2019, ജനുവരി 24, വ്യാഴാഴ്‌ച

ക്ഷേത്രരഹസ്യം

ക്ഷേത്രരഹസ്യം
===========================

ക്ഷേത്രമതിലകം മുഴുവൻ ദേവശരീരമാണെന്ന  വസ്തുത പലർക്കുമറിയില്ല.
"പ്രാസാദോ ഽർച്ചാ ച വിശ്വേശിതു രഥ വപുഷി  
സ്ഥൂലസൂക്ഷ്മേ യതോഽതോഽ-  
ത്രാധാരാധേയഭാവാ ദിതരതരഭവോഽ- 
നൃത്ര ചാഭ്യേതി ദോഷഃ "
(തന്ത്രസമുച്ചയം)   
പ്രസാദവും അർച്ചയും ക്ഷേത്രവസ്തുസമുച്ചയവും ബിംബവും, ദേവന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളാണ്. പുറമതിലടക്കമുള്ള ക്ഷേതപ്രാസാദങ്ങൾ ദേവന്റെ സ്ഥൂലശരീരം , ശ്രീലകത്തെ ബിംബം  സൂക്ഷ്മശരീരം, ഇവയിൽ ഏതെങ്കിലും ഒന്നിൽ  ദോഷം - അശുദ്ധി അഥവാ ഹാനി, സംഭവിച്ചാൽ അതിന്റെ കേട്‌ മറ്റേതിനെയും ബാധിക്കും. മതിലകത്തെവിടെയും വൃത്തികേട് വന്നാൽ അതു ബിംബത്തിൽ മാലിന്യം പറ്റിയതിനു തുല്യമാണ്. ബിംബത്തിൽ കേടുവന്നാൽ പ്രാസാദാദികളിലും ദോഷപരിഹാരം ചെയ്യണം.   
തികച്ചും മനുഷ്യത്വത്വേനയാണ് ദേവപ്രതിഷ്ഠ ചെയ്യുന്നത്. മനുഷ്യർക്ക് ശരീരത്തിനും ക്ഷീണം തട്ടിയാൽ മനസ്സിനും ക്ഷീണം ബാധിക്കുന്നതും, മനസ്സു ക്ഷീണിച്ചാൽ ശരീരം  അവശമാകുന്നതും നമുക്കൊന്നും അനുഭവമുള്ളതല്ലേ?
തപ്താജ്യഘടയോരിവ" എന്നാണ് ഈ അവസ്ഥയെ ആയുർവ്വേദശാസ്ത്രം  വിവരിക്കുന്നത്. ചുട്ടപഴുത്ത പാത്രത്തിലേക്ക് തണുത്തുറച്ച നെയ്യൊഴിച്ചാൽ നെയ്യുരുക്കുന്നു.  തിളച്ച നെയ്യ് തണുത്തുറച്ച പാത്രത്തിലേക്ക് ഒഴിച്ചാൽ പാത്രവും ചൂടാകുന്നു. ശരീരത്തിനും മനസ്സിനുമുള്ള  ആധാരധേയഭാവം, ക്ഷേത്രവസ്തുസമുച്ചയത്തിനും  ബിംബത്തിനും തമ്മിലുണ്ട്. ഈ വസ്തുത  എത്ര ഊന്നിപ്പറഞ്ഞാലും അധികമാവില്ല.  തേവരുടെ ഇരിപ്പ് ശ്രീലകത്താണല്ലോ എന്നാണെല്ലാവരുടെയും ധാരണ. അങ്ങനെ ധരിച്ചാൽ പോര. അമ്പലം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് ദേവസാന്നിദ്ധ്യം. അകത്തേക്ക് നീങ്ങും  തോറും അശുദ്ധിക്ക് ഗൗരവം കൂടുമെന്നത് ശരിയാണ്.  മതിലിന്മേലോ ഗോപുരത്തറയിലോ അശുചിത്വം വന്നാലും അതു  ദേവചൈതന്യഹാനികൾ തന്നെയാണ് ആരും അതിനിടവരുത്തരുത്.
