2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

മഹാഭാരതം സംക്ഷിപ്തമായ ഒരു അപഗ്രഥനം.


മഹാഭാരതം സംക്ഷിപ്തമായ ഒരു അപഗ്രഥനം.
. 18ാം ദിനവും ബാക്കിയും ഇല്ല
ഇത് മുഴുവനും വായിക്കണം. ഹൃദ് സ്ഥമാക്കണം. മറ്റുള്ളവർക്ക് ഒന്നുമല്ലെങ്കിലും സ്ഥന്തം മക്കളോടെങ്കിലും പറഞ്ഞു കൊടുക്കണം.
[കുരുക്ഷേത്ര യുദ്ധം: ]

(ബി.സി 3139) 18 ദിവസങ്ങൾ നീണ്ടുനിന്നു
സ്ഥലം:
കുരുക്ഷേത്ര, ഹരിയാന, ഇന്ത്യ
Coordinates: 29°59′00″N 76°49′00″E
ഫലം: 
പാണ്ഡവ വിജയം
യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ ചക്രവർത്തിയായി സ്ഥാനരോഹിതനായി
പാണ്ഡവർ
വിരാടം, പാഞ്ചാലം, കാശി, മാത്സ്യം, ചേദി, പാണ്ഡ്യം, മഗധ, കേകേയം, ദ്വാരക, മഥുര, വിദർഭ
കൗരവർ
ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം
പാണ്ഡവ ശക്തി
7അക്ഷൗഹിണികൾ
ആന= 153,090
രഥം= 153,090
കുതിര= 459,270
കാലാൾ= 765,450
(1,530,900 സൈന്യം)
കൗരവർ ശക്തി
11 അക്ഷൗഹിണികൾ
ആന= 240,570
രഥം= 240,570
കുതിര= 721,710
കാലാൾ=1,202,850
(2,405,700 സൈന്യം)
അക്ഷൗഹിണികൾ
1 ആന, 1 രഥം, 3 കുതിര, 5 കാലാൾ-ഇവ ചേർന്ന സൈന്യത്തെ പത്തി എന്നു പറയുന്നു.
3 പത്തി ചേർന്നതു സേനാമുഖം. (3 ആന, 3 രഥം, 9 കുതിര, 15 കാലാൾ)
3 സേനാമുഖം ചേർന്നതു ഗുല്മം. (9 ആന, 9 രഥം, 27 കുതിര, 45 കാലാൾ)
3 ഗുല്മം ചേർന്നതു ഗണം. (27 ആന, 27 രഥം, 81 കുതിര, 135 കാലാൾ)
3 ഗണം ചേർന്നതു വാഹിനി. (81 ആന, 81 രഥം, 243 കുതിര, 405 കാലാൾ)
3 വാഹിനി ചേർന്നതു പൃതന. (243 ആന, 243 രഥം, 729 കുതിര, 1215 കാലാൾ)
3 പൃതന ചേർന്നതു ചമു. (729 ആന, 729 രഥം, 2187 കുതിര, 3645 കാലാൾ)
3 ചമു ചേർന്നതു അനീകിനി. (2187 ആന, 2187 രഥം, 6561 കുതിര, 10935 കാലാൾ)
10 അനീകിനി ചേർന്നതു് അക്ഷൌഹിണി. (21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാൾ)
നാശനഷ്ടങ്ങൾ പാണ്ഡവ പക്ഷം
എട്ടുപേർ ഒഴിച്ച് എല്ലാവരും
പഞ്ചപാണ്ഡവർ, ശ്രീകൃഷ്ണൻ, സാത്യകി, യുയുത്സു
നാശനഷ്ടങ്ങൾ കൗരവർ പക്ഷം
നാലുപേർ ഒഴിച്ച് എല്ലാവരും
അശ്വത്ഥാമാവ്, കൃപർ, കൃതവർമ്മാവ്, വൃഷകേതു
കുരുക്ഷേത്രയുദ്ധം.
ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ്ധൃതരാഷ്ട്രരുടെ പുത്രന്മാരും (കൗരവർ), അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവിന്റെപുത്രന്മാരും (പാണ്ഡവർ) മുഖ്യ എതിരാളികളായി യുദ്ധം ചെയ്തു. ഇപ്പോഴുള്ള ഹരിയാനയിലെ കുരുക്ഷേത്രഎന്ന സ്ഥലത്തുവെച്ചു നടന്നതിനാൽ കുരുക്ഷേത്രയുദ്ധം എന്നറിയപ്പെട്ടു. ഇതിഹാസത്തിൽ കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസങ്ങൾ നീണ്ടു നിന്നതായി പറയുന്നു. യുദ്ധത്തിൽ ഇരുപക്ഷത്തുമായി പതിനെട്ട്അക്ഷൗഹിണികൾ പങ്കെടുത്തു നാമാവശേഷമായി. പാണ്ഡവപക്ഷത്ത് ഏഴ് അക്ഷൗഹിണി പടസമൂഹങ്ങൾക്ക് സർവ്വസേനാധിപതിയായി പാഞ്ചാല രാജകുമാരനായ ധൃഷ്ടദ്യുമ്നനും, കൗരവരുടെ പതിനൊന്ന് അക്ഷൗഹിണി പടയുടെ സർവ്വസേനാധിപതിയായിഭീഷ്മരും യുദ്ധം നയിച്ചു. ഒരാൾഅഗ്നിയിൽ നിന്നും, മറ്റൊരാൾജലത്തിൽ നിന്നും ജനിച്ചവരായിരുന്നു എന്നാണ് സങ്കല്പം. ഭീഷ്മർമഹാഭാരതയുദ്ധത്തിൽ ആദ്യ പത്തു ദിവസങ്ങൾ സർവ്വസേനാധിപതിയായും, ഭീഷ്മരുടെ ശരശയ്യയെത്തുടർന്ന് അടുത്ത അഞ്ചു ദിനങ്ങൾ ആചാര്യനായദ്രോണരും, അദ്ദേഹത്തിന്റെ മരണശേഷം തുടർന്നുള്ള രണ്ടു ദിവസങ്ങൾ അംഗാധിപതിയായ കർണ്ണനും, അവസാനദിവസമായ പതിനെട്ടാം നാൾ മാദ്രേശൻ ശല്യരും കൗരവർക്കുവേണ്ടി സർവ്വസൈന്യാധിപതിയായി. പതിനെട്ടാം നാൾ രാത്രിയിൽ അശ്വത്ഥാമാവിനെസർവ്വസേനാധിപതിയായി മരണശയ്യയിൽ കിടന്ന ദുര്യോധനൻ വാഴിച്ചു. അരദിവസത്തേക്ക് ദ്രൗണിയുംകൗരവർക്കുവേണ്ടി യുദ്ധം നയിച്ചു.
കുരുക്ഷേത്രയുദ്ധത്തിന്റെ കാരണങ്ങൾ
മഹാഭാരതത്തിൽ പ്രധാനകഥാതന്തുവായി പ്രതിപാദിച്ചിരിക്കുന്ന യുദ്ധമായ കുരുക്ഷേത്രയുദ്ധം പ്രധാനമായും മൂന്നുകാരണങ്ങളാലാണ് തുടക്കം കുറിച്ചത്.
1. കള്ളച്ചൂത്
ചൂതുകളിക്കുന്ന ശകുനിയും, കൗരവരും,പാണ്ഡവരും - (ദുര്യോധനവധം കഥകളി)
കൗരവർ പാണ്ഡുപുത്രന്മാരോട്രണ്ടുതവണ ചൂതുകളിച്ചു. ഗാന്ധാരിയുടെസഹോദരനായ ശകുനിയാണ്കൗരവർക്കുവേണ്ടി കളിച്ചത്. കള്ളക്കളിയിൽ അഗ്രഗണ്യനായ ശകുനി രണ്ടുതവണയും കൗരവർക്കു വിജയം സമ്മാനിച്ചു. ഭീഷ്മരുടെനിർദ്ദേശത്താൽ ഇന്ദ്രപ്രസ്ഥത്തിന്റെരാജാവായി യുധിഷ്ഠിരനെ വാഴിച്ചതിലും,മയാസുര നിർമ്മിതമായ പാണ്ഡവരുടെസുഖസമൃദ്ധമായ കൊട്ടാര ജീവിതവും അതിലെ പ്രത്യേകതകളും കൗരവർക്കു അവരോടുള്ള കടുത്ത അസൂയക്കു കാരണമായി. രണ്ടാമതും ചൂതുകളിക്ക് വിളിക്കാനുണ്ടായ സാഹചര്യം ഇതായിരുന്നു. ശകുനിയുടെ കള്ളത്തരത്തിൽ വീണ്ടും ചൂതുകളിയിൽ തോറ്റതിനാൽ പന്ത്രണ്ട് വർഷത്തെവനവാസവും, അതിനുശേഷം ഒരു വർഷം ഏതെങ്കിലും ഒരു രാജ്യത്ത് പാണ്ഡവർ ഒന്നിച്ചു താമസിച്ച് മറ്റാരാലും തിരിച്ചറിയാതെ അജ്ഞാതവാസവുംനടത്താൻ തത്ത്വത്തിൽ തീരുമാനിച്ചു. ഇതു കഴിഞ്ഞു തിരിച്ചു വരുമ്പോൾ ചൂതിൽ തോറ്റ് നഷ്ടപ്പെട്ട രാജ്യവും പദവിയും തിരിച്ചുകിട്ടും. അഥവാ ഒരു വർഷത്തെ അജ്ഞാതവാസത്തിൽ പിടിക്കപ്പെട്ടാൽ വീണ്ടും പന്ത്രണ്ട് വർഷം കാനനവാസം കഴിച്ച് ഒരു വർഷം അജ്ഞാതവാസം നടത്തണം. പക്ഷേ വനവാസവും, അജ്ഞാതവാസവും പൂർത്തിയാക്കി പാണ്ഡവർതിരിച്ചെത്തിയിട്ടും അവർക്ക് അവകാശപ്പെട്ട രാജ്യം തിരിച്ചു നൽകാൻ കൗരവർ തയ്യാറായില്ല. കുരുക്ഷേത്രയുദ്ധത്തിനുള്ള പ്രധാനകാരണം ഇതായിരുന്നു.
2. ദ്രൗപദീ വസ്ത്രാക്ഷേപം
ചൂതിൽ തോറ്റ് പണയമായി മാറിയ ദ്രൗപദിയെ കൗരവരിലെ രണ്ടാമനായദുശ്ശാസനൻ ഹസ്തിനപുരി രാജസഭയിൽ ഏവരേയും സാക്ഷി നിർത്തി വസ്ത്രാക്ഷേപം നടത്തി. രജസ്വലയായിരുന്ന ദ്രൗപദി വരാൻ മടികാണിച്ചപ്പോൾ ഹീനമായി അധിക്ഷേപിച്ച് പിതാമഹന്മാരും മറ്റു ബന്ധുജനങ്ങളും സന്നിഹിതരായിരുന്ന കുരുസഭാമണ്ഡപത്തിലേക്ക് മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടുവന്നു. മാതാവിനു തുല്യയായ ജ്യേഷ്ഠത്തിയായവളെ പണയവസ്തുവായി മാത്രം കരുതി കേവലബഹുമാനം പോലും കൊടുക്കാതെ അതിഹീനമായി അപമാനിച്ചു. കൃഷ്ണൻപാഞ്ചാലിയുടെ സഹായത്തിനു വന്നതിനാൽ അവൾ അതിൽനിന്നും രക്ഷനേടി. പിതൃതുല്യരായവരുടെ മുമ്പിൽ മാനം നഷ്ടപ്പെട്ട ദ്രൗപദി, ദുശ്ശാസനൻ പിടിച്ചു വലിച്ച തന്റെ മുടി പിന്നീട് കെട്ടിയില്ല. ദുശാസനനെ കൊന്ന് അവന്റെ രക്തം തലയിൽതേച്ച് മാത്രമെ അഴിച്ചിട്ട മുടി കെട്ടൂ എന്ന് അവൾ ശപഥം ചെയ്തു. യുദ്ധമുണ്ടാവാതെ ദുശ്ശാസനനെ കൊല്ലാനും അവന്റെ രക്തം മുടിയിൽ പുരട്ടാനുമാവില്ല. ഇത് യുദ്ധത്തിനു കാരണമായ മറ്റൊരു പ്രധാന സംഭവമായിരുന്നു.
3. ഭീമനോടുള്ള ദ്രോഹം
മറ്റു കൗരവ-പാണ്ഡവരെ അപേക്ഷിച്ച്ഭീമനുണ്ടായിരുന്ന അമാനുഷികശക്തി വിശേഷത്താൽ, ബാല്യകാലത്തു മുതൽ ദുര്യോധനാദികൾ അസൂയാലുക്കളായിരുന്നു. ദുര്യോധനാദികൾ നൂറുപേരും ഭീമന്റെ സമപ്രായക്കാരായിരുന്നു. ഇവർ നിരവധി തവണ ഭീമനെ കൊല്ലാനായി പദ്ധതികൾ അവിഷ്കരിച്ചു അതുനടപ്പിലാക്കാൻ ശ്രമിച്ചിരുന്നു ആയുസ്സിന്റെ ശക്തിയിൽ പലപ്പോഴും അതിൽ നിന്നും രക്ഷപെട്ട ഭീമനു, തന്നെ കൊലപ്പെടുത്താൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദുര്യോധനാദികളോട് വൈരാഗ്യം അതിശക്തമായുണ്ടായിരുന്നു. ജ്യേഷ്ഠനായ യുധിഷ്ഠിരനെ ബഹുമാനിച്ച് ഭീമൻ പുറത്തു കാണിച്ചിരുന്നില്ലയെന്നു എന്നുമാത്രം. ഇത് യുദ്ധത്തിനുള്ള മറ്റൊരു കാരണമായിരുന്നു. (യുദ്ധത്തിൽ ഗാന്ധാരിയുടെ നൂറു പുത്രന്മാരും കൊല്ലപ്പെടുന്നത് ഭീമനാലാണ്).
സന്ധിസംഭാഷണങ്ങൾ
1. വ്യാസോപദേശം
കൗരവരോട് ചൂതുകളിൽ തോറ്റ് പന്ത്രണ്ട് വർഷത്തെ വനവാസവും, ഒരു വർഷത്തെ അജ്ഞാതവാസവും പൂർത്തിയാക്കി പാണ്ഡവർ ഹസ്തിനപുരിയ്ക്കടുത്ത് ഉപപ്ലാവ്യത്തിൽ വന്നു താമസിച്ചു. ഇതു മനസ്സിലാക്കിയ സത്യവതി പുത്രനായ വേദവ്യാസമഹർഷി ഹസ്തിനപുരിയിൽ ചെന്ന് ധൃതരാഷ്ട്രരെയും, ദുര്യോധനനെയും വിളിച്ചുവരുത്തി പാണ്ഡവർക്ക് അവകാശപ്പെട്ട അർദ്ധരാജ്യം നൽകാൻ ആവശ്യപ്പെട്ടു. ദുര്യോധനന്റെ പിടിവാശിയിൽ മഹാരാജാവായ ധൃതരാഷ്ട്രർക്ക് തനിച്ചൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഭീഷ്മർ പലതവണ ധൃതരാഷ്ട്രരെ ഉപദേശിച്ചിരുന്നു, എങ്കിലും അർദ്ധരാജ്യം നൽകാൻ കൗരവർ തയ്യാറായില്ല.
