2019, ഏപ്രിൽ 18, വ്യാഴാഴ്‌ച

താത്രിക്കുട്ടിയുടെ വിചാരണ



താത്രിക്കുട്ടിയുടെ വിചാരണ

താത്രിക്കുട്ടിയെ വേളി കഴിച്ച് കുടിവെച്ചത് പഴയ തലപ്പള്ളി താലൂക്കിലെ കുറിയേടത്തില്ലത്താണ്.

അങ്ങനെയാണ് അവള്‍ കുറിയേടത്തു താത്രിയായത്.

'ചെമ്മന്തട്ട കുറിയേടത്ത് ഇല്ലത്ത് രണ്ടാമന്‍ രാമന്‍ നമ്പൂതിരി വേളികഴിച്ച കല്പകശ്ശേരി അഷ്ടമൂര്‍ത്തി നമ്പൂതിരി മകള്‍ താത്രി' എന്നാണ് സ്മാര്‍ത്തവിചാര രേഖകളില്‍.

നമ്പൂതിരിമാര്‍ക്കിടയില്‍ രണ്ടാമന്‍ (അപ്ഫന്‍) വേളി കഴിക്കണമെങ്കില്‍ അന്നത്തെ കാലത്ത്, സ്മൃതി നിയമമനുസരിച്ച് ഒന്നേയുള്ളു മാര്‍ഗം.

പരിവേദനം.

പുന്നാകമാകുന്ന നരകത്തില്‍നിന്ന് പിതൃക്കളെ രക്ഷിക്കുവാന്‍, ഊര്‍ധ്വലോകങ്ങളിലേക്ക് പുരുഷനു വഴികാട്ടുവാന്‍-പിതൃതര്‍പ്പണത്തിനുള്ള അവകാശിയുണ്ടാകുവാന്‍ മാത്രം-അത്യസാധാരണ ഘട്ടങ്ങളില്‍ സ്മൃതികള്‍ അനുവദിക്കുന്ന സൗജന്യം.

മൂസ്സാമ്പൂരിക്ക് വിവാഹത്തിനും സന്തതിക്കും സാധ്യതയില്ലാത്ത വിധം എന്തെങ്കിലും അസുഖമാണെങ്കില്‍, അദ്ദേഹത്തിന്റെ അനുവാ ദത്തോടു കൂടി, വൈദികവിധിയനുസരിച്ചുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്ത് അപ്ഫനു വേളി കഴിക്കാം.

ആ സൗജന്യത്തിലാണ് കുറിയേടത്തപ്ഫന്‍ രാമന്‍ നമ്പൂതിരി താത്രിക്കുട്ടിയെ വേട്ടത്. അതിന് ജ്യേഷ്ഠന്റെ അനുവാദവുമുണ്ടായിരുന്നു.

കുറിയേടത്തു മൂസ്സാമ്പൂരി (നമ്പ്യാത്തന്‍ നമ്പൂതിരി) മാറാത്ത ദെണ്ണക്കാരനായിരുന്നുവത്രെ.

എന്നാല്‍ ആദ്യരാത്രിയില്‍, വേട്ട പുരുഷനെ കാത്തിരിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത പ്രതീക്ഷയുടെ പ്രണയനിമിഷത്തില്‍, താത്രിയുടെ മണിയറയിലെത്തിയത് ദെണ്ണക്കാരനായ മൂസ്സാമ്പൂരി.

പിതൃതുല്യനായ ഭര്‍ത്തൃസഹോദരന്‍!

പെണ്ണാണെന്നു സ്വയം തിരിച്ചറിയുന്നതിന്നുമുന്‍പു തൊട്ടേ കാമാന്ധരായ പുരുഷന്മാരുടെ ക്രൂരപീഡനങ്ങളിലൂടെ വളര്‍ന്നുവന്ന താത്രിക്കുട്ടിക്ക് ഏറ്റവുമൊടുവില്‍ മുഖാമുഖം നില്‌ക്കേണ്ടിവന്ന ക്രൂരമായ പുരുഷ പരീക്ഷ.

'വേളിക്ക് അനുജന്‍. വേളിശ്ശേഷത്തിന് ജ്യേഷ്ഠന്‍.'

സ്വപ്നങ്ങളുടെ ചുടലപ്പറമ്പില്‍ അവസാനത്തെ ജീവാണുവും പിടഞ്ഞു കത്തിപ്പോയ ആ ക്രൂരനിമിഷത്തിനു ശേഷം താത്രിക്കുട്ടി പിന്നെ പുരുഷന്റെ മുന്നില്‍ തോല്ക്കാന്‍ കൂട്ടാക്കിയില്ല.

അവളുടെ പരീക്ഷ തുടങ്ങുകയായിരുന്നു.

ഒരു നൂറ്റാണ്ടിലെ പുരുഷന്മാരെ മുഴുവന്‍ സ്ത്രീ പരീക്ഷയിലെ തോല്‍വി എന്താണെന്നു പഠിപ്പിച്ച സമര്‍ത്ഥമായ കരുനീക്കങ്ങള്‍.

കെ.പി.എസ്.മേനോന്‍ എഴുതുന്നു:

'വിലോചനാ സേചനകാംഗ സൗഷ്ഠവവും കഥകളിയില്‍ അതിയായ വാസനയും താത്രിക്കുണ്ടായിരുന്നുവത്രെ. യഥാകാലം അവരെ കുറിയേടത്തില്ലത്തേക്ക് വേളി കഴിച്ചുകൊടുത്തു. വിവാഹത്തിനു ശേഷം സ്വന്തം ഇല്ലത്തേക്കാണെന്നും പറഞ്ഞ് വിശ്വസ്തയായൊരു ദാസിയോടുകൂടി പുറപ്പെട്ടു ഗുരുവായൂര്‍, തൃശ്ശിവപേരൂര്‍ മുതലായ സ്ഥലങ്ങളില്‍ ചെന്നു താമസിക്കുക പതിവായി. ഒടുവില്‍, നിത്യമോരോ വല്ലഭന്‍, ഞങ്ങളെ പാതിവ്രത്യമിങ്ങനെ എന്ന മട്ടായിത്തീര്‍ന്നു.' (കഥകളിരംഗം)

അന്നത്തെ സാഹചര്യത്തില്‍, കുറിയേടത്ത് ഇല്ലം പറയത്തക്ക സാമൂഹികബന്ധങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ടു കിടന്ന ഒരു ബ്രാഹ്മണ ഗൃഹമായിരുന്നു എന്നുവേണം അനുമാനിക്കുവാന്‍. കുറേയെങ്കിലും അടുപ്പമുണ്ടായിരുന്നത് തൊട്ടയല്‍ഗൃഹക്കാരായ കണ്ടഞ്ചാത മനക്കാരോടു മാത്രമാണ്. 'അഷ്ടഗൃഹത്തിലാഢ്യ'ന്മാരുടെ പ്രതാപകാലമായിരുന്നതുകൊണ്ട്, സ്ഥാനവശാല്‍ 'ആഢ്യ'ന്മാരും സാമ്പത്തികനിലയില്‍ താഴേക്കിടക്കാരുമായിരുന്ന കുറിയേടത്തു നമ്പൂതിരിമാര്‍ 'സ്വന്തം പാടു നോക്കി' ഒതുങ്ങിക്കൂടിയതായി കണക്കാക്കാം.

