2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം എറണാകുളം ജില്ല



കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം


ലോക്കേഷൻ. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം പട്ടണത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ നിന്ന് അര കിലോമീറ്റർ കിഴക്ക് മാറിയാണ് ക്ഷേത്രം. കൂത്താട്ടുകുളത്തു നിന്നും മുവാറ്റുപുഴ- തൊടുപുഴ എന്നിവടങ്ങളിലേക്ക് പോകുന്ന റോഡ് ഈ ക്ഷേത്രത്തിനോട് ചേർന്ന് കടന്നു പോകുന്നു.
പരമശിവൻറെ മധ്യ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. പരമശിവനും പാർവ്വതിയും ഗണപതി സുബ്രഹ്മണ്യ സമേതെയുള്ള അപൂർവ്വം സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെ. ആയിരത്തിലധികം വർഷം പഴക്കമുള്ളതും കൂത്താട്ടുകുളത്തിൻറെ സ്ഥലനാമ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യവുമുള്ള ക്ഷേത്രവുമാണിത്. നിരവധി കൊത്തുപണികളും ചുവർ ചിത്രങ്ങളും നിറഞ്ഞതാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിൻറെ ബലിക്കൽ പുരയുടെ മുകളിൽ രാമായണം പൂർണ്ണമായും ശില്പ രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. നിരവധി പ്രത്യേകതകളും ശിൽപ്പ ഭംഗിയുമുള്ളതാണ് ക്ഷേത്രം.പക്ഷെ കാലപ്പഴക്കം മൂലവും ക്ഷേത്ര നടത്തിപ്പുകാരുടെ താത്പര്യക്കുറവും മൂലം ജീർണ്ണാവസ്ഥയിലാണ് ഇപ്പോൾ ഈ ക്ഷേത്രം. കേരളത്തിൽ തന്നെ ഇത്രയും സാംസ്കാരിക പ്രധാന്യമുള്ളതും എന്നാൽ ഇത്ര ജീർണ്ണാവസ്ഥയിലുമുള്ള മറ്റൊരു ക്ഷേത്രം ഉണ്ടാകാനിടയില്ല.ക്ഷേത്രത്തിൻറെ ഭാഗമായിരുന്ന ആയിരം പേർക്ക് ഇരിക്കാമായിരുന്ന ഊട്ടുപുരയും, ഒരു ലക്ഷം ദീപങ്ങൾ കത്തിച്ചിരുന്ന വിളക്ക്മാടവും ഇരുനിര മാളികപ്പുരയും ക്ഷേത്ര നടത്തിപ്പുകാർ പൊളിച്ചുകളഞ്ഞിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ മുഴുവൻ ജംഗമ വസ്തുക്കളം ഈ കാലയളവിൽ ഇല്ലാതായി


