2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ഗായത്രീ മാഹാത്മ്യം…

ഗായത്രീ മാഹാത്മ്യം……

ഗായത്രീ കല്പവൃക്ഷം :-
സ്വർലോകത്തിലെ സർവ്വാഭിഷ്ടപ്രദായിയായ ഉൽകൃഷ്ടവൃക്ഷമാണ് കല്പകവൃഷം. അതുപോലെ എല്ലാ സംഭാവനകളെയും സുഭിക്ഷമായി നൽകുന്നു. ഭൂമിയിലെ ഗായത്രീയെന്ന കല്പകവൃക്ഷം.
ഓം = ആസ്തിക്യം, ഭാരതീയധർമ്മമൂലം. അതു വളർന്ന് മൂന്ന് ഭഗമായി പിരിയുന്നു.
ഭുഃ = ആത്മജ്ഞാനം,
ഭുവഃ = കർമ്മയോഗം,
സുവഃ = സുസ്ഥിരത (സമാധി),
മൂന്ന് പ്രധാന ശാഖകൾക്ക് 3 - 3 ഉപശാഖകൾ ഉണ്ട്,
1 -തത് = ജീവജ്ഞ്നാനം, സവിതുഃ = ശക്തിസഞ്ചയം, വരേണ്യം = ശ്രേഷ്ഠ്ത,
2 - ഭർഗ്ഗോ = നിർമലത, ദേവസ്സ്യ = ദിവ്യദൃഷ്ടി (ജ്ഞാനദൃഷ്ടി), ധീമഹീ = സദ്ഗുണം,
3 - ധിയോ = വിവേകം, യോ നഃ = സംയമനം, പ്രചോദയാത് = സേവനം
. ശ്രേഷ്ഠ്തയുടെ അസ്തിത്വം പരിതസ്ഥിതിയിലല്ല നിലകൊള്ളുന്നത്. സദ്വവിചാരത്തിലാണ്, ആദർശവും സിദ്ധന്തവും ഉദ്ദേശ്യവും ഉച്ചവസ്ഥായിലകുമ്പോൾ അന്തഃകരണം ഉദാരവും ശ്രേഷ്ഠ്തരവും ആകുന്നു. ഈ ഘട്ടത്തിൽ പരമാനന്ദം അനുഭൂതമാകുന്നു. സർവ്വതോമുഖമായ നൈർമല്യമാണ് ഗായത്രി പ്രകാശിപ്പിക്കുന്നത്. മുമ്പ് കാണിച്ച ഒമ്പത് ഉപശാഖകൾ നവഗുണങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണ്.
നവഗുണങ്ങൾ :-
1 -ജീവജ്ഞനം, 2 - ശക്തിസഞ്ചയം, 3 - ശ്രേഷ്ഠ്ത, 4 - നിർമ്മലത, 5 - ജ്ഞാനദൃഷ്ടി, 6 - സദ്ഗുണം, 7 - വിവേകം, 8 - സംയമനം, 9 - സേവ, എന്നിവയാണ്. ഈ ഒമ്പത് ഗുണങ്ങളെയും ഗായത്രി മന്ത്രം പരിപോഷിപ്പിക്കുന്നു. സ്വാദ്ധ്യയം, സത്സംഗം, കീർത്തനം, ഏകാഗ്രത, തന്മയത്ത്വം, ത്യാഗം, ഉപാസനാ, ആസ്തിക്യഭവന, ആനന്ദം എന്നി ഒമ്പതു ഭവങ്ങളെയും പുഷ്ടിപ്പെടുത്തുന്നു.
സ്വന്തം ഹൃദയമണ്ഡലം തന്നെയാണ് ദേവന്റെ അത്യുത്തമമായ സിംഹാസനം. ദേവൻ മൂർത്തഭാവത്തിൽ വിഹരിക്കുന്നു. 1 - വിരാട്പുരുഷനായി, 2 - വിഷ്ണു, ശിവൻ, ഭഗവതി, എന്നീ മൂർത്തരൂപത്തിൽ, 3 - ജ്യോതിസ്വരൂപനായി, എന്നിങ്ങനെ തന്റെ രുചിഭേദമനുസരിച്ച് ദേവനെ ധ്യാനിക്കാം. ജ്യോതിഃസ്വരൂപനായി ധ്യനിക്കുന്ന പക്ഷം ജ്യോതിസ്സുകളിൽ വെച്ച് ഉത്തമ ജ്യോതിസ്സായ സൂര്യനെ പോലെ തേജഃപ്രഭാവനായും, ശ്രേഷ്ഠ്നായും, നിർമ്മലനായും, സത്ഗുണപ്രതാപിയായും, ധ്യാനിക്കണം. സവിതൃദേവന്റെ വരേണ്യമായ തേജസ്സിനെ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിക്കുകയും പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും സ്വാംശീകരിക്കുകയും തന്മയീഭാവം ഉൾക്കൊണ്ട് സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ശ്രേഷ്ഠ്മായ കർമ്മം.
