2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

തിരുവാലൂർ മഹാദേവക്ഷേത്രം...എറണാകുളം ജില്ല





തിരുവാലൂർ മഹാദേവക്ഷേത്രം...
വൈഷ്ണവാംശഭൂതനായ ശ്രീപരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാലൂർ മഹാദേവക്ഷേത്രം...
"ശാപം കിട്ടിയ തേവര്‍ " എന്ന വിളിപേര് വന്ന ഭഗവാനാണ് ഇവിടെയുള്ളത് എന്നാണു ഐതീഹ്യം ,ആ സംഭവകഥ ചുവടെ ചേര്‍ക്കുന്നു...
എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാട്ട് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സാമാന്യം വിസ്താരമുള്ള വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ. അഗ്നിലിംഗമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആയതിനാൽ അഭിഷേകങ്ങളൊന്നും തന്നെയില്ല.
ആദ്യകാലത്ത് ഉളിയന്നൂർ ഗ്രാമക്കാരുടേതായിരുന്നൂ ക്ഷേത്രം. ഇപ്പോൾ അതിൽ മംഗലപ്പിള്ളി, ഞ്യാറ്റേൽ എന്നീ രണ്ട് ഇല്ലക്കാരേ അവശേഷിക്കുന്നുള്ളൂ.ക്ഷേത്രത്തിൽ ഉത്സവം എട്ട് ദിവസമാണ്. കണി കണ്ട് കൊടി ഇറക്കണമെന്നാണ് ആചാരം. ക്ഷേത്രത്തിലെ മേൽശാന്തി, മണ്ഡപത്തിൽ ഇരുന്ന് ദേവനെ പ്രതിനിധീകരിച്ച് ഊണു കഴിക്കുന്ന അഷ്ടമി ഊട്ട് എന്ന ചടങ്ങ് തിരുവാലൂരിൽ മാത്രമുള്ളതാണ്.
അഗ്നിസ്വരൂപനായ തിരുവാലൂരപ്പന്‍റെ ശ്രീകോവിലിന് അടുത്ത് തെക്കുഭാഗത്തുള്ള ഗണപതി പ്രതിഷ്ഠയൊഴിച്ച് വേറെ ഉപദേവതകൾ ഒന്നുമില്ല.
ഈ ക്ഷേത്രത്തിന്‍റെ കുളപ്പുരയിലാണ് മന്ത്രവാദിയായ സൂര്യകാലടി ദുര്‍മരണമടഞ്ഞതെന്നാണ് ഐതിഹ്യം.
ഒരു യക്ഷിയുടെ ഉഗ്രശാപം നിമിത്തമാണ് കാലടി ഭട്ടതിരി തിരുവാലൂരെത്തിയത്. തന്‍റെ പിതാവിനെ വശീകരിച്ച് ചോരയൂറ്റിക്കുടിച്ചു കൊന്നുതള്ളിയ യക്ഷിയെ ആവാഹന പ്രക്രിയയിലൂടെ ഹോമിച്ചു കൊല്ലാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി ഉറുമ്പുകളെ നെയ്യില്‍ ഹോമിച്ചുകൊണ്ട് അദ്ദേഹം തുടക്കമാരംഭിച്ചു. ഒടുവില്‍ പ്രത്യക്ഷരായ യക്ഷിയും ഗന്ധര്‍വനും കാലടി ഭട്ടതിരിയുടെ നേര്‍ക്ക് ഒരു ശാപമുതിര്‍ത്തു കൊണ്ട് ഹോമകുണ്ഡത്തിലേയ്ക്ക് ചാടി.
"ഭൂലോകവാസം കൊതിച്ച ഞങ്ങളെ ഹോമത്തിലൂടെ ഭസ്മീകരിക്കുന്ന അങ്ങയെ ഇതാ ഞാന്‍ ശപിക്കുന്നു, ഇന്നേയ്ക്കു നാല്‍പ്പത്തൊന്നു ദിവസം ചക്രശ്വാസം വലിച്ച് അങ്ങ് മൃതപ്പെടും. അതിദയനീയമായിരിക്കും അങ്ങയുടെ അന്ത്യം.''
"അതിനൊരു പരിഹാരമില്ലേ?''