കുറിയേടത്തില്ലത്ത് അന്ന് അംഗങ്ങളും കുറവായിരുന്നു. ജ്യേ ഷ്ഠനായ നമ്പ്യാത്തന്‍ നമ്പൂതിരിയേയും അനുജന്‍ രാമന്‍ നമ്പൂതിരിയേയും കൂടാതെ ഒരമ്മായിയെക്കുറിച്ചു മാത്രമേ കേട്ടുകേള്‍വികളിലും ചരിത്രത്തിലും സൂചനയുള്ളു. അമ്മായിയാവട്ടെ, കുറിയേടത്തമ്മ മരിച്ചതിനുശേഷം നമ്പൂതിരിമാര്‍ക്ക് സഹായത്തിനായി വന്നു താമസിച്ചിരുന്ന ഒരു ചാര്‍ച്ചക്കാരി മാത്രമായിരുന്നു.

'ബാക്കി അമ്മായി പറയും' എന്ന് പ്രശസ്തമായ ഒരു മൊഴി കുറിയേടത്തു താത്രിയുടെ കുറ്റവിചാരണയുമായി ബന്ധപ്പെട്ട് പ്രചുര പ്രചാരത്തിലുണ്ട്.

അറുപത്തിയഞ്ചാമത്തെ പുരുഷന്റെ പേരു പറയുന്നതു വിലക്കിക്കൊണ്ട് സ്മാര്‍ത്തസഭ വിചാരണ അവസാനിപ്പിച്ചപ്പോഴും താത്രിയുടെ പുരുഷന്മാരുടെ പട്ടിക അവസാനിച്ചിരുന്നില്ലത്രെ. അവരെ ഉദ്ദേശിച്ചാണ് 'ബാക്കി അമ്മായി പറയും' എന്ന് താത്രി പറഞ്ഞത്.

താത്രിയുടെ മൊഴികളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനു വേണ്ടി രാജചാരന്മാര്‍ പിന്നീട് അമ്മായിയേയും രഹസ്യവിചാരണ ചെയ്തു എന്നു കേട്ടിട്ടുണ്ട്.

വസ്തുതകള്‍ എന്തായിരുന്നാലും താത്രിയുടെ ധാത്രീസംഘത്തില്‍ ഒരുത്തമസഹായിയായി അമ്മായിയും കൂടെയുണ്ടായിരുന്നു എന്നു മനസ്സിലാക്കുവാന്‍ പ്രയാസമില്ല. സ്വന്തം അകത്തളത്തില്‍ ത്തന്നെ കാര്യങ്ങള്‍ ചീഞ്ഞുനാറിയിരുന്നതു കൊണ്ട് താത്രിയുടെ പലേ ധിക്കാര പ്രവൃത്തികളേയും തടയാന്‍ കുറിയേടത്തു നമ്പൂതിരിമാര്‍ക്ക് ധാര്‍മികമായ അധികാരമില്ലാതേയും പോയി.

കുറിയേടത്തില്ലത്തിന്റെ ആ അകത്തള രഹസ്യങ്ങളുടെ കാണാ പ്പുറങ്ങള്‍ വായിക്കുവാനാണ് ഒരു ദിവസം ചെമ്മന്തട്ടയ്ക്ക് യാത്ര പോയത്.

കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ പന്നിത്തടത്തിറങ്ങിയാല്‍ വലത്തേക്കു തിരിഞ്ഞു പോവുന്ന വഴിയില്‍ നാലഞ്ചു നാഴിക യാത്ര ചെയ്യണം ചെമ്മന്തട്ടയിലെത്തുവാന്‍.

ചെമ്മന്തട്ട മഹാശിവക്ഷേത്രത്തിന്റെ ഇടതുവശത്തായി കുറിയേടത്തു മനവളപ്പ് ഇപ്പോഴുമുണ്ട്. തറക്കല്ലിന്റെ സ്ഥാനങ്ങള്‍ പോലും തിരിച്ചറിയാനാവാത്ത വിധം ഇല്ലം തകര്‍ന്നടിഞ്ഞു പോയിരിക്കുന്നുവെങ്കിലും കുറിയേടത്തിന്റെ കേട്ടറിവുകളും കഥകളും ഇവിടേയും കാലത്തോളം വളര്‍ന്നു കിടക്കുന്നു.

തൊട്ടയല്‍പക്കമായ കണ്ടഞ്ചാത മനക്കാരുടെ കൈവശത്തിലാണ് ഇപ്പോള്‍ കുറിയേടത്ത് ഇല്ലപ്പറമ്പ്.

കണ്ടഞ്ചാത മനയ്ക്കലെ എഴുപത്തിരണ്ടു കഴിഞ്ഞ ശങ്കരനാരായണന്‍ നമ്പൂതിരി (ഇദ്ദേഹം കവിയുമാണ്) പറഞ്ഞു:'താത്രിയെക്കുറിച്ച് കേട്ടറിവെനിക്ക് ധാരാളമുണ്ട്. കുട്ടിക്കാലത്തു കേട്ടറിവുള്ള മുത്തശ്ശിക്കഥകള്‍ മുഴുവന്‍ അവരെപ്പറ്റിയാണ്. ഇവിടുത്തെ കാര്യസ്ഥനായിരുന്ന പുതുമന ഗോവിന്ദന്‍ നായര്‍ താത്രിയെ നേരിട്ടു കണ്ട കഥയും എന്നോടു പറഞ്ഞിട്ടുണ്ട്. 'കണ്ടാല്‍ ബ്രഹ്മനും കാമമുണ്ടാകും' എന്നാണ് അയാള്‍ പറഞ്ഞത്. അത്രയ്ക്ക് മാദകസൗന്ദര്യമായിരുന്നുവത്രെ.'

ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും അനുജന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും കൂടെ ഞാന്‍ കുറിയേടത്തു മനവളപ്പില്‍ ചുറ്റിനടന്നു.

രണ്ടു പറമ്പിന്റെയും അതിര്‍ത്തികള്‍ സംഗമിക്കുന്നിടത്ത് വലിയ രണ്ടു പാമ്പിന്‍കാവുകള്‍. ഒരുപാടു നാഗപ്രതിഷ്ഠകള്‍.

പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു:

'ഈ പറമ്പു നിറച്ചു പാമ്പിന്‍കാവുകളായിരുന്നു. ഈയടുത്ത കാലത്താണ് നാഗങ്ങളെയെല്ലാം കൂടി ഒന്നിച്ച് പറമ്പിന്റെ അരികുകളിലേയ്ക്കു മാറ്റി പ്രതിഷ്ഠിച്ചത്.'

എണ്ണമറ്റ കരിനാഗങ്ങള്‍ പുളഞ്ഞു പടകൂട്ടുന്ന വിശാലമായ ഒരു കരിവള്ളിയൂഞ്ഞാല്‍ക്കാവ് ഞാനപ്പോള്‍ മനസ്സില്‍ കണ്ടു.

നാഗപ്പാലകള്‍ പൂത്തുനിറയുന്ന കറുത്ത പക്ഷങ്ങളില്‍, ഒടുങ്ങാത്ത സര്‍പ്പകാമങ്ങള്‍ക്കു നടുവില്‍, അവിടെ, ഉറയൂരിയ മണിനാഗം പോലെ ഒരു കന്യക കിടന്നു.

പൊന്‍ പൂക്കുല ഞൊറിവുകൊണ്ട് മാര്‍വിടം മറച്ച ആ സ്വര്‍ണനാഗത്തിനുചുറ്റും കാളകൂടം ചീറ്റുന്ന പുരുഷകാമങ്ങള്‍ ഫണം വിതിര്‍ ത്താടി.

വിഷം തീണ്ടി കരുവാളിച്ചിട്ടും ജീവന്റെ കാവിലെ വേല മുടി ക്കാന്‍ കൂട്ടാക്കാതിരുന്ന ആ നിത്യകാമിനി ഇപ്പോഴും ഇവിടെ ഗതികിട്ടാതെ അലയുന്നുണ്ടാവാം.

കരിയിലകള്‍മൂടിയ ഇരുള്‍ നടക്കാവില്‍ ഞാന്‍ കാതോര്‍ത്തുനിന്നു.

ഉവ്വ്. കാര്‍ത്തികക്കൈവട്ടകയുമായി ആ സര്‍പ്പസുന്ദരി ഇതിലേ ഇപ്പോഴും നടന്നുപോവുന്നുണ്ട്.

പാദസരങ്ങള്‍ കിലുങ്ങുന്നു.

ആട്ടുകട്ടിലിന്റെ ഞെരക്കത്തിനിടയില്‍ സ്ഫടികവളകള്‍ ചിരിച്ചുടയുന്നു.

ശങ്കരനാരായണന്‍ നമ്പൂതിരി പറഞ്ഞു:

'സര്‍പ്പങ്ങള്‍ കുറേയേറെ ഇവിടെ കളിച്ചു. ഒടുക്കം അവറ്റെയൊ ക്കെ ബന്ധിക്കാന്‍ ഞങ്ങളുടെ ഒരു കാരണോര്‍ക്കുതന്നെ മുന്നിട്ടിറങ്ങേണ്ടിവന്നു.'

താത്രിയെ കുറ്റവിചാരണ ചെയ്യണമെന്ന് കൊച്ചി മഹാരാജാവിന്റെ സമക്ഷത്തിങ്കല്‍ ആദ്യമായി ബോധിപ്പിച്ചത് കണ്ടഞ്ചാത മനയ്ക്കലെ കാരണവരായിരുന്ന വാസുദേവന്‍ നമ്പൂതിരിയായിരുന്നു.

അതിനു മുമ്പ് 'ഇണങ്ങ'ന്റെ അധികാരം ഏറ്റെടുത്ത് 'ദാസീവിചാരം' നടത്തിയതും ചാരി്ര്രതദോഷത്തിന് ശങ്കയും തുമ്പും ഉണ്ടാക്കി യതും വാസുദേവന്‍ നമ്പൂതിരിയാണ്. അതിന് കുറിയേടത്തു താത്രിയുടെ രഹസ്യപ്രേരണയുണ്ടായിരുന്നു എന്നും കിംവദന്തിയുണ്ട്. 'താന്‍ പിഴച്ചുപോയിരിക്കുന്നുവെന്നും തന്നെ വിചാരണ ചെയ്യാന്‍ അവസരമുണ്ടാക്കണ'മെന്നും താത്രിതന്നെയാണത്രേ രഹസ്യമായി ഇണങ്ങനെ ധരിപ്പിച്ചത്.

സ്മാര്‍ത്തവിചാര വിധിയനുസരിച്ച് ഒരന്തര്‍ജ്ജനം കളങ്കപ്പെട്ടു എന്നു പ്രബലമായ ശ്രുതിയുണ്ടായാല്‍ 'ദാസീവിചാരം' നിശ്ചയിക്കാന്‍ ഗ്രാമസഭയിലെ പ്രാമാണികരായ നമ്പൂതിരിമാര്‍ക്ക് അധികാരമുണ്ട്. അന്തര്‍ജ്ജനത്തെ സദാ അനുയാത്രചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ദാസിയെ വിചാരണചെയ്ത് സത്യത്തിന് തുമ്പുണ്ടാക്കുകയാണ് 'ദാസീവിചാരം' എന്ന ഈ ആദ്യത്തെ നടപടി. വിധിയനുസരിച്ച്, കളങ്കപ്പെട്ട അന്തര്‍ജ്ജനത്തിന്റെ ഇല്ലത്തെ 'ഇണങ്ങന്‍' സ്ഥാനിയായ നമ്പൂതിരിക്കാണ് ദാസീവിചാരണയ്ക്കധികാരം (കുറിയേടത്തു താത്രിയുടെ കാര്യത്തില്‍ 'ഇണങ്ങന്‍' കണ്ടഞ്ചാത വാസുദേവന്‍ നമ്പൂതിരിയായിരുന്നു).

