽ ആലോലമാടി വിരിയുന്നതാണ് ഉത്സവങ്ങളുടെ നീലാകാശത്തിന് അരികും അലുക്കും ചേർത്ത് ഭംഗിയേകുക. യാക്കിന്റെ രോമത്തിലെ ജടയും അഴുക്കും കളഞ്ഞ് ചീകി മിനുസം വരുത്തുന്നതിനു പ്രത്യേകതയുണ്ട‌്. തൃശൂർ തൃക്കുമാരകുടം സ്വദേശി എം ജി സുമേഷാണ‌് കഴിഞ്ഞ പതിനൊന്ന‌് വർഷമായി ജടയും അഴുക്കും കളഞ്ഞ് ചീകി മിനുസം വരുത്തുന്ന ജോലി ചെയ്യുന്നത‌്. മുത്തച്ഛൻ മുതൽ തലമുറകളായി ഈ ജോലി ചെയ്യുന്നു. ചെളി പിടിച്ച രോമം രണ്ട‌് ദിവസം വെള്ളത്തിലിടും. കഴുകി ചീകി നാര‌് പോലയാക്കും. പീന്നിട‌് ബ്രഷ‌് ചെയ‌്താണ‌് വെഞ്ചാമരത്തിന്റെ നിർമാണം തുടങ്ങുക.


യാക്കും പൂരവും തമ്മിൽ

ഹിമാലയൻ മേഖലയിൽ മേഞ്ഞുനടക്കുന്ന ഒരു യാക്കിനും അറിയില്ല തന്റെ വാൽ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നുണ്ടെന്ന്. ടിബറ്റൻ മേഖലയിൽ വസിക്കുന്ന യാക്കിനെന്ത് തൃശ്ശൂർ പൂരം. പക്ഷേ, യാക്കിൻവാൽ സമയത്തിന് കിട്ടിയില്ലെങ്കിൽ തൃശ്ശൂർ പൂരത്തിന് വെൺമ കുറയും. കുടമാറ്റം നടക്കുമ്പോഴും, എഴുന്നള്ളിപ്പുകൾക്കും മേളങ്ങൾക്കുമിടയ്ക്കും വെൺചാമരമായി ഉയർന്നുപൊങ്ങുന്നത് ഈ വാലാണ്. 200 കിലോ യാക്കിൻ വാലാണ് ഓരോ വിഭാഗവും ഓരോ പൂരത്തിനും ഉപയോഗിക്കുന്നത്. മൈസൂരിൽനിന്നും ചെന്നൈയിൽനിന്നുമെല്ലാം വരുത്തുന്നതാണിത്. എല്ലിന്റെ ഭാഗങ്ങളോടു കൂടി വരുന്ന ഇത് വേർതിരിച്ചെടുക്കണമെങ്കിൽ കുറച്ചൊന്നും അദ്ധ്വാനം പോരാ. ചെറിയ എല്ലിൻകഷണത്തോടുകൂടിയാണ് യാക്കിൻ വാൽ വരുന്നത്. പത്തു കിലോയുള്ളവ കൊറിയർ വഴി എത്തിക്കുകയാണ് പതിവ്. കൂടുതലുണ്ടെങ്കിൽ കച്ചവടക്കാർ നേരിട്ടെത്തിക്കുകയും ചെയ്യും. ഹിമാലയൻ മലനിരകളിൽനിന്നും ടിബറ്റൻ പ്രദേശങ്ങളിൽനിന്നുമെല്ലാമാണ് യാക്കിൻ വാലിന്റെ വരവ്. ആയിരക്കണക്കിന് വർഷം മുമ്പാണ് യാക്ക് വളർത്തുമൃഗമായി മാറിയതത്രെ. പാലിനും മാംസത്തിനും പിന്നെ രോമത്തിനുമെല്ലാം മനുഷ്യൻ ഇതിനെ ഉപയോഗിക്കുന്നു. ഇതിന്റെ ചാണകം ഇന്ധനമായും ഉപയോഗിക്കുന്നുണ്ട്. നല്ല ബലമുള്ള മൃഗമായതിനാൽ ഇതിന്റെ പുറത്തുകയറി ആളുകൾ യാത്രയും മറ്റും ചെയ്യുന്നു.


ആദ്യംവേർതിരിക്കൽ

വാലെത്തിയാൽ ആദ്യപണി വാൽരോമങ്ങൾ വലിപ്പത്തിനനുസരിച്ച് വേർതിരിക്കുകയെന്നതാണ്. വെള്ളനാരുകൾ കത്രികകൊണ്ട് വെട്ടി വേർപെടുത്തുന്നു. ഓരോ കിലോ യാക്കിൽവാലിലും 350 ഗ്രാം വരെ എല്ലിൻകഷണം ഉണ്ടാകാറുണ്ട്. വിവിധ നീളത്തിൽ ഉള്ളവ വേർതിരിക്കുകയാണ് അടുത്തപണി. നീളം അളന്നുതിരിക്കാറൊന്നുമില്ലെങ്കിലും ഒരു കൈകണക്കിന് വേർതിരിക്കുകയാണ് പതിവ്. നാരിന്റെ പരമാവധി നീളം 18 ഇഞ്ച് വരെയാണ് വരാറുള്ളത്. വലിയ നാരുകളും ചെറിയവയും എല്ലാം ഉപയോഗിക്കുമെന്നതിനാൽ ഒന്നും ഒഴിവാക്കേണ്ടിവരില്ല. ഇത്തരത്തിൽ വലുതും ചെറുതും പ്രത്യേക ക്രമത്തിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് വെൺചാമരത്തിന് ഇത്തരത്തിലുള്ള രൂപം കിട്ടുന്നത്. മൂന്നു ഭാഗങ്ങളാക്കിയാണ് ഇതിനെ വേർതിരിക്കുന്നത്. ഏറ്റവും വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ.


വാലുണ്ടാക്കൽ

അടുത്തപണിയാണ് ഇത്തരം നാരുകൾ ചരടിൽ കോർത്ത് വെഞ്ചാമരനിർമാണത്തിനുള്ള വാൽ ഉണ്ടാക്കൽ എന്നത്. വലിച്ചുകെട്ടിയ ചരടിൽ നാരുകൾ കുറേശെ എടുത്ത് കോർത്തെടുക്കുകയാണ് ചെയ്യുന്നത്. നീളമുള്ള നാരുകളാണ് ആദ്യം കോർക്കുക. നീളം ഏറ്റവും കുറവുള്ളത് അവസാനഭാഗത്തേക്ക് വെയ്ക്കും. മൂന്ന് ചരടാണ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ടു ചരട് ചുമരിലോ മറ്റോ കെട്ടിയുറപ്പിക്കുന്നു. യാക്കിൻവാലിലെ നാരുകൾ ഇവയ്ക്കിടയിൽ കോർത്തശേഷം മൂന്നാമത്തെ ചരടുകൊണ്ട് വലിച്ചുകെട്ടുന്നു. ഇത്തരത്തിൽ കോർത്തെടുക്കുന്നതിന് 9 മുഴം വരെ നീളമുണ്ടാകും. ഒരു വാല് കോർത്ത് റെഡിയാക്കാൻ 9 മണിക്കൂർ വേണം. ഇത്തരത്തിൽ അറുപത് വാലുകൾ വേണ്ടിവരും ഒരുവിഭാഗത്തിന്. ഒരു വെൺചാമരത്തിൽ രണ്ട് വാലുകൾ വെച്ചാണ് കോർക്കുക. ഇത്തരത്തിൽ 30 എണ്ണം ഒരു വിഭാഗത്തിന്.


പിന്നെ കതിര്

കടഞ്ഞെടുത്ത മരത്തിന്റെ പിടിയാണ് വെൺചാമരം ചുറ്റുന്നതിനായി ഉപയോഗിക്കുന്നത്. കതിര് എന്നാണിതിനെ പറയുന്നത്. പാലമരമാണ് കതിർനിർമാണത്തിന് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഭാരം കുറഞ്ഞ മരങ്ങൾ ഏതെങ്കിലും ഉപയോഗിക്കുകയാണ് പതിവ്. ആശാരിമാരാണ് ഇത് തയ്യാറാക്കുന്നത്. ഒരു കതിരിന് 500 രൂപയാണ് വില. പതിനാലുമുതൽ പതിനാറ് ഇഞ്ചുവരെ നീളമാണ് കതിരുകൾക്കുണ്ടാകുക. ദീപസ്തംഭം മാതൃകയിലാണ് ഇത് നിർമിക്കുന്നത്. വാല് എന്നുവിളിക്കുന്ന ചരടിൽ കോർത്ത നാരുകൾ കതിരിൽ വരിഞ്ഞുകെട്ടുമ്പോൾ ബലം കിട്ടുന്നതിനായി പിടിയിൽ ഇടക്കെട്ടു കെട്ടും. ഒരു ചാമരത്തിൽ ഒന്നരക്കിലോയുള്ള രണ്ട് വാലുകളാണ് കെട്ടുക. കതിരുകളുടെ പിടിയായി ഉപയോഗിക്കുന്നത് ഓടിൽ വെള്ളി പ്ലേറ്റ് ചെയ്താണ്. പൂർണമായും ചുറ്റിയ നാരുകൾ മിനുക്കിൽ കെട്ടി ഉറപ്പിക്കുകയാണ് അടുത്തപണി.


തൂവെൺചാമരം

ഇതും കഴിഞ്ഞാൽ പിന്നെ പൂർണമായും ചീകി വൃത്തിയാക്കും. ഇതോടെ യാക്കിൻവാൽ തൂവെള്ള വെഞ്ചാമരമായി. ശൈത്യമേഖലകളിൽ മേഞ്ഞുനടന്നിരുന്ന യാക്കിന്റെ വാൽ പൂരത്തിന് ദേവന്റെ കോലത്തോടൊപ്പം ആനപ്പുറത്തേറുന്നു. ആലവട്ടത്തിനും വർണക്കുടകൾക്കുമൊപ്പം ഇത് പൂരത്തിന്റെ വർണക്കാഴ്ചയാകുന്നു. പണ്ട് രാജാക്കൻമാരെ വീശാനും മറ്റും ഉപയോഗിച്ചിരുന്നത് ഇത്തരത്തിൽ നിർമിച്ച വെൺചാമരം തന്നെ.തീരുന്നില്ല ഇനിയും ഒരുപാട് ഒരുപാട് കാര്യങ്ങൾ ബാക്കി,ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ,കാത്തിരിക്കുക പുതിയ വാർത്തകൾക്കായി.


കടപ്പാട്:

മേജർ പത്തിയൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

 



മേജർ പത്തിയൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം 



 ഐതീഹ്യം


ഇതിഹാസങ്ങളുടെ കാലത്തോളം പഴക്കമുള്ളതും പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതും , ഭാരതത്തിലെ പ്രസിദ്ധമായ 108 ദുർഗ്ഗാദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് "മേജർ പത്തിയൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം". ഭയഭക്തി വിശ്വാസത്തോടെ കൂടി ഭജിച്ചാൽ ആയുരാരോഗ്യവും സമ്പത്സമൃദ്ധിയും മനഃശ്ശാന്തിയും പ്രദാനം ചെയ്യുന്ന ക്ഷിപ്രപ്രസീദയായ ദേവിയാണ് ഭക്തജനങ്ങൾക്ക് ദർശനമരുളി ശ്രീകോവിലിൽ കുടികൊള്ളുന്നത്..

