2019, മേയ് 5, ഞായറാഴ്‌ച

-കടങ്കഥകൾ-




-കടങ്കഥകൾ-
[ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളാണ് കടങ്കഥകൾ.]

1. അകത്തറുത്താൽ പുറത്തറിയും.

ചക്കപ്പഴം • ചക്കപ്പഴം മുറിക്കകത്തുവച്ച് മുറിച്ചാൽപോലും പുറത്തേക്ക് ഗന്ധം വ്യാപിക്കും.

2. അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.

കുരുമുളക് • നീണ്ട തിരിപോലുള്ള ഞെട്ടിലാണ് ഉരുണ്ട കുരുമുളക് മണികൾ വളരുന്നത്.

3. അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.

വെറ്റില മുറുക്ക്

4. അകത്ത് രോമം, പുറത്തിറച്ചി.

മൂക്ക് • മൂക്കിന്റെ ദ്വാരത്തിനുള്ളിലായാണ് രോമം വളരുന്നത്. സാധാരണ രോമത്തിനു താഴെയാണ് മാംസം. ഇവിടെ മാംസാവരണത്തിനു ഉൾഭാഗത്തായി രോമം കാണുന്നതിനെ സൂചിപ്പിക്കുന്നു.

5. അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.

ഛായാഗ്രാഹി (ക്യാമറ)

6. അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.

പപ്പടം

7. അകം എല്ലും തോലും പുറം പൊന്ത പൊന്തം.

വൈക്കോൽത്തുറു

7. അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി

ഓവ്

8. അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.

മത്തത്തണ്ട്.

9. അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.

കൺപീലി

10. അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.

ഇടിവെട്ടി കൂൺ മുളയ്ക്കുക

11. അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.

മത്തൻ • മത്തങ്ങയും മത്തവള്ളിയും പടർന്നു കിടക്കുന്നത്.

12. അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.

കുരുമുളക്

13. അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി.

മുളംപട്ടിൽ

14. അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.

ചൂല് • മുറ്റം വൃത്തിയാക്കിയശേഷം ചൂല് ഒരിടത്ത് ഒതുക്കി വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.

15. അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.

തുലാസ്

16. അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.

ചേമ്പില, താമരയില • ഈ ഇലകളിൽ വെള്ളം പറ്റിയാൽ നനയുകയില്ല.

17.ബിഅച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.

അമ്മിക്കുഴ (അമ്മിക്കുട്ടി)

18. അച്ഛൻ തന്ന കാളയ്ക്കു ഒരു കൊമ്പു്.

കിണ്ടി

19. അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.

ചക്ക

20. അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു.

കൈയിൽ ചോറുരുള • അഞ്ചുവിരലുകൾ ചേർത്ത് ചോറ് ഉരുട്ടി ഉരുളയാക്കുന്നു.

21. അടയുടെ മുമ്പിൽ പെരുമ്പട.

തേനീച്ചക്കൂട്

22. അടയ്ക്കും തുറക്കും കിങ്ങിണി പത്തായം.

കണ്ണ്

23. അടി പാറ, നടു വടി, മീതെ കുട.

ചേന • ചേന എന്ന സസ്യത്തിന്റെ ആകൃതിയെ വിശദീകരിക്കുന്നു.

24. അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.

പുളിമരം

25. അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.

മെതിക്കൽ

26. അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.

നക്ഷത്രങ്ങൾ

27. അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.

അടുപ്പ്

28. അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.

എലി • തടികൊണ്ടുള്ള തട്ടിൻപുറത്ത് എലി ഓടുമ്പോഴുണ്ടാകുന്ന ശബ്ദമുണ്ടാകുന്നു. ശബ്ദമുണ്ടാക്കുന്ന ആളെ കാണുവാൻ സാധിക്കാത്തതുകൊണ്ട് എലിയെ കുട്ടിച്ചാത്തനായി സങ്കല്പിക്കുന്നു.

29. അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.

അമ്പിളിമാമൻ

30. അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.

പായ നെയ്ത്ത്

31. അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.

ഇല • ഇലയുടെ വികാസത്തിന്റെ ഒരോ ദശയും (കാലഘട്ടവും) സൂചിപ്പിക്കുന്നു.

32. അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.

ആമ

33. അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.

കൊടിമരം

34. അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.

ചിരവ

35. അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.

തെങ്ങും തെങ്ങിൻപൂക്കുലയും

36. അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.

വെള്ളില

37. അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.

അമ്മിക്കല്ലും കുഴവിയും

38. അമ്മ കിടക്കും, മകളോടും.

അമ്മിക്കല്ലും കുഴവിയും

39. അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.

കവുങ്ങ്

40. അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.

തീപ്പെട്ടിയും കൊള്ളിയും

41. അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.

തീപ്പെട്ടിക്കൊള്ളി

42. അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.

തിരികല്ല്

43. അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.

തവള

44. അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.

പാന്റ്, കാൽശരായി

45. അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.

ചൂല്

46. അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.

മിന്നൽ അഥവാ കൊള്ളിയാൻ.

47. അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു.

നാവ് • പല്ലുകളാകുന്ന അഴികളിട്ട അമ്പലത്തിൽ, നാവായ കിളി ശബ്ദമുണ്ടാക്കുന്നു