മതിലകത്തുകൂടെ ചെരിപ്പിട്ടു നടന്ന് നാലമ്പലത്തിന്റെ വാതിക്കൽ ഊരിവെച്ച് അകത്തു കടക്കുന്ന പതിവ്  പലയിടത്തും കാണാം.  തികച്ചും തെറ്റാണീ നടപടി. പാദരക്ഷ മതില്ക്കുപുറത്തെ വെക്കാവൂ.  ഗോപുരദ്വാരത്തിൽ പ്രവേശിച്ചാൽ പ്രതിഷ്ഠാമൂർത്തിയുടെ ശരീരത്തിൽ പ്രവേശിച്ചുവെന്നാണ് ധാരണ എല്ലാവർക്കും ഉണ്ടാവുക തന്നെ വേണം. ക്ഷേത്രദർശനത്തിനല്ലാതെ മറ്റൊരാവിശ്യത്തിനും  ക്ഷേത്രോപജീവികളല്ലാതെ മറ്റാരും ഒരു കാരണവശാലും ക്ഷേത്രത്തിൽ കടക്കരുത്. ചെരുപ്പിന്റെ കാര്യം മാത്രം മനസ്സിലിരുത്തിയാൽ പോര. ഗോപുരത്തറയിലിരുന്ന് കൂട്ടുക്കാരോട് സൊറപറഞ്ഞു പുകവലിച്ചിരിക്കുന്ന പലരേയും കാണം.  ബീഡി - സിഗറ്റുകുറ്റികൾ എല്ലാ മതിലകത്തൂം  കണ്ടുവരുന്നത്. പ്രാകാരാന്തർഭാഗം മുഴുവൻ ദേവശരീരമാണെന്ന വസ്തുത ആരും ധരിക്കാത്തതു കൊണ്ടല്ലേ? തുപ്പുന്നതും ഏതു തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും. ഇക്കൂട്ടത്തിൽപ്പെടും. തീർത്ഥം സേവിക്കുമ്പോൾ തുളസിയില അറിയാതെ  വായിൽപ്പെട്ടത് തിരുമുറ്റത്തു തന്നെ തുപ്പിയ കഥകളുമുണ്ട്. ഇലക്കഷ്ണത്തിൽ പ്രസാദവും പൂവും ത്രിമധുരവും ശാന്തിക്കാരൻ തന്നാൽ ആവിശ്യം കഴിഞ്ഞാൽ ഇല പരിസരബോധമില്ലാതെ വലിച്ചെറിയുന്നവരേയും  കാണാം. അനാവശ്യവസ്തുക്കളൊന്നും  തന്നെ മതിലകത്തൊരിടത്തും ഇട്ടു കൂടാ മതില്ക്കുപുറത്തുകൊണ്ടുപോയിക്കളയണം . നിവേദിച്ചതെന്തും സേവിക്കുമ്പോൾ, തലയുയർത്തിമലർത്തിപ്പിടിച്ച് വായനല്ലവണ്ണം തുറന്ന് , കൈ ചുണ്ടിൽ പോലും സ്പർശിക്കാൻ ഇടവരാതെ ,  വായിലേയ്ക്കിടാനേ പാടുള്ളു.  ത്രിമധുരം നാം കുട്ടികൾക്കു സേവിക്കാൻ  കൊടുക്കുമ്പോൾ പ്രത്യേകിച്ചും മനസ്സിരുത്തണം.   സ്ഥലശുദ്ധിക്കു മാത്രമല്ല ഈ മനസ്സിലിരുത്തലിന്റെ ഗുണം. കുട്ടികൾക്കതൊരു സാധനാപാഠമായിത്തീരുന്നു.  കുട്ടിക്കാലം മുതല്ക്കേ അമ്മമാർ കുട്ടികാളേയും കൊണ്ടമ്പലത്തിൽ വന്ന് നടക്കൽ കൈകൂപ്പാൻ മാത്രം പഠിപ്പിച്ചാൽ  പോരാ; അമ്പലത്തിനകത്തെ പെരുമാറ്റചട്ടങ്ങൾ അവർക്ക് കുട്ടിക്കലത്തു തന്നെ മനസ്സിലാവണം. ഒതുങ്ങി നടക്കാനും വഴി മാറാനും അവർക്ക് പരിശീലനം സിദ്ധിക്കണം. "ചൊട്ടയിലെ ശീലം ചുടലവരെ" എന്നാല്ലോ ചൊല്ല്.  ക്ഷേത്രപരിസരങ്ങളിൽ അനാവശ്യമായ വർത്തമാനം ഒഴിവാക്കലും പരമപ്രധാനം തന്നെ. ഇക്കാര്യത്തിൽ ക്ഷേത്രോപജീവികളുടെ  ശുഷ്കാന്തിയും ഉണ്ടാവേണ്ടിയിരിക്കുന്നു  "നിശ്ശബ്ദത പാലിക്കുക" എന്നെഴുതിയ ഫലകങ്ങൾ അങ്ങിങ്ങായി  സ്ഥാപിക്കണമെന്നുപോലും തോന്നിപ്പോകുന്നു. 
ക്ഷേത്രവും മനുഷ്യശരീരവും :-
"ഇദം  ശരീരം കൗന്തേയ! ക്ഷേത്രമിത്യഭിധീയതേ" 
എന്ന ഭഗവൽഗീതാവക്യം സുപ്രസിദ്ധമാണ് പരമാത്മാചൈതന്യവും ജീവാത്മാചൈതന്യവും  കുടിക്കൊള്ളുന്ന അമ്പലം തന്നെയാണല്ലോ മനുഷ്യശരീരം.   ക്ഷേത്രവാസ്തുസമുച്ചയത്തിന് രൂപകല്പനചെയ്തീട്ടുള്ളത് യോഗശാസ്ത്രപരമായ മനുഷ്യശരീരഘടനയുടെ തനിപ്പകർപ്പായിട്ടുതന്നെയാണ്. മനുഷ്യശരീരത്തെ (കൈയ്യും  കാലും ഒഴിവാക്കി)  ലംബമായി ആറു തട്ടുകളായും തിരശ്ചീനമായി അഞ്ചു വിഭഗങ്ങളായും യോഗീശ്വരന്മാർ തിരിച്ചു പറഞ്ഞിരിക്കുന്നു.