മഹാഭാരതത്തിലെ ഖാണ്ഡവ ദഹനം കഥയുമായി ബന്ധപ്പെട്ടതാണ് പത്തിയൂർ ക്ഷേത്രത്തിന്റെ ഉൽപ്പത്തി.. അഗ്നി ഭഗവാൻ ബ്രാഹ്മണ വേഷധാരിയായി കാളീതീരത്തു താമസിക്കുന്ന അർജുനന്റെ മുന്നിൽ വന്ന് കഠിനമായ വിശപ്പ് മൂലം അവശനായ തനിക്ക് മതിയാവോളം ഭക്ഷണം നൽകണമെന്ന് അഭ്യർത്ഥിച്ചു. വിശന്നു വന്ന ബ്രാഹ്മണന് ഭക്ഷണം നൽകേണ്ടത് തന്റെ കടമയാണെന്ന് തോന്നിയ അർജ്ജുനൻ സസന്തോഷം ഭക്ഷണം നൽകാമെന്ന് സമ്മതിച്ചു. ഖാണ്ഡവ വനമാണ് അഗ്നി ഭഗവാൻ ഭക്ഷണമായി ആവശ്യപ്പെട്ടത്... തക്ഷകന്റെ ആവാസ സ്ഥലമായ അവിടെ എപ്പോളും മഴ പെയ്യുന്നതിനാൽ ദിവ്യ അസ്ത്രങ്ങളെകൊണ്ട് ഒരു ശരകുടമുണ്ടാക്കി തന്റെ ആഗ്രഹം സാധിച്ചു തരണമെന്നും അഗ്നി ഭഗവാൻ പറഞ്ഞു. അർജ്ജുനന്റെ അപേക്ഷ പ്രകാരം ശ്രീകൃഷ്ണ ഭഗവാൻ ദിവ്യ അസ്ത്രങ്ങളെയ്തു ശരകുടം ഉണ്ടാക്കുകയും അഗ്നിദേവന്റെ ആഗ്രഹം സഭലമാക്കുകയും ചെയ്തു. ദിവ്യ അസ്ത്രങ്ങൾ എയ്ത ഊര് ഏവൂർ എന്ന് പിൽക്കാലത്തറിയപ്പെട്ടു. അഗ്നി കത്തിയ ഊര് കത്തിയൂരായി.. കത്തിയൂർ ക്രമേണ പത്തിയൂർ ആയിത്തീർന്നു. തെക്കേയറ്റത്തു പത്തിയൂരും വടക്ക് കുമാരനെല്ലൂരും ശക്തിസ്വരൂപിണിയായ കാർത്യായനീദേവിയുടെ പ്രതിഷ്ഠകൾ നടത്തപ്പെട്ടതിനാൽ അഗ്നി അതിനുള്ളിൽ മാത്രമായി നിന്നു.. ഈ രണ്ടു ദേവീ ക്ഷേത്രങ്ങളും ഒരേ ദിശയിലാണു സ്ഥിതി ചെയ്യുന്നത്. പിൽക്കാലത്ത് ഈ ക്ഷേത്രത്തിനു ചുറ്റും ധാരാളം വനങ്ങൾ ഉണ്ടായിരുന്നുവെന്നും ഖാണ്ഡവദഹനത്തിൽ പെട്ടുപോയതുമാണെന്നുള്ളതിന്റെ തെളിവാണ് ക്ഷേത്ര സമീപത്തെ പല ഭാഗങ്ങൾ കുഴിക്കുമ്പോൾ മണ്ണിനടിയിൽനിന്ന് കിട്ടുന്ന കത്തിയ വന്മരങ്ങളുടെ അവശിഷ്ടങ്ങൾ.

എണ്ണൂറോളം വർഷങ്ങൾക്കുമുൻപ് ക്ഷേത്രത്തിനു അഗ്നിബാധയുണ്ടായി. വിഗ്രഹങ്ങൾ ഇളക്കിയെടുത്തു രക്ഷിക്കുന്നതിനായി തന്ത്രിയും പൂജാരിയുമുൾപ്പടെ നാല് ബ്രാഹ്മണർ ശ്രീകോവിലിനുള്ളിൽ കയറി ശ്രമിച്ചെങ്കിലും ബിംബം ഇളകി വന്നില്ല. ഇതുകണ്ട സമീപ വാസിയായ ഒരാളും ശ്രീകോവിലിലേക്ക് ഓടിക്കയറി. ഇവർ അഞ്ചുപേരും അഗ്നിയിൽപ്പെട്ടു മരിച്ചു. ഇളക്കിയെടുക്കുവാനുള്ള ശ്രമത്തിനിടയിൽ വൈകല്യം സംഭവിച്ച വിഗ്രഹം മാറ്റി 1139 കുംഭം 12 തീയതി തന്ത്രി മുഖ്യൻ തിരുവല്ല പറമ്പൂരില്ലത്ത് ചിങ്ങൻ നാരായണൻ ഭട്ടതിരിയുടെ പ്രധാന കാർമികത്വത്തിൽ പുനഃപ്രതിഷ്ഠ ചെയ്തു. അഗ്നിയിൽപെട്ടു മരിച്ച അഞ്ചുപേരെയും ഇതോടൊപ്പം നാലമ്പലത്തിനു പുറത്ത് രക്ഷസുകളായും പ്രതിഷ്ഠിച്ചു.

ചെമ്പു മേഞ്ഞ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കോട്ടു ദർശനമായി ഉദ്ദേശം മൂന്നരയടി പൊക്കമുള്ള ദുർഗ്ഗാഭഗവതിയുടെ ചതുർബാഹുക്കളോടുകൂടിയ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നമസ്കാര മണ്ഡപം ചുറ്റമ്പലം ബലിക്കൽപ്പുര കൊടിമരം സേവപ്പന്തൽ ഗോപുരം ക്ഷേത്രകുളങ്ങൾ മുതലായ ക്ഷേത്ര ഭാഗങ്ങളുണ്ട്. നമസ്കാര മണ്ഡപവും ബലിക്കൽപ്പുരയുടെ മച്ചും കമനീയമായ ദാരുശില്പങ്ങളാൽ അലംകൃതമാണ്. കായംകുളം രാജകുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്ന ശ്രീ കളീക്കൽ പണിക്കാരായിരുന്നു പഴയ കൊടിമരവും ഊട്ടുപുരയും പണികഴിപ്പിച്ചത്. ജീർണിച്ച കൊടിമരം മാറ്റി പഞ്ചലോഹ നിർമ്മിതമായ പുതിയ കൊടിമരം പ്രതിഷ്ഠിച്ചത് 1129 കുംഭം 13 ന് ആയിരുന്നു.

ഭഗവതിക്ക് പുറമെ നാലമ്പലത്തിനുള്ളിൽ ഗണപതി ശിവൻ ഹനുമാൻ എന്നീ ഉപദേവതമാരെയും, നാലമ്പലത്തിനു പുറത്ത് ശ്രീ കൃഷ്ണൻ, ശാസ്താവ്, രക്ഷസുകൾ, നാഗരാജാവ്, നാഗയക്ഷി, യക്ഷിയമ്മ, ശിവൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.


പറയ്ക്കെഴുന്നള്ളത്ത്


കുംഭമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച കൊണ്ടവസാനിക്കുന്നതായിരുന്നു ആദ്യകാല പറയ്ക്കെഴുന്നള്ളത്ത്. എന്നാൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഭക്തരുടെ അഭ്യർത്ഥനപ്രകാരം ഒൻപതു ദിവസങ്ങളിലായാണ് ഇപ്പോഴത്തെ പറയ്ക്കെഴുന്നള്ളത്ത്. കരകളിൽ മാത്രമുള്ള പറയെടുപ്പ് നടത്തിയിട്ടും വർഷംതോറും പറസമർപ്പണത്തിന്റെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നതിനാൽ ഇനിയും പറയെടുപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കേണ്ട അവസ്ഥയാണ്.


തിരുഃ ഉത്സവം


മീനമാസത്തിലെ മകം നക്ഷത്രത്തിൽ സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷമുള്ള തൃക്കൊടിയേറ്റോടുകൂടിയാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സാവാഘോഷങ്ങൾ ആരംഭിക്കുന്നത്. രണ്ടാം ഉത്സവദിനമായ പൂരം നാൾമുതലുള്ള ആറാട്ടുകടവിലെ രാവിലത്തെ പൂരംകുളിയും നാലാം നാൾമുതൽ തിരുഃആറാട്ടുവരെ ആറാട്ടുകടവിൽ നിന്നു വരും വഴി സഹോദരി കുടികൊള്ളുന്ന കുറ്റിക്കുളങ്ങര ക്ഷേത്രത്തെയും പിന്നീട ദേവി ആദ്യം കുടി കൊണ്ട ഇല്ലത്തേയും നോക്കിയുള്ള യാത്രാമൊഴി, ഉത്സവത്തിന്റെ അഞ്ച്, ഏഴ് ദിവസങ്ങളിൽ രാവിലെയും ആറാട്ടു ദിവസം സന്ധ്യയ്ക്കും ഇല്ലത്തുള്ള ഇറക്കിപൂജയും , ഏഴാം തിരുഃഉത്സവ ദിവസം കൂട്ടം കൊട്ടുകഴിഞ്ഞുവരുന്ന കന്യകയായ ദേവിയുടെ അഭൗമ സൗന്ദര്യത്തിൽ ആകൃഷ്ടനായി ദേവിയെ പാണീഗ്രഹണം ചെയ്യുവാനുള്ള ആഗ്രഹത്തോടെ നദീ തീരത്തു നിൽക്കുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിയെക്കണ്ട് ദേവി ആറാട്ടുകടവിലേക്ക് തിരിഞ്ഞോടുന്നതും , ആറാട്ടുകുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തിയ ദേവി ഒറ്റയ്ക്ക് തിരിച്ചെഴുന്നള്ളുവാനുള്ള ഭയംമൂലം മറ്റു ദേവിമാരുടെ അകമ്പടിയോടുകൂടി ക്ഷേത്ര സന്നിധിയിലേക്ക് തിരിച്ചെഴുന്നള്ളുന്നതും ദേവസ്വം വക അൻപൊലി സ്വീകരിച്ചു ദേവി സംതൃപ്തയാകുന്നതും തിരുഃഉത്സവ ദിനങ്ങളെ ധന്യമാക്കുന്ന ആചാരങ്ങളാണ്. തിരുഃആറാട്ടു ദിവസം രാവിലെ കൊടിയിറക്കിനു ശേഷമുള്ള ദർശനം പിൻ വാതിലിലൂടെയാണ്. അസ്തമയ സൂര്യനെ സാക്ഷിയാക്കിയന്ന് കാരനാഥന്മാരും ഭക്തജനങ്ങളും ദേവിക്ക് പാട്ടും വളയും നടയ്ക്കു വയ്ക്കുന്നു. കൂടാതെ ചിങ്ങമാസത്തിലെ മകം നക്ഷത്രത്തിലും പട്ടും വളയും നടയ്ക്കുവയ്ക്കുന്നുണ്ട്. ദുരിത-രോഗ നിവാരണത്തിനും മംഗല്യയോഗത്തിനും സത്പുത്രലബ്ധിക്കുമായി ഭക്തജനങ്ങൾ ആറാട്ടുദിവസം ആറാട്ടുകടവിൽ സൂര്യാസ്തമയത്തിനു ശേഷം നടത്തുന്ന പൊങ്കാലയും ഈ ക്ഷേത്രത്തിൽ മാത്രമുള്ള ആചാരങ്ങളാണ്.


