2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ചെങ്ങന്നൂർമഹാദേവക്ഷേത്രം, ആലപ്പുഴ🕉



· 
ചെങ്ങന്നൂർമഹാദേവക്ഷേത്രംആലപ്പുഴ🕉
=========================================
''രണ്ടാം കൈലാസം എന്നാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം അറിയപ്പെടുന്നത്.''
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം.വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൾ പ്രതിഷ്ഠിക്കപ്പെട്ട 108 ക്ഷേത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് ഐതീഹ്യം.
അതിപുരാതനമായതും ചരിത്ര പ്രസിദ്ധമായതുമായ ഒരു ക്ഷേത്രമാണ്. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തോടനുബന്ധിച്ച്, ഒട്ടനവധി ഐതിഹ്യങ്ങളും, ചരിത്രങ്ങളും നിലവിലുണ്ട്. പടിഞ്ഞാറു ദിക്കിനഭിമുഖമായി ദേവീപ്രതിഷ്ഠയുള്ള ഇവിടെ, അതിനോടനുബന്ധിച്ച് തിരുപ്പൂപ്പ് എന്ന ആചാരം നടക്കുന്ന പതിവുണ്ട്. ഇതര ക്ഷേത്രങ്ങളിലൊന്നും സാധാരണമല്ലാത്ത ഒരു അടിയന്തരമാണ് ദേവിയുടെ തിരുപ്പൂപ്പ്.
പൌരാണിക ശില്പകലകളുടെ സംഗമകേന്ദ്രം കൂടിയായ പ്രസിദ്ധമായ ചെങ്ങന്നൂർ സുറിയാനിപ്പള്ളിയിലെ ശിലാ-ദാരു ശില്പങ്ങളും, മുപ്പത്തിമൂന്നര അടി ഉയരമുള്ള ഒറ്റക്കൽ കുരിശും പ്രാചീന കലാവൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അയിരൂർ ക്ഷേത്രം, കീഴൂട്ട് ക്ഷേത്രം, ചെങ്ങന്നൂർ ശിവക്ഷേത്രം, 6 ദിവ്യക്ഷേത്രങ്ങളായ തിരുച്ചിൻ കാറ്റിൻകര, തിരുപ്പുലിയൂർ , തിരുവൻവണ്ടൂർ , തിരു ആറ്റിൻവിള (തിരുവാറന്മുള), തിരുവല്ലവാഴ് (തിരുവല്ല), തൃക്കൊടിത്താനം ക്ഷേത്രം, തിരുചിറ്റാർ ക്ഷേത്രം, സുറിയാനിപ്പള്ളി, ചായൽപ്പള്ളി, സെന്റ് തോമസ് കത്തോലിക്കപള്ളി, സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. ചർച്ച് എന്നിവയാണ് ചെങ്ങന്നൂരിന്റെ പ്രാചീന സാംസ്കാരികചരിത്രവുമായി ബന്ധപ്പെട്ട പ്രധാന ആരാധനാലയങ്ങൾ . കറുത്ത പൊന്ന് എന്ന് പ്രസിദ്ധമായ കുരുമുളക് പണ്ടുകാലം മുതലേ ഈ നാട്ടിൽ നിന്നുള്ള പ്രധാന കയറ്റുമതി ചരക്കായിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് മഹാരാജാവിനോട് ഒട്ടും ഭക്തി കുറവില്ലാതെതന്നെ ഇവിടുത്തുകാർ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും സർ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തെ എതിർത്തു പരാജയപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങുകയും ചെയ്തു. എം.ആർ മാധവ വാര്യർ , കണ്ണാറ ഗോപാലപ്പണിക്കർ മുതലായവരായിരുന്നു ഇവിടുത്തെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനികൾ . വാര്യർ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സ്റ്റേറ്റ് കോൺഗ്രസിന്റെ ജിഹ്വ ആയിരുന്ന “മലയാളി” എന്ന പേരിലുള്ള ദിനപത്രത്തിന്റെ മുഖ്യപത്രാധിപത്യം ഏറ്റെടുക്കുകയും സർ സി.പി.രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായി എഴുതുകയും ചെയ്തു. 