2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം പത്തനംതിട്ട ജില്ല



നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം  പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലെ നിരണത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളില്‍ ഒന്നാണിത്. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങള്‍ പെരളശ്ശേരിയിലും, നാദാപുരത്തും ആണ്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. ഇവിടെ ശിവപ്രതിഷ്ഠാ സങ്കല്പം ദക്ഷിണാമൂര്‍ത്തിയാണ്. തന്മൂലം തൃക്കപാലീശ്വരം ക്ഷേത്രദര്‍ശനം വിദ്യാസമ്പത്തിനു വിശേഷമാണന്ന് വിശ്വസിക്കുന്നു.
ദക്ഷിണാമൂര്‍ത്തിയായ ശ്രീകപാലിശ്വരനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പണ്ടു പുരാതന കാലംതൊട്ടുതന്നെ പല അത്ഭുത കഥകള്‍ക്കും പേരുകേട്ട ക്ഷേത്രമാണ് തൃക്കപാലീശ്വരം ക്ഷേത്രം. പണ്ട് ക്ഷേത്ര പ്രതാപകാലത്ത് ഒരു ജഡാകൂവളം ഉണ്ടായിരുന്നു. ഒരു സര്‍പ്പ സാന്നിദ്ധ്യം പതിവാറ്റി കുവളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രജീര്‍ണ്ണാവസ്ഥ ആരംഭിച്ചപ്പോള്‍ മുതല്‍ അത് ഇല്ലാതായതയും പറയുന്നു. ഈ അടുത്തിടെ മുതല്‍ ഈ സര്‍പ്പ സാന്നിധ്യം ഉണ്ടാവുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ക്ഷേത്ര സമീപത്തുള്ള ചെറിയ ഒരു കൂവളത്തിലാണ് ഇപ്പോള്‍ സര്‍പ്പ സാന്നിധ്യം ഉള്ളത്.
മറ്റുക്ഷേത്രങ്ങളിലൊന്നും കാണാത്ത ദേവീരൂപങ്ങളിലുള്ള സപ്തമാതാക്കളുടെ പ്രതിഷ്ഠ വളരെ പ്രത്യേകതയുള്ളതാണ്. മറ്റു പ്രധാനക്ഷേത്രങ്ങളില്‍ ദക്ഷിണഭാഗത്തായി ബലിക്കല്ലുരൂപത്തിലാണ് സപ്തമാതൃക്കളെ പ്രതിഷ്തിച്ചിരിക്കുന്നത്. ഇവിടെ അവര്‍ക്കായി പ്രത്യേക പ്രതിഷ്ഠകള്‍ ഉണ്ട്. ആദി പരാശക്തിയുടെ വിഭിന്നരൂപങ്ങളാണ് സപ്തമാതാക്കാള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളെപറ്റി പറയുന്നുണ്ട്. ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കള്‍.
കണ്ണശ്ശ കവികള്‍ എന്നു പ്രസിദ്ധരായ നിരണം കവികള്‍ക്കു ജ്ഞാനോദയം കൊടുത്ത് അനുഗ്രഹിച്ചത് ഇവിടുത്തെ തൃക്കപാലീശ്വര ദക്ഷിണാമൂര്‍ത്തിയാണന്നു അവര്‍ വിശ്വസിച്ചിരുന്നു. ഈ തിരുനടയില്‍ ഇരുന്നാണ് അവര്‍ കണ്ണശ്ശരാമായണം മലയാളത്തിന് സമര്‍പ്പിച്ചത്. മലയാളസാഹിത്യത്തിന്റെ ആദ്യകാലചരിത്രത്തില്‍ നിരണം കവികളുടെ സംഭാവന എടുത്തുപറയത്തക്കതാണു്. മണിപ്രവാളത്തിലൂടെ ശൃംഗാരത്തിലേക്കും അശ്ലീലത്തിലേക്കും വഴുതിക്കൊണ്ടിരുന്ന മലയാളസാഹിത്യത്തെ ഭക്തിരസപ്രധാനവും കാവ്യഗുണസമ്പന്നവുമാക്കാന്‍സഹായിച്ചതു് കണ്ണശ്ശന്മാരാണു്. വാല്മീകിരാമായണം ആദ്യമായി മലയാളത്തിനും കേരളക്കരക്കും പരിചിതമായതു് കണ്ണശ്ശരാമായണത്തിലൂടെയാണ്.എഴുത്തച്ഛന്‍ ഒരു ശിവരാത്രി നാളില്‍ ഇവിടെ ക്ഷേത്രദര്‍ശനം നടത്തിയതായും അദ്ദേഹം കണ്ണശ്ശകവികളുടെ അനുഗ്രഹം വാങ്ങിയാണ് മലയാളത്തിലുള്ള രണ്ടാമത്തെ രാമയണത്തിനു ഹരിശ്രീ കുറിച്ചത് എന്നും വിശ്വസിക്കുന്നു. നവരാത്രിനാളുകളിലും വിജയദശമിയിലും ധാരാളം ഭക്തര്‍ ഇവിടെ ദക്ഷിണാമൂര്‍ത്തിയുടെ അനുഗ്രഹത്തിനായി എത്തിചേരാറുണ്ട്. നിരണത്തുശാല (നിരണം ശാല) എന്നപേരിലുള്ള പുരാതന പാഠശാല ഇവിടെ പണ്ടു് ഉണ്ടായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീട് എപ്പോഴോ അത് നാമാവശേഷമായി. 1981 ആഗസ്റ്റ് 30ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്ത കണ്ണശ്ശസ്മാരകം ആണ് ഇപ്പോള്‍ കണ്ണശ്ശപ്പണിക്കന്മാരുടെ പേരില്‍ പ്രവര്‍ത്തനനിരതമായ ഒരു സ്ഥാപനം.