"ഉണ്ട്, നാല്‍പ്പത്തൊന്നാം നാളിനകം തിരുവാലൂര്‍ ചെന്ന് ശിവനെ തൊഴണം. തിരുവാലൂര്‍ രണ്ടുണ്ട്. ഒന്ന് തമിഴ്നാട്ടിലും ഒന്നു കേരളത്തിലും. തമിഴ്നാട്ടിലാണെങ്കില്‍ താഴികക്കുടം കണ്ടു തൊഴുതാല്‍ മതി. കേരളത്തിലാണെങ്കില്‍ ബിംബം കണ്ടുതന്നെ തൊഴണം.''യക്ഷിയും ഗന്ധര്‍വ്വനും അതോടെ അഗ്നിയില്‍ ദഹിച്ചു ചാമ്പലായി...
തനിക്കു കിട്ടിയ ശാപത്തില്‍ ഭട്ടതിരി അതീവ ദു:ഖിതനായി. ഗ്രന്ഥത്തില്‍ കണ്ടത് മാത്രമല്ലെ ഞാന്‍ ചെയ്തത് എന്നൊരു ചോദ്യവും അദ്ദേഹത്തിന്‍റെ മനസ്സിലുയര്‍ന്നു. ഗ്രന്ഥത്തില്‍ കണ്ടത് പട്ടേരി ചെയ്യണമെന്നുണ്ടോ ? എന്നൊരു മറുചോദ്യവും അദ്ദേഹം കേട്ടു. ഏതായാലും വന്നതുവന്നു. ഏതിനും തിരുവാലൂര്‍ പോയി തൊഴാം എന്നദ്ദേഹം തീര്‍പ്പാക്കി.
തമിഴ്നാട്ടിലെ തിരുവാലൂരില്‍ ചെന്നു താഴികക്കുടം കാണാനുള്ള സമയപരിധി ഇനി ഒട്ടുമില്ല. പകരം കേരളത്തിലെ തിരുവാലൂരപ്പനെത്തന്നെ ശരണം പ്രാപിക്കാം. സ്ഥലവും ക്ഷേത്രസന്നിധാനവുമൊക്കെ തേടിയറിഞ്ഞ അദ്ദേഹം അത്യാവശ്യസാധനങ്ങളൊതുങ്ങുന്ന ഭാണ്ഡവുമായി തിരുവാലൂരിലേയ്ക്കു യാത്ര തിരിച്ചു.
നടന്നും അലഞ്ഞുമായിരുന്നു പട്ടേരിയുടെ യാത്ര. നാല്‍പ്പത്തൊന്നാം ദിവസംതന്നെ അദ്ദേഹം തിരുവാലൂരെത്തി. ഇനി ബിംബം കണ്ടു തൊഴണം. അതിനായുള്ള ദേഹശുദ്ധിക്കുവേണ്ടി അദ്ദേഹം ക്ഷേത്രക്കുളത്തിലിറങ്ങി സ്നാനം ചെയ്യാന്‍ തുടങ്ങി.
തിരുവാലൂര്‍ ക്ഷേത്രത്തില്‍ തലേദിവസം ഒരശരീരിയുണ്ടായി- "നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും. അതിനാല്‍ മൂന്നേമുക്കാല്‍ നാഴിക പകലിനു മുമ്പ് അത്താഴപൂജയും കഴിഞ്ഞ് എല്ലാവരും പൊയ്ക്കൊള്ളണം.'' അശരീരി കേട്ടപ്രകാരം പിറ്റേന്ന് ക്രിയകളെല്ലാം തീര്‍ത്തിട്ട് പൂജാരി നടകളെല്ലാമടച്ച് ഗോപുരവും പൂട്ടി പലയിടങ്ങളിലേയ്ക്കായി പിരിഞ്ഞു.
ഭട്ടതിരിയെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരിക്കുന്നു. അന്ന് വൃശ്ചികമാസത്തില്‍ കറുത്ത അഷ്ടമി(വൈക്കത്തഷ്ടമി) ദിവസമായിരുന്നു.പട്ടേരി കുളി കഴിഞ്ഞ് പടിഞ്ഞാറെ ഗോപുരവാതിലിലെത്തി,അപ്പോള്‍ കലാശലായ മൂത്ര ശങ്ക തോന്നി.അതു തീര്‍ത്ത് വീണ്ടും കുളിയായി. അങ്ങനെ പലതവണ. ഒടുവില്‍ മൂത്രം പോകാനുള്ള വിഷമതയായി. അതോടെ നടക്കാന്‍ വയ്യാതാവുകയും ഗോപുരവാതില്‍ക്കല്‍ വീഴുകയും ചെയ്തു. അപ്പോള്‍ പ്രാണപരാക്രമത്തോടുകൂടി എടുത്തുചാടി കട്ടിളയുടെമേല്‍ കടിച്ചുതൂങ്ങിയും വിഴുമ്പോള്‍ അടിപ്പടിയില്‍ മുട്ടുകുത്തുകയും പലതവണ തുടര്‍ന്നു. അവസാനം പടിഞ്ഞാറെ ഗോപുരത്തിന്‍റെ വടക്കുപുറത്തെ തിണ്ണയില്‍ കിടന്ന് ചക്രശ്വാസം വലിക്കുന്നതിനിടയില്‍ വളരെ ദയനീയതയോടെ പട്ടേരി പലതും പുലമ്പി.
