2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഉദയഗിരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം :

ഉദയഗിരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം :
പഴയകാലത്ത് പാറക്കെട്ട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്, കൂടല്‍ കണ്ണന്‍ പണിക്കര്‍ ഒറ്റക്കോലത്തിന് നൃത്തകോലം കെട്ടിയാടിയപ്പോള്‍ വാക്ക്‌മൊഴിയാല്‍ നല്‍കിയ പേരാണ് ഉദയഗിരി. ഇപ്പോള്‍ ഈ ഗ്രാമം ഉദയഗിരി എന്ന നാമദേയത്തില്‍ അറിയപ്പെടുന്നു. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, പറക്കില മഹാദേവ ശാസ്താ വിനായക ക്ഷേത്രം, കൂട്‌ലു ഗോപാലകൃഷ്ണ ക്ഷേത്രം, വിഷ്ണുക്ഷേത്രം, ദേവീ ക്ഷേത്രം എന്നിങ്ങനെ പലക്ഷേത്രങ്ങള്‍ക്കും മദ്ധ്യത്തിലാണ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ വിഷ്ണുമൂര്‍ത്തി സേവാസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ശ്രീ വിഷ്ണുമൂര്‍ത്തിക്ഷേത്രത്തിന്റെ ഉത്സവങ്ങള്‍ നടക്കുന്നത്. 1972 ലാണ് ശ്രീവിഷ്ണുമൂര്‍ത്തി സേവാസംഘം രജിസ്റ്റര്‍ ചെയ്തത്. അന്ന് മന്ദിരങ്ങളൊന്നും ഈ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിനുശേഷം വിഷ്ണുമന്ദിരം സ്ഥാപിച്ചു. ഭജന കാര്യാധികള്‍ തുടങ്ങി 2 വര്‍ഷത്തിലൊരിക്കല്‍ ഒറ്റക്കോല മഹോത്സവം ആഘോഷിക്കുവാനും തീരുമാനിച്ചു. കുറച്ചുകാലങ്ങള്‍ക്കുശേഷം രക്തേശ്വരി ഗുളികന്‍ തറ സ്ഥാപിച്ച് ഉത്സവം നടത്തുവാനും തീരുമാനിച്ചു. പിന്നീട് അയ്യപ്പ മന്ദിരം സ്ഥാപിച്ചു. 1995 ഡിസംബര്‍ 7, 8, 9, 11 തീയ്യതികളില്‍ സ്വര്‍ണ്ണപ്രശ്‌ന ചിന്തയില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ഭജനമന്ദിരം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്ന് അറിയപ്പെടണമെന്ന് തെളിഞ്ഞു. 
ഭജനമന്ദിരം സ്ഥാപിച്ചതുമുതല്‍ വ്യാഴാഴ്ച രാത്രി ഭജനയും പൂജയും ഉണ്ടായിരുന്നു. 2 വര്‍ഷത്തില്‍ ഒരിക്കല്‍ ഒറ്റക്കോല മഹോത്സവം കൊണ്ടാടിയിരുന്നു. പണ്ട് നമ്മുടെ പൂര്‍വ്വികന്മാരുടെ കാലത്ത് തോരാത്ത മഴയും കൃഷി നാശവും കാറ്റും രോഗദാരിദ്ര്യങ്ങളും വിട്ടൊഴിയാതെ നഷ്ടകഷ്ടതകള്‍ വന്നപ്പോള്‍ ഗ്രാമവാസികളും ഗുരുക്കന്മാരും ചേര്‍ന്ന് ആലോചിച്ച് എടുത്ത തീരുമാനപ്രകാരം മഹാവ്യാധികള്‍ക്കും പ്രകൃതി ക്ഷോഭത്തിനും പരിഹാരം കാണാനായി കൊണ്ടാടിയ ഉത്സവമാണ് ഒറ്റക്കോല മഹോത്സവം. ഇത് നടത്തിവന്നിരുന്നത് എട്ടില്ലം തീയ്യരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാതിമതഭേദമന്യേയാണ് ഉത്സവം നടത്തുന്നത്. 1943 കാലഘട്ടത്തില്‍ കാപ്പിവളപ്പ് കായര്‍പ്പള്ള ഭാഗത്ത് ഒരു ഒറ്റക്കോലം നടന്നതായി കാരണവര്‍മാര്‍ പറയപ്പെടുന്നു. അന്ന് കൊങ്കണ്ണി സമുദായത്തില്‍പ്പെട്ട ശ്രീ ദേവണ്ണ ഭട്ട് ആയിരുന്നു യുവാക്കള്‍ക്കും വൃദ്ധന്‍മാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ കായര്‍പ്പള്ളത്ത് സ്ഥലപരിമിതി മൂലം ആസ്ഥലം ഒഴിവാക്കി ശ്രീ വിഷ്ണുമൂര്‍ത്തിയെ ഉദയഗിരിയില്‍ വെച്ച് ആരാധിക്കാന്‍ തുടങ്ങി. ഉളിയ ധന്വന്തരിയിലെ വാഴ്‌ന്നോരായ ഉളിയത്തായ വിഷ്ണു ആസ്രയാണ് ക്ഷേത്തിലെ ആചാര്യവര്യന്‍.
2003 ജൂണ്‍ മാസത്തില്‍ ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യ സ്വര്‍ണ്ണ പ്രശ്‌ന വിധിപ്രകാരം ക്ഷേത്രത്തിന്റെയും ഭജനമന്ദിരത്തിന്റെയും പുനര്‍ നിര്‍മ്മാണം ആരംഭിക്കുകയും 2007 ജനുവരി മാസത്തില്‍ ക്ഷേത്രത്തിന്റെയും ഭജനമന്ദിരത്തിന്റെയും പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടക്കുകയുണ്ടായി. പുനര്‍ പ്രതിഷ്ഠയ്ക്കു ശേഷം ഭജനമന്ദിരത്തില്‍ എല്ലാദിവസവും രാവിലെയും വൈകുന്നേരവും ദീപാരാധനയും വ്യാഴാഴ്ച രാത്രി ഭജനയും പൂജയും, ക്ഷേത്രത്തില്‍ സംക്രമത്തിന് പൂജയും നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനര്‍ പ്രതിഷ്ഠ നടന്നതിനു ശേഷം എല്ലാവര്‍ഷവും മലയാള മാസം മകരം 6, 7 തീയ്യതികളില്‍ ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി ദൈവകോലവും ഗുളികന്‍ കോലവും നടന്നുവരുന്നു. 2 വര്‍ഷത്തിലൊരിക്കല്‍ നടത്തികൊണ്ടിരുന്ന ഒറ്റക്കോല മഹോത്സവം ഇപ്പോള്‍ 4 വര്‍ഷത്തിലൊരിക്കലാണ് നടത്തുന്നത്. ഉദയഗിരിയിലെ ഒറ്റക്കോല മഹോത്സവം വളരേയേറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. ഒറ്റക്കോല മഹോത്സവത്തിന്റെ മേലേരിയാണ് എടുത്തുപ്പറയേണ്ടത്. ഈ ഭാഗത്ത്‌വെച്ച് ഏറ്റവും അധികം മേലേരി ഇവിടെയാണ് കാണാന്‍ കഴിയുക.