1952-ൽ വാര്യർ ഈ ലോകത്തോട് വിട പറഞ്ഞു. സി.പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പല പ്രതികളെയും ചെങ്ങന്നൂരിൽ നിന്നും കാൽനടയായിട്ടാണ് കൊട്ടാരക്കരയിൽ എത്തിച്ചിരുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനശ്വരനായ രക്തസാക്ഷി കുടിതിൽ ജോർജ്ജ് എന്നും സ്മരിക്കപ്പെടുന്ന മഹത് വ്യക്തിയായിരുന്നു. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പി ചെങ്ങന്നൂരിന്റെ പുത്രനായിരുന്നു. ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് തിരുവിതാംകൂർ സർക്കാർ സ്ഥാപിച്ച ബോയ്സ് ഹൈസ്കൂളും ഗേൾസ് ഹൈസ്കൂളുമാണ് ഇവിടുത്തെ വിദ്യാഭ്യാസമേഖലയെ ധന്യമാക്കിയ ആദ്യവിദ്യാലയങ്ങൾ . എം.സി റോഡ്, ചെങ്ങന്നൂർ - പത്തനംതിട്ട റോഡ്, ചെങ്ങന്നൂർ - മാവേലിക്കര റോഡ്, പാണ്ടനാട്-മാന്നാർ റോഡ് എന്നിവയാണ് ചെങ്ങന്നൂർ മുനിസിപ്പൽ പ്രദേശത്തുകൂടി കടന്നുപോകുന്ന പ്രധാന ഗതാഗതപാതകൾ . കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും വടക്കുഭാഗത്തു നിന്നുള്ള ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ചെങ്ങന്നൂർ.
മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് AD 1700നും AD 1800നും ഇടയിൽ കായംകുളവുമായുള്ള യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു. കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി‍ വെണ്മണി, ബുധനൂർ‍, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാർ വെണ്മണിയിലെശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ‍ കൊല്ലകടവ് വഴി ഒഴുക്കുകയുണ്ടായി.
ക്ഷേത്ര രൂപകല്പന:
വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ചെങ്ങന്നൂർ തേവരെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിക്കുന്നത്. പമ്പാ നദിയുടെ തെക്കേക്കരയിലാണ് ഈ മഹാക്ഷേത്ര സമുച്ചയം നിലകൊള്ളുന്നത്. അന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്റെ നേതൃത്ത പാടവത്തിൽ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടു. പക്ഷേ ആ പഴയ ക്ഷേത്രം പിന്നീട് കത്തിനശിച്ചുപോവുകയും, അതിനുശേഷം വീണ്ടും തഞ്ചാവൂരിൽ നിന്നും വരുത്തിയ പ്രഗദ്ഭരുടെ നിരീക്ഷണത്തിൽ ക്ഷേത്രം പുനരുദ്ധരിയ്ക്കപ്പെടുകയും ചെയ്തു. തിരുവിതാംകൂർ രാജക്കന്മാരുടെ കാലത്താണ് ഇത് നടന്നത്. ചെങ്ങന്നൂർ മതിൽക്കകത്തെ പണി എന്ന് മലയാളത്തിൽ വാമൊഴിയായി പറയുന്ന പഴഞ്ചൊല്ലിനു അന്വർത്ഥമാക്കുന്ന വിധം ആയിരുന്നൂത്രേ അന്നത്തെ പുനരുദ്ധീകരണം നടന്നത്. പല അവസരങ്ങളിലും ക്ഷേത്ര നിർമ്മാണം നിന്നുപോകുകയും അതിനെ തുടർന്ന് വളരെയേറെ വർഷങ്ങൾ നീണ്ടുപോകുകയും ചെയ്തു ക്ഷേത്രനിർമ്മാണം. അന്നു കത്തിനശിച്ച ക്ഷേത്രസമുച്ചയങ്ങൾ മിക്കതും പുനഃനിർമ്മിച്ചെങ്കിലും പെരുന്തച്ചൻ ഉണ്ടാക്കിയ അണ്ഡാകൃതിയിലുള്ള (ദീർഘഗോളം) കൂത്തമ്പലം മാത്രം നിർമ്മിക്കാൻ കഴിഞ്ഞില്ല.
