2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

പാലക്കുന്ന്ശ്രീഭഗവതിക്ഷേത്രം, കാസർഗോഡ്..







വടക്കേ മലബാറിലെ ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങൾക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമായാണ് കഴകങ്ങൾ സ്ഥാപിക്കപ്പെട്ടത്‌. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടായ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ‌. ആരാധനാലയങ്ങളുടെ കേന്ദ്രസ്ഥാനം വഹിക്കുന്നതിനോടൊപ്പം തന്നെ അതത് സമുദായത്തിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള വേദിയും കൂടിയായിരുന്നു പണ്ടുകാലത്ത് കഴകങ്ങൾ. ഉത്തരകേരളത്തിലെ തീയസമുദായത്തിന്റെ പ്രധാനപ്പെട്ട നാലു കഴകങ്ങളാണ്‌ ഉദുമ പാലക്കുന്ന് കഴകം,
നെല്ലിക്കാത്തുരുത്തി നിലമംഗലത്ത്‌ കഴകം, രാമന്തളി കുറുവന്തട്ട കഴകം, തൃക്കരിപ്പൂർ രാമവില്യം കഴകം, എന്നിവ.
കാസർഗോഡ്‌ ഉദുമയില്‍ സ്ഥിതി ചെയ്യുന്ന പാലക്കുന്ന്‌ കഴകത്തിലെ പ്രധാന ആരാധനാമൂർത്തി കൂർമ്പ ഭഗവതിയാണ്. കൂർമ്പ നാല്‍വർ (ഇളയഭഗവതി, മൂത്ത ഭഗവതി, ദണ്‌ഠന്‍, കണ്‌ഠകർണന്‍), വിഷ്‌ണുമൂർത്തി, ഗുളികന്‍ എന്നീ മൂർത്തികള്‍ക്കാണ്‌ ഇവിടെ സ്ഥാനം നല്‍കിയിട്ടുള്ളത്‌. എന്നാല്‍ ഒരു ദേവതയുടേയും തെയ്യം ഇവിടെ കെട്ടിയാടിക്കാറില്ല. ദേവതകളെ പ്രതിനിധാനം ചെയ്യുന്നത് ആയത്താൻമാരും വെളിച്ചപ്പാടൻമാരുമാണ്. കുഭം-മീന മാസങ്ങളിൽ നടക്കാറുള്ള ഭരണി ഉത്സവമാണ് പാലക്കുന്നിലെ പ്രധാന ഉത്സവം. ക്ഷേത്രത്തിൻ്റെ നടത്തിപ്പവകാശം ഭണ്ഠാരവീട് എന്നറിയപ്പെടുന്ന തീയ്യ തറവാടിനാണ്. ക്ഷേത്രത്തിനു സമീപത്തുള്ള ഈ തറവാട്ടിൽ പടിഞ്ഞാറ്റ ചാമുണ്ടി, മൂവാളംകുഴി ചാമുണ്ടി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടിക്കാറുണ്ട്. തൃക്കണ്ണാട് ശ്രീ തൃയംബകേശ്വര ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ളതാണ് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൻ്റെ ഐതിഹ്യം.
കൂർമ്പ ഭഗവതിയുടെ പട്ടോല വിശേഷത്തിൽ പാലക്കുന്നിൽ വഴക്കം വന്നതിനെപ്പറ്റി ദേവി ഇപ്രകാരം ഉരിയാടുന്നതായി പരാമർശിക്കുന്നു.
"ഉദിപ്പ്‌ കാഞ്ഞിരോട്‌ അസ്‌തമനം ബജംപാടി, കുദ്രോളി, കൂട്ടക്കളം, ഉള്ളാളം പടിബിടാരം, കനിലത്തെകുന്ന്‌ സ്ഥിരതാമസം, അന്തിയുറക്കം പർണശാല.