"യജ്ഞേന പാപൈർബഹുഭിർവ്വിമുക്തഃ
പ്രപ്നോതി ലോകാൻ പരമസ്യ വിഷ്ണോഃ"
യജ്ഞം മുഖേന സമസ്തപാപങ്ങളിൽ നിന്നും മോക്ഷം പ്രാപിക്കാം. കാലക്രമത്തിൽ പരമാത്മസ്വരൂൂപനായ വിഷ്ണു പാദത്തിൽ എത്തി ചേരാം.
" യജ്ഞാനാം ജപയജ്ഞോസ്മി" എന്ന് ഗീത യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠ്ം ജലയജ്ഞമാണ്.
സാരഗർഭിതമായ ഗായത്രീമന്ത്രം മനസ്സിലാക്കുവാൻ കഠിനപരിശ്രമംതന്നെ ആവിശ്യമാണ്. വേദം, ശാസ്ത്രം, പുരാണം, ഇതിഹാസം, ദർശനം, ഉപനിഷത്ത്, ബ്രാഹ്മണം, ആരണ്യകം, സ്മൃതി എന്നീ വിവിധശാസ്ത്രശാഖകളിൽ ഗായത്രീമന്ത്രത്തിന്റെ വിവരണം പലദിക്കുകളിലായി പറയപ്പെട്ടിടുണ്ട്. അവയെ കുറിച്ച് അന്വേഷിക്കുന്ന പക്ഷം ഒന്നു മനസ്സിലാകും ഗായത്രീവിദ്യ എത്ര അഗാതമാണെന്ന്.


ഗായത്രീ മാഹാത്മ്യം….4


"ശതം വാഥ സഹസ്രം വാ മാന്ത്രാർത്ഥഗതമാനസഃ" .........
നൂറുരുവായാലും ആയിരം ഉരുവായാലും കേവലം പത്തുരുവായാലും മന്ത്രാർത്ഥഗതമാനസനായി വേണം ജപിക്കാൻ. ശുദ്ധന്മാരായ യോഗീശ്വരന്മാരാൽ എല്ലായ്പ്പോഴും ഉപാസിക്കപ്പെടുന്ന ഗായത്രീ മന്ത്രത്തെ ജപം കൊണ്ടോ ഹോമം കൊണ്ടോ ധ്യാനയോഗമനുസരിച്ചോ നാം ഉപാസിച്ചാൽ നിത്യമുക്തനും നിത്യതൃപ്തനും ആയി തീരും. ഗായത്രീമന്ത്രത്തിന് യാജ്ഞവൽക്യസ്മൃതിയിൽ ഇങ്ങനെ അർത്ഥം കാണുന്നു. " ഏതൊരു ചൈതന്യമാണോ ഞങ്ങളുടെ ചിത്തത്തെ (അന്തഃകരണങ്ങളെ) ശോഭനമായ ജീവിതാചര്യയിലേക്ക് പ്രചോദിപ്പിക്കുന്നത്, സവിതാവായ ആ ദേവൻ സ്വന്തം ആത്മാവിന്റെ സത്തയെ തന്നെയാണ് , അതിനാൽ സർവ്വജീവജലങ്ങളാലും ആരധ്യനാണ്. ദ്വിജന്മാർ ആ ദേവനെ ആദിത്യമണ്ഡലവർത്തിയായ ചൈതന്യമായി ആരാധിക്കുന്നു. സർവ്വജ്ഞനും സർവ്വവ്യാപിയുമായ ആ ദേവൻ ജഗൽസൃഷ്ടിസംഹാരകരകനാണ്. സ്വന്തം മായ ശക്തിയുടെ പ്രഭാവത്തിൽ ശിവൻ, രുദ്രൻ, എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ആദിത്യനുപോലും അജ്ഞാതമായ തന്റെ ചൈതന്യപ്രസരണത്തിന് കാരണഭൂതനായ ആ പരമേശ്വ്വരനെ ഞങ്ങൾ മനസാ ഉപാസിക്കുന്നു.
