2018, ജൂലൈ 3, ചൊവ്വാഴ്ച

ഇനി അൽപ ദൂരം മാത്രം',,,ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം

:

'ഇനി അൽപ ദൂരം മാത്രം''

ഒരു തിരക്ക് പിടിച്ച ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് കൈ നിറയെ ബാഗുകളും ആയി ഒരു വൃദ്ധ വന്നിരുന്നു,അവരും ബാഗുകളും കൂടിയായപ്പോൾ ഒട്ടും സ്ഥലം ഇല്ലാതെ ഞെരുങ്ങി ഇരിക്കേണ്ടി വന്നിരുന്ന യുവതിയുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയ ,എതിരെ ഇരുന്ന ഒരാൾ ,അവരോടു ചോദിച്ചു, 

നിങ്ങൾ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ആ ബാഗുകൾ താഴെ വെക്കാൻ വൃദ്ധയോടു പറയാത്തത് എന്ത് കൊണ്ടാണ്? 

അപ്പോൾ ഒരു ചിരിയോടെ ആ യുവതി പറഞ്ഞു
ഇത്ര ചെറിയ ഒരു കാര്യത്തിന് ഞാൻ എന്തിനു ഇത്ര പ്രാധാന്യം കൊടുക്കണം? ദേഷ്യപ്പെടുകയോ, തർക്കിക്കുകയോ ചെയ്യണം? ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയാണ് , ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം''

സത്യത്തിൽ ജീവിതത്തിലെ എന്ത് പ്രസക്തമായ ഒരു കാര്യം ആണ് ആ ഉത്തരത്തിലൂടെ യുവതി പറഞ്ഞു വെച്ചത് ,സുവർണ്ണ ലിപികളിൽ കുറിക്കേണ്ടത്

നമ്മൾ ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപ ദൂരം മാത്രം എന്നിരിക്കെ ഒരു തർക്കത്തിന്റെയും വഴക്കിന്റെയും പ്രസക്തി എന്താണ് ..

നമ്മുടെ ഈ ജീവിതം എത്ര നശ്വരം ആണെന്നും ,ചെറുതാണെന്നും വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾ കൊണ്ടോ ,നന്ദി കേടു കൊണ്ടോ , ആരോടും ക്ഷമിക്കാതിരിക്കുന്നത് കൊണ്ടോ ഇരുൾ പരത്തേണ്ട ഒന്നല്ല അതെന്നും നമ്മൾ ഓരോരുത്തരും തിരിച്ചറിഞ്ഞെങ്കിൽ, അല്ലെ?

നിങ്ങളുടെ ഹൃദയം ആരെങ്കിലും തകർത്തുവോ ? അവരോടു ക്ഷമിക്കൂ , കാരണം ഒരുമിച്ചുള്ള ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം''

നിങ്ങളെ ആരെങ്കിലും അപമാനിച്ചോ? ചതിച്ചോ? നാണം കെടുത്തിയോ? വിഷമിക്കണ്ട , ഒരുമിച്ചുള്ള ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം'' എന്നോർത്താൽ മതി.

എന്തെങ്കിലും ശിക്ഷ വേണ്ടപ്പെട്ട ആരെങ്കിലും തന്നാലും ഓർക്കൂ , അവരോടൊപ്പം ഒരുമിച്ചുള്ള ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം''

മനസ് മുഴുവൻ നന്ദിയും സ്നേഹവും മാധുര്യവും കൊണ്ട് നിറക്കൂ,നന്ദി ഒരു അനുഗ്രഹം ആണ്, ഭീരുക്കൾക്കോ, മനസ്സിൽ തിന്മ നിറഞ്ഞവർക്കോ കിട്ടാത്ത ഒന്ന്

അത് കൊണ്ട് തന്നെ ,ഉള്ള കാലം നമുക്ക് സന്തോഷത്തോടെ, സ്നേഹത്തോടെ, നന്ദിയോടെ,പരസ്പരം മാപ്പ് കൊടുത്തു കൊണ്ട് ,തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ട് പോകാം,

കാരണം, തിരിച്ചു പോക്കില്ലാത്ത, എപ്പോൾ ആര് ഏതു സ്റ്റോപ്പിൽ ഇറങ്ങുമെന്നു മുൻകൂട്ടി പ്രവചിക്കാൻ ആവാത്ത ഈ യാത്ര ''ഇനി അൽപ ദൂരം മാത്രം''

ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം

നദിയുടെ കരയിലുള്ള ഒരു ക്ഷേത്രത്തിൽ നിത്യേന അഭിഷേകം നടത്താനുള്ള പാൽ അക്കരെയുള്ള ഒരു സാധു സ്ത്രീയാണ് കൊണ്ടുവന്നിരുന്നത് . ദിവസവും വഞ്ചിയിൽ വന്നിരുന്ന അവർ ഒരു നാൾ എത്താൻ വൈകിപ്പോയി. അഭിഷേകത്തിനു വൈകിയതിനാൽ പുരോഹിതൻ ദേഷ്യപ്പെട്ടപ്പോൾ കടത്തുകാരൻ എത്താതിരുന്നതിനാലാണിത് സംഭവിച്ചതെന്ന് ആ പാവം സ്ത്രീ മറുപടി നൽകി.
അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത് . അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌.
പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി. പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ ,അങ്ങുതന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."
പുരോഹിതനു വിശ്വാസമായില്ല...അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം. ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി ,എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി. വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.
തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു "സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട് .പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്‌? അത് ഈശ്വരനിൽ പൂർണ്ണ വിശ്വാസമില്ലാത്തത്‌ കൊണ്ടല്ലേ? "
ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം.. വെള്ളത്തിൽ കാലു താണ് പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ്‌ വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല. അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും മനസ്സിലാക്കാം. ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ഒന്നും ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ പറഞിരിക്കുന്നു .