ദാസീവിചാരണയില്‍ തന്റെ തമ്പുരാട്ടി പിഴച്ചുപോയി എന്ന് ദാസി ബോധിപ്പിച്ചാല്‍പ്പിന്നെ ഗ്രാമസഭയുടെ പ്രതിനിധി നാടുവാഴുന്ന മഹാരാജാവിനെ നേരിട്ടുചെന്ന് വിവരം ബോധിപ്പിക്കണം. തുടര്‍ന്ന് മഹാരാജാവ് ഗ്രാമസഭ വിളിച്ചുകൂട്ടാന്‍ പ്രാദേശിക സ്മാര്‍ത്തന് രേഖാമൂലം അനുമതി നല്കുന്നു. ആവശ്യമായത്ര മീമാംസകരേയും വിളിച്ചുകൂട്ടുന്നു. രാജാവിന്റെ പ്രതിപുരുഷനായ ഉദ്യോഗസ്ഥനെ വിചാരണയ്ക്കുള്ള അധികാരങ്ങള്‍ നല്കി സ്മാര്‍ത്തനൊപ്പം അയയ്ക്കുന്നു.

അതോടെ, സംശയിക്കപ്പെടുന്ന സ്ത്രീയെ (സാധനത്തെ) സ്വ ന്തം വീട്ടില്‍ നിന്നു മാറ്റി, രാജഭടന്മാരുടെ കാവലില്‍ സുരക്ഷിതമായ ഒരിടത്തു പാര്‍പ്പിക്കും. 'അഞ്ചാംപുര' എന്നറിയപ്പെടുന്ന ഈ സ്ഥലത്തുവെച്ചാണ് കുറ്റവിചാരണ.

താത്രിയുടെ കാര്യത്തില്‍ അഞ്ചാം പുരയുടെ പടിപ്പുരതൊട്ട് സുശക്തമായ ബന്തവസ്സിന് കൊച്ചി മഹാരാജാവ് ഏര്‍പ്പാട് ചെയ്തിരുന്നുവത്രെ. വിചാരണയ്ക്കു മുന്‍പുതന്നെ പ്രബലരായ പലരെക്കുറിച്ചും കേട്ടുകേള്‍വി പരന്നിരുന്നതിനാല്‍ താത്രിക്കുട്ടിയെ കൊന്നുകളയാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നതായും ശ്രുതിയുണ്ടായിരുന്നു. ചെമ്മന്തട്ടയില്‍ ദാസീവിചാരം നടന്നതിനു ശേഷം പള്ളിമണ്ണയിലും ഇരിങ്ങാലക്കുടയിലുമായി പിന്നീട് മാറിമാറി വിചാരണകള്‍ നടത്തിയതും കൊലപാതക ഭീഷണികള്‍ മൂലമാണ്.

'അഞ്ചാംപുര'തന്നെയാണ് സ്മാര്‍ത്തവിചാരത്തിന്റെ വിചാരണക്കോടതി. അവിടെ വിചാരണയില്‍ താത്പര്യമുള്ളവരെല്ലാം സന്നിഹിതരായിരിക്കും. സ്മാര്‍ത്തന്‍ പുറത്തുനിന്ന് 'സാധന'ത്തോട് ചോദ്യങ്ങള്‍ ചോദിക്കും. സാധനം കതകിന്റെ മറവില്‍നിന്ന് ദാസിവഴി ഉത്തരം പറയും.

ഇതാണ് വിചാരണരീതി.

വില്യംലോഗന്‍ എഴുതുന്നു:

'സ്മാര്‍ത്തന്റെ വിവരണത്തില്‍ വസ്തുതകളൊന്നും വിട്ടുപോയിട്ടില്ല എന്നുറപ്പു വരുത്തുകയാണ് 'അകക്കോയ്മ'യുടെ ചുമതല. 'അകക്കോയ്മ'യ്ക്ക് സംസാരിക്കാനവകാശമില്ല. സ്മാര്‍ത്തന്റെ വിവരണത്തില്‍ വല്ലതും വിട്ടുപോവുന്ന ഘട്ടത്തില്‍ 'അകക്കോയ്മ' തന്റെ തോളിലിട്ട തോര്‍ത്തുമുണ്ടെടുത്തു നിലത്തുവെക്കും. സ്മാര്‍ത്തന്‍ എന്തോ വിട്ടുപോയിട്ടുണ്ടെന്ന ഓര്‍മപ്പെടുത്തലാണത്. സൂചന കിട്ടുന്ന തോടെ സ്മാര്‍ത്തന്‍ തന്റെ തെറ്റു തിരുത്തുന്നു

ഇങ്ങനെ വിചിത്രമായ രീതികളോടെയാണെങ്കിലും സസൂക്ഷ്മമായി നടക്കുന്ന വിചാരണയില്‍ പ്രതി കുറ്റം സമ്മതിക്കുകയും തന്നോടൊപ്പം കൂട്ടുപ്രതികളായവരെ തെളിവു സഹിതം വിളിച്ചു പറയുകയും ചെയ്താല്‍ പ്രസ്തുത തെളിവുകള്‍ വിശകലനം ചെയ്ത് അപരാധം സ്ഥിരീകരിക്കാന്‍ രാജചാരന്മാര്‍ രഹസ്യാന്വേഷണം നടത്തുന്ന പതിവും ഉണ്ടായിരുന്നു.

കുറിയേടത്തു താത്രിയുടെ കാര്യത്തില്‍ ഇത്തരം രഹസ്യാന്വേഷണങ്ങള്‍ ധാരാളം നടന്നതായ കഥകള്‍ കേട്ടിട്ടുണ്ട്.

താത്രിയുമായി ബന്ധപ്പെട്ട വിരുതന്മാരില്‍ ചിലരെങ്കിലും താത്രി മനസ്സില്‍ക്കണ്ടത് മരക്കൊമ്പത്തുകണ്ടിരുന്നു. നേരിട്ടു പരിചയമില്ലാതിരുന്ന ചില നമ്പൂതിരി പ്രമാണിമാര്‍ താത്രിയോട് കള്ളപ്പേരാണത്രെ പറഞ്ഞിരുന്നത്. പുറക്കോയ്മ നോട്ടീസ് നടത്തിയിട്ടും ആളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന അത്തരം കേസ്സുകള്‍ തെളിയിക്കാന്‍ രാജചാരന്മാര്‍ വേഷപ്രച്ഛന്നരായി നമ്പൂതിരിമാരൊത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം സഞ്ചരിച്ചു. ചില വാരസ്സദ്യകളിലും വൈദികചടങ്ങുകളിലും വെച്ച് ഈ പേരുകള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ പെട്ടെന്ന് ഭാവം പകര്‍ന്നുപോയ ആളുകളെ പിടികൂടി ചോദ്യംചെയ്താണത്രെ ഇത്തരം കള്ളപ്പേരുകാരെ വെളിച്ചത്തു കൊണ്ടുവന്നത്.