ശ്രീമദ് ഭാഗവതത്തിൽ എകദേശം ഇതേ അർത്ഥം തന്നെ ഒന്നുകൂടി വിപുലമായി വിവരിക്കുന്നു.
"ഓം നമോ ഭഗവതേ ആദിത്യായ അഖിലജനതാം............
ആദിത്യമണ്ഡലവർത്തിയായ പരമചൈതന്യം ഗായത്രീമന്ത്രത്താൽ ഉപാസ്യമാണ്. ഗായത്രിയുടെ ദേവതയായ സവിതാവിനെ ആദിത്യനിൽ ധ്യാനിക്കുന്നു. അതിനാൽ തഴെ കൊടുക്കുന്ന വിശേഷണങ്ങളെല്ലാം ഗായത്രിക്കും യോജ്യമാണ്. ആദിത്യനിൽ വർത്തിക്കുന്ന പരബ്രഹ്മജോതിസ്സിന്റെ അക്ഷരാത്മകമായ ആവിഷ്കാരമാണ് ഗായത്രീ മന്ത്രം.


ഗായത്രീ മാഹാത്മ്യം ---2

യാതൊരു ക്രിയാകലാപങ്ങളും കൂടാതെ, സ്വസ്ഥമായി ജപിക്കുവാൻ നിർദ്ദേശിക്കുന്ന ഏകമന്ത്രമാണ് ഗായത്രി. ചിട്ടവട്ടങ്ങൾ എത്രത്തോളം കുറയുന്നുവോ അത്രത്തോളം പ്രയോഗ സാദ്ധ്യത വർദ്ധിക്കും.എന്നീട്ടുപോലും ഗായത്രീ ജപം ലോപിക്കുകയോ , ഒട്ടും ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ് കാണുന്നത് . മറ്റുള്ളവർക്കുവേണ്ടിയുള്ള കർമ്മാനുഷ്ടാനങ്ങളിൽ വ്യാഗ്രതപൂണ്ട്, അത്യന്തം ശുഷ്ക്കാന്തി കാണിക്കുന്നവർ പോലും സ്വന്തം നിത്യാനുഷ്ടാനമായ ഗായത്രീ ജപത്തെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. അവഗണിക്കുന്നു. ഇതു തന്നെയാണ് യഥാർത്ഥ ധർമ്മച്യുതി അഥവാ കർമ്മവിലോപം. എന്തിനതികം പറയുന്നു ഗായത്രിയുടെ മഹിമയും പാവനത്വവും കളഞ്ഞു കുളിച്ച് - മന്ത്രം ഇന്ന് കേവലം പാട്ടിന്റെ രൂപത്തിൽ കേൾക്കാനും ആളുണ്ട്. പ്രാതഃസന്ധ്യ - മദ്ധ്യാഹ്നസന്ധ്യ - സായാംസന്ധ്യാ എന്നീ ത്രി സന്ധ്യകളിലും സന്ധ്യോപാസന വേണമെന്ന് ചിട്ടയുണ്ടായിരുന്നു. അതിൽ ആദ്യം നഷ്ടപ്പെട്ടത് മദ്ധ്യാഹ്നികമെന്ന് ഉപസ്ഥാനമാണ്. പിന്നീട് സായാംസന്ധ്യാവന്ദനവും. രാവിലെ കുളികഴിഞ്ഞ് ആവേശത്തിൽ രാവിലെ സന്ധ്യാവാന്ദനം ചെയ്യുനുണ്ട്. വൈകുന്നേരത്തെ സന്ധ്യാവന്ദനം കൃത്യാനന്തരബാഹുല്യങ്ങൾക്കിടയിൽ മറക്കുകയാണ് പലപ്പോഴും പതിവ്.
ഗായത്രീമന്ത്രമാകുന്ന സമുദ്രത്തിലൂടെ ഒന്നു യാത്ര ചെയ്യാം അതിന്റെ ആഴവും പരപ്പും മനസ്സിലാക്കൻ ഒരു ശ്രമം നടത്താം.