2. സഞ്ജയദൂത്
കൗരവർ ഇതിനോടകം സഞ്ജയനെ ദൂതനായി ഉപപ്ലാവ്യത്തിലേക്ക് അയച്ച് യുധിഷ്ഠിരനെ കണ്ട് തങ്ങളുടെ സന്ദേശം അറിയിപ്പിച്ചു. ദുര്യോധനനാണ് ദൂതനായി സഞ്ജയനെ അയച്ചതെങ്കിലും, ധൃതരാഷ്ട്രർ അയച്ചതാണെന്നു പറയാൻ ആവശ്യപ്പെട്ടിരുന്നു. പാണ്ഡവർക്ക് അർദ്ധരാജ്യം നൽകാനാവില്ല എന്നുള്ള വിവരം സഞ്ജയൻ യുധിഷ്ഠിരനെ അറിയിച്ചു. അപ്രിയകാര്യം ചെയ്ത സങ്കടത്തിൽ തിരിച്ച് ഹസ്തിനപുരിയിൽ എത്തിയ സഞ്ജയൻ മഹാരാജാവിനെ നേരിട്ട് കണ്ട് യുദ്ധം മൂലമുണ്ടാവുന്ന കൗരവരുടെ തകർച്ചയെ മുൻകൂട്ടി ബോധിപ്പിച്ചു.
3. വിദുരനീതി
സഞ്ജയ ഉപദേശത്തെ തുടർന്ന് ദുഃഖിതനായ ധൃതരാഷ്ട്രർ അന്നു രാത്രിതന്നെ വിദുരരെ വിളിപ്പിച്ചു. പ്രസിദ്ധമായ വിദുരനീതി മഹാഭാരതത്തിൽ വർണ്ണിക്കുന്നത് ഈ സന്ദർഭത്തിലാണ്. വിദുരർ ജ്യേഷ്ഠനായ ധൃതരാഷ്ട്രരെ ആപത്തിൽ നിന്നു രക്ഷിക്കാനായി കൗരവരുടെ അസാന്നിധ്യത്തിൽ ധർമ്മാധർമ്മങ്ങൾ ഉപദേശിച്ചു. പലകഥകളും ഉദാഹരണമായി പറഞ്ഞ് കൂടുതൽ വിശ്വാസ്യത കിട്ടത്തക്കരീതിയിൽ ഉപദേശിച്ചിട്ടും, പുത്രവാത്സല്യം നിമിത്തം ധൃതരാഷ്ട്രർക്ക് അതൊന്നും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.
4. സനൽകുമാരോപദേശം
പാണ്ഡവർക്കുവേണ്ടി മഹാതപസ്വിയായ സനൽകുമാരമഹർഷിയും ദുര്യോധനനെ ഉപദേശിച്ചു. മഹായുദ്ധം തടയാൻ ഇങ്ങനെ പലരും അഭ്യർത്ഥന നടത്തിയിട്ടും കൗരവർക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല.
5. കൃഷ്ണദൂത്
യുധിഷ്ഠിരന്റെ അപേക്ഷയിൽ കൃഷ്ണൻപാണ്ഡവർക്കുവേണ്ടി ദൂതനായികൗരവസഭയിൽ എത്തി. ഇതു മുൻകൂട്ടി അറിഞ്ഞ ശകുനിയും, ദുര്യോധനനുംചേർന്ന് ശന്തനു മഹാരാജാവിന്റെസിംഹാസനം കൃഷ്ണനുവേണ്ടി സഭയിൽ സജ്ജമാക്കി. (സിംഹാസനത്തിന്റെ ശാപം: അയോഗ്യനായ ആരതിലിരുന്നാലും അവന്റെ തല പൊട്ടിച്ചിതറുമെന്ന് ശന്തനു മഹാരാജാവിന്റെ ശാപം ആ സിംഹാസനത്തിനുണ്ടായിരുന്നു. ശന്തനുവിനുശേഷം ശാപത്തെ പേടിച്ച് അതിൽ ആരും ഇരുന്നിട്ടില്ല) കൃഷ്ണൻ സിംഹാസനത്തിലിരുന്നെങ്കിലും അദ്ദേഹത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല. അർദ്ധരാജ്യം നൽകില്ലയെന്നു തീർത്തു പറഞ്ഞ കൗരവസഭയിൽ കൃഷ്ണൻ പാണ്ഡവർക്കായി അഞ്ചു ചെറിയ രാജ്യങ്ങളൊ, അല്ലെങ്കിൽ അഞ്ചു ദേശങ്ങളൊ, അതുമല്ലെങ്കിൽ അഞ്ചു ഗൃഹങ്ങളൊ, അവസാനം ഇവർക്ക് അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഗൃഹം എങ്കിലും കൊടുക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ ധൃതരാഷ്ട്രരോ, ദുര്യോധനനൊ ഒന്നിനും തയ്യാറാവാത്തതിനാൽ കൃഷ്ണദൂത് പരാജയമായിരുന്നു.
യുദ്ധ സന്നാഹം:
ഭഗവത്ദൂത് പരാജയമായതിനെത്തുടർന്ന് യുദ്ധം തീരുമാനിക്കപ്പെട്ടു. ധർമ്മപുത്രരും, ദുര്യോധനനും തങ്ങളുടെ സുഹൃത്ത്-ബന്ധുരാജ്യങ്ങളിലേക്ക് ദൂതന്മാരെ അയച്ച് സഹായം അഭ്യർത്ഥിച്ചു. രാജ്യം ഭരിക്കുന്ന രാജാവിന്റെ പുത്രനായ ദുര്യോധനനു കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ സേനയെ അയച്ചു കൊടുത്തു. ദ്വാരകാസൈന്യം: ദ്വാരകയിലേക്ക് പാണ്ഡവർക്ക് ദൂതനായി പോയത് അർജ്ജുനനും, കൗരവർക്ക് വേണ്ടി ദുര്യോധനനും ആയിരുന്നു. ആദ്യമെത്തിയ ദുര്യോധനൻ ഉറങ്ങിക്കിടന്ന കൃഷ്ണന്റെ തലയ്ക്കലും, രണ്ടാമതെത്തിയ അർജ്ജുനൻ കാൽക്കലും കൃഷ്ണൻ ഉണരുന്നതും കാത്തിരുന്നു. കൃഷ്ണന്റെ സേനാവ്യൂഹം നാരയണിസേന എന്നാണറിയപ്പെട്ടിരുന്നത്. കൃഷ്ണൻ ഇരുവർക്കുമായി ഒരു ഭാഗത്ത് കൃഷ്ണൻ നിരായുധനായും, മറുവശത്ത് തന്റെ നാരായണിസൈന്യം പകുത്തു നൽകി. അർജ്ജുനൻ നിരായുധനായ കൃഷ്ണനേയും, ദുര്യോധനൻ സൈന്യത്തേയും സ്വീകരിച്ചു. നാരായണി സൈന്യത്തെ കൂടാതെ മറ്റുള്ള ദ്വാരകാവാസികൾക്ക് ഏതു ഭാഗത്തു ചേരാനും അനുവാദം നൽകി. വിരാടസൈന്യം: വിരാടനും പുത്രനായ ഉത്തരനും അവരുടെ മുഴുവൻ സൈന്യവും പാണ്ഡവപക്ഷം ചേർന്നു. പാഞ്ചാലസൈന്യം: പാണ്ഡവസൈന്യത്തിന്റെ പ്രധാന ഭാഗം ദ്രുപദരുടെ പുത്രനായ ധൃഷ്ടദ്യുമ്നന്റെ കീഴിൽ അണിനിരന്ന പാഞ്ചാല സൈന്യമായിരുന്നു. ഈ രാജ്യങ്ങളെ കൂടാതെ പാണ്ഡവപക്ഷത്തു ചേരാനായി കാശിരാജാവും, മാത്സ്യരാജാവും തങ്ങളുടെ സൈന്യത്തെ അയച്ചു കൊടുത്തു. ഈ രണ്ടുരാജ്യങ്ങളും കൗരവ-പാണ്ഡവരുടെ ബന്ധുരാജ്യങ്ങളായിരുന്നു. കാശി രാജകുമാരിമാരാണ് അംബികയും, അംബാലികയും. മാത്സ്യരാജാവ് സത്യവതിയുടെ സഹോദര പുത്രനാണ്. ശിശുപാലന്റെ മരണശേഷം ചേദിരാജ്യം പാണ്ഡവരോട് സ്നേഹബന്ധം പുലർത്തിയിരുന്നതിനാൽ അവരുടെ സൈന്യവും ഉപപ്ലാവ്യത്തിൽ എത്തി പാണ്ഡവസൈന്യത്തിൽ ചേർന്നു. കേകേയവും, മഥുരയും, വിദർഭയും തങ്ങളുടെ സൈന്യത്തെ രണ്ടു കൂട്ടർക്കുമായാണ് കൊടുത്തത്
സേനാ സമൂഹം
പാണ്ഡവസേന: -
സർവ്വസേനാധിപൻ
ധൃഷ്ടദ്യുമ്നൻ
ഉപസൈന്യാധിപർ
വിരാടൻ
ദ്രുപദൻ
ശിഖണ്ഡി
ഭീമൻ
സാത്യകി
നകുലൻ
സഹദേവൻ
പങ്കെടുത്ത രാജ്യങ്ങൾ
വിരാടം
പാഞ്ചാലം
കാശി
മാത്സ്യം
ചേദി
പാണ്ഡ്യം
മഗധ
കേകേയം
ദ്വാരക
മഥുര
വിദർഭ
സൈന്യബലം
7അക്ഷൗഹിണികൾ
153,090 ആനകൾ
153,090 രഥങ്ങൾ
459,270 കുതിരകൾ
765,450 കാലാൾ പടകൾ
കൗരവസേന: -
സർവ്വസേനാധിപൻ
ഭീഷ്മർ .
ഉപസൈന്യാധിപർ
ദ്രോണർ
അശ്വത്ഥാമാവ്
കൃപർ
ശല്യർ
ത്രിഗർത്തൻ
കൃതവർമ്മാവ്
ഭഗദത്തൻ
ജയദ്രഥൻ
സൗമദത്തി
ശകുനി
ദുശ്ശാസനൻ
പങ്കെടുത്ത രാജ്യങ്ങൾ
ഹസ്തിനപുരി
അംഗം
സിന്ധ്
അവന്തി
മാഹിഷ്മതി
ഗാന്ധാരം
മാദ്രം
കംബോജം
പ്രാഗ്ജ്യോതിഷ
കലിംഗം
കേകേയം
ദ്വാരക
മഥുര
വിദർഭ
വാൽഹികം
സൈന്യബലം
11അക്ഷൗഹിണികൾ
240,570 ആനകൾ
240,570 രഥങ്ങൾ
721,710 കുതിരകൾ
1,202,850 കാലാൾ പടകൾ
പാണ്ഡവ സൈന്യം:
പാണ്ഡവർ ഏഴു അക്ഷൗഹിണിപടസമൂഹങ്ങളെ ഉപപ്ലാവ്യത്തിൽ സജ്ജമാക്കി. സർവ്വസൈന്യാധിപനായിധൃഷ്ടദ്യുമ്നൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്റെ സേനയെ ഏഴു ഭാഗങ്ങളായി തിരിച്ച് അതിന്റെ നേതൃത്വം വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരിൽ അർപ്പിച്ചു. കൂടാതെ ഏഴു സൈന്യത്തിന്റേയും ഉപനായകസ്ഥാനം അർജ്ജുനനും നൽകി. അർജ്ജുനനു ഉലൂപിയിലുണ്ടായ പുത്രനാണ് ഇരാവാൻ. അതിസമർത്ഥനായ അവൻ യുദ്ധത്തിൽ പാണ്ഡവരെ സഹായിക്കാൻ എത്തിച്ചേർന്നെങ്കിലും യുദ്ധം ചെയ്യാൻ കൃഷ്ണൻ അതിനനുവദിച്ചില്ല. (അവൻ യുദ്ധംചെയ്തിരുന്നെങ്കിൽ ഒരു ദിവസം കൊണ്ട് കൗരവരെ തോൽപ്പിക്കാൻ സാധിക്കുമായിരുന്നു.) യുദ്ധം കണ്ടു നിൽക്കാൻ മാത്രം അവനെ അനുവദിച്ചു. ഭീമനു ഹിഡുംബിയിൽ ജനിച്ചഘടോൽകചൻ തന്റെ സേനാവ്യൂഹവുമായി എത്തി പാണ്ഡവപക്ഷത്തു ചേർന്നു.
കൗരവ സൈന്യം:
കൗരവപക്ഷത്തിന്റെ നേതൃസ്ഥാനം ഭീഷ്മർ വഹിച്ചു. അദ്ദേഹം സൈന്യത്തെ പതിനൊന്നു വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ഉപസൈന്യാധിപന്മാരെ നിയോഗിച്ചു. യുദ്ധത്തിന്റെ തലേനാൾ ഭീഷ്മരുമായുണ്ടായ വാഗ്വാദത്തെത്തുടർന്ന് കർണ്ണൻ ഭീഷ്മർക്കൊപ്പം യുദ്ധംചെയ്യില്ല എന്നു നിർബന്ധം പിടിച്ചു. (ആദ്യ പത്തുനാളുകൾ കർണ്ണൻ യുദ്ധം ചെയ്തില്ല). ഭീഷ്മർ കർണ്ണനെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഉപയോഗിച്ച മാർഗ്ഗമായിരുന്നു ഇത്. (കർണ്ണനും, ഭീഷ്മരും ഒന്നിച്ച് പാണ്ഡവരോട് എതിർത്താൽ അവർക്കു തോൽവി സംഭവിച്ചേക്കാമെന്നു അദ്ദേഹം ഭയപ്പെട്ടിരുന്നു). വിദേഹരാജകുമാരനായ രുഗ്മി (കൃഷ്ണന്റെ പത്നിയായ രുക്മിണിയുടെ സഹോദരൻ) പാണ്ഡവപക്ഷത്തു ചേർന്ന് യുദ്ധം ചെയ്യാൻ ആഗ്രഹിച്ചുവന്നെങ്കിലും അർജ്ജുനൻ അവനെ പിന്തിരിപ്പിച്ച് അയച്ചു. അതിനെത്തുടർന്ന് രുഗ്മി ദുര്യോധനപക്ഷത്തു ചേർന്നു യുദ്ധം ചെയ്തു. മാദ്രേശനായ ശല്യർ പണ്ടുമുതൽക്കുതന്നെ ധൃതരാഷ്ട്രരോട് സ്നേഹബഹുമാനം പുലർത്തിയിരുന്നു. അദ്ദേഹത്തോടുള്ള സ്നേഹാദരവാണ് സഹോദരിയായ മാദ്രിയെ ധൃതരാഷ്ട്ര സഹോദരൻ പാണ്ഡുവിനു വിവാഹം ചെയ്തു കൊടുത്തത്. അവസാനഘട്ടത്തിലുണ്ടായ യുദ്ധത്തിൽ കൗരവരിൽ നിന്നും മാറി നിൽക്കാൻ ശല്യർക്കായില്ല. ശല്യരും മാദ്രസൈന്യവും കൗരവപക്ഷത്തുചേർന്നു യുദ്ധംചെയ്തു. കുന്തിദേവിയുടെ അപേക്ഷയെ തുടർന്ന് അർജ്ജുനനൊഴികെ മറ്റു പാണ്ഡുപുത്രന്മാരെ കൊല്ലില്ല എന്ന് കർണ്ണൻ സമ്മതിച്ചു.