വിശേഷ ദിവസങ്ങൾ


ചിങ്ങമാസത്തിലെ തിരുവോണം, വൃശ്ചികത്തിലെ തൃക്കാർത്തിക എന്നീ ദിവസങ്ങളിൽ ദേവിയെ ജീവതയിൽ പുറത്തെഴുന്നള്ളിക്കുകയും വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യാറുണ്ട്. വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ ഭക്തർ ദേവിക്ക് ക്ഷേത്രസന്നിധിയിൽ വയ്ച്ചു പൊങ്കാല സമർപ്പിക്കുന്നു. മണ്ഡലകാലം, രാമായണ മാസം എന്നിവയും സമുചിതമായി ആചരിച്ചുപോരുന്നു.നാദസ്വര വിദ്വാൻ ശ്രീ. തിരുവിഴ ജയശങ്കറിനെപ്പോലെയുള്ള അനുഗ്രഹീത കലാകാരന്മാർ അരങ്ങേറ്റം കുറിച്ച ഈ തിരുനടയിൽ ദേവീഭക്തരുടെ സഹായ സഹകരണങ്ങളാൽ നവാഹ യജ്ഞവും നവരാത്രി സംഗീതോത്സവവും കൊടിയേറ്റുത്സവത്തേക്കാൾ പ്രൗഢ ഗംഭീരമായി നടത്തുന്നു. നവാഹ ദിനത്തിൽ ചെട്ടികുളങ്ങര അമ്മയുടെ സാന്നിദ്ധ്യമുണ്ടായതും ദേവപ്രശ്നത്തിൽ ഇക്കാര്യം പരാമർശിക്കപ്പെട്ടതും നവാഹ ദിനങ്ങളെ കൂടുതൽ ധന്യമാക്കുന്നു.


സമീപക്ഷേത്രങ്ങളുമായുള്ള ബന്ധം


1. പത്തിയൂരമ്മയേയും ഭക്തരെയും പരിഹസിക്കുന്നവർക്ക് അർഹമായ ശിക്ഷ ഉടനടി നൽകി അവരെ അമ്മയുടെ അഭയാർത്ഥിയായി പത്തിയൂരമ്മയുടെ തിരുമുമ്പിലെത്തിക്കുവാൻ പെറ്റിക്ഷേത്രമായ കുറ്റിക്കുളങ്ങരയിലമരുന്ന ശ്രീ ഭദ്രകാളിയ്ക്ക് സഹോദരി സ്ഥാനമാണുള്ളത്.


2. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കരക്കാരായ മേനാമ്പള്ളികാര , മുൻപ് പത്തിയൂർ ക്ഷേത്രക്കരയിൽ ഉൾപ്പെട്ടതായിരുന്നു. അതിന്റെ ഓർമ്മയ്ക്കായി മേനാമ്പള്ളിക്കരയുടെഎതിരേൽപ്പ് ദിവസം രാവിലെ കരക്കാർ വാദ്യഘോഷങ്ങളോടെ പത്തിയൂർ ക്ഷേത്രത്തിലെത്തി വഴുപാട് നടത്തി അനുജ്ഞ മേടിക്കുന്ന കീഴ്പതിവുണ്ട്.


3. കർക്കിടകം ഒന്നിന് സംക്രമവള്ളംകളിയുടെ ഭാഗമായി ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും കരനാഥന്മാർ കാഴ്ചവസ്തുക്കളുമായി വഞ്ചിപ്പാട്ടും പാടി ദേവീസന്നിധിയിലെത്തുമ്പോൾ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നു.


4. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിയുമായുള്ള ഈ ക്ഷേത്രത്തിന്റെ ബന്ധവും സാന്നിദ്ധ്യവും ഈയടുത്തകാലത്തു നടന്ന ദേവപ്രശ്നത്തിലും തെളിയിക്കപ്പെട്ടു. പ്രശ്നമദ്ധ്യേ ഒരു ഭക്തൻ ദേവിക്കുസമർപ്പിക്കുവാൻ നാരങ്ങാമാലയുമായി വന്ന ലക്ഷണം കണ്ടിട്ടാണ് ദൈവജ്ഞൻ ഇക്കാര്യം തിരിച്ചറിഞ്ഞത്.


2008 ലെ ഏഴാം തിരുഃ ഉത്സവ ദിനത്തിൽ ദേവിയ്ക്ക് നീരാട്ടിനാവശ്യമായ ഇഞ്ചയും മഞ്ഞളും കൊണ്ടുചെല്ലുവാൻ ക്ഷേത്ര സംബന്ധികൾ മറന്നുപോയപ്പോൾ, ആർക്കും പരിചയമില്ലാത്തതും, കാഴ്ചയിൽ കുലീനയുമായ ഒരു വൃദ്ധ ഇഞ്ചയും മഞ്ഞളുമായി അവിടെയെത്തുകയും പൂരം കുളി കഴിഞ്ഞപ്പോൾ ഈ വൃദ്ധയെ കാണാതാവുകയും ചെയ്ത അനുഭവം ഭക്തരിൽ വിസ്മയം സൃഷ്ടിച്ചത് ആദരവോടെ ഇത്തരുണത്തിൽ സ്മരിക്കുന്നു.


പ്രധാന വഴിപാടുകൾ


അഭീഷ്ട സിദ്ധിക്കായി ഭക്തർ ദേവിക്ക് "പന്തിരുനാഴി തെരളി" നടത്തുന്നു. 'ചതുർശത നിവേദ്യവും' ഭഗവതി സേവ, കഥകളി എന്നിവയും ദേവിയുടെ ഇഷ്ടവഴിപാടുകളാണ്. ദേവിക്ക് മലർ നിവേദ്യം, മുഴുക്കാപ്പ്, ചുറ്റുവിളക്ക്, ശാസ്താവിന് മകര സംക്രമ സാധ്യ, രക്ഷസിനും ശ്രീകൃഷ്ണനും പാൽപ്പായസം, നാഗങ്ങൾക്ക് മഞ്ഞൾ അഭിഷേകം, യക്ഷിയമ്മക്ക് വറപൊടി, കരിക്കുനിവേദ്യം, കരിവളയണിയിക്കൽ, ഹനുമാൻ സ്വാമിക്ക് അവിൽ നിവേദ്യം,ശിവന് വില്വദളമാല, എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ദേവസ്വം വകയായി പാലാഭിഷേകവും മലർനിവേദ്യവും നിത്യേന ദേവിക്ക് നടത്തുന്നുണ്ട്.


ആറാട്ടുകുളം


പത്തിയൂർ ക്ഷേത്രത്തിലെ ആറാട്ട്, ചെട്ടികുളങ്ങര ക്ഷേത്രത്തിനു വടക്കുള്ള പത്തിയൂർ ചിറയിലാണ് പണ്ട് നടന്നിരുന്നത്. ഇന്നീ സ്ഥലം പത്തിച്ചിറ എന്ന പേരിൽ അറിയപ്പെടുന്നു. അവിടെ ഇപ്പോളും ആ കുളം ഭാഗീകമായി സ്ഥിതി ചെയ്യുന്നു. എന്നാൽ പിന്നീട് ക്ഷേത്രത്തിനു ഒരു ഫർലോങ് കിഴക്ക് ആറാട്ടുകുളം നിർമ്മിക്കപ്പെട്ടു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കഥ.

ഇസ്ലാം മത വിശ്വാസിയും ധനികനുമായ ഒരു വ്യാപാരി, വ്യാപാര ശേഷമുള്ള മടക്ക യാത്രയിൽ സന്ധ്യ കഴിഞ്ഞിരുന്നതിനാലും കാൽനടയായുള്ള യാത്രയുടെ ക്ഷീണവും മൂലം ഇപ്പോളത്തെ ആറാട്ടു കുളത്തിന്റെ സ്ഥാനത്തു പണ്ടുണ്ടായിരുന്ന വഴിക്കളിത്തട്ടിൽ വിശ്രമിച്ചു. ക്ഷീണത്താൽ തളർന്നുറങ്ങിപ്പോയ അദ്ദേഹം ഉണർന്നു നോക്കുമ്പോൾ തന്റെ പണമടങ്ങിയ പൊതി കണ്ടില്ല. ദുഃഖിതനായി അവിടെ ഇരിക്കുമ്പോൾ പത്തിയൂരമ്മയുടെ ആറാട്ടു ഘോഷയാത്ര പത്തിച്ചിറയിൽനിന്നും അതുവഴി വന്നു. ഇതിനനുഗമിച്ചിരുന്ന ചില ഭക്തർ ഈ വഴിക്കളിത്തട്ടിൽ വിശ്രമിക്കുകയും യാത്രാക്ലേശത്തെക്കുറിച്ചു പരസ്പരം ചർച്ചചെയ്യുകയും ചെയ്തു. ഇതുകേട്ട വ്യാപാരി തന്റെ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടിയാൽ ദേവിക്ക് ആറാട്ടിനുള്ള കുളം ക്ഷേത്ര സമീപത്തു തന്നെ നിർമിച്ചു നൽകാമെന്ന് പ്രാർത്ഥിച്ചു. അന്നുരാത്രി അവിടെത്തന്നെ കഴിഞ്ഞ അദ്ദേഹം പുലർകാലേ ഉണർന്നു നോക്കിയപ്പോൾ രാത്രിയിൽ കളവു പോയ തന്റെ പണമടങ്ങിയ പൊതി തലയ്ക്കരുകിൽ ഇരിക്കുന്ന കാഴ്ചകണ്ടത്ഭുതപ്പെട്ടു. തന്റെ പ്രാർത്ഥന കേട്ട് സഹായിച്ച ദേവിക്ക് ആറാട്ടു വഴി കളത്തട്ടിനു സമീപം തന്നെയുള്ള മൂന്നേക്കർ ഭൂമി വിലക്ക് വാങ്ങി സ്വന്തം ചിലവിൽ ആറാട്ടുകുളം നിർമിച്ചുകൊടുത്തു. പിന്നീട് പൂരംകുളിയും ആറാട്ടുമിവിടെ നടത്തുവാൻ ബന്ധപ്പെട്ടവർ നിശ്ചയിച്ചു.


കരകൾ


പനച്ചോത്തിൽ, പത്തിയൂർ കിഴക്ക്, പത്തിയൂർ പടിഞ്ഞാറ്, പത്തിയൂർക്കാല എന്നീ നാല് കരക്കാർക്ക് ക്ഷേത്രാവകാശം ലഭിച്ചു. മൺറോ സായിപ്പിന്റെ കാലത്താണ് ക്ഷേത്രം ബഹുഃ ദേവസ്വം ബോർഡ് ഏറ്റെടുത്തത്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള മേജർ ക്ഷേത്രമാണ് പത്തിയൂർ ദേവി ക്ഷേത്രം.

കരയിലുള്ള പനച്ചോത്തിൽ കുടുംബക്കാരായിരുന്നു പ്രാചീനകാലത്ത് ക്ഷേത്രത്തിലെ സ്വർണപ്പണിക്കാർ. അതുകൊണ്ടു ആറാം കര പനച്ചോത്തിൽക്കര എന്നറിയപ്പെടുന്നു.

കാലം ക്ഷേത്രിനേൽപ്പിച്ച ജീർണതകൾ പരിഹരിക്കുന്നതിന് ഭക്തജനങ്ങൾ ഒറ്റക്കെട്ടായി ഒരേമനസ്സോടെ പരിശ്രമിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിൻറെ വിജയരഹസ്യം. ദേവിയുടെ പുനഃപ്രതിഷ്ഠ 1182 മേടം 17 (2007 ഏപ്രിൽ 30) തിങ്കളാഴ്ച അത്തം നക്ഷത്രത്തിലും ഉപദേവാലയങ്ങളിലെ പുനഃപ്രതിഷ്ഠ 11-05-2008 (1183 മേടം 26) ഞായറാഴ്ച പൂയം നക്ഷത്രത്തിലും നടത്തുകയുണ്ടായി. ഈ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം തിരുവല്ല പറമ്പൂരില്ലം, കുഴിക്കാട്ടില്ലം എന്നീ രണ്ട് ഇല്ലങ്ങളിലെ ഭട്ടതിരി സഹോദരന്മാർക്കാണ്. തലമുറകളായി കൈമാറി വരുന്ന ഈ അവകാശത്താൽ ഇപ്പോളത്തെ തലമുറയിലെ ബ്രഹ്മശ്രീ രാകേഷ് നാരായണൻ ഭട്ടതിരിയും, നാരായണൻ വാസുദേവ ഭട്ടതിരിയും മാറി മാറി തന്ത്രി സ്ഥാനം വഹിക്കുന്നു.


