2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം




ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം :-

മാനസികമായി തളർന്ന അർജ്ജുനനുള്ള കൃഷ്ണോപദേശമാണ് ഭഗവത് ഗീത. ഒരു മനഃശാസ്ത്രജ്ഞൻ മനോരോഗിയെ വിദഗ്ദ്ധമായി ചികിത്സിക്കുന്ന രീതിയിലാണ്. കൃഷ്ണൻ ഇവിടെ വിഷയം കൈകാര്യം ചെയ്യുന്നത്. അർജ്ജുനനെ മാനസിക സംഘർഷത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ആദ്യം തന്നെ അർജ്ജുനന്റെ മാനസ്സികാവസ്ഥയെ ഉൾകൊള്ളുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ആർദ്രതയോടെ സഹതാപം കാണിക്കുന്ന കൃഷ്ണൻ ഒരു രോഗിക്ക് എപ്പോഴും തന്നോട് അനുകമ്പ കാണിക്കുന്നവരിലാണ് വിശ്വാസവും ശ്രദ്ധയും ഉണ്ടാവുക എന്നു വ്യക്തമാക്കുന്നു. ഇന്ന് വൈദ്യശാസ്ത്രം ഏറെ വളർന്നെങ്കിലും രോഗിയെക്കുറിച്ച് ചിന്തിക്കാതെ രോഗത്തെ ചികിത്സിക്കാനാണ് പല ചികിത്സകരും ആവേശം കാണിക്കുന്നത്. രോഗിയോട് അനുകമ്പയും സഹതാപവും കാണിക്കാത്ത ഒരു ഡോക്ടർക്കും ചികിത്സ പൂർണമാകാൻ സാധിക്കുകയില്ല. കാരണം രോഗത്തിന്റെ എല്ലാ വേദനകളും ദുഃഖങ്ങളും ഇരിക്കുന്നത് മനസ്സിലാണ് എന്നതു തന്നെ. ആധുനിക വൈദ്യശാസ്ത്രത്തിനു പോലും ഉൾക്കാഴ്ച്ച പകരാൻ 5000 വർഷങ്ങൾക്കു മുമ്പുള്ള ഭാരതീയ സംസ്കാരത്തിന് സാധിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ മഹത്ത്വം എത്രയായിരിക്കും.
പിന്നിട് അർജ്ജുനന്റെ മഹത്ത്വം തനിക്ക് നല്ലതുപോലെ അറിയാം എന്ന രീതിയിൽ കൃഷ്ണൻ സ്നേഹത്തോടെ സസാരിക്കുന്നു. ഏതു വ്യക്തിക്കും നല്ലോരു ഭൂതകാലം ഉണ്ടെന്നും അതു അയാൾക്ക് അഭിമാനിക്കനും സ്വയം ആദരിക്കാനും യോഗ്യത നൽക്കുന്നതാണെന്നും ഓർമ്മിപ്പിച്ചാൽ, ആ വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള വ്യാകുലചിന്തകൾ നിറഞ്ഞ ചിന്തകൾ നിറഞ്ഞ മനസ്സിനെ ഭൂതകാലത്തിലെ നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. അപ്പോൾ ആ വ്യക്തിക്ക് തന്നെ കുറിച്ചുള്ള അപകർഷതാബോധത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കും. മനശാസ്ത്രത്തിന്റെ അത്ഭുതകരമായ ചികിത്സാരീതിയാണ് അർജ്ജുനനിൽ പ്രയോഗിക്കുന്നത്. ഭഗവാൻ കൃഷ്ണൻ പിന്നിട് അർജ്ജുനന് മന്തോപദേശം നൽക്കുന്നു. "ക്ഷുദ്രം ഹൃദയദൗർബല്യം തൃക്ത്വേത്തിഷ്ഠ് പരന്തപ". ഭഗവദ് ഗീതയിലെ മാനസീകോർജ്ജം നൽകുന്ന ശക്തിയുള്ള മന്ത്രമാണിത്. തന്നെ തളർത്തുന്ന മനസ്സിന്റെ ദൗബല്യങ്ങളെ വിട്ടുകൊണ്ട് അതിനെ കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങൽ മാത്രം ചിന്തിക്കുവാനും അതിൽ മുഴുകുവാനും മനസ്സിനെ പ്രേരിപ്പിക്കുക." എന്നാണ്. പരസഹായം ഇല്ലാതെ മാനസ്സികമായി സ്വയം ഉയരാൻ സാധിച്ചാൽ പിന്നെ ജീവിത പരാജയം ഉണ്ടാകില്ല. ഭഗവദ്ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഓരോരുത്തനും എങ്ങിനെയായാലാണ് ഉദാത്തമായ ജീവിത ശൈലിഉണ്ടാവുക എന്നു മനസ്സിലാക്കിത്തരുന്നു. അതിലെ തത്ത്വങ്ങൾ ഉൾക്കൊണ്ട് അത് ജീവിതത്തിന്റെ ഉന്നതിക്കായി ഉപയോഗപെടുത്തിയാൽ ജീവിച്ചിരിക്കുമ്പോൾ സമുന്നതമായമനസ്സിന്റെ ഉടമകളാവാൻ നമുക്ക് സാധിക്കും. അത്തരമൊരു അവസ്ഥയിൽ ദുഃഖത്തിനോ, ഭയത്തിനോ, സംശയത്തിനോ നമ്മേ സ്വാധീനിക്കാൻ കഴിയില്ല.