പ്രതികളുടെ കൂട്ടത്തില്‍ തന്റെ പേരുകൂടി നേരത്തെ പ്രചാരത്തില്‍ വന്നതുകാരണം, താത്രിവിചാരണയില്‍ കൊച്ചി മഹാരാജാവ് അതീവ നിഷ്‌ക്കര്‍ഷ പാലിച്ചിരുന്നുവെന്നു കേട്ടിട്ടുണ്ട്. ചില കാര്യങ്ങളില്‍ ഉത്തമ ബോധ്യം വരായ്കയാല്‍ മഹാരാജാവ് നേരിട്ടുതന്നെ പ്രച്ഛന്നവേഷത്തില്‍ തെളിവെടുപ്പിന് സന്നിഹിതനായി എന്നുവരെയുണ്ട് കേള്‍വി.

കണ്ടഞ്ചാത നമ്പൂതിരിമാര്‍ ഇങ്ങനെ സ്മാര്‍ത്ത വിചാരത്തിന്റെ രസകരമായ കുറെ കഥകള്‍ പറഞ്ഞു. കണ്ടഞ്ചാതമനയ്ക്ക് കുറിയേടത്തു താത്രി തീര്‍ത്താല്‍തീരാത്ത ശാപവും ദുരിതവുമാണ് സമ്മാനിച്ചത് എന്ന് വിഷാദിച്ചു.

സ്മാര്‍ത്തവിചാരണയ്ക്കു മുന്‍കൈയെടുത്തതിന്റെ പേരില്‍ ഭ്രഷ്ടില്‍ക്കുടുങ്ങിയവരൊക്കെ കണ്ടഞ്ചാത വാസുദേവന്‍നമ്പൂതിരിയെ ശപിച്ചു. പില്‍ക്കാലത്തു നടന്ന പ്രശ്‌നവിചാരങ്ങളില്‍ പോലും 'ലോകാക്രോശദുരിതം' എന്നൊരു മഹാശാപം കണ്ടഞ്ചാതമനയെ ബാധിച്ചിരിക്കുന്നതായി തെളിഞ്ഞുവത്രെ.

'കടവല്ലൂര്‍' അന്യോന്യത്തിലെ വേദപരീക്ഷയില്‍ 'വലിയ കടന്നിരിക്കല്‍' ജയിച്ച മഹാസാത്വികനായ വേദപണ്ഡിതനായിരുന്നു കണ്ടഞ്ചാത വാസുദേവന്‍ നമ്പൂതിരി.

ഒടുവില്‍ താത്രിക്കുട്ടിയെ കുറിയേടത്തില്ലത്തു നിന്ന് പടിയടച്ചു പിണ്ഡം വെക്കുവാനും അദ്ദേഹം തന്നെ നിയുക്തനായി.

'ഇരിക്കപ്പിണ്ഡ'മുരുട്ടി കാക്കകള്‍ക്ക് സമര്‍പിച്ച് മരിച്ചവരുടെ കൂട്ടത്തില്‍ കൂട്ടി, താത്രിക്കുട്ടിയെ പുറത്താക്കുമ്പോള്‍ അവള്‍ തിരിഞ്ഞുനോക്കി വാസുദേവന്‍ നമ്പൂതിരിയോട് പറഞ്ഞുവത്രെ.

'നിക്ക് സന്തോഷായി...അങ്ങയോട് നന്ദി മാത്രേള്ളൂ'.

കൈകൂപ്പി തൊഴുതപ്പോള്‍ താത്രിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് വാസുദേവന്‍ നമ്പൂതിരി കണ്ടു.

വാതില്‍ കൊട്ടിയടച്ച് തിരിഞ്ഞുനോക്കാതെ അദ്ദേഹം നടന്നു.

പിന്നീട് വര്‍ഷങ്ങളോളം താത്രിയുടെ വാക്കുകളും കണ്ണുനീരും വാസുദേവന്‍നമ്പൂതിരിയുടെ സാത്വികഹൃദയത്തെ വേട്ടയാടി. 'ഒന്നും വേണ്ടീരുന്നില്യ' എന്ന് മന്ത്രംപോലെ അദ്ദേഹം പറഞ്ഞുനടന്നിരുന്നുവത്രെ.

ഒടുവില്‍ മനസ്സിന് ഒട്ടും സ്വസ്ഥത കിട്ടാതെയായപ്പോള്‍ അദ്ദേ ഹം കുടുംബസമേതം ചെമ്മന്തട്ടയില്‍ നിന്ന് കോളങ്ങാട്ടുകരയിലേക്ക് താമസം മാറ്റി. വളരെ വര്‍ഷങ്ങളോളം ജീര്‍ണിച്ചുതകര്‍ന്ന കുറിയേടത്ത് മനയ്ക്കു തൊട്ട്, കണ്ടഞ്ചാതമനയും അനാഥമായിക്കിടന്നു.

ദശാബ്ദങ്ങള്‍ കഴിഞ്ഞ് ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും പരമേശ്വരന്‍ നമ്പൂതിരിയുടെയുമൊക്കെ ബാല്യകാലത്താണ് കണ്ടഞ്ചാത കുടുംബം ചെമ്മന്തട്ടയില്‍ തിരിച്ചുവന്നു താമസമാക്കിയത്.
ശങ്കരനാരായണന്‍ നമ്പൂതിരിയുടെ അനുജന്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു:

'ഭ്രഷ്ടായതിനു ശേഷവും താത്രി ഒരിക്കല്‍ കണ്ടഞ്ചാതക്കാരെ കാണാന്‍ കോളങ്ങാട്ടുകരെ വന്നിട്ടുണ്ട്. മുത്തശ്ശിയുടെയും മുത്തശ്ശി നേരിട്ടുകണ്ട കഥ അമ്മതന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.'