(കടപ്പാട് : 

അമരമ്പലം ശിവക്ഷേത്രം...മലപ്പുറം ജില്ല

 



അമരമ്പലം ശിവക്ഷേത്രം...

==========================



മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ അമരമ്പലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം..

"അമരന്‍മാരുടെ അമ്പലം" അഥവാ മരണമില്ലാത്ത ഋഷിമാരുടെ ആവാസകേന്ദ്രമായിരുന്ന അമ്പലം എന്ന അര്‍ത്ഥത്തിലാണ്, ഈ പ്രദേശത്തിന് അമരമ്പലം എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു.എന്നാല്‍ നാശമില്ലാത്ത അമ്പലം എന്നര്‍ത്ഥം വരുന്നതു കൊണ്ടാണ് അമരമ്പലം എന്ന പേര് ലഭിച്ചതെന്ന വിഭിന്ന അഭിപ്രായവും നിലനില്ക്കുന്നുണ്ട് .എങ്കിലും ഒരു ദേശത്തിന്‍റെ പേര് തന്നെ ഈ ക്ഷേത്രനാമത്തില്‍ അറിയപ്പെടുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

മൂവായിരം വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ഐതിഹ്യപെരുമയും ആചാരപെരുമയുമാണ് ഈ ക്ഷേത്രം അവകാശപ്പെടുന്നത്. ശിവന്‍റെ ഭൂതഗണങ്ങളാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. ഒറ്റരാത്രി കൊണ്ടുതന്നെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് കരുതി രാത്രിയുടെ ആദ്യ യാമത്തില്‍ ആരംഭിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ പുലര്‍ച്ചെ കോഴി കൂവുന്നതുവരെ നീണ്ടു നിന്നതായുമുള്ള കഥകളുണ്ട് നാട്ടില്‍.


കുലശേഖര രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി. നാലമ്പലത്തിനുള്ളിലെ പ്രധാന ശ്രീകോവിലിന്‍റെ ചുമരുകളില്‍ കൊത്തിയിട്ടുള്ള ശില്‍പ്പങ്ങളും കൊത്തു പണികളും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്‌. ഈ കാരണത്താല്‍ കുലശേഖര രാജാക്കന്മാരുടെ കാലഘട്ടമായ പതിനഞ്ചോ, പതിനാറോ നൂറ്റാണ്ടുകളിലായിരിക്കണം ഇതിന്‍റെ നിര്‍മ്മിതിയെന്നു വിശ്വസിക്കുന്നവരുമുണ്ട്‌ .

പടിഞ്ഞാട്ടു ദര്‍ശനവും കിഴക്ക് പുഴയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമരമ്പലം ശിവ ക്ഷേത്രം. പടിഞ്ഞാട്ടു മുഖമുള്ള ക്ഷേത്രത്തിനു പികിലായി കിഴക്ക് സഹ്യനില്‍നിന്നും ഒഴുകിയെത്തുന്ന കുതിരപ്പുഴ പുണ്യനദിയായ ഗംഗയ്ക്ക് സമാനമായി ഇതിലെ ഒഴുകിയെത്തുന്നു. അതിനാല്‍ ഈ നദിയിലെ സ്നാനം ഗംഗാ സ്നാനതിനു സമമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ഈ പുഴയില്‍ നിന്നും എടുക്കുന്ന ജലമാണ് ഇവിടെ അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.

ഒരു കാലത്ത്‌ കിടങ്ങഴിമന വകയായിരുന്ന ഈ ക്ഷേത്രം, നാലമ്പലത്തോടുകൂടിയ മഹാക്ഷേത്രമായിരുന്ന. എന്നാല്‍, ടിപ്പുവിന്‍റെ പടയോട്ടത്തിനു ശേഷം, ക്ഷേത്രം ചില നായര്‍ പ്രമാണിമാരുടെ കൈവശം വന്നു ചേരുകയും ചെയ്തു,മുന്നൂറു വര്‍ഷം മുന്‍പ് എടവണ്ണ കൊവിലകത്തു നിന്നുവന്ന ഇപ്പോഴത്തെ അമരമ്പലം കോവിലകം രാജാക്കന്മാരുടെ മുന്‍ഗാമികള്‍ ഈ നായന്മാരെ പരാജയപ്പെടുത്തി ക്ഷേത്രം തങ്ങളുടെ അധീനതയില്‍ വരുത്തുകയും ചെയ്തു.

കാലക്രമത്തില്‍ കോവിലകത്തിന്‍റെ മേല്‍നോട്ടത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു ക്ഷേത്ര ഭരണ ചുമതല ഏറ്റെടുത്തു.

ക്ഷേത്ര നടത്തിപ്പിനായി കോവിലകം ഏഴ് ഏക്കര്‍സ്ഥലം ഭരണസമിതിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

ചുറ്റമ്പലത്തിനുള്ളില്‍ കൊത്തുപണികളോട് കൂടിയ ചതുര ശ്രീകോവിലിനുള്ളില്‍ ഉഗ്ര മൂര്‍ത്തിയായ ശ്രീപരമേശ്വരന്‍ കുടി കൊള്ളുന്നു.കൂടാതെ, ശങ്കരനാരായണമൂര്‍ത്തി ചൈതന്യവും, നരസിംഹമൂര്‍ത്തിചൈതന്യവും, ബ്രഹ്മരക്ഷസ്സ്, ഗണപതി, ഭഗവതി, അയ്യപ്പന്‍, എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ശിവരാത്രി ആഘോഷം തന്നെയാണ്ഇവിടെയും പ്രധാനം. ശൈവസാന്നിധ്യമായതിനാല്‍ പ്രദോഷ വ്രതത്തിനും വളരെ പ്രാധാന്യമുണ്ട്.മാസത്തിലൊരിക്കല്‍ അഖണ്ഡനാമയജ്ഞം ,വൃശ്ചിക മാസത്തില്‍ അയ്യപ്പ ഭക്തര്‍ നടത്തുന്ന അഖണ്ഡതനാമ നൃത്തവും ഇവിടെ നടക്കാറുണ്ട്...

പിതൃതര്‍പ്പണത്തിനു ഏറെ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം..ശിവസന്നിധിയിലെ പുഴക്കരയിലെ പാറയില്‍ ക്ഷേത്ര ചൈതന്യം ദര്‍ശിക്കുന്ന ഭക്തര്‍ കുതിര പുഴയിലെ പിതൃതര്‍പ്പണം ഗംഗയിലെ തര്‍പ്പണത്തിനു തുല്യമാണെന്ന്‌ വിശ്വസിക്കുന്നു .

ശ്രീരുദ്രധാരയും, അഘോര പുഷ്പാഞ്ജലിയും ,മൃത്യുഞ്ജയ ഹോമവുമാണ് ഇവടെ പ്രധാന വഴിപാടുകള്‍. .,നാല്‍പ്പതിഒന്ന് ദിവസം തുടര്‍ച്ചയായി ശിവന് ശ്രീരുദ്രം ധാര ചെയ്‌താല്‍ മാറാത്ത വ്യാധി ഇല്ലെന്നാണ് വിശ്വാസം.

ഗതകാല ചരിത്രത്തിന്‍റെ ശേഷിപ്പുകളായി അമരമ്പലം കോവിലകവും ശിവക്ഷേത്രവും ഇന്നും നിലകൊള്ളുന്നു. ഈ പ്രദേശത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രസമുച്ചയങ്ങള്‍ ഉണ്ടായിരുന്നുവത്രെ. അതില്‍ അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രവും വില്ല്വത്ത് ശിവക്ഷേത്രവും ഇന്നും നിലനില്‍ക്കുന്നു. വനവാസ കാലത്ത് പാണ്ഡവന്മാര്‍ ഇതുവഴി എത്തിയതായി വിശ്വാസമുണ്ട്.


ഓം നമ:ശിവായ


2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ആർത്താറ്റ് ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം =തൃശൂർ ജില്ല



 ആർത്താറ്റ് ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം

==========================================



തൃശൂർ ജില്ലയിലെ ആർത്താറ്റ്‌ പഞ്ചായത്തിൽ കുന്നoകുളം -ഗുരുവായൂർ റൂട്ട്  ചാട്ടുകുളത്തിനടുത്ത്. 

ആർത്താറ്റ് ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം

പ്രധാനമൂർത്തി ശിവൻ ,കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് ഉപദേവതാ ഗണപതി .കൂടാതെ വിഷ്ണു ക്ഷേത്രവുമുണ്ട് ശിവരാത്രി ആഘോഷം 

ശിവക്ഷേത്രം' ഒരു പുനരുദ്ധാരണത്തിന് 'കാത്തിരിക്കുകയാണ്

പക്ഷെ ആരും മുന്നിട്ട് ഈ ദൗത്യം ഏറ്റെടുക്കുന്നില്ല.

ഏകദേശം 25 ലക്ഷം ചിലവ് വരും പുനരുദ്ധരിക്കാൻ '

പൊട്ടിയ വിഗ്രഹം' പീഠം മാറ്റണം.ശ്രീകോവിൽ ചെമ്പോലമേ യ ണം' ചുറ്റുമതിൽ തിടപ്പിള്ളി പണിയണം' നിലത്ത് കരിങ്കല്ല് വിരിക്കണം'ശുദ്ധികലശം മറ്റ് പൂജകൾ 'പെയിന്റിംങ് ഇലക്ട്രീഷൻ എന്നീ ചിലവുകൾ വരും'

കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രം മാണിത്. അതിവേഗം ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച് 'ക്ഷേത്രം പുനരുദ്ധാരണം നടത്തി പൂർവ്വസ്ഥിതിയിൽ ആവാൻ'ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ '

വർഷത്തിൽ ധനുമാസത്തിലെ തിരുവാതിര ആഘോഷം 'നിർത്തലാക്കാതെ തന്നെ പുനരുദ്ധാരണം നടത്തട്ടെ '

ശിവക്ഷേത്ര പുനരുദ്ധാരണത്തിലൂടെനാടിന്റെ ഐശ്യര്യത്തിനും 'സമാധാനത്തിനും 'സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ ഇതിനടുത്ത് ചെമ്പോലക്കുളം ഭഗവതി ക്ഷേത്രവുമുണ്ട് പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജ ആദ്യം ഇവിടെ ഇളയത് പൂജയായിരുന്നു ഇപ്പോൾ നാട്ടു കാരുടെ കമ്മിറ്റി .നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു 

ആറം കുന്നത്ത് കാവ്,പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി

 



ആറം കുന്നത്ത് കാവ്
=========================
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തു ചളവറ റൂട്ടിൽ 5 കി.മി., പ്രധാന മൂർത്തി വനദുർഗ്ഗാ ക്ഷേത്രം. ശ്രീകോവിലന് മേല്കൂരയില്ല.പടിഞ്ഞാട്ടു ദര്ശനം. രണ്ടു നേരം പൂജ.തന്ത്രം ഇയ്ക്കാട് . ഉപദേവത: ഗണപതി, അയ്യപ്പൻ .മേടം ഒന്നിന് മുള യിട്ടു കളം പാട്ടിനു കുറയിടും .മേടത്തിലെ അവസാന വ്യാഴാഴ്ച്ച താലപ്പൊലി.40
ജോഡി കാള ഉണ്ടാകും .ആനപ്പാടില്ലാന്നുള്ള ചിട്ട ക്ഷേത്ര മുറ്റത്തുള്ള പാറയായി ഈ ക്ഷേത്രത്തിൽ വന്ന
ആനയാണന്നു ഐതിഹ്യം .താലപ്പൊലിയുടെ തലേദിവസം പാണരുടെ വേലയുമുണ്ട്.ചെറുമിയുടെ വാൾ തട്ടി
ചോര വന്നു സ്വയം ഭൂ ചൈതന്യം കണ്ടെത്തിയ ഐതിഹ്യം കാരാട്ടുകുറിശ്ശി,കുച്ചിക്കോട് എലി യപ്പറ്റ ,
ചെർപ്പുളശ്ശേരി ചളവറ ദേശക്കാരുടെ ദേവതയാണ് ഒളപ്പമണ്ണ,കാടമ്പറ്റ ,മനക്കാരുടെ ക്ഷേത്രമായിരുന്നു
എച്.ആർ.സി.ഇ യുടെ നിയന്ത്രണമുണ്ട്..



