2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം ഇടുക്കി ജില്ല





ഇടവെട്ടി ഔഷധസേവ ഇന്ന് (2018 ആഗസ്റ്റ് 1 കർക്കിടകം 16)- ഒരുനേരം ഔഷധം ഒരാണ്ട് സൗഖ്യം.
===============================================
ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി എന്ന സ്ഥലത്താണ് ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ക്ഷേത്രത്തിൽ നടത്തി വരുന്നു ഔഷധസേവ വളരെ പ്രസിദ്ധമാണ്
*എല്ലാ ക്ഷേത്രങ്ങള്‍ക്കും അവിടുത്തെ ചൈതന്യം ഏറ്റവും ദീപ്തമായി പ്രകാശിക്കുന്ന ഒരു പുണ്യദിനമുണ്ട്. ശബരിമലയില്‍ മകരവിളക്കും, ഗുരുവായൂര്‍ ഏകാദശിയും, ചോറ്റാനിക്കര മകം തൊഴലും, ആറ്റുകാല്‍ പൊങ്കാലയും വൈക്കത്തഷ്ടമി ദര്‍ശനവും ഉദാഹരണങ്ങള്‍. രോഗഹരമായ ചൈതന്യപ്രവാഹത്തോടെ പരിശോഭിക്കുന്ന ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാന്റെ പുണ്യദര്‍ശനത്തിനും പ്രസാദസേവയ്ക്കും ഏറ്റവും ഉത്തമമായി ആചരിച്ചുവരുന്ന പുണ്യദിനമാണ് കര്‍ക്കടകം 16-ലെ ഔഷധസേവ.*
*കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടും മറ്റും രോഗം വരുന്നതിന് ഏറ്റവും സാധ്യതയുള്ള കാലം കര്‍ക്കിടകമാസമാണല്ലോ. അതുകൊണ്ടുതന്നെ കര്‍ക്കടകമാസത്തിലെ മധ്യദിനത്തില്‍ രോഗഹരമായ ചൈതന്യത്താല്‍ പരിശോഭിക്കുന്ന ഇടവെട്ടി ശ്രീകൃഷ്ണഭഗവാന്റെ തിരുസന്നിധിയിലിരുന്ന്, പ്രാര്‍ത്ഥനയോടെ, ക്ഷേത്രത്തില്‍നിന്നും നല്‍കുന്ന ഔഷധം സേവിക്കുന്നതാണ് ഈ ചടങ്ങ്.*
*ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും കര്‍ക്കടകം 16-ന്‌ ഔഷധസേവ നടക്കാറുണ്ടെങ്കിലും ഭഗവാന്റെ ധന്വന്തരീ ചൈതന്യപ്രഭാവം ലോകമെങ്ങും അറിയാന്‍ തുടങ്ങിയത്‌ ചിക്കുന്‍ഗുനിയ പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു.*
*ഔഷധം സേവിച്ച ഒരാള്‍ക്കുപോലും ചിക്കുന്‍ഗുനിയ പിടിപെട്ടില്ല. മാധ്യമങ്ങള്‍ ഇത്‌ വാര്‍ത്തയാക്കിയില്ലെങ്കിലും ഈ അത്ഭുതം ഔഷധം സേവിച്ച നൂറുകണക്കിനാളുകള്‍ വാമൊഴിയായി ലോകമെങ്ങും പടര്‍ത്തി.*
*തൊട്ടടുത്ത വര്‍ഷത്തെ ഔഷധസേവ മുതലാണ്‌ ഇടവെട്ടി ഔഷധസേവയ്‌ക്ക് സംസ്‌ഥാനത്തിന്‌ പുറത്തുനിന്നും ഭക്‌തജനപ്രവാഹം ഉണ്ടാകാന്‍ തുടങ്ങിയത്‌.*
*പിന്നീട്‌ സംഭവിച്ചത്‌ അത്ഭുതങ്ങളുടെ നീണ്ട പ്രവാഹമായിരുന്നു. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങി, ഹാര്‍ട്ടിന്‌ ബൈപാസിന്‌ തീയതി നിശ്‌ചയിച്ച കേസുവരെ ഓപ്പറേഷന്‍ കൂടാതെ സുഖംപ്രാപിച്ച അനുഭവങ്ങള്‍.*
*ശാസ്‌ത്രത്തിന്റെ ദൃഷ്‌ടിയില്‍ ഇനിയും വിശദീകരണം നില്‍കുവാന്‍ സാധിക്കാത്ത ഈ അനുഭവങ്ങളെ ഭക്‌തജനങ്ങള്‍ കാണുന്നത്‌ ഭഗവാന്റെ ധന്വന്തരീചൈതന്യപ്രവാഹമായാണ്‌.*
*ശിലാവിഗ്രഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്‌ വൈഷ്‌ണവ ശക്‌തിയായ ധന്വന്തരീമൂര്‍ത്തിയുടെ ചൈതന്യമായതിനാല്‍, ഈ ചൈതന്യം ഏറ്റവും ദീപ്‌തമായ കര്‍ക്കടകം 16-ന്‌* *ക്ഷേത്രത്തിലെത്തി ഔഷധം സേവിച്ചാല്‍ രോഗം ശമിക്കുമെന്നുള്ളതാണ്‌ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങളുടെ അനുഭവസാക്ഷ്യം.*
