2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം...ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ





കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം...
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം..

നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇടുക്കിജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്‍റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു.

അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്. 

ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെ കാലത്താണ് എന്നാണ് വിശ്വാസം.മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.

തൊടുപുഴയാരിന്‍റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്‍റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.

ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു.കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്. 


മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.


കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സദാശിവ സങ്കല്പത്തിലുള്ള ശിവലിംഗ പ്രതിഷ്ഠ. സദാശിവമൂർത്തിയുടെ രൗദ്രഭാവം വീണ്ടും കുറയ്ക്കാനെന്നോണം തൊടുപുഴയാർ മുൻപിലൂടെ ഒഴുകുന്നു.

ഉപദേവപ്രതിഷ്ഠകൾ:-ശാസ്താക്ഷേത്രം,ഗണപതി,ഹനുമാൻ സ്വാമി...
തൃകാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.ഉഷഃപൂജ,ഉച്ചപൂജ,അത്താഴപൂജ

കുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതുകണ്ടു തൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.

ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്‍റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.

തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.