ഹരിഹര കുന്നത്ത് ശിവക്ഷേത്രം മലപ്പുറം ജില്ല

 ഹരിഹര കുന്നത്ത് ശിവക്ഷേത്രം മലപ്പുറം ജില്ല ===================================================================


 നാഗാരാധനാ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ മണ്ണേങ്കോട് .പെരിന്തൽമണ്ണ പട്ടാമ്പി റോഡ് കരിങ്ങനാട് കുണ്ടിലെ സ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റര് കിഴക്കു ഭാഗത്ത് .പ്രധാന മൂർത്തി ശിവൻ സ്വയംഭൂവാണ് കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ. തന്ത്രി ഈയ്യക്കാട് ഉപദേവതാ സങ്കൽപ്പത്തിൽ നാഗകോട്ടയും ഉണ്ട്. ഈ നാഗകോട്ടയ്ക്കാണ് ക്ഷേത്രത്തിൽ കൂടുതൽ പ്രാധാന്യം നൂറു കണക്കിന് നാഗപ്രതിമകൾ വഴിപാടായി വരും .വൃശ്ചികത്തിലെ മോപ്പെട്ടു ഞായറാഴ്ചയാണ് കൂടുതൽ തിരക്ക്. സർപ്പകോപത്തിനാണ് സർപ്പ പ്രതിമകൾ സമർപ്പിക്കുന്നത്. ഈ ക്ഷേത്ര തട്ടകത്ത് പാമ്പ് കടിച്ചാൽ വിഷമേൽ ക്കുകയില്ലന്നും വിശ്വാസമുണ്ട്. പാമ്പുകളെ എവിടെ കണ്ടാലും കുടത്തിലാക്കി ഇവിടെ കൊണ്ട് വന്നു വിടും .ശാന്തിക്കാരൻ ശുദ്ധി കഴിച്ചാണ് കാവിലേയ്ക്ക് കയറ്റി വിടുക മൂത്തിരിങ്ങോട്ട് മനവക ക്ഷേത്രമായിരുന്നു . ഇപ്പോൾ കമ്മിറ്റി ഇതിനടുത്ത് ഒരു ഭഗവതി ക്ഷേത്രം ഉണ്ട് .താഴത്ത് ഭഗവതി ക്ഷേത്രം അവിടെ വൃശ്ചികം ഒന്ന് മുതൽ നാലുവരെ താലപ്പൊലി.

 

ഓണം തുരുത്ത് ശ്രീകൃഷ്ണക്ഷേത്രം ,കോട്ടയം ജില്ല

 ഓണം തുരുത്ത് ശ്രീകൃഷ്ണക്ഷേത്രം ,കോട്ടയം ജില്ല

==================================


കോട്ടയം ജില്ലയിലെ  ഏറ്റുമാനൂരിനടുത്ത്‌ . നീണ്ടൂർ പഞ്ചായത്തിൽ .ഏറ്റുമാനൂർ- നീണ്ടൂർ റൂട്ടിൽ ഒണംതുരുത്തു കവലയിൽ നിന്നും ഒന്നര കിലോമീറ്റര് അകലെയാണ് അമ്പലം .പ്രധാനമൂർത്തി ശ്രീകൃഷ്ണൻ ആറടിയോളം ഉയരമുള്ള വിഗ്രഹമാണ്. ചതുർ ബാഹു. ബാലനരസിംഹനെന്നും സന്താനഗോപാലനെന്നും  വിശ്വാസം. കിഴക്കോട്ടു ദര്ശനം വട്ട ശ്രീകോവിൽ  ഇവിടെ . മൂന്നു നേരം പൂജയുണ്ട്. തന്ത്രി കടിയക്കോൽ .ഉപദേവത ശാസ്‌താവും  ശിവനും.ഒരേ ശ്രീകോവിലിൽ. നാലമ്പലത്തിന്റെ തെക്കേ മണ്ഡപത്തിൽ ഗണപതി,ഭഗവതി  പഴയ ക്ഷേത്രമാണ് .സന്താന സൗഭാഗ്യത്തിന്  ഇവിടെ നമസ്കാരം ഉണ്ട്.  36  നമസ്കാരം.  മേടത്തിൽ തിരുവോണം ആറാട്ടായി ഉത്സവം8 ദിവസമാണ് ഉത്സവം .പാറ്റ്യാlൽ സ്വാമിയാരുടെ ഉപാസനാമൂർത്തി  ഈ സ്വാമിയാരെ  ചെങ്ങന്നൂരിലാണ് കുടിയിരിത്തിയത് ധർമ്മപുത്രരാണ്‌  പ്രീതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം  ആദ്യം നീണ്ടൂർ മംഗലം  വക ക്ഷേത്രമായിരുന്നു  പിന്നീട് സാമൂതിരി  പന്നിയൂർ ക്ഷേത്രം ആക്രമിച്ചകാലത്തു ഇവിടെ എത്തിയെന്നു  കരുതുന്ന പന്നിയൂർ ഗ്രമാക്കാർ  മാങ്ങാട്,പൊടൂർ ,.പാറ്റ്യാlൽ,മുരിയമം .,കലം  കണ്ണമ്പള്ളി ,മനക്കാരെ ഏൽപ്പിച്ചു എന്ന് വിശ്വാസം . ഇതിനടുത്ത് നീണ്ടൂർ സുബ്രമണ്യ  ക്ഷേത്രവുമുണ്ട് . ഇവിടെയും ആറ ടിഉയരമുള്ള വിഗ്രഹമാണ് .കൂടാതെ നീണ്ടൂരിൽ കുറ്റിയാനി കുളങ്ങര ഭഗവതി ക്ഷേത്രം .ഭഗവതി കിഴക്കോട്ടു ദര്ശനം കുംഭത്തിൽ പൂരം ആഘോഷം 

2020, ഒക്‌ടോബർ 17, ശനിയാഴ്‌ച

പുത്തന്‍ ചിറയും അഷ്ടമിചിറയും തൃശൂര്‍ ജില്ല

 

പുത്തന്‍ ചിറയും അഷ്ടമിചിറയും


കേരളത്തില്‍ ചിറ എന്നവസാനിക്കുന്ന ഒട്ടേറെ സ്ഥലപ്പേരുകള്‍ കാണാം. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയും അഷ്ടമിചിറയും അവയിലൊന്നു മാത്രം.

പ്രാചീന കേരളത്തില്‍ ചിറകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. അന്ന് ഇവിടെ അധിവസിച്ചിരുന്നവരുടെ പാരിസ്ഥിതികാവബോധത്തിനും ഉയര്‍ന്ന സാങ്കേതിക ജ്ഞാനത്തിനും ഒന്നാന്തരം ദൃഷ്ടാന്തങ്ങളാണവ. കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലുണ്ടായിരുന്ന ചിറകള്‍ ഗ്രീഷ്മകാലത്തേയ്ക്കാവശ്യമായ ജലം സംഭരിച്ചു നിര്‍ത്താനും, പടിഞ്ഞാറന്‍ ഭാഗങ്ങളിലേത് കൃഷിയിടങ്ങളിലേക്ക് ഉപ്പു വെള്ളം കടക്കാതിരിക്കാനും ഉദ്ദേശിച്ച് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു.

പുത്തന്‍ ചിറയുടെ കാര്യത്തില്‍ , ഒരു പഴയ ചിറ അതിനടുത്ത് മുമ്പുണ്ടായിരുന്നുവെന്നതായി കരുതാം. എന്നാല്‍ പുതിയ ചിറ വന്നതോടെ അതിന്റെ പ്രസക്തിയും പ്രാധാ‍ന്യവും നഷ്ടപ്പെട്ട് ഇപ്പോള്‍ പേരു മാത്രം അവശേഷിക്കുന്നു. ആ പഴയ ചിറയുടെ തീരത്ത് ഒരു അഷ്ടമൂര്‍ത്തി ക്ഷേത്രം സ്ഥാപിക്കപ്പെട്ടതുകൊണ്ടെ കാലക്രമേണ ‘അഷ്ടമിച്ചിറ’ എന്നും അറിയപ്പെടാനായി എന്നു മാത്രം.

കൊടകര

കേരളം ഏറെക്കുറെ ചതുപ്പുനിലങ്ങളും ജലാശയങ്ങളും, നിബിഡവനങ്ങളും കൊണ്ട് അധിവാസയോഗ്യമല്ലാത്ത അതി പ്രാചീന ദശയില്‍ സേലം, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് ‘കൊങ്ങുചേരന്മാര്‍ ‍’ എന്നറിയപ്പെട്ടിരുന്ന ദ്രാവിഡ ജനത പാലക്കാടന്‍ തുറസ്സിലൂടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പതുക്കെ പതുക്കെ വ്യാപിച്ചിരുന്നു. അന്നത്തെ അവരുടെ ഭാഷയില്‍ ‘പടിഞ്ഞാറ്’ എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന പദം ‘കുട’ എന്നായിരുന്നു. കുടക്, കുടമാളൂര്‍, കുടയത്തൂര്‍ മുതലായ സ്ഥലപ്പേരുകളിലും ഈ സൂചനയാകാം ഉള്ളത്. പടിഞ്ഞാറന്‍ കര എന്നര്‍ത്ഥത്തില്‍ ആദിദ്രാവിഡര്‍ പറഞ്ഞു പോന്നിരുന്ന ‘കുടകര’ പിന്നീട് ‘കൊടകരയായിത്തീര്‍ന്നു.

കാരൂര്‍, കരൂപ്പടന്ന, കറുകുറ്റി

ക്രമേണ കൊടകരയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ വാസയോഗ്യമായപ്പോള്‍ കൊങ്ങു ചേരന്മാര്‍ അവിടെ ആധിപത്യമുറപ്പിച്ചു. തൃശ്ശിനാപ്പിള്ളിക്കടുത്ത് കാവേരിതീരത്തുണ്ടായിരുന്ന തങ്ങളുടെ പഴയ ആസ്ഥാനത്തിന്റെ പേരായ ‘കരുവൂര്‍ ’ എന്നു തന്നെ പുതിയ പ്രദേശത്തിനും നാമകരണം ചെയ്തു. അത് കാലക്രമേണ കരൂര്‍ എന്നും കാരൂര്‍ എന്നും മാറിയിട്ടുണ്ടെന്നു മാത്രം. വിസ്തൃതമായ ഈ അധിവാസ കേന്ദ്രം പടിഞ്ഞാറ് കരൂപ്പടന്ന ( കരൂര്‍ പടനെയ്തല്‍ - നെയ്തല്‍ =സമുദ്രതീരം) വരേയും, തെക്കോട്ട് കറുകുറ്റി (കരൂര്‍ക്കുറ്റി - കുറ്റി=അതിര്) വരെയും വ്യാപിച്ചിരുന്നു. ഇപ്പോഴത്തെ മാളയായിരുന്നു അന്നത്തെ തുറമുഖം. ( സംഘസാഹിത്യത്തില്‍ പലവട്ടം പ്രത്യക്ഷപ്പെടുന്ന ‘മാന്തൈപ്പെരുന്തുറ’ യാണ് പിന്നീട് മാ‍ള എന്ന പേരില്‍ അറിയപ്പെട്ടത്).

