2018, ജൂലൈ 3, ചൊവ്വാഴ്ച

ദുര്യോധനൻ//.. ശീലാവതി..// അഭിമന്യു



അഭിമന്യു

മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.

ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അർജ്ജുനൻ വിവരണം നിർത്തി. അതിനാൽ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.

അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.
എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.

തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.

ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു. ഭരതൻ വീണ്ടും യുദ്ധമുഖത്തെത്തിയപ്പോൾ അഭിമന്യു നിരായുധനായി അർദ്ധജീവനുമായി നിന്നു പോരാടുന്നതാണ്. ഈ സമയം ഒട്ടും പാഴാക്കാതെ ഗദയുമായി എത്തിയ ഭരതൻ അഭിമന്യുവിനെ വധിച്ചു.

മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.

ശീലാവതി

പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളില്‍ വളരെ ശ്രദ്ധേയയായ ഒരു കഥാപാത്രമാണ് ശീലാവതി . പലരും ആ പദം നല്ല രീതിയില്‍ ഉപയോഗിക്കാറുള്ള ഒരു പേരല്ല ശീലാവതി. പാതിവൃത്യത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഒരു ശക്ത യായ സ്ത്രീകധാപാത്രമായിരുന്നു ശീലാവതി. പഞ്ചമഹാരത്നങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പതിവൃതാ രത്നങ്ങളില്‍ ശീലാവതിയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് എന്റെ ചിന്തകളെ ആലോസരപെടുതിയിട്ടുണ്ട് . എങ്കിലും പാതിവൃത്യത്തിന്റെ അവസാന പേരാണ് ശീലാവതി . അത്രി മുനിയുടെ പുത്രന്‍ ആയ ഉഗ്രശ്രവസ്സ് ആയിരുന്നു ശീലാവതിയുടെ ഭര്‍ത്താവ്. ഭര്‍തൃ ശുശ്രൂഷയില്‍ മാത്രം ശ്രദ്ധാലുവായിരുന്ന ശീലാവതിയെ ഭര്‍ത്താവ് നിരന്തരം കുറ്റം പറയുകയും ക്രൂരമായി ശകാരിക്കുകയും ചെയ്തിരുന്നു. ഒരു കുറ്റവും ചെയ്യാതെ തന്നെ ശീലവതിയെ ഭര്‍ത്താവ് ശകാരിച്ചു.
ഭര്‍ത്താവിന്റെ ചെയ്തികളെ ചോദ്യം ചെയ്യാതെ എല്ലാം അനുസരണയോടെ അനുസരിക്കുകയും ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു . ഒരിക്കല്‍ പോലും എതിര്‍ക്കുകയോ പരിഭാവിക്കുകയോ കുറ്റപ്പെടുത്തുകയോ ഉണ്ടായില്ല. ഭക്തിപൂര്‍വ്വം അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞു ഉഗ്രശ്രവസ്സിന്റെ സ്വഭാവത്തില്‍
മാറ്റമൊന്നും കണ്ടില്ല. പക്ഷെ കര്‍മ ഫലം ആണോ എന്നറിയില്ല ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. അപ്പോഴും ശീലാവതി ഭര്‍തൃ ശുശ്രൂഷയില്‍ യാതൊരു വീഴ്ചയും വരാതെ നോക്കിയിരുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതോടൊപ്പം ഭിക്ഷ യാചിച്ചു കൊണ്ട് വരേണ്ട ആവശ്യകതയും ശീലാവതിക്ക് വന്നു ചേര്‍ന്നു. ഒരിക്കല്‍ ഭിക്ഷയെടുത്തു കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉഗ്രശ്രവസ്സിന്റെ വിരല്‍ അടര്‍ന്നു ചോറില്‍ വീണു. കുഷ്ടരോഗിയുടെ വിരല്‍ അടര്‍ന്നുവീണ ഭക്ഷണം യാതൊരു മടിയും കൂടാതെ ശീലാവതി കഴിക്കുകയും ചെയ്തു .

