2019, ജനുവരി 28, തിങ്കളാഴ്‌ച

പത്ത്‌ ഊണുനിയമങ്ങൾ



പത്ത്‌ ഊണുനിയമങ്ങൾ

1. ചൂടോടെ ഉണ്ണണം -

ചൂടുചോറിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു. ഉണ്ടത്‌ ശരിയായി ദഹിക്കുകയും ചെയ്യുന്നു. വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു. ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു. അതുകൊണ്ട്‌ ചൂടോടെ ഉണ്ണണം.

2. മയമുളളതുണ്ണണം -

മയമുളളതിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ നില നിർത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു. കണ്ണ്‌ മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു. ശരീരബലം വർദ്ധിപ്പിക്കുന്നു. ദേഹത്തിന്‌ സ്വാഭാവികമായ കാന്തിയുണർത്തുന്നു. അതിനാൽ മയമുളളതുണ്ണണം.

3. അളവറിഞ്ഞുണ്ണണം -

അളവറിഞ്ഞ്‌ ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ തുലനാവസ്‌ഥ തകരാറിലാവാതെ ആയുസ്സ്‌ വർദ്ധിപ്പിക്കുന്നു. നീരുംചണ്ടിയും വേർതിരിഞ്ഞ്‌ വേണ്ടാത്തത്‌ പുറത്തുപോകുന്നു. വയറിലെ തീയ്യ്‌കെടാതെ കാക്കുന്നു. അതിനാൽ അളവറിഞ്ഞുണ്ണണം.

4. ദഹിച്ചശേഷമുണ്ണണം -

ആദ്യംകഴിച്ചത്‌ ശരിയായി ദഹിക്കുംമുമ്പ്‌ വീണ്ടുമുണ്ടാൽ പലമട്ട്‌ പാകംവന്ന നീരുകൾകൂടിക്കലർന്ന്‌ ശരീരത്തിന്റെ സുസ്‌ഥിതി അവതാളമാകും. മറിച്ചായാലോ, വാതം തുടങ്ങിയദോഷങ്ങൾ തുല്യാവസ്‌ഥയിലെത്തി ശരീരം നിലനിർത്തും. ശരിയായവിശപ്പുണ്ടാകും. കഴിച്ചത്‌ വേണ്ടപോലെ ദഹിക്കും. ആയുസ്സ്‌ പാലിക്കപ്പെടും. അതിനാൽ ദഹിച്ചശേഷമുണ്ണണം.

5. വിരുദ്ധമാവാത്തതുണ്ണണം -

 കഴിക്കുന്ന സാധനങ്ങൾതമ്മിൽ ഒന്നിനൊന്ന്‌ വൈരുദ്ധ്യമുണ്ടാവരുത്‌. പരസ്പരം ചേർന്നുപോകുന്നവയാകണമെന്നർത്‌ഥം. വിരുദ്ധങ്ങളായവ ശരീരത്തിൽ വിഷാംശമുണ്ടാക്കും. ശരീരസ്‌ഥിതി അപകടത്തിലാവും. ഉദാഹരണത്തിന്‌ പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്‌. ചൂടുചോറിൽ തൈരു ചേർക്കരുത്‌.

6. സുഖമായിരുന്നുണ്ണണം -

മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത്‌ പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാൽ വകയ്‌ക്കുകൊളളില്ല. അതിനാൽ സുഖമായിരുന്നുണ്ണാം.

7. തിടുക്കത്തിലുണ്ണരുത്‌

 വേഗംകൂടിയാൽ ചോറുവഴിമാറും. ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയറിയുകയേയില്ല. ദോഷവുമറിയില്ല. അതിനാൽ അതിവേഗംപാടില്ല.

8. തീരെപ്പതുക്കെയുണ്ണരുത്‌ -

 ഏറെപ്പതിഞ്ഞമട്ടായാൽ വയറുനിറയുന്നതറിയില്ല. അധികമുണ്ടുപോകും. കിണ്ണത്തിലെ ചോറ്‌ ഇരുന്നാറും. ദഹനംക്രമം വിട്ടാവും. അതിനാൽ ഊണ്‌ തീരെവേഗതയില്ലാതെയും ആവരുത്‌.

9. മിണ്ടിയും ചിരിച്ചും ഉണ്ണരുത്‌ -

 ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനം മറ്റൊന്നിലായാൽ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങൾ എല്ലാമുണ്ടാകും. അതിനാൽ ഉണ്ണുമ്പോൾ മിണ്ടാതെയും ചിരിക്കാതെയും ഉണ്ണണം.

10. അവനവനെഅറിഞ്ഞുണ്ണണം -

 ഊണിനുളളതിൽ ഇതെനിക്കുനന്ന്‌ ഇതാപത്ത്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ വേണ്ടതെന്നുളളതേ ഉണ്ണാവൂ.