വടമ, വൈന്തല,കുഴൂര്‍

കേരളത്തിലെ പ്രാചീന തുറമുഖങ്ങളുടെയെല്ലാം വടക്കു ഭാഗം ‘വടതലൈ’ എന്നാണറിയപ്പെട്ടിരുന്നത്. ഇന്നും വടുതല എന്നപേരില്‍ അത്തരം പ്രദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാന്തൈപ്പെരുന്തുറയുടെ വടക്കു ഭാഗം ‘വടമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു കിഴക്കുള്ള വിസ്തൃതമായ പാടശേഖരത്തിന്റെ തല ‘വയല്‍ത്തല’ (വയ്ത്തല-വൈന്തല). ഈ മാന്തൈപ്പെരുന്തുറയുടെ സമീപത്തായിരുന്നു ഉതിയന്‍ ചേരലാതന്റെ ആസ്ഥാനമായ ‘കുഴുമൂര്‍ ’ എന്ന് ‘പതിറ്റുപ്പത്തില്‍ ‘സൂചനയുണ്ട്. മാളക്കടുത്ത് ഇപ്പോഴും ‘കുഴൂര്‍ ’ എന്നറിയപ്പെടുന്ന സ്ഥലമുണ്ട്.

കൊമ്പൊടിഞ്ഞാമാക്കല്‍

ടിപ്പുവിന്റെ പടയോട്ടകാലത്ത് കൊച്ചിയിലേയ്ക്കുള്ള യാത്രാ ഇടവേളയില്‍ ഒരു ആല്‍ മരത്തിന്റെ അടിയില്‍ വിശ്രമിക്കുകയുണ്ടായി. അതിനുശേഷം യാത്ര തുടര്‍ന്ന അദ്ദേഹം തന്റെ ഉടവാള്‍ എടുക്കാന്‍ മറക്കുകയും ഭൃത്യന്മാരോട് അന്നു താന്‍ വിശ്രമിച്ചിരുന്ന കൊമ്പൊടിഞ്ഞ ആലിന്റെ അടുത്ത് നിന്ന് വാള്‍ എടുത്തുകൊണ്ടു വരാന്‍ നിര്‍‌ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഈ ആല്‍ വളരെ പ്രശസ്ഥമാകുകയും അതിനടുത്തുള്ള പ്രദേശം കൊമ്പൊടിഞ്ഞാമാക്കല്‍ എന്നറിയപ്പെടാനും തുടങ്ങി.

കടപ്പാട് 

 : 1989 ല്‍ പ്രസിദ്ധീകരിച്ച ഗ്രാമിക ഓണപ്പതിപ്പിലെ പ്രൊഫ. പി. നാരായണമേനോന്റെ ലേഖനത്തില്‍ നിന്നും പിന്നെ കുറെ കേട്ടു കേള്‍വികളും

ഹരിപ്പാടിന്റെ ഐതീഹ്യം 'ഏകചക്ര' എന്ന നഗരം

 


ഹരിപ്പാടിന്റെ ഐതീഹ്യം  'ഏകചക്ര' എന്ന നഗരം 

================================================



മഹാഭാരത കഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു ഹരിപ്പാടിന്റെ ഐതീഹ്യം . മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്.കേരളചരിത്രത്തിൽപരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം.

ഹരി (വിഷ്ണു)യുടെ പാദം (ഹരിപാദം) എന്നത് ലോപിച്ചാണ് ഈ പ്രദേശത്തിന് ഹരിപ്പാട് എന്ന നാമം ലഭിച്ചത് എന്ന് സ്ഥലപുരാണം.


അരക്കില്ലം വെന്തപ്പോൾ വിദുരരുടെ സഹായത്താൽ രക്ഷപ്പെട്ട പാണ്ഡവരും കുന്തീദേവിയും പാഞ്ചാലീസ്വയംവരത്തിന് മുമ്പ് താമസിച്ചിരുന്ന ഏകചക്രനഗരി എന്ന ബ്രാഹ്മണ ഗ്രാമം ഹരിപ്പാട് ആയിരുന്നു എന്ന് പരക്കെ വിശ്വസിക്കുന്നു. ഇതിന് സഹായകരമായ സ്ഥലനാമങ്ങൾ ഹരിപ്പാടും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നു .


ഏകചക്രയിലെ നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വളരെ പുരാതനവും പ്രശസ്തവുമാണ്. പാണ്ഡവർ പൂജിച്ചിരുന്ന വിഗ്രഹം ആണ് ഈ ക്ഷേത്രത്തിലെ ചതുർബാഹു വിഗ്രഹം എന്ന് ഭക്തർ വിശ്വസിക്കുന്നു. ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു ഈ ക്ഷേത്രം .


പാണ്ഡവർ കാവ് - വളരെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് പാണ്ഡവർകാവ് ക്ഷേത്രം . കുന്തീദേവി പ്രതിഷ്ഠിച്ച് പൂജിച്ചിരുന്നതാണ് ഈക്ഷത്രത്തിലേ പ്രതിഷ്ഠ. പാണ്ഡവ മാതാവായ കുന്തീ ദേവി ചെളികൊണ്ട് ഒരു ദേവി വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ പ്രധാന ദേവതയായ ദുർഗാദേവി എന്നാണ് വിശ്വാസം.


തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം മേജര്‍ പാണ്ഡവര്‍കാവ്‌ ദേവി ക്ഷേത്രം . മഹാഭാരതകാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത് . പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗാദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. കുന്തി ദേവി ചെളി കൊണ്ട് നിര്‍മിച്ച വിഗ്രഹമാണ്‌ ഇപ്പോഴും ഇവിടുത്തെ മൂല വിഗ്രഹം . പഞ്ചലോഹ നിര്‍മിതമായ ഗോളക കൊണ്ട് ആവരണം ചെയ്തു സംരക്ഷിച്ചു പൂജാദി കര്‍മങ്ങള്‍ നിര്‍വഹിച്ചു പോരുന്നു. കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിക്ക് പ്രതിഷ്ടാനന്തരം അന്ന് ഖാണ്ഡവ വനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കദളിപ്പഴം ആണ് ആദ്യമായി നിവേദിച്ചത് . ഇന്നും പാണ്ഡവര്‍കാവ് ദേവിയുടെ ഇഷ്ട വഴിപാട് കദളിപ്പഴം ആണ് .കൊടിയേറ്റ് ദിവസവും , പൂരം ആറാട്ട്‌ ദിവസവും കുന്തീദേവിക്ക് മാതൃ സങ്കല്‍പ്പത്തില്‍ പുറത്തേക്ക് തൂവുന്ന ചടങ്ങ് ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇഷ്ടവരദായിനിയായ പാണ്ഡവര്‍കാവിലമ്മ സമസ്ത ജനങ്ങള്‍കും അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു കൊണ്ട് മഐശ്വര്യ ദേവതയായി പരിലസിക്കുന്നു.!!


പഞ്ചപാണ്ഡവരാൽ നടത്തിയ പ്രതിഷ്ഠ - അതേ കാലഘട്ടത്തില്‍ തന്നെ , പഞ്ചപാണ്ഡവന്മാര്‍ പ്രതിഷ്ടിച്ച മറ്റു 5 ക്ഷേത്രങ്ങള്‍ കൂടി മധ്യ തിരുവിതാംകൂറില്‍ ഉണ്ട് . അവ പാണ്ഡവരില്‍ മൂത്ത പുത്രനായ ധര്‍മപുത്രര്‍ പ്രതിഷ്ടിച്ച ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം , ഭീമന്‍ പ്രതിഷ്ടിച്ച തൃപ്പുലിയൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം , അര്‍ജുനന്‍ പ്രതിഷ്ടിച്ച തിരുവാറന്മുള ക്ഷേത്രം , നകുലന്‍ പ്രതിഷ്ടിച്ച തൃക്കൊടിത്താനം , സഹദേവന്‍ പ്രതിഷ്ടിച്ച തിരുവന്‍വണ്ടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്.. ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം തുടങ്ങി യഥാക്രമം പുലിയൂര്‍, ആറന്മുള ,തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ഉച്ചപ്പൂജയ്ക്‌ മുന്പായി പാണ്ഡവര്‍കാവില്‍ എത്തി തൊഴുതു കദളിപ്പഴം നിവേദിച്ചു കഴിച്ചു പ്രാര്‍ഥിച്ചാല്‍ മാത്രമെ ദര്‍ശനക്രമം പൂര്‍ത്തിയാവുകയുള്ളൂ എന്നും അങ്ങിനെ ചെയ്‌താല്‍ അഭീഷ്ടസിദ്ധി ഉണ്ടാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു.


ചെങ്ങന്നൂരിന് സമീപമുള്ള പാണ്ഡവൻപാറയും ഈ വിശ്വാങ്ങൾക്ക് ബലംനൽകുന്നു. ഹരിപ്പാടിന് സമീപമുള്ള ചെങ്ങന്നൂരിലാണ്‌ വിസ്‌മയങ്ങളുണര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്‌. നഗരത്തില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെ, പ്രകൃതിയുടെ പച്ചപ്പിനു നടുവില്‍ കറുപ്പിന്റെ തലയെടുപ്പായി ഇതു കാണാം. അരക്കില്ലം വെന്തശേഷം അഞ്ജാതവാസ കാലത്ത്‌ പഞ്ചപാണ്ഡവര്‍ കുന്തീയോടൊപ്പം ഈ പാറയില്‍ താമസിച്ചിരുന്നുവെന്നാണ്‌ വിശ്വാസം.


ഭീമാകാരമായ പാറയ്‌ക്കു മുകളില്‍ എടുത്തുവച്ചതുപോലെ കാണപ്പെടുന്ന പടുകൂറ്റന്‍ ശിലാഖണ്ഡങ്ങള്‍ ആരിലും അത്ഭുതം ജനിപ്പിക്കും. വലിപ്പത്തിലും ആകൃതിയിലും വൈവിധ്യങ്ങളുള്ള ഇവയ്‌ക്ക് പറയാനൊത്തിരി കഥകളുണ്ട്‌.


താമരപ്പാറ - അരികിലുള്ള ശ്രീകൃഷ്‌ണക്ഷേത്രത്തിന്റെ പടവുകള്‍ കടന്ന്‌ സഞ്ചാരികള്‍ക്കു പാറയിലേക്കു പ്രവേശിക്കാം. ക്ഷേത്രത്തിനു തൊട്ടു പിന്നില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന മൂന്നു ശിലകളുണ്ട്‌. ആദ്യത്തേതിനു താമരമൊട്ടിന്റെ ആകൃതി. രണ്ടാമത്തേതിനു പാതിവിരിഞ്ഞ താമരയുടെ രൂപം. ഒടുവിലത്തെ വന്‍ശിലയ്‌ക്ക് മുഴുവന്‍ വിടര്‍ന്ന താമരപ്പൂവിന്റെ മുഗ്‌ധസൗന്ദര്യം! താമരപ്പാറ എന്നാണ്‌ ഈ ഭാഗം അറിയപ്പെടുന്നത്‌.


