2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

തിരുവാല്ലൂർ മഹാദേവക്ഷേത്രം എറണാകുളം ജില്ലയിൽ ആലുവായ്ക്ക്സമീപം



തിരുവാല്ലൂർ മഹാദേവക്ഷേത്രം
എറണാകുളം ജില്ലയിൽ ആലുവായ്ക്ക്സമീപം സ്ഥിതിചെയ്യുന്ന ഒരു മഹാദേവക്ഷേത്രമാണ് തിരുവാല്ലൂർ ശിവക്ഷേത്രം. പരശുരാമനാൽസ്ഥാപിതമായ നൂറ്റെട്ട് മഹാദേവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
ആലുവ പട്ടണത്തിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാട്ട് മാറി ആലുവ വരാപ്പുഴ വീഥിയിൽ ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ തിരുവാല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ആദ്യകാലത്ത് ഉളിയന്നൂർ ഗ്രാമക്കാരുടേതായിരുന്നൂ ക്ഷേത്രം. ഇപ്പോൾ അതിൽ മംഗലപ്പിള്ളി, ഞ്യാറ്റേൽ എന്നീ രണ്ട് ഇല്ലക്കാരേ അവശേഷിക്കുന്നുള്ളൂ.
ഐതിഹ്യമാലയിൽ പറയുന്ന കാലടിയിൽ ഭട്ടതിരി മരണമടഞ്ഞത് തിരുവാലൂർ മഹാദേവ ക്ഷേത്രത്തിൽ വച്ചാണ്. യക്ഷിയിൽ നിന്നും ശാപമേറ്റ കാലടി ഭട്ടതിരി, ശാപമോക്ഷം ലഭിക്കാൻ തിരുവാലൂർ ക്ഷേത്രത്തിലെത്തുകയും അവിടെ ക്ഷേത്രക്കുളത്തിനടുത്ത് വീണു മരിക്കുകയുമായിരുന്നു.
അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോൾ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്.
ഒരു യക്ഷിയുടെ ഉഗ്രശാപം നിമിത്തമാണ് കാലടി ഭട്ടതിരി തിരുവാലൂരിൽ ക്ഷെത്രേശനെ തൊഴാൻ എത്തിയത്.
തന്റെ പിതാവിനെ വശീകരിച്ച് കൊന്ന യക്ഷിയെ ആവാഹന പ്രക്രിയയിലൂടെ ഹോമിച്ചു കൊല്ലാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി ഉറുമ്പുകളെ നെയ്യിൽ ഹോമിച്ചുകൊണ്ട് അദ്ദേഹം തുടക്കമാരംഭിച്ചു.
ഒടുവിൽ പ്രത്യക്ഷരായ യക്ഷിയും ഗന്ധർവനും കാലടി ഭട്ടതിരിയെ ശപിച്ചു കൊണ്ട് ഹോമകുണ്ഡത്തിൽ ഭസ്മമായി. ഇന്നേയ്ക്കു നാൽപ്പത്തൊന്നു ദിവസം ചക്രശ്വാസം വലിച്ച് അങ്ങ് മൃതപ്പെടും. അതിദയനീയമായിരിക്കും അങ്ങയുടെ അന്ത്യം, എന്നായിരുന്നു ശാപം.
അതിനു പരിഹാരം പറഞ്ഞത് നാൽപ്പത്തൊന്നാം നാളിനകം തിരുവാലൂർ ചെന്ന് ശിവനെ തൊഴണം. ഏതായാലും തിരുവാലൂർ പോയി തൊഴാം എന്നദ്ദേഹം തീർപ്പാക്കി അത്യാവശ്യസാധനങ്ങളൊതുങ്ങുന്ന ഭാണ്ഡവുമായി തിരുവാലൂരിലേയ്ക്കു യാത്ര തിരിച്ചു. നടന്നും അലഞ്ഞുമായിരുന്നു പട്ടേരിയുടെ യാത്ര.
നാൽപ്പത്തൊന്നാം ദിവസംതന്നെ അദ്ദേഹം തിരുവാലൂരെത്തി. ഇനി ബിംബം കണ്ടു തൊഴണം. അതിനായുള്ള ദേഹശുദ്ധിക്കുവേണ്ടി അദ്ദേഹം ക്ഷേത്രക്കുളത്തിലിറങ്ങി സ്നാനം ചെയ്യാൻ തുടങ്ങി.