ഷഡ്ച്ചക്രങ്ങൾ
1, മൂലാധാരം
2, സ്വാധിഷ്ഠാനം
3,  മണിപൂരകം
4, അനാഹതം
5, വിശുദ്ധി
6, ആജ്ഞ
എന്നീ ഷഡ്ച്ചക്രങ്ങളയാണ് ലംബതലത്തിൽ ശരീരത്തെ ഭാഗിക്കുന്നത്.  ഗുദലിംഗമദ്ധ്യത്തിലാണ് മൂലാധാരം. സുഷ്മനാനാഡി സുസുക്ഷ്മം പരിശോധിച്ചാൽ കെട്ടുപിണഞ്ഞ നാഡീവ്യൂഹങ്ങളുടെ രൂപത്തിൽ ഈ ആറു സ്ഥാനങ്ങളും വേർതിരിച്ചുകാണാമെന്ന് ആധുനികശരീരശാസ്ത്രത്തിൽ അറിവുള്ളർ സമ്മതിക്കുന്നു. ഇവയ്ക്കു സമാനമായിട്ടാണ് മുമ്പുപറഞ്ഞ ഷഡാധാരചക്രങ്ങൾ  പ്രതിഷ്ഠാസ്ഥാനത്തിനു ചുവടെ ആഴത്തിലൊരു കുഴികുഴിച്ച് അതിൽ  ചുവട്ടിൽ നിന്ന് മുകളിലോട്ടായി 
1, ആധാരശില
2, നിധികുംഭം
3, പത്മം
4, കൂർമ്മം
5, യോഗനാളം
6, നപുംസകശില
എന്നിവ താന്ത്രിക കർമ്മങ്ങളോടെ സ്ഥാപിച്ചുറപിച്ച ശേഷം മാത്രമേ അമ്പലം പണി  തുടങ്ങുന്നുള്ളു.  അതുകൊണ്ട് ക്ഷേത്ര നിർമ്മാണാരംഭഘട്ടത്തിലല്ലാതെ , പിന്നാടൊരിക്കലും ഷഡാധാരങ്ങൾ കാണാം കഴിയില്ല. 
പഞ്ചപ്രകാരങ്ങൾ
1, മര്യാദ (പുറമതിൽ)
2, ബാഹ്യഹാര (പ്രദക്ഷിണ വഴി)
3, മദ്ധ്യഹാര ( വിളക്കു മാടത്തിലെ ദീപനാളങ്ങളെ സാങ്കല്പികമായിട്ടു കൂട്ടിച്ചേർക്കുന്ന രേഖ )
4, അന്തഹാര (നാലമ്പലത്തിന്റെ ഉള്ള് അഥവാ തിരുമുറ്റത്തിന്റെ ബാഹ്യാതിർത്തി)
5, അന്തർമ്മണ്ഡലം ( അകത്തെ ബലിവട്ടം ) എന്നീ പഞ്ചപ്രകാരങ്ങൾ, 
പഞ്ചകോശങ്ങൾ
1, അന്നമയകോശം
2, പ്രാണമയകോശം
3, മനോമയകോശം
4, വിജ്ഞാനമയകോശം
5,  ആനന്ദമായകോശം
എന്നീ മനുഷ്യശരീരപഞ്ചകോശങ്ങളെ അക്ഷരാർത്ഥത്തിൽത്തന്നെ പ്രതിനിധാനം ചെയ്യുന്നു.  മനുഷ്യമൂർദ്ധാവിൽ സഹസ്രാരപത്മ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മചൈതന്യത്തിന്റെ സ്ഥാനത്താണ് മൂർത്തി പ്രതിഷ്ഠ നടത്തുന്നത്. മനുഷ്യനിൽ ജീവാത്മാവ് മൂലാധാരത്തിൽ ഏറ്റവും ചുവട്ടിൽ ആണെങ്കിലും, ക്ഷേത്രത്തിൽ  ദേവന്റെ സുക്ഷ്മാശരീരസ്ഥാനത്തുള്ള ബിംബം  പ്രതിഷ്ഠിക്കുന്നതു പരമാത്മാ ചൈതന്യസ്ഥാനത്താണെന്ന വസ്തുത ദേവന്റെ ഈശ്വരത്വത്തെ  സാധൂകരിക്കുന്നു. അന്നമയകോശമാകുന്ന മനുഷ്യബാഹ്യശരീരത്തിനു സമാനം തന്നെയാണ്  മതില്ക്കകമെന്ന വസ്തുത മനസ്സിലാകുമ്പോൾ, ആർക്കാണു മതില്ക്കകം  മലിനമാക്കുവാൻ  മനസ്സു വരിക?