2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

പെരുബാവൂരില്‍ ചേരന്‍ചെങ്കുട്ടവന്‍ സ്ഥാപിച്ച കണ്ണകി ശിലയും


പെരുബാവൂരില്‍ ചേരന്‍ചെങ്കുട്ടവന്‍ സ്ഥാപിച്ച കണ്ണകി ശിലയും
മധുര ചുട്ടുകരിച്ച് കണ്ണകി മലയാറ്റൂരില്‍ എത്തിയ ചരിത്രവും പെരുബാവൂരില്‍ ചേരന്‍ചെങ്കുട്ടവന്‍ സ്ഥാപിച്ച കണ്ണകി ശിലയും
പുരാതന കേരള ചരിത്രം പഠനവിധേയമാക്കുവാനുള്ള എറ്റവും ശക്തമായ പൈതൃക ശേഷിപ്പ് ചിലപ്പതികാരം എന്ന സംഘകാല കൃതിയാണ്. ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന പുരാതന ദ്രാവിഡ ചോള, ചേര, പാണ്ഡ്യരാജ്യങ്ങളെയും അവിടത്തെ സംസ്ക്കാരത്തെയും പഠിക്കുവാന്‍ എറ്റവും വിശ്വസനീയമായ ചരിത്രരേഖയാണ് ചിലപ്പതികാരം. ഈ മൂന്ന് രാജ്യങ്ങളുടെയും തലസ്ഥാന നഗരിയുടെ പേലിലുള്ള പുകാര്‍ കാണ്ഡം, മധുര കാണ്ഡം, വഞ്ചി കാണ്ഡം എന്നിവയായി വിവരിക്കുന്ന ചരിത്ര കാവ്യം ഇപ്രകാരമാണ്.
കാവേരി നദിക്കരയില്‍ നിലനിന്നിരുന്ന ചോള രാജ്യതലസ്ഥാനമായ പുകാറിലെ ( കാവേരിപട്ടണം ) ധനിക വ്യാപാരിയുടെ പുത്രനായ കോവാലന്‍ കണ്ണകിയെ വിവാഹംചെയ്തു സന്തോഷത്തോടുകൂടി ജീവിക്കുന്നു. ഇതിനിടയില്‍ കോവാലന്‍ മാധവി എന്ന നര്‍ത്തകിയില്‍ ആകൃഷ്ടനായി തീരുന്നു. കണ്ണകിയില്‍ നിന്നും അകന്ന് അസന്മാര്‍ഗിക ജീവിതം നയിച്ച് പണമെല്ലാം നഷ്ടപ്പെടുത്തി ദ്രരിദ്രനായി മാറി വീണ്ടും കണ്ണകിയുടെ അടുത്ത് തിരച്ചെത്തുന്നു.ഇരുവരും സ്വദേശം വിടുകയും വൈഗനദിക്കരിലുള്ള പാണ്ഡ്യരാജ തലസ്ഥാനമായ മധുരയില്‍ എത്തിചേരുന്നു
.
അവരുടെ കൈവശം ആകെയുള്ള സമ്പാദ്യം കണ്ണകിയുടെ രത്നങ്ങൾ നിറച്ച ചിലമ്പുകൾ മാത്രമായിരുന്നു. കണ്ണകി സ്വമനസാലെ തന്റെ ചിലമ്പുകൾ കോവലനു നൽകി. കോവാലന്‍ ചിലമ്പു വില്‍ക്കുവാന്‍ നഗരത്തിലെ കടയില്‍ ചെന്നു. പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു ആ കാലത്ത് മധുര ഭരിച്ചിരുന്നത്. ഇതേസമയത്ത് രാജ്ഞിയുടെ ഒരു ചിലമ്പ് മോഷണം പോയി. കണ്ണകിയുടെ ചിലമ്പുകളുമായി കാണാൻ വളരെ സാമ്യമുണ്ടായിരുന്നു.ഈ ചിലമ്പുകളുടെ ഒരേയൊരു വ്യത്യാസം രാജ്ഞിയുടെ ചിലമ്പുകൾ മുത്തുകൾ കൊണ്ടു നിറച്ചതായിരുന്നെങ്കിൽ കണ്ണകിയുടേത് രത്നങ്ങൾ കൊണ്ട് നിറച്ചതായിരുന്നു എന്നതായിരുന്നു. ചിലമ്പുവിൽക്കാൻ ചന്തയിൽ പോയ കോവലനെ കള്ളനെന്നു ധരിച്ച് രാജാവിന്റെ ഭടന്മാർ പിടികൂടി. രാജാജ്ഞയനുസരിച്ച് കോവലന്റെ ശിരസ്സ് ഛേദിച്ചു.
ഇതറിഞ്ഞ കണ്ണകി രാജാവിന്റെ മുന്നിൽ കോവലന്റെ നിരപരാധിത്വം തെളിയിക്കുവാൻ പാഞ്ഞെത്തി . കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് രത്നങ്ങൾ ചിതറി. രാജ്ഞിയുടെ ചിലമ്പുപൊട്ടിച്ചപ്പോൾ അതിൽനിന്ന് മുത്തുകളും ചിതറി. തങ്ങളുടെ തെറ്റുമനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപം കൊണ്ടു മരിച്ചു. ഇതിൽ മതിവരാതെ കണ്ണകി തന്റെ ഒരു മുല മധുരയിലേക്ക് വലിച്ചെറിഞ്ഞ് നഗരം മുഴുവൻ വെന്തു വെണ്ണീറാവട്ടേ എന്നു ശപിച്ചു. കണ്ണകിയുടെ പാതിവൃത്യത്താൽ ഈ ശാപം ഫലിച്ചു.ഇതുവഴി മധുര നഗരിക്ക് തീപിടിച്ചു. കനത്ത ആൾനാശവും ധനനഷ്ടവുമുണ്ടായി. നഗരദേവതയുടെ അപേക്ഷയനുസരിച്ച്, കണ്ണകി തന്റെ ശാപം പിൻ‌വലിച്ചു മധുര വിട്ടു .