തവളപ്പാറ - ഇനിയൊന്നു തിരിയുക. കുറച്ചപ്പുറത്ത്‌ അടുക്കിവച്ചതുപോലെ നീണ്ടുരുണ്ട രണ്ടു കല്‍പ്പാളികള്‍ കാണാം. അതിന്റെ മുന്‍ഭാഗത്തേക്കോ വശങ്ങളിലേക്കോ ചെന്ന്‌ സൂക്ഷിച്ചുനോക്കൂ. ശിലകളപ്പോള്‍ വായ്‌ പൊളിച്ച ഒരു ഭീമന്‍ തവളയായി തോന്നും. പ്രകൃതി മായാജാലം കാട്ടുന്ന ഈ ഭാഗത്തിനു തവളപ്പാറയെന്നാണു പേര്‌.


മദ്ദളപ്പാറ - വളരെ സൂക്ഷിച്ചു വേണം മുകളിലേക്കു കയറാന്‍. ഒരു ഭാഗത്തെത്തുമ്പോള്‍ ചെത്തിമിനുക്കിയതുപോലെയുള്ള കുറെ കൂറ്റന്‍ കല്ലുകള്‍ ചേര്‍ന്നിരിക്കുന്നതു കാണാം. അതിനടുത്തുള്ള ഒരിടം നന്നേ തെളിഞ്ഞുകിടപ്പുണ്ട്‌. അവിടെ കൈകൊണ്ട്‌ കൊട്ടിനോക്കിയാല്‍ മദ്ദളത്തിന്റെ മുഴക്കം കേള്‍ക്കാം. ആവേശം മൂത്ത ചിലര്‍ ഇവിടെയിരുന്നു പാട്ടുപടി താളമിടാറുണ്ട്‌.


നിലവറ - ഇരിപ്പിടത്തിന്റെ രൂപത്തിലുള്ള അഞ്ചു കരിമ്പാറകള്‍ ഇവിടത്തെ പ്രധാന കാഴ്‌ചയാണ്‌. പാണ്ഡവസഹോദരന്മാര്‍ ഇവയിലാണത്രേ ഇരുന്നിരുന്നത്‌. ഇതിനടുത്തായി കാണുന്ന നിലവറക്കുഴിയില്‍ അവര്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു.


ഭീമന്റെ തല്‍പ്പം - മുകള്‍ത്തട്ടു പരന്ന ആള്‍രൂപത്തിലുള്ള വലിയൊരു പാറ ഇവിടെയുണ്ട്‌. ഇതിലാണു ഭീമസേനന്‍ കിടന്നിരുന്നതെന്ന്‌ വിശ്വസിക്കപ്പെടുന്നു. അടുത്തുള്ള ശിലാഖണ്ഡം വെറ്റിലച്ചെല്ലമാണത്രേ. ഈ പാറയില്‍ കാല്‍പ്പാദത്തിന്റേതെന്നു തോന്നുന്ന വിസ്‌തൃതമായ ഒരാകൃതി പതിഞ്ഞുകിടപ്പുണ്ട്‌. അതും ഭീമന്റേതാണെന്നു കരുതപ്പെടുന്നു.


ഖാണ്ഡവദഹനവുമായി ബന്ധപ്പെട്ടും ചില സ്ഥലനാമങ്ങൾ ഹരിപ്പാടിന്റെ ചുറ്റുപാടുമുണ്ട്.


ഖാണ്ഡവവനം അഗ്നി ഭക്ഷണമാക്കിയപ്പോൾ ആദ്യം തീ കത്തിയ സ്ഥലം കത്തിയ ഊര് കത്തിയൂർ കാലാന്തരത്തിൽ പത്തിയൂർ ആയെന്നും ,അർജ്ജുനൻ ശരകൂടം കെട്ടാൻ ശരം എയ്ത ഊര് എയ്തൂർ ക്രമേണ ഏവൂർ ആയെന്നും സ്ഥലപുരാണം . ഖാണ്ഡവവനം കത്തിയമർന്നപ്പോൾ ഏറ്റവും കൂടുതൽ മണ്ണ് ചൂടുപിടിച്ച് കാഞ്ഞ ഊര് കാഞ്ഞൂർ ആയെന്നും ആദ്യം മണ്ണ് ആദ്യം ആറിയ സ്ഥലം ''മണ്ണാറിയശാല'' മണ്ണാറശാല ആയെന്നും വിശ്വാസം .


ഭീമനുമായി ഏറ്റുമുട്ടിയ വീര്യവാനായ ബകൻ വസിച്ചിരുന്ന ബകപുരം വീയപുര മെന്നും, ബകനേ ഊട്ടിയിരുന്ന സ്ഥലം ഊട്ടുപറമ്പ് എന്നും അറിയപ്പെടുന്നു. ഈസ്ഥലങ്ങളെല്ലാം ഹരിപ്പാടിന്റെ സമീപമാണ്.

മഹാഭാരതത്തിലെ ഈ കഥ ഒന്ന് വായിക്കുക ,,ഗുരുഭക്തി

 മഹാഭാരതത്തിലെ ഈ കഥ ഒന്ന് വായിക്കുക 


ഗുരുഭക്തി

പണ്ട് തക്ഷശിലയില്‍ അയോദ ധൌമ്യന്‍ എന്നൊരു ഒരു മഹര്‍ഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു ശിഷ്യന്മാര്‍ ആയിരുന്നു ഉപമന്യു, അരുണി, വേദന്‍ എന്നിവര്‍.

ഗുരുകുല സമ്പ്രദായത്തില്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ വീട്ടില്‍ താമസിച്ചു പഠിക്കുകയും, ഗുരുവിന്റെ വീട്ടിലെ ജോലികളില്‍ ഗുരുവിനെയും കുടുംബത്തെയും സഹായിക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം ഗുരു ഉപമന്യുവിനെ വിളിച്ചു കാലികളെ മേയ്ക്കുന്നത് ഇനി മുതല്‍ നിന്റെ ചുമതല ആണ് എന്ന് പറഞ്ഞു. സന്തോഷത്തോടെ ഉപമന്യു കാലികളെ മേയ്ക്കുന്ന ജോലികളില്‍ വ്യാപൃതൻ  ആയി. പകലൊക്കെ കാലികളുമായി കറങ്ങി നടന്നു സന്ധ്യയോടെ ആണ് തിരികെ എത്തുക.

പകല്‍ മുഴുവനും നടക്കുന്ന ജോലി ആയിരുന്നിട്ടു കൂടി ഉപമാന്യുവില്‍ യാതൊരു ക്ഷീണവും ഗുരു കണ്ടില്ല എന്ന് മാത്രമല്ല കുറച്ചു തടിച്ചു വരുന്നത് ശ്രദ്ധിക്കുകയും ചെയ്തു. ഗുരു ഉപമന്യുവിനെ വിളിച്ചു ചോദിച്ചു,

എങ്ങിനെ ആണ് നീ ഇത്ര ആരോഗ്യവാന്‍ ആയിട്ട്  ഇരിക്കുന്നത് , ശിഷ്യന്‍ മറുപടി നല്‍കി, “ ഞാന്‍ പകലെ ല്ലാം ഭിക്ഷ എടുത്തു ആണ് ഭക്ഷിക്കുന്നത് .”

ഗുരു: ശിഷ്യന്‍ ഭിക്ഷ എടുത്താല്‍ അത് ഗുരുവിനു വേണ്ടി അനു എന്ന് നിനക്ക് അറിയില്ലേ?? ഇനി എടുക്കുന്ന ഭിക്ഷ ഇവിടെ കൊണ്ട് വന്നു എന്റെ മുന്‍പില്‍ സമര്‍പ്പിക്കണം.

ശിഷ്യന്‍ അന്ന് മുതല്‍ കിട്ടുന്ന ഭിക്ഷകള്‍ ഒക്കെ ഗുരുവിനു നല്‍കി തുടങ്ങി. എന്നാല്‍ ഗുരു വീണ്ടും ശ്രദ്ധിച്ചു, യാതൊരു ക്ഷീണവും ഇല്ല ശിഷ്യന്, ഗുരു ശിഷ്യനോട് ചോദിച്ചു “ ഭിക്ഷ ഒക്കെ എന്റെ കയ്യില്‍ കൊണ്ട് തരിക ആണ് നീ, പക്ഷെ നീ പഴയത് പോലെ തടിച്ചു തന്നെ ഇരിക്കുന്നു, എന്താണ് നിറെ ഭക്ഷണം??”

ശിഷ്യന്‍: ഞാന്‍ ഇപ്പോള്‍ പശുവിന്റെ പാല്‍ ആണ് കുടിക്കുന്നത് ഗുരോ.

ഗുരു: പശുവിന്റെ പാല്‍ പശു കുട്ടിക്ക് അവകാശപ്പെട്ടത് ആണ് അത് നീ കഴിക്കുവാന്‍ പാടില്ല.

ശിഷ്യന്‍ ഇനി കഴിക്കില്ല എന്ന് ഗുരുവിനെ അറിയിച്ചു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഗുരു ശ്രദ്ധിച്ചു, ശിഷ്യന് യാതൊരു ക്ഷീണവും ഇല്ല, ഗുരുവിന്റെ അന്വേഷണത്തില്‍, പാല് കുടിക്കുന്ന പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന നുരകള്‍ ആണ് ഇപ്പോള്‍ ശിഷ്യന്‍ ഭക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി ഗുരു, എന്ന് മാത്രമല്ല അത് വിലക്കുകയും ചെയ്തു.

ഭിക്ഷ എടുത്തു കഴിക്കാനും പാടില്ല, പശുവിന്റെ പാല് കുടിക്കാനും പാടില്ല, എന്തിനു പശുകുട്ടിയുടെ വായില്‍ നിന്നും വീഴുന്ന പാലിന്റെ നുര കഴിക്കാന്‍ പോലും അനുവാദം ഇല്ല, കഠിനമായി വിശന്ന ഒരു സമയത്ത് ഉപമന്യു, അവിടെ കണ്ട കുറച്ചു എരിക്കിന്റെ ഇല കഴിച്ചു, അത് കഴിച്ച ഉപമാന്യുവിന്റെ കണ്ണുകള്‍ പൊട്ടി, കാഴ്ച നഷ്ടപ്പെട്ടു.

കാഴ്ച നഷ്ടപ്പെട്ട ഉപമന്യു, കാട്ടിലെ ഒരു കിണറ്റില്‍ വീണു, സ്ഥിരമായി വരുന്ന സമയം കഴിഞ്ഞിട്ടും ശിഷ്യനെ കാണാത്തതിനാല്‍ ഗുരു ശിഷ്യനെ അന്വേഷിച്ചു കാട്ടിലേക്ക് പോയി. തേടി നടന്നു ഒടുവില്‍ പൊട്ട കിണറ്റില്‍ കിടന്ന ശിഷ്യനെ  ഗുരു.കണ്ടെത്തി .

ശിഷ്യന്‍ ഗുരുവിനോട് അപേക്ഷിച്ച്, തന്റെ കണ്ണുകള്‍ ശരി ആക്കി തരുവാന്‍ വേണ്ടത് ചെയ്യുവാന്‍.

ഗുരു ശിഷ്യനോട് പറഞ്ഞു, ദേവവൈദ്യന്‍ ആയ അശ്വിനീ ദേവതകളോട് പ്രാര്‍ത്ഥിക്കുവാന്‍.