ശ്രീകോവിൽ:
അതിഭീമാകാരമായ വട്ടശ്രീകോവിലാണ് ഇവിടത്തേത്. ഇതിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ സ്വയംഭൂലിംഗവും തൊട്ടപ്പുറത്ത് പടിഞ്ഞാട്ട് ദർശനമായി ദേവീപ്രതിഷ്ഠയുമാണ്. ശിവന്റെ ഗർഭഗൃഹം മൂന്ന് മുറികൾക്കുള്ളിലാണ്. ആദ്യത്തെ മുറി ശ്രീകോവിലിൽ പ്രവേശനം അനുവദിച്ചിട്ടുള്ള മൂത്തത് പോലുള്ള പരിചാരകർക്കാണ്. മറ്റ് രണ്ടിടത്തും ശാന്തിക്കാർ മാത്രമേ കയറാവൂ. മൂന്നുമുറികൾക്കും നല്ല വലിപ്പമുണ്ട്. ശിവലിംഗത്തിന് ഏകദേശം മൂന്നടി ഉയരം കാണും. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടന്നിട്ടില്ല. മാത്രവുമല്ല, ഇവിടെ മുഴുവൻ ചളിയിട്ട് നിറച്ചിരിയ്ക്കുന്നുമുണ്ട്. ശിവലിംഗത്തിന്റെ പിന്നിൽ ഒരു വാതിലുണ്ട്. ഇതുവഴിയാണ് ഭഗവതീ നടയിലേയ്ക്ക് കടക്കുക. ദേവീപ്രതിഷ്ഠ പഞ്ചലോഹനിർമ്മിതമാണ്. മൂന്നടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. രണ്ട് കൈകളേയുള്ളൂ. അവയിൽ വരദാഭയമുദ്രകൾ ധരിച്ചിരിയ്ക്കുന്നു. രണ്ടിടത്തും ഒരേ മേൽശാന്തി തന്നെയാണ് പൂജ നടത്തുന്നത്. ഈ ശ്രീകോവിൽ പെരുന്തച്ചൻ നിർമ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിൽ നടന്ന അഗ്നിബാധയിൽ നശിയ്ക്കാതെ അവശേഷിച്ചത് ഈ ശ്രീകോവിൽ മാത്രമാണ്. ശ്രീകോവിലിൽ ചളിയിട്ട് നിറച്ചതുകൊണ്ടാണത്രേ ഇത്.
നമസ്കാരമണ്ഡപം:
ക്ഷേത്രത്തിൽ രണ്ട് നമസ്കാരമണ്ഡപങ്ങളുണ്ട്. ഒന്ന്, കിഴക്കേനടയിൽ ശിവനുമുമ്പിലും മറ്റേത് പടിഞ്ഞാറേനടയിൽ ദേവിയ്ക്കുമുമ്പിലും സ്ഥിതിചെയ്യുന്നു. കിഴക്കേനടയിലുള്ളത് വളരെ വലുതും മനോഹരവുമായ മണ്ഡപമാണ്. ജീവൻ തുടിയ്ക്കുന്ന ധാരാളം ദാരുശില്പങ്ങൾ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. 1001 കലശം വരെ വച്ച് പൂജിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നതിനാൽ മണ്ഡപത്തിന്റെ വലിപ്പം ഊഹിയ്ക്കാമല്ലോ! എന്നാൽ പടിഞ്ഞാറേനടയിലുള്ളത് വളരെ ചെറുതും ശില്പഭംഗിയില്ലാത്തതും സൗകര്യം കുറഞ്ഞതുമായ സാധാരണ മണ്ഡപമാണ്. കിഴക്കേ മണ്ഡപത്തിൽ ശിവവാഹനമായ നന്തികേശന്റെ പ്രതിമയുമുണ്ട്.