ഭഗവദ് ഗീതയിലെ സാംഖ്യയോഗത്തിലെ ശ്ലോകങ്ങൾ ശാസ്ത്രീയമായ ആത്മപഠനമാണ്. ഇതിൽ ഭഗവാൻ സ്നേഹത്തെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു. സ്വയം ജീവിതത്തെ അറിയുകയും തന്നെത്തന്നെ മാനസ്സികമായി ഉയർത്തുകയും മറ്റുള്ളവരെ ഉയരാൻ സഹായിക്കുകയും ചെയ്യുന്നതാണ് സ്നേഹം. ഏതു പരിതസ്ഥിതികളിലും അസ്വസ്ഥതകളിൽ നിന്ന് പുറത്തുകടക്കാൻ കഴിവുളോരു മനസ്സിനെ നാം വികസിപ്പിച്ചെടുക്കണം. കാരണം ജീവിത സുഖം മുഴുവനിരിക്കുന്നത് സ്വസ്ഥമായ മനസ്സിലാണ്. ഒരു മനുഷ്യനെ വിജയിപ്പിക്കാൻ വഴികാണിച്ചു അമൂല്യമായ ആത്മീയശാസ്ത്രം തന്നെയാണ് ഭഗവദ് ഗീതാ.


ശ്രീകൃഷ്ണപരമാത്മനേ നമഃ

ഒരു ഹോട്ടലില്‍ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കില്‍, അതുമാത്രം ഇഷ്ടപ്പെടുന്നവരെ മാത്രമേ അവിടേക്കു് ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലതരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും അവിടം ഇഷ്ടമാകും. ഓരോരുത്തര്‍ക്കും വേണ്ടതു് അവിടെയുണ്ടു്. ഇതുപോലെ ഭഗവാന്‍ ശ്രീകൃഷ്ണൻ എല്ലാ സംസ്‌കാരത്തില്‍പ്പെട്ടവരെയും ഉദ്ധരിക്കുവാന്‍വേണ്ടി വന്ന ആളാണു്. ഓരോരുത്തര്‍ക്കും വേണ്ട മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മാത്രം വന്ന ആളല്ല ഭഗവാന്‍. കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കും എന്നുവേണ്ട, സര്‍വ്വര്‍ക്കും ആത്മതലത്തിലേക്കു് ഉയരുവാന്‍ വേണ്ട മാര്‍ഗ്ഗം അവിടുന്നു കാട്ടിത്തന്നിട്ടിണ്ടു്. സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുവാനുള്ള പ്രേരണയാണു ഭഗവാനില്‍നിന്നു ലഭിക്കുന്നതു്. എന്നാല്‍, ഇതു തെറ്റു ചെയ്യുവാനോ തെറ്റു് ആവര്‍ത്തിക്കുവാനോ ഉള്ള ആഹ്വാനമല്ല. തന്റെ ശരിയായ ധര്‍മ്മം ഏതെന്നറിഞ്ഞു്, അതില്‍ ഉറച്ചുനിന്നു്, ജീവിതത്തില്‍ മുന്നേറി, ലക്ഷ്യത്തിലെത്തുവാനാണു് അവിടുന്നു പറയുന്നതു്. തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുക എന്നതു് അവിടുത്തെ മാര്‍ഗ്ഗമല്ല. തെറ്റുതിരുത്തി മുന്നേറുകയാണു വേണ്ടതു്. പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിനു് കഴുകി കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്നറിഞ്ഞു കഴിഞ്ഞു്, തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ വേണ്ട ശക്തി മനസ്സിനു പകരണം. അതിനുള്ള മാര്‍ഗ്ഗമാണു് അവിടുന്നു് ഉപദേശിക്കുന്നതു്.
