2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ബാലി തെയ്യം { 27 }




ബാലി തെയ്യം { 27 }
==============================
ഐതീഹ്യം/ചരിത്രം
------------------------------
തന്‍റെ ഭര്‍ത്താവിനെ പരിഹസിച്ച സൂര്യനെ ഭര്‍തൃ ഭക്തയും പഞ്ചരത്നങ്ങളില്‍ ഒരുവളുമായ ശീലാവതി നീ ഉദിക്കാതാകട്ടെ എന്നു ശപിച്ചു..
സൂര്യന്‍ ഉദിക്കാതെ ഇരുന്ന നേരം സൂര്യ തേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഒരു മോഹം തോന്നി.. ഇന്ദ്ര സഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണാമെന്നു..
തന്‍റെ രൂപത്തില്‍ ചെന്നാല്‍ ദേവേന്ദ്രന്‍ കോപിക്കുമോ എന്നു ഭയന്ന് അരുണന്‍ ഒരു സ്ത്രീ രൂപമെടുത്തു അവിടെ ചെന്നു .. അതി സുന്ദരിയായ അരുണന്റെ സ്ത്രീ രൂപം കണ്ട് ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്‍ന്നു..
അതില്‍ അവര്‍ക്കുണ്ടായ പുത്രനത്രെ ശ്രീ ബാലി.. പിന്നീട് അരുണന്റെ ഇതേ രൂപം കണ്ട് സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാകുകയും ചെയ്തു..
തന്‍റെ കാല ശേഷം കിഷ്കിന്ദ ഭരിക്കാന്‍ നന്തരാവകാശികള്‍ ഇല്ലാതെ വിഷമിച്ച കിഷ്കിന്ദാപതി ഋഷരചസ്സിനു ദേവേന്ദ്രന്‍ ഈ രണ്ടു മക്കളെയും നല്‍കി..
എല്ലാവരെയും അത്ഭുതപെടുത്തുന്ന സഹോദര സ്നേഹത്തോടെ അവര്‍ കിഷ്കിന്ദയില്‌ വളര്‍ന്നു… ഋഷ രചസ്സിന്റെ മരണ ശേഷം ബാലി കിഷ്കിന്ധാധിപതിയായി സ്ഥാനമേറ്റു ..
മാലവ്യാന്‍ പര്‍വ്വതത്തില്‍ കൊട്ടാരം നിര്‍മിച്ച് ബാലി അവിടെ താമസിച്ചു.പുത്രനോടുള്ള വാല്‍സല്യതാല്‍ ,ആര് ബാലിയോടു എതിരിടുന്നോ അവരുടെ പാതി ശക്തി കൂടി ബാലിക്ക് ലഭിക്കുമെന്ന വരം നല്‍കി ദേവേന്ദ്രന്‍ …
രാക്ഷസ രാജാവായ രാവണന്റെ കിങ്കരമാരെ നിഷ്പ്രയാസം വധിച്ചു കളഞ്ഞ ബാലിയോടു ഏറ്റുമുട്ടാന്‍ രാവണന്‍ തന്നെ പല തവണ നേരിട്റെതിയെങ്കിലും ബാലിയെ ജയിക്കാന്‍ പറ്റിയില്ല എന്നു മാത്രമല്ല , സംവല്സരങ്ങളോളം ബാലിയുടെ അടിമയായി കഴിയേണ്ടിയും വന്നു..
ബാലിയെ ചതിയിലൂടെ തോല്‍പ്പിക്കാന്‍ രാവണന്‍ അസുര ശില്പിയായ മയന്റെ പുത്രന്‍ മായാവിയെ കിഷ്കിന്ധയിലേക്ക് അയച്ചു.. മായാവിയെയും ബാലി വധിച്ചു എങ്കിലും മായാവിയുടെ ചതി പ്രയോഗം സുഗ്രീവനെ
ബാലിയുടെ ശത്രുവാക്കി തീര്‍ത്തു.. തന്നെ വധിക്കാന്‍ ഒരുങ്ങിയ ബാലിയെ പേടിച്ച് സുഗ്രീവന്‍ ഋഷ്യ മൂകാചലത്തില്‍ പോയി ഒളിച്ചു .. ഒടുവില്‍ സുഗ്രീവ പക്ഷം ചേര്‍ന്ന രാമന്‍ സപ്തസാല വൃക്ഷത്തിനു പിന്നില്‍
ഒളിച്ചിരുന്ന് എയ്ത അമ്പേറ്റ് ബാലി വീര സ്വര്‍ഗം പൂകി..
വിശ്വകർമ്മ സമുദായത്തിന്റെ കുല ദൈവമാണ് ബാലി .. വടുക രാജാവ് തന്‍റെ കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചുപോന്നിരുന്നു.. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്‍ഥനയും കണ്ട് ദൈവം അദേഹത്തിന്റെ വെള്ളോലമേക്കുട ആധാരമായി മണ്ണുമ്മല്‍ പടിഞ്ഞാറ്റയില്‍ എത്തി എന്നും പറയപ്പെടുന്നു.. പിന്നീട് മൊറാഴ,വടക്കുംകൊവില്‍,മണ്ണുമ്മല്‍ ,കുറുന്താഴ എന്നിവടങ്ങിളിലും അവിടെ നിന്നും പിന്നെ മിക്ക ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം….. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടാറുള്ളത്.