2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കൊല്ലൂർ മൂകാംബിക ക്ഷേത്രം...ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍





കൊല്ലൂർ മൂകാംബിക ക്ഷേത്രം...

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം..ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. .
ദക്ഷിണകര്‍ണ്ണാടകയിലെ കൊല്ലൂരില്‍, കുടജാദ്രിയുടെ മടിയില്‍, സൗപര്‍ണ്ണികയുടെ തീരത്ത്,ആദിപരാശക്തി അക്ഷര ദേവതയായി കുടികൊള്ളുന്നയിടമാണ് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രം...
പരശുരാമന്‍ സൃഷ്ട്ടിച്ച കേരളത്തിന്‍റെ വടക്ക്‌ കൊല്ലൂര്‍ മൂകാംബിക, തെക്ക്‌ കന്യാകുമാരി, കിഴക്ക്‌ പാലക്കാട്‌ ഹേമാംബിക, പടിഞ്ഞാറ്‌ കൊടുങ്ങല്ലൂര്‍ ഭദ്രാംബിക എന്നീ നാല്‌ ദേവീരൂപങ്ങളുടെ കാവലിലാണ്‌ മലയാളദേശമെന്നാണ്‌ ആചാര്യ മതം. മലയാള ദേശത്തിന്‍റെ വടക്കു ഭാഗത്തിന്‍റെ കാവല്‍ ശക്തിയായി കാണുന്നതും ഈ ശക്തിസ്വരൂപിണിയെയാണ്‌.
വടക്ക് ഗോകര്‍ണ്ണം മുതല്‍ തെക്ക് കന്യാകുമാരി വരെയായിരുന്നു പുരാതന കേരളം .കലയുടെയും സാഹിത്യത്തിന്‍റെയും ഉപാസകരെല്ലാം പ്രാര്‍ത്ഥിക്കുന്നത്‌ മൂകാംബികയെയാണ്‌.
ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്‌. കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തിൽ ഇന്ദ്രപദവി ലഭിക്കുന്നതിനായി കംഹാസുരന്‍ എന്ന അസുരനും ശിവപ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ പാർവതിദേവി മൂകനാക്കി. അങ്ങനെ ആ അസുരന് മൂകാസുരൻ എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനായ മൂകാസുരൻ ദേവി ഭക്തനായ കോലമഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോല മഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കൽപം. ആദിശങ്കരൻ ഈ പ്രദേശത്തു അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെട്ടു എന്നും, തന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണു സ്വയംഭൂവിനു പുറകിലുള്ള ദേവിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടർന്നു വരുന്നത്.
കോലമഹര്‍ഷിയുടെ കാലശേഷം സ്ഥലനാമം കോലാപുരമായും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കൊല്ലൂരായി മാറിയെന്നത്‌ പഴമ.
മൂകാംബിക ക്ഷേത്രത്തിൽ നിന്നും ഉദ്ദേശം 40 കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര. സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രിയായത്. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രതിനു ഒരു ഐതിഹ്യം നിലവിലുണ്ട്‌. കുടജാത്രി മലമുകളിലാണ്‌ ആദിശങ്കരൻ തപസ്സു ചെയ്യുകയും ഈ തപസ്സിൽ ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ തന്‍റെ കൂടെ ദേവി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിച്ചു. ശങ്കരന്‍റെ ആഗ്രഹം സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുത് എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോൾ തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിക്കുകയും ഇതിൽ സംശയാലുവായ ശങ്കരൻ തിരിഞ്ഞു നോക്കുകയും ചെയ്തു.
അങ്ങനെ ദേവി സ്വയംഭൂവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം.
കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു.
കുടജാദ്രി മലമുകളില്‍ ശങ്കരന്‍ തപസ്സു ചെയ്യ്തയിടമാണ് "ചിത്രമൂല ഗുഹ" .കുടജാദ്രി മലമുകളില്‍ കാണുന്ന സർവ്വജ്ഞ പീഠം എന്ന കരിങ്കല്‍ മണ്ഡപവും ആദിശങ്കരവിഗ്രഹവും മൈസൂര്‍ രാജാക്കന്മാരുടെ സംഭാവനയായിരിക്കാം. കുടജാദ്രി മലമുകളില്‍ ദേവി, കംഹാസുരനെ നിഗ്രഹിക്കാന്‍ ഉപയോഗിച്ച ത്രിശൂലം ഇന്നും തുരുമ്പുപിടിക്കാതെ മലമുകളില്‍ കാണാം. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലം കൂടിയാണ് കുടജാദ്രി.
