2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

നാമജപം



ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!!


ഈ പതിനാറു നാമങ്ങളും കലികല്മഷത്തെ നശിപ്പിക്കുന്നു. ഇതിലും മെച്ചമായ മാർഗ്ഗം വേദശാസ്ത്രാദികളിൽ പോലും ഇല്ല.
ഈ നാമത്തിന്റെ സഹായത്താൽ ഷോഡശാകലാസമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മേഘനിർമുക്തനായ സൂര്യൻ അധികം പ്രകാശത്തോടുകൂടി ശോഭിക്കുന്നതു പോലെ ആ പരബ്രഹ്മത്തിന്റെ യഥാർത്ഥസ്വരൂപം അപ്പോഴാണ് സ്പഷ്ടമായി പ്രതിഭസിക്കുന്നത്.
ഈ നാമജപത്തിന് പ്രത്യേകിച്ച് വിശേഷവിധിയൊന്നുമില്ല. പരിശുദ്ധമോ അപരിശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാവുന്നതാണ്. ഈ നാമ രൂപ വൈഭവത്താൽ നാലു വിധത്തിലുള്ള മുക്തിയും കൈവരുന്നു.
സാലോക്യ, സാമീപ്യ, സാരൂപ്യ, സായൂജ്യ മുക്തികൾ,
സാലോക്യം:- സമാനമായുള്ള ലോകത്തോടു കൂടിയവനായി - ഈശ്വരന്റെ ലോകത്തുകൂടെ പാർക്കുക.
സാമീപ്യം:- ഈശ്വരന്റെ സമീപത്തിരിക്കുക.
സാരൂപ്യം:- ഈശ്വരന്റെ സ്വരൂപം പോലെ ആവുക.
സായൂജ്യം:- ഈശ്വരന്റെ രൂപത്തിൽ( ജലത്തിൽ ജലം പോലെ) കലർന്നിരിക്കുക.
ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാൽ സാധകൻ ബ്രഹ്മഹത്യപാപത്തിൽ നിന്നും നിർവൃത്തനായിത്തീരുന്നു. അവൻ വീരഹത്യാപാപവിമുക്തനായി ഭവിക്കുന്നു, സുവർണ്ണമോക്ഷണപാപത്തിൽ നിന്നും വിമുക്തനായി തീരുന്നു. സർവ്വധർമ്മപരിത്യാഗജന്യമായ പാപത്തിൽ നിന്നും ഉടൻ തന്നെ മോചനം ലഭിക്കുന്നു. അതിശീഘ്രം നിർവൃത്തനായി തീരുന്നു.