തുളുനാട്‌ മുപ്പത്തിരണ്ടും വഴക്കംവന്ന്‌ ബങ്കര വാണോന്റെ വളഞ്ഞകോട്ടക്കകത്ത്‌ അന്തിയുറക്കം കൊണ്ടശേഷം കാഞ്ഞിരോട്‌ പെരുമ്പടവാതുക്കല്‍ കൈയ്യെടുത്ത്‌ യോഗനിദ്രയില്‍ ലയിച്ചിരുന്ന കാലം നേരത്ത്‌ തൃക്കണ്യാലപ്പന്റെ അരുളപ്പാടുണ്ടായി. പാണ്ട്യരാജാവിന്റെ പടയാളികള്‍ സ്വർണക്കൊടിമരവും ദന്തപ്പടിയും പൊരിച്ചുകൊണ്ടുപോകാന്‍ കൈയെടുത്തിട്ടുണ്ട്‌. ചുറ്റുവട്ടത്തുള്ള എല്ലാ ദേവീദേവന്‍മാരേയും വിളിച്ചു ആരും ഉണർന്നില്ല. കാഞ്ഞിരോട്‌ പെരുമ്പടവാതുക്കല്‍ യോഗനിദ്രകൊള്ളുന്ന ജഗദംബ കൂർമ്പ എന്റെ അഭിമാനത്തെ കാക്കണം എന്ന്‌ അരുളപ്പാടു കേട്ട്‌ ഞങ്ങള്‍ നാല്‍വരും തൃക്കണ്യാലപ്പന്റെ മുന്‍വശത്തേക്ക്‌ കൈയെടുത്തു. മദിച്ചാന ദണ്‌ഠനോട്‌ ദണ്‌ഠപ്പടി ചവിട്ടിപ്പിടിക്കാനും എന്റനുജത്തിയോട്‌ കൊടിമരം കിണറ്റില്‍ താഴ്‌ത്തുവാനും മതിപ്പെട്ടാണ്‌ കണ്‌ഠകർണനോട്‌ പാണ്ട്യന്റെ ഒരു കപ്പലൊഴികെ മറ്റെല്ലാം ചുട്ടുകരിച്ചു ഒന്നിനെ കല്ലാക്കി മറ്റൊന്നിനെ മടക്കിക്കൊടുത്തു. ഇങ്ങനെ മാറിയവനെ തേടിയും തേടിയവനെ മാറിയും നല്ലച്ഛന്റെ അനുകൂലത്താലെ വഴക്കം വന്നതിനു ശേഷം തൃക്കണ്ണാലപ്പനോട്‌ വട്ടും വാശി പിടിച്ച്‌ തൃക്കണ്ണാലപ്പന്റെ മുഖത്തോടു മുഖം നോക്കിയിരിപ്പാനുള്ള ഒക്കപ്പാട്‌ ഉണ്ടാക്കണമെന്ന അവസ്ഥ കരുതിപ്പോരുന്ന നേരത്ത്‌. അന്ന്‌ തൃക്കണ്ണ്യാലപ്പന്‍ അടിയോടിയില്‍ ശേഷിപ്പെട്ട്‌ ഉരിയാടിയ വാക്ക്‌: "എന്റെ പൊന്‍മകളെ പടിഞ്ഞാറ്‌ അലറുന്ന വന്‍കടല്‍ എപ്പോള്‍ വന്നുവിഴുങ്ങുമെന്ന ഭയപ്പാടോടു കൂടി നില്‍ക്കണ്ട'' അതുകേട്ട്‌ ഞങ്ങള്‍ നാല്‍വരും പെരുമ്പടയും തൃക്കണ്ണ്യാലപ്പന്റെ വടക്കുഭാഗത്തുള്ള കായല്‍ക്കൂട്ടം തട്ടിത്തകർത്തു. അതിന്‍മേല്‍ നൃത്തമാടാന്‍ തുടങ്ങിയ കാലത്ത്‌ തൃക്കണ്ണ്യാലപ്പന്റെ ശിവലിംഗത്തിന്‌ ഇളക്കം തട്ടി. ശ്രീ