ചതുര്‍ബാഹുവായ ദേവീരൂപമാണ്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നത്‌. ശംഖും ചക്രവും വരവും അഭയമുദ്രയും നാലുകൈകളിലായി ഏന്തി പത്മാസനത്തിലിരിക്കുന്ന പഞ്ചലോഹനിര്‍മിതമായ ദേവീ രൂപം ആദിശങ്കരന്‍റെ നിര്‍ദേശപ്രകാരമാണ്‌ പ്രതിഷ്ഠിച്ചത്‌ .
ഈ പ്രതിഷ്ഠക്ക്‌ മുന്നിലെ ജ്യോതിര്‍ലിംഗം സ്വയംഭുവാണ്. ശ്രീചക്രഭാവാത്മകമായ ജ്യോതിര്‍ലിംഗമാണത്‌. ഇത് ഒരു സുവര്‍ണ്ണരേഖയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സുവര്‍ണ്ണരേഖയുടെ വലതുവശം ശിവവിഷ്ണുബ്രഹ്മ ചൈതന്യവും ഇടതുവശം പരാശക്തിയുടെ ത്രിവിധ ഗുണങ്ങളും അന്തര്‍ലീനമാവുന്നു. ത്രിമൂര്‍ത്തികളും പരാശക്തിയും ഒറ്റ ചൈതന്യമാണിവിടെ. സ്ത്രീശക്തിയുടെ പരമമായ പ്രതീകമാണ്‌ ആദിപരാശക്തി. അക്ഷരദേവതയായ ശക്തിസ്വരൂപിണിയാണ്‌ മൂകാംബികയിലുള്ളത്...
ദേവി വിഗ്രഹത്തിന്‍റെ മാറില്‍ ചാര്‍ത്തിയിരിക്കുന്ന മരതകരത്നം വളരെ അമൂല്യവും പ്രസിദ്ധവുമാണ്‌. സ്വര്‍ണ്ണത്തിലുള്ള സിംഹമുഖം, വെള്ളിയില്‍ തീര്‍ത്ത വാള്‍ എന്നിവയണു പ്രധാന അലങ്കാരങ്ങള്‍. ഇവയെല്ലാം ചാര്‍ത്തിയുള്ള പൂജ അലങ്കാര ദീപാരാധന എന്നറിയപ്പെടുന്നു.
മഹാദുര്‍ഗ്ഗയും, മഹാലക്ഷ്മിയും, മഹാവാണിയുമാണ് മൂകാംബിക. ഭക്തന് ഇഷ്ടഭാവത്തില്‍ ഉപാസിക്കാം. മൂകസ്വരൂപിയായ കംഹാസുരനെ നിഗ്രഹിച്ചതിനാലാണത്രെ ദേവിക്ക് മൂകാംബിക എന്ന പേരു കൈവന്നത്. മൂകന്‍മാര്‍ക്കുപാലും ഐശ്വര്യവിദ്യാസമുദ്രം പ്രദായനം ചെയ്യുന്ന അംബ.
വീരഭദ്രസ്വാമി, സുബ്രഹ്മണ്യ സ്വാമി, പ്രാണലിംഗേശ്വരന്‍, നഞ്ചുഠേശ്വരന്‍, പഞ്ചമുഖഗണപതി, ചന്ദ്രമൗലീശ്വരന്‍, ആഞ്ജനേയന്‍, വിഷ്ണു എന്നീ ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപം സര്‍വവിദ്യകളുടെയും ശുഭാരംഭമണ്ഡപമത്രെ. വീരഭദ്രസ്വാമി, ദേവിയുടെ അംഗരക്ഷകനാണെന്നും, അല്ല കോലാപുര മഹർഷി തന്നെയാണ് വീരഭദ്രസ്വാമി എന്നും സങ്കൽപ്പങ്ങൽ നിലവിലുണ്ട്‌.
