2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തിരുവിളൈയാടല്‍ പുരാണം



തിരുവിളൈയാടല്‍ പുരാണം

തമിഴിലെ അതിവിശിഷ്ടമായ പുരാണകൃതികളില്‍ ഒന്ന്. തിരുവിളൈയാടല്‍ പുരാണം എന്ന പേരില്‍ നിരവധി കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ശിവന്റെ 64 ലീലാവിലാസങ്ങളേയും പുകഴ്ത്തിപ്പാടിയിരിക്കുന്നു. പെരുംപറ്റപുലിയൂര്‍ നമ്പി രചിച്ച തിരുവാലവുടൈയാര്‍ തിരുവിളൈയാടല്‍ പുരാണമാണ് ഇവയില്‍ ആദ്യത്തേത് (13-ാം ശ.). ഇത് വേമ്പത്തൂരര്‍ തിരുവിളൈയാടല്‍ എന്നും പഴയ തിരുവിളൈയാടല്‍ എന്നും അറിയപ്പെടുന്നു. എന്നാല്‍ 17-ാം ശ.-ത്തില്‍ പരംജ്യോതി മുനിവര്‍ എഴുതിയ തിരുവിളൈയാടല്‍ പുരാണമാണ് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളത്. സ്കന്ദപുരാണത്തിലെ ഹാലാസ്യ മാഹാത്മ്യം അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ കാവ്യത്തില്‍ ശിവന്റെ മധുരയിലെ വിഹാരമാണ് വര്‍ണ്യവിഷയം. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടിരട്ടി വലുപ്പമുള്ളതാണ് ഈ കൃതി. മൂന്ന് കാണ്ഡങ്ങളിലെ 16 പടലങ്ങളിലായി 3863 പാട്ടുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
പെരിയപുരാണത്തെ മാതൃകയാക്കി രചിക്കപ്പെട്ടിട്ടുള്ള തിരുവിളൈയാടല്‍ പുരാണത്തില്‍ രസികത്വം തുളുമ്പുന്ന പല ഭാഗങ്ങളും കാണാം. ശക്തവും നിരര്‍ഗളവുമായ ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതിക്ക് സ്വന്തമായ ഒരു പ്രഭാവവും മാധുര്യവുമുണ്ട്. ഹൃദയത്തെ തൊട്ടുണര്‍ത്താന്‍പോന്നതാണ് ഇതിലെ സംഗീതം. പദസൗകുമാര്യവും അര്‍ഥസൗകുമാര്യവും കാവ്യത്തെ വളരെയേറെ ഹൃദ്യമാക്കിയിരിക്കുന്നു. ഇടൈക്കാടന്റെ പിണക്കം തീര്‍ത്ത പടലം (10,11), തിരുമണപടലം (181), വിറകു വിറ്റ പടലം (29) എന്നിവ കാവ്യ ഗുണത്തില്‍ മികച്ചുനില്ക്കുന്ന ചില ഭാഗങ്ങളാണ്. അത്യന്തം ഭാവസുന്ദരമായ ഈ കാവ്യത്തിലെ ഭക്തി ലഹരി ശിവഭക്തരെ പ്രചോദിപ്പിക്കുവാന്‍ ഉതകുന്നവയാണ്.