പുതുവര്‍ഷ സന്ദേശം2019

ജീവിതവൃക്ഷത്തിന്റെ ഒരിലകൂടി കൊഴിയുകയാണ്‌, ഒപ്പം 2019 എന്ന വര്‍ഷവസന്തം വിരിയുകയാണ്‌. ഏവര്‍ക്കും ഈശ്വരാനുഗ്രഹത്തിന്റെ പുതുവര്‍ഷം ആശംസിക്കുന്നു
ഹൃദയം നന്ദികൊണ്ടു നിറയെണ്ട നിമിഷങ്ങളാണിത്‌. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ഈശ്വരൻ നമ്മിലേക്ക്‌ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അപകടങ്ങളില്‍ നിന്നും കാത്ത അനുഭവങ്ങള്‍ ഒക്കെ നന്ദിയോടെ നമുക്ക്‌ ഓര്‍ക്കാം. ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ഈശ്വരപരിപാലനയുടെ തണലിലാണ്‌ നാം ജീവിക്കുന്നത്‌ എന്ന സത്യം ഈ ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക്‌ കുറിച്ചിടാം.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരുടെ ബഹളങ്ങള്‍ നാം .കേൾക്കാറുണ്ട് എന്നാല്‍ ആഘോഷങ്ങളുടെ അന്ത്യത്തില്‍ നിരാശയോടെ പഴയ ജീവിതത്തിലേയ്‌ക്ക്‌ അവര്‍ മടങ്ങുന്നു. ആഘോഷിച്ചു വരവേല്‍ക്കുന്നതിനേക്കാള്‍ പുതുവര്‍ഷത്തെ ആത്മീയമായി വരവേല്‍ക്കാന്‍ നമുക്കാവണം. ആഘോഷങ്ങളൊക്കെ അല്‍പ്പായുസ്സുള്ളവ മാത്രമാണ്‌. എന്നാല്‍ ആത്മീയമായി ദൈവത്തോട്‌ ചേര്‍ന്ന്‌നിന്ന്‌ ദൈവം നല്‌കിയ വര്‍ഷമായി ഈ പുതുവര്‍ഷത്തെ സ്വീകരിച്ചാല്‍ ഈ വര്‍ഷം മുഴുവനും നമുക്ക്‌ അനുഗ്രഹദായകമായി മാറും.
2017ന്റെ പുതുവര്‍ഷ ലഹരിയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇന്നീ ഭൂമുഖത്തില്ല എന്നു നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്, ഈ വര്‍ഷവും ഈ വര്‍ഷത്തിന്റെ ഓരോ നിമിഷവും ഈശ്വരൻ എനിക്കായി നല്‌കുന്ന ദാനമാണ്‌
ഈ പുതുവര്‍ഷ പിറവിയില്‍ നമ്മുടെ പ്രാര്‍ത്ഥന മുഴുവന്‍ ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ നന്മയായി തീരണേ എന്നാണല്ലോ. അതിനോട്‌ നമുക്ക്‌ അല്‌പം കൂട്ടിച്ചേര്‍ത്ത്‌ ഇന്നു മുതല്‍ പ്രാര്‍ത്ഥിക്കാം.ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്ക്‌ നന്മയായി തീരാനും എന്നെ അനുഗ്രഹിക്കണമേ എന്നാകട്ടെ
.സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്ന ദിവസം കൂടിയാണിത്. നല്ല സന്ദേശങ്ങളും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും കൈമാറുമ്പോള്‍ ഹൃദയത്തില്‍ നമുക്ക്‌ ഒന്നുകൂടി കുറിച്ചിടാം: ഞാന്‍ ഈ വര്‍ഷം മറ്റുള്ളവര്‍ക്ക്‌ ഒരു നല്ല സന്ദേശമായിരിക്കും; ഞാന്‍ തന്നെയും ഈ വര്‍ഷം മുഴുവന്‍ ഒരു നല്ല സമ്മാനമായിരിക്കും. നമ്മുടെ ജീവിതവും പ്രവര്‍ത്തികളും ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്കുള്ള നല്ല സന്ദേശമായിരിക്കട്ടെ. നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ നന്മയിലേക്ക്‌ വളരട്ടെ. ഒപ്പം നമുക്ക്‌ ചുറ്റുമുള്ളവര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട സമ്മാനമായി തീരാനും നമുക്ക്‌ പരിശ്രമിക്കാം. ഈ പുതുവര്‍ഷത്തില്‍ ദൈവം കൊടുക്കുന്ന സമ്മാനമായി ഞാന്‍ എന്നെത്തന്നെ രൂപാന്തരപ്പെടുത്തണം. ഭാര്യയെ കൂടുതല്‍ സ്‌നേഹിച്ചും പരിഗണിച്ചും അവള്‍ക്കൊരു പുതുവര്‍ഷ സമ്മാനമായി ഭര്‍ത്താവ്‌ മാറണം. ഭര്‍ത്താവിനെ അംഗീകരിച്ചും ബഹുമാനിച്ചും ഭാര്യയും ഒരു പുതുവര്‍ഷ സമ്മാനമാകണം. മാതാപിതാക്കളെ അനുസരിച്ചും സ്‌നേഹിച്ചും അവര്‍ക്കുള്ള പുതുവര്‍ഷസമ്മാനമായി മക്കള്‍ മാറണം. മക്കളെ കൂടുതല്‍ സ്‌നേഹിച്ചും സഹായിച്ചും അവര്‍ക്കുള്ള സമ്മാനങ്ങളായി മാതാപിതാക്കളും മാറണം. ഈ പുതുവര്‍ഷത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ആവുംവിധമെല്ലാം മധുരമായിത്തീരാനും നമുക്ക്‌ പരിശ്രമിക്കാം......പുതുവത്സരാശംസകള്‍.............


കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?...

കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?... എന്ന പ്രശ്നം ചിരന്തനമായി ഉന്നയിക്കപ്പെട്ടുപോരുന്ന ഒന്നാണ്. ഇതിനു ശരിയായ ഉത്തരം രണ്ടു പുണ്യ പുരുഷ്ന്മാരുടെ വഴിപാടുകളാണ്. ഒന്ന് മേല്പത്തൂർ സ്തോത്ര വഴിപാടും, രണ്ട് കുചേലൻ ശ്രീകൃഷ്ണന് സാമർപ്പിച്ച അവിൽ വഴിപാടും. സ്തോത്രം വാങ്മയരൂപമായ വഴിപാടും, അവിൽ ഭോജ്യരൂപമായ വഴിപാടുമാണ്.
രോഗമുക്തിയും ദാരിദ്രമുക്തിയും സമർപ്പണത്തിന് പിന്നിൽ അഭിലാഷങ്ങളായി വർത്തിച്ചിട്ടില്ലെന്ന് പറയാവതല്ല. എന്നാൽ സ്വാർത്ഥകാര്യങ്ങൾ സാധിക്കാനായി വ്യക്തികളെ കൈകൂലികൊടുത്ത് പ്രീണിപ്പിക്കുന്നതും ഇതും തീർത്തും വ്യത്യസ്ത വികാരങ്ങളിൽ നിന്ന് നിന്നാണുറവകൊള്ളുന്നത്. ജപതപാദികളും സ്തോത്രരചനയും 'കാര്യം കാണാ'നുള്ള വ്യാജമുഖസ്തുതികളല്ല. ഉള്ളിൽ നിറഞ്ഞ ഭക്തിയിൽ നിന്നുളവാകുന്ന ചര്യകളാണ്. ആത്മാവിനെ പവിത്രീകരിക്കുന്ന അർപ്പണങ്ങൾ അതുപോലെയാണ്..
വസ്തുരൂപമായ വഴിപാടുകളും 'എനിക്ക് ഇന്നകാര്യം സാധിച്ചുതന്നാൽ പ്രതിഫലമായി ഇന്നതു നൽകാം എന്ന കരാറുപോലുള്ള വഴിപാടുകൾ മാത്രമേ ലൗകികമായ കൈകൂലിദാനത്തോടു തുലനം അർഹിക്കുന്നുള്ളൂ. സ്വാർത്ഥലാഭമുണ്ടായതുനുശേഷം ഒരു പങ്ക് 'കമ്മീഷൻ ' പോലെ കൊടുക്കലല്ലാ, ജപതപാദികളും സ്തോത്രരചനയും സ്വശക്തിയനുസരിച്ച് ഈശ്വരാർപ്പണമായി വസതുക്കൾ യജിക്കുന്നതും.
'ഇദം ന മമ' എന്ന ഭാവനയോടെയാണ് അഭിലാഷസിദ്ധിയോടു നിരപേക്ഷമായിട്ടാണ് സമർപ്പണം നിർവഹിക്കപ്പെടുന്നത്. നിസ്വാർത്ഥമായ അർപ്പണത്താൽ ആത്മാവ് വിമലീകൃതമാവുന്നു. പരമദരിദ്രനായ കുചേലൻ സമർപ്പിക്കുന്ന ഒരു പിടി അവിൽ ഒരു സാമ്രാട്ട് അർപ്പിക്കുന്ന കനകധാരയേക്കാൾ വളരെയേറെ വലിയ വഴിപാടാണ്.സമർപ്പണത്തിലെ ഭക്തി ശ്രദ്ധാദിക്കൾക്കാണ് വസ്തുവിന്റെ ലൗകികമായ മൂല്യത്തിനല്ല പ്രാധാന്യം . മേല്പത്തൂർ ജപതപാദി അനുഷ്ഠാനങ്ങൾ കൊണ്ടാണ് രോഗമുക്തി നേടിയിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ മാത്രം നേട്ടമാകുമായിരുന്നു. സ്തോത്രകാവ്യമാകട്ടെ ശാശ്വതസമകളിലൂടെ ശ്രദ്ധയും തത്പരതയുള്ള മനുഷ്യകത്തിന്നൊട്ടാകെ മനോവിമലീകരണവും പീഡാശാന്തിയും നൽകികൊണ്ട് നിൽക്കും. " വിശ്വപീഡാപഹത്യൈ" എന്ന വിശേഷണം പരോക്ഷമായി കാവ്യമെന്ന ആശയസത്തക്കും ചേരും .


ഭുക്തിയല്ല, ഭക്തിയാണ് അവിൽ നിവേദ്യം വഴിപാടായികഴിക്കുന്നതിനും നാരായണീയപാരായണത്തിനും പ്രചോദാനമാകേണ്ടത്. മാനസികമായ അന്ധത ബാധിക്കാതെ കാക്കാനുള്ള അനുഷ്ഠാനങ്ങളായി നാരായണീയ പാരായണവും അവിൽ നിവേദ്യവും വിവക്ഷിക്കപ്പെടണം .... " മനോവിമലീകരണത്തിന് അപര്യപതമായ എതു അനുഷ്ഠാനവും വ്യർത്ഥമാണ്".... നാരായണീയത്തിൽ നിന്ന് ഭക്തിരസം ലയത്തോടെ ഉൾക്കൊള്ളാനും കുചേലനെപ്പോലെ മനംനിറഞ്ഞ ഭക്തിയോടെ നിവേദ്യമർപ്പിക്കാനും വ്രതാനുഷ്ഠാനത്തിലൂടെ മനോവിമലീകരണംസാധിക്കാനും ഭഗവദ്നുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ .. .