ശ്രീ ശങ്കരാചാര്യർ പ്രൗഢമായ പ്രലഞ്ചസാരത്തിൽ ഇരുപത്തെട്ടാം പടലം കൊണ്ട് ഗായത്രീവിധാനം പറഞ്ഞിരിക്കുന്നു. പ്രണണവും സപ്തവ്യാഹൃതികളും ബ്രഹ്മശിരസ്സും എല്ലാം കൂടിചേർന്ന് ഗായത്രീ മന്ത്രത്തിന് വേദസാരം (ജ്ഞാനസരവ്വസ്വം) എന്ന പേർ തികച്ചും അന്വർത്ഥമാണ് . ഉപനയന കർമ്മം നിർവഹിച്ച ഏതോരാൾക്കും,, സന്ധ്യോപാസനയിലൂടെയോ,ജപനിഷ്ടയിലൂടെയോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള് അനുഷ്ടാനകർമ്മത്തിലൂടെയോ, പ്രാണായാമവിധി (യോഗമാർഗ്ഗം)യ്ക്കനുസരിച്ച് ഗായത്രീ മന്ത്രം നിത്യം ഉപാസിക്കണം.
ആദ്യമായി പ്രണവത്തിന്റെ വ്യാപരത്തെ പ്രകടമാക്കുന്നു. ഓം ഭൂഃ , ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നിങ്ങനെ ഏഴു വ്യാഹൃദികൾ ഉണ്ട്.
ഭൂ = സത് ( സത്താമാത്രാവസ്ഥ)
ഓം ഭുവഃ = സത്തായിട്ടുള്ളതിനെല്ലാം കാരണഭൂതം,
ഓം സുവഃ = എല്ലായിടത്തും പ്രകാശം ചൊരിയുന്നത്.
മഹഃ = മഹത്ത്വമുള്ളവയിൽ വെച്ച് മഹത്തായത്,
ജനഃ - സമസ്തജനവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നത്.
തപഃ തപസ്സിലൂടെ നേടിയ ജ്ഞാനം , അതിനാൽ ജ്ഞാനം അഗ്നിതുല്യമാണ്.
സത്യം = ബ്രഹ്മത്തിന്റെ നിർവചനം (സത്യജ്ഞാനമനന്തം ബ്രഹ്മ)
മറ്റൊരു വിവരണം :-
ഭൂഃ = അകാരകലകൾ- 10,
ഭുവഃ = ഉകാരകലകൾ - 10,
സുവഃ = മകാരകലകൾ - 16,
ജനഃ = നാദകലകൾ - 5,
മഹഃ = ബിന്ദുകലകൾ -16,
തപഃ = ശക്തികലകൾ - 4,
സത്യം = ശാന്തകലകൾ - 3,
ആകെ 64 കലകൾ.
"അകാരോകാരമകാരനാദബിന്ദുശക്തിശാന്ത കലകളെല്ലാം കൂടി 64 കലകൾ, പ്രണവത്തിന്റെ അന്തർഭൂതങ്ങളായിരിക്കുന്നു. ഈ രണ്ടു വിവരണങ്ങളിൽ നിന്നും പ്രണവതിന്റെ വ്യാപ്തി അപാരമാണെന്നും പ്രണവത്തിനു പകരം മറ്റൊരു പദം ഇല്ലെന്നും ( യത് സ്യാത് പരതരം പദം) വ്യക്തം പ്രണവത്തിന്റെ വ്യാഹൃതികളെല്ലാം ഗായത്രിയുമായി ഐക്യം പ്രാപിച്ചിരിക്കുന്നുവത്രേ. പ്രണവസ്യ വ്യാഹൃതീനാം ഗായത്രൈക്യമഥോച്യതേ (പ്രപഞ്ചസാരം) (സത്താമാത്രസ്ഥിതി + ചിത് ഭാവം + അനന്തത = ഈശ്വരൻ, മേൽ കാണിച്ച ത്രിവിധാവസ്ഥകളുടെ സമ്മേളന സാരമായ ഗായത്രീ മന്ത്രം ജപിക്കുന്നതുമൂലം ഈശ്വരഭാവത്തെ ഉപാസിക്കുക വഴി ഭൂമിയിലെ ദേവനായി (ഭൂദേവൻ) പരിണാമവികാസം പ്രാപിക്കുന്നു.)