യുദ്ധത്തിനു തലേദിവസം വ്യാസൻധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ വരുകയും അദ്ദേഹത്തിനു യുദ്ധം കാണാനായി സചിവനായ സഞ്ജയനുദിവ്യചക്ഷുസ്സ് നൽകി അനുഗ്രഹിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം ഹസ്തിനപുരിയിലെ കൊട്ടാരത്തിലിരുന്നു കാണുവാനും അത് അപ്പോൾ തന്നെ മഹാരാജാവിനെ ധരിപ്പിക്കുവാനും ഇതു സഹായകമായി. കുരുക്ഷേത്രയുദ്ധം മുൻകൂട്ടി മനസ്സിലാക്കിയ ദേവേന്ദ്രൻ ബ്രാഹ്മണവേഷത്തിൽ വന്ന് കർണ്ണനോട് അവന്റെ കവചകുണ്ഡലങ്ങൾ ദാനം ചോദിച്ചു വാങ്ങുന്നു. വന്നത് ദേവേന്ദ്രനാണെന്നറിഞ്ഞു കൊണ്ടുതന്നെ കർണ്ണൻ തന്റെ ജന്മസിദ്ധമായിരുന്ന കവചകുണ്ഡലങ്ങൾ ഇന്ദ്രനു ദാനംചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ളിടത്തോളം കാലം കർണ്ണനെ ആർക്കും വധിക്കാൻ സാധ്യമായിരുന്നില്ല. അർജ്ജുനനു വിജയം കൈവരിക്കാൻ ഇതു സഹായകമായി. കർണ്ണന്റെ ദാനമാഹാത്മ്യത്തിൽ സന്തുഷ്ടനായി ദേവേന്ദ്രൻ അവനു വിശിഷ്ടമായ വേൽ കൊടുത്ത് അനുഗ്രഹിച്ചു. കർണ്ണൻ ഈ വേൽ അർജ്ജുനനു നേരെ യുദ്ധത്തിൽ പ്രയോഗിക്കുവാൻവേണ്ടി കരുതിവെച്ചു.
യുദ്ധത്തിലെ സേനാവ്യൂഹങ്ങൾ
ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
മകരവ്യൂഹം (മുതലയുടെ ആകൃതി)
കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശൂലത്തിന്റെ ആകൃതി)
ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)
കമലവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
ഗരുഡവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
അർണ്ണവ്യൂഹം (സമുദ്രാകൃതി)
മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
ശക്തവ്യൂഹം (സമചതുരാകൃതി)
അസുരവ്യൂഹം (രാക്ഷസാകൃതി)
ദേവവ്യൂഹം (അമാനുഷാകൃതി)
സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
മാലവ്യൂഹം (പുഷ്പചക്രാകൃതി)
മത്സ്യവ്യൂഹം (മത്സ്യാകൃതി)
യുദ്ധം അനുശാസിച്ച നിയമങ്ങൾ
യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചൊ, ഒരേ വാഹനത്തിലൊ (ആന, തേർ, കുതിര)ആവണം.ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.നിരായുധനെ ആക്രമിക്കരുത്. അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.സ്ത്രീകളെ ആക്രമിക്കരുത്. ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്. (ഉദാ: അരയ്ക്കു താഴോട്ട് ഗദകൊണ്ടടിക്കരുത്).ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.
യുദ്ധത്തിൽപങ്കെടുത്ത അഞ്ചുതലമുറകൾ
കുരുക്ഷേത്രയുദ്ധത്തിൽ കൗരവ-പാണ്ഡവ സുഹൃത്-ബന്ധുജനങ്ങളിലായി അഞ്ചു തലമുറയിൽപ്പെട്ടവർ പങ്കെടുത്തു കൊല്ലപ്പെട്ടു. കുരുക്ഷേത്ര യുദ്ധം നടക്കുന്നവസരത്തിൽ പങ്കെടുത്തവർ പലരും പ്രായാധിക്യം ഏറിയവരായിരുന്നുവെന്നു മഹാഭാരതത്തിലൂടെ ഗ്രന്ഥകാരൻ പറയുന്നു. യുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമുള്ള വ്യക്തി ശന്തനുവിന്റെഅനുജനും ഭീഷ്മരുടെ ഇളയച്ഛനുമായബാൽഹികനായിരുന്നു. വാൽഹികം എന്ന രാജ്യത്തിലെ രാജാവായിരുന്ന അദ്ദേഹം അഞ്ചു തലമുറകളിൽ ആദ്യ തലമുറയെ പ്രതിനിധീകരിച്ചു കൗരവപക്ഷം ചേർന്നു പാണ്ഡവർക്കെതിരായി യുദ്ധം ചെയ്തു.ശന്തനുവിന്റെ ഇളയ സഹോദരനായ അദ്ദേഹം തന്റെ പുത്രന്മാരും പൗത്രന്മാരുമായി ബൃഹത്തായ സേനാസമൂഹത്തോടൊപ്പമായിരുന്നു കൗരവപക്ഷം ചേർന്നത്.ഭീഷ്മപിതാമഹന്റെ ഇളയച്ഛനായിരുന്നബാൽഹികൻ പതിനാലാംനാൾ രാത്രിയുദ്ധത്തിൽ ഭീമനാൽ കൊല്ലപ്പെട്ടു. രണ്ടാം തലമുറയെ പ്രതിനിധീകരിച്ചത്ഭീഷ്മപിതാമഹനായിരുന്നു. അദ്ദേഹം യുദ്ധത്തിന്റെ പത്താംനാൾ ശരശയ്യയിൽ വീഴുകയും, അതിനുശേഷം ഉത്തരായനം തുടങ്ങി സ്വച്ഛന്ദമൃത്യു വരിക്കുകയും ചെയ്തു. മൂന്നാം തലമുറയിൽ നിരവധിപ്പേർ യുദ്ധത്തിൽ പങ്കെടുത്തു വീരസ്വർഗ്ഗം പ്രാപിച്ചു. അതിൽ പ്രധാനികൾ ശല്യർ, ദ്രുപദർ, വിരാടൻ,ശകുനി, സാത്യകി, കൃപർ, കൃതവർമ്മാവ്ഭഗദത്തൻ തുടങ്ങിയവരായിരുന്നു. നാലാം തലമുറയിലായി പാണ്ഡവർ അഞ്ചുപേരും കൗരവർ നൂറുപേരും ഉൾപ്പെട്ടു. അവരെ കൂടാതെ നിരവധിപ്പേർ അവരുടെ സുഹൃത്-ബന്ധുബലത്താൽ യുദ്ധത്തിൽ പങ്കെടുക്കുകയും കൊല്ലപ്പെടുകയും ചെയ്തു. അഞ്ചാം തലമുറ, യുവത്വത്തെ പ്രതിനിധീകരിച്ചു. പാണ്ഡവരുടേയും, കൗരവരുടേയും പുത്രന്മാരും അവരുടെ ബന്ധുജനങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. അവരിൽ പ്രധാനികളായി അഭിമന്യു, ലക്ഷണൻ, പ്രതിവിന്ധ്യൻ, ശ്രുതസേനൻ,ഉത്തരൻ എന്നിവരായിരുന്നു.
യുദ്ധം
ദുര്യോധനന്റെ അഭ്യർത്ഥനയിൽ സഹദേവൻ കുറിച്ചുകൊടുത്ത മുഹൂർത്തത്തിലാണ് കുരുക്ഷേത്രയുദ്ധം തുടങ്ങിയത്. ദുര്യോധനൻ തനിക്കു ഉത്തമമായിവരുന്ന സമയംപാണ്ഡുപുത്രനായ സഹദേവന്റെ സഹായത്താൽ ഗ്രഹനില നോക്കി കണ്ട് ആ ദിവസം യുദ്ധം തുടങ്ങാൻ തിരഞ്ഞെടുത്തു (പക്ഷേ ദുര്യോധനൻ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നുള്ളത് മറ്റൊരു വൈചിത്ര്യം). കാർത്തികമാസത്തിൽ (മലയാള മാസം:വൃശ്ചികം) വെളുത്ത ത്രയോദശി നാളിലാണ് കുരുക്ഷേത്രയുദ്ധം തുടങ്ങിയത്. ഉത്തരഭാരതത്തിലെഹരിയാനയിൽ സരസ്വതി നദിയുടെയുംദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമായ കുരുക്ഷേത്രത്തിലാണ് യുദ്ധം നടന്നത്.
ഒന്നാം ദിവസം (ഭീഷ്മപർവ്വം)
വ്യാസൻ മഹാഭാരതത്തിൽ ഒന്നുമുതൽ പത്തുവരെയുള്ള യുദ്ധദിവസങ്ങൾ വർണ്ണിക്കുന്നത് ഭീഷ്മപർവ്വത്തിലാണ്. കൗരവസേനയുടെ സർവ്വസേനാധിപനായി ഭീഷ്മരായിരുന്നു ഈ ദിവസങ്ങളിൽ പടനയിച്ചത്, അതിനാൽ ഭീഷ്മപർവ്വം എന്നു ഗ്രന്ഥകർത്താവ് പേരു കൊടുത്തു. ഭീഷ്മപർവ്വത്തിൽ 118 അദ്ധ്യായങ്ങളും 7884 പദ്യങ്ങളും അടങ്ങിയിരിക്കുന്നു.
ഭീഷ്മരെ ആദ്യമായി നേരിട്ടത് ബാലനായ അഭിമന്യുവായിരുന്നു. ഏറ്റവും പ്രായം കൂടിയവനും, കുറഞ്ഞവനും തമ്മിലാണ് ആദ്യ പോരാട്ടം തുടങ്ങിയത്. കൃതവർമ്മാവും, ശല്യരും ഭീഷ്മരെ സഹായിക്കാൻ എത്തി. അഭിമന്യു ക്ഷീണിക്കുന്നതു മനസ്സിലാക്കി മാതുലന്മാരായ ഉത്തരനും, ശ്വേതനും (വിരാടപുത്രന്മാർ) സഹായത്തിനെത്തി. യുദ്ധത്തിനൊടുവിൽ ശല്യർ ഉത്തരനേയും, ഭീഷ്മർ ശ്വേതനേയും വധിച്ചു. ഒന്നാം ദിവസത്തെ യുദ്ധത്തിൽ പാണ്ഡവസേനക്ക് കനത്തനാശം സംഭവിച്ചു. സങ്കടപ്പെട്ട് കുടീരത്തിൽ തിരിച്ചെത്തിയ യുധിഷ്ഠിരനോട് അവസാനവിജയം പാണ്ഡവർക്കാണെന്ന് പറഞ്ഞ് കൃഷ്ണൻ സമാധാനിപ്പിച്ചു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ഉത്തരൻ (ശല്യർ)
ശ്വേതൻ (ഭീഷ്മർ)
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-
ഭീഷ്മർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
0
രണ്ടാം ദിവസം (ഭീഷ്മപർവ്വം)
ഭീഷ്മർ രണ്ടാം ദിവസം അർജ്ജുനനുമായി ഏറ്റുമുട്ടി. അർജ്ജുനന്റെ പാശുപതാസ്ത്രത്തിന്റെ ശക്തിയിൽ കൗരവസേനക്ക് നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. കുരുക്ഷേത്രത്തിന്റെ മറ്റൊരു വശത്ത് ദ്രോണരും ധൃഷ്ടദ്യുമ്നനും തമ്മിൽ ഉഗ്രപോരാട്ടം ആരംഭിച്ചു. പലപ്രാവശ്യം ദ്രോണർ പാഞ്ചാലപുത്രന്റെ വില്ലു മുറിച്ചു. അവശനായ ധൃഷ്ടദ്യുമ്നനെ ഭീമൻ തന്റെ രഥത്തിലേറ്റി രക്ഷപെടുത്തി. ഇതുമനസ്സിലാക്കി അവിടെ എത്തിച്ചേർന്ന് ദുര്യോധനൻ കലിംഗസേനയെ ഭീമനു നേരെ പ്രയോഗിച്ചു. ഭീമൻ ഒന്നൊഴിയാതെ എല്ലാ കലിംഗ പടയാളികളെയും രണ്ടാം ദിവസത്തെ യുദ്ധത്തിൽ കൊന്നൊടുക്കി. കൗരവപടയുടെ തിരിച്ചോട്ടം തടയുവാൻ ഭീഷ്മർ അവിടെ എത്തിയെങ്കിലും സാത്യകിയുടെ ബാണമേറ്റ് അദ്ദേഹത്തിന്റെ തേരാളി കൊല്ലപ്പെട്ടു. സാരഥിയില്ലാതെ ഭീഷ്മർ യുദ്ധക്കളത്തിൽ നിന്നും മാറിക്കളഞ്ഞു. ഭീമ പുത്രൻ ഘടോത്ക്കചനും നകുല-സഹദേവന്മാരും ഏറ്റവും പുറകിലായി ധർമ്മപുത്രരും അവിടെ എത്തുകയും കൗരവരുടെ പല സൈന്യവ്യൂഹങ്ങളേയും ഇല്ലാതാക്കുകയും ചെയ്തു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
0
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-
ഭീഷ്മർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
കലിംഗസേന (ഭീമൻ)
മൂന്നാം ദിവസം (ഭീഷ്മപർവ്വം)
രണ്ടാം ദിവസത്തെ ദയനീയ പരാജയം മനസ്സിലാക്കി ഭീഷ്മർ തന്റെ സേനയെ ഗരുഡവ്യൂഹമായി നിർത്തി യുദ്ധം ആരംഭിച്ചു. അതിനെ എതിർക്കാൻധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയെ ചന്ദ്രക്കലയുടെ ആകൃതിയിൽ വ്യൂഹം ചമച്ചു നേതൃത്വം നൽകി. അർദ്ധചന്ദ്രവ്യൂഹത്തിന്റെ ഒരു മുഖത്ത് ഭീമനും മറ്റേതിൽ അർജ്ജുനനും നിലയുറപ്പിച്ചു. യുദ്ധക്കളത്തിന്റെ മറ്റൊരു വശത്ത് സാത്യകിയും അഭിമന്യുവും ചേർന്ന് ഗാന്ധാരസേനയെ മുഴുവനായും ഇല്ലാതാക്കി. ഭീഷ്മരും, ദ്രോണരും, ദുര്യോധനനും ചേർന്നു ധർമ്മപുത്രരെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നകുല-സഹദേവന്മാരും, ഭീമനും, ഘടോത്ക്കചനും എത്തി യുധിഷ്ഠിരനെ സഹായിച്ചു. ഘടോത്ക്കചന്റെ ആയുധപ്രഹരമേറ്റ് ബോധരഹിതനായ ദുര്യോധനനെ ദ്രോണർ രക്ഷപെടുത്തി. അതിനെത്തുടർന്ന് അർജ്ജുനൻ ഭീഷ്മരുമായി ഏറ്റുമുട്ടുകയും ഭീഷ്മർ വിജയലക്ഷ്യത്താൽ യുദ്ധനീതിമറന്നു അവനെ ആക്രമിക്കുകയും ചെയ്തു. അർജ്ജുനനെ കൊല്ലുമെന്ന അവസരം വന്നപ്പോൾ കൃഷ്ണൻ ഭീഷ്മരുടെ നേർക്ക് സുദർശനചക്രമെടുത്തു. കൃഷ്ണന്റെ കൈയ്യാൽ മരിക്കാൻ ആഗ്രഹിച്ച ഭീഷ്മർ നിരായുധനായി തലകുനിച്ചപ്പോൾ അർജ്ജുനൻ കൃഷ്ണനെ ആയുധമെടുക്കില്ല എന്നുള്ള കൃഷ്ണ വചനം ഓർമ്മപ്പെടുത്തി. ഇതുകേട്ട് കൃഷ്ണൻ ശാന്തനായി സുദർശനം തിരിച്ചെടുത്തു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