ഓരോരുത്തരും ഏതു തലത്തില്‍ നില്ക്കുന്നുവോ, അവിടെനിന്നും കൈപിടിച്ചു് ഉയര്‍ത്തുന്നതിനുവേണ്ടി, ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലുള്ള മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാള്‍ക്കു് അനുയോജ്യമായെന്നു വരില്ല. അയാള്‍ക്കു് അതു് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അതു ഭഗവാന്റെയോ അവിടുത്തെ ഉപദേശങ്ങളുടെയോ കുറ്റമല്ല. അവരവര്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ വ്യത്യാസമാണു്.
ശ്രീകൃഷ്ണപരമാത്മാവു സര്‍വ്വരെയും ഉദ്ധരിക്കാന്‍വേണ്ടി വന്ന ആളാണു്. അവിടുത്തെ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണു് അവിടുത്തെ പ്രവൃത്തികളില്‍ സംശയം ജനിക്കുവാന്‍ കാരണം. താഴത്തുനിന്നു ചുറ്റും നോക്കിയാല്‍ കുന്നും, കുഴിയും, കാടും, നാടും മറ്റും കാണേണ്ടി വരും. എന്നാല്‍ വളരെ ഉയരത്തില്‍നിന്നു താഴേക്കു നോക്കുകയാണെങ്കില്‍ എല്ലാം വെറും പച്ചയായി, ഏകത്വമായി മാത്രമേ കാണുവാന്‍ സാധിക്കൂ. അപ്പോള്‍ നമ്മള്‍ എവിടെനിന്നു നോക്കുന്നു എന്നതാണു പ്രശ്‌നം. ശരിയായ കാഴ്ചപ്പാടോടെ നോക്കിയാല്‍ അവിടുത്തെ ഓരോ പ്രവൃത്തിയും നമ്മെ ആത്മതലത്തിലേക്കുയര്‍ത്തുവാന്‍വേണ്ടി ആയിരുന്നു എന്നു കാണുവാന്‍ പ്രയാസമില്ല. മറിച്ചു്, സംശയത്തിന്റെ കറപുരണ്ട കണ്ണുമായാണു നോക്കുന്നതെങ്കില്‍ എല്ലാം തെറ്റായേ തോന്നുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്കു് ആരിലും നന്മ കാണുവാന്‍ കഴിയില്ല. അതു് ഈശ്വരന്റെ കുറ്റമല്ല. നമ്മള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ കുറവാണു്.
ദേവാസുരയുദ്ധത്തിൽ ദേവന്മാർ ജയിച്ചത് ബ്രഹ്മാനുകൂല്യം കൊണ്ടായിരുന്നു. പക്ഷേ തങ്കളുടെ ശക്തികൊണ്ടാണ് അതു സാധിച്ചത് എന്ന് ദേവന്മാർ അഹങ്കരിച്ചു. ആ അഹംബോധം തീർക്കാനായി ബ്രഹ്മം ഒരു യക്ഷത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. യക്ഷത്തെ കണ്ട് ഭയപ്പെട്ട ദേവന്മാർ ആ യക്ഷത്തെകുറിച്ചറിയാനായി അഗ്നി, വായു, ഇന്ദ്രൻ എന്നി ദേവന്മാരെ നിയോഗിച്ചു.
ആദ്യം ഗർവ്വോടു കൂടി ചെന്നത് അഗ്നിയായിരുന്നു. നീ ആരാണെന്ന് യക്ഷം ചോദിച്ചപ്പോൾ ഞാൻ ലോക പ്രസിദ്ധനായ അഗ്നിയാണ് 'ജാതവേദ'നാണ് . എന്താ നിന്റെ അറിവ് (വീര്യം) എന്ന് യക്ഷം ചോദിച്ചപ്പോൾ അഗ്നി സ്വയം ശ്ലാഘിച്ചുകൊണ്ട് "യാദിദം പൃഥിവ്യാമിതിസർവ്വം ദഹേയം" പൃഥിയിലെ സർവ്വ വസ്തുക്കളും ഞാൻ ദഹിപ്പിക്കുന്നവനാണ്. ഉടനെ യക്ഷം ഒരു പുൽക്കൊടി എടുത്ത് മുമ്പിൽ വെച്ച് ദഹിപ്പിക്കാൻ പറഞ്ഞു. സർവ്വശക്തിയുമുപയോഗിച്ച് അഗ്നിക്ക് അതിനെ ദഹിപ്പിക്കാൻ കഴിഞ്ഞില്ല. ലജ്ജിച്ച് മടങ്ങി.
