2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

കരിന്തിരി നായർ തെയ്യം



കരിന്തിരി നായർ തെയ്യം 
======================================
ഐതീഹ്യം\ചരിത്രം
-------------------------------
നാടേ പ്രതിപാദിച്ച കാലത്തിന്റെ ദശാസന്ധിയിലെവിടെയോ വെച്ചു ഭൂമിയിലേക്ക് അവതരിച്ച സർവ്വേശ്വരനും സർപ്പമാലിയുമായ ശിവന്റേയും പാർവ്വതിയുടേയും കഥയും വിളംബരം ചെയ്യുന്നത് ഇത് തന്നെയാണ്. ഒരുനാൾ പരമശിവനും പാർവതിയും (തമ്മപ്പനും തമ്മരവിയും) പുലിവേഷം ധരിച്ച് ആകാശമാർഗ്ഗേന ഭൂമിയിൽ വരികയും നിബിഢവനങ്ങളിലൂടെ സഞ്ചരിച്ച് വടക്കു മഞ്ചെട്ടിയാൻകുന്നും മായട്ടിയാൽ പാറയും ഇടിമുഴക്കുന്ന കുന്നും നരിനിരങ്ങുന്ന മലയും താണ്ടി രാമപുരത്ത് മഠവും രാമപുരത്ത് പള്ളിയറയും തുളുമഠവും കടന്നും അവിടെയൊക്കെ ആധാരം കൽപ്പിച്ചും സഞ്ചരിക്കവെ താതനാർ കല്ലിന്റെ താഴ്‌വരയിൽ അരയോളം ആഴത്തിൽ മടമാന്തി ഐവരോളം(അഞ്ചോളം) പുലിക്കിടാങ്ങളെ പ്രസവിക്കുകയും അതിനുശേഷം പുലിക്കിടാങ്ങളോടൊത്തു തുള്ളിച്ചാടികളിച്ചുരസിച്ചുവരവെ പുലിക്കുഞ്ഞുങ്ങൾക്ക് കഠിനമായ ദാഹവും വിശപ്പും ഉണ്ടാവുകയും ഏഴരനാഴികരാചെന്നപ്പൊൾ ഏഴുതൊഴുത്തും നിറയെ പശുക്കളുമുള്ള കൂറുമ്പ്രാന്തിരി വാഴുന്നവരുടെ കയ്യാലയിൽ ചെല്ലുകയും ഒരാലയിലുള്ള മുഴുവൻ പശുക്കളെയും കുട്ടികളെയും ഭക്ഷിച്ചു വിശപ്പും ദാഹവും തീർത്തു മടങ്ങുകയും ചെയ്യുന്നു. പിറ്റേന്നാൾ പുലർന്നപ്പോൾ ഏഴാലകളിൽ ഒന്നിലുള്ള മുഴുവൻ പശുക്കളെയും കുട്ടികളെയും കാണാതെ പോയതിൽ കുറുമ്പ്രാന്തരി ദുഃഖിക്കുകയും കോപിക്കുകയും ചെയ്യുന്നു. തന്റെ പടനായകനായ കരിന്തിരി നായരെ വിളിച്ചു പശുക്കളെ കൊന്നുതിന്ന പുലികളെ കണ്ടുപിടിച്ചു വകവരുത്താൻ കല്പിച്ചയച്ചു. കാണി വില്ലും ശരവും തൊഴുതെടുത്തു കരിന്തിരിനായർ പുറപ്പെടുന്നു. ചന്ദ്രേരൻമാക്കൂൽ എന്ന സ്ഥലത്ത് എത്തി ഒളിച്ചമഞ്ഞ് നിൽക്കവെ, ഏഴരരാചെന്നപ്പോൾ തമ്മപ്പനും തമ്മരവിയും പുലിക്കിടാങ്ങളോടൊത്ത് തുള്ളിച്ചാടി രസിച്ചുവരുന്നതുകണ്ടു കരിന്തിരിനായർ അമ്പും വില്ലും തൊടുത്തു ഉന്നം വെച്ചു നിന്നു. എന്നാൽ എല്ലാം അറിയുന്ന തമ്മപ്പൻ ചാടിവീണു അമ്പും വില്ലും തട്ടികളയുകയും കൂടെയുള്ള കാളപ്പുലിയൻ കോപാക്രാന്തനായി കരിന്തിരിനായരെ പിളർന്നു ഭക്ഷിക്കുകയും ചെയ്തു. തത്സമയം അശരീരിപോലെ കരിന്തിരിനായരുടെ ആത്മാവ് ഇങ്ങനെ മൊഴിയുന്നതുകേട്ടു. "ഞാനെന്ത് അപരാധം ചെയ്തു. എന്റെ യജമാനന്റെ ഉപ്പും ചോറും തിന്നു വളർന്ന എനിക്ക് കൽപ്പന അനുസരിക്കേണ്ടിവന്നു ഞാനതിൽ കുറ്റക്കാരനല്ല" സ്വാമിഭക്തിയിൽ സന്തുഷ്ടനും ദിവ്യദൃക്കുമായ തമ്മപ്പൻ കരിന്തിരിനായരുടെ കുറ്റം പൊറുക്കുകയും മോക്ഷം നൽകി അനുഗ്രഹിക്കുകയും, ഇനിമേൽ കരിന്ത്രികണ്ണനായി അറിയപ്പെടുമെന്നരുൾ ചെയ്ത് കൂടെക്കൊണ്ടുപോവുകയും ചെയ്തു.
അടുത്ത ദിവസം കാലത്ത് കുറുമ്പ്രാന്തിരി വാഴുന്നവർ കരിന്തിരി നായർ തിരിച്ചു വരാത്തതിൽ അതീവ ദുഃഖിതനാവുന്നു. അങ്കചേകവരെയും മറ്റും പടയാളികളെയും കൂട്ടി പള്ളിത്തേരും കുടയുമായി കരിന്തിരിനായരെ തിരക്കിപുറപ്പെടുന്നു. ചന്ദ്രേരൻ മാക്കൂൽ എത്തിയപ്പോൾ മനുഷ്യന്റെ ചോര മണക്കുന്ന എല്ലും കൊട്ടും കാണുകയും അത് കരിന്തിരിനായരുടേതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അവിടെ നിന്നും ദുഃഖിതനായി പുറപ്പെടാൻ നേരത്ത് പള്ളിത്തേരും കുടയും എടുക്കുവാനാവാതെ വരികയും, തത്സമയം കുറുമ്പ്രാന്തിരി വാഴുന്നവർ ഇവിടെയങ്ങിനെ ഒരു ശക്തിയുണ്ടെങ്കിൽ എന്റെ കൂടെവരട്ടെ എന്നു പറഞ്ഞതോടുകൂടി തേരും കുടയും എടുക്കാൻ സാധിക്കുകയും അവരുടെ കൂടെ അദൃശ്യരായ പുലി ദൈവങ്ങൾ കുറുമ്പ്രാന്തിരികോട്ടയിൽ വരികയും അവർക്ക് അവിടെ നിന്നും താലപ്പൊലിയും, പുള്ളിയും, പുതുക്കലവും, വെള്ളപ്പവും, തണ്ണീരമൃതും, തേങ്ങാപ്പൊളിയും, വെള്ളികിണ്ടിയിൽ പൂവും നീരും നൽകി ആദരിക്കുകയും ആയത് സ്വീകരിക്കുകയും ചെയ്യുന്നു.