0
ഉപയോഗിച്ച വ്യൂഹങ്ങൾ :-
അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-
ഭീഷ്മർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ഗാന്ധാരസേന (അഭിമന്യു+സാത്യകി)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
ഗരുഡവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
നാലാം ദിവസം (ഭീഷ്മപർവ്വം)
നാലാം ദിവസം ഭീമസേനനും,അഭിമന്യുവും ഇരുവശങ്ങളിലൂടെകൗരവസേനയെ തകർത്തു മുന്നേറി. ഭീമനെ എതിരിടാൻ ദുര്യോധനൻ, അവന്റെ പതിമൂന്നനുജന്മാരേയും, ആയിരക്കണക്കിനു മത്തഗജങ്ങളേയുംഅവന്റെ നേർക്കയച്ചു. ക്രൂദ്ധനായ ഭീമൻ ഗദയുമായി തേരിൽ നിന്നും പുറത്തിറങ്ങി മുഴുവൻ ആനകളേയും, ദുര്യോധനന്റെ പതിമൂന്നനുജന്മാരെയും കൊന്നു. അനുജന്മാർ മരിച്ചതു കണ്ട് ദുര്യോധനൻ ഭീമനു നേർക്ക് പാഞ്ഞടുത്തെങ്കിലും കൂടുതൽ എതിർത്തു നിൽക്കാനാവാതെ യുദ്ധഭൂമിയിൽ നിന്നും അവൻ മാറിക്കളഞ്ഞു. ഇതിനിടയിൽ ഭീമനെ സഹായിക്കാനെത്തിയ പുത്രനായ ഘടോത്ക്കചനും നിരവധിപേരെ കൊന്നു. അന്നേ ദിവസം കുരുക്ഷേത്രയിലെ മറ്റൊരുവശത്ത് സ്വാലനും ധൃഷ്ടദ്യുമ്നനും തമ്മിൽ ഏറ്റുമുട്ടുകയും, സ്വാലനെ വധിക്കുകയും ചെയ്തു. അതിനുശേഷം ധൃഷ്ടദ്യുമ്നനോട് യുദ്ധം ചെയ്ത മാദ്രേശന്റെ അനുജന്മാരെയും അവൻ കൊന്നുകളഞ്ഞു. തുടർച്ചയായി മൂന്നുദിവസങ്ങളും പരാജയപ്പെട്ട് ദുഃഖിതനായ ദുര്യോധനൻ രാത്രി ഭീഷ്മരുടെ കുടീരത്തിൽ വന്നു ഭയപ്പെട്ടു സങ്കടം പറഞ്ഞു. ഭീഷ്മരും ദ്രോണരും ചേർന്ന് ദുര്യോധനനെ സമാധാനപ്പെടുത്തി തിരിച്ചയച്ചു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
0
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-
ഭീഷ്മർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
പതിമൂന്നു ധൃതരാഷ്ട്രപുത്രർ (ഭീമൻ)
മാദ്രേശന്മാർ (ധൃഷ്ടദ്യുമ്നൻ)
സ്വാലൻ (ധൃഷ്ടദ്യുമ്നൻ)
അഞ്ചാം ദിവസം (ഭീഷ്മപർവ്വം)
തുടർച്ചയായ മൂന്നുദിവസങ്ങളിലെ തോൽവിക്കു മറുപടി പറയാനായികൗരവർ ഭീഷ്മരുടെ നേതൃത്വത്തിൽ ശക്തവ്യൂഹം ചമച്ചു. പാണ്ഡവർ ഭീമന്റെ നേതൃത്വത്തിൽ മണ്ഡലവ്യൂഹവും ചമച്ചു അണിനിരന്നു. ഭീമന്റെ രഥത്തിനു പുറകിലായി ധൃഷ്ടദ്യുമ്നനും, സാത്യകിയുടേയും, ശിഖണ്ഡിയുടേയും രഥങ്ങൾ അണിനിരന്നു. അവയ്ക്കും പുറകിലായി നകുല-സഹദേവന്മാരുടേയും ധർമ്മപുത്രരുടേയും രഥങ്ങൾ നിരന്നു. അതിനു പിറകിലായി മറ്റു മുൻനിര യോദ്ധാക്കളും അണിനിരന്നു. ഭീഷ്മർ നിരവധി പാണ്ഡവസേനകളെ ഛിന്നഭിന്നമാക്കി മുന്നേറി. പാണ്ഡവസൈന്യം പലവസരങ്ങളിലും പിന്തിരിഞ്ഞോടി. പക്ഷേ മദ്ധ്യാഹ്നത്തിനുശേഷം നടന്ന യുദ്ധത്തിൽ അർജ്ജുനനും ഭീമനും ചേർന്ന് അനവധി കൗരവസൈന്യങ്ങളെ കൊന്നു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
സാത്യകിയുടെ 10 പുത്രന്മാർ (ഭൂരിശ്രവസ്സ്)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-
ഭീഷ്മർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
0
ഉപയോഗിച്ച വ്യൂഹങ്ങൾ :-
ശക്തവ്യൂഹം (സമചതുരത്തിന്റെ ആകൃതി)
ആറാം ദിവസം (ഭീഷ്മപർവ്വം)
ധൃഷ്ടദ്യുമ്നൻ മകരവ്യൂഹവും അതിനെതിരായി ഭീഷ്മർ ക്രൗഞ്ചവ്യൂഹവും ചമച്ച് സൈന്യങ്ങളെ അണിനിരത്തി. അഞ്ചുദിവസങ്ങൾക്കു ശേഷം അന്ന് ആദ്യമായി ദ്രോണരെ തോൽപ്പിക്കാൻ പാണ്ഡവസേനക്കായി. പാണ്ഡവർ ദ്രോണരുടെ രഥം തകർത്തു, അദ്ദേഹം പ്രാണരക്ഷാർത്ഥം അവിടെനിന്നും ഓടി രക്ഷപെട്ടു. ഭീമനെ പിടിച്ചുകെട്ടാൻ ദുര്യോധനൻ വലിയ സൈന്യവ്യൂഹമാണ് നിയോഗിച്ചത്. അഭിമന്യു സഹായത്തിനു വന്ന് ഭീമനെ അതിൽ നിന്നും രക്ഷിക്കുവാൻ സാധിച്ചു. അതിനിടയിൽ ഭീമന്റെ ഗദാപ്രഹരമേറ്റ് ദുര്യോധനൻ തേർത്തട്ടിൽ ബോധരഹിതനായി വീണു. കൃപർ വന്നു രക്ഷിച്ചിരുന്നില്ലെങ്കിൽ ദുര്യോധനനെ ഭീമൻ ആറാംനാൾ വധിക്കുമായിരുന്നു. തന്റെ പത്തു പുത്രന്മാരെ വധിച്ച ഭൂരിശ്രവസ്സിനെ നേരിട്ടുകണ്ട സാത്യകി അവനെ കൊല്ലാൻ കഠിനശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :-
ധൃഷ്ടദ്യുമ്നൻ‍
ഉപയോഗിച്ച വ്യൂഹങ്ങൾ :-
മകരവ്യൂഹം (മുതലയുടെ ആകൃതി)
👵കൗരവസേന
സർവ്വ സൈന്യാധിപൻ :-
ഭീഷ്മർ
ഉപയോഗിച്ച വ്യൂഹങ്ങൾ :-
ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
ഏഴാം ദിവസം (ഭീഷ്മപർവ്വം)
ഏഴാം ദിവസം യുധിഷ്ഠിരന്റെനേതൃത്വത്തിൽ വജ്രവ്യൂഹം ചമച്ച പാണ്ഡവരെ എതിരിടാൻ കൗരവർ ത്രിശൂലവ്യൂഹം ചമച്ചു. മിന്നൽപിണർ പോലെ അടർക്കളത്തിൽ പലസ്ഥലങ്ങളിലും ഒറ്റയ്ക്കൊറ്റയ്ക്ക് യുദ്ധങ്ങൾ നടന്നു. വിരാടനും ദ്രോണരും ഏറ്റുമുട്ടി. വിരാടന്റെ സഹായത്തിനെത്തിയ പുത്രനായ ശംഖനെ ദ്രോണർ വധിച്ചു. വൃദ്ധനായ ഭൂരിശ്രവസ്സിനെ നേരിട്ട ധൃഷ്ടദ്യുമ്നൻ അദ്ദേഹത്തിന്റെ വക്ഷസ്സിൽ 96 അമ്പുകൾ തറച്ചുവെങ്കിലും അതിപരാക്രമിയായ അദ്ദേഹം കീഴടങ്ങാതെ ധൃഷ്ടദ്യുമ്നനെ പരാജയപ്പെടുത്തി അവിടെ നിന്നും ഓടിച്ചു. പാണ്ഡവസേനയുടെ അതിപ്രഹരമായ യുദ്ധത്തിൽ വൃദ്ധനായ കൃപാചാര്യർ ബോധരഹിതനായി തേർത്തട്ടിൽ വീണു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :-

ധൃഷ്ടദ്യുമ്നൻ‍
ഉപയോഗിച്ച വ്യൂഹങ്ങൾ :-
വജ്ര വ്യൂഹം (മിന്നൽ പിണരിന്റെ ആകൃതി)
👵കൗരവസേന
സർവ്വ സൈന്യാധിപൻ
:-
ഭീഷ്മർ
ഉപയോഗിച്ച വ്യൂഹങ്ങൾ :-
ത്രിശൂലവ്യൂഹം (മൂന്നു മുനയുള്ള ശുലത്തിന്റെ ആകൃതി)
എട്ടാം ദിവസം (ഭീഷ്മപർവ്വം)
കൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്ന് യുദ്ധത്തിൽ ഏർപ്പെടാതിരുന്ന ഇരാവാൻ ആദ്യമായി യുദ്ധം ചെയ്ത ദിവസമായിരുന്നു എട്ടാം ദിവസം. ഭീമൻ തന്റെ വനവാസകാലത്തു വധിച്ച കൃമ്മിരന്റെ പുത്രനായ അലംബുസന്റെ മായാപ്രയോഗത്തിൽ പാണ്ഡവസേന പലപ്പോഴും പകച്ചു നിന്നു. അവന്റെ മായാശക്തിയിലുള്ള ആകാശയുദ്ധത്തിൽ അർജ്ജുനനും ഭീമനും സാരമായി പരിക്കേറ്റു. നാഗകന്യാപുത്രനായ ഇരാവാൻഇതുകണ്ട് അർജ്ജുനനെ സഹായിച്ച് അലംബുസനെതിരായി അതിശക്തമായി നേരിട്ടു. അലംബുസനെ സഹായിക്കാനെത്തിയ ശകുനിയുടെ പുത്രനായ ഉലൂകനെയും ഇരാവാൻ വധിച്ചു. ഭീമൻ ദുര്യോധനന്റെ എട്ട് അനുജന്മാരെ എട്ടാംദിവസം കൊന്നു അതിനെ തുടർന്ന് ഭീമനോട് ഏറ്റുമുട്ടിയ ശകുനിയേയും, ജയദ്രഥനേയും ഘടോത്ക്കചൻ തന്റെ ഇരുമ്പുഗദയുമായി നേരിട്ടു. എട്ടാംദിവസം കഴിഞ്ഞപ്പോൾ ഇരുപക്ഷത്തുമായി എട്ട്അക്ഷൗഹിണിപടകൾ ഇല്ലാതായി. പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഉലൂപിയിൽ അർജ്ജുനനു ജനിച്ച ഇരവാനും കൃഷ്ണശാപത്താൽ മരിച്ചുവീണു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ
:-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ഇരാവാൻ
👵 കൗരവസേന
സർവ്വ സൈന്യാധിപൻ
:-
ഭീഷ്മർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ഉലൂകൻ (ഇരാവാൻ)

എട്ട് ധൃതരാഷ്ട്രപുത്രർ (ഭീമൻ)
ശകുനിയുടെ അനുജന്മാർ (ഇരാവാൻ)
ഒൻപതാം ദിവസം (ഭീഷ്മപർവ്വം)
ഇരവാന്റെ മരണത്തിനു കാരണമായ അലംബുസനെ വധിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടെയാണ് പാണ്ഡവർ യുദ്ധം തുടങ്ങിയത്. അഭിമന്യുവും,ഘടോത്ക്കചനും അലംബുസനെതിരായി യുദ്ധം ചെയ്ത് അതിധീരമായി അവനെ നേരിട്ടുവെങ്കിലും മരണത്തിൽ നിന്നും അലംബുസൻ രക്ഷപെട്ടോടി. അർജ്ജുനനെ നേരിട്ട ഭീഷ്മർ അവനെ നിഷ്പ്രയാസം നിരായുധനാക്കി, ഭീഷ്മരുടെ അതിശക്തമായ ബാണങ്ങളേറ്റ് അവശനായി അർജ്ജുനൻ തേർതട്ടിൽ വീണുപോയി. അർജ്ജുനൻ ഭീഷ്മരാൽ വധിക്കപ്പെടുമെന്നവസരത്തിൽ കൃഷ്ണൻ സുദർശനചക്രവുമായി ഭീഷ്മർക്കു നേരെ എഴുന്നേറ്റു. ഭഗവാൻ ചക്രധാരിയായി നിൽക്കുന്നതുകണ്ട് ഭയഭക്തി ബഹുമാനത്തോടെ ഭഗവാന്റെ കൈയ്യാൽ മരിക്കാൻ ആഗ്രഹിച്ച് രണ്ടുകൈയ്യും കൂപ്പി ഭീഷ്മരും തേരിൽ നിന്നും ഇറങ്ങി ശിരസ്സു നമിച്ചു നിന്നു. ഇതുകണ്ട് അർജ്ജുനൻ ഭഗവാൻ കുരുക്ഷേത്രയുദ്ധത്തിൽ ആയുധം എടുക്കില്ല എന്നുള്ളത് വീണ്ടും ഓർമ്മിപ്പിച്ചു. ഇതോടെ സൂര്യാസ്തമയവും കഴിഞ്ഞു യുദ്ധം അവസാനിപ്പിച്ച് ഇരുകൂട്ടരും മടങ്ങി. ഒൻപതു ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയം കൈവരിക്കാൻ സാധിക്കാതെ വിഷമിക്കുന്ന പാണ്ഡവരെ കൃഷ്ണൻ അന്നു രാത്രി ഭീഷ്മരുടെ കുടീരത്തിൽ കൊണ്ടുപോയി. അവരുടെ മനോഗതം മനസ്സിലാക്കിയ ഭീഷ്മർ ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധംചെയ്യാൻ ഉപദേശിച്ചു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ
:-
ധൃഷ്ടദ്യുമ്നൻ‍
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-

ഭീഷ്മർ
പത്താം ദിവസം (ഭീഷ്മപർവ്വം)
പത്താം ദിവസം പാണ്ഡവർധൃഷ്ടദ്യുമ്നന്റെ സ്ഥാനത്ത് ശിഖണ്ഡിയെനിർത്തി യുദ്ധം ആരംഭിച്ചു. അതിധീരമായി ഏവരും യുദ്ധത്തിൽ ഏർപ്പെട്ടു. ദുര്യോധനൻ ഭീഷ്മർക്കു തുണയായി ദുശ്ശാസനനെ നിയോഗിച്ചിരുന്നു. അർജ്ജുനൻ ഭീഷ്മരോട് എതിരിട്ടപ്പോൾ ശിഖണ്ഡിയെ മുന്നിൽ നിർത്തി ബാണങ്ങൾ എയ്തു. ശിഖണ്ഡിയെ കണ്ടമാത്രയിൽ ഭീഷ്മർ അവനെതിരെ യുദ്ധം ചെയ്യാതെ അർജ്ജുനനു നേർക്ക് തിരിഞ്ഞു. അർജ്ജുനനും ശിഖണ്ഡിയും ഒരു പോലെതന്നെ ഭീഷ്മർക്കുനേരെ ബാണങ്ങൾ പൊഴിച്ചുകൊണ്ടിരുന്നു. ശിഖണ്ഡിയുടെ മുമ്പിൽ ഭീഷ്മരുടെ വീര്യം സ്തംഭിച്ചുപോയി. ഈ അവസരം പാഴാക്കാതെ അർജ്ജുനൻ ഭീഷ്മരുടെ ശരീരം മുഴുവനും അസ്ത്രങ്ങളാൽ എയ്തുനിറച്ചു. (അഷ്ടവസുക്കളിൽ ഇളയവനായ പ്രഭാസനെ (ഭീഷ്മർ) തിരിച്ചു ദേവലോകത്തേക്ക് കൂട്ടികൊണ്ടുപോകാൻ വസുക്കളേവരും അവിടെ സന്നിഹിതരായിരുന്നു).ശരശയ്യയിൽ വീണ ഭീഷ്മർ അടുത്തുനിന്ന ദുശ്ശാസനനോട് ഇനിയെങ്കിലും യുദ്ധം മതിയാക്കാൻ ഉപദേശിച്ചു.