മഹാദേവന്‍ അടിയോടിയില്‍ വെളിപ്പെട്ടുരിയാടിയ വാക്ക്‌. എന്റെ പൊന്‍മകളെ എന്റെ വലഭാഗത്ത്‌ ഇരിപ്പുള്ള പാലപ്പോതിയെ പടിഞ്ഞാറോട്ടുനീക്കി അവിടെ എന്റെ പൊന്‍മകളും പരിവാരവും എന്ന്‌ കല്‍പ്പിക്കുകയും അതും മതി പോരാ എന്നവസ്ഥ വിചാരിച്ച്‌ എന്റെ ആറാട്ട്‌ കഴിഞ്ഞ്‌ മടക്കം വരുന്ന കാലും നേരത്ത്‌ നിങ്ങള്‍ നാല്‍വരും എന്റെ കൂടെ വന്ന്‌ എന്റെ പടിഞ്ഞാറെ സോപാനത്തില്‍ നിന്നുകൊണ്ട്‌ എന്റെ തിരുനൃത്തം കണ്ടുകൊണ്ടതിനുശേഷം കയറ്റിയ കൊടിയിറക്കി നിന്റെ മംഗലകല്യാണത്തിനും ഭരണിവേളക്കും ഭൂതപാണ്ട്യക്കൊടി കയറ്റാനുള്ള അരിയും തിരിയും കമ്പയും കയറും ഭൂതബലിക്കുള്ള ചെലവും വാങ്ങി മടങ്ങിയെഴുന്നള്ളി നിങ്ങള്‍ നാല്‍വരും ഭരണിപൂജ കൈക്കൊള്ളുവിന്‍. ഇതുകൊണ്ട്‌ നിങ്ങള്‍ നാല്‍വരും തൃപ്‌തിപ്പെട്ടോളിന്‍ എന്ന്‌ ശ്രീമഹാദേവന്‍ കല്‍പിച്ചരുളിയതിന്‍ വണ്ണം പാലപ്പോതിക്കുള്ളില്‍ ഞങ്ങള്‍ നാല്‍വരും വഴക്കം വന്നു."
തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തിനു നേരേ പാണ്ഡ്യ രാജാവിൻ്റെ ആക്രമണമുണ്ടായപ്പോൾ
അത് തടഞ്ഞ കൂറുംബ ഭഗവതിക്ക് തൃക്കണ്യാലപ്പൻ പാലക്കുന്നിൽ ആചാരപൂർവം സ്ഥാനം നൽകിയെന്നാണ് പട്ടോല വിശേഷത്തിൽ പറയുന്നത്. പാലക്കുന്നിൽ ഉണ്ടായിരുന്ന പാലപ്പോതിയെന്ന സങ്കൽപത്തെ പുനസ്ഥാപിച്ചാണ് കുറുംബയെ ഇവിടെ കുടിയിരുത്തിയതത്രേ.
ഈ ഐതിഹ്യത്തിൽ കുറച്ച് മാറ്റങ്ങളുള്ള മറ്റൊരു പാഠഭേദവും നിലവിലുണ്ട്. പാണ്ട്യരാജാവിന്റെ സൈന്യം സമുദ്രത്തില്‍ നിന്ന്‌ തൃക്കണ്ണാട്‌ ക്ഷേത്രത്തിന്‌ നേരെ വെടിയുതിർത്തപ്പോള്‍ കൊടുങ്ങല്ലൂർ ഭഗവതി ഈ ദുരന്തം ഗ്രഹിച്ച്‌ തന്റെ ഒരു ദൂതനെ "ചൂരക്കോലും കൊതുമാച്ചിയും'' കൊടുത്ത്‌ തൃക്കണ്യവിലേക്കയച്ചു.ആ ദൂതന്‍ വന്ന്‌ ആദിത്യം സ്വീകരിച്ചത്‌ ഒരു തീയ്യ ഭവനത്തിലായിരുന്നു. അടുത്ത ദിവസം മദ്ധ്യാഹ്‌നപൂജ നടക്കുമ്പോള്‍ ആ ദൂതന്‍ ക്ഷേത്രത്തില്‍ ചെന്ന്‌ കത്തിച്ച നെയ്‌ത്തിരി ആവശ്യപ്പെട്ടു. നെയ്ത്തിരി വാങ്ങി നീന്തിച്ചെന്ന്‌ കപ്പലിന്‌ തീ കൊടുത്ത്‌ ചുട്ടുകരിച്ചു. സംതൃപ്‌തനായ ശിവന്‍ തന്റെ അയല്‍പക്കത്ത്‌ പള്ളിയറ നിർമ്മിച്ച്‌ കുരുമ്പ ഭഗവതിയെ കുടിയിരുത്തി. ആ ദൂതനു ആദിത്യം നല്‍കിയ തീയ്യ തറവാടിനു തന്നെ അതിന്റെ ഉത്തരവാദിത്തവും ഏല്‍പിച്ചു കൊടുത്തുവെന്നാണ് ഈ പാഠഭേദത്തിൽ പറയുന്നത്.