2018, ജൂലൈ 26, വ്യാഴാഴ്‌ച

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ഉള്ള ശ്രീ മാങ്ങോട്ട് ഭഗവതി ക്ഷേത്രം



ശ്രീ മാങ്ങോട്ട് ഭഗവതി ക്ഷേത്രം
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ഉള്ള തരൂർ പഞ്ചായത്തിലെ അത്തിപ്പൊറ്റ എന്ന ഗ്രാമത്തിലാണ് മാങ്ങോട്ട്കാവ് സ്ഥിതി ചെയ്യുന്നത്. ഉഗ്രഭാവത്തിലുള്ള ദേവിയാണ് പ്രതിഷ്ഠ. ഗായത്രി നദി മുതൽ ചൂലന്നൂർ വരെയുള്ള ഭൂവിഭാഗമാണ് മാങ്ങോട്ട് ഭഗവതിയുടെ തട്ടകം.നെയ്ത്തുകാരുടേയും കൃഷിക്കാരുടേയും ഗ്രാമമായിരുന്നു അത്തിപൊറ്റ. നെല്ല്, നേന്ത്രവാഴ, പച്ചക്കറി, തെങ്ങ് എന്നിവയായിരുന്നു പ്രധാന കൃഷികൾ.
നെയ്ത്തുകാരനായ കുട്ടൻ( ഉണ്ണി) വടക്ക് ദേശത്തെ ഒരു ഉത്സവപറമ്പിൽ തുണി കച്ചവടത്തിനായി പോയതായിരുന്നു.എഴുന്നള്ളത്തിനു കൊണ്ട് പോകുന്ന ദേവി വിഗ്രഹത്തെ കണ്ട കുട്ടൻ മനസ്സിൽ “എന്റെ കൂടെ വരുന്നോ” എന്ന് ചോദിച്ചുവത്രെ. അപ്പോൾ ഒരു ചുഴലിക്കാറ്റ് ഉണ്ടാകുകയും ദേവിക്ക് ചാർത്തിയിരുന്ന വസ്ത്രം ആ കാറ്റിൽ പറന്ന്പൊകുകയും ചെയ്തു. കുട്ടൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന പട്ട് വസ്ത്രം വിഗ്രഹത്തിലേക്ക് എറിഞ്ഞുവെന്നും ആ വസ്ത്രം വിഗ്രഹത്തിൽ ധരിക്കപ്പെട്ടുവെന്നും ചരിത്രം.
പിറ്റേന്ന് ഉത്സവം കഴിഞ്ഞ് കുട്ടൻ ഗ്രാമത്തിലേക്ക് മടങ്ങി. കുട്ടൻ ഒരു ഓലക്കുടയും ചൂടിയാണ് ഗ്രാമത്തിൽ എത്തിയത്. ക്ഷീണിതനായ കുട്ടൻ,ഓലക്കുട നിലത്ത് കുത്തി നിറുത്തി അതിനടുത്ത് കിടന്ന് ഉറങ്ങി.പിറ്റേന്ന് രാവിലെ എത്ര ശ്രമിച്ചിട്ടും നിലത്ത് കുത്തി വെച്ചിരുന്ന കുട എടുക്കാൻ കഴിയാതെ വന്നു.വിവരം അറിഞ്ഞെത്തിയ ഗ്രാമജ്യോത്സ്യൻ, ആ കുടയിൽ ദേവി നിലയുറപ്പിച്ചിരിക്കുന്നു എന്നും അനുയോജ്യമായ ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ കുടിയിരുത്തണം എന്നും ഉപദേശിച്ചു. ജ്യോത്സ്യൻ തന്റെ കയ്യിലുള്ള ദണ്ഡ് ദൂരേയ്ക്ക് എറിയുകയും അത് ചെന്ന് വീണ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ആ ദണ്ഡ് വീണ സ്ഥലത്താണത്രെ ഇപ്പോഴത്തെ ക്ഷേത്രം നിലകൊള്ളുന്നത്. കുട വെച്ച സ്ഥലം ഉണ്ണിയിരുത്തിയ മൊക്ക് എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ നിന്നാണ് വേല എഴുന്നള്ളത്ത് തുടങ്ങുന്നത്.
വടക്കേ നടയിൽ,ക്ഷേത്രപാലകനായി മൂക്കൻ ചാത്തനെയും കുടിയിരുത്തിയിട്ടുണ്ട്.
കാലക്രമത്തിൽ ക്ഷേത്രം വിപുലീകരിക്കുകയും ഇപ്പോൾ കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിൽലൊന്നായി തീരുകയും ചെയ്തിരിക്കുന്നു.
മേടമാസത്തിൽ വിഷു കഴിഞ്ഞ് വരുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് മാങ്ങോട്ട് കാവിലെ വേല മഹോത്സവം. നാനാ ദേശങ്ങളിൽ വസിക്കുന്ന അത്തിപൊറ്റ നിവാസികൾ വേല മഹോത്സവത്തിൽ പങ്കെടുക്കാൻ ജന്മനാട്ടിൽ എത്തിച്ചേരും. ഒന്നാമത്തെ ഞായറാഴ്ച കോടിക്കൂറയിട്ടാൽ പിറ്റേന്ന് മുതൽ ഏഴു ദിവസം തോൽ‌പ്പാവ കൂത്ത് ഉണ്ടാകും. കമ്പരാമായണമാണ് കൂത്ത് കഥ. പുലവന്മാർ എന്ന് വിളിക്കുന്ന കൂത്ത് കവികളാണ് കൂത്ത് ചൊല്ലുക. തമിഴിലാണ് കൂത്ത്.
പൂമുള്ളീ മനയുടെ അധീനതയിലായിരുന്ന മാങ്ങോട്ട്കാവ് പിന്നീട് സർക്കാർ ഏറ്റെടുത്തു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
ശിവമണി സ്വാമി എന്ന് അറിയപ്പെടുന്ന ശ്രീ.ശിവസുബ്രമണ്യയ്യരാണ് മാങ്ങോട്ട് ഭഗവതി ക്ഷേത്രത്തിന്റെ മേൽശാന്തി. ശ്രീ.ഗംഗാധര മന്ദാടിയരാണ് മൂക്കൻ ചാത്തന്റെ മേൽശാന്തി.