ഒരിക്കല്‍ വാശിക്കാരനായ ഉഗ്രശ്രവസ്സ് തനിക്കു ഒരു വേശ്യാ
ഗൃഹത്തില്‍ പോകണമെന്ന് വാശി പിടിച്ചു. ഭര്‍ത്താവിന്റെ ആഗ്രഹത്തിന് തടസ്സമൊന്നും പറഞ്ഞില്ല ശീലാവതി. നോക്കണേ ഓരോ പരീക്ഷണങ്ങള്‍.... കുഷ്ടരോഗിയായ ഭര്‍ത്താവിനെ ഒരു കുട്ടയില്‍ വച്ച് ചുമന്നു കൊണ്ട് ശീലാവതി നേരേ നടന്നു; ഉഗ്രശ്രവസ്സിന്റെ ആഗ്രഹം നടത്തിക്കാന്‍. പോകും വഴിയില്‍ അണി മാണ്ടാവ്യന്‍ എന്ന മുനി ശൂലത്തിന്‍ നഗ്നനായി കിടക്കുന്നുണ്ടായിരുന്നു. കുട്ടയും ചുമന്നു പോകുന്നതിനിടയില്‍ മുനിയുടെ അരികിലൂടെയാണ്‌ ശീലാവതി പോയത്. കാര്യം മനസ്സിലാക്കിയ മുനി ഉഗ്രശ്രവസ്സിനെ ശപിച്ചു. അടുത്ത സൂര്യോദയത്തിനു മുന്‍പ് ഉഗ്രശ്രവസ്സ് മരിച്ചുപോകും എന്നായിരുന്നു ശാപം. പതി ഭക്തയായ ശീലാവതി ഉഗ്രമായ തപസ്സ്‌ അനുഷ്ടിച്ചുകൊണ്ട് ഇനി മേലാല്‍ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ എന്ന് പ്രര്ധിച്ചു .ശീലവ്തിയുടെ മനഷക്തിയാല്‍ സൂര്യന്‍ ഉദിച്ചില്ല. സൂര്യോദയം ഉണ്ടാകാതെ ഭൂമിയാകെ കുഴപ്പത്തിലായി. ഒടുവില്‍ ത്രിമൂര്‍ത്തികള്‍ വിഷമത്തില്‍ ആയി അത്രിമുനിയുടെ പത്നിയായ അനസൂയയെ ശരണം പ്രാപിച്ചു. അനസൂയയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശീലാവതി ശാപം പിന്‍വലിച്ചു.അങ്ങനെ സൂര്യന്‍ വീണ്ടും ഉദിക്കുകയും ശാപത്തിന്റെ ഫലമായി ഉഗ്രശ്രവസ്സ് മരണമടയുകയും ചെയ്തു .
അന്നും ഇന്നും എന്നും പാതിവൃത്യത്തിന്റെ പ്രതീകമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു കഥാപാത്രമാണ് ശീലാവതി. സഹനത്തിന്റെ അടയാളമായി ഭാരതീയ മനസ്സില്‍ ഇന്നും ശീലാവതി ജീവിക്കുന്നു. ഭര്‍ത്താവിനെ ദൈവതുല്യമായി കാണുന്ന ഒരു പാരമ്പര്യത്തിന്റെ ഉടമയായിരുന്നു ശീലാവതി .കാലം മാറി ,ചിന്തകളും മാറി മറഞ്ഞു...ലോകവും മാറി ...ഇന്ന് നല്ല വ്യക്തിത്വങ്ങള്‍ കഥകളില്‍ മാത്രം ഒതുങ്ങി 

ദുര്യോധനൻ



.മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ദുര്യോധനൻ(दुर्योधन). ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നാണ് ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൌരവനന്ദനൻ, കൗരവേന്ദ്രൻ, കൌരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിൽ പ്രയുക്തമായിട്ടുണ്ട്. ദുര്യോധനന്റെ ജനനസമയത്ത് അനേകം ദുർനിമിത്തങ്ങളുണ്ടായി. ധൃതരാഷ്ട്രർ ബ്രാഹ്മണരെയും ഭീഷ്മരെയും മറ്റും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല.