*ഒരു നേരത്തെ ഔഷധസേവകൊണ്ട്‌ ഒരുവര്‍ഷം മുഴുവനും സര്‍വ്വരോഗങ്ങള്‍ക്കും ശമനം ലഭിക്കുന്ന പുണ്യദിനമാണ്‌ ഈ വരുന്ന കര്‍ക്കടകം 16 (2018 ഓഗസ്‌റ്റ് 1 ബുധനാഴ്‌ച) രാവിലെ 6 മണി മുതല്‍ ഔഷധസേവ ആരംഭിക്കും.*
*വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംഭവമാണ്‌. ആദിവാസികള്‍, ഔഷധം തയ്യാറാക്കുന്നതിന്‌ മുമ്പ്‌ അതിനുള്ള പച്ചമരുന്നുകള്‍ പറിച്ച്‌, ഇടവെട്ടി ക്ഷേത്രത്തിന്‌ മുന്നിലെ ചിറയില്‍ മുങ്ങിക്കുളിച്ച്‌, ക്ഷേത്രമണ്ഡപത്തില്‍ കൊണ്ടുവച്ച്‌ പ്രാര്‍ത്ഥിച്ച്‌ കുറച്ചു ദിവസങ്ങള്‍ക്കുശേഷം തിരികെ കൊണ്ടുപോയി ഔഷധം ഉണ്ടാക്കിയിരുന്നു. പഴമക്കാര്‍ ഇപ്പോഴും അക്കാര്യം ഓര്‍ക്കുന്നു. ക്ഷേത്രത്തിന്‌ മുന്നിലെ ചിറയില്‍ കുളിച്ചുതൊഴുത്‌ കൊടിയ വാതരോഗങ്ങള്‍ ശമിപ്പിച്ച സംഭവവും അവര്‍ മറന്നിട്ടില്ല.*
*അയ്യായിരം വര്‍ഷങ്ങള്‍ക്കുമപ്പുറമുള്ള വിസ്മയകരമായ ചരിത്രമാണ് ഈ ക്ഷേത്രത്തിനുള്ളത്. പഞ്ചപാണ്ഡവരുടെ വനവാസകാലം. നാനാ ഭാരതത്തിലും അവര്‍ യാത്ര ചെയ്തു. അതിന്റെ ഭാഗമായി കേരളത്തിലും എത്തി. കേരളത്തിലെ പല ഭാഗങ്ങളിലും പാണ്ഡവര്‍ ചെറിയ കാലത്തേക്കെങ്കിലും താമസിച്ചിരുന്നതിന്റെ ഐതിഹ്യങ്ങളും തിരുശേഷിപ്പുകളും അടയാളങ്ങളും ഇന്നും കാണാം. അക്കാലത്ത് ഒരിക്കല്‍ അവര്‍ ചുരുങ്ങിയ കാലം തൊടുപുഴയിലും തങ്ങുകയുണ്ടായി.*
*പഞ്ചപാണ്ഡവര്‍ പൂര്‍ണരായ വിഷ്ണു (കൃഷ്ണ) ഭക്തരാണ്. അഞ്ചുപേരും ഭാരതത്തില്‍ നിരവധി വിഷ്ണുക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുമുണ്ട്. പാണ്ഡവര്‍ തൊടുപുഴയുടെ പരിസരങ്ങളില്‍ തങ്ങിയ കാലത്ത് ഈ പ്രദേശത്തും അഞ്ചു വിഷ്ണുക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അവയാണ് തൊടുപുഴ, കോലാനി, മുട്ടം, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ എന്നീ ക്ഷേത്രങ്ങള്‍.*
*തൊടുപുഴ ക്ഷേത്രം, ധര്‍മ്മപുത്രനും പാണ്ഡവരില്‍ അഗ്രജനുമായ യുധിഷ്ഠിരനാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. (ഈ പ്രതിഷ്ഠാവിഗ്രഹം ദീര്‍ഘകാലം അപ്രത്യമായിരുന്നു എന്നും പിന്നീട് ഒരു യോഗീശ്വരന്‍ കണ്ടെത്തി പുനഃപ്രതിഷ്ഠിച്ചുവെന്നും ചരിത്രം) കോലാനിയിലെ വിഷ്ണുക്ഷേത്രം വായുദേവന്റെ പുത്രനായ ഭീമസേനനാണ് പ്രതിഷ്ഠിച്ചത്.*
*കോലാനിക്ക് സമീപമുള്ള ഉറവപ്പാറയിലും മറ്റും ഭീമസേനന്റെ ചില ചരിത്രശേഷിപ്പുകള്‍ ഇപ്പോഴും കാണാം. ദേവേന്ദ്രന്റെ പുത്രനായ അര്‍ജുനനാണ് മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. മേല്‍പ്പറഞ്ഞ മൂന്നു വിഷ്ണുക്ഷേത്രങ്ങളും (കുന്തീപുത്രന്മാര്‍ പ്രതിഷ്ഠിച്ചവ) കിഴക്കോട്ട് ദര്‍ശനമായിട്ടും മറ്റ് രണ്ടെണ്ണം പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുമാണ് കാണപ്പെടുന്നത്.*
*സൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളും ദേവന്മാരുടെ ഭിഷഗ്വരന്മാരും ആരോഗ്യശാസ്ത്രമായ ആയുര്‍വേദത്തിന്റെ ആചാര്യന്മാരുമായ അശ്വനീദേവകളുടെ പുത്രനായ നകുലനാണ് ഇടവെട്ടി ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ലോകമെങ്ങും സൗഖ്യം നിറയ്ക്കുക എന്ന നകുലന്റെ മഹത്തായ സങ്കല്പമാണ് ഇടവെട്ടി ശ്രീകൃഷ്ണഭഗവാന്റെ ചൈതന്യത്തിന് നിദാനം.*