വളരെ പുരാതനക്ഷേത്രമാണിത്. പമ്പാനദിയുടേയും മണിമലയാറിന്റേയും മദ്ധ്യത്തിലുള്ള പ്രദേശമാണ് നിരണം. അവിടെയാണ് വളരെ പുരാതനമായ തൃക്കപാലീശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാദേവനായ ദക്ഷിണാമൂര്‍ത്തിയുടെ ഭാവത്തിലാണ് തൃക്കപാലീശ്വരന്‍ ഇവിടെ കുടികൊള്ളുന്നത്. കണ്ണശ്ശ കൃതികളുടെ കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു ഇവിടം. പീന്നീട് വളരെകാലങ്ങള്‍ കാലത്തിന്റെ വിസ്മൃതിയില്‍ ആണ്ടുപോയിരുന്നു. ഈ അടുത്തകാലത്ത് പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ കാണിപ്പയ്യൂര്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശപ്രകാരം ധാരളം പുനര്‍ നിര്‍മ്മാണങ്ങള്‍ ക്ഷേത്രത്തില്‍ നടത്തുകയുണ്ടായിട്ടുണ്ട്. അതിനോടനുബന്ധിച്ച് ഉപദേവപ്രതിഷ്ഠകളും മറ്റു നിര്‍മ്മാണപ്രവര്‍ത്തികളും നടത്തിയിരുന്നു.
പുരാതനമായ ഈ ക്ഷേത്രം നിരവധി പ്രത്യേകതകളാല്‍ സമ്പന്നമാണ്. ഇവിടുത്തെ ശിവലിംഗം, നന്ദികേശ്വര പ്രതിഷ്ഠ, സപ്തമാതൃപ്രതിഷ്ഠകള്‍, സര്‍പ്പ സാന്നിധ്യം എന്നിവ അവയില്‍ ചിലതുമാത്രമാണ്.
അനവധി പ്രത്യേകതകളില്‍ ഒന്നാണ് ഇവിടുത്തെ ശിവലിംഗം. ഹിമാലയത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം ശിലയില്‍ തീര്‍ത്തതാണ് ഇവിടുത്തെ ശിവലിംഗം. പ്രധാന മൂര്‍ത്തിയായ കപാലിശ്വരന്‍ ദക്ഷിണാമൂര്‍ത്തിയായി ശിവലിംഗരൂപത്തില്‍ ഇവിടെ കുടികൊള്ളുന്നു. കിഴക്കോട്ടാണ് ദര്‍ശനം.
അത്യധികം സുന്ദരമായ ജീവന്‍ തുടിക്കുന്ന ഋഷഭവാഹനം മറ്റൊരു പ്രത്യേകതയാണ്. താന്ത്രിക വിധി പ്രകാരം പ്രത്യേകം പൂജകളും നേദ്യങ്ങളും മറ്റു വഴിപാടുകളും ഇവിടെ പതിവുണ്ട്.
മറ്റു സ്ഥലങ്ങളിലേതുപോലെ ബലിക്കല്ലിലെ പ്രതീക രൂപത്തിലല്ല ഇവിടെ സപ്തമാതൃ പ്രതിഷ്ഠകള്‍. പ്രത്യേകം പ്രത്യേകം വിഗ്രഹ രൂപങ്ങള്‍ ഇവര്‍ക്കു പണിതീര്‍ത്തിണ്ട്. ഇവിടെ സപ്തമാതൃക്കള്‍ക്ക് പ്രത്യേകം പൂജകള്‍ ഉണ്ട്.
ക്ഷേത്രത്തിലെ കൂവളത്തില്‍ പതിവായി ഒരു നാഗം ഉണ്ടാവാറുണ്ട്. വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പു മുതല്‍ക്കേ ഈ സര്‍പ്പസാന്നിധ്യം ഇവിടെയുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. പണ്ടു ഇവിടെ ഉണ്ടായിരുന്ന കൂവളം നശിക്കുകയും ഈ അടുത്തിട ഒരു പുതിയ കൂവളം ക്ഷേത്ര പരിസരത്തു വളര്‍ന്നു വരികയും അതില്‍ പതിവായി ഒരു സര്‍പ്പം ചുറ്റികിടക്കുന്നുമുണ്ട്. ഈ സര്‍പ്പ സാന്നിധ്യം ധാരാളം ഭക്തരെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നു.
സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവ സംബന്ധിയായി കൊടിയേറ്റു നടത്തുമ്പോള്‍ ഇവിടെ ഓലക്കുടയാണ് കൊടിമരത്തിലേറ്റുക.
തിരുവല്ല നിരണം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും, ബസ്സ്റ്റാന്‍ഡില്‍ നിന്നും മാവേലിക്കര റൂട്ടില്‍ യാത്രചെയ്യുമ്പോള്‍ ആലംതുരുത്തി പാലം ജംഗഷനില്‍ ഇറങ്ങിയാല്‍ ക്ഷെത്ര ഗോപുരം കാണാം.
കേരളാക്ഷേത്ര സമിതിയുടെ കീഴിലാണ് തൃക്കപാലീശ്വരം ക്ഷേത്രം.