ശരശയ്യ
ഭീഷ്മരുടെ പതനത്തോടെ കൗരവപട പിന്തിരിഞ്ഞോടി. അന്നു യുദ്ധം മതിയാക്കി ഏവരും മടങ്ങി. പക്ഷേ പാണ്ഡവരും, കൗരവരും മാത്രം ഭീഷ്മർക്കു ചുറ്റും സങ്കടപ്പെട്ടു നിന്നു. ശക്തിയില്ലാതെ താഴേക്ക് തൂങ്ങിക്കിടന്ന ശിരസ്സു നേരെയാക്കാൻ ഭീഷ്മരുടെ ആഗ്രഹപ്രകാരം അർജ്ജുനൻ രണ്ട് അസ്ത്രങ്ങൾ എയ്തു താങ്ങുകൊടുത്തു. ഭീഷ്മർ വീണതോടെ കൗരവരുടെ വീര്യമെല്ലാം ഇല്ലാതായി. പാണ്ഡവർക്ക് സന്തോഷവും സങ്കടവും ഒരുപോലെ തോന്നി. താൻ ഉത്തരായനം തുടങ്ങുന്നവരെ മരിക്കാതെ ഇവിടെ കിടക്കും നിങ്ങൾക്ക് എല്ലാവരും കുടീരങ്ങളിലേക്ക് തിരിച്ചു പോകാമെന്നുള്ള ഭീഷ്മരുടെ നിർബന്ധത്താൽ ഏവരും രാത്രിതന്നെ മടങ്ങി. പിറ്റേന്ന് രാവിലെ കൗരവ-പാണ്ഡവ പുത്രന്മാർ പിതാമഹനെ കാണാൻ എത്തി. അദ്ദേഹത്തിനു ദാഹമുണ്ടെന്നറിയിച്ചപ്പോൾ അർജ്ജുനൻ ഭൂമിയിൽ നിന്നും ഗംഗാജലത്തിന്റെ സ്രോതസ്സ് അവിടെ ഉണ്ടാക്കിക്കൊടുത്തു. അതിനുശേഷം കർണ്ണൻ ഭീഷ്മരെ കാണാൻ എത്തി. കുരുക്ഷേത്രയുദ്ധഭൂമിയിൽ ആദ്യമായി കർണ്ണൻ വരുന്നത് അന്നായിരുന്നു. ഭീഷ്മർ യുദ്ധത്തിൽ വീണതിനുശേഷമാണ് കർണ്ണൻ യുദ്ധം ചെയ്യാൻ തുടങ്ങിയത്.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ
:-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
0
👵 കൗരവസേന
സർവ്വ സൈന്യാധിപൻ
:-
ഭീഷ്മർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ഭീഷ്മർ ശരശയ്യയിൽ (ശിഖണ്ഡി+അർജ്ജുനൻ)
പതിനൊന്നാം ദിവസം (ദ്രോണപർവ്വം)
ഭീഷ്മരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിക്കുന്നു. തുടർന്നുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്കു നേതൃത്വം നൽകി. മഹാഭാരതത്തിൽ പതിനൊന്നു മുതൽ പതിനഞ്ചുവരെയുള്ള യുദ്ധദിവസങ്ങൾ വർണ്ണിക്കുന്നത് ദ്രോണപർവ്വത്തിലാണ്. സർവ്വസേനാധിപനായി ദ്രോണരായതിനാൽ ഗ്രന്ഥകർത്താവ് ആ പേരു കൊടുത്തു. ദ്രോണപർവ്വത്തിൽ 170 അദ്ധ്യായങ്ങളും 10950 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. പല പ്രമുഖരും മരിച്ചു വീഴുന്ന കഥാസന്ദർഭങ്ങളോടെ വളരെ വിശദമായിതന്നെ ഗ്രന്ഥകർത്താവ് ഈ ദിവസങ്ങൾ മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്നു.
കർണ്ണൻ ആദ്യമായി യുദ്ധക്കളത്തിൽ എത്തുന്നത് ഈ ദിവസമാണ്. ആദ്യ പത്തുദിവസങ്ങൾ അദ്ദേഹം യുദ്ധത്തിൽ ഏർപ്പെട്ടില്ല. ധർമ്മപുത്രരെ ജീവനോടെ ബന്ധിക്കുവാൻ ദ്രോണർ പദ്ധതിയിട്ടു. ജീവനോടെ യുധിഷ്ഠിരനെ പിടിച്ചാൽ അതിലൂടെ പാണ്ഡവരെ ഭീഷണിപ്പെടുത്തി മറ്റുകാര്യങ്ങൾ സാധിക്കാമെന്നു മനസ്സിലാക്കിയാണ് ഇതിനു മുതിർന്നത്. ദ്രോണരും, കർണ്ണനും, ദുര്യോധനാദികളും ഒത്തുചേർന്ന് യുധിഷ്ഠിരനെതിരായി യുദ്ധം ആരംഭിച്ചു. ദ്രോണർ യുധിഷ്ഠിരന്റെ വില്ലുമുറിച്ച് അതിനു വഴിയൊരുക്കി. യുധിഷ്ഠിരൻ പിടിക്കപ്പെടുമെന്നഘട്ടത്തിൽ കൃഷ്ണാർജ്ജുനന്മാർ അവിടെ എത്തുകയും യുധിഷ്ഠിരനെ രക്ഷപെടുത്തുകയും ചെയ്തു. പാഞ്ചാല രാജകുമാരനായ ധൃഷ്ടദ്യുമ്നൻ പലതവണ ദ്രോണാചാര്യരെ ആക്രമിച്ചു, പക്ഷേ പല സന്ദർഭത്തിലും പാഞ്ചാലകുമാരനു പിന്തിരിഞ്ഞോടേണ്ടിവന്നു. (ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തിൽ യുദ്ധസമയത്ത് ദ്രോണർക്ക് 85 വയസ്സുണ്ടായിരുന്നു).
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :
-
ധൃഷ്ടദ്യുമ്നൻ‍
👵 കൗരവസേന
സർവ്വ സൈന്യാധിപൻ
:-
ദ്രോണർ
പന്ത്രണ്ടാം ദിവസം (ദ്രോണപർവ്വം)
പന്ത്രണ്ടാം ദിവസവും ദ്രോണർ യുധിഷ്ഠിരനെ ജീവനോടെ ബന്ധിക്കുന്നതിനായി മഹാവ്യൂഹം (ദേവവ്യൂഹം) ചമച്ചു. ധൃഷ്ടദ്യുമ്നൻ ശൃംഗാരകവ്യൂഹവും ചമച്ച് അതിശക്തമായി എതിർത്തു. ഭീമാർജ്ജുനന്മാരുടെ ആക്രമണത്തിൽ കൗരവപ്പട പിന്തിരിഞ്ഞോടി. കൗരവപ്പടയെ തിരിച്ചു യുദ്ധഭൂമിയിൽ നിർത്താനായി ദുര്യോധനൻപ്രാഗ്ജ്യോതിഷത്തിലെ രാജാവായിരുന്ന ഭഗദത്തനെ നിയോഗിച്ചു. കൃഷ്ണനാൽ കൊല്ലപ്പെട്ട നരകാസുരന്റെ പുത്രനായിരുന്നു ഭഗദത്തൻ. വാർദ്ധക്യം ഉണ്ടായിരുന്നെങ്കിലും ആനപ്പുറത്തേറിവന്ന ഭഗദത്തൻ പാണ്ഡവസേനയെ നയിച്ച ഭീമനോട് ഏറ്റുമുട്ടി. ഭഗദത്തൻ വൈഷ്ണാവസ്ത്രം പ്രയോഗിച്ച് പാണ്ഡവസേനയെ അതിഭീകരമായി കൊന്നൊടുക്കി. മറ്റാർക്കും തടുക്കാനാവാഞ്ഞ വൈഷ്ണവാസ്ത്രത്തെ കൃഷ്ണൻ നിർവീര്യമാക്കി. ഭഗദത്തന്റെ കൊലയാനയെ അഷ്ടദിക് ഗജങ്ങളിൽഒന്നായ സുപ്രതികനോടാണ്ഗ്രന്ഥകർത്താവ് ഉപമിച്ചിരിക്കുന്നത്. ഭഗദത്തന്റെ ആന ഭീമനെ എടുത്ത് മേല്പോട്ട് എറിഞ്ഞു; ഭീമൻ താഴേക്ക് പതിക്കുമ്പോൾ കൊമ്പിൽ കോർത്ത് കൊല്ലാനായി കൊമ്പുകൾ മുകളിലോട്ടാക്കി നിർത്തി. ആ സമയത്ത് അർജ്ജുനൻ അവിടെ എത്തുകയും, ഒരു അമ്പിനാൽ ആനയുടെ ശിരസ്സും, മേല്പോട്ടാക്കി നിർത്തിയിരുന്ന വാലും, ഭഗദത്തന്റെ ശിരസ്സു മുറിച്ച് ഭീമനെ രക്ഷപെടുത്തി. ഭഗദത്തന്റെ മരണം കൗരവസേനയ്ക്ക് വലിയ ആഘാതം ഏൽപ്പിച്ചു.
ഭഗദത്തന്റെ മരണത്തെ തുടർന്ന്, അവന്റെ പുത്രനെ നകുലനും കർണ്ണപുത്രനായ വൃക്ഷസേനനെ അർജ്ജുനനും വധിച്ചു. ഇതുകണ്ട് പാണ്ഡവസേനയോട് ഏറ്റുമുട്ടിയ മറ്റു കർണ്ണപുത്രന്മാരും നകുലനാൽ കൊല്ലപ്പെട്ടു. മക്കളുടെ ദുരന്തവിവരം അറിഞ്ഞ കർണ്ണൻ കൂടുതൽ സമയം യുദ്ധക്കളത്തിൽ നിൽക്കാനാവാതെ മടങ്ങി. കൗരവസേനയ്ക്കു അതിഭീകരമായ പരാജയമായിരുന്നു പന്ത്രണ്ടാം ദിവസം. ദുഃഖിതനായ ദുര്യോധനൻ അന്ന് യുദ്ധം കഴിഞ്ഞ് ദ്രോണാചാര്യരേയും കർണ്ണനേയും ശകുനിയേയും, ജയദ്രഥനേയും തന്റെ കുടീരത്തിലേക്ക് വിളിച്ചു വരുത്തി. അടുത്തനാൾ എങ്ങനെ പാണ്ഡവസേനയെ തകർക്കാമെന്നുള്ള ചർച്ചകൾ ചെയ്തു. ദ്രോണാചാര്യർ ചക്രവ്യൂഹം ഒരുക്കുവാനും അതിലൂടെ അടുത്ത ദിവസം പാണ്ഡവസേനയെ വിദഗ്ദ്ധമായി എതിരിടാനും പദ്ധതികൾ ആസൂത്രണംചെയ്തു ഏവരും അന്നേക്ക് പിരിഞ്ഞു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ
:-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ദർശൻ (ഭഗദത്തൻ)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :
-
ദ്രോണർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ഭഗദത്തൻ, വൃക്ഷസേനൻ (അർജുനൻ)
കർണ്ണപുത്രർ, ഭഗദത്തപുത്രൻ (നകുലൻ)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
ദേവവ്യൂഹം (അമാനുഷാകൃതി)
പതിമൂന്നാം ദിവസം (ദ്രോണപർവ്വം)
പതിമൂന്നാം നാൾ ത്രിഗർത്ത രാജാവായസുശർമ്മൻ ദക്ഷിണ സമരമുഖത്തുംദ്രോണർ ചക്രവ്യൂഹം ചമച്ച് ഉത്തരഭാഗത്തും നിലയുറപ്പിച്ചു. ചക്രവ്യൂഹത്തിൽ ദ്രോണരെ കൂടാതെഅശ്വത്ഥാമാവ്, കർണ്ണൻ, ജയദ്രഥൻ,ദുശ്ശാസനൻ, ദുര്യോധനപുത്രനായലക്ഷണൻ, ശല്യർ തുടങ്ങിയവർ നിലയുറപ്പിച്ചു. ത്രിഗർത്തനെ സഹായിക്കാൻ കംബോജ രാജാവ് സുദക്ഷിണനും, കൃമ്മീര പുത്രനായ അലംബുസനും തങ്ങളുടെ സേനാവ്യൂഹത്തോടെ എതിരിടാൻ തുടങ്ങി. അതിശക്തമായ കൗരവസേനയുടെ ഉത്തരഭാഗത്തുനിന്നുള്ള ആക്രമണത്തിൽ പാണ്ഡവപ്പട തിരിഞ്ഞോടി തുടങ്ങി. ഇതുമനസ്സിലാക്കി അർജ്ജുനൻ ത്രിഗർത്തനോട് ഏറ്റുമുട്ടി കൗരവസേനയെ ശക്തമായി എതിർത്തു. അർജ്ജുനൻ ഉത്തരഭാഗത്തു നിന്നു യുദ്ധം തുടങ്ങിയപ്പോൾ ചക്രവ്യൂഹം ചമച്ചുനിന്ന ദ്രോണർ ധർമ്മപുത്രരോടു ഏറ്റുമുട്ടി.