മധുരവിട്ട കണ്ണകി വൈഗനദിക്കരയിലൂടെ പടിഞ്ഞാറോട്ട് നടന്ന് ചേരന്മാരുടെ പെരിയാര്‍തീരത്തുള്ള വഞ്ചി നഗരത്തിലേക്ക് പുറപ്പെട്ടു. അവിടെ വരുന്ന വഴി തിരുചെങ്കുന്നിലെത്തി (മലയാറ്റൂര്‍മല ) വേങ്ങമരചുവട്ടില്‍ വിശ്രമിച്ചു. അവിടെവച്ച് സ്വര്‍ഗലോകം പ്രാപിച്ചു. ഇതിനുസാക്ഷിയായ വനവാസികള്‍ പെരിയാര്‍ നദിയിലുടെ വിനോദ യാത്രചെയ്തു അവിടെയെത്തിയ അക്കാലത്തെ ചേരരാജാവായിരുന്ന ചേരന്‍ചെങ്കുട്ടവനെ കണ്ണകി മധുരയില്‍ നിന്നും ഇവിടെ എത്തിചേര്‍ന്നതു സ്വര്‍ഗ്ഗലോകം പൂകിയ വിവരവും അറിയച്ചു. ചെങ്കുട്ടവന്‍ ഉടന്‍ കണ്ണകിക്ക് വഞ്ചി നഗരിയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം
വന്‍ സൈന്യവുമായി ഹിമാലയ പ്രദേശത്ത് ചെന്ന് കണ്ണകിക്കുള്ള സ്മാരക ശിലവെട്ടിയെടുത്ത് ദ്രാവിഡ വിരുദ്ധരായ രണ്ട് രാജാക്കന്മാരെകൊണ്ട് ചുമപ്പിച്ച് വഞ്ചി നഗരിയില്‍ എത്തിച്ച് വന്‍ ആഘോഷത്തോടെ ചേരരാജ്യതലസ്ഥാനമായ വഞ്ചി നഗരത്തില്‍ അന്നു സ്ഥാപിച്ച.ആ കണ്ണകി ശിലയാണ് ഇന്ന് പെരുബാവൂരിലും മേതല കല്ലില്‍ ഗുഹാക്ഷേത്രത്തിനും ഇടയില്‍ കുറുപ്പംപടിയിലെ സര്‍ക്കര്‍ കോഴ ഫാമില്‍ സ്ഥിതി ചെയ്യുന്ന വേലാത്തിക്കല്ല്.
സംഘകാലത്ത് ചേരരാജ്യത്തുണ്ടായിരുന്ന വീരാരാധനയുടെ ഭാഗമായുള്ള ഈ സ്മാരകശില (വീരക്കല്ല് ) കണ്ണകിയുടെ പേരിലുള്ളതുകൊണ്ടാണ് സ്ത്രീനാമത്തില്‍ ഈ കല്ല് ഇന്നും അറിയപ്പെടുന്നത്. പെരുബാവൂരില്‍ ചേരൻ ചെങ്കുട്ടുവൻ ദിഗ്വിജയം കഴിഞ്ഞെത്തുമ്പോൾ പറൈയൂർ (പറവൂർ) വാസിയായ ഒരു ചാക്കൈയ്യന്റെ (ചാക്കിയാർ – ചാക്യാർ?) ആടൽ കണ്ട് രസിക്കുന്നതായും ചിലപ്പതികാരത്തിലുണ്ട്.ഇതില്‍ നിന്നും ആനപ്പടയുമായി വടക്കേ ഇന്ത്യയിലെത്തി അവിടത്തെ രാജാക്കന്മാരെ തോല്പിച്ച് ഹിമാലയത്തില്‍ നിന്നും വെട്ടിയ കണ്ണകി ശില കടല്‍മാര്‍ഗ്ഗേണ പെരിയാറിന്‍റെ തുറമുഖനാഗരമായ മുസരീസില്‍ എത്തിച്ച് അവിടെനിന്നും പെരിയാറിലൂടെ വഞ്ചിനഗരിയില്‍ ( പെരുബാവൂര്‍ ) എത്തിക്കുകയായിരുന്നു. (കൂടുതല്‍ വിവരങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ )
അടുത്ത പോസ്റ്റ്- ചിലപ്പതികാരം ചരിത്രമല്ലന്നെ എം ജി എസ് നാരായ
ണന്‍ സാറിന്‍റെ മാധ്യമം വീക്കിലിയിലെ ലേഖനം പെരുബാവൂര്‍ ചേരരാജ്യ തലസ്ഥാന നഗരിയാണെന്ന തിരച്ചറിവിന്‍റെ പഞ്ചാത്തലത്തില്‍ നിരൂപണം ചെയ്യുന്നു.
ഫോട്ടോ- പെരുബാവൂരില്‍ ചേരന്‍ചെങ്കുട്ടവന്‍ സ്ഥാപിച്ച കണ്ണകിശില (വേലാത്തികല്ല്) ഡല്‍ഹി നാഷണല്‍ മ്യൂസിയം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചപ്പോള്‍. മ്യൂസിയം ഡയറക്ടര്‍ ഡോ വേണുഗോപാല്‍, കേരള ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ ഹേമചന്ദ്രന്‍. സംഘത്തിലുണ്ടായിരുന്നു.16