പാണ്ഡുവിന്റെ മരണശേഷം കുന്തിയും പുത്രന്മാരുംകൂടി ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ കൌരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായി. ഒരിക്കൽ ദുര്യോധനൻ ഭീമന് കാളകൂടവിഷം കലർത്തി ഭക്ഷണം കൊടുത്തു. പക്ഷേ, ഭീമൻ പൂർവാധികം ശക്തനാവുകയാണുണ്ടായത്. മറ്റൊരിക്കൽ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങി. അതനുസരിച്ച് വാരണാവതം എന്ന സ്ഥലത്ത് ദുര്യോധനൻ ഒരു അരക്കില്ലം പണിയിച്ചു. ശില്പി വിദുരരുടെ നിർദേശപ്രകാരം ദുര്യോധനൻ അറിയാതെ അതോടു ചേർത്ത് ഒരു ഗുഹാദ്വാരവും കൂടി പണിതു. പാണ്ഡവർ അരക്കില്ലത്തിൽ വാസം തുടങ്ങി. ഒരു ദിവസം ദുര്യോധനൻ അരക്കില്ലം അഗ്നിക്കിരയാക്കി. പക്ഷേ, പാണ്ഡവർ ഗുഹാമാർഗ്ഗത്തിലൂടെ രക്ഷപെട്ടു. പാണ്ഡവർ വെന്തെരിഞ്ഞു എന്ന ധാരണയിൽ ദുര്യോധനൻ ആശ്വസിച്ചു കഴിഞ്ഞുകൂടി.

ഈ അവസരത്തിൽ പാഞ്ചാലരാജപുത്രിയായ ദ്രൗപദിയുടെ സ്വയംവരത്തിൽ സംബന്ധിക്കുവാനായി ദുര്യോധനാദികൾ അങ്ങോട്ടു പുറപ്പെട്ടു. എന്നാൽ ബ്രാഹ്മണവേഷധാരികളായി അവിടെ വന്നുചേർന്ന പാണ്ഡവരാണ് ദ്രൗപദിയെ വിവാഹം ചെയ്തത്. ഭീഷ്മർ, ദ്രോണർ തുടങ്ങിയവരുടെ ഉപദേശപ്രകാരം ധൃതരാഷ്ട്രർ പാണ്ഡവരെ തിരിച്ചുവിളിച്ച് അവർക്ക് പകുതി രാജ്യത്തിന്റെ അവകാശം കൊടുത്തു. പാണ്ഡവരെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ആഗ്രഹിച്ച ദുര്യോധനൻ ധർമപുത്രരെ ചൂതിനു വിളിച്ചു. ശകുനിയുടെ സഹായത്തോടെ നടന്ന കള്ളച്ചൂതിൽ ദുര്യോധനൻ ധർമപുത്രരെ അടിക്കടി പരാജയപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട ധർമപുത്രർക്ക് സഹോദരന്മാരുടെയും പഞ്ചാലിയുടെയും കൂടെ പന്ത്രണ്ടുവർഷം വനവാസത്തിനും ഒരു വർഷം അജ്ഞാതവാസത്തിനുമായി പുറപ്പെടേണ്ടിവന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതം നേരിട്ടുകണ്ട് ആസ്വദിക്കുവാനായി ദുര്യോധനൻ വനത്തിലെത്തി. അവിടെവച്ച് ഗന്ധർവന്മാർ ദുര്യോധനനെ ബന്ധിച്ചു. പാണ്ഡവർ ഇടപെട്ടാണ് ദുര്യോധനനെ മോചിപ്പിച്ചത്. ലജ്ജിതനായ ദുര്യോധനൻ ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും ദുശ്ശാസനന്റെയും മറ്റും സാന്ത്വനവചനങ്ങൾ കേട്ട് ഉത്തേജിതനായി ആത്മഹത്യാശ്രമം ഉപേക്ഷിച്ചു.

പാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ചെന്നറിഞ്ഞ് അസൂയാകലുഷിതനായിത്തീർന്ന ദുര്യോധനൻ ഒരിക്കൽ ദുർവാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദർശിക്കാൻ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽപ്പിന്നെ ആ ദിവസം അക്ഷയപാത്രത്തിൽ ആഹാരം ഉണ്ടാവുകയില്ല. ദുർവാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാൻ പറഞ്ഞയച്ചശേഷം ധർമപുത്രർ കൃഷ്ണനോട് സഹായത്തിന് അഭ്യർഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തിൽ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണൻ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുർവാസാവിനും കൂട്ടർക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമായെന്നാണ് പുരാണകഥ. മുനിയുടെ കോപത്താൽ പാണ്ഡവർ നശിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയ ദുര്യോധനൻ അവിടെയും പരാജയപ്പെട്ടു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവർക്ക് സൂചികുത്തുവാൻ പോലും സ്ഥലം കൊടുക്കുകയില്ലെന്ന് ദുര്യോധനൻ ശഠിച്ചു. അതിന്റെ ഫലമായി പാണ്ഡവന്മാരും കൌരവന്മാരും തമ്മിൽ കുരുക്ഷേത്രത്തിൽവച്ച് പതിനെട്ടുദിവസം നീണ്ടുനിന്ന ഭാരതയുദ്ധം നടന്നു. ആ യുദ്ധത്തിൽ ഭീമസേനന്റെ ഗദകൊണ്ടുള്ള അടിയേറ്റ് തുടയെല്ലൊടിഞ്ഞു നിലംപതിച്ച ദുര്യോധനൻ ഏറെത്താമസിയാതെ പ്രാണത്യാഗം ചെയ്തു. ദുര്യോധനന്റെ ദേഹവിയോഗ സമയത്ത് ദേവകൾ പുഷ്പവൃഷ്ടി നടത്തിയത്രെ.
ഹൈന്ദവ പണ്ഡിതന്മാരുടെ നിരീക്ഷണത്തിൽ ദുര്യോധനൻ കഴിവുറ്റ പ്രജക്ഷേമ തത്പരനായ രാജാവായിരുന്നു.എന്നിരിക്കിലും പാണ്ഡവരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കുടിലമായ വഴികൾ സ്വീകരിക്കാൻ യാതൊരു മടിയും കാണിച്ചില്ല.

യുധിഷ്ഠിരനെ യുവരാജാവാക്കുന്നത് ദുര്യോധനന് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.കുന്തിക്കു ലഭിച്ച വരം എന്നത് കെട്ടുകഥയാണെന്ന് ഉറച്ചു വിശ്വസിച്ചു.ഇക്കാരണത്താൽ കുന്തിയുടെയും മാദ്രിയുടെയും മക്കളെയും കുരു വശജരായി അംഗീകരിച്ചിരുന്നില്ല.

കുട്ടിക്കാലത്ത് ഭീമസേനന്റെ മൃഗീയമായ മർദ്ദനം ദുര്യോധനന്റെ മനസ്സിൽ തീർത്ത മുറിവ് ഒരിക്കലും ഉണങ്ങുമായിരുന്നില്ല. ബന്ധുജനങ്ങൾക്ക്,പ്രത്യേകിച്ച് മാതുലൻ വിദുരരുടെ പാണ്ഡവരോടുള്ള പക്ഷപാതപരമായ സമീപനം പ്രതികാരാഗ്നി ആളിക്കത്തിച്ചു. ധ്രോണാചാര്യരും വ്യത്യസ്തനായിരുന്നില്ല.

ദുര്യോധനന്റെ നല്ല ഗുണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് തന്റെ സുഹൃത്തായ കർണനോടുള്ള കറ തീർന്ന സ്നേഹമാണ്.തന്റെ നൂറ് സഹോദരന്മാർ മരിച്ച് വീണപ്പൊഴും സമചിത്തത കൈവിടാതിരുന്ന ദുര്യോധനൻ കർണ്ണന്റെ മരണവൃത്താന്തമറിഞ്ഞപ്പോൾ പരിസരം മറന്ന് വിലപിച്ചു എന്ന് പറയപ്പെടുന്നു.