ചക്രവ്യൂഹം
ദുര്യോധന നിർദ്ദേശപ്രകാരം ദ്രോണർ അർജ്ജുനനെ അടർക്കളത്തിൽ നിന്നകറ്റി നിർത്തി ചക്രവ്യൂഹം ചമച്ചു യുധിഷ്ഠിരനെ ബന്ധനസ്ഥനാക്കുവാനുള്ള മികച്ചയുദ്ധതന്ത്രമാണ് ഇതുകൊണ്ടു ഉദ്ദേശിച്ചത്. ഒരു പക്ഷേ യുദ്ധം അവസാനിപ്പിക്കുവാനും പാണ്ഡവരെ വീണ്ടും മറ്റൊരു വനവാസത്തിനയക്കുവാനും പതിമൂന്നാം നാളിലെ ഈ യുദ്ധംകൊണ്ടു സാധിക്കുമായിരുന്നു. അതാണ് കൗരവപക്ഷം തലേനാൾ തീരുമാനിച്ചുറപ്പിച്ചത്. വ്യാസൻമഹാഭാരതത്തിൽ ചക്രവ്യൂഹം എന്നും,എഴുത്തച്ഛൻ തന്റെ കൃതിയിൽ പത്മവ്യൂഹം എന്നും പറയുന്നു. മുൻ‌കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും ഈ വ്യൂഹത്തിൽ പ്രത്യക്ഷത്തിലുണ്ടാവില്ല എന്നുള്ളതാണ് ഈ യുദ്ധവ്യൂഹത്തിനുള്ള പ്രധാന പ്രത്യേകത. കൂമ്പടയുവാൻ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം എന്നതിനാലാവാം ചക്രവ്യൂഹം പത്മവ്യൂഹമായി എഴുത്തച്ഛൻ എഴുതിയത്. പ്രധാന ഗ്രന്ഥകർത്താവായ വ്യാസനു മുൻതൂക്കം നൽകുമ്പോൾ ചക്രവ്യൂഹം എന്നതാവും ചേരുക. ശത്രു ഉള്ളിലേക്ക് കടക്കുംതോറും വ്യൂഹത്തിലെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയിലാണ് ഇതിലെ പടനീക്കം. അകത്തും പുറത്തും നിൽക്കുന്ന പോരാളികൾ ഒരു ഭ്രമണപഥത്തിലെന്നവണ്ണം കറങ്ങികൊണ്ടിരിക്കുന്നു. മഹാരഥികൾ അവരവരുടെ യുദ്ധസ്ഥാനങ്ങൾ തുടർച്ചയായി ഇരുദിശകളിലും മാറിക്കൊണ്ടിരിക്കുന്ന ഈ സേനാവിന്യാസം തകർക്കുക വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നു വ്യാസമഹാഭാരതത്തിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു.
പതിനായിരക്കണക്കിനു പാണ്ഡവസേനകളെ ദ്രോണാചാര്യർ ചക്രവ്യൂഹം ചമച്ച് കൊന്നുതുടങ്ങി. ഇതുകണ്ടു ഭയവിഹ്വലനായ ധർമ്മപുത്രർ അഭിമന്യുവിനെ ചക്രവ്യൂഹം തകർക്കാൻ നിയോഗിച്ചു. അവനെ സഹായിക്കാൻ ഘടോൽകചനും എത്തി. അഭിമന്യു ധീരനായി ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറി. ഭീമനും, യുധിഷ്ഠിരനും, നകുല-സഹദേവന്മാരും അഭിമന്യുവിനെ സഹായിക്കാൻ എത്തി. ചക്രവ്യൂഹത്തിന്റെ പുറത്തുനിൽക്കുന്ന യോദ്ധാക്കളെ ചെറുത്ത് നിർത്തുകയും അവരെ തോൽപ്പിച്ച് ഉള്ളിൽ കടക്കാൻ ശ്രമിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ ജയദ്രഥൻ അവരെ എല്ലാവരെയും തടഞ്ഞു നിർത്തി അതിധീരമായി യുദ്ധം ചെയ്തു. (അർജ്ജുനനെ ഒഴിച്ച് പാണ്ഡവരെ നാലുപേരെയും യുദ്ധത്തിൽ ഒരു പ്രാവശ്യം തടഞ്ഞു നിർത്താനുള്ള വരം ശിവനിൽ നിന്നും ജയദ്രഥൻ സമ്പാദിച്ചിരുന്നു). ഘടോൽകചന്റെ ശക്തമായ ആക്രമണവും ജയദ്രഥന്റെ ചെറുത്തു നിൽപ്പിനു മുൻപിൽ ഒരു പ്രയോജനവും ചെയ്തില്ല. ചക്രവ്യൂഹത്തിനുള്ളിലകപ്പെട്ട അഭിമന്യുവിനു പുറത്തുകടക്കാൻ കഴിയാതെ വന്നു. അവനെ തനിച്ച് കൗരവസേന ചുറ്റുംനിന്നു ആക്രമിക്കാൻ ഇതുമൂലം സാധിച്ചു.
ഒടുവിൽ അഭിമന്യു തനിച്ച് ഉള്ളിൽ നിന്നു കൗരവർക്കെതിരെ യുദ്ധം ചെയ്തു. അഭിമന്യുവിനോട് ഏറ്റുമുട്ടിയ ദുര്യോധനപുത്രനായ ലക്ഷണനെ അഭിമന്യു ഒരസ്ത്രത്താൽ തലമുറിച്ചു കൊന്നു. ഇതിനെത്തുടർന്ന് അവനോട് ഏറ്റുമുട്ടിയ ശകുനിയുടെ സഹോദന്മാരെയും, ബൃഹൽബലനേയും അഭിമന്യു വധിച്ചു. ഈ സമയം കർണ്ണൻ ഒളിയമ്പെയ്ത് അഭിമന്യുവിന്റെ വില്ലിന്റെ ഞാൺ മുറിച്ചു. ദ്രോണർ അവന്റെ കുതിരകളേയും കൊന്നുകളഞ്ഞു. തേരാളിയായ സുമിത്രനെ ശല്യർ ഗദകൊണ്ട് അടിച്ചുകൊന്നു. തേരും തേരാളി ഇല്ലാതായപ്പോൾ നിലത്തുനിന്നു യുദ്ധം തുടർന്ന അഭിമന്യുവിന്റെ വാളും പരിചയും കർണ്ണനും ദ്രോണരും ചേർന്ന് ഒളിയമ്പെയ്ത് തെറിപ്പിച്ചുകളഞ്ഞു. നിരായുധനായ അഭിമന്യുവിനോടു ചെയ്യുന്ന ചതിപ്രയോഗം യുദ്ധനീതിയല്ലെന്ന് ദ്രോണരെ കർണ്ണൻ പലപ്പോഴും ഓർമ്മപ്പെടുത്തിയെങ്കിലും അതുകൂട്ടാക്കാതെ ദ്രോണർ അഭിമന്യുവിനെ ചതിയാൽ കൊല്ലാൻ നിർദ്ദേശിച്ചു. നിരായുധനായ അഭിമന്യു തകർക്കപ്പെട്ട തേരിന്റെ ചക്രവുമായി ചുറ്റും നിന്നു ആക്രമിക്കുന്ന കൗരവസേനയോട് അതിധീരമായി പോരാടി. പക്ഷേ കൗരവ പ്രമുഖന്മാരെല്ലാവരും ചേർന്ന് ബാലനായ അഭിമന്യുവിനെ ചതിപ്രയോഗത്തിൽ കൊന്നു കളഞ്ഞു. അവസാന നിമിഷത്തിലും അവൻ തന്നെ ആക്രമിച്ച ദുശ്ശാസനന്റെ പുത്രനായ ഭരതനെഗദകൊണ്ട് തലയ്ക്കടിച്ചു സാരമായ പരിക്കേൽപ്പിച്ചു. അവസാന സമയത്തും അവന്റെ പോരാട്ടത്തിൽ ഭയവിഹ്വലരായി ദുശ്ശാസനനും, ശല്യരും പിന്തിരിഞ്ഞോടി. അവസാന ശ്വാസംവരെയും തന്റെ പിതാവിനുവേണ്ടി ജീവിച്ച് ധീരപുത്രനായി അഭിമന്യു വീരസ്വർഗ്ഗം പൂകിയതായി ഗ്രന്ഥകാരൻ മഹാഭാരതത്തിൽ ദ്രോണപർവ്വത്തിൽ എഴുതിയിരിക്കുന്നു.
അർജ്ജുനശപഥം
അഭിമന്യുവിന്റെ മരണം പാണ്ഡവരെ വളരെയേറെ ദുഃഖത്തിലാഴ്ത്തി. യുധിഷ്ഠിരന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ചക്രവ്യൂഹം അഭിമന്യു ഭേദിച്ച് അകത്തുകടന്നതും മരണപ്പെട്ടതും. ആ കാരണത്താൽ യുധിഷ്ഠിരൻവളരെയധികം സങ്കടപ്പെട്ടു. അദ്ദേഹത്തിനു മുൻപിൽ വ്യാസൻആഗതനായി ഷോഡശരാജാക്കന്മാരുടെ കഥകൾ വിസ്തരിക്കുകയും തുടർന്ന് പല ഉപദേശങ്ങളും നൽകി അദ്ദേഹം സമാധാനിപ്പിച്ചു. മകന്റെ മരണ വാർത്തയറിഞ്ഞ അർജ്ജുനൻ മോഹാലസ്യപ്പെട്ടുവീണു. കൃഷ്ണൻ അർജ്ജുനനെ സമാധാനപ്പെടുത്തി. പക്ഷേ ദുഃഖാർത്തനായ അർജ്ജുനൻ തന്റെ പുത്രനെ കൊന്ന ജയദ്രഥന്റെ ശിരസ്സ് നാളെ സൂര്യാസ്തമയത്തിനു മുൻപു എയ്തുവീഴ്തുമെന്നും, അല്ലെങ്കിൽ ഗാണ്ഢീവത്തോടെ അഗ്നിയിൽ ചാടിമരിക്കുമെന്നും ശപഥം എടുത്തു. പുത്രദുഃഖത്താൽ സങ്കടപ്പെടുന്ന അർജ്ജുനനെ സമാധാനിപ്പിക്കാൻ കൃഷ്ണൻ അന്നു രാത്രിതന്നെ ദേവലോകത്ത് കൂട്ടിക്കൊണ്ടുപോയി വീരസ്വർഗ്ഗം പ്രാപിച്ച പുത്രനെ കാണിച്ചു കൊടുത്ത അർജ്ജുനന്റെ ഉഗ്രശപഥം ഇതിനോടകം ചാരന്മാർ മുഖാന്തരം കൗരവർ അറിഞ്ഞുകഴിഞ്ഞിരുന്നു. എങ്ങനെയും ജയദ്രഥനെ രക്ഷിക്കണമെന്നു ഏവരും ചേർന്നു തീരുമാനം എടുത്തു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :
-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
അഭിമന്യു (ഭരതൻ, ജയദ്രഥൻ)
സഹദേവ്-മഗധ (ദ്രോണർ)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
അർണ്ണവ്യൂഹം (സമുദ്രാകൃതി)
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-

ദ്രോണർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ലക്ഷണൻ, അശ്മകൻ, ശല്യസഹോദരൻ, ശല്യപുത്രൻ, മാത്രികവദൻ, ബൃഹൽബലൻ,
ശകുനിയുടെ സഹോദരർ, സുശർമ്മൻ (അർജ്ജുനൻ)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)
പതിനാലാം ദിവസം (ദ്രോണപർവ്വം)
പതിനാലാം ദിവസം രാവിലെ കൃഷ്ണൻ അർജ്ജുനനേയും കൂട്ടി ഉത്തരയേയും, സുഭദ്രയേയും, പാഞ്ചാലിയേയും കണ്ട് അഭിമന്യുവിന്റെ മരണവിവരം അറിയിക്കാൻ അവർ താമസിച്ചിരുന്ന സ്യമന്തകതീർത്ഥക്കരയിലേക്ക് തിരിച്ചു. ദുഃഖവാർത്തയറിഞ്ഞ് ഉത്തരയും,സുഭദ്രയും ബോധരഹിതരായി. എല്ലാവരേയും സമാശ്വസിപ്പിച്ചു കൃഷ്ണാർജ്ജുനന്മാർ തിരിച്ച് കുരുക്ഷേത്രയുദ്ധഭൂമിയിൽ എത്തിച്ചേർന്നു. അർജ്ജുനശപഥത്തിൽ സംഭ്രീതനായ ജയദ്രഥനെ സംരക്ഷിക്കേണ്ടത് ദുര്യോധനാദികളുടെചുമതലയായിരുന്നു. ഒരേയൊരു സഹോദരിയായ ദുശ്ശളയുടെ ഭർത്താവ് സിന്ധുരാജാവായ ജയദ്രഥനെരക്ഷിക്കുവാനായി കൗരവർ കമലവ്യൂഹവും അതിനുള്ളിൽ സൂചിവ്യൂഹവും ചമച്ച് (ഇരട്ടവ്യൂഹങ്ങൾ) ജയദ്രഥനെ അതിനുള്ളിൽ നിർത്തി. ജയദ്രഥനു ചുറ്റും ശല്യരും, കർണ്ണനും, അശ്വത്ഥാമാവും, കൃപാചാര്യരും കാവൽ നിന്നു. അതിനു മുൻപിലായി ഭൂരിശ്രവസ്സും, വൃക്ഷസേനനും സൂചിവ്യൂഹത്തിന്റെ പ്രവേശനഭാഗത്ത് കൃതവർമ്മാവും ജയദ്രഥനെ രക്ഷിക്കാൻ നിലയുറപ്പിച്ചു. അതിനു പുറത്ത് കമലവ്യൂഹം ചമച്ച് ദുര്യോധനനും, ദുശ്ശാസനനും ആരെയും ഉള്ളിൽ കടക്കാതിരിക്കാൻ അതിശക്തമായി കാവൽ നിന്നു. ഏറ്റവും പുറത്ത് ദ്രോണാചാര്യരും നിലയുറപ്പിച്ചു. ജയദ്രഥനെ ഇന്ന് സൂര്യാസ്തമയം വരെ രക്ഷിക്കുമ്പോൾ അർജ്ജുനൻ സ്വയം മരിച്ചു കൊള്ളുമെന്നുള്ള അർജ്ജുനശപഥം അവരെ കൂടുതൽ രക്ഷോമുഖന്മാരായി പ്രവർത്തിക്കുവാൻ കാരണമാക്കി.