ഗായത്രീയനുഷ്ഠാനം.. 2

ഷഡ് ശുദ്ധികളോടൊപ്പം പഞ്ചനിയമങ്ങളും കൂടി പാലിക്കാൻ ശ്രമിക്കണം. വിവേകം, അച്ചടക്കം., വിനയം, ആത്മാർഥത, കൃത്യനിഷ്ഠ എന്നിവയാണ് പഞ്ചനിയമങ്ങൾ.
1. വിവേകം: -
. ഗായത്രീയനുഷ്ഠാനം ഫലപ്രദമാകണമെങ്കിൽ ഉപാസകൻ വിവേകപൂർവ്വം പെരുമാറുന്നവനായിരിക്കണം
2 . അച്ചടക്കം:-
പ്രാർഥനയിലും ധ്യനത്തിലും ചടങ്ങുകളിലും പെരുമാറ്റത്തിലും ഉപാസനയിലും തികഞ്ഞ അച്ചടക്കം അനിവാര്യമാണ്.
3. വിനയം:-
വിനയം കേവലം അഭിനയമകരുത്. വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണമത്. ഏറ്റവും മഹത്തരമായതു ലഭിക്കുമ്പോഴും എളിമ കൈവിടരുത്.
4. ആത്മാർഥത:-
പ്രാർഥന ആത്മാർഥമാകുമ്പോൾ മാത്രമേ ഗായത്രീനുഷ്ഠാനം ഫലസിദ്ധി നേടിതരൂ. തികഞ്ഞ ഭക്തിയോടെ ഉള്ളിൽ നിന്ന് വരുന്നതകണം പ്രാർഥന
5. കൃത്യനിഷ്ഠ:-
ഏതു യത്നവും വിജയിക്കണമെങ്കിൽ കൃത്യനിഷ്ഠ ആവിശ്യമാണ്. ഉപാസനയും അനുഷ്ഠാനങ്ങളും കൃത്യസമയത്തും നിർദ്ദിഷ്ടരീതിയിലും ചെയ്താലേ ഫലമുണ്ടാകൂ.
ഷഡ്ശുദ്ധികളും പഞ്ചനിയമങ്ങളും പാലിച്ചുകൊണ്ട് ആരാണോ ഗായത്രി അനുഷ്ഠിക്കുന്നത് അയാളിൽ സമസ്തതലങ്ങളും ഉണർത്തപ്പെടുന്ന ശക്തി പ്രത്യക്ഷമാകും. ശക്തിയെന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസായി കരുതരുത്. യഥവിധിയും ധൈര്യസമേതവും ജീവിതം മുന്നോട്കൊണ്ടുപോകാനുള്ള അടിസ്ഥാനമാണ് ശക്തി.
ഗായത്രീ സംസ്കാരത്തിൽ മനസ്സ് കേന്ദ്രീകരിച്ച് അനുഷ്ഠനത്തിന്റെ പൂർത്തീകരണത്തിലെത്തിച്ചേരാം . ആദി ശക്തിയായ അമ്മയുടെ കാരുണ്യമാണ് സദ്ജീവിതമെന്ന തിരിച്ചറിവ് ഓരോ സധകനും ഉണ്ടായിരിക്കണം. അച്ചടക്കത്തോടെയും അഹന്തയില്ലാതെയും ഗായത്രീവിഷയത്തെപ്പറ്റി യോഗ്യനായ ആചാര്യനിൽ നിന്നും പഠിക്കുന്നതും ഗുണഫലം ലഭ്യമാകും. സവിതാവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചും പ്രാർഥനചെയ്യാം.