ഭാനുമതിയാണ് ദുര്യോധനന്റെ ഭാര്യ.
ഭാസന്റെ ഊരുഭംഗം വളരെ വ്യെത്യസ്തമായ ഒരു ദുര്യോധന ചിത്രമാണ് നൽകുന്നത്. അതനുസരിച്ച് രജോഗുണത്തിന്റെ മൂർത്തിയായി കാണാവുന്ന വ്യക്തിയാണ് ദുര്യോധനൻ. ഭീമസേനന്റെ ചതിപ്രയോഗത്താൽ തുടതകർന്നു കിടക്കുന്ന ദുര്യോധനൻ വളരെ പക്വമതിയായാണ് ഭാസൻ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചതിക്ക് പകരം വീട്ടാം ഞാൻ എന്നു പറഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുന്ന ബലഭദ്രനോട്" കുരുകുലത്തിന് നിവാപമേഘമായി പാണ്ഡവർ നിലനിൽക്കട്ടെ. ]വീരനായ ഭീമൻ തന്നോട് ചതി ചെയ്തെങ്കിൽ വഞ്ചിക്കപ്പട്ടത് താനല്ല അയാൾ തന്നെയാണെന്ന് അഭിപ്രായപ്പെടുന്നു. തന്നെ സ്നേഹിച്ചവർക്ക് പരമവധി സ്നേഹവും ദ്വേഷിച്ചവർക്ക് പരമാവധി ദ്വേഷവും ഞാൻ നൽകി. എന്നോടുകൂടി ഈ വൈരം അവസാനിക്കട്ടെ. പാണ്ഡവരെ എന്നെ എന്നപോലെ സേവിക്കണം. കുന്തിമാതാവു പറയുന്നതുപോലെ ചെയ്യണം". എന്നാണ് തുടതകർന്ന കിടക്കുന്ന വേളയിൽ അടുത്തെത്തുന്ന പുത്രൻ ദുർജ്ജയനോട് അതിൽ പറയുന്നത്. അശ്വത്ഥാമാവിനോട്- ചൂതുവേളയിൽ ദ്രൗപദിയോടു ചെയ്തതും കുഞ്ഞായ അഭിമന്യുവിനോടു യുദ്ധനിയവിരുദ്ധമായി പലർ പോരിട്ട് കൊന്നതും കള്ളച്ചൂതിൽ തോറ്റ പാണ്ഡവരെ മൃഗങ്ങളെ പോലെ കാട്ടിലേക്ക് പായിച്ചതും ഓർത്താൽ എന്റെ അഹങ്കാരം തീർക്കാൻ അവർ ചെയ്തത് എത്ര നിസ്സാരം

തന്നെ സ്നേഹിച്ചവർക്കും ബഹുമാന്യർക്കും അത് വേണ്ടുംവണ്ണം നൽകി എന്നതിന് പുത്രനോടുള്ള വാത്സല്യം എന്ന ഒറ്റ ദൗർബ്ബല്യമുള്ള ധൃതരാഷ്ട്രർ ഒന്നാമത്തെ തെളിവാണ്.
അമ്മയോട്- യുദ്ധം നടന്ന 18 ദിവസങ്ങളിൽ എല്ലാം ദുര്യോധനന്റെ ആദ്യ പരിപാടി മാതൃദർശനമായിരുന്നു. എന്നാൽ എവിടെയാണോ ധർമ്മം അത് വിജയിക്കും എന്ന അർത്ഥത്തിലുള്ള യതോ ധർമ്മ സ്തതോ ജയഃ എന്ന ഒറ്റ അനുഗ്രഹമേ ആ അമ്മ ക്ക നൽകാനുണ്ടായിരുന്നു. ഒരർത്ഥത്തിൽ ശാപം പോലുള്ള ആ അനുഗ്രഹം ദുര്യോധനനെ പിന്തിരിപ്പിച്ചില്ല എന്ന് വ്യാസൻ.
ദുര്യോധനന്റെ കിങ്കരനെപ്പൊലെഉള്ള ദുശ്ശാസൻ തുടങ്ങിയ തൊണ്ണൂറ്റി ഒമ്പത് അനുജന്മാരുള്ള അദ്ദേഹം ജ്യേഷ്ടൻ എന്ന നിലക്ക് അപ്രമാദിയാണ്
സുഹൃത്തെന്ന നിലക്ക് കർണ്ണനും ദുര്യോധനനുമായുള്ള ബന്ധത്തിന് കിടപിടിക്കുന്ന ഒരു സൗഹൃദം മഹാഭാരതത്തിലോ ഇന്ത്യൻ വാങ്മയങ്ങളിൽ പോലും ഉണ്ടോ എന്നു സംശയിക്കണം.
കുട്ടികൃഷ്ണമാരാർ തന്റെ ഭാരതപര്യടനത്തിൽ അഭിപ്രായപ്പെടുന്നു -അഭിമാനത്തിന്റെ യും കൂസലില്ലായ്മയുടെയും പ്രതീകമായ ദുര്യോധനൻ ധർമ്മമാണോ അല്ലയോ എന്ന് ഒരു വേളപോലും ചിന്തിച്ചില്ല. തനിക്കു ശരിയെന്നു തൊന്നിയത് ആത്മവിശ്വാസത്തോടെ ചെയ്തു ആജീവനാന്തം രാജാവായി ജീവിച്ചു. യുധിഷ്ടിരനാകട്ടെ സംശയിച്ച് സംശയിച്ച് ആ ജീവനാന്തം തന്റെ കൂടെ യുള്ളവരെ പോലും കഷ്ടപ്പെടുത്തി.