ജയദ്രഥവധം
ധർമ്മപുത്രർക്കു കൂട്ടായി സാത്യകിയെ നിർത്തിയാണ് നാലു അനുജന്മാരും യുദ്ധത്തിനു പുറപ്പെട്ടത്. അർജ്ജുനന്റെ ഇന്നത്തെ ലക്ഷ്യം ജയദ്രഥവധം മാത്രമായിരുന്നു. യുദ്ധഭൂമിയിൽ മുഴുവനും തിരഞ്ഞിട്ടും ജയദ്രഥനെ കണ്ടെത്താൻ പാർത്ഥനായില്ല. അവസാനം ജയദ്രഥൻ പത്മവ്യൂഹത്തിനുള്ളിലാണെന്നു മനസ്സിലാക്കി, ഭീമനും അർജ്ജുനനും ചേർന്ന് പത്മവ്യൂഹം തകർത്തു അകത്തുകടക്കാൻ ശ്രമിച്ചു. ധർമ്മപുത്രരുടെ നിർദ്ദേശത്തെത്തുടന്ന് സാത്യകിയും യുദ്ധക്കളത്തിൽ അർജ്ജുനനെ സഹായിക്കാൻ ഇതിനോടകം എത്തിച്ചേർന്നു. ദ്രോണരും, ദുര്യോധനനും, ദുശ്ശാസനനും ചേർന്ന് ഇവരെ അതിശക്തമായി എതിർത്തു. ദ്രോണരൊഴികെ ഏവരും പരാജിതനായി അവിടെ നിന്നും മാറിക്കളഞ്ഞു. അവസാനം പത്മവ്യൂഹം തകർത്ത് ദ്രോണരേയും അവിടെ നിന്നകറ്റാൻ പാർത്ഥനായി. അതിനെത്തുടർന്ന് പാർത്ഥനോട് സൂചിവ്യൂഹം ചമച്ചു എതിർത്തുനിന്ന കൃതവർമ്മാവ് ഗത്യന്തരമില്ലാതെ ഓടിക്കളഞ്ഞു. പിന്നീട് ഇവരെ എതിർത്ത ഭൂരിശ്രവസ്സിനേയും വൃക്ഷസേനനേയും സാത്യകിയും ഭീമനും ചേർന്നു കൊന്നു. പുറത്തു നടക്കുന്ന ശബ്ദബഹുലമായ യുദ്ധകാഹളത്തിൽ ഭയാകുലനായ ജയദ്രഥനെ കർണ്ണൻ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു.
എങ്ങനെയും ജയദ്രഥനെ രക്ഷിക്കണമെന്നു തീരുമാനിച്ച് യുദ്ധത്തിൽ നിന്നും ഓടിമാറിയവർ വീണ്ടും ധൈര്യം വീണ്ടെടുത്ത് തിരിച്ച് അവിടെതന്നെ എത്തിച്ചേർന്നു. ഈ സമയം കൃഷ്ണൻ തന്റെ സുദർശന ചക്രത്താൽ സൂര്യബിംബത്തെ മറയ്ക്കുകയും സൂര്യാസ്തമയമായി എന്നു തെറ്റിധരിച്ച് ഏവരും യുദ്ധം മതിയാക്കി. കൗരവർ അർജ്ജുനന്റെ ആത്മാഹുതി കാണുവാൻ കൂട്ടത്തോടെ ഒത്തുകൂടി. അവസാനം ജയദ്രഥനും പുറത്തുവന്നു എന്നു മനസ്സിലാക്കിയപ്പോൾ കൃഷ്ണൻ സൂര്യന്റെ മറമാറ്റി സുദർശനത്തെ തിരിച്ചെടുത്തു. സമയം ഒട്ടുപാഴാക്കാതെ അർജ്ജുനനോട് അമ്പ് എയ്ത് ജയദ്രഥനെ നിഗ്രഹിക്കാൻ നിർദ്ദേശിച്ചു. ജയദ്രഥന്റെ നിർജ്ജീവമായ തല ആരു നിലത്തിടുന്നൊവൊ അവന്റെ ശിരസ്സു പൊട്ടിപോകാനുള്ള വരം ജയദ്രഥന്റെ അച്ഛൻ ഭഗവാൻ ശിവനിൽ നിന്നും സമ്പാദിച്ചിരുന്നു. അതിനാൽ ഒന്നിനു പുറകെ ഒന്നായി അമ്പെയ്ത് ജയദ്രഥന്റെ ശിരസ്സ് സിന്ധുരാജ്യംവരെ എത്തിച്ചു. സന്ധ്യാവന്ദനത്തിനായി പുറത്തേക്കിറങ്ങിയ വൃദ്ധക്ഷത്രന്റെ മടിത്തട്ടിലേക്കാണ് തലവന്നു വീണത്. പെട്ടെന്നു മടിയിൽ തലവീണപ്പോൾ പേടിച്ച് തട്ടിത്താഴെയിടുകയും കൂട്ടത്തിൽ ആ വൃദ്ധപിതാവിന്റെ ശിരസ്സും തകർന്നുപോയി. ജയദ്രഥവധത്തിനുശേഷം വീണ്ടും യുദ്ധംതുടർന്നു അർജ്ജുനനും കൃപരുമായി യുദ്ധംചെയ്തെങ്കിലും കൃപർ അവശനായി മടങ്ങി.
രാത്രിയുദ്ധം
പകൽ നടന്ന യുദ്ധത്തിൽ ഉണ്ടായ കൗരവപ്പടയുടെ പരാജയം ദുര്യോധനനെ വളരെയധികം ദുഃഖത്തിലാഴ്ത്തി. ദുര്യോധനൻ ദ്രോണരുടെ കുടീരത്തിൽ വന്ന് അന്നു പകലു സംഭവിച്ച പരാജയകാരണങ്ങൾ ചർച്ച ചെയ്തു, കൂട്ടത്തിൽ ദ്രോണരോട് കയർത്തു സംസാരിക്കുകയും ചെയ്തു. കോപാകുലനായ ദ്രോണർ രാത്രിയുദ്ധം ചെയ്യാൻ തയ്യാറായി യുദ്ധക്കളത്തിലെത്തി ശംഖുനാദവും പടഹധ്വനിയും മുഴക്കി. ദ്രോണാചാര്യരുടെ ശംഖുവിളികേട്ട് പാണ്ഡവസേനയും യുദ്ധത്തിനായി എത്തിച്ചേർന്നു. കുരുക്ഷേത്രയുദ്ധത്തിലെ ആദ്യ രാത്രിയുദ്ധമായിരുന്നു ഇത്. രാത്രീഞ്ചരനായ ഘടോൽകചനു വളരെ ശക്തമായി ആക്രമണം നടത്തുവാൻ രാത്രിയുദ്ധം സഹായിച്ചു. അവന്റെ മുൻപിൽ വന്നുപെട്ട എല്ലാത്തിനേയും കാലപുരിക്കയച്ചുകൊണ്ട് അതിധീരമായി കൗരവപ്പടയോട് ഏറ്റുമുട്ടി. ഇരവാന്റെമരണത്തിനു കാരണക്കാരനായഅലംബുസനെ (കൃമ്മീരപുത്രൻ) ഈ രാത്രിയിലാണ് ഘടോൽകചൻകൊല്ലുന്നത്. ദ്രോണരും, കൃതവർമ്മാവും, ശല്യരും, കൃപരും, ദുര്യോധനാദികളും എന്നുവേണ്ട കൗരവസേനയിലെ ഏവരും രാത്രിയിലെ നിഴലിൽ എവിടെയൊക്കൊയൊ പ്രണരക്ഷാർത്ഥം ഓടിഒളിച്ചു. കർണ്ണനു തന്റെ സാരഥിയേയും, രഥവും, കുതിരകളേയും നഷ്ടമായി. ഘടോൽകചനാൽ കർണ്ണൻ വധിക്കപ്പെടുമെന്നുള്ള ഘട്ടത്തിൽദേവേന്ദ്രൻ കൊടുത്ത ദിവ്യവേൽ അവനു നേരെ പ്രയോഗിച്ചു. (അർജ്ജുനനു വേണ്ടി സൂക്ഷിച്ചു വെച്ചിരുന്ന വേലാണ് ഘടോൽകചന്റെ ജീവനെടുത്തത്).ശന്തനുവിന്റെ അനുജനായബാൽഹികനും കൗരവസേനയിൽ പങ്കെടുത്തിരുന്നു. വാഹലികം (ഇപ്പോൾ കാശ്മീർ) എന്ന രാജ്യത്തിലെ രാജാവായിരുന്നു അദ്ദേഹം. അദ്ദേഹവും അദ്ദേഹത്തിന്റെ പുത്രൻ സോമദത്തനും, സോമദത്തന്റെ പുത്രൻ ഭൂരിശ്രവസ്സും, ഭൂരിശ്രവസ്സിന്റെ പുത്രന്മാരും കൗരവസേനയിൽ ഉൾപ്പെട്ടിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ബാൽഹികൻ (ഭീഷ്മരുടെ ഇളയച്ഛൻ). ബാൽഹികനെ രാത്രിയുദ്ധത്തിൽ ഭീമൻ കൊന്നു. (ഭീമന്റെ പിതാവ്, പാണ്ഡുവിന്റെ പിതാവ്, വിചിത്രവീരന്റെ പിതാവ്, ശന്തനുവിന്റെ ഇളയച്ഛനാണ്ബാൽഹികൻ). സോമദത്തനേയും, ഭൂരിശ്രവസ്സിനേയും, അവന്റെ പുത്രന്മാരെയും സാത്യകിയും കൊന്നു. ഈ യുദ്ധത്തിൽ രണ്ടുസേനകളിലും നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. രാത്രിയുദ്ധം അവസാനിപ്പിച്ച് തിരിച്ചു മടങ്ങിയെത്തിയ പാണ്ഡവർ കൃഷ്ണന്റെ നിർദ്ദേശത്താൽ മണ്ണുകുഴച്ച് ഒരാനയെ ഉണ്ടാക്കി അതിനു അശ്വത്ഥാമാവ്എന്നുപേരിട്ടു. അതിനുശേഷം വാളുകൊണ്ട് അതിന്റെ തലവെട്ടിമാറ്റി.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :
-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ഘടോൽകചൻ (കർണ്ണൻ)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
മാലവ്യൂഹം (പുഷ്പചക്രാകൃതി)
👵കൗരവസേന
സർവ്വ സൈന്യാധിപൻ :
-
ദ്രോണർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ജയദ്രഥൻ (അർജ്ജുനൻ)
ഭരതൻ (ഘടോൽകചൻ)
വൃക്ഷസേനൻ (ഭീമൻ)
അലംബുസൻ (ഘടോൽകചൻ)
ബാൽഹികൻ (ഭീമൻ)
സോമദത്തൻ (സാത്യകി)
ഭൂരിശ്രവസ്സ് (സാത്യകി)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
കമലവ്യൂഹം (വിരിഞ്ഞ താമരപൂവിന്റെ ആകൃതി)
സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)
പതിനഞ്ചാം ദിവസം (ദ്രോണപർവ്വം)
പാണ്ഡവരേയും സൈന്യത്തേയും മുഴുവനായി നശിപ്പിക്കാനുള്ള തയ്യാറെടുപ്പോടെയാണ് ദ്രോണർ പതിനഞ്ചാം ദിവസം യുദ്ധഭൂമിയിൽ എത്തിയത്. ധർമ്മാധർമ്മങ്ങളെ മറന്ന് പൈശാചികമായ നരവേട്ടയാണ് ആചാര്യൻ ചെയ്തുകൊണ്ടിരുന്നത്. ആർക്കുവേണ്ടിയാണെന്നൊ, എന്തിനുവേണ്ടിയാണെന്നൊ മറന്നുള്ള ദ്രോണാചാര്യരുടെ യുദ്ധംകണ്ട് വിശ്വാമിത്രൻ, അത്രി, വസിഷ്ഠൻ, അംഗിരസ്സ് എന്നിമഹർഷിമാർ അവിടേക്ക് എഴുന്നള്ളി ദ്രോണരെ ക്രൂരപ്രവൃത്തികളിൽ നിന്നും പിന്തിരിയാൻ ഉപദേശിച്ചു. പക്ഷേ തനിക്കു സ്വാതന്ത്ര്യം ഇല്ല എന്നു മറുപടി പറഞ്ഞ് ബ്രാഹ്മണനായ അദ്ദേഹം ഹിംസാത്മകമായ ക്ഷത്രിയധർമ്മം തുടർന്നു. ശത്രുസേനയെ ഒരസ്ത്രത്താൽതന്നെ ഉന്മൂലനാശം വരുത്തുവാനായി ആഗ്നേയാസ്ത്രം പ്രയോഗിക്കാൻ ഭാവിക്കുന്നതുകണ്ട് ഭഗവാൻ കൃഷ്ണൻ സുദർശനം കയ്യിലെടുത്തു. ഈ സമയം യുധിഷ്ഠിരൻ ഇങ്ങനെ വിളിച്ചു പറഞ്ഞു.
ഗുരോ! അശ്വത്ഥാമാവ് കഴുത്തറുത്ത് കൊല്ലപ്പെട്ടിരിക്കുന്നു.
ഇതു കേട്ട് ദ്രോണർ രഥത്തിൽ സതംഭിച്ചിരുന്നുപോയി. ധർമ്മപുത്രർ ഒരിക്കലും കളവുപറയില്ല എന്നു നന്നായി അറിയാമായിരുന്ന ദ്രോണർ സങ്കടത്തോടെ താന്തശരീരനായി നിൽക്കുമ്പോൾ പ്രതികാരബുദ്ധിയോടെധൃഷ്ടദ്യുമ്നൻ വാളുമായി പാഞ്ഞടുത്തു. പക്ഷേ ദ്രോണർ അവനെ അമ്പെയ്തു ദൂരെ പായിച്ചു. ധൃഷ്ടദ്യുമ്നൻ ഇരുപത്തിഒന്നു തവണ ദ്രോണരെ വെട്ടുവാനായി പാഞ്ഞടുത്തെങ്കിലും ദ്രോണാർ അപ്പോഴൊക്കെ അവനെ തിരിച്ചു ഓടിച്ചു. ഈ സമയം ഭീമൻ വിളിച്ചു പറഞ്ഞു. ഗുരുനാഥാ! അശ്വത്ഥാമാവ് മരിച്ചു കിടക്കുമ്പോൾ അങ്ങ് വീണ്ടും നരവേട്ടയാടി ആനന്ദിക്കുവാണോ? ഇതുകേട്ട് ദുഃഖാർത്ഥനായ ആചാര്യൻ തന്റെ അമ്പും വില്ലും ആവനാഴിയും എല്ലാം വലിച്ചെറിഞ്ഞ് ചിന്താധീനനായി തേർതട്ടിലിരുന്നു. ആ സമയം ഒട്ടും കളയാതെ ധൃഷ്ടദ്യുമ്നൻ മിന്നൽപ്പിണർ വേഗത്തിൽ ഓടിയടുത്തു, തന്റെ വാളിനാൽ ദ്രോണരുടെ തലയറുത്തു താഴെയിട്ടു. എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു. യുദ്ധനിയമം അനുശാസിക്കാത്ത പ്രവൃത്തികണ്ട് സാത്യകി ധൃഷ്ടദ്യുമ്നനോട് പരുഷമായി എതിർത്തു സംസാരിച്ചെങ്കിലും ഭീമൻ ഇടപെട്ടു സാത്യകിയെ സമാധാനപ്പെടുത്തി.