ഇന്ദ്രിയങ്ങളുടെ പ്രവൃത്തി ഏകാത്മകതയിലല്ല; മറിച്ച് ബഹൂത്തരമാണ്. അതുകൊണ്ടാണ് അനേകം ചിന്തകൾ, കഴ്ചകൾ, പ്രവൃത്തികൾ എന്നിങ്ങനെ പലവിധങ്ങളായി ജീവിതം മൂന്നോട് പോകുന്നു. അനേകം ദേശങ്ങളെക്കുറിച്ചും കര്യങ്ങളെക്കുറിച്ചുള്ള ചിന്ത ലൗകീക വിഷയങ്ങളിലേക്കാണ് മനസ്സിനെ അടുപ്പിക്കുന്നത്. ഈ അടുപ്പം മാനസീകവും ശാരീരികവുമായ കരുത്തിനെ ചോർത്തിക്കളയുന്നു.. വിരുദ്ധമനോഭാവം ഭ്രാന്തിന്റെ ലക്ഷണമാണ്. വിവിധ ചിന്തകൾ വിരുദ്ധസ്വഭാവത്തെയുണർത്തുന്നു
അനേകങ്ങളെക്കുറിച്ചുള്ള ചിന്ത ദുഃഖത്തെയും ദുരിതത്തെയും സമ്മാനിക്കുന്നു. അതുകൊണ്ട് ചിന്തയെ ഒരേ ഒരു മർഗ്ഗത്തിലൂടെ ചലിപ്പിക്കുക. ഒരേഒരു വസ്തുവിൽ പ്രതിതിഷ്ഠിക്കുക. അങ്ങനെയാകുമ്പോൾ ഏകാത്മകത ഉണരുന്നു. മനസ്സിന്റെ ചഞ്ചലാവസ്ഥ മാറുന്നു. യോഗാരുഢനായി ഒരാൾ പരിണമിക്കുന്നു. 'യോഗസൂത്ര'ത്തിൽ പതഞ്ജലി മഹർഷി പറയുന്നു. 'യോഗഃ ചിത്തവൃത്തി നിരോധഃ' പലവിധത്തിലുള്ള ചിന്തകൾ ചിത്തവൃത്തികളാകുന്നു. അതിനെ നിരോധിക്കുമ്പോൾ ഓളങ്ങളടങ്ങിയ തടാകം പോലെ മനസ്സ് ശാന്തമാകുന്നു. അതിന്റെ ആഴം തിരിച്ചറിയുന്നു.
ഗായത്രീയനുഷ്ഠാനം ഏതൊരുവ്യക്തിക്കും സ്വീകരിക്കാവുന്നതാണ്. വിധിപ്രാകാരമുള്ള അനുഷ്ഠാനത്തിലൂടെ ബുദ്ധിവികസിപ്പിച്ച് ആത്മീകവും ഭൗതീകവുമായ സമന്വയത്തിലൂടെ ജീവിതം സമ്പൂർണമായി വിജയിപ്പിക്കാൻ സാധിക്കും. അനുഷ്ഠാനം ഒരു ദിനചര്യയാണ് ഇത് ഒരു ജീവിതശൈലിയുമാണ്. ഇതിനുവേണ്ടി പാലിക്കേണ്ടുന്ന ലഘു നിയമങ്ങളുണ്ട് ഈ നിയമങ്ങളുടെ പരിപാൽനത്തിലൂടെ ഗായതീയനുഷ്ഠാനത്തിന്റെ ഫലങ്ങൾ അനുഭവിക്കാനകും. ഇതിൽ പ്രധാനം ഷഡ്ശുദ്ധികളാണ് അവ യഥാക്രമം ചിന്താശുദ്ധി, വാക്ശുദ്ധി, കർമശുദ്ധി, ഗാത്രശുദ്ധി, വസ്ത്രശുദ്ധി, അന്നശുദ്ധി എന്നിവയാണ്.
ചിന്താശുദ്ധി
…………………………..
ഒരു വ്യക്തിയുടെ പൂർണ്ണവിജയത്തിന് അനിവാര്യമായ ആറ് ശുദ്ധികളിൽ ഒന്നാമത്തേത് ചിന്താശുദ്ധിയാണ്, ചിന്താ എപ്പോഴൊക്കെ പവിത്രമല്ലാതിരിക്കുന്നുവോ അപ്പോഴൊക്കെ പരാജയത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ചിന്തയിൽ പരിശുദ്ധിയും പവിത്രതയും ചേർക്കപ്പെടുമ്പോൾ സംഭവിക്കുന്നത് പൂർണ്ണവിജയത്തിലേക്കുള്ള പടയൊരുക്കമാണ്. അതുകൊണ്ട് ചിന്തയിൽ നന്മ നിറക്കാൻ ശ്രമിക്കുക. എല്ലാപേർക്കും നന്മ വരുത്തുന്നതായിരിക്കണം ചിന്ത. തിന്മയാണ് ചിന്തിക്കുന്നതെങ്കിൽ വന്നു ഭവിക്കുന്നത് സ്വന്തം ജീവിതപരജയമായിരിക്കും ആക്കാരണത്താലാണ് നമുക്കുമുമ്പേനടന്ന ആചാര്യന്മാർ സത്ചിന്തയെപ്പറ്റി ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നത്.