നിലവിലെ സ്ഥിതി
1980 കളിൽ ബിബിസി ഈ ക്ഷേത്രത്തിൻറെ ശിൽപ്പ ചുവര‍ചിത്രകലാ പ്രത്യേകതകളെക്കുറിച്ച് ഡോക്യുമെൻററി ചിത്രീകരിച്ചിട്ടുണ്ട്. 2006 ൽ കേന്ദ്ര സാംസ്കാരിക മന്ത്രി കുമാരി ഷൈൽജ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. 2016 ൽ കേന്ദ്ര സാസ്കാരിക വകുപ്പ് ഈ ക്ഷേത്രത്തിലെ ശില്പ ചിത്ര സംരക്ഷണത്തിനും പുതുക്കിപ്പണിയുന്നതിനുമായി പണം അനുവദിച്ചുവെങ്കിലും ക്ഷേത്ര നടത്തിപ്പുകാരായ അത്തിമൺ ഇല്ലത്തിൻറെ എതിർപ്പു മൂലം മുടങ്ങിപ്പോയി. ഇതിനെ തുടർന്ന് ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ ഭക്ത ജനങ്ങളുടെ സംഘടനയായ ശിവസ്വം ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ ക്ഷേത്ര കൈവശക്കാരായ അത്തിമൺ ഇല്ലം എതിർത്തു. എന്നാൽ ഇല്ലത്തിൻറെ തടസ്സവാദങ്ങൾ ഹൈക്കോടതിയും ദേവസ്വം ഒാംബഡ്സ്മാനും അംഗീകരിച്ചില്ല .ദേവസ്വം ബോർഡിനോട് ഈ ക്ഷേത്രവും ക്ഷേത്ര സ്വത്തുക്കളും ഏറ്റെടുത്ത് സംരക്ഷിക്കാനും ക്ഷേത്രത്തിൽ ആചാര പ്രകാരമുളള്ള പൂജാ കർമ്മങ്ങൾ മുടക്കമില്ലാതെ നടത്താനും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനെ തുടർന്ന് 2018 ഏപ്രിലിൽ ക്ഷേത്രവും അനുബന്ധ ദേവസ്വം സ്വത്തുക്കളും ഏറ്റെടുത്തുകൊണ്ടുള്ള പ്രാഥമിക വിഞ്ജാപനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കി. ക്ഷേത്രത്തിലും അനുബന്ധ ദേവസ്വം സ്വത്തുകളിലും അത്തിമൺ ഇല്ലത്തിന് ഉടമസ്ഥാവകാശം ഇല്ലെന്നും ഉടമസ്ഥാവകാശം സംബന്ധിച്ച മതിയായ രേഖകൾ ഹാജരാക്കാൻ ഇല്ലത്തിന് കഴിഞ്ഞിട്ടില്ലെന്നും വിഞ്ജാപനത്തിൽ പറയുന്നുണ്ട്. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം കുടുംബ ക്ഷേത്രമോ സ്വകാര്യ ക്ഷേത്രമോ അല്ലെന്നും പൊതു ക്ഷേത്രമായാണ് ഇതിനെ പരിഗണിക്കേണ്ടതെന്നും ബോർഡ് വിഞ്ജാപനം ചെയ്തിട്ടുണ്ട്. ഹിന്ദു മതസ്ഥാപന ആക്ട് പ്രകാരമുള്ള തുടർനടപടി ക്രമങ്ങൾ പൂർത്തിയാക്കി അന്തിമ വിഞ്ജാപനം സർക്കാർ പുറത്തിറക്കുന്ന തിയതി മുതൽ ക്ഷേത്രവും ദേവസ്വം സ്വത്തുക്കളും തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഭാഗമാകും.
ചരിത്രം
നേരത്തെ വടക്കുംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന കൂത്താട്ടുകുളം പിന്നീട് 1750 ൽ മാർത്താണ്ഡ വർമ്മയാണ് തിരുവിതാംകൂറിനോട് ചേർക്കുന്നത് . മാർത്താണ്ഡ വർമ്മയുടെ ദളവയായിരുന്ന രാമയ്യനാണ് ഈ ക്ഷേത്രം പുനർ നിർമ്മിച്ചത്. തിരുവിതാംകൂർ കൊട്ടാരത്തിൻറെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. വടക്കുംകൂർ രാജ്യം പിടിച്ചെടുത്തതിൻറെ പ്രായശ്ചിത്വമായാണ് ഈ ക്ഷേത്രം പുനർ നിർമ്മിച്ചതെന്നാണ് ചരിത്രം. തെക്കൻ തിരുവിതാംകൂറിലെ തച്ചന്മാരും ശില്പികളുമാണ് ഈ ക്ഷേത്രം പുതുക്കി നിർമ്മിച്ചത്. തുടർന്ന് ശുചീന്ദ്രത്തെ നമ്പിമാരെ ക്ഷേത്ര ചുമതല രാമയ്യൻ ദളവ ഏൽപ്പിച്ചു. അതിനു ശേഷം ചേന്നാസ് നമ്പൂതിരി, വേങ്ങശ്ശേരി മൂത്തത്, ആമ്പക്കാട്ട് പണിക്കർ എന്നിവരായിരുന്നു ഈ ക്ഷേത്രത്തിൻറെ ഊരാളന്മാർ. ഇത് സംബന്ധിച്ച രേഖകൾ തിരുവനന്തപുരത്തെ സെൻട്രൽ വെർണ്ണാക്കുലർ റിക്കോഡ്സിൽ ഇപ്പോഴുമുണ്ട്. അമ്പലത്തിലെ ശാന്തിക്കായി രാമയ്യൻ ദളവയുടെ ആസ്ഥാനമായിരുന്ന മാവേലിക്കരയിൽ നിന്ന് പോറ്റി കുടംബത്തേയും കൊണ്ടുവന്നുവെന്നാണ് ചരിത്രം. മാവേലിക്കരയിലുള്ള അത്തിമൺ എന്ന പോറ്റി കുടുംബത്തിൻറെ കൈവഴിയായിരുന്നു ഇവിടെ ശാന്തിക്ക് എത്തിയ പോറ്റിമാർ. കാലക്രമേണ ചേന്നാസ്, വേങ്ങശ്ശേരി മൂത്തത് കുടുംബങ്ങളുടെ ഈ മേഖലയുമായുള്ള ബന്ധം ഇല്ലാതായി. അക്കാലത്തെ നാട്ടു പ്രമാണിമാരായ ആമ്പക്കാട്ട് പണിക്കർക്കായിരുന്നു പിന്നീട് ക്ഷേത്രത്തിൻറെ ഊരാള ചുമതല. 1950 കളോടെ ഊരാള അവകാശ കുടുംബം കൂത്താട്ടുകുളത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോയതോടെ ക്ഷേത്ര ശാന്തിക്കാരായ അത്തിമൺ ഇല്ലം അമ്പലത്തിൻറെയും ദേവസ്വത്തിൻറെയും അധികാരം കയ്യടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്.കേരളപ്പിറവിക്കു മുമ്പുതന്നെ ഈ ക്ഷേത്രത്തിൻറെ ഉടമസ്ഥാവകാശം ആര്ക്കുമില്ലെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അന്നത്തെ തിരുകൊച്ചി കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടർ നടപടികളെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അങ്ങനെ ക്ഷേത്രവും ദേവസ്വം സ്വത്തുക്കളും അത്തിമൺ ഇല്ലത്തിൻറെ കൈവശത്തിൽ എത്തുകയായിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി ആയിരക്കണക്കിന് ഏക്കർ ഭൂമി ഈ ക്ഷേത്രത്തിൻരെ അധീനതയിലായിരുന്നു. ഭൂ പരിഷ്കരണ നിയമത്തെ തുടർന്ന് ഭൂമികളെല്ലാം പാട്ടക്കാരുടെ ഉടമസ്ഥതയിലേക്ക് മാറി. എങ്കിലും കരമൊഴിവാക്കിയ എക്കർ കണക്കിന് ദേവസ്വം ഭൂമി ക്ഷേത്രത്തിൻറെ ഭാഗമായി ഇപ്പോഴുമുണ്ട്.