"അങ്ങയെ കാണാന്‍ വന്ന ബ്രാഹ്മണനായ എന്നെ ഈവിധമെന്തേ നിസഹായപ്പെടുത്തിയത്" എന്ന് പലതവണ ചോദിച്ചിട്ടും മറുപടിയുണ്ടായില്ല. ഒടുവില്‍ , "ഈ ക്ഷേത്രം ഇടിവെട്ടേറ്റു നശിക്കട്ടെ" എന്ന് പട്ടേരി ശപിച്ചു. "അതിനൊരു ശാപമോക്ഷം തരൂ ബ്രാഹ്മണാ" എന്നൊരശരീരി ഉടന്‍ മുഴങ്ങി. ഈ "ക്ഷേത്രത്തിന്‍റെ വടക്കെ മതിലിനകത്ത് വായൂകോണിലായി നില്‍ക്കുന്ന ചെമ്പകം ഉണങ്ങുന്ന കാലത്ത് ശാപമോക്ഷമുണ്ടാകും" എന്നു പട്ടേരി പുലമ്പി. അതോടെ അദ്ദേഹത്തിന്‍റെ അവസാന ശ്വാസവും നിലച്ചു....
പട്ടേരിയുടെ ശാപം അര്‍ത്ഥവത്തായി. കൊല്ലവര്‍ഷം 1000നും 1055നും ഇടയ്ക്ക് ഇടിവെട്ടി ശ്രീകോവിലിന്‍റെയും ഗര്‍ഭഗൃഹത്തിന്‍റെയും ഭിത്തി പിളര്‍ന്ന് ബിംബശിരസില്‍ ക്ഷതങ്ങളുണ്ടായി. അതിന്‍റെ അടയാളമായി ശിവലിംഗത്തിനു മുകളില്‍ വടക്കു പടിഞ്ഞാറു ഭാഗത്തായി ഒരു ചെറിയ കഷണം അടര്‍ന്നു കാണുന്നുണ്ട്. അത് ഇപ്പോഴും അങ്ങനെത്തന്നെയുണ്ട്.
പട്ടേരിയുടെ ദുര്‍മരണത്തെത്തുടര്‍ത്ത് കുറേ വര്‍ഷങ്ങളോളം മഹാദേവന്‍ കഷ്ടസ്ഥിതിയിലായിരുന്നു. ശാപം കിട്ടിയ തേവര്‍ എന്നുപോലും ഭഗവാന് വിളിപ്പേരുണ്ടായി. തോഴാനെത്തുന്നവര്‍ അന്നു നന്നേ കഷ്ടിയായിരുന്നു. എന്നാല്‍ ചെമ്പകം ഉണങ്ങുകയും ശ്രീലകം പിളരുകയും ചെയ്തതോടെ ശ്രീപരമേശ്വരന്‍ ശാപമുക്തനായി എന്ന് വിശ്വസിക്കപ്പെടുന്നു.
കാലത്തിന്‍റെ തലോടലേറ്റ് പടിഞ്ഞാറെ നടയിലെ കട്ടിളപ്പടികള്‍ ജീര്‍ണ്ണിച്ചുനാശമായി. പട്ടേരിയുടെ ദന്തക്ഷതമേറ്റ പാടുകള്‍ അതോടെ ഇല്ലാതാവുകയും ചെയ്തു. എന്നാല്‍ മരണവെപ്രാളത്തോടെ മുട്ടുകുത്തിവീണ പാടുകള്‍ പടിഞ്ഞാറെ നടവാതിലില്‍ ഇപ്പോഴുമുണ്ട്.
കാഴ്ചയില്‍ അത്ഭുതമുളവാക്കുന്ന ആ ഐതീഹ്യച്ചുവടുകള്‍ എന്നും അവിടെ നിലനില്‍ക്കട്ടെ. തിരുവാലൂരപ്പന്‍റെ ചൈതന്യമില്ലാതാക്കാന്‍ പോലും ആ ഉഗ്രന്ത്രവാദിയുടെ അന്ത്യനിമിഷങ്ങള്‍ക്കു കഴിവുണ്ടായി എന്നതാണ് പരമമായ സത്യം.
ഓം നമ ശിവായ ...