വാക്ശുദ്ധി :-
…………………………….
ചിന്താ പരിശുദ്ധമാകുന്നതോടൊപ്പം വാക്കും. പവിത്രമായിരിക്കണം അതുകൊണ്ടാണ് അക്ഷരം അഗ്നിയാണെന്ന് പറയപ്പെടുന്നത്. അഗ്നി ഈശ്വരനായി ഒരു വശത്ത് നിലകൊള്ളുമ്പോൾ മറുവശത്ത് സർവ്വതിനേയും ഭസ്മീകരിക്കുന്നതായി കാണാം. അതിനാൽ വാക്ശുദ്ധി അനിവാര്യതയാണ്. വാക്കിൽ ശുദ്ധികലർത്തി വേണം ഓരോ നിമിഷവും ജീവിതം നയിക്കേണ്ടത്. ചൂരൽകൊണ്ടുള്ള അടിയേക്കാൾ ഭീതിദമാണ് വാക്കെന്നുപറയുന്നത്. വേറുതെയല്ല. അടിയുടെ വേദന വൈകാതെ മാറിപ്പോവും. എന്നാൽ ഉന്നം തെറ്റി പ്രയോഗിക്കുന്ന നല്ലതല്ലാത്ത വാക്ക് ജന്മത്തിന്റെ അവസാനം വരെ തീരാ വേദനയായി നിലകൊള്ളുമെന്നതിൽ തർക്കമില്ല.
കർമശുദ്ധി ;-
……………………….
കർമത്തിന്റെ പരിപാലനത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് പ്രയോഗിക്കുന്നവരിലും ഉൾക്കൊള്ളുന്നവരിലും പരിണാമങ്ങൾ സംഭവിക്കുന്നു. ചിന്തയും വാക്കും ഒരു പരിധിവരെ ഒരുവനിൽ മാത്രം ഫലം കൊണ്ടെത്തിക്കുമ്പോൾ കർമം അതനുഭവിക്കുന്നവരിൽ മുഴുവനും ഫലമുണ്ടാക്കുന്നു. കർമത്തിൽ ശുദ്ധി പാലിക്കാനായില്ലെങ്കിൽ അത് കാലദേശങ്ങളെ കടന്നുള്ള ദോഷഫലങ്ങളായിരിക്കുമുളവാക്കുന്നത്. .
ഗാത്രശുദ്ധി :-
………………………..
പ്രത്യക്ഷത്തിൽ കാണപ്പെടുന്ന സ്വന്തം ശരീരത്തിന്റെ പവിത്രത സൂക്ഷിക്കനായില്ലെങ്കിൽ അതു കൊണ്ടെത്തിക്കുന്നത് മഹാരോഗങ്ങളിൽവരെയായിരിക്കും. രോഗമില്ലാത്ത ശരീരത്തെയാണ് വിവേകികൾ പൂർണശരീരമെന്നുവിളിക്കുന്നത്. അതിനാൽ ശരീരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ സദാ ജാഗരുകരായിരിക്കണം .
വസ്ത്രശുദ്ധി :-
……………………………
ധരിക്കുന്ന വസ്ത്രം വിലകൂടിയതായാലും കുറഞ്ഞതായാലും ശുദ്ധിയുള്ളതായിരിക്കണം.
അന്നശുദ്ധി :-
………………………


ഒരു വ്യക്തി ഏതു നാട്ടിൽ ജീവിക്കുന്നവനായാലും ഏതു വിഭാഗത്തിൽപ്പെട്ടവനായലും ഭക്ഷണത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണ്. ആഹാരത്തിന്റെ ഗുണദോഷങ്ങൾ പലപ്പോഴും സ്വഭാവത്തിൽ വെളിപ്പെടുന്നുണ്ട്. അതിനാൽ ജീവിതവിജയം നേടാൻ അന്നശുദ്ധിയും പരിപാലിക്കേണ്ടതാണ്