ഒരു മധ്യാഹ്നസമയത്തായിരുന്നു. പിച്ചക്കാരിയെപ്പോലെ ഒരു സ്ത്രീ വടക്കുപുറത്തു വന്നുവിളിച്ചു. മുത്തശ്ശിയമ്മ ഇറങ്ങിച്ചെന്നപ്പോള്‍ ശബ്ദം താഴ്ത്തി അവര്‍ പറഞ്ഞു.

'ഞാന്‍ കുറിയേടത്തു താത്രിയാണ്.'

അതു കേട്ടപ്പോഴേയ്ക്കും മുത്തശ്ശിയമ്മ കലശലായി പരിഭ്രമിച്ച് 'നാരായണ, നാരായണ' എന്നുറക്കെ ജപിക്കാന്‍ തുടങ്ങി.

'പേടിക്കേണ്ട, ഞാന്‍ കുറിയേടത്തുകാരെക്കുറിച്ച് ചിലതറിയാന്‍ വന്നതാണ്.' എന്ന് താത്രി കൂസലില്ലാതെ പറഞ്ഞു.

രാമന്‍നമ്പൂതിരിയെക്കുറിച്ചാണ് ചോദിക്കാന്‍ തുടങ്ങിയത്. അപ്പോഴേയ്ക്കും 'എനിക്കൊന്നും കേള്‍ക്കണ്ട. കടന്നുപോയ്‌ക്കോളൂ' എന്നു പറഞ്ഞ് ഉറക്കെ നാമം ജപിച്ചുകൊണ്ട് മുത്തശ്ശിയമ്മ അകത്തുകയറി വാതില്‍ കൊട്ടിയടച്ചു.

കുറിയേടത്തുവളപ്പിന്റെ, വിഷാദമൂകമെന്ന് തോന്നിപ്പിക്കുന്ന ഏകാന്തതയില്‍ നടക്കുമ്പോള്‍ ഞാനാലോചിച്ചു.

കുറിയേടത്തു താത്രി മുത്തശ്ശിയെ കാണാന്‍ വന്ന കഥ സത്യമാ വുമോ? ആണെങ്കില്‍ സ്വന്തം ഭര്‍ത്താവായിരുന്ന രാമന്‍ നമ്പൂതിരിയെക്കുറിച്ച് താത്രി എന്തായിരുന്നു അറിയാനാഗ്രഹിച്ചത്?

വിവാഹത്തിനു മുമ്പുതന്നെ താത്രി കളങ്കപ്പെട്ടിരുന്നതായി തെളിഞ്ഞതുകൊണ്ട് സ്മാര്‍ത്തവിധിയനുസരിച്ച് രാമന്‍ നമ്പൂതിരിയും ഭ്രഷ്ടനായിരുന്നു.

ഒരുപക്ഷേ, ഭ്രഷ്ടിനുശേഷം വീണ്ടും പഴയ ഭര്‍ത്താവിനോടൊ പ്പം തന്നെ ഒരു സ്മൃതി നിയമത്തേയും ഭയപ്പെടാനില്ലാത്ത ശിഷ്ടജീവിതം കഴിച്ചുകൂട്ടാന്‍ താത്രി ആഗ്രഹിച്ചിട്ടുണ്ടാവുമോ? ജീവിതത്തിലൊരിക്കലും സാക്ഷാത്ക്കരിക്കാന്‍ കഴിയാതെ പ്രണയത്തിന്റെ ഏതെങ്കിലും നിഗൂഢമായ ഒരാര്‍ദ്രത രാമന്‍ നമ്പൂതിരിയോട്...

ശങ്കരനാരായണന്‍ നമ്പൂതിരി പറഞ്ഞു:

'വേട്ട നമ്പൂതിരി മഹാപാവമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ജ്യേ ഷ്ഠന്റെ കൈയിലെ വെറും ഒരു പാവ. ജ്യേഷ്ഠനായിരുന്നു സമര്‍ത്ഥന്‍'.

ആ സാമര്‍ത്ഥ്യമാണല്ലോ ജ്യേഷ്ഠന്‍ പരിവേദനം കൊണ്ട് സാ ക്ഷാത്ക്കരിച്ചത്.

ദീനക്കാരന്റെ വികൃതമായ കാമപൂര്‍ത്തി. ആദ്യം സ്വാദുനോക്കി യവന്റെ ഒരിക്കലും തീരാത്ത കൊതി.

അതിനിരയാകുവാന്‍ വിധിവന്ന ഒരു നിര്‍ഭാഗ്യവാനോട്, നേര ത്തെ ഉള്ളിലമര്‍ത്തിവെച്ച ഒരു സഹതാപമോ, കാരുണ്യമോ എങ്കിലും താത്രിക്ക് രാമന്‍ നമ്പൂതിരിയോട്...

'ദാ, നോക്കൂ...ഞാനെന്തേ ഇത്രയ്ക്ക് തെറ്റു ചെയ്‌തേ?'

ഒന്നുമില്ല.

ത്രികാലങ്ങള്‍ നിഴലിക്കുന്ന നീള്‍മിഴി നീട്ടി പാപ്തിക്കുട്ടി തന്റെ നമ്പൂതിരിയെ നോക്കി. ഒരും തെറ്റും ചെയ്തില്ല.

'നന്നേ മോഹിച്ചു'.

താനും കുറെ മോഹിച്ചു. ഇല്ലത്തെ നാലുകെട്ടിനകത്തിരുന്നു മോഹിക്കാവുന്നതു മാത്രമാണെങ്കിലും മോഹിച്ചു.

'ഉറക്കം വരുന്നു'.

പാപ്തിക്കുട്ടി അലസമായി പറഞ്ഞു.

നമ്പൂതിരി ഉറങ്ങട്ടെ. എന്നിട്ടുവേണം താഴെ ചെല്ലാന്‍. കളപ്പുരയില്‍ കാത്തിരിക്കും. കഥകളിക്കാരന്‍. ജഗല്‍പ്രസിദ്ധന്‍'. (ഭ്രഷ്ട്).

കുറിയേടത്തു പറമ്പിലെ പഴയ കുളക്കടവില്‍ ഞാന്‍ നിന്നു.

കുളപ്പുര എന്നേ തകര്‍ന്നടിഞ്ഞു പോയിരിക്കുന്നു. എങ്കിലും ദുര്‍ജ്ഞേയമായ ഏതോ പ്രണയത്തിന്റെ ആഭിചാരസ്മൃതിപോലെ ഇരുളടഞ്ഞു കിടക്കുന്നൂ പായല്‍ മൂടിയ പഴയ കുളം.