പിതാവ് മരിച്ചതറിഞ്ഞ് അശ്വത്ഥാമാവ്അവിടെ ഓടിയെത്തി. വന്നപാടേ ഒന്നുമാലോചിക്കാതെ സംഹാരരുദ്രനായി നാരായണാസ്ത്രം പ്രയോഗിച്ചു. ജ്വലിച്ചുവരുന്ന അസ്ത്രത്തെ ഒട്ടും ഭയപ്പെടാതെ വന്ദിച്ചു നമസ്കരിക്കാൻ കൃഷ്ണനും അർജ്ജുനനും വിളിച്ചു പറഞ്ഞു. പക്ഷേ ഭീമൻ മാത്രം അതുകേൾക്കാതെ നിരസിച്ചു നിന്നു. ഉപദേശിച്ചു നിൽക്കാൻ സമയമില്ല എന്നു മനസ്സിലാക്കി അർജ്ജുനൻ ഓടിയെത്തി ഭീമനെ ബലമായി കെട്ടിപ്പിടിച്ചു നിലത്തു നമസ്കരിപ്പിച്ചു. നാരായണാസ്ത്രം ഫലം കാണാതെ വന്നപ്പോൾ അശ്വത്ഥാമാവ് ആഗ്നേയാസ്ത്രം പ്രയോഗിച്ചു. അർജ്ജുനൻ വരുണാസ്ത്രം അയച്ച് അതിനെ തടുത്തു. കൂടുതൽ അവിടെ നിൽക്കാൻ ആഗ്രഹിക്കാതെ അശ്വത്ഥാമാവ് ഒരു ഭ്രാന്തനെപ്പോലെ പടക്കളത്തിൽ നിന്നും ഓടിമറഞ്ഞു. സൂര്യൻ അസ്തമിച്ചതോടെ യുദ്ധം മതിയാക്കി ഏവരും പടകുടിരങ്ങളിലേക്ക് മടങ്ങി.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ
:-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
0
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-
ദ്രോണർ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ദ്രോണർ(ധൃഷ്ടദ്യുമ്നൻ)
പതിനാറാം ദിവസം (കർണ്ണപർവ്വം)
ദ്രോണരുടെ മരണത്തെത്തുടർന്ന് പതിനാറാം ദിവസം രാവിലെ സൂര്യോദയത്തെ തുടർന്ന് ദുര്യോധനൻസൂര്യപുത്രനെ സർവ്വസേനാധിപതിയായി കുംഭാഭിഷേകം ചെയ്തു. തുടർന്നുള്ള രണ്ടു ദിവസങ്ങൾ കർണ്ണനായിരുന്നു കൗരവസേനയ്ക്കു നേതൃത്വം നൽകിയത്. മഹാഭാരതത്തിൽ പതിനാറും പതിനേഴും യുദ്ധദിവസങ്ങൾ വർണ്ണിക്കുന്നത് കർണ്ണപർവ്വത്തിലാണ്. സർവ്വസേനാധിപനായി കർണ്ണനായതിനാൽ ഗ്രന്ഥകർത്താവ് കർണ്ണപർവ്വം എന്നു പേരു കൊടുത്തു. കർണ്ണപർവ്വത്തിൽ 69 അദ്ധ്യായങ്ങളും 4900 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. സ്ഥാനാഭിഷേകത്തെ തുടർന്ന് ഏവരും വെടിപഹാദികളോടെ കുരുക്ഷേത്രഭൂമിയിലേക്ക് തിരിച്ചു. മകരവ്യൂഹം ചമച്ച് കർണ്ണൻ തയ്യാറായപ്പോൾ അർദ്ധചന്ദ്ര വ്യൂഹം ചമച്ച് പാണ്ഡവസേനയും എതിർചേരിയിൽ അണിയുറപ്പിച്ചു.
കർണ്ണൻ സേനാധിപതിയായിട്ടും കൗരവസേനയ്ക്കു വലിയപ്രയോജനം ഒന്നും വന്നില്ല. നകുലനും, സഹദേവനും ചേർന്ന് വംഗസേനയേയും, ഗാന്ധാരസേനയേയും തകർത്തു. തുടർന്ന് വംഗരാജാവായ പ്രൗണ്ഡകനെ നകുലനും, ത്രിഗർത്തസേനയെ അർജ്ജുനനും ഇല്ലാതാക്കി. സഹദേവൻ ശകുനിയെ തോല്പിച്ച് കൊല്ലാനായി വാളോങ്ങിയപ്പോൾ കരഞ്ഞുകൊണ്ട് അവൻ ഓടിമാറി കർണ്ണരഥത്തിലേറി രക്ഷപ്പെട്ടു. യുധിഷ്ഠിരനും ദുര്യോധനനുമായുണ്ടായ ദ്വന്ദ്വയുദ്ധത്തിൽ ദുര്യോധനൻ പരാജിതനായി. ഭീമന്റെ ശപഥം നിറവേറ്റാനായി ധർമ്മപുത്രർ ദുര്യോധനനെ വെറുതെവിട്ടു.
കർണ്ണശാപം
ദുര്യോധനന്റെ സങ്കടവും പരിഭവവും കലർന്നവാക്കുകൾ കേട്ട് കർണ്ണൻ തന്റെ ശാപകഥ അവനോട് പറയുന്നു. ദ്രോണാചാര്യരുടെ കീഴിൽ ആയുധവിദ്യ പഠിക്കുന്നകാലത്ത് തനിക്ക് ബ്രഹ്മാസ്ത്രവിദ്യ ഉപദേശിച്ചുതരണം എന്നപേക്ഷിച്ചെങ്കിലും ഒരു സൂതപുത്രനു പറഞ്ഞു കൊടുക്കില്ലെന്നു അദ്ദേഹം തീർത്തു പറഞ്ഞു. പഠിക്കാനുള്ള ആഗ്രഹത്താൽ ബ്രാഹ്മണബാലനായി വേഷം മാറി പരശുരാമന്റെ ശിഷ്യനായി. അദ്ദേഹം ക്ഷത്രിയ വിരോധിയായിരുന്നതിനാലാണ്U ബ്രാഹ്മണവേഷത്തിൽ വേഷംമാറി ചെന്നത്. പരശുരാമനിൽ നിന്നും പലദിവ്യാസ്ത്രപ്രയോഗവിദ്യകളും സ്വായത്തമാക്കി. ഒരിക്കൽ പരശുരാമൻ ക്ഷീണിതനായി കർണ്ണന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ രക്തദാഹിയായ ഒരു വണ്ടുവന്ന് അവന്റെ തുടയിൽ കുത്തിതുരക്കാൻ തുടങ്ങി. കാലനക്കിയാൽ ഗുരുനാഥനു നിദ്രാഭംഗം വരുമെന്നു കരുതി അനക്കാതെ വേദന സഹിച്ചിരുന്നു. ഗുരുനാഥൻ ഉണർന്നു നോക്കുമ്പോൾ ചോരയിൽ മുങ്ങിയിരുന്ന കർണ്ണനെ കണ്ടു. ക്ഷത്രിയനല്ലാതെ ഈ വേദന ക്ഷമയോടെ സഹിക്കുവാൻ ഒരു ബ്രാഹ്മണനു സാദ്ധ്യമല്ലെന്നു ദൃഢമായി ഉറച്ചുകൊണ്ട് പരശുരാമൻ കോപിഷ്ഠനായി. സത്യം പറഞ്ഞപ്പോൾ അദ്ദേഹം കർണ്ണനെ ശപിച്ചു.
യുദ്ധം മുറുകിവരുമ്പോൾ നിനക്ക് യുക്തിതോന്നാതെ പോകട്ടെ !!
കർണ്ണൻ തുടർന്നു; അർജ്ജുനനു അവന്റെ പിതാവായ ദേവേന്ദ്രൻ നൽകിയ മണിമയമായ കിരീടവും, വരുണൻ കൊടുത്ത ഗാണ്ഡീവവും, ഒടുങ്ങാത്ത ആവനാഴിയും, ഭഗവാൻ ശിവനിൽനിന്നു ലഭിച്ച പാശുപതവും എല്ലാത്തിനും പുറമെ കൃഷ്ണൻ സാരഥിയായും ഉണ്ട്. പലദിവ്യാസ്ത്രവിദ്യകളും അറിയാവുന്ന തനിക്കു നല്ലൊരു തേരാളിയെ കിട്ടിയാൽ നിഷ്പ്രയാസം യുദ്ധം ജയിക്കാം. കർണ്ണന്റെ ആഗ്രഹപ്രകാരം ദുര്യോധനന്റെ അപേക്ഷയിൽ മാദ്രരാജാവായ ശല്യർകർണ്ണന്റെ തേരാളിയാവാമെന്നു സമ്മതിച്ചു.
👳 പാണ്ഡവസേന
സർവ്വ സൈന്യാധിപൻ :-
ധൃഷ്ടദ്യുമ്നൻ‍
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
കേകേയ സേന (കർണ്ണൻ)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
👵 കൗരവസേന
സർവ്വ സൈന്യാധിപൻ :-

കർണ്ണൻ
കൊല്ലപ്പെട്ട പ്രധാനികൾ (കൊന്നവർ) :-
ചിത്രസേനൻ (ശ്രുതകർമ്മാവ് )
ചിത്രൻ (പ്രതിവിന്ധ്യൻ)
ത്രിഗർത്തസേന (അർജ്ജുനൻ)
പ്രൗണ്ഡകൻ (നകുലൻ)
ഉപയോഗിച്ച വ്യൂഹങ്ങൾ :-
മകരവ്യൂഹം (മുതലയുടെ ആകൃതി)
പതിനേഴാം ദിവസം (കർണ്ണപർവ്വം)
ദുര്യോധനൻ ശല്യരുടെ മുൻപിൽ താണപേക്ഷിച്ചതിനെത്തുടർന്ന് കർണ്ണസാരഥിയാവാൻ അദ്ദേഹം സമ്മതിച്ചു. അതിനു ഉദാഹരണമായി ദുര്യോധനൻ ത്രിപുരദഹനകഥ ശല്യർക്കു പറഞ്ഞുകൊടുക്കുന്നുണ്ട്. മാദ്രമഹാരാജാവായ ശല്യർ ഒരു കയ്യിൽ ചമ്മട്ടിയും മറുകയ്യിൽ കുതിരയുടെ കടിഞ്ഞാണും പിടിച്ച് കർണ്ണന്റെ തേർ തെളിച്ചു. സൂര്യതേജ്വസിയായി കർണ്ണൻകാളപൃഷ്ഠമെന്ന ചാപവും കുലച്ച് ചതുരംഗസേനകളുടെ അകമ്പടിയോടെ കുരുക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ധർമ്മപുത്രർക്കു കൊടുത്ത വാക്കുപാലിക്കാൻ ഈ അവസരം ഭംഗിയായി ശല്യർ ഉപയോഗിച്ചു. കർണ്ണൻ ആത്മപ്രശംസ നടത്തുന്ന സമയങ്ങളിൽ അതിനെ നിശ്ശിതമായി അദ്ദേഹം ഖണ്ഡിച്ചുകൊണ്ടിരുന്നു. ശല്യരുടെ കുത്തുവാക്കുകൾ കേട്ട് പലപ്പോഴും കർണ്ണൻ അക്ഷമനായി. ധർമ്മപുത്രരുമായി ഏറ്റുമുട്ടിയ കർണ്ണൻ അദ്ദേഹത്തെ തോൽപ്പിച്ചെങ്കിലും കുന്തിക്കു കൊടുത്തവാക്കുപാലിക്കാനായി യുധിഷ്ഠിരനെ കൊല്ലാതെ വിട്ടു.
ദുശ്ശാസനവധം
പതിനേഴുദിവസമായി ദുശ്ശാസനനെ തേടിനടന്ന ഭീമൻ ദുശ്ശാസനനെകാണുകയും ദ്വന്ദ്വയുദ്ധത്തിനു പോർവിളിക്കുകയും ചെയ്തു. രണ്ടു മത്തഗജങ്ങൾ ഏറ്റുമുട്ടുന്നതുപോലെ ഇരുവരും കുരുക്ഷേത്രയുദ്ധഭൂമിയിൽ ഏറ്റുമുട്ടി. രണ്ടുപേരുടെ ഗദകളും തകർന്നപ്പോൾ മുഷ്ടിയുദ്ധം ആരംഭിച്ചു. ഭീമൻ കോപാന്ധനായി ദുശ്ശാസനനെ അവൻ മുൻപു പാണ്ഡവരോടു ചെയ്തുകൂട്ടിയ തിന്മകൾ വിളിച്ചുപറഞ്ഞു വളരെയധികം അധിക്ഷേപിച്ചുകൊണ്ടിരുന്നു. ഒടുവിൽ തരം കിട്ടയപ്പോൾ ഭീമൻ ദുശ്ശാസനനെ തള്ളിതാഴെയിട്ട് ഗദകൊണ്ട് ശിരസ്സിലടിച്ചു. തലപൊട്ടി താഴെവീണ ദുശ്ശാസനന്റെ പുറത്തു നിന്നുകൊണ്ട് തന്നോടും സഹോദരന്മാരോടും ദ്രൗപദിയോടും ചെയ്ത ഒരോ ദുഷ്പ്രവൃത്തികൾക്കും എണ്ണിയെണ്ണി പറഞ്ഞ് ഗദകൊണ്ട് തലക്കും നെഞ്ചത്തും അടിച്ചുകൊന്നു. അവസാനം ദുശ്ശാസനന്റെ നെഞ്ചിൽ ഇരുന്ന് മാറുപിളർന്ന് കുടൽമാലകൾ പുറത്തിട്ട് ചോരകുടിച്ചു ആർത്തട്ടഹസിച്ചു. കണ്ടാൽ ഏവരും പേടിച്ചു പോകുന്നവിധമുള്ള ഭീമന്റെ പ്രവൃത്തിയായിരുന്നു അവിടെ അരങ്ങേറിയത്. പാർഷദിയുടെ അഴിച്ചിട്ട തലമുടിയിൽ പുരട്ടാനുള്ള ചോരയുമായി കുടൽമാലകൾ ശരീരത്തിൽ വാരിവലിച്ചിട്ട് ഭീമൻ സ്യമന്തപഞ്ചകത്തിലേക്ക് ഓടി. കുടൽമാലകൾ കഴുത്തിൽ ചുറ്റി ചോരയിൽ കുളിച്ചു നിൽക്കുന്ന ഭീമനെ കണ്ട് പാഞ്ചാലി പേടിച്ചുപോയി. ചെന്നപാടെ ദുശ്ശാസനനന്റെ ചോര പാഞ്ചാലിയുടെ മുടിയിൽ പുരട്ടികൊടുത്തു. ശപഥം നിറവേറ്റി വർഷങ്ങൾക്കുശേഷം ദ്രൗപദി തന്റെ മുടികെട്ടി. ദുശ്ശാസനന്റെ ചോരകുടിച്ചു ഭീമനും ശപഥം പൂർത്തിയാക്കി. ധൃതരാഷ്ട്രസഭയിലുണ്ടായ ദ്രൗപദിവസ്ത്രാക്ഷേപമായിരുന്നു ഇരുവരുടെയും ശപഥത്തിനു കാരണം. വീണ്ടും യുദ്ധക്കളത്തിലെത്തിയ ഭീമൻ ദുര്യോധനനെ മറ്റനുജന്മാരെ എല്ലാവരേയും കൊന്നൊടുക്കി. ദുശ്ശാസനന്റെ രക്തം വയറ്റിൽ കിടന്നു തിളച്ചുമറിയുന്നതിനാലാവണം അവന്റെ മുൻപിൽ വന്നുപെട്ട ഒന്നിനെയും അവൻ ജീവനോടെ വിട്ടില്ല. അന്നേദിവസം ഭീമൻ ദുശ്ശാസനനെ കൂടാതെ ദുര്യോധനന്റെ എഴുപത്തിഏഴ് അനുജന്മാരെ കൊന്നൊടുക്കിക്കി.