ഉപമന്യു ആ കിണറ്റില്‍ കിടന്നു കൊണ്ട് അശ്വിനീ ദേവതകളെ സ്തുതിക്കാന്‍ തുടങ്ങി,

ഉപമന്യുവിന്റെ സ്തുതിയില്‍ പ്രസാദിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു, എന്നിട്ട് ഉപമന്യുവിനു ഒരു അപ്പം നല്‍കി കൊണ്ട് പറഞ്ഞു, ഇതാ ഇത് കഴിക്കൂ, നിന്റെ ക്ഷീണം മാറട്ടെ , ഉപമന്യു പറഞ്ഞു, ഇല്ല ഞാന്‍ ഇത് ഭുജിക്കുക ഇല്ല, ഭിക്ഷ കിട്ടുന്നത് എന്റെ ഗുരുവിനു വേണം നല്‍കുവാന്‍, അശ്വിനി ദേവതകളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം ഉപമന്യു നിരാകരിച്ചു.

ഗുരുവിനോടുള്ള ആ അനുസരണാ ശീലം കൊണ്ട് സംതൃപ്തര്‍ ആയ അശ്വിനീ ദേവതകള്‍ ഉപമന്യുവിനു കാഴ്ച തിരികെ നല്‍കി, പല്ലുകള്‍ സ്വര്‍ണ്ണം ആക്കുകയും ചെയ്തു, എന്ന് മാത്രമല്ല ശ്രേഷ്ഠം ആയ ജീവിതം ലഭിക്കും എന്ന് അനുഗ്രഹിക്കുകയും ചെയ്തു.

കിണറ്റില്‍ നിന്നും കയറിയ ഉപമന്യു വേഗം തന്നെ ഗുരുവിന്റെ സന്നിധിയില്‍ എത്തുകയും തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിക്കുകയും ചെയ്തു, ഗുരു ഉപമന്യുവിനെ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചു യാത്രയാക്കി.

കടുത്ത ഗുരുഭക്തി ജീവിത വിജയത്തിന് എത്ര ബലം പകരും എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് മഹാഭാരതത്തിലെ ഈ കഥ.

2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

ശ്രീപദ്മനാഭന്റെഇഷ്ടനിവേദ്യം ഉപ്പുമാങ്ങ .ഒരുവേറിട്ടകഥ

 




ശ്രീപദ്മനാഭന്റെഇഷ്ടനിവേദ്യം
ഉപ്പുമാങ്ങ 
==============================



ഒരുവേറിട്ടകഥ


ഘോരമായ ശബ്ദത്തോടെ ഇലിപ്പമരം രണ്ടായി സ്വാമിയാരുടെ മുന്നിൽ ഒടിഞ്ഞു വീണു. തെക്കു തിരുവല്ലതു തലവച്ചു, വടക്കു തൃപ്പാദപുരത്തേക്കു നീണ്ടു ആ വിശ്വരൂപം തന്റെ മുന്നിൽ ആയിരം സൂര്യതേജസ്സോടെ ആവിർഭവിക്കുമ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ പുലയി കൊടുത്ത തീനാളം എരിയുകയായിരുന്നു!

അദ്ദേഹം നിലവിളിച്ചു

" ശ്രീപദ്മനാഭാ! അഖിലഗുരോ ഭഗവൻ നമസ്തേ!"

ഇന്നും നമ്മളിൽ ഓരോരുത്തരും ആ സന്നിധിയിൽ അനുഭവിക്കുന്ന കാര്യമാണിത്! ശേഷം കണ്ണിമാങ്ങാ ചിരട്ടയിൽ നിവേദിച്ചതും, നിത്യവും ആദ്യ നിവേദ്യമായി അത് തുടരുന്നതും നമുക്ക് പരിചിതമായ കാര്യമാണ്.


ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറേ കോണിലാണ് നിവേദ്യ മാങ്ങകൾ സൂക്ഷിക്കുന്നത്. എന്നാൽ ധർമരാജാവിനെ അത്ഭുതപ്പെടുത്തിയതും, ഐതീഹ്യമാലയിൽ പരാമര്ശിക്കപ്പെട്ടതുമായ ഉപ്പുമാങ്ങയുടെ കഥ താഴെ ചേർക്കുന്നു!


കഥ ഇങ്ങനെ....


കൊല്ലം തൊള്ളായിരത്തെഴുപത്തുമൂന്നാമാണ്ടു നാടു നീങ്ങിയ മഹാരാജാവു തിരുമനസ്സുകൊണ്ടു രാജ്യം വാണുകൊണ്ടിരിക്കുമ്പോൾ ഒരു മുറജപക്കാലത്ത് ഒരു ദിവസം നമ്പൂരിമാർ അത്താഴമുണ്ടുകൊണ്ടിരിക്കുന്ന സമയം അത്താഴത്തിന്റെ വെടിപ്പും കേമത്തവും കൊണ്ട് ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട്

"എടോ! എന്താ അത്താഴം കേമംതന്നെ, അല്ലേ? ഇങ്ങനെ മറ്റൊരു സ്ഥലത്തു നടക്കാൻ പ്രയാസമുണ്ട്. അങ്ങനെയല്ലോ?" - എന്നു ചോദിച്ചു. അപ്പോൾ മറ്റേ നമ്പൂരി, "അങ്ങനെ തന്നെ, അങ്ങനെതന്നെ, സംശയമില്ല. എങ്കിലും ആ പാണ്ടമ്പറത്തെ ഉപ്പുമാങ്ങയുടെ ഒരു ക‌ഷണം കൂടിയുണ്ടായിരുന്നു എങ്കിൽ ഒന്നുകൂടി ജാത്യമായേനേ. ആ ഒരു കുറവേ ഉള്ളൂ" എന്നു പറഞ്ഞു. ആ സമയം തിരുമനസ്സുകൊണ്ടു കോവിലെഴുന്നള്ളി പ്രദക്ഷിണമായി പോവുകയായിരുന്നു. നമ്പൂരിമാർ തിരുമനസ്സിനെ കണ്ടില്ല. എങ്കിലും അവിടുന്ന് ഈ സംഭാ‌ഷണം കേൾക്കുകയും അതു പറഞ്ഞ നമ്പൂരി ഇന്നാരാണെന്നു മനസ്സിലാക്കുകയും ചെയ്തു.

അന്നു രാത്രിയിൽത്തന്നെ തിരുമനസ്സുകൊണ്ടു ഗൂഢമായി ഒരാളെ അയച്ചു പിന്നത്തെ മുറയായപ്പോഴേക്കും കോടൻഭരണിയിലെ ഉപ്പുമാങ്ങ വരുത്തി, ഒരു ദിവസം അത്താഴത്തിനു പുളി വിളമ്പിച്ചു. അവിടെ മുറജപംവകയ്ക്കായി പലവിധത്തിൽ ഉപ്പിലിട്ടിട്ടുള്ള മാങ്ങകൾ പുളി വിളമ്പിയ കൂട്ടത്തിലാണ് ഇതും വിളമ്പിയത്. കോടൻ ഭരണിയിലെ മാങ്ങ വരുത്തിയ കഥ യാതൊരുത്തരും അറിഞ്ഞിരുന്നുമില്ല. എങ്കിലും മേല്പറഞ്ഞ നമ്പൂരി ഈ മാങ്ങാ ക‌ഷണം എടുത്തു കഴിച്ച ഉടനെ "ഓഹോ ആ കുറവും തീർന്നു. എടാ യോഗ്യാ! നീ ഇവിടെ വന്നുചേർന്നോ?" എന്നു പറഞ്ഞത്ര.അപ്പോൾ അടുക്കലിരുന്ന വേറെ നമ്പൂരി "ഈ മാങ്ങ സാക്ഷാൽ കോടൻഭരണിയിലേതാണ്" എന്നു പറഞ്ഞു. തിരുമനസ്സുകൊണ്ട് ആ സമയവും കോവിലെഴുന്നെള്ളീട്ടുണ്ടായിരുന്നതിനാൽ അതും കേട്ടു. കൊട്ടാരത്തിൽ എഴുന്നള്ളിയ ഉടനെ ആ നമ്പൂരിയെ വരുത്തി, "അങ്ങേപ്പോലെ സ്വാദറിഞ്ഞു ഭക്ഷിക്കുന്നവർ ചുരുക്കമാണ്" എന്നും മറ്റും സന്തോ‌ഷപൂർവം കല്പിക്കുകയും നമ്പൂരിക്ക് ഒരു സമ്മാനം കൊടുത്ത് അയയ്ക്കുകയും ചെയ്തു.

ഇങ്ങനെയാണ് കോടൻഭരണിയുടെയും അതിലെ മാങ്ങയുടെയും വിശേ‌ഷം. ആ മാങ്ങ ഒരിക്കൽ കൂട്ടീട്ടുള്ളവർ അതിന്റെ സ്വാദ് ഒരിക്കലും മറക്കുകയില്ല. ആ കോടൻഭരണി ആ ഇല്ലത്ത് ഇന്നും ഇരിക്കുന്നുണ്ട്. അതിലെ മാങ്ങയ്ക്കുള്ള അനന്യസാധാരണമായ ആ വിശേ‌ഷം ഇന്നും കണ്ടുവരുന്നുമുണ്ട്.

പ്രതിഷ്ഠനന്തരം ഭഗവാന് ചിരട്ടയിൽ നിവേദിച്ച കണ്ണിമാങ്ങാ, അതിസമ്പന്നതയിലും ലാളിത്യത്തിന്റെ നന്മയുള്ള രുചിയുമായി ഇന്നും വിളങ്ങുന്നു!


കടപ്പാട്: Aswin Suresh

അവണംകോട് സരസ്വതി ക്ഷേത്രം

 അവണംകോട് സരസ്വതി ക്ഷേത്രം 




108  ദുർഗ്ഗആലയങ്ങളിൽ ഒന്ന് .എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിൽ .അങ്കമാലി-നെടുവന്നൂർ  റോട്ടിൽ. ക്ഷേത്രത്തിന്റെ രണ്ടു ഭാഗം നെടുമ്പാശേരി ഇന്റർ നാഷണൽ എയർപോർട്ട് ആണ് .പ്രധാന മൂർത്തി ദുർഗ്ഗയാണെങ്കിലും സരസ്വതിയായിട്ടാണ്  ഇവിടുത്തെ സങ്കല്പം  സ്വയംഭൂവാണ് പടിഞ്ഞാട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് .തന്ത്രി കുന്നും പറമ്പു .പാടശേഖരത്തിന്റെ അരികിലായിരുന്നു ഈ ക്ഷേത്രം .ഉപദേവതകൾ അര ഫർലോങ് അകലെ . രാമഞ്ചിറക്ഷേത്രത്തിലെ ഭദ്രകാളിയും ശാസ്താവും  മീനത്തിലെ ഉത്രം  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  മുൻപ് ഈ ക്ഷേത്രത്തിലെ  പൂരം പ്രസിദ്ധ് മായിരുന്നു . ഇവിടുത്തെ ആറാട്ട് ദിവസം രാമഞ്ചിറക്ഷേത്രത്തിൽ താലപ്പൊലി നടത്തിവരുന്നു വിജയദശമിയും വിദ്യാരംഭവും ഇവിടെ പ്രധാനമാണ് കുട്ടികളെ എഴുത്തിനിരുത്താനും പ്രസിദ്ധമായ ഒന്നാണ് ,നവരാത്രിയ്ക്കുംആഘോഷമുണ്ട് . മൂത്തമന  ഭട്ടതിരിയുടെ ക്ഷേത്രമായിരുന്നു 1980  മുതൽ ഊരാണ്മ ദേവസം ബോർഡ്