ജലമയമായ രതിയുടെ ശ്യാമവിസ്മയം.

ഇവിടേയ്ക്കാണ് ചെമ്മന്തട്ട ശിവക്ഷേത്രത്തില്‍ കഥകളിയ്ക്കു വന്ന സാക്ഷാല്‍ കാവുങ്ങല്‍ ശങ്കരപ്പണിക്കരെ കീചകന്റെ വേഷമഴിക്കാതെത്തന്നെ താത്രി ക്ഷണിച്ചുവരുത്തിയത്.

ചുട്ടിമായ്ക്കാതെ, മെയ്‌ക്കോപ്പഴിക്കാതെ വിസ്മയകരമായൊരു കൂടിയാട്ടം.

'കാവുങ്ങലാശാനണിയറ പൂകുവാന്‍

ഭാവിയ്‌ക്കെ, ആരിത് പെണ്ണൊരുത്തി?

അന്നനടയില്‍ പതിഞ്ഞാടും കൂജനം.

ചെന്നിയോളം നീളും ചുണ്ടനക്കം

വെള്ളോട്ടു കിണ്ടിയില്‍ കാച്ചിയ പാലുമായ്

കുഞ്ഞാത്തോലങ്ങയെ കാത്തിരിപ്പൂ'

ചൂണ്ടുവിരല്‍ നീണ്ടു, 'തേന്മാവിനപ്പുറം

ഉണ്ട് കുളവും കുളിപ്പുരയും'.

ചെല്ലണം വേഷമഴിക്കാതെ; ഇവ്വണ്ണം

ചൊല്ലി അയയ്ക്കുവാന്‍ വന്നതാണേ.'

(ഒരു കൂടിയാട്ടത്തിന്റെ കഥ)

കാവുങ്ങല്‍ ശങ്കരപ്പണിക്കരോട് കുറിയേടത്തു താത്രിക്കു തോന്നിയ വികാരം പ്രണയമായിരുന്നു എന്ന് ചിലരെങ്കിലും പില്‍ക്കാലത്ത് വിലയിരുത്തിയിട്ടുണ്ട്. കാമസ്വരൂപിണിയെന്നു ചരിത്രത്തില്‍ കേള്‍വിപ്പെട്ടവളുടെ പ്രണയാര്‍ദ്രമായ പെണ്‍മുഖം തേടിപ്പോയ മനുഷ്യസ്‌നേഹികളായിരുന്നു അവര്‍.

കുട്ടിക്കാലം തൊട്ടേ കഥകളി കണ്ടും 'ആട്ടപ്രകാരം' അറിഞ്ഞാസ്വദിച്ചും വളര്‍ന്ന ഒരുത്തമ സഹൃദയയായിരുന്നു താത്രി എന്നു കേട്ടിട്ടുണ്ട്. കുറേക്കാലം കര്‍ണ്ണാടകസംഗീതവും കഥകളിസംഗീതവും അഭ്യസിക്കുകയും ചെയ്തിരുന്നു. ആറ്റൂരൊരില്ലത്തു ചെന്ന് ഒരു രാത്രി മുഴുവന്‍ താത്രി കഥകളിപ്പദം പാടിവെളുപ്പിച്ച കഥ കേട്ടുകേള്‍വികളിലെ ഒരു വിസ്മയമാണ്.

'ഏഴുരാവൊപ്പം കഥകളി കണ്ടിട്ടും ഏണാക്ഷി എട്ടിനും കാത്തിരുന്നു' എന്ന മട്ടില്‍ ആഴമേറിയ ഒരു കമ്പമായിരുന്നു അത്.

കഥകളിയോടുള്ള ഈ ഗാഢമായ പ്രണയം മാത്രമായിരുന്നു വോ താത്രിക്ക് കാവുങ്ങലാശാനോട്?

ശങ്കരപ്പണിക്കരെ കുട്ടിക്കാലം മുതല്‌ക്കെ താത്രിക്കു പരിചയമുണ്ട്. കാവുങ്ങല്‍ക്കളരിയുടെ ആസ്ഥാനമായ തിച്ചൂരില്‍നിന്ന്, കഥകളിപ്പെട്ടികളേന്തി ദേശമംഗലത്തേക്കും കൂടല്ലൂര്‍ക്കും പോയിരുന്ന ശങ്കരപ്പണിക്കരും സംഘവും കല്പകശ്ശേരിപ്പടിക്കലൂടെയാണ് എന്നും കടന്നുപോയത്.

കളരിയില്‍ ചവിട്ടിയുഴിഞ്ഞ് ദൃഢപ്പെടുത്തിയ കാവുങ്ങല്‍ ശങ്കര പ്പണിക്കരുടെ ലക്ഷണമൊത്ത പുരുഷശരീരം താത്രിയെ മോഹിപ്പിച്ചി രുന്നുവോ?

1968-ല്‍ എഴുതിയ 'സര്‍പ്പം' എന്ന കഥയില്‍ എം. ഗോവിന്ദന്‍ ഇങ്ങനെ വിചാരിക്കുന്നു:

'ആരെയായിരുന്നു അവള്‍ക്കാവശ്യം? കീചകനേയോ ആ വേ ഷം കെട്ടിയ ശങ്കരപ്പണിക്കരേയോ?'

കീചകന്‍ ചൊല്ലാര്‍ന്ന ചൊടിയിലും വല്ലായ്മയിലുമാടിയ വിടന്‍ അവളില്‍ ചൂടുള്ള കാമവികാരങ്ങളുണര്‍ത്തി. അല്ലായ്കില്‍ ചുട്ടിയും ചട്ടയുമഴിക്കാതെ ചെല്ലണമേ എന്നവള്‍ പ്രാര്‍ത്ഥിക്കില്ലായിരുന്നു. കോപ്പിലും തേപ്പിലും അവള്‍ക്കെന്തിന് കമ്പം?

മനുഷ്യനല്ല കലയാണവളില്‍ കാമമുണര്‍ത്തിയത്.'

ഇവിടെ പ്രണയം അസാധുവാകുന്നു.

ലോകപ്രസിദ്ധമായ, കാവുങ്ങല്‍പ്പണിക്കരുടെ കീചകവേഷ ത്തെ വിലയിരുത്തിക്കൊണ്ട്, 'കീചകവേഷത്തിന്റെ സൗഭാഗ്യവും തന്മയത്വവും ഇത്രത്തോളം സാക്ഷാത്ക്കരിച്ച വേറൊരു നടനില്ല' എന്ന് കെ.പി.എസ്. മേനോന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അപ്പോള്‍ നമുക്കൊന്നുറപ്പിക്കാം.