വായുവും അഹന്തയോടെ ചെന്നു ഞാൻ 'മാതരിശ്വാവാണ്' എന്നാണ് വായു പറഞ്ഞത്. (ഭൂമിയിലും ആകശത്തിലും യഥേഷ്ടം സഞ്ചരിക്കുന്നവൻ) എന്താണ് നിന്റെ വീര്യം എന്നതിന് "ഇദം സർവ്വം ആദദീയ യദിദം പൃഥിവ്യാമിതി" - ലോകത്തിലെ എല്ലാ വസ്തുക്കളെയും എടുത്തുമാറ്റിക്കളയാൻ (കടപുഴകി എറിയാൻ) കഴിവുള്ളവനാണ് ഞാൻ. യക്ഷം ഒരു പുൽക്കൊടി വായുവിന്റെ മുമ്പിൽ വെച്ച് മാറ്റാൻ പറഞ്ഞു സർവ്വശക്തിയുമുപയോഗിച്ചിട്ടും വായുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വായുവും അശക്തനായി മടങ്ങി.
പിന്നീട് ദേവന്മാർ അയച്ചത് ഇന്ദ്രനെയായിരുന്നു. തനിക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന അഹങ്കാരത്തോടെ ഇന്ദ്രൻ ചെന്നു. അഹങ്കാരിയായ ഇന്ദ്രന് കാണാൻ പോലും കിട്ടാതെ യക്ഷം മറഞ്ഞു. ആകാശത്തിൽ അതിശോഭായമാവനയായി വാഴുന്ന ഉമാ ഭഗവതിയെ കണ്ട് അഭ്യർത്ഥിച്ചു. അല്ലയോ ദേവീ ആ യക്ഷം ആരാണ്? എന്ന് ബലവാനായ തന്നെ കാണുവാൻ പോലും കൂട്ടാക്കാതെ മറഞ്ഞ യക്ഷത്തെക്കുറിച്ചറിയാനായി " ബ്രഹ്മവിദ്യാസ്വരൂപിണിയും ഭക്തവത്സലയുമായ ഉമാഭഗവതിയെ പ്രത്യക്ഷപ്പെടുത്തി പ്രാർത്ഥിച്ചു. "ബഹുശോഭമാനം ഹൈമവതി"
ഇന്ദ്രന്റെ പ്രാർത്ഥന സ്വീകരിച്ച് യക്ഷം ബ്രഹ്മസ്വരൂപമായിരുന്നു എന്നും ബ്രഹ്മതേജസ്സിന്റെ ആനുകൂല്യത്താലാണ് ദേവന്മാർക്ക് വിജയമുണ്ടായതെന്നും മനസ്സിലാക്കി കൊടുത്തു. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം നേടിയ അഗ്നിയും വായുവും ഇന്ദ്രനും ദേവന്മാരിൽ ശ്രേഷ്ഠന്മാരായി പരിഗണിക്കപ്പെട്ടു. തന്റെ ശരീരശക്തിയും കഴിവും മാത്രമുണ്ടായാൽ പോരാ ഈശ്വരചൈതന്യം കൂടി അനുഗ്രഹിച്ചാലെ കർമ്മങ്ങൾ നിവർത്തിക്കാൻ കഴിയൂ. ചൈതന്യമില്ലെങ്കിൽ ഒന്നിനും കഴിയില്ല. ബ്രഹ്മചൈതന്യത്തിന്റെ സാഹായമുണ്ടായതിനാലാണ് ദേവന്മാർക്ക് അസുരന്മാരെ ജയിക്കാൻ കഴിഞ്ഞത്. അല്ലാതെ അവരുടെ മാത്രം ശക്തികൊണ്ടായിരുന്നില്ല. ജയത്തിന്റെ ഉന്മാദാവസ്ഥയിൽ അത് വിസ്മരിച്ച ദേവന്മാരെ ഓർമ്മപ്പെടുത്താനാണ് ബ്രഹ്മം യക്ഷരൂപത്തിൽ വന്നത്.
എത്രനേരം നിങ്ങള്‍ കൈത്തലം കുഴിച്ച് പിടിച്ചിരിക്കുന്നുവോ അത്രയും നേരം ജലം അതിലിരിക്കും. പക്ഷേ എപ്പോള്‍ അതില്‍ പിടിമുറുക്കുന്നുവോ, സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവോ. അപ്പോള്‍ അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന് പോകുന്നു."
സ്നേഹിതനെ /സ്നേഹിതയെ സ്വാര്‍ത്ഥത കൊണ്ട് വലയം ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ അകന്നു പോകുന്നു.
.....സ്വാര്‍ത്ഥത സ്നേഹത്തെ അകറ്റുന്നു.......
"ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരില്‍ നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം, ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താന് ‍സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാന്‍ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹം നിങ്ങളിലേക്ക്, നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഒഴുകുന്നതു കാണാം."
. സ്നേഹമെന്നപേരില്‍ നാം കാണിക്കുന്നത് പലപ്പോഴും സ്വാര്‍ത്ഥതയാണ്. നാം സ്നേഹിക്കുന്നവര്‍ ഇന്നവിധം ജീവിതം നയിക്കുമെന്നു പറയുമ്പോള്‍ നാം സത്യത്തില്‍ അവരെ സ്നേഹിക്കുന്നതല്ല, സ്നേഹഭാവത്തില്‍ നമ്മുടെ സന്തോഷത്തിനായി സ്വാര്‍ത്ഥത കൊണ്ട് അവരെ ബന്ധിക്കുകയാണ്. യഥാര്‍ത്ഥ സ്നേഹം ബന്ധനത്തില്‍ നില്ക്കുകയില്ല. സ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം എന്തും നല്കാന്‍ ഒരുക്കവുമാണ്.


ഭഗവാന്‍ ഗീതയില്‍ 20 ഗുണങ്ങളെ ജ്ഞാനലക്ഷണങ്ങള്‍ ആയി പറയുന്നു. മാനി എന്ന ഭാവം ഇല്ലായ്കയാണ് ഒന്നാമത്തേത്. ഞാനെന്നഭാവം മാറി വിനയാന്വിതരാകുക.. ഫലസമൃധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്. ദംഭമില്ലായ്മയാണ് രണ്ടാമത്തെ ഗുണം. തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു നടിക്കാതിരിക്കുക. അഹിംസ എന്ന ഗുണം ഒന്നിനെയും ഒരു പ്രകാരത്തിലും ഉപദ്രവിക്കാതിരിക്കല്‍ എന്നതിലുപരി ഞാന്‍ എന്നും, എന്റെ്ത് എന്നും എണ്ണാതിരിക്കലാണ്. ആ എണ്ണലാണ് എല്ലാ ഹിംസക്കും കാരണം. ശാന്തി എന്ന ഗുണമുണ്ടാകുന്നത് എകാഗ്രതയിലാണ്. മനസ്സില്‍ പല ചിന്തകള്‍ വരുമ്പോള്‍ സമാധാനം നഷ്ടപ്പെടും. ആർജ്ജ്വം വക്രതയില്ലായ്മ ആണ്. ഉള്ളത് നേരെ പറയാനുള്ള ധൈര്യം.
ഗുരുശുശ്രൂഷയില്ലാതെ ഒന്നും പൂർണ്ണമാകില്ല. എവിടെയെങ്കിലും അറിവിനായി സമീപിക്കുകയും അവിടെ പൂർണ്ണമായി സമർപ്പിക്കുകയും വേണം. ഗുരുവായി സന്യാസിയെയോ അച്ഛനെയോ അമ്മയെയോ സൂര്യനെയോ സമുദ്രത്തെയോ എന്തിനെ വേണമെങ്കിലും സ്വീകരിക്കാം. ജ്ഞാനത്തിനു വാക്ക്,ശരീരം,കര്മ്മം,,മനസ്സ് എന്നിവയുടെ ശുചിത്വം ആവശ്യമാണ്‌. അത്മസംയമനവും ഇന്ദ്രിയ വിഷയങ്ങളില്‍ വൈരാഗ്യവും സ്ഥിരതയും വേണം.
അഹങ്കാരമില്ലാതിരിക്കുക (ഞാനാണ് ചെയ്യുന്നതെന്ന് ചിന്തയില്ലായ്മ) ജനനം,മരണം,ജര,വ്യാധി എന്നിവ ദുഖമായി കാണാതിരിക്കുക, ഇഷ്ട്ടമായോ അനിഷ്ട്ടമായോ എന്തുവന്നാലും സമചിത്തതയോടെ പാലിക്കുക; ഭഗവാനല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, തെറ്റിപോകാത്ത ഭക്തിയുണ്ടാകുക; വിജനവാസം (മാസത്തിലൊരിക്കലെങ്കിലും മറ്റെല്ലാം വിട്ടു ഏകാന്തതയില്‍ ഇരിക്കുക); അത്മീയജ്ഞാനത്തില്‍ എപ്പോഴും മനസ്സിനെ നിർത്തുക. തത്വജ്ഞാനം കൊണ്ടുള്ള പ്രയോജനം അറിയുക. ഇതെല്ലാമാണ് ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍, മറ്റെല്ലാം അറിവില്ലായ്മയാണ്.