2018, ജൂലൈ 25, ബുധനാഴ്‌ച

കാടാമ്പുഴ ഭഗവതി ക്ഷേത്രം




കാടാമ്പുഴ ഭഗവതി ക്ഷേത്രം
കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാന്‍ രേഖകളില്ല. ഭഗവതി പ്രതിഷ്ഠയായതിനാല്‍ ഇത് പുരാതനകാലത്തെ ദ്രാവിഡക്ഷേത്രമായിരുന്നെന്നും മുട്ടറുക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ ഉള്ളതിനാല്‍ ഇത് പിന്നീട് ജൈനബുദ്ധ ക്ഷേത്രമായി മാറിയതായും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവര്‍ത്തനം ചെയ്തതായും കണക്കാക്കാം.
ഐതിഹ്യം:
പാശുപതാസ്ത്രം സമ്പാദിക്കാന്‍ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ചു. എന്നാല്‍ അര്‍ജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവന്‍ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാര്‍വ്വതിയും കാട്ടാളവേഷത്തില്‍ അര്‍ജ്ജുനന്‍ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനന്‍ മുകാസുരനെ, അര്‍ജ്ജുനന്റെ തപസ്സ് മുടക്കുവാന്‍ വേണ്ടി, പന്നിയുടെ വേഷത്തില്‍ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവന്‍ പന്നിയെ അമ്പെയ്തു. ഉപദ്രവിക്കാന്‍ വന്ന പന്നിയെ അര്‍ജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അര്‍ജ്ജുനനും തമ്മില്‍ യുദ്ധമായി. അമ്പുകളേറ്റ് ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോള്‍ പാര്‍വ്വതി അര്‍ജ്ജുനനെ ശപിച്ചു എയ്യുന്ന ശരങ്ങള്‍ പുഷ്പങ്ങളായി വര്‍ഷിക്കട്ടേയെന്ന്. കാട്ടാളവേഷത്തില്‍ വന്നിരിക്കുന്നതു ശിവനും പാര്‍വ്വതിയുമാണെന്ന് മനസ്സിലാക്കിയ അര്‍ജ്ജുനന്‍ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശിവനും പാര്‍വ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്. അര്‍ജ്ജുനബാണങ്ങള്‍ പൂക്കളായി വര്‍ഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യസ്വാമികള്‍ പൂമൂടല്‍ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം. കിരാതപാര്‍വ്വതിദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാന്‍ വേണ്ടി പ്രതിഷ്ഠാവേളയില്‍ സുദര്‍ശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തില്‍ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിതീര്‍ക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാന്‍ സുദര്‍ശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണ്‍ ഐതിഹ്യം. ക്ഷേത്രത്തില്‍ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ഭഗവതി. വിഗ്രഹമല്ല. ഒരു ദ്വാരത്തില്‍ സ്വയംഭൂ ചൈതന്യം. പടിഞ്ഞാട്ടാണ് ദര്‍ശനം. ഉപദേവത : ഒരേ വിഗ്രഹത്തില്‍ തെക്കോട്ട് ദര്‍ശനമായി നരസിംഹമൂര്‍ത്തിയും വടക്കോട്ട് ദര്‍ശനമായി സുദര്‍ശനചക്രവും ശ്രീകോവിന്റെ മുന്നില്‍ ഉയര്‍ന്നുകാണുന്ന തറയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് നാഗകന്യകയുടെയും തെക്കുഭാഗത്ത് പൂര്‍ണ്ണ പുഷ്‌കലാസമേതനായ ശാസ്താവിന്റെയും പ്രതിഷ്ഠയുണ്ട്. മൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടല്‍. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട. തന്ത്രം അണ്ടലാടി.
വഴിപാടുകള്‍:
മുട്ടറുക്കല്‍:
പ്രധാന വഴിപാട് ‘മുട്ടറുക്കല്‍’ ആണ്. ഒരു ദിവസം ഏറ്റവും കുറവ് 6000 നാളികേരങ്ങള്‍ മുട്ടറുക്കലിനു ഉണ്ടാകും. 16,000 നാളികേരം മുട്ടറുക്കാന്‍ ഉണ്ടായ ദിവസങ്ങളുണ്ട്. പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തില്‍ മുക്കിയാണ് ഭക്തന്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കല്‍ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരന്‍ ശ്രീകോവിലില്‍ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീര്‍ന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിന്റെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നല്‍കുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കല്‍ വഴിപാട് നടത്തുന്നുണ്ട്.
പൂമൂടല്‍:
മുട്ടറുക്കലാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടെങ്കിലും പരിപാവനവും പ്രധാനപ്പെട്ടതുമായ മറ്റൊരു വഴിപാടാണ് പൂമൂടല്‍. ഒരു ദിവസം ഒരാള്‍ക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടല്‍ നിര്‍വഹിച്ചത് ശങ്കരാചാര്യസ്വാമികള്‍ എന്നാണ് ഐതിഹ്യം. കാട്ടുതെച്ചി പൂക്കള്‍ കൊണ്ടാണ്‍ ആദ്യ പൂമൂടല്‍. അതുകൊണ്ട് ക്ഷേത്രത്തില്‍ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടല്‍ നടത്തുന്നത്. മുന്നില്‍ വച്ചിരിക്കുന്ന വെള്ളിതളികയിലേക്ക് നാളും പേരും പറഞ്ഞ് തെച്ചിപ്പൂവ് വര്‍ഷിക്കുന്നു. തുടര്‍ന്ന് ഇരുപതു മിനിറ്റോളം പൂമൂടല്‍ ചടങ്ങുകള്‍ നടത്തുന്നു. ദേവീസ്തുതികളാല്‍ പൂക്കള്‍ വര്‍ഷിച്ചു കൊണ്ടിരിക്കും. ശ്രീകോവിലിലെ ദേവീ തിടമ്പ് എടുത്തു മാറ്റിയ ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ സമയമത്രയും ശ്രീകോവില്‍ അടയ്ക്കാതെ മുന്‍പില്‍ പട്ടു വിരിച്ചിരിക്കും. അതിനാല്‍ ഈ സമയം ദര്‍ശനം അസാധ്യമാണ്.