പക്ഷെ തിരുവാലൂർ ക്ഷേത്രത്തിൽ തലേദിവസം ഒരശരീരിയുണ്ടായി- "നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും. അതിനാൽ മൂന്നേമുക്കാൽ നാഴിക പകലിനു മുമ്പ് അത്താഴപൂജയും കഴിഞ്ഞ് എല്ലാവരും പൊയ്ക്കൊള്ളണം. അതിൻ പ്രകാരം പിറ്റേന്ന് പൂജകളെല്ലാം തീർത്തിട്ട് പൂജാരി നടകളെല്ലാമടച്ച് ഗോപുരവും പൂട്ടി പോയി.
ഭട്ടതിരിയെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരിക്കുന്നു. പട്ടേരി കുളി കഴിഞ്ഞ് പടിഞ്ഞാറെ ഗോപുരവാതിലിലെത്തി, അപ്പോൾ കലാശലായ മൂത്ര ശങ്ക തോന്നിയതിനാൽ അതു തീർത്ത് വീണ്ടും കുളിക്കാനായി പോയി. അങ്ങനെ പലതവണ ആവർത്തിച്ചു. ഒടുവിൽ മൂത്രം പോകാനുള്ള വിഷമതയായി. അതോടെ നടക്കാൻ വയ്യാതായി ഗോപുരവാതിൽക്കൽ വീണു.
മരണപരാക്രമത്തോടുകൂടി കട്ടിളയുടെമേൽ കടിച്ചുതൂങ്ങിയും വിഴുമ്പോൾ അടിപ്പടിയിൽ മുട്ടുകുത്തുകയും പലതവണ തുടർന്നു. അവസാനം പടിഞ്ഞാറെ ഗോപുരത്തിൻറെ വടക്കുപുറത്തെ തിണ്ണയിൽ കിടന്ന് ചക്രശ്വാസം വലിക്കുന്നതിനിടയിൽ വളരെ ദയനീയതയോടെ പട്ടേരി പലതും പുലമ്പി കൂട്ടത്തിൽ പട്ടേരി ക്ഷേത്രേശനെ ശപിച്ചു ഈ ക്ഷേത്രം ഇടിവെട്ടേറ്റു നശിക്കട്ടെ എന്ന്.
ക്ഷേത്രത്തിനുള്ളിലെ ചെമ്പകം ഉണങ്ങുന്ന കാലത്ത് ശാപമോക്ഷമുണ്ടാകുമെന്നും പട്ടേരി പുലമ്പി അദ്ദേഹം മരിച്ചു.
പട്ടേരിയുടെ ദുർമരണത്തെത്തുടർത്ത് കുറേ വർഷങ്ങളോളം ക്ഷേത്രം കഷ്ടസ്ഥിതിയിലായിരുന്നു. ശാപം കിട്ടിയ തേവർ എന്നുപോലും ഭഗവാന് വിളിപ്പേരുണ്ടായി.
എന്നാൽ ചെമ്പകം ഉണങ്ങുകയും ശ്രീലകം പിളരുകയും ചെയ്തതോടെ ശ്രീപരമേശ്വരൻ ശാപമുക്തനായി എന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ പട്ടേരിയുടെ ശാപം അർത്ഥവത്തായി.
കൊല്ലവർഷം 1000 - 1055 നും ഇടയ്ക്ക് ഇടിവെട്ടി ശ്രീകോവിലിൻറെയും ഗർഭഗൃഹത്തിൻറെയും ഭിത്തി പിളർന്ന് ശിവബിംബത്തിൽ ക്ഷതങ്ങളുണ്ടായി. അതിൻറെ അടയാളമായി ശിവലിംഗത്തിനു മുകളിൽ വടക്കു പടിഞ്ഞാറു ഭാഗത്തായി ഒരു ചെറിയ കഷണം അടർന്നു കാണുന്നുണ്ട്.
സാമാന്യം വിസ്താരമുള്ള വൃത്താകൃതിയിലുള്ള ശ്രീകോവിലിൽകിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ. അഗ്നിലിംഗമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആയതിനാൽ അഭിഷേകങ്ങളൊന്നും തന്നെയില്ല.
ക്ഷേത്രത്തിൽ ഉത്സവം എട്ട് ദിവസമാണ്. കണി കണ്ട് കൊടി ഇറക്കണമെന്നാണ് ആചാരം. ക്ഷേത്രത്തിലെ മേൽശാന്തി, മണ്ഡപത്തിൽ ഇരുന്ന് ദേവനെ പ്രതിനിധീകരിച്ച് ഊണു കഴിക്കുന്ന അഷ്ടമി ഊട്ട് എന്ന ചടങ്ങ് തിരുവാലൂരിൽ മാത്രമുള്ളതാണ്.
ശ്രീകോവിലിന് അടുത്ത് തെക്കുഭാഗത്തുള്ള ഗണപതിപ്രതിഷ്ഠയൊഴിച്ച് മറ്റ് ഉപദേവതകൾ ഒന്നുമില്ല.