നാലമ്പലം:
ഓടുമേഞ്ഞതാണ് ഇവിടത്തെ നാലമ്പലം. അത്യാവശ്യം വലിപ്പമുണ്ട്. നാലുഭാഗത്തും പ്രവേശനകവാടങ്ങളുണ്ട്. ശിവക്ഷേത്രമായതിനാൽ പൂർണ്ണപ്രദക്ഷിണം അനുവദനീയമല്ല. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി സ്ഥിതിചെയ്യുന്നു. ശ്രീകോവിലിനു ചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. ബലിക്കല്ലുകളിൽ ചവിട്ടാനോ തൊട്ട് തലയിൽ വയ്ക്കാനോ പാടില്ല.
ആനക്കൊട്ടിൽ:
ക്ഷേത്രത്തിൽ കിഴക്കേനടയിലും പടിഞ്ഞാറേനടയിലുമായി രണ്ട് ആനക്കൊട്ടിലുകളുണ്ട്. രണ്ടും വളരെ വലുതാണ്. അഞ്ച് ആനകൾക്ക് വരെ നിൽക്കാനുള്ള സൗകര്യം രണ്ടിടത്തുമുണ്ട്. കിഴക്കേ ആനക്കൊട്ടിലിൽ ഭജനയും സഹസ്രനാമജപവും പടിഞ്ഞാറേ ആനക്കൊട്ടിലിൽ ചോറൂണ്, വിവാഹം തുടങ്ങിയവയും നടത്തുന്നു.
കൂത്തമ്പലം:
കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിലായിരുന്നു കൂത്തമ്പലം. അണ്ഡാകൃതിയിൽ പെരുന്തച്ചൻ തീർത്തതായിരുന്നു ഈ കൂത്തമ്പലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. പണ്ട് ഇവിടെ സ്ഥിരം കൂത്തും കൂടിയാട്ടവും നടന്നിരുന്നു. ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയിൽ കൂത്തമ്പലം പൂർണ്ണമായും നശിച്ചുപോയി. തുടർന്ന് പുനർനിർമ്മാണത്തിന് ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇന്ന് അവിടെ കൂത്തമ്പലത്തിന്റെ തറമാത്രമേ കാണാനുള്ളൂ.
ഗോപുരങ്ങൾ:
ക്ഷേത്രത്തിന്റെ നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. കിഴക്കേനടയിലുള്ളതാണ് ഏറ്റവും വലുത്. കേരളീയശൈലിയിൽ തീർത്ത ഏറ്റവും വലിയ ഗോപുരങ്ങളിലൊന്നാണ് ഇവിടത്തെ കിഴക്കേ ഗോപുരം. പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ ഭാഗങ്ങളിലുള്ള ഗോപുരങ്ങൾ താരതമ്യേന വളരെ ചെറുതാണ്.
ദേവതാ സങ്കല്പം
തൃച്ചെങ്ങന്നൂരപ്പൻ (പരമശിവൻ)
ചെങ്ങന്നൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചില ശിവക്ഷേത്രങ്ങളിലൊന്നാണ് ഇവിടുത്തേത്. രൗദ്രതയാർന്ന മഹാകാലനാണ് പ്രതിഷ്ഠ. ഭക്തരെ അനുഗ്രഹിക്കുമ്പോഴും ഭഗവാന്റെ കണ്ണുകളിൽ നിറയെ രൗദ്രത നിഴലിക്കുന്നുവെന്നാണ് വിശ്വാസം. മഹാദേവന്റെ ഈ രൗദ്രതയാണത്രേ ഒരിക്കൽ ക്ഷേത്രം മുഴുവനായും കത്തിച്ചുകളയാൻ ഇടയാക്കിയത്. ഇവിടുത്തെ ശിവനെ 'ചെങ്ങന്നൂരപ്പൻ' എന്നാണ് ഭക്തർ വിളിച്ചു പോരുന്നത്.