ശത്രുസംഹാരത്തിനായി നാളികേരം ഉടയ്ക്കുന്നതു ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. കൂടാതെ വീരഭദ്രസ്വാമി ക്ഷേത്രത്തിനടുത്ത് ചെറിയൊരു തുളസിത്തറയുണ്ട്. അവിടെ ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ച് പൂജകൾ നടത്തപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിൽ നാഗങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു
നാലമ്പലത്തിനകത്ത് ഗർഭഗൃഹത്തിനു പുറകിലായി തെക്കുപടിഞ്ഞാറേമൂലയിൽ ശങ്കരാചാര്യര്‍ ധ്യാനിച്ചിരുന്ന സ്ഥലം കാണാം.ആനേകം നാളുകൾ ഇവിടെയാണു ആദിശങ്കരൻ ദേവിപൂജ നടത്തിയതെന്നു പറയുന്നു.
ക്ഷേത്രത്തിനു വെളിയിലെ പടിഞ്ഞാറെ തെരുവില്‍ ത്രയംബകേശ്വര ക്ഷേത്രം, ശൃംഗേരി ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം എന്നിവയും ഉണ്ട്. ഇതു കൂടാതെ മത പഠന കേന്ദ്രങ്ങളും തെരുവിലുണ്ട്. കാഞ്ചി കാമകോടി പീഠം നടത്തുന്ന ശ്രീ ജയേന്ദ്ര സരസ്വതി വേദിക് പഠന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് സൌജന്യമായി വേദ പഠനം നല്‍കുന്നുണ്ട്.
കുടജാദ്രി മലകളില്‍ നിന്നും ഉദ്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. സുവര്‍ണ (ഗരുഡന്‍)തന്‍റെ മാതാവായ വിനുതയുടെ സങ്കടമോക്ഷാര്‍ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സില്‍ സന്തുഷ്ടയായ ദേവിയോടു തന്‍റെ പേരില്‍ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നാണു സങ്കല്‍പം. ഗരുഡന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹ "ഗരുഡ ഗുഹ" എന്നറിയപ്പെടുന്നു. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.
മീനമാസത്തിലാണ് ഉത്സവമെങ്കിലും നവരാത്രിപൂജയോട് അനുബന്ധിച്ചാണ്‌ മൂകാംബികയിലെ പ്രധാന പൂജകളെല്ലാം നടക്കുന്നത്‌,ജന്‍മാഷ്ടമിയും പ്രധാനമാണ്. വിദ്യാരംഭം കുറിക്കുന്ന നവരാത്രികാലത്ത്‌ മൂകാംബിക ദര്‍ശനം പരമപുണ്യമാണ്‌. കൊല്ലൂര്‍മൂകാംബികക്ക്‌ മുന്നില്‍ വിദ്യ ആരംഭിക്കാന്‍ കഴിയുന്നത്‌ പരമമായ ഭാഗ്യമായാണ്‌ കരുതുന്നത്‌. വിജയ ദശമിക്കു പുറമേ ചന്ദ്ര യുഗാദി (ചന്ദ്രവര്‍ഷം), രാമനവമി, നവരാത്രി, സൂര്യ യുഗാദി(സൂര്യ വര്‍ഷം), മൂകാംബികാ ജന്‍‌മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, കൃഷ്ണാഷ്ടമി, നരക ചതുര്‍ദശി എന്നിവയെല്ലാം വിശേഷമായിട്ട് മൂകാംബികയില്‍ ആഘോഷിക്കുന്നു.
ട്രെയിനില്‍ ബൈണ്ടൂര്‍ സ്റ്റേഷനില്‍ (ഇപ്പോള്‍ മൂകാംബിക റോഡ്‌ സ്റ്റേഷന്‍ എന്നാണു പേര് ) ഇറങ്ങി ഓട്ടോ/ടാക്സിയില്‍ 26km സഞ്ചരിച്ചാല്‍ കൊല്ലൂരില്‍ എത്താം,ബസ്സ്‌ സര്‍വീസ്സും ലഭ്യമാണ്.
അമ്മേ ശരണം ...ദേവീ ശരണം ..