സൈരന്ധ്രിക്കു മുന്‍പില്‍ സംഭോഗശൃംഗാരപ്രണയവുമായി പകര്‍ന്നാടിനിന്ന ആ കീചകപ്പണിക്കര്‍ തന്നെയാവും താത്രിയെ മോഹിപ്പിച്ചിട്ടുണ്ടാവുക.

ഈ പകര്‍ന്നാട്ടത്തിലെ കലയും കാമവും കാമനയും പിന്നെയും നമ്മുടെ മികച്ച എഴുത്തുകാരും കലാകാരന്മാരും സര്‍ഗാത്മകമായി വ്യാഖ്യാനിച്ചിട്ടുണ്ട്.

'പരിണയം' എന്ന ചലച്ചിത്രകഥയില്‍ എം.ടി.വാസുദേവന്‍ നായര്‍ സാക്ഷാത്ക്കരിച്ചിട്ടുള്ളത് ഈ പകര്‍ന്നാട്ടത്തിന്റെ അത്യന്തം സൗന്ദര്യാത്മകമായ അതീന്ദ്രിയാനുഭവമാണ്.

'പ്രസവിച്ചാല്‍ എന്റെ കുട്ടി ശ്രീകൃഷ്ണന്റേതോ അര്‍ജുനന്റേ തോ ആണെന്നു ഞാന്‍ പറഞ്ഞോളാം' എന്ന് സംതൃപ്തിപ്പെടുന്ന നായിക നില്ക്കുന്നത് പകര്‍ന്നാട്ടത്തിന്റെ ഏതോ അതീതജന്മങ്ങളിലാണ്. അവള്‍ ചെന്നു പുണരുന്ന 'പ്രാണശരീര'(ഇീാെശര യീറ്യ)മാവട്ടെ കലയുടെ കാലാതീതമായ ചൈതന്യവുമാകുന്നു.

ഇവിടെ നേരിട്ട് താത്രിയുടെ കഥയിലല്ലെങ്കിലും എം.ടി. സഫലീ കരിക്കുന്നത് കേവല കാമമല്ല; മറിച്ച് കാമത്തില്‍നിന്ന് ഉല്‍ഭൂതമാകുന്ന ഉത്കൃഷ്ടവും കാലാതിവര്‍ത്തിയുമാണ് പ്രണയമെന്നാണ്.

'മാറാട്ടത്തില്‍; കൊന്നത് കീചകനെയോ കേളുവിനെയോ എന്ന ദ്വന്ദ്വാത്മക സമസ്യയ്ക്കു മുന്‍പില്‍ പ്രേക്ഷകരെ നിര്‍ത്തിക്കൊണ്ട് ജി.അരവിന്ദന്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതും ഇതേ പകര്‍ന്നാട്ടമാണ്.

ഭൂമി വിട്ടുയര്‍ന്നുപോയ ഏതോ ഗന്ധര്‍വയാമത്തിന്റെ സ്വയം പൂര്‍ണനിര്‍വൃതിക്കുശേഷം പിറ്റേന്നു രാവിലെ കുളപ്പടവില്‍ കേവല മനുഷ്യസ്ത്രീയായി താത്രി ഇരിക്കുന്നത് എം.ഗോവിന്ദന്‍ ഇങ്ങനെ വരച്ചുവെച്ചിട്ടുണ്ട്:

'നിര്‍ന്നിമേഷയായ് താത്രിയിരിക്കുന്നു,

നിര്‍വൃതിയാര്‍ന്നും നിറം പകര്‍ന്നും.

മാറിലും തന്‍ മുഖതാരിലും മുദ്രകള്‍

മാരിവില്ലോലും മുകില്‍ കണക്കെ,

നീട്ടിവരച്ച കുറി വേര്‍പ്പില്‍ മാഞ്ഞിടും

അഭ്രത്തരികള്‍ പതിഞ്ഞുമിന്നി

കണ്ടു കഥകളി, കൊണ്ടു കഥകളി

രണ്ടുമകത്തും പുറത്തുമൊപ്പം.

കല്ലിന്‍പടവില്‍, ഞെരിയാണി വെള്ളത്തില്‍

ഉള്ളിലെയോര്‍മയും ഓളമാക്കി,

കണ്ണുനീര്‍ പോലുള്ള തണ്ണീരില്‍ തന്‍ മുഖ-

ക്കണ്ണാടി,-ഒട്ടു കുനിഞ്ഞുനോക്കി

അന്യോന്യം താനും തന്‍ഛായയും; ഇന്നോളം

ഒന്നിച്ചിണങ്ങി വളര്‍ന്നുവന്നോര്‍

പുത്തരിയായിതാ കണ്ടെന്ന നാട്യത്തില്‍

കുത്തിരിക്കുന്നതെന്തു കൂത്ത്!

കൈവിരല്‍ത്തുമ്പാല്‍ത്തുടയ്ക്കുന്നു തന്‍ബിംബം

ചിന്നി, അതൊന്നാകും കാഴ്ചകാണ്മൂ.

തന്നെ നിഷേധിച്ചും നിര്‍മിക്കുമീവിദ്യ

എന്നു മുതല്ക്കു നീയഭ്യസിച്ചൂ?' (ഒരു കൂടിയാട്ടത്തിന്റെ കഥ)

കുറിയേടത്തു താത്രിയെ സംബന്ധിച്ച് ഈ നിരീക്ഷണം തീര്‍ ത്തും ശരിയാണ്.

'തന്നെ നിഷേധിച്ചും തന്നെ നിര്‍മിക്കുക'യായിരുന്നു താത്രി.

സ്വന്തം വിഗ്രഹം ഉടച്ചുതകര്‍ത്ത് പുതിയൊരു താത്രിക്കുട്ടിയെ ഉരുക്കിവാര്‍ക്കുവാന്‍.

വരുംകാലത്തിനുവേണ്ടിയുള്ള ഒരുണര്‍വിന്റെ വിഗ്രഹമാവണം അത് എന്നവള്‍ മോഹിച്ചു.

അതിനവള്‍ കൊടുക്കേണ്ടിവന്നത് ഒരു ജന്മത്തിന്റെ മുഴുവന്‍ വിലയാണ്.


(താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം എന്ന പുസ്തകത്തില്‍ നിന്ന്)