തൃച്ചെങ്ങന്നൂരമ്മ (ഭഗവതി):
പശ്ചിമദിക്കിലേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽതന്നെ ഭഗവാന് പുറകിലായി പരാശക്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീപാർവ്വതീദേവിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ദക്ഷപുത്രിയായ സതിയായും സങ്കല്പമുണ്ട്. ഭഗവതിയുടെ നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). ദേവി ശിവസാന്നിധ്യത്തിൽ ഇരിക്കുന്നതിനാൽ സർവ്വമംഗളകാരിണിയും മംഗല്യവരദായിനിയുമാണ്.
ഉപദേവപ്രതിഷ്ഠകൾ:
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
ഗണപതി
കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഉപദേവനായി സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ടാകും. ഏതൊരു കർമ്മവും തടസ്സങ്ങളില്ലാതെ തീരാൻ ഗണപതിപൂജയോടെയാണ് ഹിന്ദുക്കൾ തുടങ്ങുന്നത്. ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രധാന ശ്രീകോവിലിന്റെ തെക്കേനടയിൽ തെക്കോട്ട് ദർശനമായാണ് ഗണപതി കുടികൊള്ളുന്നത്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല തുടങ്ങിയവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.
ദക്ഷിണാമൂർത്തി:
ഗണപതിപ്രതിഷ്ഠയോടൊപ്പമാണ് ശിവസ്വരൂപനും വിദ്യാദായകനുമായ ദക്ഷിണാമൂർത്തിയുടെയും പ്രതിഷ്ഠ.
പൂജാവിധികളും വിശേഷങ്ങളും:
തിരുവുത്സവം
ധനുമാസത്തിലെ തിരുവാതിരയിൽ കൊടിയേറി മകരമാസത്തിലെ തിരുവാതിരയിൽ ആറാട്ടോടുകൂടി സമാപിക്കുന്ന 28 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഇവിടെ. പണ്ട് വേറെയും ചില ക്ഷേത്രങ്ങളിൽ 28 ദിവസം ഉത്സവം ഉണ്ടായിരുന്നു. ഇന്ന് ചെങ്ങന്നൂരിൽ മാത്രമാണ് 28 ദിവസം ഉത്സവമുള്ളത്. 28 ദിവസവും ഗംഭീര ആഘോഷപരിപാടികളുണ്ടാകും. പമ്പാനദിയിലാണ് ആറാട്ട്.
ശിവരാത്രി :
ശിവരാത്രി നാളിൽ കൊല്ലം ജില്ലയിലെ ആലപ്പാട്ട് നിന്നും എത്തുന്ന അരയ സമുദായത്തിൽ പെട്ടവർ ചെങ്ങന്നൂർ ദേവിയുടെ പിതൃസ്ഥാനീയരായി മഹാദേവന് പരിശപണം നൽകുന്ന ചടങ്ങ് ഇവിടുത്തെ പ്രധാന വിശേഷമാണ്. ഇത് സംബന്ധിച്ചു കേട്ടുവരുന്ന ഐതിഹ്യം പണ്ടുകാലത്ത് ക്ഷേത്രത്തിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് ദേവിപ്രതിഷ്ഠ ഉരുകി പോകുകയുണ്ടായി.