2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം...എറണാക്കുളം ജില്ല







തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം...

എറണാക്കുളം ജില്ലയിൽ ആലുവാ താലുക്കിലാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മഹാദേവനാണിവിടെ പ്രധാന മൂർത്തി. സദാശിവനെ കിഴക്ക് ഭാഗത്തേക്കും ശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു...

വർഷത്തിൽ 12 ദിവസം മാത്രമാണ് ഇവിടെ പാർവ്വതീ ദേവിയുടെ നട തുറക്കുന്നത് .ധനുമാസത്തിൽ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രമെ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളു. അതു കൊണ്ടു ഈ ദിവസങ്ങളിൽ ദേവിയെ ദർശിക്കാൻ  ഭക്തജനത്തിരക്ക് കൂടുതലാണ്. മംഗല്യതടസ്സം,ദാമ്പത്യ സുഖകുറവ് എന്നിവ അനുഭവിക്കുന്നവർ ദേവിയെ പ്രാർത്ഥിച്ച് അനുഭവസിദ്ധി കൈവരിക്കുന്നു. ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു...

ഈ നടതുറപ്പിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. മുൻപ് ദേവനുള്ള നിവേദ്യം ഒരുക്കിയിരുന്നത് ദേവിയായിരുന്നു. ഒരിക്കൽ ആകാംക്ഷ അടക്കാനാവാതെ നമ്പൂതിരി ശ്രീകോവിലിന്‍റെ  വാതിൽ പഴുതിലൂടെ നോക്കുകയുണ്ടായി , അപ്പോൾ സർവ്വാഭരണ വിഭൂഷിതയായി ദേവി നിന്ന് നിവേദ്യം തയ്യാറാക്കുന്നതു കാണുകയും ഈ കാഴ്‌ച കണ്ട് നമ്പൂതിരി അമ്മേ സർവ്വേശ്വരി എന്നു വിളിച്ചുപോയി. ഇതുകണ്ട ദേവി ഇവിടം വിട്ടുപോകാനൊരുങ്ങി , തുടർന്ന് ഭക്തന്‍റെ യാചനയുടെ ഫലമായി വർഷത്തിൽ 12 ദിവസം ദേവനോടൊപ്പം ഭക്തജനങ്ങൾക്ക് ദർശനം നല്കാം എന്നും അറിയിച്ചു. ഈ ദിവസങ്ങളിൽ ദേവിയുടെ സാന്നിധ്യം ഭക്തർ അറിയുന്നു..

ഭഗവതിയുടെ തോഴി ആയി ഒരു പുഷ്പിണി ഉണ്ടായിരുന്നുവെന്നും ആ തോഴി പറഞ്ഞാലേ നടതുറക്കാവൂ എന്ന് ദേവിയുടെ അരുളപ്പാടുണ്ടായിരുന്നതുകൊണ്ട് ഇപ്പോഴും പുഷ്പിണി അവകാശമുള്ള സ്തീ ക്ഷേത്രത്തിലെത്തിയാലേ നടതുറക്കാറുള്ളു.

പ്രശസ്തമായ അകവൂർ മനയിൽ ശിവഭക്തനായ ഒരു നമ്പൂതിരി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് തൃശ്ശൂർ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തിൽ നിത്യവും കുളിച്ചു തൊഴൽ പതിവുണ്ടായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം തന്‍റെ കുളിച്ചു തൊഴൽ മുടങ്ങും എന്ന ഭയപ്പാടോടെ അദ്ദേഹം ഒരു ഉപായത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചുപോന്നു.. ഒരിക്കൽ പ്രാർത്ഥകഴിഞ്ഞു മടങ്ങിയ നമ്പൂതിരിയുടെ ഓലക്കുടയിൽ കയറി വന്ന മഹാദേവനാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് പ്രശസ്തമായ ഒരു ഐതിഹ്യം...

ക്ഷേത്രത്തിലെ താലമെടുപ്പും, വഴിപാടുകളില്‍ ഭൂരിപക്ഷവും സ്ത്രീകളോടു ബന്ധപ്പെട്ടതും മംഗല്യസൗഭാഗ്യത്തിനു വേണ്ടിയുള്ളതുമായതിനാല്‍ സ്ത്രീകളാണ് നടതുറപ്പു മഹോത്സവസമയത്ത് കൂടുതലെത്തുന്നത്. എറണാകുളം ജില്ലയില്‍ ആലുവയ്ക്കും കാലടിയ്ക്കും മധ്യേ പെരിയാറിന്‍റെ  തീരത്ത് വെള്ളാരപ്പിള്ളി തെക്കു ഭാഗത്താണ് തിരുവൈരാണിക്കുളം ക്ഷേത്രം.

ദേശീയപാത 47ല്‍ ആലുവയ്ക്കു സമീപം ദേശത്തു നിന്നും ചൊവ്വര- കാലടി റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശ്രീമൂലനഗരം എന്ന സ്ഥലത്തെത്തും. ഇവിടെനിന്ന് വല്ലം റോഡില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ച് വലതുഭാഗത്തുള്ള അകവൂര്‍ തിരുവൈരാണികുളം റോഡില്‍കൂടി കുറച്ചുദൂരം പോയാല്‍ ക്ഷേത്രത്തില്‍ എത്താം.