തുടർന്ന് പല മൂശാരിമാരും പഞ്ചലോഹത്തിൽ പഴയതുപോലെയുള്ള രൂപം ഉണ്ടാക്കുവാൻ ശ്രമിച്ചെങ്കിലും മുൻപുണ്ടായിരുന്ന പോലത്തെ വിഗ്രഹം ഉണ്ടാക്കുവാൻ സാധിച്ചില്ല. തുടർന്ന് നാടുവാഴി തമ്പുരാന് സ്വപ്ന ദർശനമായി താളിയോലകൾ പരിശോദിക്കുവാൻ അരുളിപ്പാട് ഉണ്ടാകുകയും അങ്ങനെ താളിയോല പരിശോധിക്കവേ പെരുംതച്ചൻ എഴുതിയ ഓല ലഭിക്കുകയും ചെയ്തു. അതിൽ ജ്ഞാനിയായ പെരുംതച്ചൻ ഇങ്ങനെ കുറിച്ചിരുന്നു. ഒരിക്കൽ അഗ്നിബാധയാൽ ക്ഷേത്രം നശിക്കുകയും ദേവിപ്രതിഷ്ഠ ഉരുകിപോകുകയും ചെയ്യും, ആയതിനാൽ ദേവിയുടെ മറ്റൊരു പഞ്ചലോഹ വിഗ്രഹം പമ്പാനദിയിലെ പാറക്കടവിന് സമീപമുള്ള കയത്തിൽ നിക്ഷേപിക്കുന്നു എന്ന്. തുടർന്ന് നാട്ടുകാർ കയത്തിൽ മുങ്ങി നോക്കിയെങ്കിലും വിഗ്രഹം ലഭിച്ചില്ല. ആ സമയത്ത് മത്സ്യബന്ധനതിനായി എത്തിയ ആലപ്പാട്ട് അരയന്മാർ ഈ കയത്തിൽ മുങ്ങുകയും വിഗ്രഹം കണ്ടെടുക്കയും ഈ വിഗ്രഹവുമായി ക്ഷേത്രത്തിൽ എത്തുകയും ചെയ്തു. അന്നെദിവസം ശിവരാത്രി ആയതിനാലും; മഹാദേവനു തന്റെ ദേവിയെ അരയന്മാർ നൽകുകയും ചെയ്തതിനാൽ അവർ വർഷംതോറും ശിവരാത്രി നാളിൽ പിതൃസ്ഥാനീയരായി ക്ഷേതതിലെത്തി ദേവന് പരിശപണം നൽകുന്നു. "പരിശം വയ്പ്പ്" എന്നാണു ഈ ചടങ്ങ് അറിയപ്പെടുന്നത്.
തൃപ്പൂത്താറാട്ട്:
ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ പ്രസിദ്ധമാണ്‌..... ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂർവ ചടങ്ങാണ്‌.,. ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌..,. പൂജാരി നിർമ്മാല്യം മാറ്റുന്ന അവസരത്തിൽ ഉടയാടയിൽ രജസ്വലയായതിന്റെ പാടുകണ്ടാൽ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. ഭഗവതീ ചൈതന്യത്തെ ബലിബിംബത്തിലേക്ക്‌ മാറ്റിയിരുത്തുന്നു. നാലാംദിവസം രാവിലെ ദേവിയെ ചെങ്ങന്നൂർ പമ്പാനദിക്കരയിലെ മിത്രപ്പുഴക്കടവിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളിക്കുന്നു. തുടർന്ന് പമ്പാനദിയിലെ കുളിപ്പുരയിൽ ദേവിയെ എഴുന്നെള്ളിച്ചിരിത്തുകയും, ആർഭാടപൂർവ്വമായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. തിരുപ്പൂത്താറാട്ട്‌". തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാൻ ചെങ്ങന്നൂരപ്പൻ തന്നെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പുകൾക്കു ശേഷം പടിഞ്ഞാറേ നടവഴി ശ്രീ പാർവതിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു.
ക്ഷേത്രത്തിലെത്തിചേരാൻ:
ചെങ്ങന്നൂർ നഗരത്തിൽ എം.സി. റോഡിൽ നിന്നും ഏകദേശം 500മീറ്റർ കിഴക്കുമാറിയാണ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനും കെ.സ്.ആർ.ടി.സി ബസ് സ്റ്റാഡും ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്.